Sunday, May 12, 2019

മഗ്‌രിബ് നമസ്കാരശേഷം ആറു റകഅത്ത് അവ്വാബീൻ നമസ്കാരം ഉള്ളതാണോ ?.


ചോദ്യം: മഗ്‌രിബ് നമസ്കാരശേഷം ആറു റകഅത്ത് അവ്വാബീൻ നമസ്കാരം അവക്കിടയിൽ ഒന്നും സംസാരിക്കാതെ നിർവഹിച്ചാൽ പന്ത്രണ്ട് വർഷം ഇബാദത്തെടുത്ത പുണ്യം കിട്ടും എന്ന ഒരു മെസ്സേജ് വാട്സാപ്പിലൂടെ വ്യാപകമായി പ്രചരിക്കുന്നു. അതിന്റെ വസ്തുത ഒന്ന് പറഞ്ഞുതരുമോ ?.

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

അബൂ ഹുറൈറ (റ) വിൽ നിന്നുമെന്നോണമാണ് അങ്ങനെയുള്ള ഒരു ഹദീസ് ഉദ്ദരിക്കപ്പെട്ടിട്ടുള്ളത്. അങ്ങേയറ്റം ദുർബലമായ സനദിലൂടെ വന്ന ഒരു റിപ്പോർട്ട് ആണത്. ഇമാം ഇബ്നു മാജ (റ), തിർമിദി (റ), അബൂ യഅല (റ) തുടങ്ങിയവർ അത് റിപ്പോർട് ചെയ്തിട്ടുണ്ട്.

ആ റിപ്പോർട് ഇപ്രകാരമാണ് :

 عن أبي هريرة رضي الله عنه ، أن النبي صلى الله عليه وسلم قال : ( مَنْ صَلَّى بَعْدَ الْمَغْرِبِ سِتَّ رَكَعَاتٍ لَمْ يَتَكَلَّمْ فِيمَا بَيْنَهُنَّ بِسُوءٍ عُدِلْنَ لَهُ بِعِبَادَةِ ثِنْتَيْ عَشْرَةَ سَنَةً ) رواه الترمذي في " جامعه " (435) ، وابن ماجه في " السنن " (1167) ، وأبو يعلى في " المسند " (10/413)

അബൂഹുറൈറ (റ) നിവേദനം: നബി (സ) പറഞ്ഞു: "ആരെങ്കിലും മഗ്‌രിബ് നമസ്കാരാനന്തരം ആറ് റകഅത്തുകൾ നമസ്കരിക്കുകയും അവക്കിടയിൽ മോശമായ കാര്യങ്ങളൊന്നും തന്നെ സംസാരിക്കാതിരിക്കുകയും ചെയ്‌താൽ അത് പന്ത്രണ്ട് വർഷം ഇബാദത്തെടുത്തതിന് തുല്യമായി ഗണിക്കപ്പെടും."

എന്നാൽ ആ റിപ്പോർട്ടുകളെല്ലാം തന്നെ വന്നത് ഉമർ ബ്ൻ അബീ ഖസ്അം എന്ന വ്യക്തിയിലൂടെയാണ്. അദ്ദേഹം മുഹദ്ദിസീങ്ങളുടെ അഭിപ്രായപ്രകാരം അങ്ങേയറ്റം ദുർബലനും അസ്വീകാര്യനുമാണ്.

ഈ ഹദീസ് റിപ്പോർട് ചെയ്ത ഇമാം തിർമിദി തന്നെ ഈ ഹദീസ് ഉദ്ദരിച്ച ശേഷം പറയുന്നത് നോക്കൂ:

حديث أبي هريرة حديث غريب لا نعرفه إلا من حديث زيد بن الحباب ، عن عمر بن أبي خثعم . وسمعت محمد بن إسماعيل – يعني الإمام البخاري – يقول : عمر بن عبد الله بن أبي خثعم منكر الحديث ، وضعفه جدا " انتهى. 

"അബൂ ഹുറൈറ (റ) വിൽ ഉദ്ദരിക്കപ്പെടുന്നതായുള്ള (അവ്വാബീൻ നമസ്കാരത്തിന്റെ) ഹദീസ് അങ്ങേയറ്റം അപരിചിതമായ ഒരു ഹദീസാണ്. ഉമർ ബ്ൻ അബീ ഖസ്അം എന്ന വ്യക്തിയിൽ നിന്നും സൈദുൽ ഹിബാബ് എന്ന വ്യക്തി ഉദ്ദരിച്ചതായല്ലാതെ മറ്റൊരു വഴിയിലൂടെയും അത് റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല. മുഹമ്മദ് ബിൻ ഇസ്‌മാഈൽ അഥവാ ഇമാം ബുഖാരി ഉമർ ബ്ൻ അബീ ഖസ്അമിന്റെ ഹദീസ് അസ്വീകാര്യമാണ് എന്ന് പറഞ്ഞിട്ടുണ്ട്. അയാളെ വളരെയധികം ളഈഫ് ആയാണ് അദ്ദേഹം കണക്കാക്കിയിരുന്നത്".

ഇമാം അബൂ സുർഅ റാസി (റ) പറയുന്നു:

" واهي الحديث ، حدث عن يحيى بن أبي كثير ثلاثة أحاديث ، لو كانت في خمسمائة حديث لأفسدتها " انتهى من "

"ഹദീസുകളുടെ വിഷയത്തിൽ അയാൾ അസ്വീകാര്യനാണ് . യഹ്‌യ ബിൻ അബീ കസീറിൽ നിന്ന് കേവലം മൂന്നു ഹദീസുകളെ അയാൾ റിപ്പോർട് ചെയ്തിട്ടുള്ളൂ. ഇനി അഞ്ഞൂറോളം ഹദീസുകൾ അയാൾ ഉദ്ദരിച്ചിരുന്നുവെങ്കിലും ഞാൻ അവയെ അസ്വീകാര്യമായി കാണുമായിരുന്നു". - [ الضعفاء لأبي زرعة في أجوبته على أسئلة البرذعي " (2/543) .]

ഇമാം ഇബ്നു ഹിബ്ബാൻ (റ) ഒന്നുകൂടി ഗൗരവമുള്ള നിരൂപണമാണ് അയാളെക്കുറിച്ച് നടത്തിയത്:

" كان ممن يروي الأشياء الموضوعات عن ثقات أئمة ، لا يحل ذكره في الكتب إلا على سبيل القدح فيه ، ولا كتابة حديثه إلا على جهة التعجب " انتهى من " المجروحين " (2/83).

"അയാൾ വിശ്വസ്ഥരായ ഇമാമീങ്ങളുടെ പേരിൽ ഇല്ലാത്ത ഹദീസുകൾ കെട്ടിയുണ്ടാക്കുന്ന വ്യക്തിയാണ്. വിമർശന  വിധേയമായല്ലാതെ അയാളുടെ പേര് പോലും കിതാബിൽ ഉദ്ധരിക്കാനോ, കാര്യങ്ങളെ വ്യക്തമാക്കികൊടുക്കാൻ വേണ്ടി നിരൂപണമെന്ന നിലക്കല്ലാതെ അയാൾ റിപ്പോർട് ചെയ്ത ഹദീസുകൾ ഉദ്ദരിക്കാനോ പാടില്ല". [المجروحين :2/83].

അതുകൊണ്ടുതന്നെ മേല്പറഞ്ഞ ഹദീസ് അങ്ങേയറ്റം ദുർബലവും തെളിവിന് കൊള്ളാത്തതുമാണ്. മാത്രമല്ല സ്വഹീഹായ അനേകം ഹദീസുകളിൽ അവ്വാബീൻ നമസ്കാരമെന്നാൽ സൂര്യൻ ഉദിച്ചുയർന്ന ശേഷം ളുഹറിനു മുൻപായി  'ളുഹാ' സമയത്ത് നമസ്കരിക്കുന്ന 'ളുഹാ നമസ്കാര' ത്തിനാണ് പറയുക എന്ന് വന്നിട്ടുമുണ്ട്.

ഇമാം മുസ്ലിം ഉദ്ധരിക്കുന്ന ഹദീസിൽ ഇപ്രകാരം കാണാം:

عَنْ زَيْدِ بْنِ أَرْقَمَ قَالَ خَرَجَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى أَهْلِ قُبَاءَ وَهُمْ يُصَلُّونَ فَقَالَ : " صَلاةُ الأَوَّابِينَ إِذَا رَمِضَتْ الْفِصَالُ . " رواه مسلم 1238

സൈദ് ബിൻ അർഖം (റ) നിവേദനം: നബി (സ) ഖുബായിലുള്ളവരുടെ അടുത്തേക്ക് ചെന്നപ്പോൾ അവർ നമസ്കാരത്തിലായിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: "അവ്വാബീൻ നമസ്കാരം (പശ്ചാത്തപിക്കുന്നവരുടെ നമസ്കാരം) മണൽ ചൂടുപിടിക്കുമ്പോഴാണ് " - [സ്വഹീഹ് മുസ്‌ലിം: 1238].

അതായത് സൂര്യൻ ഉദിച്ചുയർന്നു മണൽ ചൂടാക്കാൻ തുടങ്ങിയാൽ എന്നർത്ഥം. അതാണല്ലോ ളുഹാ നമസ്കാരത്തിന്റെ സമയം. മാത്രമല്ല ഇമാം അഹ്മദ് ഈ ഹദീസിന്റെ പൂർണ രൂപം ഉദ്ധരിച്ചിട്ടുണ്ട്. അതിൽ:

أَنَّ نَبِيَّ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَتَى عَلَى مَسْجِدِ قُبَاءَ أَوْ دَخَلَ مَسْجِدَ قُبَاءَ بَعْدَمَا أَشْرَقَتْ الشَّمْسُ فَإِذَا هُمْ يُصَلُّونَ فَقَالَ إِنَّ صَلاةَ الأَوَّابِينَ كَانُوا يُصَلُّونَهَا إِذَا رَمِضَتْ الْفِصَالُ . " 
 
സൂര്യോദയത്തിനു ശേഷം നബി (സ) ഖുബാ പള്ളിയിലേക്ക് വരുകയോ അവിടെ പ്രവേശിക്കുകയോ ചെയ്തു. അപ്പോൾ അവർ നമസ്കരിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു: "അവ്വാബീൻ നമസ്കാരം (പശ്ചാത്തപിക്കുന്നവരുടെ നമസ്കാരം) അവർ മണൽ ചൂടുപിടിച്ചാലായിരുന്നു നിർവഹിച്ചിരുന്നത്".

അതായത് സൂര്യൻ അൽപം ഉദിച്ചുയർന്ന ശേഷം എന്നർത്ഥം.

ഇമാം മുസ്ലിം ഉദ്ധരിക്കുന്ന മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം:

أَنَّ زَيْدَ بْنَ أَرْقَمَ رَأَى قَوْمًا يُصَلُّونَ مِنْ الضُّحَى فَقَالَ أَمَا لَقَدْ عَلِمُوا أَنَّ الصَّلاةَ فِي غَيْرِ هَذِهِ السَّاعَةِ أَفْضَلُ ، إِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ صَلاةُ الأَوَّابِينَ حِينَ تَرْمَضُ الْفِصَالُ . " صحيح مسلم 1237

"ഒരു കൂട്ടം ആളുകൾ ളുഹാ നമസ്കാരം  നിർവഹിക്കുന്നത് കണ്ടപ്പോൾ സൈദ് ബ്ൻ അർഖം (റ) ഇപ്രകാരം പറഞ്ഞു: അവർക്കറിയില്ലേ ഈ സമയത്തേക്കാൾ കൂടുതൽ ശ്രേഷ്ഠം (അല്പം കൂടി വെയിലുദിച്ചാൽ) ആണെന്ന്. 
 റസൂൽ (സ) ഇപ്രകാരം പറഞ്ഞു: "മണൽ ചൂടുപിടിക്കുമ്പോഴാണ് അവ്വാബീങ്ങളുടെ നമസ്കാരം" - [സ്വഹീഹ്‌ മുസ്‌ലിം : 1237] .

അഥവാ സൂര്യൻ ഉദിച്ച അല്പം ഉയർന്നാൽ ത്തന്നെ ളുഹാ നമസ്കാരത്തിന്റെ സമയം ആരംഭിക്കുമെങ്കിലും , ഒന്നുകൂടി വെയിൽ  തറച്ച് മണൽ ചൂടാകാനെടുക്കുന്ന സമയം പിന്നിട്ടാലാണ് ളുഹാ നമസ്കാരത്തിൻറെ ഏറ്റവും ശ്രേഷ്ഠമായ സമയം എന്നതാണ് ഈ ഹദീസ് പഠിപ്പിക്കുന്നത് എന്ന് ഇമാം നവവി തൻ്റെ ശറഹ് മുസ്‌ലിമിൽ വിശദീകരിക്കുന്നത് കാണാം.


അതുകൊണ്ടു നന്നായിൽ വെയിൽ തറച്ച ശേഷം ളുഹാ നമസ്കാരം നിർവഹിക്കുന്നതിനാണ്  (صلاة الأوابين) അവ്വാബീങ്ങളുടെ നമസ്കാരം അഥവാ തങ്ങളുടെ റബ്ബിലേക്ക് ഖേദിച്ച് മടങ്ങുന്നവരുടെ നമസ്കാരം എന്ന് പറയുന്നത്.


മഗ്‌രിബിന്റെയും  ഇശാഇൻറെയും ഇടയിൽ പ്രത്യേകമായ അവ്വാബീൻ നമസ്കാരം ഇല്ലാ എന്ന് ഇതിൽ നിന്നും വ്യക്തമായല്ലോ. എന്നാൽ മഗ്‌രിബിന്റെയും ഇശാഇന്റെയും ഇടയിൽ സുന്നത്ത് നമസ്കാരങ്ങളേ ഇല്ലാ എന്ന് ഇതർത്ഥമാക്കുന്നില്ല. നിരുപാധികം എത്രയും സുന്നത്ത് നമസ്കാരം (النوافل المطلقة) നിർവഹിക്കാവുന്ന  സമയമാണത്.

ഹുദൈഫ (റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇപ്രകാരം കാണാം:

حذيفة بن اليمان رضي الله عنه ، وفيه : ( فَأَتَيْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَصَلَّيْتُ مَعَهُ الْمَغْرِبَ، فَصَلَّى النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِلَى الْعِشَاءِ ) رواه أحمد في " المسند " (38/353) ، والترمذي (3781) 

ഹുദൈഫ (റ) നിവേദനം: "ഞാൻ നബി (സ) യുടെ അരികിൽ ചെന്നു. അദ്ദേഹത്തോടൊപ്പം മഗ്‌രിബ് നമസ്കരിച്ചു. ശേഷം നബി (സ) ഇശാ നമസ്‌കാരം വരെ നമസ്കരിച്ചുകൊണ്ടിരുന്നു." -

ഇമാം അഹ്മദും തിർമിദിയും  ഉദ്ദരിക്കുകയും ശൈഖ് അൽബാനി (റ) സ്വഹീഹാണ് എന്ന് രേഖപ്പെടുത്തുകയും ചെയ്ത ഹദീസാണിത്. അഥവാ ഒരാൾക്ക് ഇശാ മഗ്‌രിബിനിടക്ക് എത്രയും സുന്നത്ത് നമസ്കരിക്കാം. എന്നാൽ അതിന് പ്രത്യേക പേരോ, പ്രത്യേക എണ്ണമോ, പ്രത്യേക പുണ്യമോ കല്പിക്കണമെങ്കിൽ അതിന് പ്രമാണം വേണം. അതുകൊണ്ടുതന്നെ മഗ്‌രിബ് നമസ്കാരാനന്തരം അവ്വാബീൻ നമസ്കാരം എന്ന പേരിൽ പന്ത്രണ്ട് വർഷത്തെ പ്രതിഫലം ലഭിക്കുന്ന  6 റകഅത്ത് നമസ്കാരം പ്രമാണങ്ങളാൽ സ്ഥിരപ്പെട്ടിട്ടില്ല. അത് നിർവഹിക്കാനും പാടില്ല. അവ്വാബീൻ നമസ്കാരമാകട്ടെ ളുഹാ നമസ്കാരം അതിൻ്റെ ഏറ്റവും ശ്രേഷ്ഠമായ സമയത്ത് നിർവഹിക്കുന്നതിന് പറയുന്ന പേരുമാണ് എന്ന് പ്രമാണങ്ങളിൽ നിന്നും മനസ്സിലാക്കാം . അതുകൊണ്ട് മേൽസൂചിപ്പിച്ച മെസ്സേജ് പ്രചരിപ്പിക്കരുത്. അതെന്നല്ല കൃത്യമായ മേൽവിലാസമോ പ്രമാണമോ ഇല്ലാത്ത ഒരു മെസ്സേജുകളും ദീനിന്റെ പേരിൽ പ്രചരിപ്പിക്കരുത്.. ശ്രദ്ധിക്കുക ...

 അല്ലാഹു അനുഗ്രഹിക്കട്ടെ .. 
___________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ