Tuesday, April 30, 2019

ഇസ്‌ലാം തീവ്രവാദമല്ല. സലഫിയ്യത്ത് ഭീകരവാദമല്ല. നന്മയാണ്, കരുണയാണ്, നല്ല സമീപനമാണ്.


 الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

ഇന്ന് പത്രമാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും സലഫികൾ തീവ്രവാദികളാണ് എന്നും അവർ സമൂഹത്തിന് തിന്മയാണ് എന്നുമുള്ള എഴുത്തുകുത്തുകൾ ധാരാളമായി പ്രചരിച്ച് കാണുന്നു. ഒരുപക്ഷെ തെറ്റിധാരണകൾ കൊണ്ടാകാം മറ്റൊരു പക്ഷെ ആശയ ദാരിദ്ര്യത്തെ കൊണ്ടാകാം. എന്തുതന്നെയായാലും വസ്തുതകൾ വിലയിരുത്തപ്പെടേണ്ടതുണ്ട്. സത്യത്തെ അവഗണിച്ചുകൊണ്ടും വസ്തുതകളെ നിരാകരിച്ചുകൊണ്ടുമാണ് പലരും തങ്ങളുടെ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് എന്ന് പറയാതെ വയ്യ. അതുകൊണ്ടുതന്നെ തെറ്റിദ്ധാരണകൾ അകറ്റാൻ സഹായകമാകുംവിധം ഇസ്‌ലാമിക പ്രമാണങ്ങളിലൂടെയും സലഫീ പണ്ഡിതന്മാരുടെ വാക്കുകളിലൂടെയും, സമാധാനപൂർവ്വം ഒരു നാട്ടിൽ  വിവിധ മതസ്ഥർക്കിടയിൽ ജീവിക്കുന്ന മുസ്ലിംകൾ പ്രബോധന രംഗത്തും, ഇടപെടലുകളിലും സ്വീകരിക്കേണ്ട നിലപാട്  എന്ത് എന്നതാണ്  ഈ ലേഖനം ചർച്ച ചെയ്യുന്നത്.

www.fiqhussunna.com

ആരാധനകളിലും ആശയാദർശങ്ങളിലും, ഇസ്‌ലാമിന്റെ അടിസ്ഥാന തത്വമായ ഏകദൈവാരാധനക്ക്  കടകവിരുദ്ധമായ കാര്യങ്ങളിൽ പരിപൂർണമായ  വ്യതിരിക്തത പുലർത്തണം എന്ന് പറയുമ്പോഴും, ഏത് മതസ്ഥരുമാകട്ടെ തന്റെ സമൂഹത്തിനും സഹജീവികൾക്കും നാടിനുമെല്ലാം നന്മയും നീതിയും ഗുണകാംക്ഷയുമായി വർത്തിക്കണം എന്നതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇത് തന്നെയാണ് സലഫികളുടെയും രീതി. പൊതുസമൂഹത്തിന് ദ്രോഹം ചെയ്യൽ. തങ്ങൾ ജീവിക്കുന്ന നാടിനും സാമൂഹ്യ സുരക്ഷക്കും ഭംഗം വരുത്തൽ, പൊതുമുതൽ നശിപ്പിക്കൽ, ജീവൻ ഹനിക്കൽ, നിയമം കയ്യിലെടുക്കൽ, കരാറുകളും ഉടമ്പടികളും ലംഘിക്കൽ, തങ്ങളിൽ വിശ്വാസമർപ്പിക്കുന്നവരെ ചതിക്കൽ തുടങ്ങി ഇസ്‌ലാം എന്തെല്ലാം നിഷിദ്ധമാക്കിയിട്ടുണ്ടോ അതെല്ലാം സലഫികൾക്കും നിഷിദ്ധമാണ്. കാരണം ഇസ്‌ലാമിക അധ്യാപനങ്ങളെന്തോ അത് പിന്തുടരുക എന്നതാണ് സലഫിയ്യത്ത്.

വിശ്വാസപരമായ വ്യതിരിക്തത പുലർത്തുന്നതുകൊണ്ടു മാനുഷികമായി തന്റെ മേൽ അർപ്പിതമായ കർത്തവ്യങ്ങൾ ഒരു വിശ്വാസിയുടെ മേൽ ഇല്ലാതാകുന്നില്ല.. ഉദാ: ഏകദൈവവിശ്വാസിയായ തന്നെ ബഹുദൈവാരാധനക്ക് വേണ്ടി നിർബന്ധിക്കുന്ന മാതാപിതാക്കളാണെങ്കിൽപ്പോലും, അവരെ ആ അധർമ്മത്തിൽ അനുസരിക്കരുത്, പക്ഷെ അപ്പോഴും മാതാപിതാക്കൾ എന്ന നിലക്ക് അവരെ പരിചരിക്കേണ്ട കടമ തന്റെ മേൽ നിർബന്ധമായും നിലനിൽക്കുന്നു എന്ന് പഠിപ്പിക്കുന്ന മതമാണ് ഇസ്‌ലാം.

അല്ലാഹു പറയുന്നു: "മനുഷ്യന്‌ തന്‍റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു- ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ്‌ മാതാവ്‌ അവനെ ഗര്‍ഭം ചുമന്ന്‌ നടന്നത്‌. അവന്‍റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്‌- എന്നോടും നിന്‍റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂക. എന്‍റെ അടുത്തേക്കാണ്‌ (നിന്‍റെ) മടക്കം. നിനക്ക്‌ യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട്‌ നീ പങ്കുചേര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഇരുവരും നിന്‍റെ മേല്‍ നിര്‍ബന്ധം ചെലുത്തുന്ന പക്ഷം അവരെ നീ അനുസരിക്കരുത്‌. എന്നാൽ ഇഹലോകത്ത്‌ നീ അവരോട്‌ നല്ലനിലയില്‍ സഹവസിക്കുകയും, എന്നിലേക്ക്‌ മടങ്ങിയവരുടെ മാര്‍ഗം നീ പിന്തുടരുകയും ചെയ്യുക. പിന്നെ എന്‍റെ അടുത്തേക്കാകുന്നു നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്‌." - [വിശുദ്ധ ഖുർആൻ: 31: 14-15].

തന്റെ മാതാപിതാക്കൾ  അവർ ഏത് മതക്കാരായാലും അവരെ പരിചരിക്കലും അവർക്ക്  കാരുണ്യത്താൽ ചിറകുകൾ താഴ്ത്തിക്കൊടുക്കലും  ഒരു മുസ്‌ലിമിന്റെ മേൽ നിർബന്ധമാണ്.

ഈ വചനങ്ങളെ വിശദീകരിച്ചുകൊണ്ട് പ്രശസ്ത വിശുദ്ധഖുർആൻ വ്യാഖ്യാതാവ് ഇബ്നു ജരീർ
 ത്വബരി (റ) പറയുന്നു: " മനുഷ്യാ നിന്നോട് ഏകനായ സൃഷ്ടാവിൽ പങ്കുചേർക്കാനും അവനല്ലാത്തവർക്ക്  ആരാധനകളർപ്പിക്കാൻ നിന്റെ മാതാപിതാക്കൾ നിർബന്ധിച്ചാൽ , അവർ നിർബന്ധിക്കുന്ന ബഹുദൈവാരാധനയുടെ വിഷയത്തിൽ നീ അവരെ അനുസരിക്കേണ്ടതില്ല. എന്നാൽ നിന്റെ രക്ഷിതാവിനെ ധിക്കരിക്കാത്ത രൂപത്തിൽ ഭൗതിക കാര്യങ്ങളിൽ അവരെ അനുസരിച്ചുകൊണ്ട് ഏറ്റവും നല്ല രൂപത്തിൽ അവരുടെ ജീവിതത്തിന്  നീ കൂട്ടായിരിക്കണം. അത് പാപമല്ല. (മറിച്ച് സൃഷ്ടാവിന്റെ കല്പനയാണ്)". - [തഫ്‌സീർ ത്വബരി: 20/139].

തീവ്രവാദികളെ ഏറ്റവും കൂടുതൽ ആശയപരമായും വൈജ്ഞാനികമായും എതിരിട്ട ഒരു പണ്ഡിതനായിരുന്നിട്ട് കൂടി തെറ്റിധാരണകളാൽ തീവ്രവാദിയെന്ന് മുദ്രകുത്തപ്പെട്ട ശൈഖ് സ്വാലിഹ് അൽ ഫൗസാൻ (ഹ) പറയുന്നത് നോക്കൂ: " അവിശ്വാസികളാണെങ്കിൽ പോലും നിന്റെ മാതാപിതാക്കൾക്ക് പുണ്യം ചെയ്യുകയും അവരോടു നല്ല രൂപത്തിൽ സഹവർത്തിക്കുകയും അവർക്ക് നന്മ ചെയ്യുകയും ചെയ്യൽ  പരിശുദ്ധനും പരമോന്നതനുമായ അല്ലാഹു നിന്റെ മേൽ നിർബന്ധമാക്കിയ കാര്യമാണ്. അതുകൊണ്ട് ഭൗതിക കാര്യങ്ങളിൽ അവരോട് ഏറ്റവും നല്ല സമീപനം പുലർത്തുക. എന്നാൽ മതപരമായ കാര്യത്തിൽ നിന്റെ മാതാപിതാക്കളുടെ മതത്തിന് വിഭിന്നമാണെങ്കിൽ പോലും നീ സത്യ മതം  പിന്തുടരുക. എന്നാൽ അതേസമയം മാതാപിതാക്കളോട് പ്രത്യുപകാരമായി ഏറ്റവും നല്ല രൂപത്തിൽ വർത്തിക്കുക. അവർ അവിശ്വാസികളായാലും അവർ നിന്നോട് ചെയ്ത നന്മക്ക് നീ തിരിച്ചും അവരെ ഏറ്റവും നല്ല രൂപത്തിൽ പരിചരിക്കുക." - [ഫതാവൽ ഫൗസാൻ: 2/ 257]. ഇതാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്ന നന്മയുടെ മാനം.

സൗദി അറേബ്യയിലെ ഉന്നത പണ്ഡിത സഭ, അഥവാ ലോകപ്രശസ്ഥരായ സലഫീ പണ്ഡിതന്മാർ പുറപ്പെടുവിച്ച ഫത്‌വയിൽ   അവിശ്വാസികളായ തന്റെ ബന്ധുമിത്രാതികളോട്  എങ്ങനെ പെരുമാറണം  എന്ന്  പഠിപ്പിക്കുന്നത് കാണുക: "നിന്റെ മേൽ നിർബന്ധമായ കാര്യങ്ങളിൽപ്പെട്ടതാണ് ,  (ഇതരമതസ്ഥരായിട്ടുള്ള നിന്റെ ബന്ധുമിത്രാതികളോട്) നിന്റെ ആശയങ്ങൾ നല്ല രൂപത്തിൽ ഉപദേശിക്കുകയും, അവരെ അതിലേക്ക് ക്ഷണിക്കുകയും ചെയ്യുക, അതുപോലെ  അവരോട് ജീവിതത്തിൽ ഏറ്റവും നല്ല രൂപത്തിൽ സഹവർത്തിക്കുക.  നീ അവരോട് സൗമ്യമായ ഭാഷയിൽ സംസാരിക്കുക. നീ സമ്പത്ത് ഉള്ളവനാണ് എങ്കിൽ അവർക്ക് ധർമ്മം ചെയ്യുക. (നിന്റെ സൗമ്യമായ സമീപനത്തിലൂടെ) അല്ലാഹു അവരുടെ ഹൃദയത്തിനും അവരുടെ ചിന്തകൾക്കും പ്രകാശം നൽകിയേക്കാം. ഒപ്പം താൻ ഉൾകൊള്ളുന്ന സത്യം അവർക്ക് എത്തിച്ചുകൊടുക്കാൻ ഏറ്റവും നല്ല മാർഗ്ഗേണ കാത്തിടപാടുകളിലൂടെയും മറ്റും നീ പരിശ്രമിക്കുകയും ചെയ്യുക." ശൈഖ് ഇബ്‌നുബാസ് - [ഫതാവ ലജ്‌നദ്ദാഇമ: 12 /255, 256].   

അതെ ആരെയും ഉപദ്രവിക്കുകയോ, ആരുടെയെങ്കിലും സ്വത്ത് അപഹരിക്കുകയോ, കൊല്ലും കൊലയും, ചതിയും വഞ്ചനയും ഗൂഡാലോചനകളും ഒളിയാക്രമണങ്ങളും നടത്തുകയോ അല്ല മുസ്‌ലിംകളുടെ ജോലി. മറിച്ച് മാനുഷിക ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതോടൊപ്പം തങ്ങൾ വിശ്വസിക്കുന്നതും ഉൾക്കൊള്ളുന്നതുമായ സത്യത്തിലേക്കും ധർമ്മത്തിലേക്കും ഏകദൈവവിശ്വാസത്തിലേക്കും അവർ ഏവരേയും ക്ഷണിക്കുന്നു. അത് തന്റെ ബാധ്യതയായി കാണുന്നു. ബഹുദൈവാരാധനയുമായി ബന്ധപ്പെട്ടതും തങ്ങളുടെ വിശ്വാസാദർശങ്ങൾക്ക് യോജിക്കാത്തതുമായ സകല കാര്യങ്ങളിൽ നിന്നും അവർ വിട്ടുനിൽക്കുകയും ചെയ്യുന്നു. എന്നാൽ ഇതരമതസ്ഥരോട്, എന്തിനധികം ലോകം കണ്ട ഏറ്റവും വലിയ ധിക്കാരിയും സ്വേച്ഛാധിപതിയും കൊലപാതകിയുമായ ഫറോവയോടു പോലും തങ്ങൾ ഉൾക്കൊള്ളുന്ന യഥാർത്ഥ മതവിശ്വാസത്തിലേക്ക്  ക്ഷണിക്കുമ്പോൾ സൗമ്യമായ ഭാഷയിൽ സംസാരിക്കണമെന്ന്  വിശുദ്ധഖുർആൻ പഠിപ്പിക്കുന്നു. വിയോജിപ്പുകൾ സൗമ്യമായ സംഭാഷണത്തിന് തടസ്സമാകുന്നില്ല എന്നത് ഇവിടെ ശ്രദ്ധേയം. അതുകൊണ്ടാണ് ഒരു പ്രബോധകന് ഏറ്റവും അനിവാര്യ ഘടകമായി സൗമ്യമായ സംഭാഷണ ശൈലി അല്ലാഹു നിഷ്കർഷിക്കുന്നതും. 

 പക്ഷെ എന്നിട്ടും സ്വന്തം ആശയത്തോട്  സംഘടനാപരമായി മാത്രം യോജിക്കാത്തതിന്റെ പേരിൽ എതിരാളിയെ വെട്ടിനുറുക്കിയ പ്രത്യയ ശാസ്ത്രക്കാർ പോലും പറയുന്നു 'അല്ല ഇസ്‌ലാം, വിശിഷ്യാ സലഫികൾ തീവ്രവാദികളാണ്'. എന്തൊരു കൗതുകം.

സലഫികൾ അഥവാ കേരളക്കരയിലെ മുജാഹിദുകൾ കേരളത്തിലുടനീളം കാലങ്ങളായി പ്രവർത്തിക്കുന്നു. ആത്മീയ ചൂഷണം, നിരീശ്വരവാദം , ബഹുദൈവാരാധന, വിശ്വാസചൂഷണത്തിന്റെ പ്രതീകമായ ആൾദൈവങ്ങൾ, മഖാമുകൾ ദർഗകൾ,  വികലവിശ്വാസങ്ങൾ,  കള്ള് , കഞ്ചാവ് , ചതി , വഞ്ചന , ലൈംഗിക അതിക്രമങ്ങൾ, അഴിമതി, കുറ്റകൃത്യങ്ങൾ, തീവ്രവാദ വിധ്വംസക പ്രവർത്തനങ്ങൾ  ഇവക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കുകയും ആളുകളെ ഏകദൈവവിശ്വാസത്തിലേക്കും സന്മാർഗത്തിന്റെ മാധുര്യത്തിലേക്കും സമാധാനപൂർവ്വം ക്ഷണിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യാരാജ്യം നൽകുന്ന പൗരസ്വാതന്ത്ര്യമാണത്. അതിനിയും നിർവ്യാജം തുടർന്നുകൊണ്ടിരിക്കും. തങ്ങളുടെ ആശയം ആരുടേയും മേൽ അടിച്ചേല്പിക്കുന്നില്ല. ആരെയും അതിന്റെ പേരിൽ ആക്രമിച്ചിട്ടില്ല. സൃഷ്ടാവിന്റെ മാർഗദർശനത്തെ സ്വീകരിക്കുന്നവർക്ക്  മരണശേഷമുള്ള ജീവിതത്തിൽ അവർണ്ണനീയമായ സ്വർഗ്ഗവും, സ്വീകരിക്കാത്തവർക്ക് കത്തിജ്വലിക്കുന്ന നരകാഗ്നിയുമായിരിക്കും ലഭിക്കുക. അത് ഓരോ മുസ്‌ലിമിന്റെയും അടിസ്ഥാന വിശ്വാസമാണ്. ആരോഗ്യകരമായ ആശയ സംവാദങ്ങളും ചർച്ചകളുമാണ് അനിവാര്യം. അതാണ് ഇന്നുവരെ മുജാഹിദുകൾ സ്വീകരിച്ച രീതിയും.

രാജ്യത്തിന്റെ സുരക്ഷയോ , നാട്ടിലെ സമാധാനപരമായ അന്തരീക്ഷമോ അവർ തകർക്കുകയില്ല. അപ്രകാരം ചെയ്യുന്നുവെങ്കിൽ അവൻ സലഫിയാകുകയുമില്ല. കാരണം തന്നെ വിശ്വസിച്ചവരെ വഞ്ചിക്കുക എന്നത് കൊടിയ അപരാധമായാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.  എത്രത്തോളമെന്നാൽ ഇമാം ഇബ്നു ഖുദാമ (റ) തന്റെ അൽമുഗ്നി എന്ന ഗ്രന്ഥത്തിൽ പഠിപ്പിക്കുന്നത് കാണുക: "ശത്രുവിന്റെ രാജ്യത്ത് പോലും അവരിൽ നിന്നും നിർഭയത്വം വാങ്ങി ഒരാൾ പ്രവേശിച്ചാൽ അവൻ അവരെ വഞ്ചിക്കരുത്. അത് ഹറാമാണ്. കാരണം അവരെ വഞ്ചിക്കുകയില്ല എന്ന നിബന്ധനയോടെയാണ്  നിർഭയനായി  അവിടെ പ്രവേശിക്കാൻ അവരവന് അനുമതി നൽകിയത് . അതുകൊണ്ട് അത് വിശ്വാസവഞ്ചനയാണ്. നമ്മുടെ മതത്തിൽ വഞ്ചനയില്ല." - [അൽമുഗ്നി: 9/ 237]. ശത്രു രാജ്യത്തോട് പോലും അവരുടെ വിശ്വാസം പിടിച്ചുപറ്റി വഞ്ചിക്കരുത്. അത് ഇസ്ലാമല്ല എന്ന് പഠിപ്പിക്കുന്നുവെങ്കിൽ, പിന്നെ സ്വന്തം രാജ്യത്തെ ഒരാൾ വഞ്ചിക്കുമോ. യഥാർത്ഥ വിശ്വാസിയും സലഫിയുമായ ഒരാൾ ഒരിക്കലും അങ്ങനെ ചെയ്യില്ല. അവൻ രാജ്യത്തിന്റെ പൊതുമുതൽ അപഹരിക്കില്ല. വിവിധ മതക്കാർ പരസ്പര ധാരണയോടെ കഴിയുന്ന ഒരു നാട്ടിൽ, അവൻ മറ്റു പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കുകയില്ല. ഇതാണ് ഇസ്‌ലാം. ഇതാണ് സലഫിയ്യത്ത്.

വിശ്വാസപരമായ സ്നേഹബന്ധത്തെയും പ്രകൃതിപരമായ സ്നേഹബന്ധത്തെയും നാം  വ്യത്യസ്തമായികാണുന്നു. പരസ്പരമുള്ള കാരുണ്യവും പുണ്യം ചെയ്യലും അതിക്രമം പ്രവർത്തിക്കാതിരിക്കലും ഈ പ്രകൃതിപരമായ സ്നേഹത്തിന്റെ പരിധിയിൽ വരുന്നതാണ്. അതൊരു അവിശ്വാസിയുമായി ഉണ്ടാകുന്നതിനെ സലഫീ പണ്ഡിതന്മാരോ സലഫികളോ വിലക്കിയിട്ടില്ല. ശൈഖ്  സ്വാലിഹ് അൽ ഫൗസാൻ (ഹ) പറയുന്നത് നോക്കൂ:

"താങ്കൾക്ക് ഇഷ്ടപ്പെട്ടവരെയെല്ലാം നേർമാർഗത്തിലാക്കാൻ താങ്കൾക്ക് സാധിക്കുകയില്ല" ഈ വിശുദ്ധ ഖുർആനിലെ വചനത്തെ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു: പ്രവാചകരേ അങ്ങ്  ഒരാളെ സന്മാർഗത്തിലാക്കുക എന്നത് ഉടമപ്പെടുത്തുന്നില്ല. താങ്കൾ സ്നേഹിക്കുന്ന താങ്കളുടെ ബന്ധുമിത്രാതികളോ പിതൃവ്യന്മാരോ ആയിരുന്നാലും ശരി. ഇവിടെ ഉദ്ദേശിക്കുന്ന സ്നേഹം പ്രകൃതിപരമായ സ്നേഹമാണ് . മതപരമായ (വിശ്വാസപരമായ) സ്നേഹമല്ല. വിശ്വാസപരമായ സ്നേഹബന്ധം ബഹുദൈവാരാധകനായ ഒരാളോട് പാടില്ല താനും." - [إعانة المستفيد بشرح كتاب التوحيد : 1/ 356]. അഥവാ പ്രകൃതിപരമായ സ്നേഹബന്ധവും വിശ്വാസത്തിന്റെ പേരിൽ ഉണ്ടാകുന്ന സ്നേഹബന്ധവും രണ്ടും വ്യത്യസ്തവും, ഒന്ന് അനുവദനീയവും മറ്റൊന്ന് നിഷിദ്ധവുമാണ്. ഇത് ഏതൊരു മുസ്‌ലിമിന്റെയും അടിസ്ഥാന വിശ്വാസത്തിന്റെ ഭാഗമാണ് . തന്റെ ജീവിതത്തിൽ തന്റെ ജീവനേക്കാൾ ഓരോ മുസ്‌ലിമും വിലകല്പിക്കുന്നത് ഏകദൈവവിശ്വാസത്തിനാണ്. ആ ഏകദൈവവിശ്വാസത്തിന് എതിര് പ്രവർത്തിക്കുക എന്നതാണ് ഏറ്റവും വലിയ അധർമ്മവും അനീതിയും മ്ലേഛവൃത്തിയുമായി  ഇസ്‌ലാം പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ആശയപരമായ, വിശ്വാസപരമായ സ്നേഹബന്ധം ഒരു ബഹുദൈവാരാധകരോടും സ്ഥാപിക്കുക അവർക്ക് സാധ്യമല്ല.  അതേസമയം  തന്റെ ഏകദൈവവിശ്വാസത്തിന് കോട്ടം തട്ടാത്ത രൂപത്തിൽ പ്രകൃതിപരമായതും മനുഷ്യ സൃഷ്ടിപ്പിൽ അടങ്ങിയതുമായ മാനുഷിക ബന്ധം ഉണ്ടാകുന്നതിൽ ഇസ്‌ലാം വിലക്കുന്നുമില്ല. മറിച്ച് പച്ചക്കരളുള്ള എല്ലാ ജീവനും നന്മ ചെയ്യുന്നതും കരുണ കാണിക്കുന്നതും ധർമ്മമാണ് എന്ന് മുഹമ്മദ് (സ) നമ്മെ പഠിപ്പിക്കുന്നു. ഇത് എല്ലാ മുസ്ലിംകളും ഒരുപോലെ അംഗീകരിക്കുന്ന കാര്യമാണ്. ഇന്ന് സലഫികളെ തീവ്രവാദികളാക്കി മുദ്രകുത്താൻ അന്യായമായി വലാ-ബറാ വിഷയം ഉപയോഗപ്പെടുത്തുന്ന സൂഫികൾ പള്ളിദർസുകളിൽ പഠിപ്പിക്കുന്ന തുഹ്ഫയിൽപ്പോലും ഇത് വ്യക്തമായി പരാമർശിച്ചിട്ടുണ്ട്.

വലാഅ' ബറാഅ' വിഷയത്തിൽ പലർക്കുമുണ്ടായ അതിരു കവിയലുകളെയും തെറ്റിദ്ധാരണകളെയും ചർച്ച ചെയ്യുന്ന 'അൽവലാ വൽ ബറാ' എന്ന തന്റെ ലഘുപുസ്തകത്തിൽ സലഫീ പണ്ഡിതനും ഉമ്മുൽ ഖുറാ യൂണിവേഴ്‌സിയിലെ അദ്ധ്യാപകനുമായ ഡോ. മുഹമ്മദ് ഉമർ ബാസ്‌മൂൽ പറയുന്നത് കാണുക: "ഒരു മുസ്ലിമിന് ഒരു അവിശ്വാസിയെ അയാളുടെ  ദീനിന്റെയോ വിശ്വാസത്തിന്റെയോ പേരിലല്ലാതെ സ്നേഹിക്കൽ അനുവദനീയമാണോ ?. എന്നതിനുള്ള മറുപടി:  അനുവദനീയമാണ് എന്നതാണ്. ഒരു വിശ്വാസി തന്റെ ദീനിൽ നിന്ന് പുറത്ത് പോകാൻ ഇടവരുന്ന ബന്ധത്തിന്റെ പരിധിയിൽ വരുന്ന ഒന്നല്ല അത്. അതിന്റെ തെളിവ് ഈ വചനമാണ്. അല്ലാഹു പറയുന്നു: "എല്ലാ നല്ല വസ്തുക്കളും ഇന്ന്‌ നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. വേദം നല്‍കപ്പെട്ടവരുടെ ഭക്ഷണം നിങ്ങള്‍ക്ക്‌ അനുവദനീയമാണ്‌. നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാണ്‌. സത്യവിശ്വാസിനികളില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും, നിങ്ങള്‍ക്ക്‌ മുമ്പ്‌ വേദം നല്‍കപ്പെട്ടവരില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും - നിങ്ങള വര്‍ക്ക്‌ വിവാഹമൂല്യം നല്‍കിക്കഴിഞ്ഞിട്ടുണ്ടെങ്കില്‍ - ( നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. ) നിങ്ങള്‍ വൈവാഹിക ജീവിതത്തില്‍ ഒതുങ്ങി നില്‍ക്കുന്നവരായിരിക്കണം. വ്യഭിചാരത്തില്‍ ഏര്‍പെടുന്നവരാകരുത്‌. രഹസ്യവേഴ്ചക്കാരെ സ്വീകരിക്കുന്നവരുമാകരുത്‌. സത്യവിശ്വാസത്തെ ആരെങ്കിലും തള്ളിക്കളയുന്ന പക്ഷം അവന്‍റെ കര്‍മ്മം നിഷ്ഫലമായിക്കഴിഞ്ഞു. പരലോകത്ത്‌ അവന്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും." -[മാഇദ: 5]. ഈ വചനത്തിൽ വേദക്കാരിൽ നിന്നും പതിവ്രതകളായ  സ്ത്രീകൾ നിങ്ങൾക്ക് അനുവദിച്ചിരിക്കുന്നു എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു. ഒരാൾക്ക് തന്റെ ഭാര്യയോടൊപ്പമുള്ള ജീവിതം ഇഷ്ടവും സ്നേഹബന്ധവും ഇല്ലാത്ത ഒന്നാകുകയില്ല എന്നത് ആർക്കുമറിയാം. അവിടെ മേല്പറഞ്ഞ സ്നേഹവും അടുപ്പവുമെല്ലാം ഉണ്ടാകുമായിരുന്നിട്ടും അഹ്‌ലു കിതാബിലെ സ്ത്രീകളെ വിവാഹം ചെയ്യൽ അല്ലാഹു അനുവദിച്ചതിലൂടെ ഈ പറയുന്ന സ്നേഹബന്ധം ഇസ്‌ലാമിൽ നിന്നും പുറം കടക്കാൻ ഇടവരുത്തുന്ന സ്നേഹബന്ധമല്ല എന്ന് മനസ്സിലാക്കാം. അതുകൊണ്ടാണ് ഇസ്‌ലാമിൽ നിന്നും പുറത്ത് പോകാൻ കാരണമാകുന്ന സ്നേഹബന്ധത്തിന്റെ മാനദണ്ഡമായി അവിശ്വാസിയായ ഒരാളോട് അവരുടെ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിലുണ്ടാകുന്ന സ്നേഹബന്ധമാണ് അത് എന്ന് ഞാൻ സൂചിപ്പിക്കാൻ കാരണം." - [അൽ വലാ വൽ ബറാ : പേജ് 10]. ഇവിടെയാണ് സൃഷ്ടാവ് സൃഷ്ടിജാലങ്ങൾക്ക് കാരുണ്യമായി നൽകിയ പരസ്പര കാരുണ്യം, ദയ, ഭൗതിക ജീവിതത്തിലെ സഹകരണം, പരസ്പരം പുണ്യം ചെയ്യൽ എന്നിങ്ങനെ മകൻ, പിതാവ്, ഭാര്യ, അയൽവാസി, നാട്ടുകാരൻ തുടങ്ങിയവരുമായി ഉണ്ടാകുന്നതായ പ്രകൃതിപരമായ ബന്ധം ഇസ്‌ലാം നിരാകരിക്കുന്നില്ല. എന്നാൽ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുണ്ടാകുന്ന, അതിലുപരി ഏറ്റവും വലിയ ബന്ധമായി ഇസ്‌ലാം പഠിപ്പിക്കുന്ന ആദർശബന്ധം അവിശ്വാസികളോടും ബഹുദൈവാരാധകരോടും  ഉണ്ടാകുന്നതിനെ ഇസ്‌ലാം വിലക്കുകയും ചെയ്യുന്നു. ആർക്കും ലളിതമായി മനസ്സിലാക്കാവുന്നതും കാപട്യമോ രഹസ്യ അജണ്ടയോ ഇല്ലാത്ത സത്യസന്ധമായ ആദർശമാണത്.

അതുപോലെ ഈ വിഷയത്തിൽ കൂടുതൽ തെറ്റിദ്ധാരണകളും പ്രശ്നകലുഷിതമായ അന്തരീക്ഷവും ഉണ്ടാകാനിടയായ കാരണത്തെപ്പറ്റി  അദ്ദേഹം പറയുന്നു : "യാഥാർത്ഥത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ടു ചർച്ച ചെയ്യുമ്പോൾ നിർബന്ധമായും പരിഗണിച്ചിരിക്കേണ്ട വിവിധ തലങ്ങൾ ഈ വിഷയത്തിന് ഉണ്ടായിരിക്കെ, അതൊന്നും  പരിഗണിക്കാതെ സങ്കുചിതമായി വിലയിരുത്തുന്നു എന്നതാണ്  (തെറ്റിദ്ധാരണാജനകമായ) പ്രശ്നകാരണങ്ങളിൽ ഒരു സുപ്രധാന കാരണം". - [അൽ വലാ വൽ ബറാ. പേജ്: 7].

അനുവദനീയമായ വലാഅ'  ഏത് , നിഷിദ്ധമായതും ഇസ്‌ലാമിൽ നിന്നും പുറത്ത് പോകാൻ ഇടവരുത്തുന്നതുമായ വലാഅ' ഏത് തുടങ്ങിയവയിലെ തെറ്റിദ്ധാരണകൾ അകറ്റാൻ സഹായകമാകുന്ന അദ്ദേഹത്തിന്റെ ലഘു പുസ്തകം ഈയുള്ളവൻ വിവർത്തനം ചെയ്യുന്നുണ്ട് . ഇൻ ഷാ അല്ലാഹ് ...

ഒരാളോടും ഒരു മുസ്ലിമിന്  അനീതി കാണിക്കാൻ പാടില്ല. എത്രത്തോളമെന്നാൽ നബി(സ)യെ ഏകദൈവ വിശ്വാസിയായതിന്റെ പേരിൽ സ്വന്തം നാട്ടിൽ നിന്നും പുറത്താക്കുകയും, പലായനം ചെയ്ത നാട്ടിൽ പോലും നിൽക്കാൻ അനുവദിക്കാത്ത നിരന്തരം അക്രമങ്ങളും യുദ്ധവുമായി വരുകയും ചെയ്ത ആളുകളെ നേരിടുമ്പോൾ പോലും 'നിങ്ങൾ അതിരുകവിയരുത്' എന്ന അതിമഹനീയമായ സന്ദേശമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്: " നിങ്ങളോട്‌ യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്‍റെമാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട്‌ പ്രവര്‍ത്തിക്കരുത്‌. പരിധിവിട്ട്‌ പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ." - [വിശുദ്ധ ഖുർആൻ : 2; 190].

ഇസ്‌ലാം സമാനതകളില്ലാത്ത സ്വഭാവമഹിമയുടെ മതമാണ്. അല്ലാഹുവിന്റെ റസൂൽ (സ) സമാഗതമായത് തന്നെ സൽസ്വഭാവത്തിന്റെ ഉന്നതമായ മാനങ്ങൾ പൂർത്തീകരിക്കാനാണ്. വിശ്വാസതലങ്ങളിലെ ജീർണതകൾ മുതൽ, സാമൂഹ്യബന്ധങ്ങൾ, പൊതുനന്മ, വ്യക്തി നന്മ, കുടുംബ ജീവിതം, മൃഗങ്ങളോടും ഇതര സൃഷ്ടിജാലങ്ങളോടുമുള്ള സമീപനം , സാമ്പത്തികം, നിയമവ്യവസ്ഥിതി, രാഷ്ട്രബന്ധങ്ങൾ, ഉടമ്പടികൾ... എന്നുവേണ്ട വിസർജ്ജന മര്യാദകൾ പോലും ചർച്ച ചെയ്യുന്ന, മനുഷ്യജീവിതത്തിന്റെ നിഖിലമേഖലകളും പ്രതിപാദിക്കുന്ന സമ്പൂർണ മതം. ഏകദൈവവിശ്വാസമാണതിന്റെ അടിത്തറ. ഇഹപരജീവിതത്തിലെ നന്മയും വിജയവും, പുണ്യസമ്പുഷ്ടമായ ജീവിതത്തിലൂടെ കൈവരിക്കുന്ന സൃഷ്ടാവിന്റെ തൃപ്തിയുമാണ്  ലക്ഷ്യം. അതിന്റെ ആശയങ്ങൾ പഠിക്കുവാനും ആരോഗ്യകരമായ സംഭാഷണത്തിനും സർവ്വരെയും ക്ഷണിച്ചുകൊണ്ട് വിശുദ്ധ ഖുർആൻ അഭിമാന പുരസരം പറയുന്നു: "(നബിയേ,) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക്  നിങ്ങള്‍ വരുവിന്‍. അതായത്‌ അല്ലാഹുവെയല്ലാതെ (ഏകനായ സൃഷ്ടാവ്) നാം ആരാധിക്കാതിരിക്കുകയും, അവനോട്‌ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും, നമ്മളില്‍ ചിലര്‍ ചിലരെ അവനു പുറമെ ദൈവങ്ങളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്‌ ). എന്നിട്ട്‌ അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ ( അല്ലാഹുവിന്ന്‌ ) കീഴ്പെട്ടവരാണ്‌ എന്നതിന്ന്‌ നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക." - [വിശുദ്ധ ഖുർആൻ: 3/ 64].

അതെ.. തെറ്റിദ്ധാരണകൾ അകറ്റാൻ ഏറ്റവും ഉചിതമായ മാർഗം ഇസ്‌ലാമിനെ നാം  അടുത്തറിയുക എന്നതാണ്.

   

"ISIS" സലഫീ പണ്ഡിതന്മാര്‍ എന്ത് പറയുന്നു ?!.

 
الحمد لله والصلاة والسلام على رسول الله، وعلى آله وصحبه ومن والاه، وبعد؛

July 5/2016 ന് പ്രസിദ്ധീകരിച്ച കുറിപ്പാണ് എങ്കിലും, തീവ്രവാദ സംഘടനകളെ സലഫികളിലേക്ക് ചേര്‍ത്ത് വെച്ചുള്ള ആരോപണങ്ങള്‍ ചിലര്‍ ആവര്‍ത്തിക്കുമ്പോള്‍, ലോകത്തെ പ്രമുഖ സലഫീ പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ എന്ത് പറഞ്ഞു എന്നത് വീണ്ടും പ്രസക്തമാകുന്നു. സൗദി അറേബ്യയിലെ ഉന്നത പണ്ഡിതസഭയും അതിലെ ഉന്നതരായ സലഫീ പണ്ഡിതന്മാരും വൈജ്ഞാനികമായ പ്രതിരോധത്തിലൂടെയും സലഫീ രാഷ്ട്രമായ സൗദി അറേബ്യ സൈനിക നടപടികളിലൂടെയും ISIS, അല്‍ഖാഇദ  പോലുള്ള കൊലയാളി സംഘങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടും അത് കാണാതെ, സലഫികളിലേക്ക് അവരെ ചേര്‍ത്ത് കെട്ടാന്‍ പരിശ്രമിക്കുകയാണ് ചിലര്‍ ചെയ്യുന്നത്. ഇത് അന്തമായ വിരോധം കൊണ്ടും തൗഹീദീ ആദര്‍ശത്തോടുള്ള അമര്‍ഷം കൊണ്ടും മാത്രമാണ്.

പ്രാരംഭഘട്ടത്തില്‍ത്തന്നെ ISIS നെതിരെ ഇസ്ലാമിക ലോകത്തെ പ്രഗത്ഭരായ പണ്ഡിതന്മാർ നടത്തിയ പ്രസ്താവനകളാണ് താഴെ :

www.fiqhussunna.com

“ഐസിസ് ഇസ്‌ലാമിന്‍റെ ഒന്നാമത്തെ ശത്രുക്കളാണ്. വിളകളും ജീവനും സര്‍വതും നശിപ്പിക്കുന്ന, നശീകരണ ചിന്താഗതിയും തീവ്രവാദ മനോഭാവവുമുള്ള ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. ഐസിസ് ആകട്ടെ അല്‍ഖാഇദയാകട്ടെ അവയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ അവയുടെ ആദ്യത്തെ ഇരകള്‍ മുസ്‌ലിമീങ്ങളാണ്. അവരാകുന്നു ഇസ്‌ലാമിന്‍റെ ഒന്നാമത്തെ ശത്രുക്കള്‍”. – ശൈഖ് അബ്ദുല്‍ അസീസ്‌ ആലു ശൈഖ് ഹഫിദഹുല്ല (സൗദി ഗ്രാന്‍ഡ്‌ മുഫ്തി). 19 ഓഗസ്റ്റ് 2014 നാണ് ശൈഖ് ഈ പ്രസ്ഥാവന നടത്തിയത്. ഇത് വളരെ വസ്തുതാപരമാരായ വിലയിരുത്തല്‍ ആയിരുന്നു എന്ന് പിന്നീടുള്ള അവരുടെ ഓരോ പ്രവര്‍ത്തനങ്ങളും തെളിയിച്ചു.
_________________

“അവരുടെ പ്രവര്‍ത്തനങ്ങളും ചെയ്തികളും ഖവാരിജുകളുടെ ചെയ്തികളും പ്രവര്‍ത്തനങ്ങളുമാണ്. അവരെക്കുറിച്ച് ‘ഇസ്‌ലാമിക് സ്റ്റേറ്റ്’ എന്ന് പറയാന്‍ പാടില്ല. അവരെ ‘ദാഇശ് സ്റ്റേറ്റ്’ എന്നാണ് വിളിക്കേണ്ടത്. ഇസ്‌ലാമിസ്റ്റുകള്‍ എന്ന് അവരെ വിളിക്കാന്‍ പാടില്ല. ജനങ്ങളെ കത്തികൊണ്ട് അറുക്കുകയും കൊലയും അക്രമവും അഴിച്ചുവിടുന്ന ഇവര്‍ക്ക് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. ഐസിസും അല്‍ഖാഇദയും ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ലാത്തവരാണ്.” – ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അബ്ബാദ് അല്‍ ബദര്‍ ഹഫിദഹുള്ള. (മുഹദ്ദിസുല്‍ മദീന).
_________________

“എല്ലാ മുസ്‌ലിമിനും ഈ ദീനിനോട് കടപ്പാടുണ്ട്. ഈ സമൂഹത്തോടും ഈ രാഷ്ട്രത്തോടും കടപ്പാടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം പിഴച്ച കക്ഷികളില്‍ നിന്നും ചിന്താധാരയില്‍ നിന്നും സമൂഹത്തെ സംരക്ഷിക്കുകയെന്ന ഓരോരുത്തരിലും അര്‍പ്പിതമായ കര്‍ത്തവ്യം അവര്‍ നിറവേറ്റേണ്ടതുണ്ട്. ആ പിഴച്ച ചിന്താധാരകളെപ്പറ്റി നാം ജനങ്ങളെ താക്കീത് നല്‍കുകയും, അവരെക്കുറിച്ച് നാം ഉത്തരവാദപ്പെട്ടവരെ അറിയിക്കുകയും ചെയ്യുക. ഒരിക്കലും നാം അവരെ മറച്ചുവെക്കരുത്. അതുപോലെ നമ്മുടെ കുട്ടികളെ അവര്‍ സ്വാധീനിക്കുന്നതില്‍ നിന്നും നാം സൂക്ഷിക്കണം. അതിന് എപ്പോഴും ഉണര്‍വോടെ ജാഗരൂകരായി നില്‍ക്കല്‍ ആവശ്യമാണ്‌” – ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ല. (സൗദി ഉന്നത പണ്ഡിതസഭയിലെ അംഗം).
_________________

“ഐസിസിന് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. ഈ ഉമ്മത്തിലെ അറിയപ്പെട്ട ഏതെങ്കിലും ഉലമാക്കളെ അവരോടൊപ്പം കാണാനും സാധിക്കില്ല”. - ശൈഖ് സഅദ് അശ്ശിസ്’രി ഹഫിദഹുല്ല. (സൗദി ഉന്നത പണ്ഡിതസഭയിലെ അംഗം)
_________________

“എല്ലാ നന്മയും മുഹമ്മദ്‌ നബി (സ) കൊണ്ടുവന്നതും സ്വഹാബത്ത് പിന്തുടര്‍ന്നതുമായ പാത പിന്‍പറ്റുന്നതിലാണ്. അല്ലാഹു മുഹമ്മദ്‌ (സ) യെ ലോകര്‍ക്കുള്ള കാരുണ്യമായാണ് അയച്ചിട്ടുള്ളത്. അല്ലാഹു പറയുന്നു:  “താങ്കളെ നാം ലോകര്‍ക്കുള്ള കാരുണ്യമായിട്ടല്ലാതെ അയച്ചിട്ടില്ല”. അതനുസരിച്ചാണ് മുസ്‌ലിമീങ്ങള്‍ പ്രവര്‍ത്തിച്ചത്. ആ പ്രവര്‍ത്തനത്താല്‍ ലോകത്തിന്‍റെ നാനാ ഭാഗത്തും ഇസ്‌ലാം എത്തി. എന്നാല്‍  പിന്നീട് ചില ആളുകള്‍ സ്വഹാബത്തിനേക്കാള്‍ അല്ലാഹുവിന്‍റെ ദീനിനെ സംരക്ഷിക്കുന്നവരാണ് തങ്ങള്‍ എന്ന വ്യാജേന കടന്നുവന്നു. അവരാണ് ഖവാരിജുകള്‍....... അവരുയര്‍ത്തുന്ന മധുര വാഗ്ദാനങ്ങളില്‍ വഞ്ചിതരാകരുത്. നബി (സ) അവരെക്കുറിച്ച് പറഞ്ഞത്: “അവര്‍ (ആകര്‍ഷകമായ) നല്ല കാര്യങ്ങള്‍ സംസാരിക്കുകയും എന്നാല്‍ നീചമായ പ്രവര്‍ത്തി ചെയ്യുകയും ചെയ്യുമെന്നാണ്”. ഒരു മുസ്‌ലിമിന് ഐസിസിനെ ഇഷ്ടപ്പെടുവാനോ, ലോകത്തിന്‍റെ ഏത് കോണില്‍ ആയാലും അവരില്‍ അംഗമാകുവാനോ അവരുമായി സഹകരിക്കുവാനോ പാടില്ല. അവര്‍ക്ക് ‘നേര്‍മാര്‍ഗം കാണിച്ചുകൊടുക്കണേ’ എന്നല്ലാതെ അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാനും പാടില്ല.” – ശൈഖ് സുലൈമാന്‍ റുഹൈലി ഹഫിദഹുല്ല. (മദീനയിലെ ജാമിഅ ഇസ്‌ലാമിയയിലെ  – ഉപരിപഠനവിഭാഗം  അദ്ധ്യാപകന്‍).
_________________
  
നബി (സ) പറഞ്ഞു: "അവർ സത്യനിഷേധികളെ വെറുതെ വിടുകയും മുസ്ലിമീങ്ങളെ കൊന്നൊടുക്കുകയും ചെയ്യും". പള്ളികളെ ലക്ഷ്യം വച്ചാണ് അവർ ഏറെ ആക്രമണങ്ങളും നടത്തിയതെങ്കിൽ, ഒരേ ഒരാഴ്ചക്കുള്ളില്‍ നാല് വ്യത്യസ്ഥ മുസ്‌ലിം രാഷ്ട്രങ്ങളില്‍ 250 ഓളം മുസ്ലിമീങ്ങളെ അവര്‍ കൊന്നൊടുക്കിയെങ്കില്‍, നിസ്സംശയം അവർ ഖവാരിജുകൾ തന്നെ ... അവർ നമ്മുടെ രാജ്യത്തും എത്തുന്ന പക്ഷം അവരെ നേരിടാൻ മുൻപന്തിയിൽ ഉണ്ടാവുക ഇവിടത്തെ മുസ്ലിമീങ്ങൾ ആയിരിക്കും ... കാരണം അവരുടെ ഒന്നാമത്തെ ശത്രുക്കൾ മുസ്ലിമീങ്ങളാണ് ... അവരെ നേരിടലാകട്ടെ മുസ്ലിമീങ്ങളുടെ. ബാധ്യതയുംഅല്ലാഹു അനുഗ്രഹിക്കട്ടെ

Tuesday, April 16, 2019

ശഅബാന്‍ മാസത്തിന്‍റെ ശ്രേഷ്ഠത - ഒരു ലഘുപഠനം




الحمد لله والصلاة و السلام على رسول الله وعلى آله وصحبه ومن ولالاه وبعد؛

ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഏതൊരു വിഷയത്തെ സംബന്ധിച്ചും പ്രാമാണികമായി അതില്‍ സ്ഥിരപ്പെട്ടുവന്ന കാര്യങ്ങളെക്കുറിച്ചും പ്രമാണത്തിന്‍റെ പിന്‍ബലമില്ലാത്ത കാര്യങ്ങളെക്കുറിച്ചും അറിയുക എന്നത് ഏറെ അനിവാര്യമാണ്. ശഅബാന്‍ മാസവുമായി ബന്ധപ്പെട്ട് നബി (സ) യില്‍ നിന്നും സ്ഥിരപ്പെട്ട് വന്ന കാര്യങ്ങളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് വന്ന പ്രമാണത്തിന്‍റെ പിന്‍ബലമില്ലാത്ത കാര്യങ്ങളെക്കുറിച്ചുമാണ് ഈ ലേഖനം ചര്‍ച്ച ചെയ്യുന്നത്. പരമാവധി ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എല്ലാം ഉള്‍കൊള്ളിക്കാന്‍ ശ്രമിച്ചതുകൊണ്ട് ഒരല്പം ദൈര്‍ഘ്യം ഉണ്ടെങ്കില്‍ക്കൂടി വിഷയത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് പൂര്‍ണമായി വായിക്കണം എന്ന് ആമുഖമായി അപേക്ഷിക്കുന്നു. 

www.fiqhussunna.com 

ഒന്നാമതായി:  ശഅബാന്‍ കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കലേക്ക്‌ ഉയര്‍ത്തപ്പെടുന്ന മാസമാണ്. അതുകൊണ്ടുതന്നെ റമളാന്‍ കഴിഞ്ഞാല്‍ റസൂല്‍ (സ) ഏറ്റവും കൂടുതല്‍ നോമ്പ് പിടിച്ചിരുന്നത് ശഅബാന്‍ മാസത്തിലാണ്. ഇത് സ്വഹീഹായ ഹദീസുകളില്‍ നമുക്ക് കാണാം: 

عن أسامة بن زيد قال:  قلت يا رسول الله،  لم أرك تصوم شهرا من الشهور ما تصوم من شعبان،  قال:  ذلك شهر يغفل الناس عنه بين رجب ورمضان ،  وهو شهر ترفع فيه الأعمال إلى رب العالمين ، فأحب أن يرفع عملي وأنا صائم.

ഉസാമ ബ്ന്‍ സൈദ്‌ പറഞ്ഞു: ഞാന്‍ റസൂല്‍ (സ) യോട് ചോദിച്ചു:  അല്ലാഹുവിന്‍റെ റസൂലേ, (റമളാന്‍ കഴിഞ്ഞാല്‍പ്പിന്നെ) ശഅബാന്‍ മാസത്തില്‍ അങ്ങ് വ്രതമനുഷ്ഠിക്കുന്നത് പോലെ മറ്റൊരു മാസത്തിലും അത്രയും വ്രതമെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ !. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "റജബിനും റമളാനിനും ഇടയില്‍ ആളുകള്‍ (പരിഗണിക്കാതെ) അശ്രദ്ധരായി വിടുന്ന ഒരു മാസമാണത്. അതാകട്ടെ അല്ലാഹുവിന്‍റെ പക്കലേക്ക് കര്‍മ്മങ്ങള്‍ ഉയര്‍ത്തപ്പെടുന്ന ഒരു മാസമാണ്. അതുകൊണ്ട് ഞാന്‍ നോമ്പുകാരനായിരിക്കെ എന്‍റെ കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കലേക്ക്‌ ഉയര്‍ത്തപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു." - [നസാഇ: 2357, അല്‍ബാനി: ഹദീസ് ഹസന്‍]. 

عن عائشة أم المؤمنين رضي الله عنها أنها قالت : " كان رسول الله صلى الله عليه وسلم يصوم حتى نقول : لا يفطر ، ويفطر حتى نقول : لا يصوم ، وما رأيت رسول الله صلى الله عليه وسلم استكمل صيام شهر قط إلا رمضان وما رأيته في شهر أكثر منه صياما في شعبان "

ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ (റ) യില്‍ നിന്ന് നിവേദനം: അവര്‍ പറഞ്ഞു: "റസൂല്‍ (സ) ചിലപ്പോള്‍ തുടര്‍ച്ചയായി നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു. എത്രത്തോളമെന്നാല്‍ ഇനി അദ്ദേഹം ഒരിക്കലും നോമ്പ് ഒഴിവാക്കില്ല എന്ന് ഞങ്ങള്‍ പറയുമായിരുന്നു. അതുപോലെ അദ്ദേഹം നോമ്പ് നോല്‍ക്കാതിരിക്കാറുള്ള കാലവും ഉണ്ടായിരുന്നു. എത്രത്തോളമെന്നാല്‍ ഇനി അദ്ദേഹം നോമ്പ് എടുക്കില്ല എന്ന് ഞങ്ങള്‍ പറയുമാറ് അത് തുടരുമായിരുന്നു. റമളാനിലല്ലാതെ മറ്റൊരു മാസത്തിലും അല്ലാഹുവിന്‍റെ റസൂല്‍ പരിപൂര്‍ണമായി നോമ്പെടുത്തത് ഞാന്‍ കണ്ടിട്ടേയില്ല. അതുപോലെ (അതു കഴിഞ്ഞാല്‍ പിന്നെ) ശഅബാന്‍ മാസത്തേക്കാള്‍ കൂടുതല്‍ മറ്റൊരു മാസത്തിലും അദ്ദേഹം നോമ്പെടുക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല." - [മുത്തഫഖുന്‍ അലൈഹി]. 

ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റ) പറയുന്നു: "ശഅബാന്‍ മാസത്തില്‍ വ്രതമെടുക്കുന്നത് പ്രത്യേകം ശ്രേഷ്ഠകാരമാണ് എന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം". - [ഫത്ഹുല്‍ ബാരി: വോ: 4 പേജ്: 253].

ഇമാം സ്വന്‍ആനി (റഹിമഹുല്ല) പറയുന്നു: " (റമളാന്‍ കഴിഞ്ഞാല്‍) ശഅബാന്‍ മാസത്തില്‍ പ്രത്യേകമായി മറ്റു മാസങ്ങളെക്കാള്‍ കൂടുതല്‍ നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു എന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം" - [സുബുലുസ്സലാം: വോ: 2 പേജ്: 342]. 

അഥവാ ശഅബാന്‍ മാസത്തില്‍ വളരെ കുറഞ്ഞ ദിവസങ്ങള്‍ മാത്രമേ റസൂല്‍ (സ) നോമ്പ് ഒഴിവാക്കാറുണ്ടായിരുന്നുള്ളൂ എന്ന് നമുക്ക് ഹദീസുകളില്‍ കാണാം. ഉമ്മുല്‍ മുഅമിനീന്‍ ആഇശ (റ) യില്‍ നിന്നും ഇമാം മുസ്‌ലിം ഉദ്ദരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഇപ്രകാരം കാണാം: 

ولم أره صائما من شهر قط ، أكثر من صيامه من شعبان كان يصوم شعبان كله ، كان يصوم شعبان إلا قليلا

 "അദ്ദേഹം ശഅബാന്‍ മാസത്തില്‍ നോമ്പെടുക്കുന്നതിനേക്കാള്‍ മറ്റൊരു മാസത്തിലും നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ശഅബാന്‍ (ഏറെക്കുറെ) മുഴുവനും അദ്ദേഹം നോല്‍ക്കാറുണ്ടായിരുന്നു. വളരെ കുറഞ്ഞ ദിവസങ്ങളൊഴികെ ശഅബാന്‍ അദ്ദേഹം നോമ്പെടുത്തിരുന്നു." - [സ്വഹീഹ് മുസ്‌ലിം: 2029]. 

രണ്ടാമതായി:  ഇവിടെ നാം മനസ്സിലാക്കേണ്ട മറ്റൊരു വിഷയം ശഅബാന്‍ പൂര്‍ണമായി നോമ്പ് നോല്‍ക്കാമോ എന്നതാണ്. ശഅബാന്‍ പൂര്‍ണമായി നബി (സ) നോമ്പെടുത്തു എന്ന് ചില റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കപ്പെട്ടതു കൊണ്ടാണ് ഇങ്ങനെ ഒരു ചര്‍ച്ച ഉണ്ടായത്. 

عَنْ أُمِّ سَلَمَةَ رضي الله عنها قَالَتْ : مَا رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَامَ شَهْرَيْنِ مُتَتَابِعَيْنِ إِلا أَنَّهُ كَانَ يَصِلُ شَعْبَانَ بِرَمَضَانَ .

ഉമ്മു സലമ (റ) നിവേദനം: അവര്‍ പറഞ്ഞു: " റസൂല്‍ (സ) റമളാനും ശഅബാനും പരസ്പരം ചേര്‍ത്ത് നോമ്പ് പിടിക്കാറുണ്ടായിരുന്നു എന്നതൊഴിച്ചാല്‍, രണ്ട് മാസങ്ങള്‍ തുടര്‍ച്ചയായി അദ്ദേഹം നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല." - [അഹ്മദ്: 26022, അബൂദാവൂദ്: 2336, നസാഇ: 2175].

അതില്‍ത്തന്നെ അബൂ ദാവൂദ് ഉദ്ദരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഒന്നുകൂടി വ്യക്തമായി അത് പ്രതിപാദിക്കുന്നുണ്ട്:

أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمْ يَكُنْ يَصُومُ مِنْ السَّنَةِ شَهْرًا تَامًّا إِلا شَعْبَانَ يَصِلُهُ بِرَمَضَانَ

"റസൂല്‍ (സ) ഒരു വര്‍ഷത്തില്‍ ഒരു മാസവും പൂര്‍ണമായി  നോല്‍ക്കാറുണ്ടായിരുന്നില്ല. ശഅബാനല്ലാതെ. അതിനെ റമളാനുമായി ചേര്‍ത്ത് നോല്‍ക്കുമായിരുന്നു." - [അബൂ ദാവൂദ്: 2048, അല്‍ബാനി: സ്വഹീഹ്]. 

ഇതിന്‍റെ അടിസ്ഥാനത്തില്‍ ശഅബാനില്‍ മുഴുവന്‍ നോമ്പ് എടുക്കാം എന്ന് പറഞ്ഞ പണ്ഡിതന്മാരുണ്ട്. ശൈഖ് ഇബ്നു ബാസ് റഹിമഹുല്ല ഈ അഭിപ്രായക്കാരനാണ്. മറ്റൊരു വിഭാഗം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടത് അദ്ദേഹം ചിലപ്പോള്‍ അത് ഭാഗികമായും ചിലപ്പോള്‍ അത് പൂര്‍ണമായും നോമ്പെടുത്തിരുന്നിരിക്കാം എന്നതാണ്. 

എന്നാല്‍ ആഇശ (റ) യുടെ ഹദീസില്‍ പരാമര്‍ശിക്കപ്പെട്ടതുപോലെ "ശഅബാന്‍ പൂര്‍ണമായി നോറ്റിരുന്നു. കുറച്ച് ദിവസമൊഴികെ" എന്നതു തന്നെയായിരിക്കാം ഒരുപക്ഷെ ഉമ്മു സലമ (റ) യുടെ ഹദീസിലും ശഅബാന്‍ മുഴുവനും നോറ്റിരുന്നു എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത്. ഇത് ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റ) യും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 
അഥവാ റമളാന്‍ കഴിഞ്ഞാല്‍   മറ്റേത് മാസങ്ങളെക്കാളും കൂടുതല്‍  ശഅബാനില്‍ നോറ്റിരുന്നു എന്ന അര്‍ത്ഥത്തില്‍ ശഅബാന്‍ ഏറെക്കുറെ മുഴുവനും നോറ്റിരുന്നു എന്നായിരിക്കാം അതിന്‍റെ വിവക്ഷ. ഭാഷാപരമായി അപ്രകാരം പ്രയോഗിക്കുക എന്നത് അന്യമല്ലതാനും. ഇതാണ് മൂന്നാമത്തെ അഭിപ്രായം. ഇതാണ് കൂടുതല്‍ പ്രബലമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്. കാരണം റസൂല്‍ (സ) യില്‍ നിന്നും സ്ഥിരപ്പെട്ട് വന്ന മറ്റു ഹദീസുകള്‍ കൂടി കൂട്ടി വായിക്കുമ്പോള്‍ ഈ ആശയം ഒന്നുകൂടി ബലപ്പെടുന്നു: 

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ : مَا صَامَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ شَهْرًا كَامِلا قَطُّ غَيْرَ رَمَضَانَ
.
  ഇബ്നു അബ്ബാസ് (റ) പറഞ്ഞു: "നബി (സ) റമളാന്‍ ഒഴികെ മറ്റൊരു മാസവും പൂര്‍ണമായി നോമ്പ് നോറ്റിട്ടില്ല" - [متفق عليه].

അതുപോലെ ആഇശ (റ) യില്‍ നിന്നും വന്ന ഹദീസില്‍ ഇപ്രകാരം കാണാം:

وَلا صَامَ شَهْرًا كَامِلا غَيْرَ رَمَضَانَ .

"അദ്ദേഹം റമളാനല്ലാത്ത മറ്റൊരു മാസവും പൂര്‍ണമായി നോമ്പ് നോറ്റിട്ടില്ല." - [സ്വഹീഹ് മുസ്‌ലിം: 746]. 

അതുകൊണ്ടുതന്നെ ശഅബാന്‍ അധികദിവസവും നോമ്പ്  നോറ്റു, എന്നാല്‍ മുഴുവനായും നോറ്റിട്ടില്ല എന്ന അഭിപ്രായമാണ് ശരിയായി മനസ്സിലാക്കാന്‍ സാധിക്കുന്നത്. 

മൂന്നാമതായി:  ശഅബാന്‍ പതിനഞ്ചിനു പ്രത്യേകത നല്‍കുന്ന ഹദീസുകള്‍ ഉണ്ടോ ?. എന്നതാണ് ഇനി നാം ചര്‍ച്ച ചെയ്യേണ്ട മറ്റൊരു ചോദ്യം.

ശഅബാന്‍ പതിനഞ്ചിന് മാത്രമായി പ്രത്യേകമായി ഇബാദത്തുകളോ നോമ്പോ നമസ്കാരമോ നിര്‍വഹിക്കുന്നതായുള്ള യാതൊരു ഹദീസും നബി (സ) യില്‍ നിന്നും ഉദ്ദരിക്കപ്പെട്ടിട്ടില്ല. അതുപോലെ സ്വഹാബാക്കളില്‍ നിന്നും അപ്രകാരം വന്നിട്ടില്ല. അതുകൊണ്ടുതന്നെ മറ്റു ദിനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ശഅബാന്‍ പതിനഞ്ചിന് മാത്രം എന്തെങ്കിലും ഇബാദത്തുകളില്‍ ഏര്‍പ്പെടുന്നത് റസൂല്‍ (സ) യില്‍ നിന്നോ, സ്വഹാബത്തില്‍ നിന്നോ സ്ഥിരപ്പെടാത്ത കാര്യമാണ്. 

ഇനി ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് അല്ലാതെ ഉദ്ദരിക്കപ്പെട്ട ഹദീസുകള്‍ തന്നെ എല്ലാം ദുര്‍ബലമോ, കെട്ടിച്ചമക്കപ്പെട്ടവയോ ആണ് എന്ന് ധാരാളം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.  

ഇമാം ഇബ്നുല്‍ ജൗസി (റ) തന്‍റെ (الموضوعات 'കെട്ടിച്ചമക്കപ്പെട്ട ഹദീസുകള്‍') എന്ന ഗ്രന്ഥത്തിലും (Vol: 2 Page 440- 445), ഇമാം അബൂശാമ അശ്ശാഫിഇ (റ) തന്‍റെ (الباعث في إنكار البدع والحوادث 'ബിദ്അത്തുകള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ' എന്ന ഗ്രന്ഥത്തിലും ), ഇമാം ഇബ്നുല്‍ ഖയ്യിം തന്‍റെ (المنار المنيف) എന്ന ഗ്രന്ഥത്തിലും ഒക്കെ ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് പ്രത്യേകമായി വന്ന ഹദീസുകള്‍ ദുര്‍ബലമാണ് എന്ന് സ്ഥാപിച്ചിട്ടുണ്ട്. 

ഇമാം ഇബ്നു റജബ് അല്‍ഹംബലി (റ) പറയുന്നു:

" وفي فضل ليلة نصف شعبان أحاديث متعددة ، وقد اختُلف فيها ، فضعّفها الأكثرون ، وصحّح ابن حبان بعضها "   

"ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് വിവിധ ഹദീസുകള്‍ ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. അവയുടെ സ്വീകാര്യതയില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്. ഭൂരിഭാഗം പണ്ഡിതന്മാരും അവ ദുര്‍ബലമാണ് എന്ന അഭിപ്രായക്കാരാണ്. ഇബ്നു ഹിബ്ബാന്‍ (റ) അവയില്‍ ചിലത് സ്വഹീഹാണ് എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്" - [ لطائف المعارف : 261 ].

ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് പ്രത്യേകമായ ആചാരങ്ങളോ ആരാധനകളോ ഇല്ല എന്നതില്‍ പണ്ഡിതന്മാര്‍ അനേകം കൃതികള്‍ തന്നെ രചിച്ചിട്ടുണ്ട്. എന്നാല്‍ അന്നത്തെ ദിവസം പാപമോചനം ലഭിക്കുന്ന ദിവസങ്ങളില്‍ ഒന്നാണ് എന്ന് പരാമര്‍ശിക്കുന്ന ഹദീസുകളില്‍ ചില റിപ്പോര്‍ട്ടുകള്‍ സ്വീകാര്യമാണോ എന്ന് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ബഹുഭൂരിപക്ഷം പേരും എല്ലാം ദുര്‍ബലമാണ് എന്ന അഭിപ്രായക്കാരാണ്. ഇനി ആ ഹദീസ് സ്വീകാര്യമാണ് എന്ന് വന്നാല്‍ത്തന്നെ അന്ന് പ്രത്യേകമായി എന്തെങ്കിലും അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാന്‍ അതൊട്ട്‌ പര്യാപ്തവുമല്ല. 

ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് വന്ന ഹദീസ് ഇപ്രകാരമാണ്:

عَنْ معاذ بن جبل رضي الله عنه عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ : " يطلع الله إلى خلقه في ليلة النصف من شعبان فيغفر لجميع خلقه إلا لمشرك أو مشاحن "  

മുആദ് ബ്ന്‍ ജബല്‍ (റ) വില്‍ നിന്നും നിവേദനം: റസൂല്‍ (സ) പറഞ്ഞു: "ശഅബാന്‍ പതിനഞ്ചിന്‍റെ രാവില്‍ അല്ലാഹു തന്‍റെ സൃഷ്ടികളിലേക്ക് നോക്കുകയും മുശ്രിക്കോ, തര്‍ക്കിക്കുന്നവനോ അല്ലാത്ത സകല സൃഷ്ടികള്‍ക്കും  അവന്‍ പൊറുത്ത് കൊടുക്കുകയും ചെയ്യും." - [ത്വബറാനി: 20/108, ഇബ്നു ഹിബ്ബാന്‍: 12/481].

ഈ ഹദീസ് ദുര്‍ബലമാണ്. കാരണം ഈ ഹദീസിന്‍റെ സനദില്‍ 'മക്ഹൂല്‍ അശാമി' എന്ന് പറയുന്ന വ്യക്തിയുണ്ട്‌. അദ്ദേഹം ഹദീസ് നിദാനശാസ്ത്രപ്രകാരം മുദല്ലിസ് ആണ്. നേരിട്ട് കേട്ടു എന്ന് പരാമര്‍ശിക്കാത്ത (عن) പ്രയോഗിച്ചു വന്ന അദ്ദേഹത്തിന്‍റെ ഹദീസുകള്‍ സ്വീകാര്യമല്ല. ഇത് ഇമാം ദഹബി അദ്ദേഹത്തിന്‍റെ (السير) എന്ന ഗ്രന്ഥത്തില്‍ (Vol:5 Page: 156) വ്യക്തമാക്കിയിട്ടും ഉണ്ട്. 

എന്നാല്‍ ദുര്‍ബലമെങ്കിലും റിപ്പോര്‍ട്ടുകളുടെ ആധിക്യം കാരണത്താലാണ് ശൈഖ് അല്‍ബാനി (റ), അതുപോലെ തുഹ്ഫതുല്‍ അഹ്വവദിയില്‍ മുബാറക്ഫൂരി തുടങ്ങിയ ചില പണ്ഡിതന്മാര്‍ ഈ റിപ്പോര്‍ട്ടുകള്‍ പരസ്പരം ബലപ്പെടുത്തുന്നതിനാല്‍ സ്വീകാര്യം എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ അവയൊന്നും തന്നെ സ്ഥിരപ്പെട്ടിട്ടില്ല. പരസ്പരം ബാലപ്പെടുത്താവുന്നതിനേക്കാള്‍ ദുര്‍ബലമാണ് അവയുടെ സനദുകള്‍ എന്ന് മറ്റു പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ശൈഖ് ഇബ്നു ബാസ് (റ) ശൈഖ് ഇബ്നു ഉസൈമീന്‍ (റ) തുടങ്ങിയവരെല്ലാം ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് യാതൊരു റിപ്പോര്‍ട്ടും സ്വീകാര്യമായി വന്നിട്ടില്ല എന്ന അഭിപ്രായക്കാരാണ്. കൂടുതല്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആ ഹദീസുകളുടെ സനദുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പരിശോധിക്കാവുന്നതാണ്.  

ഏതായാലും ഞാന്‍ നേരത്തെ സൂചിപ്പിച്ചപോലെ ഈ ഹദീസ് സ്ഥിരപ്പെട്ടാലും ഇല്ലെങ്കിലും ശഅബാനുമായി ബന്ധപ്പെട്ട് ചിലര്‍ നടത്തുന്ന അനാചാരങ്ങള്‍ക്ക് അതൊരിക്കലും സാധൂകരണമാകുന്നില്ല. അതാണ്‌ തുടര്‍ന്ന് നാം വിശദീകരിക്കുന്നത്. 

നാലാമതായി: ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് ചിലര്‍ കടത്തിക്കൂട്ടിയ അനാചാരങ്ങള്‍ എന്തെല്ലാം ?. 

ഒന്ന്: ശഅബാന്‍ പതിനഞ്ചിന് പ്രത്യേകമായുള്ള നോമ്പ്. ബറാഅത്ത് നോമ്പ് എന്ന പേരില്‍ പൊതുവേ ആളുകള്‍ പറഞ്ഞു വരാറുള്ള നോമ്പ് ആണിത്. ശഅബാന്‍ മാസത്തില്‍ പൊതുവേ നോമ്പ് പിടിക്കലും ശഅബാന്‍ മാസത്തിന്‍റെ പൂരിഭാഗം ദിവസങ്ങളും നോമ്പെടുക്കലും നബി (സ) യുടെ സുന്നത്താണ് എന്ന് നേരത്തെ ഹദീസുകള്‍ ഉദ്ദരിച്ച് നാം വിശദീകരിച്ചല്ലോ. അതുപോലെ എല്ലാ ഹിജ്റ മാസങ്ങളിലെയും 13, 14, 15 ദിവസങ്ങള്‍ അയ്യാമുല്‍ ബീളിന്‍റെ ദിവസങ്ങള്‍ എന്ന നിലക്ക്   നോമ്പെടുക്കല്‍ സുന്നത്താണ് എന്നും നമുക്കറിയാം. അതുപോലെ ദാവൂദ് നബി (അ) യുടെ നോമ്പ് എന്ന് നബി (സ) പഠിപ്പിച്ച ഒന്നിടവിട്ട് നോമ്പെടുക്കുന്നതും സുന്നത്താണ്. ആ നിലക്കെല്ലാം ശഅബാന്‍ പതിനഞ്ചിന് ഒരാള്‍ നോമ്പെടുക്കുകയാണ് എങ്കില്‍ അത് നബി (സ) പഠിപ്പിച്ച പരിതിക്കുള്ളില്‍ വരുന്നതാണ്. എന്നാല്‍ അതല്ലാതെ ശഅബാന്‍ പതിനഞ്ചിന് മാത്രം പ്രത്യേകമായ നോമ്പുണ്ട് എന്ന് വാദിക്കുകയും, ബറാഅത്ത് നോമ്പ് എന്ന പേരില്‍ ആളുകളോട് ശഅബാന്‍ പതിനഞ്ച് നോമ്പെടുക്കണം എന്നാവശ്യപ്പെടുകയും ചെയ്യുന്നത് ചിലര്‍ കടത്തിക്കൂട്ടിയ ബിദ്അത്തുകളില്‍പ്പെട്ടതാണ്. 

അത് സാധൂകരിക്കാന്‍ അവര്‍ ഉദ്ദരിക്കാറുള്ള ഹദീസ് ഇപ്രകാരമാണ്:
إذا كانت ليلة النصف من شعبان فقوموا ليلها وصوموا نهارها

"ശഅബാന്‍ പാതിയായാല്‍ (അഥവാ പതിനഞ്ചായാല്‍) അതിന്‍റെ രാവ് നിങ്ങള്‍ നിന്ന് നമസ്കരിക്കുകയും, അതിന്‍റെ പകല്‍ നിങ്ങള്‍ നോമ്പെടുക്കുകയും ചെയ്യുക".  ഇബ്നു മാജയാണ് ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പക്ഷെ ഈ ഹദീസ് موضوع ആയ ഹദീസ്, അഥവാ കെട്ടിച്ചമക്കപ്പെട്ട ഹദീസ് ആണ് എന്നാണ് മുഹദ്ദിസീങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല  ശഅബാന്‍ പതിനഞ്ച് പ്രത്യേകമായി നോമ്പ് നോല്‍ക്കുന്നതോ, അതിന്‍റെ രാവ് പ്രത്യേകമായി നിന്ന് നമസ്കരിക്കുന്നതോ പരാമര്‍ശിക്കുന്നതായി വന്ന എല്ലാ റിപ്പോര്‍ട്ടുകളും ഒന്നുകില്‍ കെട്ടിച്ചമക്കപ്പെട്ട മൗളൂആയ ഹദീസുകളോ അതല്ലെങ്കില്‍ ദുര്‍ബലമായ ളഈഫായ ഹദീസുകളോ ആണ് എന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. ഇമാം ഇബ്നുല്‍ ജൗസി (റ)  തന്‍റെ കെട്ടിച്ചമക്കപ്പെട്ട ഹദീസുകള്‍ പരാമര്‍ശിക്കുന്ന (كتاب الموضوعات) എന്ന ഗ്രന്ഥത്തില്‍ പേജ് 440 മുതല്‍ 445 വരെയുള്ള ഭാഗത്തും, പേജ് 1010 മുതല്‍ 1014 വരെയുള്ള ഭാഗത്തും അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ ബൈഹഖി തന്‍റെ (شعب الإيمان) എന്ന ഗ്രന്ഥത്തിലും (ഹദീസ് 3841) , ഇമാം അബുല്‍ഖത്താബ് ബ്ന്‍ ദഹിയ (أداء ما وجي) എന്ന ഗ്രന്ഥത്തിലും (പേജ് : 79- 80) , ഇമാം അബൂ ശാമ അശാഫിഇ (الباعث على إنكار البدع والحوادث) എന്ന ഗ്രന്ഥത്തിലും പേജ് : 124 - 137  ശഅബാന്‍ പതിനഞ്ചിന് പ്രത്യേകമായി നോമ്പ് അല്ലെങ്കില്‍ നമസ്കാരം എന്നിവ പറയുന്നതായി വന്ന ഹദീസുകള്‍ എല്ലാം കെട്ടിച്ചമക്കപ്പെട്ടതോ ദുര്‍ബലമായതോ ആയ ഹദീസുകള്‍ ആണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

അല്ലാഹുവിന്‍റെ റസൂല്‍ (സ) പഠിപ്പിച്ച അയ്യാമുല്‍ ബീള് എന്ന നിലക്കോ, ശഅബാനിലെ ഏറിയ ഭാഗവും നോമ്പെടുക്കുക എന്നതിന്‍റെ ഭാഗമായോ നബി (സ) യുടെ സുന്നത്തനുസരിച്ച് ശഅബാന്‍ മാസത്തിലെ പതിനഞ്ച് അടക്കമുള്ള ദിനങ്ങളില്‍ നോമ്പ് സുന്നത്താണ് എന്നിരിക്കെ , നബി (സ) യില്‍ നിന്നും സ്ഥിരപ്പെട്ട് വന്നിട്ടില്ലാത്ത ഒരു പ്രത്യേക പ്രാധാന്യം പതിനഞ്ചിലെ നോമ്പിന് മാത്രം കല്പിച്ച് അന്ന് പ്രത്യേകമായി നോമ്പ് നോല്‍ക്കല്‍ ബിദ്അത്താണ്. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. നമ്മുടെ ഉമ്മ മഹതി ആഇശ (റ) നബി (സ) യില്‍ നിന്നും ഉദ്ദരിച്ച പ്രസിദ്ധമായ ഹദീസില്‍ ഇപ്രകാരം കാണാം:

من عمل عملا ليس عليه أمرنا فهو رد

"നമ്മുടെ കല്പനയില്ലാത്ത ഒരു കാര്യം ഒരാള്‍ (മതത്തിന്‍റെ) പേരില്‍ അനുഷ്ടിച്ചാല്‍ അത് മടക്കപ്പെടുന്നതാണ്" - [متفق عليه]. അഥവാ അത് അസ്വീകാര്യമായിരിക്കും എന്നതോടൊപ്പം അതവന്‍റെ മേല്‍ ശിക്ഷയായി മടങ്ങുന്നതാണ്. 

രണ്ട്: ചില ആളുകള്‍ അനുഷ്ടിക്കുന്ന ശഅബാന്‍ പതിനഞ്ചിന്‍റെ രാവിലെ 'സ്വലാത്തുല്‍ അല്‍ഫിയ' എന്ന നമസ്കാരം യാതൊരു പ്രമാണവുമില്ലാത്ത മറ്റൊരു ബിദ്അത്താണ്. ശഅബാന്‍ പതിനഞ്ചിന് നൂറ് റകഅത്ത് നമസ്കരിക്കുകയും അതില്‍ ഓരോ റകഅത്തിലും 10 വീതം തവണ സൂറത്തുല്‍ ഇഖ്‌ലാസ് പാരായണം ചെയ്യുകയും ചെയ്യുന്ന പ്രത്യേക നമസ്കാരമാണ് അത്. അതിനെക്കുറിച്ച് ഇമാം നവവി (റ) പറയുന്നു: 

الصلاة المعروفة بصلاة الرغائب , وهي ثنتا عشرة ركعة تصلى بين المغرب والعشاء ليلة أول جمعة في رجب , وصلاة ليلة نصف شعبان مائة ركعة وهاتان الصلاتان بدعتان ومنكران قبيحتان ولا يغتر بذكرهما في كتاب قوت القلوب , وإحياء علوم الدين , ولا بالحديث المذكور فيهما فإن كل ذلك باطل ، ولا يغتر ببعض من اشتبه عليه حكمهما من الأئمة فصنف ورقات في استحبابهما فإنه غالط في ذلك , وقد صنف الشيخ الإمام أبو محمد عبد الرحمن بن إسماعيل المقدسي كتابا نفيسا في إبطالهما فأحسن فيه وأجاد رحمه الله 

" സ്വലാത്തുര്‍ റഗാഇബ് എന്നറിയപ്പെടുന്ന (ആഗ്രഹസഫലീകരണ) നമസ്കാരം, അതായത് റജബ് മാസത്തിലെ ആദ്യത്തെ ജുമുഅ ദിവസം മഗ്രിബിനും ഇഷാക്കും ഇടയില്‍ നമസ്കരിക്കുന്ന പന്ത്രണ്ട് റകഅത്ത് നമസ്കാരം, അതുപോലെ ശഅബാന്‍ പതിനഞ്ചിന് നമസ്കരിക്കുന്ന നൂറ് റകഅത്ത് നമസ്കാരം ഇവ രണ്ടും ബിദ്അത്താണ്. അവ അങ്ങേയറ്റം വലിയ തിന്മയും  മ്ലേച്ചവുമാണ്. 'ഖൂതുല്‍ ഖുലൂബ്' എന്ന ഗ്രന്ഥത്തിലോ, 'ഇഹ്'യാ ഉലൂമുദ്ദീന്‍' എന്ന ഗ്രന്ധത്തിലോ അവ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നതിനാലോ, അതുമായി ബന്ധപ്പെട്ട ഹദീസ് കണ്ടോ ആരും തന്നെ വഞ്ചിതരാവേണ്ടതില്ല. അവയെല്ലാം തന്നെ ബാത്വിലാണ്. അതുപോലെ അതിന്‍റെ മതവിധി വ്യക്തമല്ലാത്തതിനാല്‍ അത് പുണ്യകരമാണ് എന്ന നിലക്ക് കൃതിയെഴുതിയ ഇമാമീങ്ങളുടെ വാക്കുകള്‍ കണ്ടും ആരും വഞ്ചിതരാകേണ്ട. കാരണം അവര്‍ക്ക് ആ വിഷയത്തില്‍ തെറ്റുപറ്റിയിരിക്കുന്നു. ശൈഖ് ഇമാം അബൂ മുഹമ്മദ്‌ അബ്ദു റഹ്മാന്‍ ബ്ന്‍ ഇസ്മാഈല്‍ അല്‍ മഖ്ദിസി ആ രണ്ട് നമസ്കാരങ്ങളും (ബിദ്അത്തും) വ്യാജവുമാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് വളരെ വിലപ്പെട്ട ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. വളരെ നല്ല രൂപത്തില്‍ വസ്തുനിഷ്ഠമായി അദ്ദേഹം ആ രചന നിര്‍വഹിച്ചിരിക്കുന്നു. അല്ലാഹു അദ്ദേഹത്തിന് കരുണ ചെയ്യട്ടെ." - [അല്‍മജ്മൂഅ് : 3/548].

മൂന്ന്: ശഅബാന്‍ പതിനഞ്ചാം രാവില്‍ പ്രത്യേകം എണ്ണം സൂറത്തു യാസീന്‍ പാരായണം ചെയ്യല്‍. ഇത് പ്രമാണബദ്ധമായി സ്ഥിരപ്പെടാത്ത ഒരു കാര്യമാണ്. യാതൊരുവിധ ഹദീസും ഇതുമായി ബന്ധപ്പെട്ട് സ്ഥിരപ്പെട്ട് വന്നിട്ടില്ല. അതുപോലെ ശഅബാന്‍ പതിനഞ്ചിന്‍റെ രാവില്‍ ഇശാ നമസ്കാരത്തിന് പ്രത്യേകമായി സൂറത്തുല്‍ യാസീന്‍ പാരായണം ചെയ്യല്‍. അങ്ങനെ ഇന്ന നമസ്കാരത്തിന് ഇന്ന സൂറത്ത് നിങ്ങള്‍ പ്രത്യേകമായി പാരായണം ചെയ്യണം എന്ന് പഠിപ്പിക്കേണ്ടത് അല്ലാഹുവിന്‍റെ റസൂലാണ്.  റസൂല്‍ കരീം (സ) യില്‍ നിന്നും അങ്ങനെ യാതൊന്നും തന്നെ ഹദീസുകളില്‍ വന്നതായി കാണാന്‍ സാധിക്കില്ല. ചില ആളുകള്‍ ഇതോടൊപ്പം ആരൊക്കെയോ കെട്ടിയുണ്ടാക്കിയ മൗലിദ് കിതാബുകള്‍ ഏടുകള്‍ തുടങ്ങിയവയും പാരായണം ചെയ്യുന്നു. പലതിലും ഇസ്‌ലാമിന്‍റെ അടിസ്ഥാന തത്വമായി തൗഹീദിന് ഘടകവിരുദ്ധമായ വരികളും ഉള്‍ക്കൊള്ളുന്നു. അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ. അറിവില്ലായ്മ കൊണ്ടും തെറ്റിദ്ധാരണ കൊണ്ടും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ആളുകള്‍ക്ക് അല്ലാഹു ഹിദായത്ത് നല്‍കുമാറാകട്ടെ.  ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് കൊണ്ട് അല്ലാഹുവിന്‍റെ അനുഗ്രഹവും രിസ്കും ഇറങ്ങുകയല്ല. മറിച്ച് അവന്‍റെ ശാപമാണ് ലഭിക്കുക. കാരണം അല്ലാഹുവിന്‍റെ മതത്തില്‍ അനാചാരങ്ങള്‍ കടത്തിക്കൂട്ടുക എന്നത് അത്യധികം ഗൗരവപരമായ പാതകമാണ്.

നാല്:  ശഅബാന്‍ പതിനഞ്ച് ആഘോഷിക്കല്‍ അനാചാരങ്ങളില്‍പ്പെട്ടതാണ്. നമ്മുടെ മാതൃകയായ റസൂല്‍ കരീം (സ) നമുക്ക് പഠിപ്പിച്ച് തന്നത് മൂന്ന്‍ ആഘോഷങ്ങളാണ്.  ഈദുല്‍ അള്ഹാ , ഈദുല്‍ ഫിത്വര്‍ , അതുപോലെ വെള്ളിയാഴ്ച ദിവസം ഇതല്ലാത്ത മറ്റൊരു ഈദ് മതത്തിലില്ല. അതുകൊണ്ടുതന്നെ ശഅബാന്‍ പതിനഞ്ചാം രാവില്‍ മധുരം കൊടുത്തും പ്രത്യേകം ഭക്ഷണം പാകം ചെയ്തുമെല്ലാം ആഘോഷിക്കുന്നത് ബിദ്അത്താണ്. കാരണം അല്ലാഹുവിന്‍റെ റസൂലോ, സ്വഹാബത്തോ ആരും തന്നെ അപ്രകാരം ചെയ്തതായി യാതൊരു തെളിവുമില്ല. മതത്തില്‍ പുത്തന്‍ ആചാരങ്ങള്‍ കടത്തിക്കൂട്ടുന്നതില്‍ നിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. 

ലജ്നതുദ്ദാഇമയുടെ ഫത്വയില്‍ ഇപ്രകാരം കാണാം: " ലൈലത്തുല്‍ ഖദ്റോ അതുപോലുള്ള മറ്റു രാവുകളോ ആഘോഷിക്കരുത്. അതുപോലെ ഏതെങ്കിലും പ്രത്യേക അവസരങ്ങളില്‍ ഉദാ: ശഅബാന്‍ പതിനഞ്ചാം രാവ്, ഇസ്റാഅ് മിഅ്റാജ് , മൗലിദുന്നബവി തുടങ്ങിയ ആഘോഷങ്ങള്‍ നിഷിദ്ധമാണ്. കാരണം അല്ലാഹുവിന്‍റെ റസൂലോ (സ) സ്വഹാബത്തോ ആരും തന്നെ അപ്രകാരം ചെയ്തതായി സ്ഥിരപ്പെട്ടിട്ടില്ല. "നമ്മുടെ മതത്തില്‍ ഇല്ലാത്ത ഒരു കാര്യത്തെ (മതത്തിന്‍റെ പേരില്‍) ആരെങ്കിലും കടത്തിക്കൂട്ടിയാല്‍ അത് മടക്കപ്പെടുന്നതാണ്" എന്ന് അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിച്ചിട്ടുമുണ്ട്." - [ഫതാവ ലജ്നതുദ്ദാഇമ : 2/257-258].

അഞ്ച്: ആയുസ് വര്‍ദ്ധിക്കാനും, അപകടങ്ങള്‍ നീങ്ങാനും പ്രത്യേകമായി ശഅബാന്‍ പതിനഞ്ചാം രാവില്‍ ആറു റകഅത്തുകള്‍ നമസ്കരിക്കല്‍. ഇതും അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിച്ചിട്ടില്ലാത്ത മറ്റാരോ കടത്തിക്കൂട്ടിയ ബിദ്അത്താണ്.  

ഇത്തരം പുത്തന്‍ ആചാരങ്ങള്‍ എല്ലാം വെടിഞ്ഞ് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ജീവിതത്തില്‍ പകര്‍ത്തി  ജീവിക്കാന്‍ ഓരോരുത്തരും പരിശ്രമിക്കുക. ഒരാള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അയാള്‍ക്ക് ചെയ്യാന്‍ മാത്രം സുന്നത്തുകള്‍ അല്ലാഹുവിന്‍റെ റസൂല്‍ (സ) തന്നെ പഠിപ്പിച്ചിട്ടുണ്ട്. അതിലേക്ക് പുത്തന്‍ ആചാരങ്ങള്‍ കടത്തിക്കൂട്ടേണ്ടതില്ല. നിങ്ങള്‍ ആലോചിച്ച് നോക്ക് ഒരാള്‍ അമല്‍ വര്‍ദ്ധിപ്പിക്കാനും പ്രതിഫലം ആഗ്രഹിക്കാനും ഉദ്ദേശിക്കുന്നുവെങ്കില്‍ അയാള്‍ ശഅബാന്‍ പൂരിഭാഗവും നോമ്പ് പിടിച്ചുകൊള്ളട്ടെ. അതാണ്‌ റസൂല്‍ (സ) ചര്യ. അത് ഒരു പതിനഞ്ചിന് മാത്രം പരിമിതപ്പെടുത്തുന്നത് എന്തിന്. ഇനി സാധിക്കില്ലയെങ്കില്‍ അയാള്‍ അയ്യാമുല്‍ ബീള് അതായത് 13, 14, 15 ദിനങ്ങള്‍ നോമ്പ് നോല്‍ക്കട്ടെ അതും റസൂല്‍ (സ) പഠിപ്പിച്ച സുന്നത്ത് ആണ്. മാത്രമല്ല ശഅബാന്‍ മാസത്തില്‍ നോമ്പ് നോല്‍ക്കുന്നതിനാണ് യുദ്ധം നിഷിദ്ധമാക്കപ്പെട്ട പവിത്രമാസങ്ങളില്‍ നോമ്പ് നോല്‍ക്കുന്നതിനേക്കാള്‍ ശ്രേഷ്ഠത. കാരണം അവയെക്കാള്‍ ശഅബാനില്‍ അല്ലാഹുവിന്‍റെ റസൂല്‍ നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു. റജബിലെ നോമ്പിനാണ്  കൂടുതല്‍ ശ്രേഷ്ഠത എന്ന് പ്രചരിപ്പിക്കുന്ന ചിലരുടെ അറിവില്ലായ്മ മനസ്സിലാക്കാന്‍ സാന്ദര്‍ഭികമായി സൂചിപ്പിച്ചു എന്ന് മാത്രം.  അതുപോലെ രാത്രി നമസ്കാരം എല്ലാ രാവിലും ഉണ്ട്. അത് ജീവിതത്തിന്‍റെ ഭാഗമാക്കട്ടെ. അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും ഇഷ്ടപ്പെടുന്ന ഒരാള്‍ അതല്ലേ ചെയ്യേണ്ടത്. നബി (സ) യുടെ മാതൃകയല്ലേ നാം പിന്‍പറ്റേണ്ടത്. അല്ലാഹുതൗഫീഖ് നല്‍കട്ടെ. അല്ലാഹു പറയുന്നത് നോക്കൂ:

قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَحِيمٌ
"( നബിയേ, ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ" - [ആലുഇംറാന്‍:31].  
അഞ്ചാമതായി: ഒരു വിഷയം കൂടി സൂചിപ്പിച്ചുകൊണ്ട് ശഅബാന്‍ മാസത്തെ സംബന്ധിച്ചുള്ള ഈ ലേഖനം അവസാനിപ്പിക്കുകയാണ്. ശഅബാന്‍ മാസത്തിന്‍റെ പാതി പിന്നിട്ടാല്‍ പിന്നെ നോമ്പ് നോല്‍ക്കരുത് എന്ന് ഹദീസ് ഉണ്ടോ ?. അതിന്‍റെ വിവക്ഷ എന്താണ് ?. ശഅബാന്‍ ഏറെക്കുറെ പൂര്‍ണമായും നബി (സ) നോമ്പ് നോറ്റിരുന്നു എന്ന ഹദീസുകളും ഈ ഹദീസും തമ്മില്‍ എങ്ങനെ യോജിപ്പിച്ച് മനസ്സിലാക്കാം എന്നെല്ലാം ചിലര്‍ സംശയം ഉന്നയിക്കാറുണ്ട്. ആ ഹദീസ് ഇപ്രകാരമാണ്: 

عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال : إذا بقي نصف من شعبان فلا تصوموه

അബൂ ഹുറൈറ (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: " ശഅബാനിലെ പകുതി മാത്രം ബാക്കിയായാല്‍ നിങ്ങള്‍ നോമ്പ് പിടിക്കരുത്" - [തിര്‍മിദി: 749.അല്‍ബാനി: സ്വഹീഹ്]. 

ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല) പറയുന്നു: "അതിന്‍റെ പൊരുള്‍ ശഅബാന്‍ പാതിക്ക് വെച്ച് നോമ്പ് നോല്‍ക്കാന്‍ തുടങ്ങരുത് എന്നതാണ്. എന്നാല്‍ ഒരാള്‍ ശഅബാന്‍ പൂര്‍ണമായോ പൂരിഭാഗമോ നോമ്പെടുത്താല്‍ അവന്‍ അവന് ആ സുന്നത്ത് ലഭിച്ചിരിക്കുന്നു." - [മജ്മൂഉ ഫതാവ: വോ: 25]. 

 അഥവാ ശഅബാന്‍ പാതിക്ക് വെച്ച് നോമ്പ് നോറ്റു തുടങ്ങരുത്. എന്നാല്‍ ശഅബാന്‍ ഏറെക്കുറെ പൂര്‍ണമായും നോമ്പെടുക്കണം എന്ന ഉദ്ദേശത്തോടെ നേരത്തെ നോമ്പ് നോറ്റു തുടങ്ങിയവര്‍ക്ക് പാതി പിന്നിട്ട ശേഷവും നോമ്പ് തുടരുന്നത് കുഴപ്പമില്ല. ആ നിലക്ക് തന്നെ മറ്റു ഹദീസുകളുമായി ഈ ഹദീസിന് യാതൊരു വൈരുദ്ധ്യവുമില്ല എന്ന് മനസ്സിലാക്കാം. അതുപോലെ ശഅബാന്‍ മാസത്തിന്‍റെ അവസാനത്തില്‍ റമളാന് ഒന്നോ രണ്ടോ ദിവസം മുന്‍പായി നിങ്ങള്‍ നോമ്പ് നോല്‍ക്കരുത്. എന്നാല്‍ ആരെങ്കിലും സാധാരണയായി നോമ്പ് നോറ്റു വരുന്നയാള്‍ ആണെങ്കില്‍ ആ നോമ്പുമായി പൊരുത്തപ്പെട്ട് വന്നാല്‍ ഉദാ: തിങ്കള്‍, വ്യാഴം സ്ഥിരമായി നോല്‍ക്കുന്നവരെപ്പോലെ അവര്‍ക്ക് നോല്‍ക്കാവുന്നതാണ് എന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. കാര്യങ്ങള്‍ വസ്തുനിഷ്ടമായി മനസ്സിലാക്കാനും അത് ജീവിതത്തില്‍ പകര്‍ത്താനും, നബി (സ) യുടെ ചര്യ പിന്‍പറ്റി ജീവിച്ച് നേര്‍മാര്‍ഗത്തില്‍ മരണമാടയാനും അല്ലാഹു നമുക്കേവര്‍ക്കും തൗഫീഖ് നല്‍കട്ടെ ... 

www.fiqhussunna.com

Sunday, April 14, 2019

ഉമരി, അബ്ദുൽ ജബ്ബാർ മൗലവി... എന്നെ അത്ഭുതപ്പെടുത്തിയ രണ്ടു വ്യക്തിത്വങ്ങൾ



إنا لله وإنا إليه راجعون....

ഉമരിക്ക് ശേഷം വീണ്ടും ഒരു പണ്ഡിതശ്രേഷ്ഠൻ കൂടി നമ്മോടു വിടപറഞ്ഞു.... പാണ്ഡിത്യം, വിനയം, മതപരമായ മേഖലകളിൽ പഠിക്കുന്നവരോട് കാണിക്കുന്ന കരുതലും സ്നേഹവും എന്നിങ്ങനെ ഒരുപാട് കാര്യങ്ങളിൽ അവരിരുവർക്കും സമാനതകളുമേറെയാണ്...

അഗാധ പാണ്ഡിത്യത്തിലും താഴ്മയും എളിമയും കാത്തുസൂക്ഷിച്ച വ്യക്തിത്വങ്ങൾ അല്ലാഹുവെ ഉമരിക്കും അബ്ദുൽ ജബ്ബാർ മൗലവിക്കും നീ സ്വർഗത്തിലെ ഉന്നതമായ സ്ഥാനം നൽകി ഉയർത്തേണമേ... ...

അവരുടെ വിയോഗം കൊണ്ട് ഈ ഉമ്മത്തിനുണ്ടായ കുറവ് നീ അതിനേക്കാൾ ഉത്തമമായത് നൽകി പരിഹരിക്കേണമേ...

ഉമരിയെ ആദ്യമായി കണ്ടതും പരിചയപ്പെട്ടതും അദ്ദേഹം കുവൈറ്റ് സന്ദർശിച്ച വേളയിലായിരുന്നു. അന്ന് മഅഹദുദ്ദീനിൽ വിദ്യാർത്ഥിയായിരുന്ന സമയത്ത് ഉപ്പയുടെ കൂടെ അദ്ദേഹം കാണാൻ വന്നതും ഖുർത്തുബയിലെ ഉജൈരി പള്ളിയുടെ പാർക്കിങ്ങിൽ വെച്ച് ആദ്യമായി കണ്ടതും ഇന്നും മായാതെ മനസിലുണ്ട്. അന്നെനിക്കേകദേശം പതിനാലു വയസായിരുന്നു. കെ എം മൗലവിയുടെ മകൻ, പണ്ഡിതൻ, ഇൽമ് കൊണ്ട് അറബ് ലോകത്ത് പോലും പ്രസിദ്ധനായ ശൈഖ് അബ്ദുസ്സമദ് കാത്തിബിന്റെ സഹോദരൻ എന്നിങ്ങനെ വിശേഷണങ്ങളേറെയാണ്. പിന്നീട് വിവാഹ ബന്ധത്തിലൂടെ കുടുംബ ബന്ധം കൂടിയായപ്പോൾ, കഴിയുന്നതും നാട്ടിൽ പോകുമ്പോൾ അദ്ദേഹത്തെ ചെന്ന് കാണാറുണ്ടായിരുന്നു... 

''അബ്ദുറഹ്‌മാനല്ലേ... എന്താ ബാപ്പാന്റെ വർത്താനം...'' വലിയ ഇടവേളയ്ക്ക് ശേഷം കാണുമ്പോഴും കൂടുതലും  അദ്ദേഹം തിരിച്ചറിയാറുണ്ട്. ഒപ്പം പിച്ചമ്മായിയുടെ നുറുങ്ങ് തമാശകളും..

ജബ്ബാർ മൗലവിയാകട്ടെ വാർദ്ധക്യത്തിന്റെ പ്രയാസത്തിലും അറിവ് പകർന്നുകൊടുക്കുന്നതിൽ കർമ്മനിരതനായി. ജാമിഅ അൽ ഹിന്ദിൽ നിന്നും ആരുടെയെങ്കിലും ബൈക്കിന്റെ പിറകിലോ കാറിലോ കേറി വീട്ടിൽ പോകാറാണ് പതിവ്. പലപ്പോഴും ആ സൗഭാഗ്യം എനിക്കും കിട്ടിയിട്ടുണ്ട്... ഒരിക്കെ എന്റെ പിന്നിൽ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ '' ഹനഫീ മദ്ഹബിലെ മുഅതമദായ (ആധികാരികമായ) ഗ്രന്ഥങ്ങൾ ഏതൊക്കെയാണ് എന്ന് ചോദിച്ചു. അറിയാൻ വേണ്ടിയല്ല എനിക്കുള്ള പരീക്ഷ യാണ്  എന്നറിയാമായിരുന്നു.  കുറച്ച് ഗ്രന്ഥങ്ങൾ പറഞ്ഞപ്പോൾ ഓരോ ഗ്രന്ഥത്തിന്റെയും പ്രത്യേകതകളെപ്പറ്റി അദ്ദേഹം വാചാലനായി. മറ്റൊരിക്കെ കൊണ്ടുചെന്നാക്കി തിരിച്ചുപോകാനൊരുങ്ങിയപ്പോൾ ചായകുടിച്ചിട്ട് പോയാമതി എന്നൊരേ നിർബന്ധം. അന്നാണ് മൗലവിയുടെ വീട്ടിൽ ആദ്യമായി പോയത്.

ഇൽമിയായ ചർച്ചകളിൽ അദ്ദേഹം കാണിക്കുന്ന അവധാനതയും മറ്റുള്ളവരെ കേൾക്കാനുള്ള സന്മനസ്സും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പെരിന്തല്മണ്ണയിൽവെച്ച് സകാത്തിന്റെ വിഷയത്തിൽ വിശദമായ ചർച്ച നടന്ന വേളയിൽ (സ്വർണത്തിന്റെ നിസ്വാബിനെക്കുറിച്ചായിരുന്നു ചർച്ച). വാദവും മറുവാദവും പ്രമാണങ്ങളുമായി ചർച്ച പുരോഗമിക്കുമ്പോൾ നിശബ്ദനായി ഇരുന്ന അദ്ദേഹം ചർച്ചയുടെ ഓരോ ഘട്ടത്തിലും എന്താണ് ഓരോരുത്തരും പറയുന്നത് എന്ന് പ്രത്യേകം ചോദിച്ച്‌ മനസ്സിലാക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടായിരുന്നു... ആദ്യമായി അദ്ദേഹത്തോട് ഒരുമിച്ചിരിക്കുകയും എന്നെ ഏറെ അത്ഭുതപ്പെടുത്തുകയും ചെയ്ത സന്ദർഭമായിരുന്നു അത്.

തൗഹീദി പ്രബോധന രംഗത്ത് നിസ്വാർത്ഥമായ പ്രവർത്തനം കാഴ്ചവെച്ചു ഈ പണ്ഡിതന്മാർ  മടങ്ങുമ്പോൾ നമുക്കൊരുപാട് പാഠങ്ങൾ ബാക്കി..
നമ്മുടെ വേണ്ടപ്പെട്ടവരുടെ മരണവാർത്ത എത്തുമ്പോൾ നബി (സ) അബൂ സലമക്ക് വേണ്ടി പ്രാർത്ഥിച്ചപോലെ പ്രാർത്ഥിക്കുക:

اللهم اغفر لمحي الدين عمري وعبد الجبار مولوي ، وارفع درجتهم في المهديين ، واخلفهم في عقبهم في الغابرين ، واغفر لنا ولهم يا رب العالمين ، وافسح لهم في قبرهم ونور لهم فيه ..

"അല്ലാഹുവേ,  മുഹിയുദ്ദീൻ ഉമരിക്കും അബ്ദുൽജബ്ബാർ മൗലവിക്കും നീ പൊറുത്ത് കൊടുക്കണേ. സന്മാർഗദർശികളിൽ അവരുടെ സ്ഥാനം നീ ഉയർത്തേണമേ. അവരുടെ (സൽപ്രവർത്തനങ്ങൾ, സത്സന്താനങ്ങൾ) നന്മയായി ബാക്കിയാക്കേണമേ. ഞങ്ങൾക്കും അവർക്കും നീ പൊറുത്ത് തരേണമേ. അവരുടെ ഖബർ വിശാലമാക്കിക്കൊടുക്കുകയും പ്രകാശപൂരിതമാക്കുകയും ചെയ്യേണമേ".
_______________

വിധിയെ തടുക്കാൻ നമുക്കാവില്ല. ആത്മാർത്ഥമായ പ്രാർത്ഥനയാണ് നമുക്ക് ചെയ്യാൻ സാധിക്കുന്ന ഏറ്റവും വലിയ കാര്യം.
അല്ലാഹു നമ്മെയെല്ലാം സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ.

Wednesday, April 3, 2019

മിഅറാജ് നോമ്പ് വസ്തുതയെന്ത് ?. ഇമാമീങ്ങൾ എന്ത് പറയുന്നു ?.



الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛

ഈയിടെയായി ഒരുപാട് പേർ റജബ് 27 നെ കുറിച്ചും, മിഅറാജ് നോമ്പിനെക്കുറിച്ചുമെല്ലാം ചോദിക്കുകയുണ്ടായി. യഥാർത്ഥത്തിൽ റജബ് മാസവുമായി ബന്ധപ്പെട്ട് വിശദമായ ഒരു ലേഖനം വളരെ മുൻപ് തന്നെ നമ്മൾ എഴുതിയതാണ്. ആ ലേഖനം ഈ ലിങ്കിൽ വായിക്കാം.

(റജബ് മാസത്തിന്‍റെ ശ്രേഷ്ടത - ഉള്ളതും ഇല്ലാത്തതും ഒരു ലഘു പഠനം.
http://www.fiqhussunna.com/2016/05/blog-post_4.html).

ഈ ലേഖനത്തിൽ മിഅറാജ് നോമ്പിനെക്കുറിച്ചും റജബ് ഇരുപത്തിയേഴിനെക്കുറിച്ചും മാത്രമാണ് നാം ചർച്ച ചെയ്യുന്നത്.

www.fiqhussunna.com

കൂടുതൽ മുഖവുരയില്ലാതെ വിഷയത്തിലേക്ക് കടക്കാം. നബി (സ) ഉണ്ടായ വലിയ മുഅജിസത്തുകളിൽ ഒന്നാണ് ഇസ്റാഅ മിറാജ്. എന്നാൽ അത് സംഭവിച്ചത് റജബ് 27 നാണ് എന്നത് പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടിട്ടില്ല. ഇനി ആണെങ്കിൽത്തന്നെ  റജബ് 27ന് ഇസ്റാഅ് മിഅറാജ് ആഘോഷിക്കലോ, ആ ദിവസം പ്രത്യേകമായി മിഅറാജ് നോമ്പ് എന്ന പേരിൽ നോമ്പ് പിടിക്കലോ നബി (സ) പഠിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അപ്രകാരം ചെയ്യൽ മതത്തിൽ കെട്ടിയുണ്ടാക്കപ്പെട്ട ബിദ്അത്തുകളില്‍ പെട്ടതാണ്. റജബ് മാസവുമായി ബന്ധപ്പെട്ട് ആളുകൾ ചെയ്ത് വരുന്ന അനേകം അനാചാരങ്ങളിൽ ഒന്നാണ് അതും.

അനേകം ഇമാമീങ്ങൾ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ഇമാം ഇബ്നു ദഹിയ്യ അൽമാലികി (റ) പറയുന്നു:

وذكر بعض القُصاص أن الإسراء كان في رجب، وذلك عند أهل التعديل والتجريح عين الكذب.اهـ

"ചില കഥാകാരന്മാർ ഇസ്റാഉം മിഅറാജുമുണ്ടായത് റജബിലാണ് എന്ന്
 പറഞ്ഞിട്ടുണ്ട്. എന്നാൽ ഹദീസ് നിദാനശാസ്ത്രത്തിലെ ജറഹ് വ തഅദീലിൻ്റെ പണ്ഡിതന്മാരുടെ പക്കൽ ഇത് സുവ്യക്തമായ കളവായാണ് ഗണിക്കപ്പെടുന്നത്". [أداء ما وجب من وضع الوضاعين في رجب: പേജ്: 110].

ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റഹിമഹുല്ല) തന്‍റെ تبيين العجب بما ورد في فضل رجب  അഥവാ 'റജബിന്‍റെ ഫള്'ലുമായി  ബന്ധപ്പെട്ട് വന്നിട്ടുള്ള ആശങ്കകള്‍ വ്യക്തമാക്കല്‍' എന്ന ഗ്രന്ഥത്തില്‍ പറയുന്നു:

«لم يردْ في فضلِ شهرِ رجبٍ، ولا فِي صيامِه، ولا صيامِ شيءٍ منه معيَّنٍ، ولا في قيامِ ليلةٍ مخصوصةٍ فيهِ حديثٌ صحيحٌ يصلحُ للحجَّةِ، وقد سبقني إلى الجزمِ بذلك الإمامِ أبو إسماعيل الهرويُّ الحافظُ»

"റജബ് മാസത്തിന് പ്രത്യേകമായുള്ള ശ്രേഷ്ഠതയോ, അതില്‍ പ്രത്യേകം നോമ്പ് നോല്‍ക്കുന്നതോ, അതിലെ പ്രത്യേക ദിവസങ്ങള്‍ തിരഞ്ഞെടുത്ത് നോമ്പ് നോല്‍ക്കുന്നതോ, അതിലെ ഏതെങ്കിലും പ്രത്യേക രാവില്‍ രാത്രി നമസ്കാരം നിര്‍വഹിക്കുന്നതോ സൂചിപ്പിച്ചുകൊണ്ട് തെളിവ് പിടിക്കാന്‍ കൊള്ളാവുന്ന ഒരു ഹദീസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല." - [ تبيين العجب بما ورد في فضل رجب - ص9].

മാലിക്കീ മദ്ഹബിലെ പ്രഗല്‍ഭ പണ്ഡിതനായ ഇമാം ഹത്ത്വാബ് അല്‍ മാലിക്കി റഹിമഹുല്ല തന്‍റെ 'മവാഹിബുല്‍ ജലീല്‍ ശര്‍ഹു മുഖ്തസറുല്‍ ഖലീല്‍' എന്ന ഗ്രന്ഥത്തില്‍ വോ: 3 പേജ് 320 ല്‍ ഇമാം ഇബ്നു ഹജറിന്റെ വാക്കുകള്‍ എടുത്ത് കൊടുക്കുകയും വളരെ ശക്തമായി അതിനെ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്.

മാത്രമല്ല തൻ്റെ വിഖ്യാത ഗ്രന്ഥമായ ഫത്ഹുൽ ബാരിയിൽ ഇസ്റാഉം മിഅറാജുമുണ്ടായത് ഏത് മാസത്തിലാണ് എന്നത് പണ്ഡിതന്മാർക്കിടയിൽ വളരെയധികം അഭിപ്രായവ്യത്യാസമുള്ള ഒരു കാര്യമാണ് എന്നും ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റഹിമഹുല്ല) വ്യക്തമാക്കുന്നത് കാണാം [ഫത്ഹുൽ ബാരി: 7/203].

വാട്സാപ്പിലൂടെ ഈയിടെയായി ധാരാളമായി പ്രചരിപ്പിക്കപ്പെട്ട ഒരു ഹദീസാണ്:

وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِي ﷺِّ قَالَ: مَنْ صَامَ يَوْمَ السَّابِعَ وَالْعِشْرِينَ مِنْ رَجَبَ كُتِبَ لَهُ ثَوَابُ صِيَامِ سِتِّينَ شَهْرًا

:അബൂഹുറയ്റ (റ) വിൽ നിന്നും നിവേദനം നബി (സ) പറഞ്ഞു: _ആരെങ്കിലും റജബ് ഇരുപത്തി ഏഴിന് നോമ്പനുഷ്ഠിച്ചാൽ  അറുപത് മാസം നോമ്പനുഷ്ഠിച്ച പ്രതിഫലം അവന് രേഖപ്പെടുത്തുക. (ഗുൻയ:1/182,ഇഹ്യാ ഉലൂമുദ്ധീൻ  1/324 )

ഈ ഹദീസ് موضوع ആയ അഥവാ കെട്ടിച്ചമയ്ക്കപ്പെട്ട ഹദീസ് ആണ് എന്ന് പണ്ഡിതൻമാർ വ്യക്തമാക്കിയിട്ടുണ്ട്. റജബിലെ ഏതെങ്കിലും പ്രത്യേക ദിവസങ്ങൾ നോമ്പ് നൽകുന്നതുമായി ബന്ധപ്പെട്ട ഒരു ഹദീസും സ്വീകാര്യമായി വന്നിട്ടില്ല എന്നു മാത്രമല്ല കെട്ടിച്ചമയ്ക്കപ്പെട്ട ഹദീസുകൾ ആണ് എന്ന് നേരത്തെ വ്യക്തമാക്കിയല്ലോ. ഇഹ്യാ ഉലൂമുദ്ദീനിൽ ഇത്തരം കാര്യങ്ങൾ പരാമർശിക്കപ്പെട്ടതുകൊണ്ട് അത് ഉള്ള കാര്യമാണ് എന്ന് ആരും തെറ്റിദ്ധരിച്ചുപോകണ്ട എന്ന ഇമാം നവവിയുടെ ഓർമ്മപ്പെടുത്തൽ ഈ ലേഖനത്തിന്റെ അവസാന ഭാഗത്ത് നാം ഉദ്ധരിക്കുന്നുമുണ്ട്.

ഇനി ശാഫിഈ മദ്ഹബിലെ മറ്റൊരു പണ്ഡിതനായ ഇമാം ഇബ്നുൽ അത്വാർ അശ്ശാഫിഈ (റ) പറയുന്നു:

"رجب ليس فيه شيء من ذلك -أي الفضائل-، سوى ما يشارك غيره من الشهور، وكونه من الحرم، وقد ذكر بعضهم أن المعراج والإسراء كان فيه، ولم يثبت ذلك" ا.هـ.

"റജബ് മാസത്തിന് അതൊരു യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസമെന്ന നിലക്ക് മറ്റു യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസങ്ങളെപ്പോലെത്തന്നെയുള്ള ഫള്‌ൽ അല്ലാതെ പ്രത്യേകമായ യാതൊരു ശ്രേഷ്ഠതയുമില്ല. ഇസ്റാഉം മിഅറാജുമുണ്ടായത് റജബ് മാസത്തിലാണ് സംഭവിച്ചത് എന്ന് ചിലർ പറഞ്ഞിട്ടുണ്ട്. എന്നാൽ അത് പ്രമാണം കൊണ്ട് സ്ഥിരപ്പെട്ടിട്ടില്ല". [حكم صوم رجب وشعبان : പേജ്: 35].


മാത്രമല്ല ഇമാം നവവി (റ) തൻ്റെ ശറഹ് മുസ്‌ലിമിൽ ഇസ്റാഉം മിഅറാജുമുണ്ടായത് റജബിലല്ല എന്ന അഭിപ്രായത്തിനാണ് മുൻഗണന നൽകിയത്. മാത്രമല്ല റജബ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച മഗ്‌രിബ് നമസ്കാരശേഷം ആഗ്രഹ സഫലീകരണ നമസ്കാരം (صلاة الرغائب) എന്ന പേരിൽ ചിലരുണ്ടാക്കിയ നമസ്കാരത്തെ അദ്ദേഹം നിശിതമായി വിമർശിക്കുകയും അതെ അങ്ങേയറ്റം എതിർക്കപ്പെടേണ്ട ബിദ്അതാണ് എന്നും അത് കെട്ടിച്ചമച്ചവർക്ക് അല്ലാഹുവിൻ്റെ ശാപമുണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചതും ശ്രദ്ധേയമാണ്.

ഇമാം നവവി പറയുന്നു:

الصلاة المعروفة بصلاة الرغائب , وهي ثنتا عشرة ركعة تصلى بين المغرب والعشاء ليلة أول جمعة في رجب , وصلاة ليلة نصف شعبان مائة ركعة وهاتان الصلاتان بدعتان ومنكران قبيحتان ولا يغتر بذكرهما في كتاب قوت القلوب , وإحياء علوم الدين , ولا بالحديث المذكور فيهما فإن كل ذلك باطل ، ولا يغتر ببعض من اشتبه عليه حكمهما من الأئمة فصنف ورقات في استحبابهما فإنه غالط في ذلك , وقد صنف الشيخ الإمام أبو محمد عبد الرحمن بن إسماعيل المقدسي كتابا نفيسا في إبطالهما فأحسن فيه وأجاد رحمه الله

" സ്വലാത്തുര്‍ റഗാഇബ് എന്നറിയപ്പെടുന്ന (ആഗ്രഹസഫലീകരണ) നമസ്കാരം, അതായത് റജബ് മാസത്തിലെ ആദ്യത്തെ ജുമുഅ ദിവസം മഗ്രിബിനും ഇഷാക്കും ഇടയില്‍ നമസ്കരിക്കുന്ന പന്ത്രണ്ട് റകഅത്ത് നമസ്കാരം, അതുപോലെ ശഅബാന്‍ പതിനഞ്ചിന് നമസ്കരിക്കുന്ന നൂറ് റകഅത്ത് നമസ്കാരം ഇവ രണ്ടും ബിദ്അത്താണ്. അവ അങ്ങേയറ്റം വലിയ തിന്മയും  മ്ലേച്ചവുമാണ്. 'ഖൂതുല്‍ ഖുലൂബ്' എന്ന ഗ്രന്ഥത്തിലോ, 'ഇഹ്'യാ ഉലൂമുദ്ദീന്‍' എന്ന ഗ്രന്ധത്തിലോ അവ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നതിനാലോ, അതുമായി ബന്ധപ്പെട്ട ഹദീസ് കണ്ടോ ആരും തന്നെ വഞ്ചിതരാവേണ്ടതില്ല. അവയെല്ലാം തന്നെ ബാത്വിലാണ്. അതുപോലെ അതിന്‍റെ മതവിധി വ്യക്തമല്ലാത്തതിനാല്‍ അത് പുണ്യകരമാണ് എന്ന നിലക്ക് കൃതിയെഴുതിയ ഇമാമീങ്ങളുടെ വാക്കുകള്‍ കണ്ടും ആരും വഞ്ചിതരാകേണ്ട. കാരണം അവര്‍ക്ക് ആ വിഷയത്തില്‍ തെറ്റുപറ്റിയിരിക്കുന്നു. ശൈഖ് ഇമാം അബൂ മുഹമ്മദ്‌ അബ്ദു റഹ്മാന്‍ ബ്ന്‍ ഇസ്മാഈല്‍ അല്‍ മഖ്ദിസി ആ രണ്ട് നമസ്കാരങ്ങളും (ബിദ്അത്തും) വ്യാജവുമാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് വളരെ വിലപ്പെട്ട ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. വളരെ നല്ല രൂപത്തില്‍ വസ്തുനിഷ്ഠമായി അദ്ദേഹം ആ രചന നിര്‍വഹിച്ചിരിക്കുന്നു. അല്ലാഹു അദ്ദേഹത്തിന് കരുണ ചെയ്യട്ടെ." - [അല്‍മജ്മൂഅ് : 3/548].

ഇവിടെ ഇമാം നവവിയുടെ വാക്കുകളിൽ : (ഇഹ്'യാ ഉലൂമുദ്ദീന്‍' എന്ന ഗ്രന്ധത്തിൽ അവ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നതിനാലോ, അതുമായി ബന്ധപ്പെട്ട ഹദീസ് കണ്ടോ ആരും തന്നെ വഞ്ചിതരാവേണ്ടതില്ല. അവയെല്ലാം തന്നെ ബാത്വിലാണ്). എന്ന് അദ്ദേഹത്തിൻറെ പരാമർശം വളരെ ശ്രദ്ധേയമാണ്. റജബ് 27 ആം ദിവസം നോമ്പെടുത്താൽ 60 മാസം നോമ്പെടുത്ത് പ്രതിഫലം ഉണ്ട് എന്ന് പറയുന്ന ഹദീസും ഇഹ്'യാ ഉലൂമുദ്ദീന്‍' എന്ന ഗ്രന്ധത്തിൽ തന്നെയാണ് ഉദ്ധരിക്കപ്പെട്ടിട്ടുള്ളത്. ആ ഗ്രന്ഥത്തിൽ അത് പരാമർശിക്കപ്പെട്ടു എന്നതുകൊണ്ട് അത് തെളിവ് പറ്റില്ല എന്നർത്ഥം. മറിച്ച് ആ ഹദീസ് കെട്ടിച്ചമയ്ക്കപ്പെട്ടതാണ് എന്ന് നാം വ്യക്തമാക്കിയല്ലോ.
അതുകൊണ്ട് റജബ് മാസവുമായി ബന്ധപ്പെട്ട് ബിദ്അത്തിൻ്റെ വക്താക്കൾ കെട്ടിയുണ്ടാക്കിയ അനാചാരങ്ങളെ സൂക്ഷിക്കുക. അല്ലാഹുവിന്റെ റസൂൽ (സ) പഠിപ്പിച്ച അനേകം സുന്നത്തുകൾ തന്നെ ഉണ്ടായിരിക്കെ ബിദ്അത്തുകളുടെ പിറകെ പോയി പരലോകം നഷ്ടപ്പെടുത്താതിരിക്കുക.
നബി (സ) യോ, സ്വഹാബത്തോ ആരും തന്നെ റജബ് 27 ആഘോഷിച്ചതായോ പ്രത്യേകം സുന്നത്ത് നോമ്പ് എടുത്തതായോ ഒരു സ്വഹീഹായ ഹദീസിലും സ്ഥിരപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ അപ്രകാരം ചെയ്യൽ നിഷിദ്ധമാണ്.
മതത്തിൽ പുത്തൻ ആചാരങ്ങൾ ഉണ്ടാക്കൽ വളരെ ഗൗരവപരമാണ്.  നബി (സ) ഇപ്രകാരം പറഞ്ഞു:

من عمل عملا ليس عليه أمرنا فهو رد 


റസൂല്‍ (സ) പറഞ്ഞു: "കല്പനയില്ലാത്ത ഒരുകാര്യം (നമ്മുടെ ഈ മതത്തില്‍) വല്ലവനും പുതുതായുണ്ടാക്കിയാല്‍ അത് മടക്കപ്പെടുന്നതാണ്" - [ബുഖാരി, മുസ്‌ലിം].

അഥവാ അത് അവന്‍റെ മേല്‍ ശിക്ഷയായി മടങ്ങുന്നതാണ്. കാരണം അല്ലാഹുവിന്‍റെ റസൂല്‍ മതപരമായ എല്ലാ കര്‍മങ്ങളും വിശ്വാസികള്‍ക്ക് പഠിപ്പിച്ചു നല്‍കിയിട്ടുണ്ട്. എന്നാല്‍ അല്ലാഹുവിന്‍റെ റസൂല്‍ (സ) പഠിപ്പിചിട്ടില്ലാത്ത ആചാരങ്ങളോ അനുഷ്ഠാനങ്ങളോ അനുഷ്ടിക്കുക വഴി നബി (സ) ദൗത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തി എന്ന് ആരോപിക്കുംവിധം നബി (സ) അപകീര്‍ത്തിപ്പെടുത്തുകയാണ് അത് ചെയ്യുന്നവർ ചെയ്യുന്നത്.  മിഅ്റാജ് നോമ്പ് അനുഷ്ടിക്കുന്നവരും ഇതില്‍ നിന്നും വ്യത്യസ്ഥമല്ല. കാരണം അങ്ങനെയൊരു നോമ്പ് നബി (സ) പഠിപ്പിച്ചിട്ടില്ല. അല്ലാഹു നമ്മെ എല്ലാവിധ തിന്മകളിൽ നിന്നും കാത്തുരക്ഷിക്കട്ടെ. റജബുമായി ബന്ധപ്പെട്ട് കൂടുതൽ മനസ്സിലാക്കാൻ മുകളിൽ സൂചിപ്പിച്ച ലേഖനം വായിക്കുക. റജബ് മാസവുമായി ബന്ധപ്പെട്ട് കെട്ടിച്ചമക്കപ്പെട്ട ഹദീസുകളെന്ന പേരിൽ പ്രചാരത്തിലുള്ള അനേകം മൗളൂആയ ഹദീസുകളെ സംബന്ധിച്ചും ആ ലേഖനത്തിൽ പ്രതിപാദിക്കുന്നുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ ..

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ