Sunday, December 9, 2018

സ്വത്ത് ഓഹരിവെക്കുന്നതിന് മുന്‍പ് അവകാശി മരണപ്പെട്ടാല്‍ അത് അയാളുടെ അനന്തരാവകാശികള്‍ക്ക് ലഭിക്കുമോ ?.



ചോദ്യം:  ഒരാളുടെ ഉമ്മ ജീവിച്ചിരിക്കെ അയാള്‍ മരണപ്പെട്ടു. അപ്പോള്‍ ഉമ്മ അയാളുടെ അനന്തരാവകാശിയാണല്ലോ. എന്നാല്‍ അദ്ദേഹത്തിന്‍റെ സ്വത്ത് അന്ന് ഓഹരി വച്ചില്ല. പിന്നീട് ഉമ്മയും മരണപ്പെട്ടു. ഇപ്പോഴാണ് അദ്ദേഹത്തിന്‍റെ സ്വത്ത് ഓഹരി വെക്കുന്നത്. ഉമ്മ മരണപ്പെട്ടതുകൊണ്ട് ഉമ്മയുടെ അവകാശം പരിഗണിക്കേണ്ടതുണ്ടോ ?. അതോ ആ വിഹിതം ഇപ്പോഴുള്ള ഉമ്മയുടെ അനന്തരാവകാശികള്‍ക്ക് നല്‍കണോ ?. 

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

ഒരാള്‍ മരണപ്പെട്ടാല്‍ അധികം വൈകാതെത്തന്നെ ശറഅ് നിശ്ചയിച്ചത് പ്രകാരം അദ്ദേഹത്തിന്‍റെ സ്വത്ത് ഓഹരി വെക്കണം. അത് മയ്യിത്തിനോട് ജീവിച്ചിരിക്കുന്നവര്‍ നിറവേറ്റേണ്ട ഒരു കടമ കൂടിയാണ്.ചോദ്യത്തില്‍ സൂചിപ്പിച്ചത് പോലെ ഓഹരി വെക്കാന്‍ വൈകുകയും അവകാശികളില്‍ ആരെങ്കിലും മരണപ്പെടുകയും ചെയ്‌താല്‍ അവരുടെ ഓഹരി നഷ്ടപ്പെടുന്നില്ല. മറിച്ച് അവര്‍ക്ക് അര്‍ഹമായിരുന്ന ഓഹരി അവരുടെ മരണശേഷം അവരുടെ അനന്തരാവകാശികളിലേക്ക് പോകും. 

ഉദാ: ചോദ്യകര്‍ത്താവ് ചോദിച്ച ചോദ്യത്തിലെ പോലെ മരണപ്പെട്ട മകനില്‍ നിന്നും ഉമ്മക്ക് മരണപ്പെട്ട മകന്‍ മക്കളുള്ള വ്യക്തിയോ ഒന്നിലധികം സഹോദരങ്ങലുള്ള വ്യക്തിയോ ആണെങ്കില്‍ ആറിലൊന്നു (1/6) ലഭിക്കും. എന്നാല്‍ ആ അവകാശം വിഹിതമായി കൈവശപ്പെടുത്തുന്നതിന് മുന്‍പ് ആ ഉമ്മ മരണപ്പെട്ടാല്‍, വിഹിതം വെക്കുന്ന സമയത്ത് ആ ഉമ്മ ജീവിച്ചിരിക്കുന്നത് പോലെത്തന്നെ ആറിലൊന്ന് അവര്‍ക്ക് നല്‍കുകയും അത് അവരുടെ അനന്തരാവകാശികള്‍ക്ക് നല്‍കുകയും ചെയ്യണം. ഇത് പണ്ഡിതന്മാര്‍ക്കിടയില്‍ എകാഭിപ്രായമുള്ള കാര്യമാണ്. 

അഥവാ മരണം കൊണ്ട് ഒരാള്‍ക്ക് ലഭിക്കേണ്ടിയിരുന്ന അവകാശങ്ങള്‍ നഷ്ടപ്പെടുന്നില്ല എന്നര്‍ത്ഥം. ചോദ്യകര്‍ത്താവ് വളരെ വിചിത്രമായ രണ്ട്  ഉപചോദ്യങ്ങള്‍ കൂടെ അയച്ചുതന്നിരുന്നു. അതായത് ഉമ്മക്ക് അവകാശം നല്‍കുന്നത് അവരുടെ ജീവിതകാലത്തെ ചിലവിന് വേണ്ടിയല്ലേ. അവര്‍ മരണപ്പെട്ടാല്‍ അതുകൊണ്ടുതന്നെ അത് പരിഗണിക്കേണ്ടതില്ലല്ലോ എന്നതാണത്. ഈ വാദം തന്നെ തെറ്റാണ്. ഉമ്മ അവരുടെ ധനത്തില്‍ നിന്നും അവരുടെ ചിലവ് കഴിയണം എന്ന് എവിടെയും ഇസ്‌ലാം പഠിപ്പിച്ചിട്ടില്ല. മാത്രമല്ല ഒരു സ്ത്രീക്ക്, മക്കള്‍ ഭര്‍ത്താവ് തുടങ്ങി ഉത്തരവാദപ്പെട്ട പുരുഷന്മാര്‍ രക്ഷാകര്‍ത്താക്കളായി ഉണ്ടെങ്കില്‍, അവര്‍ അവരുടെ ചിലവ് വഹിക്കാന്‍ പ്രാപ്തരാണ് എങ്കില്‍ അവരുടെ ചിലവ് അവര്‍ നിര്‍ബന്ധമായും വഹിച്ചിരിക്കണം. അഥവാ സ്ത്രീയുടെ മേല്‍ സാമ്പത്തിക ചിലവുകളോ ചുമതലകളോ ഇസ്‌ലാം അടിച്ചേല്‍പ്പിക്കുന്നില്ല. മറിച്ച് അവളുടെ ധനം അവര്‍ക്ക് വിനിയോഗിക്കുകയോ, ചിലവിനെടുക്കുകയോ, സൂക്ഷിച്ച് വെക്കുകയോ ഒക്കെ അവരുടെ ഇഷ്ടപ്രകാരം ചെയ്യാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. അതുകൊണ്ട് മേല്‍പ്പറഞ്ഞ വാദം ഒരിക്കലും നിലനില്‍ക്കുകയില്ല.

രണ്ടാമത്തെ വാദം ഉമ്മാക്ക് നല്‍കാന്‍ പറഞ്ഞത് ഉമ്മയില്ലെങ്കില്‍ പിന്നെയെന്തിനാ അവരുടെ അവകാശികള്‍ക്ക് നല്‍കുന്നത് എന്നതാണ്. അതെന്തുകൊണ്ടെന്നാല്‍ ആ ധനം ആ ഉമ്മക്ക് അവകാശമായി ലഭിക്കേണ്ടതാണ്. വിഹിതം വെച്ചു കൊടുക്കാത്തതിനാല്‍ മാത്രമാണ് അവര്‍ക്ക് ലഭിക്കാതെ പോയത്. ഇനി അവര്‍ക്ക് വിഹിതം വെച്ച് നല്‍കിയിരുന്നുവെങ്കില്‍ സ്വാഭാവികമായും അവര്‍ക്ക് ജീവിതകാലത്ത് അത് ഉപകരിക്കുകയും അവരുടെ ശേഷം സ്വാഭാവികമായി അവരുടെ അവകാശികളിലേക്ക് അത് പോകുകയും ചെയ്യുമായിരുന്നു. അത് മാത്രമാണ് ഇവിടെ സംഭവിക്കുന്നത്. അവരുടെ കാലശേഷം അവരുടെ സ്വത്ത് അവരുടെ അനന്തരാവകാശികള്‍ക്ക് പോകുന്നത് പോലെ അവര്‍ക്ക് ലഭിക്കാനുള്ള സ്വത്തുക്കളും അനന്തരാവകാശികളിലേക്ക് പോകുന്നു. ഉമ്മക്ക് ഒരാള്‍ ഒരാള്‍ ഒരു സംഖ്യ കൊടുക്കാനുണ്ട് എന്ന് കരുതുക. ഉമ്മയുടെ മരണശേഷം ആ സംഖ്യഅവരുടെ അനന്തരാവകാശികള്‍ക്ക് നല്‍കേണ്ടെ ?!. ഉറപ്പായും നല്‍കണം. ഉമ്മക്ക് കൊടുക്കാനുള്ളതായിരുന്നു അതുകൊണ്ട് അവര്‍ മരിച്ചതിനാല്‍ ഇനി നല്‍കേണ്ടതില്ല എന്ന്‍ നാം പറയില്ലല്ലോ. അതുകൊണ്ട് അവകാശങ്ങള്‍ നഷ്ടപ്പെട്ടുപോകുന്നില്ല എന്നത് നാം അടിവരയിട്ട് മനസ്സിലാക്കുക. അല്ലാഹുവിന്‍റെ നിയമങ്ങള്‍ നീതിപൂര്‍വ്വകമാണ്. പരിപൂര്‍ണമായി അതിന് നാം കീഴ്പ്പെടുക.

 

അല്ലാഹു പറയുന്നു: 

وَلِأَبَوَيْهِ لِكُلِّ وَاحِدٍ مِّنْهُمَا السُّدُسُ مِمَّا تَرَكَ إِن كَانَ لَهُ وَلَدٌ ۚ فَإِن لَّمْ يَكُن لَّهُ وَلَدٌ وَوَرِثَهُ أَبَوَاهُ فَلِأُمِّهِ الثُّلُثُ ۚ فَإِن كَانَ لَهُ إِخْوَةٌ فَلِأُمِّهِ السُّدُسُ ۚ مِن بَعْدِ وَصِيَّةٍ يُوصِي بِهَا أَوْ دَيْنٍ ۗ

"മരിച്ച ആള്‍ക്കു സന്താനമുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്‍റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്‌. ഇനി അയാള്‍ക്ക്‌ സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കള്‍ അയാളുടെ അനന്തരാവകാശികളായിരിക്കയുമാണെങ്കില്‍ അയാളുടെ മാതാവിന്‌ മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും. ഇനി അയാള്‍ക്ക്‌ സഹോദരങ്ങളുണ്ടായിരുന്നാല്‍ അയാളുടെ മാതാവിന്‌ ആറിലൊന്നുണ്ടായിരിക്കും. മരിച്ച ആള്‍ ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണ്ടെങ്കില്‍ അതിനും ശേഷമാണ്‌ ഇതെല്ലാം". - [നിസാഅ്: 11].  

അതുകൊണ്ട് നേരത്തെ നല്‍കേണ്ട അവകാശം ഇപ്പോള്‍ നല്‍കുന്നു എന്നെ ഈ വിഷയത്തില്‍ ഉള്ളൂ. അല്ലാഹു അനുഗ്രഹിക്കട്ടെ. അകാരണമായി സ്വത്ത് ഭാഗിച്ച് അവകാശികള്‍ക്ക് എത്തിക്കാന്‍ ആരുടെയെങ്കിലും ഭാഗത്ത് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അവര്‍ അല്ലാഹുവിനോട് പൊറുക്കലിനെ ചോദിക്കുകയും വേണം അവകാശികളോട് ക്ഷമ അപേക്ഷിക്കുകയും വേണം. അല്ലാഹു ഏറെ പൊറുക്കുന്നവനാണ്.  അല്ലാഹു നമുക്കേവര്‍ക്കും അവന്‍റെ സ്വര്‍ഗ്ഗത്തില്‍ ഉന്നതമായ സ്ഥാനം നല്‍കട്ടെ. ...

__________________________________

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ 

Thursday, September 20, 2018

ആശൂറാഅ് നോമ്പ് - കാരണം, ശ്രേഷ്ടത, പ്രതിഫലം.




الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

ആശൂറാഅ് നോമ്പിന്‍റെ കാരണം:  

ആശൂറാഅ് എന്ന നോമ്പിന് മൂസ അലൈഹിസ്സലാമിന്‍റെ ചരിത്രവുമായി ഏറെ ബന്ധമുണ്ട്. ആശൂറാഅ് നോമ്പിന്‍റെ കാരണം വ്യക്തമാക്കുന്ന ഹദീസില്‍   ഇപ്രകാരം കാണാം:

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ قَدِمَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمَدِينَةَ فَرَأَى الْيَهُودَ تَصُومُ يَوْمَ عَاشُورَاءَ فَقَالَ مَا هَذَا ؟ قَالُوا : هَذَا يَوْمٌ صَالِحٌ ، هَذَا يَوْمٌ نَجَّى اللَّهُ بَنِي إِسْرَائِيلَ مِنْ عَدُوِّهِمْ فَصَامَهُ مُوسَى، قَالَ فَأَنَا أَحَقُّ بِمُوسَى مِنْكُمْ فَصَامَهُ وَأَمَرَ بِصِيَامِهِ "

ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും നിവേദനം. നബി (സ) മദീനയിലേക്ക് കടന്നുവന്ന സന്ദര്‍ഭത്തില്‍ അവിടെയുള്ള ജൂതന്മാര്‍ മുഹറം പത്ത് (ആശൂറാഅ്) നോമ്പെടുക്കുന്നതായിക്കണ്ടു. അപ്പോള്‍ അദ്ദേഹം ചോദിച്ചു: ഇതെന്ത് ദിവസമാണ് ?. അവര്‍ പറഞ്ഞു: "ഇതൊരു നല്ല ദിവസമാണ്. ഈ ദിവസത്തിലാണ് ബനൂ ഇസ്റാഈല്യരെ അവുടെ ശത്രുവില്‍ നിന്നും അല്ലാഹു രക്ഷപ്പെടുത്തിയത്. അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു: "മൂസയെ നിങ്ങളെക്കാള്‍ അര്‍ഹിക്കുന്നത് ഞാനാണ്". അദ്ദേഹം ആ ദിവസം നോമ്പ് നോല്‍ക്കുകയും മറ്റുള്ളവരോട് നോല്‍ക്കാന്‍ കല്പിക്കുകയും ചെയ്തു. - [സ്വഹീഹുല്‍ ബുഖാരി: 1865].  


മൂസ അലൈഹിസ്സലാം ജനിച്ചത് വളരെദുസ്സഹമായ ഒരു ഭരണകാലഘട്ടത്തിലായിരുന്നു. ബനൂ ഇസ്റാഈല്യരില്‍ ജനിക്കുന്ന ആണ്‍കുട്ടികളെയെല്ലാം കൊന്നൊടുക്കപ്പെടുന്ന കാലഘട്ടം. അദ്ദേഹത്തിന്‍റെ ജനനം മുതല്‍ക്കുള്ള സംഭവങ്ങളെപ്പറ്റിയും, കിരാതഭരണാധികാരിയായിരുന്ന ഫിര്‍ഔനില്‍ നിന്ന് അല്ലാഹു അദ്ദേഹത്തിന് ഏര്‍പ്പെടുത്തിയ സംരക്ഷണത്തെപ്പറ്റിയും വിശുദ്ധഖുര്‍ആനിളുടനീളം അല്ലാഹു നമുക്ക് പറഞ്ഞുതരുന്നുണ്ട്. 


قَالَ قَدْ أُوتِيتَ سُؤْلَكَ يَا مُوسَىٰ (36) وَلَقَدْ مَنَنَّا عَلَيْكَ مَرَّةً أُخْرَىٰ (37)إِذْ أَوْحَيْنَا إِلَىٰ أُمِّكَ مَا يُوحَىٰ (38) أَنِ اقْذِفِيهِ فِي التَّابُوتِ فَاقْذِفِيهِ فِي الْيَمِّ فَلْيُلْقِهِ الْيَمُّ بِالسَّاحِلِ يَأْخُذْهُ عَدُوٌّ لِّي وَعَدُوٌّ لَّهُ ۚ وَأَلْقَيْتُ عَلَيْكَ مَحَبَّةً مِّنِّي وَلِتُصْنَعَ عَلَىٰ عَيْنِي (39) إِذْ تَمْشِي أُخْتُكَ فَتَقُولُ هَلْ أَدُلُّكُمْ عَلَىٰ مَن يَكْفُلُهُ ۖفَرَجَعْنَاكَ إِلَىٰ أُمِّكَ كَيْ تَقَرَّ عَيْنُهَا وَلَا تَحْزَنَ ۚ وَقَتَلْتَ نَفْسًا فَنَجَّيْنَاكَ مِنَ الْغَمِّ وَفَتَنَّاكَ فُتُونًا ۚ فَلَبِثْتَ سِنِينَ فِي أَهْلِ مَدْيَنَ ثُمَّ جِئْتَ عَلَىٰ قَدَرٍ يَا مُوسَىٰ (40)وَاصْطَنَعْتُكَ لِنَفْسِي (41) اذْهَبْ أَنتَ وَأَخُوكَ بِآيَاتِي وَلَا تَنِيَا فِي ذِكْرِي (42)اذْهَبَا إِلَىٰ فِرْعَوْنَ إِنَّهُ طَغَىٰ (43) فَقُولَا لَهُ قَوْلًا لَّيِّنًا لَّعَلَّهُ يَتَذَكَّرُ أَوْ يَخْشَىٰ(44) قَالَا رَبَّنَا إِنَّنَا نَخَافُ أَن يَفْرُطَ عَلَيْنَا أَوْ أَن يَطْغَىٰ (45) قَالَ لَا تَخَافَا ۖإِنَّنِي مَعَكُمَا أَسْمَعُ وَأَرَىٰ (46) فَأْتِيَاهُ فَقُولَا إِنَّا رَسُولَا رَبِّكَ فَأَرْسِلْ مَعَنَا بَنِي إِسْرَائِيلَ وَلَا تُعَذِّبْهُمْ ۖ قَدْ جِئْنَاكَ بِآيَةٍ مِّن رَّبِّكَ ۖ وَالسَّلَامُ عَلَىٰ مَنِ اتَّبَعَ الْهُدَىٰ(47) إِنَّا قَدْ أُوحِيَ إِلَيْنَا أَنَّ الْعَذَابَ عَلَىٰ مَن كَذَّبَ وَتَوَلَّىٰ (48) قَالَ فَمَن رَّبُّكُمَا يَا مُوسَىٰ (49) قَالَ رَبُّنَا الَّذِي أَعْطَىٰ كُلَّ شَيْءٍ خَلْقَهُ ثُمَّ هَدَىٰ (50)

"അവന്‍ ( അല്ലാഹു ) പറഞ്ഞു: ഹേ; മൂസാ, നീ ചോദിച്ചത്‌ നിനക്ക്‌ നല്‍കപ്പെട്ടിരിക്കുന്നു (36). മറ്റൊരിക്കലും നിനക്ക്‌ നാം അനുഗ്രഹം ചെയ്ത്‌ തന്നിട്ടുണ്ട്‌ (37). അതായത്‌ നിന്‍റെ മാതാവിന്‌ ബോധനം നല്‍കപ്പെടേണ്ട കാര്യം നാം ബോധനം നല്‍കിയ സന്ദര്‍ഭത്തില്‍ (38). നീ അവനെ ( കുട്ടിയെ ) പെട്ടിയിലാക്കിയിട്ട്‌ നദിയിലിട്ടേക്കുക. നദി ആ പെട്ടി കരയില്‍ തള്ളിക്കൊള്ളും. എനിക്കും അവന്നും ശത്രുവായിട്ടുള്ള ഒരാള്‍ അവനെ എടുത്ത്‌ കൊള്ളും. ( ഹേ; മൂസാ, ) എന്‍റെ പക്കല്‍ നിന്നുള്ള സ്നേഹം നിന്‍റെ മേല്‍ ഞാന്‍ ഇട്ടുതരികയും ചെയ്തു. എന്‍റെ നോട്ടത്തിലായിക്കൊണ്ട നീ വളര്‍ത്തിയെടുക്കപ്പെടാന്‍ വേണ്ടിയും കൂടിയാണത്‌ (39). നിന്‍റെ സഹോദരി നടന്ന്‌ ചെല്ലുകയും ഇവന്‍റെ (കുട്ടിയുടെ) സംരക്ഷണമേല്‍ക്കാന്‍ കഴിയുന്ന ഒരാളെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക്‌ അറിയിച്ച്‌ തരട്ടെയോ എന്ന്‌ പറയുകയും ചെയ്യുന്ന സന്ദര്‍ഭം ( ശ്രദ്ധേയമാകുന്നു. ) അങ്ങനെ നിന്‍റെ മാതാവിങ്കലേക്ക്‌ തന്നെ നിന്നെ നാം തിരിച്ചേല്‍പിച്ചു. അവളുടെ കണ്‍കുളിര്‍ക്കുവാനും, അവള്‍ ദുഃഖിക്കാതിരിക്കുവാനും വേണ്ടി. നീ ഒരാളെ കൊല്ലുകയുണ്ടായി. എന്നിട്ട്‌ ( അതു സംബന്ധിച്ച്‌ ) മനഃക്ലേശത്തില്‍ നിന്ന്‌ നിന്നെ നാം രക്ഷിക്കുകയും ചെയ്തു. പല പരീക്ഷണങ്ങളിലൂടെയും നിന്നെ നാം പരീക്ഷിക്കുകയുണ്ടായി. അങ്ങനെ മദ്‌യങ്കാരുടെ കൂട്ടത്തില്‍ കൊല്ലങ്ങളോളം നീ താമസിച്ചു. പിന്നീട്‌ ഹേ; മൂസാ, നീ ( എന്‍റെ ) ഒരു നിശ്ചയപ്രകാരം ഇതാ വന്നിരിക്കുന്നു (40). എന്‍റെ സ്വന്തം കാര്യത്തിനായി നിന്നെ ഞാന്‍ വളര്‍ത്തിയെടുത്തിരിക്കുന്നു (41). എന്‍റെ ദൃഷ്ടാന്തങ്ങളുമായി നീയും നിന്‍റെ സഹോദരനും പോയിക്കൊള്ളുക. എന്നെ സ്മരിക്കുന്നതില്‍ നിങ്ങള്‍ അമാന്തിക്കരുത്‌ (42). നിങ്ങള്‍ രണ്ടുപേരും ഫിര്‍ഔന്‍റെ അടുത്തേക്ക്‌ പോകുക. തീര്‍ച്ചയായും അവന്‍ അതിക്രമകാരിയായിരിക്കുന്നു (43). എന്നിട്ട്‌ നിങ്ങള്‍ അവനോട്‌ സൌമ്യമായ വാക്ക്‌ പറയുക. അവന്‍ ഒരു വേള ചിന്തിച്ച്‌ മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്ന്‌ വരാം (44). അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, അവന്‍ (ഫിര്‍ഔന്‍) ഞങ്ങളുടെ നേര്‍ക്ക്‌ എടുത്തുചാടുകയോ, അതിക്രമം കാണിക്കുകയോ ചെയ്യുമെന്ന്‌ ഞാന്‍ ഭയപ്പെടുന്നു (45). അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഭയപ്പെടേണ്ട. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്‌ (46). അതിനാല്‍ നിങ്ങള്‍ ഇരുവരും അവന്‍റെ അടുത്ത്‌ ചെന്നിട്ട്‌ പറയുക: തീര്‍ച്ചയായും ഞങ്ങള്‍ നിന്‍റെ രക്ഷിതാവിന്‍റെ ദൂതന്‍മാരാകുന്നു. അതിനാല്‍ ഇസ്രായീല്‍ സന്തതികളെ ഞങ്ങളുടെ കുടെ വിട്ടുതരണം. അവരെ മര്‍ദ്ദിക്കരുത്‌. നിന്‍റെയടുത്ത്‌ ഞങ്ങള്‍ വന്നിട്ടുള്ളത്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാകുന്നു. സന്‍മാര്‍ഗം പിന്തുടര്‍ന്നവര്‍ക്കായിരിക്കും സമാധാനം (47). നിഷേധിച്ച്‌ തള്ളുകയും പിന്‍മാറിക്കളയുകയും ചെയ്തവര്‍ക്കാണ്‌ ശിക്ഷയുള്ളതെന്ന്‌ തീര്‍ച്ചയായും ഞങ്ങള്‍ക്ക്‌ ബോധനം നല്‍കപ്പെട്ടിരിക്കുന്നു (48). അവന്‍ (ഫിര്‍ഔന്‍) ചോദിച്ചു: ഹേ; മൂസാ, അപ്പോള്‍ ആരാണ്‌ നിങ്ങളുടെ രണ്ട്‌ പേരുടെയും രക്ഷിതാവ്‌? (49). അദ്ദേഹം (മൂസാ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്‍റെ പ്രകൃതം നല്‍കുകയും, എന്നിട്ട്‌ (അതിന്‌) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്‌ (50)."- [സൂറത്തു ത്വാഹാ: 36-50].


ഹദീസില്‍ പരാമര്‍ശിക്കപ്പെട്ട നോമ്പിന് ആസ്പദമായ ബനൂ ഇസ്റാഈല്യരെ ഫിര്‍ഔനില്‍ നിന്നും രക്ഷിച്ച സംഭവം വിശുദ്ധഖുര്‍ആനില്‍ പ്രതിപാദിക്കുന്നത് കാണുക:

وَلَقَدْ أَوْحَيْنَا إِلَىٰ مُوسَىٰ أَنْ أَسْرِ بِعِبَادِي فَاضْرِبْ لَهُمْ طَرِيقًا فِي الْبَحْرِ يَبَسًا لَّا تَخَافُ دَرَكًا وَلَا تَخْشَىٰ (77) فَأَتْبَعَهُمْ فِرْعَوْنُ بِجُنُودِهِ فَغَشِيَهُم مِّنَ الْيَمِّ مَا غَشِيَهُمْ (78) وَأَضَلَّ فِرْعَوْنُ قَوْمَهُ وَمَا هَدَىٰ (79) يَا بَنِي إِسْرَائِيلَ قَدْ أَنجَيْنَاكُم مِّنْ عَدُوِّكُمْ وَوَاعَدْنَاكُمْ جَانِبَ الطُّورِ الْأَيْمَنَ وَنَزَّلْنَا عَلَيْكُمُ الْمَنَّ وَالسَّلْوَىٰ (80) كُلُوا مِن طَيِّبَاتِ مَا رَزَقْنَاكُمْ وَلَا تَطْغَوْا فِيهِ فَيَحِلَّ عَلَيْكُمْ غَضَبِي ۖ وَمَن يَحْلِلْ عَلَيْهِ غَضَبِي فَقَدْ هَوَىٰ (81)

"മൂസായ്ക്ക്‌ നാം ഇപ്രകാരം ബോധനം നല്‍കുകയുണ്ടായി: എന്‍റെ ദാസന്‍മാരെയും കൊണ്ട്‌ രാത്രിയില്‍ നീ പോകുക. എന്നിട്ട്‌ അവര്‍ക്ക്‌ വേണ്ടി സമുദ്രത്തിലൂടെ ഒരു ഉണങ്ങിയ വഴി നീ ഏര്‍പെടുത്തികൊടുക്കുക. (ശത്രുക്കള്‍) പിന്തുടര്‍ന്ന്‌ എത്തുമെന്ന്‌ നീ പേടിക്കേണ്ടതില്ല. (യാതൊന്നും) നീ ഭയപ്പെടേണ്ടതുമില്ല (77). അപ്പോള്‍ ഫിര്‍ഔന്‍ തന്‍റെ സൈന്യങ്ങളോട്‌ കൂടി അവരുടെ പിന്നാലെ ചെന്നു.അപ്പോള്‍ കടലില്‍ നിന്ന്‌ അവരെ ബാധിച്ചതെല്ലാം അവരെ ബാധിച്ചു (78). ഫിര്‍ഔന്‍ തന്‍റെ ജനതയെ ദുര്‍മാര്‍ഗത്തിലാക്കി. അവന്‍ നേര്‍വഴിയിലേക്ക്‌ നയിച്ചില്ല (79). ഇസ്രായീല്‍ സന്തതികളേ, നിങ്ങളുടെ ശത്രുവില്‍ നിന്ന്‌ നിങ്ങളെ നാം രക്ഷപ്പെടുത്തുകയും, ത്വൂര്‍ പര്‍വ്വതത്തിന്‍റെ വലതുഭാഗം നിങ്ങള്‍ക്ക്‌ നാം നിശ്ചയിച്ച്‌ തരികയും, മന്നായും സല്‍വായും നിങ്ങള്‍ക്ക്‌ നാം ഇറക്കിത്തരികയും ചെയ്തു (80). നിങ്ങള്‍ക്ക്‌ നാം തന്നിട്ടുള്ള വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന്‌ നിങ്ങള്‍ ഭക്ഷിച്ച്‌ കൊള്ളുക. അതില്‍ നിങ്ങള്‍ അതിരുകവിയരുത്‌. ( നിങ്ങള്‍ അതിരുകവിയുന്ന പക്ഷം ) എന്‍റെ കോപം നിങ്ങളുടെ മേല്‍ വന്നിറങ്ങുന്നതാണ്‌. എന്‍റെ കോപം ആരുടെമേല്‍ വന്നിറങ്ങുന്നുവോ അവന്‍ നാശത്തില്‍ പതിച്ചു (81)".  - [സൂറത്തു ത്വാഹാ: 77-81].

ഈ സംഭവത്തില്‍ ഫിര്‍ഔനില്‍ നിന്ന് രക്ഷിച്ചതിന് നന്ദി എന്നോണമാണ് ആ ദിവസം മൂസാ അലൈഹിസ്സലാം നോമ്പ് അനുഷ്ടിച്ചത്. സ്വഹീഹ് മുസ്‌ലിമിലെ  ഹദീസില്‍ ആ ദിവസത്തിന്‍റെ പ്രത്യേകത എന്ത് എന്ന് ചോദിച്ചപ്പോള്‍ അവര്‍ റസൂല്‍ (സ) യോട് ഇപ്രകാരം പറഞ്ഞതായിക്കാണാം:

  فصامه موسى شكراً لله تعالى فنحن نصومه 

"അപ്പോള്‍ അല്ലാഹുവിന് നന്ദിയെന്നോണം മൂസ അലൈഹിസ്സലാം ആ ദിനം നോമ്പ് പിടിച്ചു. അതിനാല്‍ നമ്മളും അത് നോല്‍ക്കുന്നു". - [സ്വഹീഹ് മുസ്‌ലിം].

ആശൂറാഅ് നോമ്പിന്‍റെ ശ്രേഷ്ടത: 

നബി (സ) പറഞ്ഞു: 

" صِيَامُ يَوْمِ عَرَفَةَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ وَالسَّنَةَ الَّتِي بَعْدَهُ وَصِيَامُ يَوْمِ عَاشُورَاءَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ "

"അറഫ ദിനത്തിലെ നോമ്പ് കാരണം അല്ലാഹു കഴിഞ്ഞ വര്‍ഷത്തെയും വരാനിരിക്കുന്ന വര്‍ഷത്തെയും പാപങ്ങള്‍ അല്ലാഹു പൊറുത്ത് തരുമെന്ന് ഞാന്‍ കണക്കാക്കുന്നു. ആശൂറാഅ് ദിനത്തിലെ നോമ്പാകട്ടെ അതുകാരണം കഴിഞ്ഞുപോയ ഒരു വര്‍ഷത്തെ പാപങ്ങള്‍ അല്ലാഹു പൊറുത്ത് തരുമെന്ന് ഞാന്‍ കണക്കാക്കുന്നു." - [സ്വഹീഹ് മുസ്‌ലിം: 1162]. 

അതുപോലെ മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം: 

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ : مَا رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَتَحَرَّى صِيَامَ يَوْمٍ فَضَّلَهُ عَلَى غَيْرِهِ إِلا هَذَا الْيَوْمَ يَوْمَ عَاشُورَاءَ وَهَذَا الشَّهْرَ يَعْنِي شَهْرَ رَمَضَانَ . " 

ഇബ്നു അബ്ബാസ് (റ)  പറഞ്ഞു: "അങ്ങേയറ്റത്തെ താല്പര്യത്തോടെ, മറ്റുള്ളവയെക്കാള്‍ പ്രാധാന്യം നല്‍കിക്കൊണ്ട് നബി (സ) ഏതെങ്കിലും ദിവസം നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഇന്ന ദിവസമൊഴികെ അതായത് ആശൂറാഅ് ദിവസം, ഇന്ന മാസമൊഴികെ അതായത് റമളാന്‍ മാസം." - [സ്വഹീഹുല്‍ ബുഖാരി: 1862]. അഥവാ സാധാരണ സുന്നത്ത് നോമ്പുകളെക്കാള്‍ പ്രാധാന്യം ആശൂറാഅ് നോമ്പിന് നബി (സ) നല്‍കാറുണ്ടായിരുന്നു. 
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ഒരു ദിവസം നോമ്പ് അനുഷ്ടിക്കുന്നത്കൊണ്ട് ലഭിക്കുന്ന മറ്റെല്ലാ ശ്രേഷ്ഠത്തകളും ആശൂറാഅ് നോമ്പിനും ഉണ്ട്. 

عن أبوسعيد الخدري رضي الله عنه قال:  سمعت النبي صلى الله عليه وسلم يقول: من صام يوما في سبيل الله بعد الله وجهه عن النار سبعين خريفا.

അബൂ സഈദ് അല്‍ ഖുദ്'രി (റ) വില്‍ നിന്നും നിവേദനം: നബി (സ) പറയുന്നതായി ഞാന്‍ കേട്ടു: അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ആരെങ്കിലും ഒരു നോമ്പ് നോറ്റാല്‍ അല്ലാഹു അവന്‍റെ മുഖത്തെ നരകത്തില്‍ നിന്നും എഴുപത് വര്‍ഷത്തെ വഴിദൂരം അകറ്റുന്നതാണ്. - [متفق عليه]. 

ആശൂറാഅ് ദിവസത്തോടൊപ്പം താസൂആഅ് (മുഹറം ഒന്‍പത്) കൂടി നോല്‍ക്കല്‍ സുന്നത്ത്: 

ഇമാം മുസ്‌ലിം റഹിമഹുല്ല ഉദ്ദരിച്ച ഹദീസില്‍ ഇപ്രകാരം കാണാം:

عن عَبْدَ اللَّهِ بْنَ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قال : حِينَ صَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ عَاشُورَاءَ وَأَمَرَ بِصِيَامِهِ قَالُوا يَا رَسُولَ اللَّهِ إِنَّهُ يَوْمٌ تُعَظِّمُهُ الْيَهُودُ وَالنَّصَارَى فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَإِذَا كَانَ الْعَامُ الْمُقْبِلُ إِنْ شَاءَ اللَّهُ صُمْنَا الْيَوْمَ التَّاسِعَ قَالَ فَلَمْ يَأْتِ الْعَامُ الْمُقْبِلُ حَتَّى تُوُفِّيَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ.

ഇബ്നു അബ്ബാസ് (റ) പറഞ്ഞു: നബി (സ) ആശൂറാഅ് ദിവസം നോമ്പ് നോല്‍ക്കുകയും ആ ദിവസത്തില്‍ നോമ്പെടുക്കാന്‍ കല്പിക്കുകയും ചെയ്തപ്പോള്‍ സ്വഹാബത്ത് പറഞ്ഞു: യാ റസൂലല്ലാഹ്.. അത് ജൂത- ക്രൈസ്തവര്‍ മഹത് വല്‍ക്കരിക്കുന്ന ദിനമല്ലേ... അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു: "ഇന്‍ ഷാ അല്ലാഹ്, അടുത്ത വര്‍ഷം നാം (ജൂത-ക്രൈസ്തവരില്‍ നിന്നും വ്യത്യസ്ഥരാവാനായി) ഒന്‍പതം ദിവസം കൂടി നോമ്പെടുക്കും. പക്ഷെ അടുത്ത വര്‍ഷം കടന്നു വരുമ്പോഴേക്ക് റസൂല്‍ (സ) വഫാത്തായിരുന്നു. - [സ്വഹീഹ് മുസ്‌ലിം: 1916].  അതുകൊണ്ട് തന്നെ മുഹറം പത്തിനോടൊപ്പം മുഹറം ഒന്‍പത് കൂടി നോല്‍ക്കുന്നത് സുന്നത്താണ്. ജൂത ക്രൈസ്തവരില്‍ നിന്ന് ആചാരാനുഷ്ടാനങ്ങളില്‍ വിശ്വാസികള്‍ വ്യത്യസ്ഥത പുലര്‍ത്തണം എന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. അവരുടെ ആഘോഷ-ആചാരങ്ങളെ വാരിപ്പുണരുന്ന ചില ആളുകള്‍ക്ക് സ്വഹാബാത്ത് റസൂലുല്ലയോട് ചോദിച്ച ചോദ്യം ഒരു പാഠമാണ്. 

മുഹറത്തിലെ നോമ്പ് കൊണ്ട് പൊറുക്കപ്പെടുന്നത് ചെറുപാപങ്ങള്‍: 

ഇമാം നവവി റഹിമഹുല്ല പറയുന്നു: "അറഫാദിനത്തിലെ നോമ്പ് രണ്ട് വര്‍ഷങ്ങളിലെ പാപങ്ങള്‍ പൊറുക്കുന്നു. ആശൂറാഇലെ നോമ്പ് ഒരുവര്‍ഷത്തെ പാപം പൊറുക്കുന്നു. ഒരാളുടെ ആമീന്‍ പറയല്‍ മലാഇകത്തിന്‍റെ ആമീന്‍ പറയലിനോട് ചെര്‍ന്നുവന്നാല്‍ അവന്‍റെ കഴിഞ്ഞ എല്ലാ പാപങ്ങളും പൊറുക്കപ്പെടുന്നു. ഈ പറഞ്ഞവയെല്ലാം പാപമോചനത്തിന് കാരണങ്ങളാണ്. ഒരാള്‍ക്ക് ചെറുപാപങ്ങള്‍ ഉണ്ടെങ്കില്‍ അത് പൊറുക്കപ്പെടുന്നു. ചെറുപാപങ്ങളോ വന്‍പാപങ്ങളോ ഇല്ലെങ്കില്‍ അവ അവന് നന്മയായി രേഖപ്പെടുത്തപ്പെടുകയും അവന്‍റെ പദവികള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇനി ഒരാള്‍ക്ക് ചെറുപാപങ്ങളില്ല വന്‍പാപങ്ങള്‍ മാത്രമാണ് ഉള്ളതെങ്കില്‍ ആ വന്‍പാപങ്ങളുടെ പാപഭാരം ആ നോമ്പ് കാരണത്താല്‍ കുറയുമെന്ന് നാം പ്രതീക്ഷിക്കുന്നു."  - [അല്‍മജ്മൂഅ്: വോ: 6].   

ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ (റ) പറയുന്നു: " ശുദ്ധി വരുത്തല്‍  (വുളു, കുളി) , നമസ്കാരം, റമളാനിലെ നോമ്പ്, അറഫയിലെ നോമ്പ്,  ആശൂറാഇലെ നോമ്പ് തുടങ്ങിയവ ചെറുപാപങ്ങള്‍ പൊറുക്കപ്പെടാനുള്ള കാരണങ്ങളാണ്". - [അല്‍ഫതാവല്‍കുബ്റ: വോ: 5]. 

അഥവാ വന്‍പാപങ്ങള്‍ ഉള്ളവന്‍ പ്രത്യേകമായി അതില്‍നിന്നും തൗബ ചെയ്ത് മടങ്ങണം. അല്ലാഹു നമ്മുടെ തെറ്റുകുറ്റങ്ങള്‍ മാപ്പാക്കിത്തരുമാറാകട്ടെ .... ഏറെ ശ്രേഷ്ടകരമായ ആശൂറാഅ് ദിവസത്തില്‍ അനാചാരങ്ങളും അന്തവിശ്വാസങ്ങളും കൊണ്ടാടി ആ ദിവസത്തെ മോശമായിക്കാണുകയും മോശമാക്കി മാറ്റുകയും ചെയ്യുന്ന വികല വിശ്വാസങ്ങളില്‍ നിന്ന് അല്ലാഹു നമ്മെ കാത്തുരക്ഷിക്കുകയും ചെയ്യട്ടെ ... 

Sunday, August 19, 2018

അറഫാ ദിനത്തിന്‍റെ ശ്രേഷ്ഠതകള്‍.

 
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

നമുക്കറിയാവുന്ന പോലെ ഇസ്‌ലാമിലെ പഞ്ചസ്തംബങ്ങളില്‍ ഒന്നായ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിലെ ഏറ്റവും സുപ്രധാനമായ ഒരു റുക്നാണ് അറഫയില്‍ നില്‍ക്കല്‍. ആ ദിവസത്തിന്‍റെ ശ്രേഷ്ഠതകളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ നാം ചര്‍ച്ച ചെയ്യുന്നത്.

www.fiqhussunna.com

ഒന്ന്:
പവിത്രമാക്കപ്പെട്ട നാല് മാസങ്ങളിലെ ഏറ്റവും സുപ്രധാനമായ ദിനങ്ങളില്‍ ഒന്ന്. അമലുകള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്നതായ ദുല്‍ഹിജ്ജ പത്തിലെ ഏറ്റവും സുപ്രധാനമവും ശ്രേഷ്ഠവുമായ ദിനം. അതിലുപരി ദുല്‍ഹിജ്ജയിലെ ആദ്യത്തെ പത്തിനാണ് പകലുകളില്‍ വച്ച് റമദാനിലെ അവസാനത്തെ പത്തിനേക്കാള്‍ പോലും ശ്രേഷ്ഠം എന്ന് പണ്ഡിതന്മാര്‍ പറയാനുള്ള കാരണം അതില്‍ അറഫാദിനം ഉണ്ട് എന്നതും, നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് ഇവയെല്ലാം സംഗമിക്കുന്ന ഒരേയൊരു സന്ദര്‍ഭമാണ് ആ ദിനങ്ങള്‍ എന്നതുമാണ്‌.

രണ്ട്:
അല്ലാഹു സുബ്ഹാനഹു വ തആല വിശുദ്ധഖുര്‍ആനില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ സത്യം ചെയ്ത് പറഞ്ഞ ദിവസങ്ങളില്‍ ഒന്നാണ് അറഫാദിനം. സൂറത്തുല്‍ ബുറൂജിലെ
وَشَاهِدٍ وَمَشْهُودٍ എന്ന ആയത്തിലെ مشهود എന്നത് അറഫാദിനത്തെക്കുറിച്ചാണ് എന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്.

وَالْيَوْمِ الْمَوْعُودِ (2) وَشَاهِدٍ وَمَشْهُودٍ (3)
"വാഗ്ദാനം ചെയ്യപ്പെട്ട ആ ദിവസം തന്നെയാണ്  സത്യം. സാക്ഷിയും സാക്ഷ്യം വഹിക്കപ്പെടുന്ന കാര്യവും തന്നെയാണ സത്യം." - [ബുറൂജ്: 2-3]. 
عن أبي هريرة رضي الله عنه أن النبي صلى الله عليه وسلم قال : " اليوم الموعود يوم القيامة ، واليوم المشهود يوم عرفة ، والشاهد يوم الجمعة .. " رواه الترمذي وحسنه الألباني . 
അബൂഹുറൈറ (റ) നിവേദനം: നബി (സ) പറഞ്ഞു: " 'വാഗ്ദാനം ചെയ്യപ്പെട്ട ദിവസം' എന്നത് 'ഖിയാമത്ത് നാള്‍' ആണ്. 'സാക്ഷ്യം വഹിക്കപ്പെടുന്നത്' എന്നത് അറഫാദിനവും, 'സാക്ഷി' എന്നത് 'ജുമുഅ' ദിവസവുമാണ്" - [തിര്‍മിദി- അല്‍ബാനി: ഹസന്‍].

അതുപോലെ സൂറത്തുല്‍ ഫജ്റിലെ:
وَالشَّفْعِ وَالْوَتْرِ
"ഇരട്ടയും ഒറ്റയും തന്നെയാണ് സത്യം" - [ഫജ്ര്‍:3].
 ഈ ആയത്തിലെ ഒറ്റ അറഫാദിനത്തെക്കുറിച്ചാണ് എന്ന് ഇബ്നു അബ്ബാസ് (റ) ഉദ്ദരിചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു:
الشفع يوم الأضحى ، والوتر يوم عرفة
"ഇരട്ട ബലിപെരുന്നാള്‍ ദിവസവും, ഒറ്റ അറഫാദിനവുമാണ്" , ഇത് ജാബിര്‍ (റ) വില്‍ നിന്നും നബി (സ) പറഞ്ഞതായി ഇമാം അഹ്മദും നസാഇയുമെല്ലാം ഉദ്ദരിച്ചിട്ടും ഉണ്ട്. - [ഇബ്നുകസീര്‍: തഫ്സീര്‍ സൂറത്തുല്‍ ഫജ്ര്‍ നോക്കുക].

മൂന്ന്‍: അല്ലാഹുവിന്‍റെ അനുഗ്രഹവും, ദീനും ഈ ഉമ്മത്തിനുമേല്‍ പൂര്‍ത്തീകരിക്കപ്പെട്ട ദിനമാണത്. ഉമര്‍ (റ) വില്‍ നിന്നും ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ദരിച്ച ഹദീസില്‍ ഇപ്രകാരം കാണാം:
عن عمر بن الخطاب رضي الله عنه أن رجلا من اليهود قال له : يا أمير المؤمنين ، آية في كتابكم تقرءونها ، لو علينا معشر اليهود نزلت لاتخذنا ذلك اليوم عيدا . قال أي آية ؟ قال : " اليوم أكملت لكم دينكم وأتممت عليكم نعمتي ورضيت لكم الإسلام دينا "، قال عمر : قد عرفنا ذلك اليوم والمكان الذي نزلت فيه على النبي صلى الله عليه وسلم : وهو قائم بعرفة يوم الجمعة .
ഉമറു ബ്നുല്‍ ഖത്താബ് (റ) നിവേദനം: ജൂതന്മാരില്‍പ്പെട്ട ഒരാള്‍ അദ്ദേഹത്തോട് പറഞ്ഞു: അല്ലയോ അമീറുല്‍ മുഅ്മിനീന്‍,നിങ്ങളുടെ വേദഗ്രന്ഥത്തില്‍ നിങ്ങള്‍ പാരായണം  ചെയ്യുന്ന ഒരായത്തുണ്ട്. അത് ഞങ്ങള്‍ ജൂതന്മാര്‍ക്കാണ് ഇറങ്ങിയിരുന്നതെങ്കില്‍ അതിറങ്ങിയ ദിവസത്തെ ഞങ്ങളൊരു ആഘോഷദിവസമാക്കുമായിരുന്നു. അദ്ദേഹം ചോദിച്ചു: ഏത് ആയത്താണത് ?. അയാള്‍ പറഞ്ഞു: "ഇന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക്‌ ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു." എന്ന ആയത്താണത്. അപ്പോള്‍ ഉമര്‍ (റ) പറഞ്ഞു: അതേത് ദിവസമാണ് എന്നും അതെവിടെ വച്ചാണ് നബി (സ) ഇറങ്ങിയതെന്നും ഞങ്ങള്‍ക്കറിയാം. വെള്ളിയാഴ്ച ദിവസം അദ്ദേഹം അറഫയില്‍ നില്‍ക്കുന്ന സമയത്താണ് അതിറങ്ങിയത്". - [متفق عليه].

നാല്: അറഫയില്‍ സംഗമിച്ചവര്‍ക്ക് അതൊരു ഈദാണ്.
قال صلى الله عليه وسلم : " يوم عرفة ويوم النحر وأيام التشريق عيدنا أهل الإسلام ، وهي أيام أكل وشرب "
 നബി (സ)പറഞ്ഞു: "അറഫാദിനവും,ബലിപെരുന്നാള്‍ ദിനവും, അയ്യാമുത്തശ്രീഖിന്‍റെ ദിനങ്ങളും നമ്മള്‍ മുസ്‌ലിംകളുടെ പെരുന്നാളാണ്. അവ തിന്നുവാനും കുടിക്കുവാനുമുള്ള ദിനമാണ്". - [അബൂദാവൂദ്: 2421, അല്‍ബാനി: സ്വഹീഹ്]. എന്നാല്‍ ഹജ്ജിന് പോകാത്തവര്‍ക്ക് അറഫയുടെ ദിനം നോമ്പെടുക്കലാണ് സുന്നത്ത്. 

അഞ്ച്: അറഫാദിനത്തിലെ നോമ്പ് കഴിഞ്ഞതും വരാനിരിക്കുന്നതുമായ വര്‍ഷങ്ങളിലെ പാപങ്ങള്‍ പൊറുക്കപ്പെടാന്‍ കാരണമാകും.         
عن أبي قتادة رضي الله عنه أن رسول الله صلى الله عليه وسلم سئل عن صوم يوم عرفة فقال : " يكفر السنة الماضية والسنة القابلة "
അബൂ ഖതാദ (റ) നിവേദനം: നബി (സ) യോട് അറഫാദിനത്തിലെ നോമ്പിനെക്കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "അത് കഴിഞ്ഞ വര്‍ഷത്തെയും വരാനിരിക്കുന്ന വര്‍ഷത്തെയും പാപങ്ങള്‍ പൊറുക്കാന്‍ ഇടയാകും" - [സ്വഹീഹ് മുസ്‌ലിം: 2804]. 

ആറ്: അത് പാപമോചനത്തിന്‍റെയും, നരകമോചനത്തിന്‍റെയും ദിനമാണ്. അതിലുപരി നരകത്തില്‍ നിന്ന് മോചനം ലഭിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ദിവസമാണ്: 
عن عائشة رضي الله عنها عن النبي صلى الله عليه وسلم قال : " ما من يوم أكثر من أن يعتق الله فيه عبدا من النار من يوم عرفة ، وإنه ليدنو ثم يباهي بهم الملائكة فيقول : ما أراد هؤلاء ؟ "
 ആഇശ (റ) നിവേദനം: നബി (സ) പറഞ്ഞു: "അല്ലാഹു ഒരടിമയെ നരകത്തില്‍ നിന്നും മോചിക്കാന്‍ ഏറെ ഇടയുള്ള ഒരു ദിനം അറഫാദിനത്തേക്കാള്‍ മറ്റൊന്നില്ല. അവന്‍ അവരോടടുക്കുകയും, മലക്കുകളോട് അവരെക്കുറിച്ച് പ്രശംസിച്ചുകൊണ്ട് : അവരെന്താണ് ഉദ്ദേശിക്കുന്നത് ?!. എന്ന് പറയുകയും ചെയ്യും". - [സ്വഹീഹ് മുസ്‌ലിം: 3354].   അതായത് അറഫയില്‍ ഒരുമിച്ച് കൂടുന്നവരെ അല്ലാഹു സുബ്ഹാനഹു വ തആല പ്രശംസിച്ച് പറയുകയും, അവരെന്താണോ ഉദ്ദേശിക്കുന്നത് അതവര്‍ക്ക് നല്‍കപ്പെടും എന്നോ, അതല്ലെങ്കില്‍ അവരുടെ ഈ ത്യാഗവും പരിശ്രമവും അല്ലാഹുവിന്‍റെ പ്രീതിയും തൃപ്തിയും ആഗ്രഹിച്ചുകൊണ്ടല്ലാതെയല്ല എന്ന അര്‍ത്ഥത്തിലാണ് അപ്രകാരം പരാമര്‍ശിച്ചിരിക്കുന്നത് എന്നതാണ് പണ്ഡിതന്മാര്‍ ഇതിന് നല്‍കിയ വിശദീകരണം. എന്നാല്‍ അറഫാ ദിനത്തിന്‍റെ ശ്രേഷ്ഠത ഈ ഹദീസില്‍ വളരെ വ്യക്തമാണ്താനും. ഒരാള്‍ നരകത്തില്‍ നിന്നും മോചിക്കപ്പെടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ദിനമാണത്.

ഏഴ്:
പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്ന ദിവസമാണ്. നബി (സ) പറഞ്ഞു: 
خير الدعاء دعاء يوم عرفة
"ഏറ്റവും നല്ല പ്രാര്‍ത്ഥന അറഫാദിനത്തിലെ പ്രാര്‍ത്ഥനയാണ്" - [തിര്‍മിദി: 3585, അല്‍ബാനി: ഹസന്‍].
എട്ട്: അല്ലാഹു ആദം സന്തതികളോട് അവനെയല്ലാതെ മറ്റൊരാളെയും ആരാധിക്കരുത് എന്ന് കരാറിലേര്‍പ്പെട്ട ദിനമാണത്.
عن ابن عباس رضي الله عنهما قال : قال رسول الله صلى الله عليه وسلم : " إن الله أخذ الميثاق من ظهر آدم بنعمان - يعني عرفة - وأخرج من صلبه كل ذرية ذرأها ، فنثرهم بين يديه كالذر ، ثم كلمهم قبلا   

ഇബ്നു അബ്ബാസ് (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: "ആദമിന്‍റെ മുതുകില്‍ നിന്നും 'നുഅമാനില്‍' വെച്ച് അഥവാ അറഫയില്‍ വെച്ച് അല്ലാഹു കരാറെടുത്തു. അദ്ദേഹത്തിന്‍റെ മുതുകില്‍ നിന്നും മുഴുവന്‍ സന്തതികളെയും ഒരുമിച്ച് കൂട്ടി
, കണങ്ങളെപ്പോലെ തന്‍റെ മുന്നില്‍ നിരത്തി നിര്‍ത്തിയ ശേഷം അവരെ അഭിസംബോധനം ചെയ്തവന്‍ സംസാരിച്ചു". - [മുസ്നദ് അഹ്മദ്: 2455].

ആ കരാറിനെ സംബന്ധിച്ച് സൂറത്തു മാഇദയില്‍ നമുക്കിങ്ങനെ വായിക്കാം:
وَإِذْ أَخَذَ رَبُّكَ مِنْ بَنِي آدَمَ مِنْ ظُهُورِهِمْ ذُرِّيَّتَهُمْ وَأَشْهَدَهُمْ عَلَى أَنْفُسِهِمْ أَلَسْتُ بِرَبِّكُمْ قَالُوا بَلَى شَهِدْنَا أَنْ تَقُولُوا يَوْمَ الْقِيَامَةِ إِنَّا كُنَّا عَنْ هَذَا غَافِلِينَ (172) أَوْ تَقُولُوا إِنَّمَا أَشْرَكَ آبَاؤُنَا مِنْ قَبْلُ وَكُنَّا ذُرِّيَّةً مِنْ بَعْدِهِمْ أَفَتُهْلِكُنَا بِمَا فَعَلَ الْمُبْطِلُونَ (173)

 
"നിന്‍റെ രക്ഷിതാവ്‌ ആദം സന്തതികളില്‍ നിന്ന്‌, അവരുടെ മുതുകുകളില്‍ നിന്ന്‌ അവരുടെ സന്താനങ്ങളെ പുറത്ത്‌ കൊണ്ട്‌ വരികയും, അവരുടെ കാര്യത്തില്‍ അവരെ തന്നെ അവന്‍ സാക്ഷി നിര്‍ത്തുകയും ചെയ്ത സന്ദര്‍ഭം ( ഓര്‍ക്കുക). (അവന്‍ ചോദിച്ചു) : ഞാന്‍ നിങ്ങളുടെ രക്ഷിതാവല്ലയോ? അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ സാക്ഷ്യം വാഹിച്ചിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ ഇതിനെപ്പറ്റി ശ്രദ്ധയില്ലാത്തവരായിരുന്നു. എന്ന്‌ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നിങ്ങള്‍ പറഞ്ഞേക്കും എന്നതിനാലാണ്‌ ( അങ്ങനെ ചെയ്തത്‌). അല്ലെങ്കില്‍ മുമ്പ്‌ തന്നെ ഞങ്ങളുടെ പൂര്‍വ്വപിതാക്കള്‍ അല്ലാഹുവോട്‌ പങ്കചേര്‍ത്തിരുന്നു. ഞങ്ങള്‍ അവര്‍ക്കു ശേഷം സന്തതിപരമ്പരകളായി വന്നവര്‍ മാത്രമാണ്‌. എന്നിരിക്കെ ആ അസത്യവാദികള്‍ പ്രവര്‍ത്തിച്ചതിന്‍റെ പേരില്‍ നീ ഞങ്ങളെ നശിപ്പിക്കുകയാണോ എന്ന്‌ നിങ്ങള്‍ പറഞ്ഞേക്കും എന്നതിനാല്‍." - [മാഇദ: 172-173].
----------------------

അതുകൊണ്ട് അറഫാ ദിനത്തിന്‍റെ പവിത്രതയും ശ്രേഷ്ഠതയും മനസ്സിലാക്കി കഴിവിന്‍റെ പരമാവധി സല്‍ക്കര്‍മ്മങ്ങള്‍ ചെയ്ത്, ആ സുദിനത്തില്‍ നരകമോചനം ലഭിക്കുന്ന സൗഭാഗ്യവാന്മാരില്‍ നാം ഉള്‍പ്പെടാന്‍ വേണ്ടി പരിശ്രമിക്കുക.

നാട്ടിലും സൗദിയിലും മാസപ്പിറവി വ്യത്യാസപ്പെട്ടാല്‍ എന്ത് ചെയ്യും എന്നത് നാം നേരത്തെ വിശദീകരിച്ചിട്ടുണ്ട്. അത് ഈ ലേഖനത്തില്‍ വായിക്കാം:  http://www.fiqhussunna.com/2018/08/blog-post_12.html 
 
അല്ലാഹു തൗഫീഖ് നല്‍കട്ടെ..

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി.എൻ 

പലിശയുടെ പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാമോ ?.


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

വലിയ പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ വേണ്ടി നാമോരുമിച്ച് പരിശ്രമിക്കുന്ന സാഹചര്യമാണല്ലോ കേരളത്തിലുള്ളത്. ഒരു മുസ്‌ലിമിന് പലിശയുമായി ബന്ധപ്പെടാനോ പലിശയുമായി ബന്ധപ്പെടാനോ പാടില്ലാത്തതിനാല്‍ അവന്‍റെ അക്കൗണ്ടില്‍ വരുന്ന പലിശ ഉപയോഗിക്കാറില്ല. അത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാമോ എന്നതാണ് ചോദ്യം.

www.fiqhussunna.com

അക്കൗണ്ടില്‍ വരുന്ന പലിശയുടെ പണം ദാനധര്‍മ്മം എന്ന ഉദ്ദേശത്തോടെയല്ലാതെ , തന്‍റെ കയ്യില്‍ നിന്നും ഹറാമായ ധനം നീക്കം ചെയ്യുക അര്‍ത്ഥത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാം. അത് സ്വദഖയായി പരിഗണിക്കുകയില്ല. മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ അവശ്യമായി സാഹചര്യം എന്ന നിലക്കേ പലിശ ബേങ്കില്‍ അക്കൌണ്ട് തുറക്കാവൂ. ഇനി അക്കൗണ്ട് ഉള്ളവർ തന്‍റെ അക്കൗണ്ടില്‍ വരുന്ന പലിശപ്പണം തൻ്റെ കയ്യിൽ നിന്നും നീക്കം ചെയ്യുകയും ചെയ്യണം.

തന്‍റെ കൈവശം ഹലാലല്ലാത്ത മാര്‍ഗേണ വരുന്ന ഏതൊരു ധനവും തനിക്ക് ഉപയോഗിക്കല്‍ നിഷിദ്ധമാണ്. എന്നാല്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്കോ ദുരിതാശ്വാസത്തിനോ ഒക്കെ നല്‍കിക്കൊണ്ടാണ് അത് നീക്കം ചെയ്യേണ്ടത്. തെളിവുകളോട് കൂടി വിശദമായി ആ വിഷയം നാം നേരത്തെ എഴുതിയിട്ടുണ്ട്. ആ ലേഖനം വായിക്കാന്‍ ഈ ലിങ്കില്‍ പോകാം: http://www.fiqhussunna.com/2015/09/blog-post.html


അല്ലാഹു അനുഗ്രഹിക്കട്ടെ.

സകാത്തിന്‍റെ ധനം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാമോ ?.



الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

നമ്മുടെ നാട് വലിയൊരു പ്രതിസന്ധിയിലൂടെയും ദുരന്തത്തിലൂടെയുമാണല്ലോ കടന്നു പോകുന്നത്. അകമഴിഞ്ഞ് ആളുകള്‍ പരസ്പരം സഹായിക്കുകയാണ്. ഈ സഹജീവി സ്നേഹവും സഹായമനസ്കതയും റബ്ബ് എന്നും നിലനിര്‍ത്തുമാറാകട്ടെ. 

www.fiqhussunna.com 
 
ഒരുപാാട്  സഹോദരങ്ങള്‍ ഈയിടേയായി അയച്ചുതരുന്ന ചോദ്യമാണ് ദുരിതാശ്വാസ നിധിയിലേക്ക് സകാത്തിന്‍റെ ധനം നല്‍കാമോ എന്നത്. ദുരിതാശ്വാസ നിധികളിലേക്ക് നല്‍കേണ്ടത് പൊതുവായ അര്‍ത്ഥത്തിലുള്ള ദാനധര്‍മ്മങ്ങളില്‍ നിന്നാണ്. സകാത്താകട്ടെ നിര്‍ണിതമായ അവകാശികള്‍ക്ക് നല്‍കിയാല്‍ മാത്രം വീടുന്ന നിര്‍ബന്ധ ദാനധര്‍മ്മമാണ്. വിഷയത്തിലേക്ക് കടക്കുന്നതിന് മുന്‍പ് ചെറിയൊരു ആമുഖം ആവശ്യമാണ്‌. 

പൊതുവേയുള്ള ദാനധര്‍മ്മങ്ങളും സകാത്തും തമ്മില്‍ വ്യത്യാസം ഉള്ളത് കൊണ്ടാണ് ഈ ചോദ്യം ഉയരുന്നത്. സകാത്ത് നിര്‍ബന്ധ ദാനധര്‍മ്മവും എന്നാല്‍ മറ്റു ദാനധര്‍മ്മങ്ങള്‍ ഐച്ഛികമോ, സാഹചര്യത്തിന്‍റെ അനിവാര്യതയെ അപേക്ഷിച്ച് നിര്‍ബന്ധമാകുന്നവയോ ആണ്.

ഇസ്‌ലാം ദാനധര്‍മ്മത്തെയും പരസഹായത്തെയും ഏറെ പ്രോത്സാഹിപ്പിക്കുന്നു. പച്ചക്കരളുള്ള ഏത് ജീവനും സഹായമേകുന്നതും തണലാകുന്നതും പുണ്യമാണ് എന്നാണ്  നബി (സ) പഠിപ്പിച്ചത്:

في كل ذات كبد رطبة أجر
" പച്ചക്കരളുള്ള ഏത് ജീവിയോടും കാണിക്കുന്ന നന്മക്ക് പ്രതിഫലമുണ്ട്" - [ബുഖാരി: 2466, മുസ്‌ലിം: 2244].

അതുപോലെ നബി (സ) പറഞ്ഞു: 

الراحمون يرحمهم الرحمن ، ارحموا من في الأرض يرحمكم من في السماء 
"കരുണയുല്ലവരോട് പരമകാരുണ്യകനും  കരുണ കാണിക്കും. നിങ്ങള്‍ ഭൂമിയുലുല്ലവരോട് കരുണ കാണിക്കുവിന്‍. ഉപരിയിലുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും." - [തിര്‍മിദി: 6/43]. 

സമാനമായി അദ്ദേഹം പറയുന്നു: 

من لا يرحم لا يرحم
"കരുണ ചെയ്യാത്തവന് കരുണ ലഭിക്കുകയില്ല" - [ബുഖാരി: 5/75 മുസ്‌ലിം: 4/1809]. 

ജാതിമതഭേദമന്യേ പ്രയാസപ്പെടുന്ന സര്‍വ്വ ജനങ്ങള്‍ക്കും സഹായവും കാരുണ്യവും എത്തിക്കുക എന്നത് ഇസ്‌ലാം വലിയ നന്മയായി പഠിപ്പിക്കുന്നു. അതുതന്നെ ആദര്‍ശ ബന്ധുവോ, കുടുംബമോ, അയല്‍വാസിയോ ആകുമ്പോള്‍ ബാധ്യത വര്‍ദ്ധിക്കുന്നു. 

അതുകൊണ്ടുതന്നെ ദുരിതാശ്വാസ സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ മുസ്‌ലിമും അകമഴിഞ്ഞ് സംഭാവന ചെയ്യേണ്ടതുണ്ട്. അതവന് സ്വദഖയാണ്. അതിന്‍റെ ഗുണഭോക്താവ് ആര് തന്നെ ആയാലും അവനതില്‍ വലിയ പ്രതിഫലമുണ്ട്. ഈ കഴിഞ്ഞ വെള്ളിയാഴ്ച ഞാന്‍ ഖുത്ബ പറയുന്ന പള്ളിയില്‍ നിന്നും ജുമുഅ നമസ്കാരശേഷം മാത്രം ബോക്സില്‍ രണ്ട് ലക്ഷം രൂപയാണ് പ്രലയാനന്തര ദുരിതാശ്വാസനിധിയിലേക്ക് നമസ്കാരത്തിന് വന്നവർ നിക്ഷേപിച്ചത്. മാത്രമല്ല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഘടുവായി നല്ലൊരു വിഹിതം കുവൈറ്റിലെ സന്മനസ്സുക്കള്‍ അവരുടെ വേതനത്തില്‍ നിന്നും പിടിച്ച് നല്‍കുകയും ചെയ്തു.  ഇത് ദാനധര്‍മ്മത്തിന്‍റെ പ്രസക്തി എത്രമാത്രം വിശ്വാസികള്‍ ഉള്‍ക്കൊള്ളുന്നു എന്നതും അവരുടെ നന്മയും സൂചിപ്പിക്കുന്നു. 

ഇനിയാണ് നമ്മള്‍ ചോദ്യത്തിലേക്ക് കടക്കുന്നത്. സകാത്ത് എന്ന് പറയുന്നത് ഒരു നിര്‍ബന്ധ ദാനധര്‍മ്മമാണ്. അത് മറ്റു ദാനധര്‍മ്മങ്ങളെപ്പോലെ കൈകാര്യം ചെയ്യാവുന്ന ഒന്നല്ല. അതാര്‍ക്കാണ് ബാധകമാകുന്നത്, അതിന്‍റെ അവകാശികള്‍ ആര്, ഏതെല്ലാം ഇനങ്ങളിലാണ് അത് നിര്‍ബന്ധമാകുന്നത് തുടങ്ങി സകാത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തിട്ടപ്പെടുത്തപ്പെട്ടിട്ടുണ്ട്. മുസ്ലിംകള്‍ക്ക് ഇടയില്‍ത്തന്നെ എല്ലാ ഇനങ്ങള്‍ക്കും, അവരുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സകാത്തിന്‍റെ പണം ഉപയോഗിക്കാന്‍ അനുവാദമില്ല.  ഉദാ: ഒരാള്‍ ഒരു മസ്ജിദ് ഉണ്ടാക്കാന്‍ സകാത്തില്‍ നിന്ന് നല്‍കാന്‍ വിചാരിച്ചാല്‍ പോലും അനുവദനീയമല്ല. പള്ളിയുണ്ടാക്കാന്‍ സ്വദഖയായി വേറെത്തന്നെ നല്‍കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. സകാത്ത് അതിന്‍റെ അവകാശിക്കും നല്‍കണം.

ഒരു പൊതു ദുരിതാശ്വാസനിധിയിലേക്ക് സകാത്തിന്‍റെ സംഖ്യ നല്‍കുമ്പോള്‍ അത് അവകാശികളായ ആളുകളിലേക്കും, അല്ലാത്തവരിലേക്കും, സകാത്ത് അനുവദിക്കപ്പെട്ട കാര്യങ്ങള്‍ക്കും അല്ലാത്ത കാര്യങ്ങള്‍ക്കും ഒക്കെ വിനിയോഗിക്കപ്പെടാം. മാത്രമല്ല സകാത്ത് മുസ്ലിംകളായ ആളുകളില്‍ നിന്ന് മാത്രം നിര്‍ബന്ധദാനധര്‍മ്മമായി പിരിച്ചെടുക്കുന്നതും അവരിലെ പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതുമായ ഒന്നാണ്. അമുസ്ലിംകളില്‍ ഇസ്ലാമിനോട് ആഭിമുഖ്യമുള്ള പ്രയാസമനുഭവിക്കുന്ന ആളുകള്‍ക്കും (مؤلفة القلوب) അത് നല്‍കാം. ഒരു മുസ്‌ലിം ഭരണാധികാരിയുടെ വിവേചനാധികാരമനുസരിച്ച് അപ്രകാരമുള്ള അവിശ്വാസികള്‍ക്ക്‌ നല്‍കപ്പെട്ടിരുന്നു. നബി (സ) അമുസ്‌ലിംകളായ പല ഗോത്ര നേതാക്കന്മാര്‍ക്കും സകാത്തില്‍ നിന്നും നല്‍കിയിരുന്നു. ഒന്നുകില്‍ അവരുടെ ഇണക്കമുള്ള മനസ്സിനെ നിലനിര്‍ത്താനോ, അല്ലെങ്കില്‍ ഇടഞ്ഞുനില്‍ക്കുന്ന മനസ്സിനെ ഇണക്കമുള്ളതാക്കാനോ നല്‍കപ്പെടുന്ന ഒന്നാണത്. എന്നാല്‍ അടിസ്ഥാനപരമായി മുസ്ലിംകളിലെ ധനികരില്‍ നിന്ന് പിരിച്ചെടുക്കപ്പെടുകയും അവരിലെ ദരിദ്രര്‍ക്ക് നല്‍കപ്പെടുകയും ചെയ്യുന്ന ഒരു നിര്‍ബന്ധ ദാനമാണ് സകാത്ത്. 

ഞാന്‍ നേരത്തെ സൂചിപ്പിച്ച പോലെ മറ്റു ദാനധര്‍മ്മങ്ങളെപ്പോലെ പൊതുവായ അര്‍ത്ഥത്തില്‍ എന്ത് നന്മക്കും ചിലവഴിക്കാവുന്ന ഒന്നല്ല അത്. മുസ്ലിംകള്‍ക്ക് തന്നെ എല്ലാ കാര്യത്തിനും സകാത്ത് ഉപയോഗിക്കാവതല്ല. അതുകൊണ്ടാണ് പള്ളിയുണ്ടാക്കാന്‍ പോലും സകാത്തില്‍ നിന്ന് എടുക്കാന്‍ പാടില്ല എന്ന് പറഞ്ഞത്.  അത് അതിന്‍റെ അവകാശികളായ ആളുകളിലേക്ക് എത്തേണ്ട ഒന്നാണ്. പൊതു ആവശ്യത്തിനുപയോഗപ്പെടുത്തുന്ന ഒന്നല്ല. പെട്ടെന്ന് മനസിലാവാന്‍ ഒരു ചെറിയ ഉദാഹരണം പറയാം: സര്‍ക്കാര്‍ തന്നെ അതിന്‍റെ പണം വകമാറ്റി ചിലവഴിക്കാന്‍ സര്‍ക്കാരിനാകുമോ ?. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കാന്‍ ഇരിക്കുന്ന പണം മുഴുവന്‍ ദുരിതാശ്വാസത്തിലേക്ക് നല്‍കാന്‍ സാധിക്കുമോ ?. ഇല്ല. കാരണം അതിന്‍റെ ഓരോന്നിന്‍റെയും അവകാശികള്‍ നിര്‍ണിതമാണ്. എന്നത് പോലെയാണ് സകാത്തും. അതിന്‍റെ അവകാശികള്‍ നിര്‍ണിതമാണ്.

 അതുകൊണ്ട് പൊതു ദുരിതാശ്വാസ നിധികളിലേക്ക് തങ്ങളുടെ സ്വദഖയില്‍ നിന്നും ദാനധര്‍മ്മങ്ങളില്‍ നിന്നും അകമഴിഞ്ഞ് നല്‍കുക. സകാത്തില്‍ നിന്ന് അതിലേക്ക് നല്‍കാവതല്ല. കാരണം സകാത്ത് ചിലവഴിക്കപ്പെടേണ്ട കാര്യങ്ങള്‍ക്കും അല്ലാത്ത കാര്യങ്ങള്‍ക്കും അത് വിനിയോഗിക്കപ്പെട്ടേക്കാം. അതുകൊണ്ട്  സകാത്ത് അതിന്‍റെ അവകാശികളാണ് എന്ന് കൃത്യമായി ബോധ്യമുള്ള ആളുകള്‍ക്ക് മാത്രം നല്‍കുക. കാരണം അവകാശികള്‍ക്ക് എത്തിയാലേ സകാത്ത് വീടൂ.

 അപ്പോള്‍ ചിലര്‍ക്ക് സംശയമുണ്ടായേക്കാം (في سبيل الله) എന്ന ഇനത്തില്‍ എല്ലാ നന്മകള്‍ക്കും സകാത്ത് നല്‍കാം എന്ന് വരില്ലേ എന്ന്.
في سبيل الله  എന്നതിന് പൊതുവായ ഒരര്‍ത്ഥവും പ്രത്യേകമായ ഒരര്‍ത്ഥവും ഉണ്ട്. അല്ലാഹുവിന്‍റെ പ്രതിഫലം ലഭിക്കുന്ന പുണ്യകരമായ ഏത് മാര്‍ഗത്തിനും في سبيل الله    എന്ന് പറയാം. ഇതാണ് പൊതുവായ അര്‍ഥം. ജിഹാദ് അഥവാ അല്ലാഹുവിന്‍റെ മാര്‍ഗത്തിലുള്ള ധര്‍മ്മസമരം ഇതാണ് പ്രത്യേകമായ അര്‍ഥം. ആ അര്‍ത്ഥമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

في سبيل اللهഎന്ന പദത്തിന്‍റെ അടിസ്ഥാനത്തില്‍ എല്ലാ നല്ലകാര്യങ്ങള്‍ക്കും സകാത്ത് ഉപയോഗിക്കാം എന്ന വാദം ദുര്‍ബലമാണ്‌. ശൈഖ് ഇബ്നു ഉസൈമീന്‍ (رحمه الله) പറയുന്നു : “കാരണം നമ്മള്‍ സകാത്തിന്‍റെ അവകാശികളെ തിട്ടപ്പെടുത്തുന്ന ആയത്തിലെ (في سبيل الله) 'അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ എന്നതിനെ, അതിന്‍റെ പൊതുവായ അര്‍ത്ഥപ്രകാരം വ്യാഖ്യാനിച്ചാല്‍ ആയത്തിന്‍റെ ആരംഭത്തില്‍ إنما   എന്ന പ്രയോഗത്തിലൂടെ സകാത്തിന്‍റെ അവകാശികളെ അല്ലാഹു പരിമിതപ്പെടുത്തിയത് നിഷ്ഫലമാകും”. – (الشرح الممتع).

അഥവാ ഏതൊരു പുണ്യകര്‍മ്മത്തിനും സകാത്തില്‍ നിന്ന് നല്‍കാമെങ്കില്‍ 8 അവകാശികളെ പ്രത്യേകം എടുത്ത് പറഞ്ഞുകൊണ്ട് അവര്‍ക്ക് നല്‍കിയാലേ സകാത്ത് വീടൂ എന്ന് അവകാശികളെ പ്രത്യേകം പരിമിതപ്പെടുത്തേണ്ടതില്ലല്ലോ. മാത്രമല്ല അവകാശികളെ പരാമര്‍ശിച്ച (سورة التوبة : 60) എന്ന ആയത്തില്‍ 'ഫീ സബീലില്ലാഹ്' എന്നതുകൊണ്ട്‌ ഉദ്ദേശിക്കപ്പെടുന്നത്  പരിമിതമായ അര്‍ത്ഥമാണ് എന്ന് സൂചിപ്പിക്കുന്ന സ്വഹീഹായ അസറുകള്‍ സ്വഹാബത്തില്‍ നിന്നും വന്നിട്ടുമുണ്ട്. 

സകാത്തിന്‍റെ അവകാശികളെ മുന്പ് നാം വിശദീകരിച്ചിട്ടുണ്ട്. ആ ലേഖനം ഇവിടെ വായിക്കാം:  http://www.fiqhussunna.com/2014/08/blog-post_5.html

അതുകൊണ്ട് പൊതുവായ ദുരിതാശ്വാസ നിധിയിലേക്ക് നാം നമ്മുടെ ദാനധര്‍മ്മങ്ങളില്‍ നിന്നും അകമഴിഞ്ഞ് നല്‍കുക. സകാത്ത് അതിന്‍റെ നിര്‍ണിതമായ അവകാശികള്‍ക്കും നല്‍കുക. പ്രളയം കൊണ്ട് ദുരിതം അനുഭവിക്കുന്നവരില്‍ ധാരാളം സകാത്തിന്‍റെ അവകാശികള്‍ ഉണ്ടാകും അവര്‍ക്ക് സകാത്തിന്‍റെ ധനം എത്തിക്കുക. സകാത്തിന്‍റെ അവകാശികളെ പരിഗണിച്ച് നല്‍കുന്ന ദുരിതാശ്വാസ ഫണ്ട് ഉണ്ടെങ്കില്‍ അതിന് സകാത്തില്‍ നിന്നും നല്‍കാം. എന്നാല്‍ പലപ്പോഴും ദുരിതാശ്വാസനിധി എന്നത് ഒരു പൊതു ഫണ്ട് ആണ്. അത് സകാത്ത് അനുവദിക്കപ്പെടുന്ന കാര്യങ്ങള്‍ക്കും അല്ലാത്ത കാര്യങ്ങള്‍ക്കും വിനിയോഗിച്ചേക്കാം. അതിനാല്‍ അതിലേക്ക് സകാത്തിന്‍റെ ധനം നല്‍കാവതല്ല. മറ്റു സ്വദഖകള്‍ നല്‍കുക.

അല്ലാഹു സ്വീകരിക്കുമാറാകട്ടെ.
_______________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ 

Saturday, August 18, 2018

ഉളുഹിയത്തും ദുരിതാശ്വാസവും - ഒരു ലഘുവിവരണം


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه؛ 

വലിയ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണല്ലോ നമ്മുടെ നാടുള്ളത്. അതുകൊണ്ട് തര്‍ക്ക വിതര്‍ക്കങ്ങള്‍ക്കോ കൂലങ്കഷമായ ചര്‍ച്ചക്കോ പ്രസക്തിയില്ല. എന്നാല്‍ വളരെയധികം ആളുകള്‍ ചോദിക്കുന്നതിനാല്‍ വ്യക്തത വരുത്തുക എന്ന ഉദ്ദേശത്തോടെ സംക്ഷിപ്തമായി വിശദീകരിക്കാം.

www.fiqhussunna.com

നമ്മുടെ നാട് വലിയ പ്രതിസന്ധി നേരിടുന്ന ഈയൊരു സാഹചര്യത്തില്‍ ഉളുഹിയത്ത് അറുക്കന്നതാണോ അതല്ല ആ പണം ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും ദുരിതമനുഭവിക്കുന്നവര്‍ക്കും നല്‍കുന്നതാണോ കൂടുതല്‍ ശ്രേഷ്ഠം എന്നതാണ് ചര്‍ച്ച.

ആളുകളെ രണ്ടായി തരം തിരിക്കാം. ഒന്ന് ഉളുഹിയത്ത് അറുക്കാനും, ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാനും രണ്ടിനും ആവശ്യത്തിന് സമ്പത്ത് ഉള്ളവന്‍, രണ്ടാമത്തെയാള്‍ ഒന്ന് ചെയ്‌താല്‍ മറ്റൊന്ന് ചെയ്യാന്‍ സാധിക്കാത്തയാള്‍: 

ഒന്നാമത്തെ വ്യക്തി:  ഉളുഹിയത്ത് അറുക്കാനും ദുരിതാശ്വാസത്തിലേക്ക് നല്‍കാനും ആവശ്യത്തിന് സമ്പത്ത് നല്‍കി അല്ലാഹു അനുഗ്രഹിച്ചവര്‍ക്ക് ഇത്തരം ഒരു ചര്‍ച്ചക്ക് പ്രസക്തിയില്ല. അവര്‍ രണ്ടും നിര്‍വഹിക്കണം. അഥവാ ദുരിതാശ്വാസത്തിലേക്ക് താന്‍ ഏതായാലും നല്‍കണം, അപ്പൊ പിന്നെ ഉളുഹിയത്ത് അറുക്കാന്‍ വെച്ച പണം നല്‍കിയാല്‍ ഒരു വെടിക്ക് രണ്ട് പക്ഷി എന്ന നിലക്ക് തന്‍റെ കയ്യില്‍ നിന്ന് കൂടുതല്‍ പണം ചിലവഴിക്കേണ്ടതില്ലല്ലോ എന്ന അര്‍ത്ഥത്തില്‍ ഒരാള്‍ ആ നിലപാട് സ്വീകരിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല എന്നത് സുവ്യക്തമാണ്. ഉളുഹിയത്തിന് കരുതി വച്ച പണമല്ലാതെ തന്നെ നല്‍കാന്‍ തന്‍റെ കൈവശം ധനമുണ്ടല്ലോ.  ഉളുഹിയത്ത് അറുക്കുന്നതാണ് അതിന്‍റെ വില ദാനം ചെയ്യുന്നതിനേക്കാള്‍ ശ്രേഷ്ഠം എന്ന പൊതുവിധിയാണ് ഇവിടെ ബാധകം.

രണ്ടാമത്തെ വ്യക്തി: തന്‍റെ കൈവശം ഉള്ള ധനം ഉളുഹിയത്തിന് ചിലവഴിക്കുകയാണ് എങ്കില്‍, ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കോ മറ്റ് നിര്‍ബന്ധിത സാഹചര്യത്തില്‍ ഉള്ളവരെ സഹായിക്കാനോ തന്‍റെ കയ്യില്‍ ധനമുണ്ടാവില്ല എങ്കില്‍, അയാള്‍ തന്‍റെ മുന്നിലുള്ള നിര്‍ബന്ധിത സാഹചര്യത്തെ ഉളുഹിയത്തിനേക്കാള്‍ മുന്‍ഗണന നല്‍കി, ആ പണം അത്തരം ഒരു നിര്‍ബന്ധിത സഹായം ആവശ്യമായ വ്യക്തിക്ക് നല്‍കുന്നുവെങ്കില്‍ അതാണ്‌ ശ്രേഷ്ഠം. ഉദാ: തന്‍റെ കയ്യില്‍ ഉളുഹിയത്തിന് ഒരാട് വാങ്ങാന്‍ വച്ച പണമുണ്ട്, തന്‍റെ ബന്ധു അല്ലെങ്കില്‍ ഒരയല്‍വാസി അടിയന്തിര ചികിത്സാര്‍ത്ഥം പണമില്ലാതെ ബുദ്ധിമുട്ടുന്നു. തനിക്കാണെങ്കില്‍ അയാളെ സഹായിക്കാന്‍ മറ്റു മാര്‍ഗങ്ങളുമില്ല എങ്കില്‍ ഞാന്‍ ആപണം അയാള്‍ക്ക് നല്‍കലാണ് ഉളുഹിയത്ത് അറുക്കുന്നതിനെക്കാള്‍ ശ്രേഷ്ഠം. ഇതൊരു പൊതുവിധിയല്ല, അയാളുടെ  സാഹചര്യവും തന്‍റെ 
സാഹചര്യവും പരിഗണിച്ചുകൊണ്ടുള്ള ഒരു പ്രത്യേക വിധിയാണ്.  

ശൈഖ് ഇബ്നു ഉസൈമീന്‍ (റ) ഈ രണ്ട് സാഹചര്യങ്ങളെയും വ്യക്തമാക്കിയിട്ടുണ്ട്: 

ഒന്നാമത്തേത് പൊതുവായ അര്‍ത്ഥത്തില്‍ ഉളുഹിയത്ത് അറുക്കുന്നതാണോ അതല്ല അതിന്‍റെ വില ദാനം ചെയ്യുന്നതാണോ കൂടുതല്‍ ഉചിതം എന്നത്: 

അദ്ദേഹം പറയുന്നു: 

" ذبح الأضحية أفضل من الصدقة بثمنها ؛ لأن ذلك عمل النبي صلى الله عليه وسلّم والمسلمين معه ؛ ولأن الذبح من شعائر الله تعالى ، فلو عدل الناس عنه إلى الصدقة لتعطلت تلك الشعيرة . ولو كانت الصدقة بثمن الأضحية أفضل من ذبح الأضحية لبينه النبي صلى الله عليه وسلّم لأمته بقوله أو فعله .."
"ഉളുഹിയത്ത് അറുക്കല്‍ തന്നെയാണ് അതിന്‍റെ വില ദാനം ചെയ്യുന്നതിനേക്കാള്‍ ഉത്തമം. കാരണം അതാണ്‌ നബി (സ) യുടെയും അദ്ദേഹത്തിന്‍റെ അനുചരന്മാരുടെയുമെല്ലാം ചര്യ. മാത്രമല്ല ബലിയറുക്കുക എന്നത് (കേവലം ഇറച്ചിക്ക് വേണ്ടിയുള്ള അറവ് എന്നതിനപ്പുറം) അല്ലാഹുവിന്‍റെ ശിആറുകളില്‍ പെട്ടതാണ്. ആളുകള്‍ അതിന് ബദലായി സ്വദഖ എന്നതിലേക്ക് മടങ്ങിയാല്‍ ആ കര്‍മ്മം തന്നെ മുടങ്ങിപ്പോകുന്ന അവസ്ഥ സംജാതമാകും. ആ പണം സ്വദഖ ചെയ്യലായിരുന്നു അറവിനേക്കാള്‍ കൂടുതല്‍ ശ്രേഷ്ഠകരമെങ്കില്‍ നബി (സ) തന്‍റെ ഉമ്മത്തിന് തന്‍റെ വാക്കിലൂടെയോ പ്രവര്‍ത്തിയിലൂടെയോ അത് വ്യക്തമാക്കിക്കൊടുക്കുമായിരുന്നു. - [പേജ്:5 أحكام الأضحية والذكاة لابن عثيمين]. 

അതുപോലെ നമുക്കിടയില്‍ വ്യാപകമായി പ്രചരിച്ചിട്ടുള്ള അദ്ദേഹത്തിന്‍റെ ഫത്'വയിലും ഈ വിഷയം അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഉളുഹിയത്തിന് അതിന്‍റേതായ പ്രാധാന്യവും സ്വദഖക്ക് അതിന്‍റേതായ പ്രാധാന്യവും ഉണ്ട്. ബലിയറുക്കുന്നത് തന്നെയാണ് അതിന്‍റെ വില ദാനം ചെയ്യുന്നതിനേക്കാള്‍ ശ്രേഷ്ഠം എന്നതാണ് അടിസ്ഥാനം. ഇത് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ (റ), ഇമാം ഇബ്നുല്‍ ഖയ്യിം (റ) തുടങ്ങിയവരൊക്കെ വിശദമായി വ്യക്തമാക്കിയിട്ടും ഉണ്ട്. കാരണം ബലി കര്‍മ്മം അതിന്‍റെ ഇറച്ചി എന്നതിനപ്പുറത്തേക്ക് അല്ലാഹുവിന്‍റെ നാമത്തില്‍, അവന്‍റെ കല്പന നിറവേറ്റി അറുക്കുകയെന്ന അതിമഹത്തായ ഒരാരാധനാ കര്‍മ്മമാണല്ലോ. 

എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഒന്നുകില്‍ ഉളുഹിയത്ത് അറുക്കാം, അതല്ലെങ്കില്‍ ഒരനിവാര്യഘട്ടത്തിലുള്ള ആളെ സഹായിക്കാം ഇതില്‍ ഏതെങ്കിലും ഒന്നേ സാധിക്കൂ എന്ന് വന്നാല്‍, അഥവാ രണ്ടില്‍ ഏതെങ്കിലും ഒന്നേ തനിക്ക് സാധിക്കൂ എന്ന അവസ്ഥയുണ്ടായാല്‍ (സാധാരണ ഫുഖഹാക്കള്‍ ഇതിനെ تزاحم എന്ന് പറയും) അയാള്‍ക്ക് ആ അനിവാര്യ സാഹചര്യത്തിലുള്ള ആളെ സഹായിക്കലാകും ശ്രേഷ്ഠം: 

ശൈഖ് ഇബ്നു ഉസൈമീന്‍ (റ) പറയുന്നു: 

" إذا دار الأمر بين الأضحية وقضاء الدين عن الفقير فقضاء الدين أولى ، لاسيما إذا كان المدين من ذوي القربى ". 
 
"ഒന്നുകില്‍ ഉളുഹിയത്ത്, അല്ലെങ്കില്‍ പാവപ്പെട്ട ഒരാളെ അയാളുടെ കടം വീട്ടാന്‍ സഹായിക്കല്‍ എന്നതില്‍ ഏതെങ്കിലും ഒന്നേ സാധിക്കൂ എന്ന് വന്നാല്‍, കടം വീട്ടുക എന്നതാണ് കൂടുതല്‍ ശ്രേഷ്ഠം. പ്രത്യേകിച്ചും ആ കടക്കാരന്‍ തന്‍റെ ബന്ധുവാണ് എങ്കില്‍" - [مجموع فتاوى ورسائل ابن عثيمين :13 /1496].

ഇത് ഒരു പൊതുനിയമമോ, സ്വദഖ നല്‍കലാണ് അടിസ്ഥാനപരമായി ഉളുഹിയത്തിനേക്കാള്‍ ശ്രേഷ്ഠം എന്ന അര്‍ത്ഥത്തിലോ ഉള്ള ഒരഭിപ്രായമോ അല്ല. മറിച്ച് തന്‍റെ മുന്നില്‍ രണ്ട് കാര്യങ്ങള്‍ വരുമ്പോള്‍ അതില്‍ ഒന്ന് മാത്രമേ നിര്‍വഹിക്കാന്‍ സാധിക്കൂ എന്ന് വന്നാല്‍ ഏതിനാണ് മുന്‍ഗണന എന്നതിനെ ആസ്പദമാക്കിയുള്ള വിധിയാണ്. മാത്രമല്ല ഇത് പ്രളയ സമയത്തോ, ദുരിത സമയത്തോ മാത്രം പ്രത്യേകമായി ബാധകമാകുന്ന ഒന്നല്ല. ഈ സാഹചര്യം ഉണ്ടാകുന്ന എല്ലാ സന്ദര്‍ഭങ്ങളിലും ബാധകമാകുന്ന ഒരു  നിയമമാണ്. 

സത്യത്തില്‍ കഴിവുള്ളവര്‍ ഉളുഹിയത്ത് അറുക്കുകയും ദുരിതാശ്വാസത്തിലേക്ക് നല്‍കുക എന്നത് വേറെത്തന്നെ നിര്‍വഹിക്കുകയും ചെയ്യുമ്പോള്‍, അവര്‍ക്ക് രണ്ട് കര്‍മ്മങ്ങളും നിര്‍വഹിച്ച പ്രതിഫലം ലഭിക്കുന്നു. ദുരിതാശ്വാസത്തിന് പണവും, അതേ സമയം പാവപ്പെട്ടവര്‍ക്ക് ഇറച്ചിയും ലഭിക്കുന്നു. എന്നാല്‍ അവര്‍ ദുരിതാശ്വാസത്തിലേക്ക് വേറെ പണം നല്‍കാതെ ഉളുഹിയത്തിന് വെച്ച പണം ദുരിതാശ്വാസത്തിന് നല്‍കുക എന്ന നിലപാട് മാത്രം സ്വീകരിച്ചാല്‍ അവിടെ അദ്ദേഹത്തിന് നിര്‍വഹിക്കാന്‍ സാധിക്കുമായിരുന്ന ഒരു ശ്രേഷ്ഠകരമായ കര്‍മ്മം നിര്‍വഹിക്കാതെ പോകുകയും, പാവപ്പെട്ടവര്‍ക്ക് കിട്ടുമായിരുന്ന ഇറച്ചി ലഭിക്കാതെ പോകുകയുമാണ് ചെയ്യുക. ഇവിടെ നേട്ടമല്ല ഇരുവര്‍ക്കും നഷ്ടമാണ് ഉണ്ടാകുന്നത്. അല്‍ഹംദുലില്ലാഹ് വളരെ വലിയ മനസ്സോടെയാണ് ആളുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പണം ദാനം ചെയ്യുന്നത്. ഇന്നലെ ഞാന്‍ ഖുത്ബ പറയുന്ന പള്ളിയില്‍ ജുമുഅ നമസ്കാരശേഷം മാത്രം ആളുകള്‍ ദുരിതാശ്വാസത്തിനായി രണ്ട് ലക്ഷം രൂപയാണ് സംഭാവന ചെയ്തത്. അതവരെ ബലികര്‍മ്മത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നില്ല. കഴിയുന്നവര്‍ രണ്ടും ചെയ്യട്ടെ. അവര്‍ക്ക് കര്‍മത്തിന്‍റെ പ്രതിഫലവും ആവശ്യക്കാര്‍ക്ക് ഇറച്ചിയും എത്തട്ടെ. ആര്‍ക്കെങ്കിലും ഏതെങ്കിലും ഒന്നേ സാധിക്കൂ എങ്കില്‍ അവര്‍ കൂടുതല്‍ ഉചിതമായിത്തോന്നുന്നതേതോ അത്  ചെയ്തുകൊള്ളട്ടെ. എല്ലാവരുടെയും നല്ല ഉദ്ദേശം അല്ലാഹു സ്വീകരിക്കട്ടെ ..

സാന്ദര്‍ഭികമായി സൂചിപ്പിക്കേണ്ട ഒരു കാര്യം:

ബുഖാരിയും മുസ്‌ലിമും ഉദ്ദരിച്ച ഹദീസില്‍, നബി (സ) പട്ടിണിയുണ്ടായ സമയത്ത് മൂന്ന് ദിവസത്തില്‍ക്കൂടുതല്‍ നിങ്ങള്‍ ഉളുഹിയത്തിന്‍റെ ഇറച്ചി എടുത്ത് വെക്കരുത് എന്ന് കല്പിച്ചിരുന്നു. ആളുകള്‍ ഇറച്ചി എടുത്തുവെക്കാതെ പരമാവധി ആവശ്യക്കാര്‍ക്ക് എത്തുക എന്നതായിരുന്നു ലക്ഷ്യം. പിന്നീട് പട്ടിണി നീങ്ങിയപ്പോള്‍ സ്വഹാബത്ത് ചോദിച്ചു: കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും മൂന്നു ദിവസത്തിലധികം ഉളുഹിയത്തിന്‍റെ ഇറച്ചി സൂക്ഷിക്കാന്‍ പാടില്ലയെന്നുണ്ടോ ?. നബി (സ) പറഞ്ഞു: അത്, അന്ന് പട്ടിണിയുണ്ടായിരുന്നത് കാരണത്താലാണ്. നിങ്ങള്‍ ആവശ്യമുള്ളത് ഭക്ഷിക്കുകയും, ദാനം  ചെയ്യുകയും, എടുത്ത് സൂക്ഷിക്കുകയും ചെയ്ത് കൊള്ളുക. ഇവിടെ അന്ന്  ഉളുഹിയത്ത് അറുക്കുന്നതിന് പകരം, ആളുകളുടെ അടിസ്ഥാനഭക്ഷണമായ ധാന്യങ്ങളും മറ്റും വാങ്ങി നല്‍കണമെന്ന് നബി (സ) കല്പിച്ചില്ല. ഭക്ഷ്യക്ഷാമമായതിനാല്‍ ഉളുഹിയത്ത് എന്ന കര്‍മ്മം നിര്‍വഹിക്കുന്നതിലൂടെ ആ ആരാധന നിറവേറ്റുവാനും അതേ സയമം ആളുകള്‍ക്ക് ഇറച്ചി  എത്തിക്കുന്നതിലൂടെ പട്ടിണി അകറ്റാനും സാധിക്കുമെന്നതിനാല്‍ ഒന്നിനെ മാറ്റി നിര്‍ത്തി മറ്റൊന്ന് ചെയ്യേണ്ട സാഹചര്യം അവിടെയില്ല. കേവലം ഇറച്ചി എന്നതിലുപരി ആ മഹത്തായ ആരാധനാ കര്‍മ്മം നിര്‍വഹിക്കപ്പെടുന്നു. മാത്രമല്ല പലരുടെയും കയ്യില്‍ പണമില്ലെങ്കിലും കാലിസമ്പത്ത് ഉണ്ടാകുകയും ചെയ്യും.

മേല്‍പറഞ്ഞ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ നാട്ടിലെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് പരമാവധി ആവശ്യക്കാരിലേക്ക് ഉളുഹിയത്തിന്‍റെ ഇറച്ചി എത്തിക്കാന്‍ നാം പരിശ്രമിക്കണം. പ്രളയത്തിന്‍റെ പരിണിത ഫലമായുള്ള ഭക്ഷ്യക്ഷാമത്തില്‍ ഒരു പരിധി വരെ ആളുകള്‍ക്ക് അതൊരു സഹായമാകും. 

അല്ലാഹു അനുഗ്രഹിക്കട്ടെ..

Wednesday, August 15, 2018

ഹജ്ജിന്‍റെ രൂപം - ലളിത വിവരണം.



الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

നമ്മുടെ നാട്ടിൽ നിന്നും വർഷാവർഷം ഹജ്ജ് കർമ്മത്തിനായിപ്പോകുന്ന ഹാജിമാർക്ക് ഉപകാരപ്രദമായ രൂപത്തിൽ ഹജ്ജിന്‍റെ രൂപം വളരെ സംക്ഷിപ്തവും ലളിതവുമായി പറയുവാനാണ് ആഗ്രഹിക്കുന്നത്. സാധാരണ നിലക്ക് നമ്മള്‍ (متمتع) ആയി, ആദ്യം ഉംറ നിര്‍വഹിച്ച് പിന്നീട് ഹജ്ജ് നിര്‍വഹിക്കുന്ന രീതിയാണ് ചെയ്യാറുള്ളത് എന്നതിനാല്‍ ആ രീതിയാണ് വളരെ സംക്ഷിപ്തമായി സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഉതകുന്ന രൂപത്തില്‍ ഇവിടെ വിശദീകരിക്കുന്നത്. 

www.fiqhussunna.com

ആദ്യം മീഖാത്തില്‍ വെച്ച് ഉംറക്ക് മാത്രം ഇഹ്റാമില്‍ പ്രവേശിക്കുന്നു. ഇഹ്റാമില്‍ മക്കയിലെത്തി ഉംറയുടെ ത്വവാഫും സഅ്'യും നിര്‍വഹിച്ച് മുടി പൂര്‍ണമായോ ഭാഗിഗമായോ എടുത്ത് ഇഹ്റാമില്‍ നിന്നും തഹല്ലുല്‍ ആകുന്നു. അതായത് അയാള്‍ ഇഹ്റാം കാരണത്താല്‍ ഉണ്ടായിരുന്ന തടസ്സങ്ങളില്‍ നിന്നും മുക്തനായി സാധാരണ വസ്ത്രമൊക്കെ ധരിച്ച് സാധാരണത്തെപ്പോലെയാകും. 

ശേഷം ദുല്‍ഹിജ്ജ 8ന് (يوم التروية) 'യൗമുത്തര്‍വിയ' അതായത് ദുല്‍ഹിജ്ജ 8. ഇഹ്റാമിന്‍റെ വസ്ത്രമൊക്കെ ധരിച്ച് ലബ്ബൈകല്ലാഹുമ്മ ഹജ്ജന്‍ എന്ന് പറഞ്ഞുകൊണ്ട് അയാള്‍ മക്കയില്‍ നിന്ന് തന്നെ ഇഹ്റാമില്‍ പ്രവേശിക്കും. എന്നിട്ട് തല്‍ബിയത്ത് ചൊല്ലിക്കൊണ്ട്‌ മിനയിലേക്ക് പോകും ശേഷം മിനയില്‍ വെച്ച് ളുഹര്‍ രണ്ട് റകഅത്ത് , അസര്‍ രണ്ട് റകഅത്ത്, മഗ്'രിബ് മൂന്ന്‍ റകഅത്ത്, ഇശാ രണ്ട് റകഅത്ത്, ഫജ്ര്‍ രണ്ട് റകഅത്ത് എന്നിങ്ങനെ ഓരോ നമസ്കാരവും അതത് നമസ്കാരങ്ങളുടെ സമയത്ത് നിര്‍വഹിക്കും. അഥവാ നാല് റകഅത്തുള്ള നമസ്കാരങ്ങള്‍ രണ്ട് റകഅത്തായി ഖസ്റാക്കി എന്നാല്‍ ജംഉ ചെയ്യാതെ നമസ്കരിക്കും. അപ്പോള്‍ ദുല്‍ഹിജ്ജ എട്ടിന് മിനയില്‍ എത്തി പിറ്റേ ദിവസം ദുല്‍ഹിജ്ജ ഒമ്പതിന് സുബഹി നമസ്കാരം നിര്‍വഹിക്കുന്നത് വരെ മിനയില്‍ത്തന്നെ ആണ്.

ദുല്‍ഹിജ്ജ ഒമ്പതിന് സൂര്യോദയത്തിന് ശേഷം നമ്മള്‍ മിനയില്‍ നിന്നും തല്‍ബിയത്ത് ചൊല്ലി അറഫയിലേക്ക് പുറപ്പെടും. ഓരോ രാജ്യക്കാര്‍ക്കും പോകേണ്ട സമയങ്ങള്‍ അവര്‍ക്ക് നിര്‍ണയിക്കപ്പെട്ടിട്ടുണ്ടാകും. ഹജ്ജിന്‍റെ സൗകര്യത്തിന് വേണ്ടി അത് പാലിക്കണം. അവിടെ അറഫയില്‍ പെടാത്ത ഭാഗമാണ് മസ്ജിദ് നമിറ ഒക്കെ സ്ഥിതി ചെയ്യുന്ന وادي عرنة 'ഉറന താഴ്വര'. അറഫയുടെ ബോര്‍ഡര്‍ അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ളുഹറും അസറും സാധിക്കുമെങ്കില്‍ അറഫയുടെ പരിധിക്ക് പുറത്തുള്ള ഭാഗത്ത് വെച്ച് ജംഉം ഖസ്റുമായി അഥവാ ഈരണ്ട് ഈരണ്ട് റകഅത്തായി ഒരേ സമയം നിര്‍വഹിക്കും. അങ്ങനെ നമസ്കാര ശേഷം അറഫയില്‍ പ്രവേശിക്കും. ഇത് സുന്നത്താണ്. ഇനി സൗകര്യപ്പെട്ടില്ലെങ്കില്‍ ളുഹ്റും അസറും ജംഉം ഖസ്റുമായി അറഫയില്‍ വെച്ച് നിര്‍വഹിച്ചാലും കുഴപ്പമില്ല. ഒരൊറ്റ ബാങ്കും ഓരോ നമസ്കാരത്തിനും വേറെവേറെ ഇഖാമത്തുമായാണ് നമ്മള്‍ അത് നമസ്കരിക്കുക. ഇമാമിന്‍റെ കൂടെ മസ്ജിദ് നമിറയില്‍ വെച്ച് ജമാഅത്തായി നമസ്കരിക്കാന്‍ സാധിച്ചാല്‍ കൂടുതല്‍ ശ്രേഷ്ഠം. അറഫയില്‍ സൂര്യാസ്തമയം വരെയുള്ള സമയം പ്രാര്‍ഥനാനിര്‍ഭരമായി ദിക്റും ദുആകളും വിശുദ്ധ ഖുര്‍ആന്‍ പാരായണമൊക്കെയായി കഴിച്ച് കൂട്ടും.

സൂര്യാസ്തമയം വരെ അറഫയില്‍ നില്‍ക്കും. സൂര്യന്‍ അസ്ഥമിച്ചാല്‍ തല്‍ബിയത്ത് ചൊല്ലിക്കൊണ്ട്‌ മുസ്ദലിഫയെ ലക്ഷ്യമാക്കി നീങ്ങും. മഗ്'രിബും ഇശയും മുസ്ദലിഫയില്‍ എത്തിയ ശേഷം ഒരുമിച്ച് ഖസ്റാക്കി നമസ്കരിക്കും. നേരത്തെ പറഞ്ഞപോലെ ഒരു ബാങ്ക് കൊടുക്കുക. ശേഷം മഗ്'രിബിനും ഇശക്കും വേറെവേറെ ഇഖാമത്ത് കൊടുത്ത് നമസ്കരിക്കുക. അവിടെ രാപാര്‍ത്ത് ഫജ്ര്‍ നമസ്കാരം നിര്‍വഹിക്കുക. ഫജ്ര്‍ നമസ്കരിച്ചാല്‍ ശേഷം മശ്അറിനരികിലോ അല്ലെങ്കില്‍ മുസ്ദലിഫയില്‍ എവിടെയും നിന്നുകൊണ്ട് മനമുരുകി പ്രാര്‍ഥിക്കുകയും ദിക്റും തല്‍ബിയത്തുമൊക്കെ ചൊല്ലി  സമയം ധന്യമാക്കുക.  ഇപ്പോള്‍ നമ്മള്‍ പെരുന്നാള്‍ ദിനത്തില്‍ (ദുല്‍ഹിജ്ജ 10) ആണ് ഉള്ളത്.
നമസ്കാരത്തിനും പ്രാര്‍ഥനക്കും ശേഷം സോര്യോദയത്തോട് അടുത്താല്‍ സോര്യോദയത്തിന് മുന്‍പായി കല്ലെറിയാനായി മിനയിലേക്ക് തന്നെ പോകും. പ്രായം ചെന്നവര്‍ സ്ത്രീകള്‍ ശാരീരിക പ്രയാസം ഉള്ളവര്‍ ഇവര്‍ക്കൊക്കെ ഫജ്റിന് മുന്‍പ് തിരക്കാകുന്നതിന് മുന്‍പായിത്തന്നെ പോകാന്‍ നബി (സ) ഇളവ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്ന് നമ്മള്‍ ഓരോ നാട്ടുകാര്‍ക്കും, പോകുന്ന ഹംലകള്‍ക്കും ഒക്കെ അനുസരിച്ച് മുന്‍കൂട്ടി ഓരോരുത്തര്‍ക്കും സമയം നിര്‍ണയിച്ചിട്ടുണ്ട്. അത് പാലിക്കണം. 

മിനയില്‍ എത്തിയാല്‍ ജംറക്ക് കല്ലെറിയും. പെരുന്നാള്‍ ദിവസം ജംറത്തുല്‍ അഖബക്ക് മാത്രമാണ് കല്ലെറിയുക. മക്കയുടെ ഭാഗത്തേക്ക് അവസാനമായുള്ള ജംറയാണ് ജംറത്തുല്‍ അഖബ. നന്നേ ചെറിയ എഴ് കല്ലുകള്‍ കൊണ്ട് ഓരോരോ കല്ലായാണ് എറിയേണ്ടത്. മക്ക ഇടത് ഭാഗത്തും മിന വലതു ഭാഗത്തും വരുന്ന രൂപത്തില്‍ നിന്നുകൊണ്ട് എറിയലാണ് സുന്നത്ത്. കല്ലേറിനു ശേഷം ബലിയറുക്കാന്‍ സാധിക്കുന്ന വ്യക്തിയാണ് എങ്കില്‍ ബലിയറുക്കുകയും ശേഷം മുടി മുണ്ഡനം ചെയ്യുകയോ വെട്ടുകയോ ചെയ്യും. മുണ്ഡനം ചെയ്യലാണ് കൂടുതല്‍ ശ്രേഷ്ഠം. സ്ത്രീയാണെങ്കില്‍ അവര്‍ അവരുടെ മുടിയില്‍ നിന്നും ഒരു വിരല്‍ത്തുമ്പിന്‍റെ അത്ര മുറിച്ചാല്‍ മതി. 

ഈ മുടിയെടുക്കല്‍ കഴിഞ്ഞാല്‍ ഒരാള്‍ ഒന്നാമത്തെ തഹല്ലുലായി അഥവാ ഇഹ്റാമില്‍ പ്രവേശിച്ചാല്‍ നിഷിദ്ധമാകുന്ന കാര്യങ്ങളില്‍ ഭാര്യാഭര്‍തൃ ലൈംഗിക ബന്ധം ഒഴികെ ബാക്കിയെല്ലാം അയാള്‍ക്ക് അനുവദനീയമാണ്. അതായത് ഇഹ്റാമിന്‍റെ വസ്ത്രമൊക്കെ മാറ്റി തന്‍റെ പെരുന്നാള്‍ വസ്ത്രങ്ങളും സാധാരണ വസ്ത്രവുമൊക്കെ ധരിക്കാം.

ശേഷം ഹജ്ജിന്‍റെ ത്വവാഫും സഅ്'യും ചെയ്യാന്‍ മക്കത്തേക്ക് നീങ്ങും. മക്കയിലേക്ക് ത്വവാഫിന് പോകുന്നതിന് മുന്‍പ് സുഗന്ധം പൂശല്‍ സുന്നത്താണ്. അങ്ങനെ തന്‍റെ ത്വവാഫും സഅ്'യും നിര്‍വഹിക്കുന്നതോട് കൂടി പൂര്‍ണമായും തഹല്ലുല്‍ ആയി. ഇഹ്റാമില്‍ നിന്നും പൂര്‍ണമായി മുക്തമായി ഭാര്യാഭര്‍തൃ ലൈംഗിക ബന്ധം പോലും പിന്നെ അനുവദനീയമാണ് എന്നര്‍ത്ഥം. പെരുന്നാള്‍ ദിവസത്തിലെ കര്‍മങ്ങള്‍ പൂര്‍ത്തിയായി.

പെരുന്നാള്‍ ദിവസത്തിലെ കര്‍മ്മങ്ങള്‍ ക്രമമനുസരിച്ച് ആദ്യം ജംറത്തുല്‍ അഖബക്ക് കല്ലെറിയല്‍, ശേഷം ബലിയറുക്കല്‍, ശേഷം മുടിയെടുക്കല്‍, ശേഷം  ത്വവാഫ്, ശേഷം സഅ്'യ് ചെയ്യല്‍ ഇങ്ങനെ ക്രമപ്രകാരം നിര്‍വഹിക്കലാണ് കൂടുതല്‍ നല്ലത്. ഇനി ഒരാള്‍ ആദ്യം ബലിയറുത്ത ശേഷം എറിയുകയോ, ഏറിന് മുന്‍പ് ത്വവാഫ് ചെയ്യുകയോ, തല മുണ്ഡനം ചെയ്ത ശേഷം എറിയുകയോ ഒക്കെ ചെയ്താലും കുഴപ്പമില്ല. കാരണം പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ക്രമം മാറിയാലും അതില്‍ കുഴപ്പമില്ല എന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്.

 ശേഷം മിനയിലേക്ക് മടങ്ങി ദുല്‍ഹിജ്ജ പതിനൊന്നാം ദിവസവും
പന്ത്രണ്ടാം ദിവസവും മിനയില്‍ താമസിച്ച്,  ഓരോ ദിവസവും ളുഹ്ര്‍ സമയമായ ശേഷം, അഥവാ സൂര്യന്‍ ഉച്ചിയില്‍ നിന്നും നീങ്ങിയ ശേഷം മൂന്ന് ജംറകള്‍ക്കും തങ്ങള്‍ക്ക് നിര്‍ദ്ദേശിക്കപ്പെട്ട സമയത്ത് പോയി കല്ലെറിയും. ഒന്നാമത്തെയും ജംറക്ക് എറിഞ്ഞു കഴിയുമ്പോഴും രണ്ടാമത്തെ എറിഞ്ഞു കഴിയുമ്പോഴും ഖിബ്'ലക്ക് നേരെ തിരിഞ്ഞുനിന്ന് സാധ്യമായ രൂപത്തില്‍ സുധീര്‍ഘമായി കൈകളുയര്‍ത്തി പ്രാര്‍ഥിക്കല്‍ സുന്നത്താണ്. എന്നാൽ മൂന്നാമത്തെ ജംറ എറിഞ്ഞു കഴിഞ്ഞ ശേഷം പ്രാർത്ഥനയില്ല.

പന്ത്രണ്ടാം ദിവസം മൂന്നു ജംറയും എറിഞ്ഞ് കഴിഞ്ഞാല്‍ വേണമെങ്കില്‍ ഹാജിമാര്‍ക്ക് മടങ്ങാം. പതിമൂന്നാം ദിവസം എറിയാന്‍ നില്‍ക്കണമെന്നില്ല. എങ്കിലും പതിമൂന്നാം ദിവസം കൂടി നിന്ന് ഏറു പൂര്‍ത്തിയാക്കലാണ് കൂടുതല്‍ ശ്രേഷ്ഠം. എന്നാല്‍ പന്ത്രണ്ടാം ദിവസം സൂര്യാസ്ഥമയം വരെ മിനയില്‍ത്തന്നെ നില്‍ക്കുന്ന ഒരാള്‍ക്ക് പിന്നെ പതിമൂന്നാം ദിവസത്തെ ഏറു പൂര്‍ത്തിയാക്കല്‍ നിര്‍ബന്ധമാണ്‌. ഇനി പോകാന്‍ വേണ്ടി നില്‍ക്കുന്നയാള്‍ക്ക്‌ തന്‍റേതല്ലാത്ത കാരണം കൊണ്ട്, തിരക്ക് കാരണത്താലോ, കൂടെയുള്ളവര്‍ വരാന്‍ വൈകിയത് കാരണത്താലോ ഒക്കെ തന്‍റെ മനപ്പൂര്‍വമല്ലാതെ സൂര്യാസ്ഥമയം വരെ അവിടെ നിലെക്കേണ്ടി വന്നാല്‍ അവര്‍ക്ക് പതിമൂന്നാം ദിവസത്തെ ഏറു നിര്‍ബന്ധമാകുന്നില്ല. എന്നാല്‍ പതിമൂന്നാം ദിവസം കൂടി എറിഞ്ഞിട്ട് പോകുന്നതാകും അവര്‍ക്ക് ഉചിതം. പക്ഷെ പലപ്പോഴും തങ്ങളുടെ യാത്രാസംഘങ്ങളുടെ സാഹചര്യങ്ങള്‍ക്കൂടി ബന്ധപ്പെട്ടായിരിക്കും ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുക. ഏതായാലും പതിമൂന്നാം ദിവസം എറിയാന്‍ ഉദ്ദേശിക്കാത്തവര്‍ പന്ത്രണ്ടാം ദിവസം സൂര്യന്‍ അസ്തമിക്കുന്നതിനു മുന്‍പ് തന്നെ മിനയില്‍ നിന്നും പോകണം എന്നര്‍ത്ഥം. 
അവസാനമായി മക്കയില്‍ നിന്നും തന്‍റെ നാട്ടിലേക്ക് മടങ്ങുന്നതിന് മുന്‍പ് വിടപറയല്‍ ത്വവാഫ് കൂടി നിര്‍വഹിക്കണം. നബി (സ) പറഞ്ഞു: 

لا ينفر أحدٌ حتى يكون آخر عهده بالبيت "

 "തന്‍റെ അവസാനബന്ധം കഅബയുമായിട്ടാകാതെ ഒരാളും തന്നെ പോകരുത്" - [സ്വഹീഹ് മുസ്‌ലിം: 1327]. 

 എന്നാല്‍ ആര്‍ത്തവകാരികളായ സ്ത്രീകള്‍ക്ക് വിടപറയല്‍ ത്വവാഫില്‍ ഇളവുണ്ട്. അവര്‍ക്ക് വിദാഇന്‍റെ ത്വവാഫ് ചെയ്യേണ്ടതില്ല. ആര്‍ത്തവ കാരികളായിരിക്കെ ത്വവാഫ് ചെയ്യാന്‍ പാടുമില്ലല്ലോ. 

രത്നച്ചുരുക്കം:

ഏതായാലും വളരെ സംക്ഷിപ്തമായി ഹജ്ജിന്‍റെ കര്‍മ്മങ്ങള്‍ (تمتع) എന്ന സാധാരണ നമ്മള്‍ ചെയ്യാറുള്ള ആദ്യം ഉംറ ചെയ്ത് പിന്നീട് ഹജ്ജ് നിര്‍വഹിക്കുന്ന രീതിയാണ്  ഇവിടെ വിശദീകരിച്ചത്. 

ആദ്യം ഉംറ നിര്‍വഹിച്ചു. ശേഷം ദുല്‍ഹിജ്ജ എട്ടിന് ഹജ്ജിന് ഇഹ്റാം കെട്ടി മിനയിലേക്ക് പോകുന്നു. അവിടെ ളുഹ്ര്‍, അസര്‍, മഗ്'രിബ്, ഇശ, ഫജ്ര്‍ ഈ നമസ്കാരങ്ങള്‍ അതാത് നമസകരങ്ങളുടെ സമയത്തായിത്തന്നെ നാല് റകഅത്തുള്ളവ ഖസ്റാക്കി നമസ്കരിക്കുന്നു. 

ദുല്‍ഹിജ്ജ ഒമ്പതിന് സൂര്യോദയത്തിന് ശേഷം അറഫയിലേക്ക് നീങ്ങുന്നു. അവിടെ വെച്ച് ളുഹ്റും അസറും ഒരുമിച്ച് ജംഉം ഖസ്റുമാക്കി നമസ്കരിക്കുന്നു.  സൂര്യാസ്തമയ ശേഷം മുസ്ദലിഫയിലേക്ക് പോകുന്നു. അവിടെ വച്ച് മഗ്'രിബും ഇശയും ജംഉം ഖസ്റുമാക്കി നമസ്കരിക്കുന്നു. അന്ന് മുസ്ദലിഫയില്‍ രാപ്പാര്‍ക്കുന്നു. ഫജ്ര്‍ നമസ്കാരശേഷം പിന്നീട് മിനയിലേക്ക് പോകുന്നു.

അതായത് ദുല്‍ഹിജ്ജ പത്ത് പെരുന്നാള്‍ ദിവസം. മുസ്ദലിഫയില്‍ നിന്നും ഫജ്ര്‍ നമസ്കരിച്ച് മിനയിലേക്ക് പോകുന്നു. അവിടെ അവസാനത്തെ ജംറ അഥവാ ജംറത്തുല്‍ അഖബക്ക് കല്ലെറിയുന്നു. ശേഷം ബലിയറുക്കുന്നു. ശേഷം മുടി മുണ്ഡനം ചെയ്യുന്നു അല്ലെങ്കില്‍ മുറിക്കുന്നു. ശേഷം വസ്ത്രം മാറി സുഗന്ധം പൂശി മക്കയിലേക്ക് ത്വവാഫിനും സഅ്'യിനുമായി പോകുന്നു. അത് നിര്‍വഹിച്ചാല്‍ പൂര്‍ണമായും തഹല്ലുല്‍ ആയി. ശേഷം വീണ്ടും മിനയില്‍ രണ്ട് ദിവസം രാപാര്‍ത്ത് ഓരോ ദിവസവും മൂന്നു ജംറകള്‍ക്കും കല്ലെറിയുന്നു. ദുല്‍ഹിജ്ജ പന്ത്രണ്ടിന് ഏറു കഴിഞ്ഞ് പോകുന്നവര്‍ക്ക് പോകുകയോ അതല്ലെങ്കില്‍ പതിമൂന്നാം ദിവസം ഏറു പൂര്‍ത്തിയാക്കാന്‍ നില്‍ക്കുകയോ ചെയ്യാം. ദുല്‍ഹിജ്ജ പന്ത്രണ്ടിന് സൂര്യാസ്തമയം വരെ മിനയില്‍ മനപ്പൂര്‍വ്വം നില്‍ക്കുന്നവര്‍ക്ക് പതിമൂന്നാം ദിവസത്തെ ഏറും നിര്‍ബന്ധമാണ്‌. അവര്‍  പതിമൂന്നാം ദിവസം ഏറു കഴിഞ്ഞിട്ടേ പോകാവൂ. 

ശേഷം അവസാനമായി എപ്പോഴാണോ നാട്ടിലേക്ക് യാത്ര തിരിക്കുന്നത് അതിന് മുന്നോടിയായി വിടപറയലിന്‍റെ ത്വവാഫ് ചെയ്യണം. എല്ലാ സമയങ്ങളും പ്രാര്‍ഥനാ നിര്‍ഭരവും ദിക്റുകളും ദുആകളുമായി ധന്യമാക്കാന്‍ ശ്രമിക്കുക.

ഇത് പ്രയോജനപ്പെട്ടുവെങ്കില്‍ എനിക്ക് വേണ്ടിയും ആത്മാര്‍ഥമായി പ്രാര്‍ഥിക്കാന്‍ മറക്കരുത്. അല്ലാഹു അനുഗ്രഹിക്കട്ടെ .. 

وصل اللهم على نبينا محمد وعلى آله وصحبه وسلم.
www.fiqhussunna.com

Sunday, August 12, 2018

മാസപ്പിറവി - അറഫാ ദിനത്തിന്‍റെ തിയ്യതിയും ആശയക്കുഴപ്പങ്ങളും.

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

നാട്ടിലെയും സൗദിയിലെയും മാസപ്പിറവി വ്യത്യസ്ഥമായി വന്നാല്‍ ആളുകള്‍ക്ക് ഏറെ ആശയക്കുഴപ്പം ഉണ്ടാകാറുള്ള ഒരു വിഷയമാണ് അറഫാ നോമ്പിന്‍റെ വിഷയം. യഥാര്‍ത്ഥത്തില്‍ മാസപ്പിറവിയുടെ മത്വാലിഉകള്‍ (നിര്‍ണയസ്ഥാനങ്ങള്‍) വ്യത്യസ്ഥമാണെങ്കിലും ആ വ്യത്യാസം പരിഗണിക്കേണ്ടതുണ്ടോ ഇല്ലയോ എന്ന വീക്ഷണ വ്യത്യാസമാണ് ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്ഥ അഭിപ്രായമുണ്ടാകാന്‍ കാരണം.

വിഷയത്തിലേക്ക് കടക്കുന്നതിന് സൂചിപ്പിക്കേണ്ട അടിസ്ഥാന വിഷയം: ഇത് ഫുഖഹാക്കള്‍ക്കിടയില്‍ خلاف معتبر ആയ, അഥവാ അഭിപ്രായഭിന്നതക്ക് സാധുതയുള്ള ഒരു വിഷയമാണ്. ആകയാല്‍ത്തന്നെ ഒരു പ്രദേശത്തെ വിശ്വാസികള്‍ ഒരു നിലപാട് സ്വീകരിച്ചുവരുന്നുണ്ടെങ്കില്‍ അവിടെ പുതിയ ഒരഭിപ്രായം മുന്നോട്ട് വച്ച് അവര്‍ക്കിടയില്‍ ഫിത്ന ഉണ്ടാക്കല്‍ നിഷിദ്ധമാണ്. അതുകൊണ്ട് തീര്‍പ്പ്‌ കല്‍പിക്കുക എന്ന അര്‍ത്ഥത്തിലല്ല പഠനാര്‍ഹം എന്ന നിലക്കും ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകാതിരിക്കാനും മാത്രമാണ് ഈ വിഷയം നാമിവിടെ സൂചിപ്പിക്കുന്നത്.

മാസപ്പിറവി ദര്‍ശിക്കുന്നതില്‍ സൗദിയുമായി വ്യത്യാസം വരുമ്പോള്‍ അറഫാ ദിനത്തിന്‍റെ വിഷയത്തില്‍ ഉണ്ടാകാറുള്ള ആശയക്കുഴപ്പത്തെക്കുറിച്ച് ശൈഖ് ഇബ്നു ഉസൈമീന്‍ (റ) യോട് ചോദിക്കപ്പെട്ട ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി വളരെ ചിന്തനീയമാണ്. 


www.fiqhussunna.com 

ചോദ്യം: മാസപ്പിറവി വ്യത്യസ്ഥമായി വരുക വഴി വ്യത്യസ്ഥ  സ്ഥലങ്ങളിലെ അറഫാ ദിനത്തിന്‍റെ വിഷയത്തില്‍ ആശയക്കുഴപ്പം ഉണ്ടായാല്‍ ഞങ്ങളുടെ രാജ്യത്തെ മാസപ്പിറവി അനുസരിച്ചാണോ അതല്ല ഹറമിലെ മാസപ്പിറവി അനുസരിച്ചാണോ ഞങ്ങള്‍ അറഫാ നോമ്പ് അനുഷ്ടിക്കേണ്ടത് ?!. 

ഉത്തരം: ഏറ്റവും ശരിയായ അഭിപ്രായം ഓരോ പ്രദേശങ്ങളിലേയും  മാസപ്പിറവി മാറി വരുന്നത് അനുസരിച്ച് അവരുടെ അറഫാ ദിനവും മാറി വരും എന്നുള്ളതാണ്. ഉദാ: മക്കത്ത് മാസം കാണുകയും അതു പ്രകാരം ഇന്ന് മക്കത്ത് ദുല്‍ഹിജ്ജ ഒന്‍പത് (അഥവാ അറഫാ ദിനം) ആണ് എന്നും സങ്കല്‍പ്പിക്കുക. മക്കത്ത് മാസം കാണുന്നതിനേക്കാള്‍ ഒരു ദിവസം മുന്പ് മറ്റൊരു രാജ്യത്ത് മാസം കണ്ടു എന്നും കരുതുക. അപ്പോള്‍ അറഫയില്‍ ഹജ്ജാജിമാര്‍ നില്‍ക്കുന്ന ദിനം ആ രാജ്യക്കാരെ സംബന്ധിച്ചിടത്തോളം പെരുന്നാള്‍ ദിനമായിരിക്കും. പെരുന്നാള്‍ ദിനമായതുകൊണ്ട് തന്നെ അവര്‍ക്ക് ആ ദിനത്തില്‍ നോമ്പ് പിടിക്കല്‍ നിഷിദ്ധവുമാണ്. ഇനി മക്കത്ത് ദുല്‍ഹിജ്ജ മാസം കണ്ടതിനു ഒരു ദിവസം ശേഷമാണ് അവര്‍ മാസം കണ്ടത് എന്ന് സങ്കല്പിക്കുക. മക്കയില്‍ ദുല്‍ഹിജ്ജ ഒന്‍പത് (അഥവാ അറഫാ ദിനം) ആകുന്ന ദിവസം അവരെ സംബന്ധിച്ചിടത്തോളം  ദുല്‍ഹിജ്ജ എട്ട് ആയിരിക്കും. മക്കത്ത് ദുല്‍ഹിജ്ജ പത്ത് ആയി വരുന്ന ദിവസത്തിലായിരിക്കും അവര്‍ അറഫാ നോമ്പ് എടുക്കുന്നത്. ഇതാണ് ഏറ്റവും ശരിയായ അഭിപ്രായം. കാരണം നബി (ﷺ) പറഞ്ഞു:

 (إذا رأيتموه فصوموا وإذا رأيتموه فأفطروا)

" നിങ്ങള്‍ (മാസപ്പിറവി) വീക്ഷിച്ചാല്‍ നോമ്പ് എടുത്ത് കൊള്ളുക. നിങ്ങള്‍ (മാസപ്പിറവി) വീക്ഷിച്ചാല്‍ നോമ്പ് അവസാനിപ്പിക്കുകയും ചെയ്യുക " 

തങ്ങളുടെ നാട്ടില്‍ മാസപ്പിറവി ഉദിച്ചിട്ടില്ലാത്തവരെ  സംബന്ധിച്ചിടത്തോളം  അവര്‍ അത് വീക്ഷിക്കാത്തവരാണ്. മാത്രമല്ല ഓരോ പ്രദേശത്തുകാരും  തങ്ങളുടെ പ്രദേശത്തെ പ്രഭാതവും, സൂര്യാസ്ഥമയവും ഒക്കെ ആസ്പദമാക്കിയല്ലേ (നമസ്കാര സമയം) നിര്‍ണയിക്കാറ്. ഇതില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായം ആണ് താനും. യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ഓരോ ദിവസത്തിലുമുള്ള സമയ നിര്‍ണയത്തെപ്പോലെ തന്നെയാണ് അതത് പ്രദേശങ്ങളിലെ മാസനിര്‍ണയവും. - [مجموع الفتاوى 20 ] .
 

അതുപോലെ വ്യത്യസ്ഥ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന അംബാസഡര്‍മാര്‍ ശൈഖ് ഇബ്നു ഉസൈമീന്‍ (رحمه الله) യോട് സമാനമായ ചോദ്യം ചോദിക്കുകയുണ്ടായി:

ചോദ്യം :
എല്ലാ വര്‍ഷവും റമളാന്‍,അതുപോലെ അറഫാ ദിനം എന്നിവ വരുമ്പോള്‍ ഞങ്ങള്‍ക്ക് ഇവിടെ വലിയ പ്രയാസമാണ്. ആളുകള്‍ ഈ വിഷയത്തില്‍ മൂന്ന്‍ രൂപത്തിലാണ്.


ഒന്നാം വിഭാഗക്കാര്‍ പറയുന്നത് : സൗദിയില്‍ നോമ്പ് വരുന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ നോമ്പ് പിടിക്കുന്നത്.


രണ്ടാം വിഭാഗക്കാര്‍ പറയുന്നത്: ഞങ്ങളുടെ രാജ്യത്തെ മാസപ്പിറവി അനുസരിച്ച് നോമ്പ് എപ്പോഴാണോ അതനുസരിച്ചാണ് ഞങ്ങള്‍ നോമ്പ് പിടിക്കുന്നത്.

 
മൂന്നാം വിഭാഗക്കാര്‍ പറയുന്നത്: റമളാന്‍ ഞങ്ങള്‍ ഞങ്ങളുടെ രാജ്യത്തിന്‍റെ മാസപ്പിറവി അനുസരിച്ചും എന്നാല്‍ അറഫാ ദിനം സൗദിയിലെ മാസപ്പിറവി അനുസരിച്ചും ആണ് നോമ്പ് എടുക്കുന്നത് എന്നാണ്.
 

അതുകൊണ്ട് ബഹുമാന്യനായ താങ്കളില്‍ നിന്നും വ്യക്തവും വിശദവുമായ ഒരു മറുപടി ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഞങ്ങള്‍ താമസിക്കുന്ന രാജ്യവും സൗദിയും തമ്മില്‍ മാസപ്പിറവി ഒന്നിച്ച് വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പലപ്പോഴും മക്കയില്‍ മാസപ്പിറവി പ്രഖ്യാപിച്ച് ഒന്നോ, രണ്ടോ, ചിലപ്പോള്‍ മൂന്നോ ദിവങ്ങള്‍ കഴിഞ്ഞാണ് ഇവിടെ മാസപ്പിറവി പ്രഖ്യാപിക്കാറ്.

ഉത്തരം :   ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്. ഒന്ന്: ഏതെങ്കിലും ഒരു മുസ്‌ലിം രാഷ്ട്രത്തില്‍ മാസപ്പിറവി കണ്ടാല്‍ എല്ലാ മുസ്ലിമീങ്ങളും അതനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്, രണ്ട്: മാസപ്പിറവി വീക്ഷിക്കുന്ന സ്ഥാനങ്ങള്‍ ഒത്തുവരുന്ന പ്രദേശങ്ങളെ മാത്രമാണ്  അത് ബാധിക്കുക എല്ലാവര്‍ക്കും ബാധകമല്ല. മൂന്ന്:  ഒരു ഭരണകൂടത്തിന് കീഴിലാണെങ്കില്‍ മാസപ്പിറവി കണ്ടവര്‍ക്കും, ആ ഭരണത്തിനു കീഴിലുള്ള മറ്റു പ്രദേശങ്ങളിലെ ആളുകള്‍ക്കും അത് ബാധകമാണ് എന്നിങ്ങനെ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ഈ വിഷയത്തിലുണ്ട്. 

യഥാര്‍ത്ഥത്തില്‍ ഏറ്റവും ശരിയായ നിലപാട് എന്തെന്നാല്‍. മാസപ്പിറവിയുടെ വിഷയത്തില്‍ ഗോളശാസ്ത്രവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറിവുള്ള ആളുകളെ ആശ്രയിക്കുകയും, രണ്ട് വ്യത്യസ്ഥ രാജ്യങ്ങളുടെ 'മാസപ്പിറവി നിര്‍ണയസ്ഥാനം' (المطالع) ഒന്നു തന്നെയാണ് എന്ന് അവര്‍ പറയുകയും ചെയ്യുന്ന  പക്ഷം മാസപ്പിറവിയുടെ കാര്യത്തില്‍ അവ ഒരു രാജ്യമായി പരിഗണിക്കപ്പെടുന്നു. അഥവാ 'മാസപ്പിറവി നിര്‍ണയ സ്ഥാനം' ഒന്നാണ് എങ്കില്‍ അവയിലെ ഏതെങ്കിലും ഒരു രാജ്യത്ത് കാണുന്ന മാസപ്പിറവി മറ്റേ രാജ്യത്തിനും ബാധകമാകുന്നു.  ഇനി മാസപ്പിറവിയുടെ നിര്‍ണയസ്ഥാനം വ്യത്യസ്ഥമാണ് എങ്കില്‍ ഓരോ രാജ്യവും അവരവരുടെ നാട്ടിലെ മാസപ്പിറവി അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്.
(മാസപ്പിറവിയുടെ നിര്‍ണയ സ്ഥാനം വ്യത്യസ്ഥമായി വരുന്ന രാജ്യങ്ങള്‍ അവനവന്‍റെ നാട്ടിലെ മാസപ്പിറവി അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത് ) എന്ന അഭിപ്രായമാണ് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ(رحمه الله) കൂടുതല്‍  പ്രബലമായ അഭിപ്രായമായി തിരഞ്ഞെടുത്തിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ അതു തന്നെയാണ് വിശുദ്ധ ഖുര്‍ആന്‍ കൊണ്ടും, ഹദീസുകൊണ്ടും, ഖിയാസ് കൊണ്ടും വ്യക്തമാകുന്നതും.

വിശുദ്ധ ഖുര്‍ആനില്‍ നിന്നുള്ള തെളിവ് അല്ലാഹു പറയുന്നു: 


فَمَنْ شَهِدَ مِنْكُمُ الشَّهْرَ فَلْيَصُمْهُ وَمَنْ كَانَ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَى مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ

" അതുകൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ടിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്‌താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്). നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും, നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചു തന്നതിന്‍റെ പേരില്‍ അല്ലാഹുവിന്‍റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്)". [അല്‍ബഖറ: 185]. 

അപ്പോള്‍ ആര് ആ മാസപ്പിറവിക്ക് സന്നിഹിതരാവുന്നില്ലയോ ആ ആളുകളെ സംബന്ധിച്ചിടത്തോളം നോമ്പിന് സമയമാകുന്നില്ല എന്നാണ് ഈ ആയത്തിന്‍റെ വിവക്ഷ. 

((ഇവിടെ ആര് ആ മാസത്തില്‍ സന്നിഹിതരാണോ) അഥവാ ശഅബാന്‍ കഴിഞ്ഞു റമദാന്‍ ആരംഭിച്ചു എന്ന് വെളിപ്പെടുത്തുന്ന മാസപ്പിറവി കാണുക വഴിയോ, അതല്ലെങ്കില്‍ ആ മാസപ്പിറവി കാണാത്ത പക്ഷം ശഅബാന്‍ മുപ്പതും പൂര്‍ത്തിയാക്കി റമദാനിലേക്ക് പ്രവേശിക്കുകയോ ചെയ്യുകയാണ് 'റമദാന്‍ മാസത്തിന് സന്നിഹിതരാവുക' എന്നതിന്‍റെ വിവക്ഷ - ബ്രാക്കറ്റിലുള്ള ഈ വിശദീകരണം ഞാന്‍ എഴുതിച്ചേര്‍ത്തതാണ്. ശൈഖിന്‍റെ വിശദീകരണത്തില്‍ പെട്ടതല്ല)) .

ശൈഖിന്‍റെ വിശദീകരണം തുടരുന്നു.....

ഇനി നബി (ﷺ) പറയുന്നു:

(إذا رأيتموه فصوموا وإذا رأيتموه فأفطروا)

" നിങ്ങള്‍ (മാസപ്പിറവി) വീക്ഷിച്ചാല്‍ നോമ്പ് എടുത്ത് കൊള്ളുക. നിങ്ങള്‍ (മാസപ്പിറവി) വീക്ഷിച്ചാല്‍ നോമ്പ് അവസാനിപ്പിക്കുകയും ചെയ്യുക ". 

മാസപ്പിറവി കാണാതെ നോമ്പ് അനുഷ്ടിക്കുവാനോ, മാസപ്പിറവി കാണാതെ നോമ്പ് അവസാനിപ്പിക്കുവാനോ പാടില്ല എന്നാണു ഈ ഹദീസിന്‍റെ വിവക്ഷ.

(( അഥവാ മാസപ്പിറവി വീക്ഷിക്കാതെ ശഅബാന്‍ മാസത്തെ 29ല്‍ അവസാനിപ്പിച്ചുകൊണ്ട്) റമദാന്‍ മാസത്തിലെ വ്രതം ആരംഭിക്കുവാനോ, മാസപ്പിറവി വീക്ഷിക്കാതെ റമദാന്‍ 29ല്‍ അവസാനിപ്പിച്ച് പെരുന്നാള്‍ ആഘോഷിക്കുവാനോ പാടില്ല. ഇതാണ് ഹദീസിന്‍റെ വിവക്ഷ. ബ്രാക്കറ്റിലുള്ള ഈ വിശദീകരണം ഞാന്‍ എഴുതിച്ചേര്‍ത്തതാണ്. ശൈഖിന്‍റെ വിശദീകരണത്തില്‍ പെട്ടതല്ല)) . 

ശൈഖിന്‍റെ വിശദീകരണം തുടരുന്നു..... 

ഇനി ഖിയാസ് വഴിയും ഇത് സ്ഥിരപ്പെടുന്നു. കാരണം ഓരോ പ്രദേശത്തും  നോമ്പ് ആരംഭിക്കുന്നതും, നോമ്പ് മുറിക്കുന്നതും ആ ഓരോ പ്രദേശത്തെയും പുലര്‍ച്ചയും, സൂര്യാസ്ഥമയവും പരിഗണിച്ചാണല്ലോ. ഈ കാര്യത്തില്‍ ആര്‍ക്കും ഒരു അഭിപ്രായ ഭിന്നതയും ഇല്ല. ഉദാ : കിഴക്കന്‍ ഏഷ്യയിലെ ജനങ്ങള്‍ പടിഞ്ഞാറന്‍ ഏഷ്യയിലെ ജനങ്ങളെക്കാള്‍ മുന്‍പ് നോമ്പിന്‍റെ സമയം ആരംഭിക്കുന്നു. അതുപോലെ ഇവര്‍ അവരെക്കാള്‍ മുന്പ് നോമ്പ് തുറക്കുകയും ചെയ്യുന്നു. അവരെക്കാള്‍ മുന്പ് ഇവര്‍ക്ക് സൂര്യന്‍ അസ്തമിക്കുകയും ചെയ്യുന്നു. ഓരോ ദിവസവും ഉള്ള നോമ്പ് പിടിക്കലിലും, നോമ്പ് തുറക്കലിലും നമ്മള്‍ ഇപ്രകാരമാണ് ചെയ്യുന്നത് എങ്കില്‍ അതുപോലെത്തന്നെയാണ് നോമ്പിന്‍റെ മാസപ്പിറവിയുടെ കാര്യത്തിലും പരിഗണിക്കേണ്ടത്. അതു രണ്ടും തമ്മില്‍ വിത്യാസമില്ല. 

ഇനി രണ്ടു രാജ്യങ്ങളും ഒരേ ഭരണകൂടത്തിനു കീഴില്‍ ആവുകയും ഭരണാധികാരി ഇന്ന ദിവസമാണ് നോമ്പ് എടുക്കേണ്ടത് എന്നോ. ഇന്ന ദിവസമാണ് പെരുന്നാള്‍ എന്നോ പറഞ്ഞാല്‍ അവിടെ അയാളുടെ കല്പനയെ അനുസരിക്കല്‍ നിര്‍ബന്ധമാണ്‌. കാരണം ഇതൊരു അഭിപ്രായ ഭിന്നതയുള്ള വിഷയമാണ്. അത്തരം ഒരു വിഷയത്തില്‍ ഭരണാധികാരി ഒരു അഭിപ്രായം തിരഞ്ഞെടുത്താല്‍ പിന്നെ അത് അനുസരിക്കല്‍ എല്ലാവരുടെയും ബാധ്യതയാണ്. ഭരണാധികാരിയുടെ വിധി അഭിപ്രായ ഭിന്നതയുള്ള വിഷയത്തിലെ ഭിന്നത നീക്കുന്നുവന്നത് ഒരു അടിസ്ഥാന തത്വമാണ്.

അതുകൊണ്ട് നിങ്ങള്‍ താമസിക്കുന്ന നാട്ടിലെ മുസ്ലിമീങ്ങള്‍ ഏതു രീതി അനുസരിച്ചാണോ നോമ്പ് അനുഷ്ടിക്കുകയും പെരുന്നാള്‍ ആഘോഷിക്കുകയും എല്ലാം ചെയ്യുന്നത് അതനുസരിച്ച് നിങ്ങള്‍ പ്രവര്‍ത്തിക്കുക.   അത് സൗദിയിലെ നോമ്പിന് യോജിച്ച് വന്നാലും ഇല്ലെങ്കിലും ശരി അപ്രകാരം തന്നെ ചെയ്യുക. അറഫാ ദിനത്തിന്‍റെ വിഷയത്തിലും നിങ്ങള്‍ താമസിക്കുന്ന നാട്ടിലെ ആളുകള്‍ എപ്രകാരമാണോ ചെയ്യുന്നത് അത് പിന്തുടരുക"    [ مجموع الفتاوى 19 ].

ശൈഖ് ഇബ്നു ഉസൈമീന്‍ നല്‍കുന്ന വിശദീകരണം ഇവിടെ അവസാനിച്ചു.

www.fiqhussunna.com
------------------------------------------------------

വളരെ അര്‍ത്ഥവത്തായ ഒരു വിശദീകരണമാണ് ശൈഖ് ഇബ്നു ഉസൈമീന്‍ (رحمه الله) നല്‍കിയത്. വളരെ കാലങ്ങള്‍ക്ക് മുന്പ് തന്നെ ഏറെ അഭിപ്രായ ഭിന്നതയുള്ള ഒരു വിഷയമാണ് ഇത്. ഇരു അഭിപ്രായക്കാര്‍ക്കും  അവരുടേതായ തെളിവുകള്‍ ഉണ്ട്. എന്നാല്‍ കൂടുതല്‍ ശരിയായി തോന്നുന്ന അഭിപ്രായം ശൈഖ് ഇബ്നു ഉസൈമീന്‍ (رحمه الله) മുന്നോട്ട് വച്ച അഭിപ്രായം തന്നെയാണ്. ഇപ്രകാരം രണ്ടു അഭിപ്രായങ്ങള്‍ക്കും തെളിവിന്‍റെ സാധുതയുള്ള കര്‍മ്മശാസ്ത്ര വിഷയങ്ങളില്‍ ഇതില്‍ ഏതെങ്കിലും ഒരഭിപ്രായമാണ് ഒരു പ്രദേശത്തെ ജനങ്ങള്‍ പുലര്‍ത്തിപ്പോരുന്നത് എങ്കില്‍ അവരില്‍ നിന്നും വ്യത്യസ്ഥമായ ഒരു വീക്ഷണം എടുത്ത് പിടിച്ച് മുസ്‌ലിമീങ്ങള്‍ക്കിടയില്‍ ഒരു ഭിന്നത ഉണ്ടാക്കുന്ന പ്രവണത ശരിയല്ല എന്നും ശൈഖിന്‍റെ വിശദീകരണത്തില്‍ നിന്നും മനസ്സിലാക്കാം. ഇത് ഈ വിഷയം വിശദീകരിച്ച പല പണ്ഡിതന്മാരും രേഖപ്പെടുത്തിയിട്ടുമുണ്ട്. പൊതുവായി ഒരു നാട്ടിലെ മുസ്ലിമീങ്ങള്‍ പുലര്‍ത്തിപ്പോരുന്നതോ ഇനി ശറഇയായ ഭരണാധികാരി ഉള്ള രാജ്യം ആണെങ്കില്‍ ആ ഭരണാധികാരി തിരഞ്ഞെടുത്തതോ ആയ രീതി അനുസരിച്ചാണ് ഈ വിഷയത്തില്‍ പ്രവര്‍ത്തിക്കേണ്ടത്. ഇനി നമ്മുടെ അഭിപ്രായം അതിനോട് യോജിക്കുന്നില്ലെങ്കില്‍ പോലും. 

ഇബ്നു ഉസൈമീന്‍ (رحمه الله) നല്‍കിയ അഭിപ്രായമാണ് കൂടുതല്‍ ശരിയും പ്രായോഗികവും എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത് അതിന് പല കാരണങ്ങളുമുണ്ട്:

1- ഓരോ പ്രദേശത്തുകാര്‍ക്കും അവരുടേതായ നിര്‍ണയസ്ഥാനങ്ങളാണ് പരിഗണിക്കേണ്ടത് എന്നത് വളരെ സ്പഷ്ടമായി ഇമാം മുസ്‌ലിം ഉദ്ദരിച്ച ഇബ്നു അബ്ബാസ് (റ) വിന്‍റെ വാക്കുകളില്‍ വളരെ സുവ്യക്തമാണ്: 

عَنْ كُرَيْبٍ: أَنَّ أُمَّ الْفَضْلِ بِنْتَ الْحَارِثِ بَعَثَتْهُ إِلَى مُعَاوِيَةَ بِالشَّامِ، قَالَ: فَقَدِمْتُ الشَّامَ فَقَضَيْتُ حَاجَتَهَا، وَاسْتُهِلَّ عَلَىَّ رَمَضَانُ وَأَنَا بِالشَّامِ، فَرَأَيْتُ الْهِلاَلَ لَيْلَةَ الْجُمُعَةِ، ثُمَّ قَدِمْتُ الْمَدِينَةَ فِى آخِرِ الشَّهْرِ، فَسَأَلَنِى عَبْدُ اللَّهِ بْنُ عَبَّاسٍ - رضى الله عنهما - ثُمَّ ذَكَرَ الْهِلاَلَ، فَقَالَ: مَتَى رَأَيْتُمُ الْهِلاَلَ، فَقُلْتُ: رَأَيْنَاهُ لَيْلَةَ الْجُمُعَةِ، فَقَالَ: أَنْتَ رَأَيْتَهُ، فَقُلْتُ: نَعَمْ وَرَآهُ النَّاسُ وَصَامُوا وَصَامَ مُعَاوِيَةُ، فَقَالَ: لَكِنَّا رَأَيْنَاهُ لَيْلَةَ السَّبْتِ فَلاَ نَزَالُ نَصُومُ حَتَّى نُكْمِلَ ثَلاَثِينَ أَوْ نَرَاهُ، فَقُلْتُ: أَوَلاَ تَكْتَفِى بِرُؤْيَةِ مُعَاوِيَةَ وَصِيَامِهِ، فَقَالَ: لاَ هَكَذَا أَمَرَنَا رَسُولُ اللَّهِ -صلى الله عليه وسلم-.

 കുറൈബില്‍ നിന്നും നിവേദനം: ഉമ്മുല്‍ ഫദ്ല്‍ ബിന്‍തുല്‍ ഹാരിസ് അദ്ദേഹത്തെ ശാമില്‍ മുആവിയ (റ) വിന്‍റെ അടുത്തേക്ക് അയച്ചു. അദ്ദേഹം പറയുന്നു: ഞാന്‍ ശാമിലെത്തി അവരെന്നെ ഏല്‍പിച്ച കാര്യം നിര്‍വഹിച്ചു. ഞാന്‍ ശാമിലായിരിക്കെ റമദാന്‍ മാസം കണ്ടു. വെള്ളിയാഴ്ച രാവിനാണ് ഞാന്‍ മാസം കണ്ടത്. ശേഷം റമദാന്‍ മാസത്തിന്‍റെ അവസാനത്തില്‍ ഞാന്‍ മദീനയിലേക്ക് തിരിച്ചുവന്നു. ഇബ്നു അബ്ബാസ് (റ) എന്നോട് കാര്യങ്ങള്‍ തിരക്കി. മാസപ്പിറവിയെക്കുറിച്ചും സംസാരിച്ചു. അദ്ദേഹം ചോദിച്ചു: നിങ്ങളെപ്പോഴാണ് മാസം കണ്ടത് ?. ഞാന്‍ പറഞ്ഞു. ഞങ്ങള്‍ വെള്ളിയാഴ്ച രാവിനാണ് മാസം കണ്ടത്. 
നീ നേരിട്ട് കണ്ടുവോ ?.
അദ്ദേഹം ചോദിച്ചു. 
ഞാന്‍ പറഞ്ഞു: അതെ, മറ്റാളുകളും കണ്ടിട്ടുണ്ട്. അവരൊക്കെ നോമ്പെടുത്തു. മുആവിയ (റ) വും മാസം ദര്‍ശിച്ചത് പ്രകാരം നോമ്പ് എടുത്തു.
അദ്ദേഹം പറഞ്ഞു: പക്ഷെ ഞങ്ങള്‍ ശനിയാഴ്ച രാവിനാണ് കണ്ടത്. അതുകൊണ്ട് ഞങ്ങള്‍ മാസം കണ്ടാല്‍ (പെരുന്നാള്‍ ആഘോഷിക്കും), ഇല്ലെങ്കില്‍ നോമ്പ് മുപ്പതും പൂര്‍ത്തിയാക്കും. 
അപ്പോള്‍ ഞാന്‍ ചോദിച്ചു: അപ്പോള്‍ മുആവിയ (റ) മാസം കണ്ടതും നോമ്പ് നോല്‍ക്കാന്‍ ആരംഭിച്ചതും നിങ്ങള്‍ക്കും ബാധകമല്ലേ ?!. നിങ്ങള്‍ക്കതിനെ ആസ്പദമാക്കിയാല്‍ പോരേ ?.
അദ്ദേഹം പറഞ്ഞു: അല്ല. ഇപ്രകാരമാണ് റസൂല്‍ (സ) ഞങ്ങളോട് കല്പിച്ചിട്ടുള്ളത്" - [സ്വഹീഹ് മുസ്‌ലിം : 2580].

 ഈ ഹദീസില്‍ വളരെ വ്യക്തമാണ് മുആവിയാ (റ) ശാമില്‍ നേരത്തെ മാസം കണ്ടതിനാല്‍ ഒരു ദിവസം മുന്നേ നോമ്പ് ആരംഭിച്ചു. ഇബ്നു അബ്ബാസ് (റ) ഒരു ദിവസം കഴിഞ്ഞും. എന്നാല്‍ ശാമില്‍ ഒരു ദിവസം നേരത്തെ മാസം കണ്ട വിവരം അദ്ദേഹത്തിന് കിട്ടിയിട്ടും അദ്ദേഹം നോമ്പ് 29ല്‍ അവസാനിപ്പിച്ചില്ല. മാസം കാണുകയാണെങ്കില്‍ പെരുന്നാളാകും, ഇല്ലെങ്കില്‍ നോമ്പ് മുപ്പതും പൂര്‍ത്തിയാക്കും എന്നാണദ്ദേഹം പറഞ്ഞത്. മാത്രമല്ല മുആവിയ ശാമില്‍ കണ്ടത് മദീനയില്‍ ബാധകമല്ല. അപ്രകാരമാണ് റസൂല്‍ (സ) പഠിപ്പിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തില്‍ ഏറ്റവും പ്രബലവും ആധികാരികവുമായ തെളിവാണിത്. ഓരോ നിര്‍ണയസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന പ്രദേശക്കാര്‍ക്കും അവരുടെ മാസപ്പിറവിയാണ് ആധാരം എന്ന് ഈ സംഭവത്തില്‍ നിന്നും വ്യക്തമാണ്.

2- സൗദിയില്‍ മാസം കണ്ടാല്‍ ഇന്ത്യയിലെ മുസ്ലിമീങ്ങള്‍ക്കും  അത് ബാധകമാണ് എന്ന് വന്നാല്‍ അതേ മാനദണ്ഡപ്രകാരം ഇന്ത്യയില്‍ മാസം കണ്ടാല്‍ സൌദിക്കും അത് ബാധകമായി വരും. അഥവാ ലോകത്തിന്‍റെ ഏത് കോണില്‍ മാസം കാണുന്നതും മറ്റുള്ളവര്‍ക്കും ബാധകമാണ് എന്നാണല്ലോ ആ അഭിപ്രായം അര്‍ത്ഥമാക്കുന്നത്. എന്നാല്‍ പൊതുവേ സൗദിയില്‍ മാസം കാണുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പലരും മറ്റ് രാഷ്ട്രങ്ങളില്‍ നേരത്തെ മാസം കണ്ടാല്‍ അത് സൗദിയെ അറിയിക്കാറോ, ഇനി അറിയിച്ചാല്‍ തന്നെ സൗദി അതനുസരിച്ച് മാസപ്പിറവി പ്രഖ്യാപിക്കാറോ ഇല്ല. അവര്‍ അവരുടെ മാസപ്പിറവിയെയും, അവരുടെ മാസപ്പിറവിയെ പിന്തുടരുന്ന സമീപ പ്രദേശങ്ങളിലെ മാസപ്പിറവിയും മാത്രമാണ് പരിഗണിക്കാറ്.

മാസപ്പിറവി കണ്ടാല്‍ അതനുസരിച്ച് പ്രവര്‍ത്തിക്കണമെന്നത് പ്രവാചകന്‍റെ കല്പനയാണല്ലോ. അപ്പോള്‍ ഒരു രാജ്യത്തെ ജനങ്ങള്‍ സൗദിയെക്കാള്‍ മുന്‍പ് മാസപ്പിറവി വീക്ഷിച്ചാല്‍ എന്ത് ചെയ്യും ?!. പ്രവാചക കല്പനയനുസരിച്ച് മാസപ്പിറവി വീക്ഷിച്ചാല്‍ റമദാന്‍ ആണെങ്കില്‍ അവരെ സംബന്ധിച്ചിടത്തോളം പിന്നെ  വ്രതം അനുഷ്ടിക്കല്‍ നിര്‍ബന്ധമായി. സൗദിയില്‍ മാസപ്പിറവി പ്രഖ്യാപിച്ചില്ല എന്ന ന്യായീകരണത്താല്‍ അവര്‍ക്ക് നോമ്പ് വൈകിപ്പിക്കുവാന്‍ പാടുണ്ടോ ?!. കാരണം അവര്‍ മാസപ്പിറവി വീക്ഷിച്ചവര്‍ ആണല്ലോ. ഇനി ഇതേ ആശയക്കുഴപ്പം ദുല്‍ഹിജ്ജയുടെ വിഷയത്തില്‍ വരുമ്പോള്‍ അറഫാ ദിനത്തിന്‍റെ വിഷയത്തിലും ആശയക്കുഴപ്പം ഉണ്ടാകും. നേരത്തെ മാസം കണ്ട രാജ്യത്ത് പെരുന്നാള്‍ ആകുന്ന ദിവസത്തില്‍ ആയിരിക്കും അറഫയില്‍ ഹാജിമാര്‍ നില്‍ക്കുന്നത്. പലപ്പോഴും സൗദിയില്‍ നേരത്തെ മാസം കാണുകയും നാട്ടില്‍ വൈകി മാസം കാണുകയും ചെയ്യുന്ന അവസ്ഥ വരുമ്പോള്‍ മാത്രമാണ് പലരും സൗദിയിലെ മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ ആണ് അറഫാ നോമ്പ് എടുക്കേണ്ടത് എന്ന വാദം പറയാറുള്ളത്. എന്നാല്‍ ഒരു രാജ്യത്ത് ഒരു ദിവസം നേരത്തെ മാസം കണ്ടാല്‍ എന്ത് ചെയ്യും എന്നത് പലപ്പോഴും ആലോചിക്കാറില്ല. ഇതും ആ വാദത്തിന്‍റെ ദുര്‍ബലതയെ സൂചിപ്പിക്കുന്നു. കാരണം മാസപ്പിറവി അവര്‍ വീക്ഷിച്ചാല്‍ പിന്നെ അതനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതാണല്ലോ അല്ലാഹുവിന്‍റെ കല്പന. അപ്പോള്‍ ലോകത്തിന്‍റെ ഏത് കോണില്‍ മാസം കണ്ടാലും തങ്ങള്‍ മാസപ്പിറവി പ്രഖ്യാപിക്കും എന്ന നിലപാടിലേക്ക് സൗദി ഇനി അഥവാ വന്നാല്‍ മാത്രമാണ്  'ലോകത്തിന്‍റെ ഏത് കോണില്‍ മാസം കണ്ടാലും അത് എല്ലാവര്‍ക്കും ബാധകമാണ്' എന്ന അഭിപ്രായക്കാരുടെ വാദത്തിന് സാധുത ലഭിക്കുന്നത്. അതല്ലാത്ത പക്ഷം സൗദിയെ പിന്തുടരുക എന്നത് അവരുടെ വാദപ്രകാരം തന്നെ പ്രായോഗികമല്ല.

 

3 - ഇന്ന് സാങ്കേതിക വിദ്യ വികസിച്ചത് കൊണ്ട് മാത്രമാണ് സൗദിയില്‍ മാസം കണ്ടത് നമ്മള്‍ അപ്പപ്പോള്‍ അറിയുന്നത്. എന്നാല്‍ ഈ സാങ്കേതിക വിദ്യ വികസിക്കുന്നതിനു മുന്‍പ് ജീവിച്ച മുസ്‌ലിമീങ്ങള്‍ എങ്ങനെ പ്രവര്‍ത്തിച്ചു. സ്വാഭാവികമായും അവരുടെ പ്രദേശത്തെ മാസപ്പിറവിയുടെ  നിര്‍ണയസ്ഥാനം അനുസരിച്ചായിരിക്കും അവര്‍ പ്രവര്‍ത്തിചിട്ടുണ്ടാകുക. അതിനാല്‍ തന്നെ പ്രവാചകന്‍റെ ഹദീസില്‍ പറയപ്പെട്ട നിങ്ങള്‍ മാസപ്പിറവി വീക്ഷിച്ചാല്‍ വ്രതം അനുഷ്ടിക്കുക എന്ന കല്പന ഓരോ പ്രദേശക്കാര്‍ക്കും പ്രത്യേകമുള്ളതായിരുന്നു എന്ന് മനസ്സിലാക്കാം. ഇന്നും സാങ്കേതിക വിദ്യകളോ വാര്‍ത്താവിനിമയ ഉപകരണങ്ങളോ ഇല്ലാത്ത എത്രയോ കുഗ്രാമങ്ങള്‍ ലോകത്തിന്‍റെ നാനാ ഭാഗത്തുമുണ്ട്. അവിടെയുള്ള മുസ്ലിമീങ്ങള്‍ എല്ലാം തന്നെ അവരവരുടെ മാസപ്പിറവി അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സൗദിയിലെ മാസപ്പിറവി അടിസ്ഥാനമാക്കുക അവരെ സംബന്ധിച്ചിടത്തോളം സാധ്യമല്ല. ഇനി വിവര സാങ്കേതിക വിദ്യകള്‍ വികസിക്കുന്നതിനു മുന്‍പ് നമ്മുടെ നാട്ടിലെ മുസ്ലിമീങ്ങള്‍ തന്നെ എപ്രകാരമായിരിക്കും മാസം കണക്കു കൂട്ടിയിട്ടുണ്ടാവുക. തങ്ങളുടെ പ്രദേശത്തെ മാസപ്പിറവിയെ ആസ്പദമാക്കിയായിരിക്കും എന്നതില്‍ സംശയമില്ല.

ഇതും ലോകത്തിന്‍റെ നാനാ ഭാഗത്തിനും ഒരേയൊരു മാസപ്പിറവി മതിയെന്ന വാദത്തിന്‍റെ ദുര്‍ബലതയെ സൂചിപ്പിക്കുന്നു. മറിച്ച് ഇബ്നു ഉസൈമീന്‍(رحمه الله) പറഞ്ഞതുപോലെ  മാസപ്പിറവി നിരീക്ഷിക്കപ്പെടുന്ന നിര്‍ണയ സ്ഥാനം  ഒരുമിച്ചു വരുന്ന പ്രദേശങ്ങള്‍ ഒരുമിച്ച് അവരുടെ മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുക എന്നതാണ് പ്രായോഗികമായിട്ടുള്ളത്. പലപ്പോഴും ഒരേ നിര്‍ണയ സ്ഥാനത്തിന്‍റെ പരിധിയില്‍ വരുന്ന പ്രദേശങ്ങള്‍ തന്നെ അകാരണമായി , ഭാഷയുടെയോ ദേശത്തിന്‍റെയോ ഒക്കെ പേരില്‍ വിഭജിച്ച് നില്‍ക്കുന്നതിനാല്‍ ഒരു കൂട്ടര്‍ കണ്ടില്ലെന്ന കാരണത്താല്‍ വ്യത്യസ്ഥ ദിനങ്ങളിലായി മാസം നിര്‍ണയിക്കുന്നു. ഇത് ഒഴിവാക്കപ്പെടേണ്ടത് തന്നെയാണ്.

ഏതായാലും ഓരോ നാട്ടിലെ മുസ്ലിമീങ്ങളും അവര്‍ പൊതുവായി അവിടെ സ്വീകരിച്ച് വരുന്ന രീതി അനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് ഈ വിഷയത്തില്‍ എടുക്കേണ്ട നിലപാട്. സൗദിയിലെ മാസപ്പിറവി ആസ്പദമാക്കുന്നവരാണ് ആ പ്രദേശത്തുകാര്‍ എങ്കില്‍ എല്ലാവരും അപ്രകാരം ചെയ്യുക. ഇനി ആ പ്രദേശത്തിന്‍റെ മാസപ്പിറവി അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് എങ്കില്‍ അപ്രകാരം ചെയ്യുക. 

പലപ്പോഴും അറഫയുമായി ബന്ധപ്പെട്ടാണ് ആളുകള്‍ക്ക്കൂടുതല്‍ ആശയക്കുഴപ്പം ഉണ്ടാകാറുള്ളത്. ആ ആശയക്കുഴപ്പത്തിന് അല്പം സാധുത ഉണ്ട് താനും. കാരണം അറഫയില്‍ ഹാജിമാര്‍ നില്‍ക്കുന്ന ദിനമാണല്ലോ അറഫ പിന്നെ എന്തുകൊണ്ട് നമ്മള്‍ ആ സമയത്ത് നോമ്പ് അനുഷ്ടിക്കുന്നില്ല എന്നതാണ് ആശയക്കുഴപ്പത്തിന് കാരണം. പക്ഷെ അതിന് എതിരഭിപ്രായക്കാര്‍ക്കും മറുപടിയുണ്ട്. അറഫയില്‍ അവര്‍ നില്‍ക്കുന്ന സമയത്ത് മാത്രമാണ് അറഫാ നോമ്പ് എങ്കില്‍ അറഫയില്‍ ഹാജിമാര്‍ നില്‍ക്കുന്ന സമയത്ത് ചില ആളുകളുടെ നാട്ടില്‍ രാത്രി ആണല്ലോ അപ്പോള്‍ അവര്‍ക്ക് നോമ്പ് തന്നെ ഉണ്ടാവുകയില്ലേ ?!.  അതിനാല്‍ തന്നെ ദുല്‍ഹിജ്ജ ഒന്‍പത് എന്നതാണ് നോമ്പിന് പരിഗണിക്കേണ്ടത് എന്നതാണ് ഇവരുടെ അഭിപ്രായം.

 

ഏതായാലും നാട്ടില്‍ ഒരു ദിവസം വൈകി മാസം കാണുകയും സൗദിയില്‍ ഒരു ദിവസം നേരത്തെ മാസം പ്രഖ്യാപിക്കുകയും ചെയ്‌താല്‍. സൗദിയിലെ ദുല്‍ഹിജ്ജ ഒന്‍പതിന് നാട്ടില്‍ ദുല്‍ഹിജ്ജ എട്ട് ആയിരിക്കും. നാട്ടിലുള്ളവരെ സംബന്ധിച്ചിടത്തോളം ദുല്‍ഹിജ്ജ എട്ടിന് നോമ്പ് എടുക്കല്‍ അനുവദനീയമാണ് താനും. അഥവാ ദുല്‍ഹിജ്ജ ഒന്ന് മുതല്‍ ഒന്‍പത് വരെ നോമ്പ് അനുഷ്ടിക്കല്‍ പുണ്യകരമാണ് എന്നത് മുന്‍പ് നമ്മള്‍ വിശദീകരിച്ചതാണല്ലോ. അതുകൊണ്ട് ദുല്‍ഹിജ്ജ എട്ടിനും ഒന്‍പതിനും നോമ്പ് അനുഷ്ടിക്കുക വഴി  മക്കയില്‍ ഹാജിമാര്‍ നില്‍ക്കുന്ന ദിവസത്തിലും, നാട്ടില്‍ ദുല്‍ഹിജ്ജ ഒന്‍പത് ആയി വരുന്ന ദിവസത്തിലും നോമ്പ് എടുക്കാന്‍ സാധിക്കുന്നു. ആ നിലക്ക് രണ്ടു അഭിപ്രായ പ്രകാരവും അവര്‍ക്ക് അറഫാ ദിനത്തില്‍ നോമ്പ് ലഭിക്കുന്നു.
 

കാരണം അറഫാ ദിനം ആണെങ്കില്‍ അതിന്‍റെ പുണ്യവും, ഇനി അല്ല എങ്കില്‍ സല്‍കര്‍മ്മങ്ങള്‍ അനുഷ്ടിക്കാന്‍ ഏറ്റവും ശ്രേഷ്ടകരമായ ദിനങ്ങള്‍ എന്ന നിലക്ക് ആ ദിവസത്തിന്‍റെ പുണ്യവും ലഭിക്കട്ടെ എന്ന നിലക്കാണല്ലോ നമ്മള്‍ നോമ്പ് അനുഷ്ടിക്കുന്നത്. അപ്പോള്‍ സുന്നത്ത് നോമ്പുകള്‍ക്ക് ഇന്ന നോമ്പ് എന്ന് പ്രത്യേകം അഥവാ നിയ്യത്ത് തഅ്'യീന്‍ ചെയ്തുകൊണ്ട് അഥവാ 'അറഫാ നോമ്പാണ്‌ എടുക്കുന്നത്' എന്ന പ്രത്യേക ഉദ്ദേശത്തോടെ അനുഷ്ടിക്കേണ്ടേ എന്ന് ഒരുപക്ഷെ ചിലര്‍ സംശയിച്ചേക്കാം. എന്നാല്‍ സുന്നത്ത് നോമ്പുകള്‍ക്ക് പ്രത്യേകം തഅ്'യീന്‍ ചെയ്യേണ്ടതില്ല എന്നതാണ് പ്രബലമായ അഭിപ്രായമായി ഇബ്നു ഉസൈമീന്‍(رحمه الله) യെ പോലുള്ള പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

എന്നാല്‍ നാട്ടില്‍ നേരത്തെ മാസം പ്രഖ്യാപിക്കുകയും, സൗദിയില്‍ ഒരു ദിവസം വൈകി മാസം പ്രഖ്യാപിക്കുകയും ചെയ്യുന്ന സാഹചര്യം ഇനി അഥവാ ഉണ്ടായാല്‍ മേല്‍പ്പറഞ്ഞ പ്രകാരം ചെയ്യുക സാധ്യമല്ല.  കാരണം നാട്ടില്‍ പെരുന്നാള്‍ വരുന്ന ദിവസത്തിലാണല്ലോ ഹാജിമാര്‍ അറഫയില്‍ നില്‍ക്കുന്ന ദിനം. പെരുന്നാള്‍ സുദിനത്തില്‍ നോമ്പ് എടുക്കുന്നതാകട്ടെ നിഷിദ്ധവുമാണ്. സൗദിയില്‍ നാട്ടിലേക്കാള്‍ നേരത്തെ മാസം കാണുന്ന അവസരത്തില്‍ മാത്രമാണ് മേല്‍പറഞ്ഞ പ്രകാരം ആശയക്കുഴപ്പം പരിഹരിക്കാന്‍ സാധിക്കുക.

ഇനി കൂടുതല്‍ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി മാസപ്പിറവിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തെക്കുറിച്ച് ഹൈഅതു കിബാറുല്‍ ഉലമയിലെ 17 പണ്ഡിതന്മാര്‍ ചേര്‍ന്ന് എടുത്ത തീരുമാനത്തിന്‍റെ രത്നച്ചുരുക്കവും അതില്‍ നിന്ന് പഠിക്കാവുന്ന കാര്യങ്ങളും കൂടി ഇവിടെ പരാമര്‍ശിക്കാം.  താഴെ കാണുന്ന ലജ്നയുടെ ഫത്'വ 17 പണ്ഡിതന്മാര്‍ ചേര്‍ന്ന് ഈ വിഷയ സംബന്ധമായി നടത്തിയ ചര്‍ച്ചയുടെ രത്നച്ചുരുക്കമാണ്.


ചോദ്യം : ഞങ്ങള്‍ അമേരിക്കയിലും, കാനഡയിലുമുള്ള വിദ്യാര്‍ഥികള്‍ ആണ്. എല്ലാ വര്‍ഷവും റമദാന്‍ ആരംഭിക്കുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാവുകയും ആളുകള്‍ മൂന്ന്‍ വിഭാഗക്കാരായി തിരിയുകയും ചെയ്യാറുണ്ട്. 

1- അവനവന്‍റെ നാട്ടിലെ മാസപ്പിറവി അടിസ്ഥാനമാക്കി നോമ്പ് പിടിക്കുന്ന വിഭാഗം. 

2- സൗദിയിലെ നോമ്പിന്‍റെ ആരംഭം ആസ്പദമാക്കി നോമ്പ് പിടിക്കുന്ന ആളുകള്‍.

3- അമേരിക്കയിലും കാനഡയിലുമുള്ള മുസ്‌ലിം സ്റ്റുഡന്‍സ് അസോസിയേഷന്‍റെ പ്രഖ്യാപനത്തെ ആസ്പദമാക്കി നോമ്പ് പിടിക്കുന്ന ആളുകള്‍.
സ്റ്റുഡന്‍സ് അസോസിയേഷന്‍റെ രീതി ഇപ്രകാരമാണ്: അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ അവര്‍ മാസപ്പിറവി നിരീക്ഷിക്കും, ഏതെങ്കിലും ഒരു സ്ഥലത്ത് മാസപ്പിറവി ദര്‍ശിച്ചാല്‍ ഉടന്‍ തങ്ങളുടെ വ്യത്യസ്ഥ സെന്‍ററുകളിലേക്ക് ആ വിവരം എത്തിക്കുകയും അങ്ങനെ അമേരിക്കയുടെ വ്യത്യസ്ഥ നഗരങ്ങളിലുള്ള  മുസ്ലിമീങ്ങള്‍ അവര്‍ താമസിക്കുന്ന സിറ്റികള്‍ക്കിടയില്‍ വലിയ ദൂരം ഉണ്ടെങ്കില്‍ പോലും ആ മാസപ്പിറവിയെ അടിസ്ഥാനമാക്കി ഒന്നടങ്കം ഒരേ ദിവസം നോമ്പ് ആരംഭിക്കുകയും ചെയ്യുന്നു.


ഇവരില്‍ ആരുടെ മാസപ്പിറവിയെയാണ് ഞങ്ങള്‍ അവലംഭിക്കേണ്ടത് ?!. ഈ വിഷയത്തില്‍ ഞങ്ങള്‍ക്ക് ശറഇന്‍റെ വിധി പറഞ്ഞു തരുമല്ലോ, അല്ലാഹു നിങ്ങള്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കട്ടെ .... 

ഉത്തരം:

'ഹൈഅതു കിബാറുല്‍ ഉലമ' (അഥവാ സൗദിയിലെ ഉന്നത പണ്ഡിതസഭ) ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. അവര്‍ ചര്‍ച്ച ചെയ്ത് എടുത്തിട്ടുള്ള തീരുമാനത്തിന്‍റെ ഉള്ളടക്കം ഇപ്രകാരമാണ്.
 

ഒന്നാമതായി: 'മാസപ്പിറവി യുടെ നിര്‍ണയസ്ഥാനങ്ങള്‍ ' (المطالع) വ്യത്യസ്ഥമാണ് എന്നത് ബുദ്ധികൊണ്ടും അനുഭവം കൊണ്ടും ബോധ്യമായ ആര്‍ക്കും അറിയാവുന്ന കാര്യമാണ്. അതില്‍ പണ്ഡിതന്മാര്‍ക്കാര്‍ക്കും അഭിപ്രായ ഭിന്നതയില്ല. എന്നാല്‍ മാസപ്പിറവിയുടെ വിഷയത്തില്‍ 'മാസപ്പിറവി  നിര്‍ണയ സ്ഥാനങ്ങളുടെ'  വ്യത്യാസം പരിഗണിക്കുമോ അതോ പരിഗണിക്കില്ലയോ എന്ന വിഷയത്തിലാണ് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉള്ളത്.

രണ്ടാമതായി: 'മാസപ്പിറവി  നിര്‍ണയ സ്ഥാനങ്ങളുടെ'  വ്യത്യാസം പരിഗണിക്കുമോ അതോ പരിഗണിക്കില്ലയോ എന്നത് ഇജ്തിഹാദിയായ അഭിപ്രായഭിന്നതക്ക് സാധുതയുള്ള ഒരു വിഷയമാണ്. അറിവും മതബോധവുമെല്ലാമുള്ള വലിയ പണ്ഡിതന്മാര്‍ക്കിടയില്‍ത്തന്നെ അഭിപ്രായ ഭിന്നതയുള്ള ഒരു കാര്യമാണിത്. ആരുടെ അഭിപ്രായമാണോ ശരി ഇജ്തിഹാദിന്‍റെയും, അഭിപ്രായം ശരിയായതിന്‍റെയും പ്രതിഫലം ലഭിക്കുന്ന, ആരുടെ അഭിപ്രായമാണോ തെറ്റായത് അവന് ഇജ്തിഹാദിന്‍റെ പ്രതിഫലവും ലഭിക്കുന്ന അനുവദനീയമായ അഭിപ്രായ ഭിന്നതയാണ് ഈ വിഷയത്തില്‍ ഉള്ളത്. 

രണ്ട് വ്യത്യസ്ഥ അഭിപ്രായമാണ് പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് :  അവരില്‍ ചിലര്‍ മാസപ്പിറവിയുടെ നിര്‍ണയ സ്ഥാനത്തിലുള്ള വ്യത്യാസത്തെ പരിഗണിക്കുന്നു. ചിലര്‍ അത് പരിഗണിക്കുന്നില്ല. (അഥവാ ഒരു വിഭാഗം ലോകത്തിന്‍റെ ഏത് ഭാഗത്ത് മാസപ്പിറവി വീക്ഷിചാലും അത് എല്ലാവര്‍ക്കും ബാധകമാണ് എന്ന് കാണുന്നു. മറ്റൊരു വിഭാഗം ഓരോ പ്രദേശത്തുകാരും അവനവന്‍റെ പ്രദേശത്തെ മാസപ്പിറവിയെ ആസ്പദമാക്കി പ്രവര്‍ത്തിക്കണം എന്നും അഭിപ്രായപ്പെടുന്നു).  അതില്‍ രണ്ട് അഭിപ്രായക്കാരും ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും തങ്ങളുടേതായ തെളിവ് പിടിച്ചിട്ടുണ്ട്. ചിലപ്പോഴെല്ലാം ഒരേ തെളിവ് തന്നെ രണ്ടഭിപ്രായക്കാരും തെളിവായി ഉദ്ദരിച്ചിട്ടുമുണ്ട്. ഉദാ: 
  يَسْأَلُونَكَ عَنِ الْأَهِلَّةِ قُلْ هِيَ مَوَاقِيتُ لِلنَّاسِ وَالْحَجِّ
എന്ന ആയത്ത് ,
صوموا لرؤيته وأفطروا لرؤيته
എന്ന ഹദീസ് ,
 
ഇവയെല്ലാം രണ്ടുകൂട്ടരും തെളിവ് പിടിക്കുന്ന തെളിവുകളാണ്.  പ്രമാണങ്ങള്‍ മനസ്സിലാക്കുന്നതിലും, അവയില്‍ നിന്ന് തെളിവ് പിടിക്കുന്ന രീതിയിലുമുള്ള വ്യത്യാസമാണ് അവരുടെ അഭിപ്രായങ്ങള്‍ വ്യത്യസ്ഥമാകാന്‍ കാരണം. ഹൈഅത്തു കിബാറുല്‍ ഉലമ പരിഗണിച്ച ചില മാനദണ്ഡങ്ങളുടെയും, കാഴ്ചപ്പാടുകളുടെയും അടിസ്ഥാനത്തിലും, ഈ വിഷയത്തിലെ  അഭിപ്രായഭിന്നത വഴികേടിനു കാരണമാകുന്ന ഭിന്നതയല്ല എന്നതിനാലും, ഇസ്‌ലാം അവതരിച്ച് പതിനാലു നൂറ്റാണ്ട് പിന്നിട്ടു, ഈ കാലഘട്ടത്തിനിടക്ക് ഏതെങ്കിലും ഒരു സന്ദര്‍ഭത്തില്‍ പോലും ലോക മുസ്ലിമീങ്ങളെല്ലാം ഒരേയൊരു മാസപ്പിറവിയെ ആസ്പദമാക്കി കര്‍മ്മങ്ങള്‍ അനുഷ്ടിച്ച സംഭവം ഉണ്ടായിട്ടില്ല എന്നതിനാലും, കാര്യങ്ങള്‍ ഇതുവരെ പുലര്‍ത്തിപ്പോന്നതുപോലെ നിലനിര്‍ത്തുകയും അനാവശ്യ ഭിന്നതകള്‍ സ്രിഷ്ടിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് ഹൈഅതു കിബാറുല്‍ ഉലമയിലെ പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ എത്തിച്ചേര്‍ന്ന വീക്ഷണം. ഓരോ ഇസ്ലാമിക രാഷ്ട്രത്തിനും അതത് രാജ്യങ്ങളിലെ പണ്ഡിതന്മാര്‍ മുഖേന മുകളില്‍ സൂചിപ്പിച്ച അഭിപ്രായങ്ങളില്‍ ഏത് അഭിപ്രായത്തെയാണോ പ്രമാണബദ്ധമായി കാണുന്നത് ആ അഭിപ്രായമനുസരിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. കാരണം ആ രണ്ട് അഭിപ്രായങ്ങള്‍ക്കും അതിന്‍റേതായ തെളിവുകളും പ്രമാണങ്ങളും ഉണ്ട്.

മൂന്നാമതായി: ഗോളശാസ്ത്രപ്രകാരം കണക്കു കൂട്ടി മാസപ്പിറവി നിശ്ചയിക്കുന്നതിനെക്കുറിച്ചും,  അതുമായി ബന്ധപ്പെട്ട് വന്ന പ്രമാണങ്ങളെ കുറിച്ചും, പണ്ഡിതന്മാരുടെ അഭിപ്രായങ്ങളെക്കുറിച്ചും ഹൈഅതു കിബാറുല്‍ ഉലമയിലെ പണ്ഡിതന്മാര്‍ പഠനം നടത്തുകയുണ്ടായി. ശേഷം   മാസപ്പിറവി നിശ്ചയിക്കാന്‍ ഗോളശാസ്ത്രക്കണക്കുകള്‍ അവലംഭിക്കാന്‍ പാടില്ല എന്ന് അവര്‍ ഐക്യണ്ഡേന തീരുമാനമെടുക്കുകയും ചെയ്തു.

കാരണം നബി  (ﷺ) പറഞ്ഞു: " നിങ്ങള്‍ മാസപ്പിറവി വീക്ഷിക്കുന്നത് പ്രകാരം വ്രതം അനുഷ്ഠിക്കുകയും,  വ്രതം അവസാനിപ്പിക്കുകയും ചെയ്യുക ".  അതുപോലെ നബി (ﷺ) പറഞ്ഞു: " മാസപ്പിറവി വീക്ഷിക്കുന്നത് വരേക്കും നിങ്ങള്‍ വ്രതമനുഷ്ടിക്കരുത്. അത് വീക്ഷിക്കുന്നത് വരേക്കും നിങ്ങള്‍ വ്രതം അവസാനിപ്പിക്കുകയും ചെയ്യരുത് " . ഇതേ അര്‍ത്ഥത്തില്‍ മറ്റു ധാരാളം തെളിവുകളും വന്നിട്ടുണ്ട്.

ലജ്നതുദ്ദാഇമയുടെ അഭിപ്രായപ്രകാരം  ഇസ്‌ലാമിക ഭരണമില്ലാത്ത രാജ്യങ്ങളില്‍, ആ രാജ്യത്ത് ജീവിക്കുന്ന മുസ്ലിമീങ്ങളെ സംബന്ധിച്ചിടത്തോളം  മാസപ്പിറവി പ്രഖ്യാപിക്കുന്ന വിഷയത്തില്‍ ഇസ്‌ലാമിക ഭരണകൂടത്തിന്‍റെ സ്ഥാനമാണ് മുസ്‌ലിം സ്റ്റുഡന്‍സ് അസോസിയേഷനുള്ളത്. നേരത്തെ രണ്ടാമത്തെ പാരഗ്രാഫില്‍ സൂചിപ്പിച്ചതുപോലെ ഈ മുസ്‌ലിം സ്റ്റുഡന്‍സ് അസോസിയേഷന് ഈ വിഷയത്തില്‍ ഹൈഅതു കിബാറുല്‍ ഉലമ സൂചിപ്പിച്ച രണ്ടാലൊരു അഭിപ്രായം സ്വീകരിക്കാവുന്നതാണ്. അവര്‍ക്ക് വ്യത്യസ്ഥ മാസപ്പിറവിയെ ആസ്പദമാക്കുകയോ, ഒരൊറ്റ മാസപ്പിറവിയെ ആസ്പദമാക്കുകയോ ചെയ്യാം. എന്നിട്ട് അവര്‍ സ്വീകരിച്ച അഭിപ്രായപ്രകാരം അവരുടെ രാജ്യങ്ങളിലെ മുസ്ലിമീങ്ങള്‍ക്ക് മാസപ്പിറവി നിര്‍ണയിച്ചു  നല്‍കുകയും ചെയ്യാം. ആ പ്രദേശത്തെ ആളുകള്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ സ്വീകരിച്ച അഭിപ്രായവും, അവരുടെ നിര്‍ണയവും പിന്‍പറ്റുകയാണ് വേണ്ടത്. അവര്‍ക്കിടയില്‍ സ്വരച്ചേര്‍ച്ച ഉണ്ടാവാനും ഒരേ സമയം വ്രതം ആരംഭിക്കാനും, ആശയക്കുഴപ്പങ്ങളും ഭിന്നതകളും ഇല്ലാതിരിക്കുവാനും വേണ്ടിയാണത്. ആ രാജ്യത്ത് ജീവിക്കുന്ന ഓരോ ആളുകളും മാസപ്പിറവി വീക്ഷിക്കാന്‍ ശ്രമിക്കട്ടെ. വിശ്വാസയോഗ്യനായ ഒരു വ്യക്തിയോ, ഇനി ഒന്നിലധികം ആളുകളോ  മാസപ്പിറവി വീക്ഷിച്ചാല്‍ അവര്‍ അതുപ്രകാരം വ്രതമനുഷ്ടിക്കുകയും, രാജ്യത്തിന്‍റെ വിവിധ ഭാഗത്തേക്ക് ആ വിവരമെത്തിക്കാന്‍ വേണ്ടി  മുസ്‌ലിം സ്റ്റുഡന്‍സ് അസോസിയേഷനെ മാസപ്പിറവി കണ്ട വിവരം അറിയിക്കുകയും ചെയ്യട്ടെ. റമദാനിന്‍റെ ആരംഭത്തില്‍ മാത്രമാണ് വിശ്വസ്ഥനായ ഒരാള്‍ മാത്രം മാസപ്പിറവി ദര്‍ശിച്ചാലും അത് പരിഗണിക്കപ്പെടുക. എന്നാല്‍ റമദാന്‍ അവസാനിക്കുന്ന സന്ദര്‍ഭത്തില്‍  മാസപ്പിറവി രണ്ട് വിശ്വസ്ഥരായ ആളുകള്‍ ദര്‍ശിച്ചാല്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. അല്ലാത്തപക്ഷം മുപ്പത് പൂര്‍ത്തിയാക്കേണ്ടതാണ്. കാരണം പ്രവാചകന്‍(ﷺ) ഇപ്രകാരം പറഞ്ഞു : " മാസപ്പിറവി വീക്ഷിക്കുന്നത് പ്രകാരം നിങ്ങള്‍ വ്രതം ആരംഭിക്കുകയും, അതുപ്രകാരം തന്നെ വ്രതം അവസാനിപ്പിക്കുകയും ചെയ്യുക. ഇനി മാസപ്പിറവി ദര്‍ശിക്കാന്‍ പറ്റാത്ത വിധം മേഘം മൂടിയാല്‍ നിങ്ങള്‍ മുപ്പത് പൂര്‍ത്തിയാക്കുക."

അല്ലാഹു അനുഗ്രഹിക്കട്ടെ...

ഫതാവ ലജ്ന
തിദ്ദാഇമ : (അറബിയില്‍ ഈ ഫത്'വ ആവശ്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക)  
പ്രസിഡന്‍റ്  : അബ്ദുല്‍ അസീസ്‌ ബിന്‍ ബാസ് (رحمه الله)
സെക്രട്ടറി :   അബ്ദുല്‍ റസാഖ് അഫീഫി (حفظه الله)
മെമ്പര്‍ : അബ്ദുല്ലാഹ് ബിന്‍ ഖഊദ് (رحمه الله)
മെമ്പര്‍ : അബ്ദുല്ലാഹ് ബിന്‍ ഗുദയ്യാന്‍. (رحمه الله)

وبالله التوفيق وصلى الله على نبينا محمد وآله وصحبه وسلم.

اللجنة الدائمة للبحوث العلمية والإفتاء
الرئيس: عبد العزيز بن عبد الله بن باز .......... نائب رئيس اللجنة: عبد الرزاق عفيفي
عضو: عبد الله بن قعود ....................... عضو: عبد الله بن غديان


-------------------------------------------------------------------------------------------------------------

ഈ ഉത്തരത്തിന്‍റെ ആരംഭത്തില്‍ തത് വിഷയത്തില്‍ ഹൈഅതു കിബാറുല്‍ ഉലമയില്‍ ഒരു ചര്‍ച്ച നടന്നതായി ലജ്നതുദ്ദാഇമ സൂചിപ്പിക്കുന്നുണ്ട്. പതിനേഴ്‌ പ്രഗല്‍ഭ പണ്ഡിതന്മാരാണ് ആ ചര്‍ച്ചയില്‍ പങ്കെടുത്തത്. അവരുടെ പേരുകള്‍ താഴെ കൊടുക്കുന്നു.

1- അബ്ദുല്‍ അസീസ്‌ ബിന്‍ ബാസ് 2- അബ്ദുറസാഖ് അഫീഫി. 3- മുഹമ്മദ്‌ അമീന്‍ ശന്‍ഖീത്തി 4- മിഹ്ദാര്‍ അഖീല്‍. 5- അബ്ദുല്ലാഹ് ബിന്‍ ഹുമൈദ്6- അബ്ദുല്ലാഹ് ബിന്‍ ഖയ്യാത്വ്. 7- അബ്ദുല്ലാഹ് ബിന്‍ മുനീഅ്. 8- സ്വാലിഹ് അല്ലുഹൈദാന്‍. 9- മുഹമ്മദ് ബിന്‍ ജുബൈര്‍. 10- അബ്ദുല്ലാഹ് ബിന്‍ ഗുദയ്യാന്‍. 11- സുലൈമാന്‍ ബിന്‍ ഉബൈദ്. 12- റാഷിദ് ബിന്‍ ഖുനയ്യിന്‍. 13- മുഹമ്മദ്‌ അല്‍ഹര്‍കാന്‍ 14- അബ്ദുല്‍മജീദ്‌ ഹസന്‍. 15- ഇബ്രാഹീം ആലു ശൈഖ്. 16- സ്വാലിഹ് ബിന്‍ ഗസ്വൂന്‍. 17- അബ്ദുല്‍ അസീസ്‌ ബിന്‍ സ്വാലിഹ്.

ഇവരെല്ലാം ചേര്‍ന്ന് എടുത്ത തീരുമാനത്തിന്‍റെ ആകെച്ചുരുക്കമാണ് ലജ്നയുടെ ഫത്'വയില്‍ ഉള്ളത്.


ഈ ഫത്'വയില്‍ ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതായുണ്ട്:

1- 
ഒന്നാമതായി ഈ വിഷയം അഭിപ്രായഭിന്നതക്ക് സാധുതയുള്ള വിഷയമാണ്. മാത്രമല്ല ഈ വിഷയത്തിലെ അഭിപ്രായഭിന്നത പരിഗണിക്കപ്പെടുന്ന ഭിന്നതയുമാണ്. അഥവാ خلاف معتبر ആണ്. അതിനാല്‍ തന്നെ ഏതെങ്കിലും ഒരു അഭിപ്രായക്കാര്‍ സുന്നത്തിന് വിപരീതം പ്രവര്‍ത്തിച്ചവരോ, പിഴച്ച് പോയവരോ ആണ് എന്ന് പറയാന്‍ പാടില്ല. ഒരു വിഷയത്തില്‍ അഭിപ്രായ ഭിന്നത പരിഗണിക്കപ്പെടുന്നത് അഥവാ معتبر ആണ് എങ്കില്‍ ആ വിഷയത്തില്‍ لا إنكار في مسائل الإجتهاد എന്ന തത്വപ്രകാരമാണ് സമീപിക്കുക. അഥവാ അഭിപ്രായ ഭിന്നത പരിഗണിക്കപ്പെടുന്ന വിഷയത്തില്‍ പരസ്പരം വിമര്‍ശിക്കാന്‍ പാടില്ല. ഇത് ഒന്നിലധികം തവണ  
ലജ്ന വ്യക്തമാക്കുന്നുണ്ട് :
ഉദാ:  ('മാസപ്പിറവി  നിര്‍ണയ സ്ഥാനങ്ങളുടെ'  വ്യത്യാസം പരിഗണിക്കുമോ അതോ പരിഗണിക്കില്ലയോ എന്നത്  (അഥവാ ലോകം മുഴുവന്‍ ഒരൊറ്റ മാസപ്പിറവി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കണോ, അതല്ല വ്യത്യസ്ത മാസപ്പിറവി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കണോ എന്നത് )  ഇജ്തിഹാദിയായ ,  അഭിപ്രായഭിന്നതക്ക് സാധുതയുള്ള ഒരു വിഷയമാണ്. അറിവും മതബോധവുമെല്ലാമുള്ള വലിയ പണ്ഡിതന്മാര്‍ക്കിടയില്‍ത്തന്നെ അഭിപ്രായ ഭിന്നതയുള്ള ഒരു കാര്യമാണിത്. ആരുടെ അഭിപ്രായമാണോ ശരി ഇജ്തിഹാദിന്‍റെയും, അഭിപ്രായം ശരിയായതിന്‍റെയും പ്രതിഫലം ലഭിക്കുന്ന, ആരുടെ അഭിപ്രായമാണോ തെറ്റായത് അവന് ഇജ്തിഹാദിന്‍റെ പ്രതിഫലവും ലഭിക്കുന്ന അനുവദനീയമായ അഭിപ്രായ ഭിന്നതയാണ് ഈ വിഷയത്തില്‍ ഉള്ളത്). 

അതുപോലെ :  (നേരത്തെ രണ്ടാമത്തെ പാരഗ്രാഫില്‍ സൂചിപ്പിച്ചതുപോലെ ഈ മുസ്‌ലിം സ്റ്റുഡന്‍സ് അസോസിയേഷന് ഈ വിഷയത്തില്‍ ഹൈഅതു കിബാറുല്‍ ഉലമ സൂചിപ്പിച്ച രണ്ടാലൊരു അഭിപ്രായം സ്വീകരിക്കാവുന്നതാണ്). (അഭിപ്രായ ഭിന്നത സാധുവായ ഒരു വിഷയത്തിലാണ് ഇങ്ങനെ രണ്ടാലൊരു അഭിപ്രായം സ്വീകരിക്കാമെന്ന് കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ പറയാറുള്ളത്).

2- ഈ വിഷയത്തില്‍ മുസ്‌ലിം ഭരണം ഉള്ള പ്രദേശമാണ് എങ്കില്‍, ഒരു മുസ്‌ലിം ഭരണാധികാരി ഏതെങ്കിലും ഒരു അഭിപ്രായത്തെ തിരഞ്ഞെടുത്താല്‍, തങ്ങളുടെ അഭിപ്രായത്തോട് യോജിചില്ലെങ്കില്‍ പോലും ആ പ്രദേശത്ത് ജീവിക്കുന്ന ആളുകള്‍ ഒരിക്കലും അതിന് വിപരീതം ചെയ്യാന്‍ പാടില്ല. കാരണം حكم الحاكم يرفع الخلاف  (അഭിപ്രായ ഭിന്നതയുള്ള വിഷയങ്ങളില്‍ ഭരണാധികാരിയുടെ വിധി അഭിപ്രായഭിന്നതയെ ഇല്ലാതാക്കുന്നു) എന്ന തത്വപ്രകാരം ഭരണാധികാരിയുടെ തീരുമാനമാകും അന്തിമ തീരുമാനം. അതനുസരിച്ച് ആണ് എല്ലാവരും പ്രവര്‍ത്തിക്കേണ്ടത്.  ഇനി മുസ്‌ലിം ഭരണകൂടം ഇല്ലാത്ത പ്രദേശം ആണ് എങ്കില്‍  അവിടെ പൂരിപക്ഷം മുസ്ലിമീങ്ങളും പുലര്‍ത്തിപ്പോരുന്ന രീതി എന്ത് എന്നതാണ് പരിഗണിക്കുക. അഭിപ്രായ ഭിന്നതക്ക് ശറഇയായി സാധുതയുള്ള ഒരു പൊതുവിഷയത്തില്‍ ഒരു നാട്ടിലെ മുസ്ലിമീങ്ങള്‍ പൊതുവേ ഒരു രീതി സ്വീകരിച്ചു വരുന്നുണ്ടെങ്കില്‍ തന്‍റെ അഭിപ്രായത്തിനോട് അത് യോജിക്കുന്നില്ലെങ്കില്‍ പോലും അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഓരോ മുസ്‌ലിമും ബാധ്യസ്ഥനാണ്. അഭിപ്രായഭിന്നത معتبر ആയ വിഷയത്തെ സംബന്ധിച്ചാണ് നമ്മള്‍ സംസാരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. മാസപ്പിറവിയുടെ വിഷയത്തില്‍ അഭിപ്രായ ഭിന്നത معتبر ആണ് എന്നത് മുകളില്‍ ലിജ്നയുടെ ഫത്'വയില്‍ തന്നെ പരാമര്‍ശിച്ചുവല്ലോ. അത്തരം ഒരു വിഷയത്തില്‍ ഒരു നാട്ടിലെ മുസ്ലിമീങ്ങള്‍ പൊതുവായ ഒരു വീക്ഷണം വച്ചുപുലര്‍ത്തുന്നുണ്ടെങ്കില്‍ തന്‍റെ അഭിപ്രായത്തോട് യോജിച്ചാലും ഇല്ലെങ്കിലും അതാണ്‌ ഒരു മുസ്‌ലിം സ്വീകരിക്കേണ്ടത്. അതല്ലാതെ അവിടെ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ പാടില്ല. ഇത് കര്‍മശാസ്ത്രത്തിലെ ഒരു പൊതുതത്വമാണ്. 

 ഈ തത്വത്തെ ആസ്പദമാക്കി  ശൈഖ് ഇബ്നു ബാസ് പറയുന്നു: സൗദിയില്‍ മാസപ്പിറവി കണ്ടതിനു ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാണ് പാക്കിസ്ഥാനില്‍ മാസപ്പിറവി കാണുന്നത് എന്നാണല്ലോ നിങ്ങള്‍ പറഞ്ഞത്. സൗദിയിലെ മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണോ അതല്ല പാകിസ്ഥാനിലെ മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണോ നോമ്പ് പിടിക്കേണ്ടത് എന്നതാണ് നിങ്ങളുടെ ചോദ്യം. മതപരമായ ഈ വിഷയത്തിലുള്ള ശരിയായ വിധിയായി എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. നിങ്ങളുടെ നാട്ടിലെ മുസ്‌ലിമീങ്ങള്‍ എന്നാണോ നോമ്പ് പിടിക്കുന്നത് അവരോടൊപ്പമാണ് നിങ്ങള്‍ നോമ്പ് പിടിക്കേണ്ടത് എന്നതാണ്. അതിന് രണ്ട് കാരണങ്ങളുണ്ട്.

ഒന്നാമാതായി : റസൂല്‍
(ﷺ) പറയുന്നു: " വ്രതം നിങ്ങള്‍ (വിശ്വാസികള്‍) വ്രതമെടുക്കുന്ന ദിവസത്തിലാണ്, ചെറിയ പെരുന്നാള്‍ നിങ്ങള്‍ (വിശ്വാസികള്‍) വ്രതമവസാനിപ്പിക്കുന്ന ദിവസത്തിലാണ്. ബലി പെരുന്നാള്‍ നിങ്ങള്‍ (വിശ്വാസികള്‍) ബാലിയറുക്കുന്ന ദിവസത്തിലാണ് ". അബൂ ദാവൂദും മറ്റു മുഹദ്ദിസീങ്ങളും ശരിയായ പരമ്പരയിലൂടെ ഉദ്ദരിച്ചതാണിത്. അതുകൊണ്ട് നീയും നിന്‍റെ സഹോദരങ്ങളും പാക്കിസ്ഥാനില്‍ കഴിയുന്നിടത്തോളം കാലം അവിടെയുള്ള മുസ്ലിമീങ്ങള്‍ എന്നാണോ നോമ്പെടുക്കുന്നത് അവരോടൊപ്പമാണ് നോമ്പ് പിടിക്കേണ്ടത്. അവരെന്നാണോ നോമ്പ് അവസാനിപ്പിക്കുന്നത് അന്നാണ് നിങ്ങളും നോമ്പ് അവസാനിപ്പിക്കേണ്ടത്. കാരണം പ്രാവാച്ചകന്‍റെ ആ വചനം നിങ്ങള്‍ക്കും ബാധകമാണ്. മാത്രമല്ല  മാസപ്പിറവി നിര്‍ണയ സ്ഥാനം വ്യത്യാസപ്പെടുന്നത് അനുസരിച്ച് മാസപ്പിറവിയും വ്യത്യസ്ഥമായിരിക്കും.  ഇബ്നു അബ്ബാസ് (رضي الله عنه) , അതുപോലെ മറ്റു ധാരാളം പണ്ഡിതന്മാരും ഓരോ നാട്ടുകാര്‍ക്കും അവരവരുടേതായ മാസപ്പിറവിയുണ്ട് എന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്.

രണ്ടാമതായി : നിങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ മുസ്ലിമീങ്ങളില്‍ നിന്നും വ്യത്യസ്ഥമായി നിങ്ങള്‍ വ്രതമെടുക്കുന്നത്, ആശയക്കുഴപ്പങ്ങളും,  വിമര്‍ശനങ്ങളുമെല്ലാം ഉണ്ടാക്കും. അതുപോലെ തര്‍ക്കങ്ങളും കലഹങ്ങളും ഉടലെടുക്കും. എന്നാല്‍ പരസ്പരം വിട്ടുവീഴ്ച ചെയ്ത്, ഒത്തൊരുമയോടെ ജീവിക്കാനാണ് ഇസ്‌ലാം പ്രോത്സാഹിപ്പിചിട്ടുല്ലത്. നന്മയുടെയും പുണ്യത്തിന്‍റെയും കാര്യത്തില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുക. ഭിന്നതകളും, തര്‍ക്കങ്ങളും ഒഴിവാക്കുക. അതുകൊണ്ടാണ് അല്ലാഹു ഇപ്രകാരം പറഞ്ഞത്:
وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا
" നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറില്‍ മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിച്ചുപോകരുത്". -[ ആലു ഇംറാന്‍ 103].

അതുപോലെ മുആദിനെയും അബൂ മൂസല്‍ അശ്അരിയെയും യമാനിലേക്ക് പ്രബോധനത്തിനായി അയച്ച വേളയില്‍ നബി (ﷺ) ഇപ്രകാരം ഉപദേശിച്ചു: " നിങ്ങള്‍ ആളുകള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക, നിങ്ങള്‍ ആളുകളെ ആട്ടിയോടിക്കുന്നവരാകരുത്. നിങ്ങള്‍ ഒരുമിച്ചു നില്‍ക്കുകയും പരസ്പരം ഭിന്നിക്കാതിരിക്കുകയും ചെയ്യുക " .
[
مجموع فتاوى ابن باز (15 / 103- 104)]  (ഈ ഫത്'വയുടെ അറബി ആവശ്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക)
-----------------------------------------------------------------------------------------------------------------------

ശൈഖ് ഇബ്ന്‍ ബാസ് (رحمه الله) സൂചിപ്പിച്ച ഇതേ ആശയം മുകളില്‍ നല്‍കിയ ലജ്നയുടെ ഫത്'വയിലും കാണാം : (
ഹൈഅത്തു കിബാറുല്‍ ഉലമ പരിഗണിച്ച ചില മാനദണ്ഡങ്ങളുടെയും, നിഗമനങ്ങളുടെയും അടിസ്ഥാനത്തിലും, ഈ വിഷയത്തിലെ  അഭിപ്രായഭിന്നത വഴികേടിനു കാരണമാകുന്ന ഭിന്നതയല്ല എന്നതിനാലും, ഇസ്‌ലാം അവതരിച്ച് പതിനാലു നൂറ്റാണ്ട് പിന്നിട്ടു, ഈ കാലഘട്ടത്തിനിടക്ക് ഏതെങ്കിലും ഒരു സന്ദര്‍ഭത്തില്‍ പോലും ലോക മുസ്ലിമീങ്ങളെല്ലാം ഒരേയൊരു മാസപ്പിറവിയെ ആസ്പദമാക്കി കര്‍മ്മങ്ങള്‍ അനുഷ്ടിച്ച സംഭവം ഉണ്ടായിട്ടില്ല എന്നതിനാലും, കാര്യങ്ങള്‍ ഇതുവരെ പുലര്‍ത്തിപ്പോന്നതുപോലെ നിലനിര്‍ത്തുകയും അനാവശ്യ ഭിന്നതകള്‍ സ്രിഷ്ടിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് ഹൈഅതു കിബാറുല്‍ ഉലമയിലെ പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ എത്തിച്ചേര്‍ന്ന വീക്ഷണം.).

ഇനി പുലര്‍ത്തിപ്പോരുന്ന രീതിക്ക് വല്ല മാറ്റവും വരുത്തുകയാണ് എങ്കില്‍ തന്നെ അത് അതത് പ്രദേശത്തെ പണ്ഡിതന്മാര്‍ ഒരുമിച്ചു ചേര്‍ന്ന്‍ ചര്‍ച്ച ചെയ്ത് കൂട്ടായി എടുക്കേണ്ട ഒരു തീരുമാനമാണ്.

3-  ഇനി ഏത് അഭിപ്രായം സ്വീകരിച്ചാലും ഒരിക്കലും തന്നെ മാസപ്പിറവി നിര്‍ണയിക്കല്‍ ഗോളശാസ്ത്രപ്രകാരമാകാന്‍ പാടില്ല. ഇതാണ് ഈ ഫത്'വയില്‍ നിന്നും മനസ്സിലാക്കേണ്ട മറ്റൊരു കാര്യം.
(ഗോളശാസ്ത്രപ്രകാരം കണക്കു കൂട്ടി മാസപ്പിറവി നിശ്ചയിക്കുന്നതിനെക്കുറിച്ചും,  അതുമായി ബന്ധപ്പെട്ട് വന്ന പ്രമാണങ്ങളെ കുറിച്ചും, പണ്ഡിതന്മാരുടെ അഭിപ്രായങ്ങളെക്കുറിച്ചും ഹൈഅതു കിബാറുല്‍ ഉലമയിലെ പണ്ഡിതന്മാര്‍ പഠനം നടത്തുകയുണ്ടായി. ശേഷം   മാസപ്പിറവി നിശ്ചയിക്കാന്‍ ഗോളശാസ്ത്രക്കണക്കുകള്‍ അവലംഭിക്കാന്‍ പാടില്ല എന്ന് അവര്‍ ഐക്യണ്ഡേന തീരുമാനമെടുക്കുകയും ചെയ്തു ).


ഏതായാലും അഭിപ്രായഭിന്നതക്ക് സാധുതയുള്ള വിഷയമാണ് എന്ന് മനസ്സിലാക്കി, ഇക്കാരണത്താല്‍ മാത്രം പരസ്പരം ഭിന്നിക്കാതെ ഉചിതമായ തീരുമാനത്തില്‍ എത്തുക എന്നതാണ് വിശ്വാസികളില്‍ അര്‍പ്പിതമായ കര്‍ത്തവ്യം. എന്‍റെ അഭിപ്രായത്തിനോട് യോജിക്കാത്തതായ നിലപാടാണ് ഞാന്‍ വസിക്കുന്ന പ്രദേശത്തെ ഭൂരിഭാഗം വിശ്വാസികളുടേതുമെങ്കില്‍ അവിടെ ആ അഭിപ്രായത്തോടൊപ്പം നിലകൊള്ളുക എന്നതാണ് ഇത്തരം പൊതു വിഷയവും , അഭിപ്രായഭിന്നതക്ക് സാധുതയുള്ളതുമായ വിഷയങ്ങളില്‍ ചെയ്യേണ്ടത് എന്നത് ഫുഖഹാക്കള്‍ക്ക്‌ എതിരഭിപ്രായമില്ലാത്ത കാര്യമാണ് എന്ന് ഒരിക്കല്‍ക്കൂടി ഉണര്‍ത്തിക്കൊണ്ട് അവസാനിപ്പിക്കുന്നു. 

അല്ലാഹുവാണ് ഏറ്റവും അറിയുന്നവന്‍. അല്ലാഹുവിന്‍റെ അനുഗ്രഹം നമ്മില്‍ എന്നും വര്‍ഷിക്കുമാറാകട്ടെ... ആമീന്‍ 

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ