Thursday, June 14, 2018

പെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ച് വന്നാല്‍ ?. ഒരു ലഘുപഠനം.


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛  

ജുമുഅയും പെരുന്നാളും ഒത്തുവന്നാല്‍ രണ്ടിലും പങ്കെടുക്കലാണ് ഉചിതമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ രണ്ടും നിര്‍ബന്ധമാണോ, ഇളവുകള്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടോ ?. നബി (സ) യുടെ കാലത്ത് അപ്രകാരം ഉണ്ടായപ്പോള്‍ അവരെങ്ങനെയാണ് നമസ്കരിച്ചത് ?. ഇമാമീങ്ങള്‍ ഈ വിഷയത്തില്‍ എന്ത് രേഖപ്പെടുത്തി തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നാം വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നത്.പൂര്‍ണമായി വായിക്കണേ എന്ന അപേക്ഷയോടെ.

www.fiqhussunna.com

നബി (സ) യുടെ കാലത്തും ഉണ്ടായിട്ടുള്ള ഒരു സംഭവമായതുകൊണ്ട് ആദ്യമായി ഈ വിഷയത്തില്‍ വന്ന ചില ഹദീസുകള്‍ ഉദ്ദരിക്കാം:  

1- 
زيد بن أرقم رضي الله عنه أن معاوية بن أبي سفيان رضي الله عنه سأله: هل شهدت مع رسول الله صلى الله عليه وسلم عيدين اجتمعا في يوم واحد؟ قال: نعم، قال: كيف صنع؟ قال: صلى العيد ثم رخص في الجمعة، فقال: (من شاء أن يصلي فليصل). رواه أحمد وأبو داود والنسائي وابن ماجه والدارمي والحاكم في "المستدرك" وقال: هذا حديث صحيح الإسناد ولم يخرجاه، وله شاهد على شرط مسلم. ووافقه الذهبي، وقال النووي في "المجموع": إسناده جيد. 

സൈദ്‌ബ്ന്‍ അര്‍ഖം (റ) നിവേദനം: മുആവിയ (റ) അദ്ദേഹത്തോട് ചോദിച്ചു: താങ്കള്‍ നബി (സ) യുടെ കാലത്ത് ഒരേ ദിവസം രണ്ട് പെരുന്നാളുകള്‍ (ജുമുഅയും ഈദും) ഒരുമിച്ച് വരുന്നതിന് സാക്ഷിയായിട്ടുണ്ടോ ?. അദ്ദേഹം പറഞ്ഞു: അതെ. മുആവിയ (റ) ചോദിച്ചു: എന്നിട്ട് റസൂല്‍ (സ) എന്താണ് ചെയ്തത് ?. അദ്ദേഹം പറഞ്ഞു: പെരുന്നാള്‍ നമസ്കരിക്കുകയും, ശേഷം ജുമുഅക്ക് ഇളവ് നല്‍കിക്കൊണ്ട് ഇപ്രകാരം പറയുകയും ചെയ്തു: ജുമുഅ നമസ്കരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ നമസ്കരിച്ചുകൊള്ളുക". -  [ഇമാം അഹ്മദ്, അബൂ ദാവൂദ്, നസാഇ, ഇബ്നു മാജ, ദാരിമി, ഹാകിം തുടങ്ങിയവര്‍ ഉദ്ദരിച്ച ഹദീസാണിത്. ഈ ഹദീസ് സ്വീകാര്യയോഗ്യമായ ഹദീസാണ് എന്ന് ഇമാം ഹാക്കിം, ഇമാം ദഹബി, ഇമാം നവവി തുടങ്ങിയവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്].

2-  
عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال: (قد اجتمع في يومكم هذا عيدان، فمن شاء أجزأه من الجمعة، وإنا مجمعون). رواه الحاكم ، وأبو داود وابن ماجه والبيهقي .     

അബൂഹുറൈറ (റ) നിവേദനം: നബി (സ) പറഞ്ഞു: "ഇന്നേ ദിവസം നിങ്ങള്‍ക്ക് രണ്ട് പെരുന്നാളുകള്‍ ഒരുമിച്ച് വന്നിരിക്കുന്നു (ജുമുഅയും ഈദും). ഉദ്ദേശിക്കുന്നവര്‍ക്ക് അത് ജുമുഅക്ക് ബദലാകുന്നതാണ്. നമ്മളാകട്ടെ ജുമുഅ നമസ്കരിക്കുന്നതായിരിക്കും." - [ഇമാം ഹാക്കിം, അബൂദാവൂദ്, ഇബ്നു മാജ, ബൈഹഖി തുടങ്ങിയവര്‍ ഉദ്ദരിച്ച ഹദീസാണിത്].ഈ ഹദീസ് ഇമാം മുസ്‌ലിം (റ) ഉദ്ദരിച്ച ഹദീസുകളെപ്പോലെ സ്വീകാര്യയോഗ്യമാണ് എന്ന് ഇമാം ഹാക്കിം അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇമാം ദഹബി (റ) അത് ശരിവെക്കുകയും ചെയ്തിട്ടുണ്ട്]. 

3- മുകളില്‍ നാം ഉദ്ദരിച്ച രണ്ടാമത്തെ ഹദീസ് അതേ രൂപത്തില്‍ ഇബ്നു അബ്ബാസ് (റ) വും ഉദ്ദരിച്ചിട്ടുണ്ട്:

وحديث ابن عباس رضي الله عنهما أن رسول الله صلى الله عليه وسلم قال: (اجتمع عيدان في يومكم هذا فمن شاء أجزأه من الجمعة ، وإنا مجمعون إن شاء الله). رواه ابن ماجه، وقال البوصيري: إسناده صحيح ورجاله ثقات.

അബൂഹുറൈറ (റ) നിവേദനം: നബി (സ) പറഞ്ഞു: "ഇന്നേ 4 ദിവസം നിങ്ങള്‍ക്ക് രണ്ട് പെരുന്നാളുകള്‍ ഒരുമിച്ച് വന്നിരിക്കുന്നു (ജുമുഅയും ഈദും). ഉദ്ദേശിക്കുന്നവര്‍ക്ക് അത് ജുമുഅക്ക് ബദലാകുന്നതാണ്. നമ്മളാകട്ടെ ജുമുഅ നമസ്കരിക്കുന്നതായിരിക്കും إن شاء الله." - [ഇമാം ഇബ്നു മാജ ഉദ്ദരിച്ചത്. ഈ ഹദീസിന്‍റെ സനദ് കുറ്റമറ്റതാണ് എന്ന് ഇമാം ബൂസ്വീരി അഭിപ്രായപ്പെട്ടിട്ടുണ്ട്]. 

4- ഇമാം ബുഖാരി ഉദ്ദരിച്ച മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം: 
عن أبي عبيد مولى ابن أزهر قال أبو عبيد: شهدت العيدين مع عثمان بن عفان، وكان ذلك يوم الجمعة، فصلى قبل الخطبة ثم خطب، فقال: (يا أيها الناس إن هذا يوم قد اجتمع لكم فيه عيدان، فمن أحب أن ينتظر الجمعة من أهل العوالي فلينتظر، ومن أحب أن يرجع فقد أذنت له).  

"അബൂഉബൈദ് നിവേദനം: അദ്ദേഹം പറഞ്ഞു: ഉസ്മാന്‍ (റ) വിന്‍റെ കാലത്ത് രണ്ട് ഈദുകള്‍ ഒരേ ദിവസം സംഗമിച്ചതിന് ഞാന്‍ സാക്ഷിയായി. അതൊരു ജുമുഅ ദിവസമായിരുന്നു. അദ്ദേഹം ആദ്യം നമസ്കരിച്ച് ശേഷം ഖുത്ബ നിര്‍വഹിച്ചു (അതായത് പെരുന്നാള്‍ നമസ്കാരം), എന്നിട്ടദ്ദേഹം ആളുകളോട് പറഞ്ഞു: അല്ലയോ ജനങ്ങളെ, ഈ ദിവസം നിങ്ങള്‍ക്ക് രണ്ട് പെരുന്നാളുകള്‍ ചേര്‍ന്ന് വന്നിട്ടുണ്ട് (ജുമുഅയും ഈദും), അവാലിയില്‍ നിന്നും വന്നവരില്‍ (മദീനയുടെ ഒരു പ്രാന്തപ്രദേശം) ജുമുഅക്ക് കാത്ത് നില്‍ക്കുന്നവര്‍ക്ക് കാത്തുനില്‍ക്കാം. മടങ്ങിപ്പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഞാന്‍ അതിനുള്ള അനുവാദം നല്‍കുകയും ചെയ്യുന്നു. - [ സ്വഹീഹുല്‍ ബുഖാരി: 5572].

ഇങ്ങനെ ഇനിയും അനേകം അസറുകളും ഹദീസുകളും ഈ വിഷയത്തില്‍ ലഭ്യമാണ്. ഏതായാലും ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്ഥ അഭിപ്രായമുണ്ട്. ഇമാം അബൂഹനീഫ (റ) യുടെയും , ഇമാം മാലിക്ക് (റ) യുടെയും  അഭിപ്രായപ്രകാരം പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുത്തു എന്നതുകൊണ്ട്‌ ജുമുഅ നമസ്കാരത്തില്‍ പങ്കെടുക്കാനുള്ള ബാധ്യത ഇല്ലാതാകുന്നില്ല എന്നതാണ്. ജുമുഅ പുരുഷന്മാര്‍ക്ക്  فرض عين ആണ്, പെരുന്നാള്‍ നമസ്കാരമാകട്ടെ فرض كفاية യാണ്. ഒന്ന് മറ്റൊന്നിന് ബദലാകുകയില്ല എന്നതിനെ മുന്‍നിര്‍ത്തിയാണ് ആ അഭിപ്രായം രേഖപ്പെടുത്തപ്പെട്ടത്. 

ഇമാം ശാഫിഇ (റ) യുടെ അഭിപ്രായപ്രകാരം ദൂരപ്രദേശങ്ങളില്‍ നിന്നും പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് മാത്രം ജുമുഅക്ക് പങ്കെടുക്കാതിരിക്കാന്‍ ഇളവുണ്ട് എന്നതാണ്.  ഉസ്മാന്‍ (റ) വിന്റെ ഹദീസില്‍ അവാലിയില്‍ നിന്ന് വന്നവര്‍ക്ക് ഇളവുണ്ട് എന്ന് പരാമര്‍ശിക്കുന്നതാണ് അദ്ദേഹത്തിന്‍റെ തെളിവ്. 

ഇമാം അഹ്മദ് (റ) യുടെ അഭിപ്രായപ്രകാരം പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുത്ത ആള്‍ക്ക് ജുമുഅയില്‍ ഇളവുണ്ട്. അയാള്‍ക്ക് വീട്ടില്‍ നിന്ന് ളുഹ്ര്‍ നമസ്കരിച്ചാല്‍ മതിയാകുന്നതുമാണ് എന്നതാണ്. - [ഇമാമീങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് الموسوعة الفقهية الكويتية വോ: 27 പേ: 209]. 


നബി (സ) യുടെ കാലത്ത് ഉണ്ടായ ഒരു കാര്യമായതുകൊണ്ട്, ആ വിഷയത്തില്‍ വന്ന ഹദീസുകളും, അസറുകളും പരിശോധിച്ചാല്‍ ഇമാം അഹ്മദ് (റ) യുടെ അഭിപ്രായമാണ് കൂടുതല്‍ പ്രബലം എന്ന് മനസ്സിലാക്കാം. എന്നാല്‍ ആമുഖത്തില്‍ സൂചിപ്പിച്ചത് പോലെ, കൂടുതല്‍ പ്രതിഫലാര്‍ഹവും, അഭിപ്രായഭിന്നതയില്‍ നിന്നും പുറംകടക്കാന്‍ നല്ലതും പെരുന്നാള്‍ നമസ്കാരത്തിന് പങ്കെടുത്താലും ജുമുഅക്ക് കൂടി പങ്കെടുക്കുന്നതുമാണ്.

മാത്രമല്ല പള്ളിയിലെ ഇമാമിനെ സംബന്ധിച്ചിടത്തോളം പെരുന്നാള്‍ ദിവസം  ജുമുഅ നടത്തല്‍ നിര്‍ബന്ധവുമാണ്. കാരണം നബി (സ), 'പങ്കെടുക്കുന്നവര്‍ക്ക് പങ്കെടുക്കാം' എന്ന് പറഞ്ഞതിനോടൊപ്പം 'നാം ജുമുഅ നമസ്കരിക്കുന്നതായിരിക്കും' എന്ന് കൂടി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇമാം നിര്‍ബന്ധമായും ജുമുഅ നമസ്കരിക്കണം. എങ്കിലാണല്ലോ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പങ്കെടുക്കാനും സാധിക്കൂ. മാത്രമല്ല പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് ഇളവ് ഉണ്ടാകുകയുമില്ലല്ലോ.

ഈ വിഷയത്തില്‍ വന്ന പ്രമാണങ്ങള്‍ എടുത്ത് ഉദ്ദരിച്ച ശേഷം ലജ്നതുദ്ദാഇമ  (സൗദി പണ്ഡിത സഭ) പറയുന്നു:

1- പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുത്തയാള്‍ക്ക്, ജുമുഅയില്‍ പങ്കെടുക്കാതെ പകരം ളുഹ്ര്‍ നമസ്കരിക്കാന്‍ ഇളവുണ്ട്. എന്നാല്‍ കൂടുതല്‍ പ്രതിഫലേച്ഛയോടെ ജുമുഅയില്‍ പങ്കെടുക്കുകയാണ് എങ്കില്‍ അതുതന്നെയാണ് ശ്രേഷ്ഠം.

2- പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുക്കാത്ത ആള്‍ക്ക് ഈ ഇളവ് ലഭിക്കില്ല. അതുകൊണ്ട് അവര്‍ക്ക് ജുമുഅ ഒഴിവാകുന്നില്ല. അവര്‍ നിര്‍ബന്ധമായും ജുമുഅക്ക് പള്ളിയില്‍ പോകണം. ജുമുഅ നമസ്കരിക്കാനുള്ള ആളുകളില്ലാതെ വന്നാല്‍ മാത്രം ളുഹ്ര്‍ നമസ്കരിക്കണം. 

3- സാധാരണ ജുമുഅ നടക്കാറുള്ള പള്ളിയിലെ ഇമാമിന് ജുമുഅ നിര്‍ബന്ധമാണ്‌. പെരുന്നാള്‍ നമസ്കാരത്തിന് പങ്കെടുക്കാത്തവര്‍ക്കും, ജുമുഅ കൂടി പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും വേണ്ടി ഇമാം നിര്‍ബന്ധമായും പള്ളിയില്‍ ജുമുഅ നമസ്കരിച്ചിരിക്കണം. ഇനി  ജുമുഅക്ക് ആളില്ലാതെ വന്നാല്‍ മാത്രം ളുഹ്ര്‍ നമസ്കരിക്കുക. 

4-പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുത്തതിനാല്‍ ഒരാള്‍ ജുമുഅക്ക് വരാതിരുന്നാല്‍, അയാള്‍ ളുഹ്റിന്‍റെ സമയമായാല്‍ ളുഹ്ര്‍ നമസ്കരിക്കണം. 

5- അന്നേ ദിവസം ജുമുഅ നടക്കുന്ന പള്ളികളില്‍ നിന്ന് ജുമുഅക്കേ ബാങ്ക് വിളിക്കാവൂ. സാധാരണ ജുമുഅ നടക്കാത്ത പള്ളികളില്‍ നിന്നും ളുഹ്റിന് ബാങ്ക് വിളിക്കരുത്. 

6- പെരുന്നാള്‍ നമസ്കാരം പങ്കെടുത്തവര്‍ക്ക് പിന്നെ അന്ന് ജുമുഅയും ളുഹ്റും രണ്ടും നമസ്കരിക്കേണ്ടതില്ല എന്ന അഭിപ്രായം ശരിയല്ല. ആ അഭിപ്രായം പണ്ഡിതന്മാര്‍ തള്ളിക്കളയുകയും അത് അങ്ങേയറ്റം ആശ്ചര്യകരമായ ഒരഭിപ്രായമാണ് എന്ന് പറയുകയും ചെയ്തിട്ടുണ്ട്. കാരണം അത് നബി (സ) യുടെ ചര്യക്ക് എതിരും , തെളിവില്ലാതെ ഒരു ഫര്‍ള് നമസ്കാരം ഒഴിവാക്കുന്നതുമായ അഭിപ്രായമാണ്. പെരുന്നാളിന് പങ്കെടുത്തവര്‍ക്ക് ജുമുഅയില്‍ ഇളവുണ്ട്, പക്ഷെ ജുമുഅ നിര്‍വഹിച്ചില്ലെങ്കില്‍ ളുഹ്ര്‍ നിര്‍ബന്ധമായും നമസ്കരിചിരിക്കണം എന്നത്തിനുള്ള അനേകം പരാമര്‍ശങ്ങള്‍ അവര്‍ക്ക് ലഭിച്ചിട്ടില്ലാത്തതിനാലാകാം ചിലര്‍ അങ്ങനെ അഭിപ്രായപ്പെട്ടത്. ആ അഭിപ്രായം സ്വീകാര്യമല്ല.

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍..

[ ഈ വിഷയത്തിലെ മേല്‍ പറഞ്ഞ നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തിയത്: ശൈഖ് അബ്ദുല്‍ അസീസ്‌ ആലു ശൈഖ്, ശൈഖ് അബ്ദുല്ലാഹ് ബ്ന്‍ ഗുദയ്യാന്‍,  ശൈഖ് ബകര്‍ അബ്ദല്ലാഹ് അബൂ സൈദ്‌, ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍].

ലജ്നതുദ്ദാഇമയുടെ മറുപടി പൂര്‍ണമായും അറബിയില്‍ വായിക്കാന്‍: (http://www.alifta.net/Fatawa/fatawaChapters.aspx?languagename=ar&View=Page&PageID=12791&PageNo=1&BookID=3)

അല്ലാഹു അനുഗ്രഹിക്കട്ടെ ....  


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ 


സകാത്തുല്‍ ഫിത്വര്‍ ഒരു ലഘുപഠനം.

ആര്‍ക്കാണ് സകാത്തുല്‍ ഫിത്വര്‍ ബാധകം ?. അത് എപ്പോഴാണ് നല്‍കേണ്ടത് ?. എത്രയാണ് നല്‍കേണ്ടത് ?. ഗര്‍ഭസ്ഥശിശുവിന് സകാത്തുല്‍ ഫിത്വര്‍ ബാധകമാണോ ?. ആരാണ് അതിന്‍റെ അവകാശികള്‍ ?.ഏത് രൂപത്തിലുള്ള ഭക്ഷണമാണ് നല്‍കേണ്ടത് ?.




الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد ؛  

 ആര്‍ക്കാണ് സകാത്തുല്‍ ഫിത്വര്‍ ബാധകം ?. അത് എപ്പോഴാണ് നല്‍കേണ്ടത് ?. എത്രയാണ് നല്‍കേണ്ടത് ?.  ഗര്‍ഭസ്ഥശിശുവിന് സകാത്തുല്‍ ഫിത്വര്‍ ബാധകമാണോ ?. ആരാണ് അതിന്‍റെ അവകാശികള്‍ ?.ഏത് രൂപത്തിലുള്ള ഭക്ഷണമാണ് നല്‍കേണ്ടത് ?.  തുടങ്ങിയ കാര്യങ്ങളാണ് ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നത്.

www.fiqhussunna.com

സ്വതന്ത്രനോ അടിയമയോ ആകട്ടെ, പുരുഷനോ സ്ത്രീയോ ആകട്ടെ, കുട്ടികളോ മുതിര്‍ന്നവരോ ആകട്ടെ പെരുന്നാള്‍ ദിവസം തങ്ങള്‍ക്ക് ഭക്ഷിക്കാനുള്ളത് കഴിച്ച് കൈവശം മിച്ചം വരുന്നവരായ എല്ലാ മുസ്ലിമീങ്ങളുടെ മേലും സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധമാണ്‌. അതത് നാട്ടിലെ അടിസ്ഥാന ഭക്ഷ്യവസ്തുക്കള്‍ ഒരു സ്വാഅ് വീതം പാവപ്പെട്ടവര്‍ക്ക് പെരുന്നാള്‍ നമസ്കാരത്തിന് മുന്‍പായി നല്‍കുകയാണ് വേണ്ടത്. ഒരു സ്വാഅ് എന്ന് പറഞ്ഞാല്‍ 2 കിലോ 40 ഗ്രാം ഗോതമ്പ് കൊള്ളുന്ന പാത്രമാണ്. അതുകൊണ്ട് രണ്ട്, രണ്ടേക്കാല്‍ കിലോയാണ് നല്‍കേണ്ട വിഹിതം. അത് പണമായല്ല മറിച്ച്  ഭക്ഷണ പദാര്‍ത്ഥമായിത്തന്നെന ല്‍കേണ്ടതുണ്ട്.

عَنْ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ: فَرَضَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ صَاعًا مِنْ تَمْرٍ أَوْ صَاعًا مِنْ شَعِيرٍ، عَلَى الْعَبْدِ وَالْحُرِّ وَالذَّكَرِ وَالْأُنْثَى وَالصَّغِيرِ وَالْكَبِيرِ مِنْ الْمُسْلِمِينَ،  وَأَمَرَ بِهَا أَنْ تُؤَدَّى قَبْلَ خُرُوجِ النَّاسِ إِلَى الصَّلَاةِ .

ഇബ്നു ഉമര്‍ (റ) നിവേദനം: "ഒരു സ്വാഅ് കാരക്ക, അല്ലെങ്കില്‍ ഒരു സ്വാഅ് ബാര്‍ലി എന്നിങ്ങനെ അടിമയുടെ മേലും, സ്വതന്ത്രന്‍റെ മേലും, പുരുഷന്‍റെ മേലും സ്ത്രീയുടെ മേലും, കുട്ടികളുടെ മേലും മുതിര്‍ന്നവരുടെ മേലും റസൂല്‍ (സ) സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധമാക്കി. അത് ആളുകള്‍ പെരുന്നാള്‍ നമസ്കാരത്തിന് വേണ്ടി പോകുന്നതിന് മുന്‍പായിത്തന്നെ നല്‍കാന്‍ അദ്ദേഹം കല്പിക്കുകയും ചെയ്തു". - [متفق عليه].  

തനിക്കും താന്‍ ചിലവിന് കൊടുക്കാന്‍ കടപ്പെട്ടവര്‍ക്കും പെരുന്നാള്‍ ദിനത്തില്‍ ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ കഴിച്ച് ബാക്കി ഭക്ഷ്യവസ്തുക്കളോ, ഭക്ഷ്യവസ്തു വാങ്ങിക്കാനുള്ള പണമോ കൈവശമുള്ള ഓരോരുത്തര്‍ക്കും സകാത്ത് ബാധകമാണ് എന്നര്‍ത്ഥം. അതുകൊണ്ടുതന്നെ സകാത്തുല്‍ ഫിത്വറിന്‍റെ അവകാശികളായ ആളുകള്‍ക്കും അവരുടെ കൈവശം പെരുന്നാള്‍ ദിനത്തില്‍ ആവശ്യമുള്ളതിനേക്കാള്‍ മിച്ചമുണ്ട് എങ്കില്‍ സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധമാണ്‌. അവര്‍ സകാത്തുല്‍ ഫിത്വര്‍ ലഭിക്കുവാന്‍ അര്‍ഹപ്പെട്ടവരാണ് എന്നതിനാല്‍ അവരുടെ മേലുള്ള ബാധ്യത ഇല്ലാതാവുന്നില്ല. എല്ലാ മുസ്‌ലിമീങ്ങള്‍ക്കും അത് ബാധകമാണ്.

عَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللَّهُ عَنْهُ قَالَ : كُنَّا نُعْطِيهَا فِي زَمَانِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَاعًا مِنْ طَعَامٍ ، أَوْ صَاعًا مِنْ تَمْرٍ ، أَوْ صَاعًا مِنْ شَعِيرٍ ، أَوْ صَاعًا مِنْ زَبِيبٍ أو صاعا من أقط.

 അബൂസഈദ് അല്‍ ഖുദരി (റ) നിവേദനം: "നബി (സ) യുടെ കാലത്ത് ഒരു സ്വാഅ് ഭക്ഷണം, അല്ലെങ്കില്‍ ഒരു സ്വാഅ് കാരക്ക, അല്ലെങ്കില്‍ ഒരു സ്വാഅ് ബാര്‍ലി, അല്ലെങ്കില്‍ ഒരു സ്വാഅ് ഉണക്കമുന്തിരി, അല്ലെങ്കില്‍ ഒരു സ്വാഅ് പനീര്‍ എന്നിങ്ങനെയായിരുന്നു സകാത്തുല്‍ ഫിത്വര്‍ നല്‍കിയിരുന്നത്." - [متفق عليه].


അതത് നാട്ടിലെ അടിസ്ഥാന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഫിത്വര്‍ സകാത്തായി നല്‍കാവുന്നതാണ്. അന്ന് അറേബ്യയില്‍ നിലവിലുണ്ടായിരുന്ന അടിസ്ഥാനഭക്ഷണങ്ങളാണ് ഹദീസില്‍ പരാമര്‍ശിക്കപ്പെട്ടത് എന്നര്‍ത്ഥം.
ഇത് പെരുന്നാള്‍ നമസ്കാരത്തിന് മുന്നോടിയായി നല്‍കിയിരിക്കണം. എങ്കില്‍ മാത്രമേ സകാത്തുല്‍ ഫിത്വര്‍ ആയി പരിഗണിക്കപ്പെടുകയുള്ളൂ. അല്ലാത്തപക്ഷം അതൊരു സ്വദഖ മാത്രമായിരിക്കും:

عن ابن عباس رضي الله عنهما قَالَ : فَرَضَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ طُهْرَةً لِلصَّائِمِ مِنْ اللَّغْوِ وَالرَّفَثِ ، وَطُعْمَةً لِلْمَسَاكِينِ ، مَنْ أَدَّاهَا قَبْلَ الصَّلاةِ فَهِيَ زَكَاةٌ مَقْبُولَةٌ ، وَمَنْ أَدَّاهَا بَعْدَ الصَّلاةِ فَهِيَ صَدَقَةٌ مِنْ الصَّدَقَاتِ .

ഇബ്നു അബ്ബാസ് (റ) പറഞ്ഞു: നോമ്പുകാരന് തന്‍റെ വീഴ്ചകളില്‍ നിന്നും പാപങ്ങളില്‍ നിന്നുമുള്ള വിശുദ്ധിയെന്നോണവും, പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ലഭ്യമാക്കുക എന്ന നിലക്കുമാണ് നബി (സ) സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധമാക്കിയത്. അത് ആരെങ്കിലും പെരുന്നാള്‍ നമസ്കാരത്തിന് മുന്‍പായി നല്‍കുന്നുവെങ്കില്‍ അത് സ്വീകാര്യമായ സകാത്തായി പരിഗണിക്കപ്പെടും. എന്നാല്‍ ഒരാള്‍ നമസ്കാര ശേഷമാണ് അത്  നിര്‍വഹിക്കുന്നത് എങ്കില്‍ അതേ കേവലം ദാനധര്‍മ്മങ്ങളില്‍ ഒരു ദാനധര്‍മ്മം മാത്രമായിരിക്കും". - [അബൂദാവൂദ്: 1609. അല്‍ബാനി: ഹദീസ് ഹസന്‍]. 

മേല്‍പറഞ്ഞ ഹദീസില്‍ സകാത്തുല്‍ ഫിത്വറിന്‍റെ യുക്തിയെ സംബന്ധിച്ചും അതുപോലെ അത് നല്‍കേണ്ട സമയത്തെ സംബന്ധിച്ചും സുവ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു.പെരുന്നാള്‍ നമസ്കാരത്തിന് മുന്‍പായി അത് നിര്‍വഹിചിരിക്കണം. റമദാനിന്‍റെ അവസാനിക്കുന്നതോടെയാണ് അത് നല്‍കുന്നത്. എന്നാല്‍ സൗകര്യത്തിന് വേണ്ടി റമദാന്‍ അവസാനിക്കുന്നതിന് ഒന്ന് രണ്ട് ദിവസങ്ങള്‍ മുന്‍പ് തന്നെ അത് നല്‍കിയാല്‍ തെറ്റില്ല. ഇബ്നു ഉമര്‍ (റ) വില്‍ നിന്നും അപ്രകാരം ഉദ്ദരിക്കപ്പെട്ടതായിക്കാണാം: 

وَكَانَ ابْنُ عُمَرَ رَضِيَ اللَّهُ عَنْهُمَا يُعْطِيهَا الَّذِينَ يَقْبَلُونَهَا وَكَانُوا يُعْطُونَ قَبْلَ الْفِطْرِ بِيَوْمٍ أَوْ يَوْمَيْنِ .

"ഇബ്നു ഉമര്‍ (റ) അത് ശേഖരിക്കുന്നവരെ ഏല്പിക്കുകയും, അവർ ഈദുല്‍ ഫിത്വറിന് ഒന്നോ രണ്ടോ ദിവസങ്ങള്‍ മുൻപായി അത് അർഹരായവർക്ക് നൽകുകയും ചെയ്യാറുണ്ടായിരുന്നു". - [ബുഖാരി: 1511].

ശേഖരിക്കുന്നവരെ നേരത്തെ ഏല്പിക്കാം എന്നും, അവർ ഈദിന് ഒന്നോ രണ്ടോ ദിവസങ്ങൾ മുന്നോടിയായി അവകാശികളിലേക്ക് അത് എത്തിക്കാം എന്നും ഇബ്നു ഉമർ (റ) വിൻ്റെ ഈ പ്രവർത്തിയിൽ നിന്നും മനസ്സിലാക്കാം. 

 റമദാന്‍ മാസത്തിന്‍റെ ആരംഭത്തില്‍ത്തന്നെ അത് നല്‍കാം എന്നതാണ് ഹനഫീ മദ്ഹബിലെയും ശാഫിഈ മദ്ഹബിലെയും  അഭിപ്രായമെങ്കില്‍ക്കൂടി, നേരത്തെ സൂചിപ്പിച്ചത് പോലെ ഈദുല്‍ ഫിത്വറിന് ഒന്നോ രണ്ടോ ദിവസം മുന്‍പ് അവകാശികള്‍ക്കത് വിതരണം ചെയ്യുക എന്നതാണ് പ്രബലമായ അഭിപ്രായം. കാരണം അതിന് ഇബ്നു ഉമര്‍ (റ) വിന്‍റെ അസറിന്‍റെ പിന്‍ബലമുണ്ട്. മാലിക്കീ മദ്ഹബിലെയും ഹമ്പലീ മദ്ഹബിലെയും അഭിപ്രായവും അതാണ്‌. ശൈഖ് ഇബ്നു ബാസ് (റ) യും ആ അഭിപ്രായമാണ് പ്രബലമായി സ്വീകരിച്ചിട്ടുള്ളത്‌. മാത്രമല്ല ഈദുല്‍ ഫിത്വറിനോട്‌ അനുബന്ധിച്ചാണല്ലോ സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധമാക്കപ്പെട്ടത്. അതുകൊണ്ട് അതിനോടടുത്തായിരിക്കണം വിതരണം നടക്കേണ്ടത് എന്ന അഭിപ്രായം കൂടുതല്‍ ബലപ്പെടുകയും ചെയ്യുന്നു. 

അതുപോലെ ഗര്‍ഭസ്ഥ ശിശുവിന് ഫിത്വര്‍ സകാത്ത് ബാധകമാണോ ?. എന്ന് പലരും ചോദിക്കാറുണ്ട്. ഗര്‍ഭസ്ഥ ശിശുവിന് സകാത്തുല്‍ ഫിത്വര്‍ നല്‍കല്‍ നിര്‍ബന്ധമല്ല. റമദാനിലെ അവസാന ദിനം സൂര്യന്‍ അസ്ഥമിക്കുന്നതിന് മുന്‍പ് ജനിക്കുന്നവര്‍ക്കാണ് സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധം എന്നാണ് ഫുഖഹാക്കള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഒരാള്‍ നല്‍കുന്നുവെങ്കില്‍ അത് പുണ്യകരമാണ്. ഉസ്മാന്‍ ബ്ന്‍ അഫ്ഫാന്‍ (റ) വില്‍ നിന്നും അപ്രകാരം ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. ലജ്നതുദ്ദാഇമയുടെ ഫത്'വയില്‍ ഇപ്രകാരം കാണാം:

ചോദ്യം: മാതാവിന്‍റെ ഗര്‍ഭത്തിലുള്ള കുഞ്ഞിന് സകാത്തുല്‍ ഫിത്വര്‍ നല്‍കേണ്ടതുണ്ടോ ?. 

മറുപടി: "ഉസ്മാനു ബ്നു അഫ്ഫാന്‍ (റ) അപ്രകാരം ചെയ്തതിനാല്‍ അത് പുണ്യകരമാണ്. എന്നാല്‍ നിര്‍ബന്ധമല്ല. കാരണം നിര്‍ബന്ധമാണ്‌ എന്നതിന് തെളിവില്ല". - [ഫതാവ ലജ്നദ്ദാഇമ: http://www.alifta.net/fatawa/].

നാട്ടിലെ അടിസ്ഥാനഭക്ഷണമായ എന്തും സകാത്തുല്‍ ഫിത്വര്‍ ആയി നല്‍കാം. അല്ലാഹുവിന്‍റെ പ്രീതി ആഗ്രഹിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം ആയതിനാല്‍ എത്രത്തോളം നല്ല ഇനം നല്‍കാന്‍ സാധിക്കുമോ അത് നല്‍കുക. ഏറ്റവും ചുരുങ്ങിയത് മോശമായ ഇനം തിരഞ്ഞെടുക്കാതെ മിതമായ രൂപത്തിലുള്ള ഇനം നല്‍കണം. അത് ദാനധര്‍മ്മങ്ങളില്‍ പാലിക്കേണ്ട ഒരു പൊതു തത്വമാണ്. ഇനി ഒരാളെക്കൊണ്ട് താഴ്ന്ന ഇനം നല്‍കാനേ സാധിക്കുകയുള്ളൂ എങ്കില്‍ അയാള്‍ക്ക് അത് മതിയാകുന്നതുമാണ്. കൂടുതല്‍ നല്‍കാന്‍ സാധിക്കുന്നവര്‍ അപ്രകാരം ചെയ്യാന്‍ പരിശ്രമിക്കുക. പെരുന്നാളിന് ആളുകള്‍ സാധാരണ  കഴിക്കും വിധമുള്ള ഭക്ഷണ സാമഗ്രികള്‍ നല്‍കാന്‍ സാധിക്കുമെങ്കില്‍ വളരെ നല്ലത്. സ്വാഭാവികമായും ആ ദിനത്തില്‍ നെയ്ച്ചോറോ ബിരിയാണിയോ ഒക്കെ വെക്കാനുള്ള അരിയോ, ഇറച്ചിയോ ഒക്കെ കിട്ടിയാല്‍ തീര്‍ച്ചയായും പാവപ്പെട്ടവര്‍ക്ക് അതൊരു സഹായമാകും. അതുതന്നെ നല്‍കല്‍ നിര്‍ബന്ധമാണ്‌ എന്നോ, സാധാരണ അരി നല്‍കിയാല്‍ സകാത്തുല്‍ ഫിത്വര്‍ വീടില്ല എന്നോ പറയാന്‍ സാധിക്കില്ലെങ്കിലും, ഒരാള്‍ക്ക് അപ്രകാരം ചെയ്യാന്‍ സാധിക്കുമെങ്കില്‍ അതാണ്‌ ഉചിതം എന്നതില്‍ യാതൊരു സംശയവുമില്ല. കാരണം പെരുന്നാള്‍ ദിവസം മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടാതെ അവരെ സ്വയം പര്യാപ്തരാക്കുക എന്നതാണല്ലോ സകാത്തുല്‍ ഫിത്വറിന്‍റെ ഏറ്റവും വലിയ ഉദ്ദേശം. ചില റിപ്പോര്‍ട്ടുകളില്‍ ഇപ്രകാരം കാണാം:

كان رسول الله صلى الله عليه و سلم يقسمها قبل أن ينصرف إلى المصلى ويقول : أغنوهم عن الطواف في هذا اليوم

"നബി (സ) മുസ്വല്ലയിലേക്ക് പോകുന്നതിന് മുന്‍പായി അത് അവകാശികള്‍ക്ക് വീതം വെച്ച് നല്‍കുകയും, 'ഈ ദിവസത്തില്‍ മറ്റുള്ളവരുടെ മുന്‍പില്‍ യാചിക്കുന്നതില്‍ നിന്നും അവരെ നിങ്ങള്‍ കരകയറ്റുക' എന്ന് പറയുകയും ചെയ്യാറുണ്ടായിരുന്നു". - [മുവത്വ: വോ: 2 പേജ്: 150]. 

പെരുന്നാള്‍ ദിനത്തില്‍ സാധാരണത്തേതില്‍ നിന്നും വ്യത്യസ്ഥമായ ഭക്ഷണം ഉണ്ടാക്കാനാണല്ലോ നാമേവരും ഇഷ്ടപ്പെടുന്നത്. പാവപ്പെട്ടവരും അപ്രകാരം തന്നെ. അതുകൊണ്ട് അന്നത്തെ ദിവസം പാകം ചെയ്യാന്‍ പറ്റിയ ഇനം ഭക്ഷണ സാമഗ്രികളായിരിക്കും അവര്‍ കൂടുതലും ആഗ്രഹിക്കുന്നത്. അതിനാല്‍ അത് നല്‍കുന്നതാണ് ഉചിതം. വില അല്പം കൂടുതല്‍ ആയതിനാല്‍ സാധാരണക്കാര്‍ക്ക് ഒരുപക്ഷേ സാധിച്ചില്ല എന്ന് വരാം. എങ്കിലും സാധിക്കുന്നവര്‍ക്ക് അപ്രകാരം ചെയ്യാമല്ലോ. ആ കര്‍മ്മം നിറവേറ്റുന്നതോടൊപ്പം കൂടുതല്‍ പ്രതിഫലവും കരസ്ഥമാക്കാം. പാവപ്പെട്ടവര്‍ക്ക് ഈ സുദിനത്തില്‍ കൂടുതല്‍ സന്തോഷം പകരുകയും ചെയ്യും. അല്ലാഹു അനുഗ്രഹിക്കട്ടെ.. ഞാനിപ്രകാരം പറയാന്‍ കാരണം ഒരിക്കല്‍ അപ്രതീക്ഷിതമായി ഒരു ഷോപ്പില്‍ വെച്ച് ഒരു പാവപ്പെട്ട സഹോദരന്‍ തന്‍റെ സുഹൃത്തിനോട് നടത്തുന്ന സംഭാഷണം കേള്‍ക്കാന്‍ ഇടയായി. 'കഴിഞ്ഞ തവണ കുറച്ച് നെയ്ച്ചോറിന്‍റെ അരി കിട്ടിയത് കൊണ്ട് മക്കള്‍ക്ക് പെരുന്നാള്‍ കൂടാനായി, ഇപ്രാവശ്യം എവിടുന്നെങ്കിലും കിട്ടുമോന്നറിയില്ല'. ഈ സംഭാഷണം ഒരു നേര്‍ക്കാഴ്ചയാണ്. ഒരുപാട് കടങ്ങളും, ചികിത്സാഭാരങ്ങളും ഒക്കെയുള്ളവരാണെങ്കില്‍, സാധാരണ കൂലിത്തൊഴിലാലികള്‍ക്ക് ഒരുപക്ഷെ ചില സന്ദര്‍ഭങ്ങളില്‍ കയ്യില്‍ നയാപൈസ കാണില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ പെരുന്നാളിനുള്ള വിഭവങ്ങള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും അതവര്‍ക്കൊരു സഹായമാകും. അതുകൊണ്ട് നമുക്ക് സാധിക്കുമെങ്കില്‍ അപ്രകാരം നല്‍കുന്നതാണ് ഉചിതം എന്നതില്‍ യാതൊരു സംശയവുമില്ല. 

ഇനി അതിന്‍റെ അവകാശികള്‍ ആര് എന്നതാണ് മറ്റൊരു വിഷയം: ഫുഖറാക്കളും, മസാകീനുകളുമാണ് അതിന്‍റെ അവകാശികള്‍. ശൈഖ് ഇബ്നു ബാസ് (റ) പറയുന്നു: "അതിന്‍റെ അവകാശികള്‍ ഫുഖറാക്കളും മസാകീനുകളുമാണ്. കാരണം ഇബ്നു അബ്ബാസ് (റ) വില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍: നോമ്പുകാരന് തെറ്റുകുറ്റങ്ങളും വീഴ്ചകളും പൊറുക്കപ്പെടാനും, അതുപോലെ (طعمة للمساكين) മിസ്കീനുകള്‍ക്ക് അഥവാ പാവപ്പെട്ടവര്‍ക്കുള്ള ഭക്ഷണമായും ആണ് നബി (സ) സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധമാക്കിയത് എന്ന് കാണാം" - [മജ്മൂഉ ഫതാവ: 14/202].  അതുകൊണ്ട് ധനികരായവര്‍ക്കോ, സ്വന്തം വരുമാനം തന്‍റെ ചിലവുകള്‍ക്ക് തികയുന്നവര്‍ക്കോ അതില്‍ അവകാശമില്ല. എന്നാല്‍ തങ്ങളുടെ വരുമാനം തങ്ങളുടെ അടിസ്ഥാന ചിലവിന് തികയാത്ത ആളുകള്‍ അതിന്‍റെ അവകാശികളാണ്. അവര്‍ക്കാണ് ഫഖീര്‍, അല്ലെങ്കില്‍ മിസ്കീന്‍ എന്ന് പറയുന്നത്.  അല്ലാഹു നമ്മുടെ കര്‍മ്മങ്ങള്‍ സ്വീകരിക്കുകയും തക്കതായ പ്രതിഫലം നല്‍കുകയും ചെയ്യട്ടെ ... അല്ലാഹു അനുഗ്രഹിക്കട്ടെ... 

ഫിത്വർ സകാത്ത് പണമായി നൽകാമോ ? അതല്ല ഭക്ഷണം തന്നെ നൽകേണ്ടതുണ്ടോ ?.

ഫിത്വർ സകാത്ത് പണമായി നൽകാവതല്ല. ഭക്ഷണമായിത്തന്നെ നല്കുക എന്നതാണ് പ്രവാചക ചര്യ.

عن أبي سعيد الخدري رضي الله عنه قال : كنا نعطيها في زمن النبي صلى الله عليه وسلم صاعاً من طعام ، أو صاعاً من تمر أو صاعاً من شعير أو صاعا من أقط أو صاعا من زبيب

അബീ സഈദ് അൽ ഖുദരി (റ) നിവേദനം: അദ്ദേഹം പറഞ്ഞു: " പ്രവാചകന്റെ കാലത്ത് ഒരു صاع ഭക്ഷണമോ, ഒരു صاع കാരക്കയോ, ഒരു صاع ബാർലിയോ, ഒരു صاع പനീറോ, ഒരു صاع ഉണക്കമുന്തിരിയോ ഒക്കെയാണ് ഫിത്വർ സകാത്തായി നല്‍കാറുണ്ടായിരുന്നത് " - [ബുഖാരി, മുസ്‌ലിം].

അതിനാൽ തന്നെ ഫിത്വർ സകാത്ത് ഭക്ഷണമായെ നൽകാവൂ എന്നതാണ് ഇമാം മാലിക്ക് (റ), ഇമാം ശാഫിഇ (റ), ഇമാം അഹ്മദ് (റ) തുടങ്ങി ബഹുപൂരിപക്ഷം ഫുഖഹാക്കളുടെയും അഭിപ്രായം. ഇമാം അബൂഹനീഫ (റ) പണമായും നല്‍കാം എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭക്ഷണമായെ നല്‍കാവൂ എന്ന് പറഞ്ഞ ഇമാമീങ്ങള്‍ നബി (സ) യുടെ കാലത്ത് പണം നല്‍കാമായിരുന്നിട്ടും റസൂല്‍ (സ) ഭക്ഷണം നല്‍കാന്‍ കല്പിച്ചതാണ് എല്ലാ ഹദീസുകളിലും കാണാന്‍ സാധിക്കുന്നത് എന്നതിനെയാണ് അവലംബിച്ചത്. പാവങ്ങള്‍ക്ക് പെരുന്നാള്‍ ദിവസം ഭക്ഷണത്തിന് മുട്ടുണ്ടാകരുത് എന്നതാണ് അതിന്‍റെ ലക്ഷ്യം എന്നത് ഹദീസിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ വിശദീകരിച്ചു. ഇമാം അബൂ ഹനീഫ (റ) യാകട്ടെ സകാത്തുല്‍ ഫിത്വര്‍ പാവങ്ങള്‍ക്ക് പെരുന്നാള്‍ ദിനത്തില്‍ അവരെ ധന്യരാക്കുക എന്നത് ഭക്ഷണത്തില്‍ മാത്രമല്ല പൊതുവായ അര്‍ത്ഥത്തിലാണ്, അതിനാല്‍ ധനമായും നല്‍കാം എന്നും അഭിപ്രായപ്പെട്ടു. 

ഭക്ഷണമായാണ് നല്‍കേണ്ടത് എന്നാല്‍ ഭക്ഷണം നല്‍കുന്നത് പാവങ്ങള്‍ക്ക് പ്രയാസകരവും പണമായി നല്‍കുന്നത് കൂടുതല്‍ ഉചിതമായി വരുന്ന സാഹചര്യങ്ങളില്‍ പണമായി നല്‍കാം എന്ന് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയയെപ്പോലുള്ള പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഏതായാലും ഫിത്വര്‍ സകാത്ത് പണമായി നല്‍കിയാല്‍ വീടുമോ എന്നത് അഭിപ്രായഭിന്നതയുള്ള കാര്യമാണ്. ഭക്ഷണമായി നല്‍കിയാല്‍ നിറവേറുമെന്നത് ഏകാഭിപ്രായമുള്ള കാര്യവുമാണ്. മാത്രമല്ല ഫിത്വര്‍ സകാത്ത് പരാമര്‍ശിക്കുന്ന ഹദീസുകളിലെല്ലാം ഭക്ഷണമായി നല്‍കാനാണ്  പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതും. അതുകൊണ്ടുതന്നെ കൂടുതല്‍ പ്രബലമായ അഭിപ്രായവും കൂടുതല്‍ സൂക്ഷ്മതയുമെല്ലാം ഭക്ഷണമായി നല്‍കല്‍ തന്നെയാണ്. ശൈഖ് ഇബ്നു ബാസ്, ശൈഖ് ഇബ്നു ഉസൈമീൻ (رحمهما الله) തുടങ്ങിയ പണ്ഡിതന്മാരും, ലജ്നതുദ്ദാഇമയുമെല്ലാം ഭക്ഷണമായി മാത്രമേ ഫിത്വർ സകാത്ത് നൽകാവൂ എന്നാണു പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് നേരത്തെ സൂചിപ്പിച്ചത് പോലെ ഭക്ഷണമായി നല്‍കലാണ് കൂടുതല്‍ സൂക്ഷ്മതയും അഭിപ്രായഭിന്നതയില്‍ നിന്നും പുറംകടക്കാന്‍ നല്ലതും.

എന്നാൽ ദരിദ്രർക്ക് ഭക്ഷണമായി എത്തിച്ചുകൊടുക്കാന്‍ വേണ്ടി വിശ്വാസയോഗ്യരായ ആളുകളെ അതിന്‍റെ പണം എല്പിക്കുന്നതിൽ തെറ്റില്ല. അത് അനുവദനീയമായ വക്കാലത്തുകളിൽ പെട്ടതാണ് എന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.  പാവപ്പെട്ടവരിലെക്ക് അത് ഭക്ഷണമായാണ് എത്തേണ്ടത് എന്നതാണ് ഭക്ഷണമായി നല്‍കണം എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത്. പാവപ്പെട്ടവര്‍ക്ക് ഫിത്വര്‍ സകാത്തിന്‍റെ ഭക്ഷണം എത്തിച്ച് കൊടുക്കുന്ന മഹല്ല് സംവിധാനങ്ങളിലോ മറ്റോ  പണം എല്പിക്കുന്നതില്‍ തെറ്റില്ല.

പ്രവാചകന്‍റെ കാലത്തെ ഒരു صاع എന്ന് പറയുന്നത്, അന്നത്തെ മദീനത്തെ ഒരു صاع ൽ ഗോതമ്പ് നിറച്ച് തൂക്കി നോക്കിയപ്പോൾ 2.040 ഗ്രാം ആണ് തൂക്കം ലഭിച്ചത് എന്ന് ശൈഖ് ഇബ്നു ഉസൈമീൻ അദ്ദേഹത്തിന്‍റെ  الشرح الممتع എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 

പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം മുന്നെ തന്നെ അത് നൽകൽ അനുവദനീയമാണ്. സ്വഹാബത്ത് അപ്രകാരം അവരുടെ ഫിത്വർ സകാത്ത് നൽകാറുണ്ടായിരുന്നു എന്ന് ഹദീസുകളിൽ കാണാം. പണം സ്വരൂപിച്ച് പെരുന്നാള്‍ നമസ്കാരത്തിന് മുന്നോടിയായി പാവങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്ന സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ അവരുടെ കയ്യില്‍ രണ്ട് ദിവസത്തിന് മുന്പെയും നല്‍കാം. അവരത് ഒന്നോ രണ്ടോ ദിവസം മുതല്‍ ഈദ് നമസ്കാരം വരെയുള്ള സമയത്താണ് നിര്‍വഹിക്കേണ്ടത് എന്ന് മാത്രം.

അത് പെരുന്നാൾ നമസ്കാരത്തിന് മുന്പായി നൽകിയെങ്കിൽ മാത്രമേ ഫിത്വർ സകാത്തായി പരിഗണിക്കപ്പെടുകയുള്ളൂ. റസൂല്‍ (സ) പറഞ്ഞു: " നമസ്കാരത്തിന് മുന്പായി ഒരാൾ അത് നിർവഹിക്കുകയാണ്‌ എങ്കിൽ അത് സ്വീകാര്യയോഗ്യമായ (ഫിത്വർ) സകാത്താണ്. എന്നാൽ നമസ്കാര ശേഷമാണ് ഒരാൾ അത് നിർവഹിക്കുന്നതെങ്കിൽ കേവലം സ്വദഖകളിൽ ഒരു സ്വദഖ മാത്രമായിരിക്കും അത്" - അബൂ ദാവൂദ്.

അല്ലാഹു അനുഗ്രഹിക്കട്ടെ .. 
___________________________


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്  പി. എൻ 

Saturday, June 2, 2018

ഭാര്യക്ക് ഭര്‍ത്താവിന്‍റെ സകാത്തില്‍ നിന്നും നല്‍കാമോ ?.




ചോദ്യം:  എന്‍റെ ഒരു സ്നേഹിതന്‍റെ രണ്ടാം ഭാര്യക്ക് അവളുടെ വീട് വെച്ചതുമായി ബന്ധപ്പെട്ട് ഒരു സംഖ്യ കടം ഉണ്ട്.  സ്നേഹിതന്‍റെ സക്കാത്ത് അവന്‍റെ ഭാര്യയുടെ കടം വീട്ടാനായി അവൾക്കു നൽകാൻ പാടുണ്ടോ ?.  ഭാര്യയുടെ സക്കാത്ത് ഭർത്താവിന് കൊടുക്കാം എന്ന് താങ്കൾ എഴുതിക്കണ്ടു. അങ്ങിനെ എങ്കിൽ ഭർത്താവിന്‍റെ സകാത്ത് വിഹിതം വാങ്ങാൻ ഭാര്യക്ക് അർഹതയില്ലേ, അവൾ കടക്കാരിയാണെങ്കിൽ പ്രത്യേകിച്ചും. താങ്കളുടെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു.

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

ഭാര്യയെന്നത് ഒരാള്‍ നിര്‍ബന്ധമായും ചിലവിന് കൊടുക്കേണ്ട തന്‍റെ നിര്‍ബന്ധ ബാധ്യതയില്‍പ്പെട്ടവളാണ്. എന്നാല്‍ ഭര്‍ത്താവിന് ചിലവിന് കൊടുക്കാന്‍ ഭാര്യ ബാധ്യസ്ഥയല്ല. അതുകൊണ്ട് അത് രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്. അടിസ്ഥാനപരമായി ഒരാള്‍ താന്‍ നിര്‍ബന്ധമായും ചിലവിന് കൊടുത്തിരിക്കേണ്ട ബന്ധങ്ങള്‍ക്ക്, ആ ചിലവ് സകാത്ത് ഇനത്തില്‍ നല്‍കാവതല്ല. അതായത് താന്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ഒരു കാര്യത്തില്‍ നിന്നും ഒഴിയാന്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട സകാത്തിനെ വിനിയോഗിക്കാന്‍ പാടില്ല എന്നര്‍ത്ഥം.

എന്നാല്‍ അവരുടെ കടബാധ്യത തന്‍റെ ബാധ്യതയില്‍ പെടാത്ത കാര്യമായതുകൊണ്ട്, സ്വന്തമായി കടം വീട്ടാന്‍ കഴിവില്ലാത്തവരാണ് അവര്‍ എങ്കില്‍, താന്‍ ചിലവിന് കൊടുക്കുന്നവരാണ്‌ എങ്കില്‍പ്പോലും കടം വീട്ടാനായി അവര്‍ക്ക് സകാത്തില്‍ നിന്നും നല്‍കാം.

അതുകൊണ്ട് ഫഖീര്‍, മിസ്കീന്‍ എന്നീ കാരണങ്ങളാല്‍ ഭാര്യക്ക് സകാത്തില്‍ നിന്ന് നല്‍കാവതല്ല. കാരണം അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ധനമില്ലാതെ വരുന്നതിനാണ് ഫഖീര്‍ മിസ്കീന്‍. ആ അടിസ്ഥാന ആവശ്യങ്ങള്‍ ഒരു ഭര്‍ത്താവിന്‍റെ മേല്‍ സകാത്തല്ലാതെത്തന്നെ നിര്‍ബന്ധമാണ്‌.  എന്നാല്‍ സ്വയം കടം വീട്ടാന്‍ സാധിക്കാത്ത കടക്കാരി എന്ന ഇനത്തില്‍ ഭാര്യക്ക് തന്‍റെ സകാത്തില്‍ നിന്നും നല്‍കാം.

ശൈഖ് ഇബ്നു ഉസൈമീന്‍ (റ) നല്‍കിയ ഈ മറുപടിയില്‍ ഈ വിഷയത്തിലെ നല്‍കാവുന്ന സാഹചര്യവും നല്‍കാന്‍ പാടില്ലാത്ത സാഹചര്യവും വേര്‍തിരിക്കുന്ന മാനദണ്ഡം മനസ്സിലാക്കാന്‍ സാധിക്കും:

دفع الزكاة إلى أصله وفرعه أعني آباءه وأمهاته وإن علوا ، وأبناءه وبناته وإن نزلوا إن كان لإسقاط واجب عليه لم تجزئه ، كما لو دفعها ليسقط عنه النفقة الواجبة لهم عليه إذا استغنوا بالزكاة ، أما إن كان في غير إسقاط واجب عليه ، فإنها تجزئه ، كما لو قضى بها ديناً عن أبيه الحي ، أو كان له أولاد ابن وماله لا يحتمل الإنفاق عليهم وعلى زوجته وأولاده ، فإنه يعطي أولاد ابنه من زكاته حينئذ ؛ لأن نفقتهم لا تجب عليه في هذه الحال
 
"തന്‍റെ ഉസൂലിനും അതുപോലെ ഫുറൂഇനും സകാത്തില്‍ നിന്നും നല്‍കുന്നത്, അഥവാ മാതാപിതാക്കള്‍ അത് എത്ര മുകളിലോട്ടും, തന്‍റെ ആണ്‍ മക്കളും പെണ്‍മക്കളും അതെത്ര താഴോട്ടും അവര്‍ക്ക് സകാത്തില്‍ നിന്നും നല്‍കുന്നത്, താന്‍ അവര്‍ക്ക് നിര്‍ബന്ധമായും നല്‍കേണ്ട വല്ല ബാധ്യതക്കും പകരമായാണ് എങ്കില്‍ അതുകൊണ്ട് അയാളുടെ സകാത്ത് വീടുകയില്ല. അതുപോലെ അവന്‍ അവര്‍ക്ക് ചിലവിന് നല്‍കാന്‍ ബാധ്യസ്ഥനാകുന്നത് ഇല്ലാതാക്കാന്‍ വേണ്ടിയാണ് സകാത്തില്‍ നിന്നും നല്‍കുന്നത് എങ്കില്‍ അതും അനുവദനീയമല്ല. എന്നാല്‍ തന്‍റെ മേല്‍ ഉള്ള ബാധ്യതയല്ലാത്ത ഒരു കാര്യത്തിനാണ് നല്‍കിയത് എങ്കില്‍, ഉദാ: ജീവിച്ചിരിക്കുന്ന തന്‍റെ പിതാവിന്‍റെ കടം പോലുള്ള കാര്യങ്ങള്‍ക്കാണ് എങ്കില്‍ സകാത്ത് വീടും. അതുപോലെ തന്‍റെ മകന് മക്കള്‍ ഉണ്ടായിരിക്കുകയും ഭാര്യക്കും, മക്കള്‍ക്കും കൂടി ചിലവിന് നല്‍കാന്‍ ഉള്ള വരുമാനം ആ മകന് ഇല്ലാതിരിക്കുകയും ചെയ്‌താല്‍, സകാത്തിന് അര്‍ഹരായ ആ മകന്‍റെ മക്കള്‍ക്ക് തന്‍റെ സകാത്തില്‍ നിന്നും നല്‍കുക എന്നതും അനുവദനീയമാണ്. കാരണം അവര്‍ക്ക് ചിലവിന് നല്‍കാന്‍ അദ്ദേഹം ബാധ്യസ്ഥനല്ല." - [മജ്മൂഉ ഫതാവ : 18/415].


ഈ വിഷയ സംബന്ധമായി മുന്‍പ് എഴുതിയിട്ടുള്ള ലേഖനം ഈ ലിങ്കില്‍ വായിക്കാം: http://www.fiqhussunna.com/2016/06/blog-post_7.html

അല്ലാഹു അനുഗ്രഹിക്കട്ടെ ...
_____________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ 

എനിക്ക് ഒരു ലക്ഷം ശമ്പളം, 19 ലക്ഷം കടമുണ്ട്, 9 ലഷം ഷെയറും, 30 പവന്‍ ബേങ്കില്‍ പണയം വെച്ചിട്ടുമുണ്ട്. സകാത്ത് കൊടുക്കണോ ?.



ചോദ്യം: എനിക്ക് ജോലി അബൂധാബിയിൽ ആണ്. മാസം ഒരു ലക്ഷം ശമ്പളമുണ്ട്. എനിക്ക് 19 ലക്ഷത്തോളം കടമുണ്ട്. കിട്ടുന്ന ശമ്പളം കടം വീട്ടാനും വീട്ടു ചിലവിനുമായി ഉപയോഗിക്കുന്നു.
എനിക്ക് ഒരു കച്ചവട സ്ഥാപനത്തിൽ ഷെയർ ഉണ്ട് 9 ലക്ഷം. അതിൽ നിന്നും വരുമാനം ഒന്നും കിട്ടാൻ തുടങ്ങിയിട്ടില്ലാ. ഭാര്യക്കു 30 പവൻ സ്വർണാഭരണം ഉണ്ട് അതു ഞാൻ ബാങ്കിൽ പണയം വച്ചിരിക്കുകയാണ്. ഞാൻ സകാത്ത്  കൊടുക്കാൻ ബാധ്യസ്ഥാനാണോ ?. 

www.fiqhussunna.com

ഉത്തരം:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

നിങ്ങളുടെ ചോദ്യത്തിലുള്ള ഭാഗങ്ങള്‍ എല്ലാം മുന്‍പ് നാം വിശദീകരിച്ചവയാണ്. എങ്കിലും മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്പെടും എന്ന നിലക്ക് ലളിതമായി വിശദീകരിക്കുകയാണ്.

താങ്കളുടെ കൈവശം മിനിമം ബാലന്‍സ് ആയി 595 ഗ്രാം വെള്ളിക്ക് തതുല്യമായ കറന്‍സി ഏകദേശം 23000 രൂപ, പണമായോ കച്ചവട വസ്തുവായോ ഒരു ഹിജ്റ വര്‍ഷക്കാലം ബേസിക് ബാലന്‍സ് ആയി (മിനിമം ബാലന്‍സ്) ആയി നിലകൊള്ളുന്നയാളാണ് താങ്കള്‍ എങ്കില്‍ ഓരോ ഹിജ്റ വര്‍ഷം പൂര്‍ത്തിയാകുമ്പോഴും താങ്കള്‍ സകാത്ത് കണക്കുകൂട്ടി നല്‍കണം.

ഉദാ: ഒരു ഹിജ്റ വര്‍ഷം പരിഗണിച്ചാല്‍,  എന്‍റെ കയ്യിലെ മിനിമം തുക 23000 ത്തെക്കാള്‍ താഴെ പോകാറില്ല, അത് കാശ് ആയോ, കച്ചവട വസ്തുവായോ ഉണ്ടായാല്‍ മതി. എങ്കില്‍ ഞാന്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനാണ്. താങ്കളുടെ ചോദ്യത്തിന്‍റെ പശ്ചാത്തലത്തില്‍ താങ്കള്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനാണ് എന്നാണ് മനസ്സിലാകുന്നത്. ഒരു മുസ്‌ലിം നിസ്വാബ് ഉടമപ്പെടുത്തുകയും ഹൗല്‍ തികയുകയും ചെയ്‌താല്‍ സകാത്ത് നിര്‍ബന്ധമാണ്‌ എന്ന് ചുരുക്കം. 

എന്‍റെ കയ്യില്‍ നിസ്വാബ് (സകാത്ത് നിര്‍ബന്ധമാകുന്ന പരിധി) തികഞ്ഞ ദിവസം മുതല്‍ ഒരു ഹിജ്റ വര്‍ഷം കണക്കാക്കിയാണ് സകാത്ത് കണക്കുകൂട്ടേണ്ട തിയ്യതി നിര്‍ണയിക്കുന്നത്. താങ്കള്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി സകാത്ത് കൊടുത്ത് വരുന്ന വ്യക്തിയാണ് എങ്കില്‍ ആ തിയ്യതി തന്നെ ഈ വര്‍ഷവും തുടര്‍ന്നാല്‍ മതി. ഇനി ഇല്ലായെങ്കില്‍ ഇന്ന് തന്നെ കണക്കുകൂട്ടുകയും ഇനി വര്‍ഷാവര്‍ഷം ഇതേ തിയ്യതി കണക്കാക്കുകയും ചെയ്‌താല്‍ മതി.

താങ്കളുടെ സകാത്ത് കാല്‍ക്കുലേഷന്‍ ഡേറ്റില്‍ കണക്കാക്കേണ്ടത് ഇപ്രകാരമാണ്. താഴെ പറയുന്ന കാര്യങ്ങള്‍ കൂട്ടുക:

തന്‍റെ കൈവശമുള്ള കറന്‍സി + തന്‍റെ അക്കൗണ്ടില്‍ ഉള്ള പണം + തന്‍റെ കൈവശമുള്ള കച്ചവട വസ്തുക്കളുടെ ഇപ്പോഴുള്ള വില.

ഇവയെല്ലാം കൂട്ടിയ ശേഷം കിട്ടുന്ന ആകെ തുകയുടെ രണ്ടര ശതമാനം സകാത്തായി നല്‍കണം.

ഉദാ: കൈവശം 1 ലക്ഷം ഉണ്ട്.  അക്കൗണ്ടില്‍ 2 ലക്ഷവും. വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ഒരു കാര്‍ ഉണ്ട് 4 ലക്ഷം. മൊത്തം 7 ലക്ഷം. അതിന്‍റെ രണ്ടര ശതമാനം സകാത്തായി  നല്‍കണം. അതായത് 700000 x 2.5÷100 = 17500. അഥവാ 17500 സകാത്തായി നല്‍കണം.

ഇനി നിക്ഷേപം, കടം എന്നിവ :

കടത്തിന്‍റെ ഇനത്തിലേക്ക് നിങ്ങള്‍ അടച്ച തുക സ്വാഭാവികമായും നിങ്ങളുടെ കൈവശം ഉണ്ടാവില്ല. അതുകൊണ്ട് അത് കണക്കില്‍ വരുന്നില്ല. ഇനി അടക്കാനുള്ള തുക, അടക്കാനുണ്ട് എന്ന പേരില്‍ ഇപ്പോള്‍ കൈവശമുള്ള സംഖ്യയില്‍ നിന്നും കുറക്കാനും സാധ്യമല്ല.

നിക്ഷേപത്തിന്‍റെ ഇനം നോക്കിയേ ഇപ്പോള്‍ കൊടുക്കാന്‍ ബാധ്യസ്ഥനാണോ അല്ലയോ എന്ന് പറയാന്‍ സാധിക്കൂ. അതുകൊണ്ട് നിക്ഷേപത്തെക്കുറിച്ച് നാം മുന്‍പ് എഴുതിയത് ഇവിടെ നല്‍കുന്നു: 


ഇനി ബിസിനസിലോ മറ്റോ ഉള്ള ഷെയറുകള്‍ ഉള്ളവര്‍:

സേവനാധിഷ്ടിതമായ ബിസിനസ്:
അതായത് ഹോസ്പിറ്റല്‍, റെസ്റ്റോറന്‍റ്, സ്കൂള്‍, കോളേജ് തുടങ്ങി സര്‍വീസ് സംബന്ധമായ അഥവാ സേവനാധിഷ്ടിതമായ ബിസിനസ് ആണെങ്കില്‍ അവയില്‍ നിന്നുമുള്ള വരുമാനത്തിനാണ് സകാത്ത്. സ്ഥാപനവും ഉപയോഗ വസ്തുക്കളുമായി മാറിയ  മുടക്ക് മുതലിന് സകാത്തില്ല.  സകാത്ത് കണക്കുകൂട്ടുന്ന സമയത്തെ കൈവശമുള്ള മൊത്തം ധനം എത്രയാണോ അതാണ്‌ ഈ ഇനത്തില്‍പ്പെട്ടവര്‍ കണക്ക് കൂട്ടേണ്ടത്. അതില്‍നിന്നും നിക്ഷേപകര്‍ക്ക് ലാഭമായി നല്‍കിയ സംഖ്യ സ്വാഭാവികമായും അവരുടെ കണക്കില്‍ വരുകയും ചെയ്യും.

ഉദാ:
ഇരുപത് പേര്‍ ചേര്‍ന്ന് ഓരോ ലക്ഷം വീതം മുടക്കി ഒരു ഹോട്ടല്‍ തുടങ്ങി. അതിന്‍റെ ഷോപ്പ്, അവിടെയുള്ള ഉപയോഗവസ്തുക്കള്‍, ഡെലിവറി വാഹനം ഇവയൊന്നും സകാത്തിന്‍റെ കണക്ക് കൂട്ടുമ്പോള്‍ ഉള്‍പ്പെടുത്തേണ്ടതില്ല. സകാത്ത് കണക്കുകൂട്ടേണ്ട വാര്‍ഷിക തിയ്യതിയില്‍ ഹോട്ടലിന്‍റെ അക്കൌണ്ട് പരിശോധിക്കുമ്പോള്‍ ആകെ 6 ലക്ഷം രൂപയുണ്ട്. അവര്‍ അതിന്‍റെ രണ്ടരശതമാനം ആണ് നല്‍കേണ്ടത്. അടുത്ത വര്‍ഷം അതേ തിയ്യതി വന്നപ്പോള്‍ ആകെ കൈവശം 12 ലക്ഷം ഉണ്ട്. അതിന്‍റെ രണ്ടര  ശതമാനം ആണ് നല്‍കേണ്ടത്.  ഇനി അവരുടെ കൈവശം സ്റ്റോക്ക്‌ എടുക്കാവുന്ന കച്ചവട വസ്തുക്കള്‍ കൂടിയുള്ള മിശ്രിതമായ ബിസിനസ് ആണ് എങ്കില്‍ കണക്ക് കൂട്ടുമ്പോള്‍ കൈവശമുള്ള മൊത്തം കച്ചവട വസ്തുക്കളുടെ വില കൂടി കണക്കില്‍ ഉള്‍പ്പെടുത്തണം. 

ഉത്പന്നാധിഷ്ടിതമായ ബിസിനസ്: എന്നാല്‍ ഉത്പന്നാധിഷ്ടിതമായ ബിസിനസ് പ്രോഡക്റ്റുകള്‍ വില്‍ക്കുന്നതായ ബിസിനസ് ആണെങ്കില്‍ അവരുടെ കൈവശമുള്ള ധനവും, അവരുടെ കൈവശമുള്ള മൊത്തം ഉല്പന്നങ്ങളുടെ മാര്‍ക്കറ്റ് വിലയും സകാത്ത് ബാധകമാകുന്നവയാണ്.

അതുകൊണ്ടുതന്നെ അത് കണക്കാക്കിയ ശേഷം അതില്‍ നിന്നും തനിക്ക് ഉള്ള ഷെയറിന്‍റെ തോത് (ശതമാനം) അനുസരിച്ച് അതിന്‍റെ സകാത്ത് ഓരോരുത്തരും  ബാധ്യസ്ഥനായിരിക്കും.

ഉദാ:  പത്ത് പേര്‍ ചേര്‍ന്ന് 5 ലക്ഷം വീതം മുടക്കി 50 ലക്ഷം രൂപക്ക് ഒരു സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങി. തങ്ങളുടെ സകാത്ത് കാല്‍ക്കുലേഷന്‍ സമയമെത്തിയപ്പോള്‍ അവര്‍ ചെയ്യേണ്ടത് മൊത്തം നിക്ഷേപിച്ച തുകക്ക് സകാത്ത് നല്‍കുക എന്നതല്ല. അവരുടെ സൂപ്പര്‍മാര്‍ക്കറ്റിന്‍റെ അക്കൗണ്ടില്‍ എത്ര തുകയുണ്ട് എന്ന് നോക്കുക. അതുപോലെ അവിടെ എത്ര സ്റ്റോക്ക്‌ ഉണ്ട് എന്ന് നോക്കുക. സ്റ്റോക്കിന്‍റെ മാര്‍ക്കറ്റ് വില കണക്കാക്കാന്‍ അതിലേക്ക് അവര്‍ ഈടാക്കുന്ന ആവറേജ് പ്രോഫിറ്റ് കൂടി കൂട്ടിയാല്‍ മതി. ഉദാ: മൊത്തം സ്റ്റോക്ക്‌ 20 ലക്ഷം രൂപക്കുള്ള സാധനമാണ്. ആവറേജ് പ്രോഫിറ്റ് 15% മാണ് എങ്കില്‍ 20 ലക്ഷം + 15 % = ആകെ തുക 2300000. ഇതാണ് അവരുടെ സ്റ്റോക്കിന്‍റെ മാര്‍ക്കറ്റ് വില, ഒപ്പം അവരുടെ അക്കൗണ്ടില്‍ 4 ലക്ഷം രൂപയുമുണ്ട്. ആകെ 27 ലക്ഷം രൂപ. അതിന്‍റെ രണ്ടര ശതമാനം അവര്‍ സകാത്ത് നല്‍കണം. അതായത് 2700000 X 2.5 ÷ 100 =   67500.  അഥവാ 67500 രൂപ സകാത്തായി നല്‍കണം. ഇനി അടുത്ത ഒരു ഹിജ്റ വര്‍ഷം തികയുമ്പോള്‍ ഇതുപോലെ കണക്ക് കൂട്ടിയാല്‍ മതി.

സ്റ്റോക്ക്‌ എത്ര എന്നതും, കൈവശമുള്ള തുക എത്ര എന്നതും, അസറ്റ് എത്ര എന്നതുമൊക്കെ ഓരോ കമ്പനിയുടെയും ബാലന്‍സ് ഷീറ്റില്‍ ഓരോ വര്‍ഷവും കൃത്യമായി രേഖപ്പെടുത്തിയിരിക്കും. അതുനോക്കി തന്‍റെ നിക്ഷേപത്തിന് എത്ര സകാത്ത് നല്‍കണം എന്നത് കണക്കാക്കാം. ഇനി താന്‍ നിക്ഷേപം മാത്രം ഇറക്കുകയും എന്നാല്‍ സ്റ്റോക്ക്‌ എത്ര, കൈവശമുള്ള തുക എത്ര എന്നത് എത്ര അന്വേഷിച്ചിട്ടും വേണ്ടപ്പെട്ടവര്‍ വിവരം നല്‍കാത്ത പക്ഷം, അറിയാന്‍  യാതൊരു വിധത്തിലും സാധിക്കാതെ വന്നാല്‍ ബിസിനസില്‍ താന്‍ നിക്ഷേപിച്ച മൊത്തം സംഖ്യക്കും സകാത്ത് നല്‍കുക. അതോടൊപ്പം തന്‍റെ നിക്ഷേപമുള്ള കമ്പനിയുടെ കണക്കുകളും കാര്യങ്ങളും അറിയാന്‍ വേണ്ടി പരിശ്രമിക്കുകയും ചെയ്യുക. മറ്റു നിര്‍വാഹമില്ലാത്തതിനാലാണ് ആ ഒരു സാഹചര്യത്തില്‍ നിക്ഷേപിച്ച തുക കണക്കാക്കി സകാത്ത് നല്‍കുക എന്ന് പറഞ്ഞത്. പക്ഷെ അത് ശാശ്വതമായ പരിഹാരമല്ല. പലപ്പോഴും നല്‍കുന്ന തുക കുറയാനോ, കൂടാനോ അത് ഇടവരുത്തും.

നിക്ഷേപങ്ങളുടെ സകാത്ത് സംബന്ധമായി വിശദമായ ഒരു ലേഖനം മുന്‍പ് എഴുതിയിട്ടുണ്ട്. അത് വായിക്കാന്‍ ഈ ലിങ്കില്‍ പോകുക: (ഷെയറുകള്‍ (ബിസിനസ് നിക്ഷേപങ്ങള്‍), കമ്പനികള്‍ തുടങ്ങിയവയുടെ സകാത്ത്:http://www.fiqhussunna.com/2015/05/blog-post_30.html ).

താങ്കളുടെ ഭാര്യയുടെ സ്വര്‍ണ്ണം:
സ്വര്‍ണ്ണം പണയം വെച്ച് പലിശക്ക് കടമെടുക്കല്‍ വളരെ ഗൗരവപരമായ പാപമാണ്. പലിശയുടെ ഗൗരവത്തെക്കുറിച്ച് മുന്‍പ് എഴുതിയ ലേഖനം ഇവിടെ വായിക്കാം:  (http://www.fiqhussunna.com/2013/04/blog-post_25.html ). പണയം വെച്ച സ്വര്‍ണ്ണത്തിന് സകാത്ത് ബാധകമാണ്. അത് സംബന്ധമായി എഴുതിയ ലേഖനം ഈ ലിങ്കില്‍ വായിക്കാം: ( http://www.fiqhussunna.com/2018/05/blog-post_48.html ). ഇനി അത് മുന്‍കഴിഞ്ഞുപോയ വര്‍ഷങ്ങളില്‍ നല്‍കിയില്ലെങ്കില്‍ അതിനും നല്‍കണം.

30 പവന്‍ എന്നാല്‍ 240 ഗ്രാം സ്വര്‍ണ്ണം ആണ്. അതിന്‍റെ രണ്ടര ശതമാനം എന്ന് പറയുന്നത് 6ഗ്രാം സ്വര്‍ണ്ണം. അത് സ്വര്‍ണ്ണമായോ അതിന് തതുല്യമായ കറന്‍സിയായോ നല്‍കാവുന്നതാണ്. അതുകൊണ്ട് താങ്കളുടെ ഭാര്യ ആ സ്വര്‍ണ്ണത്തിന്‍റെ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥയാണ്. ആ സ്വര്‍ണ്ണം താങ്കള്‍ക്ക് കടമായി നല്‍കിയതാണ് എങ്കില്‍, താങ്കളുടെ കൈവശമായതിനാല്‍ താങ്കളാണ് നല്‍കേണ്ടത്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍...

ഒരാളുടെ സകാത്ത് എങ്ങനെ കണക്ക് കൂട്ടാം എന്നത് ലളിതമായി ഉദാഹരണസഹിതം വിശദീകരിക്കുന്ന ലേഖനം വായിക്കാന്‍ ഈ ലിങ്കില്‍ പോകുക: http://www.fiqhussunna.com/2018/05/blog-post_27.html . സകാത്ത് നമ്മുടെ നിര്‍ബന്ധ ബാധ്യത ആയതിനാല്‍ വായിക്കുകയും പഠിക്കുകയും ചെയ്യുക.

അല്ലാഹു അനുഗ്രഹിക്കട്ടെ...
__________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ 

Friday, June 1, 2018

ഇഅ്തികാഫ് അറിയേണ്ട കാര്യങ്ങള്‍.




ഇഅ്തികാഫുമായി ബന്ധപ്പെട്ട് പഠിക്കാന്‍ താഴെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ പോകുക:

1- ഇഅതികാഫിന് നിശ്ചിത കാലമുണ്ടോ ?. അത് റമളാനിലെ അവസാനത്തെ പത്തില്‍ മാത്രമാണോ ?.

2- ഉപാധിയോടെയുള്ള ഇഅതികാഫ്.

3- ഇഅതികാഫിന്‍റെ നിയ്യത്ത് ചൊല്ലിപ്പറയണോ ?. ഉപാധിയോടെയുള്ള ഇഅതികാഫ് അനുവദനീയമോ ?.

4- ഇഅതികാഫ് - പത്ത് ദിവസം ഇരിക്കാന്‍ ഉദ്ദേശിച്ച് അഞ്ചു ദിവസം കൊണ്ട് നിര്‍ത്തിയാല്‍.

5- ഇഅതികാഫിന്‍റെ സമയം എപ്പോഴാണ് ആരംഭിക്കുന്നത് ?. മഗ്'രിബിനോ, സുബഹിക്കോ ?.

6- ഇഅതികാഫിന്‍റെ ചുരുങ്ങിയ പരിധി എത്രയാണ് ?. ഒരു രാത്രിയോ ഒരു ദിവസമോ ?.

7- ഇഅ്തികാഫ് സംശയങ്ങളും മറുപടിയും - ശൈഖ് സ്വാലിഹ് അല്‍ഫൗസാന്‍. (ഇഅ്തികാഫിനെ സംബന്ധിച്ച് ഒരാള്‍ക്ക് ഉണ്ടായേക്കാവുന്ന ഏകദേശം എല്ലാ സംശയങ്ങളും ചര്‍ച്ച ചെയ്യുന്നു).

എനിക്ക് റെഡിമെയ്ഡ് ഷോപ്പ്, ആട് ഫാം, ജിംനേഷ്യം എന്നിവയുണ്ട്. സകാത്ത് എങ്ങനെ കണക്കാക്കാം ?.



ചോദ്യം: അസ്സലാമുഅലൈക്കും. എൻ്റെ സ്ഥലം: കണ്ണൂർ.
എനിക്ക് ഒരു റെഡിമെയ്ഡ് ഷോപ്പ് ഉണ്ട് (50%ഷെയർ ബ്രദർ ഉണ്ട്).
 
ഒരു ജിം ഉണ്ട് (50%ഷെയർ ഫ്രണ്ട് ഉണ്ട് ).

2മാസം മുൻപ്  24ആടുകൾ ഉള്ള സ്വന്തം ഫാം തുടങ്ങി (സ്ഥലം ഭാര്യന്‍റെ 17sent). 

8 വർഷമായി ഷോപ്പ് തുടങ്ങിട്ട്, 80%ക്യാഷ് ഇട്ടത് ബ്രദർ ആണ്. 30% ക്യാഷ് ഞാൻ കടം വീട്ടണം . ഞാൻ ആണ് ഷോപ്പ് നടത്തുന്നത് പ്രോഫിറ്റ് 65% + 15000rs മാസം ശമ്പളം എനിക്കും , 35%പ്രോഫിറ്റ് ബ്രദറിനും.

ഇതു വരെ 2.5 lakh മൊതലും ലാഭവും കൂടി കൊടുക്കാൻ പറ്റിയുളൂ കാരണം ബിസിനസ് വളരെ കുറവാണ്. ആദ്യം ഷോപ്പിൽ ഇട്ട മൊതലിൽ നിന്നും കുറവാണ് ഇപ്പോൾ ഉള്ള സ്റ്റോക്ക്. മൊത്തം ഒന്നും മനസ്സിൽ ആകാത്ത ഒരു അവസ്ഥ (ലാഭവും മൊതലും) കുറേ ഡെഡ് സ്റ്റോക്കും ഉണ്ട്.
ജിം ലാഭത്തിൽ നിന്നും 2.5% ഈ കഴിഞ്ഞ വർഷംവരെ സകാത്ത് കൊടുത്തു

ആട് ഫാം തുടങ്ങിട്ട് 2മാസം ആയുള്ളൂ.
എനിക്ക് 3 പെണ്ണ് മക്കൾ, വീട് സ്വന്തം ആയില്ല, ബ്രദർനു   ഇപ്പോൾ ഏകദേശം 9ലക്ഷം (ഷോപ്പിന്റെ പേരിൽ) കടം വീടാൻ ഉണ്ട്, ഫാമിന്‍റെ പേരിൽ 3.75 ലക്ഷം കടം ഉണ്ട് (ഫാം ഇതു വരെ മൊത്തം 7ലക്ഷം ചിലവായി ). സ്വർണം 2 വർഷം മുൻപ് വരെ സകാത്ത് കൊടുത്തു ഇപ്പോൾ സ്വർണം വിറ്റു ഉപയോഗതിന്നു വളരെ കുറച്ചു മാത്രം ഉള്ളൂ. 

പള്ളി കുറി വെക്കുന്നുണ്ട്  7.5 ലക്ഷം (പകുതി അടച്ചു തീർന്നു). കുറി വന്നില്ല.

ഹെൽപ് ചെയ്യാൻ പറ്റുമോ
സകാത്ത് കൊടുക്കാൻ വളരെ ആഗ്രഹം ഉണ്ട്
ഒന്നും മനസിലാകുന്നില്ല അതാ.........


www.fiqhussunna.com

ഉത്തരം:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد

وعليكم السلام ورحمة الله وبركاته . സാധാരണ ഓരോ വ്യക്തിയുടെയും സകാത്ത് പ്രത്യേകമായി കണക്ക് കൂട്ടി നല്‍കാറില്ല. കാരണം അങ്ങനെയുള്ള അനേകം ചോദ്യങ്ങള്‍ ഫിഖ്ഹുസ്സുന്നയില്‍  ലഭിക്കാറുണ്ട്. എന്നാല്‍ പൊതുവായി ഓരോ ഇനങ്ങളും എങ്ങനെ കണക്ക് കൂട്ടണം എന്ന് നാം വിശദീകരിച്ചതിനാലും, ഓരോരുത്തര്‍ക്കും സകാത്ത് കണക്കുകൂട്ടി നല്‍കുക എന്നത് വളരെ പ്രയാസകരമായതിനാലുമാണ് അവ പരിഗണിക്കാത്തത്.

എന്നാല്‍ നിങ്ങളുടെ ആഗ്രഹം കണക്കിലെടുത്തും, മറ്റുള്ളവര്‍ക്ക് ഒരു കേസ് സ്റ്റഡി എന്ന നിലക്ക് പഠനാര്‍ഹമാകും എന്നതും കണക്കാക്കിയാണ് ഈ ചോദ്യം പരിഗണിക്കുന്നത്. താങ്കളുടെ ആഗ്രഹത്തിന് അല്ലാഹു തക്കതായ പ്രതിഫലം നല്‍കട്ടെ. കാര്യങ്ങള്‍ കൃത്യമായി വിശദമാക്കാന്‍ എനിക്കും, മനസ്സിലാക്കാന്‍ താങ്കള്‍ക്കും വായനക്കാര്‍ക്കും അല്ലാഹു തൗഫീഖ് നല്‍കട്ടെ.

ഓരോന്നോരോന്നായി നമുക്ക് കണക്കാക്കാം:

നമുക്ക് കടമുണ്ടെങ്കിലും സകാത്ത് ബാധകമാകുന്ന നിബന്ധനകളോടെ നമ്മുടെ കൈവശം ഒരു ഹിജ്റ വര്‍ഷം പൂര്‍ത്തിയാകുന്നവക്ക് സകാത്ത് നല്‍കാന്‍ നാം ബാധ്യസ്ഥരാകും. സകാത്ത് ബാധകമാകുന്നതിന് മുന്പായി കടം വീട്ടിയാല്‍ സ്വാഭാവികമായും കണക്കില്‍ ആ സംഖ്യ വരുകയുമില്ല. അതുകൊണ്ട് നിങ്ങളുടെ കടം എന്നത് താല്‍ക്കാലികമായി നാം പരിഗണിക്കുന്നില്ല.

കട: സത്യത്തില്‍ സ്റ്റോക്കും, കടയുടെ അസറ്റ് (വസ്തു വകകള്‍) തുടങ്ങിയവ കണക്കാക്കി, അതുപ്രകാരം മുടക്കുമുതല്‍ കിഴിച്ചശേഷം അധികം ലഭിക്കുന്ന തുകയാണ് ലാഭം എന്ന് പറയുന്നത്. അവ മുഴുവന്‍ കണക്കാക്കിയാലും മുടക്ക് മുതലിനേക്കാള്‍ താഴുന്ന അവസ്ഥയിലേക്ക് ബിസിനസ് തളര്‍ന്നാല്‍ താങ്കള്‍ക്ക് ലാഭം എന്ന ഇനത്തില്‍ ഒന്നുമുണ്ടാകില്ല. ശമ്പളം മാത്രമേ ഉണ്ടാകൂ. സാന്ദര്‍ഭികമായി സൂചിപ്പിച്ചതാണ്. അല്ലാഹു നിങ്ങളുടെ സംരഭം വിജയിപ്പിച്ചു തരട്ടെ ...

കടയുടെ സകാത്ത്: ഓരോ വര്‍ഷവും നിങ്ങള്‍ സകാത്ത് കൊടുക്കണം. കൈവശമുള്ള മൊത്തം സ്റ്റോക്കിന്‍റെ വില്പന മൂല്യം കണക്കാക്കുക. ഉദാ: 100 രൂപക്ക് നിങ്ങള്‍ വാങ്ങിയ സാധനം ഏകദേശം 15% പ്രോഫിറ്റ് ഇട്ടാണ് വില്‍ക്കുന്നത് എങ്കില്‍ 115 രൂപ ആണ് കണക്കാക്കേണ്ടത് എന്നര്‍ത്ഥം. സ്റ്റോക്ക്‌ കണക്കാക്കിയ ശേഷം. കടയുടേതായി കൈവശമുള്ള കറന്‍സി കണക്കാക്കുക. അതിന്‍റെ രണ്ടര ശതമാനമാണ് സകാത്ത്. ഒരുമിച്ച് നല്‍കുകയോ, നിങ്ങളുടെ ഷെയര്‍ അനുസരിച്ച് നിങ്ങള്‍ നല്‍കുകയും, സഹോദരന്‍റെ ഷെയര്‍ അനുസരിച്ച് അദ്ദേഹം നല്‍കുകയും ചെയ്യുകയോ ചെയ്യുക.

ഡെഡ് സ്റ്റോക്ക്‌, വില്‍ക്കാന്‍ സാധിക്കാതെ കെട്ടിക്കിടക്കുന്ന സ്റ്റോക്കിനാണ് ഡെഡ് സ്റ്റോക്ക്‌ എന്ന് പറയുന്നത്. അതിനെ കണക്കില്‍ ഉള്‍പ്പെടുത്തേണ്ടതില്ല. അത് വില്‍ക്കുമ്പോള്‍ എത്ര വിലയിട്ടാണോ വിറ്റൊഴിക്കുന്നത് അത് കണക്കാക്കി ആ സമയം നല്‍കിയാല്‍ മതി.

ബ്രദറും നിങ്ങളും തമ്മിലുള്ള കടബാധ്യതകള്‍ ഈ കണക്കില്‍ ബാധകമാകുന്നില്ല. നിങ്ങള്‍ക്ക് എത്ര ഉടമസ്ഥതയുണ്ടോ അത് നിങ്ങള്‍ നല്‍കണം. ബ്രദറിന് എത്ര ഉടമസ്ഥത ഉണ്ടോ അത് അദ്ദേഹവും നല്‍കണം. അല്ലെങ്കില്‍ ഒരുമിച്ച് കണക്കാക്കി പരസ്പര അറിവോടെ നല്‍കിയാലും മതി.


ആട് ഫാം: മേഞ്ഞ് തിന്നുന്നതും, ക്ഷീരോല്‍പാദനം സന്താനോല്‍പാദനം എന്നിവ ലക്ഷ്യം വച്ചുള്ളതുമാണ് എങ്കില്‍ കാലികളുടെ സകാത്ത് ആണ് അതിന് ബാധകമാകുക. 40 ആട് തികഞ്ഞ് ഒരു ഹിജ്റ വര്‍ഷം പിന്നിടുമ്പോള്‍ ഒരാടിനെ സകാത്തായി നല്‍കണം. ചെമ്മരിയാടില്‍ നിന്നും 6 മാസം തികഞ്ഞ പെണ്ണാടിനെയും, കൊലാടില്‍ നിന്നും ഒരു വയസ് തികഞ്ഞ പെണ്ണാടിനെയുമാണ് സകാത്തായി നല്‍കേണ്ടത്. 121 ആടായാല്‍ രണ്ടാടിനെ നല്‍കണം. അത് 201 മുതല്‍ 300 വരെ 3 ആട്. പിന്നെ ഓരോ നൂറിനും ഒരാട് എന്ന അനുപാതത്തില്‍ 400ന് നാലാട്. 500ന് അഞ്ചാട് എന്ന തോതില്‍. 

വിലകൊടുത്ത് ഭക്ഷണം എത്തിച്ച് കൊടുക്കുന്ന ആടാണ് എങ്കില്‍ അവക്ക് കാലികളുടെ സകാത്ത് ബാധകമല്ല. അതില്‍നിന്നുള്ള വരുമാനത്തില്‍ നിന്ന് അവശേഷിക്കുന്ന തുകക്കേ സകാത്ത് ബാധകമാകൂ. നിങ്ങളുടെ വാര്‍ഷിക സകാത്ത് കണക്കുകൂട്ടുമ്പോള്‍ സ്വാഭാവികമായും കണക്കില്‍ ഉള്‍പ്പെടുകയും ചെയ്യുമല്ലോ. അത് പ്രത്യേകം വേറെ കണക്കാക്കേണ്ടതില്ല എന്നര്‍ത്ഥം. ഓരോരുത്തര്‍ക്കും കിട്ടിയത് കയ്യില്‍ അവശേഷിക്കുന്നുവെങ്കില്‍ തന്‍റെ സകാത്ത് കണക്കുകൂട്ടുമ്പോള്‍ അതില്‍ കണക്കില്‍പ്പെടും. 

എന്നാല്‍ കച്ചവടാവശ്യമുള്ള ആടാണ് എങ്കില്‍ അഥവാ (ആരെങ്കിലും ചോദിച്ചു വന്നാല്‍ വില്‍ക്കുക എന്ന ലക്ഷ്യത്തോടെ) വളര്‍ത്തുന്ന ആടാണ് എങ്കില്‍  അതിന്‍റെ മൊത്തം വിലയുടെ രണ്ടര ശതമാനം ഓരോ ഹിജ്റ വര്‍ഷം തികയുമ്പോഴും നല്‍കണം. ഇവിടെ ആടിന്‍റെ എണ്ണം ബാധകമല്ല. നേരത്തെ സൂചിപ്പിച്ച സാധാ കച്ചവട വസ്തുവിന്‍റെ സകാത്ത് പോലെത്തന്നെ ഇതും. എത്രയാണോ ആവറേജ് മാര്‍ക്കറ്റ് വില കാണുന്നത് അതിന്‍റെ രണ്ടര ശതമാനം നല്‍കണം.


ജിം:
അതില്‍ നിന്നും കിട്ടുന്ന വരുമാനത്തില്‍ നിന്നും നിങ്ങളുടെ പക്കല്‍ അവശേഷിക്കുന്ന തുക സ്വാഭാവികമായും നിങ്ങളുടെ കണക്കില്‍വരും. നിങ്ങളുടെ സുഹൃത്തിന്‍റേത് അദ്ദേഹത്തിന്‍റെ കണക്കിലും. അഥവാ അതില്‍ മുടക്ക് മുതലിനല്ല സകാത്ത് കിട്ടുന്ന വരുമാനത്തിനാണ്. ആ വരുമാനം വ്യക്തികള്‍ എന്ന നിലക്ക് നിങ്ങളുടെ കൈകളിലേക്ക് വരുമ്പോള്‍, പണം അവശേഷിക്കുന്നുവെങ്കില്‍ സ്വാഭാവികമായും നിങ്ങളുടെ കണക്കില്‍ അത്
ഉള്‍പ്പെടും. ഇനി പ്രത്യേക അക്കൗണ്ടിലോ മറ്റോ ജിമ്മിന്‍റെ കാശ് പ്രത്യേകമായി സൂക്ഷിക്കുന്നുണ്ട് എങ്കില്‍ അതും കണക്കില്‍ ഉള്‍പ്പെടുത്തണം. അവിടത്തെ ഉപയോഗ വസ്തുക്കള്‍ക്ക് സകാത്ത് ബാധകമാകുകയില്ല.


ഒരാളുടെ സകാത്ത് എങ്ങനെ കണക്ക് കൂട്ടാം എന്നത് നാം നേരത്തെ വിശദീകരിച്ചിട്ടുണ്ട്. ഇവിടെ പറഞ്ഞ കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കണമെങ്കില്‍ ഉദാഹരണസഹിതമുള്ള ആ ലേഖനം കൂടി വായിക്കല്‍ അനിവാര്യമാണ്. അത് വായിക്കാന്‍ ഈ ലിങ്കില്‍ പോകുക:
http://www.fiqhussunna.com/2017/06/blog-post_41.html 



അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍... അല്ലാഹു അനുഗ്രഹിക്കട്ടെ ... നിങ്ങളുടെയും സഹോദരന്‍റെയും സമ്പത്തില്‍ അഭിവൃദ്ധിയും അനുഗ്രഹവും ചൊരിയട്ടെ .  
__________________________________

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ 


സകാത്ത് സംബന്ധമായ മറ്റു ലേഖനങ്ങള്‍ക്ക്: http://www.fiqhussunna.com/p/blog-page_84.html

തിരികെ ലഭിക്കാന്‍ സാധ്യതയില്ലാത്ത കടം സകാത്തായി പരിഗണിച്ച് വിട്ടു കൊടുക്കാമോ ?.



ചോദ്യം: എനിക്ക് ഒരാള്‍ കടം താരാനുണ്ട്. അയാള്‍ക്ക് തരാന്‍ ആഗ്രഹമുണ്ട് , പക്ഷെ സാധിക്കുന്നില്ല. അയാള്‍ക്കിപ്പോള്‍ അത് തിരികെ നല്‍കാന്‍  ബുന്ധിമുട്ടുണ്ട്. എനിക്കയാള്‍ തരാനുള്ള പൈസ, എന്‍റെ സകാത്തായി കണക്കാക്കി വിട്ടുകൊടുക്കാന്‍ പറ്റുമ്മോ ?. 

www.fiqhussunna.com

ഉത്തരം: 
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

ഒരാള്‍ക്ക് കടം തിരികെ നല്‍കാന്‍ സാധിക്കാത്ത പക്ഷം അത് വിട്ടുവീഴ്ച ചെയ്ത് കൊടുക്കുകയോ, സമയം അധികരിപ്പിച്ച് കൊടുക്കുകയോ ഒക്കെ ചെയ്യുകയെന്നാല്‍ അത്യധികം പുണ്യകരമായ കാര്യമാണ്. അല്ലാഹു പറയുന്നു:
وَإِنْ كَانَ ذُو عُسْرَةٍ فَنَظِرَةٌ إِلَى مَيْسَرَةٍ وَأَنْ تَصَدَّقُوا خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُونَ

"ഇനി (കടം വാങ്ങിയവരില്‍) വല്ല ഞെരുക്കക്കാരനും ഉണ്ടായിരുന്നാല്‍ (അവന്ന്‌) ആശ്വാസമുണ്ടാകുന്നത്‌ വരെ ഇടകൊടുക്കേണ്ടതാണ്‌. എന്നാല്‍ നിങ്ങള്‍ ദാനമായി (വിട്ടു) കൊടുക്കുന്നതാണ്‌ നിങ്ങള്‍ക്ക്‌ കൂടുതല്‍ ഉത്തമം; നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍". - [അല്‍ബഖറ: 280].

എന്നാല്‍ താന്‍ മറ്റൊരാള്‍ക്ക് കടം എന്ന ഉദ്ദേശത്തോടെ നല്‍കുകയും, പിന്നീട് തിരികെ ലഭിക്കാതെ വരുമ്പോള്‍ അത് സകാത്തായി പരിഗണിച്ച് വിട്ട് കൊടുക്കുകയും ചെയ്യല്‍ അനുവദനീയമല്ല എന്നതാണ് ബഹുഭൂരിപക്ഷം ഫുഖഹാക്കളുടെയും അഭിപ്രായം. കാരണം അത് കടം എന്ന ഉദ്ദേശത്തില്‍ ആണ് അയാള്‍ക്ക് നല്‍കിയത്. ഏത് ഉദ്ദേശത്തിലാണ് നാം നല്‍കിയത് എന്നത് വളരെ പ്രസക്തമാണ്. കാരണം إنما الأعمال بالنيات കര്‍മ്മങ്ങളെല്ലാം അവയുടെ നിയ്യത്ത് അനുസരിച്ചാണ് കണക്കാക്കപ്പെടുന്നത്. തിരികെ നല്‍കാന്‍ പ്രയാസമാകുമ്പോള്‍ അത് സകാത്തായി പരിഗണിക്കുക എന്നത് , ഏതായാലും താന്‍ സകാത്ത് നല്‍കാണമല്ലോ ആ അര്‍ത്ഥത്തിലെങ്കിലും അത് ഈടാക്കാം എന്ന നിലക്കാണ്. അവിടെ സകാത്ത് അര്‍ഹന് നല്‍കുക എന്ന ഉദ്ദേശത്തെക്കാള്‍ തന്‍റെ ധനം നഷ്ടപ്പെടാതെ നോക്കുക എന്നതാണ് പ്രകടമാകുന്നത്.

ഇമാം നവവി (റ) പറയുന്നു:    

إذا كان لرجل علي معسر دين فأراد أن يجعله عن زكاته وقال له جعلته عن زكاتي فوجهان حكاهما صاحب البيان (أصحهما) لا يجزئه وهو مذهب أبى حنيفة وأحمد

"ഒരാള്‍ക്ക് തിരിച്ചടക്കാന്‍ കഴിയാത്ത ഞെരുക്കക്കാരനായ ഒരാളില്‍ നിന്നും കടം തിരികെ ലഭിക്കാനുണ്ടാകുകയും, അത് തന്‍റെ സകാത്തായി കണക്കാക്കാന്‍ അയാള്‍ ഉദ്ദേശിച്ച് അയാളോട് 'ഞാനത് എന്‍റെ സകാത്തായി കണക്കാക്കി നിനക്ക് വിട്ടുതന്നിരിക്കുന്നു' എന്ന് പറയുകയും ചെയ്‌താല്‍, അതില്‍ രണ്ട് അഭിപ്രായങ്ങളുണ്ട്. അതില്‍ ശരിയായ അഭിപ്രായം, അത് സകാത്തായി സാധുവാകുകയില്ല എന്നതാണ്. അതാണ്‌ ഇമാം അബൂ ഹനീഫയുടെയും, ഇമാം അഹ്മദിന്‍റെയും അഭിപ്രായവും" - [المجموع വോ:6 പേ:210]. ഇമാം ഹസനുല്‍ ബസ്വരി (റ), അത്വാഅ് (റ) തുടങ്ങിയവരില്‍ നിന്നും ഒറ്റപ്പെട്ട അഭിപ്രായമാണ് അത് സാധുവാകും എന്ന നിലക്കുള്ളത്. 

ശൈഖ് ഇബ്നു ഉസൈമീന്‍ (റ) എന്തുകൊണ്ട് സാധുവാകുകയില്ല എന്നത് വിശദീകരിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ الشرح الممتع على زاد المستقنع എന്ന ഗ്രന്ഥത്തില്‍ പറയുന്നു:
مسألة: إبراء الغريم الفقير بنية الزكاة.
صورتها: رجل له مدين فقير يطلبه ألف ريال، وكان على هذا الطالب ألف ريال زكاة، فهل يجوز أن يسقط الدائن عن المدين الألف ريال الذي عليه بنية الزكاة؟
الجواب: أنه لا يجزئ قال شيخ الإسلام: بلا نزاع، وذلك لوجوه هي:
الأول: أن الزكاة أخذ وإعطاء قال تعالى: {خُذْ مِنْ أَمْوَالِهِمْ صَدَقَةً} [التوبة: 103] وهذا ليس فيه أخذ.
الثاني: أن هذا بمنزلة إخراج الخبيث من الطيب قال تعالى: {وَلاَ تَيَمَّمُوا الْخَبِيثَ مِنْهُ تُنْفِقُونَ} [البقرة: 267] ووجه ذلك أنه سيخرج هذا الدين عن زكاة عين، فعندي مثلاً أربعون ألفاً، وزكاتها ألف ريال، وفي ذمة فقير لي ألف ريال، والذي في حوزتي هو أربعون ألف ريال، وهي في يدي وتحت تصرفي، والدين الذي في ذمة المعسر ليس في يدي.
ومعلوم نقص الدين عن العين في النفوس، فكأني أخرج رديئاً عن جيد وطيب فلا يجزئ.
الثالث: أنه في الغالب لا يقع إلا إذا كان الشخص قد أيس من الوفاء، فيكون بذلك إحياء وإثراء لماله الذي بيده؛ لأنه الآن سيسلم من تأدية ألف ريال.

മസ്അല: സകാത്ത് എന്ന ഉദ്ദേശത്തോടെ കടക്കാരന് കടം ഒഴിവാക്കിക്കൊടുക്കല്‍.  അതിന്‍റെ രൂപം: ഒരാള്‍ തനിക്ക് 1000 റിയാല്‍ കടം തിരിച്ച് തരാനുള്ള പാവപ്പെട്ട ഒരാളോട് അത് തിരികെ ആവശ്യപ്പെടുന്നു. അതേ സമയം താന്‍ സകാത്ത് എന്ന നിലക്ക് 1000 റിയാല്‍ നല്‍കാന്‍ ബാധ്യസ്ഥനാണ്. ഇവിടെ അയാള്‍ തിരിച്ച് തരാനുള്ള ആ 1000 റിയാല്‍ താന്‍ നല്‍കേണ്ട സകാത്തായി പരിഗണിച്ച് ആ കടബാധ്യത വിട്ടുകൊടുക്കാന്‍ പറ്റുമോ എന്നതാണ്.

ഉത്തരം: അത് സകാത്തായി കണക്കാക്കാന്‍ പറ്റുകയില്ല. ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ (റ) അതില്‍ തര്‍ക്കമില്ല എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. താഴെ പറയുന്ന കാരണങ്ങളാലാണത്: 

ഒന്ന്: സകാത്ത് ഒരാളുടെ ധനത്തില്‍ നിന്ന് എടുത്ത് നല്‍കലാണ്. അല്ലാഹു പറയുന്നു: خُذْ مِنْ أَمْوَالِهِمْ صَدَقَةً , "(പ്രാവച്ചകരെ) അവരുടെ ധനത്തില്‍ നിന്നും, (ഒരു നിര്‍ബന്ധ) ദാനധര്‍മ്മം പിരിച്ചെടുക്കുക". ഇവിടെ എടുക്കുക എന്നത് നടപ്പാകുന്നില്ല.വിട്ടുവീഴ്ച ചെയ്യുക എന്നതെ സംഭവിക്കുന്നുള്ളൂ. 

രണ്ട്: അത് മോശമായത് ദാനധര്‍മ്മത്തിന് വേണ്ടി മാറ്റിവെക്കുന്നത് പോലെയാണ്. അല്ലാഹു പറയുന്നു: "وَلاَ تَيَمَّمُوا الْخَبِيثَ مِنْهُ تُنْفِقُونَ", "മോശമായ സാധനങ്ങള്‍ (ദാനധര്‍മ്മങ്ങളില്‍) ചെലവഴിക്കുവാനായി കരുതി വെക്കരുത്‌". അതിവിടെ ബാധകമാണെന്ന് പറയാന്‍ കാരണം, തന്‍റെ കൈവശമുള്ള ധനത്തിന്‍റെ സകാത്തായാണല്ലോ ഈ കിട്ടാത്ത കടം അവന്‍ കണക്കാക്കുന്നത്. ഉദാ: എന്‍റെ കയ്യില്‍ 40000 റിയാല്‍ ഉണ്ട്. അതിന്‍റെ സകാത്ത്  1000 റിയാല്‍ ആണ്. പാവപ്പെട്ട ആളില്‍ നിന്നും തിരികെ ലഭിക്കാന്‍ 1000 റിയാലും ഉണ്ട്. 40000 എന്‍റെ കയ്യിലുണ്ട്. എന്‍റെ ആവശ്യങ്ങള്‍ക്കത് ഉപയോഗിക്കാനും സാധിക്കും. എന്നാല്‍ തിരികെ നല്‍കാന്‍ കഴിയാത്ത പാവപ്പെട്ടവന്‍റെ കൈവശമുള്ള കടം എനിക്ക് ഒന്നും ചെയ്യാന്‍ സാധിക്കാത്തതാണ്. (അതാണ്‌ ഞാന്‍ സകാത്തായി പരിഗണിക്കുന്നത്). സ്വാഭാവികമായും കൈവശമുള്ള പണത്തെ അപേക്ഷിച്ച് തിരികെ കിട്ടാത്ത ആ പണം താഴ്ന്നതാണ്. അതുകൊണ്ട് താഴ്ന്നത് സകാത്തിന് വേണ്ടി നീക്കിവെക്കുക എന്നതിനോടത് സാമ്യപ്പെടുന്നു.

മൂന്ന്‍: സാധാരണ നിലക്ക് കിട്ടുമെന്ന് പ്രതീക്ഷയില്ലാതെ വരുമ്പോഴാണ്  ഒരാള്‍, തന്‍റെ സകാത്തില്‍ നിന്നും എന്ന് കണക്കാക്കി അത് വിട്ടു കൊടുക്കാന്‍ തയ്യാറാകാറുള്ളത്. അപ്പോള്‍ തന്‍റെ പണം നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്നതാണ് അതിലൂടെ ഉദ്ദേശിക്കുന്നത്. കാരണം (കിട്ടാന്‍ സാധ്യതയില്ലാത്ത 1000) സകാത്തായി പരിഗണിക്കുന്നതിലൂടെ താന്‍ നല്‍കേണ്ട ആയിരം ഒഴിവായിക്കിട്ടുമല്ലോ.   - [الشرح الممتع , വോ: 6 പേ: 237].

കാര്യങ്ങള്‍ വ്യക്തമായല്ലോ. സൗദി അറേബ്യയിലെ പണ്ഡിത സഭയും ഇതേ അഭിപ്രായമാണ് സ്വീകരിച്ചിരിക്കുന്നത്. [http://www.alifta.net/fatawa/fatawaDetails.aspx?languagename=ar&BookID=5&View=Page&PageNo=5&PageID=4258].

ഇവിടെ സാന്ദര്‍ഭികമായി സൂചിപ്പിക്കാനുള്ള ഒരു കാര്യം. എനിക്ക് കടം തിരികെ തരാനുള്ള ഒരാള്‍ക്ക് അയാള്‍ സകാത്തിന് അര്‍ഹനാണ് എങ്കില്‍,  അയാള്‍ക്ക് എന്‍റെ കൈവശമുള്ള സകാത്തില്‍ നിന്നും നല്‍കാമോ എന്നതാണ്. നല്‍കാം പക്ഷെ, ഞാന്‍ നല്‍കുന്ന സകാത്തില്‍ നിന്നും എന്‍റെ കടം തിരികെ തരണം എന്ന് ഉപാധി വെക്കാന്‍ പാടില്ല. അപ്രകാരം ഉപാധി വെച്ചാല്‍ തന്‍റെ സകാത്ത് വീടുകയില്ല എന്നത് എകാഭിപ്രായമുള്ള കാര്യമാണ് എന്ന് ഇമാം നവവി സൂചിപ്പിച്ചത് കാണാം. -
[المجموع വോ:6 പേ:211]. എന്നാല്‍ നിരുപാധികം, അയാള്‍ സകാത്തിന് അര്‍ഹനാണ് എന്നത് മാത്രം കണക്കിലെടുത്ത് ഞാന്‍ അയാള്‍ക്ക് എന്‍റെ കൈവശമുള്ള സകാത്തിന്‍റെ പണം നല്‍കുകയും, ഞാന്‍ ഉപാധി വെക്കുകയോ, ആവശ്യപ്പെടുകയോ ഒന്നും ചെയ്യാതെ അയാള്‍ സ്വയം ആ പണവുമായി എനിക്ക് തന്നെ നല്‍കാനുള്ള കടം വീട്ടാന്‍ വരുകയും ചെയ്‌താല്‍, എനിക്കത് സ്വീകരിക്കാവുന്നതും എന്‍റെ സകാത്ത് വീടുന്നതുമായിരിക്കും. കാരണം എന്നെ സംബന്ധിച്ചിടത്തോളം അയാള്‍ സകാത്തിന് അര്‍ഹനാണ് എന്നത് മാത്രം പരിഗണിച്ചുകൊണ്ട്‌ മറ്റു ലക്ഷ്യങ്ങളില്ലാതെയാണ് അയാള്‍ക്ക് ധനം നല്‍കിയത്. അയാള്‍ അതുകൊണ്ട് കടം വീട്ടുകയും ചെയ്തു. ഞാന്‍ ഉപാധി വെക്കാത്തതുകൊണ്ട് മറ്റേതൊരാളുടെ കടം അയാള്‍ വീട്ടുന്നുവോ അതു വീട്ടുന്നതുപോലെത്തന്നെ എനിക്ക് നല്‍കാനുള്ള കടവും വരുന്നുള്ളൂ.

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍ ..  അല്ലാഹു അനുഗ്രഹിക്കട്ടെ ...
_________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ