Sunday, March 13, 2016

ISIS സലഫികളോ ?!.. വസ്തുതയെന്ത് ?!.


 الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛


 അല്ലാഹുവിന്‍റെ ദീന്‍ സുതാര്യവും വ്യക്തവുമാണ്. അതിന്‍റെ അടിത്തറ എന്ന് പറയുന്നത് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമാണ്. അത് സച്ചരിതരായ സലഫുകള്‍ എങ്ങനെ മനസ്സിലാക്കിയോ അത് അതേ രൂപത്തില്‍ പിന്തുടരുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുക എന്നുള്ളതാണ് രക്ഷയുടെ മാര്‍ഗം. എന്നാല്‍ ഈ മാര്‍ഗത്തില്‍ നിന്നും വ്യതിച്ചലിച്ചവര്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. വിശ്വാസപരമായ തലങ്ങളില്‍ വ്യതിച്ചലിച്ചവര്‍, ആചാരാനുഷ്ഠാനങ്ങളില്‍ വ്യതിച്ചലിച്ചവര്‍, പരിഷ്കാരങ്ങളുടെ പേരില്‍ വ്യതിച്ചലിച്ചവര്‍, അതിരുകവിയുക വഴി വ്യതിച്ചലിച്ചവര്‍ ഇങ്ങനെ നിരവധി തലങ്ങളില്‍ വ്യതിയാനം സംഭവിച്ച കക്ഷികള്‍ ഇക്കൂട്ടത്തില്‍ കാണാം. പക്ഷെ ഈ വ്യതിയാന കക്ഷികളെയെല്ലാം എടുത്ത് നോക്കിയാല്‍ അവയെല്ലാം സംഗമിക്കുന്ന ഒരു സുപ്രധാന ഘടകമുണ്ട്‌. ഇസ്‌ലാമിലേക്കും, അതിന്‍റെ യഥാര്‍ത്ഥ ആദര്‍ശത്തിലേക്കും, ആ ആദര്‍ശ പ്രബോധകരിലേക്കും തങ്ങളുടെ വ്യതിയാനങ്ങളെ ബന്ധപ്പെടുത്തി സൈദ്ധാന്തികമായി അതിനെ ന്യായീകരിക്കാന്‍ ഇവരെല്ലാം ശ്രമിച്ചിട്ടുണ്ട് എന്നതാണത്. അതിനു വേണ്ടി ആയത്തുകളെയോ ഹദീസുകളെയോ പണ്ഡിതവചനങ്ങളെയോ ഒക്കെ ദുരുപയോഗം ചെയ്യുന്നത് ഇവരിലെല്ലാം തന്നെ നമുക്ക് കാണാന്‍ സാധിക്കും. 

യഥാര്‍ത്ഥത്തില്‍ ഐസിസിന്‍റെ വിഷയത്തില്‍ സംഭവിച്ചതും ഇത് മാത്രമാണ്. ലോക മുസ്‌ലിമീങ്ങള്‍ ഒന്നടങ്കം പിഴച്ചവരാണ് എന്ന് ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ട ഇക്കൂട്ടരും അറിയപ്പെടാന്‍ ശ്രമിക്കുന്നത് വിശുദ്ധ ഖുര്‍ആനിന്‍റെയും തിരുസുന്നത്തിന്‍റെയും വക്താക്കളായും യഥാര്‍ത്ഥ ഇസ്‌ലാമിന്‍റെ വക്താക്കളായുമാണ്‌. അതുകൊണ്ടുതന്നെ വിശുദ്ധഖുര്‍ആനും തിരുസുന്നത്തും മന്‍ഹജുസ്സലഫുമനുസരിച്ച് ജീവിക്കുന്ന സലഫികളിലേക്കും, അഹ്ലുസ്സുന്നയുടെ ഇമാമീങ്ങളിലേക്കും തങ്ങളെ ചേര്‍ത്തിപ്പറയുക എന്നത് സ്വാഭാവികമായും തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കാന്‍ വേണ്ടി ഇവര്‍ ചെയ്യുന്ന കുതന്ത്രമാണ്. ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ, ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബ്ന്‍ അബ്ദുല്‍ വഹാബ് തുടങ്ങിയവരുടെ വാക്കുകളെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തുള്ള പ്രയോഗങ്ങള്‍ ഈ അര്‍ത്ഥത്തില്‍ ഉള്ളതാണ്. അതോടൊപ്പം കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചിലരുടെ കൂലിയെഴുത്തും പ്രസ്ഥാവനകളും കൂടി സഹായത്തിനെത്തുമ്പോള്‍ പൊതു സമൂഹത്തിന് തെറ്റിദ്ധാരണ ഉണ്ടാവുക സ്വാഭാവികമാണ്.
www.fiqhussunna.com
 

വസ്തു നിഷ്ഠമായി പരിശോധിച്ചാല്‍ ഐസിസിനോടോ, അതുപോലുള്ള ജബ്ഹതുന്നുസ്റ, അല്‍ ഖാഇദ, ഹിസ്ബുല്ലാഹ്, ഹൂഥികളുടെ അന്‍സാറുല്ലാഹ് തുടങ്ങിയ യാതൊരു തീവ്രവാദ സംഘടനകളുമായും സലഫിയ്യത്തിന് യാതൊരു ബന്ധവുമില്ല എന്ന് മാത്രമല്ല അതിനെതിരെ ഏറ്റവും ആദ്യം പ്രതികരിക്കുകയും അവ പ്രതിനിധീകരിക്കുന്നത് ഇസ്‌ലാമിക ആദര്‍ശമല്ല എന്ന് തുറന്ന് പറയുകയും ചെയ്തത് സലഫീ പണ്ഡിതന്മാരാണ് എന്ന് മനസ്സിലാക്കാം. ലോക മുസ്ലിമീങ്ങള്‍ ഒന്നടങ്കം കാതോര്‍ക്കുന്ന പ്രശസ്തമായ അറഫാ ഖുത്ബയില്‍ വെച്ച് ഇത്തരം സംഘടനകളെപ്പറ്റി പ്രഗല്‍ഭ സലഫീ പണ്ഡിതനും സൗദി അറേബ്യയുടെ ഗ്രാന്‍ഡ്‌ മുഫ്തിയുമായ അബ്ദുല്‍ അസീസ്‌ ആലു ശൈഖ് പറഞ്ഞത് ഇങ്ങനെ: “ഇസ്ലാമിന്‍റെ ശത്രുക്കള്‍ പരിശുദ്ധ ഇസ്‌ലാമിനെതിരില്‍ തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരിക്കുന്നു. ഈ ഉമ്മത്തിനെ നശിപ്പിക്കാന്‍ തക്കം പാര്‍ത്തിരിക്കുകയും അതിനുള്ള പഴുതുകള്‍ അന്വേഷിച്ച് നടക്കുകയും ചെയ്യുന്നു. അവരില്‍ ഇസ്‌ലാമിന്‍റെ പുറത്ത് നിന്നുള്ള ശത്രുക്കളും അന്യായമായും പൊയ്മുഖമെന്നോണവും ഇസ്‌ലാമിന്‍റെ വസ്ത്രം ധരിച്ച അകത്തു നിന്നുള്ള ശത്രുക്കളും സജീവമാണ്. തങ്ങളുടെ നീചവും നികൃഷ്ടവുമായ തന്ത്രങ്ങള്‍ നടപ്പിലാക്കാനും സാധാരണക്കാരെയും അവിവേകികളെയും തെറ്റിദ്ധരിപ്പിക്കാനും ‘ഇസ്‌ലാമിന്‍റെ സംരക്ഷണം’ എന്നത് തങ്ങളുടെ പ്രമേയമായി അവര്‍ ഉയര്‍ത്തിക്കാട്ടുന്നു”.

അതെ ഇസ്‌ലാമിന്റെ സംരക്ഷകര്‍ എന്ന പേരില്‍ പരിശുദ്ധ ഇസ്‌ലാമിനെയും അതിന്‍റെ ആശയാദര്‍ശങ്ങളെയും തകര്‍ക്കുക എന്നതു തന്നെയാണ് ഇത്തരം സംഘങ്ങളുടെ രൂപീകരണത്തിന് പിന്നിലുള്ളത്. മുന്‍കാല ഖവാരിജുകളുടെയും ശിയാക്കളുടെയും രൂപീകരണത്തില്‍ അബ്ദുല്ലാഹിബ്നു സബഅ് എന്ന ഇസ്‌ലാമിക വേഷം ധരിച്ച മുനാഫിഖായ ജൂതന്‍ എന്തെല്ലാം സ്വാധീനം ചെലുത്തിയോ, അതുപോലെ ആധുനിക ഖവാരിജുകളുടെയും ശീഈ തീവ്രവാദ സംഘടനകളുടെയും  രൂപീകരണത്തില്‍ ആരെല്ലാം പങ്ക് വഹിച്ചു എന്നത് പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇക്കൂട്ടര്‍ ഉപയോഗിക്കുന്ന ആയുധങ്ങളും അവയുടെ നിര്‍മിതിയും എവിടെ നിന്ന് എന്നത് പരസ്യമായ രഹസ്യമാണ്. എല്ലാ പ്രമുഖരും ആ നിരയിലുണ്ട്. നിലനില്‍ക്കുന്ന സമാധാന കരാറുകള്‍ക്കും ഉടമ്പടികള്‍ക്കും അതീതമായി നടക്കുന്ന ഈ ആയുധ വില്പന അന്വേഷിക്കപ്പെടാത്തതുകൊണ്ടല്ല, പക്ഷെ കള്ളന്‍ കപ്പലില്‍ത്തന്നെ. വിവേകമുള്ളവര്‍ക്ക് മനസ്സിലാകും.

ലോകത്ത് സലഫീ ആദര്‍ശം പ്രതിനിധാനം ചെയ്യുന്ന സുതാര്യമായ രാജ്യമാണ് സൗദി അറേബ്യ. ആ രാജ്യത്തെയും അവിടെയുള്ള ഭരണാധികാരികളെയും ആ ഭരണകൂടത്തെ അനുകൂലിക്കുന്നവരെയും കാഫിറുകളായിക്കാണുകയും അവര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തവരാണ് ISIS, അല്‍ഖാഇദ തുടങ്ങിയ സംഘടനകള്‍. അവിടെയുള്ള പള്ളികളില്‍ വരെ ബോംബ്‌ സ്ഫോടനം നടത്തിയവരാണവര്‍. ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ്‌ ബ്ന്‍ അബ്ദുല്‍വഹാബും ആലു സഊദും ചേര്‍ന്ന് തൗഹീദീ പ്രബോധനത്തിലൂടെ കെട്ടിപ്പടുത്ത ഇരു ഹറമുകളുടെ രാഷ്ട്രം തകര്‍ക്കുകയെന്നത് ഇവരുടെ എക്കാലത്തെയും സ്വപ്നമാണ്. ശിയാക്കളെ കൂട്ടുപിടിച്ച് ആഭ്യന്തര കലാപമുണ്ടാക്കാന്‍ തങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ പള്ളികളിലും പൊതുസ്ഥലങ്ങളിലും ബോംബ്‌ സ്ഫോടനങ്ങളും ചാവേറാക്രമണങ്ങളും നടത്തി രാജ്യത്തിന്‍റെ സുരക്ഷയെ നശിപ്പിക്കുക എന്ന ദൗത്യവുമായാണ് ഇപ്പോള്‍ ഇവരിറങ്ങിയിട്ടുള്ളത്.

അല്ലാഹുവിന്‍റെ റസൂലിനോട് ‘അങ്ങ് നീതി പാലിക്കുക’ എന്ന് പറഞ്ഞുകൊണ്ട് ശകാരിച്ച ദുല്‍ഖുവൈസിറ എന്ന ഖവാരിജിയാക്കളുടെ തലതൊട്ടപ്പനില്‍ നിന്ന് പിന്‍കാലത്ത് ചില അവിവേകികളും അക്രമകാരികളുമായ ആളുകള്‍ വരും  എന്ന് അല്ലാഹുവിന്റെ റസൂല്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. റസൂല്‍ (സ) പറയുന്നു: “ഈ മനുഷ്യന്‍റെ മുതുകില്‍ നിന്ന് പിന്‍കാലത്ത് ചില ആളുകള്‍ വരും. അവര്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരായിരിക്കും. പക്ഷെ അതവരുടെ തൊണ്ടക്കുഴിയിലൂടെ (ഹൃദയത്തിലേക്ക്) ഇറങ്ങുകയില്ല. ഇരയില്‍ അമ്പ് തുളച്ച് പുറത്ത് പോകുന്ന പോലെ അവര്‍ ഇസ്‌ലാമില്‍ നിന്നും പുറത്ത് പോകും. അവര്‍ മുസ്‌ലിമീങ്ങളെ കൊന്നുടുക്കുകയും ബിംബാരാധകരെ വെറുതെ വിടുകയും ചെയ്യും. ഞാന്‍ അവരെയെങ്ങാനും കണ്ടുമുട്ടിയാല്‍ ആദ് സമുദായത്തെ കൊന്നൊടുക്കിയ പോലെ ഞാന്‍ അവരെയും കൊന്നൊടുക്കും” - (
متفق عليه).

അതെ ഇവരുടെ ഇരകള്‍ മുസ്‌ലിമീങ്ങളാണ്. അവര്‍ ഇരയില്‍ അമ്പു തറച്ച് എപ്രകാരമാണോ പുറത്ത് പോകുക അപ്രകാരമായിരിക്കും ഇസ്‌ലാമില്‍ നിന്ന് പുറത്ത് പോകുക എന്ന പ്രയോഗത്തിലൂടെ ഇസ്‌ലാമിന് അവരാല്‍ ഉണ്ടാകുന്ന നാശം വ്യക്തമാണ്. ഇനി നിരപരാധികളായ ഫലസ്തീന്‍ പൗരരെ ആക്രമിക്കുകയും, അറബ് രാജ്യങ്ങളുടെ ഭൂമി അന്യായമായി പിടിച്ചെടുക്കുകയും ചെയ്യുന്ന, ഐക്യരാഷ്ട്ര സഭ പോലും ഏറ്റവും അധികം തവണ സമാധാന ലംഘനത്തിന് താക്കീത് നല്‍കിയിട്ടുള്ള ഇസ്രയേലുമായി എന്തുകൊണ്ട് നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ല എന്ന് അവരോട് ചോദിച്ചാല്‍, അവര്‍ പറയുന്ന മറുപടി: ‘ഞങ്ങളുടെ തൊട്ടടുത്ത് തന്നെ കാഫിരീങ്ങള്‍ ഉണ്ടാകുമ്പോള്‍ ഞങ്ങള്‍ ദൂരേക്ക് പോകുന്നത് എന്തിനാണ്’ എന്നതായിരിക്കും. അഥവാ ഇസ്‌ലാമിക ആദര്‍ശത്തിന്‍റെ വാഹകരായ സൗദി അറേബ്യയുടെ വിഷയത്തില്‍ ഒരു തീരുമാനം ഉണ്ടാക്കിയിട്ട് ഞങ്ങള്‍ അങ്ങോട്ട് പോയിക്കൊള്ളാം. വിശ്വാസികളെ അവിശ്വാസികളായി കണക്കാക്കുമെന്നും, മുസ്‌ലിമീങ്ങളെ ഇവര്‍ കൊന്നൊടുക്കുമെന്നും പറഞ്ഞ നബി (സ) യുടെ വചനം എത്ര അര്‍ത്ഥവത്താണ്.


ഇനി ഇന്ന് ഐസിസ് പോലുള്ള സംഘടനകള്‍ പുലര്‍ത്തിപ്പോരുന്ന രീതിശാസ്ത്രവുമായോ ആക്രമണ സ്വഭാവങ്ങളുമായോ ഇസ്‌ലാമിന് വല്ല ബന്ധവുമുണ്ടോ ?. എന്ന് മുതലാണ്‌ ചാവേര്‍ ആക്രമണങ്ങളും ഗറില്ലായുദ്ധ മുറകളും ആരംഭിച്ചത് ?. നാം പരിശോധിക്കേണ്ടതുണ്ട്.
Terrorism’s Christian Godfather എന്ന തലക്കെട്ടില്‍ 2008 ജനുവരി 28ന് തിങ്കളാഴ്ച അമേരിക്കയിലെ ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ മിഡില്‍ ഈസ്റ്റ്‌ തീവ്രവാദത്തിന്‍റെ തലതൊട്ടപ്പനായി പരിചയപ്പെടുത്തുന്നത് ജോര്‍ജ് ഹബഷ് എന്ന വ്യക്തിയെ ആണ്. അദ്ദേഹം ഒരു ഗ്രീക്ക് ഓര്‍ത്തൊഡോക്സ് ക്രിസ്ത്യനായിരുന്നു. ‘പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് പാലസ്തീന്‍’ (PFLP) എന്ന ജോര്‍ജ്ജ് ഹബഷിന്‍റെ പാര്‍ട്ടിയാണ് മിഡില്‍ ഈസ്റ്റ് ടെററിസത്തിന്‍റെ ഭാഗമായി വിമാന റാഞ്ചലും ചാവേറാക്രമണവുമെല്ലാം തുടങ്ങി വച്ചത്. 1968ല്‍ PFLP യുടെ മൂന്ന്‍ സായുധ ധാരികളായ പ്രവര്‍ത്തകര്‍ റോമില്‍ നിന്ന് ഇസ്രയേലിലേക്കുള്ള ഇസ്രയേല്‍ കമ്പനിയുടെ വിമാനം റാഞ്ചിയതിലൂടെയാണ് ഇതിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് ഒട്ടനേകം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് PFLP നേതൃത്വം നല്‍കി. 1970ല്‍ ഒരേ സമയം നാല് വിമാനങ്ങള്‍ PFLP റാഞ്ചുകയുണ്ടായി. മൂന്നെണ്ണം ജോര്‍ദാനിലേക്ക് പറത്തുകയും അത് ബോംബ്‌ വെച്ച് തകര്‍ക്കുകയും ചെയ്തു. അതുവഴി ജോര്‍ദാനിലെ ഹാഷിമിയ ഭരണകൂടവുമായും PFLP ഒളിപ്പോര്‍ ആരംഭിച്ചു. ഇടത് നിരീശ്വരവാദ-തീവ്രവാദ പ്രസ്ഥാനങ്ങളുമായും ഇയാള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. കമ്മ്യൂണിസ്റ്റ് തീവ്രവാദ സേനയായ ‘ജാപനീസ് റെഡ് ആര്‍മി’ ഇയാളുടെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ആശയപരമായും സായുധപരമായും അകമഴിഞ്ഞ്  പിന്തുണച്ചിരുന്നു. 1972ല്‍ ഇസ്രയേലിലെ ഇപ്പോള്‍ ബെന്‍ ഗൂരിയന്‍ എയര്‍പ്പോര്‍ട്ട് എന്നറിയപ്പെടുന്ന ലുദ്ദ് എയര്‍പോര്‍ട്ടില്‍ വച്ച് PLFP യും ജാപ്പനീസ് റെഡ് ആര്‍മിയും ചേര്‍ന്ന് 24 പേരെ ധാരുണമായി വധിച്ചു. ഇതെല്ലാം പരിശോധിച്ചാല്‍ മിഡില്‍ ഈസ്റ്റില്‍ ഗൊറില്ല യുദ്ധവും ചാവേര്‍ ആക്രമണവും സാധാരണക്കാര്‍ക്ക് നേരെയുള്ള ഒളിയാക്രമണവുമെല്ലാം ആരംഭിച്ചത് രണ്ട് തലങ്ങളില്‍ നിന്നാണ് എന്ന് മനസ്സിലാക്കാം. ഒന്ന് അന്യായമായ ഇസ്രയേല്‍ കുടിയേറ്റവും, രണ്ട് അതിനെ ചെറുത്ത് നില്‍ക്കാന്‍ എന്നോണം രൂപീകരിക്കപ്പെട്ട എതിര്‍ തീവ്രവാദ സംഘടനകളും. ഈ രണ്ട് വിഭാഗങ്ങളാണ് മിഡില്‍ ഈസ്റ്റില്‍ ചാവേര്‍ ആക്രമണങ്ങള്‍ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചത്. ഇസ്‌ലാം ആയിരുന്നില്ല. മിഡില്‍ ഈസ്റ്റിലെ ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ ഉറക്കം കെടുത്തുക, അവയുടെ സമാധാനം നശിപ്പിക്കുക, സുരക്ഷക്ക് ഇളക്കം തട്ടിക്കുക തുടങ്ങിയ ഒരുപാട് തന്ത്രങ്ങള്‍ ഈ രണ്ട് ചേരികളെ സൃഷ്ടിച്ചതിന് പിന്നിലുണ്ട്. അത് കൃത്യമായി അറിയാന്‍ ഫ്രീമേസണ്‍ ചിന്താധാരയുടെ പ്രശസ്ത വക്താവായിരുന്ന ആല്‍ബര്‍ട്ട് പൈക്ക് 1871 ആഗസ്റ്റ്‌ 15ന് ഇറ്റാലിയന്‍ പൊളിറ്റീഷ്യനായ ഗ്യൂസേപ്പ് മാസ്സീനിക്ക് എഴുതിയ മൂന്ന്‍ ലോക മഹായുദ്ധങ്ങളെ പ്ലാന്‍ ചെയ്യുന്നതായുള്ള കത്തിന്‍റെ ഉള്ളടക്കങ്ങള്‍ പരിശോധിച്ചാല്‍ മതി. മൂന്നാം ലോക മഹായുദ്ധം മിഡില്‍ ഈസ്റ്റ് കേന്ദ്രീകരിച്ച് രൂപപ്പെടുത്തുക എന്ന അവരുടെ കുതന്ത്രത്തിന്‍റെ ഫലമായാണ് ഇസ്രയേല്‍ എന്ന രാജ്യത്തെ രൂപീകരണം തന്നെ. ഇവിടത്തെ വിഷയം അതല്ലാത്തത് കൊണ്ട് അത് സംബന്ധമായി കൂടുതല്‍ വിശദീകരിക്കുന്നില്ല. ‘ന്യൂ വേള്‍ഡ് ഓര്‍ഡര്‍ ഫാക്റ്റ്സ് ആന്‍ഡ്‌  ഫിക്ഷൻ ’ എന്ന മാര്‍ക്ക് ഡയസിന്‍റെ പുസ്തകത്തില്‍ ആ കാര്യങ്ങള്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഞാന്‍ പറഞ്ഞുവന്നത് ഇന്ന് ഐസിസ് അല്‍ഖാഇദ പോലുള്ള തീവ്രവാദപ്രസ്ഥാനങ്ങള്‍ നടത്തുന്ന ചാവേറാക്രമണങ്ങളും ഗോറില്ല യുദ്ധങ്ങളും പരിശോധിച്ചാല്‍ അവയുടെ ചരിത്രം ഒരിക്കലും ഇസ്‌ലാമിലേക്കോ മുഹമ്മദ്‌ നബി (സ) യിലേക്കോ എത്തില്ല എന്നതാണ്. അത് ചെന്നെത്തുന്നത് ആല്‍ബര്‍ട്ട് പൈക്കിനെ പോലുള്ളവരുടെ ഗൂഡാലോചനകളിലേക്കും, ജോര്‍ജ്ജ് ഹബഷിനെ പോലുള്ള ഓര്‍ത്തൊഡോക്സ് തീവ്രവാദികളിലേക്കും, അയാളുടെ സഹായിയും നിരീശ്വരവാദിയുമായ PFLP യിലെ രണ്ടാമ
ന്‍ വദി ഹദ്ദാദിലേക്കും, കമ്യൂണിസ്റ്റ് തീവ്രവാദ സംഘടനയായ ‘ജാപ്പനീസ് റെഡ് ആര്‍മി’ യിലേക്കുമായിരിക്കും. അതുകൊണ്ടാണ് ഖവാരിജിയാക്കളുടെയും ശിയാക്കളുടെയും മുന്‍കാമികളെ രൂപപ്പെടുത്തുന്നതില്‍ അബ്ദുല്ലാഹ് ഇബ്നു സബഅ് എന്ന ജൂതന്‍ എത്രമാത്രം പങ്ക് വഹിച്ചുവോ, അതുപോലെ അവരുടെ പിന്‍ഗാമികളായ ISIS, അല്‍ഖാഇദ തുടങ്ങിയവരെ രൂപപ്പെടുത്തുന്നതില്‍ ആരൊക്കെ പങ്ക് വഹിച്ചു എന്നത് കൃത്യമായി പരിശോധിക്കപ്പെടണം എന്ന് ഞാന്‍ നേരത്തെ സൂചിപ്പിച്ചത്.


നിരപരാധികളെ കൊന്നൊടുക്കുന്ന, റയില്‍വേ സ്റ്റേഷനുകളിലും, ബസ് സ്റ്റേഷനുകളിലും, പൊതു നിരത്തുകളിലും സാധാരണ ജനങ്ങളെ അറുകൊല ചെയ്യുന്ന, സ്ത്രീകളെന്നോ കുട്ടികളെന്നോ വൃദ്ധരെന്നോ പരിഗണിക്കാതെ അക്രമം അഴിച്ചുവിടുന്ന, മുസ്‌ലിമീങ്ങളുമായി സമാധാനത്തോടെ പരസ്പര ധാരണപ്രകാരം ജീവിക്കുന്ന ഇതരമത വിശ്വാസികളെ നിഷ്കരുണം വധിക്കുന്ന, എന്തിനധികം അല്ലാഹുവിന് ആരാധനയര്‍പ്പിക്കപ്പെടുന്ന പള്ളികളില്‍ പോലും സ്ഫോടനങ്ങള്‍ നടത്തുന്ന ഇത്തരം തീവ്രവാദ സംഘങ്ങളുമായി പരിശുദ്ധ ഇസ്‌ലാമിനോ, മന്‍ഹജുസ്സലഫിനോ, തൗഹീദീ ആദര്‍ശത്തെ പ്രതിനിധാനം ചെയ്യുന്ന സൗദി അറേബ്യക്കോ, സലഫീ പണ്ഡിതന്മാര്‍ക്കോ യാതൊരു ബന്ധവുമില്ല. മറിച്ച് അവരെ ആശയപരമായും സായുധപരമായും എന്നും എതിര്‍ക്കുക മാത്രമാണ് സലഫികള്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും ക്ഷണിക്കുന്ന സലഫികളെയും സലഫീ പണ്ഡിതന്മാരെയും ആശയപരമായി എതിര്‍ക്കാന്‍ സാധിക്കാത്ത ചിലര്‍, തങ്ങളുടെ അനാചാരങ്ങള്‍ക്കുള്ള മറയായി സലഫികള്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ തൊടുത്ത് വിടുകയാണ് ചെയ്തത്. അതാകട്ടെ സ്വാഭാവികം മാത്രമാണ്. 34 ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ പിന്തുണയോടെ ISIS നും സമാന തീവ്രവാദപ്രസ്ഥാനങ്ങള്‍ക്കുമെതിരില്‍ സലഫീ രാഷ്ട്രമായ സൗദി അറേബ്യ യുദ്ധം പ്രഖ്യാപിക്കുകയും സായുധ നീക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അതിന്‍റെ ആരംഭം എന്ന നിലക്ക് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ നടക്കുന്ന NORTH THUNDER എന്ന സൈനിക പരിശീലനത്തില്‍ ഇരുപത് രാജ്യങ്ങളാണ് അണിനിരന്നിരിക്കുന്നത്. പേര്‍ഷ്യന്‍ സാമ്രാജ്യത്തിനെതിരെ പനയിച്ച ഖാലിദ് ബ്ന്‍ വലീദ് (റ) തന്‍റെ സൈനികരെ പ്രാരംഭമായി ഒരുമിച്ച് കൂട്ടിയ ഹഫറുല്‍ ബാത്വിനില്‍ തന്നെയാണ് North Thunder നടക്കുന്നത് എന്നത് ശ്രദ്ധേയം. അന്ന് പേര്‍ഷ്യന്‍ സാമ്രാജ്യത്തിനെതിരായിരുന്നുവെങ്കില്‍ ഇന്ന് അതിന്‍റെ ബാക്കിപത്രമായ ഇറാനിലെ ശീയാ-സ്വഫവികള്‍ക്കും ISIS, അല്‍ഖാദ, ഹിസ്ബുല്ല തുടങ്ങിയ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കുമുള്ള മറുപടിയാണ് North Thunder. ഗള്‍ഫ് പിടിച്ചെടുത്ത് ഫരിസീ-സ്വവീ രാഷ്ട്രം സ്ഥാപിക്കാനുള്ള ഇറാനിയന്‍ ഗൂഡാലോചനക്ക് അതിശക്തമായ പ്രഹരമാണത്.
ഇതൊക്കെ ആയാലും ISIS ഉം അല്‍ഖായും സലഫികളാണ് എന്നാണ് ചിലരുടെ പക്ഷം. അറിയാത്തത് കൊണ്ടല്ല. അതിനു പിന്നില്‍ അവര്‍ക്ക് പലതും നേടാനുണ്ട്. ചിലര്‍ക്ക് തങ്ങളുടെ തീവ്രവാദ മനോഭാവത്തെ മറച്ചു വെക്കാനുള്ള മറ. ചിലര്‍ക്ക് തങ്ങളുടെ അനാചാരങ്ങള്‍ വിറ്റു കാശാക്കാനുള്ള മാര്‍ക്കറ്റിംഗ് തന്ത്രം. പക്ഷെ വസ്തുതകള്‍ പരിശോധിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ സുവ്യക്തമാണ്. തീവ്രവാദപ്രസ്ഥാനങ്ങളുടെ കല്ലറകള്‍ മാന്തിയാല്‍ തങ്ങളുടെ അടിയാധാരം പോലും ലഭിക്കാവുന്ന ചിലരും ആരോപണങ്ങളുമായി രംഗത്തുണ്ട് എന്നതും ശ്രദ്ധേയം. ‘ക്ഷീരമുള്ള അകിടിന്‍ ചുവട്ടിലും ചോര തന്നേ കൊതുകിന്നു കൌതുകം’. അല്ലാതെന്തു പറയാന്‍..

ഐസിസ് തുടങ്ങിയ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കെതിരെ ഏറ്റവും ആദ്യം പ്രതികരിച്ചവര്‍ സലഫീ പണ്ഡിതന്മാരായിരുന്നു. അവരുടെ പ്രസ്ഥാവനകളില്‍ ചിലത് ഇവിടെ ഉദ്ദരിക്കാം:



“ഐസിസ് ഇസ്‌ലാമിന്‍റെ ഒന്നാമത്തെ ശത്രുക്കളാണ്. വിളകളും ജീവനും സര്‍വതും നശിപ്പിക്കുന്ന, നശീകരണ ചിന്താഗതിയും തീവ്രവാദ മനോഭാവുമുള്ള ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. ഐസിസ് ആകട്ടെ അല്‍ഖാഇദയാകട്ടെ അവയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ അവയുടെ ആദ്യത്തെ ഇരകള്‍ മുസ്‌ലിമീങ്ങളാണ്. അവരാകുന്നു ഇസ്‌ലാമിന്‍റെ ഒന്നാമത്തെ ശത്രുക്കള്‍”. – ശൈഖ് അബ്ദുല്‍ അസീസ്‌ ആലു ശൈഖ് ഹഫിദഹുല്ല (സൗദി ഗ്രാന്‍ഡ്‌ മുഫ്തി) 


“അവരുടെ പ്രവര്‍ത്തനങ്ങളും ചെയ്തികളും ഖവാരിജുകളുടെ ചെയ്തികളും പ്രവര്‍ത്തനങ്ങളുമാണ്. അവരെക്കുറിച്ച് ‘ഇസ്‌ലാമിക് സ്റ്റേറ്റ്’ എന്ന് പറയാന്‍ പാടില്ല. അവരെ ‘ദാഇശ് സ്റ്റേറ്റ്’ എന്നാണ് വിളിക്കേണ്ടത്. ഇസ്‌ലാമിസ്റ്റുകള്‍ എന്ന് അവരെ വിളിക്കാന്‍ പാടില്ല. ജനങ്ങളെ കത്തികൊണ്ട് അറുക്കുകയും കൊലയും അക്രമവും അഴിച്ചുവിടുന്ന ഇവര്‍ക്ക് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. ഐസിസും അല്‍ഖാഇദയും ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ലാത്തവരാണ്.” – ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അബ്ബാദ് അല്‍ ബദര്‍ ഹഫിദഹുള്ള. (മുഹദ്ദിസുല്‍ മദീന).


“എല്ലാ മുസ്‌ലിമിനും ഈ ദീനിനോട് കടപ്പാടുണ്ട്. ഈ സമൂഹത്തോടും ഈ രാഷ്ട്രത്തോടും കടപ്പാടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം പിഴച്ച കക്ഷികളില്‍ നിന്നും ചിന്താധാരയില്‍ നിന്നും സമൂഹത്തെ സംരക്ഷിക്കുകയെന്ന ഓരോരുത്തരിലും അര്‍പ്പിതമായ കര്‍ത്തവ്യം അവര്‍ നിറവേറ്റേണ്ടതുണ്ട്. ആ പിഴച്ച ചിന്താധാരകളെപ്പറ്റി നാം ജനങ്ങളെ താക്കീത് നല്‍കുകയും, അവരെക്കുറിച്ച് നാം ഉത്തരവാദപ്പെട്ടവരെ അറിയിക്കുകയും ചെയ്യുക. ഒരിക്കലും നാം അവരെ മറച്ചുവെക്കരുത്. അതുപോലെ നമ്മുടെ കുട്ടികളെ അവര്‍ സ്വാധീനിക്കുന്നതില്‍ നിന്നും നാം സൂക്ഷിക്കണം. അതിന് എപ്പോഴും ഉണര്‍വോടെ ജാഗരൂകരായി നില്‍ക്കല്‍ ആവശ്യമാണ്‌” – ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ല. (സൗദി ഉന്നത പണ്ഡിതസഭയിലെ അംഗം)


“ഐസിസിന് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. ഈ ഉമ്മത്തിലെ അറിയപ്പെട്ട ഏതെങ്കിലും ഉലമാക്കളെ അവരോടൊപ്പം കാണാനും സാധിക്കില്ല”. - ശൈഖ് സഅദ് അശ്ശിസ്’രി ഹഫിദഹുല്ല. (സൗദി ഉന്നത പണ്ഡിതസഭയിലെ അംഗം).

“എല്ലാ നന്മയും മുഹമ്മദ്‌ നബി (സ) കൊണ്ടുവന്നതും സ്വഹാബത്ത് പിന്തുടര്‍ന്നതുമായ പാത പിന്‍പറ്റുന്നതിലാണ്. അല്ലാഹു മുഹമ്മദ്‌ (സ) യെ ലോകര്‍ക്കുള്ള കാരുണ്യമായാണ് അയച്ചിട്ടുള്ളത്. അല്ലാഹു പറയുന്നു:  “താങ്കളെ നാം ലോകര്‍ക്കുള്ള കാരുണ്യമായിട്ടല്ലാതെ അയച്ചിട്ടില്ല”. അതനുസരിച്ചാണ് മുസ്‌ലിമീങ്ങള്‍ പ്രവര്‍ത്തിച്ചത്. ആ പ്രവര്‍ത്തനത്താല്‍ ലോകത്തിന്‍റെ നാനാ ഭാഗത്തും ഇസ്‌ലാം എത്തി. എന്നാല്‍ പിന്നീട് ചില ആളുകള്‍ സ്വഹാബത്തിനേക്കാള്‍ അല്ലാഹുവിന്‍റെ ദീനിനെ സംരക്ഷിക്കുന്നവരാണ് തങ്ങള്‍ എന്ന വ്യാജേന കടന്നുവന്നു. അവരാണ് ഖവാരിജുകള്‍....... അവരുയര്‍ത്തുന്ന മധുര വാഗ്ദാനങ്ങളില്‍ വഞ്ചിതരാകരുത്. നബി (സ) അവരെക്കുറിച്ച് പറഞ്ഞത്: “അവര്‍ (ആകര്‍ഷകമായ) നല്ല കാര്യങ്ങള്‍ സംസാരിക്കുകയും എന്നാല്‍ നീചമായ പ്രവര്‍ത്തി ചെയ്യുകയും ചെയ്യുമെന്നാണ്”. ഒരു മുസ്‌ലിമിന് ഐസിസിനെ ഇഷ്ടപ്പെടുവാനോ, ലോകത്തിന്‍റെ ഏത് കോണില്‍ ആയാലും അവരില്‍ അംഗമാകുവാനോ അവരുമായി സഹകരിക്കുവാനോ പാടില്ല. അവര്‍ക്ക് ‘നേര്‍മാര്‍ഗം കാണിച്ചുകൊടുക്കണേ’ എന്നല്ലാതെ അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാനും പാടില്ല.” – ശൈഖ് സുലൈമാന്‍ റുഹൈലി ഹഫിദഹുല്ല. (മദീനയിലെ ജാമിഅ ഇസ്‌ലാമിയയിലെ – ഉപരിപഠനവിഭാഗം അദ്ധ്യാപകന്‍). 

ഇനിയും എത്രയോ ഉദ്ദരണികള്‍ നമുക്ക് നിരത്താം.
മുസ്‌ലിമീങ്ങളും ഇതര മതവിശ്വാസികളും പരസ്പര ധാരണപ്രകാരം ജീവിക്കുന്ന ഇന്ത്യയെപ്പോലുള്ള രാജ്യത്ത് ഐസിസ് എന്നല്ല ഈ ഗണത്തില്‍പ്പെടുന്ന ആര് വന്നാലും അവരെ നേരിടുന്നതില്‍ മുന്‍പന്തിയിലുണ്ടാവുക ഇവിടെയുള്ള സലഫികളായിരിക്കും. കാരണം അവരെ നേരിടുക എന്നത് ഞങ്ങളുടെ വിശ്വാസത്തിന്‍റെ ഭാഗമാണ്. ഞങ്ങളുടെ ബാധ്യതയാണ്. മനുഷ്യ ജീവന് വില കല്പിക്കാത്ത ആ സമൂഹത്തെ കണ്ടുമുട്ടിയാല്‍ ‘ആദ് സമുദായം വധിക്കപ്പെട്ട പോലെ അവരെ ഞാന്‍ കൊന്നൊടുക്കുമെന്ന’ പ്രവാചക വചനമാണ് നമുക്കതിനുള്ള പ്രചോദനം. സമാധാനപരമായി ജീവിക്കുന്ന മനുഷ്യര്‍ക്കിടയില്‍ വര്‍ഗീയതയും വിദ്വേഷവും പ്രചരിപ്പിക്കുകയും രക്തം ചിന്തുകയും ചെയ്യുന്നത് അത്യധികം വലിയ പാതകമായാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. നബി (സ) പറഞ്ഞു: “വിശ്വാസികളുമായി പരസ്പര സമാധാന ഉടമ്പടി പ്രകാരം ജീവിക്കുന്ന ഇതര മതസ്ഥനെ ആരെങ്കിലും വധിച്ചാല്‍ അവന് സ്വര്‍ഗത്തിന്‍റെ പരിമളം പോലും ലഭിക്കുകയില്ല. അതിന്‍റെ പരിമളം അവനില്‍ നിന്ന് നാല്പത് വര്‍ഷത്തെ (വഴിദൂരം) അകലെയായിരിക്കും”.- [ബുഖാരി:2995]. അതുപോലെ അല്ലാഹു പറയുന്നു: 


مِنْ أَجْلِ ذَلِكَ كَتَبْنَا عَلَى بَنِي إِسْرَائِيلَ أَنَّه مَنْ قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الْأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعًا وَلَقَدْ جَاءَتْهُمْ رُسُلُنَا بِالْبَيِّنَاتِ ثُمَّ إِنَّ كَثِيرًا مِنْهُمْ بَعْدَ ذَلِكَ فِي الْأَرْضِ لَمُسْرِفُونَ

“അക്കാരണത്താല്‍ ഇസ്രായീല്‍ സന്തതികള്‍ക്ക്‌ നാം ഇപ്രകാരം വിധിനല്‍കുകയുണ്ടായി: മറ്റൊരാളെ കൊന്നതിന്‌ പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത്‌ മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന്‌ തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത്‌ മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന്‌ തുല്യമാകുന്നു. നമ്മുടെ ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ ( ഇസ്രായീല്യരുടെ ) അടുത്ത്‌ ചെന്നിട്ടുണ്ട്‌. എന്നിട്ട്‌ അതിനു ശേഷം അവരില്‍ ധാരാളം പേര്‍ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്‌. – [മാഇദ: 32].

അതുപോലെ അല്ലാഹു പറയുന്നു: 



لَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُمْ مِنْ دِيَارِكُمْ أَنْ تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ (8) إِنَّمَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ قَاتَلُوكُمْ فِي الدِّينِ وَأَخْرَجُوكُمْ مِنْ دِيَارِكُمْ وَظَاهَرُوا عَلَى إِخْرَاجِكُمْ أَنْ تَوَلَّوْهُمْ وَمَنْ يَتَوَلَّهُمْ فَأُولَئِكَ هُمُ الظَّالِمُونَ (9)


“മതകാര്യത്തില്‍ നിങ്ങളോട്‌ യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന്‌ നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക്‌ നന്‍മ ചെയ്യുന്നതും നിങ്ങളവരോട്‌ നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട്‌ നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. (8) മതകാര്യത്തില്‍ നിങ്ങളോട്‌ യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്ന്‌ നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചുമാത്രമാണ്‌ -അവരോട്‌ മൈത്രികാണിക്കുന്നത്‌ - അല്ലാഹു നിരോധിക്കുന്നത്‌. വല്ലവരും അവരോട്‌ മൈത്രീ ബന്ധം പുലര്‍ത്തുന്ന പക്ഷം അവര്‍ തന്നെയാകുന്നു അക്രമകാരികള്‍ (9). – [മുംതഹന: 8,9].  
 
അഥവാ വിശ്വാസികളുമായി പരസ്പരം ഉടമ്പടിപ്രകാരം സമാധാനപരമായി ജീവിക്കുകയും വിശ്വാസ സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്നവരോട് നീതി പുലര്‍ത്തുകയും അവര്‍ക്ക് പുണ്യം ചെയ്യുകയുമാണ് ചെയ്യേണ്ടത് എന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു. എന്നാല്‍ അക്രമകാരികളോടും വര്‍ഗീയവിദ്വേഷം പടര്‍ത്തി അക്രമങ്ങള്‍ അഴിച്ചുവിടുന്നവരോടും സമൂഹത്തിന്‍റെ സമാധാനാന്തരീക്ഷത്തെ തകര്‍ക്കുന്നവരോടും യാതൊരു മുസ്‌ലിമും മൈത്രീ ബന്ധം പുലര്‍ത്തുവാന്‍ പാടില്ല എന്നും വിശുദ്ധ ഖുര്‍ആന്‍ നിഷ്കര്‍ഷിക്കുന്നു. ഈ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നവനാണ് ഒരു മുസ്‌ലിം. എന്നാല്‍ ഐസിസിനെ സംബന്ധിച്ചിടത്തോളവും അവരെ പ്രതിനിധാനം ചെയ്യുന്ന തീവ്രവാദ ചിന്താഗതിക്കാരെ സംബന്ധിച്ചിടത്തോളവും ഇതില്‍ ഏത് മൂല്യങ്ങളാണ് അവര്‍ക്കുള്ളത്.

ലോകത്ത് സമാധാനക്കരാറില്‍ ബഹു രാഷ്ട്രങ്ങള്‍ ഒപ്പുവെക്കുന്നതിന് മുന്‍പ്, യുദ്ധ രംഗത്തെ അരുതായ്മകള്‍ നിശ്ചയിക്കുന്നതിന് മുന്‍പ്, അല്ലാഹുവിന്‍റെ റസൂല്‍ ഈ ഉമ്മത്തിനെ പഠിപ്പിച്ച ഒരു കാര്യമുണ്ട്. “(യുദ്ധഘട്ടത്തില്‍ പോലും) കുട്ടികളെയും, സ്ത്രീകളെയും നിരുപദ്രവകാരികളായ വൃദ്ധന്മാരെയും വധിക്കരുത്” – [ഇബ്നു അബീ ശൈബ: 6/484]. അഥവാ യുദ്ധരംഗത്ത് പാലിക്കപ്പെടേണ്ട മര്യാദകള്‍ പോലും ഇസ്‌ലാം കൃത്യമായി നിഷ്കര്‍ഷിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇസ്‌ലാമിക മൂല്യങ്ങളെ വികൃതമാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന ഐസിസും അവരുടെ ചെയ്തികളെ ഇസ്‌ലാമിക വല്‍ക്കരിച്ച് പരിശുദ്ധ ഇസ്‌ലാമിനെ പഴിചാരുന്ന കൂലിയെഴുത്തുകാരും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലയെന്നേ പറയാനൊക്കൂ. ഇരുകൂട്ടരും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങളാണ്. രണ്ടുപേരുടെയും ലക്ഷ്യം ഇസ്‌ലാമിന്‍റെ തകര്‍ച്ചയാണ്. അല്ലാഹു പറയുന്നു: 
يُرِيدُونَ أَنْ يُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ وَيَأْبَى اللَّهُ إِلَّا أَنْ يُتِمَّ نُورَهُ وَلَوْ كَرِهَ الْكَافِرُونَ

“അവരുടെ വായ്കൊണ്ട്‌ അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാമെന്ന്‌ അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്‍റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക്‌ അത്‌ അനിഷ്ടകരമായാലും”. – [തൗബ: 32].

ഐസിസ്, അല്‍ഖാഇദ തുടങ്ങിയ വിനാശകാരികളായ സംഘടനകളില്‍ നിന്നും അവരുടെ വകഭേദങ്ങളായ മറ്റു ചിന്താധാരകളില്‍ നിന്നും സമൂഹത്തെ സംരക്ഷിക്കല്‍ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും സച്ചരിതരായ സലഫുകള്‍ മനസ്സിലാക്കിയത് പോലെ മനസ്സിലാക്കുകയും പിന്തുടരുകയും ചെയ്യുന്ന അഹ'ലുസ്സുന്നയുടെ വക്താക്കള്‍ അഥവാ സലഫികള്‍ എന്ന നിലക്ക് നമ്മുടെ ബാധ്യതയാണ്. എന്ന് സൂചിപ്പിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ ...


 www.fiqhussunna.com