Wednesday, December 25, 2019

കൺവെൻഷനൽ ഇൻഷൂറൻസ് കമ്പനിയിൽ ജോലി ചെയ്യൽ - കർമ്മശാസ്ത്ര വിധി.


ചോദ്യം: ഞാൻ വർക്ക് ചെയ്യുന്നത്  (Aditya Birla Sunlife 
insurance) ഒരു ലൈഫ് ഇൻഷൂറൻസ് കമ്പനിയിലാണ്. ഒരുപാട് പ്രയാസപ്പെട്ടാണ് എനിക്ക് ഈ ജോലി ശരിയായത്. എൻ്റെ കുടുംബത്തിൻ്റെ ചിലവ് നോക്കുന്നതും ഈ വരുമാനം കൊണ്ടാണ്. ഇത് ഹലാലാണോ അതോ ഹറാമാണോ ?. ഇനി നിഷിദ്ധമാണ് എങ്കിൽ വളരെ പെട്ടെന്ന് റിസൈൻ ചെയ്‌താൽ കമ്പനി എൻ്റെ മേൽ നടപടി സ്വീകരിക്കാനും സാധ്യതയുണ്ട്. മറുപടി പ്രതീക്ഷിക്കുന്നു.

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، أما بعد؛ 

ഹലാലായ സമ്പാദ്യം മാത്രം കാംക്ഷിക്കുന്ന താങ്കളുടെ ഉദ്ദേശ ശുദ്ധിക്ക് അല്ലാഹു ഇഹത്തിലും പരത്തിലും തക്കതായ പ്രതിഫലം നൽകട്ടെ. താങ്കൾ ചോദ്യത്തിൽ സൂചിപ്പിച്ചത് പോലുള്ള കൺവെൻഷനൽ ഇൻഷുറൻസ് സംവിധാനങ്ങൾ അനിസ്‌ലാമികമാണ്. അതെന്തുകൊണ്ട് എന്നത് വളരെ ലളിതമായിപറഞ്ഞാൽ:

ഞാൻ ഒരു യാത്ര ചെയ്യുന്നു എന്ന് കരുതുക. എൻ്റെ സുഹൃത്തിൻ്റെ കൈവശം ഞാൻ ഒരു 2000 രൂപ എൻ്റെ യാത്രാ പരിരക്ഷയായി ഏല്പിക്കുന്നു എന്ന് കരുതുക. യാത്രയിൽ ഞാൻ സുരക്ഷിതമായി  ലക്ഷ്യസ്ഥാനത്ത് എത്തിയാൽ ആ പണം അവനെടുക്കാം. ഇനി എനിക്ക് വല്ല അപകടവും സംഭവിച്ചാൽ സുഹൃത്ത് എനിക്ക് നഷ്ടപരിഹാരം നൽകണം. ഇവിടെ ഞാനും സുഹൃത്തും ഒരു ഭാഗ്യ പരീക്ഷണമാണ് നടത്തിയത്. ഒന്നുകിൽ എനിക്ക് അതല്ലെങ്കിൽ അവന് നേട്ടമുണ്ടാകും. സ്വാഭാവികമായും എൻ്റെ സുഹൃത്ത് ഒരു ഇൻഷുറൻസ് കമ്പനിയായി മാറുന്നു എന്ന് കരുതുക. ഒരുപാട് പേർക്ക് ഒരേ സമയം ഈ പരിരക്ഷ നൽകും. എല്ലാവർക്കും ഒരേ സമയം അപകടമുണ്ടാകാനിടയില്ല എന്ന വലിയ സാധ്യത മുൻനിർത്തിയാണ് അപ്രകാരം ചെയ്യുന്നത്. സ്വാഭാവികമായും അപകടം സംഭവിച്ച കുറച്ച് പേർക്ക് പണം നൽകിയാലും അനേകം പേർ പോളിസി എടുത്തതിനാൽ വലിയൊരു സർപ്ലസ് ബാക്കിയാകുക വഴി കമ്പനി നേട്ടമുണ്ടാക്കുന്നു.

ഏതായാലും കർമ്മശാസ്ത്ര വിധിപ്രകാരം രണ്ടു പേർ പരസ്‌പരമുള്ള ഒരിടപാടാണല്ലോ ഇത്. രണ്ടുപേരും തമ്മിലുള്ള ഒരു ഭാഗ്യ പരീക്ഷണമാണ് ഇവിടെ നടക്കുന്നത്. അതുകൊണ്ടുതന്നെ ഇത് ചൂതാട്ടം എന്ന ഗണത്തിൽപ്പെടുന്നു. അപകടമുണ്ടാകുന്ന മുറക്ക് നല്കിയതിനേക്കാൾ കൂടുതൽ പണം തിരികെ നൽകണം എന്ന നിബന്ധനയുള്ളതിനാൽ പലിശയോടും സാമ്യതയുണ്ട്. അതുകൊണ്ടാണ് കൺവെൻഷനൽ ഇൻഷൂറൻസ് സംവിധാനങ്ങൾ അനിസ്‌ലാമികമാണ് എന്ന് പറയുന്നത്.

അതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നത് ഹലാലായ സമ്പാദ്യം ആഗ്രഹിക്കുന്ന ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം നിഷിദ്ധമാണ്. അതിൽ നിന്നും വിട്ടുനിൽക്കാൻ നാം ഭയപ്പെടേണ്ടതില്ല. ഉപജീവനം നൽകുന്നവൻ ഈ പ്രപഞ്ചത്തിൻ്റെ സൃഷ്ടാവാണല്ലോ. പിന്നെയെന്തിന് നാം ഭയക്കണം. അവൻ പറയുന്നു:

وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجًا وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ إِنَّ اللَّهَ بَالِغُ أَمْرِهِ قَدْ جَعَلَ اللَّهُ لِكُلِّ شَيْءٍ قَدْرًا

"അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കികൊടുക്കുകയും, അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന്‌ ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്‌. വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന്‌ അല്ലാഹു തന്നെ മതിയാകുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു തന്‍റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പെടുത്തിയിട്ടുണ്ട്‌". - [വിശുദ്ധ ഖുർആൻ: 65: 2-3].  

അതുപോലെ നബി (സ) പറഞ്ഞു: 

إنك لن تدع شيئاً لله عز وجل إلا بدلك الله به ما هو خير لك منه

" നീ അല്ലാഹുവിന് വേണ്ടി വല്ലതും ഉപേക്ഷിക്കുന്ന പക്ഷം അല്ലാഹു നിനക്ക്  അതിനേക്കാൾ ഉത്തമമായത് നൽകുന്നതാണ്". [مسند أحمد: 21996].

താൻ കഴിക്കുന്നതും തൻ്റെ മക്കൾക്ക് കൊടുക്കുന്നതും ഹലാലായിരിക്കണം എന്ന അതിയായ ആഗ്രഹം താങ്കളുടെ ചോദ്യത്തിൽ നിന്ന് തന്നെ വ്യക്തമാണ്.  അല്ലാഹുവിൽ തവക്കുൽ ചെയ്ത് ആ ജോലിയിൽ നിന്നും പിൻവാങ്ങുവാനുള്ള മാർഗം അന്വേഷിക്കുക. അതിന് നിയമപരിജ്ഞാനമുള്ള ആളുകളുടെ നിർദേശം തേടാവുന്നതാണ്. അല്ലാഹു സഹായിക്കുമാറാകട്ടെ. കൂടുതൽ അനുഗ്രഹീതമായ തൊഴിൽ താങ്കൾക്ക് അല്ലാഹു പ്രദാനം ചെയ്യുമാറാകട്ടെ. ഈ ലേഖനം വായിക്കുന്നവരുടെയെല്ലാം പ്രാർത്ഥന താങ്കൾക്കുണ്ടാകും ഇൻ ഷാ അല്ലാഹ്. 


അനുവദനീയമായ മാർഗ്ഗേണ എങ്ങനെ നമുക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാം ?. 

ഈ അവസരത്തിൽ വളരെ പ്രാധാന്യത്തോടുകൂടി നാം മനസ്സിലാക്കേണ്ട ഒരുവിഷയം കൂടി ഇവിടെ സൂചിപ്പിക്കുന്നു. ഒരു നല്ല സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി അപകട സാധ്യതകളിൽ നിന്നും പരിരക്ഷ ഉറപ്പ് വരുത്തുക എന്നതും അപകട സാധ്യതകളെ പരസ്‌പരം പങ്കുവെച്ച് അതിൻ്റെ ആഘാതം കുറക്കുക എന്നതും വളരെ അനിവാര്യമാണ് എന്നതിൽ തർക്കമില്ല. അതിന് എന്ത് ബദൽ സംവിധാനമാണ് നമുക്ക് നിർദേശിക്കാൻ ഉള്ളത് എന്നത് അതുകൊണ്ടുതന്നെ വളരെ പ്രസ്‌കതമാണ്. 


തകാഫുൽ അഥവാ പരസ്‌പര സഹകരണത്തിൽ അധിഷ്ഠിതമായതോ, ഗവൺമെന്റുകൾ നേരിട്ട് നടത്തുന്ന പൊതു ഇൻഷൂറൻസ് പദ്ധതികളോ ആണെങ്കിൽ അതിന് കുഴപ്പമില്ല. കാരണം ആളുകൾ നൽകുന്ന പണം ആ പദ്ധതിയിൽത്തന്നെ നിലനിൽക്കുന്നു. ഒരു പരസ്‌പര സഹായമെന്നോണം അതിൽ നിക്ഷേപിക്കുന്ന പണം ആഘാതങ്ങൾ ഉണ്ടാകുന്ന വ്യക്തികൾക്ക് നൽകുകയും അതുപോലെ സംവിധാനത്തിൻ്റെ നടത്തിപ്പ് ചിലവുകൾക്ക് ആവശ്യമായ  തുക വകയിരുത്തുകയും ചെയ്ത ശേഷം ബാക്കി വരുന്ന സർപ്ലസ് തുക ആ സംവിധാനത്തിൽത്തന്നെ നിലനിൽക്കുന്നു.

അഥവാ ആദ്യം നാം പറഞ്ഞ പ്രൈവറ്റ് സ്ഥാപനങ്ങളുടെ ഇടപാട് പരിശോധിച്ചാൽ നേട്ടമുണ്ടാക്കുക , ലാഭമുണ്ടാക്കുക എന്നതാണ് അതിൻ്റെ അടിസ്ഥാനമെങ്കിൽ പൊതു മേഖലാ സംവിധാനത്തിൽ അത് സാമൂഹ്യസുരക്ഷ, പരസ്‌പര സഹകരണം എന്നീ നിലയിലേക്ക് മാറുന്നു. അതുകൊണ്ടുതന്നെ ആ സംവിധാനത്തിന് നൽകുന്ന പണം എല്ലാവരും നൽകുന്ന ഒരു പരസ്‌പര സഹായ നിധിയായി നിലകൊള്ളുന്നു. ഇതുതന്നെയാണ് തകാഫുൽ സംവിധാനവും.

ഒരു കുടുംബത്തിലെ , അല്ലെങ്കിൽ ഒരു നാട്ടിലെ കുറെ ജനങ്ങൾ ചേർന്ന് നിർണിതമായ അപകട സാധ്യതകളെ മുൻനിർത്തി ഒരുമിച്ച് മറികടക്കാൻ ഒരു സഹായ നിധി രൂപീകരിക്കുന്നു. മാസം തോറും അല്ലെങ്കിൽ വർഷം തോറും മുൻകൂട്ടി നിർണയിച്ച പോളിസി തുക പദ്ധതിയിലെ അംഗങ്ങൾ അടക്കുന്നു. അതിൽനിന്നും വ്യവസ്ഥപ്രകാരം അർഹരായ ആളുകൾക്ക് സഹായം ലഭ്യമാക്കുന്നു. ക്ലെയിമുകളും പദ്ധതി നടത്തിപ്പിനാവശ്യമായ ചിലവും കഴിച്ച് മിച്ചം വരുന്ന തുക പദ്ധതിയിൽത്തന്നെ ബാക്കിയാകുന്നു. അത് മുൻകൂട്ടി നിർണയിച്ചത് പ്രകാരം അംഗങ്ങൾക്ക് തിരികെ നൽകുകയോ, അടുത്ത വർഷത്തേക്ക് കരുതി വെക്കുകയോ, ചാരിറ്റിക്ക് ഉപയോഗപ്പെടുത്തുകയോ ഒക്കെ ആവാം. ഈ പറഞ്ഞ രീതി പരസ്‌പര സഹായത്തിൽ അധിഷ്ഠിതമായ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്ന രീതിയാണ്. ഇതേ അർത്ഥമാണ് പൊതുമേഖലാ സംവിധാനങ്ങൾ ഈ പദ്ധതി നിറവേറ്റുമ്പോഴും ഉണ്ടാകുന്നത്.

എന്നാൽ മുകളിൽ വിശദീകരിച്ചത് പോലെ രണ്ടു കക്ഷികൾ പരസ്‌പരം ഭാഗ്യപരീക്ഷണത്തിൻ്റെ അടിസ്ഥാനത്തിൽ ഒന്നുകിൽ നിനക്ക് അല്ലെങ്കിൽ എനിക്ക് എന്ന വിധേന  ഭാഗ്യ പരീക്ഷണം നടത്തുന്ന കൺവെൻഷനൽ ഇൻഷൂറൻസ് രീതിയാണ് എങ്കിൽ, കർമ്മശാസ്ത്രപരമായി അത് ചൂതാട്ടത്തിൻ്റെ ഗണത്തിലാണ് പെടുക. അത് നിഷിദ്ധവുമാണ്. 

അപ്പോൾ ഇൻഷൂറൻസ് സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണ് അത് അനുവദനീയമാണോ നിഷിദ്ധമാണോ എന്നത് നിർണയിക്കുന്നത്. ചിലർ ലൈഫ് ഇൻഷൂറൻസ് ആണെങ്കിൽ നിഷിദ്ധവും മറ്റു ഇൻഷൂറൻസുകൾ ആണെങ്കിൽ നിഷിദ്ധവും എന്ന് പറയാറുണ്ട്. ഇത് അവരുടെ വിഷയത്തിലുള്ള അജ്ഞതയിൽ നിന്ന് ഉണ്ടാകുന്നതാണ്.

 ലൈഫ് ഇൻഷൂറൻസ് എന്ന് പറയുമ്പോൾ പലരും കരുതുന്നത്, മരണം സുനിശ്ചിതമല്ലേ, പിന്നെ എങ്ങനെയാണ് ലൈഫ് ഇൻഷൂർ ചെയ്യാൻ കഴിയുക എന്നതാണ്. സത്യത്തിൽ എന്താണ് ലൈഫ് ഇൻഷൂറൻസ് എന്ന് പറയുന്നത് കൊണ്ടുള്ള ഉദ്ദേശം എന്നത് മനസ്സിലാകാത്തത് കൊണ്ടാണ് ആ സംശയം ഉണ്ടാകുന്നത്. കർമ്മശാസ്ത്രത്തിൽ ഒരടിസ്ഥാന തത്വമുണ്ട്:

الحكم على الشيء فرع عن تصوره
"ഒരു കാര്യത്തിൻ്റെ കൃത്യമായ രൂപം എന്ത് എന്നത് വിലയിരുത്തിയാണ് അതിൻ്റെ വിധി പറയേണ്ടത്"


അതുപോലെ:

  العبرة بالمعاني لا بالألفاظ والمباني
"കേവല പദപ്രയോഗങ്ങൾ മാത്രം മുൻ നിർത്തിയല്ല കാര്യങ്ങൾ വിലയിരുത്തേണ്ടത്. അവയുടെ പൊരുൾ കൂടി പരിഗണിച്ചാണ്"  

ലൈഫ് ഇൻഷൂറൻസ് എന്നാൽ ഒരാളുടെ ജീവന് പരിരക്ഷ നൽകുക എന്നതല്ല. മറിച്ച് ഒരാളുടെ പെട്ടെന്നുള്ള വിയോഗം കൊണ്ട് കുടുംബത്തിന് ഉണ്ടാകുന്ന സാമ്പത്തികമായ ആഘാതത്തിൽ അവർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുക എന്നത്  മാത്രമേ അതുകൊണ്ടു ഉദ്ദേശിക്കുന്നുള്ളൂ. അതുകൊണ്ട് ലൈഫ് ഇൻഷുറൻസ് ആണോ മറ്റു വല്ല പേരുകളാണോ എന്നതല്ല ഒരുകാര്യം അനുവദനീയമാണോ അല്ലയോ എന്ന് പറയാനുള്ള മാനദണ്ഡം. മറിച്ച്  ആ ഇൻഷുറൻസ് പരിരക്ഷക്ക് അവലംബമാക്കുന്ന രീതി അനുവദനീയമായ രീതിയാണോ അതോ ചൂതാട്ടത്തിൽ അധിഷ്ഠിതമായ നിഷിദ്ധ രീതിയാണോ എന്നതാണ് ഒന്ന് അനുവദനീയം മറ്റൊന്ന് നിഷിദ്ധം എന്ന് പറയാനുള്ള മാനദണ്ഡം.

അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ ..  അവൻ്റെ അനുഗ്രഹം നമ്മിൽ എന്നുമുണ്ടാകട്ടെ ...

وصل اللهم على نبينا محمد وعلى آله وصحبه وسلم..

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്  പി. എൻ



അനുബന്ധ ലേഖനം:

'തകാഫുല്‍' - അഥവാ 'ഇസ്‌ലാമിക് ഇന്‍ഷുറന്‍സ്' സംവിധാനം.

http://www.fiqhussunna.com/2015/08/blog-post_50.html

സുജൂദിൽ കാൽ വെക്കേണ്ടതെങ്ങനെ ?.



ചോദ്യം: നിസ്ക്കാരത്തിൽ സുജൂദിൽ  കാലുകളുടെ സ്ഥാനം എങ്ങനെ ആയിരിക്കണം,പ്രത്യേകിച്ചു കാലുകൾ തമ്മിലുള്ള അകലം. ഉചിതമായ ഉത്തരം പ്രതീക്ഷിക്കുന്നു. 

www.fiqhussunna.com

ഉത്തരം: 


الحمد لله والصلاة والسلام على رسول الله، وعلى آله وصحبه ومن والاه، وبعد؛ 

സുജൂദിൽ കാൽപാദങ്ങൾ വെക്കേണ്ട രൂപത്തെ സംബന്ധിച്ച് പണ്ഡിതന്മാർക്കിടയിൽ ചർച്ചയുണ്ട്. പ്രബലമായ അഭിപ്രായം കാൽമുട്ടുകൾ അകറ്റിയും കാൽപാദങ്ങൾ പരസ്‌പരം ചേർത്തും വെക്കണം എന്നതാണ്. 

عن عائشة رضي الله عنها قالت : (فقدت رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ وكان معي على فراشي ، فوجدته ساجداً ، راصّاً عقبيه ، مستقبلاً بأطراف أصابعه القبلة ، فسمعته يقول : أعوذ برضاك من سخطك ، وبعفوك من عقوبتك ، وبك منك ، أثني عليك ، لا أبلغ كل ما فيك) .

ഉമ്മുൽ മുഅമിനീൻ ആഇശ (റ) പറയുന്നു: "എന്നോടൊപ്പം കിടക്കുകയായിരുന്ന നബി (സ) കാണാതിരുന്നപ്പോൾ ഞാനന്വേഷിച്ചു. അദ്ദേഹത്തിൻ്റെ മടമ്പുകൾ ചേർന്ന് നിൽക്കും വിധം കാൽപാദങ്ങൾ ചേർത്തും അവയിലെ വിരൽത്തുമ്പുകൾ ഖിബ്‌ലക്ക് നേരെ വരത്തക്കവും സുജൂദിൽ കിടക്കുന്നതായാണ് എനിക്കദ്ദേഹത്തെ കാണാൻ സാധിച്ചത്. അപ്പോൾ അദ്ദേഹം ഇപ്രകാരം പ്രാർത്ഥിക്കുന്നത് ഞാൻ കേട്ടു: " അല്ലാഹുവേ നിൻ്റെ തൃപ്തികൊണ്ട് നിൻ്റെ കോപത്തിൽ നിന്നും ഞാൻ ശരണം തേടുന്നു. നിൻ്റെ വിട്ടുവീഴ്‌ച കൊണ്ട് നിൻ്റെ ശിക്ഷയിൽ നിന്നും ഞാൻ ശരണം തേടുന്നു. നിന്നിൽ നിന്നും ഞാൻ നിന്നിൽത്തന്നെ ശരണം തേടുന്നു. നിന്നെ ഞാൻ വാഴ്ത്തുന്നു. നിന്നെക്കുറിച്ച് എല്ലാം ഞാൻ സൂക്ഷ്മമായി അറിയുന്നില്ല". - (صحيح ابن خزيمة: 1/328 ، صحيح ابن حبان: 5 /260).

മേൽപറഞ്ഞ ഹദീസിൽ സുജൂദിൽ നബി (സ) കാൽപാദങ്ങൾ പരസ്‌പരം ചേർത്ത് വച്ചതായി ഉമ്മുൽ മുഅമിനീൻ ആഇശ (റ) വ്യക്തമാക്കിയിട്ടുണ്ട്. ഈ ഹദീസ് മുൻനിർത്തിയാണ് കാൽപാദങ്ങൾ ചേർത്ത് വെക്കണം എന്നതാണ് പ്രബലമായ അഭിപ്രായം എന്ന് പറയാൻ കാരണം. 

ഒരു ചാൺ അകലത്തിൽ കാൽപാദങ്ങൾ അകറ്റിവെക്കണം എന്ന മറ്റൊരഭിപ്രായവും ഉണ്ട്. ഇമാം ശാഫിഈ (റ) ഈ അഭിപ്രായക്കാരനായിരുന്നു. ഇമാം അബൂ ദാവൂദ് ഉദ്ദരിച്ച ഒരു ഹദീസ് ആണ് ഈ അഭിപ്രായത്തിനു അവലംബം: 

عن أبي حميد رضي الله عنه قال في صفة صلاة النبي صلى الله عليه وسلم : (وإذا سجد فَرَّج بين فخذيه) .

അബൂ ഹുമൈദ് (റ) നിവേദനം: നബി (സ) യുടെ നമസ്കാര രൂപത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു: "നബി (സ) സുജൂദ് ചെയ്‌താൽ അദ്ദേഹത്തിൻ്റെ തുടകൾ പരസ്പരം അകറ്റി വെക്കുമായിരുന്നു". - (سنن أبي داود: 735).

ഈ ഹദീസിൻ്റെ അടിസ്ഥാനത്തിലാണ് കാലുകൾ കാൽപാദങ്ങൾ ഉൾപ്പടെ അകറ്റി വെക്കണം എന്ന്  ഇമാം ശാഫിഇ (റ) സൂചിപ്പിച്ചത്. എന്നാൽ ഇതിന്റെ ഉദ്ദേശം തുടകൾ പരസ്‌പരം ചേർന്ന് നിൽക്കാത്തവിധം കാൽമുട്ടുകൾ അകറ്റി വെക്കലാണ് എന്ന് മനസ്സിലാക്കാം.

നമസ്കാരത്തിലെ നിര്ബന്ധകർമ്മങ്ങളിൽ ഉൾപ്പെടുന്ന ഒന്നല്ലാത്തതിനാൽ രണ്ടു രൂപത്തിൽ നമസ്കരിച്ചാലും ഒരാളുടെ നമസ്‌കാരം ശരിയാകും. മേൽപറഞ്ഞ അഭിപ്രായങ്ങളിൽ ആഇശ (റ) യുടെ ഹദീസ് കൂടി ചേർത്ത് പരിശോധിക്കുമ്പോൾ നബിചര്യയോട് കൂടുതൽ അടുത്ത് നിൽക്കുന്ന അഭിപ്രായം കാൽപാദങ്ങൾ പരസ്‌പരം ചേർത്ത് വെക്കുക എന്നതാണ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ. അല്ലാഹു അനുഗ്രഹിക്കട്ടെ ...

ഇംഗ്ലീഷ് സബ്‌ടൈറ്റിൽസോടു കൂടി നമസ്കാരത്തിൻ്റെ രൂപം പൂർണമായി മനസ്സിലാക്കാൻ ഡോ. ഉസ്മാൻ അൽഖമീസിൻ്റെ ഈ വീഡിയോ വീക്ഷിക്കാവുന്നതാണ്: 
https://www.youtube.com/watch?v=sU4JIFbPhDI


وصل اللهم على نبينا محمد وعلى آله وصحبه وسلم

________________________

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ 



Monday, December 23, 2019

ക്രെഡിറ്റ് കാർഡ് - കർമ്മശാസ്ത്ര വിധി.


ചോദ്യം: ക്രെഡിറ്റ് കാർഡുകളുടെ ഇസ്‌ലാമിക വിധിയെന്ത് ?. അതുമുഖേന പർച്ചേസ്‌ ചെയ്യുമ്പോൾ ലഭിക്കുന്ന വിലക്കിഴിവ് അനുവദനീയമാണോ ?.

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

താങ്കൾ ചോദിച്ച ചോദ്യത്തിന് മറുപടി നൽകുന്നതിന് മുൻപ് എന്താണ് ക്രെഡിറ്റ് കാർഡ് എന്നത് വ്യക്തമാക്കാം. ഉപഭോക്താവിന് പണമടക്കാനോ വസ്തുക്കൾ വാങ്ങാനോ ഈ കാർഡ് മുഖേന സേവന ദാതാക്കളായ ബേങ്കുകൾ പണം നൽകുകയും അതിന് നിർണിതമായ  പലിശയോ സേവന ഫീസുകളോ അവർ കാർഡ് ഉപയോഗിക്കുന്ന ഉപഭോക്താവിൽ നിന്നും ഈടാക്കുകയും ചെയ്യുന്ന സംവിധാനമാണ് ക്രെഡിറ്റ് കാർഡ്. -[Reference: O'Sullivan, Arthur; Steven M. Sheffrin (2003). Economics: Principles in action (Textbook). Upper Saddle River, New Jersey 07458: Pearson Prentice Hall. p. 261].

അഥവാ ക്രെഡിറ്റ് കാർഡ് ആരുടെ പേരിലാണോ അവർക്ക് ഇടപാട് നടത്താൻ അനുമതി നൽകിയിട്ടുള്ള അത്രയും തുക ബേങ്ക് കടമായി നൽകുന്നു. അതിന് അവർ പലിശയും ഫീസും ഈടാക്കുന്നു. ഇങ്ങനെയുള്ള  ഒരു പലിശ വായ്പാ സംവിധാനമാണ് ക്രെഡിറ്റ് കാർഡുകൾ. ഒരാളുടെ അക്കൗണ്ടിൽ പണമില്ലെങ്കിലും ക്രെഡിറ്റ് കാർഡ് മുഖേന അനുവദിക്കപ്പെട്ട തുകക്കനുസരിച്ച് അയാൾക്ക് പർച്ചേസ് നടത്താം.

ഇന്ന് ലഭ്യമായ ഒട്ടുമിക്ക ബേങ്കുകളുടെയും ക്രെഡിറ്റ് കാർഡ് പരിശോധിച്ചാൽ അതിന് നിശ്ചിതമായ ഒരു വാർഷിക വരിസംഖ്യയും കൂടാതെ കടമെടുത്ത തുക തിരിച്ചടക്കാൻ 20 ദിവസം , മുപ്പത് ദിവസം എന്നിങ്ങനെ നൽകപ്പെട്ട സമയത്ത് തിരിച്ചടച്ചില്ലെങ്കിൽ മുൻകൂട്ടി നിർണയിക്കപ്പെട്ട പലിശ നൽകാൻ കാർഡ് ഹോൾഡർ ബാധ്യസ്ഥനാകുകയും ചെയ്യും. ഉദാ SBI യുടെ ഒരു ക്രെഡിറ്റ് കാർഡിന് അവർ കൃത്യ സമയത്ത് തിരിച്ചടച്ചില്ലെങ്കിൽ മുന്നോട്ട് വെക്കുന്ന ഉപാധി നോക്കുക:

Extended Credit
    • Interest free credit period: 20-50 days, applicable only on retail purchases and if previous month’s outstanding balance is paid in full
    • Finance charges: Up to 3.35% per month, (40.2% per annum), from the date of transaction
    • Minimum amount due: 5% of Total Outstanding (Min. Rs. 200 + all applicable taxes + EMI ( In case of EMI based product) + OVL amount (if any)
   
പലിശ രഹിത കടം അനുവദിക്കപ്പെടുന്നത് 20 മുതൽ 50 ദിവസം വരെ റീടൈൽ പർച്ചേസുകൾക്ക് മാത്രമാണ്. ഇപ്രകാരം തന്നെയാണ് കൺവെൻഷനൽ ബേങ്കുകളിൽ അധികവും ക്രെഡിറ്റ് കാർഡ് സംവിധാനം പ്രവർത്തിക്കുന്നത്. ഇവിടെ പ്രകടമായ ചില നിഷിദ്ധങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്: 

1 -  ഇടപാടിൽ സുവ്യക്തമായ രൂപത്തിൽത്തന്നെ തിരിച്ചടവ് വൈകുന്നപക്ഷം ബേങ്കുകൾ നൽകുന്ന കടത്തിന് ഇത്ര പലിശ നൽകണം എന്നത് വ്യക്തമാക്കുന്നുണ്ട്.

2- ക്രെഡിറ്റ് കാർഡ് മുഖേന അനുവദിക്കപ്പെടുന്ന വായ്‌പാ തുകക്ക് അനുസൃതമായി വാർഷിക ഫീസ്  വർദ്ധിക്കുന്നു. കൂടുതൽ വായ്പ അനുവദിക്കുന്ന കാർഡിന് കൂടുതൽ ഫീസ് നൽകണം. ഇത് സേവനത്തെ അടിസ്ഥാനപ്പെടുത്തി മാത്രമല്ല ക്രെഡിറ്റ് ആയി ലഭിക്കുന്ന തുകക്ക് ആപേക്ഷികമായി ഈടാക്കുന്ന ഫീസ് വർധിക്കുന്നു. ഇത് പലിശയുമായി വലിയ സമാനത വച്ച് പുലർത്തുന്നു. അല്ലെങ്കിൽ ഫിക്സഡായ ഒരു interest amount ആണ് എന്ന് തന്നെ പറയാം. 

അതുകൊണ്ടുതന്നെ കൺവെൻഷനൽ ബേങ്കുകൾ നൽകുന്ന മേൽപ്പറഞ്ഞ പ്രകാരമുള്ള ക്രെഡിറ്റ് കാർഡുകൾ നിഷിദ്ധം തന്നെയാണ്. മാത്രമല്ല ഇന്ന് അനേകം രൂപങ്ങളിൽ ക്രെഡിറ്റ് കാർഡുകൾ ഇഷ്യൂ ചെയ്യുന്നുണ്ട്.

ഇനി ക്രെഡിറ്റ് കാർഡുകൾ നിർബന്ധമായി വരുകയാണ് എങ്കിൽ മാത്രം അത്തരം സാഹചര്യങ്ങളിൽ ഒരാൾക്ക് തൻ്റെ നിർബന്ധിത സാഹചര്യത്തിന് അനിവാര്യമായ ഏറ്റവും ലഘുവായ കാർഡ് മാത്രം ഇഷ്യൂ ചെയ്യാം. എന്നിരുന്നാൽത്തന്നെ സ്വന്തം അക്കൗണ്ടിൽ തിരിച്ചടക്കാനുള്ള പണമില്ലാതെ അതുപയോഗിക്കുവാൻ പാടില്ല. കാരണം വായ്പയായി ഉപയോഗിക്കുന്ന പണം തിരിച്ചടക്കാൻ വൈകുന്ന പക്ഷം മേൽ പരാമർശിക്കപ്പെട്ട (ഫിനാൻസ് ചാർജസ്) പലിശ കൂടി ബാധകമാകും. 

അന്താരാഷ്‌ട്ര ഫിഖ്ഹ് കൗൺസിൽ വായ്പയിലധിഷ്ടിതമായ ക്രെഡിറ്റ് കാർഡുകളെ സംബന്ധിച്ച്‌ (23-28/ september /2000) ൽ റിയാദിൽ ചേർന്ന യോഗത്തിൽ എടുത്ത തീരുമാനം (ക്രമ നമ്പർ: 108 (2/12)  : 


مجمع الفقه الإسلامي قرار برقم: 108 (2/12) بشأن بطاقة الائتمان غير المغطاة ، وحكم العمولة التي يأخذها البنك .
وهذا نص القرار :

" إن مجلس مجمع الفقه الإسلامي الدولي المنبثق عن منظمة المؤتمر الإسلامي في دورته الثانية عشرة بالرياض في المملكة العربية السعودية، من 25 جمادى الآخرة 1421هـ إلى غرة رجب 1421هـ (23-28 سبتمبر 2000) .


إشارة إلى قرار المجلس في دورته العاشرة رقم 102/4/10، موضوع (بطاقات الائتمان غير المغطاة) .

وبعد استماعه إلى المناقشات التي دارت حوله من الفقهاء والاقتصاديين ، ورجوعه إلى تعريف بطاقة الائتمان في قراره رقم 63/1/7 الذي يستفاد منه تعريف بطاقة الائتمان غير المغطاة بأنه : " مستند يعطيه مصدره (البنك المصدر) لشخص طبيعي أو اعتباري (حامل البطاقة) بناء على عقد بينهما يمكنه من شراء السلع ، أو الخدمات ، ممن يعتمد المستند (التاجر) دون دفع الثمن حالاً لتضمنه التزام المصدر بالدفع ، ويكون الدفع من حساب المصدر ، ثم يعود على حاملها في مواعيد دورية ، وبعضها يفرض فوائد ربوية على مجموع الرصيد غير المدفوع بعد فترة محددة من تاريخ المطالبة ، وبعضها لا يفرض فوائد .
قرر ما يلي :

أولاً: لا يجوز إصدار بطاقة الائتمان غير المغطاة ولا التعامل بها ، إذا كانت مشروطة بزيادة فائدة ربوية ، حتى ولو كان طالب البطاقة عازماً على السداد ضمن فترة السماح المجاني .


ثانياً: يجوز إصدار البطاقة غير المغطاة إذا لم تتضمن شروط زيادة ربوية على أصل الدين .
ويتفرع على ذلك :

أ ) جواز أخذ مصدرها من العميل رسوماً مقطوعة عند الإصدار أو التجديد بصفتها أجرا فعليا على قدر الخدمات المقدمة على ذلك .


ب ) جواز أخذ البنك المصدر من التاجر عمولة على مشتريات العميل منه ، شريطة أن يكون بيع التاجر بالبطاقة بمثل السعر الذي يبيع به بالنقد .


ثالثاً: السحب النقدي من قبل حامل البطاقة اقتراضٌ من مصدرها ، ولا حرج فيه شرعاً إذا لم يترتب عليه زيادة ربوية ، ولا يعد من قبيلها الرسوم المقطوعة التي لا ترتبط بمبلغ القرض أو مدته مقابل هذه الخدمة .

وكل زيادة على الخدمات الفعلية محرمة ( يعني إذا زادت الرسوم عن الخدمات ) لأنها من الربا المحرم شرعاً ، كما نص على ذلك المجمع في قراره رقم 13 (10/2) و 13 (1/3) .

رابعاً: لا يجوز شراء الذهب والفضة وكذا العملات النقدية بالبطاقة غير المغطاة. " انتهى نص قرار المجمع .

തങ്ങളുടെ പത്താമത്തെ ഒത്തുചേരലിൽ (ക്രമ നമ്പർ: 102/4/10) വായ്‍പയിലധിഷ്ഠിതമായി പ്രവർത്തിക്കുന്ന ക്രെഡിറ്റ് കാർഡുകളെ സംബന്ധിച്ച് എടുത്ത തീരുമാനങ്ങളെ  ആസ്പദമാക്കിയും ..

സാമ്പത്തിക വിദഗ്ധരും ഫുഖഹാക്കളും ഒരുമിച്ച് അതിനെക്കുറിച്ച് നടത്തിയ ചർച്ചകളും കേട്ടശേഷവും, ക്രെഡിറ്റ് കാർഡിന്റെ നിർവചനം സംബന്ധിച്ച് എത്തിച്ചേർന്ന തീരുമാനപ്രകാരം (ക്രമ നമ്പർ: 63/1/7) വായ്‌പയിലധിഷ്ഠിതമായ ക്രെഡിറ്റ് കാർഡിന്റെ നിർവചനമായ: 'കാർഡ് ഇഷ്യൂ ചെയ്യുന്ന കക്ഷി (സേവനദാതാവായ ബേങ്ക്) ഒരു വ്യക്തിയുടെയോ (കമ്പനി പോലുള്ള) ആനുപാതിക വ്യക്തികളുടെയോ പേരിൽ ഉണ്ടാക്കുന്ന ഒരു രേഖയാണ് ക്രെഡിറ്റ് കാർഡ്. ആ കാർഡ് ഇഷ്യൂ ചെയ്യുമ്പോൾ തങ്ങൾക്കിടയിലുള്ള ധാരണപ്രകാരം ഉപഭോക്താവിന് വസ്തുക്കളോ സേവനങ്ങളോ പർച്ചേസ് ചെയ്യാനും,  അതിൻ്റെ വില അപ്പോൾ താൻ സ്വന്തം പണത്തിൽ നിന്നും നൽകുന്നില്ല മറിച്ച് കാർഡ് ഇഷ്യൂ ചെയ്ത ബേങ്ക് അവരുടെ ധനത്തിൽ നിന്നും ആ ധനം നൽകും എന്ന ഉറപ്പ് കച്ചവടക്കാരന് നൽകുകയും ആ പണം ബേങ്ക് നൽകുകയും ചെയ്യുന്നു. തുടർന്ന് ആരുടെ പേരിലാണോ ആ കാർഡ് ഉള്ളത് അവരിൽ നിന്നും പ്രസ്തുത തുക നിശ്ചിതമായ സമയങ്ങളിൽ ഈടാക്കുന്നു. തിരിച്ചടക്കേണ്ട നിർണിതമായ സമയത്ത് തിരിച്ചടക്കാത്തതായ തുകക്ക് ചില ബേങ്കുകൾ പലിശ ഈടാക്കുകയോ ചിലർ ഈടാക്കാതിരിക്കുകയോ ചെയ്യുന്നു'.  എന്ന നിർവചനത്തെ ആസ്പദമാക്കിയും ഇപ്രകാരം തീരുമാനത്തിലെത്തി:

ഒന്ന്: തൻ്റെ അക്കൗണ്ടിലുള്ള പണം തന്നെ ക്രെഡിറ്റ് കാർഡിലേക്ക് ട്രാൻസ്‌ഫർ ചെയ്‌ത്‌ ഉപയോഗിക്കുന്നതല്ലാത്ത വായ്പയിൽ അധിഷ്‌ഠിതമായതും, തിരിച്ചടവ് വൈകിയാൽ പലിശ വരുന്നതുമായ ക്രെഡിറ്റ് കാർഡുകൾ ഇഷ്യൂ ചെയ്യുവാനോ അതുപയോഗിക്കുവാനോ പാടില്ല. ഇനി വായ്പാ തിരിച്ചടവ് പലിശരഹിതമായി തിരിച്ചടക്കാവുന്ന നിശ്ചിത സമയപരിധിയിൽത്തന്നെ തിരിച്ചടക്കും എന്ന് തീരുമാനിച്ചാണ് ഒരാൾ ഈ കാർഡ് ഇഷ്യൂ ചെയ്യുന്നതെങ്കിലും അത് അനുവദനീയമാകുന്നില്ല.

രണ്ട്: തിരിച്ചടവ് വൈകിയാലോ മറ്റോ  പലിശ ഈടാക്കപ്പെടും എന്ന നിബന്ധനയില്ലാത്ത ക്രെഡിറ്റ് കാർഡുകൾ ആണെങ്കിൽ അവ ഇഷ്യൂ ചെയ്യുന്നതിൽ തെറ്റില്ല. അതിനോടനുബന്ധമായി മാനസ്സിലാക്കേണ്ട കാര്യങ്ങളാണ്:

a -  അത് ഇഷ്യൂ ചെയ്യുന്ന അതോറിറ്റിക്ക് അഥവാ ബേങ്കിന് അത് ഇഷ്യൂ ചെയ്യുന്ന വേളയിലും പുതുക്കുന്ന വേളയിലും ആ സർവീസ് പ്രൊവൈഡ് ചെയ്യാൻ ആവശ്യമായിവരുന്ന യഥാർത്ഥ ചിലവ് എത്രയാണോ അത് ഫീ ആയി ഈടാക്കാം.  (അഥവാ ആ സർവീസ് നൽകാൻ ആവശ്യമായിവരുന്ന ചിലവുകൾ കണക്കാക്കിയാണ് അത് നിർണയിക്കപെടുക. മാത്രമല്ല ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാലും ഇല്ലെങ്കിലും ഈ ഫീ നൽകാൻ കസ്റ്റമർ നിർബന്ധിതനാകും).

b - തങ്ങളുടെ കാർഡ് ഉപയോഗിച്ച് കസ്റ്റമേഴ്‌സ് നടത്തുന്ന പർച്ചേസുകൾക്ക് കച്ചവടക്കാരിൽ നിന്നും  ബേങ്കിന് കമ്മീഷൻ ഈടാക്കാം. കാർഡ് ഉപയോഗിച്ചുള്ള പർച്ചേസിനും കാശ് ഉപയോഗിച്ചുള്ള പർച്ചേസിനും ഒരേ വിലയായിരിക്കണം ഈ സാഹചര്യത്തിൽ കച്ചവടക്കാർ ഈടാക്കേണ്ടത് എന്ന നിബന്ധന ഇവിടെ ബാധകമാണ്. (അഥവാ കാർഡ് ഉപയോഗിച്ചുള്ള പർച്ചേസിന് കൂടുതൽ വില ഈടാക്കാവതല്ല. ). 

മൂന്ന്: ക്രെഡിറ്റ് കാർഡ് ഉടമ അതുപയോഗിച്ച് നടത്തുന്ന ട്രാൻസാക്ഷൻ ആ കാർഡ് ഇഷ്യൂ ചെയ്ത ബേങ്കിൽ നിന്നും എടുക്കുന്ന കടമാണ്. അതിന് പലിശ ഈടാക്കപെടാത്ത പക്ഷം അതിൽ യാതൊരു തെറ്റുമില്ല. കടമെടുക്കുന്ന തുകയുമായോ അതിൻ്റെ സമയപരിധിയുമായോ ബന്ധമില്ലാത്ത വിധം ഈ സർവീസിന് ബേങ്ക് ഈടാക്കുന്ന നിർണിതമായ ഫീ മേല്പറഞ്ഞ പലിശ ഗണത്തിൽ പെടുന്നുമില്ല. എന്നാൽ സർവീസ് പ്രൊവൈഡ് ചെയ്യാൻ ആവശ്യമായി വരുന്ന  യഥാർത്ഥ ചിലവിനേക്കാൾ കൂടുതലായി ഈടാക്കപ്പെടുന്ന തുക നിഷിദ്ധമാണ്. കാരണം അത് ശറഇൽ നിഷിദ്ധമാക്കപ്പെട്ട പലിശയാകുന്നു. ഫിഖ്ഹ് കൗൺസിൽ അതിൻ്റെ ( ക്രമ നമ്പർ: 
 13 (10/2)  13 (1/3)  എന്നീ തീരുമാനങ്ങളിൽ വ്യക്തമാക്കിയിട്ടുള്ളത്. 

(മേൽ പറഞ്ഞതിൽ ഫിഖ്ഹ് കൗൺസിൽ രേഖപ്പെടുത്തിയത് ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൻ്റെ അടിസ്ഥാന നിയമമാണ്. അഥവാ ക്രെഡിറ്റ് കാർഡ് വഴി ബേങ്കിൽ നിന്നും ഒരു വ്യക്തിക്ക് നൽകുന്ന തുക വായ്പയായാണ് കണക്കാക്കുന്നത്. ക്രെഡിറ്റ് കാർഡ്, അതിൻ്റെ അനുബന്ധമായ മറ്റു അവിഭാജ്യ ഘടകങ്ങൾ എന്നിങ്ങനെ ഉപഭോക്താവിന് ഈ സർവീസ് ഒരുക്കാൻ ബേങ്കിന് വന്ന യഥാർത്ഥ ചിലവ് മാത്രം ബേങ്കിന് ഈടാക്കാം. നൽകിയ തുക കടമായതിനാൽത്തന്നെ അതിൽ കൂടുതലായി യാതൊന്നും തന്നെ ഉപഭോക്താവിൽ നിന്നും ഈടാക്കാൻ പാടില്ല. അപ്രകാരം ഈടാക്കിയാൽ അത് നൽകിയ കടത്തിന് അധികമായി ഈടാക്കുന്ന പലിശയുടെ ഗണത്തിൽപ്പെടും).



നാല്: കാർഡിൽ മുൻകൂട്ടി നിക്ഷേപിക്കപ്പെട്ട പണമുള്ള റീചാർജ് ചെയ്യുന്ന കാർഡുകൾ ഉപയോഗിച്ചല്ലാതെ സ്വർണ്ണം വെള്ളി എന്നിവ പർച്ചേസ് ചെയ്യാൻ പാടില്ല.

(നമ്മൾ തുക റീചാർജ് ചെയ്ത് ഉപയോഗിക്കുന്ന ക്രെഡിറ്റ് കാർഡുകൾ ഉണ്ട് എന്ന് സൂചിപ്പിച്ചുവല്ലോ. സ്വർണ്ണം വെള്ളി എന്നിവയുടെ  പർച്ചേസിന് അത്തരം കാർഡുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നത് ഒരു നിർബന്ധ നിബന്ധനയാണ്. കാരണം സ്വർണ്ണവും വെള്ളിയും വിലക്കപ്പെടുമ്പോൾ ഇടപാട് നടക്കുന്ന തത്സമയം അവയും അവയുടെ വിലയും കൈപ്പറ്റിയിരിക്കണം എന്നത് നിബന്ധനയാണ്. സ്വർണ്ണവും വെള്ളിയും കടമായി വാങ്ങിക്കാൻ അനുവാദമില്ല. തത്സമയം കൈമാറ്റം നടന്നില്ലെങ്കിൽ (ربا النسيئة) അഥവാ കാലതാമസത്തിൻ്റെ നിഷിദ്ധം എന്ന വിലക്ക് ഇടപാടിൽ കടന്നുവരാൻ കാരണമാകും എന്നതിനാലാണത്.


ചുരുക്കിപ്പറഞ്ഞാൽ: 

ക്രെഡിറ്റ് കാർഡുകളെ മൂന്നായി തരം തിരിക്കാം:

ഒന്ന്: നമ്മുടെ അക്കൗണ്ടിലെ പണം കാർഡിലേക്ക് റീചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന കാർഡുകൾ.  ഇവിടെ നാം ബേങ്കിൽ നിന്ന് കടമായി യാതൊന്നും കൈപറ്റുന്നില്ല. അതുകൊണ്ടു ഇവിടെ പലിശയുമായി ബന്ധപ്പെട്ട യാതൊന്നും ബാധകമാകുന്നില്ല. നിശ്ചിതമായ ഫീ ഈടാക്കിയോ അല്ലാതെയോ നിരുപാധികം ഈ കാർഡ് ഇഷ്യൂ ചെയ്യാം ഉപയോഗിക്കാം. 


രണ്ട്: ബേങ്കിൽ നിന്നും വായ്പയായി പണം ലഭിക്കുന്ന തരത്തിലുള്ള ക്രെഡിറ്റ് കാർഡ്. ഇത്തരം കാർഡുകൾ ഉപയോഗിക്കുമ്പോൾ കടബാധ്യതയാണ് ബേങ്കുമായി ഉപഭോക്താവിന് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ഈ കാർഡുമായി ബന്ധപ്പെട്ട് ബേങ്കിന് വരുന്ന യഥാർത്ഥ ചിലവിൽ കൂടുതലായ ഫിയോ , തിരിച്ചടവിൻ്റെ സമയപരിധി ലംഘിക്കുന്ന പക്ഷം കൂടുതൽ പണം ഈടാക്കപ്പെടും എന്ന നിബന്ധനയോ ഒക്കെ ഉണ്ടാകുന്ന പക്ഷം പലിശ കടന്നുവരുന്നതിനാൽ ഈ കാർഡ് നിഷിദ്ധമായി മാറും. അത് ഇഷ്യൂ ചെയ്യുന്നതും ഉപയോഗിക്കുന്നതും നിഷിദ്ധമാണ്.

എന്നാൽ ഫീ ഈടാക്കിയോ അല്ലാതെയോ ഉള്ള ഇത്തരം കാർഡുകൾക്ക് പലിശ ബാധകമാകുന്ന ഡ്യൂ ഡേറ്റിനു മുൻപ് തിരിച്ചടച്ച് ഉപയോഗിക്കാമോ എന്നതാണ് കൂടുതൽ പേരും ചോദിക്കുന്നത്. സമയം തെറ്റിയാൽ പലിശ അടക്കണം എന്ന നിബന്ധന ഉള്ളതുകൊണ്ടുതന്നെ ആ ഡീൽ നിഷിദ്ധമായി മാറുന്നു. എന്നാൽ നമ്മുടെ നാട്ടിൽ മറ്റു കാർഡുകൾ ലഭ്യമല്ലാതിരിക്കുകയും ഇന്നത്തെ ക്രയവിക്രയങ്ങളിലും പ്രത്യേകിച്ചും യാത്ര ചെയ്യുന്നവർക്കും ക്രെഡിറ്റ് കാർഡ് വളരെ ആവശ്യകരവുമായി മാറിയ സാഹഹചര്യങ്ങളിൽ രണ്ട് സൊലൂഷനുകളാണ് ഉള്ളത്. ഒന്ന് ക്രെഡിറ്റ് കാർഡിൽ ഉപയോഗിക്കുന്ന ട്രാൻസാക്ഷൻ തത്സമയം തൻ്റെ അക്കൗണ്ടിൽ നിന്നും കട്ട് ചെയ്യാൻ ബേങ്കിനോട് ആവശ്യപ്പെടുക. ഈ സാഹചര്യത്തിൽ പലിശ വരില്ല. അതല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വഴി ഉപയോഗിക്കാൻ ആവശ്യമായിവരുന്ന പണം തൻ്റെ അക്കൗണ്ടിൽ ഉണ്ട് എന്ന് ഉറപ്പ് വരുത്തുക. അത് അതേ സമയം തന്നെ തിരിച്ചടക്കാനും ശ്രദ്ധിക്കുക. ആദ്യം പറഞ്ഞതാണ് കൂടുതൽ കാര്യക്ഷമം. ഇനി അനിവാര്യമല്ലാത്തവർ അത് പാടേ ഉപേക്ഷിക്കുകയും ചെയ്യുക. അന്താരാഷ്‌ട്ര ഫിഖ്ഹ് കൗൺസിൽ അത് പാടേ ഉപേക്ഷിക്കണം എന്ന നിർദേശമാണ് മുന്നോട്ട് വച്ചത് എന്നത് മുകളിൽ ശ്രദ്ധിച്ചുവല്ലോ. ക്രെഡിറ്റ് കാർഡ് എന്നത് ചിലരെ സംബന്ധിച്ചിടത്തോളമെങ്കിലും ഒരനിവാര്യതയായി മാറിയതിനാലും അനേകം അവശ്യ ഇടപാടുകൾക്ക് അത് മാത്രമേ സ്വീകരിക്കൂ എന്ന സാഹചര്യമുള്ളതിനാലും, നമ്മുടെ നാട്ടിലെപ്പോലെ മറ്റു അനുവദനീയമായ സ്കീമുകൾ ലഭ്യമല്ലാത്തതിനാലും മാത്രമാണ് ഇനി ഉപയോഗിക്കേണ്ടി വന്നാൽ എങ്ങനെ നിഷിദ്ധം കടന്നുവരാതെ സൂക്ഷിക്കണം എന്നത് നാം ഇവിടെ പരാമർശിച്ചത്.
 

മൂന്ന്: ബേങ്കിൽ നിന്നും വായ്പയായി പണം ലഭിക്കുന്ന , എന്നാൽ പലിശ ഈടാക്കപ്പെടാത്ത ക്രെഡിറ്റ് കാർഡ്. ഈ കാർഡ് ഇഷ്യൂ ചെയ്യുകയും ഉപയോഗിക്കുകയുമാകാം. എന്നാൽ ഈ കാർഡ് ഉപയോഗിച്ച് സ്വർണ്ണം വെള്ളി എന്നിവ വാങ്ങിക്കുവാൻ പാടില്ല കാരണം തത്സമയ വിനിമയം നടക്കുന്നില്ല.
 
അവസാനമായി ചോദ്യകർത്താവ് ചോദിച്ച ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് ലഭിക്കുന്ന വിലക്കുറവുകൾ അനുവദനീയമാണോ എന്നതാണ്. ഇവിടെ ചില നിർണിത ഉപഭോക്താക്കൾക്ക് കച്ചവടക്കാർ നൽകുന്ന ഈ വിലക്കുറവിൽ യാതൊരു തെറ്റുമില്ല. പക്ഷെ അവരുപയോഗിക്കുന്ന കാർഡ് അനുവദനീയമാണോ എന്നതാണ് വിഷയം. കാർഡ് അനുവദനീയമായ രൂപത്തിലുള്ള കാർഡ് ആണെങ്കിൽ ഈ വിലക്കുറവിൻ്റെ ആനുകൂല്യവും അനുവദനീയമാണ്. എന്നാൽ കാർഡ് തന്നെ അടിസ്ഥാനപരമായി നിഷിദ്ധമാണ് എങ്കിൽ പിന്നെ അതുവഴി ലഭിക്കുന്ന ആനുകൂല്യത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ടതില്ലല്ലോ.

പലിശ വൻപാപങ്ങളിൽ ഒന്നാണ്. അത് വ്യഭിചാരത്തെക്കാൾ കഠിനമാണ്. ഈ കാലത്ത് അതിൽ നിന്നും വിട്ടുനിന്നുകൊണ്ട് ജീവിക്കുക എന്നത് ഏറെ ശ്രമകരവും അങ്ങേയറ്റം കഠിന പരിശ്രമം ആവശ്യവുമായി കാര്യമാണ്. കാരണം അതങ്ങേയറ്റം വ്യാപിച്ചിരിക്കുന്നു. പലിശയുടെ വ്യാപനവും അമിതോപയോഗവും പലരും അതിനെ നിസ്സാരവൽക്കരിക്കാനും കാരണമായിത്തീർന്നിരിക്കുന്നു. എന്നാൽ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവൻ അനുവദനീയമായ മാർഗങ്ങൾ കണ്ടെത്തുകയും നിഷിദ്ധമായവയിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്യേണ്ടതുണ്ട്. അങ്ങനെ സൂക്ഷമതയോടെ ജീവിക്കുന്ന സൗഭാഗ്യവാന്മാരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ ..

وصل اللهم على نبينا محمد وعلى آله وصحبه وسلم...

അബ്ദു റഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ