Tuesday, June 15, 2021

നമസ്‌കാരം മറന്നുപോകുകയോ, ഉറങ്ങിപ്പോകുകയോ ചെയ്‌താൽ എന്ത് ചെയ്യും ?. മനഃപൂർവ്വം നമസ്‌കാരം ഖളാ ആക്കാമോ ?

 


ചോദ്യം: ഒരാൾ നമസ്‌കരിക്കാൻ മറന്നു പോകുകയും, പിന്നീട് നമസ്‌കാര സമയം കഴിഞ്ഞ ശേഷമാണ് അത് ഓർമ്മ വരുകയും ചെയ്തത് എങ്കിൽ എന്ത് ചെയ്യണം ?. അതുപോലെ മനപ്പൂർവ്വം ഒരാൾ ഒരു നമസ്‌കാരം അതിൻ്റെ സമയത്ത് നിർവഹിക്കാതിരുന്നാലോ ?. 


www.fiqhussunna.com 


ഉത്തരം:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

ഒരാൾ  ഏതെങ്കിലും ഒരു വഖ്‌ത് നമസ്‌കാരം മനപ്പൂർവ്വമല്ലാതെ  ഉറങ്ങിപ്പോകുകയോ, മറന്നു പോകുകയോ ഒക്കെ ചെയ്‌താൽ എപ്പോഴാണോ അയാൾ ഉറക്കമുണരുന്നത് അല്ലെങ്കിൽ അയാൾക്ക് ഓർമ്മ വരുന്നത് അപ്പോൾ തന്നെ ആ നമസ്‌കാരം നിർവഹിക്കണം.

 

عن أنس بن مالك رضي الله عنه : أن النبي صلى الله عليه وسلم قال : (من نسي صلاة فليصلها إذا ذكرها لا كفارة لها إلا ذلك) 


അനസ് ബ്ൻ മാലിക് (റ) നിവേദനം: നബി (സ) പറഞ്ഞു: "ആരെങ്കിലും ഒരു നമസ്‌കാരം മറന്നുപോയാൽ അതോർമ്മവരുമ്പോൾ അവനത് നമസ്കരിച്ചു കൊള്ളട്ടെ. അതിന് പ്രായശ്ചിത്തമായി അതല്ലാതെ മറ്റൊന്നുമില്ല" - [സ്വഹീഹുൽ ബുഖാരി: 572 സ്വഹീഹ് മുസ്‌ലിം: 684].  

അതുപോലെ ഈ ഹദീസിൻ്റെ മറ്റൊരു രിവായത്തിൽ ഇപ്രകാരം കാണാം : 

عَنْ أَنَسِ بْنِ مَالِكٍ ، رَضِيَ اللَّهُ عَنْهُ ، قَالَ : قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : مَنْ نَامَ عَنْ صَلاَةٍ أَوْ نَسِيَهَا فَكَفَّارَتُهَا أَنْ يُصَلِّيَهَا إِذَا ذَكَرَهَا.

അനസ് ബ്ൻ മാലിക് (റ) നിവേദനം: "ആരെങ്കിലും ഒരു നമസ്‌കാരം മറന്നുപോകുകയോ, ഉറങ്ങിപ്പോകുകയോ ചെയ്‌താൽ അതോർമ്മവരുമ്പോൾ നമസ്കരിക്കുക എന്നതാണ് അതിൻ്റെ പ്രായശ്ചിത്തം" - [المنتقى من السنن المسندة لابن الجارود : 239 ].


അതുകൊണ്ടുതന്നെ ഒരാൾ ഒരു നമസ്‌കാരം മറന്നുപോകുകയോ,  ഉറങ്ങിപ്പോകുകയോ ഒക്കെ ചെയ്‌താൽ ഓർമ്മ വരുമ്പോൾത്തന്നെ എത്രയും പെട്ടെന്ന് അത് നിർവഹിക്കുകയാണ് വേണ്ടത്. അത് മാത്രമാണ് അതിനുള്ള പ്രായശ്ചിത്തം. 

എന്നാൽ മനപ്പൂർവ്വം ഒരാൾ ഏതെങ്കിലും ഒരു വഖ്‌ത് നമസ്‌കാരം അകാരണമായി പിന്തിപ്പിക്കുകയാണെങ്കിൽ അത് വൻപാപമാണ്. അത്തരക്കാർക്ക് വലിയ താക്കീത് നൽകിക്കൊണ്ട് അല്ലാഹു തആല പറയുന്നു: 

فَخَلَفَ مِنْ بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ فَسَوْفَ يَلْقَوْنَ غَيًّا


"എന്നിട്ട്‌ അവര്‍ക്ക്‌ ശേഷം അവരുടെ സ്ഥാനത്ത്‌ ഒരു പിന്‍തലമുറ വന്നു. അവര്‍ നമസ്കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്‍മൂലം ദുര്‍മാര്‍ഗത്തിന്‍റെ ഫലം അവര്‍ കണ്ടെത്തുന്നതാണ്‌". - [മർയം : 59]. 

നമസ്‌കാരം മനപ്പൂർവ്വം ഉപേക്ഷിക്കുക എന്നത് കുഫ്‌റായിത്തീരുന്ന  അത്യധികം ഗൗരവപരമായ കാര്യമാണ്.  ഒരാൾ നമസ്‌കാരം മനപ്പൂർവ്വം പാഴാക്കിയാൽ പിന്നീട് മറ്റൊരു സമയത്ത്  ആ നമസ്‌കാരം നമസ്കരിച്ച് വീട്ടാൻ സാധിക്കുമോ എന്ന വിഷയത്തിൽ പോലും പണ്ഡിതന്മാർക്കിടയിൽ അഭിപ്രായഭിന്നതയുണ്ട്. മനപ്പൂർവ്വം ഒരു നമസ്‌കാരത്തെ അതിൻ്റെ സമയത്ത് നിന്നും പിന്തിപ്പിച്ചാൽ പിന്നീട്   ഒരിക്കലും ആ നമസ്‌കാരം നിർവഹിച്ച് വീട്ടാൻ സാധിക്കില്ല എന്ന് ധാരാളം ഇമാമീങ്ങൾ അഭിപ്രായപ്പെട്ടിട്ടുണ്ട്ത് എന്നത് അത്യധികംഗൗരവപരമാണ്. ഉമർ (റ) , അബ്ദുല്ലാഹ് ബ്ൻ ഉമർ (റ) , ഇബ്‌നു മസ്ഊദ് (റ) , സഅദ് ബ്ൻ അബീ വഖാസ് (റ) , സൽമാൻ അൽ ഫാരിസി (റ)  തുടങ്ങി അനേകം സ്വഹാബാക്കളും ഈ അഭിപ്രായക്കാരാണ് - [276فقه السنة لسيد سابق : ج1 ص]. 

കാരണം ഓരോ നമസ്‌കാരവും പ്രത്യേകമായ സമയം നിർണയിക്കപ്പെട്ടവയാണ് എന്ന് വിശുദ്ധ ഖുർആനിൽ തന്നെ എടുത്ത് പറയപ്പെട്ട കാര്യമാണ്. അതുകൊണ്ടുതന്നെ അകാരണമായി ആ സമയത്തെ മുന്തിപ്പിക്കാനോ പിന്തിപ്പിക്കാനോ നമുക്ക് അനുവാദമില്ല. അപ്രകാരം ചെയ്യുക എന്നത് ഗുരുതരമായ പാപമാണ്. ആത്മാർത്ഥമായി പശ്ചാത്തപിക്കുകയും ചെയ്തുപോയ പാപത്തിൽ ദുഃഖിക്കുകയും ഖേദിക്കുകയും അല്ലാഹുവിനോട് ഇസ്തിഗ്ഫാറിനെ ചോദിക്കുകയും ചെയ്യുകയല്ലാതെ ആ പാപം പൊറുക്കപ്പെടാൻ മറ്റു മാർഗങ്ങളില്ല എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ നമ്മുടെ നാട്ടിലൊക്കെ ചിലർ ചെയ്യുന്ന പോലെ 'ഞാൻ നമസ്‌കാരം ഖളാ ആക്കി' എന്ന് പറയുന്ന ഒരു പ്രവർത്തി തന്നെ ഇസ്‌ലാമിൽ ഇല്ല. 

മനഃപൂർവമല്ലാതെ ഖളാ ആയിപ്പോയാൽ അത് നിർവഹിക്കുക എന്നതേ ഉള്ളൂ. അതാണ് നബി (സ) ആരെങ്കിലും മറന്നു പോകുകയോ ഉറങ്ങിപ്പോകുകയോ ചെയ്‌താൽ അവർ അതോർമ്മവരുമ്പോഴും ഉറക്കമെഴുന്നേൽക്കുമ്പോഴും നമസ്കരിക്കുകയാണ് വേണ്ടത് എന്ന് പഠിപ്പിച്ചത്. നമസ്‌കാരം അതിൻ്റെ യഥാസമയത്ത് നിർവഹിക്കുക എന്നത് ഒരു യഥാർത്ഥ വിശ്വാസിയുടെ ലക്ഷണമാണ്. അതാണ് സൂറത്തുൽ മുഅമിനൂനിലും സൂറത്തുൽ മആരിജിലുമെല്ലാം അല്ലാഹു തആല ഉണർത്തിയത്: 


وَالَّذِينَ هُمْ عَلَى صَلَوَاتِهِمْ يُحَافِظُونَ 


"തങ്ങളുടെ നമസ്കാരങ്ങള്‍ കൃത്യമായി അനുഷ്ഠിച്ചു പോരുന്നവരുമത്രെ ( ആ വിശ്വാസികള്‍) " - [മുഅമിനൂൻ : 9].

   

അത്തരത്തിലുള്ള സജ്ജനങ്ങളിൽ റബ്ബ്  നമ്മെ ഉൾപ്പെടുത്തുമാറാകട്ടെ .. 


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ 

ദുബായ്‌ നാഷണൽ ബോണ്ടിൽ നിക്ഷേപിക്കൽ അനുവദനീയമാണോ ?.


ചോദ്യം: ദുബായ്‌ നാഷണൽ ബോണ്ടിൽ നിക്ഷേപിക്കൽ അനുവദനീയമാണോ ?. 


www.fiqhussunna.com 


ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛ 


നിക്ഷേപകർക്ക് അവർ അടക്കുന്ന മുഴുവൻ തുകയും കൂടെ നിശ്ചിതമായ ഡിവിഡന്റും ഉറപ്പ് നൽകുന്ന ബോണ്ട് ആണ് എങ്കിൽ അത് പലിശയിൽ അധിഷ്ഠിതമായ കടപ്പത്രമാണ്. എന്നാൽ ലാഭനഷ്ടങ്ങൾ കൃത്യമായി വിലയിരുത്തി അതിൻ്റെ അടിസ്ഥാനത്തിൽ ബോണ്ട് കൈവശപ്പെടുത്തിയവർക്ക് ശരിയായ ലാഭം നൽകുന്ന ബോണ്ട് ആണ് എങ്കിൽ അത് അനുവദനീയവും ആണ്. 

അതുകൊണ്ടുതന്നെ ഏതൊരു ബോണ്ടിൽ ആണോ നാം പണം നിക്ഷേപിക്കുന്നത് അത് പലിശയിൽ അധിഷ്ഠിതമായ കടപ്പത്രം അഥവാ Debentures അല്ല എന്ന് നാം ഉറപ്പ്  വരുത്തുക. ഏതൊരു ബോണ്ടിൽ നാം നിക്ഷേപിക്കുമ്പോഴും അത് അനുവദനീയമായിരിക്കാൻ പൊതുവേ  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കാം: 

1- അനുവദനീയമായ കാര്യങ്ങളിൽ അധിഷ്ഠിതമായ ബോണ്ടുകൾ ആയിരിക്കണം. 

2- ലാഭനഷ്ടങ്ങൾ പങ്കുവെക്കപ്പെടുന്നതും, നാം നിക്ഷേപിക്കുന്ന പണത്തിൽ നിന്നും ഉണ്ടാകുന്ന ശരിയായ ലാഭവിഹിതത്തിൻ്റെ അനുപാതം അനുസരിച്ച് ലാഭം ലഭിക്കുന്നതുമായ ബോണ്ടുകൾ ആയിരിക്കണം. 

3- നാം നിക്ഷേപിക്കുന്ന തുകയുടെ നിശ്ചിത ശതമാനം മുൻകൂട്ടി ഉറപ്പ് നൽകുന്ന പലിശയിൽ അധിഷ്ഠിതമായ ബോണ്ടുകൾ ആയിരിക്കരുത്. 

താങ്കൾ സൂചിപ്പിച്ച ബോണ്ടിൻ്റെ വിശദ വിവരങ്ങൾ പരാമർശിക്കാത്തത് കൊണ്ടുതന്നെ  സ്‌പെസിഫിക്കായി അതിനെക്കുറിച്ച് പറയുക സാധ്യമല്ല. എന്നാൽ മുകളിൽ പരാമർശിച്ച പൊതു നിർദേശങ്ങൾ പരിഗണിച്ചുകൊണ്ട് അത് അനുവദനീയമായ ബോണ്ടാണോ എന്ന് താങ്കൾക്ക് പരിശോധിക്കാവുന്നതാണ്. 

والله تعالى أعلم

അല്ലാഹു അനുഗ്രഹിക്കട്ടെ ... 

 

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ 

സ്ഥലം വാങ്ങാൻ ഉപയോഗിച്ച പണത്തിന് വീണ്ടും സകാത്ത് കൊടുക്കണോ ?. എന്താണ് നിസ്വാബും ഹൗലും ?.


ചോദ്യം : ഞാൻ ശമ്പളത്തിന് ജോലി ചെയുന്ന ഒരു പ്രവാസി ആണ്. ശമ്പളം കിട്ടിയ പൈസ save ചെയ്‌ത്‌ അല്ലാഹുവിൻ്റെ  അനുഗ്രഹത്താൽ നാട്ടിൽ ഒരു സ്ഥലം വാങ്ങിച്ചു. വില്പന ഉദ്ദേശിച്ചു വാങ്ങിയതല്ല. കുറച്ചു പൈസ കഴിഞ്ഞ വർഷത്തെ ശമ്പളത്തിൽ നിന്ന് മിച്ചം വന്നതായിരുന്നു , നിസാബ് എത്തിയപ്പോൾ അതിൻ്റെ സകാത്ത് കൊടുക്കുകയും ചെയ്തതാണ് . ബാക്കി ഉള്ള പണം ഈ വർഷത്തെ ശമ്പളത്തിൽ നിന്ന് save ചെയ്തതാണ്. അതിന്റെ നിസാബ് എത്തുന്നതിനു മുമ്പ് ആ പൈസയും  കഴിഞ്ഞ വർഷത്തെ പൈസയും ഉപയോഗിച്ചു സ്ഥലം വാങ്ങിച്ചു. അപ്പോൾ ഇനി  സകാത്ത് കൊടുക്കുമ്പോൾ എന്റെ കയ്യിൽ ഉണ്ടായിരുന്ന മുഴുവൻ പൈസക്കും കൊടുക്കണോ അതോ സ്ഥലം വാങ്ങിയതിന് ശേഷം ഉള്ള പണത്തിനു സകാത്ത് കൊടുത്താൽ മതിയോ ?. 


www.fiqhussunna.com 


ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

 താങ്കൾ ചോദ്യത്തിൽ നിസ്വാബ് എന്നുദ്ദേശിച്ചത് ഒരുപക്ഷെ ഹൗൽ ആയിരിക്കും.  തൻ്റെ കൈവശം വരുന്ന ഓരോ പണത്തിനും പ്രത്യേകം പ്രത്യേകം നിസ്വാബ് കണക്കാക്കേണ്ടതില്ല. നിസ്വാബ് എന്നാൽ ഒരാളുടെ ധനത്തിൽ സകാത്ത് നിർബന്ധമാക്കാൻ എത്തേണ്ട പരിധിയാണ്. അഥവാ 595 ഗ്രാം വെള്ളിക്ക് തതുല്യമായ സംഖ്യ ഒരാളുടെ കൈവശം ഉണ്ടെങ്കിൽ അയാളുടെ കൈവശം നിസ്വാബ് ഉണ്ട് എന്നർത്ഥം. നിസ്വാബ് കൈവശമുള്ള വ്യക്തി ഓരോ ഹിജ്‌റ വർഷം പൂർത്തിയാകുമ്പോഴും തൻ്റെ കയ്യിൽ ചിലവായിപ്പോകാതെ അവശേഷിക്കുന്ന ആകെ തുക എത്രയുണ്ടോ അതിൻ്റെ  രണ്ടര ശതമാനം സകാത്തായി നൽകുകയാണ് വേണ്ടത്. 

എന്നാൽ തൻ്റെ കൈവശമുള്ള തുകക്ക് ഒരു ഹിജ്‌റ വർഷം പൂർത്തിയാകുമ്പോഴാണ് സകാത്ത് നൽകേണ്ടത്. ഈ കാലാവധിക്കാണ് ഹൗൽ എന്ന് പറയുന്നത്.  സകാത്ത് കണക്ക് കൂട്ടുമ്പോൾ ഒരു വർഷം തികയുന്നതിന് മുൻപ് നമ്മുടെ കയ്യിൽ നിന്നും ചിലവായിപ്പോയ തുക സ്വാഭാവികമായും അതിൽ ഉൾപ്പെടില്ല. 

താങ്കൾ ചോദ്യത്തിൽ ചോദിച്ചത് പോലെ നേരത്തെ സകാത്ത് കൊടുക്കുകയും അടുത്ത ഹിജ്‌റ വർഷം തികയുന്നതിന് മുൻപായി ആ പണം കൊണ്ട് തൻ്റെ ആവശ്യത്തിനായി വീടോ, ഭൂമിയോ ഒക്കെ വാങ്ങിയാൽ ആ തുകക്ക് സകാത്ത് ഉണ്ടാവുകയില്ല. കാരണം ആ പണം സകാത്ത് ബാധകമാകുന്ന അവസ്ഥയിൽ നിന്നും സകാത്ത് ബാധകമല്ലാത്ത ഉപയോഗ വസ്തുക്കളായി മാറിക്കഴിഞ്ഞു. 

ഓരോ ഹിജ്‌റ വർഷം പൂർത്തിയാകുമ്പോഴും തൻ്റെ കൈവശം എത്ര തുക അവശേഷിക്കുന്നുണ്ടോ ആ തുകയും അതോടൊപ്പം തൻ്റെ കൈവശം വല്ല കച്ചവട വസ്തുക്കളും ഉണ്ടെങ്കിൽ അതിൻ്റെ ആ സമയത്തെ വിലയും കണക്കാക്കി ആകെ തുകയുടെ രണ്ടര ശതമാനം സകാത്ത് കൊടുക്കുകയാണ് വേണ്ടത്. 

والله تعالى أعلم..

സകാത്ത് എങ്ങനെയാണ് കണക്ക് കൂട്ടേണ്ടത് എന്ന് മനസ്സിലാക്കാൻ ഈ ലേഖനം വായിക്കുക:

  https://www.fiqhussunna.com/2019/05/blog-post_7.html

അല്ലാഹു അനുഗ്രഹിക്കട്ടെ ... 


അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ