Friday, March 31, 2017

ഇസ്ലാമിക് ബേങ്കുകളില്‍ ലോണ്‍ ഉണ്ടോ ?. അതനുവദനീയമാണോ ?.

ചോദ്യം: അസ്സലാമു അലൈകും വ റഹ്മത്തുല്ല ... സഹോദരാ , അറബ് നാടുകളിൽ നിലവിലുള്ള ഇസ്ലാമിക ബാങ്കുകളെ കുറിച്ചുള്ള ഇസ്ലാമിക വീക്ഷണം എന്താണ്?.
അത്തരം ബാങ്കുകളിൽ നിന്ന് ലോൺ എടുക്കുന്നത് അനുവദനീയമാകുമോ?.



www.fiqhussunna.com


ഉത്തരം: വ അലൈകുമുസ്സലാം വ റഹ്മതുല്ലാഹി വ ബറകാത്തുഹ് ...

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

എനിക്കറിയാവുന്ന ഇസ്ലാമിക് ബേങ്കുകള്‍ കഴിവിന്‍റെ പരമാവധി സൂക്ഷമത പാലിക്കാന്‍ പ്രയത്നിക്കുന്നവരാണ്. ചില വിഷയങ്ങള്‍ അഭിപ്രായഭിന്നത ഉള്ളതോ സംശയാസ്പദമോ ഉണ്ടാകാം. ഒരുപക്ഷെ അത് നമ്മുടെ ഇടപാടിന്‍റെ രൂപത്തെക്കുറിച്ചുള്ള അറിവില്ലായ്മ കാരണത്താലുമാകാം. തെറ്റുകളും തിരുത്തപ്പെടേണ്ട കാര്യങ്ങളും ഉണ്ടാവുക സ്വാഭാവികമാണ്. ചില ബേങ്കുകള്‍ മറ്റു ചിലതിനേക്കാള്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കുന്നതും, ചിലത് കൂടുതല്‍ വീഴ്ചകള്‍ വരുത്തുന്നതുമായിരിക്കാം. ചിലത് ഇസ്ലാമിക നിയമങ്ങള്‍ പാലിക്കാതെ കേവലം പേരിന് മാത്രം 'ഇസ്ലാമിക് ബേങ്ക്' പറയുന്നവയും ഉണ്ടായിരിക്കാം. അപ്രകാരം വ്യക്തികളിലും ഉണ്ടാവുമല്ലോ. പക്ഷെ എല്ലാ ഇസ്ലാമിക് ബേങ്കുകളെയും അടച്ചാക്ഷേപിച്ച് കണ്‍വെന്‍ഷനല്‍ ബേങ്കുകളും ഇസ്ലാമിക് ബേങ്കുകളും തമ്മില്‍ വ്യത്യാസമില്ല, അല്ലെങ്കില്‍ എല്ലാ ഇസ്ലാമിക് ബേങ്കുകളും പലിശ ബേങ്കുകളും പേരില്‍ മാത്രമേ വ്യത്യാസമുള്ളൂ എന്നെല്ലാം  കുറ്റപ്പെടുത്തുന്നതും ദൗര്‍ഭാഗ്യകരവും അങ്ങേയറ്റം അക്കാര്യത്തില്‍ അജ്ഞതയുള്ളതുകൊണ്ടുമാണ്. അതിലുപരി ഇസ്ലാമികമായ ബദല്‍ സംവിധാനങ്ങളെ സാമ്പത്തിക രംഗത്ത് പരിപോഷിക്കാന്‍ വേണ്ടി പ്രയത്നിക്കുന്നവരെ അടച്ചാക്ഷേപിക്കലുമാണത്. കൂടുതല്‍ ഉഴിതമായ പരിഹാരങ്ങള്‍ കാണാനും വീഴ്ചകള്‍ പരിഹരിക്കാനും പണ്ഡിതന്മാരും ഇസ്ലാമിക സാമ്പത്തിക രംഗത്തെ വിദഗ്ദരും നടത്തുന്ന പരിശ്രമങ്ങള്‍ ശ്ലാഘനീയമാണ്. അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ. ചോദ്യകര്‍ത്താവിനെ ഉദ്ദേശിച്ചല്ല, മറിച്ച് ഇസ്ലാമിക് ബേങ്കുകളും പലിശ ബേങ്കുകളും തമ്മില്‍ വ്യത്യാസമില്ല എന്ന് നിരുപാധികം വിധി പ്രസ്ഥാവിക്കുന്ന ചിലരുടെ ആധിക്യം കാരണത്താല്‍  സാന്ദര്‍ഭികമായി സൂചിപ്പിച്ചുവെന്നുമാത്രം.

എന്നാല്‍ എല്ലാ ബേങ്കുകളെപ്പറ്റിയും അവ നല്ലത് എന്നോ മോശം എന്നോ ഒരു വിധി പറയുക എന്നത് വ്യക്തിപരമായി സാധ്യമാകുന്ന കാര്യമല്ല. നടത്തപ്പെടുന്ന ഇടപാടുകളുടെ വിവരത്തിനനുസരിച്ച് അവ ശരിയോ തെറ്റോ എന്ന് പറയാന്‍  സാധിക്കുകയെ ഉള്ളൂ.

ഇസ്ലാമിക് ബേങ്കുകളില്‍ ചോദ്യ കര്‍ത്താവ് സൂചിപ്പിച്ചത് പോലെ ലോണ്‍ ഇല്ല. ലോണ്‍ എന്നാ പ്രയോഗം ധാരാളം തെറ്റിദ്ധാരണകള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്. ചോദ്യത്തില്‍ പോലും ആ തെറ്റിദ്ധാരണ നിഴലിക്കുന്നത് കാണാം. ലോണല്ല മറിച്ച് ഇസ്ലാമിക് ബേങ്കുകളില്‍ കച്ചവടമാണുള്ളത്. ധനം ആവശ്യമുള്ളവര്‍ക്ക് അത് ലഭിക്കാന്‍ കച്ചവടം മുഖേന പരിഹാരം കാണുകയാണ് ഇസ്ലാമിക് ബേങ്കുകള്‍ ചെയ്യുന്നത്. അത് വഴിയാണ് നിങ്ങള്‍ക്ക് പണം ലഭിക്കുന്നത്. അത് സാധാരണ ബേങ്കുകളിലെ ലോണ്‍ പോലെയല്ല. അഥവാ ബേങ്കിന്‍റെ ഉടമസ്ഥതയിലുള്ള ഒരു വസ്തു അവര്‍ നിങ്ങള്‍ക്ക് ഇന്സ്റ്റാള്‍മെന്‍റ് ആയി (അഥവാ കടമായി) വില്‍ക്കുന്നു. നിങ്ങള്‍ വാങ്ങിയ ആ വസ്തു ശേഷം (ബേങ്ക് അല്ലാത്ത) മറ്റൊരാള്‍ക്ക് റെഡി കാശിന് വില്‍ക്കുന്നു. ആ പണമാണ് നിങ്ങളുടെ അക്കൌണ്ടില്‍ വരുന്നത്. ഈ പറയപ്പെട്ട കച്ചവടം യാഥാര്‍ത്ഥ രൂപത്തില്‍ നടക്കുന്നുവെങ്കില്‍ ഈ ഇടപാടില്‍ തെറ്റില്ല. ഇതിനാണ് 'തവറുഖ്' എന്ന് പറയുന്നത്.  പലപ്പോഴും ബേങ്ക് എംപ്ലോയീസിന്‍റെ അനാസ്ഥയോ അപാകതയോ കാരണത്താലും, ഇടപാടുകാരുടെ അശ്രദ്ധ കാരണത്താലും ഈ ഇടപാടുകളുടെ വിശദാംശങ്ങള്‍ ഇടപാടുകാര്‍ അറിയാറില്ല. പക്ഷെ അവര്‍ ഒപ്പുവെക്കുന്ന പേപ്പറുകളില്‍ സത്യത്തില്‍ ഈ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് അറിഞ്ഞും മനസ്സിലാക്കിയും ചെയ്യുന്ന ഇടപാടുകള്‍ മനസ്സിലാക്കി ചെയ്യുക എന്നതാണ് ശരിയായ രീതി. അല്ലാഹു അനുഗ്രഹിക്കട്ടെ.

ഈ ഇടപാടിന് ശറഇയ്യായി ചില നിബന്ധനകളുണ്ട്:


1-  കേവലം പേരിന് നടക്കുന്ന യഥാര്‍ത്ഥത്തിലില്ലാത്ത കച്ചവടമാകാന്‍ പാടില്ല, മറിച്ച് യഥാര്‍ത്ഥത്തില്‍ കച്ചവടം നടക്കണം.

2- കടമായി നിങ്ങള്‍ക്ക് വസ്തു വിറ്റയാള്‍ക്ക് (അഥവാ ബേങ്കിനു തന്നെ) അതേ വസ്തു റെഡി കാശിന്  തിരികെ വില്‍ക്കരുത്. മറിച്ച് മറ്റൊരാള്‍ക്കേ അത് വില്‍ക്കാവൂ. അല്ലാത്ത പക്ഷം നബി (സ) വിലക്കിയ (بيع العينة) 'ഈനത്ത് കച്ചവടം' ആയി അത് മാറും.  

3- ആദ്യത്തെ കച്ചവടത്തില്‍ ബേങ്കുമായി ഉണ്ടാകുന്ന ബാധ്യത പിന്നീട് വര്‍ദ്ധിക്കത്തക്കതാകരുത്. അഥവാ നിങ്ങള്‍ ആദ്യം വസ്തു വാങ്ങിയപ്പോള്‍ ഉണ്ടായ കടബാധ്യത പിന്നീട് വര്‍ദ്ധിക്കുന്ന ബാധ്യതയാണ് എങ്കില്‍ അത് പലിശയായി മാറും.  

പൊതുവേ കുവൈറ്റിലെ എനിക്ക് നേരിട്ട് അറിയാവുന്ന ഇസ്ലാമിക് ബേങ്കുകള്‍ ഈ വ്യവസ്ഥകള്‍  പാലിക്കാറുണ്ട്. ഇവ പാലിക്കപ്പെടുന്നുവെങ്കില്‍ ഇടപാട് അനുവദനീയമാണ്. ഇനി പലപ്പോഴും ഉണ്ടാകാറുള്ള ഒരു സംശയം ഒരാള്‍ പണം തിരിച്ചടക്കാതിരുന്നാല്‍ ഇസ്ലാമിക് ബേങ്കുകള്‍ എന്ത് ചെയ്യും എന്നതാണ്.  ആദ്യത്തെ ഇടപാടില്‍ ബേങ്കിനു നല്‍കേണ്ടതായുണ്ടായ കടബാധ്യത ഒരാള്‍ അകാരണമായി കൃത്യസമയത്ത് തിരിച്ചടക്കാതിരുന്നാല്‍, കരാര്‍ തെറ്റിച്ചതുകൊണ്ട് 'രണ്ടു വര്‍ഷം' , 'മൂന്ന്‍ വര്‍ഷം' എന്നിങ്ങനെ  തിരിച്ചടക്കാന്‍ അയാള്‍ക്ക് നല്‍കിയിട്ടുള്ള സാവകാശം അയാളില്‍ നിന്നും എടുത്ത് കളയുകയും, മുഴുവന്‍ പണവും ഉടനെ ഒരുമിച്ചടക്കാന്‍ നിയമപരമായി അയാള്‍ ബാധ്യസ്ഥനാകുകയും ചെയ്യുകയാണ് പതിവ്. മാത്രമല്ല അയാളെ സാമ്പത്തിക ഇടപാടുകളില്‍ കൃത്യതയില്ലാത്തവരുടെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. പിന്നീട് ആ നാട്ടിലെ ഒരു ബേങ്കുകളിലും അയാള്‍ക്ക് ഇത്തരം ഇടപാടുകള്‍ സാധ്യമാവുകയില്ല. അതോടൊപ്പം അയാള്‍ക്കെതിരെ നിയമ നടപടി ഉണ്ടാകുന്നതും നിയമനടപടിക്ക് ആവശ്യമായി വരുന്ന ചിലവുകള്‍ അയാള്‍ വഹിക്കേണ്ടതുമായിരിക്കും. ചില ഘട്ടങ്ങളില്‍ നിയമനടപടിയുടെ ഭാഗമായി രാജ്യത്തിന് പുറത്തേക്ക് പോകുന്നത് പോലും അയാള്‍ക്ക് വിലക്കപ്പെടും. ഇതാണ് പൊതുവേ കടബാധ്യത തിരിച്ചടക്കാത്തവരെ നേരിടാന്‍ ഇസ്ലാമിക് ബേങ്കുകള്‍ സ്വീകരിക്കാറുള്ള ചില നടപടികള്‍. എന്നാല്‍ കട ബാധ്യത ഒരിക്കലും വര്‍ദ്ധിപ്പിക്കാറില്ല. തിരിച്ചടക്കാതെ വരുമ്പോള്‍ കടബാധ്യത വര്‍ധിപ്പിക്കല്‍ ഇസ്‌ലാമില്‍ അനുവദനീയവുമല്ല.

ഇനി മേല്‍ വിശദീകരിച്ച ഇടപാടിന് ഒരു ലളിതമായ ഉദാഹരണം നല്‍കാം: ഒരാള്‍ ഒരു വീട് വില്‍ക്കാന്‍ വച്ചിരിക്കുന്നു. അതിന് പത്ത് ലക്ഷം രൂപയാണ് വില. വാങ്ങിക്കുന്നവര്‍ അയാള്‍ക്ക് മുഴുവന്‍ തുകയും ഒന്നിച്ച് നല്‍കേണ്ടതില്ല. ഓരോ വര്‍ഷവും ഒരു ലക്ഷം എന്ന തോതില്‍ നല്‍കിയാല്‍ മതി. ഞാന്‍ ആ വീട് അയാളില്‍ നിന്നും വാങ്ങിച്ചു. ശേഷം മറ്റൊരാള്‍ക്ക് ആ വീട് ഞാന്‍ ഒമ്പത് ലക്ഷത്തിന് റെഡി കാശ് ആയി വിറ്റു. ഇപ്പോള്‍ എന്നെ സംബന്ധിച്ചിടത്തോളം ഒമ്പത് ലക്ഷം രൂപ കാശ് ആയി ലഭിച്ചു. എന്നാല്‍ ഞാന്‍ ആദ്യം ആ വീട് വാങ്ങിയ വകയില്‍ പത്ത് ലക്ഷം രൂപ കൊടുക്കാനുണ്ട്. ഓരോ വര്‍ഷം ഒരു ലക്ഷം എന്ന തോതില്‍ അത് ഞാന്‍ നല്‍കിയാല്‍ മതി. ഇവിടെ എനിക്ക് ഒമ്പത് ലക്ഷം രൂപ കാശ് ലഭിച്ചു, അതേ സമയം പത്ത് ലക്ഷം ഞാന്‍ മറ്റൊരാള്‍ക്ക് നല്‍കാനുമുണ്ട്. പക്ഷെ കേവലം കച്ചവടമാണ് നടന്നത്. ഇതുപോലെയുള്ള ഇടപാടാണ് ഇസ്ലാമിക് ബേങ്കുകള്‍ സാധാരണ ബേങ്കുകളിലെ പലിശ ലോണുകള്‍ക്ക് ബദലായി നടത്തുന്നത്. രേഖകള്‍ പരിശോധിച്ചാല്‍ അത് നിങ്ങള്‍ക്ക് മനസ്സിലാക്കാവുന്നതാണ്. അല്ലാഹു നമുക്ക് കച്ചവടം അനുവദിക്കുകയും പലിശ നിരോധിക്കുകയും ചെയ്തിരിക്കുന്നു.

എന്നാല്‍ ഇതോടൊപ്പം സൂചിപ്പിക്കേണ്ട മറ്റൊരു കാര്യം, പൊതുവേ അകാരണമായി കടം എടുക്കുക എന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒന്നല്ല. അനിവാര്യ സാഹചര്യമുണ്ടെങ്കിലെ ഒരു മുസ്‌ലിം കടവുമായി ഇടപെടാവൂ. അതുതന്നെ തിരിച്ച് വീട്ടും എന്നാ ഉറച്ച തീരുമാനത്തോടെയും പ്രയത്നത്തോടെയും മാത്രം. ശഹീദിനു പോലും എല്ലാം അല്ലാഹു പൊറുത്ത് കൊടുക്കും കടമൊഴികെ എന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. അതുപോലെ ഒരാള്‍ക്ക് മൂന്ന്‍ ജീവിതം ലഭിക്കുകയും ആ മൂന്ന്‍ ജീവിതത്തിലും അയാള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെടുകയും ചെയ്‌താല്‍ പോലും കടക്കാരനാണ് എങ്കില്‍ അയാള്‍ക്ക് സ്വര്‍ഗ്ഗപ്രവേശം സാധ്യമല്ല എന്നും ഹദീസില്‍ കാണാം. ചിലര്‍ കടത്തിന്‍റെ വിഷയത്തില്‍ കാണിക്കുന്ന അനാസ്ഥ ഏറെ ഗൗരവപരമാണ്. കടം വര്‍ദ്ധിക്കുന്നത് ഒരാള്‍ കൂടുതല്‍ കളവ് പറയാന്‍ ഇടവരുത്തും എന്നും ഹദീസില്‍ കാണാം.

അതുപോലെ നബി (സ) പറഞ്ഞു: 


عَنِ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَفْسُ الْمُؤْمِنِ مُعَلَّقَةٌ مَا كَانَ عَلَيْهِ دَيْنٌ

അബൂഹുറൈറ (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: "കടമുള്ളിടത്തോളം ഒരു വിശ്വാസിയുടെ ആത്മാവ് ബന്ധിക്കപ്പെട്ടിരിക്കും" - (മുസ്നദ് അഹ്മദ് : 10156).

ഇങ്ങനെ എത്രയെത്ര ഹദീസുകള്‍. അതുകൊണ്ട് നാം വളരെ ഗൗരവത്തോടുകൂടി കാണേണ്ട ഒന്നാണ് കടം. നബി (സ) കടത്തിന്‍റെ ആധിക്യത്തില്‍ നിന്നും അല്ലാഹുവില്‍ ശരണം തേടാറുണ്ടായിരുന്നു. അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ ... 


Friday, March 3, 2017

ഫിക്സഡ് പ്രോഫിറ്റ് പാടുണ്ടോ ?. അത് നടപ്പാക്കുന്ന കമ്പനിയില്‍ അക്കൗണ്ടന്‍റ് ആയി ജോലി ചെയ്യാമോ ?.


ചോദ്യം: ഞാന്‍ ദുബായില്‍ അക്കൗണ്ടന്‍റ് ആയി ജോലി ചെയ്യുന്നു. ഞങ്ങളുടെ കമ്പനി ഇന്‍വെസ്റ്റ്‌മെന്‍റ് സ്വീകരിച്ച് ആളുകള്‍ക്ക് 2% ലാഭം നല്‍കി വരുന്നു. ഒരു മാസത്തില്‍ പോലും ഈ ഫിക്സഡ് എമൗണ്ട് മുടങ്ങാറില്ല. ഇത് പലിശയുടെ പരിധിയില്‍ പെടുമോ ?. ഇത് കൈകാര്യം ചെയ്യുന്ന ഞാന്‍ പലിശക്ക് കൂട്ടുനില്‍ക്കുന്നു എന്ന കുറ്റക്കാരനാകുമോ ?. ഞാന്‍ എന്തു ചെയ്യണം ?.

www.fiqhussunna.com

ഉത്തരം:  

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛ 

ഫിക്സഡ് പ്രോഫിറ്റ് അഥവാ മുന്‍കൂട്ടി നിശ്ചിതമായ സംഖ്യ ലാഭവിഹിതം കണക്കാക്കിയുള്ള നിക്ഷേപങ്ങള്‍ ഇസ്‌ലാമില്‍ അനുവദനീയം അല്ല. അഥവാ മുടക്കു  മുതലിന്റെ ഇത്ര ശതമാനം പ്രോഫിറ്റ്  ആയി മാസം തോറും നൽകും, അല്ലെങ്കിൽ മുടക്കുമുതലിന്റെ  1% മുതൽ 2% വരെ, അല്ലെങ്കിൽ 0.5% മുതൽ 2.5% വരെ ദിവസേന നൽകും എന്നെല്ലാം പറഞ്ഞുകൊണ്ടുള്ള ബിസിനസുകളെല്ലാം തന്നെ നിഷിദ്ധമായ ബിസിനസ് സ്കീമുകളാണ്.

 ഹലാലായ കാരാറാകണമെങ്കിൽ ലാഭം ലഭിക്കുകയാണ് എങ്കില്‍ അതിന്‍റെ നിശ്ചിത ശതമാനം നല്‍കും എന്ന നിലക്കാണ് നിക്ഷേപകരുമായി കരാര്‍ ഉണ്ടായിരിക്കേണ്ടത്. ഇസ്‌ലാമികമായി അനുവദനീയമായ ബിസിനസിൽ ലാഭം ഉണ്ടെങ്കിൽ മാത്രമേ ലാഭം ലഭിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഹലാലായ ഒരു ബിസിനസിൽ ലാഭം ലഭിക്കാനുള്ള സാധ്യതയാണ് നിക്ഷേപകരോട് പറയുക. ഉറപ്പായും ഇത്ര തുക റിട്ടേൺ നൽകാം എന്ന് പറയാൻ സാധിക്കില്ല.

 എന്നാല്‍ നിക്ഷേപകന്‍ നല്‍കുന്ന സംഖ്യയുടെ നിശ്ചിത ശതമാനം നല്‍കും എന്നും പറയുമ്പോള്‍ അവിടെ ലാഭത്തിന്‍റെ നിശ്ചിത ശതമാനം നല്‍കും എന്നല്ല മറിച്ച് നിശ്ചിത സംഖ്യ നല്‍കും എന്നാണ് താങ്കളുടെ കമ്പനി നിക്ഷേപകര്‍ക്ക് ഉറപ്പ് നല്‍കുന്നത്.

ഉദാ: ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് അതിന്‍റെ രണ്ട് ശതമാനം മാസാമാസം ലാഭമായി നല്‍കും എന്ന് പറഞ്ഞാല്‍, മാസം തോറും 2000 രൂപ നല്‍കും എന്നര്‍ത്ഥം. അഥവാ കമ്പനിക്ക് ലാഭം ഉണ്ടായാലും ഇല്ലെങ്കിലും കമ്പനി നിക്ഷേപകന് 2000 രൂപ നല്‍കണം. ഇത് ഒരിക്കലും അനുവദനീയമല്ല. ഇത് ഒന്നുകില്‍ നിഷിദ്ധമായ പലിശയുടെ ഇനങ്ങളില്‍ ഒന്നായി വരാം അതല്ലെങ്കില്‍ നിഷിദ്ധമായ സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ഒന്നായി വരാം. ഇനി ഈ തുക 2000 മുതൽ 2500     

വരെ ലാഭം നൽകും എന്നാക്കിയാലും അത് ഫിക്സഡ് പ്രോഫിറ്റ് രീതി അല്ലാതാകുന്നില്ല. ഫിക്സഡ് പ്രോഫിറ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു മിനിമം തുകയെങ്കിലും ലാഭമായി കിട്ടുമെന്ന് മുൻകൂട്ടി ഉറപ്പ് നൽകലാണ്. ഇതും നിഷിദ്ധം തന്നെയാണ്.

ഒരാൾ നല്‍കുന്ന നിക്ഷേപം കമ്പനി ആ വ്യക്തിക്ക് തിരികെ നല്‍കും എന്ന് ഉറപ്പ് നല്‍കുകയും, അതോടൊപ്പം അയാള്‍ നിശ്ചിതമായതോ അല്ലാത്തതോ ആയ ലാഭം ഈടാക്കുകയും ചെയ്യുന്നുവെങ്കില്‍ ഇത് പച്ചയായ പലിശയില്‍ പെട്ടതാണ്. കാരണം തിരികെ നല്‍കണം എന്ന ഉറപ്പോടെ ഞാന്‍ മറ്റൊരാള്‍ക്ക് നല്‍കുന്ന പണം കര്‍മശാസ്ത്രവിധിയനുസരിച്ച് കടമാണ്. താന്‍ നല്‍കിയ സംഖ്യയേക്കാള്‍ മുന്‍ധാരണപ്രകാരം എന്ത് ഉപകാരം ഈടാക്കിയാലും അത് പലിശയുടെ ഇനത്തില്‍ പെടുന്നു.

കടവുമായി ബന്ധപ്പെട്ട പലിശയുടെ നിര്‍വചനം തന്നെ ഇപ്രകാരമാണ്:

كل قرض جر منفعة مشروطة فهو ربا
"മുന്‍ധാരണപ്രകാരം വല്ല ഉപകാരവും ഈടാക്കുന്ന ഏത് കടമായാലും അത് പലിശയാണ്". 

താന്‍ നല്‍കുന്ന പണം സമയബന്ധിതമായോ, അല്ലാതെയോ തിരികെ  നല്‍കണം എന്ന ഉപാധിയോടെയാണ് ഒരാള്‍ തന്‍റെ പണം മറ്റൊരാള്‍ക്ക് നല്‍കുന്നത് എങ്കില്‍ അതിന് കടം എന്നാണ്പറയുക. അതിന് പകരമായി കടം നല്‍കുന്ന ആള്‍ അയാളില്‍ നിന്ന് എന്തെല്ലാം ഈടാക്കുന്നുവോ അതെല്ലാം പലിശയായി പരിഗണിക്കപ്പെടും. അത് പണമാണെങ്കിലും മറ്റു വല്ല വസ്തുക്കളാണെങ്കിലും ശരി. പണയവസ്തു ഉപയോഗിക്കാന്‍ വേണ്ടി  കടം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇത്മുന്‍പ്  നാം വിശദീകരിച്ചിട്ടുണ്ട്. ആ ലേഖനം വായിക്കാന്‍: ()

മറിച്ച് ഒരാള്‍ ഒരു ബിസിനസില്‍ നിക്ഷേപം ഇറക്കിയാല്‍ അയാള്‍ അതില്‍ ഒരു പങ്കാളിയാണ്. കരാര്‍ പ്രകാരമുള്ള നിബന്ധനകള്‍ പാലിച്ച് അയാള്‍ ആ പങ്കാളിത്തത്തില്‍ നിന്ന് പിന്‍വാങ്ങുന്ന സമയത്ത് അയാള്‍ക്ക് ഉള്ള ഓഹരിയുടെ മൂല്യനിര്‍ണയം നടത്തി ആ പണമായിരിക്കും അയാള്‍ക്ക് നല്‍കേണ്ടത്. അയാള്‍ ഇട്ട പണത്തേക്കാള്‍ ആ ഓഹരി വര്‍ദ്ധിക്കുകയോ, ചിലപ്പോള്‍ അതിന്‍റെ മൂല്യം കുറയുകയോ, ഒരുപക്ഷെ അതേ മൂല്യത്തില്‍ തന്നെ നിലനില്‍ക്കുകയോ ചെയ്തേക്കാം. ഏതായാലും നിക്ഷേപിക്കുന്ന സമയത്ത് നിക്ഷേപിക്കുന്ന പണം പൂര്‍ണമായി നിക്ഷേപകന് തിരിച്ച് നല്‍കും എന്ന ഉപാതിയോടെയുള്ള നിക്ഷേപമാണ് എങ്കില്‍ അതിന് ഫിക്സഡായോ, അല്ലാതെയോ ലഭിക്കുന്ന മുഴുവന്‍ ലാഭവും പലിശയാണ്. 

 ഇനി ഒരാള്‍ നിക്ഷേപത്തുക തനിക്ക് അതുപോലെ തിരികെ ലഭിക്കണം എന്ന ഉപാതിയില്ലാതെ, ബിസിനസില്‍ വരുന്ന ലാഭനഷ്ടങ്ങള്‍ പങ്കുവെക്കാം എന്ന നിലക്കാണ് കച്ചവടത്തില്‍ പങ്കാളിയാകുന്നത് എങ്കില്‍ അത് അനുവദനീയമാണ്. പക്ഷെ അവിടെയും നിര്‍ണ്ണിതമായ ഒരു സംഖ്യ അയാള്‍ക്ക് ലാഭമായി ലഭിക്കും എന്ന കരാര്‍ ഉണ്ടാകാന്‍ പാടില്ല. അപ്രകാരം ഉണ്ടായാല്‍ അത് ഇസ്‌ലാമികമായി അനുവദനീയമല്ലാത്ത സാമ്പത്തിക ഇടപാടായി മാറും. കാരണം ലാഭം നിശ്ചിതമായി നിലനില്‍ക്കില്ല. അത് വര്‍ദ്ധിക്കാം അതുപോലെ കുറയുകയുമാകാം. അതുകൊണ്ടുതന്നെ ബിസിനസ് സംരഭകനോ നിക്ഷേപകനോ രണ്ടുപേര്‍ക്കും ഇടപാട് ദോഷകരമായി ബാധിക്കാന്‍ പാടില്ല. ചോദ്യകര്‍ത്താവ് സൂചിപ്പിച്ച പോലെ നിക്ഷേപിക്കുന്ന തുകയുടെ രണ്ട് ശതമാനം ലാഭമായി നല്‍കാം എന്ന് ഒരു കമ്പനി പറയുന്നു എന്ന് കരുതുക. 

ഉദാ :  ഒരാള്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചു. കരാര്‍ പ്രകാരം 2000 രൂപ പ്രതിമാസം നല്‍കേണ്ടി വരും. ഒരുലക്ഷത്തിന് വെറും 1000 രൂപ മാത്രമാണ് കമ്പനിക്ക് ലാഭമായി ലഭിച്ചെതെങ്കില്‍ പോലും കമ്പനി നിക്ഷേപകന് 2000 നല്‍കാന്‍ ബാധ്യസ്ഥരാകുന്നു. ഈയവസരത്തില്‍ തങ്ങളുടെ പക്കല്‍ നിന്ന് 1000  നഷ്ടപ്പെടുക മാത്രമല്ല തങ്ങള്‍ അതുവരെ ചെയ്ത ജോലി വെറുതെയാവുകയും ചെയ്യുന്നു. ഇനി ഒരു ലക്ഷം രൂപക്ക് 10000 രൂപ എന്ന നിരക്കില്‍ കമ്പനിക്ക് ലാഭമുണ്ടായി എന്ന് കരുതുക. നിക്ഷേപകന് 2000 മാത്രമേ ലഭിക്കുന്നുള്ളൂ. ലാഭത്തില്‍ ഉണ്ടായ വര്‍ദ്ധനവില്‍ നിക്ഷേപകന് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. ഇതൊരര്‍ത്ഥത്തില്‍ ഭാഗ്യപരീക്ഷണം അഥവാ ചൂതാട്ടമാണ്. അതുകൊണ്ടാണ് ഇസ്‌ലാം എത്രയാണോ ലാഭം ലഭിക്കുന്നത് അതിന്‍റെ നിശ്ചിത ശതമാനം നിക്ഷേപകനും നിശ്ചിത ശതമാനം സംരഭകനും എന്ന നിലക്കായിരിക്കണം ലാഭവിഹിതം ഓഹരി വെക്കപ്പെടേണ്ടത് എന്ന് നിഷ്കര്‍ഷിക്കുന്നത്. ഉദാ: ലാഭം 50% എന്ന തോതില്‍ ഇരുവരും പങ്കിട്ടെടുക്കും എന്ന് കരുതുക. ഒരു ലക്ഷം രൂപക്ക് 1000 രൂപ ലാഭം ലഭിച്ചാല്‍ ഇരുവര്‍ക്കും 500 വീതം ലഭിക്കും. ഇനി 2000 രൂപയാണ് ലാഭം ലഭിച്ചത് എങ്കില്‍ രണ്ടുപേര്‍ക്കും 1000 വീതവും, കൂടിയാല്‍ അത് പങ്കിടുന്നു, കുറഞ്ഞാല്‍ അതും പങ്കിടുന്നു. 

ചുരുക്കിപ്പറഞ്ഞാല്‍ : ഒരാള്‍ തന്‍റെ പണം നിക്ഷേപിക്കുകയും കച്ചവടത്തിന് എന്തുതന്നെ സംഭവിച്ചാലും താന്‍ ആവശ്യപ്പെടുമ്പോള്‍ താന്‍ നിക്ഷേപിക്കുന്ന പണം തിരികെ നല്‍കണം എന്ന ഉപാതിയോടെയാണ് നിക്ഷേപം ഇറക്കുന്നതെങ്കില്‍, ഇനി അദ്ദേഹം അങ്ങനെ ആവശ്യപ്പെട്ടിട്ടില്ലെങ്കില്‍ പോലും അദ്ദേഹം നിക്ഷേപിക്കുന്ന കമ്പനി ആ പണം തിരികെ നല്‍കും എന്ന് ഉറപ്പ് കൊടുക്കുന്നുവെങ്കില്‍ അതിന് ലാഭം എന്ന നിലക്ക് ലഭിക്കുന്ന സംഖ്യ എത്രയാണെങ്കിലും അത് പലിശയാണ്. കാരണം തിരിച്ച് കിട്ടും എന്ന ഉപാധിയോടെ നല്‍കുന്ന പണത്തിന് പരസ്പര ധാരണപ്രകാരം ലഭിക്കുന്ന എല്ലാ ഉപകാരവും പലിശയാണ്: 

  عن فضالة بن عبيد ، أنه قال : كل قرض جر منفعة فهو وجه من وجوه الربا

"ഫളാല ബിന്‍ ഉബൈദ് (റ) നിവേദനം. അദ്ദേഹം പറഞ്ഞു : "ധാരണപ്രകാരം ഉപകാരം കൊണ്ടുവരുന്ന എല്ലാ കടങ്ങളും പലിശയുടെ ഇനങ്ങളില്‍ ഒരിനമാണ്‌" - [ബൈഹഖി: 2056]. "ഇത് ഇബ്നു മസ്ഊദ് , ഇബ്നു അബ്ബാസ് , അബ്ദുല്ലാഹ് ബിന്‍ സലാം, ഇബ്നു ഉമര്‍ , ഉബയ്യ് ബ്ന്‍ കഅബ്  തുടങ്ങിയ സ്വഹാബാക്കളില്‍ നിന്നെല്ലാം ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്". - [ബൈഹഖി : 2057]. 

ഇനി ലാഭവും നഷ്ടവും സഹിക്കാം എന്ന നിലക്കാണ് കരാര്‍ എങ്കിലും നിര്‍ണ്ണിതമായ സംഖ്യ ലാഭം നിശ്ചയിച്ചുകൊണ്ടുള്ള കരാര്‍ ആണെങ്കില്‍ ആ കരാര്‍ നിഷിദ്ധമാണ്. കാരണം അത് ചൂതാട്ടമാണ്. ഒന്നുകില്‍ നിക്ഷേപകന്, അതല്ലെങ്കില്‍ സംരംഭകന് നേട്ടമോ കോട്ടമോ ഉണ്ടാകുന്ന ഒരു കരാര്‍ ആണത്. മറിച്ച് ലാഭം ഉണ്ടെങ്കില്‍ അതിന്‍റെ നിശ്ചിത ശതമാനം നിക്ഷേപകനും നിശ്ചിത ശതമാനം സംരഭകനും എന്ന അര്‍ത്ഥത്തിലാണ് നിശ്ചയിക്കപ്പെടേണ്ടത്.

ശൈഖ് ഇബ്നു ബാസ് (റ) പറയുന്നു :
فإن تعيين الربح بمبلغ معلوم في المضاربة أو غيرها من أنواع الشركات لا يجوز، بل يبطل به العقد؛ لأن ذلك يفضي إلى أن يربح أحد الشريكين أو الشركاء ويخسر الآخر، وإنما يكون الربح مشاعاً؛ كالنصف أو أقل أو أكثر بإجماع أهل العلم. والله ولي التوفيق.

 "മുളാറബ കരാറിലോ, (അഥവാ ഒരാള്‍ പണമിറക്കുകയും മറ്റൊരാള്‍ ജോലി ചെയ്യുകയും ചെയ്യുന്ന കരാര്‍), അതല്ലെങ്കില്‍ മറ്റു രൂപങ്ങളിലുള്ള കൂട്ടുകച്ചവടങ്ങളിലോ (ആയിരം രണ്ടായിരം) നിര്‍ണ്ണിതമായ ഒരു സഖ്യ ലാഭമായി നിശ്ചയിക്കല്‍ അനുവദനീയമല്ല. അപ്രകാരമാണ് എങ്കില്‍ ആ കരാര്‍ തന്നെ അസാധുവാണ്. കാരണം അത് കൂട്ടുകച്ചവടക്കാരില്‍ ഒരാള്‍ മാത്രം നേട്ടം കൊയ്യുകയോ, ഒരാള്‍ മാത്രം പരാജയപ്പെടുകയോ ചെയ്യാന്‍ ഇടവരുത്തുന്ന ഒരു കരാറാണ്. മറിച്ച് ലാഭം (നിര്‍ണ്ണിതമായ സംഖ്യ നിശ്ചയിക്കാതെ) എത്രയാണോ ഉള്ളത് അതിന്‍റെ നേര്‍പകുതിയെന്നോ, അതല്ലെങ്കില്‍ അതില്‍ കുറവോ കൂടുതലോ ആയോ (മുന്‍നിശ്ചയിച്ച പ്രകാരം)   പങ്കിട്ടെടുക്കുകയാണ് വേണ്ടത്. ഇത് പണ്ഡിതന്മാര്‍ക്കിടയില്‍ എകാഭിപ്രായമുള്ള കാര്യമാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ" - [http://www.binbaz.org.sa/fatawa/4009].

അതിനാല്‍ത്തന്നെ താങ്കളുടെ ജോലി അനുവദനീയമല്ല. ഹദീസില്‍ ഇപ്രകാരം കാണാം :

عن ابن عباس عن النبي صلى الله عليه و سلم قال : إن الله تعالى إذا حرم شيئا حرم ثمنه

ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും നിവേദനം: നബി (സ) പറഞ്ഞു: " അല്ലാഹു ഒരു കാര്യം നിഷിദ്ധമാക്കിയാല്‍ അതു മുഖേന ലഭിക്കുന്ന പണവും നിഷിദ്ധമാണ്." - [ത്വബറാനി : 3/7 - ഹദീസ് 20].

താങ്കളുടെ ജോലിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന സാമബത്തിക കരാര്‍  ഒന്നുകില്‍ പലിശയുടെ പരിധിയില്‍, അതല്ലെങ്കില്‍ ചൂതാട്ടത്തിന്‍റെ പരിധിയില്‍ വരുന്നു. അതിനാല്‍ത്തന്നെ താങ്കള്‍ ആ ജോലി ഉപേക്ഷിക്കുകയും, അല്ലാഹുവിങ്കലേക്ക്‌ തൗബ ചെയ്ത് മടങ്ങുകയും, അല്ലാഹുവിനോട് തൗഫീഖിനായി പ്രാര്‍ഥിച്ച് ഹലാലായ മറ്റു ജോലികള്‍ അന്വേഷിക്കുകയും ചെയ്യേണ്ടതുണ്ട്. തത് വിഷയത്തില്‍ ചോദിക്കാനും, മതപരമായ വിധി അറിയാനും താങ്കള്‍ കാണിച്ച താല്പര്യത്തിന് അല്ലാഹു തക്കതായ പ്രതിഫലം നല്‍കട്ടെ. "അല്ലാഹുവിന് വേണ്ടി ആര് ഒരു കാര്യം ഉപേക്ഷിക്കുന്നുവോ അല്ലാഹു അവന് അതിനേക്കാള്‍ ഉചിതമായത് നല്‍കുമെന്ന് " നബി (സ) പഠിപ്പിച്ചിട്ടുണ്ട്.
അല്ലാഹു അനുഗ്രഹിക്കട്ടെ ...

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് PN