Saturday, March 12, 2016

ആഇശ (റ) യുടെ വിവാഹപ്രായം വ്യക്തമാക്കുന്ന ഹദീസുകൾ വ്യാജമോ ?. മാതൃഭൂമിയിലെ ലേഖനത്തിന്‍റെ മറവില്‍ ഹദീസുകളെ നിഷേധിക്കുന്നവര്‍.



الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين ، وبعد؛
പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് മാതൃഭൂമി ദിനപത്രത്തില്‍ വന്ന ലേഖനത്തിന്‍റെ മറപിടിച്ച്, സ്വഹീഹായ ഹദീസുകളെ വ്യാജമായി ചിത്രീകരിക്കാനും, പ്രാമാണികമായ ഹദീസ് ഗ്രന്ഥങ്ങളെ കേവലം വാറോലകളായി ചിത്രീകരിക്കാനും ശ്രമികുകയായിരുന്നു ചിലര്‍. ജമാഅത്തെ ഇസ്‌ലാമിയുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തിലും മടവൂര്‍ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന പ്രാസംഗികനുമാണ് അതിന് നേതൃത്വം കൊടുത്തത്. അഖ്ലാനിയ്യത്തിലൂടെ ഹദീസുകളെ നിഷേധിക്കുകയും, ഹദീസിന്‍റെ പ്രാമാണികതയെ ചോദ്യം ചെയ്യുകയും ചെയ്യുന്ന ഇക്കൂട്ടര്‍, ഹദീസുകള്‍ കാലത്തിന് നിരക്കാത്തതാണെന്ന തങ്ങളുടെ അപകര്‍ഷതാബോധത്തെ അടിസ്ഥാനമാക്കി തൊടുത്തുവിട്ട  അമ്പുകളായിരുന്നു ആഇശാ (റ) യുടെ വിവാഹ പ്രായവുമായി ബന്ധപ്പെട്ടുള്ള കണ്ടെത്തലുകള്‍. യഥാര്‍ത്ഥത്തില്‍ ഇത് അവര്‍ നടത്തിയ പഠനമായിരുന്നില്ല. അറബ് ലോകത്ത് ചില അഖ്ലാനിയാക്കള്‍ ഉയര്‍ത്തുകയും വളരെ പ്രാമാണികമായ മറുപടികള്‍ക്ക് വിധേയമാകുകയും ചെയ്ത അടിസ്ഥാനരഹിതവും അബദ്ധജടിലവുമായ ഒരാരോപണവും ഗവേഷണവും  മാത്രമായിരുന്നു അത്. യാതൊരു അസ്വാഭാവികതയുമില്ലാത്ത നബി (സ) യുടെ വിവാഹത്തെ അസ്വാഭാവികമാണ് എന്ന് വരുത്തിത്തീര്‍ത്ത് അതിന്‍റെ മറവില്‍ പ്രാമാണിക ഹദീസ് ഗ്രന്ഥങ്ങളായ സ്വഹീഹുല്‍ ബുഖാരി, സ്വഹീഹ് മുസ്‌ലിം എന്നിവയുടെ ആധികാരികതയെ ചോദ്യം ചെയ്യുക എന്നത് തന്നെയാണ് അറിഞ്ഞോ അറിയാതെയോ ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അല്ലാഹു അവര്‍ക്ക് ഹിദായത്ത് നല്‍കുമാറാകട്ടെ. ഇത്തരം ഒളിയാക്രമണങ്ങളില്‍ നിന്ന് മുസ്‌ലിം ഉമ്മത്തിനെ അല്ലാഹു സംരക്ഷിക്കുമാറാകട്ടെ.

ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രാമാണികമായി അവരുടെ  ദുരാരോപണങ്ങള്‍ക്ക് മറുപടി പറയുക എന്നത് ഒരു വിശ്വാസിയുടെ കടമയാണ്. അവര്‍ക്കുള്ള മറുപടിയെന്നോണം എന്‍റെ സുഹൃത്ത് ഫലാഹുദ്ദീന്‍ ബിന്‍ അബ്ദുസ്സലാം എഴുതിയ ലേഖനം ഈ ദുരാരോപണങ്ങളെ പ്രാമാണികമായി വിലയിരുത്താന്‍ പര്യാപ്തവും ഏറെ പഠനവിധേയവുമാണ്‌. അല്ലാഹു അദ്ദേഹത്തിന് തക്കതായ പ്രതിഫലം നല്‍കട്ടെ.
ആയിഷ ബീവിയുടെ വിവാഹ പ്രായവും തലതിരിഞ്ഞ ഗവേഷണവും.

ലേഖകന്‍: ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം

റസൂല്‍ (സ) ചരിത്രത്തില്‍ എമ്പാടും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്, ഓരോ വിമര്‍ശനവും പരിശോധിക്കുന്നതിലൂടെ ആ മഹാനായ വ്യക്തിത്വം കൂടുതല്‍ പ്രോജ്വലമായി തിളങ്ങി നില്‍ക്കുന്നത് നിഷ്പക്ഷമതികള്‍ക്ക് അനുഭവ്യമാണ്. അതിനുത്തമ ഉദാഹരണമാണ് ആയിഷ ബീവിയെ ചെറുപ്രായത്തില്‍ വിവാഹം ചെയ്തു എന്നുള്ളതിനെതിരെയുള്ള വിമര്‍ശനം. 
ഏറ്റവും രസകരമായ വസ്തുത ഇതൊരു വിമര്‍ശനമായി ഉന്നയിക്കപ്പെടുന്നത്‌ ഈയടുത്ത നൂറ്റാണ്ടില്‍ മാത്രമാണ് എന്നുള്ളതാണ്. ആദ്യകാല ഇസ്ലാം വിമര്‍ശന ഗ്രന്ഥങ്ങളിലോ ലേഖനങ്ങളിലോ ഇതൊരു വിമര്‍ശനമായി പേരിനു പോലും ആരും പറഞ്ഞിരുന്നില്ല, കാരണം ഈ വിവാഹത്തില്‍ യാതൊരു അപാകതയും ആരും കണ്ടിരുന്നില്ല. യേശുമാതവായ കന്യാ മറിയത്തെ വിവാഹം ചെയ്യുമ്പോള്‍ ജോസഫിന് 90 വയസ്സും മറിയത്തിനു 12 വയസ്സും ആയിരുന്നു എന്ന് കത്തോലിക് എന്‍സൈക്ലോപീടിയ രേഖപ്പെടുത്തുന്നുണ്ട്. (ഇസ്‌ലാമിക വിശ്വാസമനുസരിച്ച് അല്ലാഹുവിന്‍റെ അനുഗ്രഹവും ദൃഷ്ടാന്തവുമെന്നോണം വിവാഹത്തിന് മുന്‍പ് പിതാവില്ലാതെയാണ് അല്ലാഹു ഈസ അലൈഹിസാലാമിനെ സൃഷ്ടിച്ചത്. ഇവിടെ ക്രൈസ്തവ വിശ്വാസ പ്രകാരം  ചര്‍ച്ചാവിഷയത്തോടുള്ള സമീപനം സൂചിപ്പിക്കാനാണ് ഇത് ഉദ്ദരിച്ചത്). ഈയടുത്ത കാലം വരെ സമൂഹത്തില്‍ സാര്‍വത്രികമായിരുന്നു അത്തരം വിവാഹങ്ങള്‍. റസൂല്‍ (സ)  വിവാഹം ആലോച്ചിക്കുന്നതിനു മുന്‍പ് തന്നെ ആയിഷ (റ) യെ മറ്റൊരാള്‍ വിവാഹം ആലോചിച്ചിരുന്നു എന്നത് അക്കാലത്തും ഇത് സര്‍വ സാധാരണയാണ് എന്ന് തെളിയിക്കുന്നു.

പ്രാവചകനെ (സ) ഇണയായി ലഭിച്ചതില്‍ സന്തോഷവതിയായിരുന്നു ആയിശയെന്നും അവരുടെ കുടുംബജീവിതം പൂര്‍ണമായി സംതൃപ്തമായിരുന്നുവെന്നും അവരുടെ തന്നെ വചനങ്ങളില്‍ നിന്ന് വ്യക്തമാണ്. പ്രവാചകനു ശേഷം ഏറെ നാള്‍ ജീവിച്ചിരിക്കുവാന്‍ അവസരം ലഭിച്ചതിനാല്‍ കുടുംബ-ദാമ്പത്യ ജീവിതത്തിലെ ഇസ്ലാമിക നിയമങ്ങള്‍ പ്രവാചകനില്‍ നിന്ന് പഠിക്കുവാനും അടുത്ത തലമുറയ്ക്ക് പകര്‍ന്നു നല്‍കുവാനും ആയിശ (റ) ക്ക് കഴിയുകയും ചെയ്തു. ഈ വിവാഹത്തിനു പിന്നിലുള്ള ദൈവികയുക്തി ചിലപ്പോള്‍ അതായിരിക്കാം - നമുക്കറിയില്ല. ഏതായിരുന്നാലും അവരും മാതാപിതാക്കളും സമ്പൂര്‍ണമായ സംതൃപ്തിയോടെ സ്വീകരിക്കുകയും അവര്‍ ജീവിച്ച സമൂഹം വിമര്‍ശനമേതുമില്ലാതെ അംഗീകരിക്കുകയും ചെയ്ത പ്രസ്തുത വിവാഹത്തില്‍ മാനവികവിരുദ്ധമായ യാതൊന്നുമുണ്ടായിരുന്നില്ലെന്ന് വ്യക്തമാണ്. ആയിശ (റ) യെ വിവാഹം ചെയ്യുവാനുള്ള കാരണം തന്നെ ദൈവിക വെളിപ്പാടാണ് എന്ന് ഹദീസുകള്‍ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. 
എന്നാല്‍ ഈ ആധുനിക നൂറ്റാണ്ടില്‍ നബി-വിമര്‍ഷനങ്ങളുടെ ആവനാഴിയിലെ അസ്ത്രങ്ങള്‍ വേണ്ടത്ര ഫലിക്കാതെയായപ്പോള്‍ ചിലര്‍ ഇതും ഒരു അപവാദമായി പ്രജരിപ്പിക്കുവാന്‍ തുടങ്ങി. അതിനു കൃത്യവും വ്യക്തവുമായ മറുപടി മുസ്‌ലിം ലോകം നല്‍കുകയും ചെയ്തു. 
എന്നാല്‍ വിചിത്രമെന്നു പറയട്ടെ, പ്രമാണത്തിനപ്പുറം തങ്ങളുടെ കേവല യുക്തിക്കനുസരിച്ചും പാശ്ചാത്യ ചിന്തക്കനുസരിച്ചും മതത്തെ കാണുന്ന അഭിനവ മതയുക്തിവാദികളായ ചിലര്‍ക്ക് ഈ വിമര്‍ശനം അലോസരമുണ്ടാക്കി., കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞിനെ കൊല്ലുന്ന രീതി അവലംബമാക്കി ഇങ്ങനെയൊരു സംഭവം തന്നെയില്ല എന്നും ആയിഷ ബീവിക്ക് 18 വയസ്സുള്ളപ്പോഴാണ് ദാമ്പത്യ ജീവിതം ആരംഭിച്ചതെന്നും അവര്‍ പ്രസ്താവിച്ചു കളഞ്ഞു. ഖുര്‍ആനിലോ നിരവധിയുള്ള ഹദീസ് ഗ്രന്ഥങ്ങളിലോ പരന്നു കിടക്കുന്ന മുസ്‌ലിം ചരിത്ര ഗ്രന്ഥങ്ങളിലോ ദുര്‍ബലമായ നിലയില്‍ പേരിനു പോലും ഇല്ലാത്ത ഈ വാദം ഒരു സങ്കോചവുമില്ലാതെ ചിലര്‍ അവതരിപ്പിച്ചു. ഈജിപ്തില്‍ നിന്നു ഈയടുത്ത കാലത്ത്  ഉയര്‍ന്ന ഈ വാദം കൊള്ളാലോ എന്നു കരുതി കേരളത്തിലെകും ചിലര്‍ പ്രബോധനം എന്ന ജമാഅത്ത്  വാരികയിലൂടെ ഇറക്കുമതി ചെയ്തു (പുസ്തകം 71 ലക്കം 43). ആയിരത്തിലധികം വര്‍ഷം ഒരു മുസ്‌ലിം പണ്ഡിതനോ എന്തിനേറെ മുസ്‌ലിം നാമധാരി പോലും പറയാത്ത ഈ വാദം വലിയ ചരിത്ര ഗവേഷണം എന്ന നിലയിലാണ് അവതരിപ്പിച്ചത്. 

ചില കണക്കുകളുടെ കളിയും ഗ്രന്ഥങ്ങളുടെ പേരും കൊടുത്താല്‍ വിവരമില്ലാത്ത ജനതയെ വഞ്ചിക്കാം എന്ന ധാരണയില്‍ നിന്നാകാം ഇത്തരം ഗവേഷണങ്ങള്‍ വന്നത്. കാരണം മതപരമായ അറിവുള്ള ആര്‍ക്കും ഒറ്റ നോട്ടത്തില്‍ തന്നെ പമ്പരവിഡ്ഢിത്തമാണ് എന്ന് മനസ്സിലാക്കാവുന്ന ഒന്നായിരുന്നു ഈ ലേഖനം. ഈജിപ്തിലെ പ്രസ്തുത ലേഖനത്തിന് അവിടെയുള്ള പണ്ഡിതര്‍ തന്നെ അക്കമിട്ടു മറുപടി കൊടുത്തത് പ്രബോധനം എഡിറ്റര്‍ക്ക് അറിയാഞ്ഞിട്ടാകാം, എന്തായാലും തങ്ങളുടെ വാരികയില്‍ വരുന്നതൊക്കെ നിരുപാധികം അനുസരിച്ച് പ്രചരിപ്പിക്കുന്ന അണികള്‍ പലരും അത് വാട്സപ്പിലൂടെയും മറ്റും വ്യാപകമായി ഷെയര്‍ ചെയ്യുന്ന അവസ്ഥ കണ്ടത് കൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതേണ്ടി വന്നത്. 
പ്രസ്തുത ലേഖനത്തില്‍ ഈ വസ്തുതകളില്‍ സംശയം ജനിപ്പിക്കുവനായി പറയുന്ന കാര്യങ്ങള്‍ ചുരുക്കിയാല്‍ ഇവയാണ്. 
ആരോപണം 1:  ആറാം വയസ്സിലാണ് ആയിഷ ബീവിയുടെ വിവാഹം നടന്നത് എന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ മുഴുവന്‍ വന്നത് താബിഈ ആയ ഹിഷാം ഇബ്നു ഉര്‍വയെ തൊട്ടാണ്. അദ്ദേഹം 71വയസ്സ് വരെ മദീനയിലാണ് ജീവിച്ചത്, അന്ന് അദ്ദേഹത്തില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഹദീസുകള്‍ മുഴുവന്‍ സ്വീകാര്യമാണ്. എന്നാല്‍ പിന്നീട് അദ്ദേഹം ഇറാഖിലേക്ക് പോയി. വാര്‍ധക്യത്തില്‍ ഓര്‍മ്മക്കുറവ് സംഭവിച്ചതിനാല്‍ അവിടെ വെച്ച് അദ്ദേഹം പറയുന്ന ഹദീസുകള്‍ സ്വീകാര്യമല്ല. ഈ ഹദീസുകള്‍ അപ്രകാരം ഉള്ളവയാണ്. ആദ്യകാലത്ത് സ്വീകര്യനായിരുന്നതിനാല്‍ പിന്നീട് വന്നതും അബദ്ധത്തില്‍ ഇമാം ബുഖാരിയും മുസ്‌ലിമുമൊക്കെ സ്വീകരിച്ചു. 

മറുപടി: രണ്ടു കളവുകള്‍ ആണ് ഇതില്‍ ഉള്ളത്.

ഒന്ന്: ഈ സംഭവം ഉദ്ദരിക്കപ്പെട്ടത് ഹിഷാമിലൂടെ മാത്രമാണ്.

രണ്ട് : ഹിഷാമില്‍ നിന്ന് ഇത് ഉദ്ധരിക്കുന്നത് അവസാനകാലത്ത് ഇറാക്കില്‍ നിന്ന് മാത്രമാണ്.

സത്യത്തില്‍ ഈ വിഷയം ഉധരിക്കപ്പെട്ടത് ഹിശാമിലൂടെ മാത്രമല്ല. വ്യത്യസ്തങ്ങളായ മറ്റു സനദുകളിലൂടെ ഇത് വന്നിട്ടുണ്ട്. ഉദാഹരണത്തിന് 

ഇമാ മുസ്‌ലിം ഉദ്ധരിക്കുന്ന ഒരു സനദ് ഇപ്രകാരമാണ്:

الزهري عن عروة بن الزبير عن عائشة
(സുഹ’രി ഉര്‍വയെ തൊട്ട്, അദ്ദേഹം ആയിഷ (റ) യെ തൊട്ട് ഉദ്ധരിക്കുന്നു.)

മുസ്‌ലിമിലെ തന്നെ മറ്റൊരു സനദ് ഇപ്രകാരമാണ്:
الأعمش ، عن إبراهيم ، عن الأسود ، عن عائشة

(
അഹ്മശ് ഇബ്രാഹിമ്നെ തൊട്ട് അദ്ദേഹം അസ്’വദിനെ തൊട്ട് അദ്ദേഹം ആയിഷ (റ) യെ തൊട്ട്.) 

അബൂദാവൂദ് ഉദ്ധരിക്കുന്ന മറ്റൊരു സനദ് ഇതാണ്:
عن محمد بن عمرو ، عن يحيى بن عبد الرحمن بن حاطب عن عائشة

(
മുഹമ്മദ്‌ ബന്‍ അംറു, യാഹ്’യ ബ്നു അബ്ദുറഹ്മാനെ തൊട്ട്, അദ്ദേഹം ആയിഷ (റ) യെ തൊട്ട് ...)

മുകളില്‍ കൊടുത്ത ഒരു സനദിലും ഹിഷാം ഇബ്നു ഉര്‍വയില്ല. എന്നാല്‍ പ്രബോധനത്തിലെ ഗവേഷകന് ഇതൊന്നും അറിയില്ലായിരുന്നു. ആയതിനാല്‍ അദ്ദേഹം ഹിഷാമിന് അവസാനകാലത്ത് ഓര്‍മ്മക്കുറവ് ഉണ്ടായിട്ടുണ്ട് എന്നത് വലിയ കാര്യമായി ഉദ്ധരിക്കുകയാണ് ഉണ്ടായത്. ആയിഷ ബീവിയില്‍ നിന്ന് ഹദീസ് ഉദ്ധരിച്ചതില്‍ ഏറ്റവും നല്ല സനദ് ഹിശാമിലൂടെ വരുന്ന സനദ് ആണെന്ന ഉസൂലുല്‍ ഹദീസിലെ ചര്‍ച്ചയൊന്നും തല്‍ക്കാലത്തേക്ക് ഉദ്ധരിക്കുന്നില്ല.

ഹിശാം വാര്‍ദ്ധക്യ കാലത്താണ് ഇത് ഉദ്ധരിക്കുന്നത് എന്നതാണ് രണ്ടാമത്തെ കളവ്. ഹിശാമില്‍ നിന്ന് ഈ സംഭവം 3 മദീനക്കാരും 1 മക്കക്കാരനും ഉദ്ധരിക്കുന്നുണ്ട്. ഒരല്‍പം പോലും കിതാബുകള്‍ മറിച്ചു നോക്കാതെയാണ്‌ ഗവേഷകന്‍ പഠനം നടത്തിയത് എന്ന് വ്യക്തം. മദീനയില്‍ നിന്ന് ഉദ്ദരിക്കപ്പെട്ടത് സ്വീകാര്യമാണ് എന്ന വസ്തുത അറിയാതെ ലേഖകന്‍ സമ്മതിക്കുന്നുമുണ്ട്. അത് പ്രകാരം മാത്രം എടുത്താല്‍ തന്നെ ഈ വിഷയം സ്ഥിരപ്പെട്ടു. 

(
സിഹ്റിന്‍റെ ഹദീസും ഇങ്ങനെയാണ് എന്ന് ലേഖകന്‍ പറഞ്ഞതിനെ സിഹ്റിന്‍റെ ഹദീസിനെ തെട്ടിധരിപ്പിക്കുന്നതും ഇങ്ങനെയാണ് എന്ന് തിരുത്തി എഴുതുന്നു.)
ആരോപണം 2: ജ്യേഷ്ഠത്തി അസ്മാ (റ) ആയിഷ (റ) യെക്കാള്‍ 10 വയസ്സിനു മൂത്തവളാണെന്ന് ചരിത്രകാരന്മാരെല്ലാം രേഖപ്പെടുത്തുന്നു. മദീനാ പലായന സമയത്ത് അസ്മാ (റ) ക്ക് 27 വയസ്സായിരുന്നു. അതിനാല്‍ നബി (സ) ക്ക് പ്രവാചകത്വം ലഭിക്കുമ്പോള്‍ അസ്മാ (റ) ക്ക് 14 വയസ്സുണ്ടാകും. അന്ന് ആഇശ (റ) 4 വയസ്സുള്ള പെണ്‍കുട്ടിയായിരുന്നുവെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു. അവര്‍ ജനിച്ചത് ക്രി. 614ല്‍ അല്ല 606 ലാണ്. ക്രി.621-ല്‍ നബി വിവാഹം കഴിക്കുമ്പോള്‍ അവര്‍ക്ക് 15 വയസ്സ് കഴിഞ്ഞിരുന്നു. ഹിജ്‌റക്ക് ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് നബി ആഇശയുമായി ദാമ്പത്യ ബന്ധം പുലര്‍ത്തുന്നത്. അന്നവര്‍ക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം.

മറുപടി : ഇതിലും ഒരു ജഹാലത്ത് ഉണ്ട്: 

അസ്മ ആയിശയെക്കാള്‍ പത്തു വയസ്സ് മുതിര്‍ന്നതാണ് എന്ന് ചരിത്രകാരന്മാര്‍ ഏകോപിച്ചു പറഞ്ഞ ഒന്നല്ല. ബുഖരിയുടെയും മുസ്‌ലിമിന്‍റെയും മുകളില്‍ കണ്ടത് പോലുള്ള വ്യത്യസ്ത സനദുകളിലൂടെ ഉദ്ധരിക്കപ്പെട്ട ഒന്നിന് എതിരാകാന്‍ മാത്രം ബലമുള്ള ഒന്നും ഈ വിഷയത്തില്‍ വന്നിട്ടില്ല. മാത്രമല്ല, അസ്മാ ബീവിക്ക് (റ) ആയിഷ ബീവിയെക്കാള്‍ (റ) പത്തിലധികം വയസ്സ് കൂടുതല്‍ ഉണ്ടെന്ന്  പലരും വ്യക്തമാക്കിയിട്ടുമുണ്ട്.
 
ഇമാം ദഹബി (റ) പറയുന്നു:

وكانت – يعني أسماء - أسن من عائشة ببضع عشرة سنة
(
അസ്മ ബീവിക്ക് ആയിഷ ബീവിയെക്കാള്‍ പത്തിലധികം വയസ്സുണ്ട്.)( سير أعلام النبلاء (3/ 522)). ഇത് താരീഖുല്‍ ഇസ്ലാമിലും കാണാം.

അതിനാല്‍ നുബുവ്വത്തിന്‍റെ വര്‍ഷം അസ്മ (റ) ക്ക് 14 വയസ്സുണ്ട് എന്നതുകൊണ്ട് അതെ വര്‍ഷം ആയിഷ ബീവിക്ക് 4 ആണ് ആകുക എന്ന് ഒരിക്കലും തെളിയുന്നില്ല.
 
അറബി ഭാഷയില്‍ بضع  എന്ന് പറഞ്ഞാല്‍ 3 മുതല്‍ 9 വരെയുള്ള സംഖ്യക്കാണ് പറയുക. അപ്പോള്‍ 13 മുതല്‍ 19 വയസ്സ് വരെ അവര്‍ തമ്മില്‍ വ്യത്യാസം വരാം. ഇതാകട്ടെ ആയിഷ ബീവി (റ) ജനിക്കുന്നത് നുബുവത്തിന്‍റെ ശേഷം മാത്രമാണ് എന്ന് തെളിയിക്കുകയും ചെയ്യും. ആയിഷ ബീവിയുടെ ജനനമായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത് നുബുവ്വത്തിന്‍റെ 4, അല്ലെങ്കില്‍ 5 വര്‍ഷം എന്നാണു. അപ്പോള്‍ അസ്മയെക്കാള്‍ 14, 15 വയസ്സ് വ്യത്യാസം വരും. അതാകട്ടെ  بضع  എന്ന പദവുമായും സ്വഹീഹായ ഹദീസുകളുമായും യോജിക്കുന്നു. നുബുവത്തിന്‍റെ അഞ്ചാം വര്‍ഷം ജനിച്ച ആയിഷ ബീവിയെ ആറാം വയസില്‍ ഹിജ്റക്ക് മുന്‍പ്  വിവാഹം ചെയ്യുകയും ഹിജ്റക്ക് ശേഷം അവരുടെ ഒമ്പതാം വയസ്സില്‍ ദാമ്പത്യം ആരംഭിക്കുകയും ചെയ്തു എന്നത് ഇതിലൂടെ സംശയലേശമന്യേ തെളിയുകയും ചെയ്യും. 
ആരോപണം 3: ആയിഷ ബീവി ജനിച്ചത്‌ നുബുവ്വത്തിനു 4 വര്‍ഷം  മുന്‍പാണ് എന്നതിന് തെളിവുകളുണ്ട്. ഇമാം ത്വബരി അബൂബക്കര്‍ (റ) വിന്‍റെ മക്കള്‍ മുഴുവന്‍ ജാഹിലിയ്യത്തില്‍ ആണ് ജനിച്ചത്‌ എന്ന് പറയുന്നു. മാത്രമല്ല ബുഖാരിയില്‍ തന്നെ അബൂബക്കര്‍ (റ) അബ്സീനിയയിലേക്ക് ഹിജ്റ  പോയത് ആയിഷ (റ) ഓര്‍ക്കുന്നതായി ഉണ്ട്. ആ ഹിജ്റ ആദ്യമായി നടന്നത് നുബുവ്വത്തിന്‍റെ 4ആം വര്‍ഷം ആണ്. അത് ഓര്‍ക്കണമെങ്കില്‍ നുബുവ്വത്തിന്‍റെ മുന്‍പ് ആയിഷ (റ)  ജനിക്കണം.
മറുപടി : ഇത് മറ്റൊരു ജഹാലത്താണ്. ഇമാം ത്വബരി എഴുതിയത് തെറ്റായി വായിച്ചതാണ് വിഷയം. അബൂബക്കര്‍ (റ) വിന്‍റെ മുഴുവന്‍ മക്കളും ജനിച്ചത് ജാഹിലിയ്യ കാലത്താണ് എന്നല്ല ഇമാം പറഞ്ഞത്. അവരുടെ ഉമ്മമാരെ വിവാഹം ചെയ്തത് ജാഹിലിയ്യത്തിലാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.  അബൂബക്കര്‍ (റ) ന്‍റെ ഭാര്യമാരുടെ പേരുകള്‍ എന്ന ബാബിന്‍റെ കീഴെ ഇമാം ത്വബരി ‘കുതൈല ബിന്‍ത് അബ്ദുല്‍ ഇസ്സ്’, ‘ഉമ്മു റുമാന്‍’ എന്നിവരെ കുറിച്ചും അവരിലുണ്ടായ നാല് മക്കളെ കുറിച്ചും പരാമര്‍ശിച്ച ശേഷം പറയുന്നതാണ് فكل هؤلاء الأربعة من أولاده ولدوا من زوجتيه اللتين سميناهما في الجاهلية
എന്ന വാചകം. (“ജാഹിലിയ്യത്തിലേ ഉള്ള മുകളില്‍ പേര് പറഞ്ഞ രണ്ടു ഭാര്യമാരില്‍ നിന്നാണ് ഈ നാല് മക്കളും ജനിച്ചത്‌”) എന്നാണു ഭാഷാന്തരം. ഇവിടെ ജഹിലിയ്യത്തിലാണ് അബൂബക്കറിന്‍റെ എല്ലാ മക്കളും ജനിച്ചത്‌ എന്ന് കിതാബു വായിക്കാതെ കഷ്ണം മാത്രം വായിച്ചാല്‍ പറഞ്ഞുപോകാം. എന്നാല്‍ കിത്താബില്‍ നിന്ന് നേരിട്ട് വായിക്കുന്ന ആരും അങ്ങനെ അര്‍ഥം വെക്കില്ല കാരണം തൊട്ട് ശേഷം ഇമാം ത്വബരി പറയുന്നത് ഇങ്ങനെയാണ് وتزوج في الإسلام أسماء بنت عميس (ഇസ്ലാമിക കാലത്ത് അസ്മ ബിന്‍ത് ഉമൈസിനെ വിവാഹം ചെയ്യുകയും ചെയ്തു). ശേഷം ഇസ്‌ലാം വന്നതിനു ശേഷം ചെയ്ത മറ്റു വിവാഹങ്ങളും അദ്ദേഹം പരാമര്‍ശിക്കുന്നു. ചുരുക്കത്തില്‍ ഇവിടെ വിവാഹം ചെയ്ത കാലത്തെ കുറിച്ച് പറഞ്ഞത് തെറ്റായി വായിച്ചതാണ് കുഴപ്പം. 

മാത്രവുമല്ല ഇതേ ഇമാം ത്വബരി ഇതേ കിത്താബില്‍ തന്നെ പറയുന്നു:

ثم إن رسول الله صلى الله عليه وسلم بنى بعائشة بعد ما قدم المدينة وهي يوم بني بها ابنة تسع سنين

(
പിന്നീട് റസൂല്‍ (സ) മദീനയില്‍ എത്തിയ ശേഷം ആയിഷ (റ) യുമായി വീട്ടില്‍ കൂടി. വീട്ടില്‍ കൂടുന്ന ദിവസം അവര്‍ക്ക് ഒമ്പത് വയസ്സായിരുന്നു.) تاريخ الطبري P:472. അഥവാ ഇവരുടെ വായനപ്രകാരം ഇമാം ത്വബരി തന്നെ താന്‍ എഴുതിയതിനു വിരുദ്ധമായി എഴുതി. 

പ്രബോധനത്തില്‍ പഠനംനടത്തിയ ആളെ കുറ്റം പറയുന്നില്ല, അദ്ദേഹം തനിക്ക് കിട്ടിയ അറബി ലേഖനതെ അന്ധമായി വിശ്വസിച്ചു പോയി. അതുപോലെ അബ്സീനിയയിലേക്ക് അബൂബക്കര്‍ (റ) ഹിജ്റ പോയത് ആയിഷ ബീവി ഉദ്ദരിച്ചതിലൂടെ നുബുവ്വത്തിന്‍റെ നാലില്‍ ആയിഷ ബീവി ഉണ്ടാകണം എന്ന് പറയുന്നത് വിവരമില്ലായ്മയാണ്. കാരണം അബൂബക്കര്‍ (റ) അബ്സീനിയയിലെക്ക് ഹിജ്റ  പോയത് നുബുവ്വത്തിന്‍റെ നാലില്‍ ആണ് എന്നതിന് ഒരു തെളിവുമില്ല. ബുഖാരിയിലെ ഹദീസ് നോക്കിയാല്‍ അത് മദീന ഹിജ്റക്ക് അല്പകാലം മുന്‍പ് മാത്രം നടന്നതാണ് എന്ന് മനസ്സിലാക്കാം. സംശയലേശമന്യേ ഉധരിക്കപ്പെട്ടത് ഊഹത്തിന്‍റെ അടിസ്ഥാനത്തില്‍ നിഷേധിക്കുന്നത് ജഹാലത്ത് തന്നെയാണ്.

ആരോപണം 4: സൂറത്ത് ഖമര്‍ അവതരിച്ചത് ആയിഷ ബീവി ഓര്‍ക്കുന്നതായി ബുഖാരിയില്‍ ഉണ്ട്. ആ സൂറത്ത് നുബുവത്തിന്‍റെ നാലാം വര്‍ഷമാണ്‌ അവതരിച്ചത്. ആറു വയസ്സിന്‍റെ കണക്ക് ശരിയാണ് എങ്കില്‍ അന്ന് ആയിഷ (റ) ജനിച്ചിട്ടു പോലുമുണ്ടാകില്ല.
മറുപടി : സൂറത്ത് ഖമര്‍ അവതരിച്ചത് നുബുവ്വത്തിന്‍റെ നാലാം വര്‍ഷമാണ്‌ എന്നത് തെളിഞ്ഞാല്‍ ആണ് ഇതിന് എന്തെങ്കിലും അടിത്തറ തന്നെ ഉണ്ടാകുക. അത്തരത്തില്‍ ഒരു തെളിവും സ്വഹീഹായി വന്നിട്ടില്ല. മുകളില്‍ കൊടുത്തത് അല്പമെങ്കിലും നിലവാരമുള്ള (ഉണ്ടെന്നു തോന്നിക്കുന്ന) വാദങ്ങള്‍ക്ക് ഉള്ള മറുപടിയാണ്. ഇനി ഇതൊനൊരു മറുവാദം സ്വാഭാവികമായും ഉന്നയിക്കാം. ആയിഷ ബീവിയെ വിവാഹം ചെയ്യുന്നത് ആറാം വയസ്സിലും വീട്ടില്‍ കൂടുന്നത് ഒമ്പതാം വയസ്സിലും ആണ് എന്ന് ഖണ്ഡിതമായി പറയുവാന്‍ കഴിയുമോ എന്നതാണത്. അതിനുള്ള തെളിവുകള്‍ ആണ് താഴെ കൊടുക്കുന്നത്.
ചില വസ്തുതകള്‍ ലളിതമായി കൊടുക്കുന്നു: 
  1. നബി (സ) വിവാഹം ചെയ്യുമ്പോള്‍ ആയിഷ (റ) വിനു ആറു വയസ്സ് ആയിരുന്നെന്നും ദാമ്പത്യം ആരംഭിക്കുന്നത് ഒമ്പതാം വയസ്സിലാണ് എന്നതും ലോകത്തോട്‌ വിളിച്ചു പറഞ്ഞത് ആയിഷ ബീവി തന്നെയാണ്. അത് കേവലം മറ്റൊരാളുടെ അനുമാനമോ മറ്റു സംഭവങ്ങള്‍ വെച്ച് കൊണ്ടുള്ള കണക്ക് കൂട്ടലോ പണ്ഡിതാഭിപ്രായമോ അല്ല. അവര്‍ പറഞ്ഞ നേര്‍ക്ക്‌ നേരെയുള്ള വാചകം ആണ്. 

     
  2. പരിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ മുസ്‌ലിം ലോകം ഒന്നടങ്കം ഏറ്റവും ആധികാരികമായി കാണുന്നത് ഇമാം ബുഖാരിയും മുസ്‌ലിമും സംയുക്തമായി ഉദ്ധരിച്ച ഹദീസുകളെ ആണ്. ആയിഷ ബീവിയുടെ പ്രസ്തുത വാചകം ഇപ്രകാരം ഏകോപിതമായി വന്ന ഹദീസുമാണ്. രണ്ടു ഗ്രന്ഥങ്ങളിലും മറ്റു ഹദീസ് ഗ്രന്ഥങ്ങളിലും നിരവധി തവണ ഇത് ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് ഒരു ഹദീസ് മാത്രം കൊടുക്കുന്നു. .
    ആയിഷ ബീവി (റ) പറയുന്നു: എനിക്ക് ആറു വയസ്സുള്ളപ്പോള്‍ നബി(സ) എന്നെ വിവാഹം ചെയ്തു.പിന്നീട് ഞങ്ങള്‍ മദീനയില്‍ എത്തി, അവിടെ ബനീ ഹാരിസ് ബ്നു ഖസ്രജിന്‍റെ അടുക്കല്‍ താമസമാക്കി. എനിക്ക് പനി ബാധിച്ചു, എന്‍റെ മുടി കൊഴിഞ്ഞു തുടങ്ങി, പിന്നീട് മുടി വളര്‍ന്നു. ഒരു ദിവസം എന്‍റെ ഉമ്മ ഉമ്മുറുമാന്‍ എന്‍റെ അടുക്കല്‍ വന്നു. ഞാന്‍ ഊഞ്ഞാലിലായിരുന്നു, എന്‍റെ കൂടെ എന്‍റെ കൂട്ടുകാരികളും ഉണ്ടായിരുന്നു. ഉമ്മ എന്നെ ഉറക്കെ വിളിച്ചു. ഞാന്‍ അടുത്ത് ചെന്നു. എന്നെ എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്കറിയില്ലായിരുന്നു. അവരെന്‍റെ കൈ പിടിച്ചു കൊണ്ട് പോയി വീടിന്‍റെ വാതില്‍ക്കല്‍ നിര്‍ത്തി. ഞാന്‍ കിതക്കുന്നുണ്ടായിരുന്നു. പിന്നെ കുറച്ചു ആശ്വാസമായി.  കുറച്ച് വെള്ളമെടുത്തു ഉമ്മ എന്‍റെ തലയും മുഖവും തടവി. പിന്നെ വീടിനകത്തേക്ക് കൂട്ടിപ്പോയി. അപ്പോള്‍ അന്‍സാരികളായ കുറെ സ്ത്രീകള്‍ അവിടയൂണ്ടായിരുന്നു, നന്മയും അനുഗ്രഹവും ഉണ്ടാകട്ടെ, ശുഭലക്ഷണം ഉണ്ടാകട്ടെ എന്നൊക്കെ പറഞ്ഞു അവര്‍ ആശംസിച്ചു. പിന്നെ ഉമ്മ എന്നെ അവരെ ഏല്‍പ്പിച്ചു. അവര്‍ എന്നെ അണിയിച്ചൊരുക്കി. ദുഹാ സമയത്തെ റസൂല്‍ (സ) യുടെ  ആഗമനമല്ലാതെ മറ്റൊന്നും എന്നെ ആശ്ച്ചര്യപ്പെടുതിയില്ല. അവര്‍ എന്നെ റസൂല്‍ (സ) യെ ഏല്‍പ്പിച്ചു. അന്ന് എനിക്ക് ഒമ്പത് വയസ്സായിരുന്നു.” - [ബുഖാരി, മുസ്‌ലിം].
     
  3. മുസ്‌ലിം ലോകത്ത് ഇന്നേ വരെ ഈ വിഷയത്തില്‍ ഒരു തര്‍ക്കം പോലും ഉണ്ടായിരുന്നില്ല. അഥവാ അവര്‍ ഇജ്മാഓടു കൂടി അത് സ്വീകരിച്ചിരുന്നു. ഇമാം ഇബ്നു കസീര്‍ (റ) പറയുന്നു:

    وقوله تزوجها وهي ابنت ست سنين وبنى بها وهي ابنة تسع ما لا خلاف فيه بين الناس - وقد ثبت في الصحاح وغيرها

    (
    ആറു വയസ്സില്‍ വിവാഹം ചെയ്തുവെന്നും ഒമ്പതാം വയസ്സില്‍ വീട്ടില്‍ കൂടിയെന്നുമുള്ള അദ്ധേഹത്തിന്‍റെ വാചകത്തില്‍ ജനങ്ങള്‍ക്കിടയില്‍ യാതൊരു തര്‍ക്കവുമില്ല. നിശ്ചയം അത് സ്വഹീഹുകളിലും അല്ലാത്തതിലും സ്ഥിരപ്പെട്ടിരിക്കുന്നു.( البداية والنهاية" (3 / 161)).

    ഇമാം ഇബ്നു അബ്ദുല്‍ ബര്‍ തന്‍റെ അല്‍ ഇസ്തിദ്കാര്‍, അല്‍ ഇസ്തീആബ് എന്നീ കിതാബുകളിലും ഇതേ ഇജ്മാ ഉദ്ധരിക്കുന്നുണ്ട്.
  4. ഇതിനെതിരെ ഒരു ദുര്‍ബലമായ റിപ്പോര്‍ട്ട്‌ പോലും ആര്‍ക്കും വാദിക്കാന്‍ വേണ്ടി പോലും ഉദ്ധരിക്കാന്‍ കഴിയില്ല. അങ്ങനെയൊരു വാദം പോലും മുസ്‌ലിം ലോകത്ത് പരിഗണനീയമായ ആരും ഇന്ന് വരെ പറഞ്ഞിട്ടുമില്ല. മുസ്‌ലിം ലോകം ഒന്നടങ്കം ഒരു തെറ്റില്‍ ഒരിക്കലും ഒന്നിക്കുകയില്ല എന്നത് ഇസ്ലാമിന്‍റെ ഉസൂലില്‍ പെട്ട വിഷയമാണ്.
  5. ആയിഷ ബീവി ജനിച്ചത്‌ നുബുവ്വത്തിനു ശേഷമാണ് എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നുണ്ട്.( سير أعلام النبلاء"(2/139))

    ഇമാം ഇബ്നു ഹജര്‍ ഫതഹുല്‍ ബാരിയില്‍ പറയുന്നു:

    وكان مولدها في الإسلام قبل الهجرة بثمان سنين أو نحوها، ومات النبي صلى اله عليه وسلم ولها نحو ثمانية عشر عاماً)

    (”
    അവരുടെ ജനനം ഹിജ്റക്ക് എട്ടോ അതിനടുതോ വര്‍ഷം മുന്പ് ആയിരുന്നു. അവര്‍ക്ക് 18 വയസ്സുള്ളപ്പോള്‍ നബി (സ) വഫാത്തായി.”) – [ഫതഹുല്‍ ബാരി 7:107].

    അഥവാ നുബുവ്വത്തിന്‍റെ 4 അല്ലെങ്കില്‍ 5 വര്‍ഷം കഴിഞ്ഞാണ് അവര്‍ ജനിക്കുന്നത്. റസൂല്‍ (സ) വഫത്താകുമ്പോള്‍ അവര്‍ക്ക് 18വയസ്സാണ്. അപ്പോള്‍ 63-18 = 45 വയസ്സിന്‍റെ വ്യത്യാസമാണ് നബിയും ആയിഷ ബീവിയും തമ്മില്‍ ഉള്ളത്. അഥവാ അവര്‍ ജനിച്ചത്‌ നുബുവത്തിന്‍റെ 5 വര്‍ഷം ശേഷമാണ്‌. ഇതൊക്കെയും അവര്‍ തമ്മില്‍ വിവാഹം ചെയ്തത് ആറു വയസ്സില്‍ (അഥവാ എഴിനോടടുത്ത പ്രായത്തില്‍ ആണെന്ന് വ്യക്തമാക്കുന്നു.)

    ഇത്രയും വ്യക്തവും തെളിഞ്ഞതുമായ ഈ വസ്തുതതയെ ഗവേഷണത്തിന്‍റെ പേരില്‍ ആളുകളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയും ഹദീസ് ഗ്രന്ഥങ്ങളുടെ ആധികാരികതയില്‍ സംശയം ജനിപ്പിക്കുകയും ചെയ്യുന്ന ചേകന്നൂരിനെ പോലുള്ളവര്‍ പയറ്റിനോക്കിയ ജൂത തന്ത്രത്തിന്‍റെ ശൈലിയില്‍ എഴുതപ്പെട്ട ലേഖനമാണ് പ്രബോധനത്തില്‍ വന്നത് എന്ന് പറയാതിരിക്കാന്‍ വയ്യ. ലേഖകന്‍ ഒരുപക്ഷെ തെറ്റിദ്ധരിച്ചു കൊണ്ടോ അറിവില്ലായ്മ കൊണ്ടോ എഴുതിയതാകാം, എന്നാല്‍ ഉത്തരവാദിത്വപ്പെട്ടവര്‍ അത് പ്രസിദ്ധീകരിക്കുമ്പോള്‍ വിഷയം ഗൗരവമുള്ളതാകുന്നു. ഈയടുത്ത കാലത്ത് ഈജിപ്തിലും മറ്റും പ്രചരിക്കപ്പെട്ട കളവുകളും അബദ്ധങ്ങളും നിറഞ്ഞ വാദം മലയാളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നതിലൂടെ തനി ഹദീസ് നിഷേധ പ്രവണതയാണ് പ്രകടമാക്കുന്നത്. അല്ലാഹുവില്‍ അഭയം...!