Tuesday, July 28, 2015

മരണം സംഭവിച്ചാല്‍ അവിടെ സന്നിഹിതരായവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ - [തല്‍ഖീസു അഹ്കാമില്‍ ജനാഇസ് - അല്‍ബാനി. അദ്ധ്യായം: 3].



الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛


(ശൈഖ് അല്‍ബാനി റഹിമഹുല്ലയുടെ മരണാനന്തര കര്‍മ്മങ്ങള്‍ വിശദീകരിക്കുന്ന ഗ്രന്ഥത്തിന്‍റെ സംക്ഷിപ്ത രൂപമായ, അദ്ദേഹം തന്നെ രചിച്ച: تلخيص أحكام الجنائز എന്ന ഗ്രന്ഥത്തിന്‍റെ വിവര്‍ത്തനമാണിത്).

----------------------------------



അദ്ധ്യായം: 3

ما على الحاضرين من بعد موته

മരണം സംഭവിച്ചാല്‍ അവിടെ സന്നിഹിതരായവര്‍ ചെയ്യേണ്ട കാര്യങ്ങള്‍:

മരണം സംഭവിക്കുകയും റൂഹ് (ആത്മാവ്) വേര്‍പ്പെടുകയും ചെയ്‌താല്‍ അവിടെ സന്നിഹിതരായവര്‍ ചെതിരിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്:
 

ഒന്നാമതായി: മയ്യിത്തിന്റെ കണ്ണുകള്‍ അടക്കണം. രണ്ടാമതായി: മയ്യിത്തിനായി പ്രാര്‍ഥിക്കുകയും ചെയ്യണം. ഉമ്മു സലമ റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ ഇത് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അവര്‍ പറയുന്നു:

"دخل رسول الله صلى الله عليه وسلم على أبي سلمة، وقد شق بصره، فأغمضه، ثم قال : إن الروح إذا قبض تبعه البصر، فضج ناس من أهله، فقال : لا تدعوا على أنفسكم إلا بخير، فإن الملائكة يؤمنون على ما تقولون."

“നബി (സ) അബൂ സലമയുടെ അരികിലേക്ക് പ്രവേശിച്ചു. അദ്ദേഹത്തിന്‍റെ കണ്ണുകള്‍ തുറന്ന് നില്‍ക്കുകയായിരുന്നു. അദ്ദേഹം അത് അടച്ചു. ശേഷം ഇപ്രകാരം പറഞ്ഞു: “തീര്‍ച്ചയായും റൂഹ് പിടിക്കപ്പെട്ടാല്‍ കാഴ്ച അതിനെ പിന്തുടരും”. അപ്പോള്‍ അബൂ സലമയുടെ ബന്ധുക്കളില്‍പ്പെട്ട ചിലര്‍ (ദു:ഖത്താല്‍) ശബ്ദം വെച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: “നിങ്ങള്‍ നിങ്ങള്‍ക്കു മേല്‍ നല്ലതല്ലാതെ പ്രാര്‍ഥിക്കരുത്. നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ക്ക് മലക്കുകള്‍ ആമീന്‍ പറയുന്നുണ്ട്. ശേഷം അദ്ദേഹം ഇപ്രകാരം പ്രാര്‍ഥിച്ചു:



2- " اللهم اغفر لأبي سلمة، وارفع درجته في المهديين، واخلفه في عقبه في الغابرين، واغفر لنا وله يا رب العالمين، وافسح له في قبره، ونور له فيه."

“അല്ലാഹുവേ നീ അബൂ സലമക്ക് പൊറുത്ത് കൊടുക്കണേ. സന്മാര്‍ഗദര്‍ശികളുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്‍റെ പദവി നീ ഉയര്‍ത്തേണമേ. അദ്ദേഹത്തിന് ശേഷം അദ്ദേഹം വിട്ടേച്ച് പോയവര്‍ക്കായി നീ തുണയാകണേ. സര്‍വലോക രക്ഷിതാവായ അല്ലാഹുവേ അദ്ദേഹത്തിനും ഞങ്ങള്‍ക്കും നീ പൊറുത്ത് തരേണമേ. അദ്ദേഹത്തിന്‍റെ ഖബറിടം നീ വിശാലമാക്കുകയും, പ്രകാശപൂരിതമാക്കുകയും ചെയ്യേണമേ.” 


മൂന്നാമതായി: മയ്യിത്തിന്റെ ശരീരം പൂര്‍ണമായും ഒരു തുണികൊണ്ട് മൂടണം. ആഇശ (റ) ഉദ്ദരിക്കുന്ന ഹദീസില്‍ ഇപ്രകാരം കാണാം:
 
"أن رسول الله صلى الله عليه وسلم حين توفي، سجي ببردة حبرة"
     “നബി (സ) വഫാത്തായപ്പോള്‍ ഹിബറ (യമനില്‍ നിന്നും നെയ്യുന്ന വരകളുള്ള ഒരു പ്രത്യേക തുണി)  എന്ന് പറയുന്ന ഒരു പുതപ്പ് കൊണ്ട് മറക്കപ്പെട്ടു.”

മുഹ്’രിമല്ലാതെ മരിച്ച ആളുടെ കാര്യത്തിലാണ് അപ്രകാരം മൂടേണ്ടത്.  ഇബ്നു അബ്ബാസ് (റ) വിന്‍റെ ഹദീസില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത് പോലെ മുഹ്’രിമിന്‍റെ (അഥവാ ഹജ്ജിനോ ഉംറക്കോ വേണ്ടി ഇഹ്റാം കെട്ടിയിട്ടുള്ള ആളുടെ) മുഖമോ, തലയോ മറക്കാന്‍ പാടില്ല.

عن ابن عباس قال : "بينما رجل واقف بعرفة، إذ وقع عن راحلته فوقصته، أو قال : فأقعصته، فقال النبي صلى الله عليه وسلم : اغسلوه بماء وسدر وكفنوه في ثوبين، وفي رواية : في ثوبيه اللذين أحرم فيهما، ولا تحنطوه، وفي رواية : لا تطيبوه، ولا تخمروا رأسه ولا وجهه، فإنه يبعث يوم القيامة ملبيا".
 ഇബ്നു അബ്ബാസ്(റ) പറഞ്ഞു: “ഒരാള്‍ അറഫയില്‍ നില്‍ക്കുന്ന സന്ദര്‍ഭത്തില്‍, അദ്ദേഹത്തിന്‍റെ വാഹനമൃഗത്തില്‍ നിന്നും താഴെ വീഴുകയും, അതദ്ദേഹത്തെ തത്സമയം കൊലപ്പെടുത്തുകയും ചെയ്തു. അപ്പോള്‍ നബി (സ) പറഞ്ഞു: “നിങ്ങളദ്ദേഹത്തെ വെള്ളവും എലന്തമരത്തിന്‍റെ ഇലകൊണ്ടുള്ള താളിയും ഉപയോഗിച്ച് കുളിപ്പിക്കുക. എന്നിട്ടദ്ദേഹത്തെ രണ്ട് പുടവകളില്‍ കഫന്‍ ചെയ്യുക. (മറ്റൊരു റിപ്പോര്‍ട്ടില്‍ അദ്ദേഹം ഇഹ്റാം ചെയ്തിരിക്കുന്ന രണ്ട് പുടവകളില്‍ എന്ന് വന്നിട്ടുണ്ട്).  അദ്ദേഹത്തെ സുഖന്ധം പൂഷരുത്. അദ്ദേഹത്തിന്‍റെ മുഖമോ ശിരസോ മറക്കുകയും ചെയ്യരുത്. അന്ത്യദിനത്തില്‍ തല്‍ബിയത്ത് ചൊല്ലുന്നവനായിക്കൊണ്ടാകും അദ്ദേഹം ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുക.”

നാലാമതായി:  മരണം ഉറപ്പായാല്‍ വളരെ പെട്ടെന്ന് തന്നെ മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യുകയും മയ്യത്ത് മറവു ചെയ്യാനായി എടുക്കുകയും വേണം. അബൂ ഹുറൈറ (റ) നബി(സ) യില്‍ നിന്നും ഉദ്ദരിക്കുന്നു:
أسرعوا بالجنازة
“നിങ്ങള്‍ ജനാസ പെട്ടെന്നാക്കുക” – [صححه الألباني]. ഈ ഹദീസിന്‍റെ പൂര്‍ണരൂപം നാല്‍പത്തി ഏഴാമത്തെ ഘണ്ടികയില്‍ വരുന്നുണ്ട്.
 

അഞ്ചാമതായി: മരിച്ച നാട്ടില്‍ തന്നെ മറവ് ചെയ്യുക. മയ്യിത്തിനെ മറ്റുള്ളിടത്തേക്ക് കൊണ്ടുപോകരുത്. കാരണം നേരത്തെ സൂചിപ്പിച്ച അബൂ ഹുറൈറ(റ) വിന്‍റെ ഹദീസില്‍ പരാമര്‍ശിക്കപ്പെട്ട ജനാസയെ ധൃതിയില്‍ അടക്കം ചെയ്യുക എന്ന കല്പനക്ക് അതെതിരാണ്.  അതിനാലാണ് ആഇശ (റ) തന്‍റെ സഹോദരന്‍ അബിസീനിയന്‍ താഴ്വരയില്‍ വച്ച് മരണപ്പെടുകയും അദ്ദേഹത്തിന്‍റെ മയ്യിത്ത് അവിടെ നിന്ന് വഹിച്ചുകൊണ്ടുവരപ്പെടുകയും ചെയ്ത സന്ദര്‍ഭത്തില്‍ ഇപ്രകാരം പറഞ്ഞത്:
ما أجد في نفسي أو يحزنني في نفسي إلا أني وددت أنه كان دفن في مكانه
“എനിക്ക് ഒരു മനപ്രയാസമോ, എന്നെ വല്ലതും ദുഃഖപ്പെടുത്തുകയോ ചെയ്യുന്നില്ല. പക്ഷെ അദ്ദേഹത്തെ വഫാത്തായ പ്രദേശത്ത് തന്നെ അവര്‍ മറവ് ചെയ്തിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോയി.” – [صححه الألباني]. 

ഇമാം നവവി (റഹിമഹുല്ല) അദ്ദേഹത്തിന്‍റെ അല്‍അദ്കാര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: “മറ്റൊരു നാട്ടിലേക്ക് കൊണ്ടുപോകണം എന്നൊരാള്‍ വസ്വിയത്ത് ചെയ്‌താല്‍ ആ വസ്വിയത്ത് നിറവേറ്റപ്പെടുകയില്ല. പൂരിഭാഗം ആളുകളും സ്വീകരിച്ചിട്ടുള്ള പ്രബലമായ അഭിപ്രായപ്രകാരം മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നത് ഹറാമാണ്. അത് മുഹഖിഖീങ്ങള്‍ വ്യക്തമാക്കിയിട്ടുമുണ്ട്.”

(ആധുനിക കാലഘട്ടത്തില്‍ ജീവിച്ച് മരണപ്പെട്ട പ്രമുഖരായ സലഫീ പണ്ഡിതരില്‍ ഒരാളും മലയാളിയുമായ അബ്ദുസ്സമദ് കാത്തിബ് റഹിമഹുല്ല ഈ വിഷയത്തില്‍ കണിശ നിലപാടുള്ള ആളായിരുന്നു. മദീനത്ത് മറവ് ചെയ്യണം എന്ന് അതിയായ ആഗ്രഹമുള്ള ഒരാളായിരുന്നു അദ്ദേഹം. പക്ഷെ റിയാദില്‍ വച്ചാണ് അദ്ദേഹം മരണപ്പെട്ടത്. അദ്ദേഹത്തിന്‍റെ ആഗ്രഹം അറിയാമായിരുന്നിട്ടും ഈ വിഷയത്തിലെ കണിശമായ അദ്ദേഹത്തിന്‍റെ നിലപാട് മുന്‍നിര്‍ത്തി റിയാദില്‍ ആണ് അദ്ദേഹം മറവ് ചെയ്യപ്പെട്ടത്. അദ്ദേഹത്തിന്‍റെ ഖബറിടം അല്ലാഹു വിശാലമാക്കുമാറാകട്ടെ. ശൈഖ് ഫലാഹ് ഇസ്മാഈല്‍ മന്‍ദകാര്‍ ഹഫിദഹുല്ലയുടെ വീട്ടില്‍ സന്ദര്‍ശിച്ച സമയത്ത് ഇതദ്ദേഹം പങ്ക് വച്ചിരുന്നു. ശൈഖ് അബ്ദുസ്സമദ് മരിച്ച സമയത്ത് അദ്ദേഹത്തിന്‍റെ മൂത്ത മരുമകന്‍ ശൈഖ് ആസ്വിം അല്‍ഖറയൂത്തിയെ വിളിച്ച് നിങ്ങളെന്തേ അദ്ദേഹത്തെ റിയാദില്‍ മറവ് ചെയ്തത് ?. അദ്ദേഹം മദീനയില്‍ മറവ് ചെയ്യപ്പെടാനാണ് ആഗ്രഹിച്ചിരുന്നത് എന്ന് നിങ്ങള്‍ക്കറിയില്ലേ ?!. എന്ന് ശൈഖ് ഫലാഹ് ചോദിച്ചു. അപ്പോള്‍ ശൈഖ് ആസ്വിം പറഞ്ഞത്: നിങ്ങളുടെ ശൈഖിനെ നിങ്ങള്‍ക്കറിയില്ലേ !. അദ്ദേഹം മയ്യിത്ത് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മറവ് ചെയ്യാനായി കൊണ്ടുപോകുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നു... ശൈഖ് അബ്ദുസ്സമദ് കാത്തിബിന്റെ ശിഷ്യനാണ് ശൈഖ് ഫലാഹ് ഹഫിദഹുല്ല. പലപ്പോള്‍ കണ്ടുമുട്ടിയപ്പോഴും അദ്ദേഹം ശൈഖ് അബ്ദുസ്സമദ് റഹിമഹുല്ലയുടെ ഓര്‍മ്മകള്‍ അയവിറക്കാറുണ്ടായിരുന്നു. അല്ലാഹു നമ്മെയെല്ലാം സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ).

ആറാമതായി:  അവിടെ സന്നിഹിതരായവരില്‍ ചിലരെങ്കിലും മയ്യിത്തിന്റെ പണത്തില്‍ നിന്നുതന്നെ മയ്യിത്തിന്‍റെ കടം വീട്ടാന്‍ മുന്‍കയ്യെടുക്കണം. മയ്യിത്തിന്‍റെ സമ്പത്ത് മുഴുവന്‍ അതിനുവേണ്ടി വിനിയോഗിക്കപ്പെട്ടാലും കടങ്ങള്‍ വീട്ടണം. ഇനി മയ്യിത്തിന് സമ്പത്തില്ലാത്തപക്ഷം അയാള്‍ കടം വീട്ടാന്‍ വേണ്ടി പരിശ്രമിച്ചിരുന്ന വ്യക്തിയായിരുന്നുവെങ്കില്‍ ആ കടം രാജ്യം ഏറ്റെടുക്കണം. രാജ്യം അപ്രകാരം ചെയ്തില്ലെങ്കില്‍, അത് മറ്റാരെങ്കിലും ഏറ്റെടുത്താലും മതി. അതുമായി ബന്ധപ്പെട്ട ഹദീസുകള്‍ ഈ ഗ്രന്ഥത്തിന്‍റെ പൂര്‍ണരൂപത്തില്‍ കാണാം. (ഇത് സംക്ഷിപ്തമായ രൂപമാണ്).


----------------------------- 

(Translated by : Abdu Rahman Abdul Latheef. ഈ വിവര്‍ത്തനം അനുവാദമില്ലാതെ പ്രസിദ്ധീകരണാവശ്യത്തിന് ഉപയോഗിക്കരുത്.)