Saturday, May 21, 2016

ശഅബാന്‍ മാസത്തിന്‍റെ ശ്രേഷ്ഠത - ഉള്ളതും ഇല്ലാത്തതും.


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد ؛

ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഏതൊരു വിഷയത്തെ സംബന്ധിച്ചും പ്രാമാണികമായി അതില്‍ സ്ഥിരപ്പെട്ടുവന്ന കാര്യങ്ങളെക്കുറിച്ചും പ്രമാണത്തിന്‍റെ പിന്‍ബലമില്ലാത്ത കാര്യങ്ങളെക്കുറിച്ചും അറിയുക എന്നത് ഏറെ അനിവാര്യമാണ്. ശഅബാന്‍ മാസവുമായി ബന്ധപ്പെട്ട് നബി (സ) യില്‍ നിന്നും സ്ഥിരപ്പെട്ട് വന്ന കാര്യങ്ങളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് വന്ന പ്രമാണത്തിന്‍റെ പിന്‍ബലമില്ലാത്ത കാര്യങ്ങളെക്കുറിച്ചുമാണ് ഈ ലേഖനം ചര്‍ച്ച ചെയ്യുന്നത്. പരമാവധി ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എല്ലാം ഉള്‍കൊള്ളിക്കാന്‍ ശ്രമിച്ചതുകൊണ്ട് ഒരല്പം ദൈര്‍ഘ്യം ഉണ്ടെങ്കില്‍ക്കൂടി വിഷയത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് പൂര്‍ണമായി വായിക്കണം എന്ന് ആമുഖമായി അപേക്ഷിക്കുന്നു. 

www.fiqhussunna.com


ഒന്നാമതായി:  ശഅബാന്‍ കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കലേക്ക്‌ ഉയര്‍ത്തപ്പെടുന്ന മാസമാണ്. അതുകൊണ്ടുതന്നെ റമളാന്‍ കഴിഞ്ഞാല്‍ റസൂല്‍ (സ) ഏറ്റവും കൂടുതല്‍ നോമ്പ് പിടിച്ചിരുന്നത് ശഅബാന്‍ മാസത്തിലാണ്. ഇത് സ്വഹീഹായ ഹദീസുകളില്‍ നമുക്ക് കാണാം:

عن أسامة بن زيد قال:  قلت يا رسول الله،  لم أرك تصوم شهرا من الشهور ما تصوم من شعبان،  قال:  ذلك شهر يغفل الناس عنه بين رجب ورمضان ،  وهو شهر ترفع فيه الأعمال إلى رب العالمين ، فأحب أن يرفع عملي وأنا صائم.
ഉസാമ ബ്ന്‍ സൈദ്‌ പറഞ്ഞു: ഞാന്‍ റസൂല്‍ (സ) യോട് ചോദിച്ചു:  അല്ലാഹുവിന്‍റെ റസൂലേ, (റമളാന്‍ കഴിഞ്ഞാല്‍പ്പിന്നെ) ശഅബാന്‍ മാസത്തില്‍ അങ്ങ് വ്രതമനുഷ്ഠിക്കുന്നത് പോലെ മറ്റൊരു മാസത്തിലും അത്രയും വ്രതമെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ !. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "റജബിനും റമളാനിനും ഇടയില്‍ ആളുകള്‍ (പരിഗണിക്കാതെ) അശ്രദ്ധരായി വിടുന്ന ഒരു മാസമാണത്. അതാകട്ടെ അല്ലാഹുവിന്‍റെ പക്കലേക്ക് കര്‍മ്മങ്ങള്‍ ഉയര്‍ത്തപ്പെടുന്ന ഒരു മാസമാണ്. അതുകൊണ്ട് ഞാന്‍ നോമ്പുകാരനായിരിക്കെ എന്‍റെ കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കലേക്ക്‌ ഉയര്‍ത്തപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു." - [നസാഇ: 2357, അല്‍ബാനി: ഹദീസ് ഹസന്‍].
عن عائشة أم المؤمنين رضي الله عنها أنها قالت : " كان رسول الله صلى الله عليه وسلم يصوم حتى نقول : لا يفطر ، ويفطر حتى نقول : لا يصوم ، وما رأيت رسول الله صلى الله عليه وسلم استكمل صيام شهر قط إلا رمضان وما رأيته في شهر أكثر منه صياما في شعبان "

ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ (റ) യില്‍ നിന്ന് നിവേദനം: അവര്‍ പറഞ്ഞു: "റസൂല്‍ (സ) ചിലപ്പോള്‍ തുടര്‍ച്ചയായി നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു. എത്രത്തോളമെന്നാല്‍ ഇനി അദ്ദേഹം ഒരിക്കലും നോമ്പ് ഒഴിവാക്കില്ല എന്ന് ഞങ്ങള്‍ പറയുമായിരുന്നു. അതുപോലെ അദ്ദേഹം നോമ്പ് നോല്‍ക്കാതിരിക്കാറുള്ള കാലവും ഉണ്ടായിരുന്നു. എത്രത്തോളമെന്നാല്‍ ഇനി അദ്ദേഹം നോമ്പ് എടുക്കില്ല എന്ന് ഞങ്ങള്‍ പറയുമാറ് അത് തുടരുമായിരുന്നു. റമളാനിലല്ലാതെ മറ്റൊരു മാസത്തിലും അല്ലാഹുവിന്‍റെ റസൂല്‍ പരിപൂര്‍ണമായി നോമ്പെടുത്തത് ഞാന്‍ കണ്ടിട്ടേയില്ല. അതുപോലെ (അതു കഴിഞ്ഞാല്‍ പിന്നെ) ശഅബാന്‍ മാസത്തേക്കാള്‍ കൂടുതല്‍ മറ്റൊരു മാസത്തിലും അദ്ദേഹം നോമ്പെടുക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല." - [മുത്തഫഖുന്‍ അലൈഹി].

ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റ) പറയുന്നു: "ശഅബാന്‍ മാസത്തില്‍ വ്രതമെടുക്കുന്നത് പ്രത്യേകം ശ്രേഷ്ഠകാരമാണ് എന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം". - [ഫത്ഹുല്‍ ബാരി: വോ: 4 പേജ്: 253].

ഇമാം സ്വന്‍ആനി (റഹിമഹുല്ല) പറയുന്നു: " (റമളാന്‍ കഴിഞ്ഞാല്‍) ശഅബാന്‍ മാസത്തില്‍ പ്രത്യേകമായി മറ്റു മാസങ്ങളെക്കാള്‍ കൂടുതല്‍ നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു എന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം" - [സുബുലുസ്സലാം: വോ: 2 പേജ്: 342]. 

അഥവാ ശഅബാന്‍ മാസത്തില്‍ വളരെ കുറഞ്ഞ ദിവസങ്ങള്‍ മാത്രമേ റസൂല്‍ (സ) നോമ്പ് ഒഴിവാക്കാറുണ്ടായിരുന്നുള്ളൂ എന്ന് നമുക്ക് ഹദീസുകളില്‍ കാണാം. ഉമ്മുല്‍ മുഅമിനീന്‍ ആഇശ (റ) യില്‍ നിന്നും ഇമാം മുസ്‌ലിം ഉദ്ദരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഇപ്രകാരം കാണാം: 

ولم أره صائما من شهر قط ، أكثر من صيامه من شعبان كان يصوم شعبان كله ، كان يصوم شعبان إلا قليلا

 "അദ്ദേഹം ശഅബാന്‍ മാസത്തില്‍ നോമ്പെടുക്കുന്നതിനേക്കാള്‍ മറ്റൊരു മാസത്തിലും നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ശഅബാന്‍ (ഏറെക്കുറെ) മുഴുവനും അദ്ദേഹം നോല്‍ക്കാറുണ്ടായിരുന്നു. വളരെ കുറഞ്ഞ ദിവസങ്ങളൊഴികെ ശഅബാന്‍ അദ്ദേഹം നോമ്പെടുത്തിരുന്നു." - [സ്വഹീഹ് മുസ്‌ലിം: 2029]. 

രണ്ടാമതായി:  ഇവിടെ നാം മനസ്സിലാക്കേണ്ട മറ്റൊരു വിഷയം ശഅബാന്‍ പൂര്‍ണമായി നോമ്പ് നോല്‍ക്കാമോ എന്നതാണ്. ശഅബാന്‍ പൂര്‍ണമായി നബി (സ) നോമ്പെടുത്തു എന്ന് ചില റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കപ്പെട്ടതു കൊണ്ടാണ് ഇങ്ങനെ ഒരു ചര്‍ച്ച ഉണ്ടായത്. 

عَنْ أُمِّ سَلَمَةَ رضي الله عنها قَالَتْ : مَا رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَامَ شَهْرَيْنِ مُتَتَابِعَيْنِ إِلا أَنَّهُ كَانَ يَصِلُ شَعْبَانَ بِرَمَضَانَ .

ഉമ്മു സലമ (റ) നിവേദനം: അവര്‍ പറഞ്ഞു: " റസൂല്‍ (സ) റമളാനും ശഅബാനും പരസ്പരം ചേര്‍ത്ത് നോമ്പ് പിടിക്കാറുണ്ടായിരുന്നു എന്നതൊഴിച്ചാല്‍, രണ്ട് മാസങ്ങള്‍ തുടര്‍ച്ചയായി അദ്ദേഹം നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല." - [അഹ്മദ്: 26022, അബൂദാവൂദ്: 2336, നസാഇ: 2175].

അതില്‍ത്തന്നെ അബൂ ദാവൂദ് ഉദ്ദരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഒന്നുകൂടി വ്യക്തമായി അത് പ്രതിപാദിക്കുന്നുണ്ട്: 


أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمْ يَكُنْ يَصُومُ مِنْ السَّنَةِ شَهْرًا تَامًّا إِلا شَعْبَانَ يَصِلُهُ بِرَمَضَانَ
"റസൂല്‍ (സ) ഒരു വര്‍ഷത്തില്‍ ഒരു മാസവും പൂര്‍ണമായി  നോല്‍ക്കാറുണ്ടായിരുന്നില്ല. ശഅബാനല്ലാതെ. അതിനെ റമളാനുമായി ചേര്‍ത്ത് നോല്‍ക്കുമായിരുന്നു." - [അബൂ ദാവൂദ്: 2048, അല്‍ബാനി: സ്വഹീഹ്]. 

ഇതിന്‍റെ അടിസ്ഥാനത്തില്‍ ശഅബാനില്‍ മുഴുവന്‍ നോമ്പ് എടുക്കാം എന്ന് പറഞ്ഞ പണ്ഡിതന്മാരുണ്ട്. ശൈഖ് ഇബ്നു ബാസ് റഹിമഹുല്ല ഈ അഭിപ്രായക്കാരനാണ്. മറ്റൊരു വിഭാഗം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടത് അദ്ദേഹം ചിലപ്പോള്‍ അത് ഭാഗികമായും ചിലപ്പോള്‍ അത് പൂര്‍ണമായും നോമ്പെടുത്തിരുന്നിരിക്കാം എന്നതാണ്.

എന്നാല്‍ ആഇശ (റ) യുടെ ഹദീസില്‍ പരാമര്‍ശിക്കപ്പെട്ടതുപോലെ "ശഅബാന്‍ പൂര്‍ണമായി നോറ്റിരുന്നു. കുറച്ച് ദിവസമൊഴികെ" എന്നതു തന്നെയായിരിക്കാം ഒരുപക്ഷെ ഉമ്മു സലമ (റ) യുടെ ഹദീസിലും ശഅബാന്‍ മുഴുവനും നോറ്റിരുന്നു എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത്. ഇത് ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റ) യും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
അഥവാ റമളാന്‍ കഴിഞ്ഞാല്‍   മറ്റേത് മാസങ്ങളെക്കാളും കൂടുതല്‍  ശഅബാനില്‍ നോറ്റിരുന്നു എന്ന അര്‍ത്ഥത്തില്‍ ശഅബാന്‍ ഏറെക്കുറെ മുഴുവനും നോറ്റിരുന്നു എന്നായിരിക്കാം അതിന്‍റെ വിവക്ഷ. ഭാഷാപരമായി അപ്രകാരം പ്രയോഗിക്കുക എന്നത് അന്യമല്ലതാനും. ഇതാണ് മൂന്നാമത്തെ അഭിപ്രായം. ഇതാണ് കൂടുതല്‍ പ്രബലമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്. കാരണം റസൂല്‍ (സ) യില്‍ നിന്നും സ്ഥിരപ്പെട്ട് വന്ന മറ്റു ഹദീസുകള്‍ കൂടി കൂട്ടി വായിക്കുമ്പോള്‍ ഈ ആശയം ഒന്നുകൂടി ബലപ്പെടുന്നു: 

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ : مَا صَامَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ شَهْرًا كَامِلا قَطُّ غَيْرَ رَمَضَانَ
.
  ഇബ്നു അബ്ബാസ് (റ) പറഞ്ഞു: "നബി (സ) റമളാന്‍ ഒഴികെ മറ്റൊരു മാസവും പൂര്‍ണമായി നോമ്പ് നോറ്റിട്ടില്ല" - [متفق عليه].

അതുപോലെ ആഇശ (റ) യില്‍ നിന്നും വന്ന ഹദീസില്‍ ഇപ്രകാരം കാണാം:
وَلا صَامَ شَهْرًا كَامِلا غَيْرَ رَمَضَانَ .
"അദ്ദേഹം റമളാനല്ലാത്ത മറ്റൊരു മാസവും പൂര്‍ണമായി നോമ്പ് നോറ്റിട്ടില്ല." - [സ്വഹീഹ് മുസ്‌ലിം: 746]. 

അതുകൊണ്ടുതന്നെ ശഅബാന്‍ അധികദിവസവും നോമ്പ്  നോറ്റു, എന്നാല്‍ മുഴുവനായും നോറ്റിട്ടില്ല എന്ന അഭിപ്രായമാണ് ശരിയായി മനസ്സിലാക്കാന്‍ സാധിക്കുന്നത്.

മൂന്നാമതായി:  ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് വല്ല ഹദീസും സ്വഹീഹായി വന്നിട്ടുണ്ടോ ?.

ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് വന്ന ഹദീസ് ഇപ്രകാരമാണ്:
عَنْ معاذ بن جبل رضي الله عنه عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ : " يطلع الله إلى خلقه في ليلة النصف من شعبان فيغفر لجميع خلقه إلا لمشرك أو مشاحن " 

മുആദ് ബ്ന്‍ ജബല്‍ (റ) വില്‍ നിന്നും നിവേദനം: റസൂല്‍ (സ) പറഞ്ഞു: "ശഅബാന്‍ പതിനഞ്ചിന്‍റെ രാവില്‍ അല്ലാഹു തന്‍റെ സൃഷ്ടികളിലേക്ക് നോക്കുകയും മുശ്രിക്കോ, തര്‍ക്കിക്കുന്നവനോ അല്ലാത്ത സകല സൃഷ്ടികള്‍ക്കും  അവന്‍ പൊറുത്ത് കൊടുക്കുകയും ചെയ്യും." - [ത്വബറാനി: 20/108, ഇബ്നു ഹിബ്ബാന്‍: 12/481]. 

ശൈഖ് അല്‍ബാനി റഹിമഹുല്ലാഹ് ഈ ഹദീസുകളുടെ വ്യത്യസ്ഥ സ്വഹാബിമാരില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും, അതിന്‍റെ വ്യതസ്ഥമായ സനദുകളും അദ്ദേഹത്തിന്‍റെ (السلسلة الصحيحة) എന്ന ഗ്രന്ഥത്തില്‍ എടുത്ത് കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഗ്രന്ഥത്തിലെ വോ: 3 പേജ്:  135 മുതലുള്ള വിശദമായ ചര്‍ച്ച വായനക്കാര്‍ക്ക്  പരിശോധിക്കാവുന്നതാണ്. ഈ ഹദീസിന്‍റെ വ്യത്യസ്ഥങ്ങളായ സനദുകള്‍ ചേര്‍ത്ത് വച്ചാല്‍ ഈ ഹദീസ് സ്വഹീഹാണ് എന്നതാണ് അദ്ദേഹം എത്തിയിട്ടുള്ള നിലപാട്. ഈ ഹദീസ് സംബന്ധിച്ച് അദ്ദേഹം പറയുന്നു: 


قال رحمه الله : حديث صحيح ، روي عن جماعة من الصحابة من طرق مختلفة يشد بعضها بعضا و هم معاذ ابن جبل و أبو ثعلبة الخشني و عبد الله بن عمرو و أبي موسى الأشعري و أبي هريرة و أبي بكر الصديق و عوف ابن مالك و عائشة .
"ഈ ഹദീസ് സ്വഹീഹാണ്. വ്യത്യസ്ഥ പരമ്പരകളിലൂടെ ഒരു പറ്റം സ്വഹാബിമാരില്‍ നിന്നും ഇത് ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. ആ റിപ്പോര്‍ട്ടുകള്‍ പരസ്പരം മറ്റൊന്നിനെ ബലപ്പെടുത്തുന്നു. മുആദ് ബ്ന്‍ ജബല്‍ (റ), അബൂ സഅലബ (റ), അബ്ദല്ലാഹ് ബ്ന്‍ അംറുബ്നുല്‍ ആസ്വ് (റ), അബൂ മൂസ അല്‍അശ്അരി (റ), അബൂഹുറൈറ (റ), അബൂ ബക്കര്‍ സ്വിദ്ദീഖ് (റ), ഔഫ്‌ ബ്ന്‍ മാലിക്ക് (റ), ആഇശ (റ) സ്വഹാബിമാരില്‍ നിന്നാണ് അത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്‌". - [السلسلة الصحيحة വോ: 3 പേജ്: 135]. 

ഈ ഹദീസിലെ (مشاحن) തര്‍ക്കിക്കുന്നവന്‍ എന്നതിന്‍റെ വിവക്ഷ മറ്റൊരു സത്യവിശ്വാസിയുമായി പരസ്പരം തെറ്റി നില്‍ക്കുകയോ, പകയും വിദ്വേശവും വെച്ചു പുലര്‍ത്തുകയോ ചെയ്യുന്നവന്‍ എന്നതാണ്. സത്യവിശ്വാസികള്‍ പരസ്പരം മൂന്ന്‍ ദിവസത്തില്‍ കൂടുതല്‍ തെറ്റി നില്‍ക്കാന്‍ പാടില്ല എന്ന് നമുക്കറിയാമല്ലോ. ശഅബാന്‍ മാസത്തിലാകട്ടെ പ്രത്യേകിച്ചും അതുണ്ടാകരുത്. കാരണം അത് പാപമോചനം തടയപ്പെടുന്നതിന് കാരണമാകും എന്ന് മേല്‍പറഞ്ഞ ഹദീസില്‍ നിന്നും മനസ്സിലാക്കാം. 

ഇനി ഇവിടെ വളരെ സുപ്രധാനമായി നാം മനസ്സിലാക്കേണ്ട വിഷയം, ശഅബാന്‍ പതിനഞ്ചിലെ രാവുമായി ബന്ധപ്പെട്ട് സ്വഹീഹായ ഈ ഹദീസ് വന്നിട്ടുണ്ട് എന്നതുകൊണ്ട്‌ ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് ചിലര്‍ കടത്തിക്കൂട്ടിയ അനാചാരങ്ങള്‍ ഒരിക്കലും സാധൂകരിക്കപ്പെടുകയില്ല. 

നാലാമതായി: ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് ചിലര്‍ കടത്തിക്കൂട്ടിയ അനാചാരങ്ങള്‍ എന്തെല്ലാം ?. 

ഒന്ന്: ശഅബാന്‍ പതിനഞ്ചിന് പ്രത്യേകമായുള്ള നോമ്പ്. ബറാഅത്ത് നോമ്പ് എന്ന പേരില്‍ പൊതുവേ ആളുകള്‍ പറഞ്ഞു വരാറുള്ള നോമ്പ് ആണിത്. ശഅബാന്‍ മാസത്തില്‍ പൊതുവേ നോമ്പ് പിടിക്കലും ശഅബാന്‍ മാസത്തിന്‍റെ പൂരിഭാഗം ദിവസങ്ങളും നോമ്പെടുക്കലും നബി (സ) യുടെ സുന്നത്താണ് എന്ന് നേരത്തെ ഹദീസുകള്‍ ഉദ്ദരിച്ച് നാം വിശദീകരിച്ചല്ലോ. അതുപോലെ എല്ലാ ഹിജ്റ മാസങ്ങളിലെയും 13, 14, 15 ദിവസങ്ങള്‍ അയ്യാമുല്‍ ബീളിന്‍റെ ദിവസങ്ങള്‍ എന്ന നിലക്ക്   നോമ്പെടുക്കല്‍ സുന്നത്താണ് എന്നും നമുക്കറിയാം. അതുപോലെ ദാവൂദ് നബി (അ) യുടെ നോമ്പ് എന്ന് നബി (സ) പഠിപ്പിച്ച ഒന്നിടവിട്ട് നോമ്പെടുക്കുന്നതും സുന്നത്താണ്. ആ നിലക്കെല്ലാം ശഅബാന്‍ പതിനഞ്ചിന് ഒരാള്‍ നോമ്പെടുക്കുകയാണ് എങ്കില്‍ അത് നബി (സ) പഠിപ്പിച്ച പരിതിക്കുള്ളില്‍ വരുന്നതാണ്. എന്നാല്‍ അതല്ലാതെ ശഅബാന്‍ പതിനഞ്ചിന് മാത്രം പ്രത്യേകമായ നോമ്പുണ്ട് എന്ന് വാദിക്കുകയും, ബറാഅത്ത് നോമ്പ് എന്ന പേരില്‍ ആളുകളോട് ശഅബാന്‍ പതിനഞ്ച് നോമ്പെടുക്കണം എന്നാവശ്യപ്പെടുകയും ചെയ്യുന്നത് ചിലര്‍ കടത്തിക്കൂട്ടിയ ബിദ്അത്തുകളില്‍പ്പെട്ടതാണ്.

അത് സാധൂകരിക്കാന്‍ അവര്‍ ഉദ്ദരിക്കാറുള്ള ഹദീസ് ഇപ്രകാരമാണ്:

إذا كانت ليلة النصف من شعبان فقوموا ليلها وصوموا نهارها
"ശഅബാന്‍ പാതിയായാല്‍ (അഥവാ പതിനഞ്ചായാല്‍) അതിന്‍റെ രാവ് നിങ്ങള്‍ നിന്ന് നമസ്കരിക്കുകയും, അതിന്‍റെ പകല്‍ നിങ്ങള്‍ നോമ്പെടുക്കുകയും ചെയ്യുക".  ഇബ്നു മാജയാണ് ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പക്ഷെ ഈ ഹദീസ് موضوع ആയ ഹദീസ്, അഥവാ കെട്ടിച്ചമക്കപ്പെട്ട ഹദീസ് ആണ് എന്നാണ് മുഹദ്ദിസീങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല  ശഅബാന്‍ പതിനഞ്ച് പ്രത്യേകമായി നോമ്പ് നോല്‍ക്കുന്നതോ, അതിന്‍റെ രാവ് പ്രത്യേകമായി നിന്ന് നമസ്കരിക്കുന്നതോ പരാമര്‍ശിക്കുന്നതായി വന്ന എല്ലാ റിപ്പോര്‍ട്ടുകളും ഒന്നുകില്‍ കെട്ടിച്ചമക്കപ്പെട്ട മൗളൂആയ ഹദീസുകളോ അതല്ലെങ്കില്‍ ദുര്‍ബലമായ ളഈഫായ ഹദീസുകളോ ആണ് എന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. ഇമാം ഇബ്നുല്‍ ജൗസി (റ)  തന്‍റെ കെട്ടിച്ചമക്കപ്പെട്ട ഹദീസുകള്‍ പരാമര്‍ശിക്കുന്ന (كتاب الموضوعات) എന്ന ഗ്രന്ഥത്തില്‍ പേജ് 440 മുതല്‍ 445 വരെയുള്ള ഭാഗത്തും, പേജ് 1010 മുതല്‍ 1014 വരെയുള്ള ഭാഗത്തും അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ ബൈഹഖി തന്‍റെ (شعب الإيمان) എന്ന ഗ്രന്ഥത്തിലും (ഹദീസ് 3841) , ഇമാം അബുല്‍ഖത്താബ് ബ്ന്‍ ദഹിയ (أداء ما وجي) എന്ന ഗ്രന്ഥത്തിലും (പേജ് : 79- 80) , ഇമാം അബൂ ശാമ അശാഫിഇ (الباعث على إنكار البدع والحوادث) എന്ന ഗ്രന്ഥത്തിലും പേജ് : 124 - 137  ശഅബാന്‍ പതിനഞ്ചിന് പ്രത്യേകമായി നോമ്പ് അല്ലെങ്കില്‍ നമസ്കാരം എന്നിവ പറയുന്നതായി വന്ന ഹദീസുകള്‍ എല്ലാം കെട്ടിച്ചമക്കപ്പെട്ടതോ ദുര്‍ബലമായതോ ആയ ഹദീസുകള്‍ ആണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

അല്ലാഹുവിന്‍റെ റസൂല്‍ (സ) പഠിപ്പിച്ച അയ്യാമുല്‍ ബീള് എന്ന നിലക്കോ, ശഅബാനിലെ ഏറിയ ഭാഗവും നോമ്പെടുക്കുക എന്നതിന്‍റെ ഭാഗമായോ നബി (സ) യുടെ സുന്നത്തനുസരിച്ച് ശഅബാന്‍ മാസത്തിലെ പതിനഞ്ച് അടക്കമുള്ള ദിനങ്ങളില്‍ നോമ്പ് സുന്നത്താണ് എന്നിരിക്കെ , നബി (സ) യില്‍ നിന്നും സ്ഥിരപ്പെട്ട് വന്നിട്ടില്ലാത്ത ഒരു പ്രത്യേക പ്രാധാന്യം പതിനഞ്ചിലെ നോമ്പിന് മാത്രം കല്പിച്ച് അന്ന് പ്രത്യേകമായി നോമ്പ് നോല്‍ക്കല്‍ ബിദ്അത്താണ്. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. നമ്മുടെ ഉമ്മ മഹതി ആഇശ (റ) നബി (സ) യില്‍ നിന്നും ഉദ്ദരിച്ച പ്രസിദ്ധമായ ഹദീസില്‍ ഇപ്രകാരം കാണാം:
من عمل عملا ليس عليه أمرنا فهو رد
"നമ്മുടെ കല്പനയില്ലാത്ത ഒരു കാര്യം ഒരാള്‍ (മതത്തിന്‍റെ) പേരില്‍ അനുഷ്ടിച്ചാല്‍ അത് മടക്കപ്പെടുന്നതാണ്" - [متفق عليه]. അഥവാ അത് അസ്വീകാര്യമായിരിക്കും എന്നതോടൊപ്പം അതവന്‍റെ മേല്‍ ശിക്ഷയായി മടങ്ങുന്നതാണ്. 

രണ്ട്: ചില ആളുകള്‍ അനുഷ്ടിക്കുന്ന ശഅബാന്‍ പതിനഞ്ചിന്‍റെ രാവിലെ 'സ്വലാത്തുല്‍ അല്‍ഫിയ' എന്ന നമസ്കാരം യാതൊരു പ്രമാണവുമില്ലാത്ത മറ്റൊരു ബിദ്അത്താണ്. ശഅബാന്‍ പതിനഞ്ചിന് നൂറ് റകഅത്ത് നമസ്കരിക്കുകയും അതില്‍ ഓരോ റകഅത്തിലും 10 വീതം തവണ സൂറത്തുല്‍ ഇഖ്‌ലാസ് പാരായണം ചെയ്യുകയും ചെയ്യുന്ന പ്രത്യേക നമസ്കാരമാണ് അത്. അതിനെക്കുറിച്ച് ഇമാം നവവി (റ) പറയുന്നു: 

الصلاة المعروفة بصلاة الرغائب , وهي ثنتا عشرة ركعة تصلى بين المغرب والعشاء ليلة أول جمعة في رجب , وصلاة ليلة نصف شعبان مائة ركعة وهاتان الصلاتان بدعتان ومنكران قبيحتان ولا يغتر بذكرهما في كتاب قوت القلوب , وإحياء علوم الدين , ولا بالحديث المذكور فيهما فإن كل ذلك باطل ، ولا يغتر ببعض من اشتبه عليه حكمهما من الأئمة فصنف ورقات في استحبابهما فإنه غالط في ذلك , وقد صنف الشيخ الإمام أبو محمد عبد الرحمن بن إسماعيل المقدسي كتابا نفيسا في إبطالهما فأحسن فيه وأجاد رحمه الله
" സ്വലാത്തുര്‍ റഗാഇബ് എന്നറിയപ്പെടുന്ന (ആഗ്രഹസഫലീകരണ) നമസ്കാരം, അതായത് റജബ് മാസത്തിലെ ആദ്യത്തെ ജുമുഅ ദിവസം മഗ്രിബിനും ഇഷാക്കും ഇടയില്‍ നമസ്കരിക്കുന്ന പന്ത്രണ്ട് റകഅത്ത് നമസ്കാരം, അതുപോലെ ശഅബാന്‍ പതിനഞ്ചിന് നമസ്കരിക്കുന്ന നൂറ് റകഅത്ത് നമസ്കാരം ഇവ രണ്ടും ബിദ്അത്താണ്. അവ അങ്ങേയറ്റം വലിയ തിന്മയും  മ്ലേച്ചവുമാണ്. 'ഖൂതുല്‍ ഖുലൂബ്' എന്ന ഗ്രന്ഥത്തിലോ, 'ഇഹ്'യാ ഉലൂമുദ്ദീന്‍' എന്ന ഗ്രന്ധത്തിലോ അവ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നതിനാലോ, അതുമായി ബന്ധപ്പെട്ട ഹദീസ് കണ്ടോ ആരും തന്നെ വഞ്ചിതരാവേണ്ടതില്ല. അവയെല്ലാം തന്നെ ബാത്വിലാണ്. അതുപോലെ അതിന്‍റെ മതവിധി വ്യക്തമല്ലാത്തതിനാല്‍ അത് പുണ്യകരമാണ് എന്ന നിലക്ക് കൃതിയെഴുതിയ ഇമാമീങ്ങളുടെ വാക്കുകള്‍ കണ്ടും ആരും വഞ്ചിതരാകേണ്ട. കാരണം അവര്‍ക്ക് ആ വിഷയത്തില്‍ തെറ്റുപറ്റിയിരിക്കുന്നു. ശൈഖ് ഇമാം അബൂ മുഹമ്മദ്‌ അബ്ദു റഹ്മാന്‍ ബ്ന്‍ ഇസ്മാഈല്‍ അല്‍ മഖ്ദിസി ആ രണ്ട് നമസ്കാരങ്ങളും (ബിദ്അത്തും) വ്യാജവുമാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് വളരെ വിലപ്പെട്ട ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. വളരെ നല്ല രൂപത്തില്‍ വസ്തുനിഷ്ഠമായി അദ്ദേഹം ആ രചന നിര്‍വഹിച്ചിരിക്കുന്നു. അല്ലാഹു അദ്ദേഹത്തിന് കരുണ ചെയ്യട്ടെ." - [അല്‍മജ്മൂഅ് : 3/548].

മൂന്ന്: ശഅബാന്‍ പതിനഞ്ചാം രാവില്‍ പ്രത്യേകം എണ്ണം സൂറത്തു യാസീന്‍ പാരായണം ചെയ്യല്‍. ഇത് പ്രമാണബദ്ധമായി സ്ഥിരപ്പെടാത്ത ഒരു കാര്യമാണ്. യാതൊരുവിധ ഹദീസും ഇതുമായി ബന്ധപ്പെട്ട് സ്ഥിരപ്പെട്ട് വന്നിട്ടില്ല. അതുപോലെ ശഅബാന്‍ പതിനഞ്ചിന്‍റെ രാവില്‍ ഇശാ നമസ്കാരത്തിന് പ്രത്യേകമായി സൂറത്തുല്‍ യാസീന്‍ പാരായണം ചെയ്യല്‍. അങ്ങനെ ഇന്ന നമസ്കാരത്തിന് ഇന്ന സൂറത്ത് നിങ്ങള്‍ പ്രത്യേകമായി പാരായണം ചെയ്യണം എന്ന് പഠിപ്പിക്കേണ്ടത് അല്ലാഹുവിന്‍റെ റസൂലാണ്.  റസൂല്‍ കരീം (സ) യില്‍ നിന്നും അങ്ങനെ യാതൊന്നും തന്നെ ഹദീസുകളില്‍ വന്നതായി കാണാന്‍ സാധിക്കില്ല. ചില ആളുകള്‍ ഇതോടൊപ്പം ആരൊക്കെയോ കെട്ടിയുണ്ടാക്കിയ മൗലിദ് കിതാബുകള്‍ ഏടുകള്‍ തുടങ്ങിയവയും പാരായണം ചെയ്യുന്നു. പലതിലും ഇസ്‌ലാമിന്‍റെ അടിസ്ഥാന തത്വമായി തൗഹീദിന് ഘടകവിരുദ്ധമായ വരികളും ഉള്‍ക്കൊള്ളുന്നു. അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ. അറിവില്ലായ്മ കൊണ്ടും തെറ്റിദ്ധാരണ കൊണ്ടും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ആളുകള്‍ക്ക് അല്ലാഹു ഹിദായത്ത് നല്‍കുമാറാകട്ടെ.  ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് കൊണ്ട് അല്ലാഹുവിന്‍റെ അനുഗ്രഹവും രിസ്കും ഇറങ്ങുകയല്ല. മറിച്ച് അവന്‍റെ ശാപമാണ് ലഭിക്കുക. കാരണം അല്ലാഹുവിന്‍റെ മതത്തില്‍ അനാചാരങ്ങള്‍ കടത്തിക്കൂട്ടുക എന്നത് അത്യധികം ഗൗരവപരമായ പാതകമാണ്.

നാല്:  ശഅബാന്‍ പതിനഞ്ച് ആഘോഷിക്കല്‍ അനാചാരങ്ങളില്‍പ്പെട്ടതാണ്. നമ്മുടെ മാതൃകയായ റസൂല്‍ കരീം (സ) നമുക്ക് പഠിപ്പിച്ച് തന്നത് മൂന്ന്‍ ആഘോഷങ്ങളാണ്.  ഈദുല്‍ അള്ഹാ , ഈദുല്‍ ഫിത്വര്‍ , അതുപോലെ വെള്ളിയാഴ്ച ദിവസം ഇതല്ലാത്ത മറ്റൊരു ഈദ് മതത്തിലില്ല. അതുകൊണ്ടുതന്നെ ശഅബാന്‍ പതിനഞ്ചാം രാവില്‍ മധുരം കൊടുത്തും പ്രത്യേകം ഭക്ഷണം പാകം ചെയ്തുമെല്ലാം ആഘോഷിക്കുന്നത് ബിദ്അത്താണ്. കാരണം അല്ലാഹുവിന്‍റെ റസൂലോ, സ്വഹാബത്തോ ആരും തന്നെ അപ്രകാരം ചെയ്തതായി യാതൊരു തെളിവുമില്ല. മതത്തില്‍ പുത്തന്‍ ആചാരങ്ങള്‍ കടത്തിക്കൂട്ടുന്നതില്‍ നിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.

ലജ്നതുദ്ദാഇമയുടെ ഫത്വയില്‍ ഇപ്രകാരം കാണാം: " ലൈലത്തുല്‍ ഖദ്റോ അതുപോലുള്ള മറ്റു രാവുകളോ ആഘോഷിക്കരുത്. അതുപോലെ ഏതെങ്കിലും പ്രത്യേക അവസരങ്ങളില്‍ ഉദാ: ശഅബാന്‍ പതിനഞ്ചാം രാവ്, ഇസ്റാഅ് മി
അ്റാജ് , മൗലിദുന്നബവി തുടങ്ങിയ ആഘോഷങ്ങള്‍ നിഷിദ്ധമാണ്. കാരണം അല്ലാഹുവിന്‍റെ റസൂലോ (സ) സ്വഹാബത്തോ ആരും തന്നെ അപ്രകാരം ചെയ്തതായി സ്ഥിരപ്പെട്ടിട്ടില്ല. "നമ്മുടെ മതത്തില്‍ ഇല്ലാത്ത ഒരു കാര്യത്തെ (മതത്തിന്‍റെ പേരില്‍) ആരെങ്കിലും കടത്തിക്കൂട്ടിയാല്‍ അത് മടക്കപ്പെടുന്നതാണ്" എന്ന് അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിച്ചിട്ടുമുണ്ട്." - [ഫതാവ ലജ്നതുദ്ദാഇമ : 2/257-258].

അഞ്ച്: ആയുസ് വര്‍ദ്ധിക്കാനും, അപകടങ്ങള്‍ നീങ്ങാനും പ്രത്യേകമായി ശഅബാന്‍ പതിനഞ്ചാം രാവില്‍ ആറു റകഅത്തുകള്‍ നമസ്കരിക്കല്‍. ഇതും അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിച്ചിട്ടില്ലാത്ത മറ്റാരോ കടത്തിക്കൂട്ടിയ ബിദ്അത്താണ്.  

ഇത്തരം പുത്തന്‍ ആചാരങ്ങള്‍ എല്ലാം വെടിഞ്ഞ് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ജീവിതത്തില്‍ പകര്‍ത്തി  ജീവിക്കാന്‍ ഓരോരുത്തരും പരിശ്രമിക്കുക. ഒരാള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അയാള്‍ക്ക് ചെയ്യാന്‍ മാത്രം സുന്നത്തുകള്‍ അല്ലാഹുവിന്‍റെ റസൂല്‍ (സ) തന്നെ പഠിപ്പിച്ചിട്ടുണ്ട്. അതിലേക്ക് പുത്തന്‍ ആചാരങ്ങള്‍ കടത്തിക്കൂട്ടേണ്ടതില്ല. നിങ്ങള്‍ ആലോചിച്ച് നോക്ക് ഒരാള്‍ അമല്‍ വര്‍ദ്ധിപ്പിക്കാനും പ്രതിഫലം ആഗ്രഹിക്കാനും ഉദ്ദേശിക്കുന്നുവെങ്കില്‍ അയാള്‍ ശഅബാന്‍ പൂരിഭാഗവും നോമ്പ് പിടിച്ചുകൊള്ളട്ടെ. അതാണ്‌ റസൂല്‍ (സ) ചര്യ. അത് ഒരു പതിനഞ്ചിന് മാത്രം പരിമിതപ്പെടുത്തുന്നത് എന്തിന്. ഇനി സാധിക്കില്ലയെങ്കില്‍ അയാള്‍ അയ്യാമുല്‍ ബീള് അതായത് 13, 14, 15 ദിനങ്ങള്‍ നോമ്പ് നോല്‍ക്കട്ടെ അതും റസൂല്‍ (സ) പഠിപ്പിച്ച സുന്നത്ത് ആണ്. മാത്രമല്ല ശഅബാന്‍ മാസത്തില്‍ നോമ്പ് നോല്‍ക്കുന്നതിനാണ് യുദ്ധം നിഷിദ്ധമാക്കപ്പെട്ട പവിത്രമാസങ്ങളില്‍ നോമ്പ് നോല്‍ക്കുന്നതിനേക്കാള്‍ ശ്രേഷ്ഠത. കാരണം അവയെക്കാള്‍ ശഅബാനില്‍ അല്ലാഹുവിന്‍റെ റസൂല്‍ നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു. റജബിലെ നോമ്പിനാണ്  കൂടുതല്‍ ശ്രേഷ്ഠത എന്ന് പ്രചരിപ്പിക്കുന്ന ചിലരുടെ അറിവില്ലായ്മ മനസ്സിലാക്കാന്‍ സാന്ദര്‍ഭികമായി സൂചിപ്പിച്ചു എന്ന് മാത്രം.  അതുപോലെ രാത്രി നമസ്കാരം എല്ലാ രാവിലും ഉണ്ട്. അത് ജീവിതത്തിന്‍റെ ഭാഗമാക്കട്ടെ. അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും ഇഷ്ടപ്പെടുന്ന ഒരാള്‍ അതല്ലേ ചെയ്യേണ്ടത്. നബി (സ) യുടെ മാതൃകയല്ലേ നാം പിന്‍പറ്റേണ്ടത്. അല്ലാഹുതൗഫീഖ് നല്‍കട്ടെ. അല്ലാഹു പറയുന്നത് നോക്കൂ:

قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَحِيمٌ
"( നബിയേ, ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ" - [ആലുഇംറാന്‍:31].  

അഞ്ചാമതായി: ഒരു വിഷയം കൂടി സൂചിപ്പിച്ചുകൊണ്ട് ശഅബാന്‍ മാസത്തെ സംബന്ധിച്ചുള്ള ഈ ലേഖനം അവസാനിപ്പിക്കുകയാണ്. ശഅബാന്‍ മാസത്തിന്‍റെ പാതി പിന്നിട്ടാല്‍ പിന്നെ നോമ്പ് നോല്‍ക്കരുത് എന്ന് ഹദീസ് ഉണ്ടോ ?. അതിന്‍റെ വിവക്ഷ എന്താണ് ?. ശഅബാന്‍ ഏറെക്കുറെ പൂര്‍ണമായും നബി (സ) നോമ്പ് നോറ്റിരുന്നു എന്ന ഹദീസുകളും ഈ ഹദീസും തമ്മില്‍ എങ്ങനെ യോജിപ്പിച്ച് മനസ്സിലാക്കാം എന്നെല്ലാം ചിലര്‍ സംശയം ഉന്നയിക്കാറുണ്ട്. ആ ഹദീസ് ഇപ്രകാരമാണ്: 
عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال : إذا بقي نصف من شعبان فلا تصوموه
അബൂ ഹുറൈറ (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: " ശഅബാനിലെ പകുതി മാത്രം ബാക്കിയായാല്‍ നിങ്ങള്‍ നോമ്പ് പിടിക്കരുത്" - [തിര്‍മിദി: 749. അല്‍ബാനി: സ്വഹീഹ്]. 

ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല) പറയുന്നു: "അതിന്‍റെ പൊരുള്‍ ശഅബാന്‍ പാതിക്ക് വെച്ച് നോമ്പ് നോല്‍ക്കാന്‍ തുടങ്ങരുത് എന്നതാണ്. എന്നാല്‍ ഒരാള്‍ ശഅബാന്‍ പൂര്‍ണമായോ പൂരിഭാഗമോ നോമ്പെടുത്താല്‍ അവന്‍ അവന് ആ സുന്നത്ത് ലഭിച്ചിരിക്കുന്നു." - [മജ്മൂഉ ഫതാവ: വോ: 25]. 

 അഥവാ ശഅബാന്‍ പാതിക്ക് വെച്ച് നോമ്പ് നോറ്റു തുടങ്ങരുത്. എന്നാല്‍ ശഅബാന്‍ ഏറെക്കുറെ പൂര്‍ണമായും നോമ്പെടുക്കണം എന്ന ഉദ്ദേശത്തോടെ നേരത്തെ നോമ്പ് നോറ്റു തുടങ്ങിയവര്‍ക്ക് പാതി പിന്നിട്ട ശേഷവും നോമ്പ് തുടരുന്നത് കുഴപ്പമില്ല. ആ നിലക്ക് തന്നെ മറ്റു ഹദീസുകളുമായി ഈ ഹദീസിന് യാതൊരു വൈരുദ്ധ്യവുമില്ല എന്ന് മനസ്സിലാക്കാം. അതുപോലെ ശഅബാന്‍ മാസത്തിന്‍റെ അവസാനത്തില്‍ റമളാന് ഒന്നോ രണ്ടോ ദിവസം മുന്‍പായി നിങ്ങള്‍ നോമ്പ് നോല്‍ക്കരുത്. എന്നാല്‍ ആരെങ്കിലും സാധാരണയായി നോമ്പ് നോറ്റു വരുന്നയാള്‍ ആണെങ്കില്‍ ആ നോമ്പുമായി പൊരുത്തപ്പെട്ട് വന്നാല്‍ ഉദാ: തിങ്കള്‍, വ്യാഴം സ്ഥിരമായി നോല്‍ക്കുന്നവരെപ്പോലെ അവര്‍ക്ക് നോല്‍ക്കാവുന്നതാണ് എന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. കാര്യങ്ങള്‍ വസ്തുനിഷ്ടമായി മനസ്സിലാക്കാനും അത് ജീവിതത്തില്‍ പകര്‍ത്താനും, നബി (സ) യുടെ ചര്യ പിന്‍പറ്റി ജീവിച്ച് നേര്‍മാര്‍ഗത്തില്‍ മരണമാടയാനും അല്ലാഹു നമുക്കേവര്‍ക്കും തൗഫീഖ് നല്‍കട്ടെ ... 

www.fiqhussunna.com