Wednesday, April 27, 2016

ബേങ്കില്‍ നിന്നും ലോണ്‍ എടുത്ത് ബിസിനസ് തുടങ്ങാമോ ?.


ചോദ്യം: ബേങ്കില്‍ നിന്നും ലോണെടുത്ത് ബിസിനസ് തുടങ്ങാമോ ?.

ഉത്തരം: ബേങ്കില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ആരില്‍ നിന്നുമാകട്ടെ പലിശക്ക് ലോണ്‍ എടുത്ത് ബിസിനസ് തുടങ്ങുക എന്നുള്ളത് അത്യധികം പാപകരമാണ്. എഴ് മഹാപാപങ്ങളില്‍ ഒന്നാണ് പലിശയെന്നിരിക്കെ ഇത്തരം ഒരു ചോദ്യം പോലും വിശ്വാസികളില്‍ നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നില്ല. ഒരു പക്ഷെ അതിന്‍റെ ഗൗരവം ഒന്നുകൂടി മനസ്സിലാക്കാന്‍ എന്ന നിലക്കോ, അതല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്പെടട്ടെ എന്ന നിലക്കോ ആകാം ഒരുപക്ഷെ ചോദ്യ കര്‍ത്താവ് ഈ ചോദ്യം അയച്ചു തന്നിട്ടുണ്ടാവുക എന്ന് പ്രതീക്ഷിക്കുന്നു.

www.fiqhussunna.com

പലിശ അത്യധികം ഗൗരവപരമാണ്. ഏഴ് മഹാപാപങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ദരിച്ച ഹദീസില്‍ ഇപ്രകാരം കാണാം: 






قال النبي صلى الله عليه وسلم: "اجتنبوا السبع الموبقات - يعني المهلكات - قلنا: وما هن يا رسول الله؟ قال: الشرك بالله، والسحر، وقتل النفس التي حرم الله إلا بالحق، وأكل الربا، وأكل مال اليتيم، والتولي يوم الزحف، وقذف المحصنات الغافلات المؤمنات"

നബി (സ) പറഞ്ഞു: നിങ്ങള്‍ എഴ് മഹാപാപങ്ങളെ അഥവാ വിനാശകാരികളായ ഏഴ് മഹാപാപങ്ങളെ വെടിയുക. സ്വഹാബത്ത് ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ, ഏതൊക്കെയാണവ ?. അദ്ദേഹം പറഞ്ഞു: " ശിര്‍ക്ക് അഥവാ അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍, സിഹ്ര്‍, ന്യായകാരണങ്ങളാലല്ലാതെ അല്ലാഹു നിഷിദ്ധമാക്കിയ ജീവനെടുക്കല്‍, പലിശ ഭുജിക്കല്‍, യതീം കുട്ടികളുടെ പണം അന്യായമായി തിന്നല്‍, യുദ്ധത്തില്‍ പിന്തിരിഞ്ഞോടല്‍, പവിത്രവതികളും കുലീനകളും വിശ്വാസിനികളുമായ സ്ത്രീകളെപ്പറ്റി അപവാദം പറയല്‍" - [ബുഖാരി - മുസ്‌ലിം]. 

പലിശക്ക് ലോണ്‍ എടുക്കുമ്പോള്‍ ഞാന്‍ പലിശ അങ്ങോട്ട് നല്‍കുയല്ലേ ഭക്ഷിക്കുന്നില്ലല്ലോ എന്ന് ആരെങ്കിലും വാദിക്കുന്നുവെങ്കില്‍ അവരെയും നബി (സ) ഹദീസില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇമാം മുസ്‌ലിം ഉദ്ദരിച്ച ജാബിര്‍ (റ) വിന്‍റെ പ്രസിദ്ധമായ ഹദീസില്‍ ഇപ്രകാരം കാണാം: 

عَنْ جَابِرٍ رضي الله عنه قَالَ : لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ آكِلَ الرِّبَا ، وَمُؤْكِلَهُ ، وَكَاتِبَهُ ، وَشَاهِدَيْهِ ، وَقَالَ هُمْ سَوَاءٌ 

ജാബിര്‍ ബിന്‍ അബ്ദുല്ല (റ) വില്‍ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: "പലിശ തിന്നുന്നവനെയും, തീറ്റിക്കുന്നവനെയും, അത് എഴുതിവെക്കുന്നവനെയും, അതിന് സാക്ഷി നില്‍ക്കുന്നവനെയും റസൂല്‍ (സ) ശപിച്ചിരിക്കുന്നു. അവരെല്ലാം ഒരുപോലെയാണ് എന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു." - [സ്വഹീഹ് മുസ്‌ലിം].

ഇതില്‍ നിന്നും പലിശ ബേങ്കുകളില്‍ ജോലി ചെയ്യുന്നതും, അവിടെ നിന്നും ലോണെടുത്ത് ബിസിനസ് ചെയ്യുന്നതും എല്ലാം നിഷിദ്ധമാണ് എന്നും അവരെല്ലാം പാപത്തില്‍ തുല്യരാണ് എന്നും മനസ്സിലാക്കാം.

മാത്രമല്ല പലിശ വ്യഭിചാരത്തെക്കാള്‍ കഠിനമായ പാപമാണ്: 


عن عبد الله بن حنظلة رضي الله عنه قال : قال رسول الله صلى الله عليه وسلم : درهم ربا يأكله الرجل وهو يعلمه أشد من ستة وثلاثين زنية 

അബ്ദുല്ലാഹ് ബ്ന്‍ ഹന്‍ദല (റ) പറഞ്ഞു: റസൂല്‍ (സ) പറഞ്ഞു: "അറിഞ്ഞുകൊണ്ട് ഒരാള്‍ ഭക്ഷിക്കുന്ന പലിശയുടെ ഒരു ദിര്‍ഹം പോലും മുപ്പത്തി ആറു തവണ വ്യഭിച്ചരിക്കുന്നതിനേക്കാള്‍ കഠിനമാണ്". [റവാഹു അഹ്മദ്: 21957, അല്‍ബാനി:സ്വഹീഹ്, صحيح  الترغيب والترهيب 1855].

ഇല്ല അവിടം കൊണ്ടും തീര്‍ന്നില്ല സ്വന്തം പലിശയുടെ ഗൗരവം സൂചിപ്പിക്കുന്ന ഈ ഹദീസ് നോക്കൂ: 

عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم : الربا سبعون بابا أدناها كالذي يقع على أمه

അബൂ ഹുറൈറ (റ) പറഞ്ഞു: റസൂല്‍ (സ) പറഞ്ഞു: " പലിശ എഴുപതില്‍പരം ഇനങ്ങളാണ്. അതില്‍ ഏറ്റവും ചെറിയ ഇനം സ്വന്തം മാതാവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നന്നതു പോലെയാണ്." - [റവാഹുല്‍  ബൈഹഖി, അല്‍ബാനി: സ്വഹീഹ്, صحيح الترغيب والترهيب : 1853].

എത്ര ഗൗരവപരമാണ് പലിശയുമായി ഇടപെടുന്നത് എന്നാലോചിച്ചു നോക്കൂ. ഇന്ന് സ്വന്തം വരുമാനത്തെ മറച്ചു വെക്കാന്‍ പലിശ വായ്പയില്‍ വാഹനം വാങ്ങിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വീട് വെക്കാന്‍ പലിശ വായ്പയെടുക്കുന്നവര്‍, ബിസിനസ് സംരഭങ്ങള്‍ തുടങ്ങാന്‍ പലിശയെ സമീപിക്കുന്നവര്‍ ഇങ്ങനെ പലിശയുമായി ബന്ധപ്പെടുന്ന എത്രപേര്‍ നമുക്ക് ചുറ്റുമുണ്ട്. പലരും ഗൗരവം അറിയാത്തത് കൊണ്ടായിരിക്കും. അല്ലാഹു അവര്‍ക്ക് പൊറുത്ത് കൊടുക്കുകയും സന്മാര്‍ഗം കാണിച്ചുകൊടുക്കുകയും ചെയ്യട്ടെ. ചിലരെങ്കിലും ഗൗരവം അറിഞ്ഞുകൊണ്ടുതന്നെ ബന്ധപ്പെടുന്നവരാണ് അല്ലാഹു അവര്‍ക്ക് ഹിദായത്ത് നല്‍കട്ടെ. ദുനിയാവിനോട് ആഖിറത്തെക്കാള്‍ ഇഷ്ടം വര്‍ദ്ധിച്ചാല്‍ ഉള്‍ക്കാഴ്ച നഷ്ടപ്പെടും. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ...

അല്ലാഹു പറയുന്നു:

بَلْ تُؤْثِرُونَ الْحَيَاةَ الدُّنْيَا - وَالآخِرَةُ خَيْرٌ وَأَبْقَى

"പക്ഷെ, നിങ്ങള്‍ ഐഹികജീവിതത്തിന്ന്‌ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും." - [അല്‍അഅ്'ല: 16,17]. 

മാത്രമല്ല ഉപജീവന മാര്‍ഗവുമായി ബന്ധപ്പെട്ട് നാം പ്രത്യേകിച്ചും നിഷിദ്ധങ്ങളെ സൂക്ഷിക്കണം:

കാരണം അത് ഇബാദത്തുകള്‍ സ്വീകരിക്കപ്പെടാതിരിക്കാന്‍ കാരണമാകും. ഒരു ഹദീസില്‍ ഇപ്രകാരം കാണാം:

عن أبي هريرة قال قال رسول الله صلى الله عليه وسلم: ( إن الله تعالى طيب لا يقبل إلا طيبا وإن الله أمر المؤمنين بما أمر به المرسلين فقال تعالى: ( يَا أَيُّهَا الرُّسُلُ كُلُوا مِنَ الطَّيِّبَاتِ وَاعْمَلُوا صَالِحًا إِنِّي بِمَا تَعْمَلُونَ عَلِيمٌ). وقال تعالى: ( يَا أَيُّهَا الَّذِينَ آَمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ). ثم ذكر الرجل يطيل السفر أشعث أغبر يمد يديه إلى السماء يا رب يارب ومطعمه حرام ومشربه حرام وملبسه حرام وغذي بالحرام فأنى يستجاب له) رواه مسلم.

അബൂ ഹുറൈറ (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: "അല്ലാഹു പരിശുദ്ധനാണ്. പരിശുദ്ധമല്ലാത്തതൊന്നും അവന്‍ സ്വീകരിക്കുകയില്ല. തീര്‍ച്ചയായും അല്ലാഹു അമ്പിയാക്കളോട് കല്‍പിച്ചതെന്തോ അത് സത്യവിശ്വാസികളോടും കല്പിച്ചിരിക്കുന്നു. അതായത്, അല്ലാഹു പറഞ്ഞു: "അല്ലയോ; ദൂതന്‍മാരേ, ത്വയ്യിബായതില്‍  നിന്ന്‌ നിങ്ങള്‍ ഭക്ഷിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു.", അതുപോലെ അവന്‍ പറഞ്ഞു  :  "അല്ലയോ സത്യവിശ്വാസികളേ, നാം നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ത്വയ്യിബാതുകളില്‍ നിന്നും നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക". ശേഷം അദ്ദേഹം ഒരാളെപ്പറ്റി പരാമര്‍ശിച്ചു: അയാള്‍ ദൂരയാത്രയിലാണ്, അയാളുടെ മുടി പാറിപ്പറക്കുകയും, പൊടിപുരളുകയും ചെയ്തിട്ടുണ്ട്. തന്‍റെ ഇരുകരങ്ങളും ഉപരിയിലേക്ക് ഉയര്‍ത്തി 'യാ റബ്ബ്' , 'യാ റബ്ബ്' എന്നിങ്ങനെ അയാള്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു. അവന്‍റെ ഭക്ഷണം ഹറാമാണ്, അവന്‍റെ പാനീയം ഹറാമാണ്, അവന്‍റെ വസ്ത്രവും ഹറാമാണ്, അവന്‍ ഭക്ഷിപ്പിക്കപ്പെട്ടതും ഹറാമില്‍ നിന്നുമാണ്. പിന്നെ അവനെങ്ങനെ ഉത്തരം ലഭിക്കാനാണ്." - [സ്വഹീഹ് മുസിലം ].

ഈ ഹദീസ് വിശദീകരിച്ച പണ്ഡിതന്മാര്‍ പറഞ്ഞത്, ദുആഇന് ഉത്തരം ലഭിക്കാനുള്ള ഒരുപാട് സ്വിഫതുകള്‍ ആ മനുഷ്യനില്‍ സംഘമിച്ചിട്ടുണ്ട്. ഒന്ന് അവന്‍ അങ്ങേയറ്റം ആവശ്യക്കാരനായ ഘട്ടത്തില്‍ വിനയത്തോടെ അല്ലാഹുവിനോട് ചോദിക്കുന്നു, രണ്ട് അവന്‍ തന്‍റെ ഇരുകരങ്ങളും ഉയര്‍ത്തി പ്രാര്‍ഥിക്കുന്നു, മൂന്ന്‍ അവന്‍ 'യാ റബ്ബ്' എന്ന് പറഞ്ഞുകൊണ്ട് അല്ലാഹുവിന്‍റെ നാമം ഉച്ചരിച്ച് അവനെ വിളിച്ച് തേടുന്നു, നാല് യാത്രക്കാരനാണ് ഇവയെല്ലാം ഉണ്ടായിരുന്നിട്ടും അവന്‍റെ ഭക്ഷണപാനീയങ്ങള്‍ ഹറാമില്‍ നിന്നായതിനാല്‍ അവന് എങ്ങനെ മറുപടി ലഭിക്കാനാണ് എന്നാണു നബി (സ) ചോദിച്ചത്. അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ..

عن ابن مسعود ، أن رسول الله صلى الله عليه وآله وسلم قال : " ليس من عمل يقرب إلى الجنة ، إلا قد أمرتكم به ، ولا عمل يقرب إلى النار ، إلا قد نهيتكم عنه ، لا يستبطئن أحد منكم رزقه أن جبريل عليه السلام ألقى في روعي أن أحدا منكم لن يخرج من الدنيا حتى يستكمل رزقه ، فاتقوا الله أيها الناس ، وأجملوا في الطلب ، فإن استبطأ أحد منكم رزقه ، فلا يطلبه بمعصية الله ، فإن الله لا ينال فضله بمعصية " .
 ഇബ്നു മസ്ഊദ് (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: നിങ്ങളോട് ഞാന്‍ കല്പിക്കാത്തതായ സ്വര്‍ഗത്തിലേക്കടുപ്പിക്കുന്ന യാതൊരു കര്‍മങ്ങളുമില്ല. നിങ്ങളെ ഞാന്‍ വിലക്കാത്തതായ നരകത്തിലേക്കടുപ്പിക്കുന്ന യാതൊരു കര്‍മങ്ങളുമില്ല. നിങ്ങളിലൊരാളും തന്‍റെ ഉപജീവന (മാര്‍ഗങ്ങള്‍) താമസിക്കുന്നതായി ആശങ്കപ്പെടരുത്. ജിബ്‌രീല്‍ അലൈഹിസ്സലാം എനിക്ക് ബോധനം നല്‍കിയിരിക്കുന്നു: തനിക്ക് (അല്ലാഹു നിശ്ചയിച്ച) ഉപജീവനം പൂര്‍ണമായും കരസ്ഥമാക്കിയിട്ടല്ലാതെ ഒരാളും ഈ ലോകത്ത് നിന്നും വിടപറയുകയില്ല. അതുകൊണ്ട് ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ഉപജീവനം കണ്ടെത്തുന്നതില്‍ നല്ല നിലക്ക് അദ്ധ്വാനിക്കുകയും ചെയ്യുക. ആര്‍ക്കെങ്കിലും തന്‍റെ ഉപജീവന മാര്‍ഗം വൈകുന്നതായി അനുഭവപ്പെട്ടാല്‍, ഒരിക്കലും തന്നെ അവന്‍ അല്ലാഹുവിനെ ധിക്കരിച്ചുകൊണ്ട് (തിന്മയിലൂടെ) അത് കണ്ടെത്താന്‍ ശ്രമിക്കരുത്. കാരണം അല്ലാഹുവിനെ ധിക്കരിച്ചുകൊണ്ട് ഒരിക്കലും അവന്‍റെ ഔദാര്യത്തെ കണ്ടെത്തരുത്." - [ഇബ്നു മാജ : 2144, അല്‍ബാനി : സ്വഹീഹ്].

അതെ നാം അനുഭവിക്കുന്നതെല്ലാം അല്ലാഹുവിന്‍റെ ഔദാര്യമാണ്. പിന്നെയെങ്ങനെയാണ് അവനെ ധിക്കരിച്ചുകൊണ്ട് നാം ഉപജീവനം കണ്ടെത്തുക. അല്ലാഹു നന്മയില്‍ ഉറച്ചു നില്‍ക്കാനും ക്ഷമിച്ചും, തഖ്‌വ അവലംബിച്ചും ഹലാലായ മാര്‍ഗത്തിലൂടെ സമ്പാദിക്കാനും നമുക്കേവര്‍ക്കും തൗഫീഖ് നല്‍കട്ടെ.
اللهم اكفني بحلالك عن حرامك وأغنني بفضلك عمن سواك
"അല്ലാഹുവേ നിന്‍റെ ഹറാമിനെത്തൊട്ട് നിന്‍റെ ഹലാലുകൊണ്ട് നീയെന്നെ സംതൃപ്തനാക്കേണമേ,  നിന്‍റെ ഔദാര്യം കൊണ്ട് നീയല്ലാത്തവരുടെ മുന്നില്‍ (കൈനീട്ടുന്നതില്‍ നിന്നും) നീയെന്നെ ധന്യനാക്കുകയും ചെയ്യേണമേ" ..
അല്ലാഹു അനുഗ്രഹിക്കട്ടെ ...