Thursday, March 3, 2016

ATM കൗണ്ടറുകള്‍ക്ക് ബില്‍ഡിംഗ് വാടകക്ക് നല്‍കാമോ ?.

 
ചോദ്യം: നമ്മുടെ നാട്ടിലെ ബേങ്കുകളുടെ ATM കൗണ്ടറുകള്‍ക്കായി ബില്‍ഡിംഗ് വാടകക്ക് നല്‍കല്‍ ഹലാലാണോ ?. 

www.fiqhussunna.com

ഉത്തരം: ഹലാലല്ല. നമ്മുടെ നാട്ടില്‍ ഇന്ന് നിലവിലുള്ള ബേങ്കുകള്‍ പലിശ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ആയതിനാല്‍ അവയുടെ നേരിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കോ, ATM കൗണ്ടറുകള്‍ക്കോ,  അവയുടെ ഭാഗമായ സ്ഥാപനങ്ങള്‍ക്കോ, മുത്തൂറ്റ്, മണപ്പുറം പോലുള്ള പലിശക്കമ്പനികള്‍ക്കോ ബില്‍ഡിംഗ് വാടകക്ക് നല്‍കല്‍ ഹറാമാണ്.

അല്ലാഹു ഒരു കാര്യത്തില്‍ നിന്നും നമ്മെ വിലക്കിയിട്ടുണ്ടെങ്കില്‍ അതുമായി സഹകരിക്കുന്നതും, അതിന് സൗകര്യം ചെയ്ത് കൊടുക്കുന്നതും വിലക്കപ്പെട്ടത് തന്നെയാണ്. മാത്രമല്ല അത്തരം നിഷിദ്ധമായ സ്ഥാപനങ്ങള്‍ നടത്താന്‍ ബില്‍ഡിംഗ് വാടകക്ക് നല്‍കുക വഴി ലഭിക്കുന്ന വാടകയും നിഷിദ്ധമാണ്.


عن ابن عباس عن النبي صلى الله عليه و سلم قال : إن الله تعالى إذا حرم شيئا حرم ثمنه

ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും നിവേദനം: നബി (സ) പറഞ്ഞു: " അല്ലാഹു ഒരു കാര്യം നിഷിദ്ധമാക്കിയാല്‍ അതു മുഖേന ലഭിക്കുന്ന പണവും നിഷിദ്ധമാണ്." - [ത്വബറാനി : 3/7 - ഹദീസ് 20]. 

ശൈഖ് ഇബ്നു ഉസൈമീന്‍ (റഹിമഹുല്ല) യോട് ചോദിക്കപ്പെട്ട ഒരു ചോദ്യവും അതിന് അദ്ദേഹം നല്‍കിയ ഉത്തരവും ഈ വിഷയത്തില്‍ ശ്രദ്ധേയമാണ്.

ചോദ്യം: മോശമായ വീഡിയോ സി ഡി കള്‍, സിഗരറ്റ്, മ്യൂസിക് തുടങ്ങിയവ വില്‍ക്കുന്നവര്‍ക്കോ, പലിശ ബേങ്കുകള്‍ക്കോ ഷോപ്പുകള്‍ വാടകക്ക് നല്‍കുന്നതിന്‍റെ വിധിയെന്ത്‌ ?.

ഉത്തരം: ഇത്തരം കാര്യങ്ങള്‍ക്ക് ഷോപ്പുകള്‍ വാടകക്ക് നല്‍കുന്നതിന്‍റെ ഇസ്‌ലാമിക വിധി ഈ ആയത്തിലുണ്ട്. അല്ലാഹു പറയുന്നു:

وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَى وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ وَاتَّقُوا اللَّهَ إِنَّ اللَّهَ شَدِيدُ الْعِقَاب

"പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു." - [മാഇദ : 2].

അതിനാല്‍ത്തന്നെ ചോദ്യത്തില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ക്ക് ഷോപ്പുകള്‍ വാടകക്ക് നല്‍കല്‍ ഹറാമാണ്. കാരണം അത് പാപത്തിനും അതിക്രമത്തിനും കൂട്ടുനില്‍ക്കലാണ്.  [ഫതാവ അല്‍മര്‍അ : പേജ് 113 , ഇബ്നു ഉസൈമീന്‍ (റ)].

നമ്മുടെ നാട്ടില്‍ ഇസ്‌ലാമിക ബേങ്കിംഗ് സംവിധാനം ഇല്ലാത്തതിനാല്‍ നിര്‍ബന്ധിത സാഹചര്യത്തില്‍ ബേങ്കുകളില്‍ അക്കൗണ്ട് തുടങ്ങാം എന്ന് പണ്ഡിതന്മാര്‍ പറഞ്ഞതിനെ മറയാക്കി ATM, ബേങ്ക് തുടങ്ങിയവക്ക്  ബില്‍ഡിംഗ് വാടകക്ക് നല്‍കുന്നതില്‍ തെറ്റില്ല എന്ന് ചില ആളുകള്‍ വാദിക്കാറുണ്ട്. എന്നാല്‍ ആ വാദം തീര്‍ത്തും അര്‍ത്ഥശൂന്യമാണ്
കാരണം അടിസ്ഥാനപരമായി പലിശ ബേങ്കുകളില്‍ അക്കൌണ്ട് തുറക്കുന്നത് നിഷിദ്ധം തന്നെയാണ്. എന്നാല്‍ ഒരാള്‍ക്ക് അത് അനിവാര്യമായി വരുകയാണ് എങ്കില്‍ അത് താല്‍ക്കാലികമായി അനുവദനീയമാകും എന്ന് മാത്രം. സാമ്പത്തിക ഇടപാടുകള്‍ ബേങ്കുകള്‍ മുഖാന്തിരം നടത്താന്‍ രാജ്യത്തെ നിയമം കൊണ്ട് നമ്മെ നിര്‍ബന്ധിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് അത്. الحاجة العامة تنزل منزلة الضرورة 'പൊതു ആവശ്യം നിര്‍ബന്ധിത ഗണത്തില്‍ പെടും' എന്ന ഉസ്വൂലുല്‍ ഫിഖ്ഹിലെ അടിസ്ഥാന തത്വപ്രകാരമാണ് അത് പണ്ഡിതന്മാര്‍ അനുവദിച്ചിട്ടുള്ളത്‌. എന്നാല്‍ ഇസ്‌ലാമിക സംവിധാനം നിലവില്‍ വരുകയോ, സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്ക് ബേങ്കിടപാടുകളെ നിര്‍ബന്ധമാക്കുന്ന സാഹചര്യം നീങ്ങുകയോ ചെയ്‌താല്‍ അത് 'നിഷിദ്ധം' എന്ന അടിസ്ഥാന നിയമത്തിലേക്ക് തന്നെ മടങ്ങുകയും ചെയ്യും.

എന്നാല്‍ ബേങ്കുകള്‍ക്ക് ബില്‍ഡിംഗ് വാടകക്ക് നല്‍കുന്നത് ഈ ഗണത്തില്‍ പെടില്ല. കാരണം അത് നാം നിര്‍ബന്ധിക്കപ്പെടുന്ന ഒരു കാര്യമല്ല. മാത്രമല്ല അത് الحاجة العامة എന്ന ഗണത്തില്‍ പെടുത്താനും സാധിക്കില്ല. അതുകൊണ്ടുതന്നെ അത് നിഷിദ്ധമാണ് എന്നതില്‍ സംശയമില്ല. ഒരു വിഷയത്തിലെ പ്രത്യേകമായ ഫത്'വയെ അവലംബമാക്കി മറ്റൊരു കാര്യത്തിന്‍റെ വിധി കണ്ടെത്തുക എന്നതുതന്നെ ഉസ്വൂലുല്‍ ഫിഖ്ഹിലെ അടിസ്ഥാന നിയമത്തിന് എതിരാണ്. الفتاوى لا تبنى عليه المسائل  ഒരു പ്രത്യേക കാര്യത്തിലെ ഫത്'വകളെ മറ്റു വിഷയങ്ങള്‍ക്ക്  ആധാരമാക്കാന്‍ പാടില്ല എന്നത് ഉസ്വൂലുല്‍ ഫിഖ്ഹിലെ ഒരടിസ്ഥാന തത്വമാണ്. അതുകൊണ്ട് നിര്‍ബന്ധിത സാഹചര്യത്തില്‍ നിബന്ധനയോടെ അനുവദനീയം എന്ന് പറയപ്പെട്ട ഒരു കാര്യത്തെ അടിസ്ഥാനമാക്കി ബേങ്കുമായുള്ള എല്ലാ ഇടപാടുകളും അനുവദനീയമാണ് എന്ന് ധരിക്കുന്നത് തീര്‍ത്തും അജ്ഞതയാണ്. 
 
വാടകക്ക് നല്‍കലാകട്ടെ, അതല്ലെങ്കില്‍ മറ്റു പ്രവര്‍ത്തനങ്ങലാകട്ടെ  പലിശ സംവിധാനങ്ങള്‍ക്ക് ഒത്താശ ചെയ്ത്   കൊടുക്കുക എന്നത് അത്യധികം ഗൗരവപരമാണ്. അതുമുഖേന ലഭിക്കുന്ന പ്രതിഫലമാകട്ടെ നരകത്തിലേക്കുള്ളതും. അല്ലാഹുവിന്‍റെ റസൂല്‍ (സ) പറയുന്നു: 

كل لحم نبت من سحت فالنار أولى به

"അന്യായമായ മാര്‍ഗത്തിലൂടെ വളര്‍ന്ന ഇറച്ചിക്ക് ഏറ്റവും ഉചിതം നരകമാണ്" - [ത്വബറാനി- അല്‍ബാനി: സ്വഹീഹ്, സ്വഹീഹുല്‍ ജാമിഅ്: 4519].
 
മാത്രമല്ല 36 തവണ വ്യഭിചരിക്കുന്നതിനേക്കാള്‍  വലിയ പാപമാണ് ചെറിയ രൂപത്തില്‍ പലിശയുമായി ഇടപെടുന്നത് പോലും:

عن عبد الله بن حنظلة رضي الله عنه قال : قال رسول الله صلى الله عليه وسلم : درهم ربا يأكله الرجل وهو يعلمه أشد من ستة وثلاثين زنية

അബ്ദുല്ലാഹ് ഇബ്നു ഹന്‍ദല (റ) പറയുന്നു: പ്രവാചകന്‍ (സ) പറഞ്ഞു: " അറിഞ്ഞു കൊണ്ട് ഒരാള്‍ ഭക്ഷിക്കുന്ന പലിശയുടെ ഒരു ദിര്‍ഹം പോലും, മുപ്പത്തി ആറ് വ്യഭിചാരങ്ങളെക്കാള്‍ കഠിനമായ പാപമാണ് " - [റവാഹു അഹ്മദ്- അല്‍ബാനി: സ്വഹീഹ്, മിഷ്കാത്തുല്‍ മസാബീഹ്: 2825, ഗായതുല്‍ മറാം:172, സ്വഹീഹുത്തര്‍ഗീബ് വ ത്തര്‍ഹീബ്: 1855].

ഇനി വ്യഭിചാരങ്ങളില്‍ ഏറ്റവും മോശമായ, ഏറ്റവും വൃത്തിഹീനമായ  ഒന്നാണല്ലോ ഒരാള്‍ തന്റെ മാതാവുമായി ലൈംഗിക ബന്ധം പുലര്‍ത്തുക എന്നുള്ളത്.. പലിശയെ എഴുപത് ഇനങ്ങളാക്കി തിരിച്ചാല്‍ അതിലെ ഏറ്റവും നിസാരമായ പലിശ പോലും സ്വന്തം മാതാവിനെ വ്യഭിച്ചരിക്കുന്നതിനേക്കാള്‍ കഠിനമാണ് എന്ന് പ്രവാചക വചനങ്ങളില്‍ കാണാം :

عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم : الربا سبعون بابا أدناها كالذي يقع على أمه

അബീ ഹുറൈറ (റ) വില്‍ നിന്നും നിവേദനം : പ്രവാചകന്‍ (സ) പറഞ്ഞു: "പലിശക്ക് എഴുപതില്‍ പരം ഇനങ്ങളുണ്ട്. അതില്‍ ഏറ്റവും ചെറിയ ഇനം ഒരാള്‍ തന്റെ മാതാവുമായി ശയിക്കുക എന്നതു പോലെയാണ് " - [റവാഹുല്‍  ബൈഹഖി- അല്‍ബാനി: സ്വഹീഹ്, സ്വഹീഹുത്തര്‍ഗീബ് വ ത്തര്‍ഹീബ്: 1853]. 

അല്ലാഹു അവന്‍റെ വിധിവിളക്കുകള്‍ പാലിച്ചുകൊണ്ട്‌ ജീവിക്കുന്ന ആളുകളില്‍ നമ്മെ ഉള്‍പ്പെടുത്തുമാറാകട്ടെ ..