Wednesday, June 15, 2016

എന്‍റെ ഭാര്യയുടെ കൈവശം ഇപ്പോള്‍ 25 പവന്‍ സ്വര്‍ണ്ണം ഉണ്ട്. സ്വന്തമായി വീടില്ല, വാടക വീട്ടില്‍ താമസിക്കുന്ന എനിക്കാണെങ്കില്‍ 3 ലക്ഷത്തോളം രൂപ കടമുണ്ട്. അതിനാല്‍ എന്‍റെ സകാത്ത് വിഹിതം എങ്ങനെയാണ് കൊടുക്കേണ്ടത് ?. നിലവില്‍ എനിക്കോ ഭാര്യക്കോ സ്വത്തോ മറ്റു വല്ലതോ ഇല്ല. ഏകദേശം 2 മുതല്‍ 2.3 ലക്ഷത്തോളം വാര്‍ഷിക വരുമാനമുണ്ട് .



ചോദ്യം:  എന്‍റെ ഭാര്യയുടെ കൈവശം ഇപ്പോള്‍ 25 പവന്‍ സ്വര്‍ണ്ണം ഉണ്ട്. സ്വന്തമായി വീടില്ല, വാടക വീട്ടില്‍ താമസിക്കുന്ന എനിക്കാണെങ്കില്‍ 3 ലക്ഷത്തോളം രൂപ കടമുണ്ട്. അതിനാല്‍ എന്‍റെ സകാത്ത് വിഹിതം എങ്ങനെയാണ് കൊടുക്കേണ്ടത് ?. നിലവില്‍ എനിക്കോ ഭാര്യക്കോ സ്വത്തോ മറ്റു വല്ലതോ ഇല്ല. ഏകദേശം 2 മുതല്‍ 2.3 ലക്ഷത്തോളം വാര്‍ഷിക വരുമാനമുണ്ട് . 

 www.fiqhussunna.com

ഉത്തരം:  
 الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد ؛

85 ഗ്രാം അഥവാ ഏകദേശം 10.5 പവന്‍ എന്നതാണ് സ്വര്‍ണ്ണത്തിന്‍റെ നിസ്വാബ്. നിങ്ങളുടെ ഭാര്യയുടെ കൈവശമുള്ള സ്വര്‍ണ്ണം നിസ്വാബ് തികഞ്ഞിട്ടുള്ളത് ആകയാല്‍ അതിന് ഓരോ ഹിജ്റ വര്‍ഷം തികയുമ്പോഴും അതായത് ഓരോ ഹൗല്‍ പൂര്‍ത്തിയാകുമ്പോഴും, കൈവശമുള്ള മൊത്തം സ്വര്‍ണ്ണത്തിന്‍റെ 2.5% സകാത്ത് നല്‍കാന്‍ താങ്കളുടെ ഭാര്യ ബാധ്യസ്ഥയാണ്. അത് സ്വര്‍ണ്ണമായോ, സകാത്ത് നല്‍കേണ്ട വിഹിതത്തിന് തതുല്യമായ കറന്‍സിയായോ നല്‍കേണ്ടതാണ്.

ഇനി താങ്കള്‍ക്ക് കടമുണ്ട് എന്നതുകൊണ്ട്‌ ഭാര്യക്ക് അവരുടെ കൈവശമുള്ള സ്വര്‍ണ്ണത്തിന് സകാത്ത് നല്‍കല്‍ ബാധകമാകാധാകുന്നില്ല. ഇനി അവര്‍ അതിന് സകാത്തായി നല്‍കേണ്ട തുക കടക്കാരന്‍ എന്ന നിലക്ക് താങ്കള്‍ക്ക് നല്‍കാമോ എന്നതാണ് മറ്റൊരു വിഷയം. സ്വയം വരുമാനം കൊണ്ട് താങ്കളുടെ കടം വീട്ടാന്‍ സാധിക്കാത്ത ആളാണ്‌ താങ്കള്‍ എങ്കിലേ കടക്കാരന്‍ എന്ന ഗണത്തില്‍ താങ്കള്‍ സകാത്തിന് അര്‍ഹനാകുന്നുള്ളൂ. അപ്രകാരം സ്വയം വാരുമാനം കൊണ്ട് താങ്കളുടെ കടം വീട്ടാന്‍ സാധിക്കാത്ത ആളാണ്‌ താങ്കള്‍ എങ്കില്‍ താങ്കളുടെ ഭാര്യയുടെ സകാത്ത് താങ്കളുടെ കടം വീട്ടുന്നതിനായി താങ്കള്‍ക്ക് നല്‍കാനുള്ള അനുമതി അവര്‍ക്കുണ്ട്.

എന്നാല്‍ അതിന്‍റെ സകാത്ത് താന്‍ ഭര്‍ത്താവിന് നല്‍കിയതായി വാക്കാല്‍ കണക്കാക്കിയാല്‍ പോര, അതുപോലെ സാധാരണ ഭാര്യയുടെ സകാത്ത് ഞാന്‍ തന്നെ നേരിട്ട് കൊടുക്കാറാണ് പതിവ്. അതുകൊണ്ട് ഇക്കൊല്ലം അത് എനിക്ക് തന്നെ തന്നതായി കണക്കാക്കുന്നു എന്ന് പറഞ്ഞാല്‍ പോര. മറിച്ച് ആ സ്വര്‍ണ്ണത്തില്‍ നിന്നോ, അതല്ലെങ്കില്‍ സകാത്തായി നല്‍കേണ്ട വിഹിതത്തിന് തതുല്യമായ കറന്‍സിയോ അവള്‍ സകാത്തിന് അര്‍ഹനായ ഭര്‍ത്താവിന് നല്‍കുക തന്നെ ചെയ്യണം. എങ്കിലേ ഇവിടെ സകാത്ത് നിര്‍വഹണം ആകുന്നുള്ളൂ.

സാധാരണ നമ്മുടെ നാട്ടില്‍ ഭാര്യയുടെ സകാത്ത് പലപ്പോഴും പുരുഷന്‍ നല്‍കാറുണ്ട്. സ്ത്രീയുടെ അറിവോടെയും അനുമതിയോടെയും ആണ് പുരുഷന്‍ അത് ചെയ്യുന്നത് എങ്കില്‍ മാത്രമേ അത് നിറവേറ്റപ്പെടുകയുള്ളൂ. കാരണം സകാത്ത് ഒരു ഇബാദത്ത് ആണ്. അതുകൊണ്ടുതന്നെ ഭാര്യയുടെ അറിവില്ലാതെ ഭര്‍ത്താവ് നിര്‍വഹിച്ചത് കൊണ്ട് ഭാര്യയെ സംബന്ധിച്ചിടത്തോളം അത് വീടില്ല. എന്നാല്‍ ഭാര്യയുടെ സകാത്ത് വീട്ടാന്‍ ഭര്‍ത്താവിന് ഭാര്യയെ സഹായിക്കുന്നതില്‍ തെറ്റില്ല. പക്ഷെ സ്വന്തം ഭര്‍ത്താവ് പാവപ്പെട്ടയാളോ, സ്വയം കടം വീട്ടാന്‍ സാധിക്കാത്ത കടക്കാരനോ ഒക്കെ ആണെങ്കില്‍ ഭാര്യക്ക് തന്‍റെ സകാത്ത് ഭര്‍ത്താവിന് നല്‍കാം. പക്ഷെ ഈ അവസരത്തില്‍ ഭാര്യ തന്‍റെ കൈവശമുള്ള ധനത്തില്‍ നിന്ന് തന്നെ അത് നല്‍കണം. കാരണം ഭര്‍ത്താവ് അത് ഏറ്റെടുക്കുകയും തനിക്ക് തന്നെ അത് നല്‍കുകയും ചെയ്യുമ്പോള്‍ അത് പ്രഹസനം മാത്രമേ ആകുന്നുള്ളൂ. യഥാര്‍ത്ഥത്തില്‍ അതിന്‍റെ സകാത്ത് നല്‍കുന്നില്ല. അതുകൊണ്ട് താങ്കള്‍ സകാത്തിന് അര്‍ഹനാണ് എങ്കില്‍ ഭാര്യയുടെ സ്വര്‍ണ്ണത്തില്‍ നിന്നും നല്‍കേണ്ട വിഹിതം സ്വര്‍ണ്ണമായോ പണമായോ ഭാര്യ താങ്കള്‍ക്ക് നല്‍കുന്നതില്‍ തെറ്റില്ല. പക്ഷെ അത് വാക്കാല്‍ മാത്രം നടന്നാല്‍ പോര എന്നര്‍ത്ഥം. 



അഭിപ്രായ ഭിന്നത ഉണ്ടെങ്കിലും തന്‍റെ ഭര്‍ത്താവ് സകാത്തിന് അവകാശിയാണ് എങ്കില്‍ ഭാര്യക്ക് തന്‍റെ സകാത്ത് ഭര്‍ത്താവിന് നല്‍കാം എന്നതാണ് പ്രബലമായ അഭിപ്രായമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്. കാരണം ഭാര്യയെ സംബന്ധിച്ചിടത്തോളം ഭര്‍ത്താവിന് ചിലവിന് നല്‍കാനോ ധനം നല്‍കാനോ ബാധ്യതയില്ല. അതുകൊണ്ട് തന്നെ ഭര്‍ത്താവ് സകാത്തിന് അര്‍ഹനാണ് എങ്കില്‍ ഭര്‍ത്താവിന് സകാത്തില്‍ നിന്നും കൊടുക്കാം. അതില്‍ രണ്ട് പ്രതിഫലമുണ്ട്. ഒന്ന് കുടുംബബന്ധം ചേര്‍ത്തതിന്‍റെയും സകാത്ത് അനുഷ്ടിച്ചതിന്‍റെയും :


عَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللَّهُ عَنْهُ أن النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ لما أمر النساء بالصدقة ، جاءت زينب امرأة عبد الله ابن مسعود وقَالَتْ : يَا نَبِيَّ اللَّهِ ، إِنَّكَ أَمَرْتَ الْيَوْمَ بِالصَّدَقَةِ وَكَانَ عِنْدِي حُلِيٌّ لِي ، فَأَرَدْتُ أَنْ أَتَصَدَّقَ بِهِ ، فَزَعَمَ ابْنُ مَسْعُودٍ أَنَّهُ وَوَلَدَهُ أَحَقُّ مَنْ تَصَدَّقْتُ بِهِ عَلَيْهِمْ . فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : (صَدَقَ ابْنُ مَسْعُودٍ ، زَوْجُكِ وَوَلَدُكِ أَحَقُّ مَنْ تَصَدَّقْتِ بِهِ عَلَيْهِمْ) . 

അബൂ സഈദ് അല്‍ഖുദരി (റ) നിവേദനം: നബി (സ) സ്ത്രീകളോട് ദാനധര്‍മ്മം അനുഷ്ഠിക്കാന്‍ കല്പിച്ചപ്പോള്‍, ഇബ്നു മസ്ഊദ് (റ) വിന്‍റെ ഭാര്യ സൈനബ് (റ) നബി (സ) യുടെ അരികില്‍ വന്നുകൊണ്ട്‌ പറഞ്ഞു: അല്ലയോ നബിയേ, താങ്കള്‍ ഇന്ന് ദാനധര്‍മ്മം നല്‍കാന്‍ കല്പിച്ചിരിക്കുന്നു. എന്‍റെ പക്കല്‍ എന്‍റെ ആഭരണങ്ങളുണ്ട്. അവ ധര്‍മ്മം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.  'താനും തന്‍റെ മകനുമാണ് അത് ഏറ്റവും കൂടുതല്‍ അര്‍ഹിക്കുന്നത്' എന്ന് ഇബ്നു മസ്ഊദ് (റ) വാദിച്ചു. അപ്പോള്‍ നബി (സ) പറഞ്ഞു: "ഇബ്നു മസ്ഊദ് (റ) പറഞ്ഞത് സത്യമാണ്. നിന്‍റെ ഭര്‍ത്താവും കുഞ്ഞുമാണ് നീ ധാനധര്‍മ്മം നല്‍കുന്നവരില്‍ വച്ച് ഏറ്റവും അര്‍ഹര്‍." - [ബുഖാരി:  1462 , മുസ്‌ലിം: 1000]. 

ഈ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ ഭാര്യക്ക്  തന്‍റെ ഭര്‍ത്താവ് സകാത്തിന് അര്‍ഹനായ വ്യക്തിയാണ് എങ്കില്‍ ഭര്‍ത്താവിന് തന്നെ സകാത്ത് നല്‍കാം എന്ന് ഫുഖഹാക്കള്‍ വിശദീകരിച്ചിട്ടുണ്ട്. പക്ഷെ നേരത്തെ സൂചിപ്പിച്ച പോലെ സകാത്തിന് അര്‍ഹനായ തന്‍റെ ഭര്‍ത്താവിന് തന്നെ തന്‍റെ സകാത്ത് നല്‍കുന്ന സാഹചര്യത്തില്‍ അവര്‍ ആ സകാത്തിന്‍റെ വിഹിതം സ്വന്തം പണത്തില്‍ നിന്ന് തന്നെ നല്‍കിയിരിക്കണം. തന്‍റെ സകാത്ത് ഭര്‍ത്താവിന്‍റെ പണത്തില്‍ നിന്നും നല്‍കാന്‍ ഭര്‍ത്താവിനെ ചുമതലപ്പെടുത്തുകയും, ഭര്‍ത്താവ് അത് തനിക്കു തന്നെ എന്ന് തീരുമാനിക്കുകയും ചെയ്‌താല്‍ പോര. കാരണം ഇവിടെ സകാത്ത് നല്‍കുക എന്നത് പ്രാവര്‍ത്തികമാകുന്നില്ല.

സാന്ദര്‍ഭികമായി സൂചിപ്പിക്കേണ്ട ഒരു കാര്യം ഭാര്യയുടെ സകാത്ത് നല്‍കാന്‍ ഭര്‍ത്താവ് ഒരിക്കലും ബാധ്യസ്ഥനല്ല. ഭാര്യയുടെ കൈവശമുള്ള ധനം സകാത്ത് ബാധകമാകുന്ന ധനമാണ് എങ്കില്‍ അതിന്‍റെ സകാത്ത് നല്‍കാന്‍ അവര്‍ തന്നെയാണ് ബാധ്യസ്ഥര്‍. അവരുടെ അറിവോടെയും സമ്മതത്തോടെയും ഭര്‍ത്താവ് സ്വയം അത് താന്‍ നിറവേറ്റിക്കൊള്ളാം എന്ന നിലക്ക് അവര്‍ക്ക് വേണ്ടി അത് നിറവേറ്റുന്നതില്‍ തെറ്റില്ല.


25 പവന്‍ എന്ന് പറയുന്നത് 200 ഗ്രാം സ്വര്‍ണ്ണമാണ്. അതിന്‍റെ രണ്ടര ശതമാനം എന്ന് പറയുന്നത് 5 ഗ്രാം സ്വര്‍ണ്ണം. അതുകൊണ്ട് താങ്കളുടെ ഭാര്യയുടെ കൈവശമുള്ള സ്വര്‍ണ്ണത്തിന് ഒരു ഹിജ്റ വര്‍ഷം തികഞ്ഞിട്ടുണ്ടെകില്‍ അതിന്‍റെ 2.5% അഥവാ 5 ഗ്രാം സ്വര്‍ണ്ണം സകാത്തായി നല്‍കാന്‍ അവര്‍ ബാധ്യസ്ഥയാണ്. സ്വന്തം വരുമാനം തന്‍റെ അടിസ്ഥാന ചിലവുകള്‍ക്ക് തികയാത്തതിനാലോ, തന്‍റെ കടം അതിന്‍റെ അവധിക്കുള്ളില്‍ സ്വന്തം ധനത്തില്‍ നിന്നും വീട്ടാന്‍ സാധിക്കാത്ത കടക്കാരന്‍ എന്ന നിലക്കോ താങ്കള്‍ സകാത്തിന് അര്‍ഹനാണ് എങ്കില്‍ മാത്രം അത് അവര്‍ താങ്കള്‍ക്ക് നല്‍കിയാല്‍ അത് വീടുന്നതാണ്. താങ്കള്‍ സകാത്തിന് അവകാശിയല്ലാത്ത പക്ഷം താങ്കള്‍ക്ക് നല്‍കിയാല്‍ അത് വീടില്ല.

അതുപോലെ താങ്കളുടെ വരുമാനവുമായി ബന്ധപ്പെട്ട്, താങ്കളുടെ കൈവശം 595 ഗ്രാം വെള്ളിക്ക് തുല്യമായ പണം അതില്‍ നിന്നും കുറയാതെ, കറന്‍സിയായോ കച്ചവട വസ്തുവായോ ഒരു ഹിജ്റ വര്‍ഷക്കാലം നിലനില്‍ക്കുന്നുണ്ട് എങ്കില്‍ താങ്കള്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനാണ്. 595 ഗ്രാം വെള്ളി എന്ന് പറയുമ്പോള്‍ ഏകദേശം 20000 ല്‍ കൂടുതലോ കുറവോ കാണും. മറിച്ച് താങ്കള്‍ക്ക് കിട്ടുന്നത് എല്ലാം താങ്കളുടെ ചിലവിലേക്കും കടം വീട്ടുന്നത്തിലേക്കും ചിലവായിപ്പോകുന്നുവെങ്കില്‍ അഥവാ ഏകദേശം ഒരു 20000 രൂപ അതില്‍ നിന്നും കുറവ് വരാതെ താങ്കളുടെ കൈവശം ഒരു ഹിജ്റ വര്‍ഷക്കാലത്തേക്ക് നിലനില്‍ക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ താങ്കള്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനാണ്. ഇല്ലയെങ്കില്‍ താങ്കള്‍ ബാധ്യസ്ഥനല്ല. ഇനി അപ്രകാരം താങ്കളുടെ കൈവശം അവശേഷിക്കുന്നുണ്ട് എങ്കില്‍ ഒരു ഹിജ്റ വര്‍ഷം തികയുമ്പോള്‍, കൈവശമുള്ള മൊത്തം പണം, കൈവശമുള്ള വില്പന വസ്തുക്കളുടെ ഇപ്പോഴത്തെ വില, മറ്റുള്ളവരില്‍ നിന്ന് തിരികെ ലഭിക്കും എന്ന് ഉറപ്പുള്ള കടങ്ങള്‍ എന്നിവ കൂട്ടി അതിന്‍റെ 2.5% താങ്കള്‍ സകാത്തായി നല്‍കണം. ഇപ്രകാരം താങ്കളുടെ കടങ്ങള്‍ സ്വയം വരുമാനത്തില്‍ നിന്ന് വീട്ടാനും അതുകഴിഞ്ഞ് കൈവശം പണം മിച്ചം വരുന്ന ആളുമാണ് എങ്കില്‍ സ്വാഭാവികമായും മുകളില്‍ സൂചിപ്പിച്ച ഭാര്യയുടെ സകാത്തിന് താങ്കള്‍ അര്‍ഹനാവുകയുമില്ല. സാന്ദര്‍ഭികമായി സൂചിപ്പിച്ചു എന്ന് മാത്രം.

എന്നാല്‍ താങ്കള്‍ക്ക് ലഭിക്കുന്ന വരുമാനം താങ്കളുടെയും കുടുംബത്തിന്‍റെയും ആവശ്യത്തിന് തികയുന്നില്ല, അല്ലെങ്കില്‍ അവധിയെത്തിയിട്ടും അതില്‍ നിന്നും മിച്ചം വെച്ച് താങ്കളുടെ കടം സ്വയം വീട്ടാന്‍ സാധിക്കുന്നില്ല എങ്കില്‍ താങ്കള്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനല്ല എന്ന് മാത്രമല്ല, താങ്കളുടെ ഭാര്യയില്‍ നിന്നും അവരുടെ സകാത്ത് താങ്കള്‍ക്ക് സ്വീകരിക്കാവുന്നതുമാണ്. താങ്കളുടെ കൈവശം ചിലവാക്കാതെ താങ്കള്‍ സ്വരൂപിച്ച് വെക്കുന്ന പണം നിസ്വാബ് തികയുകയും ഒരു ഹിജ്റ വര്‍ഷം പൂര്‍ത്തിയാക്കുകയും ചെയ്യുമ്പോഴാണ് താങ്കള്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനാകുന്നത്. എന്നാല്‍ ഒരു ഹിജ്റ വര്‍ഷത്തേക്ക് തന്‍റെ കൈവശം 595 ഗ്രാം വെള്ളിയുടെ മൂല്യം ധനം പോലും കറന്‍സിയായോ, കച്ചവട വസ്തുവായോ അവശേഷിക്കാത്തവന് സകാത്ത് ബാധകമല്ല.  അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍....


[Note: സകാത്തുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങള്‍ക്ക് ഫിഖ്ഹുസ്സുന്നയിലെ ഇമെയില്‍ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്. അല്ലെങ്കില്‍ fiqhussunna@gmail.com എന്ന അഡ്രസിലേക്ക് മെയില്‍ ചെയ്യാവുന്നതാണ്. സാധിക്കുന്ന പക്ഷം മറുപടി നല്‍കാന്‍ ശ്രമിക്കും. വാട്ട്സാപ്പ് മുഖേനയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതായിരിക്കില്ല. പേര്‍സണല്‍ നമ്പറില്‍ മെസ്സേജുകള്‍ അയച്ച് ബുദ്ധിമുട്ടിക്കരുത്. അല്ലാഹു അനുഗ്രഹിക്കട്ടെ]. 
________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ