Tuesday, May 25, 2021

പ്രവാസി ഡിവിഡൻറ് സ്‌കീം അനുവദനീയമാണോ ?. അതിൻ്റെ ഇസ്‌ലാമിക വിധിയെന്ത് ?.


ചോദ്യം: കേരളാ സർക്കാർ പ്രവാസികൾക്കായി മുന്നോട്ട് വെക്കുന്ന പ്രവാസി ഡിവിഡൻറ് സ്‌കീം അനുവദനീയമാണോ ?. 

www.fiqhussunna.com 

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

ഇന്ന് അനവധി പേർ ചോദിക്കുന്ന ഒരു ചോദ്യമാണിത്. ഏതായാലും ഇതിനെ സംബന്ധിച്ച് വിശദമായി എഴുതുന്ന അല്‌പം ദൈർഘ്യമുള്ള ഒരു ലേഖനമായതിനാൽത്തന്നെ പലരും പൂർണമായി വായിക്കാൻ ഇടയില്ലാത്തതിനാൽ ഇതിന്റെ മതവിധി വളരെ ചുരുക്കി ആമുഖമായി പറയാം. ശേഷം ഇത് എന്തുകൊണ്ട് നിഷിദ്ധമാകുന്നു ?. ഇത് പെൻഷൻ സ്കീമുകൾക്കോ, അനുവദനീയമായ രൂപത്തിലുള്ള പൊതു സോഷ്യൽ സ്കീമുകൾക്കോ ഒക്കെ സമാനമാണോ ?, എന്താണ് വ്യത്യാസം ? തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാൻ ഉദ്ദേശിക്കുന്നവർക്ക്  ലേഖനം പൂർണമായി  വായിക്കാവുന്നതാണ്. 


സംഗ്രഹം: പ്രവാസി ഡിവിഡന്റ് സ്‌കീമിൽ നിക്ഷേപിക്കുക എന്നത് ശരീഅ നിയമപ്രകാരം അനുവദനീയമല്ല എന്ന് മാത്രമല്ല  കർമ്മശാസ്ത്ര നിയമപ്രകാരം ഇത് വ്യക്തമായ പലിശയുമാണ്. ഡിവിഡൻറ് എന്ന പേരിൽ മുന്നോട്ട് വെക്കപ്പെട്ടു എന്നത്  സംശയങ്ങൾക്കിടയാക്കി എന്ന് മാത്രം. എന്നാൽ അത് അതിൻ്റെ പ്രചാരണ തന്ത്രം മാത്രമായേ വിലയിരുത്താനാകൂ.

യഥാർത്ഥത്തിൽ ഇത് ഡിവിഡന്റ് ആണോ ?.  ഡിവിഡൻറ് എന്നാൽ ലാഭവിഹിതം എന്നർത്ഥം. ശരീഅ നിയമപ്രകാരം എപ്പോഴാണ് ഒരു കാര്യം ഡിവിഡന്റ് ആകുന്നതും അത് അനുവദനീയമാകുന്നതും എന്നത് മനസ്സിലാക്കൽ ഇവിടെ സുപ്രധാനമാണ്. നാം നിക്ഷേപിക്കുന്ന തുക അനുവദനീയമായ ഒരു ക്രയവിക്രയത്തിൽ വിനിയോഗിക്കപ്പെടുകയും അതിൽ നിന്നും ലാഭം ഉണ്ടാകുകയും ചെയ്യണം. നിക്ഷേപിക്കപ്പെടുന്ന  തുകക്ക് ലാഭമുണ്ടെങ്കിൽ മാത്രമേ ഡിവിഡന്റ് ലഭിക്കൂ. ലാഭം കൂടുന്നതിനനുസരിച്ച് ഡിവിഡന്റ് വർദ്ധിക്കുകയും കുറയുന്നതിനനുസരിച്ച് ഡിവിഡന്റ് കുറയുകയും ചെയ്യും. നഷ്ടമാണെങ്കിൽ നഷ്ടവും സഹിക്കണം.

എന്നാൽ ഇവിടെ ഗവണ്മെന്റ് ഒരാൾ നിക്ഷേപിക്കുന്ന തുകക്ക് തുക കാലശേഷം നോമിനിക്ക് തിരികെ നൽകുമെന്ന് ഉറപ്പ് നൽകുന്നതോടൊപ്പം, തുകക്ക് പ്രതിമാസം നിക്ഷേപിച്ച 10% ഡിവിഡന്റ് നൽകും എന്ന് പറയുന്നു.  പണം കൊണ്ട് യാതൊരു ഉല്‌പാദനവും ഉണ്ടായില്ലെങ്കിലും അവ ഒന്നിനും ഉപയോഗിച്ചില്ലെങ്കിലും ഗവണ്മെന്റ് 10% നൽകാൻ ബാധ്യസ്ഥരാണ്. അപ്പോൾ ഇത് യഥാർത്ഥത്തിൽ നമ്മുടെ പണം ഉത്പാദനക്ഷമമാക്കുന്നതിലൂടെ ഉണ്ടാകുന്ന ലാഭവിഹിതം വീതിച്ച് നൽകുന്ന പ്രക്രിയയല്ല എന്നർത്ഥം. വ്യക്തമായ പലിശ തന്നെയാണ്. 

രണ്ടാമതായി നാം മനസ്സിലാക്കേണ്ടത്, നാം നൽകുന്ന തുക നമുക്കോ നാം നിർദേശിക്കുന്ന നോമിനിക്കോ തിരികെ നൽകണം എന്നോ  നൽകുമെന്നോ ഉള്ള ഉറപ്പിൽ മറ്റൊരാൾക്ക്  നൽകുന്ന തുക കടമായാണ് പരിഗണിക്കപ്പെടുക. കടം നൽകിയ തുകക്ക് പുറമെ മറ്റ് വല്ലതും തിരികെ ഈടാക്കുക എന്നത് പലിശയാണ്. ഒരാൾ ബേങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ട് പലിശ വാങ്ങുന്നത് എപ്രകാരമാണോ അതിന് സാമാനം തന്നെയാണ് സ്‌കീമും. ബേങ്കിൽ നിന്നും നിശ്ചിത കാലാവധി കഴിഞ്ഞാൽ തുക പിൻവലിക്കാം, എന്നാൽ ഇവിടെ അത് പിൻവലിക്കുന്നതിന് പകരം മരണ ശേഷം നിയമപരമായ നോമിനിക്ക് നൽകും എന്ന വ്യത്യാസമേ ഉള്ളൂ. 

ഇത്തരം സാമ്പത്തിക ഭാരം പൊതുഖജനാവിൽ ഏല്പിക്കുന്ന പദ്ധതികൾക്ക് പകരം പദ്ധതികൾക്ക് പകരം, യഥാർത്ഥ ലാഭ നഷ്ടം പങ്കുവെക്കുന്ന , എന്നാൽ കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ  നിക്ഷേപകരായ ആളുകളുടെ വിശ്വാസ്യത നിലനിർത്തുകയും നിക്ഷേപകരെ ആകർഷിക്കുകയും ചെയ്യുന്ന നിക്ഷേപ പദ്ധതികൾ ആണ് ആവിശ്കരിക്കപ്പെടേണ്ടത് എന്നതാണ് സർക്കാറിനോട് അഭ്യർത്ഥിക്കാനുള്ളത്. നിക്ഷേപകർ കടന്നുവരണമെങ്കിൽ ലഭിക്കണമെങ്കിൽ ലാഭകരമായി പ്രവർത്തിക്കണം എന്ന് വരുന്നതുകൊണ്ടുതന്നെ പദ്ധതി കൂടുതൽ കാര്യക്ഷമമാകുകയും ചെയ്യും.  അല്ലാതെ യഥാർത്ഥ ലാഭത്തെ അടിസ്ഥാനപ്പെടുത്തിയല്ലാതെ നൽകുന്ന ഇത്തരം പലിശ പദ്ധതികൾ നാളെ പൊതുജനങ്ങളുടെ മേൽ വലിയ സാമ്പത്തിക ബാധ്യതയായിത്തീരും.

വിശദമായി:

എന്താണ് പദ്ധതി എന്ന് മനസ്സിലാക്കിയാൽ മാത്രമേ നമുക്ക് അതിൻ്റെ മതവിധി എന്തെന്ന് പറയുക സാധ്യമാകൂ. ഗവണ്മെന്റ് വെബ്സൈറ്റിൽ നിന്ന് തന്നെ പദ്ധതിയെ കുറിച്ച് നമുക്ക് മനസ്സിലാക്കാം. പദ്ധതിയുടെ പ്രചാരണത്തിനായല്ല മറിച്ച് പദ്ധതിയുടെ മതവിധി എന്ത് എന്ന് വ്യക്തമാക്കുന്നതിന് വേണ്ടി മാത്രമാണ് ഇതിവിടെ പരാമർശിക്കുന്നത്. 

ഒന്നാമതായി എന്താണ് പ്രവാസി ഡിവിഡന്റ് സ്‌കീം ?. 

സ്‌കീമിൻ്റെ തന്നെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കപ്പെട്ടത് പ്രകാരം സ്‌കീം എന്നത് ഇപ്രകാരമാണ്: (പ്രവാസി കേരളീയരുടെ ക്ഷേമ പരിപാടികള്‍ വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായും പ്രവാസി നിക്ഷേപങ്ങള്‍ ഫലപ്രദമായി ജന്മനാടിന്‍റെ വികസന പ്രവര്‍ത്തനത്തിനായി ഉപയോഗപ്പെടുത്തുന്നതിനുമായി കേരള സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന നൂതന ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ് ‘പ്രവാസി ഡിവിഡന്‍റ്  പദ്ധതി).

ഇതിൽ നിന്നും ഇത് പ്രവാസികൾക്കായുള്ള ഒരു നിക്ഷേപ പദ്ധതിയായാണ് സർക്കാർ മുന്നോട്ട് വെക്കുന്നത് എന്ന് മനസ്സിലാക്കാം. ഇനി പദ്ധതിയിൽ നിക്ഷേപിക്കുമ്പോൾ അതിന് ലഭിക്കുന്ന ആനുകൂല്യങ്ങളും ഉറപ്പുകളും എന്തെല്ലാമാണ് എന്ന് നോക്കാം:  

3 മുതൽ 51 ലക്ഷം വരെ ഒരാൾക്ക് നിക്ഷേപിക്കാം. 3 വർഷം പിന്നിടുമ്പോൾ പ്രതിമാസം നിക്ഷേപിച്ച തുകയുടെ 10% ഡിവിഡൻറ് ആയി നിക്ഷേപകനും, അയാളുടെ കാലശേഷം അത് ഭാര്യക്കും, അവരുടെ കാലശേഷം അടച്ച തുക മുഴുവനായും അവരുടെ നിയമപരമായ അവകാശികൾക്കും ലഭിക്കുമെന്നാണ് പദ്ധതി വാഗ്ദത്വം ചെയ്യുന്നത്. പ്രതിമാസം ഇങ്ങനെ നൽകുകയെന്നത്  എങ്ങനെ സാധ്യമാകും എന്നത് മറ്റൊരു ആശ്ചര്യകരമായ ചോദ്യമാണ്. ഏതായാലും അത് നമുക്ക് വഴിയേ കണ്ടറിയാം.  സ്‌കീമിന്റെ മതപരമായ വിധിയെന്ത് എന്നത് മാത്രമാണ് നാം ചർച്ച ചെയ്യുന്നത്. എന്നാൽ ഇത്തരം സ്‌കീമുകൾ അനാവശ്യമായ സാമ്പത്തിക ബാധ്യതകൾ സർക്കാരിന്റെ മേൽ അടിച്ചേൽപ്പിക്കുന്ന ഒന്നാണ് എന്ന് പറയാതെ വെയ്യ. യഥാർത്ഥത്തിൽ ജനങ്ങൾക്ക് നിക്ഷേപിക്കാവുന്ന ലാഭനഷ്ടത്തിൽ അധിഷ്ഠിതമായതും കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതുമായ ഫണ്ട് മാനേജിങ് പദ്ധതികളാണ് ഉണ്ടാകേണ്ടിയിരുന്നത്. അതുവഴി പൊതു വികസനത്തെ കാര്യക്ഷമമായി പിന്തുണക്കുവാനും അതുവഴി ഉണ്ടാകുന്ന യഥാർത്ഥ ലാഭവും നഷ്ടവും പങ്കുവെക്കുവാനുമുള്ള ഒരു വഴി ജനങ്ങൾക്ക് മുൻപിൽ ഉണ്ടാകുമായിരുന്നു. അത് കാര്യക്ഷമമാണ് എന്ന് ബോധ്യപ്പെട്ടാൽ സ്വാഭാവികമായും ആളുകൾ പണം നിക്ഷേപിക്കും. സർക്കാരിന് അധികബാധ്യത വരികയുമില്ല. ഉള്ള ലാഭത്തിൻ്റെ തോതനുസരിച്ച്  മാത്രമേ നിക്ഷേപകർക്ക് നൽകേണ്ടി വരുകയുമുള്ളൂ. പക്ഷെ അത്തരം പദ്ധതികൾക്ക് അവസരം നൽകാതെ സർക്കാരിൻ്റെ മുതുവൊടിക്കുന്ന ഇത്തരം പലിശ സമ്പ്രദായങ്ങൾ പൊതു സാമ്പത്തിക രംഗത്തെ വളർത്തുന്നതിനപ്പുറം തളർത്തുകയാണ് ചെയ്യുക.   

ഇവിടെ പ്രവാസി ഡിവിഡന്റ് സ്‌കീമിൽ ഒരാൾ നിക്ഷേപിക്കുന്ന തുക തിരികെ നൽകുമെന്ന് ഉറപ്പ് നല്കുന്നതിനോടൊപ്പം ഡിവിഡന്റ് എന്ന പേരിൽ നാം നിക്ഷേപിച്ച തുകയുടെ 10% കൂടി പ്രതിമാസമായി തിരികെ ലഭിക്കും എന്ന് മുൻകൂട്ടി നമുക്ക് ഉറപ്പ് നൽകുന്നു. അതുകൊണ്ടുതന്നെ ഇത് നിഷിദ്ധവും വളരെ വ്യക്തമായ പലിശയുമാണ് എന്നതാണ് വസ്തുത. ഡിവിഡന്റ് എന്ന് നാമകരണം ചെയ്യുന്നത് കൊണ്ട് ഇത് അനുവദനീയമായിത്തീരുന്നില്ല.  ദീർഘകാല നിക്ഷേപ പദ്ധതിയെന്ന നിലക്ക് അടക്കുന്ന തുക അവിടെ നിലനിൽക്കുന്നുവെന്നതും, നിലനിൽക്കുന്ന കാലയളവിൽ  നിർണിതമായ റിട്ടേൺ ലഭിക്കുന്നുവെന്നതും ഇത് മറ്റൊരു രൂപത്തിലുള്ള പലിശയിൽ അധിഷ്ഠിതമായ ഫിക്‌സഡ് ഡെപ്പോസിറ്റ് തന്നെയാണ് എന്നത് സൂചിപ്പിക്കുന്നു.   


എന്തുകൊണ്ടാണ് ഇത് പലിശയാകുന്നത് ?.  

നാം നൽകുന്ന തുക പൂർണമായും നമുക്കോ, നാം നിർദേശിക്കുന്ന വ്യക്തിക്കോ തിരികെ നൽകും എന്ന ഉറപ്പോടുകൂടി നാം ഒരു വ്യക്തിക്ക് പണം നൽകുന്നത് കടമായാണ് കർമ്മശാസ്ത്രത്തിൽ  പരിഗണിക്കപ്പെടുക. ഇങ്ങനെ നൽകുന്ന തുക കടമായാണ് കണക്കാക്കപ്പെടുക എന്നതുകൊണ്ടുതന്നെ അതിന് ലാഭമെന്ന പേരിൽ ലഭിക്കുന്നത് പലിശയുടെ ഗണത്തിലാണ് വരുകകർമ്മശാസ്ത്രത്തിലെ പലിശയുമായി ബന്ധപ്പെട്ട അടിസ്ഥാന തത്വങ്ങളിലൊന്നാണ്:

كل قرض جر نفعا فهو ربا 

"നൽകിയ തുകക്ക് പുറമെ മുൻധാരണയോടെ വല്ല പ്രത്യുപകാരവും  ഈടാക്കുന്ന കടങ്ങളെല്ലാം പലിശയാണ്".

അഥവാ നാം ഒരാൾക്ക് നൽകുന്ന തുക ലാഭനഷ്ടങ്ങളൊന്നും പരിഗണിക്കാതെ പൂർണമായും അയാൾ നമുക്കോ നമ്മുടെ നോമിനികൾക്കോ  തിരികെ നൽകും എന്ന മുൻധാരണയോടെ നൽകുന്നതാണ് എങ്കിൽ പിന്നെ തുകയുടെ പേരിൽ ലാഭമോ മറ്റോ അയാളിൽ നിന്നും ഈടാക്കാനോ അപ്രകാരം പരസ്‌പരം മുൻധാരണയുണ്ടാക്കാനോ പാടില്ല. നിലക്ക് ഈടാക്കുന്നതെല്ലാം പലിശയുടെ ഗണത്തിലാണ് വരിക. പ്രവാസി ഡിവിഡൻറ് സ്‌കീമിലും നിങ്ങൾ അടക്കുന്ന തുക പിന്നീട് തിരികെ ലഭിക്കുമെന്ന ഉറപ്പോടെയാണ് നിക്ഷേപം സ്വീകരിക്കുന്നത്. റിട്ടേൺ ലഭിക്കാൻ ലാഭനഷ്ടങ്ങൾ മാനദണ്ഡവുമല്ല.  അതുകൊണ്ട് ഇത് പലിശയായിത്തീരുന്നു. 

ജനങ്ങളുടെ പണം ഉപയോഗിച്ച് അടിസ്ഥാന വികസനത്തിനായി ഗവൺമെന്റുകൾ ഡിബഞ്ചറുകൾ അഥവാ കടപ്പത്രങ്ങൾ പുറത്തിറക്കാറുണ്ട്. പണം നൽകി കടപ്പത്രങ്ങൾ കൈവശപ്പെടുത്തുന്നവർക്ക് നിശ്ചിത കാലാവധി പൂർത്തിയായാൽ ഗവൺമെന്റ് അവർ നൽകിയ തുകക്കുള്ള പലിശ നൽകുമെന്നുള്ള ഉറപ്പോടെയാണ് കടപ്പത്രങ്ങൾ പുറത്തിറക്കുക. ഇത് ആർക്കും തർക്കമില്ലാത്ത പലിശയാണ് എന്ന് വളരെ വ്യക്തതയുള്ള കാര്യമാണല്ലോ. അതിന് സമാനമാണ് മുകളിൽ പറയപ്പെട്ട ഡിവിഡൻറ് സ്‌കീമും. ഡിബഞ്ചറുകളും പദ്ധതിയും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട് എന്നത് ശരി തന്നെ, എന്നാൽ വ്യത്യാസങ്ങൾ അവയുടെ മതവിധി വേർതിരിക്കുന്ന രൂപത്തിലുള്ള വ്യാത്യാസങ്ങളല്ല. 


ഡിബഞ്ചറുകൾ വേണമെങ്കിൽ അത് കൈവശമുള്ള വ്യക്തിക്ക്  മറ്റൊരാൾക്ക് കൈമാറാൻ സാധിക്കും, എന്നാൽ പദ്ധതിയിലെ നിക്ഷേപ വിഹിതം കൈമാറാൻ സാധിക്കുകയില്ല, അതുപോലെ ഡിബഞ്ചറിന് അതിൻ്റെ കാലാവധി പൂർത്തിയാകുമ്പോൾ അതിന് മുൻകൂട്ടി നിർണയിക്കപ്പെട്ട പലിശയെത്രയാണോ നിശ്ചിത തുക മാത്രമാണ് ലഭിക്കുക. എന്നാൽ പദ്ധതിയിൽ ഒരാൾക്ക് 3 വർഷം പിന്നിട്ട ശേഷം അയാളോ ഭാര്യയോ പിന്നീട് ജീവിക്കുന്ന കാലമത്രയും മുടക്കിയ തുകയുടെ 10% വെച്ച് തിരികെ ലഭിച്ചുകൊണ്ടേയിരിക്കും, അതുകൊണ്ടുതന്നെ ഓരോരുത്തരും ജീവിക്കുന്ന കാലമനുസരിച്ച് ഓരോരുത്തർക്കും ലഭിക്കുന്ന തുകയിൽ  വ്യത്യാസമുണ്ടായിരിക്കുമെന്നർത്ഥം. ഒന്ന് നിർണിതമായി ലഭിക്കുന്ന പലിശയാണ് എങ്കിൽ മറ്റൊന്ന് ജീവിതകാലമത്രയും കിട്ടിക്കൊണ്ടിരിക്കുന്നതുമായ പലിശയാണ് എന്ന വ്യത്യാസമേ ഉള്ളൂ. അങ്ങനെ ലഭിക്കാൻ അടച്ച തുക അവിടെ തന്നെ നിലനിൽക്കുന്നുമുണ്ടല്ലോ. സർക്കാർ വാങ്ങുന്ന കടം എന്ന നിലക്ക് ഡിബഞ്ചറിനോടും, നിക്ഷേപിക്കപ്പെട്ട പണം അവിടെ നില നിൽക്കുന്ന കാലമത്രയും പലിശ കിട്ടിക്കൊണ്ടേയിരിക്കുന്ന നിക്ഷേപം എന്ന നിലക്ക് ഫിക്‌സഡ് ഡെപ്പോസിറ്റിനോടും സാമ്യപ്പെടുന്നുവെന്നർത്ഥം. അതുപോലെ നിക്ഷേപത്തുക അത് നിക്ഷേപിച്ച വ്യക്തിക്കല്ല പക്ഷെ അവരുടെ നോമിനിക്ക് ആണ് ലഭിക്കുക എന്നതും ഇവയെ ഡിബഞ്ചറിൽ നിന്നും വ്യത്യസ്ഥമാക്കുന്നു. എന്നാൽ ആത്യന്തികമായി അടിസ്ഥാന വികസനത്തിനായുള്ള പണം ഗവണ്മെന്റിന് കടം നൽകുകയും അതിന് പലിശ കൈപ്പറ്റുകയുമാണ് ഇരു പദ്ധതികളിലും സംഭവിക്കുന്നത് എന്നതിൽ വ്യത്യാസമില്ല. 


ആമുഖത്തിൽ സൂചിപ്പിച്ച പോലെ ഇവിടെ നാം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം 3 വർഷം പിന്നിട്ടാൽ നാം  നൽകുന്ന തുകയുടെ 10% ഗവണ്മെന്റ് തിരികെ തരാൻ ബാധ്യസ്ഥരാകുന്നതാണ് കരാർ എന്നതാണ്. നാം നിക്ഷേപിച്ച തുകക്ക് ലാഭമുണ്ടായാലും നഷ്ടമുണ്ടായാലും, ഇനി പണം ഒരു കാര്യത്തിനും വിനിയോഗിക്കപ്പെടാതെ കിടന്നാൽ പോലും പത്ത് ശതമാനം നമുക്ക് ഗവണ്മെന്റ് തിരികെ നൽകണം. ഇതും വ്യക്തമായ പലിശയാണ്. ഇസ്‌ലാമികമായ ഒരു നിക്ഷേപ പദ്ധതിയിൽ മുടക്കുമുതലിന് ലാഭമുണ്ടെങ്കിൽ മാത്രമേ ലാഭം ലഭിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ലാഭം മുൻകൂട്ടി നിശ്ചിത തുകയായി നിർണയിക്കുക എന്നത് തന്നെ അനിസ്‌ലാമികമാണ്. ഇനി അതോടൊപ്പം മുടക്ക് മുതൽ കൂടി തിരികെ ലഭിക്കും എന്ന ഉറപ്പ് കൂടിയുണ്ടെങ്കിൽ പിന്നെ അത് വ്യക്തമായ പലിശയുമാണ്. അതാണ് ഡിവിഡന്റ്സ്‌ കീമിൽ നമുക്ക് കാണാൻ സാധിക്കുന്നത്. നാം നൽകുന്ന തുകക്ക് ഒരു പദ്ധതിയും ഒരു നിക്ഷേപവും നടന്നില്ലെങ്കിൽ പോലും മുൻകൂട്ടി നിർണയിക്കപ്പെട്ട തുക നൽകിയിരിക്കണം എന്നതിൽ നിന്ന് തന്നെ ഇത് അനിസ്‌ലാമികമാണ് എന്ന് വ്യക്തമായല്ലോ. 


ഇസ്‌ലാമിൽ ഒരാൾക്ക് നിക്ഷേപത്തിലൂടെ ലാഭം എടുക്കണമെങ്കിൽ തന്നെ, നിക്ഷേപത്തിലൂടെ വരാൻ സാധ്യതയുള്ള നഷ്ടം വഹിക്കാൻ അയാൾ ബാധ്യസ്ഥനായിരിക്കണം. അതൊരു പക്ഷെ നഷ്ടം സംഭവിക്കാൻ വളരെ വിദൂര സാധ്യതയേ ഉള്ളൂ എങ്കിൽപ്പോലുംമുടക്ക് മുതൽ ഉറപ്പായും തിരികെ നൽകിയിരിക്കണം, കൂടെ നിർണിതമായതോ അല്ലാത്തതോ ആയ ലാഭവും നൽകണം എന്ന് പറഞ്ഞുകൊണ്ട് ഒരു കരാറിൽ ഏർപ്പെടുക അനുവദനീയമല്ല എന്ന് മാത്രമല്ല. അത് വ്യക്തമായ പലിശയാണ്. നബി () പറഞ്ഞു: 

الغنم بالغرم

((ലാഭം എടുക്കുക എന്നത് നഷ്ടം വഹിക്കാൻ ഉത്തരവാദിയാകുമ്പോൾ മാത്രമേ അനുവദനീയമാകൂ)). 

പ്രവാസി ഡിവിഡൻറ് സ്‌കീം പെൻഷന് സമാനമല്ലേ  ?. 

ഇനി ചിലർക്ക് ഉണ്ടാകുന്ന സംശയം ഇത് പെൻഷനോ അല്ലെങ്കിൽ സാമൂഹിക സുരക്ഷാ പദ്ധതിയോ ആയി സമാനമായ ഒന്നല്ലേ എന്നതാണ്. സർക്കാർ പെൻഷനും, പൊതുരീതിയിലുള്ള സുരക്ഷാ പദ്ധതികളും ഇസ്‌ലാമിൽ അനുവദനീയമല്ലേ, ആ നിലക്ക് ഇതിനെയും അനുവദനീയമായി കണ്ടുകൂടേ എന്നതാണ് ന്യായമായും അവർ ഉന്നയിക്കുന്ന ചോദ്യം.   

ഇവിടെ നാം മനസ്സിലാക്കേണ്ടത് ഇത് ഒരിക്കലും പെൻഷന് സമാനമല്ല എന്നതാണ്. 

ഗവൺമെൻറ് പൊതുസംവിധാനങ്ങൾ മുന്നോട്ട് വെക്കുന്ന പെൻഷൻ സ്കീമുകൾ തന്നെ വ്യത്യസ്ത രൂപത്തിലുണ്ട്. ഒന്ന് സ്റ്റാറ്റിയൂട്ടറി പെൻഷൻ, അഥവാ ഗവണ്മെന്റ് റിട്ടയർമെന്റ് ഏജ് ആകുന്നവർക്ക് പൂർണമായും ഗവണ്മെന്റിന്റെ പണത്തിൽ നിന്നും നൽകുന്ന പെൻഷനാണത് ഇത് അനുവദനീയമാണ് എന്നതിൽ ആർക്കും തർക്കമില്ല. അതുപോലെ കോൺട്രിബ്യുട്ടറി പെൻഷൻ അല്ലെങ്കിൽ പങ്കാളിത്ത പെൻഷൻ , അഥവാ ഉദ്യോഗസ്ഥർ ഒരു വിഹിതവും സർക്കാർ ഒരു വിഹിതവും പെൻഷൻ സ്കീമിലേക്ക് അടക്കുന്നു. പിന്നീട് പെൻഷൻ വിഹിതമായി റിട്ടയർമെന്റിന് ശേഷം ലഭിക്കുന്നു. ഇവിടെയൊന്നും പെൻഷനിലേക്ക് നാം നൽകുന്ന തുക പൂർണമായി തിരികെ ലഭിക്കുമെന്നോ, അതിലുപരി ഡിവിഡന്റ് ആയി ഇത്ര നൽകുമെന്നോ സർക്കാർ ഉറപ്പ് നൽകുന്നില്ല.

 
ഒരാൾ പെൻഷൻ ലഭിക്കാനുള്ള നിയമാനുസൃതമായ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് സർവീസിൽ നിന്നും ഡിസ്‌മിസ്‌ ചെയ്യപ്പെട്ടാൽ അയാൾക്ക് ഒന്നും ലഭിക്കില്ല. ഇനി ഒരാൾ പെട്ടെന്ന് റിട്ടയർ ആയ ശേഷം പെട്ടെന്ന് മരണപ്പെട്ടു എന്ന് കരുതുകഅയാൾക്കാകട്ടെ ഫാമിലി പെൻഷൻ ലഭിക്കാൻ അർഹരാകുന്ന നോമിനികളുമില്ല എന്ന് കരുതുക, ഒരുപക്ഷെ താൻ പെൻഷൻ സ്കീമിലേക്ക്  അടച്ച തുകയേക്കാൾ കുറവായ തുകയായിരിക്കും അയാൾക്ക് പെൻഷൻ വഴി ലഭിച്ചത്. മറ്റു ചിലർ ഒരുപാട് കാലം ജീവിച്ചാൽ അടച്ച തുകയെക്കാളും കൂടുതലും ലഭിച്ചേക്കാം. ഇവിടെ നൽകുന്ന തുക പൂർണമായും കൂടെ ഡിവിഡന്റും ലഭിക്കും എന്ന ഉപാധിയോടെയുള്ള ഒന്നല്ല കോൺഡ്രിബ്യുട്ടറി പെൻഷൻ എന്നർത്ഥം. അതുകൊണ്ടുതന്നെ അവ അനുവദനീയമാണ്. സ്റ്റാറ്റിയൂട്ടറി പെൻഷനിൽ സർക്കാർ സ്വന്തമായി പെൻഷൻ നല്കിയിരുന്നുവെങ്കിൽ , കോൺട്രിബ്യൂട്ടറി പെൻഷനിൽ അതിലേക്ക് ഒരു വിഹിതം ഉദ്യോഗസ്ഥനും അടക്കുന്നു എന്ന് മാത്രം. ഇനി അതിൻ്റെ നിയമാവലിയും അനുബന്ധമായുള്ള കാര്യങ്ങളും വേറെ ചർച്ച ചെയ്യേണ്ട ഒരു വിഷയമാണ്. ഇതുമായി അതിന് ബന്ധമില്ല.  


ഇനി ഏതൊരാൾക്കും പങ്കാളിയാകാവുന്ന നാഷണൽ പെൻഷൻ സ്‌കീം ആകട്ടെ അവിടെ നാം എത്ര തുകയാണോ അടക്കുന്നത് തുക തന്നെയാണ് പിന്നീട് നമുക്ക് 60 വയസ് പൂർത്തിയായാൽ പെൻഷൻ രൂപത്തിൽ ലഭിക്കുന്നത്. അഥവാ നമ്മുടെ റിട്ടയർമെന്റ് പ്രായത്തിന് ശേഷം നമുക്ക് ലഭിക്കേണ്ട പെൻഷൻ നമ്മൾ തന്നെ സേവ് ചെയ്യുന്നു എന്ന് മാത്രം. അതിലേക്ക് അടച്ച തുക നിശ്‌ചിത ഉപാധികളോടെയല്ലാതെ നമുക്ക് പിൻവലിക്കാനും സാധിക്കില്ല. പലപ്പോഴും വാർധക്യ കാലത്തേക്ക് ഒരു സേവിങ്സ് എന്ന നിലക്ക് തൻ്റെ കയ്യിൽ ഒന്നും ഉണ്ടാകാൻ സാധ്യതയില്ല എന്ന് ഭയക്കുന്നവർ തങ്ങളുടെ വരുമാനത്തിൽ നിന്നും ഒരുവിഹിതം ഗവണ്മെന്റിനെ ഏല്പിക്കുകയും പിന്നീട് 60 വയസായാൽ ഘഡുക്കളായി പെൻഷൻ രൂപത്തിൽ ആ പണം അയാൾക്ക് തന്നെ തിരികെ നൽകുകയും ചെയ്യുന്ന രീതിയാണിത്. 

 
എന്നാൽ  NPSൽ  തൻ്റെ നിക്ഷേപം  ഇക്വിറ്റിയിൽ നിക്ഷേപിച്ച് ലാഭമുണ്ടാക്കാനും അതോടൊപ്പം നഷ്ടം സംഭവിക്കാനുമുള്ള സാധ്യതകൂടി നിലനിൽക്കുന്നു എന്ന് മാത്രം. ഇക്വിറ്റി നിക്ഷേപ വിഹിതം ഒരു നിർണിതമായ    ലാഭവിഹിതമല്ലഏതായാലും രീതിയിലുള്ള പെൻഷൻ സംവിധാനവും തെറ്റില്ല.  എന്നാൽ അങ്ങനെ നാഷണൽ പെൻഷൻ സ്‌കീമിൽ അംഗമായവർ ഇക്വിറ്റി നിക്ഷേപം നടത്തി ഉണ്ടാക്കുന്ന ലാഭവിഹിതം അനുവദനീയമാണോ എന്നത് നിക്ഷേപിക്കപ്പെടുന്ന ഇക്വിറ്റിയുടെ അനുവദനീയത അടിസ്ഥാനപ്പെടുത്തി മാത്രമേ പറയാൻ സാധിക്കൂ. പലപ്പോഴും ഇസ്‌ലാമിക നിയമങ്ങൾ പാലിക്കാത്ത രൂപത്തിലാണ് നമ്മുടെ നാട്ടിൽ ഇത്തരം ഇക്വിറ്റികളെ കാണാറുള്ളത്.


ഇനി ഒരു പ്രൈവറ്റ് ഏജൻസിയല്ലാതെ  ഗവണ്മെന്റ് നേരിട്ട് മുന്നോട്ട് വെക്കുന്ന പൊതു ആരോഗ്യ ഇൻഷുറൻസ്/ സോഷ്യൽ സെക്യൂരിറ്റി സ്കീമുകൾ. അവ അനുവദനീയമാണ് എന്ന് പണ്ഡിതസഭകൾ തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ, പറയുന്ന പ്രവാസി ഡിവിഡന്റ് സ്‌കീമും  അതുപോലെയല്ലേ ?.  

 

അല്ല എന്നുള്ളതാണ് ഉത്തരം. കാരണം അത്തരം പൊതു ഇൻഷുറൻസ് സംവിധാനങ്ങൾ പ്രവർത്തിക്കുന്നത് ലാഭത്തിൽ അധിഷ്ഠിതമായല്ല. മറിച്ച് പരസ്‌പര സഹകരണത്തിലൂടെ ഒരു പൊതു ഫണ്ട് രൂപീകരിച്ച് ഉണ്ടാകാനിടയുള്ള റിസ്‌ക് ഷെയർ ചെയ്യുക എന്നതാണ് അതിൻ്റെ രീതി. അവിടെ ഒരാൾ നൽകിയ തുക പൂർണമായും തിരികെ നൽകുമെന്നും, അതിലുപരി മറ്റു സാമ്പത്തിക ആനുകൂല്യങ്ങളും നല്കുമെന്നുള്ള  ഉറപ്പ് നൽകുന്നില്ല. അപ്രകാരമുള്ള സ്വാക്യൂരിറ്റി സ്കീമുകൾ ആണെങ്കിൽ അവയും പലിശയിൽ നിന്നും വ്യത്യസ്തമാകുന്നില്ല. 

 

ഏതായാലും പ്രവാസി ഡിവിഡന്റ് സ്‌കീം വ്യക്തമായ പലിശയാണ് എന്ന് തന്നെയാണ് മനസ്സിലാകുന്നത്. പലിശയാകട്ടെ ഏഴ് വൻപാപങ്ങളിൽ ഒന്നുമാണ്. അതുകൊണ്ട്  മതനിയമങ്ങൾ പാലിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അത് അനുവദനീയമല്ല. والله تعالى أعلم അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ  ...

അല്ലാഹു അനുഗ്രഹിക്കട്ടെ .. 
________________


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്  P. N