Monday, May 30, 2016

ഒരു റമദാനില്‍ ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും ഒരുമിച്ച് വന്നാല്‍ ലോകാവസാനത്തിന്‍റെ അടയാളമോ ?. 2027 നെ സംബന്ധിച്ച് പ്രചരിപ്പിക്കപ്പെടുന്ന മെസേജ് വസ്തുതയെന്ത് ?


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد ؛

2027നെ സംബന്ധിച്ച് പല സഹോദരങ്ങളും ഒരു മെസേജ് വ്യാപകമായി ഷെയര്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഈ ലേഖനം എഴുതുന്നത്.  അന്ത്യനാള്‍ സംഭവിക്കും എന്നതും, അതിനോട് വളരെ അടുത്തായാണ്‌ നബി (സ) നിയോഗിക്കപ്പെട്ടത് എന്നതും, മുഹമ്മദ്‌ (സ) അന്ത്യപ്രവാചകനാണ്‌ എന്നതും , അന്ത്യദിനത്തോട് അനുബന്ധിച്ച് നബി (സ) പഠിപ്പിച്ച കാര്യങ്ങള്‍ സംഭവിക്കുമെന്നുമുള്ളതില്‍ എല്ലാവരും അടിയുറച്ച് വിശ്വസിക്കുന്നു. പക്ഷെ അന്ത്യനാള്‍ എപ്പോള്‍ സംഭവിക്കുമെന്നത് അല്ലാഹുവിനല്ലാതെ മറ്റൊരാള്‍ക്കും അറിയില്ല എന്നതാണ് ഒരു മുസ്‌ലിമിന്‍റെ വിശ്വാസം. എന്നാല്‍ ചില വാറോലകളെ കൂട്ടുപിടിച്ച് 2027ല്‍ അത് സംഭവിക്കും, അതല്ലെങ്കില്‍ അതിന്‍റെ വലിയ അടയാളങ്ങള്‍ വരും എന്നെല്ലാം ചിലര്‍ പ്രചരിപ്പിക്കുന്നത് കാണാം. ഇമാം മഹ്ദി വരുന്നതിന് മുന്നോടിയായുള്ള റമദാനില്‍  ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും ഒരുമിച്ച് സംഭവിക്കും, അത് 2027 ലാണ്  എന്ന് പ്രതിപാദിച്ചുകൊണ്ടാണ് ഇത് പ്രചരിക്കപ്പെടുന്നത്. 

www.fiqhussunna.com

മുന്‍പ് പലരും 2000 ല്‍ ലോകമവസാനിക്കും എന്ന് പ്രവചിച്ചു. പിന്നീട് ചില കലണ്ടറുകളുടെ അടിസ്ഥാനത്തില്‍ 2012ല്‍ അത് സംഭവിക്കും എന്ന് പ്രവചിച്ചു. ഇങ്ങനെ പോകുന്നു പ്രവചനങ്ങള്‍. അപ്രകാരം പ്രവചിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുക എന്നുള്ളത് അല്ലാഹുവിന്‍റെ മേല്‍ കളവ് പ്രചരിപ്പിക്കലാണ്. കാരണം അല്ലാഹുവിന് മാത്രം അറിവുള്ള ഗൈബിയായ കാര്യങ്ങള്‍ അവകാശപ്പെടുക എന്നത് കുഫ്റാണ്.  ഇത്തരം മെസേജുകള്‍ അറിയാതെ ചില സഹോദരങ്ങള്‍ പ്രചരിപ്പിച്ചു പോകുന്നത് കാണുമ്പോള്‍ ഏറെ സങ്കടകാരമാണ്, അതിലുപരി ഈ ഉമ്മത്തില്‍ ഇന്ന് നിലനില്‍ക്കുന്ന അജ്ഞതയുടെ ആഴം കൂടിയാണ് അത് സൂചിപ്പിക്കുന്നത്.

പ്രചരിപ്പിക്കപ്പെടുന്ന മെസ്സേജ് ഇപ്രകാരമാണ്: (ലോക ചരിത്രത്തില്‍ ആദ്യമായി 2027ലെ റമളാനില്‍ അത് സംഭവിക്കാന്‍ പോകുന്നു. 2027 ഫിബ്രവരി 7 അതായത് റമളാന്‍ 1നു ചന്ദ്രഗ്രഹണവും, 2027 ഫിബ്രവരി 20നു അതായത് റമളാന്‍ പകുതിയോട് അടുപ്പിച്ച് സൂര്യഗ്രഹണവും നടക്കാന്‍ പോകുന്നു. ലോക മുസ്ലിമീങ്ങള്‍ ആകാംശയോടെ കാത്തിരിക്കുന്നു 2027 ലെ റമളാന് ഇനി 12 വര്‍ഷം മാത്രം ബാക്കി. മുത്തു നബി (സ) തങ്ങള്‍ പറഞ്ഞു: "ഇമാം മഹ്ദി വരുന്നതിന് മുന്‍പ് ഒരു അടയാളം വരാനുണ്ട് ഇവിടെ. അല്ലാഹു ഈ ലോകം സൃഷ്ടിച്ചത് മുതല്‍ ഇതുവരെ അതുണ്ടായിട്ടില്ല. ഇമാം മഹ്ദി വരുന്നതിന് തൊട്ടുമുന്‍പുള്ള റമളാന്‍ മാസത്തില്‍ ആദ്യ ദിവസം ചന്ദ്രഗ്രഹണം ഉണ്ടാകും റമളാന്‍ പകുതിയില്‍ സൂര്യ ഗ്രഹണവും ഉണ്ടാവും")

ഇനി ഇതിന്‍റെ നിജസ്ഥിതി നമുക്ക് പരിശോധിക്കാം: മേല്‍പറഞ്ഞ ഹദീസ് ഉണ്ടോ ?. അത് സ്വീകാര്യയോഗ്യമാണോ ?. 


حدثنا أبو سعيد الاصطخري ثنا محمد بن عبد الله بن نوفل ثنا عبيد بن يعيش ثنا يونس بن بكير عن عمرو بن شمر عن جابر عن محمد بن علي قال:" إن لمهدينا آيتين لم تكونا منذ خلق السماوات والأرض تنكسف القمر لأول ليلة من رمضان وتنكسف الشمس في النصف منه ولم تكونا منذ خلق الله السماوات والأرض".
 അബൂ സഈദ് അല്‍അസ്ത്വഖ്'രി പറഞ്ഞു: അദ്ദേഹത്തോട് മുഹമ്മദ്‌ ബ്ന്‍ അബ്ദുല്ലാഹ് ബ്ന്‍ നൗഫല്‍ പറഞ്ഞു:  അദ്ദേഹത്തോട് ഉബൈദ് ബ്ന്‍ യഈശ് പറഞ്ഞു: അദ്ദേഹത്തോട് യൂനുസ് ബ്ന്‍ ബകീര്‍ പറഞ്ഞു: അദ്ദേഹം  അംറു ബ്നു ശമിറില്‍ നിന്നും: അദ്ദേഹം ജാബിറില്‍ നിന്നും : അദ്ദേഹം മുഹമ്മദ്‌ ബിന്‍ അലിയ്യില്‍ നിന്നും ഉദ്ദരിക്കുന്നു: അദ്ദേഹം പറഞ്ഞു: "നമ്മുടെ മഹ്ദിക്ക് രണ്ട് ദൃഷ്ടാന്തങ്ങളുണ്ട്. ആകാശഭൂമി സൃഷ്ടിക്കപ്പെട്ടതിനു ശേഷം അപ്രകാരമൊന്ന് സംഭവിച്ചിട്ടില്ല. റമളാനിലെ ആദ്യത്തെ രാവില്‍ ചന്ദ്രഗ്രഹണവും അതിന്‍റെ പാതിയില്‍  സൂര്യഗ്രഹണവും സംഭവിക്കും. അല്ലാഹു ആകാശ-ഭൂമിയെ സൃഷ്ടിച്ചത് മുതല്‍ അപ്രകാരം സംഭവിച്ചിട്ടില്ല." - [ദാറ ഖുത്വനി: 2/65].

ഇത് ഇമാം ദാറ ഖുത്വനി (റ) യാണ് ഉദ്ദരിച്ചിട്ടുള്ളത്. ഈ ഹദീസ് മൗളൂഅ് ആയ അഥവാ കെട്ടിച്ചമക്കപ്പെട്ട ഹദീസ് ആണ്. ഈ ഹദീസിന്‍റെ പരമ്പരയില്‍ യൂനുസ് ബ്ന്‍ ബകീര്‍ എന്നയാള്‍ ഉണ്ട്. അയാള്‍ ധാരാളമായി തെറ്റുകള്‍ സംഭവിക്കുന്ന ആളാണ്‌. അതുപോലെ അദ്ദേഹം അത് ഉദ്ദരിക്കുന്നത് അംറു ബ്നു ശമിര്‍ എന്നയാളില്‍ നിന്നാണ്. ഇയാള്‍ കള്ള ഹദീസുകള്‍ കെട്ടിച്ചമക്കുന്ന ആളാണ്‌ എന്നാണ് ഹദീസ് നിധാനശാസ്ത്ര പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്: 

ഇമാം സുലൈമാനി (റ) പറയുന്നു: അംറു റാഫിളിയാക്കള്‍ക്ക് (ശിയാക്കള്‍ക്ക്) വേണ്ടി ഹദീസുകള്‍ കെട്ടിച്ചമക്കുന്ന ആളാണ്‌. 

ഇമാം ഹാകിം (റ) പറയുന്നു: "ജാബിര്‍ അല്‍ജഅഫിയെ ഉദ്ദരിച്ചുകൊണ്ട് ധാരാളമായി ഹദീസുകള്‍ കെട്ടിച്ചമക്കുന്ന ആളാണയാള്‍" മുകളില്‍ പരമര്‍ശിച്ച ഹദീസ് ഇയാള്‍ ജാബിര്‍ അല്‍ജഅഫിയില്‍ നിന്നാണ് ഉദ്ദരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 

ഇമാം ഇബ്നു ഹിബ്ബാന്‍ (റ)   പറയുന്നു: "സ്വഹാബത്തിനെ കുറ്റം പറയുന്ന ഒരു റാഫിളിയാണിയാള്‍. വിശ്വാസയോഗ്യരായ ആളുകളുടെ പേരില്‍ കള്ളഹദീസുകള്‍ ഉദ്ദരിക്കലും ഇയാളുടെ പ്രവര്‍ത്തിയാണ്". 

ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി പറയുന്നു: "ഇയാള്‍ ളഈഫും റാഫിളിയുമാണ്‌". - [മേല്‍പറഞ്ഞ ഉദ്ദരണികള്‍ ലഭിക്കാന്‍: മഹ്ദിയെക്കുറിച്ച് വന്ന കള്ളഹദീസുകള്‍ സമാഹരിച്ച الموسوعة في أحاديث المهدي الضعيفة والموضوعة എന്ന  അബ്ദുല്‍ അലീം അബ്ദുല്‍ അളീം ബസ്തവിയുടെ ഗ്രന്ഥത്തില്‍ പേജ്: 169 നോക്കുക]. 

അതുകൊണ്ടുതന്നെ ഈ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ 2027 ടു കൂടി ലോകാവസാനത്തിന്‍റെ വലിയ അടയാളങ്ങള്‍ സമാഗതമാകും എന്ന് പറയാന്‍ സാധിക്കില്ല. മറിച്ച് അലിയ് ബ്ന്‍ അബീ ത്വാലിബ്‌ (റ) വിന്‍റെ മകന്‍ മുഹമ്മദ്‌ ബ്ന്‍ അലി (റ) വിലേക്ക് ചേര്‍ത്തി കള്ളമായി പ്രചരിപ്പിക്കപ്പെട്ട ഒരു കാര്യം മാത്രമാണത്. 

ഇനി പ്രചരിപ്പിക്കപ്പെടുന്ന മെസ്സേജിലെ രണ്ടാമത്തെ കളവ്: "എന്‍റെ സമുദായം 1500 വര്‍ഷം കടന്നുപോകുകയില്ല" എന്ന് നബി (സ) പറഞ്ഞുവെന്നാണ്. ഇതും നബി (സ) യുടെ മേല്‍ കെട്ടിച്ചമക്കപ്പെട്ട കളവാണ്. അല്ലാഹുവിന്‍റെ റസൂല്‍ (സ) അപ്രകാരം പറഞ്ഞിട്ടില്ല. പിന്നെ ഈ കണക്ക് എവിടെ നിന്ന് വന്നു എന്ന് ചോദിച്ചാല്‍ ചില ആളുകള്‍ മറ്റു ചില ഹദീസുകളെ അതില്‍ പരാമര്‍ശിക്കപ്പെട്ട ജൂത ക്രിസ്ത്യാനികളെ സംബന്ധിച്ചുള്ള കാര്യങ്ങളെപ്പറ്റി ഗണിച്ചെടുത്താണ് 1500 വര്‍ഷം എന്ന സംഖ്യ ഉണ്ടാക്കിയത്. ഹദീസില്‍അന്ത്യദിനത്തോട് അടുത്തായാണ്‌ മുസ്‌ലിം സമുദായം ഉള്ളത് എന്നത് വ്യക്തമാണ് എങ്കില്‍ക്കൂടി 1500 എന്നൊരു കണക്ക് ഹദീസില്‍ ഇല്ല.

ഇവര്‍ ദുര്‍വ്യാഖ്യാനിച്ച ഹദീസ് ഇപ്രകാരമാണ്: 


مثل المسلمين واليهود والنصارى، كمثل رجل استأجر قوما، يعملون له عملا إلى الليل، فعملوا إلى نصف النهار فقالوا: لا حاجة لنا إلى أجرك، فاستأجر آخرين، فقال: أكملوا بقية يومكم ولكم الذي شرطت، فعملوا حتى إذا كان حين صلاة العصر، قالوا: لك ما عملنا، فاستاجر قوما، فعملوا بقية يومهم حتى غابت الشمس، واستكملوا أجر الفريقين).). ‏صحيح البخاري،

 "മുസ്‌ലിമീങ്ങളുടെയും, ജൂത ക്രിസ്ത്യാനികളുടെയും ഉദാഹരണം ഒരാള്‍ രാത്രി വരെ ജോലി ചെയ്യാനായി ഒരു പറ്റം ആളുകളെ കൂലിക്ക് വിളിച്ചത് പോലെയാണ്. ഒരു കൂട്ടര്‍ പകല്‍ പകുതിയോളം ജോലി ചെയ്തപ്പോഴേക്കും, ഞങ്ങള്‍ക്ക് തന്‍റെ കൂലി വേണ്ട എന്ന് പറഞ്ഞ് നിര്‍ത്തി. അപ്പോള്‍ അയാള്‍ മറ്റൊരു കൂട്ടരെ കൂലിക്ക് വിളിച്ചു. അയാള്‍ പറഞ്ഞു: നിങ്ങള്‍ ഇന്ന് അവശേഷിച്ചത് പൂര്‍ത്തിയാക്കുക. ഞാന്‍ വാഗ്ദാനം ചെയ്തത് നിങ്ങള്‍ക്ക് നല്‍കാം. അവര്‍ അസറ് വരെ പണിയെടുത്തു. എന്നിട്ട് പറഞ്ഞു: ഞങ്ങള്‍ ഇതുവരെ ചെയ്തതെന്തോ അത് മതി. അപ്പോള്‍ അയാള്‍ മറ്റൊരു കൂട്ടരെ കൂലിക്ക് വിളിച്ചു. അവര്‍ അവശേഷിച്ച സമയം സൂര്യന്‍ അസ്തമിക്കുന്നത് വരെ പണിയെടുത്തു. അവര്‍ ആ ഇരുകൂട്ടരുടെ പ്രതിഫലവും പൂര്‍ണമായി  നേടുകയും ചെയ്തു." - [ബുഖാരി: 558]. 

 യഥാര്‍ത്ഥത്തില്‍ ഈ ഹദീസ് കൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാ നബിമാരിലും വിശ്വസിക്കുകയും പൂര്‍ണമായ വിശ്വാസത്തോടെ അല്ലാഹുവിനെ കണ്ടുമുട്ടുകയും ചെയ്യുന്നവര്‍ക്കാണ് അല്ലാഹുവിന്‍റെ പക്കല്‍ വിജയമുള്ളത് എന്നതും അന്ത്യദിനം അടുത്താണ് എന്നതുമാണ്‌. എന്നാല്‍ ഈ ഉമ്മത്തിന്‍റെ ആയുസ് 1500 വര്‍ഷമാണ്‌ എന്ന് ഖണ്ടിതമായി പറയാനുള്ള യാതൊന്നും ആ ഹദീസിലില്ല  :  

ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റ) ഈ ഹദീസിന്‍റെ വിശദീകരണത്തില്‍ പറയുന്നു: (ജൂതന്മാരാണ് ആദ്യം ജോലി ചെയ്തവര്‍) "ഞങ്ങള്‍ക്ക് തന്‍റെ കൂലി ആവശ്യമില്ല" എന്നവര്‍ പറഞ്ഞതുകൊണ്ട് അവര്‍ അല്ലാഹുവില്‍ അവിശ്വസിക്കുകയും, വിശ്വാസത്തില്‍ നിന്ന് പിന്തിരിഞ്ഞു കളയുകയും, അതിനാല്‍ അല്ലാഹു അവരെ ഉപേക്ഷിക്കുകയും ചെയ്തു എന്നതാണ്................ അതുപോലെത്തന്നെയാണ്  നസാറാക്കളും അവരുടെ സമയം ജൂതന്മാരുടെ പകുതിയായിരുന്നു എന്ന് അതില്‍ സൂച്ചനയുണ്ട്. കാരണം അവര്‍ മുഴുവന്‍ പകലിന്റെയും കാല്‍ ഭാഗം മാത്രമാണ് പണിയെടുത്തത്....... "എന്നാല്‍ പകലില്‍ നിന്നും വളരെ കുറച്ച് മാത്രം അവശേഷിച്ചപ്പോള്‍ സൂര്യന്‍ അസ്തമിക്കുന്നത് വരെ അത് പൂര്‍ത്തിയാക്കിയവര്‍ എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത്. മുസ്‌ലിമീങ്ങളാണ്. അവര്‍ മൂന്ന്‍ നബിമാരിലും വിശ്വസിച്ചത് കൊണ്ട് അവര്‍ക്ക് ആ മൂന്ന്‍ പേരുടെ പ്രതിഫലവും ലഭിച്ചു. ദുനിയാവില്‍ വളരെ കുറഞ്ഞ സമയമെ ഇനി അവശേഷിക്കുന്നുള്ളൂ എന്നതിലേക്ക് ഈ ഹദീസ് സൂചന നല്‍കുന്നു. അതിനെക്കുറിച്ച് "ഞാനും അന്ത്യദിനവും തമ്മില്‍ ഈ വിത്യാസത്തിലാണ് ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്" എന്ന് പറഞ്ഞുകൊണ്ട് തന്‍റെ ചൂണ്ടുവിരലും നടുവിരലും നബി (സ) ഉയര്‍ത്തിക്കാണിച്ച ഹദീസ് വിശദീകരിക്കുന്നിടത്ത് അത് കൂടുതല്‍ വ്യക്തമാക്കാം " - [ഫത്ഹുല്‍ബാരി: ഹദീസ് 2151]. 

അതെ അന്ത്യദിനം അടുത്തുവെന്നുള്ളത് അല്ലാഹുവിന്‍റെ റസൂല്‍ (സ) പഠിപ്പിച്ച കാര്യമാണ്. അന്ത്യദിനത്തോട് അടുത്തായാണ്‌ അല്ലാഹുവിന്‍റെ റസൂല്‍ നിയോഗിക്കപ്പെട്ടത് എന്ന് സ്വഹീഹായ ഹദീസുകളില്‍ [പരാമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ അത് ഇന്ന വര്‍ഷമാണെന്നോ. അതിന്‍റെ അടയാളങ്ങള്‍ പുലരുന്നത് ഇന്ന വര്‍ഷമാണെന്നോ ആര്‍ക്കും പ്രവചിക്കാന്‍ സാധ്യമല്ല. ഹദീസുകളെ ദുര്‍വ്യാഖ്യാനിച്ച് അപ്രകാരമുള്ള ഗവേഷണങ്ങള്‍ നടത്തുക എന്നത് വളരെ വലിയ പാതകമാണ്.

മേല്‍പറഞ്ഞ ഹദീസില്‍ നിന്നും ജൂതക്രിഷ്ട്യാനികളുടെ കാലം ചരിത്രകാരന്മാര്‍ വിലയിരുത്തിയതിനെ ആസ്പദമാക്കി ഗണിച്ചാണ് ചിലര്‍ മുസ്‌ലിം ഉമ്മത്തിന്റെ ആയുസ് 1500 വര്‍ഷം എന്ന് പ്രചരിപ്പിക്കുന്നത്. മാത്രമല്ല അത് നബി (സ) പറഞ്ഞു എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് അതിനെ കൂടുതല്‍ വലിയ അപരാധമാക്കി മാറ്റുന്നു. "എന്‍റെ മേല്‍ അറിഞ്ഞുകൊണ്ട് ആര് കളവ് പറയുന്നുവോ അവന്‍ നരകത്തില്‍ തന്‍റെ ഇരിപ്പിടം ഉറപ്പിച്ചുകൊള്ളട്ടെ" എന്ന് അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ഇത്തരം മെസ്സേജുകള്‍ ഷെയര്‍ ചെയ്യുന്നത് നാം സൂക്ഷിക്കുക. എഴുതിയ ആളുടെ പേരും വിലാസവും ഇല്ലാത്ത ഒരു മെസേജും ഷെയര്‍ ചെയ്യല്‍ അനുവദനീയമല്ല.  കാരണം അത് വസ്തുതകളുടെ സത്യസന്ധതയെ ബാധിക്കും. അതുകൊണ്ടാണ് ഇമാമീങ്ങള്‍ : "മതം അത് സനദിലൂടെ മാത്രമാണ്. ഇല്ലെയെങ്കില്‍ തോന്നിയവരെല്ലാം മതത്തിന്‍റെ പേരില്‍ തോന്നിയത് പ്രചരിപ്പിക്കുമായിരുന്നു". എന്ന് പറയാന്‍ കാരണം. ഇനി പേരും വിലാസവും ഉണ്ടെങ്കിലും അത് പറയുന്ന വ്യക്തി സ്വീകാര്യനാണോ, മതപരമായി അത് പറയാന്‍ യോഗ്യനാണോ എന്നെല്ലാം വിലയിരുത്തിയാണ് നാം മതപരമായ വിഷയങ്ങള്‍ സ്വീകരിക്കേണ്ടത്. ഇല്ലെങ്കില്‍ ക്രിസ്തീയ സമുദായത്തിന് സംഭവിച്ച പോലെ എല്ലാ കെട്ടുകഥകളും വിശ്വസിക്കുന്നവരായി ഈ സമുദായവും മാറും... അതുകൊണ്ട് നാം സൂക്ഷിക്കുക.
ഇമാം മഹ്ദി വരും എന്നതും അത് അന്ത്യദിനത്തിന്‍റെ അടയാളത്തില്‍ പെട്ടതാണ് എന്നതും വസ്തുതയാണ് പക്ഷെ അത് 2027 ലാണ് എന്ന് പറയാന്‍ ആര് നമുക്കധികാരം തന്നു. അതൊരു പക്ഷെ അല്ലാഹു നിശ്ചയിച്ചത് പ്രകാരം 2027 നോ, അതിനു മുന്‍പോ, അതിന് ശേഷമോ സംഭവിച്ചെന്നു വരാം. അതുപോലെ അതിന്‍റെ അടയാളങ്ങളും. പക്ഷെ അത് ഇന്ന വര്‍ഷമായിരിക്കും എന്ന് പറയാന്‍, എന്ന് കണക്കാക്കാന്‍ ആരാണ് നമുക്കധികാരം തന്നത് ?!. ജിബ്‌രീല്‍ അലൈഹിസ്സലാം മഹാനായ നബി (സ) യോട് അന്ത്യദിനം എപ്പോള്‍ സംഭവിക്കും എന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍, "ചോദിക്കപ്പെട്ടയാള്‍ക്ക് ചോദിച്ച ആളെക്കാള്‍ ആ വിഷയത്തില്‍ യാതൊന്നുമറിയില്ല" എന്ന് റസൂല്‍ കരീം (സ) മറുപടി നല്‍കിയത് നമുക്കേവര്‍ക്കും മാതൃകയാണ്.അല്ലാഹുവിന്‍റെ റസൂലിന് പോലും അറിയാത്ത കാര്യം ചിലര്‍ ഗവേഷണം ചെയ്ത് കണ്ടെത്തിയെന്നോ ?!. ഈ ബാലപാഠം പോലും നമുക്ക മനസ്സിലായില്ലയെങ്കില്‍ നാം തീര്‍ത്തും അപകടത്തിലാണ്.

അന്ത്യദിനത്തിന്‍റെ സമയമെപ്പോള്‍ എന്നറിയുന്നതിലല്ല, അതിനുവേണ്ടി നാം തയ്യാറെടുത്തോ എന്നതാണ് ചിന്തിക്കേണ്ടത്. അന്ത്യനാൾ എപ്പോഴാണ് സംഭവിക്കുക എന്നതറിയാൻ വ്യഘ്രത കാണിച്ച ആളുകൾക്ക് വിശുദ്ധ ഖുർആൻ കൃത്യമായ മറുപടി നൽകുന്നുണ്ട്:

يَسْأَلُونَكَ عَنِ السَّاعَةِ أَيَّانَ مُرْسَاهَا (42) فِيمَ أَنْتَ مِنْ ذِكْرَاهَا (43) إِلَى رَبِّكَ مُنْتَهَاهَا (44) إِنَّمَا أَنْتَ مُنْذِرُ مَنْ يَخْشَاهَا (  (45كَأَنَّهُمْ يوم يَرَوْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا (46)

" ആ അന്ത്യസമയത്തെപ്പറ്റി, അതെപ്പോഴാണ്‌ സംഭവിക്കുക എന്ന്‌ അവര്‍ നിന്നോട്‌ ചോദിക്കുന്നു. നിനക്ക്‌ അതിനെപ്പറ്റി എന്ത്‌ പറയാനാണുള്ളത്‌?. അതിന്റെ അറിവ് അതിന്റെ രക്ഷിതാവിന്റെ പക്കലാണ്. അതിനെ ഭയപ്പെടുന്നവര്‍ക്ക്‌ ഒരു താക്കീതുകാരന്‍ മാത്രമാണ്‌ നീ. അതിനെ അവര്‍ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര്‍ (ഇവിടെ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും (അവര്‍ക്ക്‌ തോന്നുക.)". - [ നാസിആത്ത് : 42 - 45].

അഥവാ ആ സമയം അറിഞ്ഞതുകൊണ്ട്‌ പ്രത്യേകിച്ച് എന്തുകിട്ടാനാണ്. പക്ഷെ ആ അന്ത്യസമയത്തെ ഭയപ്പെടുന്നവർക്കുള്ള താക്കീതുകാരനായാണ് പ്രവാചകൻ(സ) വന്നത്. അതിനാൽ തന്നെ ആര് ആ പ്രവാചകനെ അനുസരിക്കുന്നുവോ അവർക്ക് മാത്രമാണ് ആ താക്കീത് ഉപകരിക്കുന്നത്. എന്നതുപോലെ മഹ്ദിയുടെ ആഗമനം പ്രവാചകൻ(സ) നമുക്ക് നൽകിയ ഒരു സന്തോഷവാർത്തയാണ്. അതെപ്പോഴാണ്‌ എന്ന് കൃത്യമായി പ്രവാചകൻ(സ) പഠിപ്പിച്ചിട്ടില്ല. എന്നാൽ നിങ്ങൾ ഖുർആനും പ്രവാചകചര്യയും മുറുകെപ്പിടിക്കുന്നവരാണ് എങ്കിൽ സ്വാഭാവികമായും മഹ്ദിയുടെ ആഗമനസമയത്ത് നിങ്ങളുണ്ടെങ്കിൽ നിങ്ങൾ അദ്ദേഹത്തിന്റെ അനുയായികളിൽ പെട്ടവരായിരിക്കും എന്നതാണ് പ്രവാചകവചനങ്ങൾ സൂചിപ്പിക്കുന്നത്.

ഏതായാലും ഒരു വിശ്വാസി ഏതു സാഹചര്യത്തിലായാലും കൈകൊള്ളേണ്ട നിലപാട് എന്ന് പറയുന്നത് ഖുർആനും, സുന്നത്തും, സ്വഹാബത്ത് മനസ്സിലാക്കിയ രൂപത്തിൽ മനസ്സിലാക്കി അതിനുവേണ്ടി നിലകൊള്ളുക എന്നതാണ്. കൃത്രിമമായ നിഗമനങ്ങൾ മെനഞ്ഞ് മഹ്ദിയെ കണ്ടെത്താൻ സത്യവിശ്വാസികളോട് അല്ലാഹു ആവശ്യപ്പെട്ടിട്ടില്ല. മറിച്ച് മഹ്ദിയുടെ ആഗമനം വെളിപ്പെടും. അത് സംശയഭേധമന്യേ വിശ്വാസികൾക്ക് അല്ലാഹു പ്രകടമാക്കിക്കൊടുക്കും.  അതാണ്‌ കൃത്യമായി പ്രവാചകൻ (സ) പഠിപ്പിച്ചിട്ടുള്ളത്‌. സ്വാഭാവികമായും ഖുർആനും സുന്നത്തും പിൻപറ്റുന്നവർ ആയിരിക്കും അദ്ദേഹത്തോടൊപ്പം നിലകൊള്ളുക. ആയതിനാൽ തന്നെ ഖുർആനും സുന്നത്തും മുറുകെപ്പിടിക്കുക എന്നതാണ് അടിസ്ഥാനം... (കൂടുതല്‍ മനസ്സിലാക്കാന്‍ ഈയുള്ളവന്‍ നേരത്തെ എഴുതിയ : മഹ്ദി വരുന്ന സമയം അന്വേഷിച്ച് നടക്കുന്നവരോട്  എന്ന ലേഖനം വായിക്കുക.). അല്ലാഹു അനുഗ്രഹിക്കട്ടെ ...