Wednesday, July 24, 2019

ദുൽഹിജ്ജ പത്തിൻ്റെ ശ്രേഷ്‌ഠത.



ദുൽഹിജ്ജ പത്തിൻ്റെ ശ്രേഷ്‌ഠത 

www.fiqhussunna.com

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

അല്ലാഹു എത്ര അനുഗ്രഹീതനാണ്. അവൻ സൃഷ്‌ടിച്ച ദിനങ്ങളിൽ ചില ദിനങ്ങൾക്ക് പ്രത്യേകം ശ്രേഷ്‌ഠത അവൻ നൽകിയിട്ടുണ്ട്. കർമ്മങ്ങൾക്ക് വലിയ പ്രതിഫലം കരസ്ഥമാക്കാനുതകുന്ന ഒരു സുവർണ്ണാവസരം കൂടിയാണ് ശ്രേഷ്‌ഠമാക്കപ്പെട്ട അത്തരം സമയങ്ങളും സന്ദർഭങ്ങളും.

ദിനങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായ ദിനങ്ങളാണ് ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്ത് ദിനങ്ങൾ. വിശുദ്ധ ഖുർആനിലെ വിവിധ വചനങ്ങൾ ആ ശ്രേഷ്ഠതയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. മാത്രമല്ല ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്ത് ദിനങ്ങളെക്കൊണ്ട് സത്യം ചെയ്താണ് സൂറത്തുൽ ഫജ്ർ ആരംഭിക്കുന്നത് തന്നെ. അല്ലാഹു പറയുന്നു:

وَالْفَجْرِ (1) وَلَيَالٍ عَشْرٍ (2)

"പ്രഭാതം തന്നെയാണ് സത്യം. പത്തു രാത്രികള്‍ തന്നെയാണ് സത്യം". - [സൂറത്തുൽ ഫജ്ർ: 1, 2].   

ഇവിടെ പത്ത് രാവുകൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്ത് ദിവസങ്ങളാണ് എന്ന് ഇബ്‌നു അബ്ബാസ് (റ) വിൽ നിന്നും ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. - [തഫ്‌സീർ ഇബ്നു കസീർ: 3/468]. ആ ദിവസങ്ങളെ പ്രത്യേകം പ്രതിപാദിച്ച് സത്യം ചെയ്തുവെന്നത് അവയുടെ മഹത്വത്തെയും ശ്രേഷ്ഠതയെയും സൂചിപ്പിക്കുന്നുവെന്നത് പറയേണ്ടതില്ലല്ലോ.

അതുപോലെ  സൂറത്തുൽ ഹജ്ജിൽ ഇപ്രകാരം കാണാം:

لِيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ عَلَى مَا رَزَقَهُمْ مِنْ بَهِيمَةِ الأنْعَامِ فَكُلُوا مِنْهَا وَأَطْعِمُوا الْبَائِسَ الْفَقِيرَ

"അവര്‍ക്ക്‌ പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക്‌ നല്‍കിയിട്ടുള്ള കന്നുകാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്‍റെ നാമം ഉച്ചരിച്ചു കൊണ്ട്‌ ബലികഴിക്കാനും വേണ്ടിയത്രെ അത്‌. അങ്ങനെ അവയില്‍ നിന്ന്‌ നിങ്ങള്‍ തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന്‌ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക". - [സൂറത്തുൽ ഹജ്ജ് : 28].

മേൽ വചനത്തിൽ പരാമർശിക്കപ്പെട്ട 'നിശ്ചിത ദിവസങ്ങൾ' ദുൽഹിജ്ജ പത്താണ് എന്ന് ഇബ്‌നു അബ്ബാസ്‌ (റ) വ്യക്തമാക്കിയിട്ടുണ്ട്. - [തഫ്‌സീർ ഇബ്നു കസീർ: 3/468]. ആ നിലക്ക് നിശ്ചിത ദിവസങ്ങളിൽ അല്ലാഹുവിനെ സ്മരിക്കുകയും അവനെ പ്രകീർത്തിക്കുകയും തക്ബീർ ധ്വനികൾ വർദ്ധിപ്പിക്കുകയും ചെയ്യുന്ന വിശ്വാസികൾ ദുൽഹിജ്ജ പത്ത് അധവാ ബലിപെരുന്നാൾ ദിനത്തോടെ അല്ലാഹുവിൻ്റെ നാമത്തിൽ ബാലീ മൃഗങ്ങളെ ബലിയറുക്കുകയും ചെയ്യുന്നു എന്നതാണ് ഈ ആയത്തിൻ്റെ പൊരുൾ എന്ന് നമുക്ക് മനസ്സിലാക്കാം.

 മാത്രമല്ല ബലിയറുക്കാൻ ആഗ്രഹിക്കുന്നവർ ദുൽഹിജ്ജ മാസം പിറന്നത് മുതൽ ബലിയറുക്കുന്നത് വരെ മുടിയും നഖവും വെട്ടുന്നത് ഉപേക്ഷിക്കണമെന്നു നബി (സ) കല്പിച്ചിട്ടുണ്ടല്ലോ. അഥവാ ബലിയറുക്കുക എന്നത് ദുൽഹിജ്ജ പത്തുമായി ബന്ധപ്പെട്ട് തന്നെ നിലനിൽക്കുന്ന ഒരു കർമ്മമാണ്‌ എന്ന് ഇതിൽ നിന്നും യഥേഷ്ടം മനസ്സിലാക്കാം. മാത്രമല്ല അല്ലാഹുവെക്കുറിച്ചുള്ള സ്മരണ വർദ്ധിപ്പിക്കേണ്ട സുദിനങ്ങൾ എന്ന സാരം ഹദീസുകളിലും പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്.

ഇബ്‌നു അബ്ബാസ് (റ) തന്നെ ഉദ്ധരിക്കുന്ന ഹദീസിൽ മറ്റേതൊരു ദിവസങ്ങളിൽ നിർവഹിക്കപ്പെടുന്ന കർമ്മങ്ങളെക്കാളും ശ്രേഷ്ഠത ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്തിൽ നിർവഹിക്കപ്പെടുന്ന സൽക്കർമ്മങ്ങൾക്കാണ് എന്ന് കാണാം:


عن ابن عباس رضي الله عنهما ، عن النبي صلى الله عليه وسلم قال : ( ما من أيام العمل الصالح فيهن أحب إلى الله منه في هذه الأيام العشر . قالوا ولا الجهاد في سبيل الله !! قال : ولا الجهاد في سبيل الله ، إلا رجل خرج بنفسه وماله ولم يرجع من ذلك بشيء".

ഇബ്നു അബ്ബാസ് (റ) വില നിന്നും നിവേദനം: നബി (സ) ഇപ്രകാരം പറഞ്ഞു:  "ഈ പത്ത് ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ അല്ലാഹുവിന് ഇഷ്ടമുള്ളതായ യാതൊരു കർമ്മങ്ങളുമില്ല. അപ്പോൾ സ്വഹാബത്ത് ചോദിച്ചു: മറ്റു സന്ദർഭങ്ങളിൽ നിർവഹിക്കുന്ന ജിഹാദ് പോലും ഈ ദിവസങ്ങളിലെ കർമ്മങ്ങൾക്ക് തുല്യമാകുകയില്ലേ ?. അപ്പോൾ നബി (സ) പറഞ്ഞു: മറ്റു സന്ദർഭങ്ങളിൽ നിർവഹിക്കപ്പെടുന്ന ജിഹാദിന് പോലും ഈ ദിവസങ്ങളിൽ അനുഷ്ഠിക്കപ്പെടുന്ന സൽക്കർമ്മങ്ങളുടെ ശ്രേഷ്ഠതയില്ല. ഒരാൾ തന്റെ ജീവനും ധനവുമെല്ലാമായി അല്ലാഹുവിൻ്റെ മാർഗത്തിൽ പുറപ്പെടുകയും ശേഷം ഒന്നും തിരികെ കൊണ്ടുവരാതെ പൂർണമായി അല്ലാഹുവിൻ്റെ മാർഗത്തിൽ സമർപ്പിക്കപ്പെടുകയും ചെയ്താലൊഴികെ".  - [സ്വഹീഹുൽബുഖാരി : 2/457]. 
ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്ത് ദിനങ്ങളുടെ ശ്രേഷ്ഠത മനസ്സിലാക്കാൻ യഥാർത്ഥത്തിൽ ഈയൊരു ഹദീസ് മാത്രം മതി. ഇബ്നു ഉമർ (റ) വിൽ നിന്നും ഉദ്ദരിക്കപ്പെട്ട മറ്റൊരു ഹദീസിൽ ഈ ശ്രേഷ്‌ഠത ഒന്നുകൂടി സ്പഷ്ടമായി പ്രതിപാദിച്ചിട്ടുണ്ട്. ആ ഹദീസ് ഇപ്രകാരമാണ്:  
عن ابن عمر رضي الله عنهما قال: قال رسول الله صلى الله عليه وسلم :  ما من أيام أعظم عند الله سبحانه ولا أحب إليه العمل فيهن من هذه الأيام العشر؛ فأكثروا فيهن من التهليل والتكبير والتحميد  [رواه أحمد].


അബ്ദുല്ലാഹിബ്‌നു ഉമർ (റ) വിൽ നിന്നും നിവേദനം: റസൂൽ (സ) ഇപ്രകാരം പറഞ്ഞു: "ഈ പത്ത് ദിവസങ്ങളെക്കാൾ അല്ലാഹു സുബ്ഹാനഹു വ തആലയുടെ പക്കൽ ശ്രേഷ്‌ഠകരമായതോ , ഈ ദിവസങ്ങളിൽ അനുഷ്ഠിക്കുന്ന കർമ്മങ്ങളേക്കാൾ അവന് ഇഷ്ടമുള്ളതോ ആയ മറ്റൊരു ദിവസങ്ങളുമില്ല.  അതുകൊണ്ട് നിങ്ങൾ ഈ ദിവസങ്ങളിൽ തഹ്ലീലും, തക്ബീറും, തഹ്‌മീദും വർദ്ധിപ്പിക്കുക". - [മുസ്‌നദ് അഹ്മദ്: 7/224].
അഥവാ എല്ലാവിധ സൽക്കർമ്മങ്ങളും അധികരിപ്പിക്കേണ്ട അതിവിശിഷ്ടമായ ദിവസങ്ങളാണ് നാം വരവേൽക്കാൻ പോകുന്ന ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്ത് ദിനങ്ങൾ എന്നർത്ഥം. അത്യധികം പ്രാധാന്യത്തോടെ കാണുകയും കഴിവിൻ്റെ പരമാവധി ഈ ദിവസങ്ങളിൽ സൽക്കർമ്മങ്ങൾ വർദ്ധിപ്പിക്കാൻ നാമോരോരുത്തരും പരിശ്രമിക്കുകയും ചെയ്യണം.

എന്തുകൊണ്ടായിരിക്കും ഈ പത്ത് ദിവസങ്ങൾക്ക് ഇത്രയധികം ശ്രേഷ്‌ഠത കല്പിക്കപ്പെട്ടത് ?.  ആ കാരണത്തെക്കുറിച്ച് പല ഇമാമീങ്ങളും പ്രതിപാദിച്ചിട്ടുണ്ട്. മഹാനായ ഇമാം ഇബ്നു ഹജർ അൽഅസ്ഖലാനി തൻ്റെ ഫത്ഹുൽ ബാരിയിൽ അതിനെക്കറിച്ച് ഇപ്രകാരം രേഖപ്പെടുത്തിയത് കാണാം: 
وَالَّذِي يَظْهَرُ أَنَّ السَّبَبَ فِي امْتِيَازِ عَشْرِ ذِي الْحِجَّةِ لِمَكَانِ اجْتِمَاعِ أُمَّهَاتِ الْعِبَادَةِ فِيهِ وَهِيَ الصَّلَاةُ وَالصِّيَامُ وَالصَّدَقَةُ وَالْحَجُّ وَلَا يَتَأَتَّى ذَلِكَ فِي غَيْرِهِ
"കാര്യങ്ങളിൽ നിന്നും വ്യക്തമാകുന്നതെന്തെന്നാൽ, ദുൽഹിജ്ജ പത്തിന് മറ്റു ദിനങ്ങളെക്കാൾ പ്രത്യേകം ശ്രേഷ്‌ഠത ലഭിക്കാനുള്ള കാരണം അടിസ്ഥാന ആരാധനകളെല്ലാം സംഗമിക്കുന്ന സമയമാണ് അത് എന്നതുകൊണ്ടാണ്. അഥവാ നമസ്കാരം, നോമ്പ്, ദാനധർമ്മം, ഹജ്ജ് തുടങ്ങിയവ സമ്മേളിക്കുന്ന ഒരവസരം അവയിലല്ലാതെ ഉണ്ടാകുന്നില്ല". - [ഫത്ഹുൽ ബാരി: 2/460].
അതെ ദുൽഹിജ്ജ ഒന്ന് മുതൽ ഒൻപത് വരെ നോമ്പെടുക്കുകയോ, അറഫാ ദിനത്തിൽ നോമ്പെടുക്കുകയോ ചെയ്യുക വഴി നോമ്പും, നിർബന്ധമോ അല്ലാത്തതോ ആയ ദാനധർമ്മങ്ങളും, നമസ്കാരവും, ഈ വേളയിലല്ലാതെ മറ്റൊരു വേളയിലും കടന്നുവരാത്ത ഹജ്ജും എന്നിങ്ങനെ എല്ലാ അടിസ്ഥാനാരാധനകളും സംഗമിക്കുന്ന പ്രത്യേക സമയമായതിനാൽ അതിൻ്റെ പ്രാധാന്യവും ശ്രേഷ്‌ഠതയും വിലമതിക്കാനാവാത്തതാണ്.

മാത്രമല്ല അറഫാ ദിനത്തിൻ്റെ സാന്നിദ്ധ്യം ദുൽഹിജ്ജ പത്തിനെ കൂടുതൽ ശ്രേഷ്‌ഠമാക്കുന്നു. ഒരുവേള പരിശുദ്ധ റമളാനിലെ അവസാന പത്തിനേക്കാളും ശ്രേഷ്‌ഠത ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്തിനാണ് എന്ന് പല പണ്ഡിതന്മാരും പ്രതിപാദിച്ചിട്ടുണ്ട്. ദിനങ്ങളിൽ ഏറ്റവും ശ്രേഷ്‌ഠം ദുൽഹിജ്ജ പത്തിലെ ദിനങ്ങളാണ്. കാരണം അതിൽ ദിനങ്ങളിൽ വച്ച് ഏറ്റവും ശ്രേഷ്‌ഠമായ അറഫയുണ്ട്. രാവുകളിൽ വച്ച് ഏറ്റവും ശ്രേഷ്‌ഠം റമളാനിലെ അവസാന പത്തിലെ രാവുകളാണ്. കാരണം അവയിൽ ലൈലത്തുൽ ഖദ്റുണ്ട് എന്ന്  തെളിവുകളെ പരസ്‌പരം സംയോജിപ്പിച്ച് പറഞ്ഞ ഇമാമീങ്ങളുമുണ്ട്. ഏതായാലും ഇവയെല്ലാം ആ ദിവസങ്ങളുടെ പ്രാധാന്യമാണ് വിളിച്ചോതുന്നത്.

അതുപോലെ ദുൽഹിജ്ജ പത്താം ദിവസമാണല്ലോ يوم النحر അഥവാ ബാലികർമ്മത്തിൻ്റെ ദിവസം. ആ ദിവസത്തിൻ്റെ സാന്നിദ്ധ്യവും ദുൽഹിജ്ജ പത്തിൻ്റെ ശ്രേഷ്‌ഠതയും മഹത്വവും വർദ്ധിപ്പിക്കുന്നു. ബലിപെരുന്നാൾ ദിനത്തെക്കുറിച്ച് സ്വഹീഹായ ഹദീസിൽ ഇപ്രകാരം കാണാം:

عَنْ عَبْدِ اللَّهِ بْنِ قُرْطٍ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «إِنَّ أَعْظَمَ الْأَيَّامِ عِنْدَ اللَّهِ تَبَارَكَ وَتَعَالَى يَوْمُ النَّحْرِ، ثُمَّ يَوْمُ الْقَرِّ».

അബ്ദുല്ലാഹ് ബ്ൻ ഖുർത് (റ) നിവേദനം: നബി (സ) ഇപ്രകാരം പറഞ്ഞു: "അല്ലാഹുവിൻ്റെ പക്കൽ ഏറ്റവും മഹത്വമേറിയ ദിവസം ബലിപെരുന്നാൾ ദിവസമാകുന്നു. അതിനു ശേഷം ഏറ്റവും മഹത്വമേറിയ ദിവസം 'യൗമുൽ ഖർറ്' (അഥവാ ബലിപെരുന്നാളിൻ്റെ പിറ്റേ ദിവസമാകുന്നു)". - [അബൂദാവൂദ്:1765].

ദുൽഹിജ്ജ മാസപ്പിറവിയോടെ തക്ബീർ ധ്വനികൾ ആരംഭിക്കുന്നു. വീടുകളിലും, വാഹനങ്ങളിലും, അങ്ങാടികളിലും എന്നിങ്ങനെ സാധിക്കുമ്പോഴെല്ലാം ഓരോരുത്തരും തക്ബീർ ധ്വനികൾ മുഴക്കുകയെന്നത് സുന്നത്താണ്. എന്നാൽ ഫർള് നമസ്കാരശേഷം പ്രത്യേകം തക്ബീർ ചൊല്ലുന്നത് അറഫാ ദിനം മുതലാണ് ആരംഭിക്കുന്നത്. ദുൽഹിജ്ജ മാസം പിറവിയെടുത്താൽ തന്നെ സ്വഹാബാക്കൾ തക്ബീർ ധ്വനികൾ അധികാരിപ്പിക്കാറുണ്ടായിരുന്നു എന്നത് ഇമാം ബുഖാരി (റ) ഉദ്ധരിച്ചിട്ടുണ്ട്:

ഇമാം ബുഖാരി (റ) പറയുന്നു: 

 قَالَ الْبُخَارِيُّ: وَكَانَ ابْنُ عُمَرَ، وَأَبُو هُرَيْرَةَ يَخْرُجَانِ إِلَى السُّوقِ فِي أَيْامِ الْعَشْرِ، فَيُكَبِّرَانِ وَيُكَبِّرُ النَّاسُ بِتَكْبِيرِهِمَا
ഇബ്‌നു ഉമർ (റ) വും അബൂ ഹുറൈറ (റ) വും ദുൽഹിജ്ജ ആദ്യത്തെ പത്ത് ദിനങ്ങളിൽ അങ്ങാടിയിലേക്ക് പുറപ്പെടുമ്പോൾ തക്ബീർ ധ്വനികൾ മുഴക്കിക്കൊണ്ട് പുറപ്പെടാറുണ്ടായിരുന്നു. അവരുടെ തക്ബീർ കേട്ട് ആളുകളും തക്ബീർ ചൊല്ലുമായിരുന്നു". - [സ്വഹീഹുൽ ബുഖാരി: 2/457].
അതുകൊണ്ട് ഈ ദിവസങ്ങളെ തഹ്‌ലീൽ കൊണ്ടും തക്ബീർ കൊണ്ടും തഹ്‌മീദ് കൊണ്ടും, ദാനധർമ്മങ്ങളാലും, കഴിയുന്നതും ദുൽഹിജ്ജ ഒൻപത് ദിവസവും നോമ്പനുഷ്ഠിച്ചും, ദാനധർമ്മങ്ങളിൽ മുഴുകിയും, നമസ്കാരം എപ്പോഴുമെന്ന പോലെ സമയാസമയം അനുഷ്ഠിച്ചും, സുന്നത്ത് നമസ്കാരങ്ങൾ അധികരിപ്പിച്ചും, എല്ലാ നിലക്കുമുള്ള സൽക്കർമ്മങ്ങളിലും പങ്കാളികളായും, 'ഏറ്റവും നല്ല പ്രാർത്ഥന അറഫാ ദിനത്തിലെ പ്രാർത്ഥനയാണ്' എന്ന് അല്ലാഹുവിൻ്റെ റസൂൽ പഠിപ്പിച്ച അറഫാ ദിനത്തിൽ പ്രത്യേകം പ്രാർത്ഥനകൾ അധികരിപ്പിച്ചും, ബലി കർമ്മത്തിന് വേണ്ടി തയ്യാറെടുത്തും, അല്ലാഹുവിൻ്റെ പക്കലേക്ക് കൂടുതൽ അടുക്കാനും നന്മയുടെ ഏടുകൾ വർധ്ധിപ്പിക്കാനും ഈ സുദിനങ്ങളെ നാം ഉപയോഗപ്പെടുത്തുക.  
അല്ലാഹു അനുഗ്രഹിക്കട്ടെ ..   

By. അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ്   P. N