Tuesday, April 11, 2017

കുവൈറ്റിൽ ഉള്ളവര്‍ക്കൊരു സന്തോഷ വാർത്ത


السلام عليكم ورحمة الله وبركاته


സഹോദരാ... ഇതൊരു എളിയ ക്ഷണമാണ്...

വളരെ ആധികാരികമായി ഒരു ഗ്രന്ഥത്തെ ആസ്പദമാക്കി നടക്കുന്ന കര്‍മ്മശാസ്ത്ര പഠനമാണ് ഫര്‍വാനിയ ദാറുല്‍ ഹിക്മയില്‍ എല്ലാ ചൊവ്വാഴ്ചയും ഇശാ നമസ്കാരശേഷം നടന്നു വരുന്ന 'ഫിഖ്ഹ് ദർസ്'. 

ഇപ്പോള്‍ ‘കിതാബു ത്വഹാറ’ വരെ നാം പഠിച്ച് കഴിഞ്ഞു. ഇന്ന് 11/4/2017 ന് നാം 'കിതാബു സ്വലാത്ത്' ആരംഭിക്കുകയാണ്.. അതുകൊണ്ട് പുതുതായി പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും നല്ല അവസരമാണിത്.

പലപ്പോഴും ഈ രൂപത്തിലുള്ള കര്‍മ്മശാസ്ത്ര പഠനത്തിന് സാധാരണക്കാര്‍ക്ക് അവസരം കിട്ടാറില്ല.. അതുകൊണ്ട് പ്രയോജനപ്പെടുത്തുക.. നാളെയുടെ മുതല്‍ക്കൂട്ടാകാന്‍ വേണ്ടി...

റസൂല്‍ (സ) പറഞ്ഞു:
“മതപഠനം നടത്തുന്നവര്‍ക്കായി മലക്കുകള്‍ അവയുടെ കാരുണ്യത്തിന്‍റെ ചിറകുകള്‍ തഴ്ത്തിക്കൊടുക്കും.. അവന്‍ ഏര്‍പ്പെട്ട കര്‍മ്മത്തിലുള്ള തൃപ്തിയാലത്രെ അത്.” 

അതുകൊണ്ട് നിങ്ങള്‍ ചിലവഴിക്കുന്ന സമയം പാഴാകില്ല. 

ഇമാമീങ്ങള്‍ പറഞ്ഞതുപോലെ. “ മതവിജ്ഞാനം നേടുന്നത് അല്പം പരിശ്രമം ആവശ്യമുള്ള കാര്യമാണ്. അല്ലാത്ത പക്ഷം സര്‍വ്വരും ആലിമീങ്ങളാകുമായിരുന്നു”. 

ഇന്നിന്‍റെ പ്രയാസം നാളെയുടെ എളുപ്പമായിരിക്കും...

അവസരങ്ങള്‍ നമ്മെ കാത്തു നില്‍ക്കില്ല..

ഫിഖ്ഹ് ദർസിന്‍റെ പ്രത്യേകതകള്‍:

✒ മതപഠനം വഴി കരസ്ഥമാക്കാവുന്ന അല്ലാഹുവിന്‍റെ അതിമഹത്തായ പ്രതിഫലം. 

✒ അറബി ഗ്രന്ഥത്തെ ആസ്പദമാക്കിയുള്ള പഠനരീതി. വാക്കര്‍ത്ഥം, വിശദീകരണം എന്നിവ നല്‍കുന്നു. ഗഹനവും എന്നാല്‍ ലളിതവുമായ പഠന രീതി. 

✒ സാധാരണക്കാര്‍ക്ക് മനസ്സിലാക്കാവുന്ന വിധം ആവശ്യാനുസരണം സംശയനിവാരണവും, തുടര്‍ വിശദീകരണവും നല്‍കുന്നു.
  
✒പഠിതാക്കള്‍ക്ക് നിശ്ചിത ഭാഗം പഠനം പൂര്‍ത്തീകരിക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.

 സ്ത്രീകള്‍ക്കും സൗകര്യമുണ്ട്. 

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇശാ നമസ്കാരത്തിന് ഫര്‍വാനിയയില്‍ എത്തിച്ചേരുക. ഇശാ നമസ്കാരാനന്തരം ദാറുല്‍ ഹിക്മയില്‍ ക്ലാസ് ആരംഭിക്കുന്നതാണ്.      

നിങ്ങള്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കിലും താല്പര്യമുള്ളവരെ അറിയിക്കുക....

അല്ലാഹു അനുഗ്രഹിക്കട്ടെ ... 

Friday, April 7, 2017

അക്കൌണ്ടില്‍ വരുന്ന പലിശ എങ്ങനെ നീക്കം ചെയ്യാം. ഹറാമായ ധനം ഒഴിവാക്കേണ്ടതെങ്ങനെ.


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

നേരത്തെ എഴുതിയ (ബേങ്കിൽ അക്കൗണ്ട്‌ തുടങ്ങാമോ ? ബേങ്കിലെ പലിശ എന്ത് ചെയ്യണം ? ! ) എന്ന ലേഖനത്തിന്‍റെ ഭാഗം തന്നെയാണ് ഇത്. വീണ്ടും പലരും ആവശ്യപ്പെട്ടതുകൊണ്ട് ഈ ഭാഗം മാത്രം വീണ്ടും പ്രസിദ്ധീകരിക്കുന്നു എന്ന് മാത്രം. അല്ലാഹു പലിശയില്‍ നിന്നും അതിന്‍റെ വിപത്തില്‍ നിന്നും നമ്മെ കാത്തുരക്ഷിക്കുമാറാകട്ടെ..

ഇസ്ലാമിക് ബാങ്കിംഗ് സംവിധാനം ഇല്ലാത്തതായ നാടുകളില്‍ അക്കൌണ്ടുകളില്‍ വരുന്നതോ
, അറിവില്ലായ്മ കാരണത്താല്‍ ഒരാള്‍ കൈപ്പറ്റിയതോ ആയ പലിശയെ ഏത് രൂപത്തില്‍ തന്‍റെ കൈകളില്‍ നിന്നും നീക്കം ചെയ്യണം എന്നത് പണ്ഡിതന്മാര്‍ വിശകലനം ചെയ്യുകയും വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്:


www.fiqhussunna.com

التخلص من المال الحرام ,
അഥവാ ഹറാമായ മുതലില്‍ നിന്നും തന്‍റെ (സമ്പത്തിനെ) മുക്തമാക്കല്‍ എപ്രകാരം എന്നത് ചര്‍ച്ച ചെയ്യുന്നിടത്താണ് പണ്ഡിതന്മാര്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുള്ളത്.

ചില ആളുകള്‍ ബേങ്കില്‍ നിന്നും അത് സ്വീകരിക്കാതെ അത് ബേങ്കിന് തന്നെ തിരിച്ചു നല്‍കുക എന്ന് പറയുന്നതായി കാണാം. ഇത് യഥാര്‍ത്ഥത്തില്‍ ശരിയല്ല. കാരണം വേണ്ട എന്നെഴുതി നൽകിയാൽ ബേങ്കുകള്‍ ആ പണം സ്വീകരിക്കുകയില്ല. അവര്‍ ആ പണം വല്ല ട്രസ്റ്റുകള്‍ക്കും മറ്റും നല്‍കുകയാണ് ചെയ്യുക. അത് പലപ്പോഴും ഇസ്ലാമിക ആദര്‍ശത്തിനോട് വിപരീതമായ ആദര്‍ശങ്ങള്‍ വച്ചുപുലര്‍ത്തുന്ന ആളുകള്‍ക്കാണ് നല്‍കാറുള്ളത്. നമ്മുടെ നാട്ടില്‍ മാതാ അമൃതാനന്ദമയി ട്രസ്റ്റ്‌, സായിബാബ ട്രസ്റ്റ്‌ തുടങ്ങിയവര്‍ക്കാണ് അവര്‍ അത്തരം പണം നല്‍കുന്നത് എന്നാണ് അറിയാന്‍ സാധിച്ചിട്ടുള്ളത്. ഏതായാലും ബേങ്കിന് തന്നെ അത് തിരിച്ചു നല്‍കുക എന്ന അഭിപ്രായം വളരേ ദുര്‍ബലമാണ് എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. മാത്രമല്ല കുവൈറ്റില്‍ ഉണ്ടായ ഒരു സംഭവം എന്‍റെ അദ്ധ്യാപകന്‍ ഒരിക്കല്‍ പറഞ്ഞുതന്നിട്ടുണ്ട്. അതായത് സ്വിസ്സ് ബേങ്കില്‍ ACCOUNT ഉള്ള ഒരു പണക്കാരന്‍ ഇനി എനിക്ക് നിങ്ങള്‍ പലിശയിനത്തില്‍ പണം നല്‍കേണ്ടതില്ല എന്ന് അവര്‍ക്ക് കത്തെഴുതി. ഏതാണ്ട് രണ്ട് വര്‍ഷം കഴിഞ്ഞ് അദ്ദേഹത്തിന് യൂറോപ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മിഷിനറി ട്രസ്റ്റില്‍ നിന്നും താങ്കള്‍ നല്‍കിയ സംഭാവനക്ക് വളരെ നന്ദി എന്ന്‍ സൂചിപ്പിച്ചുകൊണ്ടുള്ള കത്ത് വന്നു. ഇനി ബേങ്കിന് തന്നെ അത് തിരിച്ചുനല്‍കുക എന്ന് പണ്ഡിതന്മാരില്‍ ചിലരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ അത് ആ പണം പിന്നീട് എന്തിനുവേണ്ടി ഉപയോഗിക്കപ്പെടുന്നു എന്ന അറിവ് ലഭിക്കുന്നതിന് മുന്‍പാണ്. ഇനി ബേങ്ക് എടുക്കുന്നു എന്നു തന്നെ സങ്കല്പിക്കുക. നമ്മള്‍ പിന്‍വലിച്ചാലും ഇല്ലെങ്കിലും ആ പലിശ അവിടെ രൂപപ്പെടുന്നുണ്ട്. അത് അവര്‍ വീണ്ടും പലിശ സംവിധാനം ശക്തിപ്പെടുത്താന്‍ ഉപയോഗിക്കുകയാണ് ചെയ്യുക. അതുകൊണ്ട് ബേങ്കിന് അത് തിരിച്ചു നകുക എന്ന അഭിപ്രായം ശരിയല്ല. അത് ബേങ്കുകള്ക്ക് തന്നെ തിരിച്ചു നൽകുകയോ, അത് തൻറെ അക്കൗണ്ടിൽ നിന്നും എടുത്ത് കളയാതിരിക്കുകയോ ചെയ്യരുത് എന്ന് കണിശമായിത്തന്നെ പല പണ്ഡിതന്മാരും പറഞ്ഞിട്ടുമുണ്ട്. ശൈഖ് ഫലാഹ് ഇസ്മാഈൽ മൻദകാർ ഹഫിദഹുല്ലയിൽ നിന്നും ഇപ്രകാരം നേരിട്ട് തന്നെ അറിയാൻ സാധിച്ചിട്ടുമുണ്ട്.

ഇബ്നു ബാസ് (റ) യുടെ ഒരു ഫത്'വയില്‍ ഇപ്രകാരം കാണാം : " നിനക്ക് ബേങ്കില്‍ നിന്നും ലഭിച്ചിട്ടുള്ള പലിശ നീ ഭക്ഷിക്കുകയോ, ബേങ്കിന് തിരികെ നല്‍കുകയോ ചെയ്യരുത്. മറിച്ച് അത് ഏതെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി ഉപയോഗിക്കുക. പാവപ്പെട്ടവര്‍ക്ക് ദാനം നല്‍കുകയോ, ബാത്റൂമുകള്‍ പോലെയുള്ള കാര്യങ്ങളുടെ നിര്‍മ്മാണത്തിനായോ, കടം തിരിച്ചടക്കാതെ പ്രയാസപ്പെടുന്ന പാവപ്പെട്ടവര്‍ക്കോ നല്‍കുക. നീ അതില്‍ നിന്നും പാപമോചനം തേടുകയും ചെയ്യുക ". - [ ഫതാവ ഇബ്ന്‍ ബാസ് : 3978].

ശേഷം അദ്ദേഹം പലിശയുടെ ഗൌരവത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് ഒരിക്കലും ബന്ധപ്പെടരുത് എന്നതിനെക്കുറിച്ചുമെല്ലാം വിശദീകരിക്കുന്നുണ്ട്. ആ ഫത്'വയുടെ ചോദ്യത്തിനനുസൃതമായ ഒരു സാഹചര്യമല്ല നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത് എന്നതിനാല്‍ തന്നെ അതിന്‍റെ പൂര്‍ണ രൂപം ഇവിടെ നല്‍കുന്നില്ല. ആവശ്യമുള്ളവര്‍ക്ക് അത് പരിശോധിക്കാവുന്നതാണ്.

ഏതായാലും നിഷിദ്ധമായ ധനം കയ്യില്‍ നിന്നും നീക്കം ചെയ്യുന്ന വ്യത്യസ്ത മാര്‍ഗങ്ങളെക്കുറിച്ച് അദ്ദേഹം ഇവിടെ പ്രതിപാദിച്ചു. അതില്‍ ഓരോന്നും പ്രത്യേകം ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

ഒന്ന്:  "നിനക്ക് ബേങ്കില്‍ നിന്നും ലഭിച്ചിട്ടുള്ള പലിശ നീ ഭക്ഷിക്കരുത്". അഥവാ ആ പണത്തിന്‍റെ ഉപകാരം ഒരു നിലക്കും നമ്മള്‍ക്ക് കരസ്ഥമാക്കാന്‍ പാടില്ല. നമ്മള്‍ ചിലവിന് നല്‍കുന്നവരുടെ ചിലവിലേക്കായും അത് മാറ്റിവെക്കാന്‍ പാടില്ല. മറിച്ച് ഒരുനിലക്കും അതിന്‍റെ ഉപകാരം നമ്മളിലേക്ക് മടങ്ങാത്ത രൂപത്തില്‍ നമ്മുടെ കയ്യില്‍ നിന്നും അത് പൂര്‍ണമായി നീക്കം ചെയ്യണം.ഇത് ശൈഖ് സുലൈമാന്‍ റുഹൈലി ഹഫിദഹുല്ല നല്‍കിയ മറുപടിയിലും പ്രകടമാണ്.

രണ്ട്: "ബേങ്കിന് തിരികെ നല്‍കുകയോ ചെയ്യരുത്" -ഇതിന്‍റെകാരണം നമ്മള്‍ മുകളില്‍ വിശദീകരിച്ചതാണ്. അഥവാ അപ്രകാരം ചെയ്യുന്നത് ശര്‍റു വര്‍ദ്ധിക്കാനേ ഉപകരിക്കൂ. ഇന്ന് ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്ക് ഏതാണ്ട് ഏകാഭിപ്രായം ആണ്. കാരണം ഇന്നത്തെ സാഹചര്യത്തില്‍ അത് ശര്‍റു വര്‍ദ്ധിപ്പിക്കാനേ ഉപകരിക്കൂ എന്നത് വ്യക്തമാണ്. അത് വ്യക്ത്മാകുന്നതിന്  മുന്പ് പറയപ്പെട്ടിട്ടുള്ള അഭിപ്രായങ്ങള്‍ അതിനാല്‍ തന്നെ ഇവിടെ പ്രസക്തമല്ല. 

മൂന്ന്: "മറിച്ച് അത് ഏതെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി ഉപയോഗിക്കുക. ഇവിടെ അത് ഒരു നന്മ ചെയ്യുകയാണ് എന്ന നിയ്യത്തോടെയുംഅതിന്‍റെ പ്രതിഫലം ലഭിക്കട്ടെ എന്ന ഉദ്ദേശ്യത്താലും ഒരു പുണ്യകര്‍മ്മമെന്ന നിലക്ക് ദാനം ചെയ്യുക എന്നാണ് ശൈഖ് പറഞ്ഞത് എന്ന് ആരും തെറ്റിദ്ധരിക്കരുത്. കാരണം  പ്രതിഫലമാഗ്രഹിച്ചുകൊണ്ടുള്ള ദാനധര്‍മ്മത്തിന് ആ പണം ഉപയോഗിക്കാന്‍ പാടില്ല എന്നതില്‍ പണ്ഡിതന്മാര്‍ക്ക് ഏകാഭിപ്രായം ആണ്. മാത്രമല്ല അല്ലാഹു പരിശുദ്ധനാണ്‌. പരിശുദ്ധമായതല്ലാത്ത ഒന്നും അവന്‍ സ്വീകരിക്കുകയില്ല. അതുകൊണ്ടുതന്നെ തന്‍റെ കയ്യില്‍ അനര്‍ഹമായി വന്ന പണം തന്‍റെ കൈവശത്തില്‍ നിന്നും നീക്കം ചെയ്യുക എന്ന ഉദ്ദേശത്തോടെ അത് ഒഴിവാക്കുക എന്ന അര്‍ത്ഥത്തിലാണ് അത് അത്തരം കാര്യങ്ങള്‍ക്ക് നല്‍കേണ്ടത്. 

എന്നിട്ടദ്ദേഹം അത് നീക്കം ചെയ്യേണ്ട സംഗതികള്‍ക്ക് ഉദാഹരണമായി പറഞ്ഞത് :   "പാവപ്പെട്ടവര്‍ക്ക് ദാനം നല്‍കുക" . ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉണ്ട്. ശൈഖ് സുലൈമാന്‍ റുഹൈലി ഹഫിദഹുല്ല ഈ അഭിപ്രായത്തോട് യോജിക്കുന്നില്ല. ഇത് അദ്ദേഹത്തിന്‍റെ ഉത്തരത്തില്‍ വ്യക്തമാണ്. മാത്രമല്ല ദര്‍സിനു ഇടക്കുള്ള വിശ്രമ സമയത്ത് എന്‍റെ കൂട്ടുകാരനായ അള്‍ജീരിയക്കാരന്‍ തൗഫീഖ് അദ്ദേഹത്തോട് ഒന്നുകൂടി ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അത് പാവപ്പെട്ടവര്‍ക്ക് നല്‍കുക എന്ന അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നില്ല എന്ന് ഒന്നുകൂടി അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. 

എന്നാല്‍ ശൈഖ് ഇബ്ന്‍ ബാസ് റഹിമഹുല്ല പറഞ്ഞിട്ടുള്ള ഈ അഭിപ്രായം വളരെ പ്രബലമായ അഭിപ്രായമായാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത് والله أعلم . കാരണം പ്രമാണങ്ങളില്‍ ഈ അഭിപ്രായത്തിന് സമാനമായ തെളിവുകള്‍ കാണാന്‍ സാധിക്കുന്നുണ്ട്. ഒരുപക്ഷെ ആ തെളിവുകള്‍ ആകാം ഇബ്നു ബാസ് റഹിമഹുല്ല അപ്രകാരം പറയാന്‍ അവലംഭിച്ചത് :

തെളിവ് ഒന്ന്:  അന്‍സാരികളില്‍ പെട്ട ഒരു സ്വഹാബി റിപ്പോര്‍ട്ട് ചെയ്യുന്നു:  ഒരിക്കല്‍ പ്രവാചകന്‍ (സ) യും ഞങ്ങളും ഒരു ജനാസ നമസ്കാരം കഴിഞ്ഞ് മടങ്ങുന്ന അവസരത്തില്‍ ഒരു ഖുറൈഷി സ്ത്രീ പ്രവാചകന്‍റെ അടുക്കല്‍ വന്നു പറഞ്ഞു :  പ്രവാചകരേ, ഇന്നാലിന്ന സ്ത്രീ താങ്കളെയും കൂടെയുള്ളവരെയും ഭക്ഷണത്തിന് ക്ഷണിക്കുന്നു. അങ്ങനെ അദ്ദേഹം ക്ഷണിക്കപ്പെട്ട സ്ഥലത്തേക്ക് നടന്നു. കൂടെ ഞങ്ങളും നടന്നു. ഞങ്ങള്‍ കുട്ടികള്‍ കുട്ടികള്‍ ഇരിക്കാറുള്ളതുപോലെ ഉപ്പമാരുടെ മടിയില്‍ ഇരുന്നു. അങ്ങനെ ഭക്ഷണം കൊണ്ടുവരപ്പെട്ടു. പ്രവാചകന്‍ (സ) ഭക്ഷണത്തളികയില്‍ ഭക്ഷിക്കാനായി കൈവച്ചു. അപ്പോള്‍ മറ്റുള്ളവരും കൈവച്ചു. എന്നാല്‍ എന്തോ ഒരു പന്തികേടുള്ളതുപോലെ പ്രവാചകന്‍ (സ) താന്‍ കഴിച്ച ഉരുള താഴോട്ടിറക്കാതെ  വായില്‍ തന്നെ വച്ചുനില്‍ക്കുന്നത് സ്വഹാബത്തിന്റെ ശ്രദ്ധയില്‍ പെട്ടു. അപ്പോള്‍ മുതിര്‍ന്നവര്‍ തളികയില്‍ നിന്നും കയ്യെടുത്തു. പക്ഷെ ഞങ്ങള്‍ കുട്ടികള്‍ കഴിക്കുന്നത് അവര്‍ ശ്രദ്ധിച്ചില്ല. അതവരുടെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ അവര്‍ തങ്ങളുടെ കയ്യില്‍ പിടിച്ചു. ഞങ്ങളുടെ കയ്യിലുണ്ടായിരുന്ന ഭക്ഷണം അവര്‍ തളികയിലേക്ക് തന്നെ തട്ടി. അങ്ങനെ അവര്‍ ഞങ്ങളുടെ കയ്യില്‍ പിടിച്ചുകൊണ്ട് പ്രവാചകന്‍ (സ) എന്താണ് ചെയ്യുന്നത് എന്ന് ശ്രദ്ധിക്കാന്‍ തുടങ്ങി. അങ്ങനെ പ്രവാചകന്‍ (സ) തന്‍റെ വായിലുള്ള ഭക്ഷണം പുറത്തേക്ക് കളഞ്ഞു. എന്നിട്ടദ്ദേഹം പറഞ്ഞു : " ഉടമസ്ഥന്‍റെ അനുവാദമില്ലാതെ എടുത്ത ആടാണല്ലോ ഇത് " . അപ്പോള്‍ ആ സ്ത്രീ പറഞ്ഞു : " അല്ലയോ പ്രവാചകരേ, താങ്കള്‍ക്കും കൂടെയുള്ളവര്‍ക്കും ഭക്ഷണം നല്‍കണം എന്ന് ഞാന്‍ ഒരുപാട് നാളായി കരുതുന്നു. അങ്ങനെ ഞാന്‍ ബഖീഇലേക്ക് ആടിനെ വാങ്ങിക്കാന്‍ ആളെ വിട്ടു. പക്ഷെ അവിടെ ആടുണ്ടായിരുന്നില്ല. അപ്പോഴാണ്‌ ഇന്നലെ ആമിര്‍ ബ്നു അബീ വഖാസ് (റ) ഒരു ആടിനെ വാങ്ങിയത് ഓര്‍ത്തത്. അങ്ങനെ ബഖീഇല്‍ ആട് ലഭ്യമല്ല അതുകൊണ്ട് താങ്കള്‍ ഇന്നലെ വാങ്ങിയ ആടിനെ ആ വിലക്ക്  എനിക്ക് നല്‍കുമോ എന്ന് ചോദിക്കാനായി ഞാന്‍ ഒരാളെ പറഞ്ഞുവിട്ടു. പക്ഷെ അയാള്‍ അവിടെ ചെന്നപ്പോള്‍ ആമിറിനെ കണ്ടില്ല. അദ്ദേഹത്തിന്‍റെ ബന്ധുക്കള്‍ അവിടെ ഉണ്ടായിരുന്നു. അവര്‍ ഞാന്‍ പറഞ്ഞുവിട്ട ആള്‍ക്ക് ആടിനെ നല്‍കി ഇതാണ് സംഭവിച്ചത്. അത് പറഞ്ഞപ്പോള്‍ പ്രവാചകന്‍ (സ) പറഞ്ഞു: " നിങ്ങള്‍ അത് തടവുകാര്‍ക്ക് ഭക്ഷണമായി നല്‍കുക " - [ അഹ്മദ് - അല്‍ബാനി, ഇസ്നാദുഹു സ്വഹീഹ് ].

ഇതില്‍ നിന്നും പ്രവാചകന്‍ (സ) അവരെ അത് കഴിക്കാന്‍ വിലക്കുകയും, എന്നാല്‍ തടവുകാര്‍ക്ക് ഭക്ഷണമായി നല്‍കാന്‍ പറയുകയും ചെയ്തു.

തെളിവ് രണ്ട് : അതുപോലെ അബൂബക്കര്‍ (റ) വുമായി ബന്ധപ്പെട്ട് ഒരു ഹദീസ് ഇമാം അഹ്മദും നസാഇയുമെല്ലാം ഉദ്ദരിച്ചിട്ടുണ്ട് :

         ألم   
  1. അലിഫ്‌-ലാം-മീം

غُلِبَتِ الرُّومُ
  1. റോമക്കാര്‍ തോല്‍പിക്കപ്പെട്ടിരിക്കുന്നു.
فِي أَدْنَى الْأَرْضِ وَهُمْ مِنْ بَعْدِ غَلَبِهِمْ سَيَغْلِبُونَ
  1. അടുത്തനാട്ടില്‍ വെച്ച്‌. തങ്ങളുടെ പരാജയത്തിനു ശേഷം അവര്‍ വിജയം നേടുന്നതാണ്‌.
എന്നീ ആയത്തുകള്‍ ഇറങ്ങിയപ്പോള്‍ മുശ്'രികീങ്ങള്‍ ആ ആയത്തുകളെ കളവാക്കുകയും, റോമിന് വിജയം കിട്ടുകയില്ല എന്നും പറയുകയുണ്ടായി. അപ്പോള്‍ അബൂബക്കര്‍ (റ) പ്രവാചകന്‍റെ അനുവാദത്തോടെ അത് സംഭവിക്കുമെന്ന് അവരുമായി ബെറ്റ് വച്ചു. അങ്ങനെ അല്ലാഹു റോമുകാര്‍ക്ക് വിജയം നല്‍കിയപ്പോള്‍ അബൂബക്കര്‍ ആ ബെറ്റ് വഴി കിട്ടിയ പാരിതോഷികവുമായി പ്രവാചകന്‍റെ അടുത്ത് വന്നു. അപ്പോള്‍ പ്രവാകന്‍ (സ) പറഞ്ഞു: " ഇത് അന്യായമായ മുതലാണ്‌, അത് നീ ദാനം നല്കിയേക്കുക". മുസ്ലിമീങ്ങള്‍ അവര്‍ക്കല്ലാഹു നല്‍കിയ വിജയത്തില്‍ ഏറെ സന്തോഷിച്ചു (ഇത് ഖിമാര്‍ വിജയിച്ചതിനെ കുറിച്ചല്ല. മറിച്ച് ആയത്തില്‍ പറഞ്ഞ പ്രവചനം സത്യമായതിനെപ്പറ്റി സന്തോഷിചതിനെ സൂചിപ്പിച്ചുകൊണ്ട് പറഞ്ഞതാണ്).  പ്രവാചകന്‍ (സ) അബൂബക്കര്‍ (റ) വിന് ബെറ്റ് വെക്കാന്‍ അനുവാദം നല്‍കിയതിന് ശേഷം ഖിമാര്‍ നിഷിദ്ധമാക്കിക്കൊണ്ടുള്ള ആയത്ത് അവതരിച്ചിരുന്നു " -[ മുസ്നദ് അഹ്മദ് 2495 , തിര്‍മിദി 2551, അല്‍ബാനി : സ്വഹീഹ്]. 

ആ സമയത്ത് ബെറ്റ് വെക്കല്‍ ( ഖിമാര്‍ ) നിഷിദ്ധമാക്കിക്കൊണ്ടുള്ള ആയത്ത് ഇറങ്ങിയിട്ടില്ലായിരുന്നു.പക്ഷെ അദ്ദേഹം അത് നടത്തി പണം കൈവശം വന്നപ്പോഴേക്കും അത് അന്യായമായ പണം ആണ് എന്ന് സൂചിപ്പിക്കുന്ന  ഖിമാറിനെ നിഷിദ്ധമാക്കിക്കൊണ്ടുള്ള ആയത്ത് ഇറങ്ങുകയും ചെയ്തു. എന്നാല്‍ പ്രവാചകന്‍ (സ) ആ മുതല്‍ ഭക്ഷിക്കുന്നതില്‍ നിന്ന് അബൂ ബക്കര്‍ (റ) വിനെ വിലക്കുകയും അത് ദാനം നല്‍കാന്‍ കല്പിക്കുകയും ചെയ്തതായി കാണാം.


ഇബ്നു ഉസൈമീന്‍ റഹിമഹുല്ലയോട് അന്യായമായ ധനം എങ്ങനെ കയ്യില്‍ നിന്നും നീക്കം ചെയ്യണം എന്നാ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയില്‍ കാണാം .. അദ്ദേഹം പറയുന്നു :  " ഉടമസ്ഥന്‍ തന്നെ അറിഞ്ഞുകൊണ്ട് നല്‍കുന്ന പലിശപോലെയുള്ള നിഷിദ്ധമായ ഇടപാടുകള്‍ വഴി വരുന്ന  അതിന്‍റെ ഉടമസ്ഥന് തന്നെ തിരിച്ച് നല്‍കേണ്ടതില്ല

ഫത്'വയുടെ പൂർണരൂപം: " കളവ്, മോഷണം, അക്രമിച്ചെടുക്കൽ തുടങ്ങി ഒരാളുടെ സമ്പത്ത് ആരെങ്കിലും അന്യായമായി അപഹരിച്ചതാണെങ്കിൽ, അതിൻറെ ഉടമസ്ഥനെ തനിക്കറിയുമെങ്കിൽ എന്ത് പ്രയാസം സഹിച്ചും, എത്ര പണിപ്പെട്ടും അതയാൾക്ക് എത്തിക്കണം. കാരണം അവകാശി ആരെന്നു അറിവുള്ള, ഒരു മുസ്ലിമിന് അവകാശപ്പെട്ട സ്വത്താണത്. ഒന്നുകിൽ വിശ്വസ്ഥരായ ആളുകൾ മുഖേനയോ. അതല്ലെങ്കിൽ തപാൽ വഴിയോ, മറ്റേതെങ്കിലും രൂപത്തിലോ അതയാൾക്ക് നിർബന്ധമായും എത്തിച്ചിരിക്കണം. 

എന്നാൽ അതിൻറെ ഉടമസ്ഥൻ ആരെന്നു അറിയാതെ വരുന്ന പക്ഷം, ഉദാ: ഒരു മനുഷ്യൻ പലരുടെയും പണം അപഹരിക്കുകയും അവരാരൊക്കെയാണ്‌ എന്ന് അറിയാൻ പറ്റാതെ വരികയും ചെയ്‌താൽ, അത് തന്‍റെ കയ്യില്‍ നിന്നും ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ അതിന്‍റെ പ്രതിഫലം അതിന്‍റെ യഥാര്‍ഥ അവകാശികള്‍ക്ക് ലഭിക്കട്ടേ എന്ന ഉദ്ദേശ്യപ്രകാരം ദാനം നല്‍കേണ്ടതാണ്.  അതിന്‍റെ അവകാശികള്‍ ആരെന്ന് തനിക്കറിയില്ലെങ്കിലും അവരെക്കുറിച്ച്  അല്ലാഹുവിന് കൃത്യമായി അറിയാമല്ലോ. എന്നാല്‍ ആ പണം നല്‍കപ്പെടുന്നവനെ (സ്വീകരിക്കുന്ന പാവപ്പെട്ടവന്‍) സംബന്ധിച്ചിടത്തോളം അത് അനുവദനീയമായ പണമാണ്. അത് സ്വീകരിക്കുന്നതില്‍  നിഷിദ്ധം കടന്നുവരുന്നുവെന്ന് പ്രയാസപ്പെടേണ്ടതില്ല. അവനെ സംബന്ധിച്ചിടത്തോളം ആരെന്നറിവില്ലാത്ത ആ ഉടമസ്ഥനിൽ നിന്നും ലഭിക്കുന്നത് പോലെത്തന്നെയാണ് ഇയാളിൽ നിന്ന് ലഭിക്കുന്നതും. ഒരു വ്യക്തിയുടെ അനുവാദമില്ലാതെ അന്യായമായി കൈവശപ്പെടുത്തിയ മുതലുകളുടെ വിഷയത്തിലാണ്  ആ വ്യക്തിയെ അറിയില്ലെങ്കില്‍ അയാള്‍ക്ക് പ്രതിഫലം ലഭിക്കട്ടെ എന്ന ഉദ്ദേശ്യത്തോടെ ദാനം ചെയ്യേണ്ടത്.

എന്നാൽ പലിശ ഇടപാടുകൾ പോലെയുള്ള പരസ്പര ധാരണയോടെ മറ്റുള്ളവരിൽ നിന്നും കൈവശപ്പെടുത്തുന്ന ഹറാമായ സമ്പത്ത് ആണെങ്കിൽ അതയാൾക്ക് തന്നെ തിരിച്ചു നൽകാന്‍ പാടില്ല. മറിച്ച് (പ്രതിഫലമാഗ്രഹിക്കാതെ) 'തന്റെ കയ്യിൽ നിന്നും ഒഴിവാക്കുക' എന്ന ഉദ്ദേശ്യത്തോടുകൂടി ധർമ്മം ചെയ്യുകയാണ് വേണ്ടത്. മാത്രമല്ല പരസ്പര ധാരണയോടെ കൈവശം വന്ന ഹറാമായ സമ്പത്താണ്‌ എങ്കില്‍ ആരില്‍ നിന്നാണോ അത് ലഭിച്ചത് അയാള്‍ക്ക് നന്മയായി രേഖപ്പെടുത്തപ്പെടട്ടെ എന്ന ഉദ്ദേശ്യപ്രകാരം നല്‍കുവാനും  പാടില്ല. മറിച്ച് തന്റെ കയ്യിൽ നിന്നും അതൊഴിവാക്കുക എന്നത് മാത്രമായിരിക്കണം അപ്രകാരം ചെയ്യുന്നവന്റെ നിയ്യത്ത്. അതാർക്കാണോ നൽകപ്പെടുന്നത് (പാവപ്പെട്ടവന്‍) അവനെ  സംബന്ധിച്ചിടത്തോളം അത് അനുവദനീയമായ സമ്പത്താണ്‌ " .  
[مكتبة الفتاوى : فتاوى نور على الدرب (نصية) : البيوعمن موقع فضيلة الشيخ محمد بن صالح العثيمين رحمه الله، ].

എന്നാൽ ഒരാൾ അത് സ്വയം ഉപയോഗിക്കുവാനോ, താൻ ചിലവിന് നൽകൽ നിർബന്ധമായ തൻറെ ആശ്രിതർക്കത് നൽകുവാനോ പാടില്ല. ഇവിടെ ഇത് സ്വദഖയായി പരിഗണിക്കപ്പെടുന്നുമില്ല. കയ്യിൽ നിന്ന് ഒഴിവാക്കുക എന്നത് മാത്രമാണ് ഉദ്ദേശ്യം. അതിനൊട്ട് പ്രതിഫലവും ലഭിക്കുകയില്ല. എന്നാൽ ഹറാമായ സമ്പത്ത് നിർബന്ധിത സാഹചര്യത്തിൽ കൈവശം വരുന്ന ഒരാൾ ഇപ്രകാരം ചെയ്യുന്നുവെങ്കിൽ, തൻറെ സമ്പത്തിൽ ഹറാം കൂടിക്കലരാതിരിക്കാൻ അയാള് കാണിക്കുന്ന സൂക്ഷ്മതക്കും, അതിൽ നിന്നൊരു ചില്ലിക്കാശുപോലും ഉപയോഗിക്കാതെ പൂർണമായും ഒഴിവാക്കാനുള്ള നല്ല മനസ്സിനും അയാൾക്ക് പ്രതിഫലം ലഭിക്കും.

അല്ലാഹു അനുഗ്രഹിക്കട്ടെ ....

ഇനി ധാരാളം പണം കൈവശമുള്ളവർ അത് ബേങ്കിൽ നേരിട്ട് നിക്ഷേപിക്കാതെ അത് സ്വർണ്ണമാക്കി ലോക്കറിൽ സൂക്ഷിക്കുകയാണ് എങ്കിൽ. അത്രയെങ്കിലും പലിശയിൽ നിന്നും മോചനം നേടാൻ സാധിക്കും. ലോക്കർ ഉപയോഗിക്കുന്നതിനു നൽകുന്ന ഫീസ്‌ നമ്മൾ ഉപയോഗപ്പെടുത്തുന്ന സർവീസിന് ബദലായി നൽകുന്നതായതിനാൽ  ഈ ഇടപാടിൽ പലിശ കടന്നുവരുന്നില്ല. മാത്രമല്ല സ്വർണ്ണനിക്ഷേപമാകുമ്പോൾ തൻറെ അധ്വാനത്തിന്റെ യഥാർത്ഥ മൂല്യം നഷ്ടപ്പെടാതെ സംരക്ഷിക്കുവാനും സാധിക്കുന്നു.

ഇനി കഴിവതും പണം കുമിഞ്ഞുകൂടിക്കിടക്കാത്ത രൂപത്തിൽ ഉപകാരപ്രദമായ ഉത്പാദന പ്രക്രിയകളിൽ ഉപയോഗപ്പെടുത്തുക. അത് സമ്പത്തിനെ വർദ്ധിപ്പിക്കുകയും അനാവശ്യമായി  ബേങ്കിൽ നിക്ഷേപിക്കുന്നതിനെയും ഇല്ലാതാക്കുവാൻ സഹായകമാകും.

നിങ്ങളുടെ കൈവശം നിങ്ങൾക്ക് ഉപയോഗിക്കാൻ പറ്റാത്ത  നിഷിദ്ധമായ സമ്പത്ത് ഉണ്ടെങ്കിൽ അത് അറിയിച്ചാൽ, വളരെ സൂക്ഷമമായി ആ പണം  കൈകാര്യം ചെയ്യാനുള്ള സംവിധാനം ഇന്ന് നമുക്കുണ്ട് , അർഹപ്പെട്ടവരെ കടക്കെണിയിൽ നിന്നും, മറ്റു ഇതര പ്രാരാബ്ധങ്ങളിൽ നിന്നും മോചിപ്പിക്കുവാൻ അത് ഉപയോഗപ്പെടുത്തുന്നതാണ് إن شاء الله. അതിന്‍റെ  കൃത്യമായ വിവരങ്ങൾ നിങ്ങളെ അറിയിക്കുകയും ചെയ്യും. നമ്മുടെ നാട്ടിലെ 'ഷെല്‍ട്ടര്‍ ഇന്ത്യ' അത് സൂക്ഷ്മതയോടെ നിര്‍വഹിച്ചു വരുന്നുണ്ട്. അവരുമായി നിങ്ങള്‍ക്ക് ബന്ധപ്പെടാം:

Shelter India Charitable Trust
REG No. 249/15
Andiyoorkunnu Road, Pulikkal
Malappauram, Kerala
E-mail: toshelterindia@gmail.com
Contact: PH: 9061099550
Website: www.shelterindia.org


അല്ലാഹു അനുഗ്രഹിക്കട്ടെ ...
____________________________

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ 

Saturday, April 1, 2017

റജബ് മാസത്തിന്‍റെ ശ്രേഷ്ടത - ഉള്ളതും ഇല്ലാത്തതും. ഒരു ലഘു പഠനം.

 
الحمد لله ، والصلاة والسلام على رسول الله وعلى آله وصحبه أجمعين، أما بعد؛

അല്ലാഹുപവിത്രമാക്കിയ യുദ്ധം നിഷിദ്ധമായ നാല് മാസങ്ങളില്‍ ഒന്നാണ് റജബ് മാസം. അല്ലാഹു പറയുന്നു:

 إِنَّ عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ذَلِكَ الدِّينُ الْقَيِّمُ فَلَا تَظْلِمُوا فِيهِنَّ أَنْفُسَكُمْ 

"ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച്‌ അല്ലാഹുവിന്‍റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം ( യുദ്ധം ) വിലക്കപ്പെട്ട  മാസങ്ങളാകുന്നു. അതാണ്‌ വക്രതയില്ലാത്ത മതം. അതിനാല്‍ ആ ( നാല്‌ ) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട്‌ തന്നെ അക്രമം പ്രവര്‍ത്തിക്കരുത്‌." - [തൗബ: 36].

www. fiqhussunna.com

ഇമാം ത്വബ്'രി (റ) ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും ഈ ആയത്തിന്‍റെ തഫ്സീറില്‍ ഉദ്ദരിച്ചത് കാണാം: "എല്ലാ മാസങ്ങളിലും സ്വന്തത്തോട് അക്രമം പ്രവര്‍ത്തിക്കല്‍ (അഥവാ അധര്‍മ്മം ചെയ്യല്‍) നിഷിദ്ധമാണ്. പിന്നീട് അതില്‍ നിന്നും നാല് മാസങ്ങളെ അല്ലാഹു പ്രത്യേകം എടുത്ത് പറഞ്ഞു. അവയുടെ പവിത്രതയെ മഹത്വപ്പെടുത്തുകയും, അവയിലെ പാപങ്ങളെ ഗൗരവപരമായ പാപങ്ങളും അവയിലെ നന്മകളെ അതിമഹത്തായതായ നന്മകളുമാക്കിയിരിക്കുന്നു." - [തഫ്സീര്‍ ത്വബരി: തൗബ: 36].
  പവിത്രമാക്കപ്പെട്ട നാല് മാസങ്ങളില്‍ ഒന്ന് എന്ന നിലക്കും, ആ മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത് എന്ന് പ്രത്യേകം എടുത്ത് പറഞ്ഞതിനാലും ആ മാസങ്ങള്‍ക്ക് പ്രാധാന്യമുണ്ട്.

അബൂബക്കര്‍ (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: " ഒരു വര്‍ഷം പന്ത്രണ്ട് മാസമാകുന്നു. അതില്‍ നാലെണ്ണം പവിത്രമാക്കപ്പെട്ട മാസങ്ങളാണ്. അതില്‍ മൂന്നെണ്ണം തുടര്‍ച്ചയായി വരുന്ന മാസങ്ങളാണ്, അഥവാ ദുല്‍ഖഅദ, ദുല്‍ഹിജ്ജ, മുഹര്‍റം. ജുമാദക്കും ശഅബാനിനും ഇടയിലുള്ള മുളറിന്റെ റജബുമാണത്"  - [متفق عليه]. ഇവിടെ മുളറിന്റെ റജബ് എന്നു പറയാന്‍ കാരണം, പവിത്രമാക്കപ്പെട്ട റജബ് മാസം ഏത് എന്നതില്‍ മുളര്‍ ഗോത്രത്തിനും റബീഅ ഗോത്രത്തിനും ഇടയില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. അത് റമളാന്‍ ആണ് എന്നായിരുന്നു റബീഅ ഗോത്രക്കാര്‍ കണക്കാക്കിയിരുന്നത്. എന്നാല്‍ മുളര്‍ ഗോത്രക്കാരുടെ വാദം ശരിവച്ചുകൊണ്ടാണ് 'റജബു മുളര്‍' എന്ന് നബി (സ) വ്യക്തമാക്കിയത്.

യുദ്ധം നിഷിദ്ധമാക്കപ്പെട്ട പവിത്രമായ മാസവും തിന്മകളെ അതിഗൗരവപരമായി പഠിപ്പിക്കപ്പെട്ടതും, നന്മകളെ ഏറെ മഹത്വകാരവും പ്രോത്സാഹനീയവുമായി പഠിപ്പിക്കപ്പെട്ടതുമായ മാസങ്ങളില്‍ ഒരു മാസം എന്നതൊഴിച്ചാല്‍,  പ്രത്യേകമായ മറ്റു ശ്രേഷ്ഠതകളോ ആചാരങ്ങളോ റജബ് മാസത്തിന് പഠിപ്പിക്കപ്പെട്ടിട്ടില്ല. ധാരാളം കെട്ടിച്ചമക്കപ്പെട്ട ഹദീസുകളും, ദുര്‍ബല ഹദീസുകളും തെളിവാക്കി ഒട്ടനേകം അനാചാരങ്ങള്‍ റജബ് മാസത്തില്‍ പലരും പ്രവര്‍ത്തിച്ചു വരുന്നതായിക്കാണാം. അത് സംബന്ധമായ വസ്തുതകളെക്കുറിച്ചാണ് നാം ഇവിടെ ചര്‍ച്ച ചെയ്യുന്നത്. അതുമായി ബന്ധപ്പെട്ട ഇമാമീങ്ങളുടെ വാക്കുകളിലേക്ക് നമുക്ക് കണ്ണോടിക്കാം:

ഒന്നാമതായി: റജബ് മാസത്തിന് മാത്രം പ്രത്യേകമായുള്ള ശ്രേഷ്ഠതയോ, പ്രത്യേകമായ ആരാധനകളോ ഒന്നും തന്നെ നബി (സ) യില്‍ നിന്നും സ്ഥിരപ്പെട്ട് വന്നിട്ടില്ല.
ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റഹിമഹുല്ല) തന്‍റെ تبيين العجب بما ورد في فضل رجب  അഥവാ 'റജബിന്‍റെ ഫള്'ലുമായി  ബന്ധപ്പെട്ട് വന്നിട്ടുള്ള ആശങ്കകള്‍ വ്യക്തമാക്കല്‍' എന്ന ഗ്രന്ഥത്തില്‍ പറയുന്നു:

قال الحافظُ ابنُ حجرٍ رحمه الله في : «لم يردْ في فضلِ شهرِ رجبٍ، ولا فِي صيامِه، ولا صيامِ شيءٍ منه معيَّنٍ، ولا في قيامِ ليلةٍ مخصوصةٍ فيهِ حديثٌ صحيحٌ يصلحُ للحجَّةِ، وقد سبقني إلى الجزمِ بذلك الإمامِ أبو إسماعيل الهرويُّ الحافظُ»

"റജബ് മാസത്തിന് പ്രത്യേകമായുള്ള ശ്രേഷ്ഠതയോ, അതില്‍ പ്രത്യേകം നോമ്പ് നോല്‍ക്കുന്നതോ, അതിലെ പ്രത്യേക ദിവസങ്ങള്‍ തിരഞ്ഞെടുത്ത് നോമ്പ് നോല്‍ക്കുന്നതോ, അതിലെ ഏതെങ്കിലും പ്രത്യേക രാവില്‍ രാത്രി നമസ്കാരം നിര്‍വഹിക്കുന്നതോ സൂചിപ്പിച്ചുകൊണ്ട് തെളിവ് പിടിക്കാന്‍ കൊള്ളാവുന്ന ഒരു ഹദീസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എനിക്ക് മുന്‍പ് ഇമാം ഹാഫിള് അബൂ ഇസ്മാഈല്‍ അല്‍ ഹറവി തന്നെ അക്കാര്യം തീര്‍ത്ത് പറഞ്ഞിട്ടുണ്ട്." - [ تبيين العجب بما ورد في فضل رجب - ص9]. മാലിക്കീ മദ്ഹബിലെ പ്രഗല്‍ഭ പണ്ഡിതനായ ഇമാം ഹത്ത്വാബ് അല്‍ മാലിക്കി റഹിമഹുല്ല തന്‍റെ 'മവാഹിബുല്‍ ജലീല്‍ ശര്‍ഹു മുഖ്തസറുല്‍ ഖലീല്‍' എന്ന ഗ്രന്ഥത്തില്‍ വോ: 3 പേജ് 320 ല്‍ ഇമാം ഇബ്നു ഹജറിന്റെ വാക്കുകള്‍ എടുത്ത് കൊടുക്കുകയും വളരെ ശക്തമായി അതിനെ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്.

റജബ് മാസത്തില്‍ ആരാധനകള്‍ അനുഷ്ടിക്കുന്നത് എന്ന നിഷിദ്ധമാണ് എന്ന നിലക്കല്ല, എന്നാല്‍ പ്രത്യേകമായി റജബ് മാസമാണ് എന്ന കാരണത്താല്‍ ആരാധനകള്‍ അര്‍പ്പിക്കല്‍ ഒരര്‍ത്ഥത്തിലും സ്ഥിരപ്പെട്ട് വന്നിട്ടില്ല. പവിത്രമാക്കപ്പെട്ട മാസങ്ങള്‍ എന്ന നിലക്ക് ദുല്‍ഖഅദ, ദുല്‍ഹിജ്ജ, മുഹര്‍റം മാസങ്ങള്‍ക്ക് എന്ത് ശ്രേഷ്ഠതയാണോ ഉള്ളത് അതുമാത്രമേ റജബിനും ഉള്ളൂ.

രണ്ടാമതായി: റജബുമായി ബന്ധപ്പെട്ട് ധാരാളം കെട്ടിച്ചമക്കപ്പെട്ട ഹദീസുകള്‍ ഉണ്ട്. നബി (സ) യുടെ മേല്‍ കളവായി കെട്ടിച്ചമക്കപ്പെട്ടവയാണവ. മറ്റു ചിലത് ളഈഫായവയും: 

  1. "ആദ്യമായി റജബ് മാസം അറിയിക്കുന്നവന് നരകം നിഷിദ്ധമാണ്" (ഇങ്ങനെയൊരു ഹദീസ് പ്രാമാണികമായ ഒരു ഹദീസ് ഗ്രന്ഥങ്ങളിലും ഇല്ല എന്ന് മാത്രമല്ല. അല്ലാഹുവിന്‍റെ റസൂലിന്‍റെ മേലുള്ള പച്ചക്കളവാണ്. ഇന്‍റര്‍നെറ്റിലൂടെ ആരോ പടച്ചുവിട്ട കളവ്).
    .
  2. "റജബ് അല്ലാഹുവിന്‍റെ മാസമാണ്. ശഅബാന്‍ എന്റെയും റമളാന്‍ എന്‍റെ ഉമ്മത്തിന്റെയും" - (ഈ ഹദീസ്, ضعيف അഥവാ ദുര്‍ബലമാണ്)
    .
  3. "റജബില്‍ നിന്ന് ഈമാനോടെയും, പ്രതിഫലേച്ഛയോടെയും ആരെങ്കിലും നോമ്പ് നോല്‍ക്കുകയാണെങ്കില്‍......" - (ഈ ഹദീസ് موضوع അഥവാ കെട്ടിച്ചമക്കപ്പെട്ടതാണ്).
    .
  4.  "റജബിന് മറ്റു സര്‍വ മാസങ്ങളെക്കാളുമുള്ള ശ്രേഷ്ഠത .... " - (ഈ ഹദീസ് موضوع അഥവാ കെട്ടിച്ചമക്കപ്പെട്ടതാണ്).
    .
  5.  "റജബില്‍ ഒരു വിശ്വാസിയുടെ പ്രയാസം ആരെങ്കിലും നീക്കിക്കൊടുത്താല്........ " - (ഈ ഹദീസ് موضوع അഥവാ കെട്ടിച്ചമക്കപ്പെട്ടതാണ്).
    .
  6. "റജബിലെ ദിനങ്ങള്‍ ആറാനാകാശത്തിലെ കവാടത്തിന്മേല്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അതില്‍ നിന്ന് ഒരു ദിനമെങ്കിലും ആരെങ്കിലും നോമ്പ് പിടിച്ചാല്‍ ......." - (അതിന്‍റെ സനദില്‍ മുഹദ്ദിസീങ്ങള്‍ كذاب അഥവാ കളവ് പറയുന്നവന്‍ എന്ന് രേഖപ്പെടുത്തിയ ആളുണ്ട്. അതിനാല്‍ അത് അത്യധികം ദുര്‍ബലമാണ്).
    .
  7. "റജബിലെ ഒരു ദിവസം ആരെങ്കിലും നോമ്പ് പിടിക്കുകയും നാല് റകഅത്ത് പ്രത്യേക നമസ്കാരം നിര്‍വഹിക്കുകയും ചെയ്‌താല്‍ ........" - (ഈ ഹദീസ് موضوع അഥവാ കെട്ടിച്ചമക്കപ്പെട്ടതാണ്).
    .
  8. "റജബ് ഇരുപത്തിയേഴാം രാവില്‍ ആരെങ്കിലും രാത്രി നിന്ന് നമസ്കരിച്ചാല്‍ ................." - (ഈ ഹദീസ് موضوع അഥവാ കെട്ടിച്ചമക്കപ്പെട്ടതാണ്).
    .
  9. "റജബ് പകുതിയിലെ രാവില്‍ ആരെങ്കിലും പതിനാല് റകഅത്ത് നമസ്കരിച്ചാല്‍......" - (ഈ ഹദീസ് موضوع അഥവാ കെട്ടിച്ചമക്കപ്പെട്ടതാണ്).
    .
  10.  "റജബ് ഇരുപത്തിയേഴിനാണ് ഞാന്‍ പ്രവാചകനായി നിയോഗിക്കപ്പെട്ടത്" - (ഈ ഹദീസ് موضوع അഥവാ കെട്ടിച്ചമക്കപ്പെട്ടതാണ്).
    .
  11.  "അല്ലാഹുവേ നീ ഞങ്ങള്‍ക്ക് റജബിലും ശഅബാനിലും ബര്‍ക്കത്ത് ചൊരിയേണമേ.. നീ ഞങ്ങള്‍ക്ക് റമളാന്‍ വന്നെത്തിക്കേണമേ" - (ഈ ഹദീസ് ضعيف അഥവാ ദുര്‍ബലമാണ്).
 ഇമാം ഇബ്നു ഹജര്‍ അല്‍അസ്ഖലാനി റഹ്മതുല്ലാഹി അലൈഹി സൂചിപ്പിച്ചത് പോലെ ഇത്തരത്തില്‍ റജബിന്‍റെ മഹത്വം പ്രത്യേകമായി എടുത്ത് പറഞ്ഞുകൊണ്ട് വന്ന എല്ലാ ഹദീസുകളും ഒന്നുകില്‍ ദുര്‍ബലമോ അല്ലെങ്കില്‍ കെട്ടിച്ചമക്കപ്പെട്ട കളവോ ആണ്.റജബുമായി ബന്ധപ്പെട്ട് ഇമാം ഇബ്നു ഹജര്‍ റഹ്മതുല്ലാഹി അലൈഹി സമാഹരിച്ച ദുര്‍ബല ഹദീസുകളുടെ എണ്ണം പതിനൊന്നും, മൗളൂആയ കെട്ടിച്ചമക്കപ്പെട്ട കള്ളഹദീസുകളുടെ എണ്ണം ഇരുപത്തി ഒന്നോളവും ആണ്. അദ്ദേഹം പറയുന്നു: "റജബ് മാസത്തിന്‍റെ ശ്രേഷ്ഠതയോ, റജബ് മാസത്തില്‍ നോമ്പെടുക്കുന്നതിന്റെ ശ്രേഷ്ഠതയോ, അതില്‍ ഏതെങ്കിലും പ്രത്യേകമായ ദിവസത്തിലെ നോമ്പിന്‍റെ പ്രത്യേകതയോ സൂചിപ്പിച്ചുകൊണ്ട് പ്രത്യക്ഷമായി വന്ന ഹദീസുകള്‍ എല്ലാം തന്നെ രണ്ട് ഇനങ്ങളാണ്: ഒന്ന് ദുര്‍ബലവും മറ്റൊന്ന് കെട്ടിച്ചമക്കപ്പെട്ടതും" 

മൂന്നാമതായി: റജബ് മാസത്തിന് മറ്റു മാസങ്ങള്‍ക്കില്ലാത്ത പ്രത്യേകമായ ശ്രേഷ്ഠത കല്‍പിക്കലും അതില്‍ പ്രത്യേക ആചാരങ്ങള്‍ അനുഷ്ടിക്കലും  ജാഹിലിയാ കാലഘട്ടത്തിലെ പ്രവര്‍ത്തിയാണ്:
ഉമര്‍ ബ്നുല്‍ ഖത്താബ് (റ) വില്‍ നിന്നും ഇമാം ഇബ്നു അബീ ശൈബ റഹിമഹുല്ലാഹ് ഉദ്ദരിക്കുന്നു: " റജബ് ജാഹിലിയത്തിലെ ആളുകള്‍ മഹത്വവല്‍ക്കരിച്ചിരുന്ന മാസമാണ്. ഇസ്‌ലാം വന്നതിനു ശേഷം അത് ഉപേക്ഷിക്കപ്പെട്ടു". - [മുസ്വന്നഫ് ഇബ്നു അബീ ശൈബ: 2/ 345].
 

നാലാമതായി:
  റജബ് 27ന് ഇസ്റാഅ് മിഅറാജ് ആഘോഷിക്കലും ആ ദിവസം നോമ്പ് പിടിക്കലും ബിദ്അത്തുകളില്‍ പെട്ടതാണ്. 

നബി (സ) യോ, സ്വഹാബത്തോ ആരും തന്നെ അപ്രകാരം ഒരു ദിനം ആഘോഷിച്ചതായി സ്ഥിരപ്പെട്ടിട്ടില്ല.

റസൂല്‍ (സ) പറഞ്ഞു: "നമ്മുടെ ഈ മതത്തില്‍ ഇല്ലാത്തതിനെ വല്ലവനും പുതുതായുണ്ടാക്കിയാല്‍ അത് മടക്കപ്പെടുന്നതാണ്" - [ബുഖാരി, മുസ്‌ലിം]. അഥവാ അത് അവന്‍റെ മേല്‍ ശിക്ഷയായി മടങ്ങുന്നതാണ്. കാരണം അല്ലാഹുവിന്‍റെ റസൂല്‍ മതപരമായ എല്ലാ കര്‍മങ്ങളും വിശ്വാസികള്‍ക്ക് പഠിപ്പിച്ചു നല്‍കിയിട്ടുണ്ട്. എന്നാല്‍ അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിചിട്ടില്ലാത്ത ആഘോഷങ്ങള്‍ അനുഷ്ടിക്കുക വഴി നബി (സ) ദൗത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തി എന്ന് ആരോപിക്കുംവിധം നബി (സ) അപകീര്‍ത്തിപ്പെടുത്തുകയാണ് അവര്‍ ചെയ്യുന്നത്.  മിഅ്റാജ് നോമ്പ് അനുഷ്ടിക്കുന്നവരും ഇതില്‍ നിന്നും വ്യത്യസ്ഥമല്ല. കാരണം അങ്ങനെയൊരു നോമ്പ് നബി (സ) പഠിപ്പിച്ചിട്ടില്ല.ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി റഹിമഹുല്ല പറയുന്നു: "റജബ് മാസത്തിന് പ്രത്യേകമായുള്ള ശ്രേഷ്ഠതയോ, അതില്‍ പ്രത്യേകം നോമ്പ് നോല്‍ക്കുന്നതോ, അതിലെ പ്രത്യേക ദിവസങ്ങള്‍ തിരഞ്ഞെടുത്ത് നോമ്പ് നോല്‍ക്കുന്നതോ, അതിലെ ഏതെങ്കിലും പ്രത്യേക രാവില്‍ രാത്രി നമസ്കാരം നിര്‍വഹിക്കുന്നതോ സൂചിപ്പിച്ചുകൊണ്ട് തെളിവ് പിടിക്കാന്‍ കൊള്ളാവുന്ന ഒരു ഹദീസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല." - [ تبيين العجب بما ورد في فضل رجب - ص9].

അഞ്ചാമതായി:  റജബ് മാസത്തില്‍ പ്രത്യേകം ഉംറ ചെയ്യല്‍. ഉംറ ഏത് മാസങ്ങളിലും നിര്‍വഹിക്കാവുന്നതാണ്. എന്നാല്‍ റജബ് മാസത്തിലെ ഉംറക്ക് പ്രത്യേക പുണ്യമുണ്ട് എന്ന് പ്രതീക്ഷിച്ചുകൊണ്ട് ഉംറ കര്‍മം നിര്‍വഹിക്കുന്നത് ബിദ്അത്തുകളില്‍ പെട്ടതാണ്. മാത്രമല്ല റജബ് മാസത്തില്‍ പ്രത്യേകമായി ഉംറ കര്‍മം നിര്‍വഹിക്കുന്ന ആളുകള്‍ക്ക് റസൂല്‍ (സ) യുടെ പത്നി മഹതിയായ ഉമ്മുല്‍ മുഅ്മിനീന്‍ ആയിശ (റ) തന്നെ മറുപടി നല്‍കിയിട്ടുമുണ്ട്. ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും മഹതിയായ ആയിശ (റ) യില്‍ നിന്നും ഉദ്ദരിക്കുന്നു:

ما اعتمر رسول الله صلى الله عليه وسلم في رجب قط

"റസൂല്‍ (സ) ഒരിക്കലും റജബ് മാസത്തില്‍ ഉംറ നിര്‍വഹിച്ചിട്ടില്ല" - [ബുഖാരി: 1776, മുസ്‌ലിം: 1255].

ഇമാം നവവി റഹിമഹുല്ലയുടെ ശിഷ്യന്മാരില്‍ പ്രഗല്‍ഭനായ ഇബ്നുല്‍ അത്ത്വാര്‍ റഹിമഹുല്ല പറയുന്നു:

" ومما بلغني عن أهل مكة زادها الله شرفاً اعتياد كثرة الاعتمار في رجب , وهذا مما لا أعلم له أصلاً , بل ثبت في حديث أن النبي صلى الله عليه وسلم قال : ( عمرة في رمضان تعدل حجة ) "

"മക്കക്കാരെക്കുറിച്ച് അവര്‍ റജബ് മാസത്തില്‍ ധാരാളമായി ഉംറ കര്‍മം നിര്‍വഹിക്കുന്നത് എനിക്കറിയാന്‍ സാധിച്ചു. അതിന് യാതൊരു അടിസ്ഥാനവുമുള്ളതായി എനിക്കറിയില്ല. "ആരെങ്കിലും റമളാനില്‍ ഒരു ഉംറ നിര്‍വഹിച്ചാല്‍ അത് ഹജ്ജ് നിര്‍വഹിച്ചതുപോലെയാണ്" എന്നാണ് നബി (സ) യില്‍ നിന്നും സ്ഥിരപ്പെട്ടിട്ടുള്ളത്".

ഉംറക്ക് മറ്റു മാസങ്ങളേക്കാള്‍ പ്രത്യേകമായ ശ്രേഷ്ഠത പഠിപ്പിക്കപ്പെട്ടിട്ടുള്ളത്‌ റമളാനിനും, ശവാല്‍, ദുല്‍ഖഅദ, ദുല്‍ഹിജ്ജ എന്നീ ഹജ്ജ് മാസങ്ങള്‍ എന്നറിയപ്പെടുന്ന മൂന്ന്‍ മാസങ്ങള്‍ക്കുമാണ്.

ആറാമതായി: 
(صلاة الرغائب) ആഗ്രഹ സഫലീകരണ നമസ്കാരം ഇതും റജബ് മാസത്തോടനുബന്ധിച്ച് ചിലര്‍ ഉണ്ടാക്കിയ അനാചാരമാണ്. ഇമാം നവവി പറയുന്നു: 

الصلاة المعروفة بصلاة الرغائب , وهي ثنتا عشرة ركعة تصلى بين المغرب والعشاء ليلة أول جمعة في رجب , وصلاة ليلة نصف شعبان مائة ركعة وهاتان الصلاتان بدعتان ومنكران قبيحتان ولا يغتر بذكرهما في كتاب قوت القلوب , وإحياء علوم الدين , ولا بالحديث المذكور فيهما فإن كل ذلك باطل ، ولا يغتر ببعض من اشتبه عليه حكمهما من الأئمة فصنف ورقات في استحبابهما فإنه غالط في ذلك , وقد صنف الشيخ الإمام أبو محمد عبد الرحمن بن إسماعيل المقدسي كتابا نفيسا في إبطالهما فأحسن فيه وأجاد رحمه الله 

" സ്വലാത്തുര്‍ റഗാഇബ് എന്നറിയപ്പെടുന്ന (ആഗ്രഹസഫലീകരണ) നമസ്കാരം, അതായത് റജബ് മാസത്തിലെ ആദ്യത്തെ ജുമുഅ ദിവസം മഗ്രിബിനും ഇഷാക്കും ഇടയില്‍ നമസ്കരിക്കുന്ന പന്ത്രണ്ട് റകഅത്ത് നമസ്കാരം, അതുപോലെ ശഅബാന്‍ പതിനഞ്ചിന് നമസ്കരിക്കുന്ന നൂറ് റകഅത്ത് നമസ്കാരം ഇവ രണ്ടും ബിദ്അത്താണ്. അവ അങ്ങേയറ്റം വലിയ തിന്മയും  മ്ലേച്ചവുമാണ്. 'ഖൂതുല്‍ ഖുലൂബ്' എന്ന ഗ്രന്ഥത്തിലോ, 'ഇഹ്'യാ ഉലൂമുദ്ദീന്‍' എന്ന ഗ്രന്ധത്തിലോ അവ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നതിനാലോ, അതുമായി ബന്ധപ്പെട്ട ഹദീസ് കണ്ടോ ആരും തന്നെ വഞ്ചിതരാവേണ്ടതില്ല. അവയെല്ലാം തന്നെ ബാത്വിലാണ്. അതുപോലെ അതിന്‍റെ മതവിധി വ്യക്തമല്ലാത്തതിനാല്‍ അത് പുണ്യകരമാണ് എന്ന നിലക്ക് കൃതിയെഴുതിയ ഇമാമീങ്ങളുടെ വാക്കുകള്‍ കണ്ടും ആരും വഞ്ചിതരാകേണ്ട. കാരണം അവര്‍ക്ക് ആ വിഷയത്തില്‍ തെറ്റുപറ്റിയിരിക്കുന്നു. ശൈഖ് ഇമാം അബൂ മുഹമ്മദ്‌ അബ്ദു റഹ്മാന്‍ ബ്ന്‍ ഇസ്മാഈല്‍ അല്‍ മഖ്ദിസി ആ രണ്ട് നമസ്കാരങ്ങളും (ബിദ്അത്തും) വ്യാജവുമാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് വളരെ വിലപ്പെട്ട ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. വളരെ നല്ല രൂപത്തില്‍ വസ്തുനിഷ്ഠമായി അദ്ദേഹം ആ രചന നിര്‍വഹിച്ചിരിക്കുന്നു. അല്ലാഹു അദ്ദേഹത്തിന് കരുണ ചെയ്യട്ടെ." - [അല്‍മജ്മൂഅ് : 3/548]. 

ഏഴാമതായി: (عتيرة رجب) അഥവാ റജബ് മാസത്തിലെ അറവ്. ജാഹിലിയാ കാലഘട്ടത്തിലെ ആളുകള്‍ ഉളുഹിയത്ത് പോലെ റജബ് മാസത്തില്‍ അനുഷ്ടിച്ച് പോന്നിരുന്ന ഒരാചാരമായിരുന്നു 'അതീറതു റജബ്' അഥവാ റജബ് മാസത്തിലെ അറവ്. ഇസ്‌ലാം വന്നതിനു ശേഷം ഈ അനുഷ്ടാനം നിലനില്‍ക്കുന്നുണ്ടോ ഇല്ലയോ എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. അത് അനുവദിക്കുന്നതായും, വിരോധിക്കുന്നതായും വന്ന ഹദീസുകള്‍ ആണ് ഈ അഭിപ്രായഭിന്നത ഉണ്ടാകാന്‍ കാരണം.

വ്യത്യസ്ഥ അഭിപ്രായങ്ങളാണ് പ്രസ്തുത വിഷയത്തില്‍ ഫുഖഹക്കള്‍ക്ക് ഉള്ളത്.  

ഒന്നാമത്തെ അഭിപ്രായം അത് പുണ്യകരമാണ്. മഹാനായ ഇമാം ശാഫിഇ റഹിമഹുല്ല ഈ അഭിപ്രായക്കാരനാണ്. അതിന് അദ്ദേഹം തെളിവ് പിടിച്ച ഹദീസുകള്‍  ഇപ്രകാരമാണ്:

عن عمرو بن شعيب عن أبيه عن جده أن النبي صلى الله عليه وسلم سئل عن َالْعَتِيرَةُ فقَالَ : ( الْعَتِيرَةُ حَقٌّ )

അംറു ബ്നു ശുഐബ് അദ്ദേഹത്തിന്‍റെ പിതാവില്‍ നിന്നും അദ്ദേഹം തന്‍റെ പിതാവില്‍ നിന്നും ഉദ്ദരിക്കുന്നു: നബി (സ) യോട് അതീറയെക്കുറിച്ച് (അഥവാ റജബ് മാസത്തിലെ അറവിനെക്കുറിച്ച്) ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: അതീറ സത്യമാണ്." - [മുസ്നദ് അഹ്മദ്: 6674, നസാഇ: 4225, അല്‍ബാനി: ഹദീസ് ഹസന്‍, സ്വഹീഹുല്‍ ജാമിഅ്: 4122].

അതുപോലെ: 

عن مِخْنَفِ بْنِ سُلَيْمٍ قَالَ : كُنَّا وُقُوفًا مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِعَرَفَاتٍ فَسَمِعْتُهُ يَقُولُ : ( يَا أَيُّهَا النَّاسُ عَلَى كُلِّ أَهْلِ بَيْتٍ فِي كُلِّ عَامٍ أُضْحِيَّةٌ وَعَتِيرَةٌ . هَلْ تَدْرُونَ مَا الْعَتِيرَةُ ؟ هِيَ الَّتِي تُسَمُّونَهَا الرَّجَبِيَّةَ 

മിഖ്നഫ് ബ്ന്‍ സുലൈം പറഞ്ഞു: ഞങ്ങള്‍ നബി (സ) യോടൊപ്പം അറഫയില്‍ ആയിരിക്കുന്ന വേളയില്‍ അദ്ദേഹം പറയുന്നതായി ഞാന്‍ കേട്ടു: അല്ലയോ ജനങ്ങളേ, എല്ലാ വര്‍ഷവും, എല്ലാ വീട്ടുകാരുടെ മേലും ഉളുഹിയത്തും, അതീറയും ബാധകമാണ്. അതീറ എന്നാല്‍ എന്തെന്ന് നിങ്ങള്‍ക്കറിയുമോ ?. അതാണ്‌ നിങ്ങള്‍ റജബിയ്യ എന്ന് വിളിക്കുന്നത്." - [അബൂദാവൂദ്: 2788, തിര്‍മിദി: 1518. അല്‍ബാനി: ഹദീസ് ഹസന്‍].

രണ്ടാമത്തെ അഭിപ്രായം: അത് നിഷിദ്ധമാണ്. കാരണം അത് കല്പിച്ചതിന് ശേഷം പിന്നീട് നബി (സ) അത് വിലക്കിയിട്ടുള്ളതിനാല്‍ അത് 'നസ്ഖ്' ചെയ്യപ്പെട്ടു അഥവാ അത് പിന്നീട് നബി (സ) വിരോധിച്ചു എന്നതാണ് ഇപ്രകാരം അഭിപ്രായപ്പെട്ടവര്‍ പരാമര്‍ശിച്ചിട്ടുള്ളത്. അതിനായി അവര്‍ തെളിവ് ഉദ്ദരിച്ചത്:
 عَنْ أَبِي هُرَيْرَةَ رضي الله عنه عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( لا فَرَعَ وَلا عَتِيرَةَ )

അബൂ ഹുറൈറ (റ) നിവേദനം: "ഫറഓ, അതീറയോ (മതത്തില്‍) ഇല്ല" - [ബുഖാരി: 5474, മുസ്‌ലിം: 1976].
 
അതുപോലെ അവരുടെ തെളിവാണ്:

من تشبه بقوم فهو منهم

 നബി (സ) അരുളി: "ആരെങ്കിലും ഏതെങ്കിലും ഒരു സമുദായവുമായി സാദൃശ്യം വച്ചുപുലര്‍ത്തിയാല്‍ അവന്‍ അവരില്‍പ്പെട്ടവനാണ്" - [അബൂദാവൂദ്: 4031]. അതീറ എന്നത് ജാഹിലിയാ കാലഘട്ടത്തിലെ ആചാരമായിരുന്നു. അതുകൊണ്ട് അത് നബി (സ) പിന്നീട് വിലക്കിയിട്ടുണ്ട്. അത് പ്രവര്‍ത്തിക്കുക എന്നത് ജാഹിലിയത്തിലെ ആളുകളോട് സാമ്യം പുലര്‍ത്തലാണ്.


ഇമാം നവവി റഹിമഹുല്ല തന്‍റെ സ്വഹീഹ് മുസ്‌ലിമിന്‍റെ ശറഹില്‍ ഇമാം ഖാളി ഇയാളില്‍ നിന്നും ഉദ്ദരിക്കുന്നു:
" إن الأمر بالعتيرة منسوخ عند جماهير العلماء "
"അതീറ നിര്‍വഹിക്കാനുള്ള കല്പന ബഹുപൂരിപക്ഷം പണ്ഡിതന്മാരുടെ പക്കലും 'നസ്ഖ്' ചെയ്യപ്പെട്ട അഥവാ പിന്കാലത്ത് ദുര്‍ബലപ്പെടുത്തപ്പെട്ട നിയമമാണ്" - [ശറഹു മുസ്‌ലിം: 13/37]. 

ശാഫിഈ മദ്ഹബിലെ മറ്റു ചില പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം അത് പുണ്യകരമോ വെറുക്കപ്പെട്ടതോ അല്ല എന്ന് ഇമാം നവവി തന്‍റെ അല്‍മജ്മൂഇല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. [8/445]. 

അതീറയെപ്പറ്റി പരാമര്‍ശിക്കുന്ന ഹദീസുകള്‍ ഉദ്ദരിച്ച ശേഷം ഇമാം ഇബ്നുല്‍ മുന്‍ദിര്‍ റഹിമഹുല്ല പറയുന്നു:  

وَقَدْ كَانَتْ الْعَرَب تَفْعَل ذَلِكَ فِي الْجَاهِلِيَّة ، وَفَعَلَهُ بَعْض أَهْل الإِسْلام , فَأَمَرَ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ بِهِمَا ثُمَّ نَهَى عَنْهُمَا رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ ، فَقَالَ : ( لا فَرَع وَلا عَتِيرَة ) فَانْتَهَى النَّاس عَنْهُمَا لِنَهْيِهِ إِيَّاهُمْ عَنْهُمَا

"അറബികള്‍ അത് ജാഹിലിയ്യാ കാലഘട്ടത്തില്‍ ചെയ്യാറുള്ള ഒരു കാര്യമായിരുന്നു.  മുസ്‌ലിമീങ്ങളില്‍പ്പെട്ട ചിലരും അത് പ്രവര്‍ത്തിച്ചു. അപ്പോള്‍ നബി (സ) ആദ്യം അവ കല്പിക്കുകയും പിന്നീട് അവ വിലക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: "ഫറഓ അതീറയോ ഇല്ല". നബി (സ) വിലക്കിയത് കാരണത്താല്‍ ആളുകള്‍ അവ രണ്ടും ഉപേക്ഷിച്ചു." 
ഇതില്‍ പ്രബലമായ അഭിപ്രായമായി മനസ്സിലാക്കാന്‍ സാധിക്കുന്നത് അത്
പിന്കാലത്ത് നസ്ഖ് ചെയ്യപ്പെട്ടു എന്നതാണ്. എന്നാല്‍ നേരത്തെ സൂചിപ്പിച്ച ഹദീസുകളുടെ അടിസ്ഥാനത്തില്‍ അതാരെങ്കിലും നിര്‍വഹിച്ചാല്‍ അത് ബിദ്അത്ത് എന്ന് പറയാന്‍ സാധിക്കില്ല. കാരണം ആ വിഷയത്തില്‍ പ്രാമാണികമായ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍. 

എട്ടാമാതായി: റജബിലുള്ള പ്രത്യേക പ്രാര്‍ത്ഥന എന്ന നിലക്ക് പറയപ്പെടുന്ന:

اللهم بارك لنا في رجب وشعبان وبلغنا رمضان

"അല്ലാഹുവേ നീ ഞങ്ങള്‍ക്ക് റജബിലും, ശഅബാനിലും അനുഗ്രഹം ചൊരിയുകയും, ഞങ്ങള്‍ക്ക് നീ റമളാന്‍ വന്നെത്തിക്കുകയും ചെയ്യേണമേ"

ഇത് ഉദ്ദരിക്കപ്പെട്ടത് ഇമാം അഹ്മദ് റഹിമഹുല്ലയുടെ മകന്‍ (زوائد المسند) എന്ന ഗ്രന്ഥത്തില്‍ (2346) നമ്പര്‍ ഹദീസായും, ഇമാം ത്വബറാനി തന്‍റെ (الأوسط) എന്ന ഗ്രന്ഥത്തില്‍ (3939) നമ്പര്‍ ഹദീസായും, ഇമാം ബൈഹഖി തന്‍റെ ശുഅബില്‍ (3534) നമ്പര്‍ ഹദീസായുമാണ്.

സാഇദ ബ്നു അബീ റുഖാദ് ഈ ഹദീസ് സിയാദ് അന്നുമൈരി എന്നയാളില്‍ നിന്നും അദ്ദേഹം അനസ് ബ്ന്‍ മാലിക്ക് (റ) വില്‍ നിന്നുമാണ് അത് ഉദ്ദരിക്കുന്നത്. ഹദീസ് ഇപ്രകാരമാണ്:

كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ رَجَبٌ قَالَ: ( اللَّهُمَّ بَارِكْ لَنَا فِي رَجَبٍ، وَشَعْبَانَ، وَبَلِّغْنَا رَمَضَانَ )

"റജബ് മാസം പ്രവേശിച്ചാല്‍ നബി (സ) ഇപ്രകാരം പറയാറുണ്ടായിരുന്നു:  അല്ലാഹുവേ നീ ഞങ്ങള്‍ക്ക് റജബിലും, ശഅബാനിലും അനുഗ്രഹം ചൊരിയുകയും, ഞങ്ങള്‍ക്ക് നീ റമളാന്‍ വന്നെത്തിക്കുകയും ചെയ്യേണമേ"

ഇതിന്‍റെ സനദ് ളഈഫാണ്. ഈ ഹദീസിന്‍റെ സനദില്‍ ഉള്ള സിയാദ് അന്നുമൈരി എന്നയാള്‍ 'ളഈഫ്' അഥവാ ഹദീസ് നിദാനശാസ്ത്രപ്രകാരം ദുര്‍ബലനാണ്. ഇമാം ഇബ്നു മഈന്‍ ഇയാള്‍ ദുര്‍ബലനാണ് എന്ന് പറഞ്ഞിട്ടുണ്ട്. ഇമാം അബൂ ഹാതിം: ഇയാളെ തെളിവ്പിടിക്കാന്‍ കൊള്ളില്ല എന്ന് പറഞ്ഞിട്ടുണ്ട്. അതുപോലെ ഇനം ഇബ്നു ഹിബ്ബാന്‍ ഇയാളെ ദുര്‍ബലന്മാരുടെ ഗണത്തില്‍ എണ്ണുകയും 'ഇയാളുടെ ഹദീസുകള്‍ കൊണ്ട്  തെളിവ് പിടിക്കാന്‍  പാടില്ല' എന്ന് പറയുകയും ചെയ്തിട്ടുണ്ട്. - [ميزان الإعتدال : 2 /91] നോക്കുക.

ഇനി ഇയാളില്‍ നിന്ന് ഈ ഹദീസ് ഉദ്ദരിച്ച സാഇദ ബ്നു അബീ റുഖാദ് ആകട്ടെ ഇയാളെക്കാള്‍ ദുര്‍ബലനാണ്. അയാള്‍ 'മുന്‍കറുല്‍ ഹദീസ്' ആണെന്ന് ഇമാം ബുഖാരിയും ഇമാം നസാഇയും പറഞ്ഞിട്ടുണ്ട്.

മാത്രമല്ല ഒരുപറ്റം മുഹദ്ദിസീങ്ങള്‍ ഈ ഹദീസ് ദുര്‍ബലമാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.  ഇമാം നവവി തന്‍റെ 'അല്‍അദ്കാര്‍' എന്ന ഗ്രന്ഥത്തില്‍ ഇത് ദുര്‍ബലപ്പെടുത്തിയിട്ടുണ്ട് (പേജ്: 189). അതുപോലെ ഇബ്നു റജബ് തന്‍റെ 'ലത്വാഇഫുല്‍ മആരിഫ്' എന്ന ഗ്രന്ഥത്തിലും (പേജ്: 121)
ശൈഖ് അല്‍ബാനി തന്‍റെ 'ളഈഫുല്‍ ജാമിഅ്' എന്ന ഗ്രന്ഥത്തിലും (ഹദീസ്: 4395) ഈ ഹദീസ് ദുര്‍ബലമാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇമാം ഇബ്നു ഹജര്‍ അല്‍ ഹൈതമി റഹിമഹുല്ല ഈ ഹദീസിനെ സംബന്ധിച്ച് പറയുന്നു: 

" رَوَاهُ الْبَزَّارُ وَفِيهِ زَائِدَةُ بْنُ أَبِي الرُّقَادِ قَالَ الْبُخَارِيُّ: مُنْكَرُ الْحَدِيثِ، وَجَهَّلَهُ جَمَاعَةٌ "

 "ഇമാം ബസാര്‍ അതുദ്ദരിച്ചിട്ടുണ്ട്. അതിന്‍റെ സനദില്‍ സാഇദ ബ്നു അബീ റുഖാദ് എന്ന് പറയുന്നയാളുണ്ട്. അയാള്‍ 'മുന്‍കറുല്‍ ഹദീസ്' ആണ്. അയാള്‍ മജ്ഹൂലായ ആളാണ്‌ എന്നും ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്" - [مجمع الزوائد : 2/165].

അതുകൊണ്ടുതന്നെ അപ്രകാരമുള്ള ഒരു പ്രത്യേകം ദുആ റസൂല്‍ (സ) യില്‍ നിന്നും സ്ഥിരപ്പെട്ടു വന്നതായി സ്വഹീഹായ ഹദീസുകള്‍ ഒന്നും തന്നെ കാണാന്‍ സാധിക്കില്ല. അതിനാല്‍ അപ്രകാരം പ്രത്യേകം ദുആ റജബ് മാസവുമായി ബന്ധപ്പെടുത്തി അനുഷ്ടിക്കുന്നതും നിഷിദ്ധമാണ്.  

........................... ....................
അതുകൊണ്ട് എന്‍റെ ലേഖനം വായിക്കുന്ന ഓരോ മുസ്‌ലിമിനോടും പറയാനുള്ളത് അല്ലാഹുവിന്‍റെ റസൂലിനെ പിന്തുടരുക എന്നതാണ് രക്ഷയുടെ മാര്‍ഗം. അതുമാത്രമാണ് രക്ഷയുടെ മാര്‍ഗം. അല്ലാഹുവോടും അവന്‍റെ റസൂലിനോടും ഇഷ്ടവും കൂറുമുള്ളവര്‍ ചെയ്യേണ്ടത് അതാണ്‌. അല്ലാഹു സുബ്ഹാനഹു വ തആല പറയുന്നത് നോക്കൂ:

 قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَحِيمٌ

"(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ." - [ആലുഇംറാന്‍: 31].

അതെ നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നുണ്ടെങ്കില്‍, അല്ലാഹുവിന്റെ റസൂലിനെ പിന്തുടരുവിന്‍. എങ്കില്‍ അല്ലാഹു നിങ്ങളെയും സ്നേഹിക്കും. മറിച്ച് അല്ലാഹുവിന്‍റെ ദീനില്‍ അല്ലാഹു പഠിപ്പിച്ചിട്ടില്ലാത്ത ആചാരങ്ങള്‍ കടത്തിക്കൂട്ടിയാല്‍ അതി ഭയാനകമായ ശിക്ഷയായിരിക്കും അവനെ കാത്തിരിക്കുന്നത്. ഹൗളില്‍ നിന്ന് പാനീയം ലഭിക്കാതെ ആട്ടിയോടിക്കപ്പെടുന്നവരുടെ കൂട്ടത്തിലാണ് അല്ലാഹുവിന്‍റെ റസൂല്‍ ബിദ്അത്തുകാരെ എന്നിയിട്ടുള്ളത്. അല്ലാഹു നമ്മെയും നമ്മുടെ കുടുംബത്തെയും കാത്തു രക്ഷിക്കുമാറാകട്ടെ....

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.....