Sunday, May 12, 2019

വീട്ടിലുള്ള എല്ലാവരുടെയും സ്വർണ്ണം ചേർത്ത് കണക്കാക്കിയാണോ സകാത്ത് കൊടുക്കേണ്ടത് ?.



ചോദ്യം:  സ്വർണ്ണത്തിന്റെ സകാത്ത് നൽകേണ്ട പരിധി 85 ഗ്രാം അഥവാ പത്തര പവൻ ആണല്ലോ. എന്നാൽ വീട്ടിൽ ഭാര്യയുടെ കൈവശം  8 പവൻ , ഉമ്മയുടെ കൈവശം 8 പവൻ, മകളുടെ കൈവശം 3 പവൻ എന്നിങ്ങനെ ഉണ്ടെങ്കിൽ അവയെല്ലാം കൂട്ടി ഒരുമിച്ച് കണക്കാക്കി അതിന്റെ സകാത്ത് നൽകണോ ?. അതല്ല ഓരോ വ്യക്തിയുടേതും വ്യത്യസ്തമായാണോ കണക്കാക്കേണ്ടത് ?. 

www.fiqhussunna.com

ഉത്തരം:
 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

സകാത്ത് ഒരു കുടുംബത്തിന് ബാധകമാകുന്ന ബാധ്യതയല്ല. അത് ഓരോ വ്യക്തിയിലും ബാധകമാകുന്നതായ ഒരു സാമ്പത്തിക ഇബാദത്താണ്‌. അതുകൊണ്ടുതന്നെ സകാത്ത് നിർബന്ധമാകുന്ന പരിധി കണക്കാക്കുമ്പോൾ വീട്ടിലെ മുഴുവൻ അംഗങ്ങളുടെയും എന്ന അർത്ഥത്തിലല്ല. ഒരാളുടെ ഉടമസ്ഥതയിലുള്ള സ്വർണ്ണം സകാത്ത് ബാധകമാകുന്ന പരിധിയെത്തുന്നുണ്ടോ എന്നതാണ് സകാത്ത് നിർബന്ധമാകാൻ പരിഗണിക്കപ്പെടുന്നത്. ഒരു വ്യക്തിയുടെ കൈവശമുള്ള സ്വർണ്ണം നിസ്വാബ് തികയുന്നുവെങ്കിൽ ആ വ്യക്തി കൈവശമുള്ള മുഴുവൻ സ്വർണ്ണത്തിന്റെ രണ്ടര ശതമാനം സകാത്തായി നൽകാൻ ബാധ്യസ്ഥയാണ്.

മകളുടെ സ്വർണ്ണവും, ഭാര്യയുടെ സ്വർണ്ണവും, ഉമ്മയുടെ സ്വർണ്ണവും എല്ലാം കൂട്ടേണ്ടതില്ല. ഓരോന്നും ഓരോ വ്യക്തിയുടെ ഉടമസ്ഥതയിലാണ്. അവർ മരണപ്പെടുന്ന പക്ഷം അവരുടെ അനന്തരാവകാശികൾക്കാണല്ലോ  അത് പോകുക.

ഇനി വില്പനക്ക് വേണ്ടി സൂക്ഷിച്ച സ്വർണ്ണമാണ് എങ്കിൽ അത് വില്പന വസ്തുവാണ്. അവിടെ വില്പന വസ്തുവിന്റെ നിയമങ്ങളാണ് അതിനു ബാധകമാകുന്നത്. പത്തര പവനിൽ താഴെയാണ് എങ്കിലും അവിടെ വില്പനവസ്തു എന്ന നിലക്ക് അതിനു സകാത്ത് ബാധകമാകും. കാരണം കച്ചവടവസ്തുക്കളുടെ സകാത്ത് അതിന്റെ വിലയെ അപേക്ഷിച്ചാണ്‌ നിലനിൽക്കുന്നത്, തൂക്കത്തെ അപേക്ഷിച്ചല്ല. അതുകൊണ്ടുതന്നെ 595 ഗ്രാം വെള്ളിക്ക് തത്തുല്യമായതോ അതിനുമുകളിലോ ഉള്ള സ്വർണ്ണം വില്പന ഉദ്ദേശിച്ച് സൂക്ഷിച്ചവയായുണ്ടെങ്കിൽ അതിനു രണ്ടരശതമാനം സകാത്ത് കൊടുക്കണം. അവിടെ പത്തര പവൻ എന്ന നിയമം ബാധകമാകുന്നില്ല. 

അമൂല്യമായ ആഭരണങ്ങൾ വില്പനക്ക് വെച്ചത് ഉണ്ട് എന്ന് കരുതുക. വലിയ തൂക്കമൊന്നുമില്ല പക്ഷെ അമൂല്യമായതിനാൽ വലിയ വിലയുണ്ട്. അവിടെ അതിന്റെ വിലക്കനുസരിച്ചാണ് സകാത്ത് കൊടുക്കേണ്ടത് തൂക്കത്തിനനുസരിച്ചല്ല. കാരണം അത് വില്പന വസ്തുവാണ്. والله تعالى أعلم
  
അല്ലാഹു അനുഗ്രഹിക്കട്ടെ .. 
__________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ