Tuesday, September 24, 2013

ഇല്മിന്‍റെ പ്രാധാന്യവും, ത്വാലിബുല്‍ ഇല്മ് അറിയേണ്ടതും !.



الحمد لله وحده، والصلاة والسلام على من لا نبي بعده وعلى آله وصحبه ، أما بعد 

നമ്മെളെല്ലാവരും ആഗ്രഹിക്കുന്ന ആ വിവര്‍ണ്ണനാതീതമായ വിജയം കയ്യിലൊതുക്കാന്‍ ശ്വാസവായുവിനെക്കാള്‍ നമുക്കനിവാര്യമായ ഒന്നുണ്ട്. അതാണ്‌ അറിവ്. പണവും സ്വത്തും സമ്പാദിച്ചു കൂട്ടാനും അധികാരം വെട്ടിപ്പിടിക്കാനുമുള്ള ആര്‍ത്തിയില്‍ മനുഷ്യര്‍ അധപതിക്കുമ്പോള്‍, വെറും താല്‍ക്കാലിക വിഭവമായ ഐഹിക ജീവിതത്തെ പരമാവധി ആസ്വദിക്കാന്‍ മനുഷ്യന്‍ പാടുപെടുമ്പോള്‍, അതില്‍ നിന്നെല്ലാം വ്യത്യസ്തനായി  പാരത്രികലോകത്തെ സ്ഥിരവാസത്തിനുള്ള ഭവനമൊരുക്കാന്‍ പ്രേരിപ്പിക്കുന്നതും, തന്‍റെ രക്ഷിതാവിനെയും അവന്‍റെ അധ്യാപനങ്ങളെയും അടുത്തറിയാന്‍ സാധിക്കുന്നതും, സന്ദേഹമില്ലാതെ ആശയക്കുഴപ്പങ്ങളില്ലാതെ പ്രവാചകന്മാര്‍ വഴികാട്ടിയ മാര്‍ഗത്തില്‍ ഉറച്ചു നിന്ന് വിശ്വാസിയായി മരണപ്പെടാന്‍ സാധിക്കുന്നതുമായ അറിവ്.  ആ അറിവ് കരസ്ഥമാക്കാന്‍ നാമോരോരുത്തരും പരിശ്രമിക്കേണ്ടതുണ്ട്. ആ അറിവാണ് സ്വർഗതത്തിലേക്കുള്ള നമ്മുടെ പാത എളുപ്പമാക്കുന്നത്. അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കാൻ സഹായകമാകുന്നത്. 

وَسِيقَ الَّذِينَ اتَّقَوْا رَبَّهُمْ إِلَى الْجَنَّةِ زُمَرًا ۖ حَتَّىٰ إِذَا جَاءُوهَا وَفُتِحَتْ أَبْوَابُهَا وَقَالَ لَهُمْ خَزَنَتُهَا سَلَامٌ عَلَيْكُمْ طِبْتُمْ فَادْخُلُوهَا خَالِدِينَ

"തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചു ജീവിച്ചവര്‍ സ്വര്‍ഗത്തിലേക്ക് കൂട്ടം കൂട്ടമായി നയിക്കപ്പെടും. അങ്ങനെ അതിന്റെ കവാടങ്ങള്‍ തുറന്നു വെക്കപ്പെട്ട നിലയില്‍ അവര്‍ അതിന്നടുത്ത്‌ വരുമ്പോള്‍ അവരോടു അതിന്റെ കാവല്‍ക്കാര്‍ പറയും: നിങ്ങള്‍ക്ക് സമാധാനം. നിങ്ങള്‍ സംശുദ്ധരായിരിക്കുന്നു. അതിനാല്‍ നിത്യവാസികളെന്ന നിലയില്‍ നിങ്ങള്‍ പ്രവേശിച്ചു കൊള്ളുക." [സുമര്‍: 73].

  
മതപരമായി പഠിക്കുവാനും വളരുവാനും ഇന്ന് ഒട്ടനവധി അവസരങ്ങളുണ്ട്. പ്രത്യേകിച്ചും  ഇസ്ലാമിക വിശ്വാസവുമായി ബന്ധപ്പെട്ടുള്ള അഖീദ പഠനം,  ഇസ്ലാമിക കര്‍മ ശാസ്ത്ര പഠനവും അതിനോടനുബന്ധിച്ചുള്ള  ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം, ഇസ്ലാമിക് ജേര്‍ണലിസം, ഇസ്ലാമിക കുടുംബ നിയമങ്ങള്‍, ഇസ്ലാമിക് ജുഡീശ്യറി തുടങ്ങിയ വ്യത്യസ്ത വിഷയങ്ങള്‍.ഹദീസ് നിഥാന ശാസ്ത്രം, തഫ്സീര്‍, ഉലൂമുല്‍ ഖുര്‍ആന്‍.......  ഇങ്ങനെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ എണ്ണിയാലൊടുങ്ങാത്ത പഠന സാധ്യതകള്‍. ഉയര്‍ന്നു ചിന്തിക്കാനും ആത്മ സമര്‍പ്പണത്തിനും വിദ്യാര്‍ഥികള്‍ തയ്യാറായാല്‍ അവര്‍ക്കതിനുള്ള അവസരങ്ങള്‍ തുറന്നു കിട്ടുക തന്നെ ചെയ്യും ഇന്‍ ഷാ അല്ലാഹ് !.


ഇമാം ഇബ്നുല്‍ ജൗസി (رحمه الله) പറയുന്നു:

لقد غفل طلاب الدنيا عن اللذة فيها ، واللذة فيها شرف العلم 

"ദുനിയാവിനെ തേടി നടക്കുന്നവര്‍ ദുനിയാവിലെ ഏറ്റവും വലിയ ആസ്വാദനത്തെക്കുറിച്ച് അശ്രദ്ധരാണ്. ആ ആസ്വാദനമാകട്ടെ മഹത്വകരമായ അറിവാകുന്നു."

  അതിയായ ആഗ്രഹത്തോടെയും ആത്മാര്‍ഥതയോടെയും മതപഠനത്തിനായി മുന്നോട്ടു വരുന്ന വിദ്യാര്‍ഥികള്‍ക്ക് മംഗളം. അല്ലാഹുവിന്‍റെ മഹത്തായ ഒരനുഗ്രഹമാണത്. ഒരു മഹാ ഭാഗ്യം. പ്രവാചകന്മാരുടെ അനന്തരാവകാശികള്‍ ആണവര്‍. പ്രവാചകന്മാര്‍ അനന്തര സ്വത്തായി വിട്ടേച്ചു പോയത് ദീനാറോ ദിര്‍ഹമോ അല്ല. മറിച്ച് അറിവാണ്.

ആ അനന്തര സ്വത്ത് കരസ്ഥമാക്കുക അത്ര എളുപ്പമല്ല. ഒരുപാട്  കടമ്പകള്‍ കടക്കേണ്ടതുണ്ട്. ആത്മാര്‍ത്ഥവും നിഷ്കളങ്കവുമായ കഠിനപരിശ്രമവും ക്ഷമയും, സൂക്ഷ്മതയും അതിന്നാവശ്യമാണ്.  പൊതുവേ ഓരോ വിദ്യാര്‍ഥിയും പാലിച്ചിരിക്കേണ്ട ഒരുപാട്   മര്യാദകളില്‍ ചില കാര്യങ്ങളെ മാത്രമാണ് ഇവിടെ സൂചിപ്പിക്കുന്നത് :

  ഒന്ന്: ആത്മാര്‍ഥമായ പ്രാര്‍ത്ഥന.

ഒരു വിശ്വാസിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആയുധമാണ് പ്രാര്‍ത്ഥന. പ്രാര്‍ഥിക്കാതെ അഹന്ത നടിക്കുന്നവനെ അല്ലാഹു പരിഗണിക്കുകയില്ല. അല്ലാഹു പറയുന്നു: 

قُلْ مَا يَعْبَأُ بِكُمْ رَبِّي لَوْلا دُعَاؤُكُمْ

"(നബിയേ) പറയുക: നിങ്ങളുടെ പ്രാര്‍ത്ഥനയില്ലെങ്കില്‍ എന്റെ രക്ഷിതാവ് നിങ്ങള്‍ക്ക് എന്ത് പരിഗണന നല്‍കാനാണ് " [ ഫുര്‍ഖാന്‍: 77].

ഉപകാരപ്രദമായ അറിവ് വര്‍ധിപ്പിച്ചു കിട്ടാനും, അതനുസരിച്ച് തന്റെ ജീവിതത്തെ ക്രമപ്പെടുത്താനും നാം സദാ പ്രാര്‍ഥിക്കണം. വിശുദ്ധ ഖുര്‍ആനില്‍  അറിവ് വര്‍ധിച്ചു കിട്ടാന്‍ പ്രാര്തിക്കണമെന്നത് പ്രത്യേകം ഉണര്ത്തുന്നുണ്ട്.

അല്ലാഹു പറയുന്നു: 

وَقُلْ رَبِّ زِدْنِي عِلْمًا

"....'എന്റെ രക്ഷിതാവേ, എനിക്ക് നീ ജ്ഞാനം വര്‍ദ്ധിപ്പിച്ചു തരേണമേ' എന്ന് നീ പറയുകയും ചെയ്യുക" [ ത്വാഹാ: 114].മാത്രമല്ല അറിവ് വര്‍ദ്ധിപ്പിച്ചു തരാന്‍ പ്രാര്‍ഥിക്കുന്നതിനോടൊപ്പം, ഏറ്റവും ശരിയായ ഉറവിടത്തില്‍ നിന്നാണ് താന്‍ അറിവ് സ്വീകരിക്കുന്നത് എന്ന് ഓരോ വിദ്യാര്‍ഥിയും ഉറപ്പ് വരുത്തുകയും അതിനായി സദാ അല്ലാഹുവോട് പ്രാര്‍ഥിക്കുകയും വേണം.

മഹാനായ ഇബ്നു സീരീന്‍
(رحمه الله) പറയുന്നു : " നിങ്ങള്‍ നേടുന്ന ഈ അറിവ് അത് നിങ്ങളുടെ മതമാണ്‌. ആയതിനാല്‍ തന്നെ ആരില്‍ നിന്നുമാണ് അത് സ്വീകരിക്കുന്നത് എന്ന് സൂക്ഷ്മമായി പരിശോധിച്ചുകൊള്ളുക ".


പരിശ്രമിക്കുക ഒപ്പം സദാ അല്ലാഹുവിനോട് പ്രാര്‍ഥിക്കുക. ആ പ്രാര്‍ത്ഥന ആത്മാര്‍ഥമാണെങ്കില്‍ തീര്‍ച്ചയായും സര്‍വശക്തന്‍ അതിനുത്തരം നല്‍കും. അതേ നമ്മുടെ രക്ഷിതാവ് പറയുന്നു :

وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ 

"നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ് തീര്‍ച്ച " [ മുഅ്മിന്‍: 60 ].



  രണ്ട്: നിയ്യത്ത് നന്നാക്കുക.

  ഏതൊരു വിശ്വാസിയുടെ സല്‍കര്‍മ്മവും അല്ലാഹുവിന്റെ പക്കല്‍ സ്വീകാര്യയോഗ്യമാകണമെങ്കില്‍ ചില നിബന്ധനകള്‍ പാലിച്ചിരിക്കണം. ഒന്ന്‍: 'ഇഖ്‌ലാസ്',  രണ്ട്:  'ഇത്തിബാഉ റസൂല്‍ '. അഥവാ നിഷ്കളങ്കമായി അല്ലാഹുവിന്‍റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ട് അനുഷ്ടിക്കപ്പെടുന്നതും പ്രവാചകന്‍റെ ചര്യ പിന്പറ്റിക്കൊണ്ടുള്ളതുമാകണം. എങ്കില്‍ മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ.

وَمَنْ أَحْسَنُ دِينًا مِمَّنْ أَسْلَمَ وَجْهَهُ لِلَّهِ وَهُوَ مُحْسِنٌ وَاتَّبَعَ مِلَّةَ إِبْرَاهِيمَ حَنِيفًا ۗ وَاتَّخَذَ اللَّهُ إِبْرَاهِيمَ خَلِيلًا

അല്ലാഹു പറയുന്നു: "സദ്‌വൃത്തനായിക്കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് കീഴ്പ്പെടുത്തുകയും, നേര്‍ മാര്‍ഗത്തിലുറച്ചു നിന്നുകൊണ്ട് ഇബ്രാഹീമിന്റെ മാര്‍ഗ്ഗത്തെ പിന്തുടരുകയും ചെയ്തവനേക്കാള്‍ ഉത്തമ മതക്കാരന്‍ ആരുണ്ട്? അല്ലാഹു ഇബ്രാഹീമിനെ സുഹ്രത്തായി സ്വീകരിച്ചിരിക്കുന്നു." [നിസാഅ്: 125].

 ഈ ആയത്തില്‍ "സദ്‌വൃത്തനായിക്കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് കീഴ്പ്പെടുത്തുക" എന്നത് കൊണ്ടുദ്ദേശിക്കുന്നത് ഇഖ്‌ലാസാണ്. എല്ലാ കര്‍മങ്ങളിലുമെന്ന പോലെ അറിവ് തേടുന്നതിലും നിയ്യത്തിനു വളരെയധികം പ്രാധാന്യമുണ്ട്. ജനങ്ങളുടെ ഇടയില്‍ പേരിനും പ്രശസ്തിക്കുമെല്ലാം കാരണമായിത്തീരുന്ന ഒന്നാണ് അറിവ് എന്നതുകൊണ്ട്‌ തന്നെ അല്ലാഹുവിന്‍റെ  പ്രീതി ആഗ്രഹിക്കുന്നതില്‍ നിന്നും ദുന്‍യവിയായ സ്ഥാനമാനങ്ങളെ ആഗ്രഹിക്കുന്നതിലേക്ക് നമ്മുടെ ഉദ്ദേശ്യത്തെ വഴിതിരിച്ചുവിടാന്‍ പിശാച് ആവത് ശ്രമിച്ചു കൊണ്ടിരിക്കും. ഉദ്ദേശ്യം പിഴച്ചുപോയാല്‍ നമ്മള്‍ ചെയ്യുന്ന കര്‍മം സ്വീകരിക്കപ്പെടുകയില്ല എന്നതിലുപരി നമ്മള്‍ ശിക്ഷാര്‍ഹരായി മാറുകയും ചെയ്യുമെന്നതാണ് ഏറ്റവും അപകടകരം.

قال رسول الله ـ صلى الله عليه وسلم: (من تعلم العلم ليباهي به العلماء، أو يماري به السفهاء، أو يصرف به وجوه النّاس إليه أدخله الله جهنم) رواه ابن ماجه عن أبي هريرة وصححه الألباني

പ്രവാചകന്‍(صلى الله عليه وسلم) പറയുന്നു : " പണ്ഡിതന്മാരെ കൊച്ചാക്കാന്‍ വേണ്ടിയോ, അവിവേകികളോട് തര്‍ക്കിക്കാന്‍ വേണ്ടിയോ, ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടിയോ ആണ് ഒരാള്‍ അറിവ് തെടുന്നതെങ്കില്‍   അവനെ അല്ലാഹു കത്തിജ്വലിക്കുന്ന നരകത്തില്‍ പ്രവേശിപ്പിക്കും". [ ഇബ്നു മാജ - അല്‍ബാനി/സ്വഹീഹ്].
 
 അതുപോലെ ഇബ്നു മസ്ഊദ് (رضي الله عنه) പറയുന്നു: "പ്രവര്‍ത്തികമാക്കപ്പെടുന്നില്ലെങ്കില്‍ വാക്കുകള്‍ക്ക് യാതൊരു പ്രയോജനവുമില്ല. ഇനി വാക്കുകളും പ്രവര്‍ത്തിയുമെല്ലാം ഉണ്ടെങ്കിലും ശരിയായ നിയ്യത്തില്ലെങ്കില്‍ അവ രണ്ടും ഉപകാരപ്പെടില്ല. ഇനി നല്ല നിയ്യത്തും, വാക്കും, പ്രവര്‍ത്തിയും എല്ലാമുണ്ട് പക്ഷെ പ്രവാചകചര്യയില്‍ പെടാത്ത പ്രവര്‍ത്തനമാണ് എങ്കില്‍ അവയൊന്നും തന്നെ ഉപകാരപ്പെടില്ല". [ജവാമിഉല്‍ ഉലൂമി വല്‍  ഹികം]

ഒരാളുടെ വാക്കുകളും പ്രവര്‍ത്തികളുമെല്ലാം സ്വീകാര്യയോഗ്യമാവണമെങ്കില്‍ 'ഇഖ്‌ലാസും', 'ഇത്തിബാഉ റസൂലും' അനിവാര്യമാണ് എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. അല്ലെങ്കില്‍ കര്‍മങ്ങള്‍ സ്വീകരിക്കപ്പെടില്ല എന്ന് മാത്രമല്ല ശിക്ഷ ലഭിക്കുകയും ചെയ്യും. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ .. ആമീന്‍..

അതുകൊണ്ട് നാം ഇടയ്കിടെ നമ്മുടെ നിയ്യത്തിനെ പുനര്‍പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. ഒരു പ്രവര്‍ത്തി ചെയ്യുന്നതിനേക്കാള്‍ പ്രയാസകരമായ കാര്യമാണ് ആ പ്രവര്‍ത്തി ചെയ്യുമ്പോഴുള്ള നിയ്യത്ത് നന്നാക്കുക എന്നുള്ളത്.

 യൂസുഫ് ബ്നു അസ്ബാത്വ് (رحمه الله) പറയുന്നു: "ഒരു കര്‍മം ചെയ്യുമ്പോഴുള്ള കഠിന പരിശ്രമത്തെക്കാളും ബുദ്ധിമുട്ടുകളെക്കാളും പ്രയാസകരമാണ് ആ കര്‍മം ചെയ്യുമ്പോഴുള്ള തന്റെ സദുദ്ദേശ്യത്തെ പിഴച്ചു പോകാതെ സംരക്ഷിക്കുക എന്നുള്ളത്".


നിയ്യത്ത് നന്നാക്കാന്‍ ഒരു വിദ്യാര്‍ഥി പാലിച്ചിരിക്കേണ്ട ഒരുപാട് മര്യാദകളുണ്ട്. അദ്ധ്യാപകരോടും സഹപാടികളോടുമുള്ള ബഹുമാനം, വിനയം, താഴ്മ, സ്നേഹം അതുപോലെ താന്‍ പഠിച്ച അറിവ് സ്വന്തം ജീവിതത്തില്‍  പ്രാവര്‍ത്തികമാക്കല്‍, സന്മനസ്സോടെ അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കല്‍ തുടങ്ങിയവയെല്ലാം അതില്‍ പെടുന്നു. ഇത് വിശദമായി മനസ്സിലാക്കാന്‍ അറിവിന്‍റെയും പണ്ഡിതന്മാരുടെയും പ്രാധാന്യവും സ്ഥാനവുമെല്ലാം സൂചിപ്പിക്കുന്ന പുസ്തകങ്ങള്‍ ധാരാളമായി വായിക്കണം. جامع بيان العلم وفضله  എന്ന ഇബ്നു അബ്ദുല്‍ ബര്‍ (رحمه الله)  വിന്‍റെ ഗ്രന്ഥം ഇതില്‍ സുപ്രധാനമാണ്‌. അത്തരം ഗ്രന്ഥങ്ങള്‍ വായിക്കുക വഴി വിദ്യാര്‍ഥികള്‍ക്ക് അറിവിനോടുള്ള ഇഷ്ടവും ആദരവുമെല്ലാം വര്‍ധിക്കും. സച്ചരിതരായ മുന്‍കാല പണ്ഡിതന്മാരുടെ ജീവ ചരിത്രവും അറിവ് നേടാനായി അവര്‍ സഹിച്ച ത്യാഗങ്ങളുമെല്ലാം അറിഞ്ഞിരിക്കേണ്ടതും  ലക്ഷ്യബോധമുള്ള ഒരു വിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്.


  മൂന്ന്‍: നേടിയ അറിവ് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക.

പ്രാവര്‍ത്തികമാക്കുന്നതിനു വേണ്ടിയാണല്ലോ നാം അറിവ് തേടുന്നത്. അറിവ് വര്‍ധിക്കുന്നതിനനുസരിച്ച് അത് ജീവിതത്തില്‍ പകര്‍ത്തുന്നവനാണ് യഥാര്‍ത്ഥ വിദ്യാര്‍ഥി. ആത്മാര്‍ത്ഥമായി അറിവ് തേടുന്നവന്‍റെ ജീവിതത്തില്‍ അത് വരുത്തുന്ന മാറ്റങ്ങള്‍ പ്രകടമായിരിക്കും.

ഹസന്‍ (رضي الله عنه) പറയുന്നു: " അറിവ് തേടുന്നവന്‍ അതിന്‍റെ ഫലം തന്‍റെ  നാവിലും , കൈയിലും, നോട്ടത്തിലും, ഭയഭക്തിയിലും, നമസ്കാരത്തിലും, പരലോക വിജയത്തോടുള്ള തന്‍റെ അമിതമായ താല്പര്യത്തിലുമെല്ലാം അത് പ്രതിഫലിച്ചു കാണാന്‍ ഒട്ടും വൈകിക്കുകയില്ല" [സുനനുദ്ധാരിമി- 1/118].

മനസ്സിന്‍റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന്, തന്‍റെ കര്‍മങ്ങളിലൂടെ അത് പ്രതിഫലിക്കുമ്പോഴാണ് അറിവ് യദാര്‍ത്ഥത്തില്‍ അറിവായി മാറുന്നത്. 

ഇമാം ശാഫിഇ (رحمه الله) പറയുന്നു: " മനപ്പാഠമാക്കി വെക്കപ്പെടുന്നവയല്ല അറിവ്. മറിച്ച് ഉപകാരപ്പെടുന്നവയേതാണോ അതാണ്‌ അറിവ്" [ഹുല്‍യതുല്‍ ഔലിയാഅ്: 9/123]. മനപ്പാഠമാക്കേണ്ടതില്ല എന്നല്ല. ഒരാള്‍ കുറേ മനപ്പാഠമാക്കിയത് കൊണ്ട് മാത്രം അറിവാകുന്നില്ല, മറിച്ച് അയാളുടെ പ്രവര്‍ത്തനങ്ങളില്‍ ആ അറിവ് പ്രതിഫലിക്കേണ്ടതുണ്ട് എന്നാണിതര്‍ത്ഥമാക്കുന്നത്.


മാത്രമല്ല പരലോകത്തു വച്ച് ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ അടിമക്ക്  തന്‍റെ കാലുകള്‍ മുന്നോട്ട് വെക്കാന്‍ കഴിയുകയില്ല എന്ന് പ്രദിപാദിക്കപ്പെട്ട ഹദീസ് നമുക്ക് ഏവര്‍ക്കും അറിയാമല്ലോ. അന്നേ ദിവസം ചോദിക്കപ്പെടുന്ന ഒരു ചോദ്യമാണ് "നീ അറിഞ്ഞ കാര്യങ്ങളില്‍ നീ എന്ത് പ്രവര്‍ത്തിച്ചു ?! " എന്നുള്ളത്. തങ്ങള്‍ക്ക് അറിവ് വന്നെത്തുമ്പോള്‍ ഒട്ടും വൈകിക്കാതെ അത് പിന്തുടര്‍ന്നിരുന്ന സ്വഹാബത്തിന്‍റെ ചരിത്രം എത്രയോ നമുക്ക് മുന്നിലുണ്ട്. അതെ പ്രവാചകന്‍റെയും,  സ്വഹാബത്തിന്‍റെയും പാത
പിന്തുടരുന്നതില്‍ തന്നെയാണ് നന്മയുള്ളത്.

നാല്: പ്രമാണബദ്ധമായി നേടിയ അറിവ് കുറച്ചാണെങ്കില്‍ പോലും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുക:

അല്ലാഹു പറയുന്നു :
(وَمَنْ أَحْسَنُ قَوْلًا مِمَّنْ دَعَا إِلَى اللَّهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ. )
 
അല്ലാഹുവിങ്കലേക്ക്‌ ക്ഷണിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്‌ലിമീങ്ങളില്‍ പെട്ടവനാകുന്നു എന്ന് പറയുകയും ചെയ്തവനേക്കാള്‍ വിശിഷ്ടമായ വാക്ക് പറയുന്ന മാറ്റാരുണ്ട് - [ ഫുസ്വിലത്‌ - 33]

പ്രവാചകന്‍ (صلى الله عليه وسلم) പറയുന്നു:

من دل على خير فله فله مثل أجر فاعله 

"ആരെങ്കിലും ഒരാള്‍ക്ക് ഒരു നന്മ കാണിച്ചുകൊടുത്താല്‍ അത് പ്രവര്‍ത്തിച്ചവന് ലഭിക്കുന്ന പ്രതിഫലത്തിന് സമാനമായ പ്രതിഫലം അവനും ലഭിക്കുന്നു" - [ സ്വഹീഹ് മുസ്‌ലിം]

അതുപോലെ പ്രവാചകന്‍ (صلى الله عليه وسلم)  പറഞ്ഞു: 

من دعا إلى هدى كان له من الأجر مثل أجور من تبعه لا ينقص ذلك من أجورهم شيئا 

"ആരെങ്കിലും ഒരാളെ ഒരു സല്‍പ്രവര്‍ത്തിയിലേക്ക് ക്ഷണിച്ചാല്‍, ആ ക്ഷണം സ്വീകരിക്കുന്നവരുടെ പ്രതിഫലത്തിന് തുല്യമായ പ്രതിഫലം ക്ഷണിക്കുന്നവനും ലഭിക്കും. അതുമൂലം അവരില്‍ ഏതെങ്കിലും ഒരാളുടെ പ്രതിഫലത്തിന് യാതൊരു കുറവും സംഭവിക്കില്ല." - [സ്വഹീഹ് മുസ്‌ലിം]


മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം : 

فوالله لأن يهدي الله بك رجلا واحدا خير لك من حمر النعم 

" വല്ലാഹി !, നീ മുഖേന ഒരാള്‍ക്കെങ്കിലും അല്ലാഹു ഹിദായത്ത് നല്‍കുകയാണ് എങ്കില്‍ അതാണ്‌ ചുവന്ന ഒട്ടകം ലഭിക്കുന്നതിനേക്കാള്‍ നിനക്കുത്തമം " [സ്വഹീഹുല്‍ ബുഖാരി].

ഇബ്നു ബാസ് (رحمه الله) പറയുന്നു : " ലോകത്തിന്‍റെ ഏത് കോണുകളിലായാലും അറിവുള്ളവര്‍ ദഅവത്തില്‍ വ്യാപൃതരാവണം. വായുവിലായാലും, ട്രയിനിലായാലും, കാറിലായാലും, കപ്പലിലായാലും എപ്പോഴാണോ തങ്ങള്‍ക്ക് ദഅവത്തിന് അവസരം ലഭിക്കുന്നത് സദുപദേശം നല്‍കിക്കൊണ്ടും കാര്യങ്ങള്‍ പറഞ്ഞുകൊടുത്തുകൊണ്ടും  മതവിദ്യാര്‍ഥികള്‍ അത് ഉപയോഗപ്പെടുത്തണം. ദഅവത്തില്‍ ഭാഗവാക്കാകാന്‍ കഴിയുക എന്നത് വലിയ ഒരു സൗഭാഗ്യമാണ്".[كتاب : فتاوى علماء بلد الحرام]

എന്നാല്‍ അറിവില്ലാതെ ദഅവത്ത് നടത്താന്‍ പാടില്ല. മതത്തില്‍ തങ്ങള്‍ക്ക് അറിവില്ലാത്ത കാര്യങ്ങള്‍ സംസാരിക്കുക എന്നുള്ളത് കഠിനമായ ശിക്ഷ ലഭിക്കുന്ന പാപമായാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. അപ്പോള്‍ താന്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുന്നത് എന്തോ അത് വളരെ ചെറിയ  അറിവായാലും പ്രമാണബദ്ധമായി മനസ്സിലാക്കിയ കാര്യം ആവണം. അതുപോലെത്തന്നെ എല്ലാ കാര്യവും പഠിച്ച് മനസ്സിലാക്കി ഇല്‍മ് പൂര്‍ത്തിയായ ഒരാള്‍ക്കേ ദഅവത്ത് പാടുള്ളൂ എന്ന ധാരണയും തെറ്റാണ്. ആ ധാരണ പ്രമാണങ്ങള്‍ക്ക് വിരുദ്ധവുമാണ്. മറിച്ച് താന്‍ തന്‍റെ സഹോദരനെ ക്ഷണിക്കുന്ന വിഷയമേതോ അത് അല്ലാഹുവും അവന്‍റെ പ്രവാചകനും പഠിപ്പിച്ചതാണ് എന്ന് ക്ഷണിക്കുന്നവന് ബോധ്യമുണ്ടാകണം എന്നതാണ് ശരിയായ വീക്ഷണം. ഒരാള്‍ക്ക് വുളു എടുക്കാന്‍ അറിയുമെങ്കില്‍ വുളു എടുക്കാന്‍ അറിയാത്തവന് അത് പഠിപ്പിച്ചു കൊടുക്കാം, ഒരാള്‍ക്ക് നമസ്കരിക്കാന്‍ അറിയുമെങ്കില്‍ നമസ്കാരം അറിയാത്തവന് അത് പഠിപ്പിച്ചുകൊടുക്കാം. ഇപ്രകാരം താന്‍ മനസ്സിലാക്കിയ ഒരു നന്മ തന്‍റെ സഹോദരന് കൂടി മനസ്സിലാക്കിക്കൊടുക്കുക എന്നത് ഏറെ പുണ്യകരമായ ഒരു സംഗതിയാണ്. മാത്രമല്ല തനിക്ക് അറിയാവുന്ന ഒരു അറിവ് തന്‍റെ സഹോദരനുമായി പങ്കുവെക്കുന്നതിന് പകരം അത് മൂടിവെക്കുകയാണ് എങ്കില്‍ അത് കുറ്റകരമാണ്താനും.

ശൈഖ് ഇബ്ന്‍ ബാസ് (رحمه الله) പറയുന്നു : "ഇതൊക്കെ ഞാന്‍ ചെയ്യേണ്ടതല്ല. മറ്റുള്ളവര്‍ ചെയ്യട്ടെ എന്ന് പറഞ്ഞുകൊണ്ട് ഒരു മതവിദ്യാര്‍ഥി  മാറി നില്‍ക്കരുത് എന്നാണ് എനിക്ക് ഉപദേശിക്കാനുള്ളത്. തന്‍റെ കഴിവും അറിവും അനുസരിച്ച് അല്ലാഹുവിന്‍റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുകയാണ് അവന്‍ ചെയ്യേണ്ടത്. അതോടൊപ്പം തനിക്ക് കഴിയാത്ത കാര്യങ്ങളില്‍ ഇടപെടുകയും ചെയ്യരുത്. മറിച്ച് തനിക്കുള്ള അറിവിന്‍റെ തോതനുസരിച്ച് അവന്‍ അല്ലാഹുവിലേക്ക് ക്ഷണിക്കട്ടെ. പറയുന്ന കാര്യങ്ങള്‍ പ്രമാണബദ്ധമായിരിക്കുവാനും അല്ലാഹുവിന്‍റെ മേല്‍ അറിവില്ലാത്ത കാര്യങ്ങള്‍ സംസാരിക്കാതിരിക്കുവാനും അങ്ങേയറ്റം സൂക്ഷിക്കേണ്ടതുണ്ട് ". [كتاب : فتاوى علماء بلد الحرام]

അതുപോലെ പ്രബോധകന്മാര്‍ അല്ലാഹുവിന്‍റെ പ്രീതി മാത്രം ആഗ്രഹിക്കുന്നവര്‍ ആയിരിക്കണം. സ്വാലിഹ് ആലു ശൈഖ് (ഹഫിദഹുല്ലാഹ്)  പറയുന്നു : " തന്‍റെ ദഅവത്ത് സ്വീകരിക്കുന്ന ആളുകളുടെ ആദിക്യത്തില്‍ വഞ്ചിതനാകുന്നവനോ അവരുടെ കുറവില്‍ ആവലാതിപ്പെടുന്നവനോ അല്ല പ്രബോധകന്‍.
മറിച്ച് തന്‍റെ പ്രബോധനം നന്നാക്കുവാനും, അത് ദൈവിക മാര്‍ഗദര്‍ശനത്തിലും, പ്രവാചക ചര്യയിലും, ഉള്‍ക്കാഴ്ചയിലും അധിഷ്ടിതമായിരിക്കുവാനും ശ്രദ്ധ ചെലുത്തുന്നവനായിരിക്കണം പ്രബോധകന്‍ " [مقالات متنوعة لمعالي الشيخ صالح بن عبد العزيز آل الشيخ]

ഷെയ്ഖ് സ്വാലിഹ് അല്‍ ഫൌസാനും, ഉബൈദ് അല്‍ ജാബിരിയുമൊക്കെ (حفظهم الله ) അവതാരിക എഴുതിയ -മന്ഹജുസ്സലഫ് ഫി ദ്ദഅവത്തി ഇലല്ലാഹ്- എന്ന ഫവാസ് ബിന്‍ ഹുലൈല്‍ അസ്സുഹൈമിയുടെ പുസ്തകതില്‍ വന്ന ഒരു ഭാഗത്തിന്‍റെ സംക്ഷിപ്ത രൂപം കാണുക : 

" പ്രബോധനം ചെയ്യുന്നവര്‍ വളരെയധികം സൂക്ഷിക്കണം .. തങ്ങളില്‍ വരുന്ന അപാകതകള്‍ കാരണം മറ്റുള്ളവര്‍ സത്യത്തില്‍ നിന്നും അകന്നു പോകാന്‍ ഇടയാക്കരുത്... മാന്യമായും ഇസ്ലാമിക മര്യാദയോട് കൂ
ടിയും മാത്രമേ അവര്‍ തങ്ങളുടെ വീക്ഷണങ്ങള്‍ അവതരിപ്പിക്കാവൂ.. എതിരാളി എത്ര മോശമായ രീതി സ്വീകരിച്ചാലും അതേ നാണയത്തില്‍ മറുപടി പറയുക എന്നത് ഒരിക്കലും അഹ്ലുസ്സുന്നയുടെ രീതിയല്ല... എത്ര അവഹേളനങ്ങള്‍ സഹിച്ചാലും ക്ഷമിച്ചു കൊണ്ടും തന്‍റെ എതിരാളിയുടെ നന്മ മാത്രം ആഗ്രഹിച്ചു കൊണ്ടും സൗമ്യതയോടെ ആദര്‍ശം തുറന്നു പറയുക എന്നതാണ് സലഫുകളുടെ രീതി. പ്രബോധകന്‍ എതിരാളികള്‍ തീര്‍ക്കുന്ന പ്രകോപനങ്ങള്‍ക്കിരയാവരുത്.

ഇനി തന്‍റെ വികാരം നിയന്ത്രിക്കാന്‍ പറ്റാത്തവരും നമ്മളിലുണ്ടാവാം .. പൊതു പ്രബോധന രംഗങ്ങളില്‍ നിന്നും മാറി നിന്ന് ആദര്‍ശത്തിന് വേണ്ടി ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുകയും തന്നെക്കൊണ്ട് കഴിയുന്ന സഹായങ്ങള്‍ ചെയ്തു കൊടുക്കുകയുമാണ് അവര്‍ ചെയ്യേണ്ടത്. പൊതു പ്രബോധനത്തില്‍ അവരില്‍ നിന്ന് വരുന്ന വികാരപരമായ സമീപനങ്ങള്‍ ഒരു പക്ഷെ ഇസ്ലാമികാധ്യാപനങ്ങളെ മറികടക്കാന്‍ ഇടയുണ്ട്. ഇത് പ്രബോധനത്തിന്റെ മുന്നേറ്റത്തെ തന്നെ ബാധിച്ചേക്കാം. ഇനി തന്‍റെ വികാരത്തെ ക്ഷമ കൊണ്ടും, ഗുണകാംഷ കൊണ്ടും തടുത്തു നിര്‍ത്താന്‍ സാധിക്കുമെങ്കില്‍ ഇസ്ലാമിക മര്യാദകള്‍ കാത്തു സൂക്ഷിച്ചു കൊണ്ട് അവര്‍ പ്രബോധനം ചെയ്തു കൊള്ളട്ടെ..... ".

അല്ലാഹുവിന്‍റെ നിയമ നിര്‍ദേശങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കുവാനും മനസ്സിലാക്കുവാനും അത് ജീവിതത്തില്‍ പകര്‍ത്തുവാനും അല്ലാഹു തൗഫീഖ് നല്‍കട്ടെ. അല്ലാഹു നേരിലേക്കും നന്മയിലേക്കും നമ്മെ ഓരോരുത്തരെയും വഴി നടത്തട്ടെ.

وصلى الله وسلم على عبده ورسوله نبينا محمد وآله وصحبه. والسلام عليكم ورحمة الله 


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ