Sunday, March 22, 2020

പകർച്ച വ്യാധികൾ വരുമ്പോൾ വീട്ടിലിരിക്കുക. നബി (സ) പഠിപ്പിച്ച സോഷ്യൽ ഡിസ്റ്റൻസിങ്.


الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

സോഷ്യൽ ഡിസ്റ്റൻസിംഗ് എന്നത് പകർച്ചവ്യാധികളുടെ വ്യാപനം തടയാനുളള ഒരു പുതിയ പ്രതിവിധിയല്ല. 14 നൂറ്റാണ്ടുകൾക്ക് മുൻപ് നബി (സ) അത് നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. ഇന്നത്തെ കൊറോണാ വൈറസ് വ്യാപനം തടയാൻ നമുക്കിപ്പോൾ ഏറ്റവും കൂടുതൽ ചെയ്യാൻ സാധിക്കുന്നതും അതാണ്. വിശ്വാസികളെന്ന നിലക്ക് സുരക്ഷയും മുൻകരുതലും സ്വീകരിക്കൽ നമ്മുടെ ബാധ്യതയുമാണ്.

പകർച്ച വ്യാധിയുണ്ടാകുമ്പോഴും പുറത്ത് പോകുന്നത് തൻ്റെയോ മറ്റുള്ളവരുടെയോ സുരക്ഷയെ ബാധിക്കുന്ന ഘട്ടങ്ങളിലും വീട്ടിലിരിക്കുക എന്നത് നബി (സ) യുടെ അദ്ധ്യാപനമാണ്. മഹതി ഉമ്മുൽ മുഅ്മിനീൻ ആഇശ (റ) നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം: 


 " فَلَيْسَ مِنْ رَجُلٍ يَقَعُ الطَّاعُونُ، فَيَمْكُثُ فِي بَيْتِهِ صَابِرًا مُحْتَسِبًا يَعْلَمُ أَنَّهُ لَا يُصِيبُهُ إِلَّا مَا كَتَبَ اللهُ لَهُ إِلَّا كَانَ لَهُ مِثْلُ أَجْرِ الشَّهِيدِ "

"പ്ലേഗ് പടരുന്ന ഘട്ടത്തിൽ ക്ഷമിച്ചുകൊണ്ടും പ്രതിഫലമാഗ്രഹിച്ചുകൊണ്ടും, തനിക്കല്ലാഹു വിധിച്ചതല്ലാതെ മറ്റൊന്നും സംഭവിക്കുകയില്ല എന്നതുൾക്കൊണ്ട് വീട്ടിലിരിക്കുന്നവനാരോ അവന് ഒരു രക്തസാക്ഷിയുടെ പ്രതിഫലമുണ്ട്" - (മുസ്‌നദ് അഹ്മദ്: 26139).

ഇത് എല്ലാ പകർച്ചവ്യാധികൾക്കും ബാധകമാണ്. മാത്രമല്ല: 

لا يورد ممرض على مصح
"അസുഖബാധിതമായവയെ ആരോഗ്യപൂർണമായവയുടെ അരികിലേക്ക് കൊണ്ടുവരരുത്" - [متفق عليه].

എന്ന നബിവചനം വളരെ പ്രസിദ്ധമാണല്ലോ. രോഗവ്യാപനം തടയാൻ ആവുന്നതെല്ലാം ചെയ്യണമെന്ന് അത് സൂചിപ്പിക്കുന്നു.  അതുപോലെ "പകർച്ച വ്യാധി ഒരു നാട്ടിൽ ഉണ്ട് എന്ന് കേട്ടാൽ നിങ്ങൾ അങ്ങോട്ട് പോകരുത്, ഇനി നിങ്ങൾ ഒരു നാട്ടിൽ ഉണ്ടായിരിക്കെ അവിടെ പകർച്ചവ്യാധിയുണ്ടായാൽ പേടിച്ചരണ്ട് മറ്റു നാടുകളിലേക്ക് ഓടിപ്പോകുകയുമരുത്" എന്നതും ഇന്ന് വളരെയധികം കാലികപ്രസക്തമായ നബിവചനമാണ്. രോഗവ്യാപനം തടയാൻ ചില രാജ്യങ്ങൾ യാത്രകൾ നിയന്ത്രിച്ചും, മറ്റുള്ള ഇടങ്ങളിൽ നിന്നും എത്തുന്നവരെ നിരീക്ഷണവിധേയമായി സ്വയം മാറ്റിപ്പാർപ്പിച്ചും മുൻകരുതൽ സ്വീകരിച്ചത് നാം കണ്ടതാണ്. അതിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താതിരുന്നവർ ഇന്നതിൻ്റെ വിലകൊടുക്കുകയും ചെയ്യുന്നു.

ഇങ്ങനെ വളരെ സുവ്യക്തമായിത്തന്നെ ട്രാവൽ ബാനും, സോഷ്യൽ ഡിസ്റ്റൻസിങ്ങും, ക്വാറൻ്റൈനും, ഐസൊലേഷനും ഒക്കെ രോഗ്യവാപനം തടയുന്ന മാർഗങ്ങളാണ് സൂചിപ്പിക്കുന്ന വിവിധ ഹദീസുകൾ വന്നിട്ടുണ്ട്. രോഗവ്യാപനം തടയാനുള്ള മുൻകരുതൽ മാർഗങ്ങളിൽ ഇവ വളരെ സുപ്രധാനവുമാണ്. ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അവ കേവലം മാർഗ്ഗങ്ങളല്ല, മതപരമായ ബാധ്യതയും ഉത്തരവാദിത്വവും കൂടിയാണ്. 

അതുപോലെ ഒരാൾ പുറത്ത് പോകുന്നത് തനിക്കോ മറ്റുള്ളവർക്കോ ദോശകരമാവാൻ ഇടയുള്ള ഘട്ടങ്ങളിൽ പുറത്ത് പോകാതിരിക്കുന്നവന് അല്ലാഹു നൽകിയ വാഗ്ദാനത്തെക്കുറിച്ച് മറ്റൊരു ഹദീസിൽ നബി (സ) പറയുന്നു : 
خَمْسٌ مَنْ فعلَ واحدةً مِنْهُنَّ كان ضَامِنًا على اللهِ عزَّ وجلَّ ....  أوْ قَعَدَ في بَيتِه فَسَلِمَ ، وسَلِمَ الناسُ مِنْهُ .
 "അഞ്ചു കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് നിർവഹിക്കുന്നവന് (അല്ലാഹു സ്വർഗവും അനുഗ്രഹങ്ങളും) ഉറപ്പ് നൽകുന്നു: ........... (അതിൽ അഞ്ചാമത്തേത്: "ആരെങ്കിലും വീട്ടിലിരിക്കുക വഴി സ്വയം  സുരക്ഷിതനാവുകയും തന്നിൽ നിന്നും മറ്റുള്ളവർ സുരക്ഷിതരാവുകയും ചെയ്താൽ (അവനല്ലാഹു സ്വർഗം വാഗ്ദാനം ചെയ്തിരിക്കുന്നു). - [മുസ്‌നദ് അഹ്മദ്: 22146, അൽബാനി: സ്വഹീഹ്‌].   

പുറത്തിറങ്ങുന്നത് തനിക്കോ മറ്റുള്ളവർക്കോ അപകടകരമാകുന്ന സാഹചര്യത്തിൽ എന്താണ് സുരക്ഷ എന്നത് സൂചിപ്പിക്കുന്ന മറ്റൊരു ഹദീസ് നോക്കൂ: 

عَنْ عُقْبَةَ بْنِ عَامِرٍ، قَالَ: قُلْتُ: يَا رَسُولَ اللَّهِ مَا النَّجَاةُ؟ قَالَ: «امْلِكْ عَلَيْكَ لِسَانَكَ، وَلْيَسَعْكَ بَيْتُكَ، وَابْكِ عَلَى خَطِيئَتِكَ»

ഉഖ്ബതുബ്‌നു ആമിർ (റ) നിവേദനം: അല്ലാഹുവിൻ്റെ റസൂലേ ... രക്ഷയെന്നാൽ എന്താണ് ?. അദ്ദേഹം പറഞ്ഞു: "നീ നിൻ്റെ നാവിനെ നിയന്ത്രിക്കുക. നീ നിൻ്റെ വീട്ടിൽ കഴിച്ചുകൂട്ടുക. നിൻ്റെ പാപങ്ങെളെയോർത്ത് നീ കരയുക".  - [തിർമിദി: 2406, അൽബാനി: സ്വഹീഹ്‌]. 

അതെ പ്രശ്നകലുഷിതമായ സാഹചര്യങ്ങളിൽ വ്യാജവാർത്തകളുടെ പ്രളയമാണ്. നാവിനെ നാം നിയന്ത്രിക്കുക. വ്യാജവാർത്തകളുടെ പ്രചാരകരാകരുത്. സ്വയരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കും വീട്ടിലിരിക്കേണ്ട ഈ ഘട്ടത്തിൽ വീട്ടിൽത്തന്നെ കഴിച്ചുകൂട്ടുക. ഇസ്തിഗ്ഫാർ വർധിപ്പിക്കുക. പാപങ്ങളെ ഓർത്ത് കരയുക. കാരണം പ്രപഞ്ച സൃഷ്ടാവിനല്ലാതെ ഒരാൾക്കും നമ്മെ രക്ഷിക്കാൻ സാധിക്കില്ല.

മഹാനായ ഇമാം മസ്‌റൂഖ്‌ (റ) പകർച്ചവ്യാധിയുടെ സമയത്ത് തൻ്റെ വീട്ടിൽ കഴിച്ചുകൂട്ടുകയും ഇപ്രകാരം പറയുകയും ചെയ്തു: 

"أيام تشاغل فأحب أن أخلو للعبادة"
"ഇത് ആളുകളാകെ (ഭയത്താൽ) വ്യാപൃതരായിപ്പോയിരിക്കുന്ന ദിനങ്ങളാണ്. ഞാനീ ദിവസങ്ങൾ ഇബാദത്തിന് വേണ്ടി മാറ്റിവെക്കാൻ ആഗ്രഹിക്കുന്നു". - [ത്വബഖാത്ത് ഇബ്‌നു സഅദ്: 6/81]. അങ്ങനെ അദ്ദേഹം കരഞ്ഞുകൊണ്ട് പ്രാർത്ഥനയിൽ മുഴുകിയിരുന്നു.  

അതുകൊണ്ട് ഈ സമയം പാഴാക്കാതെ സൽക്കർമ്മങ്ങളിൽ മുഴുകുക. അവശ്യകാര്യങ്ങൾക്കല്ലാതെ പുറത്ത് പോകാതിരിക്കുക. മറ്റുള്ളവർ എന്ത് ചെയ്യുന്നു എന്നതല്ല നാം എന്ത് ചെയ്യുന്നു എന്നതാണ് പ്രധാനം. അതുകൊണ്ട് നബി (സ) പഠിപ്പിച്ചതുപോലെ ക്ഷമയോടെ, പ്രതിഫലേച്ഛയോടെ സൽക്കർമ്മങ്ങളിൽ മുഴുകി വീട്ടിലിരിക്കുക സുരക്ഷിതരാകുക. ആത്മാർത്ഥമായി പ്രാർത്ഥിക്കുക. റബ്ബ് എല്ലാ പ്രയാസങ്ങളും നീക്കിത്തരട്ടെ.. 

അല്ലാഹു അനുഗ്രഹിക്കട്ടെ.. 

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി.എൻ 
www.fiqhussunna.com