Saturday, July 25, 2015

ഇസ്‌ലാമിക സമ്പദ് വ്യവസ്ഥ - തോമസ്‌ ഐസക് സാറിന്‍റെ ലേഖനം ഒരു നിരൂപണം.



بسم الله ، الحمد لله، والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛

കുറച്ച് കാലം മുന്‍പ് ബഹുമാനപ്പെട്ട മുന്‍ ധന-മന്ത്രി തോമസ്‌ ഐസക് സര്‍ ഇസ്ലാമിക സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് ഒരു ലേഖനം എഴുതിയിരുന്നു. ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയുടെ സ്ഥിരതയും സാധ്യതയും വിവരിച്ചുകൊണ്ടുള്ള നല്ല ഒരു ലേഖനമായിരുന്നു അത്. ഒരു നിരീശ്വരവാദ പ്രസ്ഥാനത്തിന്‍റെ വക്താവായിരിക്കെ അദ്ദേഹം മനസ്സിലാക്കിയ ഒരു വസ്തുത ആരെയും ഭയക്കാതെ തുറന്നെഴുതിയതില്‍ അദ്ദേഹം കാണിച്ച ധൈര്യം പ്രശംസനീയമാണ്. ഒരുപാട് കടമ്പകള്‍ കടന്നായിരിക്കണം അദ്ദേഹം അത് തുറന്നെഴുതിയത് എന്നത് തീര്‍ച്ച. ലോകമൊട്ടാകെ ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയെ സുസ്ഥിരമായ ഒരു സമ്പദ് വ്യവസ്ഥയായി അംഗീകരിക്കാന്‍ തയ്യാറായിട്ടും, വികസിത വികസ്വര രാഷ്ട്രങ്ങളില്‍ ഇസ്‌ലാമിക് ബേങ്കുകള്‍ അനുദിനം വര്‍ദ്ധിച്ചു വന്നിട്ടും വര്‍ഗീയ വെറി മൂലം മാത്രം അതിനെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത ചില പിന്തിരിപ്പന്മാരുടെ മുന്നില്‍ ആര്‍ജവത്തോടെ അത് നമ്മുടെ നാടിന് ആവശ്യമാണ്‌ എന്നും അത് പ്രതിസന്ധികളെ അതിജീവിക്കാന്‍ സാധിക്കുന്ന അതിമഹത്തായ സംവിധാനമാണെന്നും തുറന്ന് പറഞ്ഞ അദ്ദേഹത്തിന്‍റെ മനക്കരുത്തിനെ അംഗീകരിക്കുന്നു. 

www.fiqhussunna.com  

പക്ഷെ അതോടൊപ്പം തന്നെ ആ ലേഖനത്തില്‍ വന്ന ചില കാര്യങ്ങളോട് ഒരു ഏകദൈവ വിശ്വാസിയെന്ന നിലക്ക് ഞാന്‍ ശക്തമായി  വിയോജിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്‍റെ ലേഖനം പരിശോധിച്ചാല്‍ ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയുടെ വിജയം വിലയിരുത്തുന്നതോടൊപ്പം, ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയും സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയും തമ്മില്‍ വലിയ വിത്യാസമില്ല എന്ന ഒരു തോന്നലുണ്ടാക്കുവാന്‍ അദ്ദേഹം അറിഞ്ഞോ അറിയാതെയോ ശ്രമിക്കുന്നുണ്ട്. ഒരു നിരീശ്വരവാദി എന്ന നിലക്ക് അദ്ദേഹത്തില്‍ നിന്നും അത് സംഭവിച്ചത് സ്വാഭാവികമായിത്തന്നെ ഞാന്‍ കാണുന്നുള്ളൂ. അതുകൊണ്ടുതന്നെ അതിന്‍റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് ഒരു അതികപ്പറ്റാകും.  സുപ്രധാനമായും നിരൂപണം ചെയ്യപ്പെടേണ്ടത് അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിച്ച ആശയത്തെ സംബന്ധിച്ചാണ്. അഥവാ സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയും തമ്മില്‍ ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയും തമ്മില്‍ സാമ്യതയുണ്ടോ ?!.

സോഷ്യലിസവും ഇസ്‌ലാമും മുന്നോട്ട് വെക്കുന്ന സമ്പദ് വ്യവസ്ഥ തീര്‍ത്തും വ്യത്യസ്ഥമാണ്. വളരെ പരിമിതമായ ചില മേഖലകളില്‍ സാമ്പത്തിക പ്രത്യയ ശാസ്ത്രങ്ങള്‍ തമ്മില്‍ സാമ്യതകള്‍ ഉണ്ടാകുക എന്നത് സ്വാഭാവികം മാത്രമാണ്. പക്ഷെ അടിസ്ഥാനപരമായി ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയും സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയും രണ്ട് ദ്രുവങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത്.

സമ്പത്ത് ഏകനായ അല്ലാഹു നല്‍കിയതാണ്. (അല്ലാഹു എന്നാല്‍ 'ദൈവം' എന്ന പദത്തിന് സമാനമായി അറബിയില്‍ ഉപയോഗിക്കുന്ന, എന്നാല്‍ പുല്ലിംഗമോ സ്ത്രീലിംഗമോ ബഹുവചനമോ ഇല്ലാത്ത പദം. അഥവാ ഏകദൈവം എന്നര്‍ത്ഥം). അവന്‍റെ നിയമങ്ങള്‍ക്ക് വിധേയമായാണ് അത് ചിലവഴിക്കേണ്ടത്. വിശ്വാസപരമോ കര്‍മപരമോ ആയ നിഷിദ്ധങ്ങളില്‍ അവ ചിലവഴിക്കപ്പെടരുത്. തുടങ്ങി ഒട്ടനേകം അത്യുന്നതമായ നിയമ നിര്‍ദേശങ്ങള്‍ സാമ്പത്തിക രംഗത്ത് ഇസ്‌ലാം നിഷ്കര്‍ഷിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ആ നിയമങ്ങളാണ് ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയെ ഇതര സമ്പദ് വ്യവസ്ഥകളില്‍ നിന്ന് വ്യതിരിക്തമാക്കുന്നതും.

അതേ സമയം സൃഷ്ടാവിനെയും, മതനിയമങ്ങളെയും മനുഷ്യ സങ്കല്പങ്ങളായും മിഥ്യാധാരണകളായും കാണുകയും, സംസ്കാരത്തിനോ സല്‍സ്വഭാവത്തിനോ സ്ഥാനം നല്‍കാതെ ലാഭം മാത്രം മുന്നില്‍ കണ്ട് സാമ്പത്തിക നയങ്ങള്‍ തീരുമാനിക്കുകയും ചെയ്യുന്ന, നിരീശ്വരവാദത്തിലധിഷ്ടിതമായ സമ്പദ് വ്യവസ്ഥകള്‍ എങ്ങനെ ഇസ്‌ലാമിക സമ്പദ് വ്യവസ്ഥക്ക് സമാനമാകും ?!. അത് അസംഭവ്യമാണെന്നത് സാമാന്യ ബുദ്ധിയാല്‍ തന്നെ വിലയിരുത്താവുന്നതാണ്. ദൈവത്തെയോ, പരലോക ജീവിതത്തെയോ അംഗീകരിക്കാത്തവര്‍ എന്തിന് സംസ്കാരത്തിനും, സല്‍ സ്വഭാവത്തിനും സ്ഥാനം നല്‍കണം ?!. എന്തിന് നന്മ തിന്മകള്‍ വേര്‍തിരിച്ച് കാണണം ?!. ഉള്ള ജീവിതം കൊള്ളയും കൊലയും ചെയ്തായാലും ആസ്വദിച്ച് ജീവിക്കുകയും, തന്‍റെ അക്രമങ്ങളെ സ്വാധീനവും കഴിവുമുപയോഗിച്ച് മറച്ചു വെക്കുകയും ചെയ്യുന്ന നിലപാടിലേക്ക് ചിലരെങ്കിലും കടന്നു ചിന്തിച്ചാല്‍ അവനെ അതീവ ബുദ്ധിമാനായിക്കാണാനല്ലാതെ നിരീശ്വരവാദ പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കുമോ ?!...

യഥാര്‍ത്ഥത്തില്‍ മനുഷ്യന്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്കെല്ലാം കാരണക്കാരായത് സൃഷ്ടാവിന്‍റെ നിയമങ്ങള്‍ അവഗണിച്ചവരാണ്. അത് തന്നെയാണ് സാമ്പത്തിക രംഗത്തും സംഭവിച്ചത്. 17ആം നൂറ്റാണ്ടിന്‍റെ അവസാനത്തിലും 18ആം നൂറ്റാണ്ടിന്‍റെ ആദ്യത്തിലുമായി യൂറോപ്പിന്‍റെ വിവിധ ഭാഗങ്ങളില്‍ കടന്നുവന്ന നിരീശ്വരവാദ ചിന്താഗതിക്കാരാണ് ഇന്ന് കാണപ്പെടുന്ന സാമ്പത്തിക അരാജകത്വത്തിന്റെയും പ്രതിസന്ധിയുടെയും ഉത്തരവാദികള്‍. അവര്‍ മുന്നോട്ട് വച്ച ഒരു പ്രത്യയ ശാസ്ത്രത്തിനും സാമ്പത്തിക രംഗത്തെ സഹായിക്കാന്‍ സാധിച്ചില്ല എന്ന് മാത്രമല്ല അരാജകത്വവും പ്രതിസന്ധിയും വര്‍ദ്ധിക്കാന്‍ മാത്രമാണ് അത് സഹായകമായത്. 1983ലെ ന്യൂസ് വീക്കിന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഹെന്‍റി കിസ്സിന്‍ജര്‍ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത് : " ലോകത്ത് നിലവിലുള്ള ഒരു പ്രത്യയ ശാസ്ത്രത്തിനും ഇന്ന് നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കില്ല" എന്നതാണ്. അദ്ദേഹം അതില്‍ വിലയിരുത്താത്ത ഒരേയൊരു സമ്പദ് ഘടന ഇസ്‌ലാമിക സമ്പദ് ഘടനയാണ് എന്നത് മറ്റൊരു വശം. ആധുനിക ലോകത്ത് നിരീശ്വരവാദ പ്രസ്ഥാനക്കാര്‍ ഏറ്റുപിടിച്ച സാമ്പത്തിക പ്രത്യയ ശാസ്ത്രങ്ങളെ ഒന്നൊന്നായി നമുക്ക് പരിശോധിക്കാം..

മതനിയമങ്ങള്‍ കൂച്ചുവിലങ്ങുകളാണ് എന്നും, പരലോകവും അന്ത്യദിനവും സ്വര്‍ഗ്ഗ നരകങ്ങളുമെല്ലാം കേവല കെട്ടുകഥകള്‍ മാത്രമാണെന്നും, ഓരോരുത്തരും തന്‍റെ ജീവിതം പരമാവധി ആസ്വദിക്കുകയെന്നും വാദിച്ച ചില ആളുകള്‍ രംഗപ്രവേശം ചെയ്തതിനെ പറ്റി സൂചിപ്പിച്ചുവല്ലോ. അവരില്‍ പ്രമുഖനായിരുന്നല്ലോ ഡാര്‍വിന്‍. ഡാര്‍വിന്റെ സിദ്ധാന്തമനുസരിച്ച് ഒരു സിംഹം മാനിനെ പിടികൂടുന്നുവെങ്കില്‍ അത് സിംഹത്തിന്‍റെ കഴിവും മാനിന്‍റെ കഴിവുകേടുമാണ്. സിംഹത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കേണ്ടത് മാനാണ്. എന്നതുപോലെ ഒരാള്‍ ദരിദ്രനാകുന്നുവെങ്കില്‍ അതയാളുടെ കഴിവുകേടും, ഒരാള്‍ ധനികനാകുന്നുവെങ്കില്‍ അതയാളുടെ കഴിവുമാണ്. ധനികന് ദരിദ്രനോടോ, ദരിദ്രന് ധനികനോടോ യാതൊരു ബാധ്യതയും ഇല്ല. നിങ്ങളുടെ വീട്ടു മുറ്റത്ത് ഒരാള്‍ വിശന്നുവലഞ്ഞ് ചാകാന്‍ കിടന്നാലും സുഭിക്ഷമായ നിങ്ങളുടെ കലവറയില്‍ നിന്നും ഒരുണക്ക റൊട്ടി പോലും അയാള്‍ക്ക് നല്‍കാന്‍ നിങ്ങള്‍ ബാധ്യസ്ഥനല്ല. കാരണം അയാള്‍ ദാരിദ്രനായത് അയാളുടെ കഴിവുകേട് കൊണ്ടല്ലേ.. മാത്രമല്ല അയാളെ സഹായിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് എന്ത് നേട്ടമാണ് സഹായിക്കുന്നവനുള്ളത്. കാരണം പ്രതിഫലമോ, ദൈവമോ, പരലോക ജീവിതമോ ഒന്നുമില്ലെന്ന് കരുതുന്ന ഒരു മനുഷ്യന്‍ പിന്നെയെന്തിന് അയാളെ സഹായിക്കുന്നത് ഒരു ബാധ്യതയായിക്കാണണം. ഇനി അഥവാ സഹായിക്കുന്നുവെങ്കില്‍ സഹായിക്കട്ടെ എന്ന് മാത്രം. കാര്യങ്ങള്‍ ഇവിടെയെങ്കിലും അവസാനിച്ചാല്‍ സമാധാനിക്കാമായിരുന്നു. പക്ഷെ അതിലുമപ്പുറമാണ് നിരീശ്വരവാദികള്‍ മനുഷ്യന് മുന്നില്‍ തുറന്നിട്ട സ്വാര്‍ത്ഥതയുടെ വാതില്‍. ഒരാള്‍ ചതിയും വഞ്ചനയും, കൊള്ളയും കൊലയും എല്ലാം ചെയ്ത് ലാഭം കൊയ്യുന്നുവെങ്കില്‍ അതവന്‍റെ കഴിവാണ്. വഞ്ചിക്കപ്പെടുകയും അക്രമത്തിനിരയാകുകയും ചെയ്യുന്നവന്‍ അവന്‍റെ കഴിവുകേട് കൊണ്ടാണ് അക്രമത്തിനും വഞ്ചനക്കും ഇരയായത്. സിംഹത്തില്‍ നിന്നും രക്ഷപ്പെടാന്‍ മാന്‍ സ്വയം ശ്രമിക്കെണ്ടിയിരുന്നു എന്ന് പറഞ്ഞ പോലെ, ഇവിടെയും അക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അയാള്‍ സ്വയം ശ്രമിക്കേണ്ടിയിരുന്നു. ഇങ്ങനെ മാനുഷിക മൂല്യങ്ങള്‍ക്കോ ദൈവിക നിയമങ്ങള്‍ക്കോ സ്ഥാനമില്ലാത്ത ഒരു ജീവിതക്രമമാണ് നിരീശ്വരവാദികള്‍ മനുഷ്യര്‍ക്ക് നല്‍കിയ സംഭാവന.

ഇവിടെയാണ്‌ ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്ന ആഡം സ്മിത്തിന്‍റെ തിയറി പരാജയമായത് എന്തുകൊണ്ട് എന്ന ചോദ്യം പ്രസക്തമാകുന്നത്. ഗവണ്മെന്റോ മത നിയമങ്ങളോ നിയന്ത്രിക്കാത്ത സ്വതന്ത്രമായ മാര്‍ക്കറ്റ്. അഥവാ ഫ്രീ മാര്‍ക്കറ്റ് തിയറി എന്നതാണല്ലോ അദ്ദേഹം മുന്നോട്ട് വച്ച പരിഹാരം. ഓരോരുത്തരും ലാഭമുണ്ടാക്കാന്‍ സ്വയം പ്രയത്നിക്കുകയും, നഷ്ടം വരാതിരിക്കാന്‍ സ്വയം സംരക്ഷിക്കുകയും ചെയ്യുക വഴി അദൃശ്യ കരങ്ങളാല്‍(Invisible Hands) സമ്പദ് വ്യവസ്ഥ വളരും. ബാഹ്യ ഇടപെടലുകളോ നിയമങ്ങളോ മാര്‍ക്കറ്റിനെ നിയന്ത്രിക്കേണ്ടതില്ല. എന്നതാണ് ആ പ്രത്യയശാസ്ത്രത്തിന്‍റെ രത്നച്ചുരുക്കം. ഞാന്‍ നേരത്തെ സൂചിപ്പിച്ച പോലെ സാമൂഹിക ജീവിയായ മനുഷ്യനെ കേവലം ലൌകിക ലാഭനഷ്ടങ്ങള്‍ മാത്രം മുന്നില്‍ക്കണ്ട് പ്രവര്‍ത്തിക്കുന്ന ഒരു സ്വാര്‍ത്ഥ ജീവിയാക്കി മാറ്റാന്‍ മാത്രമേ ആ പ്രത്യയ ശാസ്ത്രത്തിന് സാധിച്ചുള്ളൂ.

മനുഷ്യന്‍റെ ഉന്നമനം, സമ്പദ് ഘടനയുടെ വളര്‍ച്ച, പ്രതിസന്ധികളെ തരണം ചെയ്യല്‍, വിഭവങ്ങള്‍ സാമൂഹ്യനീതിയിലധിഷ്ടിതമായി പ്രയോജനപ്പെടുത്തുല്‍, ദാരിദ്ര്യത്തെ ഉന്മൂലനം ചെയ്യല്‍, ധനികനും ദരിദ്രനും ഇടയിലുള്ള അകല്‍ച്ച കുറക്കല്‍. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കല്‍. സാമൂഹിക ഉന്നമനവും വ്യക്തിപരമായ ഉന്നമനവും ഉറപ്പ് വരുത്തല്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ നിറവേറ്റപ്പെടുകയാണല്ലോ സാമ്പത്തിക തലത്തില്‍ ഏതൊരു  ഏതൊരു സമ്പദ് വ്യവസ്ഥയും ലക്‌ഷ്യം വെക്കുന്നത്. പൂര്‍വകാലത്ത് ഇസ്‌ലാമിക സമ്പദ് വ്യവസ്ഥ നടപ്പാക്കപ്പെട്ട ഇടങ്ങളില്‍ അത് സാധ്യമായതാണ് എന്നത് ആരും നിഷേധിക്കാത്ത വസ്തുതയാണ്. എന്നാല്‍ ഒരു സമ്പദ് വ്യവസ്ഥ എന്ന നിലക്ക് ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ നിരീശ്വരവാദ പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വെച്ച സമ്പദ് വ്യവസ്ഥകള്‍ക്ക് സാധിച്ചുവോ ?.  സാധിച്ചിരുന്നുവെങ്കില്‍ ഒന്നിന് പിറകെ ഒന്നായി ക്ലാസിക്കല്‍ തിയറി, നിയോ ക്ലാസിക്കലായി, പിന്നീട് കീന്‍സിന്‍റെ തിയറിയായി പരിണമിക്കെണ്ടിയിരുന്നില്ല. ഓരോന്നും പരാജയമാണ് എന്ന് തിരിച്ചറിയപ്പെട്ടപ്പോള്‍ വീണ്ടും വീണ്ടും മനുഷ്യ നിര്‍മിത തിയറികള്‍ ഉണ്ടാക്കി പയറ്റി നോക്കി. എല്ലാം പരാജയപ്പെട്ടു. ഇന്നും മാറ്റത്തിന് വേണ്ടി മനുഷ്യന്‍ മുറവിളി കൂട്ടുന്നു.

ഒരുപാട് കോളേജുകളും തിയറികളും പുസ്തകങ്ങളും പാഠശാലകളും അനലിസ്റ്റുകളും, വ്യത്യസ്ഥ കോഴ്സുകളും ഒക്കെയായി വളര്‍ച്ച ഉണ്ടായേക്കാം. പക്ഷെ അതല്ലല്ലോ ഒരു സമ്പദ് വ്യവസ്ഥ പ്രായോഗിക തലത്തില്‍ സ്വീകാര്യമാണെന്നത്തിന്‍റെ മാനദണ്ഡം. ഒരു സമ്പദ് വ്യവസ്ഥ വിജയിക്കുന്നത് ഞാന്‍ നേരത്തെ സൂചിപ്പിച്ച ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമ്പോഴാണ്‌. പക്ഷെ അത് കൈവരിക്കാന്‍ സാധിച്ചിട്ടില്ല എന്ന് അതിന്‍റെ വക്താക്കള്‍ തന്നെ പരാമര്‍ശിച്ചത് ഞാന്‍ നേരത്തെ സൂചിപ്പിച്ചുവല്ലോ.

ആഡം സ്മിത്തിന്‍റെ തിയറി പരാജയമല്ലായിരുന്നുവെങ്കില്‍ ആല്ഫ്രെഡ്‌ മാര്‍ഷലിന്‍റെ നിയോ ക്ലാസിക് തിയറി ഉണ്ടാകുമായിരുന്നില്ല....

ആല്ഫ്രെഡ്‌ മാര്‍ഷലിന്‍റെ നിയോ ക്ലാസിക്കല്‍ തിയറി തന്നെ ലക്ഷ്യങ്ങള്‍ നേടാന്‍ പര്യാപ്തമായിരുന്നുവെങ്കില്‍ ... അത് മുറുകെപ്പിടിച്ച് കുഴിമാടത്തിലേക്ക് പോകാം .. അതല്ല ജീവിക്കണം എന്നുണ്ടെങ്കില്‍ മാറ്റിയെഴുതേണ്ട സമയം എപ്പഴോ അധികരിച്ചു എന്ന് കീന്‍സ് പറയേണ്ടി വരുമായിരുന്നില്ല....

 പലിശ നിരക്കും ടാക്സും കൂട്ടിയും കുറച്ചും രാജ്യത്തെ സാമ്പത്തിക പ്രയാസങ്ങളെ നിയന്ത്രണ വിധേയമാക്കാം എന്ന കീന്‍സിന്‍റെ തിയറി ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഏറ്റവും നല്ല ഉപാധിയായിരുന്നുവെങ്കില്‍ അമേരിക്കയിലെ പൊതുനകരങ്ങളില്‍ തങ്ങള്‍ക്ക് പഴയ ക്ലാസിക് തിയറിയിലേക്ക് തന്നെ മടങ്ങിയാല്‍ മതിയെന്നും ഗവര്‍ന്മെന്റ് തങ്ങളെ നിയന്ത്രിക്കേണ്ടയെന്നുമുള്ള മുദ്രാവാക്യങ്ങള്‍ ഉയരുമായിരുന്നില്ല. ഇതെല്ലാം ആരെക്കാളും തോമസ്‌ സാറിനും അറിയാമല്ലോ.

പഴയ ക്ലാസിക് തിയറിയിലേക്ക് മടങ്ങിയാല്‍ കാര്യങ്ങളെല്ലാം ശരിയാകും എന്ന് ആ പാവങ്ങള്‍ ധരിക്കുവാന്‍ ഒരു കാരണമുണ്ട്. ക്ലാസിക് തിയറി പരാജയമായതിനാലാണ് ഇന്ന്‍ തങ്ങളെ കുരുതിക്കു കൊടുക്കുന്ന ടാക്സ്-പലിശ ബാലന്‍സിംഗ് തിയറിയുമായി കീന്‍സ് കടന്നുവന്നത് എന്ന തിരിച്ചറിവ് ആ പാവങ്ങള്‍ക്ക് ഇല്ലാതെ പോയി. അതുതന്നെ അതിനുള്ള കാരണം.

എന്തുകൊണ്ട് നിരീശ്വരവാദികള്‍ക്ക്, അതല്ലെങ്കില്‍ മതനിയമങ്ങളെ അകറ്റി നിര്‍ത്തി സാമ്പത്തിക നിയമത്തെ ആവിഷ്കരിക്കാന്‍ ശ്രമിച്ചവര്‍ക്ക് ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയി ?!. ഇത് ഒരു സുപ്രധാന ചോദ്യമാണ്. ലക്ഷ്യങ്ങള്‍ കൈവരിക്കാനുതകുന്നതായിത്തീരുമ്പോള്‍ മാത്രമാണല്ലോ ഒരു പ്രത്യയ ശാസ്ത്രം വിജയിക്കുന്നത്. അവ പരാജയപ്പെടാന്‍ ഉണ്ടായ സുപ്രധാന കാരണം ലക്ഷ്യങ്ങള്‍ ഒരു ലോകത്തും... അതിനായി നിരീശ്വരവാദ ചിന്താഗതിക്കാര്‍ മുന്നോട്ട് വച്ച മാര്‍ഗങ്ങള്‍ മറ്റൊരു ലോകത്തുമാണ് എന്നുള്ളതാണ്. ദരിദ്രരെ അവരുടെ സ്വന്തം കഴിവുകേടുകൊണ്ട് ദരിദ്രരായി എന്നും, ധനികനെ അവന്‍റെ കഴിവുകൊണ്ട് അവന്‍ ധനികനായി എന്നും നോക്കിക്കാണുന്നവര്‍ക്ക് എങ്ങനെ സാമ്പത്തിക അസമത്വവും അനീതിയും ഉന്മൂലനം ചെയ്യാന്‍ സാധിക്കും. ഭൗതിക ജീവിതത്തിനപ്പുറം ഇനിയൊരു ലോകമില്ല എന്ന് വിശ്വസിക്കുന്നവര്‍ക്കെങ്ങനെ സാമ്പത്തിക അരാജകത്വത്തിനും, കുത്തകകള്‍ക്കുമെതിരെ ശബ്ദിക്കാന്‍ സാധിക്കും. ഒരാള്‍ ഇവിടെയുള്ള നിയമങ്ങളെ കബളിപ്പിച്ചോ സ്വാധീനിച്ചോ  അന്യന്‍റെ അവകാശങ്ങള്‍ പിടിച്ചെടുത്ത് ജീവിക്കുമ്പോ അതവന്‍റെ കഴിവും അതിനെതിരെ പ്രതികരിക്കാന്‍ സാധിക്കാത്തത് പീഡിതന്‍റെ കഴിവുകേടുമെന്ന് വിശ്വസിക്കുന്നവര്‍ക്ക് എങ്ങനെ അക്രമികളെ ഇല്ലായ്മ ചെയ്യാനാവും. എങ്ങനെ സുരക്ഷിതത്വം സ്ഥാപിക്കാനാകും.

ഇവരുടെ പൂര്‍വികര്‍ മുന്നോട്ട് വച്ച ഏത് പ്രത്യയ ശാസ്ത്രത്തിനാ മനുഷ്യനെ സേവിക്കാന്‍ കഴിഞ്ഞിട്ടുള്ളത് ?!. ഒരുകാലത്ത് സാമ്പത്തിക ഉന്നതിയുടെ പര്യായമായ ഗ്രീസ് ഇന്ന് കുപ്പത്തൊട്ടിയായി മാറി എന്നതാണോ നിങ്ങള്‍ പറയുന്ന നേട്ടം ?!. അമേരിക്കയില്‍ നിന്നും പുറത്ത് പോയ ഡോളറുകള്‍ എന്ന് അമേരിക്കയില്‍ തിരിച്ച് വരുന്നുവോ അന്ന് അമേരിക്ക തകരും എന്ന വസ്തുത മനസ്സിലാക്കി രാജ്യങ്ങളെ തമ്മിലടിപ്പിച്ച് തങ്ങളുടെ നിലനില്‍പ് ഉറപ്പുവരുത്തുക എന്നതാണോ നേട്ടം ?!. പ്രായാധിക്യം കൊണ്ട് വീട്ടിലിരിക്കേണ്ട പ്രായത്തില്‍ 80കള്‍ പിന്നിട്ടവനും ജോലിയെടുക്കാതെ ഭക്ഷിക്കാന്‍ സാധിക്കില്ലയെന്ന യൂറോപ്പ്യന്‍ രാഷ്ട്രങ്ങളുടെ സാഹചര്യമാണോ നേട്ടം ?. ഉല്പാദനക്ഷമരല്ലാത്ത വൃദ്ധന്മാരെ അധികപ്പറ്റായിക്കാണുന്ന, തൊഴിലാളി വര്‍ഗത്തെ അഭിപ്രായസ്വാതന്ത്ര്യം പോലും ഹനിച്ച് അടിമപ്പണി ചെയ്യിക്കുന്ന ചൈനയാണോ നേട്ടം ?. ദാരിദ്ര്യത്തെ ഉന്മൂലനം ചെയ്യാന്‍ സാധിക്കാതെ നമ്മുടെ ഇന്ത്യയില്‍ പോലും നല്ലൊരു വിഭാഗം ജനങ്ങളെ പട്ടിണിയും പരിവട്ടവും സേവിച്ച് മൂലക്കിരുത്തിയതാണോ നേട്ടം ?. ഇതൊക്കെ മുതലാളിത്തത്തിന്‍റെ മാത്രം തലയിലിട്ട് തടിതപ്പാന്‍ നിരീശ്വരവാദികള്‍ക്ക് സാധിക്കുമോ ?. കാപിറ്റലിസവും സോഷ്യലിസവുമെല്ലാം നിരീശ്വരവാദമെന്ന ഒരമ്മ പെറ്റ മക്കള്‍ തന്നെയല്ലേ. ഈ ലോകം ഇവിടം കൊണ്ട് അവസാനിക്കുമെങ്കില്‍, പരലോക ജീവിതം യാഥാര്‍ത്ഥ്യമല്ലെങ്കില്‍ പിന്നെ മുതലാളിത്തം വഴി ആസ്വാദനം കണ്ടെത്തുന്നവന്‍ അവന്‍ ചെയ്യുന്നത് ന്യായീകരിക്കുന്നുവെങ്കില്‍ അതിലെന്താണ് തെറ്റ്. നിരീശ്വരവാദിയുടെ ഭാഷയില്‍ അതവന്‍റെ കഴിവായല്ലേ പരിഗണിക്കപ്പെടേണ്ടത് ?!.

 അവിടെയാണ് ഇസ്‌ലാമിക സമ്പദ് വ്യവസ്ഥ വ്യത്യസ്ഥമാകുന്നത്. അത് അടിസ്ഥാനപരമായി ഏകദൈവ വിശ്വാസത്തില്‍ അധിഷ്ടിതമായുള്ളതാണ്. അത് സമ്പത്തിനെ അല്ലാഹു (ഏകദൈവം) ഏല്‍പ്പിച്ച ഉത്തരവാദിത്വമായി കാണാന്‍ മനുഷ്യനെ പഠിപ്പിക്കുന്നു. മറ്റൊരാളുടെ അവകാശങ്ങള്‍ തുടങ്ങുന്നിടത്ത് തന്‍റെ അവകാശങ്ങള്‍ അവസാനിക്കുന്നുവെന്ന് പഠിപ്പിക്കുന്നു. ദരിദ്രനെ മാനിക്കണമെന്നും അവരെ പരിഗണിക്കണമെന്നും പഠിപ്പിക്കുന്നു. സൃഷ്ടാവ് നല്‍കിയതാകയാല്‍ സമ്പത്തിനെ അന്യായമായി ചിലവഴിക്കരുതെന്നും, ആ സമ്പത്ത് സമ്പാദിക്കുമ്പോഴും വിനിയോഗിക്കുമ്പോഴും അതില്‍ ദൈവിക നിയമങ്ങള്‍ പാലിക്കണമെന്നും സമ്പദ് രംഗത്തെ ദോഷകരമായി ബാധിക്കുന്ന എല്ലാ കാര്യങ്ങളില്‍ നിന്നും വിശ്വാസികള്‍ വിട്ടുനില്‍ക്കണമെന്നും പഠിപ്പിക്കുന്നു. പലിശ, വഞ്ചന, ചതി, അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കല്‍, അന്യന്‍റെ സ്വത്ത് അപഹരിക്കല്‍, കളവ്, മോഷണം, പൂഴ്ത്തിവെപ്പ്, ചൂതാട്ടം, ഊഹക്കച്ചവടം തുടങ്ങി ഇസ്‌ലാം വിരോധിച്ച എന്തെല്ലാം കാര്യങ്ങളുണ്ടോ അവയെല്ലാം  സാമ്പത്തിക രംഗത്തെ ദോഷകരമായി ബാധിക്കുന്നവയാണ്. ഇത് പരസ്യമായി സാമ്പത്തിക വിദഗ്ദര്‍ അംഗീകരിക്കുന്ന കാര്യവുമാണ്. ധനികന്‍ ദരിദ്രന് നല്‍കേണ്ട നിര്‍ബന്ധ വിഹിതമായ സകാത്ത്, ഏറെ പ്രതിഫലാര്‍ഹമായി പ്രോത്സാഹിപ്പിക്കപ്പെട്ട ദാനധര്‍മ്മങ്ങള്‍, പൊതു ആവശ്യത്തിനുപോലും തന്റെ വസ്തു നല്‍കുവാന്‍ നിരുപാധികം സാധിക്കുന്ന വഖഫ്, നിയമങ്ങള്‍ പാലിച്ചുകൊണ്ടുള്ള കച്ചവടം, പരസഹായം, സാമൂഹ്യനീതി തുടങ്ങി എന്തെല്ലാം കാര്യങ്ങള്‍ ഇസ്‌ലാം നിര്‍ബന്ധമാക്കുകയോ, പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ അവയെല്ലാം സാമ്പത്തിക രംഗത്തെ പരിപോഷിപ്പിക്കുന്നതായും കാണാന്‍ സാധിക്കും. അതെ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും കൃത്യമായി നിഷ്കര്‍ഷിക്കപ്പെട്ടിട്ടുള്ളതാണ് ഇസ്‌ലാമിക സമ്പദ് വ്യവസ്ഥ. പരലോക ജീവിതത്തിലുള്ള വിശ്വാസവും, ഭൗതിക കോടതിയില്‍ രക്ഷപ്പെട്ടാലും നാളെ തന്റെ സൃഷ്ടാവിന്‍റെ കോടതിയില്‍ പിടിക്കപ്പെടും എന്ന അടിയുറച്ച വിശ്വാസം ഇതാണ് ആ നിയമങ്ങള്‍ അനുസരിക്കാന്‍ ഓരോ വിശ്വാസിയെയും പ്രേരിപ്പിക്കുന്ന ഘടകം. ഒരു സമ്പദ് വ്യവസ്ഥയുടെ ലക്ഷ്യങ്ങളും അതിനുള്ള മാര്‍ഗങ്ങളും സംഗമിക്കുന്നത് ഇവിടെയാണ്‌.

ഇത്തരത്തിലുള്ള ഒരുസമ്പദ് വ്യവസ്ഥയെയും ഭൗതിക സുഖങ്ങളെ മാത്രം മുന്നില്‍ക്കണ്ട് ഉണ്ടാക്കപ്പെട്ട കേവലം മനുഷ്യനിര്‍മിതമായ സമ്പദ് വ്യവസ്ഥകളെയും ഒരേ ആലയില്‍ക്കെട്ടാന്‍ എങ്ങനെ സാധിക്കും ?. അതിനാര്‍ക്കെങ്കിലും സാധിക്കുമെങ്കില്‍ അതൊരു നിരീശ്വരവാദിക്കേ സാധിക്കൂ... ദൈവമില്ല... പരലോക ജീവിതമില്ല... തനിക്കാരോടും കടപ്പാടില്ല... തന്‍റെ വാക്കിലോ പ്രവര്‍ത്തിയിലോ യാതൊരു പ്രതിബദ്ധതയുമുണ്ടാകേണ്ടതില്ല...   പറയുന്ന വാക്കുകള്‍ക്കോ ചെയ്യുന്ന പ്രവര്‍ത്തിക്കോ  ഞാന്‍ ഉത്തരവാദിയല്ല... തന്‍റെ മരണത്തോടെ എല്ലാം അവസാനിക്കും... അതുവരെ തനിക്ക് സുഖിച്ച് ജീവിക്കണം... എന്നെല്ലാം കരുതുന്ന ഒരാള്‍ക്ക് എന്തും പറയാമല്ലോ ...

മുതലാളിത്തവും സോഷ്യലിസവും തമ്മില്‍ഒരുപാട് യുദ്ധങ്ങളും കലഹങ്ങളും ലോകത്ത് കഴിഞ്ഞുപോയിട്ടുണ്ട്. രണ്ടും യഥാര്‍ത്ഥത്തില്‍ നേരത്തെ പറഞ്ഞ നിരീശ്വര വാദം ഇരട്ടപെറ്റ മക്കളാണ്. ഈ ജീവിതമാണ്‌ എല്ലാം ഇതിനപ്പുറം ഒരു ജീവിതമില്ല എന്ന് മനസ്സിലാക്കിയ ഒരു പറ്റം നിരീശ്വരവാദികള്‍ തൊഴിലാളി സമൂഹത്തെ അടിച്ചമര്‍ത്തി തങ്ങളുടെ സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തി. സ്വകാര്യ സ്വത്തുക്കളെ പ്രോത്സാഹിപ്പിക്കുക എന്നതും സംരക്ഷിക്കുക എന്നതുമാണ്‌ സാമ്പത്തിക ഉന്നമനത്തിനുള്ള മാര്‍ഗം എന്നതായിരുന്നു അവരുടെ വീക്ഷണം. അതിനെതിരെ നിരീശ്വരവാദം വഴിയാധാരമാക്കിയ മറ്റൊരു വിഭാഗം  സോഷ്യലിസ്റ്റ് പ്രസ്ഥാനവുമായി കടന്നുവന്നു. സ്വകാര്യ സ്വത്തുക്കളാണ് എല്ലാ പ്രശ്നത്തിനും കാരണം എന്നതായിരുന്നു അവരുടെ വിലയിരുത്തല്‍. ഒരു കൂട്ടര്‍ സകാര്യ സ്വത്തുക്കളെ മാത്രം പരിപോഷിപ്പിക്കാനും പൊതു സ്വത്തുക്കളെ വെട്ടിപ്പിടിക്കാനും തങ്ങളുടെ കാല്‍കീഴിലാക്കാനും മത്സരിച്ചു. മറ്റൊരു കൂട്ടര്‍ സ്വകാര്യ സ്വത്തുക്കളെ നിര്‍മാര്‍ജനം ചെയ്യാനും മുതലാളിമാരോട് പകരം വീട്ടാനും രംഗത്ത് വന്നു. മരണത്തോടെ എല്ലാം തീരുമെന്ന് ധരിച്ചത് കൊണ്ട് ഓരോരുത്തരും തങ്ങളുടെ ലക്ഷ്യത്തിലെത്താന്‍ സാധിക്കുന്ന മാര്‍ഗങ്ങളെല്ലാം സ്വീകരിച്ചു. 'ലക്ഷ്യം നന്നായാല്‍ മാര്‍ഗം പ്രശ്നമല്ല' എന്ന ഇവരുടെ  സമവാക്യം ഉത്ഭവിച്ചത് അവിടെ നിന്നായിരിക്കാം...

എന്നാല്‍ വളരെ ലളിതമായ ഒരടിസ്ഥാന തത്വത്തിലൂടെ ഇസ്‌ലാം ഇരുകൂട്ടരുടെയും വാദങ്ങള്‍ക്ക് മറുപടി നല്‍കി. "സ്വകാര്യ  സ്വത്തുക്കളും, പൊതുസ്വത്തുക്കളും ഒരുപോലെ സംരക്ഷിക്കപ്പെടണം. എന്നാല്‍ സ്വകാര്യ താല്പര്യങ്ങള്‍ പൊതു താല്പര്യങ്ങളോട് വൈരുദ്ധ്യാധിഷ്ടിതമായി വരുന്ന സാഹചര്യങ്ങളില്‍ പൊതു താല്പര്യത്തിന് മുന്‍ഗണന നല്‍കണം". അതല്ലാതെ പൊതു സ്വത്തുക്കള്‍ ഇല്ലാതാകുന്നത് കൊണ്ടോ, സ്വകാര്യ സ്വത്തുക്കള്‍ ഇല്ലാതാകുന്നത് കൊണ്ടോ സാമ്പത്തിക രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയില്ല.

അതിനാല്‍ത്തന്നെ മനുഷ്യന്‍ മനുഷ്യനാവുക. അഥവാ തന്നെ സൃഷ്ടിച്ച ഏകനായ സൃഷ്ടാവില്‍ വിശ്വസിച്ച്, സൃഷ്ടാവിന്‍റെ നിയമ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ട്, തന്‍റെ സൃഷ്ടാവിനോടും, മതത്തോടും, സഹജീവികളോടും, നാടിനോടുമുള്ള കടപ്പാടുകളും അവകാശങ്ങളും മനസ്സിലാക്കി ജീവിക്കാന്‍ തയ്യാറായാല്‍ അവിടെ പ്രശ്നങ്ങള്‍ അവസാനിക്കും. പ്രതിസന്ധികള്‍ നീങ്ങും. മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയായി മാറും... ഇല്ലയെങ്കില്‍ അവന്‍ അധപതിച്ചു കൊണ്ടേയിരിക്കും...

നബി (സ) യുടെ ഹദീസില്‍ പരാമര്‍ശിക്കപ്പെട്ടതുപോലെ : പ്രവാച്ചകത്വത്തില്‍ നിന്നും മനുഷ്യന് ലഭിച്ച ബാലപാഠം തന്നെ : "നിന്നെ സൃഷ്ടിച്ച സൃഷ്ടാവില്‍ നിന്നും നീ ലജ്ജിക്കുന്നില്ലയെങ്കില്‍ പിന്നെ നീയെന്തും ചെയ്തുകൊള്ളുക."  എന്നുള്ളതാണ്....

സൃഷ്ടാവില്‍ നിന്നും ലജ്ജിക്കാത്തവന്‍ പിന്നെ സൃഷ്ടികളെ മാനിച്ച് തിന്മകളില്‍ നിന്നും വിട്ടുനില്‍ക്കും എന്ന് സ്വാഭാവികമായും കരുതേണ്ടതില്ലല്ലോ .....

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ