Tuesday, October 12, 2021

നബിദിനാഘോഷം - മസ്ജിദുന്നബവിയിലെ മുദരിസ് ശൈഖ് സ്വാലിഹ് ബ്ന്‍ അബ്ദുല്‍ അസീസ്‌ സിന്‍ദി.

 



നബിദിനം ആഘോഷിക്കുന്നതിനെക്കുറിച്ച് മദീനയിലെ മസ്ജിദുന്നബവിയിലെ ദര്‍സിന്  നേതൃത്വം കൊടുക്കുന്ന മുദരിസും, പ്രഗല്‍ഭമായ മദീനാ ഇസ്‌ലാമിക് സര്‍വ്വകലാശാലയിലെ അദ്ധ്യാപകനുമായ ബഹുമാന്യ പണ്ഡിതന്‍ ശൈഖ് : സ്വാലിഹ് ബ്ന്‍ അബ്ദുല്‍ അസീസ്‌ ബ്ന്‍ ഉസ്മാന്‍ സിന്‍ദി ഹഫിദഹുല്ലാഹ് പറഞ്ഞ നമ്മെ ഏറെ ചിന്തിപ്പിക്കേണ്ട വാക്കുകളുടെ വിവര്‍ത്തനം...   

www.fiqhussunna.com 


بسم الله الرحمن الرحيم

പരമകാരുണ്യകനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍. 

سأكون أول من يحتفل بالمولد النبوي لو ظفرت بحديث فيه حث منه صلى الله عليه وسلم على تخصيص يوم الثاني عشر من ربيع الأول بميزة عن غيره.

"റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് മറ്റു ദിനങ്ങളെക്കാള്‍ പ്രത്യേകത നല്‍കാന്‍ പ്രോത്സാഹിപ്പിക്കുന്നതായുള്ള നബി (സ) യുടെ ഒരു ഹദീസെങ്കിലും ലഭിച്ചാല്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."
 
سأكون أول من يحتفل بالمولد النبوي لو وجدت عنه صلى الله عليه وسلم حضا على الاحتفال به أو بإشارة، ولو تلميحا.

"നബി (സ) മൗലിദ് ആഘോഷിച്ചതായ വല്ല സംഭവമോ, ഇനി അതിനെപ്പറ്റി നബി തിരുമേനി ഒരല്പമെങ്കിലും സൂചനയായെങ്കിലും വിരല്‍ചൂണ്ടിയിരുന്നെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."

سأكون أول من يحتفل بالمولد النبوي لو كنت لا أعتقد أنه بلغ البلاغ المبين، وأنه يمكن أن يكون ثمة خير لم يحضنا عليه.

"അല്ലാഹുവിന്‍റെ റസൂല്‍ (സ) ഈ ദീന്‍ ഏറ്റവും പരിപൂര്‍ണ്ണമായ രൂപത്തില്‍  സുവ്യക്തമായി നമുക്ക് എത്തിച്ച് തന്നിട്ടുണ്ട് എന്ന് വിശ്വസിക്കുന്നില്ലായിരുന്നുവെങ്കില്‍, അദ്ദേഹം പഠിപ്പിച്ചിട്ടില്ലാത്ത ചില സല്‍ക്കര്‍മ്മങ്ങളും  ദീനില്‍ അവശേഷിക്കാനിടയുണ്ട് എന്നതായിരുന്നു എന്‍റെ പക്ഷമെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."


سأكون أول من يحتفل بالمولد النبوي لو ظفرت بأثر عن أبي بكر رضي الله عنه أنه أقام وليمة ليلة المولد

"മഹാനായ അബൂബക്കര്‍ സിദ്ദീഖ് (റ) മൗലിദ് ദിവസത്തിന്‍റെ രാവില്‍ വല്ല സദ്യയും ഒരുക്കിയതായി ഒരു അസറെങ്കിലും എനിക്ക് ലഭിച്ചിരുന്നുവെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."


أو أن عمر رضي الله عنه جعل هذا اليوم يوم عطلة ولعب.
أو عن عثمان أنه حث في ذاك اليوم على الصدقة أو الصوم
أو عن علي أنه أقام حلقة لمدارسة السيرة.

"മഹാനായ ഉമര്‍ ബ്ന്‍ അല്‍ഖത്താബ് (റ) ആ ദിവസത്തെ ഒഴിവ് ദിനവും ആനന്ദത്തിന്‍റെ ദിവസവുമായി ആചരിച്ചിരുന്നുവെങ്കില്‍, മഹാനായ ഉസ്മാന്‍ ബ്ന്‍ അഫ്ഫാന്‍ (റ) ആ ദിവസത്തില്‍ പ്രത്യേകമായി (റബിഉല്‍ അവ്വല്‍ പന്ത്രണ്ടാണ് എന്നതിനാല്‍) നോമ്പും സ്വദഖയും അനുഷ്ഠിക്കാന്‍ പ്രേരിപ്പിച്ചിരുന്നുവെങ്കില്‍, അലി (റ) ആ ദിനത്തില്‍ പ്രത്യേകമായി നബി (സ) യുടെ ചരിത്രം പഠിപ്പിക്കാനുള്ള സദസ്സുകള്‍ സംഘടിപ്പിച്ചിരുന്നുവെങ്കില്‍ അതെല്ലാം ചെയ്യാന്‍ ഞാന്‍ മുന്‍കയ്യെടുക്കുമായിരുന്നു."

سأكون أول من يحتفل بالمولد النبوي لو علمت أن بلالا أو ابن عباس أو أي أحد من الصحابة -رضي الله عنهم- خصوا يوم المولد بأي شيء؛ ديني أو دنيوي.

"ബിലാല്‍ (റ) വോ, ഇബ്നു അബ്ബാസ് (റ) വോ, വേണ്ട സ്വഹാബത്തിലെ  ഏതെങ്കിലും ഒരാള്‍ മൗലിദ് ദിവസമെന്ന പേരില്‍ ആ ദിനത്തെ ഭൗതികമായതോ മതപരമായതോ ആയ എന്തെങ്കിലുമൊരു കാര്യം കൊണ്ട് പ്രത്യേകത കല്പിച്ചിരുന്നുവെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."

 سأكون أول من يحتفل بالمولد النبوي لو كنت لا أعتقد أن الصحابة أشد مني تعظيما ومحبة له -عليه الصلاة والسلام- وأعلم مني بقدره العلي.

"എന്നെക്കാള്‍ നബി (സ) യെ സ്നേഹിക്കുന്നവരും മഹത്വപ്പെടുത്തുന്നവരുമായിരുന്നു അല്ലാഹുവിന്‍റെ റസൂലിന്‍റെ സ്വഹാബത്ത് എന്നും, എന്നെക്കാള്‍ അദ്ദേഹത്തിന്‍റെ ഉന്നതമായ സ്ഥാനത്തെക്കുറിച്ച് അറിവുള്ളവരായിരുന്നു അവരെന്നുമുള്ള തിരിച്ചറിവ് എനിക്കില്ലായിരുന്നുവെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."

سأكون أول من يحتفل بالمولد النبوي لو ظفرت بأثر عن أحد من التابعين -من آل البيت أو غيرهم- فيه الحض على قراءة المدائح النبوية يوم المولد.

" താബിഉകളില്‍പ്പെട്ട വല്ലവരും - അത് ആലു ബൈത്തില്‍ പെട്ടവരോ അല്ലാത്തവരോ ആകട്ടെ-  അന്നേ ദിവസം മദ്ഹുകള്‍ പാടി മൗലിദ് ആഘോഷിച്ച  വല്ല പ്രമാണവും എനിക്ക് ലഭിക്കുന്ന പക്ഷം അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."

 
سأكون أول من يحتفل بالمولد النبوي لو ظفرت بكلمة عن واحد من الأئمة الأربعة في الحث على الاحتفال بيوم المولد، أو خبرٍ عن واحد منهم أنه اجتمع ليلته مع مجتمعين؛ فأنشدوا وتمايلوا!

"വേണ്ട നാല് മദ്ഹബിന്‍റെ ഇമാമീങ്ങളില്‍ ഏതെങ്കിലും ഒരാളില്‍ നിന്നും നബിദിനം ആഘോഷിക്കാനുള്ള ഒരു പദമെങ്കിലും ലഭിച്ചാല്‍, വേണ്ട അന്നത്തെ ദിവസം രാത്രി ആളുകളോടൊപ്പം അവരിലേതെങ്കിലും ഒരാള്‍ ഒത്തു ചേര്‍ന്ന് മൗലിദ് പാടിയും ചാഞ്ഞും ചരിഞ്ഞും അതാഘോഷിച്ചു എന്നതിന് തെളിവ് കൊണ്ടുവന്നാല്‍  അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."
 
 سأكون أول من يحتفل بالمولد النبوي لو كنت أعتقد أن هؤلاء الأئمة ومن سبقهم جفاة غلاظ لا يعرفون قدر نبيهم صلى الله عليه وسلم وحرمته ولا رفيع منزلته.

"ഇപ്രകാരം മുന്‍കഴിഞ്ഞുപോയ ആ ഇമാമീങ്ങളും അവരുടെ മുന്‍ഗാമികളുമെല്ലാം അല്ലാഹുവിന്‍റെ റസൂലിന്‍റെ മഹത്വം മനസ്സിലാക്കാത്തവരും, അദ്ദേഹത്തിന്‍റെ സ്ഥാനമോ ശ്രേഷ്ഠതയോ അറിയാത്തവരും, കഠിനഹൃദയരും സ്നേഹാദരവില്ലാത്തവരുമാണ് എന്നതാണ് എന്‍റെ പക്ഷമെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."

سأكون أول من يحتفل بـالمولد النبوي لو كنت أعتقد أن الأمة لم تكن تعرف كيف تعبر عن حبها لنبيها صلى الله عليه وسلم أكثر من ثلاثمائة عام -من نشأنها-؛ حيث لم يقم خلالها مولد واحد!
 

"ആദ്യ മൂന്ന്‍ നൂറ്റാണ്ടുകളില്‍ ഒരു മൗലിദ് പോലും കഴിക്കാത്തതിനാല്‍ ഈ ഉമ്മത്തിന് അതിന്‍റെ ഏറ്റവും ആധികാരികമായ ആദ്യത്തെ മൂന്ന്‍ നൂറ്റാണ്ടുകാലം തങ്ങളുടെ റസൂലിനെ എങ്ങനെ സ്നേഹിക്കണമെന്നറിയാതെ പോയി എന്നതായിരുന്നു എന്‍റെ പക്ഷമെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."

 أخيرا .. سأكون أول من يحتفل بـالمولد النبوي لو كنت أعتقد أن السبيل الأهدى: ابتداع المتأخرين، لا اتباع الأسلاف الصالحين.

"അവസാനമായി... സച്ചരിതരായ മുന്‍ഗാമികളുടെ പാത പിന്തുടരുന്നതിനേക്കാള്‍ പിന്‍കാലത്ത് വന്നവരുടെ പുത്തനാചാരങ്ങള്‍ പിന്തുടരലാണ് ഏറ്റവും നല്ലത് എന്നതായിരുന്നു എന്‍റെ വിശ്വാസമെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."
والحمد لله رب العالمين، وصلى الله وسلم على عبده ورسوله وخليله نبينا محمد، وعلى آله وصحبه أجمعين.

അവസാനിച്ചു.
--------------------------------
നബി (സ) യുടെ ചര്യയില്‍ മരണം വരെ ഉറച്ച് നില്‍ക്കാന്‍ നമുക്കേവര്‍ക്കും അല്ലാഹു തൗഫീഖ് നല്‍കട്ടെ...

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി.എൻ 

Wednesday, August 4, 2021

മുഹർറം മാസത്തിൻ്റെ പവിത്രതയും നാം അറിയേണ്ട കാര്യങ്ങളും. (നോമ്പ്, നഹ്സ്..etc).


الحمد لله والصلاة والسلام على رسول الله وعلى آله وأصحابه ومن والاه وبعد؛

അല്ലാഹു ഏറെ പവിത്രമാക്കിയ മാസങ്ങളില്‍ പെട്ടതാണ് ഹിജ്റ വര്‍ഷത്തിലെ ആദ്യ മാസമായ മുഹര്‍റം മാസം. ആ മാസത്തിന്‍റെ ശ്രേഷ്ഠതയെ സൂചിപ്പിച്ചുകൊണ്ട് വന്ന വചനങ്ങളും അതുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുമാണ് ഈ ലേഖനത്തില്‍ നാം ചര്‍ച്ച ചെയ്യുന്നത്.

www.fiqhussunna.com

അല്ലാഹു പറയുന്നു: 


إِنَّ عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ذَلِكَ الدِّينُ الْقَيِّمُ فَلَا تَظْلِمُوا فِيهِنَّ أَنْفُسَكُمْ

"ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം മുതല്‍ക്കേ അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച്‌ അല്ലാഹുവിന്‍റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം പവിത്രമാക്കപ്പെട്ട ( യുദ്ധം  വിലക്കപ്പെട്ട) മാസങ്ങളാകുന്നു. അതാണ്‌ വക്രതയില്ലാത്ത മതം. അതിനാല്‍ ആ ( നാല്‌ ) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട്‌ തന്നെ അക്രമം പ്രവര്‍ത്തിക്കരുത്‌." - [തൗബ: 36].

ഇവിടെ പന്ത്രണ്ടു മാസങ്ങളെക്കുറിച്ച് പൊതുവായി പറഞ്ഞ ശേഷം അതില്‍ നാലെണ്ണം പ്രത്യേകം പവിത്രമാണ് എന്ന് എടുത്ത് പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്. ഏത് മാസത്തിലായാലും തെറ്റുകള്‍ ചെയ്യരുത് എന്നത് തന്നെയാണ് ഇസ്‌ലാം പഠിപ്പിക്കുന്നതെങ്കിലും ഈ നാല് മാസങ്ങളില്‍ നിങ്ങള്‍ തെറ്റുകള്‍ ചെയ്യരുത് എന്ന് പറഞ്ഞത് ഈ മാസങ്ങളില്‍ പാപഗൗരവം വര്‍ധിക്കുമെന്നത് നമ്മെ പഠിപ്പിക്കുന്നു.

عن ابن عباس في قوله تعالى : ( فلا تظلموا فيهن أنفسكم ) في كلهن ثم اختص من ذلك أربعة أشهر فجعلهن حراما وعظّم حرماتهن وجعل الذنب فيهن أعظم والعمل الصالح والأجر أعظم

"അതിനാല്‍ ആ നാല് മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്" എന്ന അല്ലാഹുവിന്‍റെ വചനത്തെ വിശദീകരിച്ചുകൊണ്ട് ഇബ്നു അബ്ബാസ് (റ) പറയുന്നു: "എല്ലാ മാസങ്ങളിലും അപ്രകാരം തന്നെ. എന്നാല്‍ ആ നാല് മാസങ്ങളെ പ്രത്യേകമായി എടുത്ത് പറയുകവഴി അവയെ പവിത്രമാക്കുകയും അവയുടെ പവിത്രതയെ അങ്ങേയറ്റം മഹത്വപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടുതന്നെ അവയില്‍ അനുഷ്ടിക്കപ്പെടുന്ന പാപം കൂടുതല്‍ ഗൗരവപരമായതും, അവയില്‍ അനുഷ്ടിക്കപ്പെടുന്ന കര്‍മ്മങ്ങളും അതിന് ലഭിക്കുന്ന പ്രതിഫലവും കൂടുതല്‍ ശ്രേഷ്ഠവുമാണ്."

അതുപോലെ ഖതാദ (റ) പറയുന്നു:

إن الله اصطفى صفايا من خلقه : اصطفى من الملائكة رسلا ومن الناس رسلا واصطفى من الكلام ذكره واصطفى من الأرض المساجد واصطفى من الشهور رمضان والأشهر الحرم واصطفى من الأيام يوم الجمعة واصطفى من الليالي ليلة القدر فعظموا ما عظّم الله . فإنما تُعَظّم الأمور بما عظمها الله به عند أهل الفهم وأهل العقل

"അല്ലാഹു അവന്‍റെ സൃഷ്ടികളില്‍ നിന്നും ചിലതിനെ പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നു. മലക്കുകളില്‍ നിന്നും ചിലരെ ദൂതന്മാരായും (റുസുല്‍), മനുഷ്യരില്‍നിന്നും ചിലരെ മുര്‍സലീങ്ങളായും, വചനങ്ങളില്‍ വെച്ച് അവന്‍റെ ഗ്രന്ഥത്തെയും, സ്ഥലങ്ങളില്‍ വെച്ച് പള്ളികളെയും, മാസങ്ങളില്‍ വെച്ച് റമളാനെയും പവിത്രമാക്കപ്പെട്ട നാല് മാസങ്ങളെയും, ദിവസങ്ങളില്‍ വെച്ച് ജുമുഅ ദിവസത്തെയും, രാവുകളില്‍ വെച്ച് ലൈലതുല്‍ ഖദറിനെയും അവന്‍ തിരഞ്ഞെടുത്തിരിക്കുന്നു. അതുകൊണ്ട് അല്ലാഹു മഹത്വപ്പെടുത്തിയവയെ നിങ്ങളും മഹത്വപ്പെടുത്തുക. ബുദ്ധിയും വിവേകവും ഉള്ളവരുടെ പക്കല്‍ അല്ലാഹു ഏതൊന്നിനെ മഹത്വവല്‍ക്കരിച്ചുവോ  അതിനെ ആസ്പദമാക്കിയാണ് ഏതൊന്നും മഹത്വവല്‍ക്കരിക്കപ്പെടുന്നത്" - [ഇബ്നു കസീര്‍, തൗബ:36].

മുഹര്‍റം മാസത്തില്‍ സുന്നത്ത് നോമ്പുകള്‍ അധികരിപ്പിക്കുക: 

സമയബന്ധിതമല്ലാതെ നിരുപാധികം നിര്‍വഹിക്കപ്പെടുന്ന സുന്നത്ത് നോമ്പുകള്‍ ഏറ്റവും അനുയോജ്യവും ഏറ്റവും ശ്രേഷ്ഠകരവുമായ മാസമാണ് മുഹര്‍റം. റസൂല്‍ (സ) പറയുന്നു:

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللَّهِ الْمُحَرَّمُ 

അബൂ ഹുറൈറ (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: "റമളാന്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും ശ്രേഷ്ഠകരമായ നോമ്പ് അല്ലാഹുവിന്‍റെ മാസമായ മുഹര്‍റത്തിലെ നോമ്പാണ്." - [സ്വഹീഹ് മുസ്‌ലിം: 1982].

ഈ ഹദീസില്‍ നിന്നും മുഹര്‍റം മാസത്തില്‍ സുന്നത്ത് നോമ്പുകള്‍ അധികരിപ്പിക്കുന്നതിന് പ്രത്യേകം പുണ്യമുണ്ട് എന്ന് മനസ്സിലാക്കാം. മാത്രമല്ല നബി (സ) 'അല്ലാഹുവിന്‍റെ മാസം' എന്ന് മുഹര്‍റം മാസത്തെ പ്രത്യേകം അല്ലാഹുവിലേക്ക് ചേര്‍ത്തിപ്പറഞ്ഞതായിക്കാണാം. ഇതിന് അറബി ഭാഷയില്‍ (إضافة تشريف وتعظيم) 'മഹത്വവല്‍ക്കരിക്കാനും ആദരിക്കുവാനും വേണ്ടിയുള്ള ചേര്‍ത്തിപ്പറയല്‍' എന്നാണ് പറയുക. بيت الله അല്ലാഹുവിന്‍റെ ഭവനം, ناقة الله അല്ലാഹുവിന്‍റെ ഒട്ടകം എന്നിങ്ങനെയെല്ലാം പ്രയോഗിക്കപ്പെട്ടത് പോലെത്തന്നെ.  അതുകൊണ്ട് നാം മുഹര്‍റം മാസത്തെ നന്മകള്‍ ചെയ്തും തിന്മകളില്‍ നിന്നും വിട്ടുനിന്നും ആദരിക്കുക.

മുഹര്‍റം മാസത്തില്‍ സമയബന്ധിതമായ സുന്നത്ത് നോമ്പുമുണ്ട്. താസൂആഉം ആശൂറാഉം (ഒന്‍പതും പത്തും) :

നബി (സ) പറഞ്ഞു: 


صِيَامُ يَوْمِ عَرَفَةَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ وَالسَّنَةَ الَّتِي بَعْدَهُ وَصِيَامُ يَوْمِ عَاشُورَاءَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ "

"അറഫ ദിനത്തിലെ നോമ്പ് കാരണം അല്ലാഹു കഴിഞ്ഞ വര്‍ഷത്തെയും വരാനിരിക്കുന്ന വര്‍ഷത്തെയും പാപങ്ങള്‍ അല്ലാഹു പൊറുത്ത് തരുമെന്ന് ഞാന്‍ കണക്കാക്കുന്നു. ആശൂറാഅ് ദിനത്തിലെ നോമ്പാകട്ടെ അതുകാരണം കഴിഞ്ഞുപോയ ഒരു വര്‍ഷത്തെ പാപങ്ങള്‍ അല്ലാഹു പൊറുത്ത് തരുമെന്ന് ഞാന്‍ കണക്കാക്കുന്നു." - [സ്വഹീഹ് മുസ്‌ലിം: 1162].

അതുപോലെ മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം: 



عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ : مَا رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَتَحَرَّى صِيَامَ يَوْمٍ فَضَّلَهُ عَلَى غَيْرِهِ إِلا هَذَا الْيَوْمَ يَوْمَ عَاشُورَاءَ وَهَذَا الشَّهْرَ يَعْنِي شَهْرَ رَمَضَانَ . " 


ഇബ്നു അബ്ബാസ് (റ)  പറഞ്ഞു: "അങ്ങേയറ്റത്തെ താല്പര്യത്തോടെ, മറ്റുള്ളവയെക്കാള്‍ പ്രാധാന്യം നല്‍കിക്കൊണ്ട് നബി (സ) ഏതെങ്കിലും ദിവസം നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഇന്ന ദിവസമൊഴികെ, അതായത് ആശൂറാഅ് ദിവസം, ഇന്ന മാസമൊഴികെ അതായത് റമളാന്‍ മാസം." - [സ്വഹീഹുല്‍ ബുഖാരി: 1862]. അഥവാ സാധാരണ സുന്നത്ത് നോമ്പുകളെക്കാള്‍ പ്രാധാന്യം ആശൂറാഅ് നോമ്പിന് നബി (സ) നല്‍കാറുണ്ടായിരുന്നു.

ജൂതന്മാരില്‍ നിന്നും നസാറാക്കളില്‍ നിന്നും വ്യത്യസ്ഥരാകാന്‍  ആശൂറാഇനൊപ്പം താസൂആഅ് കൂടി നോല്‍ക്കുക. ഇമാം മുസ്‌ലിം റഹിമഹുല്ല ഉദ്ദരിച്ച ഹദീസില്‍ ഇപ്രകാരം കാണാം: 

عن عَبْدَ اللَّهِ بْنَ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قال : حِينَ صَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ عَاشُورَاءَ وَأَمَرَ بِصِيَامِهِ قَالُوا يَا رَسُولَ اللَّهِ إِنَّهُ يَوْمٌ تُعَظِّمُهُ الْيَهُودُ وَالنَّصَارَى فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَإِذَا كَانَ الْعَامُ الْمُقْبِلُ إِنْ شَاءَ اللَّهُ صُمْنَا الْيَوْمَ التَّاسِعَ قَالَ فَلَمْ يَأْتِ الْعَامُ الْمُقْبِلُ حَتَّى تُوُفِّيَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ.



ഇബ്നു അബ്ബാസ് (റ) പറഞ്ഞു: നബി (സ) ആശൂറാഅ് ദിവസം നോമ്പ് നോല്‍ക്കുകയും ആ ദിവസത്തില്‍ നോമ്പെടുക്കാന്‍ കല്പിക്കുകയും ചെയ്തപ്പോള്‍ സ്വഹാബത്ത് പറഞ്ഞു: യാ റസൂലല്ലാഹ്.. അത് ജൂത- ക്രൈസ്തവര്‍ മഹത് വല്‍ക്കരിക്കുന്ന ദിനമല്ലേ... അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു: "ഇന്‍ ഷാ അല്ലാഹ്, അടുത്ത വര്‍ഷം നാം (ജൂത-ക്രൈസ്തവരില്‍ നിന്നും വ്യത്യസ്ഥരാവാനായി) ഒന്‍പതം ദിവസം കൂടി നോമ്പെടുക്കും. പക്ഷെ അടുത്ത വര്‍ഷം കടന്നു വരുമ്പോഴേക്ക് റസൂല്‍ (സ) വഫാത്തായിരുന്നു. - [സ്വഹീഹ് മുസ്‌ലിം: 1916].  അതുകൊണ്ട് തന്നെ മുഹറം പത്തിനോടൊപ്പം മുഹറം ഒന്‍പത് കൂടി നോല്‍ക്കുന്നത് സുന്നത്താണ്. ജൂതന്മാരില്‍ നിന്നും നസാറാക്കളില്‍  നിന്നും ആചാരാനുഷ്ടാനങ്ങളില്‍ വിശ്വാസികള്‍ വ്യത്യസ്ഥത പുലര്‍ത്തണം എന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. അവരുടെ ആഘോഷ-ആചാരങ്ങളെ വാരിപ്പുണരുന്ന ചില ആളുകള്‍ക്ക് സ്വഹാബത്ത് റസൂലുല്ലയോട് ചോദിച്ച ചോദ്യം ഒരു പാഠമാണ്.

ആശൂറാഅ് നോമ്പിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലിങ്കില്‍ പോകുക: http://www.fiqhussunna.com/2015/10/blog-post_16.html .

മുഹര്‍റം മാസത്തെ അനാദരിക്കുന്ന അനാചാരങ്ങള്‍:  

മുഹര്‍റം മാസത്തെ മോശപ്പെട്ട മാസമായും, നഹ്സിന്‍റെ മാസമായുമൊക്കെ കാണുന്നവര്‍ അല്ലാഹു ആദരിച്ച മാസത്തെ അനാദരിക്കുകയാണ് ചെയ്യുന്നത്. തങ്ങള്‍ക്ക് ജീവിതത്തില്‍ ഉണ്ടാകുന്ന നന്മകളെയും പ്രയാസങ്ങളെയും കാലത്തിലേക്ക് ചേര്‍ത്ത് പറയുകയും ശകുനം കണക്കാക്കുകയും ചെയ്തിരുന്നത് ജാഹിലിയാ കാലത്തെ വിശ്വാസമായിരുന്നു. ഇന്ന് ശിയാക്കളും, ഖബറാരാധകരായ സൂഫികളുമാണ് ഈ വിശ്വാസം വെച്ചു പുലര്‍ത്തുന്നത്. ഏറ്റവും പവിത്രമാക്കപ്പെട്ട മാസങ്ങളില്‍ ഒന്നായി അല്ലാഹു മുഹര്‍റം മാസത്തെ പഠിപ്പിക്കുമ്പോള്‍ ഇവര്‍ അശുഭകരമായ മാസമായും നല്ല കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ അനുയോജ്യമല്ലാത്ത മാസമായും മുഹര്‍റം മാസത്തെ കണക്കാക്കുന്നു. എത്ര നീചകരമായ പ്രവര്‍ത്തിയാണിത്‌. പുരോഹിതന്മാരുടെ വാക്കുകള്‍ കേട്ട് തെറ്റിദ്ധരിച്ചുപോയ അനേകം സാധാരണക്കാരെക്കാണാം അല്ലാഹു അവര്‍ക്ക് ഹിദായത്ത് നല്‍കട്ടെ. 

കാലത്തെ പഴിക്കുകയെന്നത് ശറഇല്‍ വിലക്കപ്പെട്ടതാണ്‌ ഖുദ്സിയായ ഒരു ഹദീസില്‍ ഇപ്രകാരം കാണാം: 

عَنْ أَبِي هُرَيْرَةَ قَالَ قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ اللَّهُ تَعَالَى يُؤْذِينِي ابْنُ آدَمَ يَسُبُّ الدَّهْرَ وَأَنَا الدَّهْرُ بِيَدِي الْأَمْرُ أُقَلِّبُ اللَّيْلَ وَالنَّهَارَ

അബൂഹുറൈറ (റ) നിവേദനം: നബി (സ) പറഞ്ഞു: "അല്ലാഹു തആല പറഞ്ഞു: "കാലത്തെ പഴിക്കുന്നത്തിലൂടെ ആദം സന്തതി എന്നെ ഉപദ്രവിക്കുന്നു. ഞാനാകുന്നു കാലം. എന്‍റെ കയ്യിലാണ് നിയന്ത്രണം. ഞാന്‍ രാവും പകലും മാറ്റിമറിക്കുന്നു." - [സ്വഹീഹുല്‍ ബുഖാരി: 7491, സ്വഹീഹ് മുസ്‌ലിം: 6000].

ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇമാം ബഗവി പറയുന്നു:

إن العرب كان من شأنها ذمّ الدّهر وسبّه عند النوازل؛ لأنهم كانوا ينسبون إليه ما يصيبهم من المصائب والمكاره، فيقولون: أصابتهم قوارع الدّهر، وأبادهم الدّهر، فإذا أضافوا إلى الدّهر ما نالهم من الشّدائد سبّوا فاعلها

"തങ്ങള്‍ക്ക് അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ കാലത്തെ കുറ്റപ്പെടുത്തുക എന്നത് അറബികളുടെ രീതിയായിരുന്നു. കാരണം തങ്ങള്‍ക്ക് ബാധിക്കുന്ന ദുരനുഭവങ്ങളും പ്രയാസങ്ങളും  അവര്‍ കാലത്തിലേക്ക് ചേര്‍ത്തിയാണ് പറഞ്ഞിരുന്നത്. 'അവരെ  കാലത്തിന്‍റെ ഭയാനത പിടികൂടി, അവരെ കാലം തുടച്ചു നീക്കി' എന്നെല്ലാം അവര്‍ പറയുമായിരുന്നു. തങ്ങള്‍ക്ക് ഉണ്ടാകുന്ന അപകടങ്ങളെ കാലത്തിലേക്ക് ചേര്‍ത്ത് പറയുകവഴി അവയെല്ലാം  നിയന്ത്രിക്കുന്നവനെയാണ് അവര്‍ കുറ്റപ്പെടുത്തുന്നത്."  - [ശറഹുസ്സുന്ന].

അതുകൊണ്ട് അവന്‍റെ സമയം മോശമായിരുന്നു. ഇപ്പോള്‍ സമയം മോശമാണ്. കറുത്ത പൂച്ച കുറുകെച്ചാടിയാള്‍ ദുശകുനമാണ്. ഇന്ന് ശകുനപ്പിഴയാണ് തുടങ്ങിയ വിശ്വാസങ്ങള്‍ ഒരിക്കലും ഒരു വിശ്വാസിക്ക് ചേര്‍ന്നതല്ല. തന്‍റെ പ്രതീക്ഷ നന്നാക്കുകയും, അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും അല്ലാഹുവില്‍ തവക്കുല്‍ ചെയ്യുകയുമാണ് ഒരു വിശ്വാസി ചെയ്യേണ്ടത്.

അല്ലാഹു പറയുന്നു:
أَيْنَمَا تَكُونُوا يُدْرِكْكُمُ الْمَوْتُ وَلَوْ كُنْتُمْ فِي بُرُوجٍ مُشَيَّدَةٍ وَإِنْ تُصِبْهُمْ حَسَنَةٌ يَقُولُوا هَذِهِ مِنْ عِنْدِ اللَّهِ وَإِنْ تُصِبْهُمْ سَيِّئَةٌ يَقُولُوا هَذِهِ مِنْ عِنْدِكَ قُلْ كُلٌّ مِنْ عِنْدِ اللَّهِ فَمَالِ هَؤُلَاءِ الْقَوْمِ لَا يَكَادُونَ يَفْقَهُونَ حَدِيثًا (78) مَا أَصَابَكَ مِنْ حَسَنَةٍ فَمِنَ اللَّهِ وَمَا أَصَابَكَ مِنْ سَيِّئَةٍ فَمِنْ نَفْسِكَ وَأَرْسَلْنَاكَ لِلنَّاسِ رَسُولًا وَكَفَى بِاللَّهِ شَهِيدًا (79)

"നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്‌. നിങ്ങള്‍ ഭദ്രമായി കെട്ടി ഉയര്‍ത്തപ്പെട്ട കോട്ടകള്‍ക്കുള്ളിലായാല്‍ പോലും. (നബിയേ,) അവര്‍ക്ക്‌ വല്ല നേട്ടവും വന്നുകിട്ടിയാല്‍ അവര്‍ പറയും; ഇത്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ ലഭിച്ചതാണ്‌ എന്ന്‌. അവര്‍ക്ക്‌ വല്ല ദോഷവും ബാധിച്ചാല്‍ അവര്‍ പറയും; ഇത്‌ നീ കാരണം ഉണ്ടായതാണ്‌ എന്ന്‌.പറയുക: എല്ലാം അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതാണ്‌. അപ്പോള്‍ ഈ ആളുകള്‍ക്ക്‌ എന്ത്‌ പറ്റി? അവര്‍ ഒരു വിഷയവും മനസ്സിലാക്കാന്‍ ഭാവമില്ല. നന്‍മയായിട്ട്‌ നിനക്ക്‌ എന്തൊന്ന്‌ വന്നുകിട്ടിയാലും അത്‌ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്‌. നിന്നെ ബാധിക്കുന്ന ഏതൊരു ദോഷവും നിന്‍റെ പക്കല്‍ നിന്നുതന്നെ ഉണ്ടാകുന്നതാണ്‌. ( നബിയേ, ) നിന്നെ നാം മനുഷ്യരിലേക്കുള്ള ദൂതനായിട്ടാണ്‌ നിയോഗിച്ചിരിക്കുന്നത്‌.( അതിന്‌ ) സാക്ഷിയായി അല്ലാഹു മതി." - [നിസാഅ്: 78-79].  

നന്മയാകട്ടെ തിന്മയാകട്ടെ ഒരാള്‍ക്ക് സംഭവിക്കാനിരിക്കുന്നതെന്തും അല്ലാഹും രേഖപ്പെടുത്തി വച്ചിരിക്കുന്നു:

مَا أَصَابَ مِنْ مُصِيبَةٍ فِي الْأَرْضِ وَلَا فِي أَنْفُسِكُمْ إِلَّا فِي كِتَابٍ مِنْ قَبْلِ أَنْ نَبْرَأَهَا إِنَّ ذَلِكَ عَلَى اللَّهِ يَسِيرٌ

"ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന്‌ മുമ്പ്‌ തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത്‌ അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു." - [ഹദീദ്:22]. 

മാത്രമല്ല ഒരാള്‍ക്ക് തന്‍റെ ഭൗതിക ജീവിതത്തില്‍ സംഭവിക്കുന്ന പ്രയാസങ്ങള്‍ ഒന്നുകില്‍ അയാള്‍ക്കുള്ള പരീക്ഷണമോ അതല്ലെങ്കില്‍ അയാളുടെ പ്രവര്‍ത്തനഫലമായി ലഭിച്ച ശിക്ഷയോ ആകാം ഇത് രണ്ടും വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ക്ഷമിക്കുകയും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ഇസ്തിഗ്ഫാറിനെ ചോദിക്കുകയുമാണ് ഒരു വിശ്വാസി അത്തരം സന്ദര്‍ഭങ്ങളില്‍ ചെയ്യേണ്ടത്:

പരീക്ഷിക്കപ്പെടുമെന്നതിനെക്കുറിച്ച് അല്ലാഹു പറയുന്നു:

وَلَنَبْلُوَنَّكُمْ بِشَيْءٍ مِنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِنَ الْأَمْوَالِ وَالْأَنْفُسِ وَالثَّمَرَاتِ وَبَشِّرِ الصَّابِرِينَ (155) الَّذِينَ إِذَا أَصَابَتْهُمْ مُصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ (156)

"കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ( അത്തരം സന്ദര്‍ഭങ്ങളില്‍ ) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക്‌ വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ ( ആ ക്ഷമാശീലര്‍ ) പറയുന്നത്‌; ഞങ്ങള്‍ അല്ലാഹുവിന്‍റെഅധീനത്തിലാണ്‌. അവങ്കലേക്ക്‌ തന്നെ മടങ്ങേണ്ടവരുമാണ്‌ എന്നായിരിക്കും." - [അല്‍ബഖറ: 155 -156]. 

ശിക്ഷയെപ്പറ്റിയും അവന്‍ നമ്മെ താക്കീത് നല്‍കുന്നു:

وَمَا أَصَابَكُمْ مِنْ مُصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَنْ كَثِيرٍ

"നിങ്ങള്‍ക്ക്‌ ഏതൊരു ആപത്ത്‌ ബാധിച്ചിട്ടുണ്ടെങ്കിലും അത്‌ നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു." - [ശൂറാ :30]. 

അതുകൊണ്ട് കാലത്തെ പഴിക്കുന്ന വികല വിശ്വാസങ്ങളില്‍ നിന്നും നാം വിട്ടുനില്‍ക്കുക. മാത്രമല്ല അല്ലാഹു പവിത്രമാക്കിയ മാസങ്ങളെ വികൃതമാക്കി ചിത്രീകരിക്കുകയും മറ്റു മാസങ്ങളെ സ്വന്തം നിലക്ക് പവിത്രത കല്പിച്ച് ഇല്ലാത്ത ശ്രേഷ്ഠത നല്‍കി മഹത്വപ്പെടുത്തുകയും ചെയ്യുക എന്നതും ജാഹിലിയാ പ്രവണതകളില്‍പ്പെട്ടത് തന്നെ.

അല്ലാഹു പറയുന്നു:

إِنَّمَا النَّسِيءُ زِيَادَةٌ فِي الْكُفْرِ يُضَلُّ بِهِ الَّذِينَ كَفَرُوا يُحِلُّونَهُ عَامًا وَيُحَرِّمُونَهُ عَامًا لِيُوَاطِئُوا عِدَّةَ مَا حَرَّمَ اللَّهُ فَيُحِلُّوا مَا حَرَّمَ اللَّهُ زُيِّنَ لَهُمْ سُوءُ أَعْمَالِهِمْ وَاللَّهُ لَا يَهْدِي الْقَوْمَ الْكَافِرِينَ 

"വിലക്കപ്പെട്ടമാസം പുറകോട്ട്‌ മാറ്റുക എന്നത്‌ സത്യനിഷേധത്തിന്‍റെ വര്‍ദ്ധനവ്‌ തന്നെയാകുന്നു. സത്യനിഷേധികള്‍ അത്‌ മൂലം തെറ്റിലേക്ക്‌ നയിക്കപ്പെടുന്നു. ഒരു കൊല്ലം അവരത്‌ അനുവദനീയമാക്കുകയും മറ്റൊരു കൊല്ലം നിഷിദ്ധമാക്കുകയും ചെയ്യുന്നു. അല്ലാഹു നിഷിദ്ധമാക്കിയതിന്‍റെ ( മാസത്തിന്‍റെ ) എണ്ണമൊപ്പിക്കുവാനും എന്നിട്ട്‌, അല്ലാഹു നിഷിദ്ധമാക്കിയത്‌ ഏതോ അത്‌ അനുവദനീയമാക്കുവാനും വേണ്ടിയാണ്‌ അവരങ്ങനെ ചെയ്യുന്നത്‌. അവരുടെ ദുഷ്പ്രവൃത്തികള്‍ അവര്‍ക്ക്‌ ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു. സത്യനിഷേധികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല." - [തൗബ:37].

ഇമാം ഇബ്നു കസീര്‍ (റ) പറയുന്നു:

هذا مما ذم الله تعالى به المشركين من تصرفهم في شرع الله بآرائهم الفاسدة، وتغييرهم أحكام الله بأهوائهم الباردة، وتحليلهم ما حرم الله وتحريمهم ما أحل الله

"തങ്ങളുടെ പിഴച്ച ചിന്തകള്‍ കൊണ്ട് അല്ലാഹുവിന്‍റെ ശറഇല്‍ മാറ്റത്തിരുത്തലുകള്‍ ഉണ്ടാക്കുകയും, അല്ലാഹുവിന്‍റെ നിയമങ്ങളെ തങ്ങളുടെ ഇച്ചകള്‍ക്കനുസരിച്ച് മാറ്റിത്തിരുത്തുകയും, അല്ലാഹു (യുദ്ധം നിഷിദ്ധമാക്കുക വഴി) പവിത്രമാക്കിയ മാസത്തെ യുദ്ധം അനുവദനീയമാക്കുകയും, അല്ലാഹു അനുവദിച്ച  മാസത്തെ നിഷിദ്ധമാക്കുകയും ചെയ്യുന്ന മുശ്'രിക്കീങ്ങളുടെ പ്രവണതയെയാണ് അല്ലാഹു ഇവിടെ ഇകഴ്ത്തിയിരിക്കുന്നത്." - [ഇബ്നു കസീര്‍: തൗബ: 37].

അവര്‍ തങ്ങള്‍ക്ക് യുദ്ധം നിഷിധമാക്കുക വഴി പവിത്രമാക്കപ്പെട്ട മാസത്തില്‍ യുദ്ധം ചെയ്യാന്‍ വേണ്ടി അതിലെ വിലക്ക് സ്വയം നീക്കുകയും പകരം മറ്റൊരു മാസത്തെ പവിത്രമാക്കി കണക്കാക്കുകയും ചെയ്തിരുന്നു. ഇതിനോട് സാമ്യമുള്ള പ്രവര്‍ത്തികളാണ് ചില പുരോഹിതന്മാര്‍ ഇന്ന് പാവപ്പെട്ട ജനങ്ങളെ വഞ്ചിച്ചുകൊണ്ട് ചെയ്യിപ്പിക്കുന്നത്. പാപങ്ങള്‍ കൂടുതല്‍ ഗൌരവപരവും, നന്മകള്‍ കൂടുതല്‍ പ്രതിഫലാര്‍ഹവുമായ, അല്ലാഹുവിന്‍റെ മാസമെന്ന വിശേഷണമുള്ള മുഹര്‍റം മാസത്തെ മോശമായ ഒന്നിനും കൊള്ളാത്ത നഹ്സിന്‍റെ മാസമായും, പ്രത്യേകമായ ശ്രേഷ്ഠതകള്‍ പഠിപ്പിക്കപ്പെട്ടിട്ടില്ലാത്ത ശറഇന്‍റെ നിയമങ്ങളില്‍ മറ്റേത് മാസങ്ങളേയും പോലെ സ്ഥാനമുള്ള റബീഉല്‍ അവ്വലിനെ ഏറ്റവും പരിശുദ്ധവും പവിത്രവുമായ മാസമായും കണക്കാക്കുന്ന ഇവരുടെ രീതി ഇസ്ലാമിന് അന്യമാണ് എന്ന് മാത്രമല്ല അതിന് ആയത്തില്‍ പരാമര്‍ശവിധേയമായ 'നസീഅ്' എന്ന അവിശ്വാസികളുടെ പ്രവര്‍ത്തിയോട് സാമ്യമേറെയാണ്താനും. ശരീരത്തില്‍ മുറിവേല്‍പിച്ചുകൊണ്ടും രക്തം ചിന്തിയും ഈ മാസത്തെ അനാദരിക്കുന്ന ശിയാ വിശ്വാസങ്ങളും ഇതില്‍ നിന്നും വ്യത്യസ്ഥമല്ല. അവര്‍ ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍ ഇസ്‌ലാം പഠിപ്പിച്ചിട്ടില്ല എന്ന് മാത്രമല്ല കണിശമായ ഭാഷയില്‍ എതിര്‍ക്കപ്പെട്ടവയാണ്താനും. 

ഇത്തരം വികല വിശ്വാസങ്ങളില്‍ നിന്നും അവയുടെ പ്രചാരകരില്‍ നിന്നും  അല്ലാഹു നമ്മെയും, ഈ ഉമ്മത്തിനെയും കാത്തുരക്ഷിക്കട്ടെ..... അല്ലാഹു അനുഗ്രഹിക്കട്ടെ .........

_______ 

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ്‌ പി. എൻ  

Saturday, July 17, 2021

സകാത്തുൽ ഫിത്വർ - ആളുകളിൽ നിന്നും താഴ്ന്ന ഇനം അരിയുടെ പണം വാങ്ങി മുന്തിയ ഇനം നൽകാമോ ? അപ്പോൾ അളവിൽ വ്യത്യാസം ഉണ്ടാകില്ലേ ?



ചോദ്യം:  ഫിത്ർ സകാത്തുമായി ബന്ധപ്പെട്ട ഒരു സംശയമാണ്. ഞങ്ങളുടെ പ്രദേശത്ത്, അവിടുത്തെ മഹല്ല് കമ്മിറ്റി ആളുകളിൽ നിന്ന് 80രൂപ തോതിൽ (സാധാരണ അരിയുടെ 2.5kg വില ) ശേഖരിക്കുകയും. ശേഖരിച്ചു കിട്ടുന്ന മുഴുവൻ പണം കൊണ്ട് നെയ്‌ച്ചോർ അരി വാങ്ങി, അത് പള്ളിയിൽ നിന്ന് pack ആക്കി വിതരണം ചെയ്യുന്നു. ഇത് ശെരിയാണോ?. ഇവിടെ ശേഖരിക്കുന്നത് 2.5kg സാധാരണ അരിയുടെ വിലയാണ്, വിതരണം ചെയ്യുന്നത് നെയ്‌ച്ചോർ അരിയും. നെയ്‌ച്ചോർ അരി 2.5kg നു ഒരു പക്ഷേ ഇരട്ടി വില വന്നേക്കാം. ഒരു മറുപടി നൽകാമോ.

www.fiqhussunna.com 

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

ആദ്യമായി മറുപടി നൽകാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. രണ്ടാമതായി ഇതൊരു ശറഇയ്യായ വിഷയമാണ്. ആരെയെങ്കിലും കുറ്റപ്പെടുത്തലോ ആരുടെയെങ്കിലും വീഴ്ച് എടുത്ത് പറയലോ നമ്മുടെ ലക്ഷ്യമല്ല. നസ്വീഹത്തോട് കൂടി ഈ വിഷയത്തിലെ മതവിധി പറയാനാണ് ശ്രമിക്കുന്നത്. റബ്ബ് കാര്യങ്ങൾ മനസ്സിലാക്കാനുള്ള തൗഫീഖ് നമുക്കേവർക്കും നൽകട്ടെ.. വീഴ്‌ചകൾ മാപ്പാക്കിത്തരട്ടെ. വീഴ്‌ചകൾ മനുഷ്യസാഹചമാണല്ലോ. 

    ഒരാളുടെ മേൽ ബാധ്യതയായുള്ള ഫിത്വർ സകാത്ത് ഒരു സ്വാഅ് ഭക്ഷണസാധനമാണ്. ആ നാട്ടിലെ ആളുകൾ സാധാരണ ഭക്ഷിക്കാറുള്ളതും അവർക്ക് സൂക്ഷിച്ച് വെക്കാൻ സാധിക്കുന്നതുമായ ഏത് ഭക്ഷണ സാധനവും ഫിത്വർ സകാത്തായി നൽകാം. ആളുകൾ പെരുന്നാളിന് ഭക്ഷിക്കുന്ന ഇനം ഭകഷണ സാധനങ്ങൾ നൽകുന്നതാണ് ഏറ്റവും ഉചിതം. എന്നാൽ അവിടെ ഒരു 
സ്വാഅ് അളവ് എന്നത് സുപ്രധാനമാണ്. 

عَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللَّهُ عَنْهُ قَالَ : كُنَّا نُعْطِيهَا فِي زَمَانِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَاعًا مِنْ طَعَامٍ ، أَوْ صَاعًا مِنْ تَمْرٍ ، أَوْ صَاعًا مِنْ شَعِيرٍ ، أَوْ صَاعًا مِنْ زَبِيبٍ أو صاعا من أقط.


 അബൂസഈദ് അല്‍ ഖുദരി (റ) നിവേദനം: "നബി (സ) യുടെ കാലത്ത് ഒരു സ്വാഅ് ഭക്ഷണം, അല്ലെങ്കില്‍ ഒരു സ്വാഅ് കാരക്ക, അല്ലെങ്കില്‍ ഒരു സ്വാഅ് ബാര്‍ലി, അല്ലെങ്കില്‍ ഒരു സ്വാഅ് ഉണക്കമുന്തിരി, അല്ലെങ്കില്‍ ഒരു സ്വാഅ് പനീര്‍ എന്നിങ്ങനെയായിരുന്നു സകാത്തുല്‍ ഫിത്വര്‍ നല്‍കിയിരുന്നത്." - [متفق عليه].

അതുകൊണ്ടുതന്നെ സ്വാഅ് താഴ്ന്ന ഇനം അരിക്കുള്ള പണം ആളുകളിൽ നിന്ന് സ്വരൂപിച്ച് ശേഷം മുന്തിയ ഇനം അരി നൽകിയാൽ അവിടെ അളവ് കണക്കാകുകയില്ല. ഒരു സ്വാഇൽ താഴെ മാത്രമേ അതുണ്ടാകൂ. അതുകൊണ്ട് ഏത് ഇനം അരിയാണോ നൽകുന്നത് അതിൻ്റെ അളവിന് തത്തുല്യമായ പണമാണ് ആളുകളിൽ നിന്നും വാങ്ങേണ്ടത്. ഒരു സ്വാഅ് എന്നത് ചുരുങ്ങിയ പക്ഷം  2 കിലോ 40 ഗ്രാം ആണ് എന്നതാണ് പ്രബലമായ അഭിപ്രായം. അവിടെ ആ അളവ് ഭക്ഷ്യവസ്തുവിനുള്ള പണമെത്രയാണോ അത് ആളുകളിൽ നിന്നും സ്വരൂപിക്കുകയും ആ അളവിൽ കുറയാതെ നൽകുകയും ചെയ്യേണ്ടതുണ്ട്. വില കുറഞ്ഞ അരിയുടെ പണം വാങ്ങി വില കൂടിയ അരി നൽകിയാൽ അളവ് ശരിയാവുകയില്ല എന്ന് ചുരുക്കം. 

ഫിത്വർ സകാത്ത് അനുഷ്ഠിക്കാൻ ബാധ്യസ്ഥർ ഓരോ വ്യക്തിയുമാണ്. അത് ആളുകൾക്ക് സൗകര്യപ്രദമാകാൻ മഹല്ലുകളിൽ അത് സ്വരൂപിച്ച് ശേഷം വിതരണം ചെയ്യുന്ന പ്രക്രിയ സംഘടിതമായി ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ അത് നിർവഹിക്കുന്നവർ അതിൽ ഒരാളുടെ ബാധ്യത ഒരു സ്വാഅ് , അതുപോലെ പെരുന്നാൾ നമസ്‌കാരത്തിന് മുൻപ് വിതരണം തുടങ്ങിയ അതിൻ്റെ ശറഇയ്യായ മാനദണ്ഡങ്ങൾ പാലിക്കണം. അത് നിർവഹിക്കാൻ നമുക്ക് സാധിക്കാത്ത പക്ഷം നാം ആളുകളിൽ നിന്ന് ആ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കേണ്ടതുമില്ല. والله تعالى أعلم

മനപ്പൂർവ്വമല്ലാതെ സംഭവിക്കുന്ന വീഴ്ചകൾ റബ്ബ് പൊറുത്ത് തരട്ടെ ..  അല്ലാഹു അനുഗ്രഹിക്കട്ടെ ... 

وصلى الله وسلم على نبينا محمد

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ

വിദ്യാഭ്യാസ വായ്‌പകൾ എടുക്കാമോ ?.


ചോദ്യം: വിദ്യഭ്യാസ ആവശ്യങ്ങൾക്ക് വായ്പ എടുക്കാമോ?. ഉപരിപഠനത്തിന് സാമ്പത്തിക ചിലവ് ഹലാലായ രീതിയിൽ ഒരു സാധാരക്കാരന് നടത്താൻ കഴിയുന്ന വല്ല മാർഗവും ഉണ്ടോ ?. 

www.fiqhussunna.com 

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛ 

പഠന ആവശ്യത്തിനോ മറ്റു സമാന ആവശ്യങ്ങൾക്കോ പലിശയിൽ അധിഷ്ഠിതമല്ലാത്ത ഏത് വായ്പയും സ്വീകരിക്കാം. ബന്ധുമിത്രാതികളിൽ നിന്നോ മറ്റോ ആവശ്യം ബോധിപ്പിച്ച് അപ്രകാരം കടം വാങ്ങുന്നതിൽ യാതൊരു തെറ്റുമില്ല. അത് തിരികെ നൽകാനുള്ള പരിശ്രമം ഉണ്ടാകണം എന്ന് മാത്രം. അവിടെ പലിശ ഉണ്ടാവുകയുമില്ല.  എന്നാൽ പലിശയിൽ അധിഷ്ഠിതമായ ലോണുകൾ എടുക്കുന്നത് അനുവദനീയമല്ല. ഇന്ന് അനവധി വിദ്യാർത്ഥികൾക്ക്  സ്‌കോളർഷിപ്പുകൾ ഉണ്ട്. അവക്ക് വേണ്ടി പരിശ്രമിക്കാം. കൂടാതെ കുറച്ച് പരിശ്രമിച്ച് പഠിച്ചിട്ടാണെങ്കിലും സർക്കാർ മെറിറ്റ് സീറ്റുകളിൽ പ്രവേശനം ലഭിക്കാൻ വേണ്ടി ശ്രമിക്കാം. എങ്കിൽ അമിത ചിലവ് വരില്ല. അതുപോലെ ഇന്ന് പല മുസ്‌ലിം സംഘടനകളും വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനായുള്ള സ്‌കോളർഷിപ്പുകൾ നൽകുന്നുണ്ട്. അവക്ക് വേണ്ടി അപേക്ഷിക്കാം. അതുപോലെ നന്നായി കഴിവുള്ള എന്നാൽ ഉപരി പഠനത്തിന് പ്രയാസപ്പെടുന്ന കുട്ടികളെ അതാത് കുടുംബങ്ങൾ അല്ലെങ്കിൽ മഹല്ല് ഏറ്റെടുക്കുകയാണ് എങ്കിൽ അതും വളരേ നല്ല ഒരു സംവിധാനമാണ്. പലയിടങ്ങളിലും ഇന്ന് അപ്രകാരം നടന്നു വരുന്നുണ്ട്. 

ഇത്തരം മാർഗങ്ങൾ അവലംബിക്കുകയല്ലാതെ നിഷിദ്ധമായ രൂപത്തിൽ പണം കണ്ടെത്തി പഠിക്കുക എന്നത് ഒരിക്കലും അനുവദനീയമല്ല. അതുകൊണ്ടുതന്നെ പലിശയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസ ലോൺ എടുക്കുക എന്നത് മതപരമായി നിഷിദ്ധമാണ്. അല്ലാഹു അത്തരം മഹാപാപങ്ങളിൽ നിന്നും നമ്മെ കാത്ത് രക്ഷിക്കട്ടെ. 

എന്തുകൊണ്ടാണ് അത് നിഷിദ്ധമാകുന്നത് എന്നാൽ , പലിശ വൻപാപങ്ങളിൽ ഒന്നാണ്. ഒരാൾ എത്ര കഠിനമായ തൊഴിലിന് പോകേണ്ടി വന്നാലും അതാണ് പലിശയെന്ന മഹാപാപത്തിൽ അകപ്പെടുന്നതിനേക്കാൾ ഗുണകരം. 

അല്ലാഹു പറയുന്നു : 

يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللّهَ وَذَرُواْ مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ*فَإِنْ لَمْ تَفْعَلُوا فَأْذَنُوا بِحَرْب مِنَ اللَّهِ وَرَسُولِهِ وَإِنْ تُبْتُمْ فَلَكُمْ رُءُوسُ أَمْوَالِكُمْ لا تَظْلِمُونَ وَلا تُظْلَمُونَ

" സത്യവിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവശേഷിക്കുന്ന  പലിശയില്‍ നിന്നും  പൂര്‍ണമായും വിട്ടുകളയുകയും ചെയ്യുക. നിങ്ങള്‍ യഥാര്‍ത്ഥ വിശ്വാസികള്‍ ആണെങ്കില്‍ ,,, നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും പക്ഷത്തു നിന്ന് (നിങ്ങള്‍ക്കെതിരിലുള്ള) സമരപ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ച് മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്ക് തന്നെ കിട്ടുന്നതാണ്. നിങ്ങള്‍ അക്രമം ചെയ്യരുത്. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത് " [അല്‍ ബഖറ - 278,279]

പലിശയുമായി ഇടപെടുന്നവരെല്ലാം പാപത്തില്‍ തുല്യരാണ് എന്ന് റസൂൽ (സ) യുടെ ഹദീസില്‍ കാണാം : 

عَنْ جَابِرٍ رضي الله عنه قَالَ : لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ آكِلَ الرِّبَا ، وَمُؤْكِلَهُ ، وَكَاتِبَهُ ، وَشَاهِدَيْهِ ، وَقَالَ هُمْ سَوَاءٌ

ജാബിര്‍ ബിന്‍ അബ്ദുല്ലയില്‍ നിന്നും നിവേദനം, അദ്ദേഹം പറഞ്ഞു: "പലിശ തിന്നുന്നവനെയും, തീറ്റിക്കുന്നവനെയും (അടക്കുന്നവനെയും), അത് എഴുതി വെക്കുന്നവനെയും, അതിന് സാക്ഷി നില്‍ക്കുന്നവരെയും പ്രവാചകന്‍(സ) ശപിച്ചിരിക്കുന്നു" . എന്നിട്ടദ്ദേഹം പറഞ്ഞു : " അവരെല്ലാം ഒരുപോലെയാണ് " . [സ്വഹീഹ് മുസ്ലിം].

അതുകൊണ്ട് പലിശയിൽ അധിഷ്ഠിതമായ കടങ്ങളെടുത്ത് പഠിക്കുക, വീട് വെക്കുക, വാഹനം വാങ്ങുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നത്  അനുവദനീയമല്ല. അവയുമായി ബന്ധപ്പെടാത്തത് കാരണം അല്‌പം പ്രയാസങ്ങൾ സഹിക്കേണ്ടി വന്നാലും അതാണ് അതുമായി  ബന്ധപ്പെടുന്നതിനേക്കാൾ അയാൾക്ക് ഉചിതം. 

അല്ലാഹു അനുഗ്രഹിക്കട്ടെ ... റബ്ബ് എല്ലാം എളുപ്പമാക്കിത്തരട്ടെ .. 

وصل اللهم على نبينا محمد وعلى آله وصحبه وسلم

Sunday, July 11, 2021

ദുൽഹിജ്ജ പത്തിലെ എല്ലാ ദിവസങ്ങളും നോമ്പ് നോൽക്കാമോ ?


ചോദ്യം: ദുൽഹിജ്ജ പത്തിലെ ദിവസങ്ങളും നോമ്പ് നോൽക്കാമോ ?

www.fiqhussunna.com

ഉത്തരം:

الحمد لله والصلاة السلام على رسول الله وعلى آله وصحبه ومن والاه ، وبعد؛

'ദുല്‍ഹിജ്ജ പത്തും' എന്നത് നോമ്പുമായി ബന്ധപ്പെട്ട് പറയുമ്പോള്‍ മറ്റു സല്‍കര്‍മ്മങ്ങളില്‍ നിന്നും വ്യത്യസ്തമായി 'ദുല്‍ഹിജ്ജ ഒന്‍പത്' വരെയുള്ള ദിവസങ്ങളാണ് ഉദ്ദേശിക്കുന്നത് എന്നത് പ്രത്യേകം മനസ്സിലാക്കുക. കാരണം പത്താം ദിവസം ബലിപെരുന്നാള്‍ ആയിരിക്കുമല്ലോ അന്ന് നോമ്പ് അനുഷ്ടിക്കുന്നത് നിഷിദ്ധമാണ് താനും ....

ദുല്‍ഹിജ്ജ ഒന്‍പത് ദിവസവും നോമ്പ് നോല്‍ക്കല്‍ ഏറെ പുണ്യകരമാണ്. കാരണം പ്രവാചകന്‍ (ﷺ) യുടെ ഹദീസില്‍ പരാമര്‍ശിക്കപ്പെട്ടത് സല്‍കര്‍മ്മങ്ങള്‍ അനുഷ്ടിക്കുവാന്‍ ഏറ്റവും   ശ്രേഷ്ടകരമായ സമയത്തില്‍ പെട്ടതാണ് ദുല്‍ഹിജ്ജ ആദ്യ പത്ത് ദിവസങ്ങള്‍ എന്നതാണ്. നോമ്പ് അതില്‍ നിന്നും ഒഴിവാണ് എന്നോ, ഇന്ന ഇന്ന സല്‍കര്‍മ്മങ്ങള്‍ മാത്രമേ അനുഷ്ടിക്കാവൂ എന്നോ പ്രവാചകന്‍(ﷺ) പ്രത്യേകം എടുത്ത് പറഞ്ഞിട്ടില്ല.

 ദുല്‍ഹിജ്ജ പത്തിനെക്കുറിച്ച് പ്രവാചകന്‍(ﷺ) പറഞ്ഞ ഹദീസ് ഇപ്രകാരമാണ് : " ഈ പത്ത്‌ ദിവസങ്ങളെക്കാള്‍ അല്ലാഹുവിന് സല്‍കര്‍മ്മങ്ങള്‍ ഇഷ്ടമുള്ള മറ്റൊരു ദിനങ്ങളുമില്ല. സ്വഹാബികൾ ചോദിച്ചു, അപ്പോൾ ജിഹാദോ? നബി(ﷺ) പറഞ്ഞു: ഒരാൾ തന്റെ സമ്പത്തും ശരീരവുമായി യുദ്ധക്കളത്തിലേക്ക്‌ പോയി, ഒന്നും തിരിച്ചുവരാത്തവിധം എല്ലാം അല്ലാഹുവിന്‍റെ മാർഗ്ഗത്തിൽ അർപ്പിച്ച്‌ രക്തസാക്ഷിത്വം വരിച്ചെങ്കിലല്ലാതെ ജിഹാദ് പോലും  (ഈ ദിവസങ്ങളില്‍ അനുഷ്ടിക്കപ്പെടുന്ന സൽകർമ്മങ്ങളോളം പുണ്യമുള്ളതായിത്തീരുകയില്ല)." [ബുഖാരി].

നോമ്പ് അനുഷ്ടിക്കലും ഏറെ പുണ്യകരമായ കാര്യമായതുകൊണ്ട് തന്നെ അതും ഈ വചനത്തില്‍ പെടുന്നു. ഇനി ഇതില്‍ നോമ്പ് പെടുകയില്ല എന്ന അഭിപ്രായക്കാരാണ് യഥാര്‍ത്ഥത്തില്‍ അതിനുള്ള തെളിവ് ഹാജരാക്കേണ്ടത്. കാരണം 'സല്‍കര്‍മ്മങ്ങള്‍ അനുഷ്ടിക്കാന്‍ ഏറ്റവും ശ്രേഷ്ഠമായ ദിനങ്ങള്‍' എന്ന് പ്രവാചകന്‍(ﷺ)  പൊതുവായി പറഞ്ഞതിനെ, ' നോമ്പ് ഒഴികെ എല്ലാ സല്‍കര്‍മ്മങ്ങളും' എന്നാക്കി മാറ്റണമെങ്കില്‍ തെളിവ് ആവശ്യമാണ്‌.

ഇനി അറഫാ ദിനത്തിലെ നോമ്പിന് പ്രവാചകന്‍ പ്രത്യേക പ്രതിഫലം പരാമര്‍ശിച്ചു എന്നത് സാധാരണക്കാര്‍ക്ക് ഒരുപക്ഷെ തെറ്റിധാരണ ഉണ്ടാക്കിയേക്കാം. അറഫാ ദിനത്തിലെ നോമ്പിന് പ്രത്യേകം പ്രതിഫലം പറയപ്പെട്ടു എന്നത് അതിനു മുന്‍പുള്ള  മറ്റു ദിവസങ്ങളില്‍ നോമ്പ് അനുഷ്ടിക്കാന്‍ പാടില്ല എന്നതിന് തെളിവാകുകയില്ല. അറഫാ ദിനത്തിന് പ്രത്യേകം ശ്രേഷ്ഠത ഉണ്ട് എന്ന് മാത്രമേ അതില്‍ നിന്നും ലഭിക്കുകയുള്ളൂ. ദുല്‍ഹിജ്ജ പത്ത് എന്ന ഈ ശ്രേഷ്ഠ സമയത്ത് അനുഷ്ടിക്കപ്പെടുന്ന മറ്റെല്ലാ സല്‍കര്‍മ്മങ്ങളും പോലെ ഒരു സല്‍കര്‍മ്മം എന്നതല്ലാതെ അറഫാ ദിനത്തിന് ഉള്ളത് പോലുള്ള മറ്റു പ്രത്യേകതകള്‍ ഈ നോമ്പുകള്‍ക്ക് പറയപ്പെട്ടിട്ടില്ല. അറഫാ ദിനത്തിലെ നോമ്പിനാണ് അപ്രകാരം ചില പ്രത്യേക ശ്രേഷ്ഠതകള്‍ പറയപ്പെട്ടിട്ടുള്ളത്.


ഏതായാലും ദുല്‍ഹിജ്ജ ഒന്ന് മുതല്‍ ഒന്‍പത് വരെ നോമ്പ് പിടിക്കല്‍ പുണ്യകരമാണ് എന്നത് പണ്ഡിതന്മാര്‍ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.

ശൈഖ് ഇബ്ന്‍ ബാസ് (رحمه الله) പറയുന്നത് കാണുക: 

"പ്രവാചകന്‍(ﷺ) ദുല്‍ഹിജ്ജയിലെ പത്തു ദിവസവും നോമ്പ് എടുത്തില്ല എന്നത് അതിന് പുണ്യമില്ല എന്നതിന് തെളിവാക്കാന്‍ പറ്റില്ല. കാരണം ഇബ്നു അബ്ബാസ് (റ) ഉദ്ദരിച്ച ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ "സ്വാലിഹായ അമലുകള്‍ അനുഷ്ടിക്കാന്‍ ഏറെ ശ്രേഷ്ടകരമായ സമയം" എന്ന് പ്രവാചകന്‍(ﷺ) പഠിപ്പിച്ച ദിവസങ്ങളാണല്ലോ അവ. നോമ്പാകട്ടെ ഏറെ പുണ്യമുള്ള ഒരു സ്വാലിഹായ കര്‍മമാണ് താനും. പ്രവാചകന് ഒരു പക്ഷെ നോമ്പെടുക്കാന്‍ സാധിക്കാതെ പോയ മറ്റുവല്ല സാഹചര്യങ്ങളും ഉണ്ടായിരുന്നേക്കാമല്ലോ. (മാത്രമല്ല ഇവ നിര്‍ബന്ധ നോമ്പുകളല്ല എന്നതും ശ്രദ്ധേയം).  അപ്പോള്‍ ഇബ്നു അബ്ബാസ് (رضي الله عنه) വില്‍ നിന്ന് വന്ന റിപ്പോര്‍ട്ട് തന്നെ ഇതിനു മതിയായ തെളിവാണ്. ഹഫ്സ (رضي الله عنها) യില്‍ നിന്നും വന്ന റിപ്പോര്‍ട്ടിന് ചില കുഴപ്പങ്ങള്‍ ഉണ്ട് എങ്കിലും ഇബ്നു അബ്ബാസ് (رضي الله عنه) വില്‍ നിന്ന് സ്ഥിരപ്പെട്ട വന്ന റിപ്പോര്‍ട്ടുമായി അത് ചേര്‍ത്ത് വെക്കുമ്പോള്‍ അതില്‍ പരാമര്‍ശിക്കപ്പെട്ട വിഷയത്തിന് സാധുത ലഭിക്കുന്നു" .    (مجموع فتاوى و مقالات متنوعة الجزء الخامس عشر)

അതുപോലെ ,മറ്റൊരു ഫത്'വയില്‍ ഇബ്നു ബാസ് (رحمه الله) പറയുന്നു:

ചോദ്യം : ദുല്‍ഹിജ്ജ പത്തും (അഥവാ അറഫാ ദിനം വരെയുള്ള ഒന്‍പത് ദിവസങ്ങള്‍) മുഴുവനായും നോമ്പ് പിടിക്കുന്നത് ബിദ്അത്താണ് എന്ന് പറയുന്നവരെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ് ?.

ഉത്തരം : അവര്‍ അറിവില്ലാത്തവരാണ് അവര്‍ക്ക് പഠിപ്പിച്ചുകൊടുക്കേണ്ടതുണ്ട്.  കാരണം പ്രവാചകന്‍(ﷺ) നിങ്ങള്‍ സ്വാലിഹായ അമലുകള്‍ വര്‍ദ്ധിപ്പിക്കുക എന്ന് കല്പിച്ച ദിവസങ്ങളാണവ. നോമ്പാകട്ടെ ഏറെ ശ്രേഷ്ഠമായ ഒരു സല്കര്‍മ്മമാണ്താനും. പ്രവാചകന്‍(ﷺ) പറയുന്നു : " ഈ പത്ത്‌ ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല. സ്വഹാബികൾ ചോദിച്ചു, അപ്പോൾ ജിഹാദോ? നബി(ﷺ) പറഞ്ഞു: ഒരാൾ തന്റെ സമ്പത്തും ശരീരവുമായി യുദ്ധക്കളത്തിലേക്ക്‌ പോയി തിരിച്ചുവരാത്തവിധം എല്ലാം അല്ലാഹുവിന്‍റെ മാർഗ്ഗത്തിൽ അർപ്പിച്ച്‌ രക്തസാക്ഷിത്വം വരിച്ചെങ്കിലല്ലാതെ അതും (ജിഹാദും) ഈ ദിവസങ്ങളിലെ സൽകർമ്മങ്ങളോളം പുണ്യമുള്ളതായിത്തീരുകയില്ല." [ബുഖാരി].

ഇനി പ്രവാചകന്‍(ﷺ) ഈ ദിവസങ്ങള്‍ നോമ്പ് അനുഷ്ടിച്ചില്ല എന്നാണ് അവര്‍ പറയുന്നതെങ്കില്‍. പ്രവാചകന്‍(ﷺ) നോമ്പ് അനുഷ്ടിച്ചതായും അനുഷ്ടിക്കാതിരുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. വാക്കുകള്‍ക്കാണ് കര്‍മ്മങ്ങളെക്കാള്‍ മുന്‍ഗണന. പ്രവാചകന്‍റെ വാക്കും പ്രവര്‍ത്തിയുമെല്ലാം  ഒരു വിഷയത്തില്‍ ഒരുമിച്ച് വന്നാല്‍ അത് കൂടുതല്‍ ബലപ്പെട്ട സുന്നത്താണ് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ പ്രവാചകന്‍റെ വാക്കു മാത്രം വന്നാലും, പ്രവര്‍ത്തി മാത്രം വന്നാലും , അംഗീകാരം മാത്രം വന്നാലും അവയെല്ലാം തന്നെ സുന്നത്താണ്.  പ്രവാചകന്‍(ﷺ) ഒരു കാര്യം പറഞ്ഞാല്‍, പ്രവര്‍ത്തിച്ചാല്‍, അംഗീകരിച്ചാല്‍ അതെല്ലാം തന്നെ സുന്നത്താണ്. എന്നാല്‍ അവയില്‍ വച്ച് ഏറ്റവും മുന്‍ഗണനയും പ്രാബല്യവും ഉള്ളത് വാക്കിനാണ്.  പിന്നെ പ്രവര്‍ത്തിക്ക്, പിന്നെ അംഗീകാരത്തിന് എന്നിങ്ങനെയാണ് അതിന്‍റെ ക്രമം.

അപ്പോള്‍ പ്രവാചകന്‍റെ വാക്കാണ് : " ഈ പത്ത്‌ ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല". എന്നുള്ളത്. അപ്പോള്‍ അതില്‍ ഒരാള്‍ വ്രതമെടുത്താല്‍ വളരെ നല്ല ഒരു പുണ്യകര്‍മമാണ് അവന്‍ ചെയ്യുന്നത്. അതുപോലെ ഒരാള്‍ ദാനം നല്‍കിയാല്‍,  അല്ലാഹു അക്ബര്‍, അല്‍ഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ് തുടങ്ങിയ ദിക്റുകള്‍ ചൊല്ലിയാല്‍ അതെല്ലാം ഏറെ ശ്രേഷ്ടകരമാണ്. പ്രവാചകന്‍ പറയുന്നു : " അബ്ദുല്ലാഹിബ്നു ഉമർ(رضي الله عنه)വിൽനിന്ന്‌: " നബി(ﷺ) ഇപ്രകാരം പറയുന്നത്‌ ഞാൻ കേട്ടു, ഈ ദിവസങ്ങളെപ്പോലെ അല്ലാഹുവിങ്കൽ മഹത്തായ മറ്റൊരു ദിവസവുമില്ല. ഈ ദിവസങ്ങളിൽ നിർവ്വഹിക്കുന്ന സർക്കർമ്മങ്ങളെപ്പോലെ അല്ലാഹുവിന്‌ ഇഷ്ടമുള്ള മറ്റു കർമ്മങ്ങളുമില്ല. അത്കൊണ്ട്‌ നിങ്ങൾ സ്തുതികീർത്തനങ്ങളും തക്ബീറുകളും തഹ്‚ലീലുകളും വര്‍ദ്ധിപ്പിക്കുക" - [റവാഹു  അഹ്മദ്]. അല്ലാഹു എല്ലാവര്‍ക്കും അതിനുള്ള തൗഫീഖ് നല്‍കട്ടെ.

(من ضمن الأسئلة المقدمة لسماحته في يوم عرفة ، حج عام 1418هـ - مجموع فتاوى و مقالات متنوعة الجزء الخامس عشر).

ഇനി ശൈഖ് ഇബ്നു ഉസൈമീന്‍ (رحمه الله) യോട് ഇതേ ചോദ്യം ചോദിക്കപ്പെട്ടു :

ചോദ്യം : പ്രായമായ ഒരു സ്ത്രീ സാധാരണയായി ദുല്‍ഹിജ്ജ പത്തും നോമ്പെടുക്കാറുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം  ദുല്‍ഹിജ്ജ ഒന്‍പതും പൂര്‍ണമായും നോമ്പ് എടുക്കല്‍ അനുവദനീയമല്ലെന്നും കാരണം അത് പ്രവാചകന്‍റെ സുന്നത്തില്‍ പെട്ടതല്ല എന്നും, അയ്യാമുല്‍ ബീളും, അറഫാ ദിനവും മാത്രം നോമ്പ് എടുത്താല്‍ മതി  ആ സ്ത്രീയോട് ചിലര്‍ പറയുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് ഒരു വിശദീകരണം ആണ് ബഹുമാന്യനായ ശൈഖിനോട്‌ അവര്‍ ആവശ്യപ്പെടുന്നത് ?

ഉത്തരം : അവരുടെ കാര്യം വ്യക്തമായിപ്പറഞ്ഞാല്‍ അവര്‍ നോമ്പ് നോല്‍ക്കാന്‍ കഴിയുന്നവരും വ്രതമനുഷ്ടിക്കാന്‍ പ്രയാസം ഇല്ലാത്തവരുമാണ് എങ്കില്‍ ദുല്‍ഹിജ്ജ ഒന്‍പതും നോമ്പ് പിടിച്ചുകൊള്ളുക. കാരണം അല്ലാഹുവിന്‍റെ പ്രവാചകന്‍ (ﷺ) പറഞ്ഞിരിക്കുന്നു: " ഈ പത്ത്‌ ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല. സ്വഹാബികൾ ചോദിച്ചു, അപ്പോൾ ജിഹാദോ? നബി(ﷺ) പറഞ്ഞു: ഒരാൾ തന്റെ സമ്പത്തും ശരീരവുമായി യുദ്ധക്കളത്തിലേക്ക്‌ പോയി തിരിച്ചുവരാത്തവിധം എല്ലാം അല്ലാഹുവിന്‍റെ മാർഗ്ഗത്തിൽ അർപ്പിച്ച്‌ രക്തസാക്ഷിത്വം വരിച്ചെങ്കിലല്ലാതെ അതും (ജിഹാദും) ഈ ദിവസങ്ങളിലെ സൽകർമ്മങ്ങളോളം പുണ്യമുള്ളതായിത്തീരുകയില്ല." [ബുഖാരി].
സഹോദരങ്ങളെ നോമ്പ് സല്‍കര്‍മ്മങ്ങളില്‍ പെടുമോ ?. അതേ പെടുമെന്നുള്ളതില്‍ യാതൊരു സംശയവുമില്ല. അതിനാലാണ് ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായി അല്ലാഹു നോമ്പിനെ നിശ്ചയിച്ചത്. അപ്പോള്‍ നോമ്പ് സല്കര്‍മ്മമാണ് എന്നതില്‍ യാതൊരു സംശയവുമില്ല. ഖുദ്സിയായ ഒരു ഹദീസില്‍ അല്ലാഹു ഇത്രത്തോളം വരെ പറഞ്ഞിട്ടുണ്ട്: " നോമ്പ് എനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നല്‍കുന്നവനും" . കാര്യങ്ങള്‍ ഇപ്രകാരമായിരിക്കെ ദുല്‍ഹിജ്ജ ഒന്‍പത് ദിനങ്ങളും നോമ്പ്  പിടിക്കല്‍ അനുവദനീയമാണ്.  ഇനി ആ ദിവസങ്ങളില്‍ നോമ്പ് അനുഷ്ടിക്കാന്‍ പാടില്ല എന്ന് ആരെങ്കിലും വാദിക്കുകയാണ് എങ്കില്‍,   " ഈ പത്ത്‌ ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല ".
 എന്ന് പ്രവാചകന്‍ പൊതുവായി പറഞ്ഞതില്‍ നിന്നും നോമ്പ് ഒഴിവാണ് എന്നതിന് അവര്‍ തെളിവ് ഹാജരാക്കട്ടെ. പ്രവാചകന്‍(ﷺ) ആ ദിവസങ്ങളില്‍ നോമ്പ് എടുത്തിട്ടില്ല എന്നത് സ്ഥിരപ്പെട്ടാല്‍ തന്നെ  ഒരുപക്ഷെ പ്രവാചകന്‍(ﷺ) അതിനേക്കാള്‍ പ്രാധാന്യമുള്ളതോ, നേട്ടമുള്ളതോ ആയ മറ്റു വല്ല കാര്യങ്ങളിലും ഏര്‍പ്പെട്ടതിനാലായിരിക്കാം അത്. നമുക്ക് ഇവിടെ പ്രവാചകന്‍റെ വ്യക്തമായ വചനമുണ്ട്. അതായത് " ഈ പത്ത്‌ ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല ". മാത്രമല്ല പ്രവാചകന്‍(ﷺ) ആ ദിനങ്ങളിലെ നോമ്പ് ഒഴിവാക്കാറുണ്ടായിരുന്നില്ല എന്ന്‍ പറയുന്ന റിപ്പോര്‍ട്ടുകളും ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. നോമ്പ് എടുക്കാറുണ്ടായിരുന്നു എന്ന് പറയുന്ന റിപ്പോര്‍ട്ടാണ്, നോമ്പ് എടുക്കാറുണ്ടായിരുന്നില്ല എന്ന റിപ്പോര്‍ട്ടിനെക്കാള്‍ പ്രബലമായി ഇമാം അഹ്മദ് രേഖപ്പെടുത്തിയിട്ടുള്ളത്. സ്ഥിരീകരിച്ചു കൊണ്ട് വന്ന റിപ്പോര്‍ട്ടിനാണ് നിഷേധ രൂപത്തില്‍ വന്ന  റിപ്പോര്‍ട്ടുകളെക്കാള്‍ മുന്‍ഗണന എന്ന് അദ്ദേഹം അവിടെ പ്രതിപാദിക്കുന്നുണ്ട്.  ഇനി പ്രവാചകന്‍(ﷺ) നോമ്പ് എടുത്തില്ല എന്ന് സങ്കല്പിച്ചാല്‍ തന്നെ " ഈ പത്ത്‌ ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല ". എന്ന പ്രവാചകന്‍റെ വാക്കില്‍ നോമ്പും പെടുന്നു.

ഇനി അയ്യാമുല്‍ ബീളിനെ കുറിച്ച് പറയുകയാണ്‌ എങ്കില്‍ ദുല്‍ഹിജ്ജ മാസത്തിലെ അയ്യാമുല്‍ ബീള് നോല്‍ക്കുമ്പോള്‍ ദുല്‍ഹിജ്ജ പതിമൂന്ന് നോല്‍ക്കാന്‍ പാടില്ല. കാരണം ദുല്‍ഹിജ്ജ പതിമൂന്ന് നോമ്പ് നോല്‍ക്കല്‍ നിഷിദ്ധമായ അയ്യാമുത്തഷ്'രീക്കില്‍ പെട്ടതാണ്.  "


ഇബ്നു ഉസൈമീന്‍ (رحمه الله) യുടെ ഇതുമായി ബന്ധപ്പെട്ടുള്ള ഇവിടെ നല്‍കിയ  മറുപടി കേള്‍ക്കാന്‍ ഈ ലിങ്കില്‍ പോകുക :  http://www.youtube.com/watch?v=CApaR1to74Q 


അതുപോലെ ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ (حفظه الله) പറയുന്നു:  "ദുല്‍ഹിജ്ജയിലെ ഒന്‍പത് ദിവസവും നോമ്പ് എടുക്കുന്നത് പുണ്യകരമാണ്. എന്നാല്‍ ഹജ്ജാജിമാര്‍ ഒന്‍പതാം ദിവസം (അറഫാ ദിനം) നോമ്പ് എടുക്കാന്‍ പാടില്ല. അറഫയില്‍ നില്‍ക്കുന്നതിന് അവര്‍ക്ക് പ്രയാസമനുഭവിക്കാതിരിക്കാനാണ് അത്. എന്നാല്‍ ഹജ്ജാജിമാര്‍ അല്ലാത്തവര്‍ അറഫയുടെ ദിവസം നോമ്പ് പിടിക്കുന്നത് കാരണത്താല്‍ അവരുടെ കഴിഞ്ഞുപോയ ഒരു വര്‍ഷത്തെയും, വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും  പാപങ്ങള്‍ അല്ലാഹു പൊറുത്ത് കൊടുക്കുന്നതാണ്. ഇത് അല്ലാഹുവിന്‍റെ അപാരമായ ഒരു അനുഗ്രഹമാണ്. ഉമ്മുല്‍ മുഅമിനീന്‍ ഹഫ്സ (
رضي الله عنها) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ ഇപ്രകാരം കാണാം : " പ്രവാചകന്‍ (ﷺ) ദുല്‍ഹിജ്ജ പത്തും നോമ്പ് എടുക്കാറുണ്ടായിരുന്നു". അബൂ ദാവൂദ് വലിയ കുഴപ്പമൊന്നുമില്ലാത്ത പരമ്പരയിലൂടെ ആണ് ഇത് ഉദ്ദരിചിട്ടുള്ളത്. എന്നാല്‍ ഉമ്മുല്‍ മുഅമിനീന്‍  ആയിശ (رضي الله عنها) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ : "പ്രവാചകന്‍(ﷺ) ഈ പത്തു ദിവസങ്ങള്‍ മുഴുവനായും നോമ്പ് പിടിക്കാറുണ്ടായിരുന്നില്ല " എന്ന് വന്നതായി കാണാം. ആയിശ (رضي الله عنها) റിപ്പോര്‍ട്ട് അപ്രകാരം ചെയ്തില്ല എന്ന 'നിഷേധ രൂപത്തില്‍' വന്ന റിപ്പോര്‍ട്ട് ആണ്. എന്നാല്‍ ഹഫ്സ (رضي الله عنها) യുടെ റിപ്പോര്‍ട്ട് അപ്രകാരം ചെയ്തിട്ടുണ്ട് എന്ന 'സ്ഥിരീകരണ രൂപത്തില്‍'  വന്ന റിപ്പോര്‍ട്ട് ആണ്. ഒരേ വിഷയത്തില്‍ സ്ഥിരീകരണ രൂപത്തിലും , നിഷേധരൂപത്തിലും റിപ്പോര്‍ട്ടുകള്‍ വന്നാല്‍, (സ്വീകാര്യതയുടെ വിഷയത്തില്‍ അവ രണ്ടും ഒരേ സ്ഥാനത്ത് ആണെങ്കില്‍)  അതില്‍ മുന്‍ഗണന സ്ഥിരീകരണ രൂപത്തിലുള്ള റിപ്പോര്‍ട്ടിനാണ്. ഇവിടെ ഹഫ്സ (رضي الله عنها) പ്രവാചകന്‍(ﷺ) നോമ്പ് പിടിക്കാറുണ്ടായിരുന്നു എന്ന് സ്ഥിരീകരിക്കുന്നു. എന്നാല്‍ തന്‍റെ അറിവില്‍ പ്രവാചകന്‍(ﷺ) ആ ദിവസങ്ങളില്‍ നോമ്പ് പിടിക്കാറുണ്ടായിരുന്നില്ല   എന്ന് ആയിശ (رضي الله عنها) പറയുന്നു. ആയതിനാല്‍ തന്നെ ആയിശ (رضي الله عنها) അറിഞ്ഞിട്ടില്ലാത്ത ഒരു കാര്യം ഹഫ്സ (رضي الله عنها) അറിഞ്ഞു എന്നേ അതര്‍ത്ഥമാക്കുന്നുള്ളൂ " .
(فضل العشر من ذي الحجة - الشيخ صالح بن فوزان الفوزان) .

ഇബ്നു ഉമര്‍(
رضي الله عنه) , ഇബ്നു സീരീന്‍(رحمه الله), ഖതാദ (
رحمه الله) , മുജാഹിദ് (رحمه الله) തുടങ്ങിയ സലഫുകളും ദുല്‍ഹിജ്ജ ഒന്ന് മുതല്‍ ഒന്‍പത് വരെ നോമ്പ് എടുക്കുന്നത് പുണ്യകരമാണ് എന്ന അഭിപ്രായക്കാരാണ്.

മാത്രമല്ല ഇമാം ത്വഹാവി, ഇമാം ഇബ്നു റജബ്, ഇമാം നവവി, ഇമാം ഇബ്നു ഹജര്‍, ഇമാം ശൌക്കാനി തുടങ്ങിയവരെല്ലാം തന്നെ ഇബ്നു അബ്ബാസ് (റ) വിന്‍റെ ഹദീസ് പ്രകാരം ഈ ദിവസങ്ങളിലെ പുണ്യകരമായ സല്‍കര്‍മ്മങ്ങളില്‍ നിന്നും നോമ്പ് ഒഴിവല്ല എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ഇമാം അബൂദാവൂദ് തന്‍റെ സുനനില്‍ (
باب في صوم العشر) എന്ന ഒരു ഭാഗം തന്നെ കൊടുത്തിട്ടുണ്ട്. അതുപോലെ ഇമാം അബൂ ഹനീഫ, ഇമാം മാലിക്, ഇമാം ശാഫിഇ, ഇമാം അഹ്മദ് (رحمهم الله) തുടങ്ങിയ നാല് ഇമാമീങ്ങളും അനുവദനീയമാണ് എന്ന അഭിപ്രായക്കാരാണ്. 

ദുല്‍ഹിജ്ജയിലെ ഒന്‍പത് ദിവസവും നോമ്പ് എടുക്കല്‍ അനുവദനീയവും പുണ്യകരവുമാണ് എന്ന് ആകെച്ചുരുക്കം. കാരണം പൊതുവേ സല്‍കര്‍മ്മങ്ങള്‍ അനുഷ്ടിക്കല്‍ ഏറെ ശ്രേഷ്ടകരമായ സമയമാണ് ഇത് എന്ന് പ്രവാചകന്‍
(ﷺ)  കൃത്യമായി പഠിപ്പിച്ചു. നോമ്പ് ഒരു സല്കര്‍മ്മമാണ്താനും. അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ .. 

والله تعالى أعلم وصلى الله وسلم على نبينا محمد

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ 

ഉള്‌ഹിയ്യത്ത് മൃഗത്തിൻ്റെ തോൽ വിൽക്കാമോ ?. അറവുകാരന് ഇറച്ചിയിൽ നിന്നും കൊടുക്കാമോ ?.


ചോദ്യം: ഉള്‌ഹിയ്യത്ത് മൃഗത്തിൻ്റെ തോൽ വിൽക്കാമോ ?. അറവുകാരന് ഇറച്ചിയിൽ നിന്നും കൊടുക്കാമോ ?.

www.fiqhussunna.com 

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

ഉള്‌ഹിയ്യത്ത് മൃഗത്തിൻ്റെ എല്ലാ ഭാഗങ്ങളും അല്ലാഹുവിന് വേണ്ടി സമർപ്പിക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെ അതിൻ്റെ എല്ലാ ഭാഗങ്ങളും ദാനം ചെയ്യപ്പെടണം. ഒന്നും തന്നെ വിൽക്കപ്പെടാൻ പാടില്ല എന്നതാണ് അടിസ്ഥാന നിയമം. ദാനം ലഭിച്ച വ്യക്തിക്ക് അത് ഉപയോഗിക്കുകയോ വിൽക്കുകയോ ഒക്കെയാവാം. എന്നാൽ ഇന്നത്തെ കാലത്ത് തോൽ സാധാരണ പാവപ്പെട്ടവർ കൊണ്ടുപോകാറില്ല. ഇനി ആരെങ്കിലും അങ്ങനെ കൊണ്ടുപോകാൻ തയ്യാറാകുന്ന പക്ഷം അവർക്ക് കൊടുക്കാം. ഇല്ലെങ്കിൽ അത് വിൽക്കുകയും അതിൻ്റെ തുക സ്വദഖ ചെയ്യുകയുമാണ് വേണ്ടത്. കാരണം അത് ആർക്കും ഉപകരിക്കാതെ കളയുന്നതിനേക്കാൾ നല്ലത് അതിൻ്റെ വിലയെങ്കിലും പാവപ്പെട്ടവർക്ക് ഉപകരിക്കുക എന്നതാണ് എന്ന് പറയേണ്ടതില്ലല്ലോ. 

ഏതായാലും ഈ വിഷയത്തിൽ വന്നിട്ടുള്ള ഹദീസുകളും പണ്ഡിതാഭിപ്രായങ്ങളും നമുക്ക് പരിശോധിക്കാം: 

عَنْ عَلِيٍّ رضي الله عنه قَالَ : أَمَرَنِي رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ أَقُومَ عَلَى بُدْنِهِ وَأَنْ أَتَصَدَّقَ بِلَحْمِهَا وَجُلُودِهَا وَأَجِلَّتِهَا وَأَنْ لَا أُعْطِيَ الْجَزَّارَ مِنْهَا . قَالَ : نَحْنُ نُعْطِيهِ مِنْ عِنْدِنَا .

അലി (റ) പറയുന്നു: നബി (സ) യുടെ ഒട്ടകത്തെ കൈകാര്യം ചെയ്യാൻ അദ്ദേഹം എന്നെ ഏൽപിക്കുകയുണ്ടായി. അതിൻ്റെ ഇറച്ചിയും, തോലും, മറ്റു ഭാഗങ്ങളും ദാനം ചെയ്യാനും അറവുകാരന് ഇറച്ചിയിൽ നിന്നും നൽകരുത് എന്നും അദ്ദേഹം എന്നോട് കല്പിച്ചു. അവർക്ക് കൂലി നാം നമ്മുടെ പക്കൽ നിന്നും കൊടുക്കാം എന്നും അദ്ദേഹം പറഞ്ഞു."  - [സ്വഹീഹുൽ ബുഖാരി: 1717 , സ്വഹീഹ് മുസ്‌ലിം: 1317]. 

ഈ ഹദീസ് പ്രകാരം അതിൻ്റെ തോൽ വിൽക്കരുത് എന്നതാണ് ഭൂരിപക്ഷാഭിപ്രായമെങ്കിലും  ഇമാം അബൂ ഹനീഫ (റ) , അതുപോലെ ഇമാം അഹ്മദ് (റ) തുടങ്ങിയവർ സ്വദഖ ചെയ്യാനായി അത് വിൽക്കുന്നതിൽ തെറ്റില്ല എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഹനഫീ മദ്ഹബിലെ വിഖ്യാത ഗ്രന്ഥങ്ങളിലൊന്നായ تبيين الحقائق ൽ ഇപ്രകാരം കാണാം:  

" ولو باعهما بالدراهم ليتصدق بها جاز ; لأنه قربة كالتصدق بالجلد واللحم ".

"അതിൻ്റെ തോൽ ധർമ്മം ചെയ്യാനായാണ് വിൽക്കുന്നത് എങ്കിൽ അത് അനുവദനീയമാണ്. കാരണം അത് അതിൻ്റെ തോലും ഇറച്ചിയും ദാനം ചെയ്യുന്നതിന് സമാനമാണ്" - [تبيين الحقائق : 6/9]ز 

അതുപോലെ ഇമാം ഇസ്ഹാഖ്‌ ബ്ൻ മൻസൂർ (റ) അദ്ദേഹത്തിൻ്റെ ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്നു: 

قال إسحاق بن منصور : قلت لأبي عبد الله : جلود الأضاحي ما يصنع بها ؟ قال : ينتفع بها ويتصدق بثمنها . قلت : تباع ويتصدق بثمنها ؟ قال : نعم

"ഞാൻ അബൂഅബ്ദില്ലയോട് (ഇമാം അഹ്മദിനോട്) ചോദിച്ചു: ഉള്ഹിയത്ത് മൃഗങ്ങളുടെ തോലുകൾ എന്ത് ചെയ്യണം ?. അദ്ദേഹം പറഞ്ഞു: അത് പ്രയോജനപ്പെടുത്തുകയോ അതിൻ്റെ വില ദാനം ചെയ്യുകയോ ചെയ്യണം. അപ്പോൾ ഞാൻ ചോദിച്ചു: അത് വിറ്റ് അതിൻ്റെ വില ദാനം ചെയ്യുകയോ ?. അദ്ദേഹം പറഞ്ഞു: അതെ.  - [مسائل الإمام أحمد بن حنبل وإسحاق بن راهويه : 8/4049].

ഇബ്‌നു ഉമർ (റ) വിൽ നിന്നും വന്ന ഒരു അഥർ ആണ് അതിന് ഇമാം അഹ്മദ് (റ) തെളിവാക്കിയത്. ഉഖ്‌ബത്ത് ബ്‌നു സ്വഹ്ബാൻ ബലിമൃഗത്തിൻ്റെ തോൽ വിറ്റ് ദാനം ചെയ്യുന്നതിനെ സംബന്ധിച്ച് ഇബ്‌നു ഉമർ (റ) വിനോട് ചോദിച്ചപ്പോൾ അദ്ദേഹം അതിന് അനുവാദം നൽകി. ഇത് ഇമാം ഇബ്‌നു ഹസം അദ്ദേഹത്തിൻ്റെ മുഹല്ലയിൽ ഉദ്ധരിച്ചിട്ടുണ്ട്. [المحلى : 7/ 385].

മാത്രമല്ല ഇന്നത്തെ കാലത്ത് ഒട്ടുമിക്ക നാടുകളിലും തോൽ തോലായിത്തന്നെ ദാനം ചെയ്യാൻ സാധിച്ചു കൊള്ളണം എന്നില്ല. അത് വിറ്റ് അതിൻ്റെ വില ദാനം ചെയ്യാനേ സാധിക്കൂ. നാടൊട്ടുക്കും മുടിക്കുന്ന ബിജെപി ഭരണം വന്ന ശേഷം ഗോവധ നിരോധനത്തിൻ്റെയും മറ്റും പേര് പറഞ്ഞു നമ്മുടെ രാജ്യത്തിൻ്റെ വലിയ വരുമാന സ്രോതസ്സായ ലെതർ ഇൻഡസ്ട്രി പോലും തകർത്ത് തരിപ്പണമാക്കിയതിനാൽ ഇപ്പോൾ തോൽ എടുക്കാൻ ആളെ കിട്ടിയാൽ തന്നെ അത് മിച്ചം, അല്ലെങ്കിൽ കുഴിച്ചിടേണ്ടി വരും എന്ന അവസ്ഥയിലാണ് നമ്മുടെ നാടുള്ളത്. 

ഇനി അറവുകാരന് ഇറച്ചിയിൽ നിന്നും നൽകുന്നത് സംബന്ധിച്ചും ഇതേ ഹദീസിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. അഥവാ അറവുകാരന് അറവുകൂലിയായി ആ ഇറച്ചി നൽകുകയില്ല, മറിച്ച് അത് നമ്മുടെ കയ്യിൽ നിന്നും എടുത്ത് നൽകണം എന്നാണു നബി (സ) ഇവിടെ പഠിപ്പിക്കുന്നത്. എന്നാൽ തൻ്റെ കൂലി അല്ലാതെ ഹദിയ്യയായി അറവുകാരന് ഇറച്ചിയിൽ നിന്നും നൽകുന്നതിൽ തെറ്റുമില്ല. മാത്രമല്ല പലപ്പോഴും ഇറച്ചിപ്പണിക്കൊക്കെ പോകുന്നവർ പ്രാരാബ്ധക്കാരുമായിരിക്കുമല്ലോ. അതുകൊണ്ട് ദാനമായോ, ഹാദിയ്യയായോ അവർക്ക് നൽകാം. എന്നാൽ അവരുടെ കൂലിക്ക് പകരം ഇറച്ചിയോ, തോലോ ഒന്നും നൽകാൻ പാടില്ല എന്ന് മാത്രം.   അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ ...

والله تعالى أعلم ، وصلى الله وسلم على نبينا محمد 


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി.എൻ 


Friday, July 9, 2021

ദുൽഹിജ്ജ പത്തിൻ്റെ ശ്രേഷ്‌ഠത

 



ദുൽഹിജ്ജ പത്തിൻ്റെ ശ്രേഷ്‌ഠത 

www.fiqhussunna.com

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

അല്ലാഹു എത്ര അനുഗ്രഹീതനാണ്. അവൻ സൃഷ്‌ടിച്ച ദിനങ്ങളിൽ ചില ദിനങ്ങൾക്ക് പ്രത്യേകം ശ്രേഷ്‌ഠത അവൻ നൽകിയിട്ടുണ്ട്. കർമ്മങ്ങൾക്ക് വലിയ പ്രതിഫലം കരസ്ഥമാക്കാനുതകുന്ന ഒരു സുവർണ്ണാവസരം കൂടിയാണ് ശ്രേഷ്‌ഠമാക്കപ്പെട്ട അത്തരം സമയങ്ങളും സന്ദർഭങ്ങളും.

ദിനങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായ ദിനങ്ങളാണ് ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്ത് ദിനങ്ങൾ. വിശുദ്ധ ഖുർആനിലെ വിവിധ വചനങ്ങൾ ആ ശ്രേഷ്ഠതയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. മാത്രമല്ല ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്ത് ദിനങ്ങളെക്കൊണ്ട് സത്യം ചെയ്താണ് സൂറത്തുൽ ഫജ്ർ ആരംഭിക്കുന്നത് തന്നെ. അല്ലാഹു പറയുന്നു:

وَالْفَجْرِ (1) وَلَيَالٍ عَشْرٍ (2)

"പ്രഭാതം തന്നെയാണ് സത്യം. പത്തു രാത്രികള്‍ തന്നെയാണ് സത്യം". - [സൂറത്തുൽ ഫജ്ർ: 1, 2].   

ഇവിടെ പത്ത് രാവുകൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്ത് ദിവസങ്ങളാണ് എന്ന് ഇബ്‌നു അബ്ബാസ് (റ) വിൽ നിന്നും ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. - [തഫ്‌സീർ ഇബ്നു കസീർ: 3/468]. ആ ദിവസങ്ങളെ പ്രത്യേകം പ്രതിപാദിച്ച് സത്യം ചെയ്തുവെന്നത് അവയുടെ മഹത്വത്തെയും ശ്രേഷ്ഠതയെയും സൂചിപ്പിക്കുന്നുവെന്നത് പറയേണ്ടതില്ലല്ലോ.

അതുപോലെ  സൂറത്തുൽ ഹജ്ജിൽ ഇപ്രകാരം കാണാം:

لِيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ عَلَى مَا رَزَقَهُمْ مِنْ بَهِيمَةِ الأنْعَامِ فَكُلُوا مِنْهَا وَأَطْعِمُوا الْبَائِسَ الْفَقِيرَ

"അവര്‍ക്ക്‌ പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക്‌ നല്‍കിയിട്ടുള്ള കന്നുകാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്‍റെ നാമം ഉച്ചരിച്ചു കൊണ്ട്‌ ബലികഴിക്കാനും വേണ്ടിയത്രെ അത്‌. അങ്ങനെ അവയില്‍ നിന്ന്‌ നിങ്ങള്‍ തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന്‌ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക". - [സൂറത്തുൽ ഹജ്ജ് : 28].

മേൽ വചനത്തിൽ പരാമർശിക്കപ്പെട്ട 'നിശ്ചിത ദിവസങ്ങൾ' ദുൽഹിജ്ജ പത്താണ് എന്ന് ഇബ്‌നു അബ്ബാസ്‌ (റ) വ്യക്തമാക്കിയിട്ടുണ്ട്. - [തഫ്‌സീർ ഇബ്നു കസീർ: 3/468]. ആ നിലക്ക് നിശ്ചിത ദിവസങ്ങളിൽ അല്ലാഹുവിനെ സ്മരിക്കുകയും അവനെ പ്രകീർത്തിക്കുകയും തക്ബീർ ധ്വനികൾ വർദ്ധിപ്പിക്കുകയും ചെയ്യുന്ന വിശ്വാസികൾ ദുൽഹിജ്ജ പത്ത് അധവാ ബലിപെരുന്നാൾ ദിനത്തോടെ അല്ലാഹുവിൻ്റെ നാമത്തിൽ ബാലീ മൃഗങ്ങളെ ബലിയറുക്കുകയും ചെയ്യുന്നു എന്നതാണ് ഈ ആയത്തിൻ്റെ പൊരുൾ എന്ന് നമുക്ക് മനസ്സിലാക്കാം.

 മാത്രമല്ല ബലിയറുക്കാൻ ആഗ്രഹിക്കുന്നവർ ദുൽഹിജ്ജ മാസം പിറന്നത് മുതൽ ബലിയറുക്കുന്നത് വരെ മുടിയും നഖവും വെട്ടുന്നത് ഉപേക്ഷിക്കണമെന്നു നബി (സ) കല്പിച്ചിട്ടുണ്ടല്ലോ. അഥവാ ബലിയറുക്കുക എന്നത് ദുൽഹിജ്ജ പത്തുമായി ബന്ധപ്പെട്ട് തന്നെ നിലനിൽക്കുന്ന ഒരു കർമ്മമാണ്‌ എന്ന് ഇതിൽ നിന്നും യഥേഷ്ടം മനസ്സിലാക്കാം. മാത്രമല്ല അല്ലാഹുവെക്കുറിച്ചുള്ള സ്മരണ വർദ്ധിപ്പിക്കേണ്ട സുദിനങ്ങൾ എന്ന സാരം ഹദീസുകളിലും പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്.

ഇബ്‌നു അബ്ബാസ് (റ) തന്നെ ഉദ്ധരിക്കുന്ന ഹദീസിൽ മറ്റേതൊരു ദിവസങ്ങളിൽ നിർവഹിക്കപ്പെടുന്ന കർമ്മങ്ങളെക്കാളും ശ്രേഷ്ഠത ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്തിൽ നിർവഹിക്കപ്പെടുന്ന സൽക്കർമ്മങ്ങൾക്കാണ് എന്ന് കാണാം:


عن ابن عباس رضي الله عنهما ، عن النبي صلى الله عليه وسلم قال : ( ما من أيام العمل الصالح فيهن أحب إلى الله منه في هذه الأيام العشر . قالوا ولا الجهاد في سبيل الله !! قال : ولا الجهاد في سبيل الله ، إلا رجل خرج بنفسه وماله ولم يرجع من ذلك بشيء".

ഇബ്നു അബ്ബാസ് (റ) വില നിന്നും നിവേദനം: നബി (സ) ഇപ്രകാരം പറഞ്ഞു:  "ഈ പത്ത് ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ അല്ലാഹുവിന് ഇഷ്ടമുള്ളതായ യാതൊരു കർമ്മങ്ങളുമില്ല. അപ്പോൾ സ്വഹാബത്ത് ചോദിച്ചു: മറ്റു സന്ദർഭങ്ങളിൽ നിർവഹിക്കുന്ന ജിഹാദ് പോലും ഈ ദിവസങ്ങളിലെ കർമ്മങ്ങൾക്ക് തുല്യമാകുകയില്ലേ ?. അപ്പോൾ നബി (സ) പറഞ്ഞു: മറ്റു സന്ദർഭങ്ങളിൽ നിർവഹിക്കപ്പെടുന്ന ജിഹാദിന് പോലും ഈ ദിവസങ്ങളിൽ അനുഷ്ഠിക്കപ്പെടുന്ന സൽക്കർമ്മങ്ങളുടെ ശ്രേഷ്ഠതയില്ല. ഒരാൾ തന്റെ ജീവനും ധനവുമെല്ലാമായി അല്ലാഹുവിൻ്റെ മാർഗത്തിൽ പുറപ്പെടുകയും ശേഷം ഒന്നും തിരികെ കൊണ്ടുവരാതെ പൂർണമായി അല്ലാഹുവിൻ്റെ മാർഗത്തിൽ സമർപ്പിക്കപ്പെടുകയും ചെയ്താലൊഴികെ".  - [സ്വഹീഹുൽബുഖാരി : 2/457]. 
ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്ത് ദിനങ്ങളുടെ ശ്രേഷ്ഠത മനസ്സിലാക്കാൻ യഥാർത്ഥത്തിൽ ഈയൊരു ഹദീസ് മാത്രം മതി. ഇബ്നു ഉമർ (റ) വിൽ നിന്നും ഉദ്ദരിക്കപ്പെട്ട മറ്റൊരു ഹദീസിൽ ഈ ശ്രേഷ്‌ഠത ഒന്നുകൂടി സ്പഷ്ടമായി പ്രതിപാദിച്ചിട്ടുണ്ട്. ആ ഹദീസ് ഇപ്രകാരമാണ്:  
عن ابن عمر رضي الله عنهما قال: قال رسول الله صلى الله عليه وسلم :  ما من أيام أعظم عند الله سبحانه ولا أحب إليه العمل فيهن من هذه الأيام العشر؛ فأكثروا فيهن من التهليل والتكبير والتحميد  [رواه أحمد].


അബ്ദുല്ലാഹിബ്‌നു ഉമർ (റ) വിൽ നിന്നും നിവേദനം: റസൂൽ (സ) ഇപ്രകാരം പറഞ്ഞു: "ഈ പത്ത് ദിവസങ്ങളെക്കാൾ അല്ലാഹു സുബ്ഹാനഹു വ തആലയുടെ പക്കൽ ശ്രേഷ്‌ഠകരമായതോ , ഈ ദിവസങ്ങളിൽ അനുഷ്ഠിക്കുന്ന കർമ്മങ്ങളേക്കാൾ അവന് ഇഷ്ടമുള്ളതോ ആയ മറ്റൊരു ദിവസങ്ങളുമില്ല.  അതുകൊണ്ട് നിങ്ങൾ ഈ ദിവസങ്ങളിൽ തഹ്ലീലും, തക്ബീറും, തഹ്‌മീദും വർദ്ധിപ്പിക്കുക". - [മുസ്‌നദ് അഹ്മദ്: 7/224].
അഥവാ എല്ലാവിധ സൽക്കർമ്മങ്ങളും അധികരിപ്പിക്കേണ്ട അതിവിശിഷ്ടമായ ദിവസങ്ങളാണ് നാം വരവേൽക്കാൻ പോകുന്ന ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്ത് ദിനങ്ങൾ എന്നർത്ഥം. അത്യധികം പ്രാധാന്യത്തോടെ കാണുകയും കഴിവിൻ്റെ പരമാവധി ഈ ദിവസങ്ങളിൽ സൽക്കർമ്മങ്ങൾ വർദ്ധിപ്പിക്കാൻ നാമോരോരുത്തരും പരിശ്രമിക്കുകയും ചെയ്യണം.

എന്തുകൊണ്ടായിരിക്കും ഈ പത്ത് ദിവസങ്ങൾക്ക് ഇത്രയധികം ശ്രേഷ്‌ഠത കല്പിക്കപ്പെട്ടത് ?.  ആ കാരണത്തെക്കുറിച്ച് പല ഇമാമീങ്ങളും പ്രതിപാദിച്ചിട്ടുണ്ട്. മഹാനായ ഇമാം ഇബ്നു ഹജർ അൽഅസ്ഖലാനി തൻ്റെ ഫത്ഹുൽ ബാരിയിൽ അതിനെക്കറിച്ച് ഇപ്രകാരം രേഖപ്പെടുത്തിയത് കാണാം: 
وَالَّذِي يَظْهَرُ أَنَّ السَّبَبَ فِي امْتِيَازِ عَشْرِ ذِي الْحِجَّةِ لِمَكَانِ اجْتِمَاعِ أُمَّهَاتِ الْعِبَادَةِ فِيهِ وَهِيَ الصَّلَاةُ وَالصِّيَامُ وَالصَّدَقَةُ وَالْحَجُّ وَلَا يَتَأَتَّى ذَلِكَ فِي غَيْرِهِ
"കാര്യങ്ങളിൽ നിന്നും വ്യക്തമാകുന്നതെന്തെന്നാൽ, ദുൽഹിജ്ജ പത്തിന് മറ്റു ദിനങ്ങളെക്കാൾ പ്രത്യേകം ശ്രേഷ്‌ഠത ലഭിക്കാനുള്ള കാരണം അടിസ്ഥാന ആരാധനകളെല്ലാം സംഗമിക്കുന്ന സമയമാണ് അത് എന്നതുകൊണ്ടാണ്. അഥവാ നമസ്കാരം, നോമ്പ്, ദാനധർമ്മം, ഹജ്ജ് തുടങ്ങിയവ സമ്മേളിക്കുന്ന ഒരവസരം അവയിലല്ലാതെ ഉണ്ടാകുന്നില്ല". - [ഫത്ഹുൽ ബാരി: 2/460].
അതെ ദുൽഹിജ്ജ ഒന്ന് മുതൽ ഒൻപത് വരെ നോമ്പെടുക്കുകയോ, അറഫാ ദിനത്തിൽ നോമ്പെടുക്കുകയോ ചെയ്യുക വഴി നോമ്പും, നിർബന്ധമോ അല്ലാത്തതോ ആയ ദാനധർമ്മങ്ങളും, നമസ്കാരവും, ഈ വേളയിലല്ലാതെ മറ്റൊരു വേളയിലും കടന്നുവരാത്ത ഹജ്ജും എന്നിങ്ങനെ എല്ലാ അടിസ്ഥാനാരാധനകളും സംഗമിക്കുന്ന പ്രത്യേക സമയമായതിനാൽ അതിൻ്റെ പ്രാധാന്യവും ശ്രേഷ്‌ഠതയും വിലമതിക്കാനാവാത്തതാണ്.

മാത്രമല്ല അറഫാ ദിനത്തിൻ്റെ സാന്നിദ്ധ്യം ദുൽഹിജ്ജ പത്തിനെ കൂടുതൽ ശ്രേഷ്‌ഠമാക്കുന്നു. ഒരുവേള പരിശുദ്ധ റമളാനിലെ അവസാന പത്തിനേക്കാളും ശ്രേഷ്‌ഠത ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്തിനാണ് എന്ന് പല പണ്ഡിതന്മാരും പ്രതിപാദിച്ചിട്ടുണ്ട്. ദിനങ്ങളിൽ ഏറ്റവും ശ്രേഷ്‌ഠം ദുൽഹിജ്ജ പത്തിലെ ദിനങ്ങളാണ്. കാരണം അതിൽ ദിനങ്ങളിൽ വച്ച് ഏറ്റവും ശ്രേഷ്‌ഠമായ അറഫയുണ്ട്. രാവുകളിൽ വച്ച് ഏറ്റവും ശ്രേഷ്‌ഠം റമളാനിലെ അവസാന പത്തിലെ രാവുകളാണ്. കാരണം അവയിൽ ലൈലത്തുൽ ഖദ്റുണ്ട് എന്ന്  തെളിവുകളെ പരസ്‌പരം സംയോജിപ്പിച്ച് പറഞ്ഞ ഇമാമീങ്ങളുമുണ്ട്. ഏതായാലും ഇവയെല്ലാം ആ ദിവസങ്ങളുടെ പ്രാധാന്യമാണ് വിളിച്ചോതുന്നത്.

അതുപോലെ ദുൽഹിജ്ജ പത്താം ദിവസമാണല്ലോ يوم النحر അഥവാ ബലികർമ്മത്തിൻ്റെ ദിവസം. ആ ദിവസത്തിൻ്റെ സാന്നിദ്ധ്യവും ദുൽഹിജ്ജ പത്തിൻ്റെ ശ്രേഷ്‌ഠതയും മഹത്വവും വർദ്ധിപ്പിക്കുന്നു. ബലിപെരുന്നാൾ ദിനത്തെക്കുറിച്ച് സ്വഹീഹായ ഹദീസിൽ ഇപ്രകാരം കാണാം:

عَنْ عَبْدِ اللَّهِ بْنِ قُرْطٍ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «إِنَّ أَعْظَمَ الْأَيَّامِ عِنْدَ اللَّهِ تَبَارَكَ وَتَعَالَى يَوْمُ النَّحْرِ، ثُمَّ يَوْمُ الْقَرِّ».

അബ്ദുല്ലാഹ് ബ്ൻ ഖുർത് (റ) നിവേദനം: നബി (സ) ഇപ്രകാരം പറഞ്ഞു: "അല്ലാഹുവിൻ്റെ പക്കൽ ഏറ്റവും മഹത്വമേറിയ ദിവസം ബലിപെരുന്നാൾ ദിവസമാകുന്നു. അതിനു ശേഷം ഏറ്റവും മഹത്വമേറിയ ദിവസം 'യൗമുൽ ഖർറ്' (അഥവാ ബലിപെരുന്നാളിൻ്റെ പിറ്റേ ദിവസമാകുന്നു)". - [അബൂദാവൂദ്:1765].

ദുൽഹിജ്ജ മാസപ്പിറവിയോടെ തക്ബീർ ധ്വനികൾ ആരംഭിക്കുന്നു. വീടുകളിലും, വാഹനങ്ങളിലും, അങ്ങാടികളിലും എന്നിങ്ങനെ സാധിക്കുമ്പോഴെല്ലാം ഓരോരുത്തരും തക്ബീർ ധ്വനികൾ മുഴക്കുകയെന്നത് സുന്നത്താണ്. എന്നാൽ ഫർള് നമസ്കാരശേഷം പ്രത്യേകം തക്ബീർ ചൊല്ലുന്നത് അറഫാ ദിനം മുതലാണ് ആരംഭിക്കുന്നത്. ദുൽഹിജ്ജ മാസം പിറവിയെടുത്താൽ തന്നെ സ്വഹാബാക്കൾ തക്ബീർ ധ്വനികൾ അധികാരിപ്പിക്കാറുണ്ടായിരുന്നു എന്നത് ഇമാം ബുഖാരി (റ) ഉദ്ധരിച്ചിട്ടുണ്ട്:

ഇമാം ബുഖാരി (റ) പറയുന്നു: 

 قَالَ الْبُخَارِيُّ: وَكَانَ ابْنُ عُمَرَ، وَأَبُو هُرَيْرَةَ يَخْرُجَانِ إِلَى السُّوقِ فِي أَيْامِ الْعَشْرِ، فَيُكَبِّرَانِ وَيُكَبِّرُ النَّاسُ بِتَكْبِيرِهِمَا
ഇബ്‌നു ഉമർ (റ) വും അബൂ ഹുറൈറ (റ) വും ദുൽഹിജ്ജ ആദ്യത്തെ പത്ത് ദിനങ്ങളിൽ അങ്ങാടിയിലേക്ക് പുറപ്പെടുമ്പോൾ തക്ബീർ ധ്വനികൾ മുഴക്കിക്കൊണ്ട് പുറപ്പെടാറുണ്ടായിരുന്നു. അവരുടെ തക്ബീർ കേട്ട് ആളുകളും തക്ബീർ ചൊല്ലുമായിരുന്നു". - [സ്വഹീഹുൽ ബുഖാരി: 2/457].
അതുകൊണ്ട് ഈ ദിവസങ്ങളെ തഹ്‌ലീൽ കൊണ്ടും തക്ബീർ കൊണ്ടും തഹ്‌മീദ് കൊണ്ടും, ദാനധർമ്മങ്ങളാലും, കഴിയുന്നതും ദുൽഹിജ്ജ ഒൻപത് ദിവസവും നോമ്പനുഷ്ഠിച്ചും, ദാനധർമ്മങ്ങളിൽ മുഴുകിയും, നമസ്കാരം എപ്പോഴുമെന്ന പോലെ സമയാസമയം അനുഷ്ഠിച്ചും, സുന്നത്ത് നമസ്കാരങ്ങൾ അധികരിപ്പിച്ചും, എല്ലാ നിലക്കുമുള്ള സൽക്കർമ്മങ്ങളിലും പങ്കാളികളായും, 'ഏറ്റവും നല്ല പ്രാർത്ഥന അറഫാ ദിനത്തിലെ പ്രാർത്ഥനയാണ്' എന്ന് അല്ലാഹുവിൻ്റെ റസൂൽ പഠിപ്പിച്ച അറഫാ ദിനത്തിൽ പ്രത്യേകം പ്രാർത്ഥനകൾ അധികരിപ്പിച്ചും, ബലി കർമ്മത്തിന് വേണ്ടി തയ്യാറെടുത്തും, അല്ലാഹുവിൻ്റെ പക്കലേക്ക് കൂടുതൽ അടുക്കാനും നന്മയുടെ ഏടുകൾ വർധ്ധിപ്പിക്കാനും ഈ സുദിനങ്ങളെ നാം ഉപയോഗപ്പെടുത്തുക.  
അല്ലാഹു അനുഗ്രഹിക്കട്ടെ ..   

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ്   P. N

Wednesday, July 7, 2021

ഉളുഹിയ്യത്ത് നിയമങ്ങൾ - ഒരു ലഘു പഠനം





ഉള്ഹിയ്യത്ത് നിയമങ്ങൾ 

 അബ്‌ദുറഹ്‌മാൻ അബ്‌ദുല്ലത്തീഫ്‌ പി. എൻ
www.fiqhussunna.com


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛


ഉള്ഹിയ്യത്ത് കർമ്മത്തിൻ്റെ  പ്രാധാന്യം:

വളരെയധികം പ്രാധാന്യമുള്ള ഒരാരാധനാ കർമ്മമാണ്‌ ഉള്ഹിയത്ത്. വിശുദ്ധ ഖുർആനിൽ ഇത് പ്രത്യേകം പ്രതിപാദിക്കപ്പെട്ടത് കാണാം:



وَلِكُلِّ أُمَّةٍ جَعَلْنَا مَنْسَكًا لِيَذْكُرُوا اسْمَ اللَّهِ عَلَى مَا رَزَقَهُمْ مِنْ بَهِيمَةِ الْأَنْعَامِ

  "ഓരോ സമുദായത്തിനും നാം ഓരോ ആരാധനാകര്‍മ്മം നിശ്ചയിച്ചിട്ടുണ്ട്‌. അവര്‍ക്ക്‌ ഉപജീവനത്തിനായി അല്ലാഹു അവര്‍ക്ക്‌ നല്‍കിയിട്ടുള്ള കന്നുകാലിമൃഗങ്ങളെ അവന്‍റെ നാമം ഉച്ചരിച്ചു കൊണ്ട്‌ അവര്‍ അറുക്കേണ്ടതിനു വേണ്ടിയത്രെ അത്‌." - [ഹജ്ജ് :34].  


മാത്രമല്ല ബലിയറുക്കാൻ നമ്മോട് അല്ലാഹു കല്പിക്കുകയും ചെയ്തു: 


فَصَلِّ لِرَبِّكَ وَانْحَرْ

"ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന്‌ വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക". - [അൽ കൗസർ: 2]. 

മാത്രമല്ല അബൂ ഹുറൈറ (റ) വിൽ നിന്നും ഇപ്രകാരം ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്: "ബലിയറുക്കാൻ സാധിക്കുന്നവനായിട്ടും ബലിയറുക്കാത്തവൻ നമ്മുടെ മുസ്വലയിലേക്ക് വരേണ്ടതില്ല". - [മുസ്‌നദ് അഹ്മദ്: 6/466]. 

ഭൂരിഭാഗം പണ്ഡിതന്മാരുടെയും അഭിപ്രായപ്രകാരം ബലിയറുക്കൽ അങ്ങേയറ്റം പ്രാധാന്യമുള്ള സുന്നത്താണ്. എന്നാൽ ഇമാം അബൂ ഹനീഫയെപ്പോലെയുള്ള ഇമാമീങ്ങൾ കഴിവുള്ളവന് ബലിയറുക്കൽ നിർബന്ധമാണ് എന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ കഴിവുള്ള ആളുകൾ അതിനെ നിസാരമായി അവഗണിക്കാതെ നിർബന്ധബുദ്ധിയാ   ചെയ്യുന്നതാണ് സൂക്ഷ്മത. അല്ലാഹു നമുക്ക് നൽകിയ അനുഗ്രഹങ്ങൾക്കുള്ള നന്ദിസൂചകമായ ഒരു ദാനധർമ്മം കൂടിയാണത് എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

എനിക്കും എന്‍റെ കുടുംബത്തിനും എന്ന നിലക്ക് ഒരാള്‍ അറുത്താല്‍ ഒരു വീട്ടില്‍ കഴിയുന്നവരാണ് എങ്കില്‍,  കുടുംബത്തിലെ അംഗങ്ങള്‍ക്ക് അത് മതിയാവുമെങ്കിലും, ഓരോരുത്തര്‍ക്കും സാമ്പത്തികമായി കഴിയുമെങ്കില്‍ അപ്രകാരം ചെയ്യുകയാണ് വേണ്ടത്

ഉള്‌ഹിയ്യത്ത് മൃഗം: 

بهيمة الأنعام അഥവാ ഒട്ടകം, മാട്, ആട് എന്നിങ്ങനെ കന്നുകാലികളിൽ പെട്ട മൃഗത്തെയാണ് ബലി അറുക്കേണ്ടത്. ഒട്ടകം പിന്നെ മാടുകൾ പിന്നെ ആട് എന്നിങ്ങനെയാണ് ശ്രേഷ്ഠത. മാംസം വർധിച്ചവക്കും നല്ല ഇനത്തിനും കൂടുതൽ പ്രതിഫലം ലഭിക്കും. അതിലെല്ലാമുപരി ചെയ്യുന്നവരുടെ ആത്മാർത്ഥതയും പ്രതിഫലേച്ഛയും ഓരോരുത്തരുടെയും കഴിവുമൊക്കെ അനുസരിച്ചാണ് അല്ലാഹുവിൽ നിന്നും പ്രതിഫലം ലഭിക്കുന്നത്. നിയ്യത്ത് നന്നായാൽ പ്രതിഫലവും വർധിക്കുമെന്നർത്ഥം. 

ബലിമൃഗത്തിൻ്റെ പ്രായപരിധി താഴെ പറയുന്നത് പ്രകാരമാണ്:

ഒട്ടകം : അഞ്ചു വയസ് തികയണം. ഇത് നാല് മദ്ഹബിൻ്റെ ഇമാമീങ്ങൾക്കും ഏകാഭിപ്രായമുള്ള കാര്യമാണ്.  

മാടുകൾ (പോത്ത്, കാള, മൂരി, പശു, എരുമ): ഹനഫീ, ശാഫിഈ, ഹമ്പലീ മദ്ഹബുകളിലെ അഭിപ്രായപ്രകാരം രണ്ട് വയസ് തികഞ്ഞവ. മാലിക്കീ അഭിപ്രായപ്രകാരം മൂന്ന് വയസ് തികയണം. രണ്ട് വയസ് എന്നതാണ് ഭൂരിപക്ഷാഭിപ്രായം. 

ആട് : കോലാട് അഥവാ നമ്മുടെ നാടൻ ആടുകൾ ആണെങ്കിൽ ഹനഫീ, മാലിക്കീ, ഹമ്പലീ അഭിപ്രായപ്രകാരം ഒരു വയസ് തികയണം. ശാഫിഈ അഭിപ്രായപ്രകാരം രണ്ട് വയസ് തികയണം. കോലാടിന് ഒരു വയസ് തികഞ്ഞാല്‍ മതി എന്നതാണ് ഭൂരിപക്ഷാഭിപ്രായം. 

ഇനി ചെമ്മരിയാട് ഹനഫീ, മാലിക്കീ, ഹമ്പലീ അഭിപ്രായപ്രകാരം ആറു മാസം തികയണം. ശാഫിഈ അഭിപ്രായപ്രകാരം ഒരു വര്‍ഷമെത്തിയിരിക്കണം. ആറു മാസം എന്നതാണ് ഭൂരിപക്ഷാഭിപ്രായം. ചെമ്മരിയാടിന്‍റെ വിഷയത്തില്‍ മാത്രമുള്ള ഇളവാണ് ഇത്. ചെമ്മരിയാടില്‍ മാത്രമാണ് جذعة നബി (സ) അനുവദിച്ചിട്ടുള്ളത്. പല്ല് പൊഴിയുന്ന പ്രായം അഥവാ ആറു മാസം പ്രായമെത്തിയവയാണവ.  എന്നാല്‍ ചെമ്മരിയാടിലും ഒരു വയസ് തികയുകയാണ് എങ്കില്‍ അതാണ്‌ ശ്രേഷ്ഠം. ചില പണ്ഡിതന്മാര്‍ മുകളില്‍ ഉദ്ദരിച്ച ഹദീസിന്‍റെ അടിസ്ഥാനത്തില്‍ ഒരു വയസ് തികഞ്ഞതിനെ കിട്ടിയില്ലെങ്കിലല്ലാതെ ആറു മാസം ഉള്ളതിനെ അറുക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്.  

ചുരുക്കത്തില്‍ ആട് ആണ് എങ്കില്‍ ഒരു വയസ് തികഞ്ഞതും, മാടുകളാണ് എങ്കില്‍ രണ്ട് വയസ് തികഞ്ഞതും, ഒട്ടകം ആണ് എങ്കില്‍ 5 വയസ് തികഞ്ഞതും.

ബലി മൃഗത്തിന് ഉണ്ടാവാൻ പാടില്ലാത്ത ന്യൂനതകൾ: 


ഉളുഹിയത്തിന് വേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന മൃഗങ്ങളില്‍ അവയുടെ മാംസം ചുരുങ്ങുകയോ, കേടുവരുത്തുകയോ ചെയ്യുന്നതായ ന്യൂനതകള്‍ ഉണ്ടായിരിക്കരുത്. ഹദീസില്‍ ഇപ്രകാരം കാണാം: 

عَن الْبَرَاءِ بْنِ عَازِبٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ سُئِلَ مَاذَا يُتَّقَى مِنْ الضَّحَايَا فَقَالَ أَرْبَعٌ  الْعَرْجَاءُ الْبَيِّنُ ظَلْعُهَا وَالْعَوْرَاءُ الْبَيِّنُ عَوَرُهَا وَالْمَرِيضَةُ الْبَيِّنُ مَرَضُهَا وَالْعَجْفَاءُ الَّتِي لَا تُنْقِي


ബറാഅ് ബ്ന്‍ ആസി'ബ് (റ) നിവേദനം: നബി (സ) യോട് ഇപ്രകാരം ചോദിക്കപ്പെട്ടു: ഉദുഹിയത്ത് അറുക്കപ്പെടുന്നവയില്‍ മാറ്റിനിര്‍ത്തേണ്ടവ ഏതൊക്കെ ?. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "നാല് ഇനങ്ങളാണവ. പ്രകടമായ മുടന്തുള്ളവ, പ്രകടമായ കണ്ണ് കേടുള്ളവ, പ്രകടമായ രോഗബാധയേറ്റവ, മജ്ജയും (നെയ്യും) നഷ്ടപ്പെട്ട് മെലിഞ്ഞൊട്ടിയവ." - [മുസ്നദ്: 18675]. 

ഹദീസിലെ 'പ്രകടമായ'എന്ന പ്രയോഗത്തില്‍ നിന്നും സാധാരണ കണക്കാക്കപ്പെടാത്ത നിസാരമായ ന്യൂനതകള്‍ ആണ് അവക്കുള്ളതെങ്കില്‍ കുഴപ്പമില്ല എന്ന് മനസ്സിലാക്കാം.

രോഗം പ്രകടമായവ, നടക്കാന്‍ പ്രയാസമുള്ളവ, ശരീരഭാഗങ്ങള്‍ മുറിഞ്ഞു പോയവ, കണ്ണ് പൊട്ടിയത്, കണ്ണ് തുറിച്ച് നില്‍ക്കുന്നത്, കാഴ്ച നഷ്ടപ്പെട്ടത്, അവശത ബാധിച്ചവ എന്ന് തുടങ്ങി മറ്റു മാടുകളോടൊപ്പം തീറ്റയിലും കുടിയിലും ഒപ്പമെത്താത്ത ന്യൂനതകളുള്ളവ ഉളുഹിയ്യത്തില്‍ അനുവദനീയമല്ല. അനുവദിക്കപ്പെട്ടതും അനുവദിക്കപ്പെടാത്തതുമായവയെ വേര്‍ത്തിരിക്കുന്ന മാനദണ്ഡം വിശദീകരിച്ചുകൊണ്ട് ഇമാം നവവി (റ) പറയുന്നു: 

لا تجزئ التضحية بما فيه عيب ينقص اللحم كالمريضة، فإن كان مرضها يسيراً لم يمنع الإجزاء، وإن كان بينا يظهر بسببه الهزال وفساد اللحم لم يجزه

"രോഗബാധിതമായതിനെപ്പോലെ ഇറച്ചി കുറയാന്‍ കാരണമാകുന്ന ന്യൂനതയുള്ളവ ഉളുഹിയ്യത്തിന് അനുവദനീയമല്ല. ഇനി രോഗം നിസാരമാണ് എങ്കില്‍ അതില്‍ തടസ്സമില്ലതാനും. എന്നാല്‍ പ്രകടമായതും, അതുകാരണം അവശതക്കും ഇറച്ചി ദുഷിക്കാനും ഇടവരുത്തുന്നതുമായ രോഗമാണ് ഉള്ളത് എങ്കില്‍ അത് അനുവദനീയമല്ല." -  [المجموع :8/293].

എന്നാല്‍ മണി ഉടച്ചവക്ക് കുഴപ്പമില്ല. അത് ഇറച്ചിയുടെ രുചിയും മേന്മയും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക. ബലി മൃഗം ഗുണത്തിലും മേന്മയിലും ഭംഗിയിലും എത്രത്തോളം നല്ലതാകുന്നുവോ അത്രത്തോളം അത് ശ്രേഷ്ഠകരമാണ്. പക്ഷെ ലോകമാന്യത ഉദ്ദേശിച്ചുകൊണ്ടോ, ആളുകളുടെ പ്രശംസ പിടിച്ച് പറ്റാനോ ആണ് ഒരാള്‍ നല്ല ഇനം നോക്കി വാങ്ങുന്നത് എങ്കില്‍ അയാള്‍ക്ക് ശിക്ഷയാണ് ലഭിക്കുക. അല്ലാഹുവിന്‍റെ പ്രീതി മാത്രമായിരിക്കണം ഏറ്റവും മുന്തിയ മൃഗത്തെ തിരഞ്ഞെടുക്കുന്നതിന് പിന്നിലുള്ള പ്രചോദനം.  

ഉള്ഹിയ്യത്തും ഷെയറും: 

ആടിനെയാണ് അറുക്കുന്നതെങ്കിൽ ഒരാൾ സ്വന്തമായി അറുക്കണം. തനിക്കും തൻ്റെ കുടുംബത്തിനും എന്ന നിലക്ക് ഒരാൾക്ക് ഒരാടിനെ അറുക്കാം. എന്നാൽ ഉള്ഹിയ്യത്ത് ബാധ്യത നിറവേറാനായി ഒരാടിൽ ഒന്നിലധികം പേർ പണം നൽകി പങ്കാളികളായി അറുക്കാൻ പറ്റില്ല എന്നർത്ഥം.

ഒട്ടകമോ, മാടുകളോ ആണെങ്കിൽ ഏഴ് പേർക്ക് വരെ പങ്കാളികളായി അറുക്കാം. ഏഴ് പേരിൽ കൂടുതൽ ഷെയറുകൾ ഒരു ഉരുവിൽ പാടില്ല. അതുകൊണ്ടുതന്നെ ഒരാളുടെ പങ്കു ഉരുവിൻ്റെ വിലയുടെ ഏഴിലൊന്നിൽ  താഴെയാകാൻ പാടില്ല. എന്നാൽ ഷെയറുകൾ തമ്മിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതിന് കുഴപ്പമില്ല. ഇനി മഹല്ലുകളിലോ മറ്റോ ഷെയറുകൾ വാങ്ങി ബലി ചെയ്യുമ്പോൾ ഓരോരുത്തരുടെയും ഉരു ഏത് എന്നത് നിജപ്പെടുത്തിയിരിക്കണം. അതുപോലെ ഒരു ഉരുവിൽ ഏഴിലധികം ഷെയർ വരുന്ന സാഹചര്യം  ഉണ്ടാകാനും പാടില്ല. 


അഥവാ ഇന്ന് പല സ്ഥലങ്ങളിലും കാണുന്നത് പോലെ നിശ്ചിത സഖ്യ ഷെയര്‍ വാങ്ങുകയും ശേഷം മൊത്തം സംഖ്യ കൂട്ടി പല വിലകളിലുള്ള ഉരുക്കളെ വാങ്ങുകയും ചെയ്യുന്ന രീതി ശരിയല്ല. ഉദാ: എല്ലാവരില്‍ നിന്നും 5000 വീതം വാങ്ങിയാല്‍ ഒരു ഉരുവിന് ഏഴു പേര്‍ എന്ന തോതില്‍ 35000 രൂപ ആണ് വരുക.  എന്നാല്‍ ചിലതിന് 30000, ചിലതിന് 40000 എന്ന രൂപത്തില്‍ ഉരു വാങ്ങിയാല്‍ ഒന്നില്‍ എട്ടു പേരും, മറ്റൊന്നില്‍ ആറു പേരും ആണ് യഥാര്‍ത്ഥത്തില്‍ ഇവിടെ പങ്കാളികളായത്. ഇത് ശറഇയ്യായി അനുവദിക്കപ്പെടുന്നില്ല.

മറിച്ച് ഓരോ ഉരുവിന്‍റെയും ഉടമസ്ഥര്‍ ആയ ഷെയറുകാര്‍ ആര് എന്ന് നിശ്ചയിക്കുകയും, അവര്‍ നല്‍കിയ സംഖ്യയെക്കാള്‍ കുറവാണ് എല്ലാ ചിലവും കഴിച്ച് ആ ഉരുവിന് വന്നത് എങ്കില്‍, മിച്ചം വന്ന സംഖ്യ തുല്യമായി അവര്‍ക്ക് വീതിച്ചു നല്‍കുകയും, ഇനി അവര്‍ നല്‍കിയ സംഖ്യയെക്കാള്‍ കൂടുതലായാല്‍ അത് അവരില്‍ നിന്ന് ഈടാക്കുകയും ചെയ്യണം. അതല്ലെങ്കില്‍ നേരത്തെ തന്നെ ആളുകള്‍ ഷെയര്‍ നല്‍കിയ ബഡ്ജറ്റിന്‍റെ ഉള്ളില്‍ നിന്നുകൊണ്ട് മാത്രമേ ഉരു വാങ്ങാവൂ. മറിച്ച് ഓരോരുത്തരുടെ ഉരു ഏത് എന്ന് വേര്‍തിരിച്ച് അറിയാന്‍ സാധിക്കാത്ത രൂപത്തിലുള്ള 14 പേര്‍ ചേര്‍ന്ന് രണ്ട് ഉരു അറുക്കുക, 21 പേര്‍ ചേര്‍ന്ന് മൂന്ന്‍ ഉരു അറുക്കുക   എന്നിങ്ങനെയുള്ള കൂട്ട അറവ് പ്രമാണങ്ങളില്‍ കാണുക സാധ്യമല്ല. മറിച്ച് ഓരോ എഴ് പേരുടെയും ഉരു ഏത് എന്നത് നിര്‍ണ്ണിതമായിരിക്കണം. 

ദുൽഹിജ്ജ മാസം പ്രവേശിച്ചാൽ: 

ദുൽഹിജ്ജ മാസത്തിൻ്റെ പിറവി കണ്ടാൽ ഉള്‌ഹിയ്യത്ത് അറുക്കാൻ ഉദ്ദേശിക്കുന്നവർ ബലി മൃഗത്തെ അറുക്കുന്നത് വരേക്കും അവരുടെ മുടിയോ നഖമോ വെട്ടാൻ പാടില്ല. 

عن أم سلمة رضي الله عنها أن النبي صلى الله عليه وسلم قال : ( إِذَا رَأَيْتُمْ هِلَالَ ذِي الْحِجَّةِ وَأَرَادَ أَحَدُكُمْ أَنْ يُضَحِّيَ ، فَلْيُمْسِكْ عَنْ شَعْرِهِ وَأَظْفَارِهِ ) رواه مسلم ( 1977 ) 

ഉമ്മു സലമ (റ) നിവേദനം. നബി (സ) ഇപ്രകാരം പറഞ്ഞു: "നിങ്ങൾ ദുൽഹിജ്ജ മാസപ്പിറവി കണ്ടാൽ ഉള്ഹിയ്യത്ത് അറുക്കാൻ ഉദ്ദേശിക്കുന്നവരാണ് എങ്കിൽ, അവർ അവരുടെ മുടിയും നഖവും നീക്കം ചെയ്യാതിരിക്കട്ടെ". - [സ്വഹീഹ് മുസ്‌ലിം: 1977].  

വീട്ടിലുള്ളവർക്കും തനിക്കും വേണ്ടി ഗൃഹനാഥൻ ബലിയറുക്കുമ്പോൾ അദ്ദേഹം മാത്രം ഇത് പാലിച്ചാൽ മതി. വീട്ടിലുള്ള എല്ലാവരും മുടിയും നഖവും വെട്ടാതിരിക്കണമെന്നില്ല.

ഉള്‌ഹിയ്യത്ത് അറുക്കേണ്ട സമയം: 

ശറഇയ്യായി നിര്‍ണിതമായ സമയത്ത് തന്നെ അത് അറുക്കപ്പെടണം എങ്കിലേ അത് ഉളുഹിയ്യത്തായി പരിഗണിക്കപ്പെടുകയുള്ളൂ.  പെരുന്നാള്‍ നമസ്കാര ശേഷം മുതല്‍ അയ്യാമുത്തശ്'രീക്കിന്‍റെ  ദിനങ്ങള്‍ അവസാനിക്കുന്നത് വരെയാണ് അതിന്‍റെ സമയ പരിധി. പെരുന്നാള്‍ ദിവസത്തിന് ശേഷമുള്ള മൂന്ന് ദിവസങ്ങള്‍ക്കാണ് അയ്യാമുത്തശ്'രീക്ക് എന്ന് പറയുന്നത്.  ഹദീസില്‍ ഇപ്രകാരം കാണാം:

إِنَّ أَوَّلَ مَا نَبْدَأُ فِي يَوْمِنَا هَذَا أَنْ نُصَلِّيَ ثُمَّ نَرْجِعَ فَنَنْحَرَ فَمَنْ فَعَلَ ذَلِكَ فَقَدْ أَصَابَ سُنَّتَنَا وَمَنْ نَحَرَ قَبْلَ الصَّلَاةِ فَإِنَّمَا هُوَ لَحْمٌ قَدَّمَهُ لِأَهْلِهِ لَيْسَ مِنْ النُّسْكِ فِي شَيْءٍ

"നമ്മുടെ ഈ ദിവസത്തില്‍ (പെരുന്നാള്‍ ദിവസം) നാം ആദ്യമായി തുടങ്ങുന്നത് പെരുന്നാള്‍ നമസ്കാരം കൊണ്ടാണ്. അത് നിര്‍വഹിച്ച് മടങ്ങിയ  ശേഷം ബലികര്‍മ്മം നിര്‍വഹിക്കുകയും ചെയ്യും. ആരെങ്കിലും ഇതുപോലെ ചെയ്‌താല്‍ അവന്‍ നമുടെ ചര്യ പിന്തുടര്‍ന്നിരിക്കുന്നു. എന്നാല്‍ ആരെങ്കിലും പെരുന്നാള്‍ നമസ്കാരത്തിന് മുന്‍പായി അറുത്താല്‍ അത് തന്‍റെ കുടുംബത്തിന് ഇറച്ചിക്ക് വേണ്ടിയുള്ള ഒരു കാര്യം മാത്രമാണ്. അതൊരിക്കലും ഉളുഹിയ്യത്തായി പരിഗണിക്കപ്പെടുകയില്ല." - [സ്വഹീഹുല്‍ ബുഖാരി: 965 , സ്വഹീഹ് മുസ്‌ലിം: 5185].

ഇറച്ചിയുടെ വിതരണം:

ബലിയറുത്ത മാംസം ഭക്ഷിക്കുകയും, അഗതികൾക്കും ദരിദ്രർക്കും ദാനം ചെയ്യുകയും, തൻ്റെ അടുപ്പക്കാർക്ക് ഹദിയ നൽകുകയും ചെയ്യുക എന്നതാണ് ഉചിതമായ വിതരണം.  താൻ മൂന്നിലൊന്ന് എടുത്ത ശേഷം ബാക്കിയുള്ളത് ദരിദ്രർക്കും വേണ്ടപ്പെട്ടവർക്കും ഒക്കെ ദാനം ചെയ്യുകയാണ് ഉചിതം:    

لِيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ عَلَى مَا رَزَقَهُمْ مِنْ بَهِيمَةِ الْأَنْعَامِ فَكُلُوا مِنْهَا وَأَطْعِمُوا الْبَائِسَ الْفَقِيرَ (28)

"അവര്‍ക്ക്‌ പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക്‌ നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്‍റെ നാമം ഉച്ചരിച്ചു കൊണ്ട്‌ ബലികഴിക്കാനും വേണ്ടിയത്രെ അത്‌. അങ്ങനെ അവയില്‍ നിന്ന്‌ നിങ്ങള്‍ തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന്‌ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക". - [അൽ ഹജ്ജ്: 28]. 

അറുത്ത മാംസത്തിൽ നിന്നും അറുത്തയാൾക്ക് എത്ര എടുക്കാം എന്നത് പണ്ഡിതന്മാർക്കിടയിൽ ചർച്ചയുള്ള കാര്യമാണ്. അതിന് നിശ്ചിതമായ അളവില്ല എന്നതാണ് ഇമാം മാലിക് (റ) യുടെ പക്ഷം - (الكافي 1/424).  ഇമാം ശാഫിഇ (റ) യുടെയും ഇമാം അഹ്മദിൻ്റെ (റ) യുമെല്ലാം അഭിപ്രായപ്രകാരം മൂന്നിലൊന്ന് മാത്രം തനിക്കും ബാക്കി പാവപ്പെട്ടവർക്കും, ഹദിയ നൽകാനുമെന്നോണം വിഭചിച്ചാൽ അതാണ് ഉചിതമായ വിഭജനം.- (السراج الوهاج 563 / مسند الشافعي: 473).

 എന്നാൽ പട്ടിണിയോ, കൂടുതൽ ആവശ്യക്കാരോ ഉള്ള സന്ദർഭങ്ങളിൽ പാവപ്പെട്ടവർക്ക് നൽകേണ്ട ഓഹരി കൂടുക എന്നല്ലാതെ മൂന്നിലൊന്നിൽ കുറയാൻ പാടില്ല എന്നുതന്നെ വേണം കരുതാൻ. കാരണം പട്ടിണിക്കാലത്ത് പ്രത്യേക പരിഗണന നൽകി മൂന്ന് ദിവസങ്ങളിൽകൂടുതൽ ഉള്ഹിയത്തിൻ്റെ ഇറച്ചി സൂക്ഷിച്ച് വെക്കരുത് എന്ന് നബി (സ) കല്പിച്ചിരുന്നു. പിന്നീട് നബി (സ) അവർക്ക് എത്രയും കാലം ഇറച്ചി സൂക്ഷിക്കാൻ അനുവാദം കൊടുത്തു. എന്നാൽ ആ സംഭവത്തിൽ നിന്നും ദരിദ്രരിലേക്ക് കൂടുതൽ ഇറച്ചി എത്തേണ്ട സാഹചര്യങ്ങളെ പരിഗണിച്ചുകൊണ്ട് ആണ് നാം വിഹിതം വെക്കേണ്ടത് എന്ന് മനസ്സിലാക്കാം. 

ഏറ്റവും ഉചിതം മുകളിൽ സൂചിപ്പിച്ച പോലെ മൂന്നിലൊന്ന് തനിക്കും ബാക്കി വരുന്നത് ദരിദ്രർക്കും, ചോദിച്ചു വരുന്നവർക്കും, സ്നേഹിതർക്കും ഒക്കെയായി നൽകുക എന്നതാണ്. ഇബ്‌നു അബ്ബാസ്‌ (റ), ഇബ്‌നു ഉമർ (റ) തുടങ്ങിയവർ ഈ അഭിപ്രായക്കാരാണ് എന്ന് ഇമാം ഇബ്‌നു ഖുദാമ (റ) പ്രസ്താവിച്ചിട്ടുണ്ട്. - (المغني: 9/449). 

 ഇനി നൽകുമ്പോൾ ഇറച്ചിയായോ ഭക്ഷണം പാകം ചെയ്തോ നൽകാം . ഇവിടെ ദരിദ്രന് എങ്ങനെ നൽകുന്നതാണ് ഗുണം എന്ന് പരിഗണിക്കുന്നതാകും ഉചിതം. ചിലപ്പോൾ എല്ലാവരും ഭക്ഷണമായി നൽകിയാൽ ദരിദ്രർക്ക് അവർ ഉദ്ദേശിക്കുന്ന പോലെ ഇറച്ചി സൂക്ഷിച്ച് വെക്കാൻ സാധിച്ചില്ല എന്ന് വരാം. അതുപോലെ വീടോ മറ്റോ ഇല്ലാത്ത ദരിദ്രർക്ക് ഇറച്ചിയായി നൽകിയാൽ അവർക്കത് പാകം ചെയ്യാനും മറ്റും സാധിച്ചില്ലെന്നും വരാം. അതുകൊണ്ട് നാം നൽകുന്ന പാവപ്പെട്ടവരുടെ അവസ്ഥക്ക് അനുസരിച്ച് പാകം ചെയ്തോ , പാകം ചെയ്യാതെയോ നൽകാം.

അതുപോലെ ഉളുഹിയത്തിൻ്റെ ഇറച്ചി അത് ഭക്ഷിക്കുന്നവരായ അമുസ്‌ലിംകൾക്ക് നൽകുന്നതിൽ തെറ്റില്ല. അയല്പക്കക്കാർ, പരിചയക്കാർ, ബന്ധുക്കൾ എന്നിങ്ങനെ അവരെയും പരിഗണിക്കുന്നത് നന്മ തന്നെയാണ്.  മാനുഷികമായുള്ള ബന്ധം കാത്ത് സൂക്ഷിക്കലും വിശ്വാസികളോടൊപ്പം സമാധാനത്തോടെ കഴിയുന്നവരായ അവിശ്വാസികൾക്ക് നന്മ ചെയ്യലും പ്രതിഫലാർഹമായ കാര്യമാണ്. അല്ലാഹു പറയുന്നു :


لا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُمْ مِنْ دِيَارِكُمْ أَنْ تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ

 "മതകാര്യത്തില്‍ നിങ്ങളോട്‌ യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന്‌ നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക്‌ നന്‍മ ചെയ്യുന്നതും നിങ്ങളവരോട്‌ നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട്‌ നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു." - [മുംതഹിന :8].   

ഉള്‌ഹിയ്യത്തുമായി ബന്ധപ്പെട്ട ഏറെ പേരും അറിയാൻ ആഗ്രഹിക്കുന്ന വളരെ സുപ്രധാനമായ ഏതാനും ചില കാര്യങ്ങൾ മാത്രമാണ് ഈ ലഘുലേഖയിൽ നാം ചർച്ച ചെയ്‍തത്. അവശേഷിക്കുന്ന നിങ്ങളുടെ ചോദ്യങ്ങൾ ഫിഖ്ഹുസ്സുന്നയിലേക്ക് എഴുതി ചോദിക്കുമല്ലോ. ഏറെ ശ്രേഷ്ഠകരമായ ഈ ആരാധനാകർമ്മം യഥാവിധം അനുഷ്‌ഠിക്കാനുള്ള തൗഫീഖ് അല്ലാഹു നമുക്കേവർക്കും നൽകുമാറാകട്ടെ. നമ്മുടെ എല്ലാ സൽപ്രവർത്തനങ്ങളും അല്ലാഹു സ്വീകരിക്കുമാറാകട്ടെ. വീഴ്ചകൾ അവൻ പൊറുത്ത് തരട്ടെ .. ആമീൻ ..