Tuesday, June 7, 2016

ഒരാള്‍ക്ക് തന്‍റെ സകാത്ത് മക്കള്‍ക്കോ മാതാപിതാക്കള്‍ക്കോ നല്‍കാമോ ?. നല്‍കാന്‍ പാടില്ലാത്തതും നല്‍കാവുന്നതുമായ സാഹചര്യങ്ങള്‍ ഏവ ?.


ചോദ്യം: പാവപ്പെട്ടവരായ മാതാപിതാക്കള്‍ക്കോ, മക്കള്‍ക്കോ സകാത്തില്‍ നിന്നും നല്‍കാമോ?. നല്‍കാന്‍ പാടില്ലാത്തതും പാടുളളതും ആയ സാഹചര്യങ്ങള്‍ ഏവ ?.

www.fiqhussunna.com

ഉത്തരം:  
 الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

തന്‍റെ അവശ്യ ചിലവുകള്‍ കഴിഞ്ഞ് ധനം കൈവശം ഉണ്ടാവുകയും തന്‍റെ മാതാപിതാക്കള്‍ ആവശ്യക്കാര്‍ ആവുകയും ചെയ്‌താല്‍ അവര്‍ക്ക് ചിലവിന് നല്‍കല്‍ മക്കളുടെ ബാധ്യതയാണ്. അതുപോലെ പിതാവിന്‍റെ കൈവശം തന്‍റെ ആവശ്യം കഴിഞ്ഞ് പണം അവശേഷിക്കുകയും മകന് തന്‍റെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ആവശ്യക്കാരനുമാണ് എങ്കില്‍ ചിലവിന് നല്‍കാന്‍ പിതാവും ബാധ്യസ്ഥനാണ്. അതുകൊണ്ടുതന്നെ മക്കള്‍ക്കോ അതുപോലെ മാതാപിതാക്കള്‍ക്കോ  സകാത്ത് നല്‍കാന്‍ പാടില്ല എന്നതാണ് അടിസ്ഥാനം. കാരണം അവര്‍ക്ക് അല്ലാതെത്തന്നെ ചിലവിന് നല്‍കാന്‍ ബാധ്യതപ്പെട്ടവരാണ്. 

ശൈഖ് ഇബ്നു ബാസ് (റ) പറയുന്നു: " തന്‍റെ സകാത്ത് മകനോ, മകള്‍ക്കോ, ഉമ്മക്കോ, ഉപ്പക്കോ, വല്ല്യുപ്പമാര്‍ക്കോ നല്‍കല്‍ അനുവദനീയമല്ല. മറിച്ച് പാവപ്പെട്ടവരായ തന്‍റെ സഹോദരങ്ങള്‍, അമ്മാവന്മാര്‍, പിതൃവ്യന്മാര്‍ തുടങ്ങിയവര്‍ക്ക് നല്‍കുന്നതില്‍ തെറ്റില്ല." - [http://www.binbaz.org.sa/noor/5075]. ഇവിടെ സഹോദരങ്ങള്‍ക്കും പിതൃവ്യനുമൊക്കെ നല്‍കാം എന്നത് ഒറ്റക്ക് താമസിക്കുന്ന തന്‍റെ സംരക്ഷണയിലല്ലാത്തവരെക്കുറിച്ചാണ്. മറിച്ച് തന്‍റെ കീഴില്‍ തന്‍റെ സംരക്ഷണത്തില്‍ കഴിയുന്ന സഹോദരങ്ങള്‍ക്ക് സകാത്തില്‍ നിന്നും നല്‍കാവതല്ല. കാരണം അവര്‍ക്ക് ചിലവിന് നല്‍കാന്‍ അവന്‍ ബാധ്യസ്ഥനാണ്. അത് മറ്റൊരു വിഷയമാണ്. സാന്ദര്‍ഭികമായി സൂചിപ്പിച്ചു എന്ന് മാത്രം. 

എന്നാല്‍ ഈ വിഷയത്തില്‍ അല്പം വിശദീകരണം ആവശ്യമാണ്‌. മക്കള്‍ക്ക് ചിലവിന് നല്‍കല്‍ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധമാകുന്ന ഘട്ടങ്ങളില്‍ മക്കള്‍ക്കോ, മാതാപിതാക്കള്‍ക്ക് ചിലവിന് നല്‍കല്‍ മക്കളുടെ മേല്‍ നിര്‍ബന്ധമായി വരുന്ന സാഹചര്യങ്ങളില്‍ മാതാപിതാക്കള്‍ക്കോ  സകാത്തില്‍ നിന്ന് നല്‍കാന്‍ പാടില്ല. അഥവാ ഫഖീര്‍ മിസ്കീന്‍ എന്നീ ഗണങ്ങളില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് അവര്‍ സകാത്തിന് അര്‍ഹാരാകുന്നില്ല.


ഉദാ: മകന്‍ പാവപ്പെട്ടവനാണ്. പിതാവിന്‍റെ കയ്യില്‍ തന്‍റെ ആവശ്യത്തെക്കാള്‍ കൂടുതല്‍ സ്വത്തും ഉണ്ട് എങ്കില്‍ ഈ സാഹചര്യത്തില്‍ ആ മകന് ചിലവിന് കൊടുക്കാന്‍ ആ പിതാവ് ബാധ്യസ്ഥനാണ്. അത് സകാത്തിന്‍റെ തുകയില്‍ നിന്നും നല്‍കാന്‍ പാടില്ല. അഥവാ താന്‍ നല്‍കാന്‍ നിര്‍ബന്ധിതനായ സംഖ്യ സകാത്തില്‍ നിന്നും നല്‍കാന്‍ പാടില്ല എന്നര്‍ത്ഥം. ഈ വിഷയത്തില്‍ എല്ലാ പണ്ഡിതന്മാര്‍ക്കും എകാഭിപ്രായമാണ്. അതുപോലെ  പിതാവ് പാവപ്പെട്ടവനും മകന്‍ ചിലവിന് നല്‍കാന്‍ ബാധ്യസ്ഥനും ആകുന്ന സാഹചര്യത്തില്‍ ആ ചിലവ് സകാത്തില്‍ നിന്നും നല്കാവതല്ല. 

قال ابن المنذر :" وأجمعوا على أن الزكاة لا يجوز دفعها إلى الوالدين والولد ، في الحال التي يجبر الدافع إليهم ، على النفقة عليهم " انتهى من " الإجماع " ( ص 57 ) .

 ഇമാം ഇബ്നുല്‍ മുന്‍ദിര്‍ പറയുന്നു: "ഒരാള്‍ തന്‍റെ മാതാപിതാക്കള്‍ക്കോ മക്കള്‍ക്കോ ചിലവിന് നല്‍കാന്‍ നിര്‍ബന്ധിതനാകുന്ന സാഹചര്യത്തില്‍ അവര്‍ക്ക് സകാത്തില്‍ നിന്നും നല്‍കാന്‍ പാടില്ല എന്നതില്‍ ഇജ്മാഅ് ഉണ്ട്" - [ഇജ്മാഅ്, പേജ്: 57].

അതു പോലെ സ്വയം ആവശ്യത്തിനുള്ള ധനം കൈവശമുള്ള മക്കള്‍ക്കോ  മാതാപിതാക്കള്‍ക്കോ നല്‍കുന്നതിനെ സംബന്ധിച്ച് ഞാന്‍ ഇവിടെ പരാമര്‍ശിക്കേണ്ടതില്ല. അവര്‍ സകാത്തിന്‍റെ അവകാശികളില്‍ പോലും പെടുന്നില്ല. സകാത്തിന്‍റെ അവകാശികളുടെ ഗണത്തില്‍ പെടുന്ന ഫഖീറോ, മിസ്കീനോ ആയ മക്കള്‍, മാതാപിതാക്കള്‍ എന്നിവരെക്കുറിച്ചാണ് നാം ചര്‍ച്ച ചെയ്യുന്നത്. അവര്‍ക്ക് ഒരാള്‍ ചിലവിന് നല്‍കാന്‍ ബാധ്യസ്ഥന്‍ ആണ് എങ്കില്‍ ആ ചിലവ് സകാത്തില്‍ നിന്നും നല്‍കാന്‍ പാടില്ല എന്ന് നമ്മള്‍ വ്യക്തമാക്കി. ഇനി ഒരാളുടെ കയ്യില്‍ ആ സകാത്തിന്‍റെ സംഖ്യയല്ലാതെ മറ്റൊന്നും അവശേഷിക്കാത്ത സാഹചര്യത്തില്‍ നല്‍കാമോ തുടങ്ങിയ കാര്യങ്ങള്‍ പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. അത് വളരെ വിരളമായ അവസ്ഥകള്‍ ആയതിനാലും, പ്രത്യേകമായ ചില സാഹചര്യങ്ങള്‍ക്ക് മാത്രം ബാധകമായതിനാലും അതിവിടെ നാം ചര്‍ച്ച ചെയ്യുന്നില്ല. താഴെ നല്‍കിയ ശൈഖ് ഇബ്നു ബാസ് (റ) ഫത്'വയില്‍ അത് പരാമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്.

ഇനി അവര്‍ക്ക് ഫഖീര്‍, മിസ്കീന്‍ എന്നീ കാരണങ്ങളാലല്ലാതെ കടക്കാര്‍, മോചനക്കരാറില്‍ ഏര്‍പ്പെട്ട അടിമ തുടങ്ങിയ അര്‍ത്ഥത്തില്‍ സകാത്തില്‍ നിന്നും നല്‍കാം എന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്:

മക്കളോ, മാതാപിതാക്കളോ, ഭാര്യമാരോ (സ്വയം കടം വീട്ടാന്‍ സാധിക്കാത്ത രൂപത്തിലുള്ള) കടക്കാര്‍ ആണെങ്കില്‍, അതായത് സകാത്തില്‍ നിന്നും അര്‍ഹിക്കുന്ന കടക്കാര്‍ ആണെങ്കില്‍  അവരുടെ കടം വീട്ടാന്‍ സകാത്തില്‍ നിന്നും നല്‍കാം എന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. കാരണം മക്കളുടെ കടം വീട്ടുവാനുള്ള നിര്‍ബന്ധബാധ്യത മാതാപിതാക്കള്‍ക്കോ, മാതാപിതാക്കളുടെ കടം വീട്ടുവാനുള്ള നിര്‍ബന്ധബാധ്യത മക്കള്‍ക്കോ ഇല്ല, ഭാര്യയുടെ കടം വീട്ടുവാനുള്ള ബാധ്യത ഭര്‍ത്താവിനോ ഇല്ല. അവര്‍ അത് വീട്ടുന്നുവെങ്കില്‍ പരസ്പരം പുണ്യം ചെയ്യല്‍ മാത്രമാണത്.  അവര്‍ ആ കടം വീട്ടാന്‍ ബാധ്യസ്ഥരല്ല എന്നതുകൊണ്ടുതന്നെ കടക്കാര്‍ എന്ന നിലക്ക് അവര്‍ സകാത്ത് അര്‍ഹിക്കുന്നവര്‍ ആണ് എങ്കില്‍, ആ കടം വീട്ടാന്‍ സകാത്തില്‍ നിന്നും നല്‍കി സഹായിക്കാം. ഇനി കടത്തില്‍ നിന്നല്ലാതെത്തന്നെ ഒരാള്‍ക്ക് അവരെ സഹായിക്കാന്‍ പറ്റുമെങ്കില്‍ വളരെ നല്ലത്. പക്ഷെ തന്‍റെ മേലുള്ള നിര്‍ബന്ധ ബാധ്യത അല്ലാത്തതിനാല്‍ കടം കൊണ്ട് ബുദ്ധിമുട്ടുന്ന മക്കളെയും, മാതാപിതാക്കളെയും, ഭാര്യമാരെയും സകാത്തില്‍ നിന്നും സഹായിക്കാം എന്നതാണ് പ്രബലമായ അഭിപ്രായം: 

  "وقيد المالكية والشافعية وابن تيمية من الحنابلة الإعطاء الممنوع بسهم الفقراء والمساكين , أما لو أعطى والده أو ولده من سهم العاملين أو المكاتبين أو الغارمين أو الغزاة فلا بأس .

"മാലികീ മദ്ഹബിലും, ശാഫിഈ മദ്ഹബിലും, ഹംബലീ മദ്ഹബില്‍ ഇബ്നു തൈമിയ (റ) തിരഞ്ഞെടുത്ത അഭിപ്രായമനുസരിച്ചും (മക്കള്‍ക്കോ,  മാതാപിതാക്കള്‍ക്കോ, ഭാര്യക്കോ) സകാത്തില്‍ നിന്നും നല്‍കല്‍ നിഷിദ്ധമാണ് എന്നത് ഫഖീര്‍, മിസ്കീന്‍ എന്നീ ഗണങ്ങളില്‍ പരിമിതമാണ്. എന്നാല്‍ പിതാവിനോ മകനോ സകാത്തിന്‍റെ ഉദ്യോഗസ്ഥന്‍ എന്ന അര്‍ത്ഥത്തിലോ, അടിമ മോചനം എന്ന അര്‍ത്ഥത്തിലോ, കടക്കാര്‍ എന്ന അര്‍ത്ഥത്തിലോ, പട്ടാളക്കാര്‍ എന്ന അര്‍ത്ഥത്തിലോ നല്‍കപ്പെട്ടാല്‍ അത് നിഷിദ്ധമാകുന്നില്ല " - ["الموسوعة الفقهية" (23/177)].

ശൈഖ് ഇബ്നു ബാസ് (റ) പറയുന്നു: "സകാത്തിന് അര്‍ഹരായ നിന്‍റെ ബന്ധു മിത്രാതികള്‍ക്ക് നല്‍കുന്നതാണ് ബന്ധുമിത്രാതികള്‍ അല്ലാത്ത അര്‍ഹരായ ആളുകള്‍ക്ക് നല്‍കുന്നതിനേക്കാള്‍ ഉത്തമം. കാരണം സകാത്തിന് അവകാശികളായ ബന്ധുമിത്രാതികള്‍ക്ക് നല്‍കുമ്പോള്‍ കുടുംബബന്ധം ചേര്‍ക്കലും സകാത്ത് നല്‍കലും രണ്ടും ലഭിക്കുന്നു. പക്ഷെ ആ ബന്ധുക്കള്‍ നീ ചിലവിന് നല്‍കാന്‍ ബാധ്യതപ്പെട്ട ആളുകള്‍ ആണ് എങ്കില്‍, നീ അവര്‍ക്ക് നല്‍കേണ്ട ചിലവിന് പകരമായി നിന്‍റെ ധനം സംരക്ഷിക്കാന്‍ സകാത്തില്‍ നിന്നും അത് നല്‍കിയാല്‍ അത് അനുവദനീയമല്ല. നീ പരാമര്‍ശിച്ച സഹോദരീ സഹോദരന്മാര്‍ പാവപ്പെട്ടവരാണ് എന്നിരിക്കട്ടെ, അവര്‍ക്ക് ചിലവിന് നല്‍കാന്‍ മാത്രം ധനം നിനക്കില്ല എങ്കില്‍ നിന്‍റെ സകാത്തില്‍ നിന്നും അവര്‍ക്ക് നല്‍കുന്നതില്‍ തെറ്റില്ല. അതുപോലെ ആ സഹോദരീ സഹോദരന്മാര്‍ (സ്വയം കടം വീട്ടാന്‍ സാധിക്കാത്ത) കടക്കാര്‍ ആണെങ്കില്‍, ആ കടം നീ നിന്‍റെ സകാത്തില്‍ നിന്നും വീട്ടുന്നുവെങ്കില്‍ അതും നിന്നെ സംബന്ധിച്ചിടത്തോളം അനുവദനീയമാണ്. കാരണം ഒരു ബന്ധുവിന്‍റെ കടം വീട്ടുക എന്നത് മറ്റൊരു ബന്ധുവിന്‍റെ മേല്‍ ബാധ്യതയില്ല. അതുകൊണ്ടുതന്നെ ആ കടം വീട്ടുക വഴി നിന്‍റെ സകാത്ത് വീടുന്നതാണ്. ഇനി അത് നിന്‍റെ പിതാവോ, മകനോ ആണെങ്കിലും ശരി അവര്‍ക്ക് കടം ഉണ്ടായിരിക്കുകയും അവര്‍ക്ക് സ്വയം അത് വീട്ടാന്‍ സാധിക്കുകയും ചെയ്യുന്നില്ലെങ്കില്‍ നിന്‍റെ സകാത്തില്‍ നിന്നും ആ കടം വീട്ടാവുന്നതാണ്. അഥവാ നിന്‍റെ പിതാവിന്‍റെ കടവും അതുപോലെ നിന്‍റെ മകന്‍റെ കടവും സകാത്തില്‍ നിന്നും വീട്ടാം. പക്ഷെ ആ കടം നീ അവര്‍ക്ക് നല്‍കേണ്ടതായ നിര്‍ബന്ധ ചിലവ് (ഭക്ഷണം, വസ്ത്രം, ചികിത്സ, പാര്‍പ്പിടം)  കാരണത്താല്‍ ഉണ്ടായതായിരിക്കാന്‍ പാടില്ല എന്ന നിബന്ധനയുണ്ട്.  നിന്‍റെ മേല്‍ നിര്‍ബന്ധമായ ചിലവിന് പണം കണ്ടെത്തിയത് മുഖേനയാണ് ആ കടം വന്നതെങ്കില്‍ അത് നിന്‍റെ സകാത്തില്‍ നിന്നും വീട്ടാന്‍ പാടില്ല. കാരണം താന്‍ നിര്‍ബന്ധമായും ചിലവിന് നല്‍കേണ്ടവര്‍ക്ക് അത് നല്‍കാതിരിക്കുകയും, പിന്നീട് അവര്‍ അതിനായി കടമെടുത്തത് തന്‍റെ സകാത്തില്‍ നിന്നും വീട്ടുകയും ചെയ്യുന്നത് സകാത്ത് നല്‍കാതിരിക്കാനുള്ള ഒരു തന്ത്രം പ്രയോഗിക്കലാകാന്‍ ഇടയുണ്ട്" - [http://www.binbaz.org.sa/fatawa/1548].

അതുപോലെ ശൈഖ് ഇബ്നു ഉസൈമീന്‍ (റ) പറയുന്നു:

دفع الزكاة إلى أصله وفرعه أعني آباءه وأمهاته وإن علوا ، وأبناءه وبناته وإن نزلوا إن كان لإسقاط واجب عليه لم تجزئه ، كما لو دفعها ليسقط عنه النفقة الواجبة لهم عليه إذا استغنوا بالزكاة ، أما إن كان في غير إسقاط واجب عليه ، فإنها تجزئه ، كما لو قضى بها ديناً عن أبيه الحي ، أو كان له أولاد ابن وماله لا يحتمل الإنفاق عليهم وعلى زوجته وأولاده ، فإنه يعطي أولاد ابنه من زكاته حينئذ ؛ لأن نفقتهم لا تجب عليه في هذه الحال
 
"തന്‍റെ ഉസൂലിനും അതുപോലെ ഫുറൂഇനും സകാത്തില്‍ നിന്നും നല്‍കുന്നത്, (അഥവാ മാതാപിതാക്കള്‍ വല്യുപ്പ വല്യുമ്മ എന്നിങ്ങനെ  മുകളിലോട്ടും, തന്‍റെ ആണ്‍ മക്കളും പെണ്‍മക്കളും അവരുടെ മക്കള്‍ എന്നിങ്ങനെ താഴോട്ടും) അവര്‍ക്ക് സകാത്തില്‍ നിന്നും നല്‍കുന്നത്, താന്‍ അവര്‍ക്ക് നിര്‍ബന്ധമായും നല്‍കേണ്ട വല്ല ബാധ്യതക്കും പകരമായാണ് എങ്കില്‍ അതുകൊണ്ട് അയാളുടെ സകാത്ത് വീടുകയില്ല. അതുപോലെ താന്‍ അവര്‍ക്ക് ചിലവിന് നല്‍കാന്‍ ബാധ്യസ്ഥനാകുന്നത് ഇല്ലാതാക്കാന്‍ വേണ്ടിയാണ് സകാത്തില്‍ നിന്നും നല്‍കുന്നത് എങ്കില്‍ അതും അനുവദനീയമല്ല. എന്നാല്‍ തന്‍റെ മേല്‍ ഉള്ള ബാധ്യതയല്ലാത്ത ഒരു കാര്യത്തിനാണ് നല്‍കിയത് എങ്കില്‍, ഉദാ: ജീവിച്ചിരിക്കുന്ന തന്‍റെ പിതാവിന്‍റെ കടം പോലുള്ള കാര്യങ്ങള്‍ക്കാണ് നല്‍കുന്നതെങ്കില്‍ സകാത്ത് വീടും. അതുപോലെ തന്‍റെ മകന് മക്കള്‍ ഉണ്ടായിരിക്കുകയും ഭാര്യക്കും, മക്കള്‍ക്കും കൂടി ചിലവിന് നല്‍കാന്‍ ഉള്ള വരുമാനം ആ മകന് ഇല്ലാതിരിക്കുകയും ചെയ്‌താല്‍, സകാത്തിന് അര്‍ഹരായ ആ മകന്‍റെ മക്കള്‍ക്ക് തന്‍റെ സകാത്തില്‍ നിന്നും നല്‍കുക എന്നതും അനുവദനീയമാണ്. കാരണം (മകന്‍ ജീവിച്ചിരിക്കെ) മകന്‍റെ മക്കള്‍ക്ക് ചിലവിന് നല്‍കാന്‍ അദ്ദേഹം ബാധ്യസ്ഥനല്ല എന്നതിനാലാണത." - [മജ്മൂഉ ഫതാവ : 18/415].

അതുകൊണ്ട് മാതാപിതാക്കളോ, മക്കളോ, ഭാര്യമാരോ സ്വയം വീട്ടാന്‍ സാധിക്കാത്ത കടക്കാര്‍ ആയിരിക്കുകയും, ആ കടം അവരുടെ ദൈനംദിന ചിലവ് കാരണം ഉണ്ടായത് അല്ലാതിരിക്കുകയും ചെയ്‌താല്‍ അവരുടെ കടം വീട്ടാന്‍ തന്‍റെ സകാത്തില്‍ നിന്നും നല്‍കാം. അതുപോലെ തന്‍റെ കൈവശം അവര്‍ക്ക് നല്‍കാന്‍ സകാത്തിന്‍റെ പണമല്ലാതെ മറ്റൊന്നും അവശേഷിക്കാത്ത സാഹചര്യത്തിലും സകാത്തില്‍ നിന്നും  അവര്‍ക്ക് നല്‍കാം. അല്ലാത്ത പക്ഷം നല്‍കാന്‍ പാടില്ല എന്നതാണ് ഇതുമായി ബന്ധപ്പെട്ട് നാം മനസ്സിലാക്കേണ്ടത്.  

അല്ലാഹു അനുഗ്രഹിക്കട്ടെ ...
______________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ