Tuesday, November 22, 2016

ഫൈസലിന്‍റെ മരണം ഇസ്‌ലാമിക ചരിത്രത്തിലെ ഒട്ടനേകം സംഭവങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ഫൈസലിന്‍റെ മരണം ഇസ്‌ലാമിക ചരിത്രത്തിലെ ഒട്ടനേകം സംഭവങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. സുമയ്യ (റ), യാസിര്‍ (റ), അബൂ ജന്ദല്‍ (റ) തുടങ്ങി നിരവധി പേരുടെ ചരിത്രങ്ങള്‍. 

www.fiqhussunna.com

ഹുദൈബിയാ സന്ധിയിൽ പ്രവാചകൻ ഒപ്പു വെച്ച സമയം. കരാര്‍ നടക്കുന്ന സ്ഥലത്തേക്ക്.. കൈകാലുകൾ ചങ്ങലയിൽ ബന്ധിച്ച്, മർദ്ദനം കൊണ്ടവശനായ ശരീരവുമായി അബൂ ജന്ദൽ (റ) എന്ന സ്വഹാബി ഇഴഞ്ഞു വന്നു. നബി (സ) യുടെ മുന്നിലേക്കദ്ദേഹം വീണു. മക്കാ മുശ്‌രിക്കുകളുടെ ഭാഗത്തു നിന്നും സന്ധിയെഴുതാൻ വന്ന സുഹൈലിന്‍റെ പുത്രനായിരുന്നു അദ്ദേഹം. 

അപ്പോഴേക്കും 'മക്കയിൽ നിന്ന് ഇസ്ലാം സ്വീകരിച്ച് വരുന്ന ആർക്കും തന്നെ മദീനയിൽ അഭയം നൽകരുത് ' എന്ന  മുശ്‌രിക്കുകളുടെ  ഏകപക്ഷീയമായ നിബന്ധനയിൽ, സമാധാനം കാംക്ഷിച്ച് നബി തിരുമേനി (സ) ഒപ്പ് വെച്ച് കഴിഞ്ഞിരുന്നു. 

പീഡിതനായ അബൂ ജന്ദല്‍ (റ) സഹായമഭ്യര്‍ഥിച്ചുകൊണ്ടു നബി (സ) യോട് ഇപ്രകാരം പറഞ്ഞു:  "എന്‍റെ വിശ്വാസത്തിന്‍റെ പേരില്‍ എന്നെ മർദിക്കുകയും, എന്‍റെ വിശ്വാസത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഈ അവിശ്വാസികൾക്ക് എന്നെ വിട്ടു നൽകി നിങ്ങൾ തിരിച്ചു പോകുകയാണോ ?!. എന്നെ ഇവരില്‍ നിന്നും രക്ഷിക്കണം."

  ഈ സമയം പീഡനമനുഭവിക്കുന്ന സ്വന്തം മകനെ നോക്കി സുഹൈലെന്ന പിതാവ് പോലും അട്ടഹസിക്കുകയായിരുന്നു.

മര്‍ദ്ദനമേറ്റ് അവശനായ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ട ശരീരം. മുശ്‌രിക്കുകള്‍ പീഡനം തുടര്‍ന്നുകൊണ്ടിരിക്കുന്നു. വിശ്വാസത്തിന്‍റെ പേരില്‍ തങ്ങളുടെ സഹോദരന്‍ പീഡിപ്പിക്കപ്പെടുന്നത് കണ്ടുനിന്ന സ്വഹാബത്ത് വികാരഭരിതരായി. പ്രവാചകൻ ഒന്ന് മൂളിയാൽ തങ്ങളുടെ ജീവൻ വെടിഞ്ഞും അബൂ ജന്ദലിനെ രക്ഷിക്കാൻ വെമ്പൽ കൊള്ളുകയായിരുന്നവർ. എന്നാല്‍ അബൂ ജന്ദലിനെ സഹായിക്കാന്‍ മക്കക്കാരുമായുണ്ടാക്കിയ കരാര്‍ അന്ന് തടസ്സമായിരുന്നു. കാരണം മക്കയില്‍ നിന്നും പീഡനം അനുഭവിച്ച് നബി (സ) യുടെ അരികിലേക്ക് അഭയം തേടിയവരെ മക്കയിലേക്ക് തന്നെ തിരിച്ചയക്കണം എന്ന് കരാറില്‍ നിബന്ധനയുണ്ടായിരുന്നു. എല്ലാവരും പ്രവാചകന്‍റെ മൊഴിമുത്തുകൾക്ക് കാതോർത്തു.

അദ്ദേഹം പറഞ്ഞു: "നാം ഈ സമൂഹവുമായിതാ ഒരു കരാറിലേർപ്പെട്ടിരിക്കുന്നു. അവരെ ചതിച്ച് ആ കരാർ നാം ലംഘിക്കുകയില്ല. അബൂ ജന്ദൽ താങ്കൾ ക്ഷമിക്കുക. അല്ലാഹു താങ്കൾക്കും താങ്കളെപ്പോലെ പീഡനമനുഭവിക്കുന്നവർക്കും ഒരു പോംവഴി ഉണ്ടാക്കിത്തരും".

പീഡനം സഹിക്കവയ്യാതെ അബൂ ജന്ദൽ ആവർത്തിച്ചു. "എന്‍റെ വിശ്വാസത്തിൽ നിന്നും എന്നെ പിന്തിരിപ്പിക്കുന്ന ഇവർക്ക് എന്നെ വിട്ടുനൽകി നിങ്ങൾ പോകുകയാണോ"
ഒപ്പുവച്ച സമാധാനക്കരാറിന് ഭംഗം വരരുതേ എന്ന ഉറച്ച തീരുമാനത്തോടെ.  നിറകണ്ണുകളുമായി തങ്ങളുടെ സങ്കടം അടക്കിപ്പിടിച്ച് പ്രവാചകനും സ്വഹാബത്തും അവിടെ നിന്നും നടന്നു നീങ്ങി.

പിന്നീട് മക്കയില്‍ തങ്ങിയ വിശ്വാസികളായ ആളുകളെ കണ്ട് ഏകദൈവവിശ്വാസത്തിന്‍റെ മാധുര്യം നുകരാന്‍ കൂടുതല്‍ പേര്‍ ഇസ്ലാമിലേക്ക് കടന്നുവന്നു.തങ്ങള്‍ ഉണ്ടാക്കിയ ഏകപക്ഷീയമായ നിബന്ധനകള്‍ തങ്ങള്‍ക്ക് തന്നെ വിനയായത് മനസ്സിലാക്കിയ ബഹുദൈവാരാധകര്‍ പിന്നീട് ആ കരാര്‍ ലംഘിച്ചു.
അതെ "അബൂ ജന്ദൽ താങ്കള്‍ ക്ഷമിക്കുക" , കലാപദാഹികൾക്ക് മുന്നിൽ സമാധാനം കൊണ്ട് കോട്ട തീർത്ത വാക്കുകൾ. അല്ലാഹു നിങ്ങള്‍ക്കും നിങ്ങളെപ്പോലെ പീഡനമനുഭവിക്കുന്നവര്‍ക്കും ഒരു പോംവഴി ഉണ്ടാക്കിത്തരും.

ആലോചിച്ചു നോക്കൂ...  സമുദായത്തിലെ യുവാക്കള്‍ക്ക് പ്രതികരിക്കാൻ അറിയാത്തതു കൊണ്ടല്ല, അവരുടെ ശരീരത്തിലും ഓടുന്നത് രക്തമാണ്.  ഒരുപക്ഷെ പള്ളിയിലെ ഇമാമുമാരും ഖതീബുമാരും അരുതേ എന്ന് പറഞ്ഞില്ലായിരുന്നുവെങ്കിൽ, വികാരത്തെ വിചാരം കൊണ്ട് നേരിടാന്‍ അവരെ പ്രാപ്ത്രാക്കിയില്ലായിരുന്നുവെങ്കില്‍...?!!.  ഫൈസലിന്‍റെ  കൊലപാതകികളും രാജ്യദ്രോഹികളും ആഗ്രഹിച്ച അവസ്ഥയിലേക്ക് അത് നമ്മുടെ നാടിനെ കൊണ്ടുചെന്നെത്തിക്കുമായിരുന്നു. തക്കം പാര്‍ത്തിരിക്കുന്ന ഇരുട്ടിന്‍റെ ശക്തികള്‍ അവസരം മുതലെടുക്കുമായിരുന്നു. അതാണല്ലോ ഇത് ചെയ്ത രാജ്യദ്രോഹികള്‍ ലക്ഷ്യം വെച്ചതും.

ഇന്ന് ജാതിമതഭേദമന്യേ ആ അരുംകൊല ചെയ്തവര്‍ക്കെതിരെ ഒരുമിചിരിക്കുന്നു. മാധ്യമങ്ങള്‍ അന്തിച്ചര്‍ച്ചയാക്കിയില്ലെങ്കിലും മനസ്സില്‍ മനുഷ്യത്വമുള്ളവരെല്ലാം പ്രതികരിക്കുന്നു. സ്വന്തം കൂടെപ്പിറപ്പിന് വല്ലതും സംഭവിക്കുന്നതിനേക്കാൾ വലിയ വേദനയാണ് ഈ സംഭവം ഓരോ മുസ്ലിമിനുമുണ്ടാക്കിയത്. സത്യവിശ്വാസത്തിലേക്ക് കടന്നുവന്ന തങ്ങളുടെ പ്രിയസഹോദരനെ സംരക്ഷിക്കാൻ ആയില്ലല്ലോ എന്ന ആവലാതി. കുറ്റകൃത്യം ചെയ്തവരെ കണ്ടെത്തി അവരെ മാതൃകാപരമായി ശിക്ഷിക്കാന്‍ നിയമപാലകര്‍ മുതിരണം. തങ്ങള്‍ സത്യമാണെന്ന് മനസ്സിലാക്കിയ വിശ്വാസം സ്വീകരിക്കുന്നവര്‍ക്ക് സുരക്ഷയൊരുക്കണം. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ കേരളം ഒന്നിക്കണം.

ഇനി ഏത് കോടതിയില്‍ രക്ഷപ്പെട്ടാലും ഏത് നിയമങ്ങള്‍ സുരക്ഷക്ക് വന്നാലും അക്രമികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുന്ന കോടതി വരാനുണ്ട്.  അവിടെ ഫൈസലിന് സന്തോഷിക്കാം. കാരണം മരണം യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ വിശ്വാസത്തിന്‍റെ പേരില്‍ വധിക്കപ്പെടുക എന്നതിനേക്കാള്‍ വലിയൊരു സൗഭാഗ്യമില്ല. ഫൈസലിന് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.. കുടുംബത്തിന് ക്ഷമയും സത്യത്തിൽ ഉറച്ച് നിൽക്കാനുള്ള കരുത്തും നൽകട്ടെ...

യാസിർ കുടുംബത്തോട് : "സ്വബ്‌റൻ യാ ആല യാസിർ" ... 'യാസിർ കുടുംബമേ നിങ്ങൾ ക്ഷമിക്കുക' എന്ന് പറഞ്ഞ പ്രവാചക വചനങ്ങൾ വികാരത്തെ വിചാരം കൊണ്ട് നേരിടാൻ നമ്മെ പ്രാപ്തരാക്കട്ടെ..

മനുഷ്യർ അറുകൊല ചെയ്യപ്പെടുമ്പോൾ ശബ്ദിക്കാതെ, നായയുടെ നീതി ലംഘിക്കപ്പെടുന്നുവെന്നു ആവലാതിപ്പെടുന്ന നീതിന്യായ വ്യവസ്ഥയും, സാധാരണക്കാരന്റെ കണ്ണീർ കണ്ട് ചിരിക്കുന്ന അധികാരികളുമല്ല ... നീതിമാനായ സൃഷ്ടാവിന്റെ കോടതിയാണ് നമ്മുടെ പ്രതീക്ഷ ...

അല്ലാഹു പറയുന്നു:

"അക്രമികള്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന്‌ നീ വിചാരിച്ച്‌ പോകരുത്‌."

"കണ്ണുകള്‍ തള്ളിപ്പോകുന്ന ഒരു (ഭയാനകമായ) ദിവസം വരെ അവര്‍ക്കു സമയം നീട്ടികൊടുക്കുക മാത്രമാണ്‌ ചെയ്യുന്നത്‌." 

"(അന്ന്‌) ബദ്ധപ്പെട്ട്‌ ഓടിക്കൊണ്ടും, തലകള്‍ ഉയര്‍ത്തിപ്പിടിച്ച്‌ കൊണ്ടും (അവര്‍ വരും). അവരുടെ ദൃഷ്ടികള്‍ അവരിലേക്ക്‌ തിരിച്ചുവരികയില്ല. അവരുടെ മനസ്സുകള്‍ ശൂന്യവുമായിരിക്കും."

"മനുഷ്യര്‍ക്ക്‌ ശിക്ഷ വന്നെത്തുന്ന ഒരു ദിവസത്തെപ്പറ്റി നീ അവര്‍ക്ക്‌ താക്കീത്‌ നല്‍കുക."


"അക്രമം ചെയ്തവര്‍ അപ്പോള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, അടുത്ത ഒരു അവധി വരെ ഞങ്ങള്‍ക്ക്‌ നീ സമയം നീട്ടിത്തരേണമേ. എങ്കില്‍ നിന്‍റെ വിളിക്ക്‌ ഞങ്ങള്‍ ഉത്തരം നല്‍കുകയും, ദൂതന്‍മാരെ ഞങ്ങള്‍ പിന്തുടരുകയും ചെയ്തുകൊള്ളാം."

"നിങ്ങള്‍ക്കു (മറ്റൊരു ലോകത്തേക്കു) മാറേണ്ടിവരില്ലെന്ന്‌ നിങ്ങള്‍ സത്യം ചെയ്തു പറഞ്ഞിട്ടുണ്ടായിരുന്നില്ലേ? (എന്നായിരിക്കും അവര്‍ക്ക്‌ നല്‍കപ്പെടുന്ന മറുപടി.)"  - [ വിശുദ്ധ ഖുർആൻ: 14/42,43,44].

മഹ്ർ കൊടുക്കാൻ മറ്റുള്ളവർക് സഹായിക്കാൻ പറ്റുമോ അതല്ല മഹ്ർ ചെക്കന്റെ സ്വന്തം ക്യാഷുകൊണ്ട് വേണം എന്ന് ഇസ്ലാമിൽ നിയമം ഉണ്ടോ?.

ചോദ്യം: മഹർ കൊടുക്കാൻ മറ്റുള്ളവർക് സഹായിക്കാൻ പറ്റുമോ അതല്ല മഹർ ചെക്കന്‍റെ സ്വന്തം ക്യാഷ് കൊണ്ട് വേണം എന്ന് ഇസ്ലാമിൽ നിയമമുണ്ടോ?.


www.fiqhussunna.com

ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

വിവാഹത്തിന്‍റെ റുക്നുകളിലോ, ശര്‍ത്തുകളിലോ പെട്ടതല്ല 'മഹ്ര്‍' എങ്കിലും ഒരു സ്ത്രീയെ വിവാഹം കഴിക്കുമ്പോള്‍ പുരുഷന്‍ സ്ത്രീക്ക് 'മഹ്ര്‍' നല്‍കല്‍ ഇസ്‌ലാമില്‍ നിര്‍ബന്ധമാണ്‌. അഥവാ ഒരാള്‍ മഹ്ര്‍ നിശ്ചയിക്കാതെ വിവാഹം കഴിച്ചാല്‍ ആ വിവാഹം സാധുവാണ്‌, പക്ഷെ നാട്ടുനടപ്പനുസരിച്ച് അവളെപ്പോലുള്ള ഒരു സ്ത്രീക്ക് എന്ത് മഹ്ര്‍ ലഭിക്കുമോ അതവള്‍ക്ക് നല്‍കാന്‍ അവന്‍ കടപ്പെട്ടിരിക്കും.

വിവാഹം കഴിക്കുന്ന പുരുഷനാണ് തന്‍റെ ഭാര്യയാകാന്‍ പോകുന്ന സ്ത്രീക്ക് മഹ്ര്‍ നല്‍കേണ്ടത്. എന്നാല്‍ അവനെ ആ വിഷയത്തില്‍ മറ്റുള്ളവര്‍ സഹായിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. അവന് മറ്റുള്ളവര്‍ വല്ലതും പാരിതോഷികമായോ ധര്‍മ്മമായോ നല്‍കിയാല്‍ അതവന്‍റേതായി മാറി. അതവന് മഹ്റായി താന്‍ വിവാഹം കഴിക്കുന്ന സ്ത്രീക്ക് നല്‍കാവുന്നതുമാണ്.

അതുകൊണ്ടാണ് വിവാഹം കഴിക്കാന്‍ സാമ്പത്തികമായി ഇല്ലാത്ത പുരുഷന്മാര്‍ക്ക് സകാത്തില്‍ നിന്നും നല്‍കാം എന്ന് പണ്ഡിതന്മാര്‍ പറയാന്‍ കാരണം. പുരുഷന്‍റെ മേല്‍ ആണല്ലോ സാമ്പത്തിക ബാധ്യത വരുന്നത്. വിവാഹം എന്നത് ഒരാളെ സംബന്ധിച്ചിടത്തോളം അനിവാര്യ ഘടകമാണ്താനും. അതിനുള്ള ധനം അവന്‍റെ കൈവശം ഇല്ലയെങ്കില്‍ സകാത്തില്‍ നിന്നും നല്‍കി അവരെ സഹായിക്കാം.

ശൈഖ് ഇബ്നു ഉസൈമീന്‍ (റ) യോടുള്ള ചോദ്യവും മറുപടിയും:

 ചോദ്യം: ഒരാള്‍, തന്‍റെ ഭക്ഷണ പാനീയങ്ങള്‍ക്കും താമസത്തിനും ഒക്കെ സ്വയം അദ്ധ്വാനിച്ച് കണ്ടെത്താന്‍  കഴിവുള്ളവാനാണ്. എന്നാല്‍ അയാളുടെ പക്കല്‍ വിവാഹം കഴിക്കാന്‍ ആവശ്യമായ ധനമില്ല. അയാളെ സകാത്തില്‍ നിന്നും വിവാഹം കഴിപ്പിക്കാമോ ?.

മറുപടി:

 نعم يجوز أن نزوجه من الزكاة ويعطى المهر كاملاً ، فإن قيل : ما وجه كون تزويج الفقير من الزكاة جائزاً ولو كان الذي يعطى إياه كثيراً ؟ قلنا : لأن حاجة الإنسان إلى الزواج ملحة قد تكون في بعض الأحيان كحاجته إلى الأكل والشرب.

"അതെ, അയാളെ സകാത്തിന്‍റെ ധനമുപയോഗിച്ച് വിവാഹം കഴിപ്പിക്കാവുന്നതും, മഹ്റിന് ആവശ്യമായ പണം മുഴുവനായും സകാത്തില്‍ നിന്നും നല്‍കാവുന്നതുമാണ്. ഒരു ദരിദ്രനെ വിവാഹത്തിന് സകാത്തില്‍ നിന്നും സഹായിക്കാം എന്ന് പറയാനുള്ള കാരണമെന്ത് ?, അയാള്‍ക്ക് നല്‍കുന്നത് വലിയ സംഖ്യയാണെങ്കില്‍ എന്നെല്ലാം ആരെങ്കിലും ചോദിച്ചാല്‍, നാം പറയും: ചില സന്ദര്‍ഭങ്ങളില്‍ ഒരാളുടെ വിവാഹമെന്ന ആവശ്യം ഭക്ഷണ പാനീയങ്ങളെപ്പോലെ അനിവാര്യമാണ്." - [فتاوى أركان الإسلام - 440/441].

എന്നാല്‍ സ്ത്രീധനത്തിന് സകാത്തില്‍ നിന്നും നല്‍കാന്‍ പാടില്ല. സ്ത്രീധനം അനിസ്‌ലാമികമാണ്. അങ്ങനെയൊരു സമ്പ്രദായം ഇസ്‌ലാം പഠിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സ്ത്രീധനത്തിന് വേണ്ടി സകാത്തില്‍ നിന്നും നല്‍കിയാല്‍ സകാത്ത് വീടില്ല. മാത്രമല്ല ഒരു പുരുഷനെ വിവാഹം കഴിക്കാന്‍ വേണ്ടി നാം സഹായിക്കുമ്പോള്‍ അവിടെ സ്ത്രീയെ ആദരിക്കുന്ന, അവള്‍ക്ക് വില പേശാത്ത മാന്യനായ ഒരു വരനെയാണ് അവള്‍ക്ക് നാം നല്‍കുന്നത്. നേരെ മറിച്ച് സ്ത്രീധനത്തിന് സഹായിച്ചാല്‍, സ്ത്രീയെ ആദരിക്കാത്ത, ധനത്തിന് വേണ്ടി വിവാഹം കഴിക്കുന്ന ഒരു നീചനെയാണ് അവള്‍ക്ക് നാം വിവാഹം കഴിച്ച് കൊടുക്കുന്നത്. സ്വാഭാവികമായും പലപ്പോഴും ഇത്തരം വിവാഹങ്ങള്‍ പിന്നീട് ദുരന്തങ്ങളായി മാറുന്നതും നാം കാണാറുണ്ട്‌. സ്ത്രീ സമൂഹം തന്നെയാണ് സ്ത്രീധനം വാങ്ങുന്ന പുരുഷന്മാരെ സ്വീകരിക്കില്ല എന്ന ദൃഡനിശ്ചയത്തോടെ മുന്നോട്ട് വരേണ്ടത്. അതുകൊണ്ട് വിവാഹം കഴിക്കാന്‍ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന പുരുഷന്മാരെയാണ് നാം സഹായിക്കേണ്ടത്. കാരണം അപ്പോഴും നാം ഒരു സ്ത്രീക്ക് ഒരു ജീവിതം നല്‍കുകയാണ്. സ്ത്രീധനത്തിന് സഹായിക്കുമ്പോള്‍ ഏതോ തെമ്മാടിക്ക് പണം നല്‍കുന്നുവെന്ന് മാത്രം.

Tuesday, November 15, 2016

2000 രൂപക്ക് പകരം 1800 രൂപ ചില്ലറ എന്ന തോതില്‍ ക്രയവിക്രയം നടത്തുന്നത് പലിശയാണ്.

ചോദ്യം: ഇപ്പോള്‍ നാട്ടില്‍ ചില്ലറക്ക് വലിയ ക്ഷാമമാണല്ലോ. ഒരാള്‍ 500 രൂപ കൊടുത്ത് 400 രൂപയുടെ ചില്ലറ, അതല്ലെങ്കില്‍ 2000 രൂപ കൊടുത്ത് 1800 രൂപയുടെ ചില്ലറ കൈപ്പറ്റുന്നതിന്‍റെ ഇസ്‌ലാമിക വിധിയെന്താണ് ?.

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والااه ، وبعد؛

പണം പരസ്പരം കൈമാറ്റം ചെയ്യുമ്പോള്‍ ഉദാഹരണത്തിന് 500 രൂപക്ക് പകരം നൂറിന്‍റെ നോട്ടുകള്‍, രണ്ടായിരത്തിന് പകരം നൂറിന്‍റെ നോട്ടുകള്‍ എന്നിങ്ങനെ കൈമാറ്റം ചെയ്യുമ്പോള്‍, ഒരേ ഇനം നാണയങ്ങൾ  കൈമാറുമ്പോള്‍ പാലിക്കേണ്ട ശറഇയ്യായ രണ്ട് നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം അത് പലിശയായി ഗണിക്കപ്പെടുന്നതാണ്. 

ഒന്നാമത്തെ നിബന്ധന: 500 രൂപക്ക് പകരമായി അതിന് തതുല്യമായ ചില്ലറ എന്ന നിലക്കോ, 2000 രൂപക്ക് പകരമായി അതിന് തത്തുല്യമായ ചില്ലറ എന്ന നിലക്കോ അല്ലാതെ കൈമാറ്റം ചെയ്യാന്‍ പാടില്ല. ഒരേ ഇനത്തില്‍ പെട്ട നാണയങ്ങള്‍ പരസ്പരം കൈമാറ്റം ചെയ്യുമ്പോള്‍ (ഉദാ: രൂപയും രൂപയും പരസ്പരം കൈമാറുമ്പോള്‍) അതിന്‍റെ വാല്യൂ തുല്യമാകല്‍ നിര്‍ബന്ധമാണ്‌. അല്ലാത്തപക്ഷം അത് ربا الفضل അഥവാ 'അതികമീടാക്കുന്ന പലിശ' എന്ന ഗണത്തിലാണ് പെടുക. സ്വര്‍ണ്ണം പരസ്പരം മാറുമ്പോള്‍ തൂക്കം തുല്യമാകണം എന്ന നിബന്ധന ഈ ഇനത്തില്‍പ്പെടുന്നതാണ്. അഥവാ പഴയ സ്വര്‍ണ്ണം നല്‍കി അതിനേക്കാള്‍ കുറവ് തൂക്കം പുതിയ സ്വര്‍ണ്ണം വാങ്ങാന്‍ പാടില്ല. മറിച്ച് പഴയ സ്വര്‍ണ്ണം വിറ്റ്‌ പണം കൈപ്പറ്റിയ ശേഷമാണ് പുതിയ സ്വര്‍ണ്ണം വാങ്ങിക്കാവൂ. ഇല്ലയെങ്കില്‍ തൂക്കം വ്യത്യാസപ്പെട്ടാല്‍ അത് 'അതികമീടാക്കുന്ന പലിശ' എന്ന ഗണത്തില്‍ പലിശ ഇടപാടായി മാറും.  കാരണം സ്വര്‍ണ്ണവും വെള്ളിയുമെല്ലാം നാണയം എന്ന ഗണത്തിലാണ് ഇസ്‌ലാം കണക്കാക്കുന്നത്. നാണയത്തെ അതേ ഇനത്തില്‍പ്പെട്ട നാണയം കൊണ്ട് വ്യത്യസ്ഥ അളവില്‍ വില്‍ക്കുന്നത് അതിന്‍റെ മൂല്യത്തിന്‍റെ സ്ഥിരത നഷ്ടപ്പെടുത്തും.

രണ്ടാമത്തെ നിബന്ധന: നല്‍കുന്ന നോട്ടിന്‍റെ ചില്ലറ അപ്പപ്പോള്‍ തന്നെ കൈപ്പറ്റണം. അഥവാ രണ്ടായിരം രൂപയുള്ള ഒരാള്‍ അതിന് ബദലായി ചില്ലറ മറ്റൊരാളില്‍ നിന്നും മാറ്റുമ്പോള്‍ ആ രണ്ടായിരം കൈമാറുന്ന അവസരത്തില്‍ത്തന്നെ അതിന്‍റെ ചില്ലറ കൈപ്പറ്റണം. ഇല്ലയെങ്കില്‍ അത് ربا النسيئة അഥവാ കാലതാമാസത്തിന്‍റെ പലിശ എന്ന ഗണത്തില്‍പ്പെടും. സ്വര്‍ണ്ണം വാങ്ങിയാല്‍ അതിന്‍റെ വില അപ്പോള്‍ തന്നെ നല്‍കണം എന്നും, സ്വര്‍ണ്ണം കടം പറഞ്ഞ് വാങ്ങിക്കാന്‍ പാടില്ല എന്നും പറയുന്നതും ഈ ഇനം പലിശയില്‍ അത് പെടുമെന്നതിനാലാണ്. നാണയ ഇനത്തില്‍ പെടുന്നവ പരസ്പരം ക്രയവിക്രയം നടത്തുമ്പോള്‍ അപ്പപ്പോള്‍ കൈപ്പറ്റണം.

എന്നാല്‍ ഒരാള്‍ മറ്റൊരാള്‍ക്ക് ധനം കടമായി നല്‍കുന്നതിനെ ഈ രണ്ടാമത്തെ നിബന്ധന ബാധിക്കുന്നില്ല. കാരണം കടത്തില്‍ പരസ്പരമുള്ള കൈമാറ്റമോ ക്രയവിക്രയമോ അല്ല ഉദ്ദേശം, മറിച്ച് എതിര്‍കക്ഷിയെ സഹായിക്കുക എന്നതാണ് ലക്ഷ്യം. അതുകൊണ്ട് ഒരാള്‍ക്ക് കറന്‍സിയോ, സ്വര്‍ണ്ണമോ മറ്റു വസ്തുക്കളോ കടമായി നല്‍കുകയും പിന്നീട് താന്‍ എന്താണോ കടം നല്‍കിയത് സമാനമായ വസ്തു തിരികെ കൈപ്പറ്റുകയും ചെയ്യാം.

അതുപോലെത്തന്നെ രേഖയിലില്ലാത്ത പണം രേഖയുള്ളതാക്കാന്‍ ചുരുങ്ങിയ വിലക്ക് അവ വില്പന നടത്തുന്നതും പലിശ ഇനത്തിലാണ് പെടുക. ഉദാ: പഴയ ഒരു ലക്ഷം നോട്ടിന് പകരമായി പുതിയ അരലക്ഷം നോട്ട്, അതല്ലെങ്കില്‍ മറ്റു നിരക്കുകളില്‍ ഇപ്രകാരം കച്ചവടം നടത്തുന്നത് അനിസ്‌ലാമികവും പലിശയുമാണ്‌. 

അനുബന്ധം:
സ്വര്‍ണ്ണത്തിന്‍റെ വില്‍പ്പനയില്‍ വരുന്ന പലിശയെ സംബന്ധിച്ച് വിശദമായി മനസ്സിലാക്കാന്‍ ഈ ഖുത്ബകള്‍ കേള്‍ക്കാവുന്നതാണ്:

സ്വര്‍ണ്ണം വില്‍ക്കുമ്പോള്‍ വരുന്ന പലിശ (Part 1) By: Abdu Rahman Abdul Latheef P.N: https://www.dropbox.com/s/gpf50o9lwo06738/swarnnam%20vilkumbol%20varunna%20palisha%20Part%201.m4a?dl=0

സ്വര്‍ണ്ണം വില്‍ക്കുമ്പോള്‍ വരുന്ന പലിശ (Part 2) By: Abdu Rahman Abdul Latheef P.N: https://www.dropbox.com/s/8bbbf9tb66ql111/swarnnam%20vilkumbol%20varunna%20Palisha%20part%202.m4a?dl=0