Saturday, March 21, 2020

തൻ്റെയും ജനങ്ങളുടെയും സുരക്ഷ മുൻനിർത്തി വീട്ടിലിരിക്കുന്നവന് സ്വർഗമുണ്ട്.


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

രോഗവ്യാപനം ഭയപ്പെടുന്ന വേളയിൽ അങ്ങേയറ്റം സൂക്ഷ്‌മത പുലർത്തുകയും മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യുകയെന്നുള്ളത്  വിശ്വാസിയുടെ മതപരമായ ബാധ്യതയാണ്. 

لا ضرر ولا ضرار 
"നിങ്ങൾ സ്വയം ഉപദ്രവിക്കുകയോ മറ്റുള്ളവർക്ക് ഉപദ്രവം ഉണ്ടാക്കുകയോ ചെയ്യരുത്". 

എന്ന പ്രസിദ്ധമായ പ്രവാചക വചനം അതിന് മതിയായ തെളിവാണ്. എന്നാൽ തൻ്റെ മറ്റുള്ളവർക്കും മറ്റുള്ളവരുടെ ഉപദ്രവം തനിക്കും ഉണ്ടാകാനിടയുള്ള സന്ദർഭത്തിൽ വീട്ടിലിരിക്കുന്നവന് അല്ലാഹു അവൻ്റെ അനുഗ്രഹങ്ങൾ ഉറപ്പ് നൽകിയിരിക്കുന്നു എന്ന ഹദീസ് ഈയൊരു സന്ദർഭത്തിൽ ഏറെ ശ്രദ്ധേയവും മുൻകരുതലുകൾ സ്വീകരിക്കുന്നവർക്ക് സന്തോഷവാർത്തയുമാണ്.  ആളുകൾ കൂടുന്നത് കൊറോണയുടെ വ്യാപനത്തിന് കാരണമാകുമെന്ന് ഇതിനകം ബോധ്യപ്പെട്ട ഒരു യാഥാർഥ്യമാണ്. നബി ( സ)പറയുന്നു : 
خَمْسٌ مَنْ فعلَ واحدةً مِنْهُنَّ كان ضَامِنًا على اللهِ عزَّ وجلَّ ....  أوْ قَعَدَ في بَيتِه فَسَلِمَ ، وسَلِمَ الناسُ مِنْهُ .
 "അഞ്ചു കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് നിർവഹിക്കുന്നവന് (അല്ലാഹു സ്വർഗവും അനുഗ്രഹങ്ങളും) ഉറപ്പ് നൽകുന്നു: ........... (അതിൽ അഞ്ചാമത്തേത്: "ആരെങ്കിലും വീട്ടിലിരിക്കുക വഴി സ്വയം യം സുരക്ഷിതനാവുകയും തന്നിൽ നിന്നും മറ്റുള്ളവർ സുരക്ഷിതരാവുകയും ചെയ്താൽ - (മുസ്‌നദ് അഹ്മദ്: 22146, അൽബാനി: സ്വഹീഹ്‌). 

അവനല്ലാഹുവിൻ്റെ വാഗ്ദാനമുണ്ട്. എന്തെന്നാൽ മരണാനന്തരം സ്വർഗവും, ഇഹജീവിതത്തിൽ അനുഗ്രഹങ്ങളും സംരക്ഷണവുമുണ്ട് എന്നതാണ്. എല്ലാ അനുഗ്രഹങ്ങളും അതിൽ ഉൾപ്പെട്ടു.  

ഈ ഹദീസ് പണ്ഡിതന്മാർ വിശദീകരിച്ചത് ഒരാൾ വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ മറ്റൊരാൾക്ക് ഉപദ്രവകാരിയാകാതിരിക്കുക, കലാപം പോലുള്ള സാഹചര്യത്തിൽ അതിൽ നിന്നും വിട്ടുനിൽക്കുക വഴി മറ്റുള്ളവരുടെ ഉപദ്രവത്തിൽ നിന്നും താനും തൻ്റെ ഉപദ്രവത്തിൽ നിന്നും മറ്റുള്ളവരും സുരക്ഷിതരാകുക. അതുപോലെ ദുഷ്പ്രചരണങ്ങളിൽ ഭാഗവാക്കാതെ സ്വന്തത്തെയും മറ്റുള്ളവരെയും സംരക്ഷിക്കുക തുടങ്ങിയ അർത്ഥങ്ങളിലാണ്. എന്നാൽ ഇത് മറ്റുള്ളവരുമായി കൂടിക്കലരുന്നത് തനിക്കും മറ്റുള്ളവർക്കും ദോശകരമാകുന്ന എല്ലാ സന്ദർഭങ്ങൾക്കും ബാധകമാണ്. കാരണം നബി (സ)  (جوامع الكلم) വാക്കുകൾക്ക് അർത്ഥവ്യാപ്തി നൽകപ്പെട്ട വ്യക്തിയാണ്.  അതുകൊണ്ടുതന്നെ ഈ ഹദീസ് ഇന്നത്തെ സാഹചര്യത്തിൽ വീടുകളിൽ നിന്ന് അനാവശ്യമായി പുറത്ത് പോയി ആൾക്കൂട്ടത്തിന് കാരണക്കാരനാകുന്നത് തൻ്റെയും  മറ്റുളളവരുടെയും സുരക്ഷക്ക് ഭീഷണിയാകാതിരിക്കുക എന്നത് നേരിട്ട് തന്നെ നിഷ്‌കർഷിക്കുന്ന ഒന്നാണ്. 

ഹദീസിൻ്റെ പൂർണരൂപം: 
عن معاذ بن جبل رضي الله عنه قال: قال رسول الله صلى الله عليه وسلم: "خَمْسٌ مَنْ فعلَ واحدةً مِنْهُنَّ كان ضَامِنًا على اللهِ عزَّ وجلَّ : مَنْ عادَ مَرِيضًا ، أوْ خرجَ مع جِنازَةٍ ، أوْ خرجَ غَازِيًا في سبيلِ اللهِ ، أوْ دخلَ على إمامٍ يُرِيدُ بذلكَ تَعْزِيرَهُ وتَوْقِيرَهُ ، أوْ قَعَدَ في بَيتِه فَسَلِمَ ، وسَلِمَ الناسُ مِنْهُ" - (رواه أحمد: 22146 وصححه الألباني). 
മുആദ് ബ്ൻ ജബൽ (റ) നിവേദനം: നബി (സ) പറഞ്ഞു: " അഞ്ചു കാര്യങ്ങൾ, അതിൽ ഏതെങ്കിലും ഒന്ന് ചെയ്യുന്നവന് അല്ലാഹു അവന് (സ്വർഗം) ഉറപ്പ് നൽകിയിരിക്കുന്നു. രോഗിയെ സന്ദർശിക്കുന്നവൻ, ജനാസയോടൊപ്പം പോകുന്നവൻ, ദൈവമാർഗത്തിൽ യുദ്ധം ചെയ്യുന്നവൻ, ഭരണാധികാരിയെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തുകൊണ്ട് അദ്ദേഹത്തിനരികിൽ പ്രവേശിക്കുന്നവൻ, വീട്ടിൽ ഇരിക്കുക വഴി സ്വയം സുരക്ഷിതനാവുകയും,   തന്നിൽ നിന്നും മറ്റുള്ളവർ സുരക്ഷിതരാവുകയും ചെയ്യുന്നവൻ" - (മുസ്‌നദ് അഹ്മദ്: 22146, അൽബാനി: സ്വഹീഹ്‌). 

അതുകൊണ്ട് തൻ്റെയും മറ്റുള്ളവരുടെയും സുരക്ഷ ആഗ്രഹിച്ച് വീട്ടിലിരിക്കുന്നവന് സ്വർഗമുണ്ട്. ഈ ആശയം പൂർണമായും നമ്മുടെ ഇന്നത്തെ സാഹചര്യത്തോട് യോജിക്കുന്നു. വളരെ വേഗത്തിലാണ് കൊറോണ രാഷ്ട്രങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുന്നത്. ഒരുപാട് ജീവനുകൾ കവർന്നു. കൂടിക്കലരലുകൾ പരമാവധി ഒഴിവാക്കുക മാത്രമാണ് നമ്മുടെയും മറ്റുള്ളവരുടെയും സുരക്ഷക്ക് പ്രതിവിധി. ഈ ഹദീസ് ഇന്നത്തെ സാഹചര്യത്തിൽ ബാധകമാണ് എന്നത് എൻ്റെ വെറുംവാക്കല്ല. പണ്ഡിതന്മാരുമായി പങ്കുവെക്കുകയും അവർ അത് ശരിയാണ് എന്ന് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഡോ. മുഹമ്മദ് ത്വബ്തബാഇ, ഡോ. ഹമദ് അൽ ഹാജിരി തുടങ്ങിയ എൻ്റെ ഉസ്താദുമാരുമായി കൂടിയാലോചിക്കുക കൂടി ചെയ്ത ശേഷമാണ് ഈ ലേഖനം എഴുതിയത്. ഈ ഹദീസ് ഈ സന്ദർഭത്തിന്  ബാധകമല്ല എന്ന് ചില സഹോദരങ്ങൾ പറയുന്നതിൽ അർത്ഥമില്ല എന്നത് പറയാനാണ് ഞാനിത് സൂചിപ്പിച്ചത്. 

ഇറ്റലിയും അതേ വഴി കടന്നുവരുന്ന ജർമ്മനിയും ഫ്രാൻസും അടക്കമുള്ള രാഷ്ട്രങ്ങൾ മുൻകരുതലുകളിൽ കാണിച്ച അപാകതകൾക്ക് ഇന്ന് നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ വേദനകൾ നമുക്ക് പാഠമാണ്. കണ്ടറിയാത്തവർ കൊണ്ടറിയും. നിർദേശങ്ങൾ പാലിക്കാത്തവർ സമൂഹത്തെ ഒറ്റിക്കൊടുക്കുന്നവരാണ്. 

من غشنا فليس منا 
" നമ്മെ വഞ്ചിക്കുന്നവൻ നമ്മിൽപ്പെട്ടവനല്ല" 

എന്ന നബിവചനം ഓർമ്മപ്പെടുത്തുന്നു. അതുകൊണ്ടു  മറ്റുള്ളവരെ നോക്കാതെ നാം സ്വയം മുൻകരുതലുകൾ എടുക്കുക. സമൂഹത്തെ സുരക്ഷിതരാക്കാൻ തന്നാലാവുന്നത് സോഷ്യൽ ഡിസ്റ്റൻസിംഗ് മാത്രമാണ് എന്നത് തിരിച്ചറിയുക. ഒപ്പം ഈ അവസരത്തിൽ ദിവസക്കൂലി മാത്രം കിട്ടി ജീവിക്കുന്ന അത്താഴപ്പട്ടിണിക്കാരെ ചേർത്ത് പിടിക്കുക. 


ارحموا من في الأرض يرحمكم من في السماء
"നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക. ഉപരിയിലുള്ളവൻ നിങ്ങളോടും കരുണ കാണിക്കും"

 എന്ന നബിവചനവും ഓർമ്മിപ്പിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ ... 

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്  പി. എൻ 
www.fiqhussunna.com