Saturday, June 25, 2016

സഹോദരനോ, സഹോദരിക്കോ, ഭാര്യക്കോ സകാത്തില്‍ നിന്നും നല്‍കാമോ ?.



ചോദ്യം: സാമ്പത്തികമായി പ്രയാസപ്പെടുന്ന സഹോദരിക്ക് സഹോദരന്‍റെ സകാത്ത് നല്‍കാന്‍ പറ്റുമോ ?.

www.fiqhussunna.com


ഉത്തരം:
 الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد ؛

   നിങ്ങളുടെ ചിലവില്‍ കഴിയുന്ന, അഥവാ നിങ്ങളോടൊപ്പം നിങ്ങളുടെ സംരക്ഷണത്തില്‍ കഴിയുന്ന സഹോദരി ആണ് എങ്കില്‍ അവര്‍ക്ക് നിങ്ങളുടെ സകാത്തില്‍ നിന്നും നല്‍കാവതല്ല. എന്നാല്‍ സ്വന്തമായി കഴിയുന്ന സഹോദരീ സഹോദരങ്ങള്‍ക്ക് അവര്‍ സകാത്തിന് അര്‍ഹരാണ് എങ്കില്‍ ഒരാള്‍ക്ക് തന്‍റെ സകാത്തില്‍ നിന്നും അവര്‍ക്ക് നല്‍കാവുന്നതാണ്. അതുപോലെ ഇനി തന്‍റെ ചിലവില്‍ കഴിയുന്നവരാണ് എങ്കിലും അവര്‍ സ്വയം കടം വീട്ടാന്‍ സാധിക്കാത്ത കടക്കാര്‍ ആണ് എങ്കില്‍ അവര്‍ക്ക് കടം വീട്ടാനായി തന്‍റെ സകാത്തില്‍ നിന്നും നല്‍കാം. കാരണം അവരുടെ കടം അയാളുടെ നിര്‍ബന്ധ ബാധ്യതയില്‍പ്പെട്ടതല്ല.

ശൈഖ് ഇബ്നു ബാസ് (റ) പറയുന്നു: " ദരിദ്രരായ തന്‍റെ സഹോദരന്‍, സഹോദരി, പിതൃവ്യന്‍, പിതൃവ്യ എന്നിങ്ങനെ പാവപ്പെട്ടവരായ ബന്ധുമിത്രാതികള്‍ക്കെല്ലാം സകാത്തില്‍ നിന്നും നല്‍കാം. മാത്രമല്ല അവര്‍ക്ക് നല്‍കുന്നത് ദാനധര്‍മ്മം എന്നതിലുപരി കുടുംബബന്ധം ചേര്‍ക്കല്‍ കൂടിയാണ്. കാരണം റസൂല്‍ (സ) പറഞ്ഞു:

الصدقة في المسكين صدقة وفي ذي الرحم صدقة وصلة 

"ഒരു മിസ്‌കീനിന് നല്‍കുന്ന ദാനധര്‍മ്മം സ്വദഖ മാത്രമാണ്. എന്നാല്‍ അത് ബന്ധുമിത്രാഥികള്‍ക്കാകുമ്പോള്‍ സ്വദഖയും അതോടൊപ്പം  കുടുംബ ബന്ധം ചേര്‍ക്കലുമാണ്." - [മുസ്നദ് അഹ്മദ്: 15794]. 

എന്നാല്‍ മാതാപിതാക്കള്‍ അവരുടെ മാതാപിതാക്കള്‍ എന്നിങ്ങനെ മുകളിലേക്കും,  അതുപോലെ തന്‍റെ ആണ്‍ പെണ്‍ മക്കള്‍ അതെത്ര തലമുറകള്‍ ആയാലും അവര്‍ ദരിദ്രര്‍ ആണെങ്കിലും അവര്‍ക്ക് സകാത്തില്‍ നിന്നും നല്‍കാവതല്ല. മറിച്ച് അയാള്‍ക്ക് സാമ്പത്തികമായി കഴിവുണ്ടായിരിക്കുകയും അവര്‍ക്ക് ചിലവിന് നല്‍കാന്‍ മറ്റാരും ഇല്ലാതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ അവര്‍ക്ക് തന്‍റെ ധനത്തില്‍ നിന്നും ചിലവിന് നല്‍കുക എന്നത് അയാളുടെ നിര്‍ബന്ധ ബാധ്യതയാണ്." - [http://www.binbaz.org.sa/fatawa/1541].

അതുകൊണ്ട് സ്വന്തം വരുമാനം തങ്ങളുടെ ഭക്ഷണം, പാര്‍പ്പിടം, വിദ്യാഭ്യാസം, ചികിത്സ, വിവാഹത്തിന് ധനമില്ലാത്ത പുരുഷന്‍  എന്നിങ്ങനെ തങ്ങളുടെ അടിസ്ഥാനചിലവിന് തികയാത്തവരോ, സ്വയം വീട്ടാന്‍ സാധിക്കാത്ത കടക്കാരോ ആയ സഹോദരനും സഹോദരിക്കും ഒരാള്‍ തന്‍റെ സകാത്തില്‍ നിന്നും നല്‍കുന്നതില്‍ തെറ്റില്ല.

 മാതാപിതാക്കള്‍ക്കോ, മക്കള്‍ക്കോ, ഭാര്യമാര്‍ക്കോ പൊതുവേ സകാത്തില്‍ നിന്നും നല്‍കാവതല്ല. എന്നാല്‍ സകാത്തിന് അര്‍ഹാരാകും വിധമുള്ള, സ്വയം വീട്ടാന്‍ സാധിക്കാത്ത കടക്കാര്‍ ആണ് എങ്കില്‍ മാതാപിതാക്കള്‍ക്കും, മക്കള്‍ക്കും, ഭാര്യമാര്‍ക്കും കടം വീട്ടാന്‍ വേണ്ടി സകാത്തില്‍ നിന്നും നല്‍കുന്നതില്‍ തെറ്റില്ലതാനും. കാരണം അവരുടെ കടം വീട്ടുക എന്നത് മറ്റൊരാളുടെ നിര്‍ബന്ധ ബാധ്യതയില്‍ പെട്ടതല്ല. അതുമായി ബന്ധപ്പെട്ട് നേരത്തെ വിശദമായ മറുപടി നല്‍കിയിട്ടുണ്ട്. അത് വായിക്കാന്‍ ഈ ലിങ്കില്‍ പോകുക: http://www.fiqhussunna.com/2016/06/blog-post_7.html

അതുപോലെ സകാത്തിന്‍റെ അവകാശികളെ നാം പരിഗണിക്കുമ്പോള്‍ കടം കൊണ്ടും മറ്റുമൊക്കെയാണ് അവര്‍ക്ക് നാം സകാത്തില്‍ നിന്നും നല്‍കുന്നത് എങ്കില്‍ അല്പം സൂക്ഷ്മത നാം പുലര്‍ത്തേണ്ടതുണ്ട്. കാരണം ഇന്ന് ചില ആളുകള്‍ അകാരണമായി കടങ്ങള്‍ വാങ്ങിക്കൂട്ടുന്നത് കാണാം. ആര്‍ഭാടമായ ജീവിതത്തിന് വേണ്ടിയും, തങ്ങള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ വലിയ വീടും വാഹനവുമൊക്കെ കരസ്ഥമാക്കാനും കടത്തിന് പിറകെ പോകുന്നവരും വിരളമല്ല. മാത്രമല്ല പലപ്പോഴും അത്തരക്കാര്‍ സ്വന്തം ധനത്തില്‍ നിന്നും കടം വീട്ടാന്‍ വേണ്ടി പലപ്പോഴും പരിശ്രമിക്കാറുമില്ല. അങ്ങനെയുള്ള ആളുകള്‍ സകാത്തിന് അര്‍ഹരല്ല. എന്നാല്‍ തങ്ങളുടെ അടിസ്ഥാനാപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി കടക്കാര്‍ ആവുകയും, സ്വയം ആ കടങ്ങള്‍ വീട്ടാന്‍ പരിശ്രമിച്ചിട്ടും സാധിക്കാതിരിക്കുകയും ചെയ്യുന്ന ആളുകളാണ് കടക്കാര്‍ എന്ന നിലക്ക് സകാത്തിന് അര്‍ഹരാവുന്നത്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍....

അല്ലാഹു അനുഗ്രഹിക്കട്ടെ....
___________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ