Saturday, July 30, 2022

ചോദ്യം: കോളേജിൽ സീറ്റ്‌ ആക്കി കൊടുത്താൽ കമ്മീഷൻ വാങ്ങുന്നതിന്റെ ഇസ്‌ലാമിക വിധി എന്താണ്?




ചോദ്യം: കോളേജിൽ സീറ്റ്‌ ആക്കി കൊടുത്താൽ കമ്മീഷൻ വാങ്ങുന്നതിന്റെ ഇസ്‌ലാമിക വിധി എന്താണ്? 

www.fiqhussunna.com 

ഉത്തരം :

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

അയാൾക്ക് ഉണ്ടാകുന്ന ചിലവുകൾക്കോ , ഫിസിക്കലി അയാൾ ചെയ്യേണ്ടി വരുന്ന വർക്കുകൾക്കോ, പേപ്പർ വർക്കുകൾക്കോ മാന്യമായ പ്രതിഫലം വാങ്ങാം. കാൻസൽട്ടന്റ് മാരും ഏജന്റ് മാരും ഒക്കെ ചെയ്യുന്നത് പോലെ കുട്ടികൾക്ക് പുറത്ത് പഠിക്കാനും മറ്റുമുള്ള അവസരങ്ങൾ കണ്ടെത്തി കൊടുക്കുക, അതിന് ആവശ്യമായ സർവീസുകൾ നൽകുക, അതിന് വേണ്ട പേപ്പർ വർക്കുകൾ ചെയ്യുക, ഇന്റർവ്യൂ നടത്തുക, കമ്പനികൾക്ക് ആവശ്യമായ ഉദ്യോഗർത്തികളെ കണ്ടെത്തി നൽകുക തുടങ്ങിയവക്ക് മാന്യമായ പ്രതിഫലം ഈടാക്കാം. 

എന്നാൽ തന്റെ സ്വാധീനവും വ്യക്തിപ്രഭാവവും ഉപയോഗിച്ച് ഒരാളെ റെകമന്റ് ചെയ്യുന്നതിന് ഒരിക്കലും പണം കൈപ്പറ്റാവതല്ല. അപ്രകാരം തന്റെ സ്വാധീനവും പേരും ഉപയോഗിച്ച് മറ്റൊരാളെ റെകമെന്റ് ചെയ്യുന്നതിനോ, പഠനത്തിനോ, ജോലിക്കോ ഒക്കെ ചാൻസ് ഉണ്ടാക്കി കൊടുക്കുന്നതിനോ  ശുപാർശ ചെയ്യുന്നതിനോ പണം കൈപ്പറ്റൽ പലിശയുടെ ഗുരുതരമായ ഇനങ്ങളിൽ ഒന്നായാണ് നബി (സ) പഠിപ്പിച്ചിട്ടുള്ളത്.

عن أَبِي أُمَامَةَ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ( مَنْ شَفَعَ لأَخِيهِ بِشَفَاعَةٍ فَأَهْدَى لَهُ هَدِيَّةً عَلَيْهَا فَقَبِلَهَا فَقَدْ أَتَى بَابًا عَظِيمًا مِنْ أَبْوَابِ الرِّبَا ) رواه أبوداود ( 3541 ) ، وحسنه الألباني في " سلسلة الأحاديث الصحيحة " ( 7 / 1371 )

അബൂ ഉമാമ (റ) നിവേദനം: നബി (സ) പറഞ്ഞു : " ആരെങ്കിലും തന്റെ സഹോദരന് വേണ്ടി ഒരു ശുപാർശ പറയുക വഴി, അക്കാരണത്താൽ അവന് നല്കപ്പെട്ട ഒരു സമ്മാനം അവൻ സ്വീകരിക്കുകയും ചെയ്‌താൽ, അവൻ പലിശയിൽ പെട്ട ഏറെ ഗുരുതരമായ ഒരു കവാടത്തിൽ പ്രവേശിച്ചിരിക്കുന്നു". - [ അബൂ ദാവൂദ് : 3541, അൽബാനി : സ്വഹീഹ് ].

അഥവാ ഒരാൾക്ക് തന്റെ വ്യക്തിത്വത്താൽ ലഭിക്കുന്ന സ്ഥാനം കൊണ്ടോ, സ്വാധീനം കൊണ്ടോ മറ്റൊരാൾക്ക് വേണ്ടി ശുപാർശ പറയുന്നതിന് അയാൾ പ്രതിഫലം സ്വീകരിക്കാൻ പാടില്ല. മാത്രമല്ല അപ്രകാരം പണം വാങ്ങിയാണ് ശുപാർശ ചെയ്യുന്നത് എന്നറിഞ്ഞാൽ സത്യത്തിൽ ആ ശുപാർശ ആരും സ്വീകരിക്കാനും ഇടയില്ല. അങ്ങനെ ശുപാർശക്ക് പണമോ സമ്മാനമോ കൈപ്പറ്റൽ പലിശയിലെ തന്നെ ഗുരുതരമായ ഇനവും അങ്ങേയറ്റം നിഷിദ്ധമായ കാര്യവുമാണ്. 

അതുകൊണ്ടുതന്നെ ഒരാൾക്ക് ഒരു സർവീസ് നൽകി, ആ സർവീസ് ആവശ്യമുള്ളവർ തന്നെ സമീപിച്ച്, അവർക്ക് അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളും പരിശ്രമങ്ങളും പേപ്പർ വർക്കുകളും എല്ലാം ചെയ്തുകൊടുത്ത് തന്റെ പ്രയത്നത്തിനുള്ള പ്രതിഫലം ഒരാൾ കൈപ്പറ്റുന്നതും, തന്റെ സ്വാധീനത്താലും വ്യക്തിപ്രഭാവത്താലും ഒരാളെ ശുപാർശ ചെയ്യുന്നതിന് പണവും സമ്മാനങ്ങളും കൈപ്പറ്റുന്നതും രണ്ടും രണ്ടാണ്. ഒന്ന് അനുവദനീയവും മറ്റൊന്ന് നിഷിദ്ധവും ആണ്..

والله تعالى أعلم وصلى الله وسلم على نبينا محمد.
__________________

✍🏽 Abdu Rahman Abdul Latheef

Saturday, July 16, 2022

ഉള്‌ഹിയ്യത്ത് മാംസം എങ്ങനെയാണ് വീതം വെക്കേണ്ടത് ?.

ചോദ്യം : ഉള്‌ഹിയ്യത്ത് മാംസം എങ്ങനെയാണ് വീതം വെക്കേണ്ടത് ?.

www.fiqhussunna.com

ഉത്തരം :
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد ؛
വിശുദ്ധ ഖുർആനിൽ പരാമർശിക്കപ്പെട്ടത് പോലെ അതിൽ നിന്നും നമുക്ക് ഭക്ഷിക്കുകയും പാവപ്പെട്ടവർക്ക് നൽകുകയും ചെയ്യാം...
മൂന്നായി വിഭജിക്കുകയും മൂന്നിലൊന്ന് താൻ എടുക്കുകയും, മൂന്നിലൊന്ന് ഹദിയ നൽകുകയും, മൂന്നിലൊന്ന് ദാനം ചെയ്യുകയും ചെയ്യലാണ് കൂടുതൽ ഉചിതം. ഇനി ഒരാൾ അതിൽ കൂടുതൽ ദാനം ചെയ്യുകയോ, അതുപോലെ തനിക്ക് ആവശ്യമുള്ളത് എടുക്കുകയോ ചെയ്താലും, പൂർണമായും വിതരണം ചെയ്യുകയോ ചെയ്താലും അതിൽ തെറ്റില്ല. എന്നാൽ താൻ ബലിയറുത്ത മൃഗത്തിന്റെ മാംസത്തിൽ നിന്നും അല്പമെങ്കിലും ഭക്ഷിക്കൽ സുന്നത്തുമാണ്.
മുകളിൽ സൂചിപ്പിച്ച പോലെ തന്റെ ഉള്ഹിയത്തിന്റെ മാംസം മൂന്നായി തിരിച്ച് ഒരു വിഹിതം പാവപെട്ടവർക്കും, ഒരു വിഹിതം തനിക്കും, ഒന്ന് തന്റെ ഇഷ്ടപ്പെട്ടവർക്ക് ഹദിയ ആയും നൽകുന്നതാണ് ഏറ്റവും ഉചിതം എന്ന് ഫുഖഹാക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതാണ്‌ ഏറ്റവും ശ്രേഷ്ഠമായ രൂപം എന്ന് മനസ്സിലാക്കാം. ഇബ്നു അബ്ബാസ് (റ), ഇബ്നു ഉമർ (റ) തുടങ്ങിയ സ്വഹാബാ പ്രമുഖരിൽ നിന്നും അപ്രകാരം ഉദ്ദരിക്കപ്പെട്ടിട്ടുമുണ്ട്. ഇമാം അഹ്മദ് ഇബ്നു അബ്ബാസ് (റ) വിൽ നിന്നും ഉദ്ദരിച്ച റിപ്പോർട്ടിൽ ഇപ്രകാരം കാണാം:

عن عبد الله ابن عباس رضي الله عنهما (يأكل هو الثلث ويطعم من أراد الثلث ويتصدق على المساكين بالثلث )

"മൂന്നിലൊന്ന് അവൻ ഭക്ഷിച്ചു കൊള്ളട്ടെ, മൂന്നിലൊന്ന് അവൻ ഉദ്ദേശിച്ചവരെയും ഭക്ഷിപ്പിച്ച് കൊള്ളട്ടെ, മൂന്നിലൊന്ന് മിസ്കീനുകൾക്ക് ദാനമായും നൽകണം". - [رواه أحمد]
അല്ലാഹു അനുഗ്രഹിക്കട്ടെ....
_____________________
✍🏽 Abdu Rahman Abdul Latheef

Wednesday, July 13, 2022

ഹാജിമാർ ജിദ്ദയിലേക്കോ, ത്വാഇഫിലേക്കോ ഒക്കെ തങ്ങളുടെ ബന്ധുക്കളെ കാണാനോ മറ്റോ പോകുകയാണ് എങ്കിൽ അവർ വിദാഇന്റെ ത്വവാഫ് ചെയ്യേണ്ടതുണ്ടോ?

ചോദ്യം: നാട്ടിൽ നിന്നും വന്ന ഹാജിമാർ നാട്ടിലേക്ക് മടങ്ങുന്നതിന് മുൻപ് ജിദ്ദയിലേക്കോ, ത്വാഇഫിലേക്കോ ഒക്കെ തങ്ങളുടെ ബന്ധുക്കളെ കാണാനോ മറ്റോ പോകുകയാണ് എങ്കിൽ അവർ വിദാഇന്റെ ത്വവാഫ് ചെയ്യേണ്ടതുണ്ടോ?, പ്രത്യേകിച്ചും മക്കത്തേക്ക് തന്നെ വരാൻ ഉദ്ദേശിക്കുന്ന സാഹചര്യത്തിൽ?

ഉത്തരം :

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

വിദാഇന്റെ ത്വവാഫ് ഹാജിമാർക്ക് നിർബന്ധമാണ് എന്ന് നമുക്ക് അറിയാമല്ലോ. അതുകൊണ്ടുതന്നെ ജിദ്ദക്കാരോ ത്വാഇഫ് കാരോ, മക്കയിലേക്ക് തിരികെ മടങ്ങാൻ ഉദ്ദേശം ഇല്ലാത്തവരോ അവിടേക്ക് മടങ്ങുമ്പോൾ വിദാഇന്റെ നിർവഹിച്ച് മാത്രമേ അവർക്ക് അവിടേക്ക് പോകാവൂ..

ഇനി നമ്മുടെ നാട്ടിൽ നിന്നും പോകുന്നവരോ, മറ്റു നാടുകളിൽ നിന്നും വന്നവരോ ഒക്കെ മക്കയിലേക്ക് തന്നെ തിരികെ വരും എന്ന ഉദ്ദേശത്തോടെ ജിദ്ദയിലേക്കോ ത്വാഇഫിലേക്കോ തുടങ്ങി മക്കയുടെ പുറത്തേക്ക് സന്ദർശനത്തിന് വേണ്ടി പോകുകയാണ് എങ്കിൽ അവർ വിദാഇന്റെ ത്വവാഫ് ചെയ്ത് പോകണോ, അതോ തിരികെ വന്ന ശേഷം നാട്ടിലേക്ക് പോകുന്നതിന് മുൻപ് വിദാഇന്റെ ത്വവാഫ് ചെയ്‌താൽ മതിയോ...?

കൂടുതൽ സൂക്ഷ്മത ജിദ്ദയിലേക്കോ ത്വാഇഫിലേക്കോ എവിടേക്കുമാകട്ടെ അവർ മക്കയിൽ നിന്നും പുറത്ത് പോകുമ്പോൾ തന്നെ വിദാഇന്റെ ത്വവാഫ് ചെയ്തുകൊണ്ട് പുറത്ത് പോകുക എന്നതാണ്.

നബി (സ) പറഞ്ഞു:

«لَا يَنْفِرَنَّ أَحَدٌ حَتَّى يَكُونَ آخِرُ عَهْدِهِ بِالبَيْتِ»

"തന്റെ അവസാന ബന്ധം കഅബാലയവുമായിരിക്കെയല്ലാതെ (വിദാഇന്റെ ത്വവാഫ് നിർവഹിച്ചിട്ടല്ലാതെ) ഒരാളും ഹജ്ജിൽ നിന്നും പിരിഞ്ഞു പോകരുത് " - [സ്വഹീഹ് മുസ്‌ലിം].

ഈ ഹദീസിൽ ഇന്ന സ്ഥലത്തേക്ക് പോകുമ്പോൾ എന്ന് പരാമർശമില്ല. ഹജ്ജ് നിർവഹിച്ച് മക്കത്ത് നിന്നും പിരിഞ്ഞു പോകുമ്പോൾ എന്നെ അർത്ഥമുള്ളൂ. അതുകൊണ്ടുതന്നെ മക്കയിൽ നിന്നും എവിടേക്ക് പുറത്ത് പോകുകയാണ് എങ്കിലും നിർബന്ധമായ വിദാഇന്റെ ത്വവാഫ് (അഥവാ ഹജ്ജിന്റെ ഭാഗമായുള്ള വിദാഇന്റെ ത്വവാഫ്) നിർവഹിച്ച ശേഷം മാത്രം മക്കത്ത് നിന്നും പുറത്ത് പോകുന്നതാണ് ഉചിതം.

അങ്ങനെ ഹജ്ജിന്റെ ഭാഗമായ വിദാഇന്റെ ത്വവാഫ് നിർവഹിച്ച് കഴിഞ്ഞവർക്ക് പിന്നീട് അവർ മക്കത്തേക്ക് തന്നെ മടങ്ങി വന്നാലും , അവിടെ നിന്നും നാട്ടിലേക്ക് മടങ്ങുന്ന വേളയിൽ വീണ്ടും സുന്നത്തായ വിദാഇന്റെ ത്വവാഫ് നിർവഹിക്കുകയുമാകാം. ആ നിലക്ക് എല്ലാ ആശയക്കുഴപ്പങ്ങളിൽ നിന്നും പുറം കടക്കാനും അതുവഴി സാധിക്കുന്നു.

ശൈഖ് ഇബ്നു ബാസ് (റ) ഈ വിഷയത്തെ സംബന്ധിച്ച് പറയുന്നു:

وأما من خرج إليها لحاجة وقصده الرجوع إلى مكة؛ لأنها محل إقامته أيام الحج، فهذا فيه نظر وشبهة، والأقرب أنه لا ينبغي له الخروج إلا بوداع عملًا بعموم الحديث المذكور، ويكفيه هذا الوداع عن وداع آخر إذا أراد الخروج إليها مرة أخرى؛ لكونه قد أتى بالوداع المأمور به، لكن إذا أراد الخروج إلى بلاده فالأحوط له أن يودع مرة أخرى للشك في إجزاء الوداع الأول.

"ഒരാൾ തന്റെ ഹജ്ജിന്റെ വാസസ്ഥലമായ മക്കയിലേക്ക് തന്നെ മടങ്ങിവരാം എന്ന ഉദ്ദേശത്തോടെ ജിദ്ദയിലേക്കോ മറ്റോ പോയാൽ, അയാളുടെ വിഷയം കുറച്ച് ആശയക്കുഴപ്പം ഉള്ള പരിശോധിക്കപ്പെടേണ്ട ഒരു വിഷയമാണ്. ഹദീസിലെ പൊതുവായ കല്പന മാനിച്ച് വിദാഇന്റെ ത്വവാഫ് നിർവഹിച്ച് മാത്രമേ എങ്ങോട്ടാണെങ്കിലും അയാൾ മക്കത്ത് നിന്നും പുറത്ത് പോകാവൂ എന്നതാണ് കൂടുതൽ ശരിയായി തോന്നുന്ന അഭിപ്രായം. അങ്ങനെ അയാൾ വിദാഇന്റെ ത്വവാഫ് നിർവഹിച്ച് പുറത്ത് പോയാൽ പിന്നെ നാട്ടിലേക്ക് മടങ്ങുമ്പോൾ വിദാഇന്റെ ത്വവാഫ് ചെയ്യണമെന്ന് നിർബന്ധമില്ല. കാരണം കൽപ്പിക്കപ്പെട്ട ത്വവാഫുൽ വിദാഅ അയാൾ നിർവഹിച്ചു കഴിഞ്ഞല്ലോ. എന്നാൽ അയാൾ നാട്ടിലേക്ക് മടങ്ങുമ്പോൾ വീണ്ടും വിദാഇന്റെ ത്വവാഫ് ചെയ്ത് പോകുന്നുവെങ്കിൽ അതാണ്‌ ഏറ്റവും സൂക്ഷ്മത. കാരണം ആദ്യം ചെയ്തത് വിദാആയി പരിഗണിക്കുമോ എന്ന ഭിന്നത നിലനിൽക്കുന്നത്തിനാലാണത്" - [مجموع فتاوى ومقالات الشيخ ابن باز 17/ 396].

ഇനി ഇതിൽ വിദാഇന്റെ ത്വവാഫ് പിന്നീട് മക്കത്തേക്ക് മടങ്ങി വന്ന ശേഷം നാട്ടിലേക്ക് മടങ്ങുമ്പോൾ നിർവഹിക്കാം, കാരണം അതാണല്ലോ യഥാർത്ഥ പിരിഞ്ഞു പോക്ക് എന്ന നിലക്ക് വിദാഇന്റെ ത്വവാഫ് ചെയ്യാതെ ജിദ്ദയിലേക്കോ ത്വാഇഫിലേക്കോ പോയവർ ഉണ്ടെങ്കിൽ അവർ വിഷമിക്കേണ്ടതില്ല. ഒരു ഇജ്തിഹാദിയായ വിഷയം ആയതുകൊണ്ടുതന്നെ അങ്ങനെ പോകാൻ ഉദ്ദേശിക്കുന്നവർ ഉണ്ടെങ്കിൽ ത്വവാഫ് ചെയ്ത് പോകലാണ് സൂക്ഷ്മത എന്നതാണ് നാം ഇതിലൂടെ മനസ്സിലാക്കേണ്ടത് എന്ന് മാത്രം.

ഇനി അങ്ങനെ ത്വവാഫ് ചെയ്യാതെ പുറത്ത് പോയി ശേഷം മക്കത്തേക്ക് തന്നെ മടങ്ങി വന്നവർക്ക് പ്രായശ്ചിത്തമായി അറവ് ബാധകമാകുമോ എന്നതിന് "ഇല്ല അറവ് ബാധകമാകുകയില്ല , എന്നാൽ ഒരാൾ സൂക്ഷ്മതക്കായി ബലി അറുക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അയാൾക്ക് ആകാം" എന്നാണ് ശൈഖ് ഇബ്നു ബാസ് (റ) അതുമായി ബന്ധപ്പെട്ട് നൽകിയ മറുപടി.

ഏതായാലും ഹാജിമാരിൽ മക്കത്ത് നിന്നും പുറത്ത് പോകാൻ ഉദ്ദേശിക്കുന്നവർ ഉണ്ടെങ്കിൽ വിദാഇന്റെ ത്വവാഫ് ചെയ്ത ശേഷം മാത്രം പുറത്ത് പോകുന്നതാണ് സൂക്ഷ്മത... അല്ലാഹു അനുഗ്രഹിക്കട്ടെ..

____________________

✍🏽 Abdu Rahman Abdul Latheef

സ്ഥിരമായി വുളു മുറിയുന്ന നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. എങ്ങനെ നിസ്കരിക്കും ?.

ചോദ്യം : സ്ഥിരമായി വുളു മുറിയുന്ന  നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. എങ്ങനെ നിസ്കരിക്കും ?.

ഉത്തരം :

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

ഒരിക്കലും നിയന്ത്രിക്കാൻ സാധിക്കാത്ത വിധം ഇത്തരം ബുദ്ധിമുട്ടുള്ള ആളുകളാണെങ്കിൽ ഓരോ ഫർള് നിസ്കാരങ്ങൾക്കും ഒരു തവണ വുളു എടുത്ത് നിസ്കരിക്കുക എന്നതേ അവർ ചെയ്യേണ്ടതുള്ളൂ. ആവർത്തിച്ച് വുളു എടുക്കേണ്ടതില്ല. കീഴ്‌വായു പോകുന്ന പ്രശ്നമോ, മൂത്രച്ചൂടിന്റെ പ്രശ്നമോ ഉള്ളതുകൊണ്ട് വുളു എടുത്ത ശേഷം അവ സംഭവിച്ചാലും വുളു ആവർത്തിക്കേണ്ടതില്ല. 

എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം ഓരോ ഫർള് നമസ്കാരത്തിനും ആ നിസ്കാരത്തിന്റെ സമയമായ ശേഷം പുതിയ വുളു എടുക്കണം. ആ വുളു കൊണ്ട് ആ ഫർളും അതിന്റെ സുന്നത്തും നിസ്കരിക്കാം. അതുപോലെ നിസ്കാരം ജംഉ ആക്കുന്ന സന്ദർഭത്തിലും ഒരു വുളു മതി.

ഓരോ ഫർളിനും വുളു പുതുക്കണം എന്നതിനുള്ള തെളിവ് നബി (സ) ഇസ്തിഹാള അഥവാ രക്തം നിലക്കാത്ത അസുഖമുള്ള സ്ത്രീയോട് കല്പിച്ച കാര്യമാണ്. ഫാത്വിമ ബിൻത് അബീ ഹുബൈഷി (റ) യോട് നബി (സ) പറഞ്ഞു: 

تَوَضَّئِي لِكُلِّ صَلاةٍ حَتَّى يَجِيءَ ذَلِكَ الْوَقْتُ

" അതാത് നമസ്കാരസമയം വന്നെത്തിയാൽ ഓരോ നമസ്കാരത്തിനും വുളു ചെയ്യുക" -[سنن الترمذي 116].

ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി (റ) ഇത് വിശദീകരിച്ചുകൊണ്ട് പറയുന്നു :

قال ابن حجر رحمه الله : حكم دم الاستحاضة حكم الحدث فتتوضأ لكل صلاة ، لكنها لا تصلي بذلك الوضوء أكثر من فريضة واحدة

"ഇസ്തിഹാളയുടെ രക്തത്തിന്റെ വിധി , വുളു മുറിയുന്ന അവസ്ഥക്ക് തതുല്യമാണ്. അതുകൊണ്ട് അവർ ഓരോ നമസ്കാരത്തിനും വുളു എടുക്കട്ടെ. എന്നാൽ അതുകൊണ്ട് ഒന്നിൽ കൂടുതൽ ഫർളുകൾ അവർ നിസ്കരിക്കാൻ പാടില്ല".

ഇവിടെ ഓരോ ഫർളിനും അതാത് ഫർളിന്റെ സമയത്ത് തന്നെ വുളു പുതുക്കിക്കൊണ്ടിരിക്കണം എന്നത് നിർബന്ധമാണോ, സുന്നത്താണോ എന്നത് ഫുഖഹാക്കൾക്കിടയിൽ ചർച്ചയുണ്ട്. ഇമാം മാലിക് (റ) ഒഴികെ ബഹുഭൂരിപക്ഷവും അപ്രകാരം വുളു പുതുക്കൽ നിർബന്ധമാണ് എന്ന അഭിപ്രായക്കാരാണ്. 

വുളു എടുത്ത ശേഷം അധികം വൈകാതെ നമസ്കാര സമയം ആയാലും കുഴപ്പമില്ല, ആ നമസ്കാരസമയത്ത് തന്നെ എടുക്കണം എന്നില്ല എന്നതാണ് ഇമാം അബൂ ഹനീഫ (റ) യുടെ അഭിപ്രായം. [الموسوعة الفقهية  3/212 ].

ഏതായാലും അതാത് നമസ്കാര സമയമായ ശേഷം ആ ഫർളിനുള്ള വുളു  എടുക്കലാണ് സൂക്ഷ്മത എന്നതിൽ തർക്കമില്ല. എന്നാൽ വേറെ നിവൃത്തിയില്ലാതെ വരുന്ന സാഹചര്യങ്ങളിൽ ഇമാം അബൂഹനീഫ (റ) യുടെ അഭിപ്രായം അവർക്ക് ഒരാശ്വാസമായിരിക്കും.

അതുപോലെ ഒരേ വഖ്‌തിൽ രണ്ട് ഫർള് നിസ്കരിക്കുന്ന സാഹചര്യം വന്നാൽ ഓരോന്നിനും വുളു പുതുക്കണോ എന്നതിലും ഫുഖഹാക്കൾക്കിടയിൽ ചർച്ചയുണ്ട്. ജംഉ ചെയ്യുന്ന സാഹചര്യത്തിൽ ഒരു വുളു തന്നെ മതി എന്നതാണ് പ്രാബലമായ അഭിപ്രായം. 

ഏതായാലും ഇത്തരം അസുഖം ഉള്ളവർ വുളു അനവധി തവണ ആവർത്തിച്ചിട്ടും നിസ്കാരം പൂർത്തിയാക്കാൻ സാധിക്കുന്നില്ല എന്നോർത്ത് വിഷമിക്കേണ്ടതില്ല. ഒരു തവണ വുളു എടുത്ത് നമസ്കരിച്ചാൽ മതി. അല്ലാഹു അനുഗ്രഹിക്കട്ടെ... 

والله تعالى أعلم،  وصلى الله وسلم على نبينا محمد..

_______________________

✍🏽 Abdu Rahman Abdul Latheef

Thursday, July 7, 2022

അറിയാതെ മുടിയോ നഖമോ എടുത്ത് പോയാൽ എന്റെ ഉള്ഹിയ്യത്തിനെ ബാധിക്കുമോ?




ചോദ്യം:
അറിയാതെ മുടിയോ നഖമോ എടുത്ത് പോയാൽ എന്റെ ഉള്ഹിയ്യത്തിനെ സാധിക്കുമോ?

ഉത്തരം :

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

ഇല്ല. മറവി കാരണം ഇവയേതെങ്കിലും ചെയ്ത് പോയാൽ യാതൊരു കുഴപ്പവും ഇല്ല. നബി (സ) പറഞ്ഞു :

إن الله تجاوز عن أمتي الخطأ والنسيان وما استُكرهوا عليه
"അറിയാതെ ചെയ്തു പോകുന്നതോ , മറന്നുകൊണ്ട് ചെയ്തു പോകുന്നതോ, മറ്റുള്ളവർ ബലം പ്രയോഗിച്ച് അവരെക്കൊണ്ട് ചെയ്യിക്കുന്നതോ ആയ കാര്യങ്ങൾ എന്റെ ഉമ്മത്തിന് അല്ലാഹു പൊറുത്ത് കൊടുത്തിരിക്കുന്നു " - (رواه ابن ماجة)

ഉള്ഹിയ്യത്ത് നിയ്യത്താക്കിയയാൾ മുടിയും നഖവും എടുക്കാതിരിക്കൽ സുന്നത്താണോ അതോ നിർബന്ധമാണോ എന്ന് ഫുഖഹാക്കൾക്കിടയിൽ ചർച്ചയുണ്ട്. എന്നാൽ ഉള്ഹിയ്യത്ത് ഉദ്ദേശിക്കുന്നവർ ദുൽഹിജ്ജ പിറന്നാൽ പിന്നെ നഖവും മുടിയും എടുക്കരുത് എന്നത് ഹബീബുനാ റസൂൽ (സ) യുടെ കല്പനയാണെന്നതിനാൽ തന്നെ മനപ്പൂർവം ആ വിലക്ക് ലംഘിക്കാതിരിക്കുക എന്നതാണ് ഒരു വിശ്വാസിക്ക് ഏറ്റവും സൂക്ഷ്മത.

 മറന്നു കൊണ്ട് ചെയ്‌തു പോയാൽ ആകട്ടെ കുഴപ്പമില്ല. അല്ലാഹു അനുഗ്രഹിക്കട്ടെ..

والله تعالى أعلم وصلى الله وسلم على نبينا محمد 
_________________

✍🏽 Abdu Rahman Abdul Latheef

Tuesday, July 5, 2022

എന്താണ് തക്ബീറുൽ മുത്'ലഖ്‌, എന്താണ് തക്ബീറുൽ മുഖയ്യദ് ?.



ചോദ്യം : എന്താണ് തക്ബീറുൽ മുത്'ലഖ്‌, എന്താണ് തക്ബീറുൽ മുഖയ്യദ് ?.

www.fiqhussunna.com 

ഉത്തരം:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

التكبير المطلق തക്ബീറുൽ മുത്'ലഖ്‌ എന്നാൽ നിരുപാധികമുള്ള തക്ബീർ ദുൽഹിജ്ജ മാസപ്പിറവി കണ്ടത് മുതൽ ആരംഭിക്കും... അത് അയ്യാമുതശ്രീഖ് കഴിയുന്ന വരെ തുടരുന്നു. അതിന് പ്രത്യേക സമയമില്ല. ദുൽഹിജ്ജ ഒന്ന് മുതൽ അയ്യാമുതശ്രീഖ് അവസാനിക്കും വരെ തക്ബീർ വർധിപ്പിക്കൽ സുന്നത്താണ്. അതിന് പ്രത്യേക സമയമില്ല. 

ഇനി 
التكبير المقيد തക്ബീറുൽ മുഖയ്യദ് എന്നാൽ ഫർള് നമസ്കാരശേഷം മാത്രമായുള്ള തക്ബീർ ചൊല്ലലാണ്. അറഫയുടെ ദിവസം ഫജ്ർ നമസ്കാരാനന്തരം മുതൽ അതാരംഭിക്കുന്നു. അയ്യാമുതശ്രീഖിന്റെ അവസാന ദിവസം അതായത് ദുൽഹിജ്ജ 13 ന് അസർ നമസ്കാര ശേഷത്തെ തക്ബീറോട് കൂടി അത് അവസാനിക്കുന്നു.

അനവധി സ്വഹാബാക്കളിൽ നിന്നും ഇത് ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്: 

عن عُمرَ بنِ الخَطَّابِ رَضِيَ اللهُ عنه: (أنَّه كان يُكبِّر دُبرَ صلاةِ الغداةِ من يومِ عَرفةَ إلى صلاةِ العصرِ مِن آخِرِ أيَّامِ التَّشريقِ)

ഉമർ  (റ) വിൽ നിന്നും നിവേദനം: അദ്ദേഹം അറഫാ ദിനത്തിൽ ഫജ്ർ നമസ്കാരശേഷം മുതൽ അയ്യാമുതശ്രീഖിന്റെ അവസാന ദിവസം അസർ നമസ്കാരം വരെ ഫർള് നമസ്കാരങ്ങൾക്ക് ശേഷം തക്ബീർ ചൊല്ലാറുണ്ടായിരുന്നു. - [رواه ابن المنذر في ((الأوسط)) (2200)، والبيهقي (3/314) (6496].

ഇതേ കാര്യം അലി (റ) വിൽ നിന്നും സ്ഥിരപ്പെട്ടിരിക്കുന്നു: 

عن عليٍّ رَضِيَ اللهُ عنه: (أنَّه كان يُكبِّرُ من صلاةِ الفجرِ يومَ عَرفةَ، إلى صَلاةِ العَصرِ مِن آخِرِ أيَّامِ التَّشريقِ)

അലി (റ) വിൽ നിന്നും നിവേദനം: "അദ്ദേഹം അറഫാ ദിനത്തിൽ ഫജ്ർ നമസ്കാരശേഷം മുതൽ അയ്യാമുതശ്രീഖിന്റെ അവസാന ദിവസം അസർ നമസ്കാരം വരെ ഫർള് നമസ്കാരങ്ങൾക്ക് ശേഷം തക്ബീർ ചൊല്ലാറുണ്ടായിരുന്നു". [رواه ابن أبي شيبة في ((المصنف)) (2/165). صحَّحه الألباني في ((إرواء الغليل)) (3/125).]

ഇബ്നു മസ്ഊദ് (റ) വും ഫർള് നമസ്കാരശേഷം തക്ബീർ ചൊല്ലാറുണ്ടായിരുന്നു :

عنِ الأَسودِ، قال: (كانَ عبدُ اللهِ بنُ مَسعودٍ، يُكبِّر من صلاةِ الفَجرِ يومَ عَرفةَ، إلى صلاةِ العصرِ من النَّحرِ؛ يقول: اللهُ أكبرُ اللهُ أكبرُ اللهُ أكبرُ، لا إلهَ إلَّا الله، واللهُ أكبرُ اللهُ أكبرُ، ولله الحمدُ)

അസ്'വദ് നിവേദനം: "അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് (റ) അദ്ദേഹം അറഫാ ദിനത്തിൽ ഫജ്ർ നമസ്കാരശേഷം മുതൽ നഹ്റിന്റെ അസർ നമസ്കാരം വരെ തക്ബീർ ചൊല്ലാറുണ്ടായിരുന്നു. 'അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, ലാ ഇലാഹ ഇല്ലല്ലാഹ് , വല്ലാഹു അക്ബർ, അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്' ഇങ്ങനെയായിരുന്നു അദ്ദേഹം ചൊല്ലിയിരുന്നത്" -[رواه ابنُ أبي شَيبةَ في ((المصنَّف)) (2/165)، والطبرانيُّ (9/355) (9534). جوَّد إسنادَه الزيلعيُّ في ((نصْب الرَّاية)) (2/223)، ووثَّق رجالَه الهيثميُّ في ((مجمع الزوائد)) (2/200).]

അതുപോലെ ഇബ്നു അബ്ബാസ് (റ) വിൽ നിന്നും അത് സ്ഥിരപ്പെട്ടിട്ടുണ്ട്: 

عن ابنِ عبَّاسٍ رَضِيَ اللهُ عنهما: (أنَّه كان يُكبِّرُ من غَداةِ عَرفةَ إلى صَلاةِ العَصرِ من آخِرِ أيَّامِ التَّشريقِ)

ഇബ്നു അബ്ബാസ് (റ) വിൽ നിന്നും നിവേദനം : "അദ്ദേഹം അറഫാ ദിനത്തിൽ ഫജ്ർ നമസ്കാരശേഷം മുതൽ അയ്യാമുതശ്രീഖിന്റെ അവസാന ദിവസം അസർ നമസ്കാരം വരെ ഫർള് നമസ്കാരങ്ങൾക്ക് ശേഷം തക്ബീർ ചൊല്ലാറുണ്ടായിരുന്നു". - [رواه الحاكم (1/440) وصحَّحه، والبيهقي (3/314) (6498].

അതുകൊണ്ട് ദുൽഹിജ്ജ ഒന്നു മുതൽ നിരുപാധികം ഉച്ചത്തിൽ തക്ബീർ ചൊല്ലുക എന്നതും, അറഫാ ദിനത്തിലെ ഫജ്ർ നമസ്കാരം മുതൽ അയ്യാമുതശ്രീഖിന്റെ അവസാന ദിവസം അസർ നമസ്കാരം വരെ ഫർള് നമസ്കാരങ്ങൾക്ക് ശേഷം ഉച്ചത്തിൽ തക്ബീർ ചൊല്ലുക എന്നതും സ്ഥിരപ്പെട്ട സുന്നത്താണ്. സ്വഹാബാക്കൾ മറ്റു സ്വഹാബാക്കളിൽ നിന്നും എതിരഭിപ്രായങ്ങൾ ഇല്ലാതെ കാണിച്ചു തന്ന ഒരു കാര്യം له حكم للرفع അഥവാ അത് നബി (സ) യിൽ നിന്നും ഉദ്ദരിക്കപ്പെട്ടതിനു സമാനമാണ്.

നമസ്കാരശേഷം ഒരാൾ ചൊല്ലിക്കൊടുത്ത് മറ്റുള്ളവർ ചൊല്ലുകയല്ല, ഓരോരുത്തരും ഉച്ചത്തിൽ ചൊല്ലുകയാണ് വേണ്ടത്. സ്വാഭാവികമായി അവരുടെ ശബ്ദം ഒരുമിച്ചാകുന്നതിനും കുഴപ്പമില്ല. 

അല്ലാഹു അനുഗ്രഹിക്കട്ടെ..

والله أعلم وصلى الله وسلم على نبينا محمد.
_______________________

✍🏽 Abdu Rahman Abdul Latheef

Saturday, July 2, 2022

ഹജ്ജിന്റെ അറവു മാത്രമുള്ളവർക്ക് മുടിയും നഖവും നീക്കാതിരിക്കൽ ബാധകമോ?.



ചോദ്യം : ഹജ്ജിന്റെ അറവ് അഥവാ ഹദ്'യ് നിർവഹിക്കാൻ ഉള്ളവർക്ക് ദുൽഹിജ്ജ പത്തിൽ അറുക്കുന്നത് വരെ മുടിയും നഖവും നീക്കം ചെയ്യാൻ പാടില്ല എന്ന നിയമം ബാധകമാണോ ?


ഉത്തരം : ഹദ്'യിന് ഈ നിയമം ബാധകമല്ല. ഹാജിമാർ ഇഹ്റാമിൽ അല്ല എങ്കിൽ ഹദ്'യ് അറുക്കുന്നുണ്ട് എങ്കിലും ശരി അവർക്ക് മുടിയും നഖവും നീക്കാം. ഇനി അവർ അവരുടെ നാടുകളിൽ ഉള്‌ഹിയ്യത്ത് കൂടി നിർവഹിക്കുന്നുണ്ട് എങ്കിൽ ഹജ്ജിന്റെയും ഉംറയുടെയും നുസുക് ആയിട്ടുള്ള മുടിയെടുക്കൽ മാത്രമേ അറവ് പൂർത്തിയാക്കുന്ന വരെ അവർക്ക് ആകാവൂ. എന്നാൽ ഹജ്ജുമായി ബന്ധപ്പെട്ട അറവ് മാത്രമാണ് ഒരാൾക്ക് ഉള്ളതെങ്കിൽ അവർക്ക് ഈ നിയമം ബാധകമല്ല. അവരെ സംബന്ധിച്ചിടത്തോളം ഇഹ്റാമിൽ അല്ലാത്ത വേളയിൽ ദുൽഹിജ്ജ പത്തിലാണെങ്കിലും അവർക്ക് മുടി വെട്ടുകയോ നഖം വെട്ടുകയോ ഒക്കെ ചെയ്യാം..

والله تعالى أعلم ...
____________

✍ അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്