Wednesday, March 22, 2023

കണ്ണിൽ മരുന്ന് ഉറ്റിച്ചാൽ നോമ്പ് മുറിയുമോ ?

ചോദ്യം: കണ്ണിൽ മരുന്ന് ഉറ്റിച്ചാൽ നോമ്പ് മുറിയുമോ ?

www.fiqhussunna.com

ഉത്തരം:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

കണ്ണിൽ മരുന്ന് ഉറ്റിച്ചാൽ നോമ്പ് മുറിയുമോ എന്നത് ഉലമാക്കൾക്കിടയിൽ അഭിപ്രായഭിന്നതയുള്ള വിഷയമാണ്. നോമ്പ് മുറിയില്ല എന്നതാണ് പ്രബലമായ അഭിപ്രായം. കാരണം കണ്ണിലെ മരുന്ന് ഭക്ഷണ പാനീയങ്ങളെ പോലെ കണക്കാക്കപ്പെടുന്ന ഒന്നല്ല. അതുപോലെ കണ്ണ് വയറ്റിലേക്ക് നേരിട്ടുള്ള മാർഗമായി ഗണിക്കപ്പെടുന്ന ഒന്നുമല്ല. എന്നാൽ കണ്ണിൽ മരുന്ന് ഉറ്റിക്കുമ്പോൾ ചിലപ്പോൾ വായയിൽ അതിൻ്റെ ചുവ വരാം. അത് തുപ്പിക്കളഞ്ഞാൽ മതി. അത് നോമ്പ് മുറിക്കുന്ന കാര്യമല്ല.

ശൈഖ് ഇബ്നു ബാസ് (റ) യും, ശൈഖ് ഇബ്നു ഉസൈമീൻ (റ) യുമൊക്കെ ഇത് നോമ്പ് മുറിയുന്നതല്ല എന്ന അഭിപ്രായമാണ് പ്രബലമായ അഭിപ്രായമായി രേഖപ്പെടുത്തിയിട്ടുള്ളതും. - [الشرح الممتع : 6/382 , مجموع فتاوى ومقالات الشيخ ابن باز 15/ 263].

അല്ലാഹു അനുഗ്രഹിക്കട്ടെ 


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് 

Friday, March 3, 2023

സകാത്ത് കൃത്യ സമയത്ത് കൊടുക്കാതെ ഒരാൾ വൈകിപ്പിച്ചാൽ അയാൾക്ക് വല്ല ഫൈനും ഉണ്ടോ

ചോദ്യം: എനിക്ക്  മൂന്നുവർഷങ്ങളിലെ സക്കാത്ത് മുഴുവൻ കൊടുത്തു വീട്ടാൻ കഴിഞ്ഞില്ല.ഈ വർഷം അവയുടെ സക്കാത്ത് കൊടുക്കാൻ ഉദ്ദേശിക്കുന്നു.അപ്പോൾ മുൻവർഷങ്ങളിലെ സകാത്തിനു ഫൈൻ വരുമോ ? വിശദീകരിക്കാമോ ? 

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

ഒരാളുടെ മേൽ സകാത്ത് നിർബന്ധമായാൽ അയാൾ അത് നൽകാതെ വൈകിപ്പിക്കുക എന്നത് ഗുരുതരമായ പാപമാണ്. അതുകൊണ്ടുതന്നെ അല്ലാഹുവിലേക്ക് ആത്മാർത്ഥമായി തൗബ ചെയ്ത് മടങ്ങുകയും എത്രയും പെട്ടെന്ന് അത് നേരിട്ട് അവകാശികളെ കണ്ടെത്തി നൽകുകയോ വിശ്വസ്തരായ കമ്മിറ്റികളെ നൽകാൻ വേണ്ടി ഏല്പിക്കുകയോ ചെയ്യേണ്ടതാണ്. അയാൾക്ക് നിർണിതമായ എന്തെങ്കിലും തുകയോ മറ്റു പ്രായശ്ചിത്തങ്ങളോ നിർണയിക്കപ്പെട്ടതായി അറിവില്ല. എന്നാൽ ഭരണാധികാരി സകാത്ത് ശേഖരിക്കുന്ന ഇടങ്ങളിൽ ശിക്ഷയായി അവരിൽ നിന്നും കൂടുതൽ തുക പിടിച്ചെടുക്കുകയും ചെയ്യാം: 

റസൂൽ കരീം (സ) പറഞ്ഞു: 

ومن منعَها فإنَّا آخِذوها وشطرَ مالِه عَزمةً من عزَماتِ ربِّنا عزَّ وجلَّ ليسَ لآلِ مُحمَّدٍ منها شيءٌ

"ആരാണോ ആ സകാത്ത് തടഞ്ഞുവെക്കുന്നത്, അവൻ്റെ കയ്യിൽ നിന്നും ആ സകാത്തും അവൻ്റെ സ്വത്തിൻ്റെ പകുതിയും നാം പിരിച്ചെടുക്കുന്നതായിരിക്കും. അത് നമ്മുടെ റബ്ബിൻ്റെ ഉറച്ച തീരുമാനമാണ്. അതിൽ നിന്നും മുഹമ്മദിൻ്റെ കുടുംബത്തിന് യാതൊന്നും തന്നെ ഇല്ല". - [أخرجه أبو داود (1575), ശൈഖ് അൽബാനി : ഹദീസ് ഹസൻ ].

ഈ ഹദീസിൽ പാവപ്പെട്ടവൻ്റെ അവകാശം തടഞ്ഞവരിൽ നിന്നും സകാത്തും അവൻ്റെ സ്വത്തിൻ്റെ പാതിയും പിടിച്ചെടുക്കും എന്ന് നബി (സ) താക്കീത് നൽകുന്നത് കാണാം. അഥവാ ഭരണാധികാരിക്ക് സകാത്ത് നൽകാത്ത വ്യക്തിയിൽ നിന്നും പകുതി വരെ സ്വത്ത് ശിക്ഷയായി പിടിച്ചെടുക്കാം എന്നർത്ഥം.    

അതേസമയം വ്യക്തിപരമായി ഒരാൾ ഇത്ര തുക അധികം നൽകണം എന്നോ, ഇന്ന പ്രായശ്ചിത്തം ചെയ്യണം എന്നോ കല്പിക്കപ്പെട്ടിട്ടില്ല. എന്നാൽ (وأتبع السيئة الحسنة تمحها) നീ ഒരു തെറ്റ് ചെയ്തുപോയാൽ ഒരു നന്മ കൊണ്ട് അതിന് പരിഹാരം ചെയ്യുക എന്ന നബി (സ) യുടെ കല്പനയുടെ അടിസ്ഥാനത്തിലും "ദാനധർമ്മങ്ങൾ പാപങ്ങളെ മായ്ച്ചുകളയും" എന്ന നബി (സ) യുടെ അധ്യാപനത്തിൻ്റെ അടിസ്ഥാനത്തിലും നിങ്ങൾക്ക് ആ സകാത്ത് കൊടുത്ത് വീട്ടുന്നതോടൊപ്പം സാധ്യമായ രൂപത്തിൽ ദാനധർമ്മങ്ങൾ വർധിപ്പിക്കുക കൂടി ചെയ്യാവുന്നത് കൂടുതൽ ഖൈറാണ്. 

സകാത്ത് അതിൻ്റെ അവകാശികളെ കണ്ടെത്താൻ വേണ്ടി എടുക്കുന്ന സമയം വൈകുന്നതിൽ തെറ്റില്ല എന്നല്ലാതെ അകാരണമായി വൈകിപ്പിക്കുന്നത് കടുത്ത പാപമാണ്. 

ഇമാം നവവി (റ) പറയുന്നു:
 
"يجب إخراج الزكاة على الفور، إذا وجبت، وتمكن من إخراجها، ولم يجز تأخيرها, وبه قال مالك وأحمد وجمهور العلماء؛ لقوله تعالى: (وَآتُوا الزَّكَاةَ) والأمر على الفور.." انتهى 

"സകാത്ത് നിർബന്ധമാകുകയും അത് നൽകാൻ സാധിക്കുന്ന അവസ്ഥയിൽ ആയിരിക്കുകയും ചെയ്‌താൽ  ഉടൻ അത് നൽകണം.  അത് വൈകിപ്പിക്കാൻ പാടില്ല. ഇതാണ് ഇമാം മാലിക്ക് (റ) യുടെയും ഇമാം അഹ്മദ് (റ) യുടെയും ഭൂരിപക്ഷം ഉലമാക്കളുടെയും അഭിപ്രായം. കാരണം അല്ലാഹു തആല വിശുദ്ധ ഖുർആനിൽ (നിങ്ങൾ സകാത്ത് നൽകൂ) എന്ന് കല്പിച്ചിരിക്കുന്നു. ഒരു കാര്യം കല്പിക്കപ്പെട്ടാൽ അത് എത്രയും പെട്ടെന്ന് തന്നെ നിറവേറ്റണം എന്നതാണല്ലോ" - ("شرح المهذب" (5/308)) .

അതുകൊണ്ടു പാവപ്പെട്ടവൻ്റെ അവകാശം നാം എത്രയും പെട്ടെന്ന് അവരിലേക്ക് എത്തിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ. വീഴ്‌ചകൾ റബ്ബ് പൊറുത്ത് തരട്ടെ. തെറ്റ് മനസ്സിലാക്കി തിരുത്തുവാനുള്ള നല്ല മനസ്സിന് റബ്ബ് ഇരുലോകത്തും ഖൈറും ബർക്കത്തും ചൊരിയട്ടെ. 


✍🏽 അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ

Thursday, March 2, 2023

വീട് നിർമ്മാണത്തിന് സക്കാത്ത് ഫണ്ടിൽ നിന്ന് പൈസ അനുവദിച്ചു കൊടുക്കാമോ ?

 ചോദ്യം: വീട് നിർമ്മാണത്തിന് സക്കാത്ത് ഫണ്ടിൽ നിന്ന് പൈസ അനുവദിച്ചു കൊടുക്കാമോ?

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

ഫഖീറോ മിസ്കീനോ ആയ വ്യക്തികൾക്ക് വീട് വെക്കാനായി സകാത്തിൽ നിന്നും സഹായം നൽകാമോ എന്ന വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ ചർച്ചയുണ്ട്. കാരണം വീടിനായി വലിയ തുക ആവശ്യമായി വരുന്നത് കൊണ്ട് മറ്റുള്ള ദരിദ്രരുടെ കൂടി മസ്ലഹത്ത് നഷ്ടപ്പെടും എന്നതിനാൽ കൂടിയാണ് അത്. അതുപോലെ ഒരു ഫഖീറിന് എത്ര വരെ നൽകാം എന്നതുമായി ബന്ധപ്പെട്ടും ഈ ചർച്ച നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ വളരെ നിരുപാധികം ഈ ഒരു ആവശ്യത്തിലേക്ക് നൽകുക എന്നത് ശരിയല്ല. സാഹചര്യങ്ങളും അവസ്ഥയും ഒക്കെ പരിഗണിച്ചെ ഈ ഇനത്തിൽ സകാത്തിൽ നിന്നും നൽകാൻ സാധിക്കൂ. മാത്രമല്ല സകാത്ത് നൽകുന്നവരും എല്ലാവരും വീടുള്ളവർ ഒന്നുമല്ലല്ലോ. ഓരോരുത്തരും അവനവന് സാഹചര്യങ്ങളും സാമ്പത്തികവും ഒത്തുവന്നാൽ വീട് വെക്കുന്നു, ഇല്ലെങ്കിൽ വാടകക്ക് കഴിയുന്നു. അത്തരത്തിൽ വാടക നൽകാൻ സാമ്പത്തികമായി പ്രയാസപ്പെടുന്നവർ ഉണ്ടെങ്കിൽ അവർക്ക് സാമാന്യമായ താമസത്തിനു ആവശ്യമായ തുക സകാത്തിൽ നിന്നും നൽകാം. 

എന്നാൽ ഒരാൾക്ക് വീട് വളരെ അനിവാര്യവും അതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. സാമാന്യം മാന്യമായ അത്യാവശ്യത്തിനുള്ള വീടെ അയാൾ വെക്കുന്നുള്ളൂ. എങ്കിൽ അത് പൂർത്തീകരിക്കാനായി  അവരെ സകാത്തിൽ നിന്നും സഹായിക്കാം. മാത്രമല്ല പലപ്പോഴും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ആളുകൾക്ക് അത് പൂർത്തീകരിക്കാൻ സകാത്തിൽ നിന്നും ലഭിക്കുന്ന സഹായങ്ങൾ വളരെ ആശ്വാസവും നൽകും.   

 അതുപോലെ സുരക്ഷിതമായി കഴിയാൻ സാധിക്കാത്ത വിധവകൾ , തൊഴിലിനോ മറ്റോ സാധിക്കാത്ത രോഗികൾ , ആരും നോക്കാൻ ഇല്ലാത്ത അനാഥകൾ തുടങ്ങി വീട് അനിവാര്യമായി വെച്ചുകൊടുക്കേണ്ട രൂപത്തിൽ ഉള്ള ആളുകൾ ആണെങ്കിൽ അത് പരിഗണിച്ച് അവർക്കും സകാത്തിൽ നിന്നും വീട് വെച്ച്  നൽകാവുന്നതാണ്. 

അതുകൊണ്ടുതന്നെ നിരുപാധികം വീട് വെച്ച് നൽകാനുള്ള ഒരു ഫണ്ടായി നമുക്ക് സകാത്തിനെ കണക്കാക്കാൻ സാധിക്കില്ല. എന്നാൽ ഈ ആവശ്യത്തിൽ വരുന്ന അപേക്ഷകളെ പരിഗണിച്ച് സഹായം അനിവാര്യമായ കേസുകളിൽ പരിഗണിക്കുന്നതിൽ തെറ്റുമില്ല. കാരണം വീട് മനുഷ്യൻ്റെ മനുഷ്യൻ്റെ ഒരു അനിവാര്യ ആവശ്യമാണല്ലോ.  

ഇമാം ശാഫിഇ (റ) പറഞ്ഞു: 

وقال الإمام الشافعي رحمه الله :"ولا وقت [أي : لا حد] فيما يُعطى الفقير إلا ما يخرجه من حد الفقر إلى الغنى ، قَلَّ ذلك أو كثر" انتهى
"ഒരു ദരിദ്രന് സകാത്തിൽ നിന്നും എത്ര വരെ നൽകാം എന്നതിന് നിർണിത പരിധിയില്ല. അവനെ ആ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റാൻ ആവശ്യമായത് എത്രയാണോ അത്ര വരേ നൽകാം എന്നതാണ് അതിൻ്റെ  പരിധി. അത് കൂടുതലായാലും കുറവായാലും ശരി." - [ "الأم" (8/256)]

ഇമാം ശാഫിഇ (റ) പറഞ്ഞതുപോലെ അനിവാര്യമായ ആവശ്യത്തിന് ഒരു ദരിദ്രന് നൽകുന്ന തുക ഇത്രയേ ആകാവൂ എന്നത് തിട്ടപ്പെടുത്താൻ കഴിയില്ല. എന്നാൽ അയാളെ സകാത്തിന് അർഹനാക്കുന്ന ആവശ്യമേതോ അതിൽ കവിയാത്ത തുക വരെ മാത്രമേ പരമാവധി അയാൾക്ക് നൽകാൻ പാടുള്ളൂ എന്നതാണ് അതിൻ്റെ നിബന്ധന. ആ നിലക്ക് വീടിന് അനിവാര്യമായും  സഹായിക്കേണ്ടതും പരിഗണിക്കേണ്ടതുമായ സാഹചര്യങ്ങൾ വരുമ്പോൾ അത് സകാത്തിൽ നിന്നും പരിഗണിക്കാവുന്നതും ഓരോ കേസും പഠിച്ച് അതിൻ്റെ അടിസ്ഥാനത്തിൽ സകാത്തിൽ നിന്നുമുള്ള തുക നല്കുകയുമാവാം. 

 ഓരോ നാടുകൾക്കും ദേശങ്ങൾക്കും അനുസരിച്ച് അതിൽ വ്യത്യാസവും വരാം. വളരെ ഭീമമായ തുക ചിലവ് വരുന്ന ദേശങ്ങളിൽ ചിലപ്പോൾ അവർക്ക് വാടകക്ക് സൗകര്യം ചെയ്തുകൊടുക്കുന്നതായിരിക്കും ഉത്തമം. ചില നാടുകളിലാകട്ടെ വർഷാവർഷം വാടക കൊടുക്കുന്നതിനേക്കാൾ ഒരു ചെറിയ വീട് വെച്ചുകൊടുത്താൽ അതായിരിക്കും കൂടുതൽ ഉത്തമം. സകാത്ത് കമ്മിറ്റികൾക്ക് ഈ വിഷയത്തിൽ ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കാവുന്നതാണ്. 

والله تعالى أعلم 

അബ്ദുറഹ്‍മാൻ അബ്ദുല്ലത്തീഫ് പി. എൻ 

രോഗികൾ സക്കാത്തിന് അർഹരാണൊ ?

 ചോദ്യം: രോഗികൾ സക്കാത്തിന് അർഹരാണൊ ?  (അതായത് മക്കളോ അല്ലെങ്കിൽ ബന്ധുക്കളോ അതല്ലെങ്കിൽ സ്വന്തമായി സ്ഥലവും വീടും ഒക്കെയുള്ള ആളുകളെ, സക്കാത്ത് ഫണ്ടിൽ നിന്ന് സഹായിക്കാൽ അനുവദനീയമാണൊ ?)

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

ഒരാൾ രോഗിയാണ് എന്ന കാരണം കൊണ്ട് മാത്രം സകാത്തിന് അർഹനാകില്ല. എന്നാൽ രോഗിയായ വ്യക്തി തൻ്റെ അനിവാര്യമായ ചികിത്സക്ക് സാമ്പത്തികമായി സാധിക്കാത്ത ഫഖീറോ മിസ്കീനോ ആണെങ്കിൽ രോഗിക്ക് സകാത്തിൽ നിന്നും നൽകാം. സ്വന്തമായി വീടുണ്ടെങ്കിലും ശരി. വീട് താമസിക്കാൻ ഉള്ളതാണല്ലോ. എന്നാൽ തൻ്റെ ചികിത്സ നടത്താൻ ആവശ്യമായ സ്വത്തും, അത് നിറവേറ്റിക്കൊടുക്കുന്ന കഴിവുള്ള മക്കളും ഒക്കെ ഉണ്ടെങ്കിൽ പിന്നെ അയാൾ സകാത്തിൽ നിന്നും അർഹിക്കുന്നില്ല. 

കാരണം നബി (സ) പറഞ്ഞു :
(وَلَا حَظَّ فِيهَا لِغَنِيٍّ , وَلَا لِقَوِيٍّ مُكْتَسِبٍ)
"ധനികനോ, അധ്വാനിച്ച് ജീവിക്കാൻ കഴിവുള്ള ആരോഗ്യ ദൃഢഗാത്രനോ സകാത്തിൽ യാതൊരു അവകാശവുമില്ല" - [رواه أبو داود(1633) وصحح إسناده النووي].
അതുകൊണ്ട് സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന ഫഖീറോ മിസ്കീനോ ആണെങ്കിൽ മാത്രമേ അയാൾക്ക് ചികിത്സക്കായി സകാത്തിൽ നിന്നും അർഹതയുള്ളൂ.

ആരാണ് ഫഖീറും മിസ്കീനും : 

ദരിദ്രന്‍: الفقير

തന്‍റെ വാര്‍ഷിക വരുമാനം വാര്‍ഷിക ചിലവിന്‍റെ പകുതി പോലും തികയാത്തവനാണ് ഫഖീര്‍ . സമ്പത്തും തൊഴിലുമില്ലാത്തവനാണ് ഫഖീര്‍ എന്നും ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഉദാ: ഒരാള്‍ക്ക് ഒരു വർഷം ഒരു ലക്ഷം രൂപ അവശ്യ ചിലവ് ഉണ്ട് എന്ന് കരുതുക. എന്നാല്‍ അയാളുടെ വാര്‍ഷിക വരുമാനം അര ലക്ഷം പോലും തികയുന്നില്ല എങ്കില്‍ അയാള്‍ ഫഖീര്‍ ആണ്.

ഇബ്നു ഉസൈമീന്‍ (رحمه الله) പറയുന്നു: “ഒരാള്‍ക്ക് ഭക്ഷിക്കാനും, കുടിക്കാനും, താമസിക്കാനും, ധരിക്കാനുമുണ്ടോ എന്നത് മാത്രമല്ല പരിഗണിക്കുക. മറിച്ച് അയാള്‍ക്ക് തന്‍റെ ശരീരത്തെ തിന്മകളില്‍ നിന്നും തടുത്ത് നിര്‍ത്താന്‍ ആവശ്യമായ നികാഹും അവശ്യഘടകമാണ്. അതിനാല്‍ തന്നെ ഒരാള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും അയാളുടെ കയ്യില്‍ മഹറിനുള്ള പണം തികയാതെ വരികയും ചെയ്‌താല്‍, അയാള്‍ക്ക് വിവാഹം കഴിക്കാന്‍ ആവശ്യമായ പണം നാം നല്‍കും. അതുപ്പോലെ വിദ്യാര്‍ഥി അവന്‍ ആവശ്യക്കാരനാണെങ്കില്‍ അവന് ആവശ്യമായ പുസ്തകം മറ്റു കാര്യങ്ങള്‍ സകാത്തില്‍ നിന്നും നാം നല്‍കും”. (الشرح الممتع ج6 ص221).



അഗതികള്‍: المسكين


തന്‍റെ വാര്‍ഷിക വരുമാനം വാര്‍ഷിക ചിലവിന്‍റെ പകുതിയിലധികം ഉണ്ടെങ്കിലും അത് തികയില്ല. ഈ അവസ്ഥയില്‍ ഉള്ളവനാണ് മിസ്കീന്‍. ഫഖീറിനേക്കാള്‍ പ്രാരാബ്ധം കുറഞ്ഞവനാണ് മിസ്കീന്‍. ഇതാണ് ഇമാം മാലിക്(رحمه الله), ഇമാം ശാഫിഇ(رحمه الله), ഇമാം  അഹ്മദ്(رحمه الله) തുടങ്ങിയവരുടെ അഭിപ്രായം. ഈ അഭിപ്രായമാണ് ശൈഖ് ഇബ്ന്‍ ബാസ്(رحمه الله), ശൈഖ് ഇബ്നു ഉസൈമീന്‍(رحمه الله) തുടങ്ങിയവരും  ലിജ്നതുദ്ദാഇമയും സ്വീകരിച്ചിട്ടുള്ളത്.


أَمَّا ٱلسَّفِينَةُ فَكَانَتۡ لِمَسَٰكِينَ يَعۡمَلُونَ فِي ٱلۡبَحۡرِ فَأَرَدتُّ أَنۡ أَعِيبَهَا وَكَانَ وَرَآءَهُم مَّلِكٞ يَأۡخُذُ كُلَّ سَفِينَةٍ غَصۡبٗا

അല്ലാഹു പറയുന്നു: “ എന്നാല്‍ ആ കപ്പല്‍ കടലില്‍ ജോലിചെയ്യുന്ന ഏതാനും ദരിദ്രന്‍മാരുടെതായിരുന്നു. അതിനാല്‍ ഞാനത്‌ കേടുവരുത്തണമെന്ന്‌ ഉദ്ദേശിച്ചു. (കാരണം) അവരുടെ പുറകെ എല്ലാ (നല്ല) കപ്പലും ബലാല്‍ക്കാരമായി പിടിച്ചെടുക്കുന്ന ഒരു രാജാവുണ്ടായിരുന്നു”. – [ الكهف 79].


ഇവിടെ അവര്‍ക്ക് കപ്പലുള്ള കാര്യം പ്രതിപാദിച്ചതോടൊപ്പം തന്നെ അവരെ മിസ്കീനുകള്‍ എന്ന് വിശുദ്ധഖുര്‍ആന്‍ വിശേഷിപ്പിക്കുകയും ചെയ്തു. ധനമുള്ള, എന്നാല്‍ ആ ധനം തന്‍റെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് തികയാത്തവര്‍ ആണ് മിസ്കീന്‍ എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.

സകാത്തിൻ്റെ അവകാശികളെ കുറിച്ച് മറ്റൊരു ലേഖനത്തിൽ വിശദമായി നമ്മൾ പ്രതിപാദിച്ചിട്ടുണ്ട്:  https://www.fiqhussunna.com/2014/08/blog-post_5.html  

അതുകൊണ്ടു ഒരു രോഗി ഫഖീറോ മിസ്കീനോ ആണെങ്കിൽ സകാത്തിൽ നിന്നും നൽകാം അല്ലെങ്കിൽ നൽകാവതല്ല. 


 അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ