Thursday, February 25, 2016

ഇറാന്റെ രഹസ്യ അജണ്ടകളും ഇസ്ലാമിക രാഷ്ട്രങ്ങളുടെ ചെറുത്ത് നില്പും .....

الحمد لله و الصلاة والسلام على رسول الله ، وعلى آله و صحبه ومن والاه، وبعد؛ 

(നേരത്തെ പ്രസിദ്ധീകരിച്ച ലേഖനം സമകാലിക പ്രസക്തി കണക്കിലെടുത്ത് പുതിയ തലക്കെട്ടോടെ പുനർപ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം)

www.fiqhussunna.com

യമനില്‍ റാഫിദിയാക്കളും സൗദിയുടെ നേതൃത്വത്തില്‍ അണിനിരന്ന മുസ്‌ലിം രാഷ്ട്രങ്ങളും തമ്മില്‍ നടക്കുന്ന യുദ്ധം നമ്മുടെയെല്ലാം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും. ചിലര്‍  മൊഴിയുന്ന പോലെ യമനില്‍ നിലനിന്നിരുന്ന ആഭ്യന്തര കലഹത്തില്‍ സൗദി നടത്തിയ ഒരനാവശ്യ ഇടപെടലായിരുന്നില്ല അത്. മറിച്ച് ഹൂതികള്‍ എന്നറിയപ്പെടുന്ന യമനിലെ റാഫിദിയാക്കള്‍ ക്ഷണിച്ചുവരുത്തിയ ഒരു സംഘട്ടനമാണ്.  അതുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളുണ്ട്.

 കാലങ്ങളോളമായി യമനിലെ മുസ്ലിമീങ്ങള്‍ക്ക് നേരെ ഭീഷണിയും അക്രമങ്ങളും അഴിച്ചുവിട്ടിരുന്നവരായിരുന്നു ഹൂതികള്‍. മൂന്ന്‍ ദിവസം മുമ്പ് തുടങ്ങിയ 'ആസിഫതുല്‍ ഹസം' എന്ന സൗദീ വ്യോമാക്രമണത്തിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ യമന്‍ സൗദി അതിര്‍ത്തി  പ്രദേശത്ത് സായുധ സംഘത്തെ വിന്യസിക്കുകയും കാലങ്ങളായി സൗദി അതിര്‍ത്തി ഭേദിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരാണ് ഹൂതികള്‍. യമനിലെ ആഭ്യന്തര കലാപം മുതലെടുത്ത്‌ അവിടത്തെ മുന്‍ഭരണാധികാരിയായിരുന്ന അലി അബ്ദല്ല സ്വാലിഹിന്‍റെ ഒത്താശയോടെ അവര്‍ യമന്‍ തലസ്ഥാനമായ സ്വന്‍ആ' കയ്യടക്കി.  ആഭ്യന്തര കലാപത്തെ മറയാക്കി അഹ്ലുസ്സുന്നയുടെ ആളുകള്‍ താമസിച്ചിരുന്ന പ്രവിശ്യകള്‍ തിരഞ്ഞുപിടിച്ച് ഹൂതികള്‍ നടത്തിയിരുന്ന അതിക്രമങ്ങള്‍ മുന്‍പ് നാം കേട്ടതാണ്. 

ശേഷം നമ്മള്‍ കണ്ടത് അലി അബ്ദല്ല പുറത്തായ ശേഷം തിരഞ്ഞെടുക്കപ്പെട്ട അബ്ദുറബ്ബ് ഹാദിയെ തങ്ങളുടെ ആശയക്കാരനല്ല എന്ന കാരണത്താല്‍ സായുധ നീക്കത്തിലൂടെ പുറത്താക്കി ഹൂതികള്‍ യമന്‍ പിടിച്ചെടുത്തു. പ്രദേശവാസികളുടെ എളിയ ചെറുത്ത് നില്പ് അവര്‍ നിഷ്കരുണം നേരിടുകയും വളരെ വൈകാതെ ഇറാനിന്റെ ഒത്താശയോടെ യമന്‍ ഹൂതികളുടെ നിയന്ത്രണത്തിലുള്ള രാജ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇറാനിയന്‍ (ശിയാ) സാമ്രാജ്യത്തിന്‍റെ തുടക്കമാണ് നാല് അറബ് രാഷ്ട്രങ്ങള്‍ കയ്യിലൊതുക്കി തങ്ങള്‍ തുടക്കമിട്ടത് എന്ന് പരസ്യമായി പറയാന്‍ പോലും അവര്‍ മടിച്ചില്ല. ഉസ്മാനിയാക്കളുടെ തലസ്ഥാനമായിരുന്ന ബാഗ്ദാദ്, അബ്ബാസിയാക്കളുടെ തലസ്ഥാനമായിരുന്ന ദിമശ്ഖ് അതുകൂടാതെ ലബനാന്‍, യമന്‍ ഇവയെല്ലാം തങ്ങളുടെ കൈപിടിയിലാണ് എന്ന് അബ്ദുല്‍ മലിക് ഹൂതിയെ പോലെയുള്ളവര്‍ പരസ്യമായി മീഡിയക്ക് മുന്നില്‍ വിളമ്പിയതാണ്. 

ഇവിടെ സ്വാഭാവികമായും ഉയര്‍ന്നു വരുന്ന ഒരു ചോദ്യമാണ് അറബ് ലോകത്ത് ഇറാനെന്ത്‌ കാര്യം എന്നുള്ളത് ?!. സ്വാഭാവികമായും അവര്‍ക്ക് ചില രഹസ്യ താല്പര്യങ്ങളുണ്ട്. തങ്ങളുടെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സായുധ സംഘങ്ങളെ ഉള്‍ക്കൊള്ളിച്ച് സായുധ നീക്കത്തിലൂടെ അറബ് രാഷ്ട്രങ്ങള്‍ കയ്യിലൊതുക്കി 'ഇറാനിയന്‍ എംപയര്‍' എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കുക എന്നത് തന്നെയാണ് ആ രഹസ്യ താല്പര്യം. അതുമായി ബന്ധപ്പെട്ട ശിയാ ലോബിയുടെ രഹസ്യ അജണ്ട നേരത്തെ ചോര്‍ന്നതുമാണ്.

സിറിയയില്‍ രണ്ടര ലക്ഷത്തോളം വരുന്ന മുസ്ലിമീങ്ങളെ വധിച്ചതുമായി ബന്ധപ്പെട്ട് ഇറാനിയന്‍ സൈന്യത്തിന്‍റെ പങ്ക് വെളിച്ചത്ത് വന്നപ്പോള്‍ ആദ്യം അവര്‍ നിഷേധിച്ചു. അവിടത്തെ കാര്യങ്ങളെക്കുറിച്ച് അറിയാന്‍ നയതന്ത്രജ്ഞര്‍ മാത്രമാണ് അവിടെയുള്ളത് എന്നായിരുന്നു ഔദ്യോഗിക  വിശദീകരണം. പക്ഷെ ഇറാനിയന്‍ സൈന്യത്തിന്‍റെ പങ്ക് മാധ്യമങ്ങള്‍ തെളിവ് സഹിതം പുറത്ത് കൊണ്ടുവന്നപ്പോള്‍ അതിനെ ന്യായീകരിച്ചു. 

ആശയപരമായും നയതന്ത്രപരമായും സൌദിയെപ്പോലുള്ള ഒരു ഇസ്‌ലാമിക രാഷ്ട്രത്തിന് ഭീഷണിയായ ഇറാനിയന്‍ സ്വാധീനം മേഖലയില്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍ സ്വാഭാവികമായും ആ അപകടത്തെ പ്രതിരോധിക്കേണ്ടത് സര്‍വ മുസ്‌ലിം രാഷ്ട്രങ്ങളുടെയും ബാധ്യതയും കടമയുമാണ്. പ്രത്യേകിച്ചും സൗദി വ്യോമ ആക്രമണം തുടങ്ങുന്നതിന് ദിവസങ്ങള്‍ മുന്‍പ് യമന്‍ കൈയടക്കിയത് പോലെ ഇനി ഞങ്ങള്‍ സൗദിയും മറ്റു അറബ് രാഷ്ട്രങ്ങളും കൈയടക്കുമെന്ന ഭീഷണി ഹൂതികളുടെ നേതാവ് അബ്ദുല്‍ മലിക് മുഴക്കിയത് വളരെ പരസ്യമായാണ്. യഥാര്‍ത്ഥത്തില്‍ അവരുടെ അഹങ്കാരത്തിന് തടയിടാന്‍ അല്പം   വൈകി എന്നുവേണം പറയാന്‍. 

ഇനി വ്യോമാക്രമണം തുടങ്ങിയതിനു ശേഷം ഹൂതികള്‍ എടുത്ത നിലപാടാണ് ഏറെ അതിശയകരം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലേക്ക് തങ്ങളുടെ ആയുധ ശേഖരങ്ങള്‍ മാറ്റി. വീടുകള്‍ക്ക് മുകളിലായി മിസൈലുകള്‍ സ്ഥാപിച്ചു. അറബ് രാഷ്ട്രങ്ങള്‍ ജനങ്ങളുടെ മേല്‍ വ്യോമാക്രമണം നടത്തുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ ജനങ്ങളുടെ മേല്‍ ആയുധ പ്രയോഗങ്ങള്‍ നടത്തി. എന്നാല്‍ വിമാനങ്ങള്‍ നടത്തുന്ന ആക്രമണവും മറ്റും തിരിച്ചറിയാന്‍ കഴിവുള്ള യമന്‍ ഗോത്രങ്ങള്‍ ഹൂതികള്‍ക്ക് നേരെ തിരിയാന്‍ അതൊരു കാരണമായി എന്നതല്ലാതെ യാതൊരു പ്രയോജനവും അതുകൊണ്ട് ഉണ്ടായില്ല.

സൗദിയുടെ നേതൃത്വത്തില്‍ അറബ് രാഷ്ട്രങ്ങള്‍ നടത്തുന്ന ആക്രമണം ഒരിക്കലും ഒരു സുപ്രഭാതത്തില്‍ ആരംഭിച്ചതായിരുന്നില്ല. ദിവസങ്ങളോളം ചര്‍ച്ചകള്‍ക്കായി ഹൂതികളെ ക്ഷണിക്കുകയും സമാധാന സംഭാഷണങ്ങള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. പക്ഷെ അതവര്‍ നിരസിക്കുകയും  തങ്ങളുടെ അഹങ്കാരം കലര്‍ന്ന പ്രഖ്യാപനങ്ങള്‍ തുടരുകയുമായിരുന്നു. യമന്‍ പ്രധാനമന്ത്രിയെ അവിടെ നിന്നും ആട്ടിയോടിച്ചു. അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് അറബ് രാഷ്ട്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇതില്‍ ഇടപെട്ടത്. മാത്രമല്ല പരിശുദ്ധ ഹറമുകള്‍ നിലകൊള്ളുന്ന സൗദിയെ സംരക്ഷിക്കുക എന്ന സുപ്രധാന ദൗത്യവും ഇതിനു പിന്നിലുണ്ട്. കാലങ്ങളായ സൗദി അതിര്‍ത്തിയില്‍ സായുധ നീക്കം നടത്തുന്ന ഹൂത്തികള്‍ യമനില്‍ നിലയുറപ്പിച്ചാല്‍ സൗദിയെയും മറ്റു അറബ് രാഷ്ട്രങ്ങളെയും ആക്രമിക്കുകയും ഇറാനിന്റെ ഒത്താശയോടെ അവിടെ ആഭ്യന്തര കലാപങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നത് ഉറപ്പ്. 

നാലോളം രാഷ്ട്രങ്ങള്‍ തുടങ്ങി വച്ച് ഇന്ന് പന്ത്രണ്ട് രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന മുന്നേറ്റമാണ് 'ആസിഫതുല്‍ ഹസം'. അത് അതിന്‍റെ കൃത്യമായ ലക്ഷ്യങ്ങള്‍ നിറവേറ്റി മുന്നേറുന്നതില്‍ നമുക്ക് അല്ലാഹുവിനെ സ്തുതിക്കാം. മാത്രമല്ല അറബ് ലോകത്തെ പ്രശ്നങ്ങളെ നേരിടാന്‍ സജ്ജമായ ഒരു പുതിയ സഖ്യമാണ് 'ആസിഫതുല്‍ ഹസ്മി'ലൂടെ ഉണ്ടായത്. അല്ലാഹു സല്‍മാന്‍ രാജാവിന് ഏറ്റവും ഉചിതമായ തീരുമാനങ്ങള്‍ എടുക്കുവാനുള്ള എല്ലാ തൌഫീഖ്  നല്‍കുമാറാകട്ടെ .. ഏറ്റവും ഉചിതവും യുക്തിസഹജവുമായ തീരുമാനം എന്നാണ്  സൗദി പണ്ഡിത സഭ 'ആസിഫതുല്‍ ഹസ്മി'നെ സംബന്ധിച്ച് വിശേഷിപ്പിച്ചത്. 

മലിക് ഫഹദിന് കുവൈറ്റ്‌ മോചിപ്പിക്കാന്‍ തൗഫീഖ് നല്‍കിയ പോലെ, മലിക് അബ്ദല്ലക്ക് ബഹ്‌റൈന്‍ മോചിപ്പിക്കാന്‍ തൗഫീഖ് നല്‍കിയ പോലെ, യമന്‍ മോചിപ്പിക്കാനുള്ള തൗഫീഖ് അല്ലാഹു സല്‍മാന്‍ രാജാവിന് നല്‍കുമാറാകട്ടെ... 

ലബനാനിലും, സിറിയയിലും, ഇറാഖിലും അഹ്ലുസ്സുന്നയെ അറുകൊല ചെയ്യുന്ന ശിയാ ഭീകരതക്ക് ഇതൊരു പാഠമാണ്.

ആശയപരമായും നയതന്ത്രപരമായും ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ക്ക് എന്നും ഭീഷണിയായിരുന്ന ഇറാനെ ഇസ്‌ലാമിക രാഷ്ട്രമായി പരിചയപ്പെടുത്തി, ശിയാ ഭീകരതക്ക് കുടപിടിച്ചിരുന്നവര്‍ക്കും ഇതൊരു പാഠമാണ്.

ഹറം കയ്യടക്കി ഹജറുല്‍ അസ്'വദ് വരെ കടത്തിക്കൊണ്ടുപോയ പാരമ്പര്യമുള്ള ശിയാക്കളെ ഇസ്‌ലാമിന്റെ വക്താക്കളായി പരിജയപ്പെടുത്താനും വേണം തൊലിക്കട്ടി.. മോന്‍ മരിച്ചിട്ടായാലും മരുമോളുടെ കണ്ണീരു കണ്ടാല്‍ മതി എന്നതാണല്ലോ ഭാവം... ശിയാക്കള്‍ കയ്യടക്കിയാലും സൗദിയുടെ പതനം ആണ് സ്വപ്നം ... അല്ലാഹുവില്‍ ശരണം...

ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ റഹിമഹുല്ലയുടെ വാക്കുകള്‍ ശ്രദ്ധിക്കുക : "റാഫിദിയാക്കള്‍ (ശിയാക്കള്‍) നിന്ദ്യരായ ഒരു സമൂഹമാണ് . നേരായ ചിന്തയോ, ആധികാരികമായ പ്രമാണമോ, സ്വീകാര്യ യോഗ്യമായ മതമോ, കെട്ടുറപ്പുള്ള ഭൗതിക സംവിധാനങ്ങളോ ഇല്ലാത്ത ഒരു വിഭാഗം" . - [إقتضاء الصراط المستقيم 2/815 ].

അബ്ദുല്ലാഹിബ്നു സബഅ് എന്ന ജൂതന്റെ ആശയമായ ശിയാഇസത്തിനെതിരെ മുസ്‌ലിം രാഷ്ട്രങ്ങളെ ഒന്നിപ്പിച്ച അല്ലാഹുവിന് സര്‍വ്വ സ്തുതിയും.. അല്‍ഹംദു ലില്ലാഹ് .... 

അനുബന്ധ ലേഖനം : ഹൂഥികളും ചില കേരളീയരും തമ്മില്‍ അവിഹിത  ബന്ധമോ ?!. 

Tuesday, February 23, 2016

വിപ്രോയില്‍ നെറ്റ്-വര്‍ക്കിംഗ് എന്‍ജിനീയര്‍ ജോലി ലഭിച്ചു. ഗ്രാമീണ്‍ ബേങ്കുകളുടെ നെറ്റ്-വര്‍ക്ക് സപ്പോര്‍ട്ട് ആണ്. ഈ ജോലി അനുവദനീയമോ ?.

ചോദ്യം: എനിക്ക് കണ്ണൂര്‍ വിപ്രോയില്‍ നെറ്റ്-വര്‍ക്ക് എന്ജിനീയറായി ജോലി ലഭിച്ചു. എന്നാല്‍ ഗ്രാമീണ്‍ ബേങ്കുകളുടെ നെറ്റ്-വര്‍ക്ക് ആണ് ജോലിയുടെ മേഖല. അതുകൊണ്ട് ആ ജോലി സ്വീകരിക്കാമോ ?. ഗ്രാമീണ്‍ ബാങ്കുകളുടെ നെറ്റ് വര്‍ക്ക് ബൂസ്റ്റ്‌ ചെയ്യുക ട്രബ്ള്‍ഷൂട്ട്‌ ചെയ്യുക എന്നതാണ് ജോലി. ഞാന്‍ അന്വേഷിച്ചപ്പോള്‍ പലിശ കൊടുക്കുന്ന ആളും വാങ്ങുന്ന ആളും സാക്ഷികളുമാണ് കുറ്റക്കാര്‍. എന്നാല്‍ വിപ്രോ പലിശ കമ്പനി അല്ലാത്തതുകൊണ്ട് എനിക്ക് ശമ്പളം തരുന്നത് അവരായതിനാല്‍ ഇതില്‍ കുഴപ്പമില്ല എന്നാണ്. ഇത് ശരിയാണോ ?. നമ്മള്‍ ബേങ്കില്‍ അക്കൗണ്ട് തുടങ്ങുന്നത് പോലെയല്ലേ ഇതും ?.

www.fiqhussunna.com


ഉത്തരം: താങ്കളുടെ ചോദ്യം വളരെ കൃത്യമാണ്. ഇവിടെ നിങ്ങള്‍ ചെയ്യുന്ന ജോലി എന്ന് പറയുന്നത് പലിശവ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ബേങ്കുകളുടെ നെറ്റ്-വര്‍ക്കിന് സാങ്കേതിക സപ്പോര്‍ട്ട് നല്‍കുക എന്നതാണ്. അതുകൊണ്ടുതന്നെ ഈ ജോലി നിഷിദ്ധമാണ്. നിങ്ങള്‍ക്ക് ശമ്പളം നല്‍കുന്നത് വിപ്രോ ആണെങ്കില്‍ കൂടി നിഷിദ്ധമായ ജോലി മുഖേനയാണ് നിങ്ങള്‍ക്ക് ആ ശമ്പളം ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ആ സമ്പാദ്യം ഹറാമാണ്:


عن بن عباس عن النبي صلى الله عليه و سلم قال : إن الله تعالى إذا حرم شيئا حرم ثمنه

ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും നിവേദനം: നബി (സ) പറഞ്ഞു: " അല്ലാഹു ഒരു കാര്യം നിഷിദ്ധമാക്കിയാല്‍ അതു മുഖേന ലഭിക്കുന്ന പണവും നിഷിദ്ധമാണ്." - [ത്വബറാനി : 3/7 - ഹദീസ് 20].

അതുപോലെ അല്ലാഹു പറയുന്നു:


وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَى وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ وَاتَّقُوا اللَّهَ إِنَّ اللَّهَ شَدِيدُ الْعِقَاب

"പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു." - [മാഇദ : 2].
അതിനാല്‍ത്തന്നെ പലിശ ബേങ്കുകള്‍ക്ക് വേണ്ടി നേരിട്ടോ മറ്റു കമ്പനികള്‍ മുഖാന്തിരം കോണ്ട്രാക്റ്റ് മുഖേനയോ ജോലി ചെയ്യുന്നത് നിഷിദ്ധമാണ്. നിങ്ങള്‍ നേരിട്ട് ബേങ്കിന്‍റെ എംപ്ലോയി എന്ന നിലക്കല്ല അവരുടെ തൊഴില്‍ നിര്‍വഹിക്കുന്നത് എന്നത് അത് അനുവദനീയമാക്കുന്നില്ല. കാരണം അടിസ്ഥാനപരമായി പലിശ ബേങ്കുമായി ബന്ധപ്പെട്ട ജോലി തന്നെ നിഷിദ്ധമാണ്.

ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല) പറയുന്നു:  "പലിശ ബേങ്കുകളുമായി ബന്ധപ്പെട്ട ജോലി അനുവദനീയമല്ല. കാരണം അക്കൗണ്ടന്‍റ്, എഴുത്തുകാരന്‍ തുടങ്ങി ഏത് ജോലിയുമാകട്ടെ  അത് പാപത്തിലും അതിക്രമത്തിലും അന്യോന്യം സഹായിക്കുന്നതില്‍ പെട്ടതാണ്. അതുകൊണ്ടുതന്നെ ഒരു സത്യവിശ്വാസി തീര്‍ച്ചയായും അത്തരം ജോലികളില്‍ നിന്നും ജാഗ്രത പാലിക്കുകയും പലിശ ബേങ്കുകളില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്യണം. കാരണം അല്ലാഹു പറയുന്നു:  


"പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു." - [മാഇദ : 2].   

പലിശ ബേങ്കുകളുമായും, കൊള്ളക്കരുമായും,  കള്ളന്മാരുമായും, വഞ്ചകന്മാരുമായും, കൈക്കൂലിക്കാരുമായുമെല്ലാം സഹകരിക്കുന്നത് പാപത്തിലും അതിക്രമത്തിലുമുള്ള സഹകരണമാണ്. അതുകൊണ്ട് അത് ഒരിക്കലും അനുവദനീയമല്ല." - [http://www.binbaz.org.sa/node/4043].

ഇനി അത് ഇസ്‌ലാമിക സംവിധാനങ്ങള്‍ ഇല്ലാത്ത നാടുകളില്‍ പലിശ ബേങ്കുകളില്‍ അക്കൗണ്ട് തുടങ്ങുന്നത് പോലെത്തന്നെയാണ് എന്ന വാദം തീര്‍ത്തും അര്‍ത്ഥശൂന്യമാണ്. കാരണം അടിസ്ഥാനപരമായി പലിശ ബേങ്കുകളില്‍ അക്കൌണ്ട് തുറക്കുന്നത് നിഷിദ്ധം തന്നെയാണ്. എന്നാല്‍ ഒരാള്‍ക്ക് അത് അനിവാര്യമായി വരുകയാണ് എങ്കില്‍ അത് താല്‍ക്കാലികമായി അനുവദനീയമാകും എന്ന് മാത്രം. സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ രാജ്യത്തെ നിയമം കൊണ്ട് നമ്മെ നിര്‍ബന്ധിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് അത്. الحاجة العامة تنزل منزلة الضرورة 'പൊതു ആവശ്യം നിര്‍ബന്ധിത ഗണത്തില്‍ പെടും' എന്ന ഉസ്വൂലുല്‍ ഫിഖ്ഹിലെ അടിസ്ഥാന തത്വപ്രകാരമാണ് അത് പണ്ഡിതന്മാര്‍ അനുവദിച്ചിട്ടുള്ളത്‌. എന്നാല്‍ ഇസ്‌ലാമിക സംവിധാനം നിലവില്‍ വരുകയോ, സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്ക് ബേങ്കിടപാടുകളെ നിര്‍ബന്ധമാക്കുന്ന സാഹചര്യം നീങ്ങുകയോ ചെയ്‌താല്‍ അത് 'നിഷിദ്ധം' എന്ന അടിസ്ഥാന നിയമത്തിലേക്ക് തന്നെ മടങ്ങുകയും ചെയ്യും.

എന്നാല്‍ ബേങ്കുമായി ബന്ധപ്പെട്ട ജോലി ഒരിക്കലും ഈ ഗണത്തില്‍ പെടില്ല. കാരണം പലിശ ബേങ്കുകളില്‍ ജോലി ചെയ്യുക എന്നത് നിഷിദ്ധത്തെ അനുവദനീയമാക്കും വിധമുള്ള ഒരു നിര്‍ബന്ധിത സാഹചര്യം അല്ല. അതുകൊണ്ട് നിര്‍ബന്ധിത സാഹചര്യം പരിഗണിച്ച് അനുവദിച്ച ഒരു കാര്യവുമായി അതിനെ താരതമ്യം ചെയ്യാന്‍ പാടില്ല. അതുകൊണ്ടുതന്നെയാണ്  നിര്‍ബന്ധിത സാഹചര്യത്തില്‍ ബേങ്കുകളില്‍ അക്കൌണ്ട് തുടങ്ങല്‍ അനുവദിച്ച പണ്ഡിതന്മാരാരും തന്നെ പലിശ ബേങ്കുകളില്‍ ജോലി ചെയ്യുന്നത് അനുവദനീയമാണ് എന്ന് പറയാതിരുന്നത്.

അതുപോലെ ചോദ്യകര്‍ത്താവ് ഉന്നയിച്ച പോലെ പലിശ എഴുതുക, സാക്ഷി നില്‍ക്കുക, വാങ്ങുക നല്‍കുക എന്നത് മാത്രമല്ലേ നിഷിദ്ധമുള്ളൂ, അപ്പോള്‍ ബേങ്കുമായി ബന്ധപ്പെട്ട മറ്റു തൊഴിലുകള്‍ അനുവദനീയമല്ലേ, എന്ന വാദത്തിനും യാതൊരു പ്രസക്തിയുമില്ല. കാരണം മറ്റു തൊഴിലുകളും ഈ തിന്മക്ക് ഉപോല്‍ബലകമാകുന്ന തൊഴിലുകള്‍ മാത്രമാണ്. ലജ്നതുദ്ദാഇമയുടെ ഫത്'വയില്‍ ഇപ്രകാരം കാണാം:
لا يجوز لمسلم أن يعمل في بنك تعامله بالربا ، ولو كان العمل الذي يتولاه ذلك المسلم غير ربوي ؛ لتوفيره لموظفيه الذين يعملون في الربويات ما يحتاجونه ويستعينون به على أعمالهم الربوية ، وقد قال تعالى : ( وَلا تَعَاوَنُوا عَلَى الأِثْمِ وَالْعُدْوَان ) .

 "പലിശ ഇടപാടുകള്‍ നടത്തുന്ന ഒരു ബേങ്കില്‍ ഒരു മുസ്‌ലിമിന് ജോലി ചെയ്യാന്‍ പാടില്ല. (പലിശ ബേങ്കില്‍) ആ മുസ്‌ലിമിന് ചെയ്യേണ്ടി വരുന്ന ജോലി പലിശ സംബന്ധമല്ല എങ്കിലും അത് അനുവദനീയമല്ല. കാരണം അതില്‍ പലിശ സംബന്ധമായ തൊഴില്‍ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് അവരുടെ പലിശ ഇടപാടുകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഒരുക്കിക്കൊടുക്കലാണല്ലോ അവന്‍റെ തൊഴില്‍. അല്ലാഹു പറയുന്നു : "നിങ്ങള്‍ പാപത്തിലും അതിക്രമത്തിലും അന്യോന്യം സഹായിക്കരുത്" - (മാഇദ: 2). [ഫതാവ ലജ്നതുദ്ദാഇമ: 15/41].

അതുകൊണ്ടുതന്നെ ഇത്തരം ജോലികളില്‍ നിന്നും വിട്ടുനില്‍ക്കുക. ഹലാലായ സമ്പാദ്യ മാര്‍ഗങ്ങളില്‍കൂടി മാത്രം സമ്പാദിക്കുവാനുള്ള തൗഫീഖ് അല്ലാഹു നമുക്ക് ഏവര്‍ക്കും നല്‍കുമാറാകട്ടെ.. താങ്കള്‍ക്ക് ഇതിനേക്കാള്‍ എത്രയോ നല്ല ഒഫറുള്ള തൊഴില്‍ അല്ലാഹു നല്‍കട്ടെ.. "അല്ലാഹുവിന് വേണ്ടി ഒരു കാര്യം ഉപേക്ഷിക്കുന്നയാള്‍ക്ക്, അതിനേക്കാള്‍ നല്ലത് അല്ലാഹു നല്‍കുമെന്ന്" നബി (സ) പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ ..
____________________
 
✍ അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ 

Thursday, February 11, 2016

എന്‍റെ ഭാര്യ ഗര്‍ഭിണി ആയിരിക്കെ ബൈക്കില്‍ നിന്നും വീണു. ഡോക്ടര്‍ അബോര്‍ഷന്‍ നിര്‍ദേശിക്കുന്നു. എന്താണ് മതവിധി ?.




ചോദ്യം : എന്‍റെ ഭാര്യ ഗര്‍ഭിണിയാണ്. അവര്‍ ഗര്‍ഭിണി ആയിരിക്കെ ബൈക്കില്‍ നിന്ന് തലയടിച്ച് വീഴുകയും അതിന്‍റെ ഫലമായ ഒരുപാട് സ്കാനിങ്ങുകള്‍ക്കും മരുന്നുകള്‍ക്കും വിധേയമാകുകയും ചെയ്തു. അത് കുഞ്ഞിന് അംഗവൈകല്യങ്ങള്‍ വരുത്തിയേക്കാം എന്നതുകൊണ്ട്‌ ഞങ്ങള്‍ കണ്‍സല്‍ട്ട് ചെയ്യുന്ന ന്യൂറോ സര്‍ജന്‍ അത് അബോര്‍ഷന്‍ ചെയ്യാന്‍ വേണ്ടി നിര്‍ദേശിക്കുന്നു. ഇതിന്‍റെ മതപരമായ നിലപാട് എന്താണ് ?. 

www.fiqhussunna.com

ഉത്തരം:
നിങ്ങളുമായി നേരിട്ട് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഗര്‍ഭത്തിന് നാല്പത് ദിവസം പിന്നിട്ടു എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. നാല്പത് ദിവസം പിന്നിട്ടു കഴിഞ്ഞാല്‍ മാതാവിന്‍റെ ജീവന് ആ ഗര്‍ഭം ഭീഷണിയാകുമെന്ന് മൂന്നോ അതിലധികമോ  ഡോക്ടര്‍മാര്‍ ചേര്‍ന്ന പാനല്‍ വിലയിരുത്തിയാല്‍ മാത്രമേ അത് നീക്കം ചെയ്യാന്‍ പാടുള്ളൂ.

ലജ്നതുദ്ദാഇമയുടെ ഫത്'വയില്‍ ഇപ്രകാരം കാണാം: "ഗര്‍ഭത്തിന് നാല്പത് ദിവസം പിന്നിട്ട് കഴിഞ്ഞാല്‍ ഒരു കാരണവശാലും അതിനെ നീക്കം ചെയ്യാന്‍ പാടില്ല. കാരണം നാല്പത് ദിവസത്തിനു ശേഷം അത് അലഖ അഥവാ മനുഷ്യ സ്രിഷ്ടിപ്പിന്‍റെ ആദ്യപടിയിലേക്ക് കടന്നിരിക്കുന്നു. അതുകൊണ്ടുതന്നെ നാല്പത് ദിവസം പിന്നിട്ടാല്‍ വിശ്വസ്ഥരായ ഡോക്ടര്‍മാരുടെ ഒരു സമിതി ചേര്‍ന്ന് ഗര്‍ഭം തുടരുന്നത് മാതാവിന്‍റെ ജീവന് ഭീഷണിയാണ് എന്നും, ആ ഗര്‍ഭം തുടരുന്നത് കാരണത്താല്‍ അവര്‍ മരിച്ചു പോകാന്‍ ഇടയുണ്ടെന്നും  സാക്ഷ്യപ്പെടുത്തുന്ന സാഹചര്യത്തിലല്ലാതെ  അത് നീക്കം ചെയ്യാന്‍ പാടില്ല." - [ഫതാവ ലജ്നതുദ്ദാഇമ: 21/450].  (മെഡിക്കല്‍ ഡെസ്കിന്‍റെ അഭിപ്രായപ്രകാരം  റൂഹ് നല്കപ്പെടുന്നത് നാല്പത് മുതല്‍ നാല്പത്തഞ്ച് വരെയുള്ള ദിവസങ്ങളിലാണ്. ഹുദൈഫ ബിന്‍ അസീദ് (റ) വിന്‍റെ ഹദീസുകളും, ഇബ്നു മസ്ഊദ് (റ) വില്‍ നിന്നും ഇമാം മുസ്‌ലിം ഉദ്ദരിച്ച റിപ്പോര്‍ട്ടും സൂറത്തുല്‍ മുഅ്മിനൂനിലെ 14 മത്തെ ആയത്തും അതിന് തെളിവാണ്. ഈ വിഷയ സംബന്ധമായി മുന്‍കാലത്തേ ചര്‍ച്ചകള്‍ ഉണ്ട് താനും).

ഹുദൈഫ ബ്നു അസീദ് (റ) പറഞ്ഞു:

سمعت رسول الله صلى الله عليه و سلم مرارا ذات عدد يقول: إن النطفة إذا وقعت في الرحم أربعين ليلة وقال أصحابي خمسة وأربعين ليلة نفخ فيه الروح

"നബി (സ) ഒരുപാട് തവണ ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു: "നുത്വ്ഫ മാതാവിന്‍റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കപ്പെട്ട ശേഷം നാല്പത് ദിവസം പിന്നിട്ടാല്‍, എന്‍റെ ചില സ്വഹാബാക്കളുടെ അഭിപ്രായപ്രകാരം നാല്പത്തഞ്ച് ദിവസം പിന്നിട്ടാല്‍ അതില്‍ റൂഹ് ഊതപ്പെടും" - [ത്വബറാനി. ഈ ഹദീസിനെപ്പറ്റി ശൈഖ് അല്‍ബാനി റഹിമഹുല്ല പറഞ്ഞു: ഈ ഹദീസ് ഇമാം ബുഖാരിയുടെയും മുസ്‌ലിമിന്‍റെയും നിബന്ധനകള്‍പ്രകാരം തന്നെ (അത്യധികം) സ്വഹീഹായി പരിഗണിക്കാവുന്ന ഹദീസ് ആണ്- ളിലാല്‍ അല്‍ജന്ന. വോ:1, പേ: 67, ഹദീസ്: 179].

നിങ്ങളുടെ വിഷയത്തില്‍ മാതാവിന്‍റെ ജീവന് ആ ഗര്‍ഭം ഭീഷണിയല്ല. എന്നാല്‍ കുട്ടിക്ക് അംഗവൈകല്യം ഉണ്ടാകുമോ എന്ന ഭയമാണ് ഡോക്ടറെ അത് നീക്കം ചെയ്യണമെന്ന് നിങ്ങളോട് പറയാന്‍ പ്രേരിപ്പിച്ച ഘടകം. 40 ദിവസം അഥവാ കുട്ടിയില്‍ റൂഹ് ഊതപ്പെടുന്ന കാലാവധി പിന്നിട്ടതിനാല്‍ ഒരു കാരണവശാലും അംഗവൈകല്യങ്ങളെയോ മറ്റോ ഭയന്നുകൊണ്ട്‌ നിങ്ങള്‍ ആ കുഞ്ഞിനെ നീക്കം ചെയ്യാന്‍ പാടില്ല. അറിയാതെ ചെയ്തു പോയാല്‍ പോലും 2 മാസം നോമ്പ് പിടിക്കുക എന്ന കഫാറത്തും, 50 സ്വര്‍ണ നാണയം അഥവാ 26.5 പവന്‍ സ്വര്‍ണം ഈ കൊലപാതകത്തില്‍ പങ്കില്ലാത്ത കുട്ടിയുടെ അനന്തരാവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ നിയമങ്ങള്‍ ബാധകമാകുന്ന ഗൗരവപരമായ വിഷയമാണ്.

അതിനാല്‍ അല്ലാഹുവില്‍ തവക്കുല്‍ ചെയ്തുകൊണ്ട്, കാര്യങ്ങളെ എളുപ്പമാക്കാന്‍ വേണ്ടി അവനോട് ആത്മാര്‍ത്ഥമായി പ്രാര്‍ഥിച്ചുകൊണ്ട് ഗര്‍ഭം തുടരുക. തീര്‍ച്ചയായും അവന്‍ എല്ലാം അറിയുന്നവനും എല്ലാത്തിനും കഴിവുള്ളവനുമാണ്.

വൈദ്യശാസ്ത്ര സംബന്ധമായി ഈ വിഷയത്തില്‍ പറയാനുള്ളത് ഇപ്പോള്‍ കഴിക്കുന്ന മരുന്നുകളില്‍ വല്ലതും ഗര്‍ഭസ്ഥ ശിശുവിന് ദോഷം ചെയ്യുന്നതായി ഉണ്ടെങ്കില്‍ അതിന് പകരം ദോഷകരമല്ലാത്ത മരുന്നുകള്‍ ഉപയോഗിക്കുക. ബാക്കി അല്ലാഹുവില്‍ തവക്കുല്‍ ചെയ്യുക എന്നത് മാത്രമാണ്.

Case Result: അല്‍ഹംദുലില്ലാഹ് അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഈ കുഞ്ഞ് പിന്നീട് ഒരു കുഴപ്പവുമില്ലാതെ ജനിച്ചു.

മറുപടി നല്‍കിയത്:

മതപരം:
അബ്ദുറഹ്മാന്‍ അബ്ദുല്ലത്തീഫ് പി. എന്‍

വൈദ്യശാസ്ത്ര തലം: ഡോ. മുഹമ്മദ്‌ സലിം, ഡോ. മുജീബ് റഹ്മാന്‍, ഡോ മുഹമ്മദ് കുട്ടി.

[മെഡിക്കല്‍ ഡെസ്കിന് ലഭിച്ച ചോദ്യവും അതിന് ഡെസ്ക് നല്‍കിയ മറുപടിയുമാണിത്. വൈദ്യശാസ്ത്ര സംബന്ധമായ കാര്യങ്ങളെ മതപരമായി വിലയിരുത്തുന്ന കേരളത്തിലെ ആദ്യത്തെ സംരഭമാണ് Medical Desk. നിങ്ങളുടെ സംശയങ്ങള്‍ ഫിഖ്ഹുസ്സുന്നയിലെ ഇമെയില്‍ സംവിധാനം വഴിയോ അയച്ചു തരാവുന്നതാണ്].

Wednesday, February 10, 2016

എന്‍റെ കുട്ടിക്ക് നാല് മാസം പ്രായമായി. ഇപ്പോള്‍ ഭാര്യക്ക് ഗര്‍ഭമുണ്ട്. ഗര്‍ഭം അലസിപ്പിക്കാമോ ?.



ചോദ്യം: എന്‍റെ കുട്ടിക്ക് നാല് മാസം പ്രായമായി. ഇപ്പോള്‍ ഭാര്യ വീണ്ടും ഗര്‍ഭിണിയാണ്. ഗര്‍ഭം നീക്കം ചെയ്യാമോ ?. തുടരുന്നതില്‍ മറ്റു വല്ല പ്രയാസങ്ങളും ഉണ്ടാകുമോ ?.

www.fiqhussunna.com

ഉത്തരം: ഒന്നാമതായി നാം മനസ്സിലാക്കേണ്ടത് അടിസ്ഥാനപരമായി ഗര്‍ഭം അലസിപ്പിക്കുക എന്നത് നിഷിദ്ധമാണ്.

ലജ്നതുദ്ദാഇമയുടെ ഫത്'വയില്‍ ഇപ്രകാരം കാണാം: "ഗര്‍ഭസ്ഥ ശിശുവിനെ വളര്‍ച്ചയുടെ ഒരു ഘട്ടത്തിലും നീക്കം ചെയ്യാന്‍ പാടില്ല എന്നതാണ് അടിസ്ഥാനാപരമായ നിയമം. നാല്‍പത് ദിവസത്തിന് മുന്‍പുള്ള ഘട്ടമാണ് എങ്കില്‍ ആ കുഞ്ഞിനെ നീക്കം ചെയ്യുന്നതില്‍ ഉമ്മയെ സംബന്ധിച്ചിടത്തോളം  പ്രത്യേകമായ ഗുണവും ദോഷത്തെ തടയലും ഉണ്ടെങ്കില്‍ ഈ ഘട്ടത്തില്‍ മാത്രം നീക്കം ചെയ്യാവുന്നതാണ്." - [ഫതാവ ലജ്നതുദ്ദാഇമ: 21/450].

അഥവാ വല്ല ദോഷവും ഭയപ്പെടുന്നുണ്ടെങ്കില്‍ത്തന്നെ നീക്കം ചെയ്യല്‍ അനുവദനീയമായ സമയം നാല്‍പത് ദിവസമാണ് എന്നര്‍ത്ഥം. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ In The Shade മെഡിക്കല്‍ ഡെസ്ക് എത്തിയിട്ടുള്ള തീരുമാനം 40 ദിവസമായാല്‍ കുഞ്ഞിന് റൂഹ് നല്‍കപ്പെടുന്നു എന്നും അതിനാല്‍ത്തന്നെ നാല്പത് ദിവസമായാല്‍ ഉമ്മയുടെ വിഷയത്തില്‍ മരണം ഭയക്കുകയും അത് മൂന്ന്‍ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിലല്ലാതെ വല്ല കാരണവശാലും കുഞ്ഞിനെ നീക്കം ചെയ്‌താല്‍ അവരുടെ മേല്‍ ഗര്‍ഭസ്ഥശിശുവിനെ കൊന്നതിനുള്ള പ്രായശ്ചിത്തവും നഷ്ടപരിഹാരവും ബാധകമാണ് എന്നതാണ് പ്രമാണബദ്ധമായി മെഡിക്കല്‍ ഡെസ്ക് എത്തിയിട്ടുള്ള നിലപാട്.  അത് കൂടുതല്‍ മനസ്സിലാക്കാന്‍ മെഡിക്കല്‍ ഡെസ്ക് പുറത്തിറക്കിയ ഈ വീഡിയോ കാണാവുന്നതാണ്.  https://youtu.be/dVuLZ_FhQbY

നാല്പത് ദിവസം പിന്നിട്ടാല്‍ മാതാവിന്‍റെ മരണം ഭയപ്പെടുന്ന ഘട്ടത്തിലല്ലാതെ കുഞ്ഞിനെ നീക്കം ചെയ്യാന്‍ പാടില്ല എന്നത് ലജ്നതുദ്ദാഇമയും വ്യക്തമാക്കുന്നുണ്ട്:

"ഗര്‍ഭത്തിന് നാല്പത് ദിവസം പിന്നിട്ട് കഴിഞ്ഞാല്‍ ഒരു കാരണവശാലും അതിനെ നീക്കം ചെയ്യാന്‍ പാടില്ല. കാരണം നാല്പത് ദിവസത്തിനു ശേഷം അത് അലഖ അഥവാ മനുഷ്യ സ്രിഷ്ടിപ്പിന്‍റെ ആദ്യപടിയിലേക്ക് കടന്നിരിക്കുന്നു. അതുകൊണ്ടുതന്നെ നാല്പത് ദിവസം പിന്നിട്ടാല്‍ വിശ്വസ്ഥരായ ഡോക്ടര്‍മാരുടെ ഒരു സമിതി ചേര്‍ന്ന് ഗര്‍ഭം തുടരുന്നത് മാതാവിന്‍റെ ജീവന് ഭീഷണിയാണ് എന്നും, ആ ഗര്‍ഭം തുടരുന്നത് കാരണത്താല്‍ അവര്‍ മരിച്ചു പോകാന്‍ ഇടയുണ്ടെന്നും  സാക്ഷ്യപ്പെടുത്തുന്ന സാഹചര്യത്തിലല്ലാതെ  അത് നീക്കം ചെയ്യാന്‍ പാടില്ല." - [ഫതാവ ലജ്നതുദ്ദാഇമ: 21/450].  (മെഡിക്കല്‍ ഡെസ്കിന്‍റെ അഭിപ്രായപ്രകാരം അലഖ എന്ന ഘട്ടവും ആദ്യ നാല്പത് ദിവസത്തില്‍ത്തന്നെയാണ്. ഹുദൈഫ ബിന്‍ അസീദ് (റ) വിന്‍റെ ഹദീസുകളും, ഇബ്നു മസ്ഊദ് (റ) വില്‍ നിന്നും ഇമാം മുസ്‌ലിം ഉദ്ദരിച്ച റിപ്പോര്‍ട്ടും സൂറത്തുല്‍ മുഅ്മിനൂനിലെ 14 മത്തെ ആയത്തും അതിന് തെളിവാണ്. ഈ വിഷയ സംബന്ധമായി മുന്‍കാലത്തേ ചര്‍ച്ചകള്‍ ഉണ്ട് താനും).

ഇനി നിങ്ങളുടെ വിഷയത്തിലേക്ക് കടക്കാം. ഒരിക്കലും തന്നെ ഒരു കുട്ടിക്ക് പാല്‍ കൊടുത്ത് കൊണ്ടിരിക്കുന്നു എന്നത് ഇപ്പോഴുള്ള ഗര്‍ഭം നീക്കം ചെയ്യാനുള്ള കാരണമല്ല. ഭാര്യക്ക് അത്രമാത്രം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ നാല്പത് ദിവസം എത്തിയിട്ടില്ല എങ്കില്‍ മാത്രം നിങ്ങള്‍ക്കത് നീക്കം ചെയ്യാം. എന്നാല്‍ അതിന് നിങ്ങള്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കുകയോ നിങ്ങളുടെ ആരോഗ്യ സ്ഥിതി മെഡിക്കല്‍ ഡെസ്കിലെ ഡോക്ടര്‍മാരെ കണ്ട് നേരിട്ട് ബോധ്യപ്പെടുത്തുകയോ ചെയ്യേണ്ടതുണ്ട്. എന്നാല്‍ മാത്രമേ ഞങ്ങള്‍ക്ക് ആ വിഷയ സംബന്ധമായി തീരുമാനം എടുക്കാന്‍ സാധിക്കൂ. എന്നാല്‍ നാലു മാസം പ്രായമായ കുട്ടിയുടെ മുലകുടി എന്നത് അതിനൊരിക്കലും കാരണമല്ല. കാരണം:

ഒന്ന്: മുലകുടി എന്നത് ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയിലുള്ള പരസ്പര ധാരണയോടെയും തൃപ്തിയോടെയും നിര്‍ത്താവുന്ന ഒരു കാര്യമാണ് എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.

അല്ലാഹു പറയുന്നു:

فَإِنْ أَرَادَا فِصَالًا عَن تَرَاضٍ مِّنْهُمَا وَتَشَاوُرٍ فَلَا جُنَاحَ عَلَيْهِمَا ۗ وَإِنْ أَرَدتُّمْ أَن تَسْتَرْضِعُوا أَوْلَادَكُمْ فَلَا جُنَاحَ عَلَيْكُمْ إِذَا سَلَّمْتُم مَّا آتَيْتُم بِالْمَعْرُوفِ ۗ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّ اللَّهَ بِمَا تَعْمَلُونَ بَصِيرٌ

"ഇനി അവര്‍ ഇരുവരും തമ്മില്‍ കൂടിയാലോചിച്ച്‌ തൃപ്തിപ്പെട്ടുകൊണ്ട്‌ ( കുട്ടിയുടെ ) മുലകുടി നിര്‍ത്താന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവര്‍ ഇരുവര്‍ക്കും കുറ്റമില്ല; ഇനി നിങ്ങളുടെ കുട്ടികള്‍ക്ക്‌ ( മറ്റാരെക്കൊണ്ടെങ്കിലും ) മുലകൊടുപ്പിക്കാനാണ്‌ നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിലും നിങ്ങള്‍ക്ക്‌ കുറ്റമില്ല; ( ആ പോറ്റമ്മമാര്‍ക്ക്‌ ) നിങ്ങള്‍ നല്‍കേണ്ടത്‌ മര്യാദയനുസരിച്ച്‌ കൊടുത്തു തീര്‍ക്കുകയാണെങ്കില്‍. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നുണ്ടെന്ന്‌ മനസ്സിലാക്കുകയും ചെയ്യുക." - [അല്‍ ബഖറ: 233].

രണ്ട് വര്‍ഷം മുലകൊടുക്കുക എന്നത് മുലകുടി കാലഘട്ടം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉള്ളതാണ് എന്ന് ഈ ആയത്തിന്‍റെ ആരംഭത്തിലും കാണാം:

وَالْوَالِدَاتُ يُرْضِعْنَ أَوْلَادَهُنَّ حَوْلَيْنِ كَامِلَيْنِ ۖ لِمَنْ أَرَادَ أَن يُتِمَّ الرَّضَاعَةَ ۚ

"മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക്‌ പൂര്‍ണ്ണമായ രണ്ടു കൊല്ലം മുലകൊടുക്കേണ്ടതാണ്‌. ( കുട്ടിയുടെ ) മുലകുടി പൂര്‍ണ്ണമാക്കണം എന്ന്‌ ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്‌." - [അല്‍ബഖറ: 233]. സ്വയം മുലകൊടുക്കുകയോ മറ്റുള്ളവരെക്കൊണ്ട് മുലകൊടുപ്പിക്കുകയോ ചെയ്യാമെന്നിരിക്കെ  നിര്‍ബന്ധമല്ലാത്ത ഈ കാര്യം നിറവേറ്റുന്നതിന് വേണ്ടി ഹറാമായ ഒരു കാര്യം ചെയ്യുക എന്നത് തീര്‍ത്തും അപരാധമാണ്.

രണ്ട്: നിങ്ങള്‍ക്ക് മുലകൊടുക്കാന്‍ പ്രയാസം അനുഭവപ്പെട്ടാല്‍ എന്ത് ചെയ്യണം എന്നും വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു: 

وَإِن تَعَاسَرْتُمْ فَسَتُرْضِعُ لَهُ أُخْرَىٰ
"ഇനി നിങ്ങള്‍ ഇരു വിഭാഗത്തിനും ഞെരുക്കമാവുകയാണെങ്കില്‍ അയാള്‍ക്കു വേണ്ടി മറ്റൊരു സ്ത്രീ മുലകൊടുത്തു കൊള്ളട്ടെ" - [ത്വലാഖ് :6].

അഥവാ അവര്‍ക്ക് മുലകൊടുക്കാന്‍ പ്രയാസമുണ്ടാകുന്ന പക്ഷം മറ്റൊരാള്‍ ആ കുട്ടിക്ക് മുലകൊടുത്തുകൊള്ളട്ടെ. ഇത്രയും വിശദമായി കാര്യങ്ങള്‍ ശറഇല്‍ പ്രതിപാദിക്കപ്പെട്ടിരിക്കെ എത്ര ലാഘവത്തോടുകൂടിയാണ് ആളുകള്‍ നീക്കം ചെയുന്നതിനെപ്പറ്റി ആലോചിക്കുന്നത്. നീക്കം ചെയ്യുന്നതിനെപ്പറ്റി ആലോചിക്കേണ്ടി വരുന്ന ഒരു സാഹചര്യം ഉണ്ടാകുമെന്ന് ഇവര്‍ക്ക് അറിയുമായിരുന്നുവെങ്കില്‍ എന്തുകൊണ്ട് ഗര്‍ഭിണി ആവാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ഇവര്‍ സ്വീകരിച്ചില്ല. ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ എപ്പോള്‍ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് മുന്‍പ് നാം വിശദീകരിച്ചിട്ടുണ്ട് ആ ലേഖനം വായിക്കാന്‍:[ ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ ആകാമോ ?. ] .

മൂന്ന്: ഇന്ന് നിങ്ങള്‍ക്ക് മുലപ്പാലിന് പകരമായി നല്‍കാവുന്ന Lactogen, Lactodex പോലുള്ള പാനീയങ്ങള്‍ ലഭ്യമാണ്. പ്രകൃതി ഉല്പന്നങ്ങള്‍ വേറെയും ഉണ്ടാകാം.  ഇതെല്ലാം ലഭ്യമായിരിക്കെ സ്വന്തം ചോരയില്‍ ജനിക്കാനിരിക്കുന്ന കുഞ്ഞിനെ നീക്കം ചെയ്യുന്നത് ആലോചിക്കാന്‍ എങ്ങനെയാണ് നമുക്ക് സാധിക്കുന്നത്. 

ആരോഗ്യപരമായി നിങ്ങളുടെ ഭാര്യക്ക് ഇപ്പോൾ പ്രശ്നങ്ങൾ ഒന്നുമില്ല എന്നാൽ കുട്ടി പാൽ കുടിക്കുമ്പോൾ ചർദിക്കുന്നു എന്നാണല്ലോ നേരിട്ട് സംസാരിച്ചപ്പോൾ നിങ്ങൾ അറിയിച്ചത്. കുട്ടി ചർദിക്കുന്നതും ഇപ്പോഴുള്ള ഗർഭവും തമ്മിൽ ബന്ധമില്ല. മാത്രമല്ല മുലകുടി ഉള്ളത് കൊണ്ട് ഗർഭസ്ഥ ശിശുവിന്റെ വിഷയത്തിലോ പാൽ കുടിക്കുന്ന കുട്ടിയുടെ വിഷയത്തിലോ ആരോഗ്യ പ്രശ്നങ്ങൾ  ഭയപ്പെടേണ്ടതില്ല. കൂടുതൽ സംഭുഷ്ടമായ ആഹാര പദാർഥങ്ങൾ കഴിച്ചാൽ മതി എന്ന് മാത്രം.

ദിവസേന ലോകത്ത് ഒരു ലക്ഷത്തി പതിനയ്യായിരം കുട്ടികള്‍ അബോര്‍ഷന്‍ വഴി കൊല്ലപ്പെടുന്നുണ്ട് എന്നാണ് കണക്കുകള്‍. കണക്കുകളില്‍ വരാത്തവ എത്ര ഉണ്ടാകും ?!. എത്ര ഗൗരവപരമാണ് ഇതെന്ന് ആലോചിച്ചു നോക്കൂ. നമ്മുടെ രാജ്യവും ഇതില്‍ നിന്നും ഒട്ടും വ്യത്യസ്ഥമല്ല. ഏതായാലും താങ്കളുടെ പ്രശ്നം മെഡിക്കല്‍ ഡെസ്കിനോട് ചോദിച്ചതിലും, പലപ്പോഴും ഇതെല്ലാം ചെയ്ത് ഇനി എന്താണ് മതവിധി എന്ന് ചോദിക്കുന്നവരില്‍ നിന്നും വ്യത്യസ്ഥമായി നേരത്തെ തന്നെ ചോദിക്കാനുള്ള മനസ്ഥിതി കാണിച്ചതിനും അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ. താങ്കളുടെ മക്കളില്‍ അല്ലാഹു കണ്‍കുളിര്‍മ നല്‍കട്ടെ... അല്ലാഹുവിന്‍റെ പ്രീതിയും സഹായവും പ്രതീക്ഷിച്ച് ഗര്‍ഭം തുടരുക... അല്ലാഹു അനുഗ്രഹിക്കട്ടെ ...

മറുപടി നല്‍കിയത്:

മതപരം: അബ്ദുറഹ്മാന്‍ അബ്ദുല്ലത്തീഫ് പി. എന്‍

വൈദ്യശാസ്ത്ര തലം:  ഡോ. മുഹമ്മദ്‌കുട്ടി, ഡോ. മുജീബ് റഹ്മാൻ

[മെഡിക്കല്‍ ഡെസ്കിന് ലഭിച്ച ചോദ്യവും അതിന് ഡെസ്ക് നല്‍കിയ മറുപടിയുമാണിത്. വൈദ്യശാസ്ത്ര സംബന്ധമായ കാര്യങ്ങളെ മതപരമായി വിലയിരുത്തുന്ന കേരളത്തിലെ ആദ്യത്തെ സംരഭമാണ് Medical Desk. നിങ്ങളുടെ സംശയങ്ങള്‍ ഫിഖ്ഹുസ്സുന്നയിലെ ഇമെയില്‍ സംവിധാനം വഴിയോ അയച്ചു തരാവുന്നതാണ്].

ഗര്‍ഭകാലത്ത് വരിക്കോസ് വെയിന്‍ പ്രശ്നം ഉണ്ട് പ്രസവം നിര്‍ത്താമോ ?.


ചോദ്യം: എന്‍റെ ജ്യേഷ്ഠന്‍റെ ഭാര്യക്ക് ഗര്‍ഭകാലത്ത് വരിക്കോസ് വെയിന്‍ ഉണ്ടാകാറുണ്ട്. അതുകൊണ്ട് അവര്‍ പ്രസവം നിര്‍ത്താന്‍ ആഗ്രഹിക്കുന്നു. അത് അനുവദനീയമാണോ ?.

www.fiqhusuunna.com

ഉത്തരം: 

الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

അകാരണമായി പ്രസവം നിര്‍ത്തുക എന്നത് നിഷിദ്ധമാണ്. അത് മനസ്സിലാക്കിയത് കൊണ്ടാകണം ചോദ്യകര്‍ത്താവ് തന്‍റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നിര്‍ത്താമോ എന്ന ചോദ്യം ഉന്നയിച്ചത്.

വരിക്കോസ് വെയിന്‍ എന്നാല്‍, ശരീരത്തിലെ ത്വക്കിനോട് ചേര്‍ന്നുള്ള പ്രതലത്തില്‍ ബ്ലൂ, പര്‍പ്ള്‍ തുടങ്ങിയ നിറങ്ങളില്‍ ഉയര്‍ന്നുവരുന്ന രക്തധമനികളാണ്. മൂലക്കുരു അഥവാ piles അല്ലെങ്കില്‍ 
Hemorrhoids ഇതിന്‍റെ ഒരു വകഭേദമാണ്. കാരണം ഗുദഭാഗത്ത് രക്തധമനികള്‍ കട്ടി പിടിക്കുമ്പോഴാണ് അതുണ്ടാകുന്നത്. പല സ്ത്രീകളിലും ഗര്‍ഭ കാലങ്ങളില്‍ രക്തധമനികളിലെ ഈ തടിപ്പ് കണ്ടു വരാറുണ്ട്. ഗര്‍ഭിണികളായ പല സ്ത്രീകളിലും ഇത്തരം പ്രയാസങ്ങള്‍ കണ്ടുവരുന്നത് സ്വാഭാവികം മാത്രമാണ്. എന്നാല്‍ ചിലരില്‍ അവരുടെ സ്വകാര്യ ഭാഗങ്ങളില്‍ വലിയ തോതില്‍ ഇത്തരം തുടിപ്പുകള്‍ പ്രത്യക്ഷപ്പെടുകയും അതില്‍ നിന്നും ചെറിയ രൂപത്തില്‍ രക്തസ്രാവം ഉണ്ടാകുകയും ചെയ്തേക്കാം. എന്നാല്‍ ഇത് പ്രസവം നിര്‍ത്താന്‍ മാത്രം ഗുരുതരമായ ഒരു പ്രശ്നമല്ല. മാത്രമല്ല ഇന്ന് ഇത്തരം രോഗങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ ചികിത്സാ രീതികള്‍ നിലവിലുണ്ട് താനും.

വൈദ്യശാസ്ത്രപരമായി വരിക്കോസ് വെയിന്‍ എന്നത് പ്രസവം നിര്‍ത്തേണ്ട രൂപത്തിലുള്ള ഒരു കാരണമല്ല. ഇനി തുടരാന്‍ സാധിക്കാത്ത വിധം ഗൗരവത്തിലുള്ള അത്രമാത്രം പ്രയാസം നിങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ അത് സാക്ഷ്യപ്പെടുത്തുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കണ്ടാല്‍ മാത്രമേ മെഡിക്കല്‍ ഡെസ്കിന് ഈ വിഷയത്തില്‍ തീരുമാനം അറിയിക്കാന്‍ സാധിക്കുകയുള്ളൂ. അത് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നിങ്ങള്‍ ഹാജരാക്കിയിട്ടില്ല. കാരണം അത്തരം ഒരു സാഹചര്യം വളരെ വിരളമാണ്. അതിനാല്‍ത്തന്നെ നിങ്ങള്‍ക്ക് പ്രസവം നിര്‍ത്തല്‍ അനുവദനീയമല്ല.

മറുപടി നല്‍കിയത്:

മതപരം:
അബ്ദുറഹ്മാന്‍ അബ്ദുല്ലത്തീഫ് പി. എന്‍

വൈദ്യശാസ്ത്ര തലം: ഡോ. മുഹമ്മദ്‌ സലിം, ഡോ. പക്കര്‍കോയ, ഡോ. മുഹമ്മദ്‌കുട്ടി, ഡോ. മുജീബ് റഹ്മാന്‍


[മെഡിക്കല്‍ ഡെസ്കിന് ലഭിച്ച ചോദ്യവും അതിന് ഡെസ്ക് നല്‍കിയ മറുപടിയുമാണിത്. വൈദ്യശാസ്ത്ര സംബന്ധമായ കാര്യങ്ങളെ മതപരമായി വിലയിരുത്തുന്ന കേരളത്തിലെ ആദ്യത്തെ സംരഭമാണ് ഈ Medical Desk. നിങ്ങളുടെ സംശയങ്ങള്‍ ഫിഖ്ഹുസ്സുന്നയിലെ ഇമെയില്‍ സംവിധാനം വഴിയോ അയച്ചു തരാവുന്നതാണ്].

Tuesday, February 9, 2016

എന്‍റെ ജീവിത കാലത്ത് തന്നെ മക്കള്‍ക്ക് സ്വത്ത് ഓഹരി വച്ച് കൊടുക്കാമോ ?.

ചോദ്യം: എന്‍റെ ജീവിത കാലത്ത് തന്നെ എന്‍റെ സ്വത്ത് മക്കള്‍ക്ക് അനന്തരാവകാശ നിയമപ്രകാരം വീതിച്ചു നല്‍കാമോ ?.

മറുപടി:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين وبعد؛

www.fiqhussunna.com

നിങ്ങളുടെ സ്വത്ത് നിങ്ങളുടെ മക്കള്‍ക്ക് ജീവിത കാലത്ത് തന്നെ വീതിച്ച് നല്‍കാം. എന്നാല്‍ അപ്രകാരം വിഹിതം വെച്ച് നല്‍കുന്നതിനേക്കാള്‍ നല്ലത് അവര്‍ക്ക് ആവശ്യമായത് നീതിയുക്തമായി നല്‍കുകയും ബാക്കി നിങ്ങളുടെ തന്നെ ഉടമസ്ഥതയില്‍ നിലനിര്‍ത്തുന്നതുമാണ്. മറ്റുള്ളവരെ ആശ്രയിക്കാതെ നിങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കാന്‍ വേണ്ടിയാണ് അപ്രകാരം പറഞ്ഞത്. ശൈഖ് ഇബ്നു ബാസ് (റ) സമാനമായ ചോദ്യത്തിന് മറുപടിയായി പറയുന്നു: "അല്ലാഹുവിന്‍റെ ശറഅ് പ്രകാരം മക്കള്‍ക്കിടയില്‍ വിഹിതം വെക്കുകയാണ് ചെയ്യുന്നത് എങ്കില്‍ അതില്‍ തെറ്റില്ല. എന്നാല്‍ (ജീവിത കാലത്തുതന്നെ) അപ്രകാരം ചെയ്യാതിരിക്കലാണ്  ഉചിതം. അതില്‍ നിന്ന് ഭക്ഷിക്കുവാനും ആവശ്യമുള്ളത് എടുക്കാനും, മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കാന്‍ സാധിക്കാനുമാണ് അപ്രകാരം പറഞ്ഞത്". - [http://www.binbaz.org.sa/node/13172]

ജീവിത കാലത്ത് മക്കള്‍ക്ക് വിഹിതം വച്ച് നല്‍കിയാല്‍ അത് هبة അഥവാ പാരിതോഷികം എന്ന നിലക്കാണ് പരിഗണിക്കപ്പെടുക. എന്നാല്‍ അപ്രകാരം ചെയ്യുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്:

ഒന്ന്: നിങ്ങളുടെ അനന്തരാവകാശി ആകാന്‍ സാധ്യതയുള്ള ആരെയെങ്കിലും അനന്തര സ്വത്തില്‍ നിന്നും തടയുക എന്ന ഉദ്ദേശത്തോടെ ആയിരിക്കരുത് അത്. അതാണ്‌ നിങ്ങളെ സ്വത്ത് വിഹിതം വെച്ച് നല്‍കാന്‍ പ്രേരിപ്പിക്കുന്ന ഘടകം എങ്കില്‍ അത് അനുവദനീയമല്ല. കാരണം അത് ശറഇന്‍റെ താല്പര്യത്തിന് വിപരീതമായ കാര്യമാണ്.

രണ്ട്: മക്കള്‍ക്കിടയില്‍ നീതി പുലര്‍ത്തും വിധമാണ് അത് നല്‍കേണ്ടത്. അനന്തരാവകാശ നിയമപ്രകാരം (അഥവാ ആണിന് പെണ്ണിന്‍റെ ഇരട്ടി) എന്ന നിലക്ക് നല്‍കുന്നു എന്ന് ചോദ്യത്തില്‍ തന്നെ സൂചിപ്പിച്ചത് കൊണ്ട് ഈ നിബന്ധന താങ്കള്‍ പാലിച്ചിട്ടുണ്ട്. ജീവിത കാലത്ത് നല്‍കുന്ന ഇഷ്ട ദാനത്തിന്‍റെ വിഷയത്തില്‍ രണ്ട് അഭിപ്രായമാണ് പണ്ഡിതന്മാര്‍ക്കിടയില്‍ ഉള്ളത്. ഒന്ന് ആണിനും പെണ്ണിനും തുല്യമായി നല്‍കുക. രണ്ട് ആണിന് പെണ്ണിന്‍റെ ഇരട്ടി എന്ന രൂപത്തില്‍. മരണശേഷം പോലും ആണിന് പെണ്ണിന്‍റെ ഇരട്ടി എന്ന നിലക്കാണ് ശറഇല്‍ നിശ്ചയിക്കപ്പെട്ടത് എന്നതുകൊണ്ട്‌ രണ്ടാമത്തെ അഭിപ്രായമാണ് കൂടുതല്‍ പ്രബലം. പരസ്പര തൃപ്തിയോടെ ഒന്നാമത്തെ അഭിപ്രായം സ്വീകരിക്കുന്നതിലും തെറ്റില്ല.

നബി (സ) പറഞ്ഞു:
فاتقوا الله واعدلوا بين أولادكم 

"നിങ്ങളെ അല്ലാഹുവിനെ സൂക്ഷിക്കുകയും നിങ്ങളുടെ മക്കള്‍ക്കിടയില്‍ നീതി പുലര്‍ത്തുകയും ചെയ്യുക." - [متفق عليه]. അല്ലാഹുവിന്‍റെ നിയമത്തെക്കാള്‍ നീതിയുക്തമായ മറ്റൊന്നില്ലല്ലോ അതുകൊണ്ടാണ് അനന്തരാവകാശ നിയമത്തെപ്പോലെത്തന്നെ നല്‍കുകയാണ് എങ്കില്‍ അതാണ്‌ കൂടുതല്‍ ഉചിതം എന്ന് പറയാന്‍ കാരണം. അല്ലാഹു അപ്രകാരമാണല്ലോ ഓഹരി നിശ്ചയിച്ചിരിക്കുന്നത്. നീതി പുലര്‍ത്തുക എന്നതിന് സമമായി നല്‍കുക എന്നര്‍ത്ഥമില്ല. അതുപോലെ നാം മനസിലാക്കേണ്ട ഒരു കാര്യം മക്കളില്‍ ആര്‍ക്കെങ്കിലും അവരുടെ ആവശ്യവും പ്രത്യേക സാഹചര്യവും കണക്കിലെടുത്ത് ഓഹരിപ്രകാരം ലഭിക്കുന്നതിനെക്കാള്‍ അധികമായി വല്ലതും നല്‍കുന്ന  പക്ഷം പരസ്പരം കൂടിയാലോചിക്കുകയും മറ്റു മക്കളുടെ തൃപ്തി ഉറപ്പ് വരുത്തുകയും ചെയ്യേണ്ടതുണ്ട്.

മൂന്ന്‍: നിങ്ങള്‍ മരണാസന്നനായ രോഗിയോ, വാര്‍ദ്ധക്യ സാഹചമായ രോഗങ്ങളോ പിടിപെട്ട ആളാണ്‌ എങ്കില്‍ മൂന്നിലൊന്നില്‍ കൂടുതല്‍ ദാനം ചെയ്യാന്‍ നിങ്ങള്‍ക്ക് അനുവാദമില്ല. സഅദ് ബിന്‍ അബീ വഖാസ് (റ) വിനോട് "മൂന്നിലൊന്ന്, അതു തന്നെ ധാരാളമാണ്" എന്ന് നബി (സ) പറഞ്ഞതിനാലാണ് ഇത്. അതുകൊണ്ട് നിങ്ങള്‍ മരണം പ്രതീക്ഷിക്കുന്ന രോഗിയാണ് എങ്കില്‍ മൂന്നിലൊന്നില്‍ കൂടുതല്‍ ഇഷ്ടദാനമായി നല്‍കാന്‍ പാടില്ല. ഇനി ഈ നിയമം മാനിക്കാതെയോ, അറിയാതെയോ നിങ്ങള്‍ മൂന്നിലൊന്നില്‍ കൂടുതല്‍ നല്‍കിയാലും അത് സാധുവാകുകയില്ല. മൂന്നിലൊന്ന് മാത്രമേ പരിഗണിക്കുകയുള്ളൂ.

നാല് : നിങ്ങളുടെ മരണശേഷം എന്ന നിലക്കാണ് നിങ്ങള്‍ സ്വത്ത് മക്കളുടെ പേരില്‍ എഴുതിവെക്കുന്നത് എങ്കില്‍ ആ വസ്വിയത്തിന് യാതൊരു സാധുതയുമില്ല. കാരണം നബി (സ) പറഞ്ഞു : لا وصية لوارث "അനന്തരാവകാശിക്ക് വസ്വിയത്ത് ഇല്ല". അവര്‍ക്ക് അനന്തരാവകാശം മുഖേന മാത്രമാണ് സ്വത്ത് ലഭിക്കുക. ആയതിനാല്‍ത്തന്നെ അനന്തരാവകാശികളായ ആര്‍ക്കെങ്കിലും മരണ ശേഷം സ്വത്ത് വസ്വിയത്തായി എഴുതി വച്ചിട്ടുണ്ടെങ്കില്‍ ആ വസ്വിയത്ത് അസാധുവാണ്. അതുകൊണ്ട് മക്കള്‍ക്ക് നല്‍കുന്നുവെങ്കില്‍ ജീവിത കാലത്ത് തന്നെ അവരുടെ അവകാശമായി നല്‍കണം. ഒപ്പം മുകളില്‍ പരാമര്‍ശിക്കപ്പെട്ട കാര്യങ്ങള്‍ കൂടി പരിഗണിക്കണം.

അഞ്ച്: നിങ്ങള്‍ സ്വത്ത് വിഹിതം വെച്ച് നല്‍കുകയും എന്നാല്‍ നിങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന നിങ്ങളുടെ ബാധ്യതയായിട്ടുള്ള ആളുകള്‍ക്ക് നല്‍കേണ്ട ചിലവിന് നല്‍കാന്‍ സാധിക്കാതെ വരികയും ചെയ്യുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല. കാരണം നിര്‍ബന്ധമായ കാര്യങ്ങള്‍ക്ക് തടസ്സമാകും വിധം പുണ്യകരമായ കാര്യങ്ങള്‍ നിര്‍വഹിക്കാവതല്ല.

നിങ്ങളുടെ മക്കളില്‍ അല്ലാഹു കണ്‍കുളിര്‍മ നല്‍കുകയും അവരെ സ്വാലിഹീങ്ങളായ മക്കളാക്കിത്തീര്‍ക്കുകയും ചെയ്യട്ടെ.... അല്ലാഹു അനുഗ്രഹിക്കട്ടെ .....

www.fiqhussunna.com

Saturday, February 6, 2016

സ്വത്ത് പെണ്‍മക്കള്‍ക്ക് മാത്രം അല്ലെങ്കില്‍ ആണ്‍മക്കള്‍ക്ക് മാത്രം എന്നിങ്ങനെ വഖഫ് ചെയ്‌താല്‍ അത് സാധുവാണോ ?.

ചോദ്യം: എന്‍റെ ഉമ്മ അവരുടെ സ്വത്ത്പൂര്‍ണമായും പെണ്‍മക്കളുടെ പേരില്‍ വഖഫ് ചെയ്തിരിക്കുന്നു. ഈ വഖഫ് സാധുവാണോ ?.

www.fiqhussunna.com

മറുപടി:

الحمد لله والصلاة والسلام على رسول الله ، وعلى آله وصحبه ومن والاه وبعد؛ 

നിങ്ങളുടെ വിഷയത്തില്‍ വ്യത്യസ്ഥ തലങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. 

ഒന്നാമതായി: ഒരാള്‍ക്ക് പൂര്‍ണമായും സ്വത്ത് വഖഫ് ചെയ്യാമോ ?.  എന്നുള്ളതാണ്. ഒരാള്‍ പൂര്‍ണ ആരോഗ്യവാനായിരിക്കുന്ന ഘട്ടത്തില്‍ തന്‍റെ സ്വത്ത് പൂര്‍ണമായും വഖഫ് ചെയ്യുന്നതില്‍ തെറ്റില്ല. കാരണം പൂര്‍ണ ആരോഗ്യവാനും അദ്ധ്വാനിക്കുവാന്‍ കഴിയുന്നവനും ആയിരിക്കെ തന്‍റെ സ്വത്ത് മുഴുവനായും ദാനം ചെയ്യല്‍ അനുവദനീയമായ കാര്യമാണ്. അബൂബക്കര്‍ (റ) തന്‍റെ സ്വത്ത് പൂര്‍ണമായും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നല്‍കിയ സംഭവം ഇതിന് തെളിവാണ്. എന്നാല്‍ ഒരാള്‍ക്ക് വാര്‍ദ്ധക്യ സാഹചമായ രോഗത്താലോ, മറ്റു രോഗങ്ങളാലോ മരണത്തെ പ്രതീക്ഷിച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ തന്‍റെ സ്വത്ത് പൂര്‍ണമായും വഖഫ് ചെയ്യാനുള്ള അധികാരം അയാള്‍ക്കില്ല. തന്‍റെ സ്വത്തിന്‍റെ മൂന്നിലൊന്ന് നല്‍കാന്‍ മാത്രമേ അത്തരം സാഹചര്യത്തില്‍ അനുവാദമുള്ളൂ. അതുപോലെത്തന്നെ എന്‍റെ മരണശേഷം എന്ന നിലക്കുള്ള വസ്വിയത്തോ, വഖഫോ മുഴുവന്‍ സ്വത്തിന്‍റെ  മൂന്നിലൊന്നില്‍ കൂടാന്‍ പാടില്ല. ഇനി മുഴുവനായും അപ്രകാരം ചെയ്‌താല്‍ പോലും മൂന്നിലൊന്ന് മാത്രമേ അതില്‍ സാധുവാകുകയുള്ളൂ ബാക്കി അനന്തരാവകാശികള്‍ക്ക് ഉള്ളതാണ്. ഈ വിഷയങ്ങള്‍ നിങ്ങളുടെ കാര്യത്തില്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്. മരണശേഷം വഖഫാണ് എന്ന നിലക്കാണ് എങ്കില്‍ സ്വത്തിന്‍റെ മൂന്നിലൊന്ന് മാത്രമേ വഖഫായി പരിഗണിക്കാവൂ. സഅദ് ബിന്‍ അബീ വഖാസ് (റ) വിനോട് മരണശേഷം സ്വത്തിന്‍റെ മൂന്നില്‍ രണ്ട് അതല്ലെങ്കില്‍ പകുതി ദാനമായി വസ്വിയത്ത് ചെയ്യട്ടെ എന്നദ്ദേഹം ചോദിച്ചപ്പോള്‍, പാടില്ല മൂന്നിലൊന്ന് അതുതന്നെ ധാരാളമാണ്. ബാക്കി നിന്‍റെ അനന്തരാവകാശികള്‍ക്ക് ഉള്ളതാണ് എന്ന് നബി (സ) പഠിപ്പിച്ചതായിക്കാണാം.

രണ്ടാമതായി: മക്കളുടെ മേല്‍ വഖഫ് ചെയ്യല്‍ അനുവദനീയമാണ്. ഇസ്‌ലാമിക നിയമപ്രകാരം വഖഫ് സ്വത്ത് വില്‍ക്കാന്‍ പാടില്ല. അതുകൊണ്ടുതന്നെ മക്കള്‍ അത് വിറ്റ്‌ നശിപ്പിക്കാതെ അതിന്‍റെ ഉപകാരം അനുഭവിക്കാന്‍ വേണ്ടിയാണ് സാധാരണ നിലക്ക് മക്കള്‍ക്ക് വഖഫ് ചെയ്യാറുള്ളത്. എന്നാല്‍ മക്കളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക്, തോഴിളില്ലാത്തവര്‍ക്ക്, സാമ്പത്തിക പ്രയാസമനുഭവിക്കുന്നവര്‍ക്ക് എന്നിങ്ങനെയല്ലാതെ ആണ്മക്കള്‍ക്ക് മാത്രം, പെണ്മക്കള്‍ക്ക് മാത്രം, അതല്ലെങ്കില്‍ ചിലരെ മാറ്റിനിര്‍ത്തി ചിലര്‍ക്ക് എന്നിങ്ങനെ പ്രത്യേകമായി നല്‍കുന്ന വഖഫ് സാധുവല്ല.  അതിനാല്‍ത്തന്നെ പെണ്മക്കള്‍ക്ക് മാത്രം എന്ന നിലക്ക് നിങ്ങളുടെ ഉമ്മ എഴുതിയ വഖഫ് സാധുവല്ല. അത് മക്കള്‍ക്കിടയില്‍ നീതി പുലര്‍ത്തുക എന്ന നബി (സ) യുടെ കല്പനക്ക് എതിരാണ്.

ഇബ്നു ഉസൈമീന്‍ (റ) പറയുന്നു: "തന്‍റെ ആണ്‍കുട്ടികള്‍ക്ക് മാത്രമായി (അതല്ലെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി) വഖഫ് ചെയ്യല്‍ അനുവദനീയമല്ല. കാരണം അപ്രകാരം ഒരാള്‍ ചെയ്‌താല്‍ "നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും മക്കള്‍ക്കിടയില്‍ നീതി പുലര്‍ത്തുകയും ചെയ്യുക" എന്ന നബി വചനം അയാളുടെ മേല്‍ ബാധകമാകും. അതുകൊണ്ടുതന്നെ അപ്രകാരം ചെയ്യുക വഴി അയാള്‍ അല്ലാഹുവിനെ സൂക്ഷിക്കാത്ത ആളായി മാറും. മക്കളില്‍ ചിലര്‍ക്ക് മാത്രം നല്‍കി മറ്റുള്ളവരെ അവഗണിക്കുന്നതിനെ جور അഥവാ കൊടിയ അക്രമം/ അനീതി എന്നാണ് നബി (സ) പരാമര്‍ശിച്ചിട്ടുള്ളത്. ഞാന്‍ ഒരിക്കലും അനീതിക്ക് സാക്ഷി നില്‍ക്കുകയില്ലെന്നും നബി (സ) അതിനോട് കൂട്ടിച്ചേര്‍ത്തതായിക്കാണാം. തന്‍റെ പെണ്‍മക്കളെ അവഗണിച്ച് ആണ്‍ മക്കള്‍ക്ക് മാത്രം (അതുപോലെ നേരെ തിരിച്ചും) എന്ന നിലക്ക് ഒരാള്‍ വഖഫ് ചെയ്‌താല്‍ അത് അനീതിയാണ് എന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ ഒരാള്‍ തന്‍റെ ആണ്‍മക്കള്‍ക്ക് വേണ്ടി മാത്രം വഖഫ് ചെയ്തുകൊണ്ട് മരണപ്പെട്ടാല്‍ പൂര്‍ണ ദാനമല്ലാത്തതിനാല്‍, അതായത് അതിന്‍റെ സ്വീകര്‍ത്താവിന് അതിന്‍റെ ഉപകാരമെടുക്കുക എന്നല്ലാതെ അത് വില്‍ക്കാനോ വാങ്ങാനോ കഴിയാത്ത വസ്തുവായതിനാല്‍ ഹംബലീ മദ്ഹബ് പ്രകാരം ആ വഖഫ് നിലനില്‍ക്കുമെങ്കിലും ശരിയായ അഭിപ്രായം ആ വഖഫ് നാം പൂര്‍ണമായും അസാധുവാക്കും. ഒരിക്കലും തന്നെ സാധുവായ ശരിയായ വഖഫായി അതിനെ പരിഗണിക്കുകയില്ല. (ഇതാണ് മറ്റു മദ്ഹബുകളുടെ അഭിപ്രായവും). അപ്രകാരം (അസാധുവായ വഖഫ് ചെയ്യപ്പെട്ട സ്വത്ത്) അനന്തരാവകാശികളുടെ അനന്തര സ്വത്തായി മടങ്ങുന്നതാണ്. കാരണം നബി (സ) ഇപ്രകാരം പറഞ്ഞിരിക്കുന്നു : "നമ്മുടെ കല്പനപ്രകാരമല്ലാത്ത ഒരു കര്‍മം ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അത് മടക്കപ്പെടുന്നതാണ്." (സ്വീകാര്യമല്ല എന്നര്‍ത്ഥം). - (الشرح الممتع)

അതുകൊണ്ടുതന്നെ നിങ്ങളുടെ മാതാവ് ചെയ്തിട്ടുള്ള വഖഫ് അസാധുവാണ്. ആണ്‍ മക്കള്‍ക്ക് മാത്രം എന്നോ പെണ്‍മക്കള്‍ക്ക് മാത്രം എന്നോ വഖഫ് ചെയ്യാന്‍ പാടില്ല. തന്‍റെ മക്കളില്‍ തൊഴില്‍ രഹിതരായവര്‍, ദാരിദ്ര്യം അനുഭവിക്കുന്നവര്‍ എന്നിങ്ങനെയുള്ളവര്‍ക്ക് എന്ന നിലക്ക് വഖഫ് ചെയ്യുന്നതില്‍ തെറ്റില്ല. എന്നാല്‍ അപ്രകാരമുള്ള ഒരു വഖഫ് അല്ല മേല്‍ പരാമര്‍ശിക്കപ്പെട്ട വഖഫ്. ഒരുപക്ഷെ നിങ്ങളുടെ നാട്ടില്‍ മരുമക്കത്തായ സമ്പ്രദായം നിലനിന്നിരുന്നതിനാലും ഉമ്മക്ക് ഈ വിഷയ സംബന്ധമായി അറിവില്ലാതിരുന്നതിനാലുമാകാം അവര്‍ അപ്രകാരം എഴുതിയത്.  ചോദ്യകര്‍ത്താവ് മരുമക്കത്തായ സമ്പ്രദായം നിലവില്‍ നിന്നിരുന്ന നാട്ടില്‍ നിന്നാണ് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. അല്ലാഹു അവരുടെ വീഴ്ചകള്‍ അവര്‍ക്ക് മാപ്പാക്കിക്കൊടുക്കുകയും അവരുടെ നല്ല ഉദ്ദേശത്തിന് പ്രതിഫലം നല്‍കുകയും ചെയ്യുമാറാകട്ടെ. 'വഖഫ് ചെയ്ത ആളുടെ എല്ലാ നിബന്ധനകളും നിറവേറ്റാന്‍ നാം ബാധ്യസ്ഥരാണ് അത് മതപരമായ നിയമങ്ങള്‍ക്ക് വിപരീതമാകുമ്പോഴോഴികെ' എന്നത് വഖഫുമായി ബന്ധപ്പെട്ട ഒരടിസ്ഥാന തത്വമാണ്.  

നിങ്ങളുടെ വിഷയത്തില്‍ പ്രബലമായ അഭിപ്രായപ്രകാരം പരസ്പരം അനന്തരസ്വത്ത് എന്ന നിലക്ക് പങ്കിട്ടെടുക്കുകയോ, ഇനി വഖഫ് നിലനിര്‍ത്തുകയാണ് എങ്കില്‍ത്തന്നെ അതില്‍ ആണിന് മാത്രം അതല്ലെങ്കില്‍ പെണ്ണിന് മാത്രം എന്നിങ്ങനെ വിവേചനം കാണിക്കാതെ അത് ഉപയോഗപ്പെടുത്തുകയുമാണ് വേണ്ടത്. അഥവാ ആണുങ്ങള്‍ മാത്രം, അതല്ലെങ്കില്‍ പെണ്ണുങ്ങള്‍ മാത്രം അത് അനുഭവിക്കുക എന്നത് യാതൊരു കാരണവശാലും സാധുവാകുന്നില്ല. കാരണം അത് ശറഇയായ താല്പര്യത്തിന് എതിരാണ്. ഇനി മരണശേഷം എന്ന നിലക്കുള്ള വഖഫാണ് എങ്കില്‍ നിബന്ധനകള്‍പ്രകാരം സാധുവായ വഖഫായാല്‍ത്തന്നെ സ്വത്തിന്‍റെ മൂന്നിലൊന്നിന് മാത്രമേ വഖഫ് ബാധകമാകുകയുള്ളൂ. ബാക്കി അനന്തരസ്വത്തായി നിലനില്‍ക്കും. അല്ലാഹുവിന്‍റെ വജ്ഹ് ആഗ്രഹിച്ചുകൊണ്ട്‌ മതപരമായ തീരുമാനം സ്വീകരിക്കാന്‍ നമുക്കേവര്‍ക്കും അവന്‍ തൗഫീഖ് നല്‍കട്ടെ.അല്ലാഹുവാണ് എല്ലാം അറിയുന്നവന്‍...

മക്കള്‍ക്ക് സ്വത്ത് വഖഫ് ചെയ്യുന്നതുമായി ഒരു കൂട്ടര്‍ക്ക് നല്‍കി മറ്റൊരു കൂട്ടരെ  തഴയുന്ന വിവേചന മനോഭാവം പാടില്ല എന്നത്  ശൈഖ് ഇബ്നു ബാസ് നല്‍കിയ ഉപദേശം:

"ആണാകട്ടെ പെണ്ണാകട്ടെ തന്‍റെ മക്കളില്‍ നിന്ന് പ്രാരാബ്ദക്കാരായിട്ടുള്ളവര്‍ക്കും ശേഷം അവരുടെ സന്താനങ്ങള്‍ക്ക്, അവരുടെ സന്താനങ്ങള്‍ക്ക് എന്നിങ്ങനെ തുടര്‍ന്നുപോരും എന്ന നിലക്കുമാണ് (സന്താനങ്ങള്‍ക്ക്) വഖഫ് ചെയ്യുമ്പോള്‍ ചെയ്യേണ്ടത്. (അപ്രകാരം ചെയ്യപ്പെടുന്ന വഖഫില്‍) അല്ലാഹു ധനികരാക്കിയവര്‍ ദരിദ്രരായവരുമായി അത് പങ്കിടാന്‍ പാടില്ല.  സന്താനപരമ്പരയില്‍ അര്‍ഹരായവര്‍ എല്ലാം നശിച്ചുപോയാല്‍ ആ വഖഫിന്റെ ഉപകാരം പാവപ്പെട്ടവരെ സഹായിക്കാന്‍, പള്ളി ഉണ്ടാക്കാന്‍, തുടങ്ങിയ നല്ല മാര്‍ഗങ്ങളില്‍ പ്രയോജനപ്പെടുത്തും. (വഖഫ് ചെയ്തയാള്‍ അത് പ്രത്യേകമായി നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍ ആ കാര്യത്തിലേക്കാണ് അത് പോകുക). അല്ലാഹു നിങ്ങള്‍ക്കും നമുക്കും തൗഫീഖ് നല്‍കട്ടെ". - [http://www.binbaz.org.sa/node/2807].

അല്ലാഹു അനുഗ്രഹിക്കട്ടെ ...