Thursday, August 4, 2016

ഉസ്വൂലുസ്സുന്ന - വിവരണം : ശൈഖ് റബീഅ് ബിന്‍ ഹാദി അല്‍ മദ്ഖലി Part - 3: ബിദ്അത്തിനെ സൂക്ഷിക്കലും അതില്‍ നിന്നകന്നു നില്‍ക്കലും.




Part - 3: ബിദ്അത്തിനെ സൂക്ഷിക്കലും അതില്‍ നിന്നകന്നു നില്‍ക്കലും:

www.fiqhussunna.com

 
  അഹ്ലുസ്സുന്നയുടെ ഉസ്വൂലുകളില്‍ അഥവാ അടിസ്ഥാനതത്വങ്ങളില്‍ പെട്ട ഒന്നാണ് (ترك البدع) അഥവാ ‘ബിദ്അത്തിനെ ഉപേക്ഷിക്കല്‍’ എന്നുള്ളത്. അതായത് ബിദ്അത്തുകളെ വര്‍ജിക്കുകയും പരിപൂര്‍ണമായും അവയില്‍ നിന്നകന്നു നില്‍ക്കുകയും ചെയ്യല്‍. കാരണം ബിദ്അത്തുകളിലെല്ലാം നാശമാണുള്ളത്. ബിദ്അത്തുകളില്‍ അകപ്പെട്ട കക്ഷികള്‍ക്കെല്ലാം റസൂല്‍ (സ) നരകം താക്കീത് ചെയ്തിട്ടുമുണ്ട്. പിശാചിന്‍റെ മാര്‍ഗത്തിലൂടെയാണല്ലോ അവര്‍ വഴി നടക്കുന്നത്.

وَأَنَّ هَٰذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ ۖ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَنْ سَبِيلِهِ ۚ ذَٰلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَتَّقُونَ

 “ഇതത്രെ എന്‍റെ നേരായ പാത, നിങ്ങള്‍ അത് പിന്തുടരുക. മറ്റു മാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്‍റെ (അല്ലാഹുവിന്‍റെ) മാര്‍ഗത്തില്‍ നിന്നു നിങ്ങളെ ചിതറിച്ചുകളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്.” - [അന്‍ആം: 153].

" خط رسول الله صلى الله عليه وسلم خطا مستقيما ثم قال: هذا صراط الله ،ثم خط عن يمينه وشماله خطوطا و قال: هذه السبل ليس منها سبيل إلا عليه شيطان يدعو إليه "
 
“ ഒരിക്കല്‍ റസൂല്‍ (സ) ഒരു നേര്‍രേഖ വരച്ചു. എന്നിട്ട് പറഞ്ഞു: ഇതാകുന്നു അല്ലാഹുവിന്‍റെ പാത. ശേഷം അതിന്‍റെ വലതുവശത്തും ഇടതുവശത്തുമായി ധാരാളം രേഖകള്‍ വരച്ചു. എന്നിട്ട് പറഞ്ഞു: ഇതാകുന്നു (ഇതര) വഴികള്‍. ഓരോ വഴിയിലും അതിലേക്ക് ക്ഷണിക്കുന്ന പിശാച്ചുണ്ട്.” [4143  مسند أحمد:بتحقيق أحمد شاكر-].

തന്‍റെ വിശ്വാസത്തിലും, ആരാധനയിലും, അറിവിലും എന്നുവേണ്ട മതപരമായ ഏത് കാര്യത്തിലുമാകട്ടെ, റസൂല്‍ (സ) വരച്ചുകാണിച്ച ആ നേര്‍രേഖയില്‍ നിന്നും വ്യതിചലിച്ച് ഇതര വഴികളിലൂടെ സഞ്ചരിക്കുന്നവന്‍, സ്വാഭാവികമായും പിശാചിന്‍റെ  വഴികളിലൂടെയായിരിക്കും സഞ്ചരിക്കുക. അതിനാല്‍ത്തന്നെ ബിദ്അത്തുകളെയും വഴികേടുകളെയും അങ്ങേയറ്റം സൂക്ഷിക്കുക.

ബിദ്അത്തുകളെക്കുറിച്ച് വളരെ കണിശമായ ഭാഷയില്‍ത്തന്നെ റസൂല്‍ (സ) നമുക്ക് താക്കീത് നല്‍കിയിട്ടുണ്ട്. അദ്ദേഹം പറയുന്നു:

" من أحدث في أمرنا هذا ما ليس منه فهو رد "

“നമ്മുടെ ഈ കാര്യത്തിലില്ലാത്തതിനെ (മതത്തിലില്ലാത്ത ഒരു കാര്യത്തെ) ആരെങ്കിലും പുതുതായുണ്ടാക്കുന്ന പക്ഷം അത് അവന്‍റെ മേല്‍ (ശിക്ഷയായി) മടക്കപ്പെടുന്നതാണ്” - [സ്വഹീഹുല്‍ ബുഖാരി: 2697. സ്വഹീഹ് മുസ്‌ലിം: 1718].

അതുപോലെ മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം: 

تلا رسول الله صلى الله عليه وسلم هذه الآية : هُوَ الَّذِي أَنْزَلَ عَلَيْكَ الْكِتَابَ مِنْهُ آيَاتٌ مُحْكَمَاتٌ هُنَّ أُمُّ الْكِتَابِ وَأُخَرُ مُتَشَابِهَاتٌ ۖ فَأَمَّا الَّذِينَ فِي قُلُوبِهِمْ زَيْغٌ فَيَتَّبِعُونَ مَا تَشَابَهَ مِنْهُ ابْتِغَاءَ الْفِتْنَةِ وَابْتِغَاءَ تَأْوِيلِهِ ۗ وَمَا يَعْلَمُ تَأْوِيلَهُ إِلَّا اللَّهُ ۗ وَالرَّاسِخُونَ فِي الْعِلْمِ يَقُولُونَ آمَنَّا بِهِ كُلٌّ مِنْ عِنْدِ رَبِّنَا ۗ وَمَا يَذَّكَّرُ إِلَّا أُولُو الْأَلْبَابِ  لما تلا هذه الآية قال رسول الله صلى الله عليه وسلم:" فإذا رأيت الذين يتبعون ما تشابه منه فأولئك الذين سمى الله فاحذروهم "

“ഒരിക്കല്‍ റസൂല്‍ (സ) ബിദ്അത്തുകാരില്‍ നിന്നും മുന്നറിയിപ്പ് നല്‍കിക്കൊണ്ട് അല്ലാഹുവിന്‍റെ ഒരു വചനം പാരായണം ചെയ്യുകയുണ്ടായി: “നബിയേ നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നത് അവനത്രെ. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്. അവയത്രെ വേദഗ്രന്ഥത്തിന്‍റെ മൗലിക ഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാനുദ്ദേശിച്ചുകൊണ്ടും ദുര്‍വ്യാഖ്യാനം നടത്താനാഗ്രഹിച്ചുകൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്‍റെ സാക്ഷാല്‍ വ്യാഖ്യാനം അല്ലാഹുവിന് മാത്രമെ അറിയുകയുള്ളൂ. അറിവില്‍ അടിയുറച്ചവരാകട്ടെ അവര്‍ പറയും ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. ബുദ്ധിശാലികള്‍ മാത്രമേ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ.” [ആലു ഇംറാന്‍: 7]. ഈ ആയത്ത് ഓതിയതിന് ശേഷം റസൂല്‍ (സ) പറഞ്ഞു: “ആകയാല്‍ വിശുദ്ധഖുര്‍ആനിലെ ആശയസാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നവരെ നീ കണ്ടാല്‍ അവരെയാണ് അല്ലാഹു പേരെടുത്ത് പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലാക്കുക. അതുകൊണ്ട് തന്നെ അവരെ സൂക്ഷിക്കുക.” - [സ്വഹീഹുല്‍ ബുഖാരി:4547 സ്വഹീഹ് മുസ്‌ലിം: 2665].

മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരാണ് എന്നത് ഹദീഥില്‍ പരാമര്‍ശിക്കപ്പെട്ട ആയത്തിലൂടെ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു.

“എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാനുദ്ദേശിച്ചുകൊണ്ടും ദുര്‍വ്യാഖ്യാനം നടത്താനാഗ്രഹിച്ചുകൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു.” -
[ആലു ഇംറാന്‍: 7].

ഏതൊരു ബിദ്അത്തുകാരനെ എടുത്ത് നോക്കിയാലും, അല്ലാഹുവിന്റെയോ പ്രവാചകന്റെയോ പണ്ഡിതന്മാരുടെയോ ഒക്കെ വചനങ്ങളില്‍ പരസ്പര സാദൃശ്യമുള്ളതും അവ്യക്തതക്ക് സാധ്യതയുള്ളതുമായ വചനങ്ങളെ പിന്തുടരുന്നവരായി അവരെ നമുക്ക് കാണാം. അവര്‍ പിന്തുടര്‍ന്നുപോരുന്ന ആശയക്കുഴപ്പങ്ങള്‍ പ്രമാണവുമായി കലര്‍ത്തി ജനങ്ങളെ വഴികേടിലേക്ക് തിരിച്ചുവിടാനാണ് അവര്‍ ശ്രമിക്കുന്നത്. ഇത് പഴയകാലത്തെന്നപോലെ നമ്മുടെ കാലത്തും നിര്‍ഭാതം അവര്‍ ചെയ്തുകൊണ്ടിരിക്കുന്നു. ഖേദകരമെന്ന് പറയട്ടെ, അഹ്ലുസ്സുന്നയുടെ മന്‍ഹജില്‍ നിന്നും വ്യതിചലിച്ച ഏതൊരുവനായാലും ജനങ്ങളുടെ മനസ്സില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുവാനായി ഇത്തരം മുതശാബിഹാത്തുകള്‍ക്ക് പിന്നാലെ പോകുന്നത് കാണാം.

പരമോന്നതനും അനുഗ്രഹീതനുമായ അല്ലാഹു അവന്റെ ഗ്രന്ഥത്തെ മുറുകെപ്പിടിക്കുവാനും
, സകല ബിദ്അത്തുകളില്‍ നിന്നും, ആശയക്കുഴപ്പങ്ങളില്‍ നിന്നും, ദേഹേഛകളില്‍ നിന്നും വിട്ടു നില്‍ക്കുവാനുമുള്ള സൗഭാഗ്യം നമുക്ക് നല്‍കുമാറാകട്ടെ...  

തുടരും ..... 


Next: PART 4: http://www.fiqhussunna.com/2016/08/part-4.html

കഴിഞ്ഞ ഭാഗങ്ങള്‍:

Part 1: (ആമുഖം).
Part 2: സ്വഹാബത്തിന്‍റെ മാര്‍ഗം മുറുകെപ്പിടിക്കല്‍.

[അറിയിപ്പ്: ഈ വിവര്‍ത്തനം വിവര്‍ത്തകന്‍റെ അനുവാദമില്ലാതെ പ്രസിദ്ധീകരണാവശ്യത്തിന് എടുക്കരുത്].