Thursday, June 29, 2017

കുറി അനുവദനീയമാണോ ?. കുറി നടത്തുന്നയാള്‍ക്ക് പ്രതിഫലം സ്വീകരിക്കാമോ ?.



ചോദ്യം: നമ്മുടെ നാട്ടില്‍ ഇന്ന് കണ്ടുവരുന്ന കുറിയുടെ ഇസ്‌ലാമിക വിധി എന്താണ് ?. ഞങ്ങളുടെ നാട്ടിലുള്ള പൊതുവെയുള്ള കുറി അനുവദനീയമാണോ. നാട്ടിലെ കുറിയുടെ രീതി, 50000യുടെ കുറി ആണെങ്കിൽ 10000 വീതമുള്ള 10 നറുക്ക്. നറുക്ക് കിട്ടുന്ന ആൾക്ക് 48000 രൂപയാണ് കിട്ടുക. 2000 രൂപ കുറി നടത്തുന്ന ആൾ കിഴിവ് ആയി എടുക്കുന്നു. ഈ രീതി അനുവദനീയം ആണോ ?.

www.fiqhussunna.com

ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

ഒന്നാമതായി: കുറിയുടെ മതവിധി

കുറികള്‍ വ്യത്യസ്ഥ രൂപത്തില്‍ ഉണ്ട്. അതില്‍ അനുവദനീയമായതും നിഷിദ്ധമായതും ഉണ്ട്. എന്നാല്‍ ചോദ്യകര്‍ത്താവ് സൂചിപ്പിച്ച പൊതുവായി കണ്ടുവരുന്ന സാധാരണ കുറി അനുവദനീയമാണ്. എന്നാല്‍ വിളിച്ചെടുക്കുന്ന കുറി എന്നറിയപ്പെടുന്ന ആദ്യം എടുക്കുന്നവര്‍ കൂടുതല്‍ പണമടക്കേണ്ടി വരികയും അവസാനം എടുക്കുന്നവര്‍ക്ക് കൂടുതല്‍ പണം ലഭിക്കുകയും ചെയ്യുന്ന കുറി നിഷിദ്ധവും പലിശയുടെ ഇനത്തില്‍ പെടുന്നതുമാണ്.

നേരത്തെ സൂചിപ്പിച്ച പോലെ പങ്കാളികള്‍ നിശ്ചിത സംഖ്യ അടക്കുകയും അത് ഓരോ മാസവും അവരില്‍ നിന്ന് നറുക്കെടുത്ത് തീരുമാനിക്കുന്ന ആള്‍ക്കോ, അതല്ലെങ്കില്‍ അവര്‍ പരസ്പരം തൃപ്തിപ്പെട്ട് തീരുമാനിച്ച ഓര്‍ഡര്‍ പ്രകാരമുള്ള പങ്കാളികള്‍ക്കോ നല്‍കുന്നു. അങ്ങനെ മുഴുവന്‍ അംഗങ്ങള്‍ക്കും ഒരുപോലെ വര്‍ദ്ധനവോ കുറവോ ഇല്ലാതെ  സമാനമായ തുക ലഭിക്കുകയും ചെയ്യുന്നതായ സാധാരണ കുറി അനുവദനീയമാണ്. ശരിയായ പണ്ഡിതാഭിപ്രായപ്രകാരം ഈ രീതിയില്‍ തെറ്റില്ല. മറിച്ച് പരസ്പരം നന്മയില്‍ സഹകരിക്കുക എന്ന ഗണത്തിലെ ഇതിനെ ഉള്‍പ്പെടുത്താന്‍ സാധിക്കൂ.


കുറിയുമായി ബന്ധപ്പെട്ട് ശൈഖ് ഇബ്നു ബാസ് (റ) യോട് ചോദിക്കപ്പെട്ട ചോദ്യവും മറുപടിയും:

ചോദ്യം:
കുറച്ച് അധ്യാപകര്‍ ചേര്‍ന്ന് മാസാവസാനം തങ്ങളുടെ ശമ്പളത്തില്‍ നിന്നും ഒരു നിശ്ചിത സംഖ്യ സ്വരൂപിക്കുന്നു. എന്നിട്ട് അതവരില്‍ ഒരാള്‍ക്ക് നല്‍കുന്നു. അടുത്ത മാസം മറ്റൊരാള്‍ക്ക് എന്നിങ്ങനെ. അങ്ങനെ എല്ലാവര്‍ക്കും തതുല്യമായ സംഖ്യ ലഭിക്കുന്നത് വരെ അത് തുടരുന്നു. ചിലര്‍ അതിനെ (الجمعية) എന്നാണ് വിളിക്കുന്നത് (നമ്മുടെ നാട്ടില്‍ കുറി എന്ന് പറയും) . അതിന്‍റെ മതപരമായ വിധി എന്താണ് ?.

ഉത്തരം:


ليس في ذلك بأس، وهو قرض ليس فيه اشتراط نفع زائد لأحد، وقد نظر في ذلك مجلس هيئة كبار العلماء، فقرر بالأكثرية جواز ذلك؛ لما فيه من المصلحة للجميع بدون مضرة. والله ولي التوفيق.
"അതില്‍ തെറ്റില്ല. ഒരാളില്‍ നിന്നും കൂടുതലായി മറ്റൊരു ഉപകാരവും ഈടാക്കാത്ത ഹലാലായ കടത്തില്‍ പെട്ടതാണ് അത്. ഹൈഅതു കിബാറുല്‍ ഉലമയുടെ (ഉന്നത പണ്ഡിതസഭ) സമിതി ഈ വിഷയം പരിശോധിക്കുകയുണ്ടായി. ഭൂരിപക്ഷാഭിപ്രായപ്രകാരം അത് അനുവദനീയമാണ് എന്ന തീരുമാനമെടുക്കുകയും ചെയ്തു. അതില്‍ എല്ലാവര്‍ക്കും പ്രയോജനമുള്ളതോടൊപ്പം ഉപദ്രവമില്ലതാനും. അല്ലാഹു തൗഫീഖ് ചെയ്യട്ടെ..." - [http://www.binbaz.org.sa/fatawa/3996]. 

രണ്ടാമതായി: കുറി നടത്തുന്നയാള്‍ പ്രതിഫലം വാങ്ങല്‍:

ഇനി അത് നടത്തുന്നതോ നിയന്ത്രിക്കുന്നതോ ആയയാള്‍ക്ക് പണം സ്വരൂപിക്കല്‍, പണം സൂക്ഷിക്കല്‍, അത് നല്‍കല്‍ തുടങ്ങി അയാള്‍ ചെയ്യുന്ന ജോലിക്ക്പകരമായി നിശ്ചിത സംഖ്യ പ്രതിഫലമായി നല്‍കാം. അതിലും തെറ്റില്ല. എന്നാല്‍ കുറിയില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും പൂര്‍ണ തൃപ്തിയോടെയായിരിക്കണം ഇത്. അങ്ങനെ പ്രതിഫലം നല്‍കുന്നുവെങ്കില്‍ അത് എത്രയെന്ന പരസ്പര ധാരണയോടെ മാത്രമേ കുറി ആരംഭിക്കാവൂ.

അയാള്‍ ചെയ്യുന്ന പ്രവര്‍ത്തിക്ക് ബദലായി മാത്രമായിരിക്കും ഈ സംഖ്യ. എന്നാല്‍ ഈ പണം കൈപ്പറ്റുന്നത് കാരണത്താല്‍ കുറിയുടെ ഗ്യാരണ്ടി നില്‍ക്കുന്നയാള്‍ എന്ന നിലക്ക് അയാളെ കണക്കാക്കാന്‍ പാടില്ല. പണത്തിന് പകരം ഗ്യാരണ്ടി എന്നത് ഇസ്‌ലാമില്‍ അനുവദനീയവുമല്ല. തന്‍റെ വീഴ്ച കാരണത്താലല്ലാതെ കുറി തകരാന്‍ ഇടവന്നാല്‍ അയാള്‍ അതിന് ഉത്തരവാദിയും ആയിരിക്കില്ല. ആ ധനം അയാള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കുള്ള പ്രതിഫലം മാത്രമാണ്. ഇത് എല്ലാ കുറിയില്‍ ശ്രദ്ധിച്ചിരിക്കേണ്ട വളരെ സുപ്രധാനമായ ഒരു കാര്യമാണ്. ഏതെങ്കിലും അംഗങ്ങള്‍ പണം നല്‍കാതെ മുങ്ങുകയോ മറ്റോ ചെയ്യുമ്പോള്‍ നടത്തിപ്പുകാരന്‍റെ മേല്‍ ആ ബാധ്യത മൊത്തം അടിച്ചേല്പിക്കുന്ന കുറികള്‍ ഇസ്‌ലാമികമല്ല. ആ കുറ്റകൃത്യത്തിന് അയാള്‍ക്ക് പങ്കുണ്ട് എന്ന് തെളിഞ്ഞാല്‍ മാത്രമേ അത് അയാളില്‍ നിന്നും ഈടാക്കാവൂ. 

മറ്റുള്ളവരുടെ ധനം കൈകാര്യം ചെയ്യുന്നവരെ, ഇടപാടുകളുടെ കര്‍മ്മശാസ്ത്രപരമായ ഇനമനുസരിച്ച് (يد أمانة ) 'തന്‍റേതല്ലാത്ത വീഴ്ച കൊണ്ട് നഷ്ടം സംഭവിച്ചാല്‍ തിരികെ നല്‍കാന്‍ ബാധ്യസ്ഥനല്ലാത്തവന്‍' , (يد ضمان) 'എന്ത് വീഴ്ച സംഭവിച്ചാലും നല്‍കാന്‍ ബാധ്യസ്ഥനായവന്‍' എന്നിങ്ങനെ രണ്ടായി തരം തിരിക്കാം. ഇതില്‍ ശറഇയ്യായ നിയമപ്രകാരം ഒന്നാമത്തെ ഇടപാടുകളുടെ ഇനത്തിലാണ് മുകളില്‍ സൂചിപ്പിച്ച കുറി ഉള്‍പ്പെടുക. അതുകൊണ്ട് കുറി നടത്തുന്നയാള്‍ക്ക് നിശ്ചിത സംഖ്യ നല്‍കുന്നുവെങ്കില്‍ അത് അയാള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കുള്ള പ്രതിഫലം മാത്രമാണ്. ഇനി പ്രതിഫലം കൈപ്പറ്റിയാലും ഇല്ലെങ്കിലും കുറി നടത്തുന്നയാളുടെ വീഴ്ച കൊണ്ടല്ലാതെ കുറിക്ക് വല്ലതും സംഭവിച്ചാല്‍ അയാളില്‍ നിന്നും അത് ഈടാക്കാന്‍ പാടില്ല.

ചെയ്യേണ്ടത് ചെയ്യാത്തതിനാലോ, ചെയ്യാന്‍ പാടില്ലാത്തത് ചെയ്തതിനാലോ നഷ്ടത്തിന് കാരണക്കാരാകുന്നവര്‍ എല്ലായിപ്പോഴും നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരായിരിക്കും എന്നത് ശറഇലെ ഒരു പൊതുതത്വമാണ്. 

ചുരുക്കിപ്പറഞ്ഞാല്‍ ഓരോ അംഗങ്ങളും നിശ്ചിത സംഖ്യ നല്‍കുകയും അത് നറുക്കെടുത്ത് അതിലോരാള്‍ക്ക് നല്‍കുകയും, ഇങ്ങനെ എല്ലാ അംഗങ്ങള്‍ക്കും ലഭിക്കുന്നത് വരെ തുടരുകയും ചെയ്യുന്ന സാധാരണ കുറി അനുവദനീയമാണ്. അത് നടത്തുന്നയാള്‍ക്ക് പ്രതിഫലവും നിശ്ചയിക്കാം. പ്രതിഫലമായി നിശ്ചയിക്കുന്ന സംഖ്യ കഴിച്ചുള്ളതേ കുറി സംഖ്യയായി പരിഗണിക്കപ്പെടുന്നുള്ളൂ. പങ്കാളികളാകുന്നവരെ ഈ പ്രതിഫലത്തെക്കുറിച്ച് മുന്‍കൂട്ടി അറിയിച്ചിരിക്കണമെന്നതും നിര്‍ബന്ധമാണ്‌.

കുറിപ്പാര്‍ട്ടികള്‍: 
പ്രവാസികള്‍ക്കിടയില്‍ വ്യാപകമായി കണ്ടുവരുന്ന ഒന്നാണ് കുറിപ്പാര്‍ട്ടികള്‍. അഥവാ ആര്‍ക്കാണോ നറുക്ക് ലഭിക്കുന്നത് അയാള്‍ മറ്റു അംഗങ്ങള്‍ക്ക് പാര്‍ട്ടി കൊടുക്കണം. ഇത് ആ കുറിയില്‍ അംഗങ്ങളാകുന്നവരുടെ മേല്‍ നിര്‍ബന്ധമായിരിക്കും. ഇത് ഇസ്‌ലാമികമായി നിഷിദ്ധമാണ്. കാരണം കര്‍മ്മശാസ്ത്ര വിധിപ്രകാരം കുറി ലഭിക്കുന്നയാള്‍ കടക്കാരനും, മറ്റുള്ളവര്‍ കടം നല്‍കുന്നവരുമാണ്. നല്‍കിയ കടത്തെക്കാള്‍ ഉപരി മറ്റൊരാളില്‍ നിന്നും നിന്നും കൂടുതല്‍ ഈടാക്കുന്നത് പലിശയുടെ ഇനത്തിലാണ് പെടുക. എല്ലാവരും അത് ചെയ്യണമെന്നത് അതിനെ സാധൂകരിക്കുകയില്ല. മാത്രമല്ല പലപ്പോഴും ഇതൊരു ബാധ്യതയായും മാറാറുണ്ട്.

അതുകൊണ്ട് ഇനി പാര്‍ട്ടി ഉണ്ടായാലേ തീരൂ എന്ന് വാദിക്കുന്നവര്‍ക്ക് അതിനുള്ള ഒരു ഹലാലായ മാര്‍ഗം എന്ന് പറയുന്നത്. കുറിയില്‍ ഓരോ പാര്‍ട്ടിയുടെയും ചിലവ് അതത് സമയത്ത് പരസ്പരം പങ്കിടുക എന്നതാണ്. ഉദാഹരണത്തിന് 50 ദിനാറിന്‍റെ കുറി ആണ് എങ്കില്‍ 55 ദിനാര്‍ വരിസംഖ്യയാക്കുകയും അതില്‍ അഞ്ചു ദിനാര്‍ പാര്‍ട്ടിക്ക് വേണ്ടി മാറ്റി വെക്കുകയും അങ്ങനെ പാര്‍ട്ടിക്ക് വേണ്ടി സ്വരൂപിച്ച പണം കൊണ്ട് പാര്‍ട്ടി നടത്തുകയും ചെയ്യുക എന്നതാണ്. അംഗങ്ങളുടെ താല്പര്യമനുസരിച്ച് അതത് സമയത്ത് പാര്‍ട്ടി വേണോ വേണ്ടയോ എന്നൊക്കെ സ്വയം തീരുമാനിക്കാന്‍ അവര്‍ക്കാകുകയും ചെയ്യും.

എന്നാല്‍ കുറി ലഭിക്കുന്നയാള്‍ മറ്റുള്ളവര്‍ക്ക് പാര്‍ട്ടി നല്‍കുക എന്നത് കര്‍മ്മശാസ്ത്രപരമായി പലിശ ഇടപാടിന് തുല്യമകും എന്ന് മാത്രമല്ല. ഭാവിയില്‍ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്നവര്‍ പോലും തങ്ങള്‍ക്ക് മാനസിക തൃപ്തിയില്ലാതിരുന്നിട്ടും പാര്‍ട്ടി നല്‍കാന്‍ ബാധ്യസ്ഥരാകുകയും ചെയ്യുന്നു. അതുകൊണ്ട് പാര്‍ട്ടി വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നവര്‍ മേല്‍ വിശദീകരിച്ച ഹലാലായ മാര്‍ഗം മാത്രം അതിനായി സ്വീകരിക്കുക.

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍ ...

Tuesday, June 27, 2017

ശവ്വാലിലെ ആറു നോമ്പ് തുടര്‍ച്ചയായിത്തന്നെ നോല്‍ക്കേണ്ടതുണ്ടോ ?.



ചോദ്യം: ശവ്വാലിലെ ആറു നോമ്പ് തുടര്‍ച്ചയായിത്തന്നെ നോല്‍ക്കേണ്ടതുണ്ടോ ?. 

www.fiqhussunna.com


ഉത്തരം:
 الحمد لله و الصلاة والسلام على رسول الله ، وعلى آله و صحبه ومن والاه، وبعد؛

ഒരാള്‍ ചെറിയ പെരുന്നാളിന് ശേഷമുള്ള ദിനങ്ങളില്‍ത്തന്നെ തുടര്‍ച്ചയായി ആറു ദിവസവും നോമ്പ് പിടിച്ച് ശവ്വാലിലെ ആറു നോമ്പ് പൂര്‍ത്തീകരിക്കുന്നുവെങ്കില്‍ അതാണ്‌ കൂടുതല്‍ ശ്രേഷ്ഠം എന്നതില്‍ സംശയമില്ല. കാരണം നന്മ ചെയ്യുന്നതിന് വളരെ നേരത്തെത്തന്നെ മുന്നോട്ട് വരിക, അത് നഷ്ടപ്പെടാതിരിക്കാന്‍ കൂടുതല്‍ സാധ്യത, തുടര്‍ച്ചയായിത്തന്നെ നോല്‍ക്കണോ വേണ്ടയോ എന്ന അഭിപ്രായവിത്യാസ ബാധകമാകില്ല തുടങ്ങിയ കാരണങ്ങളാലാണ് അപ്രകാരം പറഞ്ഞത്.

എന്നാല്‍ ഒരാള്‍ ശവ്വാല്‍ മാസത്തിലെ ആറു നോമ്പ് തുടര്‍ച്ചയായോ, വ്യത്യസ്ഥ ദിവസങ്ങളിലായോ എങ്ങനെ അനുഷ്ഠിച്ചാലും കുഴപ്പമില്ല. കാരണം നബി (സ) അതുമായി ബന്ധപ്പെട്ട് പറഞ്ഞ ഹദീസ് ഇപ്രകാരമാണ്:


عَنْ أَبِي أَيُّوبَ الْأَنْصَارِيِّ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: "مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ كَانَ كَصِيَامِ الدَّهْرِ"

അബൂ അയ്യൂബ് അല്‍അന്‍സാരി (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: "ആരെങ്കിലും റമളാന്‍ നോമ്പനുഷ്ടിക്കുകയും, ശേഷം ശവ്വാല്‍ മാസത്തില്‍ നിന്നും ആറു നോമ്പുകള്‍ അതിനെ തുടര്‍ന്ന് നോല്‍ക്കുകയും ചെയ്‌താല്‍ അത് വര്‍ഷം മുഴുവന്‍ നോമ്പ് നോറ്റതുപോലെയാണ്." - [സ്വഹീഹ് മുസ്‌ലിം: 1164].   

ഇതില്‍ (سِتًّا مِنْ شَوَّالٍ) ശവ്വാലിലെ ആറു ദിനങ്ങള്‍ എന്നത് (ستا) എന്ന് നകിറയായാണ്‌ പ്രയോഗിക്കപ്പെട്ടത്. ഉസ്വൂലിയായും ഭാഷാപരമായുമുള്ള ഒരു അടിസ്ഥാന നിയമമാണ് (النكرة في سياق الإثبات تفيد العموم) അഥവാ സ്ഥിരീകരണ രൂപത്തില്‍ 'നകിറ' പ്രയോഗിക്കപ്പെട്ടാല്‍ അവിടെ അതിന് പൊതുവായ അര്‍ത്ഥ തലമാണ് ലഭിക്കുക എന്ന്. അതുകൊണ്ടുതന്നെ ഈ ഹദീസില്‍ നിന്നും ശവ്വാല്‍ മാസത്തിലെ ഏത് ആറു ദിവസങ്ങള്‍ നോറ്റാലും മതി എന്ന് ലഭിക്കും.

ഇനി (أتبع) എന്ന ഹദീസിലെ പദം. റമദാനിനോടുള്ള തുടര്‍ച്ചയായി, അഥവാ റമദാനിലെ നോമ്പിന് പിന്നോടിയായി എന്ന അര്‍ത്ഥമാണ് ഉദ്ദേശിക്കുന്നത്. ആ ആറു ദിനങ്ങളും തുടര്‍ച്ചയായിരിക്കണം എന്നോ, റമദാനിന് തൊട്ടുശേഷം തന്നെ നിര്‍വഹിക്കപ്പെടണം എന്നോ അത് അര്‍ത്ഥമാക്കുന്നില്ല. മുകളില്‍ ഉദ്ദരിച്ച ഹദീസിന്‍റെ വിശദീകരണത്തില്‍ ശറഹ് മുസ്‌ലിമില്‍ ഇമാം നവവി (റ) ഇപ്രകാരം പറയുന്നത് കാണാം: 


 وَالْأَفْضَل أَنْ تُصَامَ السِّتَّةُ مُتَوَالِيَةً عَقِبَ يَوْم الْفِطْرِ ، فَإِنْ فَرَّقَهَا أَوْ أَخَّرَهَا عَنْ أَوَائِل شَوَّال إِلَى أَوَاخِره حَصَلَتْ فَضِيلَة الْمُتَابَعَةُ ؛ لِأَنَّهُ يَصْدُقُ أَنَّهُ أَتْبَعَهُ سِتًّا مِنْ شَوَّال ، قَالَ الْعُلَمَاء : وَإِنَّمَا كَانَ ذَلِكَ كَصِيَامِ الدَّهْر ؛ لِأَنَّ الْحَسَنَةَ بِعَشْرِ أَمْثَالِهَا ، فَرَمَضَانُ بِعَشَرَةِ أَشْهُرٍ ، وَالسِّتَّة بِشَهْرَيْنِ ، وَقَدْ جَاءَ هَذَا فِي حَدِيث مَرْفُوع فِي كِتَاب النَّسَائِيِّ .

"ഈദുല്‍ ഫിത്വറിന് ശേഷം തുടര്‍ച്ചയായി ഒരാള്‍ ആറു നോമ്പ് എടുക്കുന്നുവെങ്കില്‍ അതാണ്‌ കൂടുതല്‍ ശ്രേഷ്ഠം. ഇനി അത് വ്യത്യസ്ഥ ദിവസങ്ങളില്‍ നോല്‍ക്കുകയോ, അതല്ലെങ്കില്‍ ശവ്വാലിലെ ആദ്യ ദിവസങ്ങളില്‍ നിന്നും അവസാനദിവസങ്ങളിലേക്ക് മാറ്റുകയോ ചെയ്‌താലും റമദാനിന് തുടര്‍ച്ചയായി ആറു നോമ്പ് അനുഷ്ഠിച്ച പ്രതിഫലം ലഭിക്കും. കാരണം "അതിനെ തുടര്‍ന്ന് ശവ്വാലില്‍ നിന്നും ആറു നോമ്പുകള്‍ അനുഷ്ഠിച്ചാല്‍" എന്ന് പറഞ്ഞതില്‍ അതും ഉള്‍പ്പെടും. പണ്ഡിതന്മാര്‍ ഇപ്രകാരം പറയുകയുണ്ടായി: അത് ഒരു വര്‍ഷത്തെ നോമ്പിന് തുല്യമാണ് എന്ന് പറയാന്‍ കാരണം, ഓരോ സല്‍ക്കര്‍ക്കമ്മത്തിനും പത്തിരട്ടി പ്രതിഫലമുണ്ട് എന്നതിനാലാണ്. അതുകൊണ്ട് റമളാനിലെ ഒരു മാസത്തെ നോമ്പ് പത്തു മാസങ്ങള്‍ക്ക് തുല്യമാണ്. ആറു ദിവസങ്ങള്‍ രണ്ടു മാസത്തിനും തുല്യമായിത്തീരുന്നു. ഇത് ഇമാം നസാഇ ഉദ്ദരിച്ച ഒരു ഹദീസില്‍ നബി (സ) യിലേക്ക് ചേര്‍ത്ത് തന്നെ ഉദ്ദരിക്കപ്പെട്ടിട്ടുമുണ്ട്." - [ശറഹു മുസ്‌ലിം: വോ 4/ പേജ്: 186].

ഇനി ഒരാള്‍ക്ക് രോഗം കാരണത്താലോ, അതല്ലെങ്കില്‍ റമദാനിലെ നോമ്പ് മുഴുവനും നോറ്റു വീട്ടാനുള്ളത് കാരണത്താലോ ശവ്വാലില്‍ ആറു നോമ്പ് എടുക്കാന്‍ സാധിക്കാതെ വന്നാല്‍ അവര്‍ക്ക് അത് പിന്നീട് നോറ്റ് വീട്ടാം എന്നും ശൈഖ് ഇബ്നു ഉസൈമീന്‍ (റ) യെപ്പോലുള്ള പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാരണം ശവ്വാല്‍ മാസത്തില്‍ നിര്‍വഹിക്കാന്‍ സാധിക്കാത്ത കാരണങ്ങള്‍ അവര്‍ക്കുള്ളതിനാല്‍ അവര്‍ നിര്‍ബന്ധിതരാണ് എന്നതിനാലാണ് അദ്ദേഹം അപ്രകാരം പറഞ്ഞത്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍...


അല്ലാഹു അനുഗ്രഹിക്കട്ടെ ...

ഒരേ ദിവസം ഫര്‍ള് നോമ്പും സുന്നത്ത് നോമ്പും ഉദ്ദേശിച്ച് നോമ്പ് നോല്‍ക്കാമോ ?.



ചോദ്യം: ഒരേ ദിവസം ഫര്‍ള് നോമ്പും സുന്നത്ത് നോമ്പും ഉദ്ദേശിച്ച് നോമ്പ് നോല്‍ക്കാമോ ?.

www.fiqhussunna.com

ഉത്തരം:


 الحمد لله و الصلاة والسلام على رسول الله ، وعلى آله و صحبه ومن والاه، وبعد؛

ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞാല്‍ അനുവദനീയമല്ല എന്നുള്ളതാണ് ഈ ചോദ്യത്തിനുള്ള മറുപടി. ( إشتراك النية ) എന്നാണ് ഫുഖഹാക്കള്‍ ഈ മസ്അലയെ വിളിക്കാറുള്ളത്. 'ഖവാഇദുല്‍ ഫിഖ്ഹിയ്യ' ചര്‍ച്ച ചെയ്യുന്ന ഗ്രന്ഥങ്ങളില്‍ الأمور بمقاصدها എന്ന ഖാഇദയുടെ കീഴിലാണ് ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടാറുള്ളത്. ത്വലബതുല്‍ ഇല്‍മിന് കൂടുതല്‍ ഈ വിഷയസംബന്ധമായി പഠിക്കുവാന്‍ 'ഖവാഇദുല്‍ ഫിഖ്ഹിയ്യ' വിശദീകരിക്കുന്ന ഗ്രന്ഥങ്ങളാണ് ഉപകരിക്കുക.

ഒരാള്‍ ഒരു ദിവസം ഫര്‍ദും സുന്നത്തും ഒരുമിച്ച് ഉദ്ദേശിച്ച് കൊണ്ട് നോമ്പ് എടുത്താല്‍, അത് ഫര്‍ദായാണോ,
അതോ സുന്നത്തായാണോ, അതോ അവ രണ്ടുമായാണോ പരിഗണിക്കപ്പെടുക എന്ന വിഷയത്തില്‍ ഫുഖഹാക്കള്‍ക്കിടയില്‍ വളരെ വിശാലമായ ചര്‍ച്ചയുണ്ട്. മാത്രമല്ല ഒരേ കര്‍മത്തില്‍ ഫര്‍ദും സുന്നത്തും രണ്ടും ഒരുമിച്ച് ഉദ്ദേശിച്ചുകൊണ്ട്‌ പ്രവര്‍ത്തിക്കല്‍ അനുവദനീയമല്ല എന്നും  ഫുഖഹാക്കള്‍ രേഖപ്പെടുത്തിയതായിക്കാണാം. ലജ്നതുദ്ദാഇമയുടെ അഭിപ്രായം ഇതാണ്.
ലജ്നയുടെ ഫത്'വയില്‍ ഇപ്രകാരം കാണാം.:

"ഒന്ന് സുന്നത്ത് കിട്ടണം, രണ്ടാമത് ഫര്‍ദായ നോമ്പ് വീടണം എന്നിങ്ങനെ  രണ്ട് നിയ്യത്തോടെ
സുന്നത്തായ നോമ്പ് നിര്‍വഹിക്കാന്‍ പാടില്ല." - [ ഫത്'വയുടെ പൂര്‍ണരൂപം വായിക്കാന്‍ ഈ ലിങ്കില്‍ പോകുക: http://www.alifta.net/Fatawa/FatawaChapters.aspx?languagename=en&View=Page&PageID=3769&PageNo=1&BookID=7 ].

ഈ വിഷയകമായി ഫുഖഹാക്കള്‍ക്കുള്ള വീക്ഷണ വ്യത്യാസങ്ങളും അതുമായി ബന്ധപ്പെട്ട ചര്‍ച്ചയും ഈയൊരവസരത്തില്‍ പൂര്‍ണമായി ഇവിടെ ഉദ്ദരിക്കുക സാധ്യമല്ല.

ഏതായാലും അറഫ,  ആശൂറാ തുടങ്ങിയ ദിവസങ്ങളില്‍ ഫര്‍ദ് നോറ്റു വീട്ടാനുള്ളവര്‍ ഫര്‍ദ് നോമ്പ് മാത്രം ഉദ്ദേശിച്ചുകൊണ്ട് നോമ്പ് നോല്‍ക്കുകയാണ് വേണ്ടത്. 

എന്നാല്‍ ഫര്‍ദ് ഉദ്ദേശിച്ചുകൊണ്ടാണ് അയാള്‍ അത് നിറവേറ്റുന്നത് എങ്കിലും ആ ദിവസത്തിന്‍റെ പ്രത്യേകമായ പ്രതിഫലം കൂടി അയാള്‍ക്ക് ലഭിക്കാന്‍ ഇടയുണ്ടോ ?.

അത്തരം ദിവസങ്ങളില്‍ അയാള്‍ ഫര്‍ദ് നോറ്റുവീട്ടുകയാണ് ചെയ്യുന്നത് എങ്കില്‍ക്കൂടി അയാള്‍ക്ക് ആ ദിവസത്തിന്‍റെ പ്രത്യേകമായ പ്രതിഫലവും ലഭിക്കുമെന്ന് ചില പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്‍ ഷാ അല്ലാഹ് സുന്നത്ത് നോമ്പിന്‍റെ പ്രതിഫലം കൂടി അല്ലാഹു അയാള്‍ക്ക് അതോടൊപ്പം നല്‍കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കാരണം അയാള്‍ ഫര്‍ദിനെ മുന്തിപ്പിച്ചത് അത് അയാളുടെ മേല്‍ ബാധ്യത ആയ കാര്യമായതുകൊണ്ടാണ്. മാത്രമല്ല  ഒരാള്‍
ഫര്‍ദ് ആയ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതാണ് അല്ലാഹുവിന് സുന്നത്തിനേക്കാള്‍ ഇഷ്ടപ്പെട്ടത്. അതുകൊണ്ട് ഫര്‍ദ് നോറ്റു വീട്ടുവാനുള്ളവര്‍ ഫര്‍ദ് മാത്രം ഉദ്ദേശിച്ചുകൊണ്ട് ആ ദിവസം നോമ്പ് എടുക്കുകയാണ് വേണ്ടത്. എന്നാല്‍ പ്രതിഫലത്തില്‍ അതോടൊപ്പം ആ ദിവസത്തിലുള്ള മറ്റു പ്രത്യേക പ്രതിഫലങ്ങള്‍കൂടി അല്ലാഹു അവര്‍ക്ക് നല്‍കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇന്‍ ഷാ അല്ലാഹ്. അവന്‍ ഏറെ ഔദാര്യവാനാണ്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.

അതുകൊണ്ട് ഇവിടെ പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം ഞാന്‍ ഫര്‍ദും സുന്നത്തും ഒരുമിച്ച്  നോല്‍ക്കുന്നു എന്ന ഉദ്ദേശത്തിലല്ല, മറിച്ച് ഫര്‍ദായ നോമ്പ് നോറ്റുവീട്ടുന്നു എന്ന ഉദ്ദേശത്തോടെ മാത്രമാണ് ഫര്‍ദ് നോല്‍ക്കുന്നവര്‍ നോല്‍ക്കേണ്ടത്. കാരണം ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ഫര്‍ദും, സുന്നത്തും ഒരുമിച്ച് നോല്‍ക്കുന്നു എന്ന് ഒരുമിച്ച് ഉദ്ദേശിച്ച് കൊണ്ട് ഒരാള്‍ ആ ദിവസം നോമ്പ് എടുത്താല്‍ അയാളുടെ നോമ്പ് ഫര്‍ദായാണോ സുന്നത്തായാണോ പരിഗണിക്കപ്പെടുക, അപ്രകാരം രണ്ടും ഒരുമിച്ച് ഉദ്ദേശിച്ചുകൊണ്ട് അമല്‍ ചെയ്യാന്‍ പാടുണ്ടോ തുടങ്ങിയ വിഷയങ്ങളില്‍   പണ്ഡിതന്മാര്‍ക്കിടയില്‍ വളരെയധികം ചര്‍ച്ചയുണ്ട്.
അതുകൊണ്ട് ഫര്‍ദ് വീട്ടാനുള്ളവര്‍ അത് മാത്രം ഉദ്ദേശിച്ചുകൊണ്ട് നോമ്പ് നോല്‍ക്കുക. അല്ലാഹു സ്വീകരിക്കുമാറാകട്ടെ. ആ ദിവസങ്ങളില്‍ ഫര്‍ദ് നിര്‍വഹിക്കുകയാണ്‌ എങ്കിലും ഒരുപക്ഷെ അല്ലാഹു അവര്‍ക്ക് ആ രണ്ട് പ്രതിഫലവും നല്‍കുമെന്നതിനെ വ്യക്തമാക്കിക്കൊണ്ട് ശൈഖ് ഇബ്നു ഉസൈമീന്‍ (റ) വിവരിക്കുന്നത് കാണാം. അദ്ദേഹം പറയുന്നു: 

فمن صام يوم عرفة ، أو يوم عاشوراء وعليه قضاء من رمضان فصيامه صحيح ، لكن لو نوى أن يصوم هذا اليوم عن قضاء رمضان حصل له الأجران : أجر يوم عرفة ، وأجر يوم عاشوراء مع أجر القضاء ، هذا بالنسبة لصوم التطوع المطلق الذي لا يرتبط برمضان ، أما صيام ستة أيام من شوال فإنها مرتبطة برمضان ولا تكون إلا بعد قضائه ، فلو صامها قبل القضاء لم يحصل على أجرها ، لقول النبي صلى الله عليه وسلم : « من صام رمضان ثم أتبعه بست من شوال فكأنما صام الدهر » ومعلوم أن من عليه قضاء فإنه لا يعد صائما رمضان حتى يكمل القضاء ، وهذه مسألة يظن بعض الناس أنه إذا خاف خروج شوال قبل صوم الست فإنه يصومها ولو بقي عليه القضاء ، وهذا غلط فإن هذه الستة لا تصام إلا إذا أكمل الإنسان ما عليه من رمضان

"റമദാനില്‍നിന്നുമുള്ള നോമ്പ് നോറ്റു വീട്ടാന്‍ ബാക്കിനില്‍ക്കെ ആരെങ്കിലും അറഫയോ, ആശൂറാ നോമ്പോ  പിടിച്ചാല്‍ അവരുടെ നോമ്പ് ശരിയാണ്. പക്ഷെ ആ ദിവസങ്ങളില്‍ റമദാനിലെ നഷ്ടപ്പെട്ട നോമ്പുകള്‍ നോറ്റു വീട്ടാനാണ് അവര്‍ തീര്‍ച്ചയാക്കിയത് എങ്കില്‍ അവര്‍ക്ക് രണ്ട് പ്രതിഫലം ലഭിക്കും: ഒന്ന് തങ്ങളുടെ മേലുള്ള ഫര്‍ദ് നോമ്പ് വീട്ടിയതിന്‍റെ പ്രതിഫലവും, രണ്ടാമത് അറഫാ ദിനത്തിന്‍റെയും, ആശൂറാ ദിനത്തിന്‍റെയും പ്രതിഫലവും. റമദാനുമായി ബന്ധപ്പെടുത്തപ്പെടാത്ത സ്വതന്ത്രമായ സുന്നത്ത് നോമ്പുകളുടെ കാര്യത്തിലാണിത്. എന്നാല്‍ ശവ്വാലിലെ ആറു നോമ്പ് റമദാനുമായി ബന്ധപ്പെടുത്തപ്പെട്ട ഒന്നാണ്. അതുകൊണ്ടുതന്നെ റമദാനിലെ നോമ്പ് പൂര്‍ത്തിയാക്കിയിട്ടല്ലാതെ അത് നിര്‍വഹിക്കാവതല്ല. റമദാനിലെ നോമ്പ് പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ഒരാള്‍ അത് നിര്‍വഹിച്ചാല്‍ അതിന്‍റെ പ്രതിഫലം ലഭിക്കില്ല. കാരണം നബി (സ) പറയുന്നു: "റമദാനിലെ നോമ്പ് നോല്‍ക്കുകയും, ശേഷം ശവ്വാലിലെ ആറു ദിനങ്ങള്‍ നോമ്പ് നോല്‍ക്കുകയും ചെയ്‌താല്‍ അയാള്‍ ആ വര്‍ഷം മുഴുവന്‍ നോമ്പ് നോറ്റവനെപ്പോലെയാണ്". എന്നാല്‍ നമുക്കറിയാം, റമദാനിലെ നോമ്പുകള്‍ നോറ്റുവീട്ടാന്‍ ബാക്കിയുള്ളവന്‍ അത് നോറ്റുവീട്ടുന്നത് വരെ റമദാന്‍ പൂര്‍ണമായി നോമ്പ് നോറ്റവനായി പരിഗണിക്കപ്പെടുകയില്ല. ഈ വിഷയത്തില്‍, ചില ആളുകള്‍ കരുതുന്നത്, ആറു നോമ്പ് നിര്‍വഹിക്കുന്നതിന് മുന്‍പേ ശവ്വാല്‍ അവസാനിക്കുമെന്ന് ഭയന്നാല്‍, അയാള്‍ക്ക്  റമദാനിലെ നോമ്പ് നോറ്റുവീട്ടാന്‍ ബാക്കിയുണ്ടെങ്കിലും ആറു നോമ്പ് നോറ്റുകൊള്ളട്ടെ എന്ന നിലക്കാണ്. എന്നാല്‍ അത് ശരിയല്ല. റമദാനിലെ നോമ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടല്ലാതെ ആ ആറു ദിവസത്തെ നോമ്പുകള്‍ നിര്‍വഹിക്കാവതല്ല." - [مجموع فتاوى ابن عثيمين : 2/438].

അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഫര്‍ദ് നോമ്പ് നോറ്റു വീട്ടാന്‍ ഉദ്ദേശിക്കുന്നവര്‍ നോമ്പ് എടുക്കുന്ന ദിവസം സുബഹിക്ക് മുന്പായിത്തന്നെ നാളെ ഞാന്‍ റമദാനിലെ നോമ്പ് നോറ്റു വീട്ടുമെന്ന തീരുമാനമെടുത്തിരിക്കണം. കാരണം നോമ്പ് സമയം ആരംഭിച്ച ശേഷം ഇന്ന് ഞാന്‍ ഫര്‍ദ് നോമ്പ് എടുക്കുന്നു എന്ന് തീരുമാനിക്കാനുള്ള അനുവാദമില്ല. കാരണം ഫര്‍ദ് നോമ്പുകള്‍ക്ക് നോമ്പ് സമയം ആരംഭിക്കുന്നതിന് മുന്‍പായിത്തന്നെ നോമ്പ് നോല്‍ക്കാനുള്ള തീരുമാനം എടുത്തിരിക്കണം എന്ന നിബന്ധനയുണ്ട്. നോമ്പ് സമയം ആരംഭിച്ച ശേഷവും നോമ്പ് എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അനുവാദം സുന്നത്ത് നോമ്പിന് മാത്രണ്. അതുപോലെ ഫര്‍ദ് നോമ്പ് നോല്‍ക്കുന്നവര്‍ അകാരണമായി നോമ്പ് ഉപേക്ഷിക്കാനോ, ആരെങ്കിലും ഭക്ഷണത്തിന് ക്ഷണിചാല്‍ നോമ്പ് മുറിക്കാനോ പാടില്ല. ഇത് കൂടി നാം ശ്രദ്ധിക്കണം. അല്ലാഹു അനുഗ്രഹിക്കട്ടെ... 

__________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

റമദാനിലെ നോമ്പ് നോറ്റു വീട്ടുന്നതിന് മുന്‍പ് ശവ്വാലിലെ ആറു നോമ്പ് നോല്‍ക്കാമോ ?.


ചോദ്യം: റമദാനിലെ നോമ്പ് നോറ്റു വീട്ടുന്നതിന് മുന്‍പ് ശവ്വാലിലെ ആറു നോമ്പ് നോല്‍ക്കാമോ ?. വിശദമായ മറുപടി പ്രതീക്ഷിക്കുന്നു.

www.fiqhussunna.com

ഉത്തരം:

 الحمد لله و الصلاة والسلام على رسول الله ، وعلى آله و صحبه ومن والاه، وبعد؛

 പ്രബലമായ അഭിപ്രായപ്രകാരം റമദാന്‍ പൂര്‍ത്തീകരിച്ച ശേഷമാണ് ശവ്വാലിലെ ആറു നോമ്പ് നോല്‍ക്കേണ്ടത്. ആറു നോമ്പുമായി ബന്ധപ്പെട്ടു വന്ന ഹദീസില്‍ തന്നെ അതിനുള്ള സൂചനയുണ്ട്. ഇമാം മുസ്‌ലിം ഉദ്ദരിച്ച ഹദീസില്‍ ഇപ്രകാരം കാണാം:

عَنْ أَبِي أَيُّوبَ الْأَنْصَارِيِّ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: "مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ كَانَ كَصِيَامِ الدَّهْرِ"

അബൂ അയ്യൂബ് അല്‍അന്‍സാരി (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: "ആരെങ്കിലും റമളാന്‍ നോമ്പനുഷ്ടിക്കുകയും, ശേഷം ശവ്വാല്‍ മാസത്തില്‍ നിന്നും ആറു നോമ്പുകള്‍ അതിനെ തുടര്‍ന്ന് നോല്‍ക്കുകയും ചെയ്‌താല്‍ അത് വര്‍ഷം മുഴുവന്‍ നോമ്പ് നോറ്റതുപോലെയാണ്." - [സ്വഹീഹ് മുസ്‌ലിം: 1164, മുസ്നദ് അഹ്മദ്: 23580, തിര്‍മിദി: 759, നസാഇ: 2862, ഇബ്നു മാജ: 1716 ].

റമളാനിലെ നോമ്പ് അനുഷ്ഠിക്കുകയും ശേഷം ശവ്വാല്‍ മാസത്തില്‍ നിന്നും ആറു നോമ്പുകള്‍ നോല്‍ക്കുകയും ചെയ്‌താല്‍ എന്നാണ് ഹദീസില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. അഥവാ ثم എന്ന പദം അറബി ഭാഷയില്‍ ഒരു കാര്യത്തിന് ശേഷം മറ്റൊരു കാര്യം ചെയ്യുന്നതിനാണ് പ്രയോഗിക്കുക. അപ്പോള്‍ ഒരാള്‍ റമദാനിലെ നോമ്പ് പൂര്‍ത്തീകരിച്ച ശേഷം ശവ്വാലിലെ ആറു നോമ്പുകള്‍ നോല്‍ക്കുക എന്നതാണ് അതര്‍ത്ഥമാക്കുന്നത്.

അതുപോലെ റമളാന്‍ പൂര്‍ണമായി നോല്‍ക്കാത്ത ഒരാളെ സംബന്ധിച്ചിടത്തോളം صام رمضان 'റമളാന്‍ നോറ്റവന്‍' എന്ന് പറയുകയില്ല. صام بعض رمضان 'റമളാനിലെ ചില ദിനങ്ങള്‍ നോറ്റവന്‍' എന്നേ ഭാഷാപരമായി പറയുകയുള്ളൂ.

ഇനി ഫര്‍ള് നോമ്പുകള്‍ ബാക്കിയുള്ളവര്‍ അത് നോറ്റ് വീട്ടുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടത് എന്നത് ഒരു അടിസ്ഥാന തത്വമാണ്. ഇത് മുന്‍പ് മറ്റൊരു ലേഖനത്തില്‍ നാം വ്യക്തമാക്കിയിട്ടുണ്ട്. അത് ഇവിടെ ആവര്‍ത്തിക്കാം:

ചോദ്യം:  ഫര്‍ള് നോമ്പ് നോറ്റ് വീട്ടാനുള്ളവര്‍ക്ക് സുന്നത്ത് നോമ്പുകള്‍ നോല്‍ക്കാമോ ?.

www.fiqhussunna.com

ഉത്തരം:  ഇത് ഫുഖഹാക്കള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുള്ള വിഷയമാണ്. ഖണ്ഡിതവും സ്വീകാര്യയോഗ്യവുമായ ഒരു തെളിവ് ഈ വിഷയത്തില്‍ വരാത്തത് കൊണ്ടാണത്.

ഹനഫീ, മാലികീ, ശാഫിഈ മദ്ഹബുകളിലെ കൂടുതല്‍ ഫുഖഹാക്കളും റമദാനിലെ നോമ്പ് നോറ്റ് വീട്ടാനുള്ളവര്‍ക്ക്, അത് നോറ്റു വീട്ടുന്നതിന് മുന്‍പായിത്തന്നെ സുന്നത്ത് നോമ്പുകള്‍ അനുഷ്ടിക്കാം എന്ന അഭിപ്രായക്കാരാണ്. ഹനഫീ മദ്ഹബിലെ പണ്ഡിതന്മാര്‍ നിരുപാധികം അത് അനുവദനീയമായിക്കാണുന്നു. എന്നാല്‍ മാലികീ മദ്ഹബിലെയും, ശാഫിഈ മദ്ഹബിലെയും പണ്ഡിതന്മാര്‍ അത് അനുവദനീയമായിക്കാണുന്നുവെങ്കിലും അവരുടെ അഭിപ്രായപ്രകാരം അത് വെറുക്കപ്പെട്ടതാണ്. അഥവാ അവരത് അനുവദനീയമായിക്കാണുന്നു എങ്കില്‍കൂടി റമദാനിലെ നോമ്പുകള്‍ നോറ്റ് വീട്ടുന്നത് മുന്തിപ്പിക്കുന്നതാണ് അവര്‍ കൂടുതല്‍ ഉചിതമായിക്കാണുന്നത് എന്നര്‍ത്ഥം. ഒരു റമദാനിലെ നഷ്ടപ്പെട്ട നോമ്പ് നോറ്റു വീട്ടല്‍ അടുത്ത റമദാന്‍ എത്തുന്നത് വരെ സാവകാശമുള്ള ഒരു കര്‍മമാണ് എന്നതാണ് അത് അനുവദനീയമാണ് എന്നതിന് അവര്‍ക്കുള്ള തെളിവ്.

ഹംബലീ മദ്ഹബിലെ പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം ഫര്‍ദ് നോമ്പ് ബാക്കി നില്‍ക്കെ സുന്നത്ത് നോമ്പുകള്‍ പിടിക്കാന്‍ പാടില്ല. അതിനവര്‍ തെളിവായി ഉദ്ദരിച്ചത് ഇമാം അഹ്മദ് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസ് ആണ്.

ومن صام تطوعا وعليه من رمضان شيء لم يقضه ، فإنه لا يتقبل منه حتى يصومه 

"റമദാനില്‍ നിന്നുള്ള നോമ്പ് നോറ്റു വീട്ടാന്‍ ബാക്കിയിരിക്കെ ആരെങ്കിലും സുന്നത്ത് നോമ്പുകള്‍ നോറ്റാല്‍,
ആ (ഫര്‍ദ്) നോമ്പുകള്‍ നോറ്റു വീട്ടുന്നത് വരെ അത് അവനില്‍ നിന്നും സ്വീകരിക്കപ്പെടുകയില്ല". - [മുസ്നദ് അഹ്മദ്: 2/352].

ഈ ഹദീസ് സ്വഹീഹ് ആയിരുന്നുവെങ്കില്‍ ഈ വിഷയത്തിലെ ചര്‍ച്ചക്ക് യാതൊരു പ്രസക്തിയും ഉണ്ടാകുമായിരുന്നില്ല. പക്ഷെ ഈ ഹദീസ് ളഈഫ് ആണ് എന്ന് മുഹദ്ദിസീങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അബൂഹുറൈറ (റ) വില്‍ നിന്നും ഇബ്നു ലുഹൈഅ (ابن اهيعة) മാത്രമേ ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ എന്ന് ഇമാം ത്വബറാനി രേഖപ്പെടുത്തിയിട്ടുണ്ട്. [الأوسط : 2/99]. ഇബ്നു ലുഹൈഅ ആകട്ടെ ദുര്‍ബലനുമാണ്. ശൈഖ് അല്‍ബാനി (റ) ഇമാം ത്വബറാനിയുടെ ഉദ്ദരണി എടുത്ത് കൊടുത്ത ശേഷം പറയുന്നു: "ഇബ്നു ലുഹൈഅ മോശമായ ഹിഫ്'ളുളള ആളാണ്‌. അദ്ദേഹത്തിന് അതിന്‍റെ സനദിലും മത്നിലും ആശയക്കുഴപ്പം (اضطراب) സംഭവിച്ചിട്ടുണ്ട്." - [സില്‍സിലതു-ളഈഫ: 2/838]. അതുകൊണ്ടുതന്നെ ഈ ഹദീസ് ദുര്‍ബലമാണ് എന്നാണ് ശൈഖ് അല്‍ബാനി (റ) രേഖപ്പെടുത്തിയത്. അതിനാല്‍ത്തന്നെ ഈ ഹദീസ് വിഷയത്തിലെ അന്തിമ തീരുമാനമെടുക്കാനുള്ള തെളിവായി പരിഗണിക്കാന്‍ സാധിക്കില്ല. 

മാത്രമല്ല ഇമാം അഹ്മദ് (റ) യില്‍ നിന്നും ഫര്‍ദ് നോറ്റു വീട്ടുന്നതിന് മുന്‍പ് സുന്നത്ത് നോല്‍ക്കല്‍ അനുവദനീയമാണ് എന്ന അഭിപ്രായവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഏതായാലും തെളിവുകള്‍ പരിശോധിച്ചാല്‍, റമദാനിലെ നോമ്പ് നോറ്റുവീട്ടുക എന്നത് സമയ-സാവകാശം ഉള്ള ഒരു കര്‍മമായതുകൊണ്ട് അതിനു മുന്‍പായി അറഫ, ആശൂറാ തുടങ്ങിയ നോമ്പുകള്‍ നിര്‍വഹിക്കപ്പെടുകയാണ് എങ്കില്‍ അത് തെറ്റെന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ നിര്‍ബന്ധമായ നോമ്പ് ഒരു കടമാണ് എന്നതിനാല്‍ സുന്നത്ത് നോമ്പുകള്‍ എടുക്കുന്നതിനേക്കാള്‍ പ്രാധാന്യവും മുന്‍ഗണനയും റമദാനിലെ നോമ്പിനാണ് നല്‍കേണ്ടത് എന്നതും, അത് ബാധ്യതയായുള്ളവര്‍ ആദ്യം
അത് നോറ്റു വീട്ടുന്നതാണ് ഏറ്റവും അഫ്ളല്‍ എന്നുമുള്ളതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ ഫര്‍ദ് നോറ്റു വീട്ടാനാണ് മുന്‍ഗണന നല്‍കേണ്ടത്.

ശൈഖ് ഇബ്നു ഉസൈമീന്‍ (റ) പറയുന്നു:

بالنسبة للصيام الفريضة والنافلة لا شك أنه من المشروع والمعقول أن يبدأ بالفريضة قبل النافلة ، لأن الفريضة دَيْنٌ واجب عليه ، والنافلة تطوع إن تيسرت وإلا فلا حرج ، وعلى هذا فنقول لمن عليه قضاء من رمضان : اقض ما عليك قبل أن تتطوع ، فإن تطوع قبل أن يقضي ما عليه فالصحيح أن صيامه التطوع صحيح مادام في الوقت سعة ، لأن قضاء رمضان يمتد إلى أن يكون بين الرجل وبين رمضان الثاني مقدار ما عليه ، فمادام الأمر موسعا فالنفل جائز ، كصلاة الفريضة مثلا إذا صلى الإنسان تطوعا قبل الفريضة مع سعة الوقت كان جائزا ، فمن صام يوم عرفة ، أو يوم عاشوراء وعليه قضاء من رمضان فصيامه صحيح
 
"സുന്നത്ത് നോമ്പിന്‍റെയും, ഫര്‍ദ് നോമ്പിന്‍റെയും കാര്യത്തില്‍, മതപരമായും, യക്തികൊണ്ടും സുന്നത്ത് നോമ്പുകള്‍ പിടിക്കുന്നതിന് മുന്‍പേ ഫര്‍ദ് നോമ്പുകള്‍ പിടിക്കുകയാണ് വേണ്ടത് എന്നതില്‍ യാതൊരു സംശയവുമില്ല. കാരണം ഫര്‍ദ് നോമ്പ് അവന്‍റെ മേലുള്ള
ഒരു നിര്‍ബന്ധബാധ്യതയാണ്. ഐച്ഛികമായ നോമ്പുകളാകട്ടെ അവന് സാധിക്കുമെങ്കില്‍ ചെയ്യാം, ചെയ്യാതിരിക്കുകയുമാകാം. അതുകൊണ്ടുതന്നെ നാം പറയുന്നത്: ആര്‍ക്കെങ്കിലും റമദാനിലെ നോമ്പ് ബാക്കിയുണ്ട് എങ്കില്‍, സുന്നത്ത് നോമ്പുകള്‍ പിടിക്കുന്നതിന് മുന്‍പ് ആദ്യം ഫര്‍ദ് നോമ്പുകള്‍ നോറ്റു വീട്ടുക.

എന്നാല്‍ ഒരാള്‍ ഇനി അഥവാ തന്‍റെ മേലുള്ള ഫര്‍ദ് നോമ്പുകള്‍ നോറ്റുവീട്ടുന്നതിന് മുന്‍പായി സുന്നത്ത് നോമ്പുകള്‍ എടുത്തു എങ്കില്‍, ശരിയായ അഭിപ്രായം ഫര്‍ദ് നോമ്പുകള്‍ നോറ്റു വീട്ടാന്‍ ഇനിയും സമയമുള്ളത് കൊണ്ട് അവന്‍റെ സുന്നത്ത് നോമ്പ് ശരിയാണ് എന്നതാണ്. കാരണം ഒരു വ്യക്തിക്കും അടുത്ത റമദാനുമിടയില്‍ അയാളുടെ മേല്‍ നോറ്റുവീട്ടാന്‍ ബാധ്യതയായുള്ള അത്രയും ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്ന ഘട്ടം എത്തുന്നത് വരെ അയാള്‍ക്ക് അത് നോറ്റു വീട്ടുവാനുള്ള സാവകാശം ഉണ്ട്. അതുകൊണ്ട് ആ ഫര്‍ദ് നിര്‍വഹിക്കുവാനുള്ള സമയം അവശേഷിക്കുന്നത് വരെ സുന്നത്തുകള്‍ നിര്‍വഹിക്കല്‍ അനുവദനീയമാണ്. ഫര്‍ദ് നമസ്കാരം തന്നെ ഉദാഹരണം. ഫര്‍ദ് നമസ്കാരത്തിന് മുന്‍പായി, അതിന്‍റെ സമയം ഇനിയും അവശേഷിക്കവെ  ഒരാള്‍ സുന്നത്ത് നമസ്കാരങ്ങള്‍ നിര്‍വഹിച്ചാല്‍ അത് അനുവദനീയമാണ്. അതുകൊണ്ടുതന്നെ റമദാനില്‍നിന്നുമുള്ള നോമ്പ് നോറ്റു വീട്ടാന്‍ ബാക്കിനില്‍ക്കെ ആരെങ്കിലും അറഫയോ, ആശൂറാ നോമ്പോ  പിടിച്ചാല്‍ ആ നോമ്പ് ശരിയാണ്."
- [مجموع فتاوى ابن عثيمين : 2/438].

അഥവാ അയാളുടെ മേല്‍ നിര്‍ബന്ധ ബാധ്യതയായുള്ള നോമ്പ് നോറ്റു വീട്ടുക എന്നതാണ് സുന്നത്ത് നോമ്പ് എടുക്കുന്നതിനെക്കാള്‍ ഉചിതം. എന്നാല്‍ ആരെങ്കിലും നിര്‍ബന്ധ നോമ്പുകള്‍ നോറ്റു വീട്ടുന്നതിന് മുന്‍പായി സുന്നത്ത് നോമ്പുകള്‍ അനുഷ്ടിചാല്‍ അത് തെറ്റെന്ന് പറയാന്‍ സാധിക്കില്ല. ആ സുന്നത്ത് നോമ്പുകള്‍ക്ക് പകരം വീട്ടാനുള്ള ഫര്‍ദ് നോമ്പുകള്‍ അനുഷ്ടിക്കലായിരുന്നു
അഫ്ളല്‍ എന്ന് മാത്രം. ഇതാണ് ശൈഖിന്‍റെ ഫത്'വയില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്. 

ചോദ്യം: റമദാനില്‍ നഷ്ടപ്പെട്ട ഫര്‍ദ് നോമ്പുകള്‍ നോറ്റു വീട്ടുന്ന ദിവസം, അറഫ, ആശൂറാ തുടങ്ങിയ ദിനങ്ങള്‍ ഒത്തുവന്നാല്‍ രണ്ട് നോമ്പിന്‍റെയും നിയ്യത്ത് ഒരുമിച്ച് വെക്കാന്‍ പാടുണ്ടോ ?. 

www.fiqhussunna.com

ഉത്തരം:


إشتراك النية എന്നാണ് ഫുഖഹാക്കള്‍ ഈ മസ്അലയെ വിളിക്കാറുള്ളത്. 'ഖവാഇദുല്‍ ഫിഖ്ഹിയ്യ' ചര്‍ച്ച ചെയ്യുന്ന ഗ്രന്ഥങ്ങളില്‍ الأمور بمقاصدها എന്ന ഖാഇദയുടെ കീഴിലാണ് ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടാറുള്ളത്. ത്വലബതുല്‍ ഇല്‍മിന് കൂടുതല്‍ ഈ വിഷയസംബന്ധമായി പഠിക്കുവാന്‍ 'ഖവാഇദുല്‍ ഫിഖ്ഹിയ്യ' വിശദീകരിക്കുന്ന ഗ്രന്ഥങ്ങളാണ് ഉപകരിക്കുക.

ഒരാള്‍ ഒരു ദിവസം ഫര്‍ദും സുന്നത്തും ഒരുമിച്ച് ഉദ്ദേശിച്ച് കൊണ്ട് നോമ്പ് എടുത്താല്‍, അത് ഫര്‍ദായാണോ,
അതോ സുന്നത്തായാണോ, അതോ അവ രണ്ടുമായാണോ പരിഗണിക്കപ്പെടുക എന്ന വിഷയത്തില്‍ ഫുഖഹാക്കള്‍ക്കിടയില്‍ വളരെ വിശാലമായ ചര്‍ച്ചയുണ്ട്. മാത്രമല്ല ഒരേ കര്‍മത്തില്‍ ഫര്‍ദും സുന്നത്തും രണ്ടും ഒരുമിച്ച് ഉദ്ദേശിച്ചുകൊണ്ട്‌ പ്രവര്‍ത്തിക്കല്‍ അനുവദനീയമല്ല എന്നും  ഫുഖഹാക്കള്‍ രേഖപ്പെടുത്തിയതായിക്കാണാം. ലജ്നതുദ്ദാഇമയുടെ അഭിപ്രായം ഇതാണ്.
ലജ്നയുടെ ഫത്'വയില്‍ ഇപ്രകാരം കാണാം.:

"ഒന്ന് സുന്നത്ത് കിട്ടണം, രണ്ടാമത് ഫര്‍ദായ നോമ്പ് വീടണം എന്നിങ്ങനെ  രണ്ട് നിയ്യത്തോടെ
സുന്നത്തായ നോമ്പ് നിര്‍വഹിക്കാന്‍ പാടില്ല." - [ ഫത്'വയുടെ പൂര്‍ണരൂപം വായിക്കാന്‍ ഈ ലിങ്കില്‍ പോകുക: http://www.alifta.net/Fatawa/FatawaChapters.aspx?languagename=en&View=Page&PageID=3769&PageNo=1&BookID=7 ].

ഈ വിഷയകമായി ഫുഖഹാക്കള്‍ക്കുള്ള വീക്ഷണ വ്യത്യാസങ്ങളും അതുമായി ബന്ധപ്പെട്ട ചര്‍ച്ചയും ഈയൊരവസരത്തില്‍ പൂര്‍ണമായി ഇവിടെ ഉദ്ദരിക്കുക സാധ്യമല്ല.

ഏതായാലും അറഫ,  ആശൂറാ തുടങ്ങിയ ദിവസങ്ങളില്‍ ഫര്‍ദ് നോറ്റു വീട്ടാനുള്ളവര്‍ ഫര്‍ദ് നോമ്പ് മാത്രം ഉദ്ദേശിച്ചുകൊണ്ട് നോമ്പ് നോല്‍ക്കുകയാണ് വേണ്ടത്. 

എന്നാല്‍ ഫര്‍ദ് ഉദ്ദേശിച്ചുകൊണ്ടാണ് അയാള്‍ അത് നിറവേറ്റുന്നത് എങ്കിലും ആ ദിവസത്തിന്‍റെ പ്രത്യേകമായ പ്രതിഫലം കൂടി അയാള്‍ക്ക് ലഭിക്കാന്‍ ഇടയുണ്ടോ ?.

അത്തരം ദിവസങ്ങളില്‍ അയാള്‍ ഫര്‍ദ് നോറ്റുവീട്ടുകയാണ് ചെയ്യുന്നത് എങ്കില്‍ക്കൂടി അയാള്‍ക്ക് ആ ദിവസത്തിന്‍റെ പ്രത്യേകമായ പ്രതിഫലവും ലഭിക്കുമെന്ന് ചില പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്‍ ഷാ അല്ലാഹ് സുന്നത്ത് നോമ്പിന്‍റെ പ്രതിഫലം കൂടി അല്ലാഹു അയാള്‍ക്ക് അതോടൊപ്പം നല്‍കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കാരണം അയാള്‍ ഫര്‍ദിനെ മുന്തിപ്പിച്ചത് അത് അയാളുടെ മേല്‍ ബാധ്യത ആയ കാര്യമായതുകൊണ്ടാണ്. മാത്രമല്ല  ഒരാള്‍
ഫര്‍ദ് ആയ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതാണ് അല്ലാഹുവിന് സുന്നത്തിനേക്കാള്‍ ഇഷ്ടപ്പെട്ടത്. അതുകൊണ്ട് ഫര്‍ദ് നോറ്റു വീട്ടുവാനുള്ളവര്‍ ഫര്‍ദ് മാത്രം ഉദ്ദേശിച്ചുകൊണ്ട് ആ ദിവസം നോമ്പ് എടുക്കുകയാണ് വേണ്ടത്. എന്നാല്‍ പ്രതിഫലത്തില്‍ അതോടൊപ്പം ആ ദിവസത്തിലുള്ള മറ്റു പ്രത്യേക പ്രതിഫലങ്ങള്‍കൂടി അല്ലാഹു അവര്‍ക്ക് നല്‍കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇന്‍ ഷാ അല്ലാഹ്. അവന്‍ ഏറെ ഔദാര്യവാനാണ്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.

അതുകൊണ്ട് ഇവിടെ പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം ഞാന്‍ ഫര്‍ദും സുന്നത്തും ഒരുമിച്ച്  നോല്‍ക്കുന്നു എന്ന ഉദ്ദേശത്തിലല്ല, മറിച്ച് ഫര്‍ദായ നോമ്പ് നോറ്റുവീട്ടുന്നു എന്ന ഉദ്ദേശത്തോടെ മാത്രമാണ് ഫര്‍ദ് നോല്‍ക്കുന്നവര്‍ നോല്‍ക്കേണ്ടത്. കാരണം ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ഫര്‍ദും, സുന്നത്തും ഒരുമിച്ച് നോല്‍ക്കുന്നു എന്ന് ഒരുമിച്ച് ഉദ്ദേശിച്ച് കൊണ്ട് ഒരാള്‍ ആ ദിവസം നോമ്പ് എടുത്താല്‍ അയാളുടെ നോമ്പ് ഫര്‍ദായാണോ സുന്നത്തായാണോ പരിഗണിക്കപ്പെടുക, അപ്രകാരം രണ്ടും ഒരുമിച്ച് ഉദ്ദേശിച്ചുകൊണ്ട് അമല്‍ ചെയ്യാന്‍ പാടുണ്ടോ തുടങ്ങിയ വിഷയങ്ങളില്‍   പണ്ഡിതന്മാര്‍ക്കിടയില്‍ വളരെയധികം ചര്‍ച്ചയുണ്ട്.
അതുകൊണ്ട് ഫര്‍ദ് വീട്ടാനുള്ളവര്‍ അത് മാത്രം ഉദ്ദേശിച്ചുകൊണ്ട് നോമ്പ് നോല്‍ക്കുക. അല്ലാഹു സ്വീകരിക്കുമാറാകട്ടെ. ആ ദിവസങ്ങളില്‍ ഫര്‍ദ് നിര്‍വഹിക്കുകയാണ്‌ എങ്കിലും ഒരുപക്ഷെ അല്ലാഹു അവര്‍ക്ക് ആ രണ്ട് പ്രതിഫലവും നല്‍കുമെന്നതിനെ വ്യക്തമാക്കിക്കൊണ്ട് ശൈഖ് ഇബ്നു ഉസൈമീന്‍ (റ) വിവരിക്കുന്നത് കാണാം. 

നേരത്തെ ഉദ്ദരിച്ച ഇബ്നു ഉസൈമീന്‍ (റ) യുടെ മറുപടിയുടെ ബാക്കി ഭാഗത്തില്‍ അദ്ദേഹം പറയുന്നു: 

فمن صام يوم عرفة ، أو يوم عاشوراء وعليه قضاء من رمضان فصيامه صحيح ، لكن لو نوى أن يصوم هذا اليوم عن قضاء رمضان حصل له الأجران : أجر يوم عرفة ، وأجر يوم عاشوراء مع أجر القضاء ، هذا بالنسبة لصوم التطوع المطلق الذي لا يرتبط برمضان ، أما صيام ستة أيام من شوال فإنها مرتبطة برمضان ولا تكون إلا بعد قضائه ، فلو صامها قبل القضاء لم يحصل على أجرها ، لقول النبي صلى الله عليه وسلم : « من صام رمضان ثم أتبعه بست من شوال فكأنما صام الدهر » ومعلوم أن من عليه قضاء فإنه لا يعد صائما رمضان حتى يكمل القضاء ، وهذه مسألة يظن بعض الناس أنه إذا خاف خروج شوال قبل صوم الست فإنه يصومها ولو بقي عليه القضاء ، وهذا غلط فإن هذه الستة لا تصام إلا إذا أكمل الإنسان ما عليه من رمضان

"റമദാനില്‍നിന്നുമുള്ള നോമ്പ് നോറ്റു വീട്ടാന്‍ ബാക്കിനില്‍ക്കെ ആരെങ്കിലും അറഫയോ, ആശൂറാ നോമ്പോ  പിടിച്ചാല്‍ അവരുടെ നോമ്പ് ശരിയാണ്. പക്ഷെ ആ ദിവസങ്ങളില്‍ റമദാനിലെ നഷ്ടപ്പെട്ട നോമ്പുകള്‍ നോറ്റു വീട്ടാനാണ് അവര്‍ തീര്‍ച്ചയാക്കിയത് എങ്കില്‍ അവര്‍ക്ക് രണ്ട് പ്രതിഫലം ലഭിക്കും: ഒന്ന് തങ്ങളുടെ മേലുള്ള ഫര്‍ദ് നോമ്പ് വീട്ടിയതിന്‍റെ പ്രതിഫലവും, രണ്ടാമത് അറഫാ ദിനത്തിന്‍റെയും, ആശൂറാ ദിനത്തിന്‍റെയും പ്രതിഫലവും. റമദാനുമായി ബന്ധപ്പെടുത്തപ്പെടാത്ത സ്വതന്ത്രമായ സുന്നത്ത് നോമ്പുകളുടെ കാര്യത്തിലാണിത്. എന്നാല്‍ ശവ്വാലിലെ ആറു നോമ്പ് റമദാനുമായി ബന്ധപ്പെടുത്തപ്പെട്ട ഒന്നാണ്. അതുകൊണ്ടുതന്നെ റമദാനിലെ നോമ്പ് പൂര്‍ത്തിയാക്കിയിട്ടല്ലാതെ അത് നിര്‍വഹിക്കാവതല്ല. റമദാനിലെ നോമ്പ് പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ഒരാള്‍ അത് നിര്‍വഹിച്ചാല്‍ അതിന്‍റെ പ്രതിഫലം ലഭിക്കില്ല. കാരണം നബി (സ) പറയുന്നു: "റമദാനിലെ നോമ്പ് നോല്‍ക്കുകയും, ശേഷം ശവ്വാലിലെ ആറു ദിനങ്ങള്‍ നോമ്പ് നോല്‍ക്കുകയും ചെയ്‌താല്‍ അയാള്‍ ആ വര്‍ഷം മുഴുവന്‍ നോമ്പ് നോറ്റവനെപ്പോലെയാണ്". എന്നാല്‍ നമുക്കറിയാം, റമദാനിലെ നോമ്പുകള്‍ നോറ്റുവീട്ടാന്‍ ബാക്കിയുള്ളവന്‍ അത് നോറ്റുവീട്ടുന്നത് വരെ റമദാന്‍ പൂര്‍ണമായി നോമ്പ് നോറ്റവനായി പരിഗണിക്കപ്പെടുകയില്ല. ഈ വിഷയത്തില്‍, ചില ആളുകള്‍ കരുതുന്നത്, ആറു നോമ്പ് നിര്‍വഹിക്കുന്നതിന് മുന്‍പേ ശവ്വാല്‍ അവസാനിക്കുമെന്ന് ഭയന്നാല്‍, അയാള്‍ക്ക്  റമദാനിലെ നോമ്പ് നോറ്റുവീട്ടാന്‍ ബാക്കിയുണ്ടെങ്കിലും ആറു നോമ്പ് നോറ്റുകൊള്ളട്ടെ എന്ന നിലക്കാണ്. എന്നാല്‍ അത് ശരിയല്ല. റമദാനിലെ നോമ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടല്ലാതെ ആ ആറു ദിവസത്തെ നോമ്പുകള്‍ നിര്‍വഹിക്കാവതല്ല."
- [مجموع فتاوى ابن عثيمين : 2/438].

അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഫര്‍ദ് നോമ്പ് നോറ്റു വീട്ടാന്‍ ഉദ്ദേശിക്കുന്നവര്‍ നോമ്പ് എടുക്കുന്ന ദിവസം സുബഹിക്ക് മുന്പായിത്തന്നെ നാളെ ഞാന്‍ റമദാനിലെ നോമ്പ് നോറ്റു വീട്ടുമെന്ന തീരുമാനമെടുത്തിരിക്കണം. കാരണം നോമ്പ് സമയം ആരംഭിച്ച ശേഷം ഇന്ന് ഞാന്‍ ഫര്‍ദ് നോമ്പ് എടുക്കുന്നു എന്ന് തീരുമാനിക്കാനുള്ള അനുവാദമില്ല. കാരണം ഫര്‍ദ് നോമ്പുകള്‍ക്ക് നോമ്പ് സമയം ആരംഭിക്കുന്നതിന് മുന്‍പായിത്തന്നെ നോമ്പ് നോല്‍ക്കാനുള്ള തീരുമാനം എടുത്തിരിക്കണം എന്ന നിബന്ധനയുണ്ട്. നോമ്പ് സമയം ആരംഭിച്ച ശേഷവും നോമ്പ് എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അനുവാദം സുന്നത്ത് നോമ്പിന് മാത്രണ്. അതുപോലെ ഫര്‍ദ് നോമ്പ് നോല്‍ക്കുന്നവര്‍ അകാരണമായി നോമ്പ് ഉപേക്ഷിക്കാനോ, ആരെങ്കിലും ഭക്ഷണത്തിന് ക്ഷണിചാല്‍ നോമ്പ് മുറിക്കാനോ പാടില്ല. ഇത് കൂടി നാം ശ്രദ്ധിക്കണം. അല്ലാഹു അനുഗ്രഹിക്കട്ടെ... 

ഈ വിഷയവുമായി ബന്ധപ്പെട്ട് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ച സുപ്രധാന കാര്യങ്ങള്‍:
  1. റമദാനിലെ നോമ്പ് ബാക്കി നില്‍ക്കെ സുന്നത്ത് നോമ്പുകള്‍ അനുഷ്ടിക്കാമോ എന്ന വിഷയത്തില്‍ ഫുഖഹാക്കള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്. 
  2. അതില്‍ പ്രബലമായ അഭിപ്രായം റമദാനിലെ നോമ്പ് നോറ്റു വീട്ടുവാന്‍ സമയം ബാക്കി നില്‍ക്കുന്നുണ്ട് എങ്കില്‍ അത് അനുവദനീയമാണ് എന്നുള്ളതാണ്. എന്നാല്‍ സുന്നത്ത് നോമ്പുകള്‍ക്ക് മുന്‍പ് ഫര്‍ദ് നോമ്പുകള്‍ നോല്‍ക്കുക എന്നതാണ് അഫ്ളല്‍. ഈ രണ്ട് കാര്യവും പൂരിപക്ഷാഭിപ്രായം കൂടിയാണ്.
  3. റമദാനിലെ നോമ്പ് നോറ്റു വീട്ടുവാന്‍ ബാക്കിയുള്ളവര്‍ അത് മാത്രം ഉദ്ദേശിച്ചുകൊണ്ട്‌ നോമ്പ് എടുക്കുക. ആ ദിവസം സുന്നത്ത് നോമ്പ് കൂടി ഉള്ള ദിവസമാണ് എങ്കില്‍ അല്ലാഹു അതിന്‍റെ കൂടി പ്രതിഫലം നല്‍കുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ സുന്നത്തും ഫര്‍ദും രണ്ടും നിയ്യത്താക്കിക്കൊണ്ട് നോല്‍ക്കരുത്. കാരണം അത് ഫര്‍ദായാണോ സുന്നത്തായാണോ പരിഗണിക്കപ്പെടുക എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ വലിയ അഭിപ്രായഭിന്നതയുണ്ട്.
  4. ഫര്‍ദ് നോമ്പ് ഉദ്ദേശിക്കുന്നവര്‍ സുബഹിക്ക് മുന്‍പായിത്തന്നെ നോമ്പ് നോല്‍ക്കാന്‍ കരുതിയവരായിരിക്കണം. എന്നാല്‍ സുന്നത്ത് നോമ്പ് നോല്‍ക്കാന്‍ സൂര്യന്‍ ഉദിച്ച ശേഷവും ഒരാള്‍ക്ക് തീരുമാനമെടുക്കാം. 
  5.  ശവ്വാലിലെ ആറു നോമ്പ് റമദാന്‍ പൂര്‍ണമായി പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമാണ്.
അല്ലാഹു അനുഗ്രഹിക്കട്ടെ...

നിത്യരോഗിക്ക് നോമ്പിന് പകരം ഫിദ്'യ നല്‍കിയാല്‍ മതിയോ ?. എത്രയാണ് ഫിദ്'യ കൊടുക്കേണ്ടത് ?. പണമായി നല്‍കാമോ അതോ ഭക്ഷണം തന്നെ നല്‍കണോ ?.



ചോദ്യം: കിഡ്നി രോഗിയായ, ഡയാലിസിസ് ചെയ്യുന്ന ഒരാൾ നോമ്പ് പിടിക്കാൻ കഴിയാത്തത് കൊണ്ട് ഫിദ്'യ  കൊടുത്താൽ മതിയോ ?. ഫിദിയ ധന്യമായോ പണമായോ കൊടുത്താൽ മതിയോ? . യതീംഖാനയിൽ പണമേൽപ്പിച്ചാൽ ശരിയാകുമോ ?.

www.fiqhussunna.com

ഉത്തരം:
الحمد لله والصلاة والسلام على رسول الله، وعلى آله وصحبه ومن والاه، وبعد؛

അല്ലാഹു ശിഫ നല്‍കി അനുഗ്രഹിക്കുകയും, അനുഭവിക്കുന്ന പ്രയാസത്തില്‍ ക്ഷമിക്കുവാനും അവന്‍റെ പ്രതിഫലം കരസ്ഥമാക്കുവാനും തൗഫീഖ് നല്‍കട്ടെ.

താങ്കളുടെ രോഗാവസ്ഥയെക്കുറിച്ച് കൂടുതല്‍ അറിയുന്നയാല്‍ താങ്കളാണ്. ഇടവിട്ടോ മറ്റോ നോമ്പ് എടുക്കുന്നത് താങ്കളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയില്ലയെങ്കില്‍ താങ്കള്‍ നോമ്പ് എടുത്ത് വീട്ടുകയാണ് വേണ്ടത്. എന്നാല്‍  ഒരാള്‍ നിത്യരോഗിയും അയാളുടെ ശാരീരികാവസ്ഥ നോമ്പ് നോല്‍ക്കാന്‍ അനുവദിക്കാത്ത സാഹചര്യവുമാണ് എങ്കില്‍ അയാള്‍ക്ക് നോമ്പ് നോല്‍ക്കുന്നതിന് പകരം ഓരോ ദിവസത്തിനും പകരമായി പാവപ്പെട്ടവന് ഒരു നേരത്തെ ഭക്ഷണം എന്ന തോതില്‍ ഫിദ്'യ നല്‍കിയാല്‍ മതി. നോമ്പ് എടുക്കുന്നത് തന്‍റെ അസുഖത്തെ ദോഷകരമായി ബാധിക്കുമോ എന്നുള്ളത് അനുഭവത്തിലൂടെ മനസ്സിലാക്കുകയോ വൈദ്യശാസ്ത്രപരമായി അറിവുള്ളവരോട് ചോദിച്ച് മനസ്സിലാക്കുകയോ ചെയ്യാവുന്നതാണ്. അത് ഒരോരുത്തര്‍ക്കും വ്യത്യസ്ഥമായിരിക്കുമല്ലോ.

ഇനി നോമ്പ് എടുക്കാന്‍ പ്രയാസമുള്ള നിത്യരോഗിയാണ് താങ്കള്‍ എങ്കില്‍, നേരത്തെ സൂചിപ്പിച്ച പോലെ ഓരോ നോമ്പിന് പകരവും പാവപ്പെട്ടവന് ഒരു നേരത്തെ ഭക്ഷണം എന്ന തോതില്‍ നല്‍കിയാല്‍ മതി. ഭക്ഷണം പാകം ചെയ്ത് അതിലേക്ക് പാവപ്പെട്ടവരെ ക്ഷണിക്കുകയോ, ഭക്ഷണപദാര്‍ത്ഥങ്ങള്‍ അവര്‍ക്ക് എത്തിച്ച് കൊടുക്കുകയോ, അതല്ലെങ്കില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാനായി പണം വിശ്വസനീയരായ ആളുകളെ ഏല്‍പ്പിക്കുകയോ ചെയ്യാവുന്നതാണ്. ചോദ്യകര്‍ത്താവ് സൂചിപ്പിച്ച പോലെ നിര്‍ധനരായ യതീം കുട്ടികളെ സംരക്ഷിക്കുന്നവര്‍ക്ക് ആ കുട്ടികളുടെ ഒരു നേരത്തെ ഭക്ഷണ ചിലവിലേക്ക്  തന്‍റെ മേല്‍ നിര്‍ബന്ധമായ നോമ്പുകളുടെ അത്രയും തുക ഏല്‍പിച്ചു ഭക്ഷണം നല്‍കാന്‍ പറഞ്ഞാല്‍ മതിയാകും. ഇനി ധാന്യമായോ മറ്റോ നല്‍കുകയാണ് എങ്കില്‍ ഒരു നോമ്പിന് ബദലായി എത്രയാണ് നല്‍കേണ്ടത് എന്നതില്‍ ഫുഖഹാക്കള്‍ക്കിടയില്‍ ചര്‍ച്ചയുണ്ട്. ഇമാം അബൂഹനീഫ (റ) യുടെ അഭിപ്രായത്തില്‍ ഒരു സ്വാഅ് എന്നും, ഇമാം ശാഫിഇ (റ) ഇമാം മാലിക് (റ) തുടങ്ങിയവരുടെ അഭിപ്രായത്തില്‍ ഒരു മുദ്ദ്‌ എന്നും, ഇമാം അഹ്മദ് (റ) യുടെ അഭിപ്രായത്തില്‍ അര സ്വാഅ് എന്നും കാണാം. ഇതില്‍ കൂടുതല്‍ പ്രബലം അര സ്വാഅ് എന്നതാണ്. കാരണം കഅബ് ബ്നു ഉജ്റ (റ) വിനോട് ഹജ്ജിന്‍റെ വേളയില്‍ നബി (സ) ഫിദ്'യ കല്പിച്ചതായി വന്ന ഹദീസില്‍ (لكل مسكين نصف صاع) "ഓരോ പാവപ്പെട്ടവനും അര സ്വാഅ്" എന്ന് പരാമര്‍ശിച്ചിരിക്കുന്നത് കാണാം. ഒരുപക്ഷെ ഒരു പാവപ്പെട്ടവനെ ഭക്ഷിപ്പിക്കുക എന്നത് അര സ്വാഅ് നല്‍കുക എന്നതാണ് എന്ന് അതില്‍ നിന്നും മനസ്സിലാക്കാം. 

 2.040 Kg രണ്ടു കിലോ നാല്‍പത് ഗ്രാം ഗോതമ്പ് അടങ്ങുന്ന അളവിനാണ് ഒരു സ്വാഅ് എന്ന് പറയുന്നത്. അത് അരിയാകുമ്പോള്‍ ഏകദേശം രണ്ടരക്കിലോയോ അതില്‍ അല്പം കൂടുതലോ ഉണ്ടാകാം. അതുകൊണ്ട് അര സ്വാഅ് ഒന്നേകാല്‍ കിലോ അരി എന്ന് കണക്കാക്കാം. ഇനി കേവലം അരി മാത്രമായി നല്‍കുക എന്നതിനേക്കാള്‍ അതിനോടൊപ്പം കഴിക്കാവുന്ന മറ്റു ഭക്ഷ്യ ഇനങ്ങള്‍ കൂടി ചേര്‍ത്ത് നല്‍കുകയാണെങ്കില്‍ അതാണ്‌ കൂടുതല്‍ ഉചിതം എന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

أَيَّامًا مَّعْدُودَاتٍ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۚ وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ ۖ

"നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ നിന്ന്‌ അത്രയും എണ്ണം ( നോമ്പെടുക്കേണ്ടതാണ്‌. ) ( ഞെരുങ്ങിക്കൊണ്ട്‌ മാത്രം ) അതിന്നു സാധിക്കുന്നവര്‍ ( പകരം ) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്‌." - [അല്‍ബഖറ: 184].

ഈ ആയത്തിന്‍റെ തഫ്‌സീറില്‍ നമുക്ക് കാണാന്‍ സാധിക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ട പ്രാരംഭഘട്ടത്തില്‍ ഒരാള്‍ക്ക് നോമ്പ് എടുക്കുകയോ, എടുക്കാതെ അതിന് പകരമായി ഭക്ഷണം നല്‍കുകയോ ചെയ്യാം എന്നിങ്ങനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാല്‍ "നിങ്ങളില്‍ നിന്നും ആ മാസത്തിന് സാക്ഷിയാകുന്നവര്‍ എല്ലാം നോമ്പെടുക്കുക എന്ന ആയത്തിറങ്ങിയതോടെ റമദാന്‍ മാസത്തിന് സാക്ഷികളാകുന്ന എല്ലാവര്‍ക്കും നോമ്പ് നിര്‍ബന്ധമായി. അവരില്‍ നിന്നും രോഗികളോ, യാത്രക്കാരോ ആയവര്‍ക്ക് നോമ്പ് ഉപേക്ഷിക്കാനും പിന്നീട് നോറ്റുവീട്ടുവാനും ഇളവ് നല്‍കി. പ്രായാധിക്യം കാരണത്താലോ, നിത്യരോഗം കാരണത്താലോ നോമ്പെടുക്കാന്‍ സാധിക്കാത്ത അവസ്ഥ നിലനില്‍ക്കുന്നവര്‍ക്ക് നോമ്പിന്‍റെ ബദലായ ഭക്ഷണം നല്‍കല്‍ തന്നെ നിലനില്‍ക്കുകയും ചെയ്തു.

എന്നാല്‍ ഭക്ഷണത്തിന് പകരം പാവപ്പെട്ടവര്‍ക്ക് അതിന്‍റെ പണം നല്‍കിയാല്‍ ആ നോമ്പുകള്‍ വീടില്ല.  നാം അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട ഒരു തത്വമുണ്ട്. ശറഇല്‍ ഒരു കര്‍മ്മത്തിന് ബദലായോ, പ്രായശ്ചിത്തമായോ, ഇനി സകാത്തുല്‍ ഫിത്വര്‍ പോലെ കര്‍മ്മമായിത്തന്നെയോ ഭക്ഷണം നല്‍കലാണ് പഠിപ്പിക്കപ്പെട്ടത് എങ്കില്‍ അത്തരം കാര്യങ്ങളില്‍ അതിന് പകരമായി പണം നല്‍കുന്നത് ശരിയല്ല എന്നതാണ് പ്രബലമായ അഭിപ്രായം. ഭക്ഷണം നല്‍കേണ്ടവക്ക് ഭക്ഷണം തന്നെ നല്‍കണം. അതുകൊണ്ട് നോമ്പിന് ബദലായ ഫിദ്'യ പണമായി നല്‍കിയാല്‍ പോര ഭക്ഷണമായിത്തന്നെ നല്‍കണം.

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍ ...

__________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ

Monday, June 26, 2017



എല്ലാവര്‍ക്കും എന്‍റെ ഈദുല്‍ ഫിത്വര്‍ ആശംസകള്‍...
تقبل الله منا ومنكم

Monday, June 19, 2017

സകാത്ത് ഏറ്റവും എളുപ്പത്തില്‍ എങ്ങനെ കണക്ക് കൂട്ടാം. ഉദാഹരണ സഹിതം


 ചോദ്യം: ഒരാളുടെ സകാത്ത് എളുപ്പത്തില്‍ എങ്ങനെ കണക്കു കൂട്ടാം ?.

www.fiqhussunna.com

ഉത്തരം:


الحمد لله والصلاة والسلام على رسول الله، وعلى آله وصحبه ومن والاه، وبعد؛

ഇത് നേരത്തെ നിരവധി തവണ നമ്മള്‍ വിശദീകരിച്ചതാണ്. എങ്കിലും ധാരാളം പേര്‍ ഇതേ വിഷയത്തില്‍ വീണ്ടും ബന്ധപ്പെടുന്നത് കൊണ്ടാണ് വീണ്ടും ഇതെഴുതുന്നത്.  ഉദാഹരണ സഹിതം വിശദീകരിച്ചിട്ടുണ്ട്. ആവര്‍ത്തിച്ച് വായിക്കുകയും കാര്യങ്ങള്‍ ഗ്രഹിക്കാന്‍ പരമാവധി പരിശ്രമിക്കുകയും ചെയ്യുക. എന്നിട്ടും ഇവിടെ എഴുതിയതില്‍ വല്ല സംശയവും അവശേഷിക്കുന്നുവെങ്കില്‍ മാത്രം ഈ വിഷയത്തില്‍ ചോദ്യങ്ങള്‍ അയക്കാവുന്നതാണ്. അതുപോലെ പല സഹോദരങ്ങളും അവരുടെ ഓരോരുത്തരുടെയും സകാത്ത് പ്രത്യേകമായി കണക്കുകൂട്ടി നല്‍കാന്‍ ആവശ്യപ്പെട്ട് ഫിഖ്ഹുസ്സുന്നയിലേക്ക് മെയില്‍ അയക്കുന്നു. ഓരോരുത്തരുടേതും കണക്ക് കൂട്ടി നല്‍കുക പ്രയാസമാണ്. അതുകൊണ്ടാണ് സകാത്ത് കണക്കുകൂട്ടേണ്ട രീതി ലളിതമായി അതിന്‍റെ സാങ്കേതിക ചര്‍ച്ചകള്‍ ഉള്‍പ്പെടുത്താതെ ഒരാവര്‍ത്തി കൂടി എഴുതുന്നത്. സകാത്ത് എന്നത് ഇസ്‌ലാമിന്‍റെ പഞ്ചസ്തംബങ്ങളില്‍ ഒന്നാണല്ലോ. ആ പ്രാധാന്യം തിരിച്ചറിയുന്നവര്‍ ആയിരിക്കുമല്ലോ ഈ ലേഖനം വായിക്കുന്ന ഓരോരുത്തരും. അതുകൊണ്ട്  പരിപൂര്‍ണമായി ഒന്നോ രണ്ടോ തവണ ആവര്‍ത്തിച്ച് വായിക്കുക. കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ അല്ലാഹു സഹായിക്കട്ടെ. ഒപ്പം കൃഷിയോ മറ്റോ അല്ല രണ്ടര ശതമാനം ബാധകമാകുന്ന ഇനങ്ങളുടെ സകാത്ത് ആണ് ഇവിടെ നാം ചര്‍ച്ച ചെയ്യുന്നത് എന്നത് ശ്രദ്ധിക്കുക. അല്ലാഹുഅനുഗ്രഹിക്കട്ടെ.. 

ഒരു ഹിജ്റ വര്‍ഷക്കാലത്തേക്ക് തന്‍റെ കൈവശം ബേസിക്ക് ബാലന്‍സ് ആയി 595 ഗ്രാം വെള്ളിക്ക് സമാനമായ കറന്‍സിയോ, കച്ചവട വസ്തുവോ കൈവശമുള്ള ഒരാളെ സംബന്ധിച്ചിടത്തോളം അയാള്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനാണ്.

ഇന്ന് 15/06/2017 ന് വ്യാഴായ്ച നോക്കിയത് പ്രകാരം 595 ഗ്രാം വെള്ളി = 23324 രൂപയാണ്. അത് സാന്ദര്‍ഭികമായി കൂടുകയും കുറയുകയും ചെയ്തേക്കാം. കറന്‍സിയുടെ നിസ്വാബ് വെള്ളിയുമായി താരതമ്യം ചെയ്യാന്‍ കാരണം, വെള്ളിക്ക് മൂല്യം കുറവായതിനാലാണ്. നബി (സ) യുടെ കാലത്ത് വെള്ളിനാണയങ്ങള്‍ ഉപയോഗിച്ചിടത്തും, സ്വര്‍ണ നാണയങ്ങള്‍ ഉപയോഗിചിടത്തും നാമിന്ന് ഉപയോഗിക്കുന്നത് കറന്‍സിയാണ്. അതുകൊണ്ടുതന്നെ ആദ്യം നിസ്വാബ് (സകാത്ത് ബാധകമാകാന്‍ ആവശ്യമായ പരിധി) എത്തുന്നത് ഏതോ അതാണ്‌ പരിഗണിക്കേണ്ടത്. മറ്റു കാരണങ്ങളും ഉണ്ട് കൂടുതല്‍ ഇവിടെ വിശദീകരിക്കുന്നില്ല.

  എന്റെ കയ്യില്‍ ഒരു വര്‍ഷം മിനിമം നിക്ഷേപമായി 595ഗ്രാം വെള്ളിക്ക് തതുല്യമായ സംഖ്യ 23000 രൂപയെങ്കിലും ഉണ്ട് എങ്കില്‍ ഞാന്‍ സകാത്ത് നല്‍കാന്‍ കടപ്പെട്ടവനാണ്. ഇനിയാണ് എന്‍റെ സകാത്ത് എങ്ങനെയാണ് കണക്കു കൂട്ടേണ്ടത് എന്നത് നാം  പരിശോധിക്കുന്നത്.

സകാത്ത് ബാധകമാകുന്ന ഓരോ വ്യക്തിക്കും ജീവിതത്തില്‍ ഒരു Zakath Calculation Date അഥവാ സകാത്ത് കണക്കു കൂട്ടേണ്ട തിയ്യതി ഉണ്ടായിരിക്കണം. ഹിജ്റ വര്‍ഷത്തിലെ ഒരു ദിവസമായിരിക്കും അത്. ഉദാ, മുഹര്‍റം ഒന്ന് , സ്വഫര്‍ ഒന്ന്, എന്നിങ്ങനെ ഏതെങ്കിലും ഒരു തിയ്യതി അയാളുടെ സകാത്ത് കാല്‍ക്കുലേഷന്‍ തിയ്യതിയായി ഉണ്ടായിരിക്കും. യഥാര്‍ത്ഥത്തില്‍ തന്‍റെ കൈവശം നിസ്വാബ് എത്തിയ അന്ന് മുതലാണ്‌ ഒരാള്‍ തിയ്യതി കണക്കാക്കേണ്ടത്. ഇനി അപ്രകാരം ഒരു തിയ്യതി ഇല്ലാത്തവര്‍,  സ്ഥിരമായി റമളാന്‍ മാസത്തിലോ മറ്റോ കൊടുത്ത് വരുന്നവരാണെങ്കില്‍ അതു തന്നെ തുടര്‍ന്നാല്‍ മതി. ഇനി നേരത്തെ ഒരു തീയതിയില്ലാത്തവര്‍ ഇത് വായിക്കുന്നത് മുതല്‍ തങ്ങളുടെ സകാത്ത് ഇതില്‍ പറഞ്ഞത് പ്രകാരം കണക്ക് കൂട്ടുകയും, ആ തിയ്യതി തന്നെ തുടര്‍ വര്‍ഷങ്ങളിലും തന്‍റെ സകാത്ത് കണക്കുകൂട്ടാനുള്ള തിയ്യതിയായി പരിഗണിച്ച് തുടര്‍ന്ന് പോരുകയും ചെയ്യുക.

ഇനിയാണ് സകാത്ത് കണക്കുകൂട്ടാനുള്ള ഏറ്റവും എളുപ്പ രീതിയെക്കുറിച്ച് നാം പറയാന്‍ പോകുന്നത്. ഓരോ വര്‍ഷവും തന്‍റെ സകാത്ത് കണക്കുകൂട്ടുന്ന തിയ്യതിയെത്തുമ്പോള്‍  ഒരാള്‍ ചെയ്യേണ്ടത് ഇപ്രകാരമാണ്. ഓരോ ഹിജ്റ വര്‍ഷവും അതേ തിയ്യതി വരുന്ന സമയത്ത് ഇതാവര്‍ത്തിച്ചാല്‍ മതി:

താഴെ പറയുന്ന കാര്യങ്ങള്‍ കൂട്ടുക:

തന്‍റെ കൈവശമുള്ള കറന്‍സി +
തന്‍റെ അക്കൗണ്ടില്‍ ഉള്ള പണം +
തന്‍റെ കൈവശമുള്ള കച്ചവട വസ്തുക്കളുടെ ഇപ്പോഴുള്ള വില.

ഇവയെല്ലാം കൂട്ടിയ ശേഷം കിട്ടുന്ന ആകെ തുകയുടെ രണ്ടര ശതമാനം സകാത്തായി നല്‍കണം.

ശേഷം അടുത്ത വര്‍ഷം തന്‍റെ സകാത്ത് കണക്കുകൂട്ടേണ്ട തിയ്യതി വരുമ്പോള്‍ ഇതേ പ്രകാരം ചെയ്‌താല്‍ മതി.  സകാത്ത് കണക്കുകൂട്ടുന്ന സമയത്ത് കൈവശം എത്രയുണ്ടോ അത് മാത്രമേ പരിഗണിക്കപ്പെടുന്നുള്ളൂ. ചിലവായിപ്പോയത് കണക്കാക്കേണ്ടതില്ല. അഥവാ ശമ്പളം, വാടക, ലാഭം, കൈവശമുള്ള കച്ചവടവസ്തുക്കള്‍, തുടങ്ങി തന്‍റെ കയ്യിലേക്ക് വരുന്ന കറന്‍സിയും, കച്ചവട വസ്തുക്കളുമെല്ലാം ഒരു സകാത്ത് അക്കൗണ്ടിലാണ്  വീഴുന്നത് എന്ന് സങ്കല്പ്പിക്കുക. ഓരോ ഹിജ്റ വര്‍ഷം പൂര്‍ത്തിയാകുമ്പോഴും എന്‍റെ സകാത്ത് അക്കൗണ്ടില്‍ എത്ര തുകയുണ്ട് അതിന്‍റെ 2.5% സകാത്തായി നല്‍കുക. ചിലവായിപ്പോയ സംഖ്യ പരിഗണിക്കേണ്ടതില്ല. ഇതാണ് സകാത്ത് കണക്കുകൂട്ടേണ്ട ശരിയായതും ഏറ്റവും എളുപ്പമുള്ളതുമായ രീതി.

ഉദാ: ഒരാള്‍ക്ക് മാസശമ്പളമായി 45000 രൂപ ലഭിക്കുന്നു. അതുപോലെ അയാളുടെ കൈവശമുള്ള ഒരു വീട് വാടകക്ക് നല്‍കിയത് വഴി 10000 രൂപയും മാസം ലഭിക്കുന്നു. ഇതൊക്കെ ഒരു സകാത്ത് പാത്രത്തിലേക്ക് ആണ് വീഴുന്നത് എന്ന് സങ്കല്‍പ്പിക്കുക. സ്വാഭാവികമായും അയാള്‍ ആ ധനത്തില്‍ നിന്നും ചിലവഴിക്കുകയും ചെയ്യുന്നു. അഥവാ സകാത്ത് ബക്കറ്റിലേക്ക് ധനം വരുകയും അതുപോലെ അതില്‍നിന്നും പുറത്ത് പോകുകയും ചെയ്യുന്നുണ്ട്. അയാള്‍ സകാത്ത് കണക്കുകൂട്ടേണ്ട സ്വഫര്‍ 1 എന്ന തിയ്യതി എത്തിയപ്പോള്‍ അയാള്‍ തന്‍റെ ബക്കറ്റില്‍ എത്ര ധനമുണ്ട് എന്ന് പരിശോധിച്ചു. ഉദാ: കണക്കുകൂട്ടുന്ന തിയ്യതിയില്‍ അയാളുടെ കൈവശം 360000 രൂപയാണ് ഉള്ളത്, ഒപ്പം വില്പനക്ക് വേണ്ടി വച്ച 4 ലക്ഷം രൂപ ഇപ്പോള്‍ വില വരുന്ന ഒരു കച്ചവട വസ്തുവും അയാളുടെ പക്കലുണ്ട്. ആകയാല്‍ അയാള്‍ മൊത്തം സകാത്ത് നല്‍കേണ്ട തുക  360000 + 400000 = ആകെ ഏഴ് ലക്ഷത്തി അറുപതിനായിരം രൂപ സകാത്ത് കണക്കുകൂട്ടുന്ന തിയ്യതിയില്‍ അയാളുടെ കൈവശം ഉണ്ട്. അതിന്‍റെ രണ്ടര ശതമാനം (2.5%) അയാള്‍ സകാത്തായി നല്‍കണം. അഥവാ രണ്ടര ശതമാനം കാണാന്‍ 760000 X 2.5 ÷ 100 എന്ന രീതി അവലംബിക്കുകയോ, അതല്ലെങ്കില്‍ 760000 ത്തെ 40 കൊണ്ട് ഹരിക്കുകയോ   ചെയ്‌താല്‍ മതി. ഉദാ:
(760000÷40 = 19000). അതായത് അയാള്‍ സകാത്തായി നല്‍കേണ്ട തുക 19000 രൂപ. അത് നല്‍കിയാല്‍ ഈ വര്‍ഷത്തെ സകാത്ത് നല്‍കിക്കഴിഞ്ഞു. ഇനി അടുത്ത കൊല്ലം ഇതേ തിയ്യതി വരുമ്പോള്‍ ഇത് ആവര്‍ത്തിക്കുക.

കയ്യിലുള്ള തുകയുടെ രണ്ടര ശതമാനം എങ്ങനെ കണ്ടെത്താം ?.  രണ്ടര ശതമാനം കണ്ടെത്താന്‍ ആകെ കണക്കുകൂട്ടി ലഭിക്കുന്ന തുകയെ 40 കൊണ്ട് ഹരിച്ചാല്‍ മതി.

മറ്റുള്ളവരില്‍ നിന്നും ലഭിക്കാനുള്ള കടങ്ങള്‍:
ഇത് അഭിപ്രായഭിന്നതയുള്ള വിഷയമാണ്. ശരിയായ അഭിപ്രായപ്രകാരം മറ്റുള്ളവരില്‍ നിന്നും തനിക്ക് തിരികെ ലഭിക്കാനുള്ള കടങ്ങള്‍ക്ക് സകാത്ത് ബാധകമല്ല. ആഇശ (റ), ഇബ്നു ഉമര്‍ (റ), ഇകരിമ (റ) തുടങ്ങിയവരുടെയും ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയയുടെയുമെല്ലാം അഭിപ്രായം ഇതാണ്. എന്നാല്‍ ബഹുഭൂരിപക്ഷം ഫുഖഹാക്കളും അത് നല്‍കിയ ആളുടെ സമ്പത്ത് തന്നെയാണ് എന്നതിനാല്‍ തിരികെ ലഭിക്കുമെന്ന് ഉറപ്പുള്ള കടമാണ് എങ്കില്‍ അതിന് സകാത്ത് നല്‍കണം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഏതായാലും നല്‍കേണ്ടതില്ല എന്ന അഭിപ്രായമാണ് കൂടുതല്‍ ശരിയായി മനസ്സിലാക്കാന്‍ സാധിക്കുന്നത്. എങ്കിലും കൂടുതല്‍ സൂക്ഷ്മത ആഗ്രഹിക്കുന്നവര്‍ക്ക് നല്‍കുക എന്നതാണ് ഉചിതം.

ഇനി താന്‍ മറ്റുള്ളവര്‍ക്ക് കൊടുക്കാനുള്ള കടങ്ങള്‍:
അത് സകാത്ത് കണക്കുകൂട്ടുന്നതിനു മുന്‍പ് കൊടുത്ത് വീട്ടുകയാണ് എങ്കില്‍, നമ്മള്‍ പറഞ്ഞത് പ്രകാരം സ്വാഭാവികമായും കണക്കില്‍ അവ വരില്ല. ഇനി അവ ഇപ്പോള്‍ കൊടുത്ത് വീട്ടുന്നില്ല, പിന്നീട് വീട്ടാന്‍ ഉദ്ദേശിക്കുന്ന കടമാണ് എങ്കില്‍, കണക്ക് കൂട്ടിയ മൊത്തം തുകയില്‍ നിന്നും കൊടുക്കാനുള്ള സംഖ്യ എന്ന പേരില്‍ അത് കുറക്കാന്‍ പറ്റില്ല. ഉദാ: ഒരാളുടെ കൈവശം മൊത്തം 10 ലക്ഷം ഉണ്ട്. അയാള്‍ മറ്റുള്ളവര്‍ക്ക് രണ്ടു ലക്ഷം കൊടുക്കാനുണ്ട്. പക്ഷെ ആ പണം ഇപ്പോള്‍ കൊടുക്കാന്‍ അയാള്‍ ഉദ്ദേശിക്കുന്നില്ല. എങ്കില്‍ ആ 10 ലക്ഷത്തിനും അയാള്‍ സകാത്ത് കൊടുക്കണം. ഇനി സകാത്ത് കണക്കു കൂട്ടുന്ന തിയ്യതിക്ക് മുന്‍പായിത്തന്നെ അയാള്‍ ആ രണ്ടു ലക്ഷം കൊടുത്ത് വീട്ടിയാല്‍ സ്വാഭാവികമായും അയാളുടെ കൈവശമുള്ള (സകാത്ത് അക്കൗണ്ടിലെ) സംഖ്യ കണക്ക് കൂട്ടുമ്പോള്‍ അതില്‍ ആ ധനം കടന്നുവരികയുമില്ല.


ഇനി സ്വര്‍ണ്ണം കൈവശമുള്ളവര്‍:  സ്വര്‍ണ്ണം (10.5) പത്തര പവനോ അതില്‍ കൂടുതലോ കൈവശം ഉണ്ടെങ്കില്‍. കൈവശമുള്ള മൊത്തം സ്വര്‍ണ്ണത്തിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കണം. അതുപോലെ ഒരാളുടെ കൈവശം 8 പവന്‍ ഉണ്ട് എന്ന് കരുതുക, ബാക്കി രണ്ടര പവന് തതുല്യമായ കറന്‍സിയോ അതിലധികമോ ഉണ്ടെങ്കില്‍ ആ സ്വര്‍ണ്ണം കണക്കില്‍ ഉള്‍പ്പെടുത്തി അവക്ക് കൂടി സകാത്ത് നല്‍കണം.കാരണം കറന്‍സി സ്വര്‍ണ്ണവുമായും വെള്ളിയുമായും ഒരുപോലെ ഖിയാസ് ചെയ്യാവുന്ന ഇനമാണ്. അതുകൊണ്ട് കൈവശമുള്ള സ്വര്‍ണ്ണം സ്വന്തമായോ, കയ്യിലുള്ള കച്ചവട വസ്തുവോ, കറന്‍സിയോ ചേര്‍ത്തുകൊണ്ടോ പത്തര പവന്‍ തികയുമെങ്കില്‍ കൈവശമുള്ള മുഴുവന്‍ സ്വര്‍ണ്ണത്തിന്‍റെയും രണ്ടര ശതമാനം നല്‍കണം. അതായത് നമ്മള്‍ നേരത്തെ സൂചിപ്പിച്ച സകാത്തിന്‍റെ ധനം കണക്ക് കൂട്ടുമ്പോള്‍ ഈ സ്വര്‍ണ്ണം കൂടെ ഉള്‍പ്പെടും എന്നര്‍ത്ഥം.

ഇനി വില്‍ക്കാന്‍ ഉദ്ദേശിച്ച് എടുത്ത് വെക്കുന്ന വിലപിടിപ്പുള്ള വജ്രാഭരണങ്ങള്‍, പ്ലാറ്റിനം, അമൂല്യമായ ഇനങ്ങള്‍ ഇവയുടെയെല്ലാം കണക്കുകൂട്ടുന്ന സമയത്തെ മാര്‍ക്കറ്റ് വില എത്രയാണോ അതും കണക്കില്‍ ഉള്‍പ്പെടുത്തണം. കാരണം അവ കച്ചവട വസ്തുവാണ്.


വെള്ളി (595) ഗ്രാം ഉണ്ടെങ്കില്‍ അതും കണക്കില്‍ ഉള്‍പ്പെടുത്തുക. ഇനി അതില്‍ കുറവും എന്നാല്‍ അതിന്‍റെ നിസ്വാബ് എത്തനാവശ്യമായ കറന്‍സി കൈവഷമുണ്ടാവുകയും ചെയ്‌താല്‍ സ്വര്‍ണ്ണത്തിന്‍റെ വിഷയത്തില്‍ പറഞ്ഞത് ഇവിടെയും ബാധകമാണ്.

ഇനി ബിസിനസിലോ മറ്റോ ഉള്ള ഷെയറുകള്‍ ഉള്ളവര്‍:

സേവനാധിഷ്ടിതമായ ബിസിനസ്:
അതായത് ഹോസ്പിറ്റല്‍, റെസ്റ്റോറന്‍റ്, സ്കൂള്‍, കോളേജ് തുടങ്ങി സര്‍വീസ് സംബന്ധമായ അഥവാ സേവനാധിഷ്ടിതമായ ബിസിനസ് ആണെങ്കില്‍ അവയില്‍ നിന്നുമുള്ള വരുമാനത്തിനാണ് സകാത്ത്. സ്ഥാപനവും ഉപയോഗ വസ്തുക്കളുമായി മാറിയ  മുടക്ക് മുതലിന് സകാത്തില്ല.  സകാത്ത് കണക്കുകൂട്ടുന്ന സമയത്തെ കൈവശമുള്ള മൊത്തം ധനം എത്രയാണോ അതാണ്‌ ഈ ഇനത്തില്‍പ്പെട്ടവര്‍ കണക്ക് കൂട്ടേണ്ടത്. അതില്‍നിന്നും നിക്ഷേപകര്‍ക്ക് ലാഭമായി നല്‍കിയ സംഖ്യ സ്വാഭാവികമായും അവരുടെ കണക്കില്‍ വരുകയും ചെയ്യും.

ഉദാ:
ഇരുപത് പേര്‍ ചേര്‍ന്ന് ഓരോ ലക്ഷം വീതം മുടക്കി ഒരു ഹോട്ടല്‍ തുടങ്ങി. അതിന്‍റെ ഷോപ്പ്, അവിടെയുള്ള ഉപയോഗവസ്തുക്കള്‍, ഡെലിവറി വാഹനം ഇവയൊന്നും സകാത്തിന്‍റെ കണക്ക് കൂട്ടുമ്പോള്‍ ഉള്‍പ്പെടുത്തേണ്ടതില്ല. സകാത്ത് കണക്കുകൂട്ടേണ്ട വാര്‍ഷിക തിയ്യതിയില്‍ ഹോട്ടലിന്‍റെ അക്കൌണ്ട് പരിശോധിക്കുമ്പോള്‍ ആകെ 6 ലക്ഷം രൂപയുണ്ട്. അവര്‍ അതിന്‍റെ രണ്ടരശതമാനം ആണ് നല്‍കേണ്ടത്. അടുത്ത വര്‍ഷം അതേ തിയ്യതി വന്നപ്പോള്‍ ആകെ കൈവശം 12 ലക്ഷം ഉണ്ട്. അതിന്‍റെ രണ്ടര  ശതമാനം ആണ് നല്‍കേണ്ടത്.  ഇനി അവരുടെ കൈവശം സ്റ്റോക്ക്‌ എടുക്കാവുന്ന കച്ചവട വസ്തുക്കള്‍ കൂടിയുള്ള മിശ്രിതമായ ബിസിനസ് ആണ് എങ്കില്‍ കണക്ക് കൂട്ടുമ്പോള്‍ കൈവശമുള്ള മൊത്തം കച്ചവട വസ്തുക്കളുടെ വില കൂടി കണക്കില്‍ ഉള്‍പ്പെടുത്തണം. 

ഉത്പന്നാധിഷ്ടിതമായ ബിസിനസ്: എന്നാല്‍ ഉത്പന്നാധിഷ്ടിതമായ ബിസിനസ് പ്രോഡക്റ്റുകള്‍ വില്‍ക്കുന്നതായ ബിസിനസ് ആണെങ്കില്‍ അവരുടെ കൈവശമുള്ള ധനവും, അവരുടെ കൈവശമുള്ള മൊത്തം ഉല്പന്നങ്ങളുടെ മാര്‍ക്കറ്റ് വിലയും സകാത്ത് ബാധകമാകുന്നവയാണ്.

അതുകൊണ്ടുതന്നെ അത് കണക്കാക്കിയ ശേഷം അതില്‍ നിന്നും തനിക്ക് ഉള്ള ഷെയറിന്‍റെ തോത് (ശതമാനം) അനുസരിച്ച് അതിന്‍റെ സകാത്ത് ഓരോരുത്തരും  ബാധ്യസ്ഥനായിരിക്കും.

ഉദാ:  പത്ത് പേര്‍ ചേര്‍ന്ന് 5 ലക്ഷം വീതം മുടക്കി 50 ലക്ഷം രൂപക്ക് ഒരു സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങി. തങ്ങളുടെ സകാത്ത് കാല്‍ക്കുലേഷന്‍ സമയമെത്തിയപ്പോള്‍ അവര്‍ ചെയ്യേണ്ടത് മൊത്തം നിക്ഷേപിച്ച തുകക്ക് സകാത്ത് നല്‍കുക എന്നതല്ല. അവരുടെ സൂപ്പര്‍മാര്‍ക്കറ്റിന്‍റെ അക്കൗണ്ടില്‍ എത്ര തുകയുണ്ട് എന്ന് നോക്കുക. അതുപോലെ അവിടെ എത്ര സ്റ്റോക്ക്‌ ഉണ്ട് എന്ന് നോക്കുക. സ്റ്റോക്കിന്‍റെ മാര്‍ക്കറ്റ് വില കണക്കാക്കാന്‍ അതിലേക്ക് അവര്‍ ഈടാക്കുന്ന ആവറേജ് പ്രോഫിറ്റ് കൂടി കൂട്ടിയാല്‍ മതി. ഉദാ: മൊത്തം സ്റ്റോക്ക്‌ 20 ലക്ഷം രൂപക്കുള്ള സാധനമാണ്. ആവറേജ് പ്രോഫിറ്റ് 15% മാണ് എങ്കില്‍ 20 ലക്ഷം + 15 % = ആകെ തുക 2300000. ഇതാണ് അവരുടെ സ്റ്റോക്കിന്‍റെ മാര്‍ക്കറ്റ് വില, ഒപ്പം അവരുടെ അക്കൗണ്ടില്‍ 4 ലക്ഷം രൂപയുമുണ്ട്. ആകെ 27 ലക്ഷം രൂപ. അതിന്‍റെ രണ്ടര ശതമാനം അവര്‍ സകാത്ത് നല്‍കണം. അതായത്
2700000 X 2.5 ÷ 100 =   67500.  അഥവാ 67500 രൂപ സകാത്തായി നല്‍കണം. ഇനി അടുത്ത ഒരു ഹിജ്റ വര്‍ഷം തികയുമ്പോള്‍ ഇതുപോലെ കണക്ക് കൂട്ടിയാല്‍ മതി.

സ്റ്റോക്ക്‌ എത്ര എന്നതും, കൈവശമുള്ള തുക എത്ര എന്നതും, അസറ്റ് എത്ര എന്നതുമൊക്കെ ഓരോ കമ്പനിയുടെയും ബാലന്‍സ് ഷീറ്റില്‍ ഓരോ വര്‍ഷവും കൃത്യമായി രേഖപ്പെടുത്തിയിരിക്കും. അതുനോക്കി തന്‍റെ നിക്ഷേപത്തിന് എത്ര സകാത്ത് നല്‍കണം എന്നത് കണക്കാക്കാം. ഇനി താന്‍ നിക്ഷേപം മാത്രം ഇറക്കുകയും എന്നാല്‍ സ്റ്റോക്ക്‌ എത്ര, കൈവശമുള്ള തുക എത്ര എന്നത് എത്ര അന്വേഷിച്ചിട്ടും വേണ്ടപ്പെട്ടവര്‍ വിവരം നല്‍കാത്ത പക്ഷം, അറിയാന്‍  യാതൊരു വിധത്തിലും സാധിക്കാതെ വന്നാല്‍ ബിസിനസില്‍ താന്‍ നിക്ഷേപിച്ച മൊത്തം സംഖ്യക്കും സകാത്ത് നല്‍കുക. അതോടൊപ്പം തന്‍റെ നിക്ഷേപമുള്ള കമ്പനിയുടെ കണക്കുകളും കാര്യങ്ങളും അറിയാന്‍ വേണ്ടി പരിശ്രമിക്കുകയും ചെയ്യുക. മറ്റു നിര്‍വാഹമില്ലാത്തതിനാലാണ് ആ ഒരു സാഹചര്യത്തില്‍ നിക്ഷേപിച്ച തുക കണക്കാക്കി സകാത്ത് നല്‍കുക എന്ന് പറഞ്ഞത്. പക്ഷെ അത് ശാശ്വതമായ പരിഹാരമല്ല. പലപ്പോഴും നല്‍കുന്ന തുക കുറയാനോ, കൂടാനോ അത് ഇടവരുത്തും.

നിക്ഷേപങ്ങളുടെ സകാത്ത് സംബന്ധമായി വിശദമായ ഒരു ലേഖനം മുന്‍പ് എഴുതിയിട്ടുണ്ട്. അത് വായിക്കാന്‍ ഈ ലിങ്കില്‍ പോകുക: (ഷെയറുകള്‍ (ബിസിനസ് നിക്ഷേപങ്ങള്‍), കമ്പനികള്‍ തുടങ്ങിയവയുടെ സകാത്ത്:http://www.fiqhussunna.com/2015/05/blog-post_30.html ).


ഇതാണ് സകാത്ത് കണക്കു കൂട്ടാന്‍ ഏറ്റവും എളുപ്പമുള്ളതും ശരിയായതുമായ രീതി. ഈ രീതി അവലംബിക്കുന്നതിലെ നേട്ടങ്ങള്‍.

1-  ശമ്പളം , വാടക, ലാഭം, ബോണസ്, ഹദിയകള്‍ എന്നിങ്ങനെ  തന്‍റെ കയ്യിലേക്ക് വരുന്ന മുഴുവന്‍ ധനവും വേറെ വേറെ കണക്കാക്കേണ്ടതില്ല. സകാത്ത് കണക്കുകൂട്ടുന്ന തിയ്യതിയില്‍ തന്റെ കൈവശം അവശേഷിക്കുന്ന എല്ലാ ധനത്തിനും നല്‍കുക വഴി അവയെല്ലാം അതില്‍ ഉള്‍പ്പെടുന്നു.

2- സ്വാഭാവികമായും കയ്യില്‍ നിന്നും ചിലവായിപ്പോകുകയോ, ഉപയോഗ വസ്തുക്കളായി മാറുകയോ ചെയ്ത ധനം ഇപ്രകാരം കണക്കില്‍ വരുകയില്ല. അവക്ക് സകാത്ത് നല്‍കാന്‍ ഒരാള്‍ ബാധ്യസ്ഥനുമല്ല. എന്നാല്‍ സകാത്ത് ബാധകമാകുന്ന രീതിയില്‍ തന്‍റെ കയ്യില്‍ അവശേഷിക്കുന്നതായ ധനങ്ങള്‍ എല്ലാം കണക്കില്‍ ഉള്‍പ്പെടുകയും ചെയ്യുന്നു. 

3-ഒരു ഹിജ്റ വര്‍ഷം തികയുമ്പോഴാണല്ലോ സകാത്ത് നിര്‍ബന്ധമാകുന്നത്. എന്നാല്‍ ഇപ്രകാരം കണക്ക് കൂട്ടുമ്പോള്‍ അതില്‍ ഒരു വര്‍ഷം എത്തിയ ധനവും ഒരു വര്‍ഷം തികഞ്ഞിട്ടില്ലാത്ത ധനവും ഉണ്ടാകും. എന്നാല്‍ സമയമെത്തിയവക്ക് നല്‍കാന്‍ താന്‍ നിര്‍ബന്ധിതനാണ് എന്നതിനാലും, സമയം എത്താത്തവക്ക് നേരത്തെ നല്‍കല്‍ അനുവദനീയമാണ് എന്നതിനാലും ഈ രീതി അവലംബിക്കുമ്പോള്‍ നല്‍കേണ്ട സകാത്ത് വൈകിപ്പിക്കുന്ന സാഹചര്യം ഉണ്ടാകുന്നില്ല. 

4- നമ്മുടെ കയ്യിലേക്ക് വരുന്ന ഓരോ സംഖ്യയുടെയും തിയ്യതി നാം പ്രത്യേകം എഴുതി വെക്കാറില്ല. അപ്രകാരം ഓരോന്നും വേര്‍തിരിച്ച് ഓരോന്നിന്‍റെയും തിയ്യതി കണക്കു വെക്കുക സാധ്യവുമല്ല. അതുകൊണ്ടാണ് ഈ രീതിയാണ് ഏറ്റവും എളുപ്പമുള്ള രീതി എന്ന് പറയാന്‍ കാരണം. നിഷിദ്ധങ്ങള്‍ കടന്നുവരാത്തതോടൊപ്പം പരമാവധി സൂക്ഷ്മത ലഭ്യമാകുകയും ഏതൊരാളും തന്‍റെ സകാത്ത് കണക്കു കൂട്ടാന്‍ പ്രാപ്തനാകുകയും ചെയ്യുന്നു.

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍...

ഇതല്ലാത്ത മറ്റു രീതികള്‍ അവലംബിക്കുന്നവരും തങ്ങള്‍ അവലംബിക്കുന്ന രീതികളെക്കുറിച്ച് ചോദിച്ചുകൊണ്ട് ചോദ്യങ്ങള്‍ അയക്കുന്നുണ്ട്. ഓരോരുത്തരുടെയും രീതി പരിശോധിച്ച് പറയുക പ്രയാസമാണ്. ഗ്രന്ഥങ്ങള്‍ പരിശോധിച്ചും, പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയ വിശദീകരണങ്ങളുടെ അടിസ്ഥാനത്തിലുമാണ് ഈ രീതി ഈയുള്ളവന്‍ രേഖപ്പെടുത്തിയത്. അതുകൊണ്ട് ഈ രീതിയുമായി ബന്ധപ്പെട്ട് വല്ല സംശയമോ, കൂടുതല്‍ വിശദീകരണമോ ആവശ്യമുണ്ടെങ്കില്‍ ബ്ലോഗിലെ ഇ-മെയില്‍ സംവിധാനം ഉപയോഗിച്ച് എഴുതി ചോദിക്കുക .. അല്ലാഹു അനുഗ്രഹിക്കട്ടെ ....

ഇത് വ്യക്തമാക്കുന്ന ഒരു ചിത്രമാണ് താഴെ. ചിത്രത്തില്‍ ക്ലിക്ക് ചെയ്‌താല്‍ വലുതായിക്കാണാം :



ചിത്രത്തിന്‍റെ വിശദീകരണം:  സകാത്ത് ബാധകമാകാനുള്ള പരിധിയായ നിസ്വാബ് ഉള്ളവന്‍റെ കയ്യില്‍ ഒരു സകാത്ത് ബക്കറ്റ് ഉണ്ട് എന്ന് സങ്കല്‍പ്പിക്കുക. തന്‍റെ കയ്യിലേക്ക് വരുന്നതും കയ്യിലുള്ളതുമായ സകാത്ത് ബാധകമാകുന്ന മുഴുവന്‍ ധനവും ആ ബക്കറ്റിലാണ് നിക്ഷേപിക്കപ്പെടുന്നത് എന്ന് സങ്കല്‍പ്പിക്കുക. തന്റെ ചിലവുകള്‍/ വീട്, വാഹനം തുടങ്ങി ഉപയോഗവസ്തുക്കള്‍ ഇവയെല്ലാം തന്നെ ബക്കറ്റില്‍ നിന്ന് പുറത്തേക്ക് പോകുകയും ചെയ്യുന്നു. ഒരു ഹിജ്റ വര്‍ഷം തികയുമ്പോള്‍ അഥവാ തന്‍റെ  സകാത്ത് കണക്കുകൂട്ടേണ്ട തിയ്യതിയെത്തുമ്പോള്‍ എത്രയാണോ ബക്കറ്റില്‍ ഉള്ളത് അതിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കിയാല്‍ മതി.

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍ ... 
_____________________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ 


സകാത്ത് സംബന്ധമായി കൂടുതല്‍ പഠിക്കാനും, മുന്‍പ് ചോദിക്കപ്പെട്ട സംശയങ്ങളും മറുപടികളും വായിക്കാനും ഈ ലിങ്കില്‍ പോകുക: http://www.fiqhussunna.com/p/blog-page_84.html

ഫിത്വര്‍ സകാത്ത് താന്‍ താമസിക്കുന്നിടത്ത് തന്നെ നല്‍കേണ്ടതുണ്ടോ ?. അതോ കൂടുതല്‍ ആവശ്യമുള്ളിടത്തേക്ക് നല്‍കാമോ ?.


ചോദ്യം: ഞാന്‍ ഒരു പ്രവാസിയാണ്. എന്‍റെ സകാത്ത് ഇവിടെ വിദേശത്ത് തന്നെ നല്‍കേണ്ടതുണ്ടോ ?. അതോ നാട്ടില്‍ നല്‍കാമോ ?. നാട്ടില്‍ ഞങ്ങളുടെ പ്രദേശത്ത് കൂടുതല്‍ പാവപ്പെട്ടവരുണ്ട്‌.

www.fiqhussunna.com


ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

അവകാശികള്‍ക്ക് ലഭിച്ചാല്‍ എവിടെയാണ് നല്‍കപ്പെട്ടതെങ്കിലും സകാത്ത് വീടുന്നതാണ്. അവനവന്‍ എവിടെയാണോ ഉള്ളത് അവിടെയുള്ള പാവപ്പെട്ടവര്‍ക്ക് നല്‍കുക എന്നതാണ് കൂടുതല്‍ ഉചിതമായി പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയത് കാണാന്‍ സാധിക്കുന്നത്. കാരണം താന്‍ വസിക്കുന്നിടത്ത് തന്നെ പാവപ്പെട്ടവര്‍ ഉണ്ടെങ്കില്‍ തന്‍റെ വിഹിതത്തിന് അവരാണ് ഏറ്റവും അര്‍ഹര്‍ എന്ന നിലക്കാണ് പണ്ഡിതന്മാര്‍ അപ്രകാരം പറഞ്ഞത്. എന്നാല്‍ മറ്റൊരു നാട്ടില്‍ കൂടുതല്‍ പട്ടിണിയും പ്രയാസവും ഉണ്ടെങ്കില്‍ അവിടേക്ക് നല്‍കുന്നതിലോ, അതല്ലെങ്കില്‍ ചോദ്യകര്‍ത്താവ് സൂചിപ്പിച്ചത് പോലെ താന്‍ നാട്ടില്‍ താമസിക്കുന്ന പരിധിയില്‍ ഉള്ള പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതിലോ യാതോരു തെറ്റുമില്ല. സാഹചര്യങ്ങള്‍ പരിഗണിച്ച് ഉചിതമായ രൂപത്തില്‍ വിതരണം ചെയ്യാവുന്നതാണ്. ഏതായാലും എല്ലാവരും മറ്റു നാടുകളിലേക്ക് നല്‍കി താന്‍ വസിക്കുന്നിടത്തെ പാവപ്പെട്ടവര്‍ക്ക് യാതൊന്നും ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുത് എന്നര്‍ത്ഥം. പക്ഷെ പണമായല്ല ഭക്ഷണമായാണ് സകാത്തുല്‍ ഫിത്വര്‍ നല്‍കേണ്ടത് എന്ന് സാന്ദര്‍ഭികമായി സൂചിപ്പിക്കുന്നു.

സകാത്തുല്‍ ഫിത്വര്‍ കൂടുതല്‍ പാവപ്പെട്ടവരുള്ള മറ്റൊരു നാട്ടിലേക്ക് നല്‍കാമോ എന്ന വിഷയത്തില്‍ ശൈഖ് ഇബ്നു ബാസ് (റ) പറയുന്നു:

ചോദ്യം:
ഞങ്ങള്‍ സൗദിയില്‍ ജീവിക്കുന്ന സുഡാനില്‍ നിന്നുള്ളവരാണ്. ഞങ്ങള്‍ ഞങ്ങളുടെ സകാത്തുല്‍ ഫിത്വര്‍ സൗദിയിലെ വിലയനുസരിച്ച് സ്വരൂപിച്ച് ഫിത്വര്‍ സകാത്ത് ഭക്ഷണമായി നല്‍കാനായി സുഡാനിലെ വിശ്വസനീയരായ സഹോദരങ്ങളെ ഏല്പിക്കുന്നു. ഇത് അനുവദനീയമാണോ ?.

ഉത്തരം:


لا حرج في هذا، لكن الأحوط أن تخرجوا زكاة الفطر في البلد التي أنتم تقيمون فيها، هذا هو الأحوط لكم، إخراجها في البلد التي أنت مقيم فيها، هذا أولى لأنها مواساة لأهل البلد التي أنت فيها، فإذا أرسلتها إلى الفقراء الذين في بلدك أجزأت إن شاء الله، لكن الأحوط والأفضل هو إخراجها في البلد الذي أنت مقيم فيه، لأن جملة من العلماء يقولون يجب إخراجها في البلد التي يكون فيها المسلم، يخرج الزكاة في البلد التي هو مقيم فيها، هذا عند جمعٍ من أهل العلم وإذا نقلها للحاجة فلا بأس إن شاء الله، لكن كونه يخرجها في البلد الذي هو مقيم فيه وصائم فيه هذا هو الأحوط.

"അതില്‍ കുഴപ്പമില്ല. പക്ഷെ കൂടുതല്‍ ഉചിതം നിങ്ങള്‍ വസിക്കുന്നിടത്ത് നല്‍കുന്നതിനാണ്. അതാണ്‌ കൂടുതല്‍ ഉചിതം. നിങ്ങള്‍ വസിക്കുന്നിടത്ത് തന്നെ അത് നല്‍കുക എന്നതാണ് കൂടുതല്‍ നല്ലത്. കാരണം നിങ്ങള്‍ വസിക്കുന്ന നാട്ടിലെ പാവപ്പെട്ടവരോട് ഉള്ള സഹായമാകും അത്. എന്നാല്‍ നിന്‍റെ നാട്ടിലെ പാവപ്പെട്ടവര്‍ക്ക് അതയച്ചാല്‍ നിന്‍റെ സകാത്ത് വീടുന്നതാണ് ഇന്‍ ഷാ അല്ലാഹ്. പക്ഷെ അവനവന്‍ വസിക്കുന്നിടത്ത് നല്‍കലാണ് കൂടുതല്‍ നല്ലത്. കാരണം ചില പണ്ഡിതന്മാര്‍ അവനവന്‍ വസിക്കുന്ന നാട്ടില്‍ തന്നെ നല്‍കല്‍ നിര്‍ബന്ധമാണ്‌ എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം അപ്രകാരമാണ്. എന്നാല്‍ ഗുണപരമായ ഒരാവശ്യം കാരണത്താല്‍ മറ്റൊരു നാട്ടിലേക്ക് അതയച്ചാല്‍ അതില്‍ തെറ്റില്ല ഇന്‍ ഷാ അല്ലാഹ്.  പക്ഷെ താന്‍ നോമ്പ് എടുക്കുന്നതും വസിക്കുന്നതുമായ ആ നാട്ടില്‍ തന്നെ നല്‍കലാണ് കൂടുതല്‍ ഉചിതം". - [http://www.binbaz.org.sa/noor/5029].

അവകാശികള്‍ക്കാണ് ലഭിക്കുന്നത് എങ്കില്‍ എവിടെ നല്‍കിയാലും അയാളുടെ സകാത്ത് വീടും എന്നതില്‍ സംശയമില്ല. 


അതുപോലെ ശൈഖ് ഉസൈമീന്‍ (റ) പറയുന്നു:

نعم يجوز نقل الزكاة من بلد إلى بلد أخرى، ولكن الأفضل أن يفرقها في بلده إلا إذا كان في النقل مصلحة، مثل أن يكون له أقارب في بلد آخر من أهل الزكاة، فيريد أن ينقلها إليهم، أو يكون البلد الآخر أكثر حاجة من بلده فينقلها إليهم ، لأنهم أحوج فإن هذا لا بأس به ، وإلا فالأفضل أن يفرقها في بلده ، ومع ذلك لو أن نقلها إلى بلد آخر بدون مصلحة فإنه إن أوصلها إلى أهلها في أي مكان أجزأت عنه؛ لأن الله تبارك وتعالى فرضها لأهلها ، ولم يشترط أن يكونوا في بلد المال


"അതെ ഒരു നാട്ടില്‍ നിന്നും മറ്റൊരു നാട്ടിലേക്ക് സകാത്ത് നല്‍കാം. പക്ഷെ അങ്ങനെ വേറെ നാട്ടിലേക്ക് നല്‍കുന്നതില്‍ പ്രത്യേകമായ എന്തെങ്കിലും ഗുണങ്ങള്‍ ഉണ്ടെങ്കിലല്ലാതെ സ്വന്തം നാട്ടില്‍ തന്നെ നല്‍കുന്നതാണ് ഏറ്റവും നല്ലത്. ഉദാ:: താന്‍ നല്‍കുന്ന മറ്റു നാട്ടിലുള്ളവര്‍ സകാത്തിന് അവകാശികളായ തന്‍റെ ബന്ധുക്കളോ, അതല്ലെങ്കില്‍ അവര്‍ തന്‍റെ നാട്ടിലുള്ളവരേക്കാള്‍ കൂടുതല്‍ ആവശ്യക്കാരോ ആണെങ്കില്‍ അവര്‍ക്ക് ആ നാട്ടിലേക്ക് അയക്കാം. കാരണം അവര്‍ കൂടുതല്‍ ആവശ്യക്കാരാണല്ലോ. അതില്‍ തെറ്റില്ല. ഇനി അല്ലാത്ത പക്ഷം സ്വന്തം നാട്ടില്‍ തന്നെ നല്‍കുന്നതാണ് നല്ലത്. ഇനി ഒരാള്‍ പ്രത്യേകമായ ഒരു കാരണവുമില്ലാതെത്തന്നെ മറ്റൊരു നാട്ടിലേക്ക് തന്റെ സകാത്ത് അയച്ചാല്‍ അത് അവകാശികളുടെ കയ്യില്‍ ആണ് എത്തുന്നത് എങ്കില്‍ എവിടെയാണെങ്കിലും അയാളുടെ സകാത്ത് വീടും. കാരണം അല്ലാഹു അത് നിര്‍ണ്ണിതമായ അവകാശികള്‍ക്ക് നല്‍കണം എന്നത് നിര്‍ബന്ധമാക്കുകയാണ് ചെയ്തത്. ആ അവകാശികള്‍ താന്‍ വസിക്കുന്നിടത്ത് തന്നെ ഉള്ളവരായിരിക്കണം എന്ന് നിബന്ധന വച്ചിട്ടില്ല." - [https://ar.islamway.net/fatwa/11724/].

അതുകൊണ്ട് താങ്കള്‍ക്ക് താങ്കള്‍ താമസിക്കുന്ന വിദേശ രാജ്യത്തെ പാവപ്പെട്ടവര്‍ക്കോ, താങ്കളുടെ നാട്ടിലെ പാവപ്പെട്ടവര്‍ക്കോ അത് നല്‍കാവുന്നതാണ്. അവകാശികളുടെ കയ്യില്‍ എത്തുന്നു എന്നതും, ഭക്ഷണമായിത്തന്നെയാണ് ഫിത്വര്‍ സകാത്ത് നല്‍കപ്പെടുന്നത് എന്നതും ഉറപ്പ് വരുത്തിയാല്‍ മതി. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍... 
______________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ