Tuesday, May 21, 2019

തുപ്പലോ കഫമോ ഇറക്കിയാൽ നോമ്പ് മുറിയുമോ ?.



ചോദ്യം: തുപ്പലോ കഫമോ ഇറക്കിയാൽ നോമ്പ് മുറിയുമോ ?.

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

ഒരാൾ തൻ്റെ തുപ്പൽ ഇറക്കുന്നത് നോമ്പ് മുറിയുന്ന കാര്യമല്ല. ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കാര്യം എന്നനിലക്ക് അഥവാ അത് നോമ്പ് മുറിക്കുന്ന ഒന്നായിരുന്നുവെങ്കിൽ  നബി (സ) അത് വ്യക്തമാക്കുമായിരുന്നു. പക്ഷെ നബി (സ) അപ്രകാരം ഒന്നും തന്നെ വിലക്കിയിട്ടില്ല. അത് മനുഷ്യ ശരീരത്തിലെ സ്വാഭാവിക പ്രക്രിയയുടെ ഭാഗമാണ് എന്നർത്ഥം.

എന്നാൽ കഫം ഇറക്കിയാൽ നോമ്പ് മുറിയുമോ എന്ന വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. അതുകൊണ്ടുതന്നെ മനപ്പൂർവ്വം ഇറക്കാതിരിക്കുക എന്നതാണ് സൂക്ഷ്മത. ഇനി അറിയാതെ ഇറങ്ങിപ്പോയാൽ നോമ്പ് മുറിയുകയുമില്ല. (مستقذر) അഥവാ മ്ലേച്ഛമായവയുടെ ഗണത്തിലാണ് കഫം എണ്ണപ്പെടുന്നത്. ശരീരത്തിൽ നിന്നും പുറം തള്ളപ്പെടേണ്ട ഒന്നാണത്. അതുകൊണ്ടുതന്നെ നോമ്പുകാരനാകട്ടെ അല്ലാത്തവനാകട്ടെ അത് ഇറക്കാൻ പാടില്ല. എന്നാൽ അത് നജസല്ല എന്ന് ഹദീസുകളിൽ നിന്നും മനസ്സിലാക്കാം. നമസ്‌കാരത്തിൽപ്പോലും ഒരാൾ തൻ്റെ കൈവശമുള്ള ടിഷ്യൂ പേപ്പറോ, ടൗവ്വലോ ഒക്കെ ഉപയോഗിച്ച് അത് തുപ്പിക്കളയുകയാണ് വേണ്ടത്.

ഇനി ഒരാൾ കഫം ഇറക്കിയാൽ നോമ്പ് മുറിയുമോ എന്നത് പഠനവിധേയമാക്കിയാൽ നേരത്തെ സൂചിപ്പിച്ചത് പോലെ വ്യത്യസ്ഥ അഭിപ്രായങ്ങൾ അതിൽ നിലനിൽക്കുന്നു. കഫം തൻ്റെ വായിലേക്ക് വരുന്നതിന് മുൻപായി ഇറങ്ങിയാൽ നോമ്പ് മുറിയുകയില്ല എന്നത് ഏകാഭിപ്രായമുള്ള കാര്യമാണ്. എന്നാൽ വായിലേക്ക് വന്നശേഷം മനപ്പൂർവം ഇറക്കിയാൽ നോമ്പ് മുറിയുമോ എന്നതാണ് ചർച്ചയുള്ള വിഷയം. ഘണ്ഡിതമായ ഒരു പ്രമാണം ആ വിഷയത്തിൽ വരാത്തതുകൊണ്ടാണ് അഭിപ്രായഭിന്നത ഉണ്ടാകാൻ കാരണം.

ഒന്നാമത്തെ അഭിപ്രായം: അത് തുപ്പൽ പോലെത്തന്നെ മനുഷ്യശരീരത്തിൽ ഒഴിച്ചുകൂടാൻ സാധിക്കാത്തതായ ഒരു കാര്യമാണ്. മാത്രമല്ല അത് ശരീരത്തിന്റെ ഉള്ളിൽ നിന്നും വരുന്ന ഒന്നാണ്. ശരീരത്തിന്റെ പുറത്ത് നിന്നുള്ള ഒന്നല്ല. അതുകൊണ്ട് തുപ്പലിനോട് സമാനമായ നിയമം തന്നെയാണ് അതിനും. അത് മനപ്പൂർവ്വം ഇറക്കിയാലും നോമ്പ് മുറിയുകയില്ല. ഇതാണ് ഹനഫീ മദ്ഹബിലെയും മാലികീ മദ്ഹബിലെയും അഭിപ്രായം. ഇമാം അഹ്‌മദിൽ നിന്നുള്ള ഒരഭിപ്രായവും ഇതാണ്.

ഹനഫീ മദ്ഹബിലെ വിഖ്യാത ഗ്രന്ഥമായ (البحر الرائق) ൽ നമുക്ക് കാണാൻ സാധിക്കും:

الصائم إذا دخل المخاط أنفه من رأسه ثم استشمه ودخل حلقه على تعمد منه لا شيء عليه ؛ لأنه بمنزلة ريقه إلا أن يجعله على كفه ثم يبتلعه فيكون عليه القضاء ، وكذا المخاط والبزاق يخرج من فيه أو أنفه فاستشمه واستنشقه لا يفسد صومه " انتهى .

"നോമ്പുകാരനായ ഒരാൾ തൻ്റെ ശിരസിൽ നിന്നും മൂക്കിലേക്കിറങ്ങിയ കഫം മനപ്പൂർവ്വം ഉള്ളിലേക്ക് വലിക്കുകയും അത് തൻ്റെ അന്നനാളത്തിലൂടെ ഉള്ളിലേക്ക് എത്തുകയും ചെയ്‌താൽ അയാളുടെ നോമ്പിന് യാതൊന്നും ബാധിക്കുന്നില്ല. കാരണം അതയാളുടെ തുപ്പൽ പോലെത്തന്നെയാണ്. എന്നാൽ അയാൾ അത് കൈകളിലേക്ക് എടുത്ത ശേഷം വീണ്ടും വിഴുങ്ങുകയാണ് എങ്കിൽ അയാൾ ആ നോമ്പ് നോറ്റു വീട്ടണം. അതുപോലെ (നെഞ്ചിൽനിന്നും) വരുന്നതായ കഫം  അയാളുടെ വായിലേക്കോ മൂക്കിലേക്കോ വരുകയും അത് ഉള്ളിലേക്കിറക്കുകയും ചെയ്‌താലും നോമ്പ് മുറിയുകയില്ല" - (البحر الرائق : 2 / 294 )

അതുപോലെത്തന്നെ മാലിക്കീ മദ്ഹബിലെ (التاج والإكليل) എന്ന ഗ്രന്ഥത്തിൽ കാണാം:

وَأَمَّا الْبَلْغَمُ لَا شَيْءَ فِي الْبَلْغَمِ إذَا نَزَلَ إلَى الْحَلْقِ وَإِنْ كَانَ قَادِرًا عَلَى طَرْحِهِ، بَعْضُ مَنْ لَمْ يَقِفْ عَلَى هَذَا كَانَ يَتَكَلَّفُ فِي صَوْمِهِ إخْرَاجَ الْبَلْغَمِ مَهْمَا قَدَرَ عَلَيْهِ فَلَحِقَتْهُ بِذَلِكَ مَشَقَّةٌ لِتَكَرُّرِهِ عَلَيْهِ.

"തുപ്പിക്കളയാൻ സാധിക്കുമായിരുന്നിട്ടും കഫം തൊണ്ടയിലേക്ക് ഇറങ്ങിയാൽ അത് നോമ്പിനെ ബാധിക്കുകയില്ല.  ചില ആളുകൾക്ക് ഈ അഭിപ്രായം സ്വീകാര്യമായിരുന്നില്ല. അതുകൊണ്ടുതന്നെ നോമ്പുകാരനായിരിക്കെ കഫം തുപ്പിക്കളയാൻ അവർ പരമാവധി പരിശ്രമിച്ചിരുന്നു. ആവർത്തിച്ചുണ്ടാകുന്ന ഒരു കാര്യമായതിനാൽത്തന്നെ അതവർക്ക് വലിയ പ്രയാസമായി മാറുകയും ചെയ്തു". - (التاج والإكليل:3 / 348).

രണ്ടാമത്തെ അഭിപ്രായം:  അത് ഭക്ഷണ പാനീയങ്ങൾ ഇറക്കുന്നതിനോട് സമാനമാണ്. ആകയാൽ ഒരാളുടെ വായിലേക്ക് എത്തിയ ശേഷം മനപ്പൂർവ്വം ഇറക്കിയാൽ നോമ്പ് മുറിയും എന്നതാണ്. ശാഫിഈ മദ്ഹബിലെയും ഹംബലീ മദ്ഹബിലെയും അഭിപ്രായം ഇതാണ്.

ശാഫിഈ മദ്ഹബിലെ ഗ്രന്ഥമായ (المجموع) ൽ ഇപ്രകാരം കാണാം:

فان اخرج البلغم من صدره ثم ابتلعه أو جذبه من رأسه بطل صومه 

"ഒരാളുടെ നെഞ്ചിൽ നിന്നും (കുരച്ചോ മറ്റോ) പുറത്തേക്കെടുത്തതോ, ശിരസിൽ നിന്ന് മൂക്കുകൊണ്ടു വലിച്ചെടുത്തതോ ആയ കഫം ഇറക്കിയാൽ അയാളുടെ നോമ്പ് മുറിയുന്നതാണ്". - (المجموع : 6 / 315).

ഹംബലീ മദ്ഹബിലെ ഇരു അഭിപ്രായങ്ങളും ഇമാം ഇബ്നു ഖുദാമ തൻ്റെ അൽമുഗ്നിയിൽ ഉദ്ധരിച്ചിട്ടുണ്ട് (المغني 3 / 107).

ഏതായാലും ഒരുകൂട്ടർ അതിനെ തുപ്പലിനോട് സമാനമായി ശരീരത്തിൽ നിന്നുമുണ്ടാകുന്ന ഒരു ദ്രവമായി പരിഗണിക്കുന്നു. അതുകൊണ്ടുതന്നെ ശരീരത്തിൽ നിന്നും പുറം കടക്കാത്തിടത്തോളം അതിറക്കുന്നത് നോമ്പിനെ ബാധിക്കുകയില്ല എന്ന അഭിപ്രായത്തിലേക്ക് അവർ എത്തിച്ചേരുകയും ചെയ്തു. എന്നാൽ മറ്റൊരു കൂട്ടർ, അത് ശരീരത്തിൽ നിന്നും പുറം തള്ളപ്പെടേണ്ട ഒന്നായതിനാൽ, എന്നിട്ടും അതിനെ ഇറക്കുന്നത് ഭക്ഷണ പാനീയങ്ങളോ മറ്റോ ഇറക്കുന്നതിനോട് സമാനമായി കാണുകയും അതുകൊണ്ടുതന്നെ നോമ്പ് മുറിയും എന്നഭിപ്രായപ്പെടുകയും ചെയ്തു.

ഇതിൽ ഒന്നാമത്തെ അഭിപ്രായം അഥവാ നോമ്പ് മുറിയുകയില്ല എന്ന അഭിപ്രായമാണ് കൂടുതൽ പ്രബലമായ അഭിപ്രായമായി ഈയുള്ളവന് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. കാരണം മനുഷ്യ ശരീരത്തിലെ വായ, മൂക്ക് തുടങ്ങി നേരിട്ട് ആമാശയത്തിലേക്കുള്ള രണ്ട് മാർഗങ്ങളിൽ അനിവാര്യമായും, നിരന്തരം ആവർത്തിച്ച് ഉണ്ടാകുന്ന ഒരു കാര്യമായതുകൊണ്ടുതന്നെ അതിറക്കുന്നത് നോമ്പ് മുറിയുന്ന ഒരു കാര്യമാണ് എന്ന് പറയുന്നത് വളരെ പ്രാവർത്തികമായി വളരെ പ്രയാസകരമാകും. മാത്രമല്ല അത് നോമ്പ് മുറിയാണ് ഇടവരുത്തുന്ന കാര്യമാണ് എന്ന് പറയാൻ ഘണ്ഡിതമായ യാതൊരു തെളിവും ഇല്ലതാനും. മാത്രമല്ല ഉസൂലുൽ ഫിഖ്‌ഹിലെ തത്വമനുസരിച്ച് അസ്ലിയായി അഥവാ അടിസ്ഥാനയപരമായി നിബന്ധനകൾ പാലിക്കപ്പെടുന്ന ഒരു ഇബാദത്ത് ഫസാദാകണമെങ്കിൽ കൃത്യമായ പ്രമാണം ആവശ്യമാണ്.

അതുകൊണ്ട് അഭിപ്രായഭിന്നതയിൽ നിന്നും പുറം കടക്കാൻ ഒരാൾ പരമാവധി നോമ്പുകാരനായിരിക്കെയും ഇനി നോമ്പുകാരനല്ലാത്തപ്പോഴും കഫം മനപ്പൂർവ്വം ഇറക്കാതിരിക്കുക എന്നത് തന്നെയാണ് സൂക്ഷ്മത. എന്നാൽ ഇറക്കിയാൽ നോമ്പ് മുറിയും എന്ന് പറയാൻ സാധിക്കുകയില്ല.

അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ ..

അതോടൊപ്പം നാം മനസ്സിലാക്കേണ്ടത് ചില ആളുകൾ നോമ്പുകാരായാൽ തുപ്പൽ പോലും ഇറക്കാതെ അമിതമായി സൂക്ഷ്മത കാണിക്കാറുണ്ട്. ഇതിന്റെ ആവശ്യമില്ല തുപ്പൽ നോമ്പ് മുറിയാണ് ഇടവരുത്തുന്ന ഒന്നല്ല. അതുപോലെത്തന്നെ നോമ്പുകാരനല്ലെങ്കിൽപ്പോലും പൊതു ഇടങ്ങളിൽ, നടവഴികളിൽ, ഇരിപ്പിടങ്ങളിൽ, ആളുകൾ സാധാരണ കൂടുന്നിടത്ത് ഒക്കെ തുപ്പുകയെന്നത് ഒരു വിശ്വാസിക്ക് അനുവദനീയമല്ല. നോമ്പുകാരനാണെങ്കിൽ പിന്നെ പറയേണ്ടതില്ലല്ലോ. അതുപോലെ ഒരാൾ തുപ്പിയാൽ അതിനുമുകളിലേക്ക് അല്പം മണ്ണ് നീക്കിയിടണം എന്ന് ഹദീസിൽ കാണാം. ഒരു മുസ്‌ലിം താൻ തൻ്റെ സ്വന്തത്തിനു എന്ത് ഇഷ്ടപ്പെടുന്നുവോ അത് തൻ്റെ സഹോദരന്റെ കാര്യത്തിലും ഇഷ്ടപ്പെടുന്നവനായിരിക്കണം എന്ന ഹദീസ് ഇവിടെ വളരെ ശ്രദ്ധേയമാണ്. ഒരാൾ തുപ്പിവെച്ചത് കാണാൻ നമ്മളാരും ഇഷ്ടപ്പെടില്ലല്ലോ, അതുകൊണ്ട് അത് അല്പം മണ്ണുകൊണ്ട് മറക്കുക. അതല്ലെങ്കിൽ അതിനുവേണ്ടി പ്രത്യേകമുള്ള സ്ഥലങ്ങളിൽ മാത്രം തുപ്പുക. ഒരിക്കലും നാം ചെയ്യുന്ന ഒരു പ്രവർത്തനം മറ്റുള്ളവർക്ക് ഒരുപദ്രവമായി മാറരുത്.

അല്ലാഹു അനുഗ്രഹിക്കട്ടെ...

__________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ