Wednesday, February 15, 2017

കുളി നിര്‍ബന്ധമാക്കുന്ന കാര്യങ്ങള്‍ ഏവ ?. ജനാബത്തിന്‍റെ കുളി കുളിക്കേണ്ടതെങ്ങനെ ?.



ചോദ്യം: ജനാബത്തിന്റെ കുളി എപ്രകാരമാണ് ?.കുളി നിര്‍ബന്ധമാക്കുന്ന കാര്യങ്ങള്‍ ഏവ ?.

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

വലിയ അശുദ്ധിയുള്ള ഒരാള്‍ക്ക് കുളി നിര്‍ബന്ധമാണ്‌. ശുക്ലസ്ഖലനം, സ്ത്രീ പുരുഷ സംയോഗം (സ്ഖലനം നടന്നില്ലെങ്കിലും) , ആര്‍ത്തവം, പ്രസവരക്തം,  എന്നിവയാണ് കുളി നിര്‍ബന്ധമാക്കുന്ന കാര്യങ്ങള്‍. അതുപോലെ മരണവും കുളി നിര്‍ബന്ധമാക്കുന്ന കാര്യമാണ്. യുദ്ധത്തില്‍ ശഹീദായ മയ്യിത്തിനെ ഒഴികെ മറ്റെല്ലാ മയ്യിത്തിനെയും  കുളിപ്പിക്കല്‍ നിര്‍ബന്ധമാണ്‌. ഒരാളുടെ ഇസ്‌ലാം സ്വീകരണത്തോടെ അയാള്‍ കുളിക്കുക എന്നത് നിര്‍ബന്ധമാണോ ഐച്ഛികമാണോ എന്നത് പണ്ഡിതന്മാര്‍ക്കിടയില്‍ ചര്‍ച്ചയുണ്ട്. പുണ്യകരമാണ് എന്നാല്‍ നിര്‍ബന്ധമില്ല എന്നതാണ് ശരിയായ അഭിപ്രായം.അതുപോലെ ജുമുഅയുടെ കുളിയും നിര്‍ബന്ധമാണോ എന്ന് ചര്‍ച്ചയുള്ള വിഷയമാണ്. അങ്ങേയറ്റം സ്ഥിരപ്പെട്ട ഒരു പുണ്യകര്‍മ്മമാണ് എന്നതാണ് പ്രബലമായ അഭിപ്രായം.



കുളിയുടെ രൂപം രണ്ട് വിധമുണ്ട്. 


ഒന്ന്: ചുരുങ്ങിയ രൂപം. അഥവാ ഒരാളുടെ അശുദ്ധി നീങ്ങാന്‍ ആവശ്യമായ ഏറ്റവും ചുരുങ്ങിയ രൂപം. ഒരാള്‍ ശുദ്ധി വരുത്തണമെന്ന ഉദ്ദേശത്തോടെ തന്‍റെ ദേഹമാസകലം വെള്ളം എത്തിക്കുകയും കൊപ്ലിക്കുകയും മൂക്കില്‍ വെള്ളം കയറ്റി ചീറ്റുകയും ചെയ്‌താല്‍ തന്‍റെ ജനാബത്ത് നീങ്ങാന്‍ അത് മതിയാകുന്നതാണ്. ഇതിനാണ് الغسل المجزئ അഥവാ കുളി സാധുവാകാനുള്ള മിനിമം രൂപം എന്ന് പറയുന്നത്. ഒരാള്‍ ശവറിന് താഴെ നിന്നോ, കുളത്തില്‍ മുങ്ങിയോ, ദേഹത്ത് വെള്ളം കോരിയൊഴിച്ചോ എന്നിങ്ങനെ ഏത് വിധേന അത് നിര്‍വഹിച്ചാലും കുളിയായി.

രണ്ട്: കുളിയുടെ പൂര്‍ണ രൂപം. എല്ലാ സുന്നത്തുകളും നിര്‍വഹിച്ച് നബി (സ) കാണിച്ചു തന്നത് പ്രകാരം കുളിക്കുക എന്നതാണത്. ആഇശ (റ) യുടെയും മൈമൂന (റ) യുടെയും ഹദീസുകള്‍ ആണ് ഈ വിഷയത്തില്‍ വിശദമായി വന്നിട്ടുള്ളത്.

ആഇശ (റ) യുടെ ഹദീസ് ഇപ്രകാരമാണ്: 




عن عائشة رضي الله عنها قَالَتْ : كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا اغْتَسَلَ مِنْ الْجَنَابَةِ غَسَلَ يَدَيْهِ ، وَتَوَضَّأَ وُضُوءَهُ لِلصَّلَاةِ ، ثُمَّ اغْتَسَلَ ثُمَّ يُخَلِّلُ بِيَدِهِ شَعَرَهُ ، حَتَّى إِذَا ظَنَّ أَنَّهُ قَدْ أَرْوَى بَشَرَتَهُ أَفَاضَ عَلَيْهِ الْمَاءَ ثَلَاثَ مَرَّاتٍ ، ثُمَّ غَسَلَ سَائِرَ جَسَدِهِ.

ആഇശ (റ) നിവേദനം: "റസൂല്‍ (സ) ജനാബത്തില്‍ നിന്നും കുളിക്കുമ്പോള്‍ ഇപ്രകാരമായിരുന്നു ചെയ്യാറുണ്ടായിരുന്നത്. അദ്ദേഹത്തിന്‍റെ കൈകള്‍ കഴുകും. ശേഷം നമസ്കാരത്തിനെടുക്കുന്നതുപോലെ വുളുവെടുക്കും. (തലയിലൂടെ വെള്ളമൊഴിച്ച്) കുളിക്കുകയും തന്‍റെ മുടിക്കിടയില്‍ നന്നായി വിരലുകള്‍ ചലിപ്പിക്കുകയും ചെയ്യും. തന്‍റെ തോലിയിലേക്ക് വെള്ളമെത്തി എന്ന് തോന്നിയാല്‍ മൂന്നു തവണ അതിനു മുകളില്‍ വെള്ളമൊഴിക്കും. ശേഷം തന്‍റെ ശരീരം മുഴുവനും കഴുകും". - (സ്വഹീഹുല്‍ ബുഖാരി: 273, സ്വഹീഹ് മുസ്‌ലിം: 316).

മൈമൂന (റ) ഉദ്ദരിക്കുന്ന ഹദീസില്‍ ഇപ്രകാരം കാണാം: 



عن ميمونة رضي الله عنها قالت : أَدْنَيْتُ لِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ غُسْلَهُ مِنْ الْجَنَابَةِ فَغَسَلَ كَفَّيْهِ مَرَّتَيْنِ أَوْ ثَلَاثًا ، ثُمَّ أَدْخَلَ يَدَهُ فِي الْإِنَاءِ ثُمَّ أَفْرَغَ بِهِ عَلَى فَرْجِهِ وَغَسَلَهُ بِشِمَالِهِ ، ثُمَّ ضَرَبَ بِشِمَالِهِ الْأَرْضَ فَدَلَكَهَا دَلْكًا شَدِيدًا ، ثُمَّ تَوَضَّأَ وُضُوءَهُ لِلصَّلَاةِ ، ثُمَّ أَفْرَغَ عَلَى رَأْسِهِ ثَلَاثَ حَفَنَاتٍ مِلْءَ كَفِّهِ ، ثُمَّ غَسَلَ سَائِرَ جَسَدِهِ ، ثُمَّ تَنَحَّى عَنْ مَقَامِهِ ذَلِكَ فَغَسَلَ رِجْلَيْهِ

മൈമൂന (റ) പറഞ്ഞു: "ഞാന്‍ നബി (സ) ക്ക് ജനാബത്തില്‍ നിന്നും കുളിക്കാനായുള്ള വെള്ളം കൊണ്ടുകൊടുത്തു. അദ്ദേഹം തന്‍റെ കൈകള്‍ രണ്ടോ മൂന്നോ തവണ കഴുകി. ശേഷം തന്‍റെ കൈ വെള്ളപാത്രത്തില്‍ പ്രവേശിപ്പിച്ചു. ശേഷം തന്‍റെ ഗുഹ്യസ്ഥാനത്ത് വെള്ളമൊഴിച്ച് ഇടതുകൈകൊണ്ട് കഴുകി. ശേഷം ഇടതുകൈ നിലത്തടിച്ച് ശക്തിയായി ഉരച്ചു വൃത്തിയാക്കി. ശേഷം നമസ്കാരത്തിന് എടുക്കാറുള്ളതുപോലെ വുളുവെടുത്തു. ശേഷം തന്‍റെ കൈക്കുമ്പിള്‍ നിറയും വിധം മൂന്ന്‍ കോരി വെള്ളം തലക്ക് മുകളില്‍ ഒഴിച്ചു. ശേഷം തന്‍റെ ശരീരം മുഴുവനായും കഴുകി. പിന്നീട് കുളിച്ചിടത്തു നിന്നും അല്പം മാറി അദ്ദേഹം തന്‍റെ കാലുകള്‍ കഴുകി". - (സ്വഹീഹുല്‍ ബുഖാരി: 265, സ്വഹീഹ് മുസ്‌ലിം: 317).

ഈ രണ്ട് രൂപവും ഒരാള്‍ക്ക് സ്വീകരിക്കാവുന്നതാണ്. ഇതാണ് കുളിയുടെ പരിപൂര്‍ണ രൂപം. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍....
_______________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ 



Tuesday, February 7, 2017

ഗര്‍ഭാവസ്ഥയിലെ ബ്ലീഡിംഗ് നമസ്കാരം തടയുകയില്ല.



ചോദ്യം: ഗര്‍ഭാവസ്ഥയില്‍ ചില സ്ത്രീകള്‍ക്കുണ്ടാകുന്ന ബ്ലീഡിംഗ് നമസ്കാരം തടയുന്ന കാര്യമാണോ ?.

www.fiqhussunna.com

ഉത്തരം :
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

സ്ത്രീകള്‍ക്ക് നമസ്കാരം തടയുന്നതായ രക്തങ്ങള്‍ 'ഹൈള്' അഥവാ ആര്‍ത്തവം, 'നിഫാസ്' അഥവാ പ്രസവരക്തം തുടങ്ങിയവയാണ്. മാസമുറക്കാണ് ആര്‍ത്തവം എന്ന് പറയുന്നത്.

നിഫാസ് ആകട്ടെ, പ്രസവാനന്തരമോ പ്രസവത്തിന് തൊട്ട് മുന്‍പോ, അഥവാ ഭ്രൂണം ശരീരത്തില്‍ നിന്നും പുറത്ത് പോകുന്നതിന് മുന്നോടിയായി ഒന്നോ രണ്ടോ ദിവസങ്ങള്‍ മുന്‍പോ പ്രസവാനന്തരമോ കാണപ്പെടുന്ന രക്തമാണ്. കുഞ്ഞ് രൂപം പ്രാപിക്കുകയോ, മാംസപിണ്ഡമായിത്തീരുകയോ ചെയ്താലാണ് നിഫാസ് ആയി പരിഗണിക്കുന്നത്. വളരെ നിസാരമായ വലുപ്പം ആണെങ്കിലും 6 ആഴ്ച ആകുമ്പോഴേക്ക് കുഞ്ഞിന് മനുഷ്യ രൂപം ലഭിക്കുന്നു എന്നത് ആധുനിക വൈദ്യശാസ്ത്ര മാധ്യമങ്ങളിലൂടെ ബോധ്യമായ ഒരു വസ്തുതയാണ്. തന്‍റെ ഗര്‍ഭത്തിലിരിക്കുന്ന കുഞ്ഞ് പൂര്‍ണ വളര്‍ച്ചയെത്തി പ്രസവത്തിന് മുന്‍പ് ഒന്നോ രണ്ടോ മൂന്നോ ദിനങ്ങള്‍ മുന്‍പ് മാത്രം ആരംഭിക്കുന്നതായ ബ്ലീഡിംഗും, പ്രസവ ശേഷം തുടരുന്നതായ ബ്ലീഡിംഗും നിഫാസ് ആണ്. സാധാരണ നിലക്ക് Mucus Plug അഥവാ ഗര്‍ഭാശയത്തിന്‍റെ വായഭാഗത്തുള്ള കട്ടിയേറിയ ദ്രവരൂപത്തിലുള്ള അടപ്പ്, അത് പുറത്ത് പോയതിന് ശേഷമാണ് അത് ആരംഭിക്കാറ്. അതുപോലെ പൂര്‍ണ വളര്‍ച്ചയെത്തുന്നതിന് മുന്‍പ് ഗര്‍ഭം അലസിപ്പോകുന്ന സ്ത്രീകള്‍ക്കും അതിന് തൊട്ടു മുന്‍പും ശേഷവുമായി ഉണ്ടാകുന്ന ബ്ലീഡിംഗ് നിഫാസ് ആണ്. എന്നാല്‍ അലസിപ്പോകുമെന്നത് ഉറപ്പാകാത്ത ഘട്ടങ്ങളില്‍ പ്രത്യേകിച്ചും ഡോക്ടര്‍മാര്‍ റെസ്റ്റ് നിര്‍ദേശിക്കുന്ന ഘട്ടങ്ങളില്‍ ഉണ്ടാകുന്ന ബ്ലീഡിംഗ് നിഫാസല്ല.  നമസ്കാരം തടയുകയുമില്ല. അവര്‍ക്ക് ശാരീരികമായി സാധ്യമാകുന്ന വിധേന നമസ്കാരം നിര്‍വഹിക്കേണ്ടതുണ്ട്.

 സംഗ്രഹം: ഹൈളോ, നിഫാസോ അല്ലാത്ത, ഗര്‍ഭിണിയായിരിക്കെ ചില സ്ത്രീകള്‍ക്ക്  ഉണ്ടാകുന്നതായ, സാധാരണ 'സ്പോട്ടിംഗ്' , 'ബ്ലീഡിംഗ്' എന്നൊക്കെ പറയാറുള്ള രക്തം നമസ്കാരം തടയുന്ന കാര്യമല്ല. ചില സ്ത്രീകള്‍ക്ക് ഗര്‍ഭസമയം തുടര്‍ന്നുകൊണ്ടിരിക്കെത്തന്നെ ചിലപ്പോഴെല്ലാം ബ്ലീഡിംഗ് ഉണ്ടാകാറുണ്ട്. ചിലത് ഗൌരവതരും ചിലത് നിസാരവുമാണ്. ഗര്‍ഭാശയത്തില്‍ നിന്നോ, അല്ലാതെയോ അതുണ്ടാകാം, ഗര്‍ഭമോ മറ്റു കാരണങ്ങളാലോ അതുണ്ടാകുകയുമാവാം. ഇത് നിഫാസോ ഹൈളോ അല്ല. അതുകൊണ്ടുതന്നെ നമസ്കാരം ഉപേക്ഷിക്കാവതല്ല. അതുപോലെ ഇത് കുളി നിര്‍ബന്ധമാക്കുന്ന കാര്യവുമല്ല. അതുകൊണ്ട് ശുദ്ധി വരുത്തി, വുളുവെടുത്ത ശേഷം നമസ്കരിക്കാവുന്നതാണ്. ഇനി അത് തുടര്‍ന്നുകൊണ്ടിരിക്കുന്ന അവസ്ഥയാണ് എങ്കില്‍ അത് നമസ്കാരത്തിന്‍റെ സ്വീകാര്യതയെ ബാധിക്കില്ല. അതുപോലെ നിന്ന് നിര്‍വഹിക്കാന്‍ കഴിയാത്തവര്‍ ഇരുന്നോ, ഇരുന്ന്‍ നിര്‍വഹിക്കാന്‍ കഴിയാത്തവര്‍ കിടന്നോ നിര്‍വഹിച്ചാല്‍ മതി. അത്തരം ഒരവസ്ഥയില്‍ തന്‍റെ സാഹചര്യവും കുഞ്ഞിന്‍റെ ആരോഗ്യവും പരിഗണിച്ചു വേണം നമസ്കാരം നിര്‍വഹിക്കാന്‍ എന്നര്‍ത്ഥം.

എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ 'ഹൈള്' ഉണ്ടാകുമോ, അഥവാ നോര്‍മല്‍ പീരിയഡ്സ് ഉണ്ടാകാന്‍ ഇടയുണ്ടോ എന്നത് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുള്ള കാര്യമാണ്. വൈദ്യശാസ്ത്ര രംഗത്തെ പ്രഗല്‍ഭരായ പലരും അതിന് യാതൊരു സാധ്യതയുമില്ല എന്ന് പറയുന്നുണ്ടെങ്കിലും പലപ്പോഴും തനിക്ക് സാധാരണ മാസമുറ ഉണ്ടാകാറുള്ള സാഹചര്യങ്ങളില്‍ ഒട്ടും വ്യത്യസ്ഥമല്ലാത്ത രക്തം പുറത്ത് വരാറുണ്ട്. ഗര്‍ഭാവസ്ഥയില്‍ 6 മാസം വരെയൊക്കെ കൃത്യമായി അത് തുടര്‍ന്ന് പോന്ന  തങ്ങളുടെ സ്വന്തം അനുഭവങ്ങള്‍ പലരും രേഖപ്പെടുത്തിയത് വായിക്കാനും സാധിച്ചു. വളരെ വിരളമാണെങ്കിലും കൂടുതല്‍ പഠന വിധേയമാക്കേണ്ട കാര്യമാണ്. ഏതായാലും തനിക്ക് ഗര്‍ഭിണിയായിരിക്കെ സാധാരണ മാസമുറയുണ്ടാകുന്ന സമയത്ത് ആര്‍ത്തവ രക്തമാണ് എന്ന് തിരിച്ചറിയാവുന്നതായ രൂപത്തില്‍ രക്തസ്രാവം ഉണ്ടായാല്‍ അവര്‍ നമസ്കാരം ഉപേക്ഷിക്കേണ്ടതാണ്. നേരത്തെ നാം പറഞ്ഞ  ബ്ലീഡിംഗില്‍ നിന്നും വ്യത്യസ്ഥമായി രക്തത്തിന്‍റെ നിറത്തിലും ഗന്ധത്തിലുമെല്ലാം ഈ അവസ്ഥയില്‍ വ്യത്യാസം ഉണ്ടാവുകയും ചെയ്യും.


ശൈഖ് ഇബ്നു ഉസൈമീന്‍ (റ) പറയുന്നു:

"الحامل لا تحيض، كما قال الإمام أحمد -رحمه الله-، إنما تعرف النساء الحمل بانقطاع الحيض، والحيض -كما قال أهل العلم- خلقه الله تبارك وتعالى لحكمة غذاء الجنين في بطن أمه، فإذا نشأ الحمل انقطع الحيض، لكن بعض النساء قد يستمر بها الحيض على عادته كما كان قبل الحمل، فيكون هذا الحيض مانعاً لكل ما يمنعه حيض غير الحامل، وموجباً لما يوجبه، ومسقطاً لما يسقطه.
والحاصل أن الدم الذي يخرج من الحامل على نوعين:
- النوع الأول: نوع يحكم بأنه حيض، وهو الذي استمر بها كما كان قبل الحمل، لأن ذلك دليل على أن الحمل لم يؤثر عليه فيكون حيضاً.
- والنوع الثاني: دم طرأ على الحامل طروءاً، إما بسبب حادث، أو حمل شيء، أو سقوط من شيء ونحوه، فهذا ليس بحيض وإنما هو دم عرق، وعلى هذا فلا يمنعها من الصلاة ولا من الصيام فهي في حكم الطاهرات.

"സാധാരണ നിലക്ക് ഗര്‍ഭിണികള്‍ക്ക് ഹൈള് (ആര്‍ത്തവം) ഉണ്ടാകാറില്ല. ഇമാം അഹ്മദ് (റ) പറഞ്ഞത് പോലെ ആര്‍ത്തവം നിലക്കുക എന്നതുതന്നെ ഗര്‍ഭിണിയാണ് എന്നത് സൂചിപ്പിക്കുന്ന കാര്യമാണ്. പണ്ഡിതന്മാര്‍ പറഞ്ഞതുപോലെ ഗര്‍ഭസ്ഥശിശുവിന് മാതാവിന്‍റെ ഉദരത്തില്‍ ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാനായി അല്ലാഹു ഒരുക്കിയ സംവിധാനമാണ് ആര്‍ത്തവ രക്തമായി പുറത്ത് വരുന്നത്. അതുകൊണ്ടുതന്നെ ഗര്‍ഭം ഉണ്ടായാല്‍ ആര്‍ത്തവം നിലക്കുന്നു. പക്ഷെ ചില സ്ത്രീകളില്‍ ഗര്‍ഭാവസ്ഥക്ക് മുന്‍പുള്ള ക്രമ പ്രകാരം ആര്‍ത്തവം തുടരാം. അപ്രകാരം ഉണ്ടായാല്‍ ഗര്‍ഭിണിയല്ലാത്ത ഒരാള്‍ക്ക് ആര്‍ത്തവം കാരണത്താല്‍ എന്തെല്ലാം നിഷിദ്ധമാകുമോ അതെല്ലാം അവള്‍ക്കും നിഷിദ്ധമാകും. അതുപോലെ അതുകാരണം നിര്‍ബന്ധമാകുന്നത് (കുളി), അതുകാരണം അവരില്‍ നിന്നും ഒഴിവാകുന്നതും (നമസ്കാരം) എല്ലാം അവര്‍ക്കും ബാധകമാകും.

ചുരുക്കിപ്പറഞ്ഞാല്‍: ഗര്‍ഭാവസ്ഥയില്‍ പുറത്ത് വരുന്ന രക്തം രണ്ട് വിധമാണ്:

ഒന്ന്: അത് ആര്‍ത്തവം തന്നെയാണ് എന്ന് പറയാന്‍ സാധിക്കുന്നത്. താന്‍ ഗര്‍ഭിണിയാകുന്നതിന് മുന്‍പുള്ള അതേ മാസമുറപ്രകാരം തുടരുന്നതായ രക്തമാണത്. ഗര്‍ഭാവസ്ഥ (സാധാരണയില്‍ നിന്നും വ്യത്യസ്ഥമായി) തന്‍റെ മാസമുറക്ക് മാറ്റം വരുത്തിയിട്ടില്ല എന്നതാണത് സൂചിപ്പിക്കുന്നത്.

രണ്ട്: ഗര്‍ഭിണികളില്‍ ചില സമയങ്ങളില്‍ അനിശ്ചിതമായി ഉണ്ടാകുന്നതായ രക്തം. എന്തെങ്കിലും അപകടം പറ്റിയതിനാലോ, ഭാരമുള്ള വസ്തുക്കള്‍ ചുമന്നതിനാലോ, എന്തില്‍ നിന്നെങ്കിലും താഴെ വീണതിനാലോ ഒക്കെ ഉണ്ടാകുന്നതുപോലുള്ള രക്തം. അത് ഹൈളിന്‍റെ രക്തം അല്ല. അത് കേവലം രക്തക്കുഴലുകളില്‍ നിന്നും പുറത്ത് വരുന്ന രക്തമാണ്. അത് നമസ്കാരത്തെയോ നോമ്പിനേയോ തടയുന്നില്ല. ശുദ്ധിയുടെ അവസ്ഥയിലുള്ള സ്ത്രീകളെപ്പോലെത്തന്നെയാണ് അവരും. - [مجموع فتاوى ورسائل الشيخ محمد صالح العثيمين - المجلد الحادي عشر - باب الحيض.] 

ഇമാം ശാഫിഇ (റ) വിരളമെങ്കിലും ഗര്‍ഭിണിക്ക് ഹൈള് ഉണ്ടാകാം എന്ന അഭിപ്രായക്കാരനാണ്. ഇതാണ് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയുടെയും അഭിപ്രായം. വ്യക്തിപരമായ ചിലരുടെ അനുഭവങ്ങള്‍ പരിശോധിച്ചാല്‍ ഈ അഭിപ്രായത്തില്‍ വലിയ അത്ഭുതം ഒന്നും തോന്നുന്നില്ല. എന്നാല്‍ ഫുഖഹാക്കളില്‍ നിന്നും അതൊരിക്കലും സംഭവിക്കുകയില്ല എന്ന് രേഖപ്പെടുത്തിയവരും ധാരാളം ഉണ്ട്.

ഇമാം ഇബ്നു ഖുദാമ (റ) പറയുന്നു:

والحامل لا تحيض، فإن رأت دمًا، فهو دم فاسد؛ لقول النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ: " ولا حائل حتى تستبرأ بحيضة " يعني تستعلم براءتها من الحمل بالحيضة، فدل على أنها لا تجتمع معه

"ഗര്‍ഭിണിക്ക് ഹൈള് ഉണ്ടാവുകയില്ല.  അവര്‍ രക്തം കണ്ടാല്‍ അത് ഫസാദിന്‍റെ രക്തം മാത്രമാണ്. "ഗര്‍ഭിണിയല്ലാത്തവര്‍ ഒരു ഹൈള് കൊണ്ട് തെളിയുന്നത് വരെ" എന്ന നബിവചനം അതിനുള്ള തെളിവാണ്. അഥവാ ഒരു ഹൈള് ഉണ്ടാവുക വഴി അവര്‍ ഗര്‍ഭിണിയല്ല എന്നത് തെളിയട്ടെ എന്നര്‍ത്ഥം. അതുകൊണ്ടുതന്നെ ഗര്‍ഭവും ഹൈളും ഒരേ സമയം സംഗമിക്കുകയില്ല എന്നതിന് ഈ ഹദീസ് തെളിവാണ്".  - (الكافي : 1/140).

ഏതായാലും കര്‍മ്മശാസ്ത്രം എന്നതിനേക്കാള്‍ വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെടേണ്ട ഒരു കാര്യമാണത്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍...
__________________________________


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ