Sunday, July 7, 2019

ഹജ്ജിന്‍റെ രൂപം - ലഘു വിവരണം.



الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

ഹജ്ജിന്‍റെ രൂപം വളരെ സംക്ഷിപ്തവും ലളിതവുമായി പറയുവാനാണ് ആഗ്രഹിക്കുന്നത്. സാധാരണ നിലക്ക് നമ്മള്‍ (متمتع) ആയി, ആദ്യം ഉംറ നിര്‍വഹിച്ച് പിന്നീട് ഹജ്ജ് നിര്‍വഹിക്കുന്ന രീതിയാണ് ചെയ്യാറുള്ളത് എന്നതിനാല്‍ ആ രീതിയാണ് വളരെ സംക്ഷിപ്തമായി സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഉതകുന്ന രൂപത്തില്‍ ഇവിടെ വിശദീകരിക്കുന്നത്. 

www.fiqhussunna.com

ആദ്യം മീഖാത്തില്‍ വെച്ച് ഉംറക്ക് മാത്രം ഇഹ്റാമില്‍ പ്രവേശിക്കുന്നു. ഇഹ്റാമില്‍ മക്കയിലെത്തി ഉംറയുടെ ത്വവാഫും സഅ്'യും നിര്‍വഹിച്ച് മുടി പൂര്‍ണമായോ ഭാഗിഗമായോ എടുത്ത് ഇഹ്റാമില്‍ നിന്നും തഹല്ലുല്‍ ആകുന്നു. അതായത് അയാള്‍ ഇഹ്റാം കാരണത്താല്‍ ഉണ്ടായിരുന്ന തടസ്സങ്ങളില്‍ നിന്നും മുക്തനായി സാധാരണ വസ്ത്രമൊക്കെ ധരിച്ച് സാധാരണത്തെപ്പോലെയാകും. 

ശേഷം ദുല്‍ഹിജ്ജ 8ന് (يوم التروية) 'യൗമുത്തര്‍വിയ' അതായത് ദുല്‍ഹിജ്ജ 8. ഇഹ്റാമിന്‍റെ വസ്ത്രമൊക്കെ ധരിച്ച് ലബ്ബൈകല്ലാഹുമ്മ ഹജ്ജന്‍ എന്ന് പറഞ്ഞുകൊണ്ട് അയാള്‍ മക്കയില്‍ നിന്ന് തന്നെ ഇഹ്റാമില്‍ പ്രവേശിക്കും. എന്നിട്ട് തല്‍ബിയത്ത് ചൊല്ലിക്കൊണ്ട്‌ മിനയിലേക്ക് പോകും ശേഷം മിനയില്‍ വെച്ച് ളുഹര്‍ രണ്ട് റകഅത്ത് , അസര്‍ രണ്ട് റകഅത്ത്, മഗ്'രിബ് മൂന്ന്‍ റകഅത്ത്, ഇശാ രണ്ട് റകഅത്ത്, ഫജ്ര്‍ രണ്ട് റകഅത്ത് എന്നിങ്ങനെ ഓരോ നമസ്കാരവും അതത് നമസ്കാരങ്ങളുടെ സമയത്ത് നിര്‍വഹിക്കും. അഥവാ നാല് റകഅത്തുള്ള നമസ്കാരങ്ങള്‍ രണ്ട് റകഅത്തായി ഖസ്റാക്കി എന്നാല്‍ ജംഉ ചെയ്യാതെ നമസ്കരിക്കും. അപ്പോള്‍ ദുല്‍ഹിജ്ജ എട്ടിന് മിനയില്‍ എത്തി പിറ്റേ ദിവസം ദുല്‍ഹിജ്ജ ഒമ്പതിന് സുബഹി നമസ്കാരം നിര്‍വഹിക്കുന്നത് വരെ മിനയില്‍ത്തന്നെ ആണ്.

ദുല്‍ഹിജ്ജ ഒമ്പതിന് സൂര്യോദയത്തിന് ശേഷം നമ്മള്‍ മിനയില്‍ നിന്നും തല്‍ബിയത്ത് ചൊല്ലി അറഫയിലേക്ക് പുറപ്പെടും. ഓരോ രാജ്യക്കാര്‍ക്കും പോകേണ്ട സമയങ്ങള്‍ അവര്‍ക്ക് നിര്‍ണയിക്കപ്പെട്ടിട്ടുണ്ടാകും. ഹജ്ജിന്‍റെ സൗകര്യത്തിന് വേണ്ടി അത് പാലിക്കണം. അവിടെ അറഫയില്‍ പെടാത്ത ഭാഗമാണ് മസ്ജിദ് നമിറ ഒക്കെ സ്ഥിതി ചെയ്യുന്ന وادي عرنة 'ഉറന താഴ്വര'. അറഫയുടെ ബോര്‍ഡര്‍ അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ളുഹറും അസറും സാധിക്കുമെങ്കില്‍ അറഫയുടെ പരിധിക്ക് പുറത്തുള്ള ഭാഗത്ത് വെച്ച് ജംഉം ഖസ്റുമായി അഥവാ ഈരണ്ട് ഈരണ്ട് റകഅത്തായി ഒരേ സമയം നിര്‍വഹിക്കും. അങ്ങനെ നമസ്കാര ശേഷം അറഫയില്‍ പ്രവേശിക്കും. ഇത് സുന്നത്താണ്. ഇനി സൗകര്യപ്പെട്ടില്ലെങ്കില്‍ ളുഹ്റും അസറും ജംഉം ഖസ്റുമായി അറഫയില്‍ വെച്ച് നിര്‍വഹിച്ചാലും കുഴപ്പമില്ല. ഒരൊറ്റ ബാങ്കും ഓരോ നമസ്കാരത്തിനും വേറെവേറെ ഇഖാമത്തുമായാണ് നമ്മള്‍ അത് നമസ്കരിക്കുക. ഇമാമിന്‍റെ കൂടെ മസ്ജിദ് നമിറയില്‍ വെച്ച് ജമാഅത്തായി നമസ്കരിക്കാന്‍ സാധിച്ചാല്‍ കൂടുതല്‍ ശ്രേഷ്ഠം. അറഫയില്‍ സൂര്യാസ്തമയം വരെയുള്ള സമയം പ്രാര്‍ഥനാനിര്‍ഭരമായി ദിക്റും ദുആകളും വിശുദ്ധ ഖുര്‍ആന്‍ പാരായണമൊക്കെയായി കഴിച്ച് കൂട്ടും.

സൂര്യാസ്തമയം വരെ അറഫയില്‍ നില്‍ക്കും. സൂര്യന്‍ അസ്ഥമിച്ചാല്‍ തല്‍ബിയത്ത് ചൊല്ലിക്കൊണ്ട്‌ മുസ്ദലിഫയെ ലക്ഷ്യമാക്കി നീങ്ങും. മഗ്'രിബും ഇശയും മുസ്ദലിഫയില്‍ എത്തിയ ശേഷം ഒരുമിച്ച് ഖസ്റാക്കി നമസ്കരിക്കും. നേരത്തെ പറഞ്ഞപോലെ ഒരു ബാങ്ക് കൊടുക്കുക. ശേഷം മഗ്'രിബിനും ഇശക്കും വേറെവേറെ ഇഖാമത്ത് കൊടുത്ത് നമസ്കരിക്കുക. അവിടെ രാപാര്‍ത്ത് ഫജ്ര്‍ നമസ്കാരം നിര്‍വഹിക്കുക. ഫജ്ര്‍ നമസ്കരിച്ചാല്‍ ശേഷം മശ്അറിനരികിലോ അല്ലെങ്കില്‍ മുസ്ദലിഫയില്‍ എവിടെയും നിന്നുകൊണ്ട് മനമുരുകി പ്രാര്‍ഥിക്കുകയും ദിക്റും തല്‍ബിയത്തുമൊക്കെ ചൊല്ലി  സമയം ധന്യമാക്കുക.  ഇപ്പോള്‍ നമ്മള്‍ പെരുന്നാള്‍ ദിനത്തില്‍ (ദുല്‍ഹിജ്ജ 10) ആണ് ഉള്ളത്.
നമസ്കാരത്തിനും പ്രാര്‍ഥനക്കും ശേഷം സോര്യോദയത്തോട് അടുത്താല്‍ സോര്യോദയത്തിന് മുന്‍പായി കല്ലെറിയാനായി മിനയിലേക്ക് തന്നെ പോകും. പ്രായം ചെന്നവര്‍ സ്ത്രീകള്‍ ശാരീരിക പ്രയാസം ഉള്ളവര്‍ ഇവര്‍ക്കൊക്കെ ഫജ്റിന് മുന്‍പ് തിരക്കാകുന്നതിന് മുന്‍പായിത്തന്നെ പോകാന്‍ നബി (സ) ഇളവ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്ന് നമ്മള്‍ ഓരോ നാട്ടുകാര്‍ക്കും, പോകുന്ന ഹംലകള്‍ക്കും ഒക്കെ അനുസരിച്ച് മുന്‍കൂട്ടി ഓരോരുത്തര്‍ക്കും സമയം നിര്‍ണയിച്ചിട്ടുണ്ട്. അത് പാലിക്കണം. 

മിനയില്‍ എത്തിയാല്‍ ജംറക്ക് കല്ലെറിയും. പെരുന്നാള്‍ ദിവസം ജംറത്തുല്‍ അഖബക്ക് മാത്രമാണ് കല്ലെറിയുക. മക്കയുടെ ഭാഗത്തേക്ക് അവസാനമായുള്ള ജംറയാണ് ജംറത്തുല്‍ അഖബ. നന്നേ ചെറിയ എഴ് കല്ലുകള്‍ കൊണ്ട് ഓരോരോ കല്ലായാണ് എറിയേണ്ടത്. മക്ക ഇടത് ഭാഗത്തും മിന വലതു ഭാഗത്തും വരുന്ന രൂപത്തില്‍ നിന്നുകൊണ്ട് എറിയലാണ് സുന്നത്ത്. കല്ലേറിനു ശേഷം ബലിയറുക്കാന്‍ സാധിക്കുന്ന വ്യക്തിയാണ് എങ്കില്‍ ബലിയറുക്കുകയും ശേഷം മുടി മുണ്ഡനം ചെയ്യുകയോ വെട്ടുകയോ ചെയ്യും. മുണ്ഡനം ചെയ്യലാണ് കൂടുതല്‍ ശ്രേഷ്ഠം. സ്ത്രീയാണെങ്കില്‍ അവര്‍ അവരുടെ മുടിയില്‍ നിന്നും ഒരു വിരല്‍ത്തുമ്പിന്‍റെ അത്ര മുറിച്ചാല്‍ മതി. 

ഈ മുടിയെടുക്കല്‍ കഴിഞ്ഞാല്‍ ഒരാള്‍ ഒന്നാമത്തെ തഹല്ലുലായി അഥവാ ഇഹ്റാമില്‍ പ്രവേശിച്ചാല്‍ നിഷിദ്ധമാകുന്ന കാര്യങ്ങളില്‍ ഭാര്യാഭര്‍തൃ ലൈംഗിക ബന്ധം ഒഴികെ ബാക്കിയെല്ലാം അയാള്‍ക്ക് അനുവദനീയമാണ്. അതായത് ഇഹ്റാമിന്‍റെ വസ്ത്രമൊക്കെ മാറ്റി തന്‍റെ പെരുന്നാള്‍ വസ്ത്രങ്ങളും സാധാരണ വസ്ത്രവുമൊക്കെ ധരിക്കാം.

ശേഷം ഹജ്ജിന്‍റെ ത്വവാഫും സഅ്'യും ചെയ്യാന്‍ മക്കത്തേക്ക് നീങ്ങും. മക്കയിലേക്ക് ത്വവാഫിന് പോകുന്നതിന് മുന്‍പ് സുഗന്ധം പൂശല്‍ സുന്നത്താണ്. അങ്ങനെ തന്‍റെ ത്വവാഫും സഅ്'യും നിര്‍വഹിക്കുന്നതോട് കൂടി പൂര്‍ണമായും തഹല്ലുല്‍ ആയി. ഇഹ്റാമില്‍ നിന്നും പൂര്‍ണമായി മുക്തമായി ഭാര്യാഭര്‍തൃ ലൈംഗിക ബന്ധം പോലും പിന്നെ അനുവദനീയമാണ് എന്നര്‍ത്ഥം. പെരുന്നാള്‍ ദിവസത്തിലെ കര്‍മങ്ങള്‍ പൂര്‍ത്തിയായി.

പെരുന്നാള്‍ ദിവസത്തിലെ കര്‍മ്മങ്ങള്‍ ക്രമമനുസരിച്ച് ആദ്യം ജംറത്തുല്‍ അഖബക്ക് കല്ലെറിയല്‍, ശേഷം ബലിയറുക്കല്‍, ശേഷം മുടിയെടുക്കല്‍, ശേഷം  ത്വവാഫ്, ശേഷം സഅ്'യ് ചെയ്യല്‍ ഇങ്ങനെ ക്രമപ്രകാരം നിര്‍വഹിക്കലാണ് കൂടുതല്‍ നല്ലത്. ഇനി ഒരാള്‍ ആദ്യം ബലിയറുത്ത ശേഷം എറിയുകയോ, ഏറിന് മുന്‍പ് ത്വവാഫ് ചെയ്യുകയോ, തല മുണ്ഡനം ചെയ്ത ശേഷം എറിയുകയോ ഒക്കെ ചെയ്താലും കുഴപ്പമില്ല. കാരണം പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ക്രമം മാറിയാലും അതില്‍ കുഴപ്പമില്ല എന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്.

 ശേഷം മിനയിലേക്ക് മടങ്ങി ദുല്‍ഹിജ്ജ പതിനൊന്നാം ദിവസവും
പന്ത്രണ്ടാം ദിവസവും മിനയില്‍ താമസിച്ച്,  ഓരോ ദിവസവും ളുഹ്ര്‍ സമയമായ ശേഷം, അഥവാ സൂര്യന്‍ ഉച്ചിയില്‍ നിന്നും നീങ്ങിയ ശേഷം മൂന്ന് ജംറകള്‍ക്കും തങ്ങള്‍ക്ക് നിര്‍ദ്ദേശിക്കപ്പെട്ട സമയത്ത് പോയി കല്ലെറിയും. ഓരോ ജംറ എറിഞ്ഞ് കഴിയുമ്പോഴും ഖിബ്'ലക്ക് നേരെ തിരിഞ്ഞുനിന്ന് സാധ്യമായ രൂപത്തില്‍ സുധീര്‍ഘമായി കൈകളുയര്‍ത്തി പ്രാര്‍ഥിക്കല്‍ സുന്നത്താണ്.

പന്ത്രണ്ടാം ദിവസം മൂന്നു ജംറയും എറിഞ്ഞ് കഴിഞ്ഞാല്‍ വേണമെങ്കില്‍ ഹാജിമാര്‍ക്ക് മടങ്ങാം. പതിമൂന്നാം ദിവസം എറിയാന്‍ നില്‍ക്കണമെന്നില്ല. എന്നാല്‍ പതിമൂന്നാം ദിവസം കൂടി നിന്ന് ഏറു പൂര്‍ത്തിയാക്കലാണ് കൂടുതല്‍ ശ്രേഷ്ഠം. എന്നാല്‍ പന്ത്രണ്ടാം ദിവസം സൂര്യാസ്ഥമയം വരെ മിനയില്‍ത്തന്നെ നില്‍ക്കുന്ന ഒരാള്‍ക്ക് പിന്നെ പതിമൂന്നാം ദിവസത്തെ ഏറു പൂര്‍ത്തിയാക്കല്‍ നിര്‍ബന്ധമാണ്‌. ഇനി പോകാന്‍ വേണ്ടി നില്‍ക്കുന്നയാള്‍ക്ക്‌ തന്‍റേതല്ലാത്ത കാരണം കൊണ്ട്, തിരക്ക് കാരണത്താലോ, കൂടെയുള്ളവര്‍ വരാന്‍ വൈകിയത് കാരണത്താലോ ഒക്കെ തന്‍റെ മനപ്പൂര്‍വമല്ലാതെ സൂര്യാസ്ഥമയം വരെ അവിടെ നിലെക്കേണ്ടി വന്നാല്‍ അവര്‍ക്ക് പതിമൂന്നാം ദിവസത്തെ ഏറു നിര്‍ബന്ധമാകുന്നില്ല. എന്നാല്‍ പതിമൂന്നാം ദിവസം കൂടി എറിഞ്ഞിട്ട് പോകുന്നതാകും അവര്‍ക്ക് ഉചിതം. പക്ഷെ പലപ്പോഴും തങ്ങളുടെ യാത്രാസംഘങ്ങളുടെ സാഹചര്യങ്ങള്‍ക്കൂടി ബന്ധപ്പെട്ടായിരിക്കും ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുക. ഏതായാലും പതിമൂന്നാം ദിവസം എറിയാന്‍ ഉദ്ദേശിക്കാത്തവര്‍ പന്ത്രണ്ടാം ദിവസം സൂര്യന്‍ അസ്തമിക്കുന്നതിനു മുന്‍പ് തന്നെ മിനയില്‍ നിന്നും പോകണം എന്നര്‍ത്ഥം. 
അവസാനമായി മക്കയില്‍ നിന്നും തന്‍റെ നാട്ടിലേക്ക് മടങ്ങുന്നതിന് മുന്‍പ് വിടപറയല്‍ ത്വവാഫ് കൂടി നിര്‍വഹിക്കണം. നബി (സ) പറഞ്ഞു: 

لا ينفر أحدٌ حتى يكون آخر عهده بالبيت "

 "തന്‍റെ അവസാനബന്ധം കഅബയുമായിട്ടാകാതെ ഒരാളും തന്നെ പോകരുത്" - [സ്വഹീഹ് മുസ്‌ലിം: 1327]. 

 എന്നാല്‍ ആര്‍ത്തവകാരികളായ സ്ത്രീകള്‍ക്ക് വിടപറയല്‍ ത്വവാഫില്‍ ഇളവുണ്ട്. അവര്‍ക്ക് വിദാഇന്‍റെ ത്വവാഫ് ചെയ്യേണ്ടതില്ല. ആര്‍ത്തവ കാരികളായിരിക്കെ ത്വവാഫ് ചെയ്യാന്‍ പാടുമില്ലല്ലോ. 

രത്നച്ചുരുക്കം: 

ഏതായാലും വളരെ സംക്ഷിപ്തമായി ഹജ്ജിന്‍റെ കര്‍മ്മങ്ങള്‍ (تمتع) എന്ന സാധാരണ നമ്മള്‍ ചെയ്യാറുള്ള ആദ്യം ഉംറ ചെയ്ത് പിന്നീട് ഹജ്ജ് നിര്‍വഹിക്കുന്ന രീതിയാണ്  ഇവിടെ വിശദീകരിച്ചത്. 

ആദ്യം ഉംറ നിര്‍വഹിച്ചു. ശേഷം ദുല്‍ഹിജ്ജ എട്ടിന് ഹജ്ജിന് ഇഹ്റാം കെട്ടി മിനയിലേക്ക് പോകുന്നു. അവിടെ ളുഹ്ര്‍, അസര്‍, മഗ്'രിബ്, ഇശ, ഫജ്ര്‍ ഈ നമസ്കാരങ്ങള്‍ അതാത് നമസകരങ്ങളുടെ സമയത്തായിത്തന്നെ നാല് റകഅത്തുള്ളവ ഖസ്റാക്കി നമസ്കരിക്കുന്നു. 

ദുല്‍ഹിജ്ജ ഒമ്പതിന് സൂര്യോദയത്തിന് ശേഷം അറഫയിലേക്ക് നീങ്ങുന്നു. അവിടെ വെച്ച് ളുഹ്റും അസറും ഒരുമിച്ച് ജംഉം ഖസ്റുമാക്കി നമസ്കരിക്കുന്നു.  സൂര്യാസ്തമയ ശേഷം മുസ്ദലിഫയിലേക്ക് പോകുന്നു. അവിടെ വച്ച് മഗ്'രിബും ഇശയും ജംഉം ഖസ്റുമാക്കി നമസ്കരിക്കുന്നു. അന്ന് മുസ്ദലിഫയില്‍ രാപ്പാര്‍ക്കുന്നു. ഫജ്ര്‍ നമസ്കാരശേഷം പിന്നീട് മിനയിലേക്ക് പോകുന്നു.

അതായത് ദുല്‍ഹിജ്ജ പത്ത് പെരുന്നാള്‍ ദിവസം. മുസ്ദലിഫയില്‍ നിന്നും ഫജ്ര്‍ നമസ്കരിച്ച് മിനയിലേക്ക് പോകുന്നു. അവിടെ അവസാനത്തെ ജംറ അഥവാ ജംറത്തുല്‍ അഖബക്ക് കല്ലെറിയുന്നു. ശേഷം ബലിയറുക്കുന്നു. ശേഷം മുടി മുണ്ഡനം ചെയ്യുന്നു അല്ലെങ്കില്‍ മുറിക്കുന്നു. ശേഷം വസ്ത്രം മാറി സുഗന്ധം പൂശി മക്കയിലേക്ക് ത്വവാഫിനും സഅ്'യിനുമായി പോകുന്നു. അത് നിര്‍വഹിച്ചാല്‍ പൂര്‍ണമായും തഹല്ലുല്‍ ആയി. ശേഷം വീണ്ടും മിനയില്‍ രണ്ട് ദിവസം രാപാര്‍ത്ത് ഓരോ ദിവസവും മൂന്നു ജംറകള്‍ക്കും കല്ലെറിയുന്നു. ദുല്‍ഹിജ്ജ പന്ത്രണ്ടിന് ഏറു കഴിഞ്ഞ് പോകുന്നവര്‍ക്ക് പോകുകയോ അതല്ലെങ്കില്‍ പതിമൂന്നാം ദിവസം ഏറു പൂര്‍ത്തിയാക്കാന്‍ നില്‍ക്കുകയോ ചെയ്യാം. ദുല്‍ഹിജ്ജ പന്ത്രണ്ടിന് സൂര്യാസ്തമയം വരെ മിനയില്‍ മനപ്പൂര്‍വ്വം നില്‍ക്കുന്നവര്‍ക്ക് പതിമൂന്നാം ദിവസത്തെ ഏറും നിര്‍ബന്ധമാണ്‌. അവര്‍  പതിമൂന്നാം ദിവസം ഏറു കഴിഞ്ഞിട്ടേ പോകാവൂ. 

ശേഷം അവസാനമായി എപ്പോഴാണോ നാട്ടിലേക്ക് യാത്ര തിരിക്കുന്നത് അതിന് മുന്നോടിയായി വിടപറയലിന്‍റെ ത്വവാഫ് ചെയ്യണം. എല്ലാ സമയങ്ങളും പ്രാര്‍ഥനാ നിര്‍ഭരവും ദിക്റുകളും ദുആകളുമായി ധന്യമാക്കാന്‍ ശ്രമിക്കുക.

ഇത് പ്രയോജനപ്പെട്ടുവെങ്കില്‍ എനിക്ക് വേണ്ടിയും ആത്മാര്‍ഥമായി പ്രാര്‍ഥിക്കാന്‍ മറക്കരുത്. അല്ലാഹു അനുഗ്രഹിക്കട്ടെ .. 

وصل اللهم على نبينا محمد وعلى آله وصحبه وسلم.

By. Abdu Rahman Abdul Latheef
www.fiqhussunna.com