Wednesday, June 12, 2019

ഈ-വാലറ്റ് കാശ് ബാക്ക് ഓഫേർസ് അനുവദനീയമാണോ ?.


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

ഇന്ന് ധാരാളം ഈ വാലറ്റുകൾ നമ്മുടെ നാട്ടിൽ നിലവിലുണ്ട് . അതിൻ്റെ ഉപഭോക്താക്കൾക്ക് പല രൂപത്തിലുള്ള കാഷ്ബാക്ക് ഓഫേർസും അതിൽ നിന്നും ലഭിക്കുകയും ചെയ്യുന്നു. പലരും അതുകൊണ്ടുതന്നെ പലരും ചോദിക്കുകയോ ചോദിക്കാനാഗ്രഹിക്കുകയോ ഒരു ചോദ്യമാണ് 'ഈ-വാലറ്റ് കാശ് ബാക്ക് ഓഫേർസ് അനുവദനീയമാണോ ?' എന്നത്. പൂർണമായി കാര്യങ്ങൾ വിലയിരുത്തി ഈ ആർട്ടിക്കിൾ പൂർണമായി വായിക്കാൻ ശ്രമിക്കണേ എന്ന് ആമുഖമായി ഓർമ്മപ്പെടുത്തുകയാണ്. അല്പം ദൈർഘ്യം ഉണ്ടെങ്കിലും വിഷയത്തിന്റെ പര്യാപ്തതക്ക് ആവശ്യമായ കാര്യങ്ങൾ മാത്രമേ ഇവിടെ പ്രതിപാദിച്ചിട്ടുള്ളൂ.

www.fiqhussunna.com

അനുവദനീയമായതും അനുവദനീയമല്ലാത്തതുമായ ഇടപാടുകൾ ഇ-വാലറ്റ് ഓഫറുകളിൽ അടങ്ങിയിട്ടുണ്ട്. എങ്ങനെയാണ് ഈ വാലറ്റുകളുടെ പ്രവർത്തനം എന്ന് മനസ്സിലാക്കുന്നതിലൂടെ അത് അനുവദനീയമാണോ അല്ലയോ എന്നത് എളുപ്പത്തിൽ നമുക്ക് മനസ്സിലാക്കാം.

പല രൂപത്തിലാണ് ഈ വാലറ്റ് കമ്പനികൾ ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാക്കുന്നത്. ഒന്ന് ഒരു പ്രോഡക്റ്റ് ഈ വാലറ്റ് പർച്ചെസ് ചെയ്യുമ്പോൾ ആ പ്രോഡക്റ്റിൻ്റെ ഉല്‌പാദകരായ കമ്പനി വാലറ്റ് കമ്പനിയുമായുള്ള ധാരണപ്രകാരം പ്രോഡക്റ്റ് വിലക്കിഴിവിൽ നൽകുന്നു.  അഥവാ ഒന്നുകിൽ ആ വസ്തുവിന്റെ വില കുറച്ചുകൊണ്ടോ, അതല്ലെങ്കിൽ പയ്മെന്റ്റ് ഗേറ്റ്-വേ എന്ന നിലക്ക് ഈ വാലറ്റ് കമ്പനിക്ക് നൽകേണ്ട കമ്മീഷൻ ആ  വസ്തുവിൻറെ വിലയിൽ നിന്നും കുറച്ച് കൊണ്ടോ ഉപഭോക്താവിന് വിലക്കുറവ് നൽകുന്നു. ഇവിടെ ഒന്നുകിൽ കച്ചവടക്കാർ നൽകുന്ന വിലക്കിഴിവ് , അതല്ലെങ്കിൽ ഇ വാലറ്റ് നൽകുന്ന സൗജന്യ സേവനം എന്നീ അർത്ഥത്തിൽ ലഭിക്കുന്ന വിലക്കുറവ് ആയതിനാൽ മതപരമായി നിഷിദ്ധങ്ങൾ കടന്നുവരുന്നില്ല.

ഇനി നാം വാലറ്റിൽ 50 രൂപ നിക്ഷേപിച്ചാൽ ഇ-വാലറ്റ് കമ്പനി നമുക്ക് 50 + 50 = 100 അഥവാ 50 രൂപ കാശ് ബാക്ക് ആയി തരും. എങ്ങനെയാണ് ഇത് പ്രാവർത്തികമാകുന്നത്. ബേങ്കുകൾ പ്രവർത്തിക്കുന്നതിനോട് സമാനമായി ആണ് ഇവിടെ വാലറ്റ് കമ്പനികൾ പ്രവർത്തിക്കുന്നത്. ഒരുപാട് പേർ ഇ- വാലറ്റിൽ പണം നിക്ഷേപിക്കുന്നു. പക്ഷെ എല്ലാവരും അവരുടെ പണം ഒരേ സമയം പിൻവലിക്കില്ല. അതുകൊണ്ടുതന്നെ തങ്ങൾ ഒരുപഭോക്താവിന്‌ ഒന്നോ രണ്ടോ തവണ നൽകുന്ന ഓഫറിനേക്കാൾ കൂടുതൽ സംഖ്യ എങ്ങനെ ഉണ്ടാക്കാം എന്നത് പ്രാവർത്തികമാക്കിയാൽ ഇത് വിജയകരമാക്കാം. ഇവിടെയാണ് ഇ വാലറ്റുകൾക്ക് ലഭിക്കുന്ന പണം എങ്ങനെ എന്ന് നാം മനസ്സിലാക്കേണ്ടത്. ഈ വിഷയത്തിൽ ഒരഭിപ്രായം പറയുന്നതിന് മുൻപ് ഇ-വാലറ്റുകളുടെ ബിസിനസ് മോഡൽ മനസ്സിലാക്കുക എന്നത് വളരെ അനിവാര്യമാണ്. (الحكم على الشيئ فرع عن تصوره) 'ഒരു കാര്യത്തെക്കുറിച്ച് നാം കൃത്യമായി ഗ്രഹിക്കുന്നതിനെ ആസ്പദമാക്കിയാണ് ആ കാര്യത്തിന്റെ മതവിധി രൂപപ്പെടുന്നത്' എന്നത് ഫിഖ്ഹിലെ ഒരടിസ്ഥാന തത്വമാണ്.

ഇ-വാലറ്റ് കമ്പനികൾക്ക് പണം ലഭിക്കുന്ന മാർഗങ്ങൾ എന്തെല്ലാമാണ്. എങ്ങനെയാണ് അവർ ഈ ഓഫറുകൾ നൽകുന്നത് ?.

ഒന്ന്: ഇ-വാലറ്റ് കമ്പനികൾക്ക് അവരുടെ പയ്മെൻ്റ്   നടക്കുന്നതായ ട്രാൻസാക്ഷൻസിന് നിശ്ചിത തുക കമ്മീഷൻ ആയി നൽകണം ഇത് കച്ചവടക്കാരിൽ നിന്നും ഈടാക്കുന്നു. അതല്ലെങ്കിൽ നമ്മൾ ഇ-വാലറ്റ് ഉപയോഗിച്ച് ഒരു പ്രോഡക്റ്റ് വാങ്ങിക്കുമ്പോൾ നിശ്ചിത കമ്മീഷൻ (5% മുതൽ 10%) വരെ ഇ-വാലറ്റ് കമ്പനിക്ക് ലഭിക്കുന്നു.

രണ്ട്: ബേങ്കുകളിൽ ഇ വാലറ്റ് കമ്പനി നിക്ഷേപിച്ച തുകക്ക് സേവിങ്സ് അക്കൗണ്ടിൽ നിന്ന് തന്നെ 3% മുതൽ 4% വരെ പലിശ ലഭിക്കുന്നു. ഈ പലിശ തങ്ങളുടെ ഉപഭോക്താക്കളുമായി പങ്കുവെക്കേണ്ട സാഹചര്യം വരുന്നില്ല. അതുകൊണ്ടുതന്നെ ഇ-വാലറ്റ് കമ്പനികൾ തങ്ങളുടെ സ്വന്തം ധനത്തിൽ നിന്ന് നൽകി ഉപഭോക്താവിനെ ആകർഷിക്കുക എന്നത് കേവലം വിരലിലെണ്ണാവുന്ന തവണകാലിൽ മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമായിരിക്കും. പക്ഷെ അയാളെ തങ്ങളുടെ സ്ഥിരം ഉപഭോക്താവാക്കാൻ അതിലൂടെ അവർക്ക് സാധിക്കുന്നു. കൂടാതെ തുടർന്ന് കച്ചവടക്കാർ നൽകുന്ന ആദ്യം സൂചിപ്പിച്ച ഓഫറുകൾ അയാളിലേക്ക് എത്തിക്കുന്നതിലൂടെ കൂടെ നിർത്താനും സാധിക്കുന്നു. ആദ്യം കുറച്ച് പണം അവർ ചിലവാക്കിയാലും പിന്നീട് അവരത് തിരിച്ചു പിടിക്കുന്നു.

മൂന്ന്: വലിയ ഉപഭോക്ത്യ ശ്രേണിയുള്ള ഒരു ഇ-വാലറ്റ് കമ്പനിക്ക് അവരുടെ മാധ്യമങ്ങൾ (വെബ്സൈറ്റ് - ആപ്പ്) ഉപയോഗിച്ച്  പരസ്യം ചെയ്തത് ഉല്പന്നങ്ങൾ വിറ്റഴിക്കപ്പെടാൻ  നിശ്ചിത കമ്മീഷൻ ഓരോ കമ്പനികളും നൽകണം.

നാല്: ഇ-വാലറ്റ് കമ്പനി വഴി വലിയ ഉപഭോക്‌തൃ ശ്രേണിയെ ലഭിക്കുമെന്നതിനാലും, തങ്ങളുടെ ഉത്പന്നങ്ങളുടെ മാർക്കറ്റിങ്ങിന് വേണ്ടി ആവശ്യവുമായി വരുന്ന വലിയൊരു തുക ലാഭിക്കാമെന്നതിനാലും ഇ-വാലറ്റുകളുമായി ധാരണയിൽ എത്തുന്ന കമ്പനികൾ ഇ-വാലറ്റുകളിലൂടെ തങ്ങളുടെ ഉല്പന്നങ്ങൾക്ക് പ്രത്യേക വിലക്കുറവ് നൽകുന്നു. ഇത് നേരിട്ട് വാങ്ങിയാലോ, കടയിൽ പോയാലോ കിട്ടുകയില്ല. ഇ-വാലറ്റ് കമ്പനികൾക്ക് തങ്ങളുടെ ഉപഭോക്‌തൃ ശ്രിംഖല വർദ്ധിപ്പിക്കാം എന്നതിനാലും, ട്രാൻസാക്ഷൻ ഫീ ഇനത്തിൽ പണം ലഭിക്കുമെന്നതിനാലും, വിലക്കിഴിവ് നൽകുന്ന കമ്പനികൾക്ക്  വലിയ രൂപത്തിൽ എളുപ്പത്തിൽ തങ്ങളുടെ ഉല്പന്നങ്ങൾ വിറ്റഴിക്കാം എന്നതിനാലും ഇരുകൂട്ടരും പരസ്പര ധാരണയിലെത്തുന്നു. ഇവിടെ തങ്ങളുടെ ഉല്പന്നങ്ങൾക്ക് കച്ചവടക്കാരായ കമ്പനികൾ  നൽകുന്ന വിലക്കിഴിവ് അനുവദനീയമായ ഒന്നാണ്. ചില ഏജന്റുമാർ മുഖേന വരുന്ന ഉപഭോക്താക്കൾക്ക് പ്രത്യേകമായി ലഭിക്കുന്ന പരിഗണന എന്നതുമാത്രമാണിത്. കൂടുതൽ വോള്യം സെയിൽസ് കുറഞ്ഞ ചിലവിൽ നടക്കുമ്പോൾ കമ്പനിക്ക് വരുന്ന ലാഭം അവർ ഉപഭോക്താക്കൾക്ക്  വിലക്കിഴിവായി നൽകുന്നു എന്ന് മാത്രം. പലപ്പോഴും ഇത്തരം ഓൺലൈൻ പർച്ചെസുകളിൽ ഷിപ്മെൻ്റ്  സംവിധാനം ഇ-വാലറ്റ് കമ്പനി നേരിട്ട് നടത്തുകയോ, അതല്ലെങ്കിൽ സബ് കോൺട്രാക്ട് നൽകുകയോ ചെയ്യുന്നതിലൂടെയും ഇ- വാലറ്റ് കമ്പനികൾ പണമുണ്ടാക്കുന്നു. Mutual Benefit എന്ന നിലക്കുള്ള ഒരു സഹകരണം മാത്രമാണിവിടെ.

ഇ-വാലറ്റ് കമ്പനികൾക്ക് പണം വരുന്ന ഏതാനും മാർഗങ്ങൾ നാം മനസ്സിലാക്കിയല്ലോ. ഈ ഒരു സംരംഭം നിലനിൽക്കണം എങ്കിൽ വലിയ രൂപത്തിലുള്ള ഉപഭോക്‌തൃ ശ്രേണിയും വലിയ രൂപത്തിൽ ട്രാൻസാക്ഷൻസും നടക്കണം.അതുകൊണ്ടുതന്നെ ഇ-വാലറ്റ് കമ്പനികൾ അവരുടെ കയ്യിൽ നിന്നും പണം മുടക്കി ക്യാഷ്ബാക്ക് ഓഫർ നൽകി ഉപഭോക്താക്കളെ കണ്ടെത്തുന്നത് ശേഷം അതിലൂടെ അവർ ഉണ്ടാക്കാനിരിക്കുന്ന നേട്ടങ്ങൾ മുന്നിൽക്കണ്ടാണ്. ഇവിടെ കച്ചവടക്കാർ നേരിട്ട് നൽകുന്ന ഓഫറുകൾ ഉപഭോക്താക്കൾക്ക് എത്തിക്കുക എന്നതിൽ നിഷിദ്ധം ഒന്നും കടന്നുവരുന്നില്ലെങ്കിലും, ഇ-വാലറ്റ് കമ്പനി നേരിട്ട് നൽകുന്ന ക്യാഷ് ബാക്ക് ഓഫറിന് പലിശയുമായി നല്ല സമാനതയുണ്ട്. കാരണം നിങ്ങൾ നിശ്ചിത തുക ഇ-വാലറ്റിൽ നിക്ഷേപിക്കുന്ന പക്ഷം നിങ്ങൾക്ക് ഇത്ര തുക പാരിതോഷികമായി നൽകാം എന്ന ഓഫർ  പലിശ തന്നെയാണ്.

ഉദാ: ഞാൻ ഒരാളുടെ കൈവശം ഒരു അമ്പതിനായിരം രൂപ നൽകുന്നു. എനിക്ക് ആ പണം എവിടെയൊക്കെ എത്തിക്കണോ അവിടെയൊക്കെ എത്തിക്കും. അദ്ദേഹത്തിന്റെ കൈവശം ആ പണം ഏല്പിക്കുന്നതിനാൽ അദ്ദേഹം എനിക്ക് അമ്പത്തിനായിരത്തിലുപരി 500 രൂപ അധികവും നൽകും. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ കയ്യിൽ ആ പണം ഇരിക്കുംതോറും പ്രയോജനം ലഭിക്കുന്നു. ഇനി ചിലരെങ്കിലും ഉടനെ തന്നെ അത് പിൻവലിച്ചാലും എല്ലാവരും അതുപോലെ ചെയ്യില്ലല്ലോ. ഒരു ബക്കറ്റിൽ പൈപ്പിൽ നിന്നും വെള്ളം വീഴുന്നു, അതിൽ നിന്ന്  മറുവശത്ത് അത് കോരിക്കൊണ്ടിരിക്കുന്നു. വെള്ളം ബക്കറ്റിൽ വീഴുന്നത് മുതൽ അത് അതിൽ നിന്ന് കോരിയെടുക്കാൻ എത്ര സമയം വരുന്നുവോ അത്രയും സമയം അത് ബക്കറ്റിൽ വെള്ളത്തിൻറെ അളവ് വർദ്ധിപ്പിക്കുമല്ലോ. സ്വാഭാവികമായും ഈ പ്രക്രിയ തുടർച്ചയായി നടക്കുമ്പോൾ ബക്കറ്റിൽ എപ്പോഴും ഒരു നിശ്ചിത അളവിൽ വെള്ളം നിൽക്കാൻ അത് കാരണമാകും. എന്നതുപോലെ ട്രാൻസാക്ഷൻസിന്റെ വ്യാപ്തിക്കും വർദ്ധനവിനുമനുസരിച്ച് ഇ-വാലറ്റ് കമ്പനികളുടെ അക്കൗണ്ടിൽ ഭീമമായ സംഖ്യ  ഒരു തുടർ നിക്ഷേപമായി നിലനിൽക്കാൻ ഇടവരുന്നു. ഉപഭോക്താക്കളിൽ നല്ലൊരു ശതമാനം പേരും വാലറ്റിലെ പണം അപ്പപ്പോൾ ഉപയോഗിക്കുന്നവരല്ല. ഇത് നിയമപരമായി അനുവദിക്കപ്പെടുന്ന തോതനുസരിച്ച് പല ക്രയവിക്രയങ്ങൾക്കും Fixed Deposit പോലെയുള്ള ഇടപാടുകൾ ഉപയോഗപ്പെടുത്തി കൂടുതൽ പലിശ കരസ്ഥമാക്കാനും കമ്പനികളെ സഹായിക്കുന്നു. മാത്രമല്ല ഇ-വാലറ്റ് കമ്പനി വഴി നാം പയ്മെന്റ്റ് നടത്തുമ്പോൾ ആ പണം അവരുടെ കയ്യിൽ നിന്നും കമ്പനികൾക്ക് ക്രെഡിറ്റ് ആകാൻ എടുക്കുന്ന കാലതാമസം എത്രയോ അത്രയും സമയം സമയം അത് അവരുടെ കൈവശം നിൽക്കുകായും ചെയ്യുന്നു. ഇത് പൊതുവേ പയ്മെന്റ്റ് ഗേറ്റ്-വേ കളുടെയെല്ലാം ഒരു ഫങ്ക്ഷനിങ് രീതിയാണ്. ഇനി കേവലം Account to Account ട്രാൻസാക്ഷൻസ് ആണ് നടക്കുന്നതെങ്കിൽ പയ്മെന്റ്റ് ഗേറ്റ്-വേ എന്ന നിലക്ക് ട്രാൻസാക്ഷൻ ഫീ ഇ-വാലറ്റ് കമ്പനികൾക്ക് ലഭിക്കുകയും ചെയ്യുന്നു.

ഈ അർത്ഥത്തിൽ ഇ-വാലറ്റ് കമ്പനികൾ വാലറ്റിൽ നിശ്ചിത പണം നിക്ഷേപിക്കുന്നതിന് നൽകുന്ന കാഷ്ബാക്ക് ഓഫറുകൾ പലിശ തന്നെയാണ് അതല്ലെങ്കിൽ, പലിശയുടെ അങ്ങേയറ്റം സാമ്യത പുലർത്തുന്നു എന്ന് പറയേണ്ടി വരും.

ബാങ്കിൽ പണം നിക്ഷേപിക്കുന്നതിന് പലിശ ലഭിക്കുന്നത് പോലെത്തന്നെയാണ് ഏകദേശം ഇത്. ബേങ്കിൽ നിന്ന് പലിശ ലഭിക്കണമെങ്കിൽ സംഖ്യ നിശ്ചിത കാലം അവിടെ കിടക്കണം, പലിശ തുടർച്ചയായി വന്നുകൊണ്ടിരിക്കുകയും ചെയ്യും. എന്നാൽ ഇ-വാലറ്റിൽ നിന്നും അധിക തുക ലഭിക്കാൻ നിശ്ചിത കാലം പണം അവിടെ നിലനിൽക്കണം എന്ന നിബന്ധനയില്ല, ഓഫർ ഉള്ള സമയത്ത് ഒരാൾക്ക് ഒരുതവണയേ കിട്ടുകളയുള്ളൂ. ഇതാണ് വിത്യാസം. എന്നാൽ ഈ വിത്യാസം ഒന്ന് നിഷിദ്ധവും മറ്റൊന്ന് അനുവദനീയവുമാകാൻ മാത്രം പര്യാപ്തമല്ല. കാരണം ഇ-വാലറ്റ് കമ്പനിയെ സംബന്ധിച്ചിടത്തോളം എല്ലാവരും നിക്ഷേപിക്കുന്ന തുക അതേ സമയം എല്ലാവരും പിൻവലിക്കില്ല എന്നതും, ട്രാൻസാക്ഷൻ പ്രൊസീഡിങ് ടൈം അത്രയും തങ്ങളുടെ കൈവശം പൂർണമായോ ഭാഗികമായോ ഉപയോഗയുക്തമായി ആ തുക ബാക്കിയാവുന്നു എന്നതിനെയും കൂടി അടിസ്ഥാനപ്പെടുത്തിത്തന്നെയാണ് അവയുടെ പ്രവർത്തനം. എൻ്റെ ധനം ഉപയോഗയുക്തമായ രൂപത്തിൽ മറ്റൊരാളുടെ കൈവശം ഏല്പിച്ചതിന് പ്രത്യുപകാരമായി മുൻധാരണപ്രകാരം അയാൾ നൽകുന്ന ഏത് പാരിതോഷികവും പലിശയുടെ ഇനത്തിൽ വരും എന്നത് ഫിഖ്ഹിലെ ഒരു പൊതു തത്വമാണ്. അത് പണം നൽകിയയാൾ ആവശ്യപ്പെട്ടില്ലെങ്കിലും ശരി, വാങ്ങിക്കുന്നയാൾ പ്രത്യുപകാരം മുൻകൂട്ടി അറിയിക്കുകയോ, അങ്ങനെയൊരു നാട്ടുനടപ്പ് നിലനിൽക്കുകയോ, പരസ്പരം ധാരണയോ നിബന്ധനയോ ഉണ്ടാക്കുകയോ ഒക്കെ ചെയ്താലും അത് പലിശയുടെ ഗണത്തിൽ നിലനിൽക്കും. പരസ്പര ധാരണയോ, നാട്ടുനടപ്പോ, മുന്നറിവോ നിബന്ധനയോ ഇല്ലാതെ, കടം പൂർണമായി തിരികെ നൽകുന്ന വേളയിൽ കടം വാങ്ങിയയാൾ ആ തുകക്ക് പുറമെ വല്ല പാരിതോഷികവും നൽകിയാൽ അത് സ്വീകരിക്കാവുന്നതും, തന്നെ സഹായിച്ചയാൾക്ക് പ്രത്യുപകാരം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കപ്പെട്ട കാര്യമാണ്.

ഇനി നമ്മളുടെ വിഷയത്തിലേക്ക് വരാം. ഇ-വാലറ്റിൽ പണം നിക്ഷേപിക്കുന്നത് എങ്ങനെയാണ് കടമാകുന്നത് ?. അങ്ങനെയെങ്കിലല്ലേ അവിടെ പലിശ ആകാനുള്ള സാധ്യത വരുന്നുള്ളൂ. അതെ , ഇ-വാലറ്റ് കമ്പനികളിൽ നാം നിക്ഷേപിക്കുന്ന പണം ഒരു പരിധിവരെ അവർക്ക് നേട്ടം ലഭിക്കുന്ന ഉപയോഗയുക്തമായ തുകയാണ്. റിസർവ് ബാങ്ക് അനുശാസിക്കുന്ന അനുപാതത്തിൽ  നിശ്ചിത ശതമാനം വരെ അവർക്ക് അതിനെ ഉപയോഗയുക്തമാക്കാം. ഇനി സ്വാഭാവികമായുംതന്നെ അവരുടെ മൊത്തം നിക്ഷേപത്തിന് ബേങ്കുകളിൽ നിന്നും അവർക്ക് പലിശ ലഭിക്കുകയും ചെയ്യുന്നു. ആകയാൽത്തന്നെ പൂർണമായോ ഭാഗികമായോ ഉപയോഗയുക്തവും എന്നാൽ തിരികെ നമുക്ക് നൽകേണ്ടതുമായ രൂപത്തിൽ ഒരു വ്യക്തിക്കോ ഒരു സ്ഥാപനത്തിനോ നൽകുന്ന തുകയ്ക്കാണ് കടം എന്ന് പറയുക.  നാം അതിനെ കടം എന്നോ ഇനി വേറെ എന്ത് പേര് നൽകി വിളിച്ചാലും കർമ്മശാസ്ത്രപരമായി അത് കടമായേ ഗണിക്കപ്പെടുകയുള്ളൂ. അതുകൊണ്ടുതന്നെ ഇവിടെ  താഴെ പറയുന്ന അടിസ്ഥാന നിയമം ബാധകവുമാണ്.

كل قرض جر نفعا فهو ربا      

"ഒരാൾക്ക് കടം നൽകിയ തുകക്ക് (മുൻധാരണപ്രകാരം) പ്രത്യുപകാരമായി ലഭിക്കുന്നതെന്തും പലിശയാണ്"


ഈ-വാലറ്റിനെക്കുറിച്ചുള്ള ചോദ്യം എനിക്ക് ലഭിച്ച സമയത്ത് ഇസ്‌ലാമിക സാമ്പത്തികശാസ്ത്രവുമായി ബന്ധപ്പെട്ട് അങ്ങേയറ്റം പഠനം നടത്തുകയും ആ മേഖലയിൽ ഇന്ന് ലോകപ്രശസ്തരുമായ അനേകം പേരുമായി ഈ വിഷയത്തിലെ അഭിപ്രായം ചോദിച്ചിരുന്നു. ഡോ. രിയാള് അൽ ഖുലൈഫി, ഡോ. മുഹമ്മദ് ത്വബ്‌ത്വബാഇ, ഡോ. മുബാറക് അൽ ഹർബി,  ഡോ. മുത്ലഖ്‌ അൽ ജാസിർ, ഡോ. യാസിർ അജീൽ തുടങ്ങി പലർക്കും ഈ വിഷയം അയച്ചുകൊടുത്തിരുന്നു. മറുപടി നൽകിയവരിൽ ചിലർ ഒരു പുതിയ വിഷയമായതുകൊണ്ട് കൂടുതൽ പഠിക്കേണ്ടതുണ്ട്. അങ്ങനെയൊന്നു മിഡിൽ ഈസ്റ്റിൽ വലിയ രൂപത്തിൽ പ്രചാരത്തിലില്ലാത്തത് കൊണ്ടാകാം അവർ പരിശോധിച്ചിട്ടില്ല എന്ന് പറഞ്ഞു. മറ്റു ചിലർ പലിശയായി ഗണിക്കാവുന്ന രൂപത്തിൽ വലിയ ശുബുഹത്ത് അതിലുണ്ട് എന്ന് പറഞ്ഞു.

വാലറ്റ് കമ്പനികൾക്ക് അവരുടെ കൈവശം നിക്ഷേപമായി വരുന്ന തുകക്ക് അവർക്ക് ബേങ്കിൽ നിന്നും പലിശ ലഭിക്കുന്നുണ്ട് എന്നതാണ് അവരുടെ വരുമാന സ്രോതസ്സുകളിൽ ഒന്ന് എന്നതിനാലും, നിക്ഷേപിക്കപ്പെടുന്ന പണം ഒരു നിശ്ചിത പരിധി വരെ, നിയമപരമായി അനുവദിക്കപ്പെട്ട മേഖലകളിൽ ഉപയോഗപ്പെടുത്താൻ അവർക്ക് സാധിക്കുമെന്നതിനാലും അവർ നൽകുന്ന കാഷ്ബാക്ക് ഓഫറുകൾ പലിശ തന്നെയാണ് അതല്ലെങ്കിൽ പലിശയാവാൻ വലിയ രൂപത്തിൽ ഇടയുള്ള ഒരു കാര്യമായതിനാൽ ഒഴിവാക്കപ്പെടേണ്ടതാണ് എന്നതാണ് എൻ്റെ വ്യക്തിപരമായ അഭിപ്രായം.

അതുകൊണ്ടുതന്നെ ഇ-വാലറ്റ് കമ്പനികൾ അവരുടെ കൈവശം ഉപഭോക്താവ് പണം നിക്ഷേപിക്കാൻ വേണ്ടിയോ, അവരിലൂടെ ട്രാൻസാക്ഷൻ നടത്താൻ വേണ്ടിയോ ഇ-വാലറ്റ് കമ്പനി സ്വയം നല്കുന്നതായ കാഷ്ബാക്ക് ഓഫറുകൾ നിഷിദ്ധമാണ്.

എന്നാൽ ഇ-വാലറ്റ് കമ്പനിയുമായുള്ള ധാരണയുടെയോ മറ്റോ അടിസ്ഥാനത്തിൽ കച്ചവടക്കാർ നൽകുന്ന വിലക്കിഴിവാണ് ഓഫറായി ലഭിക്കുന്നത് എങ്കിൽ അതനുവദനീയവുമാണ്.

ഇവ രണ്ടും എങ്ങനെ വേർതിരിക്കാം: ഈ വാലറ്റിലെ എന്ത് ഉപയോഗത്തിനും ലഭിക്കുന്നതോ, ഇ-വാലറ്റിൽ നിർണിത സംഖ്യക്ക് എന്ത് പർച്ചെസ് ചെയ്താലും നിങ്ങൾക്ക് ലഭിക്കും എന്ന് പറയുന്നതോ,  ഇ-വാലറ്റിലെ നിശ്ചിത നിക്ഷേപത്തിന് ലഭിക്കുന്നതോ ആയ ഓഫറുകൾ എല്ലാം തന്നെ ഇ-വാലറ്റ് കമ്പനികൾ നൽകുന്നതാണ്. അതനുവദനീയമല്ല.

എന്നാൽ നിർണ്ണിത ഉല്പന്നങ്ങൾക്ക് മാത്രം ഇ-വാലറ്റ് ഉപയോഗിച്ചാൽ ലഭിക്കുന്ന വിലക്കിഴിവ്, കാഷ്ബാക്ക് എന്നിവ തങ്ങളുടെ സെയിൽസ് വോള്യം കൂടുമെന്നതിനാലും, സ്വന്തമായി ഉപഭോക്താക്കളെ കണ്ടെത്തി വില്പന നടത്താൻ ആവശ്യമായി വരുന്ന മാർക്കറ്റിങ് ചിലവ് ഇവിടെ ഉണ്ടാകാത്തതിനാലും കച്ചവടക്കാർ അവരുടെ ഭാഗത്ത് നിന്നും നൽകുന്ന വിലക്കിഴിവാണ്. അത് ഇ-വാലറ്റ് കമ്പനി നൽകുന്നതല്ല. ഇതിൽ യാതൊരു വിധത്തിലുള്ള നിഷിദ്ധവുമില്ലതാനും.

അതുകൊണ്ടുതന്നെ സൂക്ഷ്മത പുലർത്തേണ്ട വിഷയമാണ്. ഈയടുത്ത് പയ്മെന്റ്റ് ഗേറ്റ്-വേ കമ്പനി  സ്വന്തമായുള്ള ഒരു സുഹൃത്തുമായി ഈ വിഷയത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ വേണ്ടി സംസാരിച്ചപ്പോൾ, അദ്ദേഹം പറഞ്ഞത് മിഡിൽ ഈസ്റ്റിൽ ഇവിടെ ഈ രൂപത്തിൽ നടക്കുന്നില്ല എന്നതാണ്, എന്നാൽ നാട്ടിലൊക്കെ പല  സഹോദരങ്ങളും ഈ കാഷ്ബാക്ക് ഓഫർ കിട്ടാൻ വേണ്ടി മാത്രം വെറുതെ ട്രാൻസാക്ഷൻസോ, ഡെപ്പോസിറ്റോ ഒക്കെ നടത്താറുണ്ട് എന്ന്.

പരമാവധി വ്യക്തമാക്കി എഴുതാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ കൂടുതൽ പഠനവിധേയമാക്കാവുന്നതും ശ്രദ്ധിക്കാതെ വിട്ടുപോയ ഭാഗങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഫിഖ്ഹുസ്സുന്നയിലൂടെ എന്നെ എഴുതി അറിയിക്കാവുന്നതുമാണ്.


അല്ലാഹു അനുഗ്രഹിക്കട്ടെ ...

By. Abdu Rahman Abdul Latheef P.N

Sunday, June 9, 2019

ശനിയാഴ്ച ദിവസവും സുന്നത്ത് നോമ്പും - ഒരു ലഘു പഠനം.



الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

ശനിയാഴ്ച ദിവസം സുന്നത്ത് നോമ്പ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഈയിടെയായി അനേകം ആളുകൾ സംശയം ചോദിക്കുന്നുണ്ട്. ശനിയാഴ്ച ദിവസം നോമ്പ് നോൽക്കുന്നത് വിലക്കിക്കൊണ്ട് നബി (സ) യിൽ നിന്നും വന്ന ഹദീസ് മനസ്സിലാക്കുന്നിടത്തുള്ള തെറ്റിദ്ധാരണയാണ് ഈ ആശയക്കുഴപ്പത്തിന്നാധാരം. ആ ഹദീസ് ഇപ്രകാരമാണ്:

عَنْ عَبْدِ اللَّهِ بْنِ بُسْرٍ عَنْ أُخْتِهِ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( لا تَصُومُوا يَوْمَ السَّبْتِ إِلا فِيمَا افْتَرَضَ اللَّهُ عَلَيْكُمْ ، فَإِنْ لَمْ يَجِدْ أَحَدُكُمْ إِلا لِحَاءَ عِنَبَةٍ ، أَوْ عُودَ شَجَرَةٍ فَلْيَمْضُغْهُ )

അബ്ദുല്ലാഹ് ബ്ൻ ബുസ്ർ (റ) തൻറെ സഹോദരിയിൽ നിന്നും ഉദ്ധരിക്കുന്നു: റസൂൽ (സ) ഇപ്രകാരം പറഞ്ഞു: "ശനിയാഴ്ച ദിവസം നിങ്ങൾ അല്ലാഹു നിങ്ങൾക്ക് മേൽ നിർബന്ധമാക്കിയ ഫർള് നോമ്പുകളല്ലാതെ നോൽക്കരുത്. മുന്തിരിയുടെ പുറം തോട് അല്ലെങ്കിൽ ഒരുമരത്തിന്റെ കൊമ്പ് മാത്രമേ ഒരാൾക്ക് കിട്ടിയുള്ളൂ എങ്കിലും ശരി അത് കഴിച്ചിട്ടെങ്കിലും അവൻ തൻറെ നോമ്പ് ഉപേക്ഷിക്കട്ടെ". - [തിർമിദി : 744 , അബൂ ദാവൂദ്: 2421, ഇബ്നു മാജ: 1726. ശൈഖ് അൽബാനി (റ) ഈ ഹദീസ് സ്വഹീഹ് ആണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ശൈഖ് ഇബ്നു ബാസ് (റ) യെപ്പോലെ ഈ ഹദീസ് അങ്ങേയറ്റം ദുർബലവും തെളിവിന് നിരക്കാത്തതാണ്  എന്നഭിപ്രായപ്പെട്ടവരുമുണ്ട് (https://binbaz.org.sa/fatwas/27234/ما-حكم-صيام-يوم-السبت-منفردا) . എന്നാൽ സ്വഹീഹാണ് എന്നതാണ് പ്രബലമായ അഭിപ്രായം].

www.fiqhussunna.com

പ്രത്യക്ഷത്തിൽ ഫർള് നോമ്പുകൾ അല്ലാത്ത ഒരു നോമ്പും ശനിയാഴ്ച ദിവസം നോൽക്കാൻ പാടില്ല എന്ന് ഈ ഹദീസിൽ പ്രതിപാദിച്ചു കാണാം. എന്നാൽ നബി (സ) നിന്നും വന്നിട്ടുള്ള മറ്റനേകം ഹദീസുകൾ പരിശോധിക്കുന്ന പക്ഷം ശനിയാഴ്ച ദിവസം മാത്രമായി ശനിയാഴ്ച ദിവസത്തെ ഒറ്റപ്പെടുത്തി നോമ്പ് നോൽക്കുന്ന കാര്യമാണ് ഇവിടെ വിലക്കപ്പെട്ടത് എന്ന് മനസ്സിലാക്കാം.

മേൽപറഞ്ഞ ഹദീസ് ഉദ്ദരിച്ച ശേഷം ഇമാം തിർമിദി (റ) തന്നെ ഈ ഹദീസിലെ വിലക്കിൻറെ പൊരുൾ വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം പറയുന്നു:

 وَمَعْنَى كَرَاهَتِهِ فِي هَذَا أَنْ يَخُصَّ الرَّجُلُ يَوْمَ السَّبْتِ بِصِيَامٍ لأَنَّ الْيَهُودَ تُعَظِّمُ يَوْمَ السَّبْتِ

"ഇവിടെ പരാമർശിക്കപ്പെട്ടിരിക്കുന്ന വിലക്ക് എന്നുവെച്ചാൽ ഒരാൾ ശനിയാഴ്ച ദിവസം മാത്രം പ്രത്യേകമായി നോമ്പ് നോൽക്കുക എന്നതാണ്. കാരണം ജൂതന്മാർ പ്രത്യേകം ശ്രേഷ്ഠത കല്പിക്കുന്ന ദിവസമാണ് ശനിയാഴ്ച". - [തിർമിദി : 744 vol: 3 page: 111].

മാത്രമല്ല ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ദരിച്ച ഹദീസിൽ ഇപ്രകാരം കാണാം:

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ : سَمِعْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ :  لا يَصُومَنَّ أَحَدُكُمْ يَوْمَ الْجُمُعَةِ إِلا يَوْمًا قَبْلَهُ أَوْ بَعْدَه

അബൂ ഹുറൈറ (റ) നിവേദനം: നബി (സ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: "ഒരു ദിവസം മുൻപോ ഒരു ദിവസം ശേഷമോ നോമ്പ് പിടിച്ചുകൊണ്ടല്ലാതെ വെള്ളിയാഴ്ച ദിവസം മാത്രമായി നിങ്ങളിലൊരാളും നോമ്പ് നോൽക്കരുത്" - [സ്വഹീഹുൽ ബുഖാരി: 1985, സ്വഹീഹ് മുസ്‌ലിം: 1144].

അഥവാ വെള്ളിയാഴ്ച ദിവസം ഒറ്റക്ക് നോമ്പ് നോൽക്കാൻ പാടില്ല. വെള്ളിയാഴ്ച ദിവസം നോമ്പ് പിടിക്കുന്നവർ അതിനു  മുൻപോ ശേഷമോ ഒരു നോമ്പ് നോൽക്കണം. ഈ ഹദീസിൽ നിന്നും വെള്ളിയാഴ്ചയോടൊപ്പം ശനിയാഴ്ച ഒരാൾ നോമ്പ് നോൽക്കുകയാണ് എങ്കിൽ അതിന് ശനിയാഴ്ചക്കോ, വെള്ളിയാഴ്ചക്കോ യാതൊരു വിലക്കും ഉണ്ടാകുന്നില്ല എന്നത് സുവ്യക്തമാണല്ലോ. ഈ ഹദീസിൽ എവിടെയും ഇത് ഫർള് നോമ്പിനെക്കുറിച്ച് എന്നോ, സുന്നത്ത് നോമ്പിനുനെക്കുറിച്ച് എന്നോ പരാമർശിക്കുന്നില്ല. അതുകൊണ്ടുതന്നെ വിലക്കപ്പെട്ടത് വെള്ളിയാഴ്ചയെയോ, ശനിയാഴ്ചയേയോ ഒറ്റക്ക് നോമ്പ് പിടിക്കുക എന്നതാണ് എന്ന് മനസ്സിലാക്കാം.

ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇപ്രകാരം കാണാം:

عَنْ جُوَيْرِيَةَ بِنْتِ الْحَارِثِ رَضِيَ اللَّهُ عَنْهَا أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ دَخَلَ عَلَيْهَا يَوْمَ الْجُمُعَةِ وَهِيَ صَائِمَةٌ ، فَقَالَ : ( أَصُمْتِ أَمْسِ ؟ قَالَتْ : لا . قَالَ : تُرِيدِينَ أَنْ تَصُومِي غَدًا ؟ قَالَتْ : لا . قَالَ : فَأَفْطِرِي ) .

ഉമ്മുൽ മുഅമിനീൻ ജുവൈരിയ ബിൻത്‌ ഹാരിസ് (റ)  നിവേദനം: ഒരു വെള്ളിയാഴ്ച ദിവസം അവർ നോമ്പുകാരിയായിരിക്കെ നബി (സ) അവരുടെ അരികിലേക്ക് പ്രവേശിച്ചു. അപ്പോൾ അദ്ദേഹം അവരോട് ചോദിച്ചു: നീ ഇന്നലെ നോമ്പ് നോറ്റിരുന്നോ ?. അവർ പറഞ്ഞു: ഇല്ല. അദ്ദേഹം പറഞ്ഞു: നീ നാളെ നോമ്പ് നോൽക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ?. അവർ പറഞ്ഞു: ഇല്ല. അദ്ദേഹം പറഞ്ഞു: എങ്കിൽ നീ നോമ്പ് മുറിച്ചുകൊള്ളുക". - [സ്വഹീഹുൽ ബുഖാരി: 1986].

ഇവിടെ ഈ ഹദീസിൽ വെള്ളിയാഴ്ച ദിവസം മാത്രമായി നോമ്പ് പിടിച്ച ജുവൈരിയ (റ) യോട് നബി (സ) ചോദിച്ചത് തലേ ദിവസം നോമ്പെടുത്തിരുന്നോ എന്നതാണ്. ഇല്ലെന്നു പറഞ്ഞപ്പോൾ 'എങ്കിൽ നാളെ അഥവാ ശനിയാഴ്ച കൂടി നോമ്പ് എടുക്കാൻ ഉദ്ദേശിക്കുന്നോ എന്നാണ് ചോദിച്ചത്. ശനിയാഴ്ചയോ വെള്ളിയാഴ്ചയോ ഒറ്റക്ക് മാത്രം നോൽക്കുന്നതാണ് വിലക്കപ്പെട്ടത് എന്നത് ഈ ഹദീസിൽ നിന്നും സുവ്യക്തമാണ്. ഈ ഹദീസിൽ നിന്നും ശനിയാഴ്ച ദിവസം ഒറ്റക്ക് നോമ്പ് പിടിക്കുന്നതിനേ വിലക്കുള്ളൂ എന്ന് സ്പഷ്ടമായി മനസ്സിലാക്കാം എന്ന് ഇമാം ഇബ്നു ഖുദാമ (റ) തൻറെ المغني എന്ന ഗ്രന്ഥത്തിൽ വിശദീകരിച്ചത് കാണാം. [المغني: 3/171].

മാത്രമല്ല സുന്നത്ത് നോമ്പുകളിൽ ഏറ്റവും ശ്രേഷ്ഠം ദാവൂദ് നബി (അ) ൻറെ നോമ്പ് ആണല്ലോ. ഒരുദിവസം ഇടവിട്ട് നോമ്പ് നോൽക്കലാണല്ലോ അത്. അപ്രകാരം ചെയ്യുന്നത് സുന്നത്താണ് എന്ന് നബി (സ) പഠിപ്പിക്കുകയും ചെയ്തു. :

عن عَبْد اللَّهِ بْن عَمْرِو بْنِ الْعَاصِ رضى الله عنهما أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ لَهُ : ( أَحَبُّ الصَّلاَةِ إِلَى اللَّهِ صَلاَةُ دَاوُدَ عَلَيْهِ السَّلاَمُ ، وَأَحَبُّ الصِّيَامِ إِلَى اللَّهِ صِيَامُ دَاوُدَ ، وَكَانَ يَنَامُ نِصْفَ اللَّيْلِ وَيَقُومُ ثُلُثَهُ وَيَنَامُ سُدُسَهُ ، وَيَصُومُ يَوْمًا وَيُفْطِرُ يَوْمًا ) .

അബ്ദുല്ലാഹ് ബ്ൻ അംറു ബ്നുൽ ആസ് (റ) നിവേദനം: റസൂൽ (സ) അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: "അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള നമസ്കാരം ദാവൂദ് നബി (അ) യുടെ നമസ്‌കാരമാണ്. അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള നോമ്പാകട്ടെ അത് ദാവൂദ് നബി (അ) യുടെ നോമ്പുമാണ്. അദ്ദേഹം രാത്രിയുടെ പാതി ഉറങ്ങും എന്നിട്ടെഴുന്നേറ്റ് രാത്രിയുടെ മൂന്നിലൊന്ന് നേരം നമസ്കരിക്കും ശേഷം അവശേഷിക്കുന്ന ആറിലൊന്ന് വീണ്ടും ഉറങ്ങും. അദ്ദേഹം ഒരു ദിവസം നോമ്പ് പിറ്റേ ദിവസം നോമ്പില്ലാതെ എന്നിങ്ങനെ ഒന്നിടവിട്ട് നോമ്പെടുക്കുകയും ചെയ്യും". [സ്വഹീഹുൽ ബുഖാരി: 1131, സ്വഹീഹ് മുസ്‌ലിം: 1159].

ഒരാൾ ഒന്നിടവിട്ട് സുന്നത്ത് നോമ്പുകൾ നോൽക്കുകയാണ് എന്ന് കരുതുക ശനിയാഴ്ച ദിവസം സ്വാഭാവികമായും നോമ്പ് വന്നിരിക്കും. ഒരു ശനിയാഴ്ച ദിവസം നോമ്പ് ഉപേക്ഷിച്ചാൽത്തന്നെ അടുത്ത ശനിയാഴ്ച ദിവസം സ്വാഭാവികമായും നോമ്പ് വന്നിരിക്കും. ആ നിലക്ക് ശനിയാഴ്ച ദിവസം വിലക്കപ്പെട്ട ദിവസമാണ് എന്ന് നിരുപാധികം പറഞ്ഞാൽ ഈ ഹദീസിൽ പരാമർശിച്ച വിധത്തിൽ നോമ്പ് നോൽക്കുക അസാധ്യമാകും. അതുകൊണ്ടുതന്നെ മുൻപോ ശേഷമോ നോമ്പെടുക്കുമ്പോൾ ശനിയാഴ്ച ദിവസം നോമ്പ് നോൽക്കാം എന്ന് പറഞ്ഞതുപോലെത്തന്നെ, സ്ഥിരമായി ഒന്നിടവിട്ട് നോമ്പെടുക്കുന്നയാൾക്ക് അതിന്റെ ഭാഗമായി ശനിയാഴ്ച ദിവസം വന്നാലും നോമ്പ് നോൽക്കാം.

ഈ വിഷയത്തിൽ ശൈഖ് അൽബാനി (റ) ക്ക് ശനിയാഴ്ച ദിവസം ഒരിക്കലും സുന്നത്ത് നോമ്പ് പാടില്ല. അതിനി അറഫാദിനം വന്നാൽപ്പോലും എന്നഭിപ്രായമുണ്ടായിരുന്നു. അങ്ങേയറ്റം ഒറ്റപ്പെട്ട ഒരഭിപ്രായം മാത്രമാണത്. മാത്രമല്ല അനേകം പ്രമുഖ പണ്ഡിതന്മാർ ശൈഖ് അൽബാനി റഹിമഹുള്ള ജീവിച്ചിരിക്കെത്തന്നെ അദ്ദേഹത്തിന് ഈ വിഷയത്തിൽ മറുപടി എഴുതിയിട്ടും പറഞ്ഞിട്ടുമുണ്ട്. ശൈഖ് ഇബ്നു ഉസൈമീൻ (റ), ശൈഖ് ഇബ്നു ബാസ് (റ), ശൈഖ് അബ്ദുൽ മുഹ്‌സിൻ അബ്ബാദ് (ഹ) തുടങ്ങിയവരൊക്കെ ഈ വിഷയത്തിൽ ശൈഖ് അൽബാനിയുടെ വീക്ഷണത്തോട് വിരുദ്ധമായ നിലപാട് സ്വീകരിച്ചവരാണ്. മൂന്നോ നാലോ വർഷങ്ങൾക്ക് മുൻപ് ഞങ്ങൾക്ക് ഒരു ദൗറയിൽ ശൈഖ് അബ്ദുല്ലത്തീഫ് ആലു ശൈഖ് (റ) യുടെ "ഉസൂൽ വ ളവാബിതുത്തക്ഫീർ" എന്ന ഗ്രന്ഥം വിശദീകരിച്ച് നൽകവേ ശൈഖ് സ്വാലിഹ് അസ്സുഹൈമി (ഹ) ശനിയാഴ്ച നോമ്പെടുക്കുന്ന വിഷയത്തിൽ  അദ്ദേഹം ശൈഖ് അൽബാനിക്ക് മറുപടി എഴുതിയതും, ശേഷം ശൈഖ് അൽബാനിയെ സന്ദർശിച്ച സമയത്ത്, പ്രാമാണികമായി മനസ്സിലാക്കിയ സത്യത്തിൽ ഉറച്ച് നിൽക്കുന്നതിനെ ശൈഖ് അൽബാനി പ്രശംസിച്ചതും ഞാൻ അന്ന് ഫിഖ്ഹുസ്സുന്നയിൽ എഴുതിയിരുന്നു. ആ ലേഖനം ഈ ലിങ്കിൽ വായിക്കാം: [http://www.fiqhussunna.com/2015/10/blog-post_20.html].

പറഞ്ഞുവന്നത് പ്രമാണബദ്ധമായി പരിശോധിച്ചാൽ ശൈഖ് അൽബാനിയുടെ നിലപാടായിരുന്നില്ല മറിച്ച് പൂർവികരും പിൻകാമികളുമായ ബഹുഭൂരിപക്ഷം പണ്ഡിതന്മാരും ഖണ്ഡിതമായി വിശദീകരിച്ച പോലെ,  മുൻപോ ശേഷമോ മറ്റൊരു ദിവസം നോമ്പെടുക്കുകയാണ് എങ്കിലും, ഒന്നിടവിട്ട് നോൽക്കുന്നവർക്കും ശനിയാഴ്ച ദിവസം സുന്നത്ത് നോമ്പ് നോൽക്കുന്നതിന് കുഴപ്പമില്ല എന്ന അഭിപ്രായമാണ് ശരിയായ അഭിപ്രായം എന്ന് മനസ്സിലാക്കാം.

ശൈഖ് അൽബാനിക്ക് മുൻപ് വളരെ വിരളമായ ചിലരെ അദ്ദേഹത്തിന്റെ അഭിപ്രായമുണ്ടായിരുന്നവരുള്ളൂ എന്നതും ഇവിടെ നാം മനസ്സിലാക്കേണ്ടതുണ്ട്. ഇമാം ഇബ്നു റുശ്ദ് (റ) തൻറെ ബിദായത്തുൽ മുജ്തഹിദിൽ നോമ്പ് നോൽക്കുന്നത്  നിർബന്ധമായതും, സുന്നത്തായതും, ഹറാമായതും, അഭിപ്രായഭിന്നതയുള്ളതുമായ സന്ദർഭങ്ങൾ വിവരിക്കുന്നുണ്ട്. അതിൽ അഭിപ്രായവ്യത്യാസമുള്ള ദിവസങ്ങളുടെ കൂട്ടത്തിലാണ് ശനിയാഴ്ച ദിവസത്തിലെ സുന്നത്ത് നോമ്പിനെ എണ്ണിയത്. ഇത് ശനിയാഴ്ച ദിവസത്തിന്റെ വിഷയത്തിൽ ശൈഖ് അൽബാനി (റ) ക്ക് മുൻപ് തന്നെ ചർച്ചകൾ ഉണ്ടായിട്ടുണ്ട് എന്നത് വ്യക്തമാക്കുന്നു. പക്ഷെ അതിൽ അദ്ദേഹം ആരെല്ലാമാണ് ആ അഭിപ്രായക്കാർ എന്നത് വ്യക്തമാക്കുന്നില്ല. അതുപോലെത്തന്നെ (اقتضاء الصراط المستقيم) ഇമാം അഹ്മദിന്റെ ശിഷ്യന്മാരിൽ ചിലർ ശനിയാഴ്ച ദിവസം നോമ്പെടുക്കുന്നത് വെറുത്തിരുന്നു എന്ന് ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ (റ) യും രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ത്വാവൂസ് (റ) ഇബ്‌റാഹീം അന്നഖഇ (റ) തുടങ്ങിയ താബിഈങ്ങളിൽ നിന്നും ശനിയാഴ്ച സുന്നത്ത് നോമ്പ് പാടില്ല എന്ന അഭിപ്രായം ഇമാം ബദ്‌റുദ്ദീൻ അൽ ഐനി തന്റെ (مغاني الأخيار في شرح أسامي رجال معاني الآثار) എന്ന ഗ്രന്ഥത്തിലും ഉദ്ധരിച്ചിട്ടുണ്ട്. ഇതൊക്കെ ചിലർ ആക്ഷേപിക്കുന്ന പോലെ ശൈഖ് അൽബാനി (റ) അങ്ങനെ ഒരു പുത്തൻവാദം കൊണ്ടുവന്നതല്ല എന്ന് നമുക്ക് മനസ്സിലാക്കിത്തരുന്നു. എന്നിരുന്നാലും പ്രമാണങ്ങളുടെ പിൻബലവും ബഹുഭൂരിപക്ഷം വരുന്ന ഇമാമീങ്ങളുടെ അഭിപ്രായവും ഒക്കെ ആ നിലപാടിന് എതിരാണ് എന്ന് നാം വ്യക്തമാക്കിയല്ലോ.

മാത്രമല്ല ശനിയാഴ്ച മാത്രം ഒറ്റക്ക് നോമ്പെടുക്കുന്നതേ വിലക്കപ്പെട്ടിട്ടുള്ളൂ എന്നതാണ് നാല് മദ്ഹബിലെയും ആധികാരികമായ അഭിപ്രായവും

ഇമാം കാസാനി (റ) പറയുന്നു:

وَيُكْرَهُ صَوْمُ يَوْمِ السَّبْتِ بِانْفِرَادِهِ، لِأَنَّهُ تَشَبُّهٌ بِالْيَهُودِ، وَكَذَا صَوْمُ يَوْمِ النَّيْرُوزِ، لِأَنَّهُ تَشَبُّهٌ بِالْمَجُوسِ

"ശനിയാഴ്ച ദിവസം മാത്രം ഒറ്റക്ക് നോമ്പ് പിടിക്കുന്നത് വെറുക്കപ്പെട്ടതാണ്. കാരണം അത് ജൂതന്മാരോട് സാദൃശ്യപ്പെടലാണ്. അതുപോലെത്തന്നെ നൈറൂസിൻറെ ദിവസം നോമ്പെടുക്കുന്നതും വെറുക്കപ്പെട്ടതാണ്. കാരണം അത് മജൂസികളോട് സാദൃശ്യപ്പെടലാണ്" - [بدائع الصنائع: 2/79].

ഇമാം നവവി (റ) പറയുന്നു:

يُكْرَهُ إفْرَادُ يَوْمِ السَّبْتِ بِالصَّوْمِ فَإِنْ صَامَ قَبْلَهُ، أَوْ بَعْدَهُ مَعَهُ لَمْ يُكْرَهُ صَرَّحَ بِكَرَاهَةِ إفْرَادِهِ أَصْحَابُنَا مِنْهُمْ الدَّارِمِيُّ وَالْبَغَوِيُّ وَالرَّافِعِي

ശനിയാഴ്ച ദിവസം ഒറ്റക്ക് നോമ്പ് നോൽക്കൽ വെറുക്കപ്പെട്ട കാര്യമാണ്. എന്നാൽ അതിന് മുൻപോ ശേഷമോ മറ്റൊരു ദിവസം കൂടെ നോൽക്കുകയാണെങ്കിൽ അത് വെറുക്കപ്പെട്ടതാവില്ല. ശനിയാഴ്ച ദിവസം ഒറ്റക്ക് നോമ്പെടുക്കുന്നത് വെറുക്കപ്പെട്ട കാര്യമാണ് എന്ന് ശാഫിഈ മദ്ഹബിലെ ഇമാമീങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇമാം ദാരിമി, ഇമാം ബഗവി, ഇമാം റാഫിഇ തുടങ്ങിയവർ അവരിൽപ്പെടുന്നു". - [المجموع: 6/439].

ഇമാം ഇബ്നു ഖുദാമ (റ) പറയുന്നു:

قال ابن قدامة رحمه الله: " قال أصحابنا: يُكْرَه إفراد يوم السبت بالصوم ... والمكروه إفراده، فإن صام معه غيره، لم يكره; لحديث أبي هريرة وجويرية، وإن وافق صومًا لإنسان, لم يُكْرَه ". اهـ.

"ഹംബലീ മദ്ഹബിലെ ഇമാമീങ്ങളുടെ അഭിപ്രായപ്രകാരം ശനിയാഴ്ച ദിവസം ഒറ്റക്ക് നോമ്പ് പിടിക്കുന്നത് അങ്ങേയറ്റം വെറുക്കപ്പെട്ടതാണ്. ആ ദിവസം മാത്രമായി ഒറ്റക്ക് നോമ്പെടുക്കുക എന്നതാണ് വെറുക്കപ്പെട്ടത്. എന്നാൽ ആ ദിവസത്തോടൊപ്പം മറ്റു ദിവസങ്ങളും ചേർത്ത് നോമ്പെടുത്താൽ അത് വെറുക്കപ്പെട്ടതല്ല. ജുവൈരിയ (റ) യുടെയും അബൂ ഹുറൈറ (റ) വിന്റെയും ഹദീസ് അതിന് തെളിവാണ്. ഒരാൾ സാധാരണ നോൽക്കാറുള്ള ദിവസം ശനിയാഴ്ച ഒത്തുവന്നാൽ അന്ന് നോൽക്കുന്നതും വെറുക്കപ്പെട്ടതല്ല.. " - [الشرح الكبير: / كتاب الصيام /باب صوم التطوع: ص788] .

അതുപോലെ ആറു നോമ്പ് എടുക്കുമ്പോൾ ബുധനും, വ്യാഴവും, വെള്ളിയും ഒക്കെ നോമ്പ് നോറ്റ വ്യക്തി ശനിയാഴ്ച ദിവസം മാത്രം നോമ്പ് നോൽക്കാതെ ഒഴിവാക്കുമ്പോൾ, അവിടെ ശനിയാഴ്ചക്ക് മാത്രമായി പ്രത്യേകം പ്രത്യേകത കാണാതിരിക്കാനാണ് അന്ന് മാത്രമായി നോമ്പ് നോൽക്കുന്നത് നബി (സ) വിലക്കിയത് എന്ന  അതെ കാരണം ആ ദിവസം മാത്രം പ്രത്യേകമായി ഒഴിച്ചിടുമ്പോഴും സംഭവിക്കുന്നു. അതുകൊണ്ട് ശനിയാഴ്ച ദിവസം ഒറ്റക്ക് നോമ്പ് നോൽക്കാതിരിക്കുക എന്നതാണ് ആകെച്ചുരുക്കം എന്ന് മനസ്സിലാക്കാം.

അവസാനമായി വളരെ പഠനാർഹമായതിനാൽ ഈ വിഷയത്തിൽ ശൈഖ് ഇബ്നു ഉസൈമീൻ (റ) നൽകിയ ഒരു ലഘുവിശദീകരണം കൂടി ഇവിടെ ചേർക്കുന്നു:

" وليعلم أن صيام يوم السبت له أحوال :

الحال الأولى : أن يكون في فرضٍ كرمضان أداء ، أو قضاءٍ ، وكصيام الكفارة ، وبدل هدي التمتع ، ونحو ذلك ، فهذا لا بأس به ما لم يخصه بذلك معتقدا أن له مزية .

الحال الثانية : أن يصوم قبله يوم الجمعة فلا بأس به ؛ لأن النبي صلى الله عليه وسلم قال لإحدى أمهات المؤمنين وقد صامت يوم الجمعة : ( أصمت أمس ؟ ) قالت : لا ، قال : ( أتصومين غدا ؟ ) قالت : لا ، قال : ( فأفطري ) . فقوله : ( أتصومين غدا ؟ ) يدل على جواز صومه مع الجمعة .

الحال الثالثة : أن يصادف صيام أيام مشروعة كأيام البيض ويوم عرفة ، ويوم عاشوراء ، وستة أيام من شوال لمن صام رمضان ، وتسع ذي الحجة فلا بأس ، لأنه لم يصمه لأنه يوم السبت ، بل لأنه من الأيام التي يشرع صومها .

الحال الرابعة : أن يصادف عادة كعادة من يصوم يوما ويفطر يوما فيصادف يوم صومه يوم السبت فلا بأس به ، كما قال النبي صلى الله عليه وسلم لما نهى عن تقدم رمضان بصوم يوم أو يومين : ( إلا رجلاً كان يصوم صوماً فليصمه ) ، وهذا مثله .

الحال الخامسة : أن يخصه بصوم تطوع فيفرده بالصوم ، فهذا محل النهي إن صح الحديث في النهي عنه " انتهى ).

അദ്ദേഹം പറയുന്നു: ശനിയാഴ്ച ദിവസം നോമ്പുപിടിക്കുകയെന്നുള്ളത് വിവിധ രൂപങ്ങളിലാണ് സംഭവിക്കുന്നത്:

ഒന്ന്:  റമളാനിലെ ഫർള് നോമ്പ് ആ മാസത്തിൽ തന്നെ അനുഷ്ഠിക്കുമ്പോഴോ പിന്നീട് നോറ്റു വീട്ടുമ്പോഴോ ഫർള് നോമ്പ് ശനിയായാഴ്ച ദിവസം നോൽക്കുക എന്നത്. അതുപോലെ കഫാറത്തിന്റെ അഥവാ പ്രായശ്ചിത്തത്തിന്റെ നോമ്പ്, തമത്തുആയി ഹജ്ജ് ചെയ്യുന്നയാൾ അറവിന് സാധിക്കാതെ വരുമ്പോൾ പകരമായി നോൽക്കുന്ന നോമ്പ് തുടങ്ങി ഫർളായ നോമ്പുകൾ ശനിയാഴ്ചക്ക് പ്രത്യേക പ്രത്യേകത കല്പിക്കാതെ ആ ദിവസം നോൽക്കുമ്പോൾ അതിൽ യാതൊരു തെറ്റുമില്ല.

രണ്ട്: ഇനി ശനിയാഴ്ച ദിവസത്തിന് മുൻപായി വെള്ളിയാഴ്ച കൂടി നോമ്പെടുക്കുകയാണെങ്കിൽ ശനിയാഴ്ച നോമ്പെടുക്കുന്നതിൽ തെറ്റില്ല. കാരണം വെള്ളിയാഴ്ച ദിവസം നോമ്പെടുത്ത നബി പത്നിമാരിൽ ഒരാളോട് അദ്ദേഹം "നീ ഇന്നലെ നോറ്റിരുന്നോ ?" എന്ന് ചോദിച്ചു. അവർ "ഇല്ല" എന്ന് പറഞ്ഞു. "എങ്കിൽ നീ നാളെ നോൽക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ ?" എന്നദേഹം വീണ്ടും ചോദിച്ചു: അപ്പോഴും അവർ "ഇല്ല" എന്ന് പറഞ്ഞു. "എങ്കിൽ നീ ഇന്ന് നോമ്പ് മുറിക്കുക" എന്നദ്ദേഹം നിർദേശം നൽകി. ഈ ഹദീസ് വെള്ളിയാഴ്ച ദിവസത്തോടൊപ്പം ചേർത്തുകൊണ്ട് ശനിയാഴ്‌ച ദിവസം നോമ്പ് നോൽക്കുകയാണ് എങ്കിൽ അതിൽ കുഴപ്പമില്ല എന്നതിന് തെളിവാണ്.


മൂന്ന്: അറഫാദിവസം, അയ്യാമുൽ ബീള്, ആശൂറാഅ്, ശവ്വാൽ ദിവസത്തിലെ ആറ് നോമ്പ്, ദുൽഹിജ്ജ ആദ്യ  ഒമ്പത് ദിനങ്ങൾ  എന്നിങ്ങനെ സുന്നത്ത് നോമ്പിന്റെ ദിനങ്ങൾ ശനിയാഴ്ച ദിവസവുമായി ഒത്തുവന്നാൽ ആ ദിവസത്തിൽ നോമ്പെടുക്കുന്നതിൽ തെറ്റില്ല. കാരണം അവിടെ അയാൾ അത് ശനിയാഴ്ച ദിവസമാണ് എന്ന കാരണത്താലല്ല ആ ദിവസം നോമ്പ് നോൽക്കുന്നത് എന്നതിനാലാണത്. മറിച്ച് സുന്നത്താക്കപ്പെട്ട ദിനങ്ങളായതിനാലാണ് അയാൾ ആ ദിനങ്ങളിൽ നോമ്പ് നോൽക്കുന്നത്.

നാല്: ഒന്നിടവിട്ട് നോൽക്കുന്ന വ്യക്തിയെപ്പോലെ ഒരാൾ സാധാരണ അനുഷ്ഠിക്കാറുള്ള ദിവസങ്ങളോട് ശനിയാഴ്ച യോജിച്ച് വന്നാലും അത് നോൽക്കുന്നതിൽ തെറ്റില്ല. റമളാനിന് ഒന്നോ രണ്ടോ ദിവസം മുൻപേ നോമ്പ് പിടിക്കരുത് എന്ന് നബി (സ) വിലക്കിയ വേളയിൽ ((ഒരാൾ സാധാരണ നോറ്റുകൊണ്ടിരിക്കുന്ന നോമ്പിന്റെ ഭാഗമായാണ് അപ്രകാരം സംഭവിക്കുന്നത് എങ്കിൽ കുഴപ്പമില്ല)) എന്ന് നബി (സ) പഠിപ്പിച്ചത് കാണാം. ഇതും അതുപോലെത്തന്നെയാണ്.

അഞ്ച്: ശനിയാഴ്ച ദിവസം പ്രത്യേകമായി സുന്നത്ത് നോമ്പ് അനുഷ്ഠിക്കൽ.  ആ വിഷയത്തിൽ വിലക്ക് പരാമർശിക്കപ്പെട്ട ഹദീസ് സ്വഹീഹാണെന്ന് സ്ഥിരപ്പെടുന്ന പക്ഷം ഇതാണ് വിലക്കപ്പെട്ട കാര്യം..." -
[مجموع فتاوى ورسائل الشيخ ابن عثيمين:20/57].

സംഗ്രഹം: അതുകൊണ്ട് ശനിയാഴ്ച ദിവസം ഒറ്റക്ക് നോമ്പ് പിടിക്കുക എന്നതാണ് വിലക്കപ്പെട്ടത് എന്ന് മനസ്സിലാക്കാം. അതിന് മുൻപോ ശേഷമോ നോമ്പ് നോൽക്കുകയാണ് എങ്കിൽ ആ വിലക്ക് വരുന്നില്ല. സൂക്ഷ്‌മത എന്ന നിലക്ക് റമളാനിലെ നോമ്പ് നോറ്റു വീട്ടുന്നവരാകട്ടെ, അതല്ല അറഫാ, ആശൂറാ, ശവ്വാലിലെ ആറു നോമ്പ്  പോലുള്ള  സുന്നത്ത് നോമ്പ് നോൽക്കുന്നവരാകട്ടെ ശനിയാഴ്ച ദിവസം മാത്രമായി നോൽക്കാതിരിക്കുന്നതാണ് ഉചിതം. കാരണം ജുവൈരിയ (റ) വെള്ളിയാഴ്ച മാത്രമായി നോമ്പ് നോറ്റപ്പോൾ അത് സുന്നത്ത് നോമ്പാണോ ഫർള് നോമ്പാണോ എന്ന് നബി (സ) തിരക്കിയില്ല. മറിച്ച് മുൻപും ശേഷവും എടുക്കുന്നില്ലെങ്കിൽ മുറിക്കാനാണ് ആവശ്യപ്പെട്ടത്. അതുകൊണ്ട് വെള്ളിയാഴ്ച ദിവസമോ ശനിയാഴ്ച ദിവസമോ യാതൊരു സന്ദർഭത്തിലും ഒറ്റക്ക് നോമ്പ് പിടിക്കാതിരിക്കുക എന്നതാണ് സൂക്ഷ്മത. അതിന് മുൻപോ ശേഷമോ നോമ്പ് കടന്നുവരികയാണ് എങ്കിൽ അതിൽ യാതൊരു വിലക്കുമില്ലതാനും.

ശൈഖ് അൽബാനി (റ) യുടെ അഭിപ്രായത്തോടോ അത് സ്വീകരിക്കുന്നവരോടോ നമുക്ക് യാതൊരു തർക്കവുമില്ല. അവരുടെ സൂക്ഷ്മതക്ക് അല്ലാഹു തക്കതായ പ്രതിഫലം നൽകട്ടെ. എന്നാൽ പ്രമാണബന്ധിതമായി നമുക്ക് മനസ്സിലാക്കാൻ സാധിച്ചത് ബഹുപൂരിപക്ഷം ഫുഖഹാക്കളും ഇമാമീങ്ങളും മുഹദ്ദിസുകളും രേഖപെടുത്തിയ ശനിയാഴ്‌ച ദിവസത്തെ ഒറ്റപ്പെടുത്തുന്നതേ വിലക്കപ്പെട്ടിട്ടുള്ളൂ എന്ന നിലപാടാണ് ശരി എന്നതാണ്. അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ... അല്ലാഹു അദ്ദേഹത്തിന്റെ കബറിടം വിശാലമാക്കിക്കൊടുക്കട്ടെ. നാളെ നമ്മെയും അദ്ദേഹത്തെയും അവൻറെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ ..

അല്ലാഹു അനുഗ്രഹിക്കട്ടെ ...

By: Abdu Rahman Abdul Latheef P.N