Friday, April 28, 2023

ചെറിയ തുക അടച്ചാൽ വലിയ സമ്മാനം ലഭിക്കുന്ന സമ്മാനക്കുറി അനുവദനീയമാണോ?

 ചോദ്യം : എന്റെ പേര്..... നിലമ്പുർ ആണ് സ്ഥലം. ഞങ്ങളുടെ നാട്ടിൽ സാധാരണ ആളുകൾ നടത്തുന്ന ഒരു സംരംഭം ആണ് സമ്മാനകുറി.  ഒരു തുക അടച്ച് കുറിയിൽ ചേരും 1,2,3 സ്ഥാനക്കാർക്ക് Gold, furniture മുതലായവ കൊടുക്കും. ബാക്കിവരുന്ന എല്ലാ ആളുകൾക്കും ചെറിയ എന്തെങ്കിലും സമ്മാനം കൊടുക്കും. ഇങ്ങനെ കുറി നടത്താൻ പറ്റുമോ?  ഇസ്ലാമിക വിധി ഒന്ന് പറഞ്ഞ് തരാമോ.

www.fiqhussunna.com


ഉത്തരം :

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

ഇത് അനുവദനീയമല്ല. നിശ്ചിത സമ്മാനത്തെ മുൻനിർത്തി ആളുകളിൽ നിന്ന് പണം പിരിക്കുകയും അതിൽ നറുക്ക് കിട്ടുന്നവർക്ക് ആ സമ്മാനം നൽകുകയും ബാക്കി തുക, സംഘാടകർ എടുക്കുകയോ മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യുന്ന രീതി ഇന്ന് വർധിച്ചു വരികയാണ്. പലപ്പോഴും ഫണ്ട് സ്വരൂപിക്കാനുള്ള ഒരു മാർഗമായും ആളുകൾ ഇതിനെ കണ്ടുവരുന്നു. പക്ഷെ ഇത് വ്യക്തമായ ചൂതാട്ടമാണ്. 100 രൂപക്ക് ബെഡ്റൂം, 100 രൂപക്ക് പോത്ത്, 1000 രൂപക്ക് കാറ് തുടങ്ങിയ ആകർഷണീയമായ കാപ്‌ഷൻ ഇവർ നൽകാറുണ്ട്. 

ചെറിയ തുക മുടക്കിയാലും വലിയ സമ്മാനം ലഭിക്കും എന്ന പ്രലോഭനത്തെ മുൻ നിർത്തിയാണ് ഇവിടെ ആളുകൾ പണം മുടക്കുന്നത്. ഇത് വ്യക്തമായ ചൂതാട്ടത്തിൽ പെടുന്നു. കിട്ടുമോ ഇല്ലയോ എന്ന് ഉറപ്പില്ലാത്ത ഒരു കാര്യത്തെ മുൻനിർത്തി പണം മുടക്കുന്നതിനോ പണം മുടക്കാൻ പ്രേരിപ്പിക്കുന്നതിനോ ചൂതാട്ടം എന്നാണ് പറയുക. ചൂതാട്ടമാകട്ടെ പൈശാചികവും നിഷിദ്ധവുമാണ്.

അല്ലാഹു തആല പറയുന്നു: 

يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنصَابُ وَالْأَزْلَامُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ

"സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച്‌ നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക്‌ വിജയം പ്രാപിക്കാം". - [മാഇദ: 90].

അതുകൊണ്ട് ഇത്തരം കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ...

✍🏽 അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് 

Wednesday, March 22, 2023

കണ്ണിൽ മരുന്ന് ഉറ്റിച്ചാൽ നോമ്പ് മുറിയുമോ ?

ചോദ്യം: കണ്ണിൽ മരുന്ന് ഉറ്റിച്ചാൽ നോമ്പ് മുറിയുമോ ?

www.fiqhussunna.com

ഉത്തരം:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

കണ്ണിൽ മരുന്ന് ഉറ്റിച്ചാൽ നോമ്പ് മുറിയുമോ എന്നത് ഉലമാക്കൾക്കിടയിൽ അഭിപ്രായഭിന്നതയുള്ള വിഷയമാണ്. നോമ്പ് മുറിയില്ല എന്നതാണ് പ്രബലമായ അഭിപ്രായം. കാരണം കണ്ണിലെ മരുന്ന് ഭക്ഷണ പാനീയങ്ങളെ പോലെ കണക്കാക്കപ്പെടുന്ന ഒന്നല്ല. അതുപോലെ കണ്ണ് വയറ്റിലേക്ക് നേരിട്ടുള്ള മാർഗമായി ഗണിക്കപ്പെടുന്ന ഒന്നുമല്ല. എന്നാൽ കണ്ണിൽ മരുന്ന് ഉറ്റിക്കുമ്പോൾ ചിലപ്പോൾ വായയിൽ അതിൻ്റെ ചുവ വരാം. അത് തുപ്പിക്കളഞ്ഞാൽ മതി. അത് നോമ്പ് മുറിക്കുന്ന കാര്യമല്ല.

ശൈഖ് ഇബ്നു ബാസ് (റ) യും, ശൈഖ് ഇബ്നു ഉസൈമീൻ (റ) യുമൊക്കെ ഇത് നോമ്പ് മുറിയുന്നതല്ല എന്ന അഭിപ്രായമാണ് പ്രബലമായ അഭിപ്രായമായി രേഖപ്പെടുത്തിയിട്ടുള്ളതും. - [الشرح الممتع : 6/382 , مجموع فتاوى ومقالات الشيخ ابن باز 15/ 263].

അല്ലാഹു അനുഗ്രഹിക്കട്ടെ 


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് 

Friday, March 3, 2023

സകാത്ത് കൃത്യ സമയത്ത് കൊടുക്കാതെ ഒരാൾ വൈകിപ്പിച്ചാൽ അയാൾക്ക് വല്ല ഫൈനും ഉണ്ടോ

ചോദ്യം: എനിക്ക്  മൂന്നുവർഷങ്ങളിലെ സക്കാത്ത് മുഴുവൻ കൊടുത്തു വീട്ടാൻ കഴിഞ്ഞില്ല.ഈ വർഷം അവയുടെ സക്കാത്ത് കൊടുക്കാൻ ഉദ്ദേശിക്കുന്നു.അപ്പോൾ മുൻവർഷങ്ങളിലെ സകാത്തിനു ഫൈൻ വരുമോ ? വിശദീകരിക്കാമോ ? 

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

ഒരാളുടെ മേൽ സകാത്ത് നിർബന്ധമായാൽ അയാൾ അത് നൽകാതെ വൈകിപ്പിക്കുക എന്നത് ഗുരുതരമായ പാപമാണ്. അതുകൊണ്ടുതന്നെ അല്ലാഹുവിലേക്ക് ആത്മാർത്ഥമായി തൗബ ചെയ്ത് മടങ്ങുകയും എത്രയും പെട്ടെന്ന് അത് നേരിട്ട് അവകാശികളെ കണ്ടെത്തി നൽകുകയോ വിശ്വസ്തരായ കമ്മിറ്റികളെ നൽകാൻ വേണ്ടി ഏല്പിക്കുകയോ ചെയ്യേണ്ടതാണ്. അയാൾക്ക് നിർണിതമായ എന്തെങ്കിലും തുകയോ മറ്റു പ്രായശ്ചിത്തങ്ങളോ നിർണയിക്കപ്പെട്ടതായി അറിവില്ല. എന്നാൽ ഭരണാധികാരി സകാത്ത് ശേഖരിക്കുന്ന ഇടങ്ങളിൽ ശിക്ഷയായി അവരിൽ നിന്നും കൂടുതൽ തുക പിടിച്ചെടുക്കുകയും ചെയ്യാം: 

റസൂൽ കരീം (സ) പറഞ്ഞു: 

ومن منعَها فإنَّا آخِذوها وشطرَ مالِه عَزمةً من عزَماتِ ربِّنا عزَّ وجلَّ ليسَ لآلِ مُحمَّدٍ منها شيءٌ

"ആരാണോ ആ സകാത്ത് തടഞ്ഞുവെക്കുന്നത്, അവൻ്റെ കയ്യിൽ നിന്നും ആ സകാത്തും അവൻ്റെ സ്വത്തിൻ്റെ പകുതിയും നാം പിരിച്ചെടുക്കുന്നതായിരിക്കും. അത് നമ്മുടെ റബ്ബിൻ്റെ ഉറച്ച തീരുമാനമാണ്. അതിൽ നിന്നും മുഹമ്മദിൻ്റെ കുടുംബത്തിന് യാതൊന്നും തന്നെ ഇല്ല". - [أخرجه أبو داود (1575), ശൈഖ് അൽബാനി : ഹദീസ് ഹസൻ ].

ഈ ഹദീസിൽ പാവപ്പെട്ടവൻ്റെ അവകാശം തടഞ്ഞവരിൽ നിന്നും സകാത്തും അവൻ്റെ സ്വത്തിൻ്റെ പാതിയും പിടിച്ചെടുക്കും എന്ന് നബി (സ) താക്കീത് നൽകുന്നത് കാണാം. അഥവാ ഭരണാധികാരിക്ക് സകാത്ത് നൽകാത്ത വ്യക്തിയിൽ നിന്നും പകുതി വരെ സ്വത്ത് ശിക്ഷയായി പിടിച്ചെടുക്കാം എന്നർത്ഥം.    

അതേസമയം വ്യക്തിപരമായി ഒരാൾ ഇത്ര തുക അധികം നൽകണം എന്നോ, ഇന്ന പ്രായശ്ചിത്തം ചെയ്യണം എന്നോ കല്പിക്കപ്പെട്ടിട്ടില്ല. എന്നാൽ (وأتبع السيئة الحسنة تمحها) നീ ഒരു തെറ്റ് ചെയ്തുപോയാൽ ഒരു നന്മ കൊണ്ട് അതിന് പരിഹാരം ചെയ്യുക എന്ന നബി (സ) യുടെ കല്പനയുടെ അടിസ്ഥാനത്തിലും "ദാനധർമ്മങ്ങൾ പാപങ്ങളെ മായ്ച്ചുകളയും" എന്ന നബി (സ) യുടെ അധ്യാപനത്തിൻ്റെ അടിസ്ഥാനത്തിലും നിങ്ങൾക്ക് ആ സകാത്ത് കൊടുത്ത് വീട്ടുന്നതോടൊപ്പം സാധ്യമായ രൂപത്തിൽ ദാനധർമ്മങ്ങൾ വർധിപ്പിക്കുക കൂടി ചെയ്യാവുന്നത് കൂടുതൽ ഖൈറാണ്. 

സകാത്ത് അതിൻ്റെ അവകാശികളെ കണ്ടെത്താൻ വേണ്ടി എടുക്കുന്ന സമയം വൈകുന്നതിൽ തെറ്റില്ല എന്നല്ലാതെ അകാരണമായി വൈകിപ്പിക്കുന്നത് കടുത്ത പാപമാണ്. 

ഇമാം നവവി (റ) പറയുന്നു:
 
"يجب إخراج الزكاة على الفور، إذا وجبت، وتمكن من إخراجها، ولم يجز تأخيرها, وبه قال مالك وأحمد وجمهور العلماء؛ لقوله تعالى: (وَآتُوا الزَّكَاةَ) والأمر على الفور.." انتهى 

"സകാത്ത് നിർബന്ധമാകുകയും അത് നൽകാൻ സാധിക്കുന്ന അവസ്ഥയിൽ ആയിരിക്കുകയും ചെയ്‌താൽ  ഉടൻ അത് നൽകണം.  അത് വൈകിപ്പിക്കാൻ പാടില്ല. ഇതാണ് ഇമാം മാലിക്ക് (റ) യുടെയും ഇമാം അഹ്മദ് (റ) യുടെയും ഭൂരിപക്ഷം ഉലമാക്കളുടെയും അഭിപ്രായം. കാരണം അല്ലാഹു തആല വിശുദ്ധ ഖുർആനിൽ (നിങ്ങൾ സകാത്ത് നൽകൂ) എന്ന് കല്പിച്ചിരിക്കുന്നു. ഒരു കാര്യം കല്പിക്കപ്പെട്ടാൽ അത് എത്രയും പെട്ടെന്ന് തന്നെ നിറവേറ്റണം എന്നതാണല്ലോ" - ("شرح المهذب" (5/308)) .

അതുകൊണ്ടു പാവപ്പെട്ടവൻ്റെ അവകാശം നാം എത്രയും പെട്ടെന്ന് അവരിലേക്ക് എത്തിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ. വീഴ്‌ചകൾ റബ്ബ് പൊറുത്ത് തരട്ടെ. തെറ്റ് മനസ്സിലാക്കി തിരുത്തുവാനുള്ള നല്ല മനസ്സിന് റബ്ബ് ഇരുലോകത്തും ഖൈറും ബർക്കത്തും ചൊരിയട്ടെ. 


✍🏽 അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ

Thursday, March 2, 2023

വീട് നിർമ്മാണത്തിന് സക്കാത്ത് ഫണ്ടിൽ നിന്ന് പൈസ അനുവദിച്ചു കൊടുക്കാമോ ?

 ചോദ്യം: വീട് നിർമ്മാണത്തിന് സക്കാത്ത് ഫണ്ടിൽ നിന്ന് പൈസ അനുവദിച്ചു കൊടുക്കാമോ?

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

ഫഖീറോ മിസ്കീനോ ആയ വ്യക്തികൾക്ക് വീട് വെക്കാനായി സകാത്തിൽ നിന്നും സഹായം നൽകാമോ എന്ന വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ ചർച്ചയുണ്ട്. കാരണം വീടിനായി വലിയ തുക ആവശ്യമായി വരുന്നത് കൊണ്ട് മറ്റുള്ള ദരിദ്രരുടെ കൂടി മസ്ലഹത്ത് നഷ്ടപ്പെടും എന്നതിനാൽ കൂടിയാണ് അത്. അതുപോലെ ഒരു ഫഖീറിന് എത്ര വരെ നൽകാം എന്നതുമായി ബന്ധപ്പെട്ടും ഈ ചർച്ച നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ വളരെ നിരുപാധികം ഈ ഒരു ആവശ്യത്തിലേക്ക് നൽകുക എന്നത് ശരിയല്ല. സാഹചര്യങ്ങളും അവസ്ഥയും ഒക്കെ പരിഗണിച്ചെ ഈ ഇനത്തിൽ സകാത്തിൽ നിന്നും നൽകാൻ സാധിക്കൂ. മാത്രമല്ല സകാത്ത് നൽകുന്നവരും എല്ലാവരും വീടുള്ളവർ ഒന്നുമല്ലല്ലോ. ഓരോരുത്തരും അവനവന് സാഹചര്യങ്ങളും സാമ്പത്തികവും ഒത്തുവന്നാൽ വീട് വെക്കുന്നു, ഇല്ലെങ്കിൽ വാടകക്ക് കഴിയുന്നു. അത്തരത്തിൽ വാടക നൽകാൻ സാമ്പത്തികമായി പ്രയാസപ്പെടുന്നവർ ഉണ്ടെങ്കിൽ അവർക്ക് സാമാന്യമായ താമസത്തിനു ആവശ്യമായ തുക സകാത്തിൽ നിന്നും നൽകാം. 

എന്നാൽ ഒരാൾക്ക് വീട് വളരെ അനിവാര്യവും അതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. സാമാന്യം മാന്യമായ അത്യാവശ്യത്തിനുള്ള വീടെ അയാൾ വെക്കുന്നുള്ളൂ. എങ്കിൽ അത് പൂർത്തീകരിക്കാനായി  അവരെ സകാത്തിൽ നിന്നും സഹായിക്കാം. മാത്രമല്ല പലപ്പോഴും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ആളുകൾക്ക് അത് പൂർത്തീകരിക്കാൻ സകാത്തിൽ നിന്നും ലഭിക്കുന്ന സഹായങ്ങൾ വളരെ ആശ്വാസവും നൽകും.   

 അതുപോലെ സുരക്ഷിതമായി കഴിയാൻ സാധിക്കാത്ത വിധവകൾ , തൊഴിലിനോ മറ്റോ സാധിക്കാത്ത രോഗികൾ , ആരും നോക്കാൻ ഇല്ലാത്ത അനാഥകൾ തുടങ്ങി വീട് അനിവാര്യമായി വെച്ചുകൊടുക്കേണ്ട രൂപത്തിൽ ഉള്ള ആളുകൾ ആണെങ്കിൽ അത് പരിഗണിച്ച് അവർക്കും സകാത്തിൽ നിന്നും വീട് വെച്ച്  നൽകാവുന്നതാണ്. 

അതുകൊണ്ടുതന്നെ നിരുപാധികം വീട് വെച്ച് നൽകാനുള്ള ഒരു ഫണ്ടായി നമുക്ക് സകാത്തിനെ കണക്കാക്കാൻ സാധിക്കില്ല. എന്നാൽ ഈ ആവശ്യത്തിൽ വരുന്ന അപേക്ഷകളെ പരിഗണിച്ച് സഹായം അനിവാര്യമായ കേസുകളിൽ പരിഗണിക്കുന്നതിൽ തെറ്റുമില്ല. കാരണം വീട് മനുഷ്യൻ്റെ മനുഷ്യൻ്റെ ഒരു അനിവാര്യ ആവശ്യമാണല്ലോ.  

ഇമാം ശാഫിഇ (റ) പറഞ്ഞു: 

وقال الإمام الشافعي رحمه الله :"ولا وقت [أي : لا حد] فيما يُعطى الفقير إلا ما يخرجه من حد الفقر إلى الغنى ، قَلَّ ذلك أو كثر" انتهى
"ഒരു ദരിദ്രന് സകാത്തിൽ നിന്നും എത്ര വരെ നൽകാം എന്നതിന് നിർണിത പരിധിയില്ല. അവനെ ആ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റാൻ ആവശ്യമായത് എത്രയാണോ അത്ര വരേ നൽകാം എന്നതാണ് അതിൻ്റെ  പരിധി. അത് കൂടുതലായാലും കുറവായാലും ശരി." - [ "الأم" (8/256)]

ഇമാം ശാഫിഇ (റ) പറഞ്ഞതുപോലെ അനിവാര്യമായ ആവശ്യത്തിന് ഒരു ദരിദ്രന് നൽകുന്ന തുക ഇത്രയേ ആകാവൂ എന്നത് തിട്ടപ്പെടുത്താൻ കഴിയില്ല. എന്നാൽ അയാളെ സകാത്തിന് അർഹനാക്കുന്ന ആവശ്യമേതോ അതിൽ കവിയാത്ത തുക വരെ മാത്രമേ പരമാവധി അയാൾക്ക് നൽകാൻ പാടുള്ളൂ എന്നതാണ് അതിൻ്റെ നിബന്ധന. ആ നിലക്ക് വീടിന് അനിവാര്യമായും  സഹായിക്കേണ്ടതും പരിഗണിക്കേണ്ടതുമായ സാഹചര്യങ്ങൾ വരുമ്പോൾ അത് സകാത്തിൽ നിന്നും പരിഗണിക്കാവുന്നതും ഓരോ കേസും പഠിച്ച് അതിൻ്റെ അടിസ്ഥാനത്തിൽ സകാത്തിൽ നിന്നുമുള്ള തുക നല്കുകയുമാവാം. 

 ഓരോ നാടുകൾക്കും ദേശങ്ങൾക്കും അനുസരിച്ച് അതിൽ വ്യത്യാസവും വരാം. വളരെ ഭീമമായ തുക ചിലവ് വരുന്ന ദേശങ്ങളിൽ ചിലപ്പോൾ അവർക്ക് വാടകക്ക് സൗകര്യം ചെയ്തുകൊടുക്കുന്നതായിരിക്കും ഉത്തമം. ചില നാടുകളിലാകട്ടെ വർഷാവർഷം വാടക കൊടുക്കുന്നതിനേക്കാൾ ഒരു ചെറിയ വീട് വെച്ചുകൊടുത്താൽ അതായിരിക്കും കൂടുതൽ ഉത്തമം. സകാത്ത് കമ്മിറ്റികൾക്ക് ഈ വിഷയത്തിൽ ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കാവുന്നതാണ്. 

والله تعالى أعلم 

അബ്ദുറഹ്‍മാൻ അബ്ദുല്ലത്തീഫ് പി. എൻ 

രോഗികൾ സക്കാത്തിന് അർഹരാണൊ ?

 ചോദ്യം: രോഗികൾ സക്കാത്തിന് അർഹരാണൊ ?  (അതായത് മക്കളോ അല്ലെങ്കിൽ ബന്ധുക്കളോ അതല്ലെങ്കിൽ സ്വന്തമായി സ്ഥലവും വീടും ഒക്കെയുള്ള ആളുകളെ, സക്കാത്ത് ഫണ്ടിൽ നിന്ന് സഹായിക്കാൽ അനുവദനീയമാണൊ ?)

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

ഒരാൾ രോഗിയാണ് എന്ന കാരണം കൊണ്ട് മാത്രം സകാത്തിന് അർഹനാകില്ല. എന്നാൽ രോഗിയായ വ്യക്തി തൻ്റെ അനിവാര്യമായ ചികിത്സക്ക് സാമ്പത്തികമായി സാധിക്കാത്ത ഫഖീറോ മിസ്കീനോ ആണെങ്കിൽ രോഗിക്ക് സകാത്തിൽ നിന്നും നൽകാം. സ്വന്തമായി വീടുണ്ടെങ്കിലും ശരി. വീട് താമസിക്കാൻ ഉള്ളതാണല്ലോ. എന്നാൽ തൻ്റെ ചികിത്സ നടത്താൻ ആവശ്യമായ സ്വത്തും, അത് നിറവേറ്റിക്കൊടുക്കുന്ന കഴിവുള്ള മക്കളും ഒക്കെ ഉണ്ടെങ്കിൽ പിന്നെ അയാൾ സകാത്തിൽ നിന്നും അർഹിക്കുന്നില്ല. 

കാരണം നബി (സ) പറഞ്ഞു :
(وَلَا حَظَّ فِيهَا لِغَنِيٍّ , وَلَا لِقَوِيٍّ مُكْتَسِبٍ)
"ധനികനോ, അധ്വാനിച്ച് ജീവിക്കാൻ കഴിവുള്ള ആരോഗ്യ ദൃഢഗാത്രനോ സകാത്തിൽ യാതൊരു അവകാശവുമില്ല" - [رواه أبو داود(1633) وصحح إسناده النووي].
അതുകൊണ്ട് സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന ഫഖീറോ മിസ്കീനോ ആണെങ്കിൽ മാത്രമേ അയാൾക്ക് ചികിത്സക്കായി സകാത്തിൽ നിന്നും അർഹതയുള്ളൂ.

ആരാണ് ഫഖീറും മിസ്കീനും : 

ദരിദ്രന്‍: الفقير

തന്‍റെ വാര്‍ഷിക വരുമാനം വാര്‍ഷിക ചിലവിന്‍റെ പകുതി പോലും തികയാത്തവനാണ് ഫഖീര്‍ . സമ്പത്തും തൊഴിലുമില്ലാത്തവനാണ് ഫഖീര്‍ എന്നും ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഉദാ: ഒരാള്‍ക്ക് ഒരു വർഷം ഒരു ലക്ഷം രൂപ അവശ്യ ചിലവ് ഉണ്ട് എന്ന് കരുതുക. എന്നാല്‍ അയാളുടെ വാര്‍ഷിക വരുമാനം അര ലക്ഷം പോലും തികയുന്നില്ല എങ്കില്‍ അയാള്‍ ഫഖീര്‍ ആണ്.

ഇബ്നു ഉസൈമീന്‍ (رحمه الله) പറയുന്നു: “ഒരാള്‍ക്ക് ഭക്ഷിക്കാനും, കുടിക്കാനും, താമസിക്കാനും, ധരിക്കാനുമുണ്ടോ എന്നത് മാത്രമല്ല പരിഗണിക്കുക. മറിച്ച് അയാള്‍ക്ക് തന്‍റെ ശരീരത്തെ തിന്മകളില്‍ നിന്നും തടുത്ത് നിര്‍ത്താന്‍ ആവശ്യമായ നികാഹും അവശ്യഘടകമാണ്. അതിനാല്‍ തന്നെ ഒരാള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും അയാളുടെ കയ്യില്‍ മഹറിനുള്ള പണം തികയാതെ വരികയും ചെയ്‌താല്‍, അയാള്‍ക്ക് വിവാഹം കഴിക്കാന്‍ ആവശ്യമായ പണം നാം നല്‍കും. അതുപ്പോലെ വിദ്യാര്‍ഥി അവന്‍ ആവശ്യക്കാരനാണെങ്കില്‍ അവന് ആവശ്യമായ പുസ്തകം മറ്റു കാര്യങ്ങള്‍ സകാത്തില്‍ നിന്നും നാം നല്‍കും”. (الشرح الممتع ج6 ص221).



അഗതികള്‍: المسكين


തന്‍റെ വാര്‍ഷിക വരുമാനം വാര്‍ഷിക ചിലവിന്‍റെ പകുതിയിലധികം ഉണ്ടെങ്കിലും അത് തികയില്ല. ഈ അവസ്ഥയില്‍ ഉള്ളവനാണ് മിസ്കീന്‍. ഫഖീറിനേക്കാള്‍ പ്രാരാബ്ധം കുറഞ്ഞവനാണ് മിസ്കീന്‍. ഇതാണ് ഇമാം മാലിക്(رحمه الله), ഇമാം ശാഫിഇ(رحمه الله), ഇമാം  അഹ്മദ്(رحمه الله) തുടങ്ങിയവരുടെ അഭിപ്രായം. ഈ അഭിപ്രായമാണ് ശൈഖ് ഇബ്ന്‍ ബാസ്(رحمه الله), ശൈഖ് ഇബ്നു ഉസൈമീന്‍(رحمه الله) തുടങ്ങിയവരും  ലിജ്നതുദ്ദാഇമയും സ്വീകരിച്ചിട്ടുള്ളത്.


أَمَّا ٱلسَّفِينَةُ فَكَانَتۡ لِمَسَٰكِينَ يَعۡمَلُونَ فِي ٱلۡبَحۡرِ فَأَرَدتُّ أَنۡ أَعِيبَهَا وَكَانَ وَرَآءَهُم مَّلِكٞ يَأۡخُذُ كُلَّ سَفِينَةٍ غَصۡبٗا

അല്ലാഹു പറയുന്നു: “ എന്നാല്‍ ആ കപ്പല്‍ കടലില്‍ ജോലിചെയ്യുന്ന ഏതാനും ദരിദ്രന്‍മാരുടെതായിരുന്നു. അതിനാല്‍ ഞാനത്‌ കേടുവരുത്തണമെന്ന്‌ ഉദ്ദേശിച്ചു. (കാരണം) അവരുടെ പുറകെ എല്ലാ (നല്ല) കപ്പലും ബലാല്‍ക്കാരമായി പിടിച്ചെടുക്കുന്ന ഒരു രാജാവുണ്ടായിരുന്നു”. – [ الكهف 79].


ഇവിടെ അവര്‍ക്ക് കപ്പലുള്ള കാര്യം പ്രതിപാദിച്ചതോടൊപ്പം തന്നെ അവരെ മിസ്കീനുകള്‍ എന്ന് വിശുദ്ധഖുര്‍ആന്‍ വിശേഷിപ്പിക്കുകയും ചെയ്തു. ധനമുള്ള, എന്നാല്‍ ആ ധനം തന്‍റെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് തികയാത്തവര്‍ ആണ് മിസ്കീന്‍ എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.

സകാത്തിൻ്റെ അവകാശികളെ കുറിച്ച് മറ്റൊരു ലേഖനത്തിൽ വിശദമായി നമ്മൾ പ്രതിപാദിച്ചിട്ടുണ്ട്:  https://www.fiqhussunna.com/2014/08/blog-post_5.html  

അതുകൊണ്ടു ഒരു രോഗി ഫഖീറോ മിസ്കീനോ ആണെങ്കിൽ സകാത്തിൽ നിന്നും നൽകാം അല്ലെങ്കിൽ നൽകാവതല്ല. 


 അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ 

Friday, January 6, 2023

പുറത്ത് നിന്നും വരുന്നവർക്ക് ജിദ്ദയിൽ നിന്നും ഇഹ്‌റാമിൽ പ്രവേശിച്ച് ഉംറ ചെയ്യാമോ ? | സംശയ നിവാരണം

പുറത്ത് നിന്നും വരുന്നവർക്ക് ജിദ്ദയിൽ നിന്നും ഇഹ്‌റാമിൽ പ്രവേശിച്ച് ഉംറ ചെയ്യാമോ ? | സംശയ നിവാരണം

Saturday, July 30, 2022

ചോദ്യം: കോളേജിൽ സീറ്റ്‌ ആക്കി കൊടുത്താൽ കമ്മീഷൻ വാങ്ങുന്നതിന്റെ ഇസ്‌ലാമിക വിധി എന്താണ്?




ചോദ്യം: കോളേജിൽ സീറ്റ്‌ ആക്കി കൊടുത്താൽ കമ്മീഷൻ വാങ്ങുന്നതിന്റെ ഇസ്‌ലാമിക വിധി എന്താണ്? 

www.fiqhussunna.com 

ഉത്തരം :

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

അയാൾക്ക് ഉണ്ടാകുന്ന ചിലവുകൾക്കോ , ഫിസിക്കലി അയാൾ ചെയ്യേണ്ടി വരുന്ന വർക്കുകൾക്കോ, പേപ്പർ വർക്കുകൾക്കോ മാന്യമായ പ്രതിഫലം വാങ്ങാം. കാൻസൽട്ടന്റ് മാരും ഏജന്റ് മാരും ഒക്കെ ചെയ്യുന്നത് പോലെ കുട്ടികൾക്ക് പുറത്ത് പഠിക്കാനും മറ്റുമുള്ള അവസരങ്ങൾ കണ്ടെത്തി കൊടുക്കുക, അതിന് ആവശ്യമായ സർവീസുകൾ നൽകുക, അതിന് വേണ്ട പേപ്പർ വർക്കുകൾ ചെയ്യുക, ഇന്റർവ്യൂ നടത്തുക, കമ്പനികൾക്ക് ആവശ്യമായ ഉദ്യോഗർത്തികളെ കണ്ടെത്തി നൽകുക തുടങ്ങിയവക്ക് മാന്യമായ പ്രതിഫലം ഈടാക്കാം. 

എന്നാൽ തന്റെ സ്വാധീനവും വ്യക്തിപ്രഭാവവും ഉപയോഗിച്ച് ഒരാളെ റെകമന്റ് ചെയ്യുന്നതിന് ഒരിക്കലും പണം കൈപ്പറ്റാവതല്ല. അപ്രകാരം തന്റെ സ്വാധീനവും പേരും ഉപയോഗിച്ച് മറ്റൊരാളെ റെകമെന്റ് ചെയ്യുന്നതിനോ, പഠനത്തിനോ, ജോലിക്കോ ഒക്കെ ചാൻസ് ഉണ്ടാക്കി കൊടുക്കുന്നതിനോ  ശുപാർശ ചെയ്യുന്നതിനോ പണം കൈപ്പറ്റൽ പലിശയുടെ ഗുരുതരമായ ഇനങ്ങളിൽ ഒന്നായാണ് നബി (സ) പഠിപ്പിച്ചിട്ടുള്ളത്.

عن أَبِي أُمَامَةَ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ( مَنْ شَفَعَ لأَخِيهِ بِشَفَاعَةٍ فَأَهْدَى لَهُ هَدِيَّةً عَلَيْهَا فَقَبِلَهَا فَقَدْ أَتَى بَابًا عَظِيمًا مِنْ أَبْوَابِ الرِّبَا ) رواه أبوداود ( 3541 ) ، وحسنه الألباني في " سلسلة الأحاديث الصحيحة " ( 7 / 1371 )

അബൂ ഉമാമ (റ) നിവേദനം: നബി (സ) പറഞ്ഞു : " ആരെങ്കിലും തന്റെ സഹോദരന് വേണ്ടി ഒരു ശുപാർശ പറയുക വഴി, അക്കാരണത്താൽ അവന് നല്കപ്പെട്ട ഒരു സമ്മാനം അവൻ സ്വീകരിക്കുകയും ചെയ്‌താൽ, അവൻ പലിശയിൽ പെട്ട ഏറെ ഗുരുതരമായ ഒരു കവാടത്തിൽ പ്രവേശിച്ചിരിക്കുന്നു". - [ അബൂ ദാവൂദ് : 3541, അൽബാനി : സ്വഹീഹ് ].

അഥവാ ഒരാൾക്ക് തന്റെ വ്യക്തിത്വത്താൽ ലഭിക്കുന്ന സ്ഥാനം കൊണ്ടോ, സ്വാധീനം കൊണ്ടോ മറ്റൊരാൾക്ക് വേണ്ടി ശുപാർശ പറയുന്നതിന് അയാൾ പ്രതിഫലം സ്വീകരിക്കാൻ പാടില്ല. മാത്രമല്ല അപ്രകാരം പണം വാങ്ങിയാണ് ശുപാർശ ചെയ്യുന്നത് എന്നറിഞ്ഞാൽ സത്യത്തിൽ ആ ശുപാർശ ആരും സ്വീകരിക്കാനും ഇടയില്ല. അങ്ങനെ ശുപാർശക്ക് പണമോ സമ്മാനമോ കൈപ്പറ്റൽ പലിശയിലെ തന്നെ ഗുരുതരമായ ഇനവും അങ്ങേയറ്റം നിഷിദ്ധമായ കാര്യവുമാണ്. 

അതുകൊണ്ടുതന്നെ ഒരാൾക്ക് ഒരു സർവീസ് നൽകി, ആ സർവീസ് ആവശ്യമുള്ളവർ തന്നെ സമീപിച്ച്, അവർക്ക് അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളും പരിശ്രമങ്ങളും പേപ്പർ വർക്കുകളും എല്ലാം ചെയ്തുകൊടുത്ത് തന്റെ പ്രയത്നത്തിനുള്ള പ്രതിഫലം ഒരാൾ കൈപ്പറ്റുന്നതും, തന്റെ സ്വാധീനത്താലും വ്യക്തിപ്രഭാവത്താലും ഒരാളെ ശുപാർശ ചെയ്യുന്നതിന് പണവും സമ്മാനങ്ങളും കൈപ്പറ്റുന്നതും രണ്ടും രണ്ടാണ്. ഒന്ന് അനുവദനീയവും മറ്റൊന്ന് നിഷിദ്ധവും ആണ്..

والله تعالى أعلم وصلى الله وسلم على نبينا محمد.
__________________

✍🏽 Abdu Rahman Abdul Latheef

Saturday, July 16, 2022

ഉള്‌ഹിയ്യത്ത് മാംസം എങ്ങനെയാണ് വീതം വെക്കേണ്ടത് ?.

ചോദ്യം : ഉള്‌ഹിയ്യത്ത് മാംസം എങ്ങനെയാണ് വീതം വെക്കേണ്ടത് ?.

www.fiqhussunna.com

ഉത്തരം :
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد ؛
വിശുദ്ധ ഖുർആനിൽ പരാമർശിക്കപ്പെട്ടത് പോലെ അതിൽ നിന്നും നമുക്ക് ഭക്ഷിക്കുകയും പാവപ്പെട്ടവർക്ക് നൽകുകയും ചെയ്യാം...
മൂന്നായി വിഭജിക്കുകയും മൂന്നിലൊന്ന് താൻ എടുക്കുകയും, മൂന്നിലൊന്ന് ഹദിയ നൽകുകയും, മൂന്നിലൊന്ന് ദാനം ചെയ്യുകയും ചെയ്യലാണ് കൂടുതൽ ഉചിതം. ഇനി ഒരാൾ അതിൽ കൂടുതൽ ദാനം ചെയ്യുകയോ, അതുപോലെ തനിക്ക് ആവശ്യമുള്ളത് എടുക്കുകയോ ചെയ്താലും, പൂർണമായും വിതരണം ചെയ്യുകയോ ചെയ്താലും അതിൽ തെറ്റില്ല. എന്നാൽ താൻ ബലിയറുത്ത മൃഗത്തിന്റെ മാംസത്തിൽ നിന്നും അല്പമെങ്കിലും ഭക്ഷിക്കൽ സുന്നത്തുമാണ്.
മുകളിൽ സൂചിപ്പിച്ച പോലെ തന്റെ ഉള്ഹിയത്തിന്റെ മാംസം മൂന്നായി തിരിച്ച് ഒരു വിഹിതം പാവപെട്ടവർക്കും, ഒരു വിഹിതം തനിക്കും, ഒന്ന് തന്റെ ഇഷ്ടപ്പെട്ടവർക്ക് ഹദിയ ആയും നൽകുന്നതാണ് ഏറ്റവും ഉചിതം എന്ന് ഫുഖഹാക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതാണ്‌ ഏറ്റവും ശ്രേഷ്ഠമായ രൂപം എന്ന് മനസ്സിലാക്കാം. ഇബ്നു അബ്ബാസ് (റ), ഇബ്നു ഉമർ (റ) തുടങ്ങിയ സ്വഹാബാ പ്രമുഖരിൽ നിന്നും അപ്രകാരം ഉദ്ദരിക്കപ്പെട്ടിട്ടുമുണ്ട്. ഇമാം അഹ്മദ് ഇബ്നു അബ്ബാസ് (റ) വിൽ നിന്നും ഉദ്ദരിച്ച റിപ്പോർട്ടിൽ ഇപ്രകാരം കാണാം:

عن عبد الله ابن عباس رضي الله عنهما (يأكل هو الثلث ويطعم من أراد الثلث ويتصدق على المساكين بالثلث )

"മൂന്നിലൊന്ന് അവൻ ഭക്ഷിച്ചു കൊള്ളട്ടെ, മൂന്നിലൊന്ന് അവൻ ഉദ്ദേശിച്ചവരെയും ഭക്ഷിപ്പിച്ച് കൊള്ളട്ടെ, മൂന്നിലൊന്ന് മിസ്കീനുകൾക്ക് ദാനമായും നൽകണം". - [رواه أحمد]
അല്ലാഹു അനുഗ്രഹിക്കട്ടെ....
_____________________
✍🏽 Abdu Rahman Abdul Latheef

Wednesday, July 13, 2022

ഹാജിമാർ ജിദ്ദയിലേക്കോ, ത്വാഇഫിലേക്കോ ഒക്കെ തങ്ങളുടെ ബന്ധുക്കളെ കാണാനോ മറ്റോ പോകുകയാണ് എങ്കിൽ അവർ വിദാഇന്റെ ത്വവാഫ് ചെയ്യേണ്ടതുണ്ടോ?

ചോദ്യം: നാട്ടിൽ നിന്നും വന്ന ഹാജിമാർ നാട്ടിലേക്ക് മടങ്ങുന്നതിന് മുൻപ് ജിദ്ദയിലേക്കോ, ത്വാഇഫിലേക്കോ ഒക്കെ തങ്ങളുടെ ബന്ധുക്കളെ കാണാനോ മറ്റോ പോകുകയാണ് എങ്കിൽ അവർ വിദാഇന്റെ ത്വവാഫ് ചെയ്യേണ്ടതുണ്ടോ?, പ്രത്യേകിച്ചും മക്കത്തേക്ക് തന്നെ വരാൻ ഉദ്ദേശിക്കുന്ന സാഹചര്യത്തിൽ?

ഉത്തരം :

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

വിദാഇന്റെ ത്വവാഫ് ഹാജിമാർക്ക് നിർബന്ധമാണ് എന്ന് നമുക്ക് അറിയാമല്ലോ. അതുകൊണ്ടുതന്നെ ജിദ്ദക്കാരോ ത്വാഇഫ് കാരോ, മക്കയിലേക്ക് തിരികെ മടങ്ങാൻ ഉദ്ദേശം ഇല്ലാത്തവരോ അവിടേക്ക് മടങ്ങുമ്പോൾ വിദാഇന്റെ നിർവഹിച്ച് മാത്രമേ അവർക്ക് അവിടേക്ക് പോകാവൂ..

ഇനി നമ്മുടെ നാട്ടിൽ നിന്നും പോകുന്നവരോ, മറ്റു നാടുകളിൽ നിന്നും വന്നവരോ ഒക്കെ മക്കയിലേക്ക് തന്നെ തിരികെ വരും എന്ന ഉദ്ദേശത്തോടെ ജിദ്ദയിലേക്കോ ത്വാഇഫിലേക്കോ തുടങ്ങി മക്കയുടെ പുറത്തേക്ക് സന്ദർശനത്തിന് വേണ്ടി പോകുകയാണ് എങ്കിൽ അവർ വിദാഇന്റെ ത്വവാഫ് ചെയ്ത് പോകണോ, അതോ തിരികെ വന്ന ശേഷം നാട്ടിലേക്ക് പോകുന്നതിന് മുൻപ് വിദാഇന്റെ ത്വവാഫ് ചെയ്‌താൽ മതിയോ...?

കൂടുതൽ സൂക്ഷ്മത ജിദ്ദയിലേക്കോ ത്വാഇഫിലേക്കോ എവിടേക്കുമാകട്ടെ അവർ മക്കയിൽ നിന്നും പുറത്ത് പോകുമ്പോൾ തന്നെ വിദാഇന്റെ ത്വവാഫ് ചെയ്തുകൊണ്ട് പുറത്ത് പോകുക എന്നതാണ്.

നബി (സ) പറഞ്ഞു:

«لَا يَنْفِرَنَّ أَحَدٌ حَتَّى يَكُونَ آخِرُ عَهْدِهِ بِالبَيْتِ»

"തന്റെ അവസാന ബന്ധം കഅബാലയവുമായിരിക്കെയല്ലാതെ (വിദാഇന്റെ ത്വവാഫ് നിർവഹിച്ചിട്ടല്ലാതെ) ഒരാളും ഹജ്ജിൽ നിന്നും പിരിഞ്ഞു പോകരുത് " - [സ്വഹീഹ് മുസ്‌ലിം].

ഈ ഹദീസിൽ ഇന്ന സ്ഥലത്തേക്ക് പോകുമ്പോൾ എന്ന് പരാമർശമില്ല. ഹജ്ജ് നിർവഹിച്ച് മക്കത്ത് നിന്നും പിരിഞ്ഞു പോകുമ്പോൾ എന്നെ അർത്ഥമുള്ളൂ. അതുകൊണ്ടുതന്നെ മക്കയിൽ നിന്നും എവിടേക്ക് പുറത്ത് പോകുകയാണ് എങ്കിലും നിർബന്ധമായ വിദാഇന്റെ ത്വവാഫ് (അഥവാ ഹജ്ജിന്റെ ഭാഗമായുള്ള വിദാഇന്റെ ത്വവാഫ്) നിർവഹിച്ച ശേഷം മാത്രം മക്കത്ത് നിന്നും പുറത്ത് പോകുന്നതാണ് ഉചിതം.

അങ്ങനെ ഹജ്ജിന്റെ ഭാഗമായ വിദാഇന്റെ ത്വവാഫ് നിർവഹിച്ച് കഴിഞ്ഞവർക്ക് പിന്നീട് അവർ മക്കത്തേക്ക് തന്നെ മടങ്ങി വന്നാലും , അവിടെ നിന്നും നാട്ടിലേക്ക് മടങ്ങുന്ന വേളയിൽ വീണ്ടും സുന്നത്തായ വിദാഇന്റെ ത്വവാഫ് നിർവഹിക്കുകയുമാകാം. ആ നിലക്ക് എല്ലാ ആശയക്കുഴപ്പങ്ങളിൽ നിന്നും പുറം കടക്കാനും അതുവഴി സാധിക്കുന്നു.

ശൈഖ് ഇബ്നു ബാസ് (റ) ഈ വിഷയത്തെ സംബന്ധിച്ച് പറയുന്നു:

وأما من خرج إليها لحاجة وقصده الرجوع إلى مكة؛ لأنها محل إقامته أيام الحج، فهذا فيه نظر وشبهة، والأقرب أنه لا ينبغي له الخروج إلا بوداع عملًا بعموم الحديث المذكور، ويكفيه هذا الوداع عن وداع آخر إذا أراد الخروج إليها مرة أخرى؛ لكونه قد أتى بالوداع المأمور به، لكن إذا أراد الخروج إلى بلاده فالأحوط له أن يودع مرة أخرى للشك في إجزاء الوداع الأول.

"ഒരാൾ തന്റെ ഹജ്ജിന്റെ വാസസ്ഥലമായ മക്കയിലേക്ക് തന്നെ മടങ്ങിവരാം എന്ന ഉദ്ദേശത്തോടെ ജിദ്ദയിലേക്കോ മറ്റോ പോയാൽ, അയാളുടെ വിഷയം കുറച്ച് ആശയക്കുഴപ്പം ഉള്ള പരിശോധിക്കപ്പെടേണ്ട ഒരു വിഷയമാണ്. ഹദീസിലെ പൊതുവായ കല്പന മാനിച്ച് വിദാഇന്റെ ത്വവാഫ് നിർവഹിച്ച് മാത്രമേ എങ്ങോട്ടാണെങ്കിലും അയാൾ മക്കത്ത് നിന്നും പുറത്ത് പോകാവൂ എന്നതാണ് കൂടുതൽ ശരിയായി തോന്നുന്ന അഭിപ്രായം. അങ്ങനെ അയാൾ വിദാഇന്റെ ത്വവാഫ് നിർവഹിച്ച് പുറത്ത് പോയാൽ പിന്നെ നാട്ടിലേക്ക് മടങ്ങുമ്പോൾ വിദാഇന്റെ ത്വവാഫ് ചെയ്യണമെന്ന് നിർബന്ധമില്ല. കാരണം കൽപ്പിക്കപ്പെട്ട ത്വവാഫുൽ വിദാഅ അയാൾ നിർവഹിച്ചു കഴിഞ്ഞല്ലോ. എന്നാൽ അയാൾ നാട്ടിലേക്ക് മടങ്ങുമ്പോൾ വീണ്ടും വിദാഇന്റെ ത്വവാഫ് ചെയ്ത് പോകുന്നുവെങ്കിൽ അതാണ്‌ ഏറ്റവും സൂക്ഷ്മത. കാരണം ആദ്യം ചെയ്തത് വിദാആയി പരിഗണിക്കുമോ എന്ന ഭിന്നത നിലനിൽക്കുന്നത്തിനാലാണത്" - [مجموع فتاوى ومقالات الشيخ ابن باز 17/ 396].

ഇനി ഇതിൽ വിദാഇന്റെ ത്വവാഫ് പിന്നീട് മക്കത്തേക്ക് മടങ്ങി വന്ന ശേഷം നാട്ടിലേക്ക് മടങ്ങുമ്പോൾ നിർവഹിക്കാം, കാരണം അതാണല്ലോ യഥാർത്ഥ പിരിഞ്ഞു പോക്ക് എന്ന നിലക്ക് വിദാഇന്റെ ത്വവാഫ് ചെയ്യാതെ ജിദ്ദയിലേക്കോ ത്വാഇഫിലേക്കോ പോയവർ ഉണ്ടെങ്കിൽ അവർ വിഷമിക്കേണ്ടതില്ല. ഒരു ഇജ്തിഹാദിയായ വിഷയം ആയതുകൊണ്ടുതന്നെ അങ്ങനെ പോകാൻ ഉദ്ദേശിക്കുന്നവർ ഉണ്ടെങ്കിൽ ത്വവാഫ് ചെയ്ത് പോകലാണ് സൂക്ഷ്മത എന്നതാണ് നാം ഇതിലൂടെ മനസ്സിലാക്കേണ്ടത് എന്ന് മാത്രം.

ഇനി അങ്ങനെ ത്വവാഫ് ചെയ്യാതെ പുറത്ത് പോയി ശേഷം മക്കത്തേക്ക് തന്നെ മടങ്ങി വന്നവർക്ക് പ്രായശ്ചിത്തമായി അറവ് ബാധകമാകുമോ എന്നതിന് "ഇല്ല അറവ് ബാധകമാകുകയില്ല , എന്നാൽ ഒരാൾ സൂക്ഷ്മതക്കായി ബലി അറുക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അയാൾക്ക് ആകാം" എന്നാണ് ശൈഖ് ഇബ്നു ബാസ് (റ) അതുമായി ബന്ധപ്പെട്ട് നൽകിയ മറുപടി.

ഏതായാലും ഹാജിമാരിൽ മക്കത്ത് നിന്നും പുറത്ത് പോകാൻ ഉദ്ദേശിക്കുന്നവർ ഉണ്ടെങ്കിൽ വിദാഇന്റെ ത്വവാഫ് ചെയ്ത ശേഷം മാത്രം പുറത്ത് പോകുന്നതാണ് സൂക്ഷ്മത... അല്ലാഹു അനുഗ്രഹിക്കട്ടെ..

____________________

✍🏽 Abdu Rahman Abdul Latheef

സ്ഥിരമായി വുളു മുറിയുന്ന നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. എങ്ങനെ നിസ്കരിക്കും ?.

ചോദ്യം : സ്ഥിരമായി വുളു മുറിയുന്ന  നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. എങ്ങനെ നിസ്കരിക്കും ?.

ഉത്തരം :

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

ഒരിക്കലും നിയന്ത്രിക്കാൻ സാധിക്കാത്ത വിധം ഇത്തരം ബുദ്ധിമുട്ടുള്ള ആളുകളാണെങ്കിൽ ഓരോ ഫർള് നിസ്കാരങ്ങൾക്കും ഒരു തവണ വുളു എടുത്ത് നിസ്കരിക്കുക എന്നതേ അവർ ചെയ്യേണ്ടതുള്ളൂ. ആവർത്തിച്ച് വുളു എടുക്കേണ്ടതില്ല. കീഴ്‌വായു പോകുന്ന പ്രശ്നമോ, മൂത്രച്ചൂടിന്റെ പ്രശ്നമോ ഉള്ളതുകൊണ്ട് വുളു എടുത്ത ശേഷം അവ സംഭവിച്ചാലും വുളു ആവർത്തിക്കേണ്ടതില്ല. 

എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം ഓരോ ഫർള് നമസ്കാരത്തിനും ആ നിസ്കാരത്തിന്റെ സമയമായ ശേഷം പുതിയ വുളു എടുക്കണം. ആ വുളു കൊണ്ട് ആ ഫർളും അതിന്റെ സുന്നത്തും നിസ്കരിക്കാം. അതുപോലെ നിസ്കാരം ജംഉ ആക്കുന്ന സന്ദർഭത്തിലും ഒരു വുളു മതി.

ഓരോ ഫർളിനും വുളു പുതുക്കണം എന്നതിനുള്ള തെളിവ് നബി (സ) ഇസ്തിഹാള അഥവാ രക്തം നിലക്കാത്ത അസുഖമുള്ള സ്ത്രീയോട് കല്പിച്ച കാര്യമാണ്. ഫാത്വിമ ബിൻത് അബീ ഹുബൈഷി (റ) യോട് നബി (സ) പറഞ്ഞു: 

تَوَضَّئِي لِكُلِّ صَلاةٍ حَتَّى يَجِيءَ ذَلِكَ الْوَقْتُ

" അതാത് നമസ്കാരസമയം വന്നെത്തിയാൽ ഓരോ നമസ്കാരത്തിനും വുളു ചെയ്യുക" -[سنن الترمذي 116].

ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി (റ) ഇത് വിശദീകരിച്ചുകൊണ്ട് പറയുന്നു :

قال ابن حجر رحمه الله : حكم دم الاستحاضة حكم الحدث فتتوضأ لكل صلاة ، لكنها لا تصلي بذلك الوضوء أكثر من فريضة واحدة

"ഇസ്തിഹാളയുടെ രക്തത്തിന്റെ വിധി , വുളു മുറിയുന്ന അവസ്ഥക്ക് തതുല്യമാണ്. അതുകൊണ്ട് അവർ ഓരോ നമസ്കാരത്തിനും വുളു എടുക്കട്ടെ. എന്നാൽ അതുകൊണ്ട് ഒന്നിൽ കൂടുതൽ ഫർളുകൾ അവർ നിസ്കരിക്കാൻ പാടില്ല".

ഇവിടെ ഓരോ ഫർളിനും അതാത് ഫർളിന്റെ സമയത്ത് തന്നെ വുളു പുതുക്കിക്കൊണ്ടിരിക്കണം എന്നത് നിർബന്ധമാണോ, സുന്നത്താണോ എന്നത് ഫുഖഹാക്കൾക്കിടയിൽ ചർച്ചയുണ്ട്. ഇമാം മാലിക് (റ) ഒഴികെ ബഹുഭൂരിപക്ഷവും അപ്രകാരം വുളു പുതുക്കൽ നിർബന്ധമാണ് എന്ന അഭിപ്രായക്കാരാണ്. 

വുളു എടുത്ത ശേഷം അധികം വൈകാതെ നമസ്കാര സമയം ആയാലും കുഴപ്പമില്ല, ആ നമസ്കാരസമയത്ത് തന്നെ എടുക്കണം എന്നില്ല എന്നതാണ് ഇമാം അബൂ ഹനീഫ (റ) യുടെ അഭിപ്രായം. [الموسوعة الفقهية  3/212 ].

ഏതായാലും അതാത് നമസ്കാര സമയമായ ശേഷം ആ ഫർളിനുള്ള വുളു  എടുക്കലാണ് സൂക്ഷ്മത എന്നതിൽ തർക്കമില്ല. എന്നാൽ വേറെ നിവൃത്തിയില്ലാതെ വരുന്ന സാഹചര്യങ്ങളിൽ ഇമാം അബൂഹനീഫ (റ) യുടെ അഭിപ്രായം അവർക്ക് ഒരാശ്വാസമായിരിക്കും.

അതുപോലെ ഒരേ വഖ്‌തിൽ രണ്ട് ഫർള് നിസ്കരിക്കുന്ന സാഹചര്യം വന്നാൽ ഓരോന്നിനും വുളു പുതുക്കണോ എന്നതിലും ഫുഖഹാക്കൾക്കിടയിൽ ചർച്ചയുണ്ട്. ജംഉ ചെയ്യുന്ന സാഹചര്യത്തിൽ ഒരു വുളു തന്നെ മതി എന്നതാണ് പ്രാബലമായ അഭിപ്രായം. 

ഏതായാലും ഇത്തരം അസുഖം ഉള്ളവർ വുളു അനവധി തവണ ആവർത്തിച്ചിട്ടും നിസ്കാരം പൂർത്തിയാക്കാൻ സാധിക്കുന്നില്ല എന്നോർത്ത് വിഷമിക്കേണ്ടതില്ല. ഒരു തവണ വുളു എടുത്ത് നമസ്കരിച്ചാൽ മതി. അല്ലാഹു അനുഗ്രഹിക്കട്ടെ... 

والله تعالى أعلم،  وصلى الله وسلم على نبينا محمد..

_______________________

✍🏽 Abdu Rahman Abdul Latheef

Thursday, July 7, 2022

അറിയാതെ മുടിയോ നഖമോ എടുത്ത് പോയാൽ എന്റെ ഉള്ഹിയ്യത്തിനെ സാധിക്കുമോ?




ചോദ്യം:
അറിയാതെ മുടിയോ നഖമോ എടുത്ത് പോയാൽ എന്റെ ഉള്ഹിയ്യത്തിനെ സാധിക്കുമോ?

ഉത്തരം :

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

ഇല്ല. മറവി കാരണം ഇവയേതെങ്കിലും ചെയ്ത് പോയാൽ യാതൊരു കുഴപ്പവും ഇല്ല. നബി (സ) പറഞ്ഞു :

إن الله تجاوز عن أمتي الخطأ والنسيان وما استُكرهوا عليه
"അറിയാതെ ചെയ്തു പോകുന്നതോ , മറന്നുകൊണ്ട് ചെയ്തു പോകുന്നതോ, മറ്റുള്ളവർ ബലം പ്രയോഗിച്ച് അവരെക്കൊണ്ട് ചെയ്യിക്കുന്നതോ ആയ കാര്യങ്ങൾ എന്റെ ഉമ്മത്തിന് അല്ലാഹു പൊറുത്ത് കൊടുത്തിരിക്കുന്നു " - (رواه ابن ماجة)

ഉള്ഹിയ്യത്ത് നിയ്യത്താക്കിയയാൾ മുടിയും നഖവും എടുക്കാതിരിക്കൽ സുന്നത്താണോ അതോ നിർബന്ധമാണോ എന്ന് ഫുഖഹാക്കൾക്കിടയിൽ ചർച്ചയുണ്ട്. എന്നാൽ ഉള്ഹിയ്യത്ത് ഉദ്ദേശിക്കുന്നവർ ദുൽഹിജ്ജ പിറന്നാൽ പിന്നെ നഖവും മുടിയും എടുക്കരുത് എന്നത് ഹബീബുനാ റസൂൽ (സ) യുടെ കല്പനയാണെന്നതിനാൽ തന്നെ മനപ്പൂർവം ആ വിലക്ക് ലംഘിക്കാതിരിക്കുക എന്നതാണ് ഒരു വിശ്വാസിക്ക് ഏറ്റവും സൂക്ഷ്മത.

 മറന്നു കൊണ്ട് ചെയ്‌തു പോയാൽ ആകട്ടെ കുഴപ്പമില്ല. അല്ലാഹു അനുഗ്രഹിക്കട്ടെ..

والله تعالى أعلم وصلى الله وسلم على نبينا محمد 
_________________

✍🏽 Abdu Rahman Abdul Latheef