Thursday, April 30, 2020

ഭാര്യയുടെ സകാത്ത് ഭർത്താവിന് നൽകാമോ ?.



ചോദ്യം: ഭാര്യയുടെ  സ്വർണ്ണത്തിൻ്റെ സകാത്ത് ഭർത്താവിന് നൽകാമോ ?.

www.fiqhussunna.com

ഉത്തരം:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

ഈ ചോദ്യത്തിന് രണ്ടു തലങ്ങളുണ്ട്. ഒന്ന് ഒരു ഭാര്യക്ക് തൻ്റെ സകാത്ത്, സകാത്തിന് അർഹനായ ഭർത്താവിന് നൽകിയാൽ അത് വീടുമോ ?. മറ്റൊന്ന് ഭാര്യ നൽകേണ്ടതായ സകാത്ത് ഭർത്താവ് നിർവഹിച്ചാൽ അത് വീടുമോ ?. 


ആദ്യത്തെ ചോദ്യം ഭാര്യക്ക് തൻ്റെ സകാത്ത്, സകാത്തിന് അവകാശിയായ തൻ്റെ ഭർത്താവിന് നൽകാമോ എന്നതാണ്. ഭർത്താവ് അവകാശിയാണ് എങ്കിൽ തീർച്ചയായും നൽകാം എന്നതാണ് അതിനുള്ള മറുപടി. പക്ഷെ ഇവിടെ നാം ശ്രദ്ധിക്കേണ്ടത് നൽകുക എന്ന പ്രക്രിയ അവിടെ നടക്കണം.

 കാരണം പലപ്പോഴും ആളുകൾ ഈ ചോദ്യം ചോദിക്കാറുള്ളത് സാധാരണ ഭാര്യയുടെ സകാത്ത് ഭർത്താവാണ് നൽകി വരാറുള്ളത്. ഇപ്പോൾ ഭർത്താവ് അല്‌പം പ്രയാസത്തിലാണ്. അപ്പോൾ ആ സകാത്ത് ഭർത്താവിന് നൽകി എന്ന് കണക്കാക്കി ആ ബാധ്യത ഒഴിവാക്കുക എന്ന അർത്ഥത്തിലാണ്. ഭർത്താവിന് ആ പണം യഥാർത്ഥത്തിൽ നൽകുന്നില്ല. അത് പാടില്ല. ഭാര്യ തൻ്റെ സകാത്ത്, സാമ്പത്തികമായി പ്രയാസപ്പെടുന്ന തൻ്റെ ഭർത്താവിന് നൽകുന്നുവെങ്കിൽ (إخراج الزكاة) അഥവാ നൽകുക എന്ന പ്രക്രിയ അവിടെ യഥാർത്ഥത്തിൽ നടക്കണം എന്നർത്ഥം. 

ഇനി ഭാര്യയുടെ സകാത്ത് അവകാശിയാണ് എങ്കിൽ ഭർത്താവിന് നൽകാം എന്നതിനുള്ള തെളിവ്: 

عَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللَّهُ عَنْهُ أن النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ لما أمر النساء بالصدقة ، جاءت زينب امرأة عبد الله ابن مسعود وقَالَتْ : يَا نَبِيَّ اللَّهِ ، إِنَّكَ أَمَرْتَ الْيَوْمَ بِالصَّدَقَةِ وَكَانَ عِنْدِي حُلِيٌّ لِي ، فَأَرَدْتُ أَنْ أَتَصَدَّقَ بِهِ ، فَزَعَمَ ابْنُ مَسْعُودٍ أَنَّهُ وَوَلَدَهُ أَحَقُّ مَنْ تَصَدَّقْتُ بِهِ عَلَيْهِمْ . فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : (صَدَقَ ابْنُ مَسْعُودٍ ، زَوْجُكِ وَوَلَدُكِ أَحَقُّ مَنْ تَصَدَّقْتِ بِهِ عَلَيْهِمْ) .
അബൂ സഈദ്‌ അൽ ഖുദരി (റ) നിവേദനം: നബി (സ) സ്ത്രീകളോട് ദാനധർമ്മം ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ അബ്ദുല്ലാഹ് ബ്ൻ മസ്ഊദ് (റ) വിൻ്റെ ഭാര്യ സൈനബ് (റ) നബി (സ) യുടെ അരികിൽ വന്നുകൊണ്ടു പറഞ്ഞു: അല്ലാഹുവിൻ്റെ റസൂലേ.. താങ്കൾ ഇന്ന് ദാനധർമ്മം കല്പിച്ചുവല്ലോ, എൻ്റെ കയ്യിൽ എൻ്റെ കുറച്ചാഭരണങ്ങളുണ്ട്. അത് ഞാൻ ദാനം ചെയ്യാൻ ഉദ്ദേശിക്കുന്നു. അപ്പോൾ ഇബ്നു മസ്ഊദ് (റ) താനും തൻ്റെ മക്കളുമാണ് അതിനേറ്റവും അർഹർ എന്ന് വാദിച്ചു. അപ്പോൾ നബി (സ) പറഞ്ഞു: "ഇബ്‌നു മസ്ഊദ് പറഞ്ഞത് സത്യമാണ്. നിൻ്റെ ഭർത്താവും മക്കളുമാണ് നിൻ്റെ ദാനധർമ്മം ചെയ്യുന്നവരിൽ വച്ചേറ്റവും അർഹർ". - [സ്വഹീഹുൽ ബുഖാരി: 1462, സ്വഹീഹ് മുസ്‌ലിം: 1000]. 

ഇവിടെ തൻ്റെ സാമ്പത്തികമായ പ്രയാസം കാരണത്താൽ ഭാര്യയുടെ ദാനത്തിന് ഏറ്റവും അർഹൻ താൻ തന്നെയാണ് എന്ന ഇബ്‌നു മസ്ഊദ്  (റ) വിൻ്റെ വാദത്തെ നബി (സ) ശരിവെച്ചത് കാണാം. നിർബന്ധമായ ദാനധർമ്മങ്ങളോ ഐഛികമായ ദാനധർമ്മങ്ങളോ എന്നിങ്ങനെ അതിൽ വ്യത്യാസമില്ല. ഹദീസിൻ്റെ പൊരുൾ നോക്കുമ്പോൾ ഐഛികമായ ദാനധർമ്മമായിരിക്കാം ഇവിടെ പ്രതിപാദിക്കപ്പെട്ട വിഷയമെങ്കിലും അവ പരസ്പരം നബി (സ) വേർതിരിച്ചിട്ടില്ല. അതുകൊണ്ട് എല്ലാ തരം ദാനധർമ്മങ്ങൾക്കും ബാധകമാകും വിധം عام ആയിത്തന്നെ ഈ നിയമം നിലനിൽക്കുന്നു. മാത്രമല്ല ഭർത്താവിന് സകാത്ത് നൽകിയാൽ വീടില്ല എന്ന് മറ്റെവിടെയും പറഞ്ഞിട്ടുമില്ല. സകാത്താണ് നൽകുന്നത് എങ്കിൽ ഭർത്താവ് സകാത്തിന് അർഹനായിരിക്കണം എന്നത് മാത്രമാണ് പരിഗണിക്കേണ്ടത്. 


ഇനി രണ്ടാമത്തെ വിഷയം ഭാര്യ നൽകേണ്ടതായ സകാത്ത് ഭർത്താവ് നൽകിയാൽ അത് വീടുമോ എന്നതാണ്.
സകാത്ത് ഓരോ വ്യക്തികൾക്കും ബാധകമാകുന്ന ഒന്നാണ്. ആരുടെ മേലാണോ അത് ബാധകമാകുന്നത് അവരാണ് അനുഷ്ഠിക്കാൻ ബാധ്യസ്തർ. എന്നാൽ ഭാര്യയുടെ അറിവോടെ ആ ബാധ്യത ഭർത്താവ് ഏറ്റെടുത്ത് നിർവഹിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഭർത്താവ് അപ്രകാരം ചെയ്യാൻ ബാധ്യസ്ഥനാണ് എന്ന് പറയാൻ കഴിയുകയില്ല. സകാത്ത് 'തൗകീൽ' അഥവാ മറ്റൊരാളെ ഏല്പിക്കൽ അനുവദനീയമായ ഒരു ഇബാദത്ത് ആയതുകൊണ്ടുതന്നെ ഭാര്യയുടെ ബാധ്യത വേണമെങ്കിൽ ഭർത്താവിന് ഏറ്റെടുത്ത് അത് നിർവഹിക്കാൻ അവരെ സഹായിക്കാം. ഏതായാലും സ്ത്രീകൾക്ക്  അധികവും ആഭരണങ്ങളുടെയും മറ്റുമൊക്കെ സകാത്താണ് കൂടുതൽ ബാധ്യതയായി ഉണ്ടാകാറ്, അതിൻ്റെ നിസ്വാബ് എത്തിയിട്ടുണ്ടോ, എത്രയാണ് അതിൻ്റെ സകാത്ത് കൊടുക്കേണ്ടത് തുടങ്ങിയ കാര്യങ്ങളൊക്കെ കണക്കാക്കാൻ ഭർത്താക്കന്മാർ അവരെ സഹായിക്കണം. നേരത്തെ സൂചിപ്പിച്ചത് പോലെ അവരുടെ അറിവോടെ അവരുടെ ബാധ്യത നിറവേറ്റിക്കൊടുക്കുകയുമാകാം..

ഇതിനോട് അനുബന്ധമായി വരുന്ന മറ്റൊരു വിഷയമാണ് ഭർത്താവിന് തൻ്റെ സകാത്ത് ഭാര്യക്ക് നൽകാമോ എന്നത്. അത് ഇതിൽ നിന്നും വിഭിന്നമായ ഒരു വിഷയമാണ്. അത് നേരത്തെ നമ്മൾ എഴുതിയിട്ടുണ്ട്. അത് വായിക്കാൻ ഈ ലിങ്കിൽപോകാം : https://www.fiqhussunna.com/2018/06/blog-post_2.html

അല്ലാഹു അനുഗ്രഹിക്കട്ടെ ..
_______________________________


അബ്ദുറഹ്മാൻ അബ്ദുല്തത്തീഫ്  പി. എൻ 




___________________
Follow Fiqhussunna on Facebook: https://www.facebook.com/fiqhusunna/
Subscribe Fiqhussunna TV on YouTube:   https://www.youtube.com/channel/UCwq7He3Ulzukp5LXwzbWGfw

വിൽക്കണോ, വിൽക്കണ്ടേ എന്ന് സംശയത്തിലുള്ള ഭൂമിക്ക് സകാത്ത് കൊടുക്കണോ ?.


ചോദ്യം: ഒരാൾ ഭൂമി വാങ്ങി. വിൽക്കണോ വിൽക്കണ്ടേ എന്ന് ഉറപ്പിച്ചിട്ടില്ല. ആ ഭൂമിക്ക് സകാത്ത് കൊടുക്കണോ ?.


www.fiqhussunna.com


ഉത്തരം: 



الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

അടിസ്ഥാനപരമായി ഭൂമി സകാത്ത് ബാധകമാകുന്ന ഇനങ്ങളിൽ ഒന്നല്ല. അത് കച്ചവടവസ്തു ആകുമ്പോൾ മാത്രമാണ് അതിന് സകാത്ത് ബാധകമായി വരുന്നത്. അതുകൊണ്ടുതന്നെ വിൽക്കാൻ ഒരാൾ തീരുമാനം എടുത്തിട്ടില്ലാത്ത ഭൂമിക്ക് സകാത്ത് ഇല്ല. വില്‌പനക്ക് ഉള്ളതാണ് എന്ന് തീരുമാനിച്ചാൽ ഓരോ വർഷത്തെ സകാത്ത് കണക്കാക്കുമ്പോഴും അതിൻ്റെ ആ സമയത്തെ വില പരിഗണിച്ച് 2.5% സകാത്തായി നൽകണം. ഇനി വിൽക്കാൻ തീരുമാനിച്ചിട്ടും നിയമപ്രശനങ്ങൾ കൊണ്ടോ മറ്റോ വില്‌പന നടക്കാതെ കെട്ടിക്കിടക്കുകയാണ് എങ്കിൽ അതിനും സകാത്ത് നൽകേണ്ടതില്ല. വിൽക്കപ്പെടുന്ന വർഷം മാത്രം നൽകിയാൽ മതി.

മേൽ ചോദിച്ച ചോദ്യത്തിന് സമാനമായ ചോദ്യം ശൈഖ് ഇബ്നു ഉസൈമീൻ (റ) യോട് ചോദിക്കപ്പെട്ടു: 

ചോദ്യം: ഒരാളുടെ കൈവശം ഭൂമിയുണ്ട്. അദ്ദേഹത്തിനാകട്ടെ ഒരു കൃത്യമായ തീരുമാനം അതിൻ്റെ കാര്യത്തിലില്ല. അത് വിൽക്കണോ, അതല്ല ഉപയോഗിക്കണോ, വാടകക്ക് കൊടുക്കണോ, അവിടെ താമസിക്കണോ  ഇതിൽ എന്താണ് വേണ്ടത് എന്ന് അദ്ദേഹത്തിനറിയില്ല. ഹൗൽ തികയുമ്പോൾ ആ ഭൂമിക്ക് അദ്ദേഹം സകാത്ത് കൊടുക്കണോ ?. 

അദ്ദേഹം നൽകിയ മറുപടി: 


فأجاب : "هذه الأرض ليس فيها زكاة أصلاً ، ما دام ليس عنده عزم أكيد على أنها تجارة ، فليس فيها زكاة لأنه متردد ، ومع التردد لو واحداً في المائة ، فلا زكاة عليه " 

"അത് വില്പനക്ക് ഉള്ളതാണ് എന്ന് ഉറച്ച തീരുമാനം ഇല്ലാത്തിടത്തോളം ആ ഭൂമിക്ക് സകാത്ത് ബാധകമല്ല. എന്താണ് ചെയ്യേണ്ടത് കൃത്യമായ തീരുമാനം ഇല്ലാതെ അദ്ദേഹം സംശയത്തിലായത് കൊണ്ട് അതിന് സകാത്ത് ബാധകമാകുന്നില്ല. ഇനി നൂറിൽ ഒരംശം അദ്ദേഹം (അത് വിൽക്കണോ വേണ്ടയോ) എന്ന് അദ്ദേഹം സംശയത്തിലാണ് എന്നുവന്നാൽ പോലും അതിന് സകാത്ത് ബാധകമാകുകയില്ല".  - [مجموع فتاوى ابن عثيمين:18/232].

ഇവിടെ നാം മനസ്സിലാക്കേണ്ടത് ഓരോ ആളുകളുടെയും ഉദ്ദേശ ലക്ഷ്യങ്ങൾ സൂക്ഷ്‌മമായി അറിയുന്നവനാണ് അല്ലാഹു. അതുകൊണ്ടുതന്നെ ഒരാൾ വില്‌പന ഉദ്ദേശിക്കുന്ന വില്‌പന വസ്തുവാണ് എന്ന് അയാൾക്ക് അറിയാമെങ്കിൽ അതിൻ്റെ സകാത്ത് കൊടുക്കണം. അല്ല അക്കാര്യം ഒന്നും തീരുമാനിച്ചിട്ടില്ല എങ്കിൽ സകാത്ത് ബാധകമാകുന്നുമില്ല. 

അതോടൊപ്പം നാം മനസ്സിലാക്കേണ്ടത് ഭൂമി വെറുതെ പാഴാക്കിയിടാൻ ഇസ്‌ലാം അനുവദിക്കുന്നില്ല, പ്രത്യേകിച്ചും കൃഷിഭൂമി. തനിക്കും സമൂഹത്തിനും ഉപകരിക്കുന്ന രൂപത്തിൽ അത് അവർ ഉല്പന്നക്ഷമമാക്കണം. അല്ലാത്തപക്ഷം നാളെ അല്ലാഹുവിൻ്റെ മുന്നിൽ മറുപടി പറയേണ്ടി വരും. 

അല്ലാഹു അനുഗ്രഹിക്കട്ടെ... 
__________________________

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ


_______________

Follow Fiqhussunna on Facebook: https://www.facebook.com/fiqhusunna/

Subscribe Fiqhussunna TV on YouTube:   https://www.youtube.com/channel/UCwq7He3Ulzukp5LXwzbWGfw

കണക്കു കൂട്ടിയപ്പോൾ സകാത്ത് നൽകാൻ ബാധ്യസ്ഥനാണ്. പക്ഷെ ഇപ്പോൾ കയ്യിൽ കാശ് ഇല്ലയെങ്കിൽ പിന്നെ കൊടുക്കാമോ ?.



ചോദ്യം: ഞാൻ ഒരു കുറിയിൽ ഇതുവരെ അടച്ചിട്ടുള്ള നിക്ഷേപവും, എൻ്റെ കൈവശമുള്ള തുകയും, പി എഫിലെ തുകയും ഒക്കെ ചേർത്ത് അവരയുടെ കണക്കുകൂട്ടിയപ്പോൾ ഏകദേശം 6500 രൂപ സകാത്തായി നൽകാൻ ഞാൻ ബാധ്യസ്ഥനാണ്. ഇപ്പോൾ ലോക്ക് ഡൗൺ സമയമല്ലേ, എൻ്റെ കൈവശം ആകെ ചിലവിനുള്ള 13000 രൂപയേ ഉള്ളൂ. എൻ്റെ സകാത്ത് ഇപ്പോൾ തന്നെ കൊടുക്കണോ അതോ പിന്നെ കൊടുത്താൽ മതിയോ ?. സകാത്തിൻ്റെ പണം നൽകിയാലും ഒരു മാസം ചിലവിനുള്ളത് തികയും .

www.fiqhussunna.com

ഉത്തരം:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

ഒരാൾ സകാത്ത് നൽകാൻ ബാധ്യസ്ഥനായിത്തീരുകയും അത് നിർവഹിക്കാൻ സാധിക്കുന്ന വ്യക്തിയായിരിക്കുകയും ചെയ്‌താൽ അത് ഉടനെ നൽകൽ നിർബന്ധമാണ്. ന്യായമായ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ വൈകിപ്പിക്കാൻ അനുവദനീയമാകുന്നുള്ളൂ.

അതുകൊണ്ടുതന്നെ താങ്കളെ സംബന്ധിച്ചിടത്തോളം ഈ സമയത്ത് സകാത്ത് നൽകുന്നത് താങ്കളുടെ പ്രാഥമിക ചിലവിനുള്ള പണം കണ്ടെത്താൻ സാധിക്കാതെ പ്രയാസപ്പെടുന്ന ഒരു സാഹചര്യം ഉണ്ടാക്കുമെങ്കിൽ, നൽകാൻ കഴിയുന്ന ഒരു സമയത്തേക്ക് അത് മാറ്റിവെക്കാം. പക്ഷെ ഇത്ര തുക സകാത്ത് ഇനത്തിൽ ഞാൻ നൽകാൻ ഉണ്ട് എന്നത് കൃത്യമായി രേഖപ്പെടുത്തി വെക്കുകയോ, ഉമ്മയോടോ ഭാര്യയോടോ ഒക്കെ പറഞ്ഞുവെക്കുകയും ചെയ്യണം. കാരണം നാളെ നമുക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് നിർവഹിക്കപ്പെടാതെ പോകാൻ പാടില്ല. 

ഇനി താങ്കൾ സൂചിപ്പിച്ച പോലെ സകാത്തിൻ്റെ പണം ഇപ്പോൾ തന്നെ നൽകാൻ സാധിക്കും, അത് നൽകിയാലും തൻ്റെ പ്രാഥമിക ആവശ്യങ്ങൾക്കുള്ള പണം കയ്യിൽ ബാക്കിയാകും എന്നാണെങ്കിൽ ഇപ്പോൾ തന്നെ നൽകുകയാണ് വേണ്ടത്. ഇനി അതുകൊണ്ടു നിങ്ങൾ ബുദ്ധിമുട്ടേണ്ട ഒരു സാഹചര്യം ഉണ്ടാകുമെങ്കിൽ സാധിക്കുന്ന ഒരു സമയത്തേക്ക് നീട്ടിവെക്കുകയും ചെയ്യാം. 

അഥവാ ഈ വിഷയത്തിൽ നാം അടിസ്ഥാനപരമായി മനസ്സിലാക്കേണ്ടത് നമുക്ക് കൃത്യമായ ഒരു കാരണമുണ്ടെങ്കിലല്ലാതെ നൽകാനുള്ള സകാത്ത് നീട്ടിവെക്കാൻ പാടില്ല എന്നാണ്. 

ഇമാം നവവി (റ) പറയുന്നു: 

 " يجب إخراج الزكاة على الفور إذا وجبت ، وتمكن من إخراجها ، ولم يجز تأخيرها , وبه قال مالك وأحمد وجمهور العلماء ؛ لقوله تعالى : (وآتوا الزكاة)، والأمر على الفور .."

"ഇമാം മാലിക് (റ)  ഇമാം അഹ്മദ് (റ) തുടങ്ങി ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായപ്രകാരം ഒരാളുടെ മേൽ സകാത്ത് എപ്പോഴാണോ നിർബന്ധമായിത്തീരുന്നത്, അയാൾ അത് നൽകാൻ പ്രാപ്തനാണ് എങ്കിൽ അത് ഉടൻ നൽകൽ നിർബന്ധമാണ്. അത് വൈകിപ്പിക്കൽ അനുവദനീയമല്ല. കാരണം അല്ലാഹു പറയുന്നു: "നിങ്ങൾ സകാത്ത് നൽകുക" കല്പനകൾ അടിസ്ഥാനപരമായി കാലതാമസമില്ലാതെ നിറവേറ്റപ്പെടണം എന്നതാണ് തത്വം" - [شرح المهذب: 5/308].

അതുകൊണ്ട് താങ്കളുടെ അവസ്ഥ പരിഗണിച്ച് താങ്കൾക്ക് ഉചിതമായ നിലപാട് കൈക്കൊള്ളാം... അല്ലാഹു അനുഗ്രഹിക്കട്ടെ ...
______________________________

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്  പി. എൻ

Tuesday, April 28, 2020

കയ്യിൽ കടം വീട്ടാൻ വെച്ച പണമുണ്ട്. അതിന് സകാത്ത് കൊടുക്കണോ ?.



ചോദ്യം: ഞങ്ങൾ ഒരു വീട് വാങ്ങിച്ചു. 60 ലക്ഷം രൂപ കടമുണ്ട്. 30 ലക്ഷം വീട് ഞങ്ങൾക്ക് വിറ്റയാൾക്കും 30 ലക്ഷം മറ്റൊരാൾക്കും കൊടുക്കണം. ഞങ്ങളുടെ കയ്യിൽ ഇപ്പോൾ 14 ലക്ഷം രൂപയുണ്ട്. ആ കടത്തിലേക്ക് കൊടുക്കാൻ കരുതിയ പണമാണ്. ഞങ്ങൾ അതിനു സകാത്ത് കൊടുക്കണോ ?.

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

താങ്കളുടെ കൈവശമുള്ള പണത്തിന് സകാത്ത് ബാധകമാകാനുള്ള സമയമെത്തിയാൽ അതിൻ്റെ സകാത്ത് കൊടുക്കാൻ താങ്കൾ ബാധ്യസ്ഥനാകും. കടം ഉണ്ടെങ്കിൽ സകാത്ത് കണക്കുകൂട്ടുന്നതിന് മുൻപായി ആ കടം കൊടുത്ത് വീട്ടുന്ന പക്ഷം ആ പണത്തിൻ്റെ സകാത്ത് നൽകാൻ നിങ്ങൾ ബാധ്യസ്ഥനാകില്ല.

ഉസ്മാൻ ബിൻ അഫ്ഫാൻ (റ) പറയുന്നു: 

«هَذَا شَهْرُ زَكَاتِكُمْ , فَمَنْ كَانَ عَلَيْهِ دَيْنٌ فَلْيُؤَدِّ دَيْنَهُ حَتَّى تُحَصَّلْ أَمْوَالُكُمْ فَتُؤَدُّوا مِنْهَا الزَّكَاةَ»

"ഇത് നിങ്ങളുടെ സകാത്ത് കണക്കാക്കുന്ന മാസമാണ്. ആർക്കെങ്കിലും കടം ഉണ്ടെങ്കിൽ അവൻ ആ കടം കൊടുത്ത് വീട്ടട്ടെ. ശേഷം എത്ര പണം കൈവശമുണ്ട് എന്നത് കണക്കാക്കി അതിൻ്റെ സകാത്ത് നൽകാൻ വേണ്ടി". - [الأموال لابن زنجويه: 3/966]. 

അഥവാ കടം വീട്ടുന്നുണ്ടെങ്കിൽ സകാത്ത് കണക്കാക്കുന്നതിന് മുൻപ് കൊടുക്കണം. എങ്കിലേ അത് സകാത്തിൽ നിന്നും ഒഴിവാകൂ. ഇനി കടം ഇപ്പോൾ കൊടുക്കുന്നില്ല പിന്നീട് നൽകാനാണ് ഉദ്ദേശിക്കുന്നത് എങ്കിൽ കൈവശമുള്ള ധനത്തിൻ്റെ സകാത്ത് കൊടുക്കണം. കടമാകട്ടെ  ഇപ്പോൾ തിരികെ കൊടുക്കുന്നുമില്ല, സകാത്താകട്ടെ നൽകുന്നുമില്ല എന്ന അവസ്ഥ ഉണ്ടാകുകയില്ല. അല്ലാഹു അനുഗ്രഹിക്കട്ടെ. താങ്കൾക്ക് അല്ലാഹു ഖൈറും ബർക്കത്തും ചൊരിയട്ടെ.. 
______________________________


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്  പി. എൻ

വിദ്യാർത്ഥിയാണ് എനിക്ക് സകാത്തുണ്ടോ ?. സ്‌കോളർഷിപ്പ് കിട്ടുന്ന പണത്തിന് സകാത്ത് ബാധകമാകുമോ ?.



ചോദ്യം: ഞാൻ ഒരു വിദ്യാർത്ഥിയാണ്. എനിക്ക് രണ്ട് ബാങ്ക് അക്കൗണ്ടുകൾ ഉണ്ട്. ഒന്ന് എൻ്റെ ഉപ്പ ഫീസും മറ്റു ചിലവിനുമായി നൽകുന്ന പണം വരുന്ന അക്കൗണ്ട്. അതിൽ എൻ്റെ കൈവശം 10000 രൂപയുണ്ട്. രണ്ടാമത്തെ അക്കൗണ്ട് സ്കോളർഷിപ് കിട്ടുന്ന അക്കൗണ്ട് ആണ്. അതിൽ എൻ്റെ കൈവശം 40000 രൂപയും ഉണ്ട്. അപ്പോൾ ഞാൻ ആ 50000 രൂപക്ക് സകാത്ത് കൊടുക്കണോ ?. സ്കോളർഷിപ് കിട്ടുന്ന തുക സകാത്തിൽ നിന്നും ഒഴിവാകുമോ ?. എനിക്ക് മറ്റു വരുമാനങ്ങൾ ഇല്ലാത്തത് കൊണ്ട് സക്കാത്ത് ഒഴിവാകുമോ ?. ഇനി നൽകണമെങ്കിൽ രണ്ടര ശതമാനത്തിൽ കൂടുതൽ നൽകാമോ ?. 

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

സകാത്തിനെക്കുറിച്ച് അറിയാനും അത് നൽകാനുമുള്ള താങ്കളുടെ താല്പര്യത്തിനു അല്ലാഹു തക്കതായ പ്രതിഫലം നൽകട്ടെ. വിശ്വാസിയായ ഒരാളുടെ മേൽ സകാത്ത് ബാധകമാകാൻ രണ്ടു കാര്യങ്ങൾ ബാധകമാണ്. ഒന്ന് അയാളുടെ കൈവശം സകാത്ത് ബാധകമാകാനുള്ള പരിധി അഥവാ നിസ്വാബ് ഉണ്ടായിരിക്കണം. അതായത് 595 ഗ്രാം വെള്ളിക്ക് തതുല്യമായ കറൻസിയോ കച്ചവട വസ്തുവോ  ഒരാളുടെ പക്കൽ ഉണ്ടെങ്കിൽ അയാളുടെ കയ്യിൽ നിസ്വാബ് എത്തി.

രണ്ടാമത്തെ നിബന്ധന ആ നിസ്വാബിന് ഒരു ഹിജ്‌റ വർഷക്കാലം ഹൗൽ തികയണം. അതായത് നിസ്വാബ് അഥവാ സകാത്ത് ബാധകമാകാനുള്ള ബേസിക് ബാലൻസിൽ നിന്നും താഴെപ്പോകാതെ ഒരു ഹിജ്‌റ വർഷക്കാലം പൂർത്തിയാകുന്നപക്ഷം ആ സമയത്തെ തൻ്റെ കൈവശമുള്ള ടോട്ടൽ കറൻസി കച്ചവടവസ്തുക്കൾ എന്നിവ കൂട്ടി അതിൻ്റെ രണ്ടര ശതമാനം സകാത്ത് നൽകാൻ അയാൾ ബാധ്യസ്ഥനാകും.

അതുകൊണ്ടു താങ്കളുടെ കൈവശം 24000 ൽ കുറയാത്ത ബേസിക് ബാലൻസ് ഒരു ഹിജ്‌റ വർഷക്കാലം ഉണ്ടാകുമെങ്കിൽ താങ്കളും ഓരോ വർഷം പൂർത്തിയാകുമ്പോഴും കയ്യിലുള്ള ടോട്ടൽ കറൻസിയുടെ രണ്ടര ശതമാനം സകാത്തായി കൊടുക്കണം. അത് സ്‌കോളർഷിപ്പ് ആയി ലഭിക്കുന്ന ധനമാണെങ്കിലും ശരി.

സകാത്ത് കണക്കുകൂട്ടൽ എങ്ങനെയെന്ന് പ്രായോഗികമായി പഠിക്കാൻ മുൻപ് ഫിഖ്‌ഹുസ്സുന്നയിൽ പ്രസിദ്ധീകരിച്ച ഈ ലേഖനം വായിക്കുക:  (സകാത്ത് എളുപ്പത്തിൽ എങ്ങനെ കണക്കുകൂട്ടാം ?!. ശമ്പളം, കച്ചവടം, വാടക, നിക്ഷേപം തുടങ്ങി എല്ലാം എങ്ങനെ കണക്കുകൂട്ടാം ?! 

https://www.fiqhussunna.com/2019/05/blog-post_7.html ).

ഇനി രണ്ടര ശതമാനത്തിൽ കൂടുതൽ കൊടുക്കാമോ എന്നതാണ് താങ്കൾ ചോദിച്ചത്. കൂടുതൽ എത്ര വേണമെങ്കിലും താങ്കൾക്ക് കൊടുക്കാം. അതല്ലാഹുവിൻ്റെ മാർഗത്തിലുള്ള ദാനമായി പരിഗണിക്കപ്പെടും. കുറയാൻ പാടില്ല എന്നേ ഉള്ളൂ. നന്നായി പഠിക്കാനും ഈ ഉമ്മത്തിനും സമൂഹത്തിനും ഉപകരിക്കുന്ന ഒരു നല്ല സത്യവിശ്വാസിയായി വളരാനും റബ്ബ് താങ്കൾക്ക് തൗഫീഖ് നൽകട്ടെ ..

അല്ലാഹു അനുഗ്രഹിക്കട്ടെ ...
___________________________

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്  പി. എൻ 

ഭാര്യയുടെ സ്വർണ്ണത്തിൻ്റെ സകാത്ത് നാല് വർഷമായി കൊടുത്തിട്ടില്ല. എന്ത് ചെയ്യും ?.


ചോദ്യം: 2015 ശവ്വാൽ 8 നാണ് എന്റെ വിവാഹം കഴിഞ്ഞത്,ആ സമയത്ത് അവരുടെ ഉപ്പ കൊടുത്തതും,മഹറും ഉൾപ്പെടെ 27 പവൻ സ്വർണ്ണാഭരണങ്ങൾ ഭാര്യയുടെ കയ്യിൽ ഉണ്ടായിരുന്നു, സാമ്പത്തിക പ്രയാസം കാരണം അതാത് വർഷം സക്കാത്ത് കൊടുക്കാൻ സാധിച്ചില്ല, ഇപ്പോൾ വീട് പണിക്ക് വേണ്ടി 17 പവൻ വിറ്റു, വീട് പണി നടക്കാൻ ഉണ്ട്,

വിവാഹ ശേഷം സകാത്തിൻ്റെ വർഷം പൂർത്തിയാക്കുന്നത് മുതൽ  വിൽപ്പന നടത്തിയത് വരെയുള്ള  വർഷങ്ങളിലെ സക്കാത്ത് കൊടുക്കാൻ ഞാൻ ബാധ്യസ്ഥൻ അല്ലേ ?,ഏത് വിതമാണ് ഞാൻ സക്കാത്ത് കൊടുക്കേണ്ടത്...

www.fiqhussunna.com

ഉത്തരം: 


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

2015 ലെ ശവ്വാൽ മാസത്തിൽ ആണല്ലോ ആ സ്വർണ്ണം താങ്കളുടെ ഭാര്യയുടെ കൈവശം വന്നത്. അന്നു മുതൽ അതിൻ്റെ ഹൗൽ ആരംഭിച്ചു. ശേഷമുള്ള ഓരോ ശവ്വാൽ 8 വന്നപ്പോഴും അതിൻ്റെ രണ്ടര ശതമാനം സകാത്ത് ബാധകമായിത്തീർന്നു. സ്വർണ്ണം താങ്കളുടെ ഭാര്യയുടേതാകയാൽ അവർക്കാണ് അത് നൽകേണ്ട ബാധ്യത. അവരുടെ അറിവോടെ വേണമെങ്കിൽ ആ ബാധ്യത താങ്കൾക്ക് ഏറ്റെടുക്കാം എന്ന് മാത്രം. സ്വർണ്ണത്തിൻ്റെ സകാത്ത് പണമായിത്തന്നെ നൽകണം എന്നില്ല സ്വർണ്ണമായി നൽകിയാലും മതിയായിരുന്നു. ആ നിലക്ക് വൈകിപ്പിച്ചത് ശരിയല്ല. അല്ലാഹു പൊറുത്ത് തരട്ടെ .

27 പവൻ സ്വർണ്ണത്തിൻ്റെ സകാത്ത് ഗ്രാമിൽ 2.5% കണക്കാക്കിയാൽ  5.4 ഗ്രാം സ്വർണ്ണമോ തുല്യമായ വിലയോ  ആണ് നൽകേണ്ടത്. അതുകൊണ്ടുതന്നെ കഴിഞ്ഞുപോയ നാല് വർഷങ്ങളുടെ സകാത്ത് കണക്കാക്കി നൽകണം. ഈ വർഷം ശവ്വാൽ 8 വരുമ്പോൾ ശേഷിക്കുന്ന സ്വർണ്ണത്തിന് വീണ്ടും സകാത്ത് ബാധകമാകും. അല്ലാഹു അനുഗ്രഹിക്കട്ടെ.. 

ഇനി വീട് എടുക്കാൻ താങ്കൾ ആ സ്വർണ്ണം വിറ്റ് കിട്ടിയ പണം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതിൽ സകാത്ത് ബാധകമാകുകയില്ല . അല്ലാത്ത പക്ഷം വിറ്റ് പണമായി കൈവശം വച്ചാലും അതിൽ സകാത്ത് ബാധകമായികൊണ്ടിരിക്കും. അല്ലാഹുവിൻ്റെ മാർഗത്തിൽ നൽകുന്ന ധനം താങ്കളുടെ ധനത്തിൽ നിന്നും യാതൊരു കുറവും ഉണ്ടാക്കുകയില്ല, താങ്കൾ അറിയുന്നതോ അറിയാത്തതോ ആയ അനേകം മാർഗങ്ങളിലൂടെ താങ്കൾക്ക് അല്ലാഹു വർദ്ധനവ് നൽകും. അതല്ലാഹുവിൻ്റെ വാഗ്ദാനമാണ്.. അല്ലാഹു താങ്കൾക്ക് ഖൈറും ബർക്കത്തും ഇരുലോകത്തും വർദ്ധിപ്പിച്ചു തരട്ടെ. വീട് വെക്കാൻ എല്ലാവിധ തൗഫീഖും നൽകട്ടെ.

അല്ലാഹു അനുഗ്രഹിക്കട്ടെ.. 
__________________________

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്  പി. എൻ

Monday, April 27, 2020

സകാത്തിൻ്റെ പണം അവിശ്വാസികൾക്ക് നൽകാമോ ?.



ചോദ്യം: സക്കാത്തിൻ്റെ അവകാശികളായ ഫക്കീർ ,മിസ്കീൻ എന്നവർ മുസ് ലികൾ മാത്രമാണോ, എന്തെങ്കിലും തെളിവ് ഉണ്ടോ ?.

www.fiqhussunna.com

ഉത്തരം:  

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

ഇസ്‌ലാമിൽ പൊതുവായി ദാനധർമ്മങ്ങൾ മുസ്‌ലിമിനോ അമുസ്‌ലിമിനോ ആർക്ക് നൽകുന്നതിലും തെറ്റില്ല. പച്ചക്കരളുള്ള ഏതൊരു ജീവിക്ക് സഹായം നൽകുന്നതും പരോപകാരം ചെയ്യുന്നതും ഇസ്‌ലാം വലിയൊരു നന്മയായി പഠിപ്പിക്കുന്നു. 

എന്നാൽ സകാത്ത് പ്രത്യേകമായ ഒരാരാധനാ കർമ്മമാണ്‌. മറ്റു ദാനധർമ്മങ്ങളിൽ നിന്നും വ്യത്യസ്ഥമായ നിയമങ്ങൾ അതിനുണ്ട്. അതിൻ്റെ അവകാശികൾ നിർണിതമാണ് എന്നതാണ് അതിൽ സുപ്രധാനം. സകാത്തിൽ നിന്നും അമുസ്‌ലിംകളെ അവകാശികളായി പരിഗണിക്കുന്ന ഒരു വിഭാഗം ആണ് ഉള്ളത് (المؤلفة قلوبهم) ഇസ്‌ലാമുമായി മനസ് ഇണക്കപ്പെട്ടവർ.. അഥവാ മുസ്‌ലിംകളോട് രമ്യതയിൽ കഴിയുന്ന ഇസ്‌ലാമിനോട് അടുത്ത് നിൽക്കുന്ന നല്ല മനുഷ്യർ പ്രാരാബ്‌ധക്കാരോ പ്രയാസപ്പെടുന്നവരോ ആണെങ്കിൽ മുസ്‌ലിം ഭരണകൂടത്തിനോ മുസ്‌ലിംകളുടെ പൊതു സകാത്ത് സംവിധാനങ്ങൾക്കോ അവർക്ക് സകാത്തിൽ നിന്നും സഹായമെത്തിക്കാം. ഇത് ഓരോ വ്യക്തികളും നിർണയിച്ച് തൻ്റെ സകാത്ത് നൽകുന്ന ഒരിനമല്ല എന്നാണ് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്.

നമ്മുടെ അയല്പക്കങ്ങളിലോ, ബന്ധുക്കളിലോ മറ്റോ സാമ്പത്തികമായി പ്രയാസപ്പെടുന്ന അമുസ്‌ലിംകൾ ഉണ്ടെങ്കിൽ അവർക്ക് സ്വദഖയുടെ ധനത്തിൽ നിന്നും നമുക്ക് സഹായിക്കാം. ഒരുവേള നമ്മെ ആശ്രയിച്ച് കഴിയുന്നവരും നാം സഹായം എത്തിച്ചില്ലെങ്കിൽ പട്ടിണി കിടക്കേണ്ടി വരുകയോ, ജീവൻ അപകടത്തിലാകുകയോ ഒക്കെ ചെയ്യുന്നവരാണ് അവരെങ്കിൽ അവരെ സഹായിക്കുകയും അവർക്ക് ഭക്ഷണം എത്തിക്കുകയും ചെയ്യൽ ഒരുപക്ഷെ നമ്മുടെ മേൽ മതപരമായ നിർബന്ധ ബാധ്യത കൂടിയാകും. "അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറുനിറച്ച് ഉണ്ടുറങ്ങുന്നവൻ നമ്മിൽപെട്ടവനല്ല" എന്ന നബിവചനം ഇവിടെ പ്രത്യേകം ഉണർത്തുന്നു. വിശ്വാസിയാകട്ടെ അവിശ്വാസിയാകട്ടെ പ്രയാസപ്പെടുന്നവരെ നാം സഹായിച്ചാൽ അല്ലാഹുവിൽ നിന്നും വലിയ പ്രതിഫലം ഉണ്ട്. സഹായിക്കാൻ സാധിക്കുമായിരുന്നിട്ടും അവഗണിച്ചാൽ നാം മറുപടി പറയേണ്ടി വരുകയും ചെയ്യും. അത് പക്ഷിമൃഗാതികളോ മറ്റു ജീവജാലങ്ങളോ ആണെങ്കിലും ശരി.

എന്നാൽ സാധാരണ സ്വദഖ പോലെയല്ല സകാത്ത്. സകാത്തുമായി ബന്ധപ്പെട്ട് നാം മനസ്സിലാക്കേണ്ടത് (مؤلفة القلوب) എന്ന ഗണത്തിലല്ലാതെ അമുസ്‌ലിംകൾക്ക് സകാത്തിൽ നിന്നും നല്കപ്പെടാവതല്ല. കാരണം സകാത്ത് വിശ്വാസികളായ ആളുകളിൽ നിന്നും നിർബന്ധമായി പിരിച്ചെടുക്കപ്പെടുകയും അവരിലെ ദരിദ്രരിലേക്ക് നൽകപ്പെടുകയും ചെയ്യുന്ന ഒരു ദാനധർമ്മമായാണ് നബി (സ) പഠിപ്പിച്ചിട്ടുള്ളത്: 

"فأخْبِرْهم أَن الله قد فرَضَ عليهم صدقةً، تُؤخذُ من أَغنيائِهم فَتُرَدُّ على فقرائِهمْ"

മുആദ് (റ) വിനെ യമനിലേക്ക് നിയോഗിച്ച വേളയിൽ നബി (സ) അദ്ദേഹത്തോട് കല്പിച്ചു : "അവരുടെ ധനത്തിൽ ഒരു ദാനധർമ്മം അല്ലാഹു അവരുടെ മേൽ നിർബന്ധമാക്കിയിട്ടുണ്ട് എന്നും, അവരിലെ ധനികരിൽ നിന്നും സ്വീകരിച്ച് അവരിലെ ധനികർക്ക് നൽകപ്പെടുന്ന ഒന്നാണ് അത് എന്നും താങ്കൾ അവർക്ക് പറഞ്ഞുകൊടുക്കുക" - [متفق عليه].

ഇവിടെ അവരിലെ ദരിദ്രർ എന്നത് "വിശ്വാസികളിലെ" എന്ന് പരിമിതപ്പെടുത്തുന്നുവെന്ന് പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. 

ഇമാം ഇബ്നു ഖുദാമ പറയുന്നു: 

قال ابن قدامة : " لا نَعْلَمُ بَيْنَ أَهْلِ الْعِلْمِ خِلافًا فِي أَنَّ زَكَاةَ الأَمْوَالِ لا تُعْطَى لِكَافِرٍ . قَالَ ابْنُ الْمُنْذِرِ : أَجْمَعَ كُلُّ مَنْ نَحْفَظُ عَنْهُ مِنْ أَهْلِ الْعِلْمِ أَنَّ الذِّمِّيَّ لا يُعْطَى مِنْ زَكَاةِ الأَمْوَالِ شَيْئًا . وَلأَنَّ النَّبِيَّ صلى الله عليه وسلم قَالَ لِمُعَاذٍ : أَعْلِمْهُمْ أَنَّ عَلَيْهِمْ صَدَقَةً تُؤخَذُ مِنْ أَغْنِيَائِهِمْ , وَتُرَدُّ فِي فُقَرَائِهِمْ . فَخَصَّهُمْ بِصَرْفِهَا إلَى فُقَرَائِهِمْ (يعني : فقراء المسلمين) 
"പണ്ഡിതന്മാർക്കിടയിൽ അവിശ്വാസികൾക്ക് സകാത്തിൻ്റെ ധനം നൽകാവതല്ല എന്ന വിഷയത്തിൽ അഭിപ്രായഭിന്നതയുള്ളതായി നമുക്കറിയില്ല. ഇമാം ഇബ്‌നുൽ മുൻദിർ പറയുന്നു: "നാം ഹൃദിസ്ഥമാക്കിയ മുഴുവൻ പണ്ഡിതന്മാരിൽ നിന്നും നാം മനസ്സിലാക്കിയിട്ടുള്ളത് അവിശ്വാസികൾക്ക് സകാത്തിൻ്റെ ധനത്തിൽ നിന്നും യാതൊന്നും നൽകാവതല്ല എന്നതാണ്. കാരണം നബി (സ) മുആദ് (റ) വിനോട് ഇപ്രകാരം പറഞ്ഞു: "അവരുടെ ധനത്തിൽ ഒരു ദാനധർമ്മം അല്ലാഹു അവരുടെ മേൽ നിർബന്ധമാക്കിയിട്ടുണ്ട് എന്നും, അവരിലെ ധനികരിൽ നിന്നും സ്വീകരിച്ച് അവരിലെ ധനികർക്ക് നൽകപ്പെടുന്ന ഒന്നാണ് അത് എന്നും താങ്കൾ അവർക്ക് പറഞ്ഞുകൊടുക്കുക". ഇവിടെ അത് നല്കപ്പെടുന്നവരിൽ അവരിലെ ദരിദ്രർക്ക് എന്ന് നബി (സ) പരിമിതപ്പെടുത്തിയിരിക്കുന്നു. അഥവാ : മുസ്‌ലിമീങ്ങളിലെ ദരിദ്രർ എന്നാണ് അതുകൊണ്ട് ഉദ്ദേശം". - [المغني : 4/106]. ശേഷം ഇമാം ഇബ്നു ഖുദാമ പറയുന്നു:
 وَلا يُعْطَى الْكَافِرُ مِنْ الزَّكَاةِ , إلا لِكَوْنِهِ مُؤَلَّفًا 

 (مؤلفة القلوب) അഥവാ മനസ് ഇണക്കപ്പെട്ടവർ എന്ന ഗണത്തിലല്ലാതെ അവിശ്വാസികൾക്ക് സകാത്തിൻ്റെ പണത്തിൽ നിന്നും നൽകുകയില്ല. - [المغني:  4/ 108]. 

അല്ലാഹു അനുഗ്രഹിക്കട്ടെ ....
_____________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ 


നോമ്പിന് പകരം ഫിദ്‌യയായി അരിയല്ലാത്ത മറ്റു ഭക്ഷ്യ ഇനങ്ങൾ നൽകാമോ ?.


ചോദ്യം: റമദാനിലെ നോമ്പ് നോൽക്കാൻ  സാധിക്കാത്ത ആളുടെ ഫിദ്‌യ ആയിട്ട് അരി, ഗോതമ്പ് ഇങ്ങനെയുള്ള ധാന്യങ്ങൾ തന്നെ കൊടുക്കേണ്ടതുണ്ടോ... അതോ കൊടുക്കാൻ ഉദ്ദേശിക്കുന്ന ആൾക്കാർക്ക് ആവശ്യമായുള്ള മറ്റു ഭക്ഷണ സാധനങ്ങൾ -ഉദാ :പഞ്ചസാര, തേങ്ങ, ഭക്ഷ്യ എണ്ണകൾ എന്നിവ കൊടുക്കാൻ പറ്റുമോ? അരി ഒക്കെ ധാരാളമായി റേഷൻ വഴി ലഭിക്കുന്നത് കൊണ്ടും മറ്റുള്ള സാധനങ്ങൾ വാങ്ങാനുള്ള വിഷമം അവർക്കുള്ളത് കൊണ്ടും ആണ് ഈ സംശയം ചോദിച്ചത് ?. 

www.fiqhussunna.com

ഉത്തരം:


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛  

ആ നാട്ടിലെ ആളുകൾ ഭക്ഷിക്കുന്നതായ ഭക്ഷ്യവിഭവങ്ങൾ എന്തും നൽകാം. അര സ്വാഅ് അഥവാ ഏകദേശം ഒന്ന് ഒന്നേകാൽ കിലോ എന്നതാണ് ഒരു നോമ്പിന് നൽകേണ്ടത് എന്നതാണ് പ്രബലമായ അഭിപ്രായം. പാകം ചെയ്ത് നൽകുകയാണ് എങ്കിൽ ഒരു നേരം ഒരാൾ ഭക്ഷിക്കുന്ന ഭക്ഷണം നൽകിയാൽ മതി. അത് അരി തന്നെ ആകണം എന്ന് നിബന്ധനയില്ല. നല്കുന്നവന്  സാധിക്കുന്നതും ആ നാട്ടിലെ ആളുകൾ ഭക്ഷിക്കുന്നതായ ഭക്ഷ്യവസ്തുവും ആകണം എന്ന് മാത്രമേയുള്ളൂ.

 വിശുദ്ധ ഖുർആനിൽ നോമ്പിന് ബദൽ ഭക്ഷണം പറഞ്ഞിടത്ത് (فدية طعام مسكين)  "ഒരു മിസ്കീനിന് ഭക്ഷണം ഫിദ്‌യയായി നൽകുക" - [അൽബഖറ: 184]. എന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്. ഇനം പറഞ്ഞിട്ടില്ല.

മാത്രമല്ല അരി മാത്രമായാൽ ഒരാളുടെ ഒരു നേരത്തെ ഭക്ഷണമാകില്ലല്ലോ, അതിനാൽ പാവപ്പെട്ടയാൾക്ക് വെറും അരി മാത്രമായി നൽകാതെ അയാൾക്ക് ഉപകരിക്കുന്ന ഭക്ഷ്യ ഇനങ്ങളാക്കി നൽകുകയാണ് ഉചിതം എന്നുപോലും പല പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്. 
അതുകൊണ്ടുതന്നെ പാവപ്പെട്ടവർക്ക് ഉപകരിക്കുന്ന അവർക്ക് ആവശ്യമുള്ള ഇനങ്ങൾ നിങ്ങൾ കണ്ടറിഞ്ഞു നൽകുന്നുവെങ്കിൽ അതൊരു നല്ല കാര്യമാണ്. അല്ലാഹു സ്വീകരിക്കട്ടെ ...

 وصلى الله على نبينا محمد وعلى آله وصحبه وسلم

__________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

വീട്ടിൽ വന്നുകയറിയ ഭക്ഷണം ഇറങ്ങിപ്പോകാതിരിക്കാൻ / RAMADAN REMINDERS / DAY-4


വീട്ടിൽ വന്നുകയറിയ ഭക്ഷണം ഇറങ്ങിപ്പോകാതിരിക്കാൻ I RAMADAN REMINDERS I DAY-4 I ABDURAHMAN ABDUL LATHEEF PN

Saturday, April 25, 2020

RAMADAN REMINDERS / Day - 2 / സ്വർഗത്തിൽ മലക്കുകളോടൊപ്പം പദവി ലഭിക്കാൻ..

RAMADAN REMINDERS I Day - 2
സ്വർഗത്തിൽ മലക്കുകളോടൊപ്പം പദവി ലഭിക്കാൻ
____________________
5 minutes only
______________

RAMADAN REMINDER / DAY - 1 / ഞാൻ പറയുന്നു നോമ്പെടുത്തു.. പക്ഷെ !.


RAMADAN REMINDER DAY-1 I ഞാൻ പറയുന്നു നോമ്പെടുത്തു .. പക്ഷെ !
https://www.youtube.com/watch?v=h7sSipzz1cs

Thursday, April 23, 2020

മാസപ്പിറവി ഇന്ത്യക്കാർക്ക് ശൈഖ് ഇബ്‌നുബാസ് (റ) നൽകിയ ഉപദേശം.



الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

ഒരു ചോദ്യോത്തര പ്രോഗ്രാമിൽ ശൈഖ് ഇബ്‌നുബാസ് (റ) യോട് മാസപ്പിറവിയെക്കുറിച്ച് സൗദിയിൽ നിന്നും ഇന്ത്യയിൽ പഠനത്തിനു പോയ ചില വിദ്യാർത്ഥികൾ ചോദിച്ച ചോദ്യവും  അദ്ദേഹം നൽകിയ മറുപടിയും മലയാളത്തിലേക്ക് ആശയവിവർത്തനം ചെയ്തതാണിത്. അവസാനത്തിൽ വിവർത്തകക്കുറിപ്പും ചേർത്തിട്ടുണ്ട്. മുഴുവനായും വായിക്കുക. മാസപ്പിറവിയുമായി ബന്ധപ്പെട്ട് നാം അനിവാര്യമായി മനസ്സിലാക്കേണ്ട സമീപനത്തെക്കുറിച്ച് അദ്ദേഹം ഈ മറുപടിയിൽ പ്രതിപാദിക്കുന്നുണ്ട്. 
www.fiqhussunna.com

ചോദ്യം: 

പ്രോഗ്രാമിലേക്ക് ഇന്ത്യയിൽ നിന്നും വന്ന ഒരു ചോദ്യമാണ്. അവിടെയുള്ള ഒരു പറ്റം സഹോദരങ്ങളാണ് ഈ ചോദ്യം അയച്ചത്. അവർ പറയുന്നു: ഇസ്‌ലാമികേതര രാജ്യങ്ങളിലുള്ള ഞങ്ങൾ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം റമളാൻ നിർണയത്തിൽ പ്രയാസമുണ്ടാകാറുണ്ട്. ഉദാഹരണത്തിന്  ഞങ്ങൾ ഇന്ത്യയിൽ സൗദിയിലോ മറ്റേതെങ്കിലും അറബ് രാഷ്ട്രങ്ങളിലോ റമളാൻ പ്രഖ്യാപിച്ചാൽ നോമ്പ് ആരംഭിക്കുന്നു. പക്ഷെ നാട്ടുകാരായ മുസ്‌ലിംകൾ അവർ വലിയ അംഗസംഖ്യവരും മറ്റുപ്രദേശങ്ങളിൽ നിന്നുള്ള മാസപ്പിറവിക്ക് വ്യത്യസ്ഥമായി അവരുടെ കാഴ്ചക്ക് അനുസരിച്ചാണ് മാസപ്പിറവി പ്രഖ്യാപിക്കാറുള്ളത്. അതുകൊണ്ടു താങ്കൾ ഈ വിഷയം ഞങ്ങൾക്ക് വ്യക്തമാക്കിത്തന്നാലും. നൂറ് മില്യണ് മേൽ മുസ്ലിംകൾ ഇന്ത്യയിലുണ്ട്താനും ?. അല്ലാഹു താങ്കൾക്ക് തക്കതായ പ്രതിഫലം തരട്ടെ... 


ശൈഖ് ഇബ്‌നുബാസ് (റ) നൽകിയ മറുപടി: 

على المسلمين في الهند وفي غير الهند، أن يجتهدوا في ضبط دخول الشهر وخروجه، وأن يكون لهم من يعتني بذلك، كالمجالس الإسلامية أو المحاكم إن كان هناك محكمة إسلامية تعنى بهذا الأمر، وتأمر من يلتمسوا الهلال حتى يطبقوا الأحاديث الصحيحة عن رسول الله عليه الصلاة والسلام، والرسول عليه السلام قال: صوموا لرؤيته، وأفطروا لرؤيته، فإن غم عليكم فأكملوا العدة ثلاثين.

ഇന്ത്യയിലാകട്ടെ മറ്റു ദേശങ്ങളിലാകട്ടെ, മാസത്തിൻ്റെ ആരംഭവും അവസാനവും കൃത്യമായി നിർണയിക്കുക എന്നതാണ് വിശ്വാസികൾ ചെയ്യേണ്ടത്. ഈ വിഷയത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നവർ അവർക്കുണ്ടായിരിക്കണം. ഇസ്‌ലാമിക സമിതികളോ, ഇസ്‌ലാമിക കോടതികൾ ഉള്ള ഇടങ്ങൾ ഉള്ളവയാണ് എങ്കിൽ അവയോ  അക്കാര്യം നിർവഹിക്കണം. ഈ വിഷയത്തിൽ നബി (സ) യിൽ നിന്നും വന്ന സ്വഹീഹായ ഹദീസുകൾ പുലർത്തപ്പെടാൻ മാസപ്പിറവി വീക്ഷിക്കാൻ അവർ ആളുകളോട് ആവശ്യപ്പെടണം. 

റസൂൽ (സ) പറഞ്ഞു: "നിങ്ങളത് കാണുന്ന പക്ഷം നോമ്പ് ആരംഭിക്കുക. നിങ്ങളത് കാണുന്നപക്ഷം നോമ്പ് അവസാനിപ്പിക്കുക. ഇനി (മാസപ്പിറവി  കാണാൻ സാധ്യമാകാതെ) മറയുന്നപക്ഷം നിങ്ങൾ മുപ്പത് പൂർത്തിയാക്കുക" 


فالمسئولون عن الصيام يعرفون دخول شعبان، فإذا رأوا الهلال ليلة الثلاثين من شعبان صاموا، وإلا كملوا ثلاثين وصاموا، ويعينوا من يعتني بهذا الأمر من الثقات العدول بالرؤية أو تكليف من يتراءى الهلال في أول شعبان وفي أول رمضان، وعلى كل فرد من المسلمين أن يكونوا مع إخوانهم، يصوموا مع إخوانهم ويفطروا مع إخوانهم، ولا ينقسمون ولا يتفرقون، المشروع للمسلمين في أي بلد أن يصوموا جميعًا وأن يفطروا جميعًا وأن يتعاونوا على الخير، يقول عليه الصلاة والسلام في الحديث الصحيح: الصوم يوم تصومون، والفطر يوم تفطرون، والأضحى يوم تضحون.

നോമ്പുമായി ബന്ധപ്പെട്ട ഉത്തരവാദിത്വമുള്ളവർ ശഅബാൻ മാസത്തിൻ്റെ പിറവി അറിയുകയും, ശഅബാൻ മുപ്പതാം രാവിന് മാസം കണ്ടാൽ പിറ്റേ ദിവസം നോമ്പെടുക്കുകയും, ഇല്ലെങ്കിൽ ശഅബാൻ മുപ്പത് പൂർത്തിയാക്കിയ ശേഷം  നോമ്പ് ആരംഭിക്കുകയും ചെയ്യണം. ഈ വിഷയത്തിൽ ശ്രദ്ധിക്കുന്ന വിശ്വസ്ഥരായ ആളുകളെ അതിനായി ചുമതലപ്പെടുത്തുകയോ, അല്ലെങ്കിൽ ശഅബാൻ മാസവും, റമളാൻ മാസവും മാസം കാണാനായി പ്രത്യേകം ചുമതല നൽകുകയോ ചെയ്യണം. ഓരോ മുസ്‌ലിമും തൻ്റെ സഹോദരങ്ങളായ മറ്റു മുസ്ലിംകളോടൊപ്പമാണ് ഈ വിഷയത്തിൽ നിൽക്കേണ്ടത്. തൻ്റെ സഹോദരങ്ങളോട് ഒന്നിച്ച് നോമ്പ് ആരംഭിക്കുകയും തൻ്റെ സഹോദരങ്ങളോട് ഒന്നിച്ച് നോമ്പ് അവസാനിപ്പിക്കുകയും ചെയ്യണം. ഓരോരുത്തരും പരസ്പരം ഭിന്നിച്ച് വേറെവേറെയായിത്തീരരുത് .  ഏതൊരു നാട്ടിലുള്ള മുസ്‌ലിമീങ്ങളും ഒരുമിച്ച് നോമ്പെടുക്കുകയും ഒരുമിച്ച് നോമ്പ് അവസാനിപ്പിക്കുകയും നന്മയിൽ പരസ്‌പരം സഹകരിക്കുകയുമാണ് ചെയ്യേണ്ടത്. 

സ്വഹീഹായ ഹദീസിൽ അല്ലാഹുവിൻ്റെ  റസൂൽ (സ) ഇപ്രകാരം പറയുന്നു: 
"നിങ്ങൾ നോമ്പ് ആരംഭിക്കുന്ന ദിവസമേതോ അന്നാണ് നോമ്പ് (തുടങ്ങുന്നത്). ഈദുൽ ഫിത്വർ ആകട്ടെ നിങ്ങൾ ഈദുൽഫിത്വറായി കണക്കാക്കുന്ന ദിവസമാണ്. ഈദുൽ അള്ഹയാകട്ടെ നിങ്ങൾ ഈദുൽ അള്ഹയായി കണക്കാക്കുന്ന ദിവസമാണ്" 

فالمشروع لك أيها السائل أن تصوم مع إخوانك في الهند، وهكذا في أمريكا، وهكذا في أوروبا، وهكذا في غيرها من البلاد التي يغلب فيها الكفار، ويكون المسلمون فيها أقلية، المسلمون يجتهدون ويتحرون الشهر ويصومون، وإذا رأوا أن يصوموا برؤية دولة معينة كالسعودية مثلًا؛ لأنهم وثقوا بها وصاموا لرؤيتها، فلا بأس.

അതുകൊണ്ട് ചോദ്യകർത്താവിനോട് പറയാനുള്ളത് ഇന്ത്യയിലെ തൻ്റെ സഹോദരങ്ങളെല്ലാം എന്നാണോ നോമ്പ് നോൽക്കുന്നത് അന്ന് നോമ്പ് നോൽക്കുക എന്നതാണ്. അതുപോലെത്തന്നെയാണ് അമേരിക്കയിലും, യൂറോപ്പിലും. ഇങ്ങനെത്തന്നെയാണ് മറ്റു മുസ്‌ലിം ന്യൂനപക്ഷ രാജ്യങ്ങളിലെല്ലാം ചെയ്യേണ്ടത്. മാസം കാണാൻ വിശ്വാസികൾ പരമാവധി പരിശ്രമിക്കുകയും അതിൻ്റെ അടിസ്ഥാനത്തിൽ നോമ്പ് ആരംഭിക്കുകയും ചെയ്യുന്നു. ഇനി അവരെല്ലാവരും മറ്റേതെങ്കിലും ഒരു രാജ്യത്തെ പ്രഖ്യാപനം ഉദാ: സൗദി ആധാരമാക്കി നോമ്പ് നല്കുന്നുവെങ്കിൽ അതിലും കുഴപ്പമില്ല. 


ولو تيسر أن يصوم المسلمون جميعًا فهذا أفضل وأحسن؛ لأن المسلمين شيء واحد، والنبي عليه الصلاة والسلام قال: صوموا لرؤيته، وأفطروا لرؤيته، هذا خطاب للمسلمين، وقال: لا تصوموا حتى تروا الهلال أو تكملوا العدة، ولا تفطروا حتى تروا الهلال أو تكملوا العدة، فالمسلمون عليهم أن يعتنوا بهذا في أي مكان، وأن يصوموا إذا رأوا الهلال أو كملوا عدة شعبان، وأن يفطروا إذا رأوا الهلال أو كملوا رمضان ثلاثين، وأن يتعاونوا في هذا، وأن يكونوا جميعًا يدًا واحدة، لا يختلفون، هذا هو الواجب، وهذا هو المشروع. نعم.

അതുകൊണ്ട് മുസ്‌ലിംകൾ എല്ലാവരും ഒരുമിച്ച് ഒരേ സമയം നോമ്പ് ആരംഭിക്കാൻ സാധിക്കുകയാണ് എങ്കിൽ അതാണ് വേണ്ടത്. കാരണം മുസ്‌ലിംകൾ എല്ലാവരും ഒന്നാണ്. "നിങ്ങൾ അത് കാണുന്ന പക്ഷം നോമ്പ് ആരംഭിക്കുക. നിങ്ങൾ അത് കാണുന്ന പക്ഷം നോമ്പ് അവസാനിപ്പിക്കുക" എന്ന നബി (സ) യുടെ കല്‌പന മുഴുവൻ മുസ്‌ലിംകൾക്കുമുള്ളതാണ്. അതുപോലെ അല്ലാഹുവിൻ്റെ റസൂൽ (സ) പറഞ്ഞു: "നിങ്ങൾ മാസം കാണുകയോ, മുപ്പത് തികയുകയോ ചെയ്യാതെ നിങ്ങൾ നിങ്ങൾ നോമ്പെടുക്കാൻ ആരംഭിക്കരുത്. അതുപോലെ മാസം കാണുകയോ, മുപ്പത് പൂർത്തിയാകുകയോ ചെയ്യാതെ നിങ്ങൾ നോമ്പ് അവസാനിപ്പിക്കുകയുമരുത്". ഏത് നാട്ടിലായാലും വിശ്വാസികൾ ഈ കല്‌പന പാലിക്കണം. മാസം കാണുകയോ ശഅബാൻ മുപ്പത് പൂർത്തിയാകുകയോ ചെയ്യുന്ന പക്ഷമേ അവർ നോമ്പ് ആരംഭിക്കാവൂ. അതുപോലെ മാസം കാണുകയോ റമളാൻ മുപ്പതും തികയുകയോ ചെയ്താലേ നോമ്പ് അവസാനിപ്പിക്കാവൂ. ഈ വിഷയത്തിൽ വിശ്വാസികൾ പരസ്പരം സഹകരിക്കണം. എല്ലാവരും പരസ്പരം ഒറ്റക്കെട്ടായി നിൽക്കണം. ഭിന്നിക്കാന് പാടില്ല. ഇതാണ് നമ്മുടെ മേൽ നിർബന്ധമായിട്ടുള്ളത്. ഇതാണ് നമുക്ക് ശറഇൽ പഠിപ്പിക്കപ്പെട്ടിട്ടുള്ളതും. 


ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ലാഹ്)
വിവർത്തനം: അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ 
https://binbaz.org.sa/fatwas/18470


വിവർത്തകക്കുറിപ്പ്: 
ശൈഖ് ഇവിടെ വ്യക്തമാക്കിയതുപോലെ പരസ്‌പര ഭിന്നത ഒഴിവാക്കി ഒരുനാട്ടിലെ മുസ്‌ലിംകൾ എല്ലാവരും ഒരുമിച്ചാണ് നോമ്പും പെരുന്നാളും ഒക്കെ അനുഷ്ഠിക്കേണ്ടത്. കാഴ്‌ചയുടെ അടിസ്ഥാനത്തിലുള്ള നിർണയത്തിൽ  പിഴവ് വന്നാൽപ്പോലും വിശ്വാസികൾ ഒരുമിച്ച് നോമ്പായിക്കാണുന്ന ദിവസമാണ് നോമ്പിൻ്റെ ആരംഭദിവസമെന്നും, വിശ്വാസികൾ ഒരുമിച്ച് പെരുന്നാളായിക്കാണുന്ന ദിവസമേതോ അതാണ് പെരുന്നാൾ ദിവസമെന്നും ഹദീസിൽ സുവ്യക്തമായി പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ യഥാർത്ഥത്തിൽ കേരളത്തിലെ മാസപ്പിറവി കണ്ടതായി വിശ്വാസ യോഗ്യമായ റിപ്പോർട്ട് വന്നാൽ അത് പരിശോധിച്ച് ഉറപ്പ് വരുത്തി ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ട ഉത്തരവാദിത്വം എല്ലാവരും അംഗീകരിക്കുന്ന മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മറ്റിക്കോ അതല്ലെങ്കിൽ എല്ലാവരും കൂടി ചുമതലപ്പെടുത്തുന്ന ഒരു ഹിലാൽ നിർണയ സമിതിക്കോ ആയിരിക്കാൻ സാധിക്കുമെങ്കിൽ അതാണ്‌ വേണ്ടത്   എന്നാണ് മനസ്സിലാക്കേണ്ടത്. അങ്ങനെ നിയമിതമാകുന്ന ഒരു സമിതിയുടെ പ്രഖ്യാപനം ആത്യന്തികമായി മുഴുവൻ മുസ്‌ലിംകളും ഒരുപോലെ അംഗീകരിക്കുകയും ചെയ്യണം. ഒറ്റക്കൊറ്റക്ക് മാസം പ്രഖ്യാപിക്കുന്ന സാഹചര്യം ഉണ്ടാകരുത്. മാസം കാണുമ്പോഴും എല്ലാവരും ഒരുമിച്ച് കാണാൻ പോകുന്ന അവസ്ഥ വന്നാൽ അതും കാര്യങ്ങൾ ഏറെ വിശ്വസനീയവും സ്വീകാര്യവുമാക്കും. അതിനുവേണ്ടി കാണാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ എല്ലാവരിൽ നിന്നും നിർദിഷ്‌ഠ വ്യക്തികളെ ചുമതലപ്പെടുത്തുകയുമാകാം.

ഒരുവേള പല വിട്ടുവീഴ്‌ചകളും ആവശ്യമായി വന്നാലും ഒറ്റക്കൊറ്റക്കുള്ള പ്രഖ്യാപനം നിർത്തി എല്ലാവരും അടങ്ങുന്ന ഒരു പൊതുസമിതി മാസപ്പിറവി നിർണയിക്കുക എന്നതാണ് ശരിയായ നിലപാട്. അതുമാത്രമാണ് ശരിയായ നിലപാട്. ഇനിയും ഈ വിഷയത്തിൽ വിശ്വാസികൾ ഭിന്നിച്ച് കൂടാ... മുസ്‌ലിം നേതാക്കൾ ഈ വിഷയം നസ്വീഹത്തോടെ കാണുമെന്ന ശുഭപ്രതീക്ഷയോടെ ...

അല്ലാഹു അനുഗ്രഹിക്കട്ടെ .. .

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ 


Wednesday, April 22, 2020

മാസപ്പിറവിയും ശരിയായ സമീപനവും - സൗദി ഉന്നത പണ്ഡിതസഭയിലെ 17 പണ്ഡിതന്മാര്‍ ചേര്‍ന്നെടുത്ത തീരുമാനം.




الحمد لله والصلاة والسلام على رسول الله وعلى آله صحبه ومن والاه، وبع؛

മാസപ്പിറവിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തെക്കുറിച്ച് ഹൈഅതു കിബാറുല്‍ ഉലമയിലെ 17 പണ്ഡിതന്മാര്‍ ചേര്‍ന്ന് എടുത്ത തീരുമാനത്തിന്‍റെ രത്നച്ചുരുക്കവും അതില്‍ നിന്ന് പഠിക്കാവുന്ന കാര്യങ്ങളും കൂടി ഇവിടെ പരാമര്‍ശിക്കാം.  താഴെ കാണുന്ന ലജ്നയുടെ ഫത്'വ 17 പണ്ഡിതന്മാര്‍ ചേര്‍ന്ന് ഈ വിഷയ സംബന്ധമായി നടത്തിയ ചര്‍ച്ചയുടെ രത്നച്ചുരുക്കമാണ്.


ചോദ്യം : ഞങ്ങള്‍ അമേരിക്കയിലും, കാനഡയിലുമുള്ള വിദ്യാര്‍ഥികള്‍ ആണ്. എല്ലാ വര്‍ഷവും റമദാന്‍ ആരംഭിക്കുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാവുകയും ആളുകള്‍ മൂന്ന്‍ വിഭാഗക്കാരായി തിരിയുകയും ചെയ്യാറുണ്ട്. 

1- അവനവന്‍റെ നാട്ടിലെ മാസപ്പിറവി അടിസ്ഥാനമാക്കി നോമ്പ് പിടിക്കുന്ന വിഭാഗം. 

2- സൗദിയിലെ നോമ്പിന്‍റെ ആരംഭം ആസ്പദമാക്കി നോമ്പ് പിടിക്കുന്ന ആളുകള്‍.

3- അമേരിക്കയിലും കാനഡയിലുമുള്ള മുസ്‌ലിം സ്റ്റുഡന്‍സ് അസോസിയേഷന്‍റെ പ്രഖ്യാപനത്തെ ആസ്പദമാക്കി നോമ്പ് പിടിക്കുന്ന ആളുകള്‍. സ്റ്റുഡന്‍സ് അസോസിയേഷന്‍റെ രീതി ഇപ്രകാരമാണ്: അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ അവര്‍ മാസപ്പിറവി നിരീക്ഷിക്കും, ഏതെങ്കിലും ഒരു സ്ഥലത്ത് മാസപ്പിറവി ദര്‍ശിച്ചാല്‍ ഉടന്‍ തങ്ങളുടെ വ്യത്യസ്ഥ സെന്‍ററുകളിലേക്ക് ആ വിവരം എത്തിക്കുകയും അങ്ങനെ അമേരിക്കയുടെ വ്യത്യസ്ഥ നഗരങ്ങളിലുള്ള  മുസ്ലിമീങ്ങള്‍ അവര്‍ താമസിക്കുന്ന സിറ്റികള്‍ക്കിടയില്‍ വലിയ ദൂരം ഉണ്ടെങ്കില്‍ പോലും ആ മാസപ്പിറവിയെ അടിസ്ഥാനമാക്കി ഒന്നടങ്കം ഒരേ ദിവസം നോമ്പ് ആരംഭിക്കുകയും ചെയ്യുന്നു.


ഇവരില്‍ ആരുടെ മാസപ്പിറവിയെയാണ് ഞങ്ങള്‍ അവലംഭിക്കേണ്ടത് ?!. ഈ വിഷയത്തില്‍ ഞങ്ങള്‍ക്ക് ശറഇന്‍റെ വിധി പറഞ്ഞു തരുമല്ലോ, അല്ലാഹു നിങ്ങള്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കട്ടെ .... 

ഉത്തരം:
'ഹൈഅതു കിബാറുല്‍ ഉലമ' (അഥവാ സൗദിയിലെ ഉന്നത പണ്ഡിതസഭ) ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. അവര്‍ ചര്‍ച്ച ചെയ്ത് എടുത്തിട്ടുള്ള തീരുമാനത്തിന്‍റെ ഉള്ളടക്കം ഇപ്രകാരമാണ്.
 
ഒന്നാമതായി: 'മാസപ്പിറവി യുടെ നിര്‍ണയസ്ഥാനങ്ങള്‍ ' (المطالع) വ്യത്യസ്ഥമാണ് എന്നത് ബുദ്ധികൊണ്ടും അനുഭവം കൊണ്ടും ബോധ്യമായ ആര്‍ക്കും അറിയാവുന്ന കാര്യമാണ്. അതില്‍ പണ്ഡിതന്മാര്‍ക്കാര്‍ക്കും അഭിപ്രായ ഭിന്നതയില്ല. എന്നാല്‍ മാസപ്പിറവിയുടെ വിഷയത്തില്‍ 'മാസപ്പിറവി  നിര്‍ണയ സ്ഥാനങ്ങളുടെ'  വ്യത്യാസം പരിഗണിക്കുമോ അതോ പരിഗണിക്കില്ലയോ എന്ന വിഷയത്തിലാണ് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉള്ളത്.

രണ്ടാമതായി: 'മാസപ്പിറവി  നിര്‍ണയ സ്ഥാനങ്ങളുടെ'  വ്യത്യാസം പരിഗണിക്കുമോ അതോ പരിഗണിക്കില്ലയോ എന്നത് ഇജ്തിഹാദിയായ അഭിപ്രായഭിന്നതക്ക് സാധുതയുള്ള ഒരു വിഷയമാണ്. അറിവും മതബോധവുമെല്ലാമുള്ള വലിയ പണ്ഡിതന്മാര്‍ക്കിടയില്‍ത്തന്നെ അഭിപ്രായ ഭിന്നതയുള്ള ഒരു കാര്യമാണിത്. ആരുടെ അഭിപ്രായമാണോ ശരി ഇജ്തിഹാദിന്‍റെയും, അഭിപ്രായം ശരിയായതിന്‍റെയും പ്രതിഫലം ലഭിക്കുന്ന, ആരുടെ അഭിപ്രായമാണോ തെറ്റായത് അവന് ഇജ്തിഹാദിന്‍റെ പ്രതിഫലവും ലഭിക്കുന്ന അനുവദനീയമായ അഭിപ്രായ ഭിന്നതയാണ് ഈ വിഷയത്തില്‍ ഉള്ളത്. 

രണ്ട് വ്യത്യസ്ഥ അഭിപ്രായമാണ് പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് :  അവരില്‍ ചിലര്‍ മാസപ്പിറവിയുടെ നിര്‍ണയ സ്ഥാനത്തിലുള്ള വ്യത്യാസത്തെ പരിഗണിക്കുന്നു. ചിലര്‍ അത് പരിഗണിക്കുന്നില്ല. (അഥവാ ഒരു വിഭാഗം ലോകത്തിന്‍റെ ഏത് ഭാഗത്ത് മാസപ്പിറവി വീക്ഷിചാലും അത് എല്ലാവര്‍ക്കും ബാധകമാണ് എന്ന് കാണുന്നു. മറ്റൊരു വിഭാഗം ഓരോ പ്രദേശത്തുകാരും അവനവന്‍റെ പ്രദേശത്തെ മാസപ്പിറവിയെ ആസ്പദമാക്കി പ്രവര്‍ത്തിക്കണം എന്നും അഭിപ്രായപ്പെടുന്നു).  അതില്‍ രണ്ട് അഭിപ്രായക്കാരും ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും തങ്ങളുടേതായ തെളിവ് പിടിച്ചിട്ടുണ്ട്. ചിലപ്പോഴെല്ലാം ഒരേ തെളിവ് തന്നെ രണ്ടഭിപ്രായക്കാരും തെളിവായി ഉദ്ദരിച്ചിട്ടുമുണ്ട്. ഉദാ:
 
  يَسْأَلُونَكَ عَنِ الْأَهِلَّةِ قُلْ هِيَ مَوَاقِيتُ لِلنَّاسِ وَالْحَجِّ
എന്ന ആയത്ത് ,
صوموا لرؤيته وأفطروا لرؤيته
എന്ന ഹദീസ് ,
 
ഇവയെല്ലാം രണ്ടുകൂട്ടരും തെളിവ് പിടിക്കുന്ന തെളിവുകളാണ്.  പ്രമാണങ്ങള്‍ മനസ്സിലാക്കുന്നതിലും, അവയില്‍ നിന്ന് തെളിവ് പിടിക്കുന്ന രീതിയിലുമുള്ള വ്യത്യാസമാണ് അവരുടെ അഭിപ്രായങ്ങള്‍ വ്യത്യസ്ഥമാകാന്‍ കാരണം. ഹൈഅത്തു കിബാറുല്‍ ഉലമ പരിഗണിച്ച ചില മാനദണ്ഡങ്ങളുടെയും, കാഴ്ചപ്പാടുകളുടെയും അടിസ്ഥാനത്തിലും, ഈ വിഷയത്തിലെ  അഭിപ്രായഭിന്നത വഴികേടിനു കാരണമാകുന്ന ഭിന്നതയല്ല എന്നതിനാലും, ഇസ്‌ലാം അവതരിച്ച് പതിനാലു നൂറ്റാണ്ട് പിന്നിട്ടു, ഈ കാലഘട്ടത്തിനിടക്ക് ഏതെങ്കിലും ഒരു സന്ദര്‍ഭത്തില്‍ പോലും ലോക മുസ്ലിമീങ്ങളെല്ലാം ഒരേയൊരു മാസപ്പിറവിയെ ആസ്പദമാക്കി കര്‍മ്മങ്ങള്‍ അനുഷ്ടിച്ച സംഭവം ഉണ്ടായിട്ടില്ല എന്നതിനാലും, കാര്യങ്ങള്‍ ഇതുവരെ പുലര്‍ത്തിപ്പോന്നതുപോലെ നിലനിര്‍ത്തുകയും അനാവശ്യ ഭിന്നതകള്‍ സ്രിഷ്ടിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് ഹൈഅതു കിബാറുല്‍ ഉലമയിലെ പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ എത്തിച്ചേര്‍ന്ന വീക്ഷണം. ഓരോ ഇസ്ലാമിക രാഷ്ട്രത്തിനും അതത് രാജ്യങ്ങളിലെ പണ്ഡിതന്മാര്‍ മുഖേന മുകളില്‍ സൂചിപ്പിച്ച അഭിപ്രായങ്ങളില്‍ ഏത് അഭിപ്രായത്തെയാണോ പ്രമാണബദ്ധമായി കാണുന്നത് ആ അഭിപ്രായമനുസരിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. കാരണം ആ രണ്ട് അഭിപ്രായങ്ങള്‍ക്കും അതിന്‍റേതായ തെളിവുകളും പ്രമാണങ്ങളും ഉണ്ട്.

മൂന്നാമതായി: ഗോളശാസ്ത്രപ്രകാരം കണക്കു കൂട്ടിമാത്രം മാസപ്പിറവി നിശ്ചയിക്കുന്നതിനെക്കുറിച്ചും,  അതുമായി ബന്ധപ്പെട്ട് വന്ന പ്രമാണങ്ങളെ കുറിച്ചും, പണ്ഡിതന്മാരുടെ അഭിപ്രായങ്ങളെക്കുറിച്ചും ഹൈഅതു കിബാറുല്‍ ഉലമയിലെ പണ്ഡിതന്മാര്‍ പഠനം നടത്തുകയുണ്ടായി. ശേഷം   മാസപ്പിറവി നിശ്ചയിക്കാന്‍ ഗോളശാസ്ത്രക്കണക്കുകള്‍ അവലംഭിക്കാന്‍ പാടില്ല എന്ന് അവര്‍ ഐക്യണ്ഡേന തീരുമാനമെടുക്കുകയും ചെയ്തു.

കാരണം നബി  (ﷺ) പറഞ്ഞു: " നിങ്ങള്‍ മാസപ്പിറവി വീക്ഷിക്കുന്നത് പ്രകാരം വ്രതം അനുഷ്ഠിക്കുകയും,  വ്രതം അവസാനിപ്പിക്കുകയും ചെയ്യുക ".  അതുപോലെ നബി (ﷺ) പറഞ്ഞു: " മാസപ്പിറവി വീക്ഷിക്കുന്നത് വരേക്കും നിങ്ങള്‍ വ്രതമനുഷ്ടിക്കരുത്. അത് വീക്ഷിക്കുന്നത് വരേക്കും നിങ്ങള്‍ വ്രതം അവസാനിപ്പിക്കുകയും ചെയ്യരുത് " . ഇതേ അര്‍ത്ഥത്തില്‍ മറ്റു ധാരാളം തെളിവുകളും വന്നിട്ടുണ്ട്.

ലജ്നതുദ്ദാഇമയുടെ അഭിപ്രായപ്രകാരം  ഇസ്‌ലാമിക ഭരണമില്ലാത്ത രാജ്യങ്ങളില്‍, ആ രാജ്യത്ത് ജീവിക്കുന്ന മുസ്ലിമീങ്ങളെ സംബന്ധിച്ചിടത്തോളം  മാസപ്പിറവി പ്രഖ്യാപിക്കുന്ന വിഷയത്തില്‍ ഇസ്‌ലാമിക ഭരണകൂടത്തിന്‍റെ സ്ഥാനമാണ് മുസ്‌ലിം സ്റ്റുഡന്‍സ് അസോസിയേഷനുള്ളത്. നേരത്തെ രണ്ടാമത്തെ പാരഗ്രാഫില്‍ സൂചിപ്പിച്ചതുപോലെ ഈ മുസ്‌ലിം സ്റ്റുഡന്‍സ് അസോസിയേഷന് ഈ വിഷയത്തില്‍ ഹൈഅതു കിബാറുല്‍ ഉലമ സൂചിപ്പിച്ച രണ്ടാലൊരു അഭിപ്രായം സ്വീകരിക്കാവുന്നതാണ്. അവര്‍ക്ക് വ്യത്യസ്ഥ മാസപ്പിറവിയെ ആസ്പദമാക്കുകയോ, ഒരൊറ്റ മാസപ്പിറവിയെ ആസ്പദമാക്കുകയോ ചെയ്യാം. എന്നിട്ട് അവര്‍ സ്വീകരിച്ച അഭിപ്രായപ്രകാരം അവരുടെ രാജ്യങ്ങളിലെ മുസ്ലിമീങ്ങള്‍ക്ക് മാസപ്പിറവി നിര്‍ണയിച്ചു  നല്‍കുകയും ചെയ്യാം. ആ പ്രദേശത്തെ ആളുകള്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ സ്വീകരിച്ച അഭിപ്രായവും, അവരുടെ നിര്‍ണയവും പിന്‍പറ്റുകയാണ് വേണ്ടത്. അവര്‍ക്കിടയില്‍ സ്വരച്ചേര്‍ച്ച ഉണ്ടാവാനും ഒരേ സമയം വ്രതം ആരംഭിക്കാനും, ആശയക്കുഴപ്പങ്ങളും ഭിന്നതകളും ഇല്ലാതിരിക്കുവാനും വേണ്ടിയാണത്. ആ രാജ്യത്ത് ജീവിക്കുന്ന ഓരോ ആളുകളും മാസപ്പിറവി വീക്ഷിക്കാന്‍ ശ്രമിക്കട്ടെ. വിശ്വാസയോഗ്യനായ ഒരു വ്യക്തിയോ, ഇനി ഒന്നിലധികം ആളുകളോ  മാസപ്പിറവി വീക്ഷിച്ചാല്‍ അവര്‍ അതുപ്രകാരം വ്രതമനുഷ്ടിക്കുകയും, രാജ്യത്തിന്‍റെ വിവിധ ഭാഗത്തേക്ക് ആ വിവരമെത്തിക്കാന്‍ വേണ്ടി  മുസ്‌ലിം സ്റ്റുഡന്‍സ് അസോസിയേഷനെ മാസപ്പിറവി കണ്ട വിവരം അറിയിക്കുകയും ചെയ്യട്ടെ. റമദാനിന്‍റെ ആരംഭത്തില്‍ മാത്രമാണ് വിശ്വസ്ഥനായ ഒരാള്‍ മാത്രം മാസപ്പിറവി ദര്‍ശിച്ചാലും അത് പരിഗണിക്കപ്പെടുക. എന്നാല്‍ റമദാന്‍ അവസാനിക്കുന്ന സന്ദര്‍ഭത്തില്‍  മാസപ്പിറവി രണ്ട് വിശ്വസ്ഥരായ ആളുകള്‍ ദര്‍ശിച്ചാല്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. അല്ലാത്തപക്ഷം മുപ്പത് പൂര്‍ത്തിയാക്കേണ്ടതാണ്. കാരണം പ്രവാചകന്‍(ﷺ) ഇപ്രകാരം പറഞ്ഞു : " മാസപ്പിറവി വീക്ഷിക്കുന്നത് പ്രകാരം നിങ്ങള്‍ വ്രതം ആരംഭിക്കുകയും, അതുപ്രകാരം തന്നെ വ്രതം അവസാനിപ്പിക്കുകയും ചെയ്യുക. ഇനി മാസപ്പിറവി ദര്‍ശിക്കാന്‍ പറ്റാത്ത വിധം മേഘം മൂടിയാല്‍ നിങ്ങള്‍ മുപ്പത് പൂര്‍ത്തിയാക്കുക."

അല്ലാഹു അനുഗ്രഹിക്കട്ടെ...
പ്രസിഡന്‍റ്  : അബ്ദുല്‍ അസീസ്‌ ബിന്‍ ബാസ് (رحمه الله)
സെക്രട്ടറി :   അബ്ദുല്‍ റസാഖ് അഫീഫി (حفظه الله)
മെമ്പര്‍ : അബ്ദുല്ലാഹ് ബിന്‍ ഖഊദ് (رحمه الله)
മെമ്പര്‍ : അബ്ദുല്ലാഹ് ബിന്‍ ഗുദയ്യാന്‍. (رحمه الله)

وبالله التوفيق وصلى الله على نبينا محمد وآله وصحبه وسلم.

اللجنة الدائمة للبحوث العلمية والإفتاء
الرئيس: عبد العزيز بن عبد الله بن باز .......... نائب رئيس اللجنة: عبد الرزاق عفيفي
عضو: عبد الله بن قعود ....................... عضو: عبد الله بن غديان

-------------------------------------------------------------------------------------------------------------

ഈ ഉത്തരത്തിന്‍റെ ആരംഭത്തില്‍ തത് വിഷയത്തില്‍ ഹൈഅതു കിബാറുല്‍  ഉലമയില്‍ ഒരു ചര്‍ച്ച നടന്നതായി ലജ്നതുദ്ദാഇമ സൂചിപ്പിക്കുന്നുണ്ട്. പതിനേഴ്‌ പ്രഗല്‍ഭ പണ്ഡിതന്മാരാണ് ആ ചര്‍ച്ചയില്‍ പങ്കെടുത്തത്. അവരുടെ പേരുകള്‍ താഴെ കൊടുക്കുന്നു.

1- അബ്ദുല്‍ അസീസ്‌ ബിന്‍ ബാസ്.  2- അബ്ദുറസാഖ് അഫീഫി. 3- മുഹമ്മദ്‌ അമീന്‍ ശന്‍ഖീത്തി 4- മിഹ്ദാര്‍ അഖീല്‍. 5- അബ്ദുല്ലാഹ് ബിന്‍ ഹുമൈദ്.  6- അബ്ദുല്ലാഹ് ബിന്‍ ഖയ്യാത്വ്. 7- അബ്ദുല്ലാഹ് ബിന്‍ മുനീഅ്. 8- സ്വാലിഹ് അല്ലുഹൈദാന്‍. 9- മുഹമ്മദ് ബിന്‍ ജുബൈര്‍. 10- അബ്ദുല്ലാഹ് ബിന്‍ ഗുദയ്യാന്‍. 11- സുലൈമാന്‍ ബിന്‍ ഉബൈദ്. 12- റാഷിദ് ബിന്‍ ഖുനയ്യിന്‍. 13- മുഹമ്മദ്‌ അല്‍ഹര്‍കാന്‍ 14- അബ്ദുല്‍മജീദ്‌ ഹസന്‍. 15- ഇബ്രാഹീം ആലു ശൈഖ്. 16- സ്വാലിഹ് ബിന്‍ ഗസ്വൂന്‍. 17- അബ്ദുല്‍ അസീസ്‌ ബിന്‍ സ്വാലിഹ്.

ഇവരെല്ലാം ചേര്‍ന്ന് എടുത്ത തീരുമാനത്തിന്‍റെ ആകെച്ചുരുക്കമാണ് ലജ്നയുടെ ഫത്'വയില്‍ ഉള്ളത്.

ഈ ഫത്'വയില്‍ ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതായുണ്ട്:

1- 
 ഒന്നാമതായി ഈ വിഷയം അഭിപ്രായഭിന്നതക്ക് സാധുതയുള്ള വിഷയമാണ്. മാത്രമല്ല ഈ വിഷയത്തിലെ അഭിപ്രായഭിന്നത പരിഗണിക്കപ്പെടുന്ന ഭിന്നതയുമാണ്. അഥവാ خلاف معتبر ആണ്. അതിനാല്‍ തന്നെ ഏതെങ്കിലും ഒരു അഭിപ്രായക്കാര്‍ സുന്നത്തിന് വിപരീതം പ്രവര്‍ത്തിച്ചവരോ, പിഴച്ച് പോയവരോ ആണ് എന്ന് പറയാന്‍ പാടില്ല. ഒരു വിഷയത്തില്‍ അഭിപ്രായ ഭിന്നത പരിഗണിക്കപ്പെടുന്നത് അഥവാ معتبر ആണ് എങ്കില്‍ ആ വിഷയത്തില്‍ لا إنكار في مسائل الإجتهاد എന്ന തത്വപ്രകാരമാണ് സമീപിക്കുക. അഥവാ അഭിപ്രായ ഭിന്നത പരിഗണിക്കപ്പെടുന്ന വിഷയത്തില്‍ പരസ്പരം വിമര്‍ശിക്കാന്‍ പാടില്ല. ഇത് ഒന്നിലധികം തവണ  ലജ്ന വ്യക്തമാക്കുന്നുണ്ട് :

ഉദാ:  ('മാസപ്പിറവി  നിര്‍ണയ സ്ഥാനങ്ങളുടെ'  വ്യത്യാസം പരിഗണിക്കുമോ അതോ പരിഗണിക്കില്ലയോ എന്നത്  (അഥവാ ലോകം മുഴുവന്‍ ഒരൊറ്റ മാസപ്പിറവി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കണോ, അതല്ല വ്യത്യസ്ത മാസപ്പിറവി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കണോ എന്നത് )  ഇജ്തിഹാദിയായ ,  അഭിപ്രായഭിന്നതക്ക് സാധുതയുള്ള ഒരു വിഷയമാണ്. അറിവും മതബോധവുമെല്ലാമുള്ള വലിയ പണ്ഡിതന്മാര്‍ക്കിടയില്‍ത്തന്നെ അഭിപ്രായ ഭിന്നതയുള്ള ഒരു കാര്യമാണിത്. ആരുടെ അഭിപ്രായമാണോ ശരി ഇജ്തിഹാദിന്‍റെയും, അഭിപ്രായം ശരിയായതിന്‍റെയും പ്രതിഫലം ലഭിക്കുന്ന, ആരുടെ അഭിപ്രായമാണോ തെറ്റായത് അവന് ഇജ്തിഹാദിന്‍റെ പ്രതിഫലവും ലഭിക്കുന്ന അനുവദനീയമായ അഭിപ്രായ ഭിന്നതയാണ് ഈ വിഷയത്തില്‍ ഉള്ളത്). 

അതുപോലെ :  (നേരത്തെ രണ്ടാമത്തെ പാരഗ്രാഫില്‍ സൂചിപ്പിച്ചതുപോലെ ഈ മുസ്‌ലിം സ്റ്റുഡന്‍സ് അസോസിയേഷന് ഈ വിഷയത്തില്‍ ഹൈഅതു കിബാറുല്‍ ഉലമ സൂചിപ്പിച്ച രണ്ടാലൊരു അഭിപ്രായം സ്വീകരിക്കാവുന്നതാണ്). (അഭിപ്രായ ഭിന്നത സാധുവായ ഒരു വിഷയത്തിലാണ് ഇങ്ങനെ രണ്ടാലൊരു അഭിപ്രായം സ്വീകരിക്കാമെന്ന് കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ പറയാറുള്ളത്).

2- ഈ വിഷയത്തില്‍ മുസ്‌ലിം ഭരണം ഉള്ള പ്രദേശമാണ് എങ്കില്‍, ഒരു മുസ്‌ലിം ഭരണാധികാരി ഏതെങ്കിലും ഒരു അഭിപ്രായത്തെ തിരഞ്ഞെടുത്താല്‍, തങ്ങളുടെ അഭിപ്രായത്തോട് യോജിചില്ലെങ്കില്‍ പോലും ആ പ്രദേശത്ത് ജീവിക്കുന്ന ആളുകള്‍ ഒരിക്കലും അതിന് വിപരീതം ചെയ്യാന്‍ പാടില്ല. കാരണം حكم الحاكم يرفع الخلاف  (അഭിപ്രായ ഭിന്നതയുള്ള വിഷയങ്ങളില്‍ ഭരണാധികാരിയുടെ വിധി അഭിപ്രായഭിന്നതയെ ഇല്ലാതാക്കുന്നു) എന്ന തത്വപ്രകാരം ഭരണാധികാരിയുടെ തീരുമാനമാകും അന്തിമ തീരുമാനം. അതനുസരിച്ച് ആണ് എല്ലാവരും പ്രവര്‍ത്തിക്കേണ്ടത്.  ഇനി മുസ്‌ലിം ഭരണകൂടം ഇല്ലാത്ത പ്രദേശം ആണ് എങ്കില്‍  അവിടെ പൂരിപക്ഷം മുസ്ലിമീങ്ങളും പുലര്‍ത്തിപ്പോരുന്ന രീതി എന്ത് എന്നതാണ് പരിഗണിക്കുക. അഭിപ്രായ ഭിന്നതക്ക് ശറഇയായി സാധുതയുള്ള ഒരു പൊതുവിഷയത്തില്‍ ഒരു നാട്ടിലെ മുസ്ലിമീങ്ങള്‍ പൊതുവേ ഒരു രീതി സ്വീകരിച്ചു വരുന്നുണ്ടെങ്കില്‍ തന്‍റെ അഭിപ്രായത്തിനോട് അത് യോജിക്കുന്നില്ലെങ്കില്‍ പോലും അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഓരോ മുസ്‌ലിമും ബാധ്യസ്ഥനാണ്. അഭിപ്രായഭിന്നത معتبر ആയ വിഷയത്തെ സംബന്ധിച്ചാണ് നമ്മള്‍ സംസാരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. മാസപ്പിറവിയുടെ വിഷയത്തില്‍ അഭിപ്രായ ഭിന്നത معتبر ആണ് എന്നത് മുകളില്‍ ലിജ്നയുടെ ഫത്'വയില്‍ തന്നെ പരാമര്‍ശിച്ചുവല്ലോ. അത്തരം ഒരു വിഷയത്തില്‍ ഒരു നാട്ടിലെ മുസ്ലിമീങ്ങള്‍ പൊതുവായ ഒരു വീക്ഷണം വച്ചുപുലര്‍ത്തുന്നുണ്ടെങ്കില്‍ തന്‍റെ അഭിപ്രായത്തോട് യോജിച്ചാലും ഇല്ലെങ്കിലും അതാണ്‌ ഒരു മുസ്‌ലിം സ്വീകരിക്കേണ്ടത്. അതല്ലാതെ അവിടെ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ പാടില്ല. ഇത് കര്‍മശാസ്ത്രത്തിലെ ഒരു പൊതുതത്വമാണ്. 

 ഈ തത്വത്തെ ആസ്പദമാക്കി  ശൈഖ് ഇബ്നു ബാസ് പറയുന്നു: സൗദിയില്‍ മാസപ്പിറവി കണ്ടതിനു ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാണ് പാക്കിസ്ഥാനില്‍ മാസപ്പിറവി കാണുന്നത് എന്നാണല്ലോ നിങ്ങള്‍ പറഞ്ഞത്. സൗദിയിലെ മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണോ അതല്ല പാകിസ്ഥാനിലെ മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണോ നോമ്പ് പിടിക്കേണ്ടത് എന്നതാണ് നിങ്ങളുടെ ചോദ്യം. മതപരമായ ഈ വിഷയത്തിലുള്ള ശരിയായ വിധിയായി എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. നിങ്ങളുടെ നാട്ടിലെ മുസ്‌ലിമീങ്ങള്‍ എന്നാണോ നോമ്പ് പിടിക്കുന്നത് അവരോടൊപ്പമാണ് നിങ്ങള്‍ നോമ്പ് പിടിക്കേണ്ടത് എന്നതാണ്. അതിന് രണ്ട് കാരണങ്ങളുണ്ട്.

ഒന്നാമാതായി : റസൂല്‍ 
(ﷺ) പറയുന്നു: " വ്രതം നിങ്ങള്‍ (വിശ്വാസികള്‍) വ്രതമെടുക്കുന്ന ദിവസത്തിലാണ്, ചെറിയ പെരുന്നാള്‍ നിങ്ങള്‍ (വിശ്വാസികള്‍) വ്രതമവസാനിപ്പിക്കുന്ന ദിവസത്തിലാണ്. ബലി പെരുന്നാള്‍ നിങ്ങള്‍ (വിശ്വാസികള്‍) ബാലിയറുക്കുന്ന ദിവസത്തിലാണ് ". അബൂ ദാവൂദും മറ്റു മുഹദ്ദിസീങ്ങളും ശരിയായ പരമ്പരയിലൂടെ ഉദ്ദരിച്ചതാണിത്. അതുകൊണ്ട് നീയും നിന്‍റെ സഹോദരങ്ങളും പാക്കിസ്ഥാനില്‍ കഴിയുന്നിടത്തോളം കാലം അവിടെയുള്ള മുസ്ലിമീങ്ങള്‍ എന്നാണോ നോമ്പെടുക്കുന്നത് അവരോടൊപ്പമാണ് നോമ്പ് പിടിക്കേണ്ടത്. അവരെന്നാണോ നോമ്പ് അവസാനിപ്പിക്കുന്നത് അന്നാണ് നിങ്ങളും നോമ്പ് അവസാനിപ്പിക്കേണ്ടത്. കാരണം പ്രാവാച്ചകന്‍റെ ആ വചനം നിങ്ങള്‍ക്കും ബാധകമാണ്. മാത്രമല്ല  മാസപ്പിറവി നിര്‍ണയ സ്ഥാനം വ്യത്യാസപ്പെടുന്നത് അനുസരിച്ച് മാസപ്പിറവിയും വ്യത്യസ്ഥമായിരിക്കും.  ഇബ്നു അബ്ബാസ് (رضي الله عنه) , അതുപോലെ മറ്റു ധാരാളം പണ്ഡിതന്മാരും ഓരോ നാട്ടുകാര്‍ക്കും അവരവരുടേതായ മാസപ്പിറവിയുണ്ട് എന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്.

രണ്ടാമതായി : നിങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ മുസ്ലിമീങ്ങളില്‍ നിന്നും വ്യത്യസ്ഥമായി നിങ്ങള്‍ വ്രതമെടുക്കുന്നത്, ആശയക്കുഴപ്പങ്ങളും,  വിമര്‍ശനങ്ങളുമെല്ലാം ഉണ്ടാക്കും. അതുപോലെ തര്‍ക്കങ്ങളും കലഹങ്ങളും ഉടലെടുക്കും. എന്നാല്‍ പരസ്പരം വിട്ടുവീഴ്ച ചെയ്ത്, ഒത്തൊരുമയോടെ ജീവിക്കാനാണ് ഇസ്‌ലാം പ്രോത്സാഹിപ്പിചിട്ടുല്ലത്. നന്മയുടെയും പുണ്യത്തിന്‍റെയും കാര്യത്തില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുക. ഭിന്നതകളും, തര്‍ക്കങ്ങളും ഒഴിവാക്കുക. അതുകൊണ്ടാണ് അല്ലാഹു ഇപ്രകാരം പറഞ്ഞത്: 
وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا
" നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറില്‍ മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിച്ചുപോകരുത്". -[ ആലു ഇംറാന്‍ 103].

അതുപോലെ മുആദിനെയും അബൂ മൂസല്‍ അശ്അരിയെയും യമാനിലേക്ക് പ്രബോധനത്തിനായി അയച്ച വേളയില്‍ നബി (ﷺ) ഇപ്രകാരം ഉപദേശിച്ചു: " നിങ്ങള്‍ ആളുകള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക, നിങ്ങള്‍ ആളുകളെ ആട്ടിയോടിക്കുന്നവരാകരുത്. നിങ്ങള്‍ ഒരുമിച്ചു നില്‍ക്കുകയും പരസ്പരം ഭിന്നിക്കാതിരിക്കുകയും ചെയ്യുക " .
[
مجموع فتاوى ابن باز (15 / 103- 104)]  (ഈ ഫത്'വയുടെ അറബി ആവശ്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക)
-----------------------------------------------------------------------------------------------------------------------

ശൈഖ് ഇബ്ന്‍ ബാസ് (رحمه الله) സൂചിപ്പിച്ച ഇതേ ആശയം മുകളില്‍ നല്‍കിയ ലജ്നയുടെ ഫത്'വയിലും കാണാം : ( 
ഹൈഅത്തു കിബാറുല്‍ ഉലമ പരിഗണിച്ച ചില മാനദണ്ഡങ്ങളുടെയും, നിഗമനങ്ങളുടെയും അടിസ്ഥാനത്തിലും, ഈ വിഷയത്തിലെ  അഭിപ്രായഭിന്നത വഴികേടിനു കാരണമാകുന്ന ഭിന്നതയല്ല എന്നതിനാലും, ഇസ്‌ലാം അവതരിച്ച് പതിനാലു നൂറ്റാണ്ട് പിന്നിട്ടു, ഈ കാലഘട്ടത്തിനിടക്ക് ഏതെങ്കിലും ഒരു സന്ദര്‍ഭത്തില്‍ പോലും ലോക മുസ്ലിമീങ്ങളെല്ലാം ഒരേയൊരു മാസപ്പിറവിയെ ആസ്പദമാക്കി കര്‍മ്മങ്ങള്‍ അനുഷ്ടിച്ച സംഭവം ഉണ്ടായിട്ടില്ല എന്നതിനാലും, കാര്യങ്ങള്‍ ഇതുവരെ പുലര്‍ത്തിപ്പോന്നതുപോലെ നിലനിര്‍ത്തുകയും അനാവശ്യ ഭിന്നതകള്‍ സ്രിഷ്ടിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് ഹൈഅതു കിബാറുല്‍ ഉലമയിലെ പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ എത്തിച്ചേര്‍ന്ന വീക്ഷണം.).

ഇനി പുലര്‍ത്തിപ്പോരുന്ന രീതിക്ക് വല്ല മാറ്റവും വരുത്തുകയാണ് എങ്കില്‍ തന്നെ അത് അതത് പ്രദേശത്തെ പണ്ഡിതന്മാര്‍ ഒരുമിച്ചു ചേര്‍ന്ന്‍ ചര്‍ച്ച ചെയ്ത് കൂട്ടായി എടുക്കേണ്ട ഒരു തീരുമാനമാണ്.

3-  ഇനി ഏത് അഭിപ്രായം സ്വീകരിച്ചാലും ഒരിക്കലും തന്നെ മാസപ്പിറവി നിര്‍ണയിക്കല്‍ ഗോളശാസ്ത്രപ്രകാരം കേവല കണക്കുകളുടെ അടിസ്ഥാനത്തില്‍ മാസം കാണാതെയുള്ള തീരുമാനമാകാന്‍ പാടില്ല. ഇതാണ് ഈ ഫത്'വയില്‍ നിന്നും മനസ്സിലാക്കേണ്ട മറ്റൊരു കാര്യം. 
(ഗോളശാസ്ത്രപ്രകാരം കണക്കു കൂട്ടി മാസപ്പിറവി നിശ്ചയിക്കുന്നതിനെക്കുറിച്ചും,  അതുമായി ബന്ധപ്പെട്ട് വന്ന പ്രമാണങ്ങളെ കുറിച്ചും, പണ്ഡിതന്മാരുടെ അഭിപ്രായങ്ങളെക്കുറിച്ചും ഹൈഅതു കിബാറുല്‍ ഉലമയിലെ പണ്ഡിതന്മാര്‍ പഠനം നടത്തുകയുണ്ടായി. ശേഷം   മാസപ്പിറവി നിശ്ചയിക്കാന്‍ ഗോളശാസ്ത്രക്കണക്കുകള്‍ അവലംഭിക്കാന്‍ പാടില്ല എന്ന് അവര്‍ ഐക്യണ്ഡേന തീരുമാനമെടുക്കുകയും ചെയ്തു ).
_______________________________________________________________________
ഏതായാലും അഭിപ്രായഭിന്നതക്ക് സാധുതയുള്ള വിഷയമാണ് എന്ന് മനസ്സിലാക്കി, ഇക്കാരണത്താല്‍ മാത്രം പരസ്പരം ഭിന്നിക്കാതെ ഉചിതമായ തീരുമാനത്തില്‍ എത്തുക എന്നതാണ് വിശ്വാസികളില്‍ അര്‍പ്പിതമായ കര്‍ത്തവ്യം. എന്‍റെ അഭിപ്രായത്തിനോട് യോജിക്കാത്തതായ നിലപാടാണ് ഞാന്‍ വസിക്കുന്ന പ്രദേശത്തെ ഭൂരിഭാഗം വിശ്വാസികളുടേതുമെങ്കില്‍ അവിടെ ആ അഭിപ്രായത്തോടൊപ്പം നിലകൊള്ളുക എന്നതാണ് ഇത്തരം പൊതു വിഷയവും , അഭിപ്രായഭിന്നതക്ക് സാധുതയുള്ളതുമായ വിഷയങ്ങളില്‍ ചെയ്യേണ്ടത് എന്നത് ഫുഖഹാക്കള്‍ക്ക്‌ എതിരഭിപ്രായമില്ലാത്ത കാര്യമാണ് എന്ന് ഒരിക്കല്‍ക്കൂടി ഉണര്‍ത്തിക്കൊണ്ട് അവസാനിപ്പിക്കുന്നു. 

അല്ലാഹു അനുഗ്രഹിക്കട്ടെ ...