Monday, May 30, 2016

ഫിക്സഡ് പ്രോഫിറ്റ് പാടുണ്ടോ ?. അത് നടപ്പാക്കുന്ന കമ്പനിയില്‍ അക്കൗണ്ടന്‍റ് ആയി ജോലി ചെയ്യാമോ ?.

ചോദ്യം: ഞാന്‍ ദുബായില്‍ അക്കൗണ്ടന്‍റ് ആയി ജോലി ചെയ്യുന്നു. ഞങ്ങളുടെ കമ്പനി ഇന്‍വെസ്റ്റ്‌മെന്‍റ് സ്വീകരിച്ച് ആളുകള്‍ക്ക് 2% ലാഭം നല്‍കി വരുന്നു. ഒരു മാസത്തില്‍ പോലും ഈ ഫിക്സഡ് എമൗണ്ട് മുടങ്ങാറില്ല. ഇത് പലിശയുടെ പരിധിയില്‍ പെടുമോ ?. ഇത് കൈകാര്യം ചെയ്യുന്ന ഞാന്‍ പലിശക്ക് കൂട്ടുനില്‍ക്കുന്നു എന്ന കുറ്റക്കാരനാകുമോ ?. ഞാന്‍ എന്തു ചെയ്യണം ?.

www.fiqhussunna.com

ഉത്തരം:  

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛ 

ഫിക്സഡ് പ്രോഫിറ്റ് അഥവാ മുന്‍കൂട്ടി നിശ്ചിതമായ സംഖ്യ ലാഭവിഹിതം കണക്കാക്കിയുള്ള നിക്ഷേപങ്ങള്‍ ഇസ്‌ലാമില്‍ അനുവദനീയം അല്ല. ലാഭം ലഭിക്കുകയാണ് എങ്കില്‍ അതിന്‍റെ നിശ്ചിത ശതമാനം നല്‍കും എന്ന നിലക്കാണ് നിക്ഷേപകരുമായി കരാര്‍ ഉണ്ടായിരിക്കേണ്ടത്. എന്നാല്‍ നിക്ഷേപകന്‍ നല്‍കുന്ന സംഖ്യയുടെ നിശ്ചിത ശതമാനം നല്‍കും എന്നും പറയുമ്പോള്‍ അവിടെ ലാഭത്തിന്‍റെ നിശ്ചിത ശതമാനം നല്‍കും എന്നല്ല മറിച്ച് നിശ്ചിത സംഖ്യ നല്‍കും എന്നാണ് താങ്കളുടെ കമ്പനി നിക്ഷേപകര്‍ക്ക് ഉറപ്പ് നല്‍കുന്നത്.

ഉദാ: ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് അതിന്‍റെ രണ്ട് ശതമാനം മാസാമാസം ലാഭമായി നല്‍കും എന്ന് പറഞ്ഞാല്‍, മാസം തോറും 2000 രൂപ നല്‍കും എന്നര്‍ത്ഥം. അഥവാ കമ്പനിക്ക് ലാഭം ഉണ്ടായാലും ഇല്ലെങ്കിലും കമ്പനി നിക്ഷേപകന് 2000 രൂപ നല്‍കണം. ഇത് ഒരിക്കലും അനുവദനീയമല്ല. ഇത് ഒന്നുകില്‍ നിഷിദ്ധമായ പലിശയുടെ ഇനങ്ങളില്‍ ഒന്നായി വരാം അതല്ലെങ്കില്‍ നിഷിദ്ധമായ സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ഒന്നായി വരാം.

ഒരാള്‍ നല്‍കുന്ന നിക്ഷേപം കമ്പനി ആ വ്യക്തിക്ക് തിരികെ നല്‍കും എന്ന് ഉറപ്പ് നല്‍കുകയും, അതോടൊപ്പം അയാള്‍ നിശ്ചിതമായതോ അല്ലാത്തതോ ആയ ലാഭം ഈടാക്കുകയും ചെയ്യുന്നുവെങ്കില്‍ ഇത് പച്ചയായ പലിശയില്‍ പെട്ടതാണ്. കാരണം തിരികെ നല്‍കണം എന്ന ഉറപ്പോടെ ഞാന്‍ മറ്റൊരാള്‍ക്ക് നല്‍കുന്ന പണം കര്‍മശാസ്ത്രവിധിയനുസരിച്ച് കടമാണ്. താന്‍ നല്‍കിയ സംഖ്യയേക്കാള്‍ മുന്‍ധാരണപ്രകാരം എന്ത് ഉപകാരം ഈടാക്കിയാലും അത് പലിശയുടെ ഇനത്തില്‍ പെടുന്നു.

കടവുമായി ബന്ധപ്പെട്ട പലിശയുടെ നിര്‍വചനം തന്നെ ഇപ്രകാരമാണ്:

كل قرض جر منفعة مشروطة فهو ربا
"മുന്‍ധാരണപ്രകാരം വല്ല ഉപകാരവും ഈടാക്കുന്ന ഏത് കടമായാലും അത് പലിശയാണ്". 

താന്‍ നല്‍കുന്ന പണം സമയബന്ധിതമായോ, അല്ലാതെയോ തിരികെ  നല്‍കണം എന്ന ഉപാധിയോടെയാണ് ഒരാള്‍ തന്‍റെ പണം മറ്റൊരാള്‍ക്ക് നല്‍കുന്നത് എങ്കില്‍ അതിന് കടം എന്നാണ്പറയുക. അതിന് പകരമായി കടം നല്‍കുന്ന ആള്‍ അയാളില്‍ നിന്ന് എന്തെല്ലാം ഈടാക്കുന്നുവോ അതെല്ലാം പലിശയായി പരിഗണിക്കപ്പെടും. അത് പണമാണെങ്കിലും മറ്റു വല്ല വസ്തുക്കളാണെങ്കിലും ശരി. പണയവസ്തു ഉപയോഗിക്കാന്‍ വേണ്ടി  കടം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇത്മുന്‍പ്  നാം വിശദീകരിച്ചിട്ടുണ്ട്. ആ ലേഖനം വായിക്കാന്‍: ()

മറിച്ച് ഒരാള്‍ ഒരു ബിസിനസില്‍ നിക്ഷേപം ഇറക്കിയാല്‍ അയാള്‍ അതില്‍ ഒരു പങ്കാളിയാണ്. കരാര്‍ പ്രകാരമുള്ള നിബന്ധനകള്‍ പാലിച്ച് അയാള്‍ ആ പങ്കാളിത്തത്തില്‍ നിന്ന് പിന്‍വാങ്ങുന്ന സമയത്ത് അയാള്‍ക്ക് ഉള്ള ഓഹരിയുടെ മൂല്യനിര്‍ണയം നടത്തി ആ പണമായിരിക്കും അയാള്‍ക്ക് നല്‍കേണ്ടത്. അയാള്‍ ഇട്ട പണത്തേക്കാള്‍ ആ ഓഹരി വര്‍ദ്ധിക്കുകയോ, ചിലപ്പോള്‍ അതിന്‍റെ മൂല്യം കുറയുകയോ, ഒരുപക്ഷെ അതേ മൂല്യത്തില്‍ തന്നെ നിലനില്‍ക്കുകയോ ചെയ്തേക്കാം. ഏതായാലും നിക്ഷേപിക്കുന്ന സമയത്ത് നിക്ഷേപിക്കുന്ന പണം പൂര്‍ണമായി നിക്ഷേപകന് തിരിച്ച് നല്‍കും എന്ന ഉപാതിയോടെയുള്ള നിക്ഷേപമാണ് എങ്കില്‍ അതിന് ഫിക്സഡായോ, അല്ലാതെയോ ലഭിക്കുന്ന മുഴുവന്‍ ലാഭവും പലിശയാണ്. 

 ഇനി ഒരാള്‍ നിക്ഷേപത്തുക തനിക്ക് അതുപോലെ തിരികെ ലഭിക്കണം എന്ന ഉപാതിയില്ലാതെ, ബിസിനസില്‍ വരുന്ന ലാഭനഷ്ടങ്ങള്‍ പങ്കുവെക്കാം എന്ന നിലക്കാണ് കച്ചവടത്തില്‍ പങ്കാളിയാകുന്നത് എങ്കില്‍ അത് അനുവദനീയമാണ്. പക്ഷെ അവിടെയും നിര്‍ണ്ണിതമായ ഒരു സംഖ്യ അയാള്‍ക്ക് ലാഭമായി ലഭിക്കും എന്ന കരാര്‍ ഉണ്ടാകാന്‍ പാടില്ല. അപ്രകാരം ഉണ്ടായാല്‍ അത് ഇസ്‌ലാമികമായി അനുവദനീയമല്ലാത്ത സാമ്പത്തിക ഇടപാടായി മാറും. കാരണം ലാഭം നിശ്ചിതമായി നിലനില്‍ക്കില്ല. അത് വര്‍ദ്ധിക്കാം അതുപോലെ കുറയുകയുമാകാം. അതുകൊണ്ടുതന്നെ ബിസിനസ് സംരഭകനോ നിക്ഷേപകനോ രണ്ടുപേര്‍ക്കും ഇടപാട് ദോഷകരമായി ബാധിക്കാന്‍ പാടില്ല. ചോദ്യകര്‍ത്താവ് സൂചിപ്പിച്ച പോലെ നിക്ഷേപിക്കുന്ന തുകയുടെ രണ്ട് ശതമാനം ലാഭമായി നല്‍കാം എന്ന് ഒരു കമ്പനി പറയുന്നു എന്ന് കരുതുക. 

ഉദാ :  ഒരാള്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചു. കരാര്‍ പ്രകാരം 2000 രൂപ പ്രതിമാസം നല്‍കേണ്ടി വരും. ഒരുലക്ഷത്തിന് വെറും 1000 രൂപ മാത്രമാണ് കമ്പനിക്ക് ലാഭമായി ലഭിച്ചെതെങ്കില്‍ പോലും കമ്പനി നിക്ഷേപകന് 2000 നല്‍കാന്‍ ബാധ്യസ്ഥരാകുന്നു. ഈയവസരത്തില്‍ തങ്ങളുടെ പക്കല്‍ നിന്ന് 1000  നഷ്ടപ്പെടുക മാത്രമല്ല തങ്ങള്‍ അതുവരെ ചെയ്ത ജോലി വെറുതെയാവുകയും ചെയ്യുന്നു. ഇനി ഒരു ലക്ഷം രൂപക്ക് 10000 രൂപ എന്ന നിരക്കില്‍ കമ്പനിക്ക് ലാഭമുണ്ടായി എന്ന് കരുതുക. നിക്ഷേപകന് 2000 മാത്രമേ ലഭിക്കുന്നുള്ളൂ. ലാഭത്തില്‍ ഉണ്ടായ വര്‍ദ്ധനവില്‍ നിക്ഷേപകന് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. ഇതൊരര്‍ത്ഥത്തില്‍ ഭാഗ്യപരീക്ഷണം അഥവാ ചൂതാട്ടമാണ്. അതുകൊണ്ടാണ് ഇസ്‌ലാം എത്രയാണോ ലാഭം ലഭിക്കുന്നത് അതിന്‍റെ നിശ്ചിത ശതമാനം നിക്ഷേപകനും നിശ്ചിത ശതമാനം സംരഭകനും എന്ന നിലക്കായിരിക്കണം ലാഭവിഹിതം ഓഹരി വെക്കപ്പെടേണ്ടത് എന്ന് നിഷ്കര്‍ഷിക്കുന്നത്. ഉദാ: ലാഭം 50% എന്ന തോതില്‍ ഇരുവരും പങ്കിട്ടെടുക്കും എന്ന് കരുതുക. ഒരു ലക്ഷം രൂപക്ക് 1000 രൂപ ലാഭം ലഭിച്ചാല്‍ ഇരുവര്‍ക്കും 500 വീതം ലഭിക്കും. ഇനി 2000 രൂപയാണ് ലാഭം ലഭിച്ചത് എങ്കില്‍ രണ്ടുപേര്‍ക്കും 1000 വീതവും, കൂടിയാല്‍ അത് പങ്കിടുന്നു, കുറഞ്ഞാല്‍ അതും പങ്കിടുന്നു. 

ചുരുക്കിപ്പറഞ്ഞാല്‍ : ഒരാള്‍ തന്‍റെ പണം നിക്ഷേപിക്കുകയും കച്ചവടത്തിന് എന്തുതന്നെ സംഭവിച്ചാലും താന്‍ ആവശ്യപ്പെടുമ്പോള്‍ താന്‍ നിക്ഷേപിക്കുന്ന പണം തിരികെ നല്‍കണം എന്ന ഉപാതിയോടെയാണ് നിക്ഷേപം ഇറക്കുന്നതെങ്കില്‍, ഇനി അദ്ദേഹം അങ്ങനെ ആവശ്യപ്പെട്ടിട്ടില്ലെങ്കില്‍ പോലും അദ്ദേഹം നിക്ഷേപിക്കുന്ന കമ്പനി ആ പണം തിരികെ നല്‍കും എന്ന് ഉറപ്പ് കൊടുക്കുന്നുവെങ്കില്‍ അതിന് ലാഭം എന്ന നിലക്ക് ലഭിക്കുന്ന സംഖ്യ എത്രയാണെങ്കിലും അത് പലിശയാണ്. കാരണം തിരിച്ച് കിട്ടും എന്ന ഉപാധിയോടെ നല്‍കുന്ന പണത്തിന് പരസ്പര ധാരണപ്രകാരം ലഭിക്കുന്ന എല്ലാ ഉപകാരവും പലിശയാണ്: 

  عن فضالة بن عبيد ، أنه قال : كل قرض جر منفعة فهو وجه من وجوه الربا

"ഫളാല ബിന്‍ ഉബൈദ് (റ) നിവേദനം. അദ്ദേഹം പറഞ്ഞു : "ധാരണപ്രകാരം ഉപകാരം കൊണ്ടുവരുന്ന എല്ലാ കടങ്ങളും പലിശയുടെ ഇനങ്ങളില്‍ ഒരിനമാണ്‌" - [ബൈഹഖി: 2056]. "ഇത് ഇബ്നു മസ്ഊദ് , ഇബ്നു അബ്ബാസ് , അബ്ദുല്ലാഹ് ബിന്‍ സലാം, ഇബ്നു ഉമര്‍ , ഉബയ്യ് ബ്ന്‍ കഅബ്  തുടങ്ങിയ സ്വഹാബാക്കളില്‍ നിന്നെല്ലാം ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്". - [ബൈഹഖി : 2057]. 

ഇനി ലാഭവും നഷ്ടവും സഹിക്കാം എന്ന നിലക്കാണ് കരാര്‍ എങ്കിലും നിര്‍ണ്ണിതമായ സംഖ്യ ലാഭം നിശ്ചയിച്ചുകൊണ്ടുള്ള കരാര്‍ ആണെങ്കില്‍ ആ കരാര്‍ നിഷിദ്ധമാണ്. കാരണം അത് ചൂതാട്ടമാണ്. ഒന്നുകില്‍ നിക്ഷേപകന്, അതല്ലെങ്കില്‍ സംരംഭകന് നേട്ടമോ കോട്ടമോ ഉണ്ടാകുന്ന ഒരു കരാര്‍ ആണത്. മറിച്ച് ലാഭം ഉണ്ടെങ്കില്‍ അതിന്‍റെ നിശ്ചിത ശതമാനം നിക്ഷേപകനും നിശ്ചിത ശതമാനം സംരഭകനും എന്ന അര്‍ത്ഥത്തിലാണ് നിശ്ചയിക്കപ്പെടേണ്ടത്.

ശൈഖ് ഇബ്നു ബാസ് (റ) പറയുന്നു :

فإن تعيين الربح بمبلغ معلوم في المضاربة أو غيرها من أنواع الشركات لا يجوز، بل يبطل به العقد؛ لأن ذلك يفضي إلى أن يربح أحد الشريكين أو الشركاء ويخسر الآخر، وإنما يكون الربح مشاعاً؛ كالنصف أو أقل أو أكثر بإجماع أهل العلم. والله ولي التوفيق.

 "മുളാറബ കരാറിലോ, (അഥവാ ഒരാള്‍ പണമിറക്കുകയും മറ്റൊരാള്‍ ജോലി ചെയ്യുകയും ചെയ്യുന്ന കരാര്‍), അതല്ലെങ്കില്‍ മറ്റു രൂപങ്ങളിലുള്ള കൂട്ടുകച്ചവടങ്ങളിലോ (ആയിരം രണ്ടായിരം) നിര്‍ണ്ണിതമായ ഒരു സഖ്യ ലാഭമായി നിശ്ചയിക്കല്‍ അനുവദനീയമല്ല. അപ്രകാരമാണ് എങ്കില്‍ ആ കരാര്‍ തന്നെ അസാധുവാണ്. കാരണം അത് കൂട്ടുകച്ചവടക്കാരില്‍ ഒരാള്‍ മാത്രം നേട്ടം കൊയ്യുകയോ, ഒരാള്‍ മാത്രം പരാജയപ്പെടുകയോ ചെയ്യാന്‍ ഇടവരുത്തുന്ന ഒരു കരാറാണ്. മറിച്ച് ലാഭം (നിര്‍ണ്ണിതമായ സംഖ്യ നിശ്ചയിക്കാതെ) എത്രയാണോ ഉള്ളത് അതിന്‍റെ നേര്‍പകുതിയെന്നോ, അതല്ലെങ്കില്‍ അതില്‍ കുറവോ കൂടുതലോ ആയോ (മുന്‍നിശ്ചയിച്ച പ്രകാരം)   പങ്കിട്ടെടുക്കുകയാണ് വേണ്ടത്. ഇത് പണ്ഡിതന്മാര്‍ക്കിടയില്‍ എകാഭിപ്രായമുള്ള കാര്യമാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ" - [http://www.binbaz.org.sa/fatawa/4009]. 

അതിനാല്‍ത്തന്നെ താങ്കളുടെ ജോലി അനുവദനീയമല്ല. ഹദീസില്‍ ഇപ്രകാരം കാണാം :

عن ابن عباس عن النبي صلى الله عليه و سلم قال : إن الله تعالى إذا حرم شيئا حرم ثمنه

ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും നിവേദനം: നബി (സ) പറഞ്ഞു: " അല്ലാഹു ഒരു കാര്യം നിഷിദ്ധമാക്കിയാല്‍ അതു മുഖേന ലഭിക്കുന്ന പണവും നിഷിദ്ധമാണ്." - [ത്വബറാനി : 3/7 - ഹദീസ് 20].

താങ്കളുടെ ജോലിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന സാമബത്തിക കരാര്‍  ഒന്നുകില്‍ പലിശയുടെ പരിധിയില്‍, അതല്ലെങ്കില്‍ ചൂതാട്ടത്തിന്‍റെ പരിധിയില്‍ വരുന്നു. അതിനാല്‍ത്തന്നെ താങ്കള്‍ ആ ജോലി ഉപേക്ഷിക്കുകയും, അല്ലാഹുവിങ്കലേക്ക്‌ തൗബ ചെയ്ത് മടങ്ങുകയും, അല്ലാഹുവിനോട് തൗഫീഖിനായി പ്രാര്‍ഥിച്ച് ഹലാലായ മറ്റു ജോലികള്‍ അന്വേഷിക്കുകയും ചെയ്യേണ്ടതുണ്ട്. തത് വിഷയത്തില്‍ ചോദിക്കാനും, മതപരമായ വിധി അറിയാനും താങ്കള്‍ കാണിച്ച താല്പര്യത്തിന് അല്ലാഹു തക്കതായ പ്രതിഫലം നല്‍കട്ടെ. "അല്ലാഹുവിന് വേണ്ടി ആര് ഒരു കാര്യം ഉപേക്ഷിക്കുന്നുവോ അല്ലാഹു അവന് അതിനേക്കാള്‍ ഉചിതമായത് നല്‍കുമെന്ന് " നബി (സ) പഠിപ്പിച്ചിട്ടുണ്ട്.
അല്ലാഹു അനുഗ്രഹിക്കട്ടെ ...