Thursday, August 22, 2019

ഹാജിമാർ ത്വാഇഫിലേക്കോ ജിദ്ദയിലേക്കോ സന്ദർശനത്തിന് പോകുമ്പോൾ വിദാഇൻ്റെ ത്വവാഫ് നിർവഹിക്കണോ ?.



ചോദ്യം: ഞാൻ ഹജ്ജിനായി വന്നതാണ്. ഇവിടെ നിന്നും മറ്റു ഹാജിമാരോടൊപ്പം നാളെ ത്വാഇഫ് കാണാൻ എല്ലാവരും പോകുന്നുണ്ട്. ഞങ്ങൾ ത്വവാഫുൽ വിദാഉ ചെയ്യേണ്ടത് എപ്പോഴാണ് ?. 

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

ഹജ്ജിന്റെ വാജിബാത്തുകളിൽ പെട്ടതാണല്ലോ طواف الوداع അഥവാ വിടപറയൽ ത്വവാഫ്. ഹജ്ജിനായി എത്തിയ ഹാജിമാർ തൻ്റെ കർമ്മങ്ങൾ കഴിഞ്ഞു മക്കയിൽ നിന്നും മടങ്ങുമ്പോൾ വിടപറയൽ ത്വവാഫ് നിർബന്ധമാണ്. സ്വഹീഹായ ഹദീസിൽ ഇപ്രകാരം കാണാം: 



عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ : ( أُمِرَ النَّاسُ أَنْ يَكُونَ آخِرُ عَهْدِهِمْ بِالْبَيْتِ ، إِلا أَنَّهُ خُفِّفَ عَنْ الْحَائِضِ ) .

ഇബ്നു അബ്ബാസ് (റ) നിവേദനം: "തങ്ങൾ അവസാനം വിടപറയുന്നത് കഅബാലയത്തിൽ നിന്നുമായിരിക്കാൻ ജനങ്ങൾ കല്പിക്കപ്പെട്ടിരിക്കുന്നു. ആർത്തവ കാരികൾക്ക് ഇതിൽ ഇളവുണ്ട്" - (സ്വഹീഹുൽ ബുഖാരി: 1755, സ്വഹീഹ് മുസ്‌ലിം: 1328). 

അതുപോലെ അല്ലാഹുവിൻ്റെ റസൂൽ (സ) ഇപ്രകാരം പറഞ്ഞു: 

 لا ينفر أحدكم حتى يكون آخر عهده بالبيت  

"തൻ്റെ അവസാന ബന്ധം കഅബാലയത്തിങ്കലായിക്കൊണ്ടല്ലാതെ ഒരാളും തന്നെ പിരിഞ്ഞു പോകരുത്" - [സ്വഹീഹ് മുസ്‌ലിം: 3219].  

അതുകൊണ്ടുതന്നെ ഹജ്ജ് കർമ്മത്തിനായി എത്തിയ ഒരാൾ മക്കയിൽ നിന്നും പുറത്ത് പോകുമ്പോൾ വിദാഇൻ്റെ ത്വവാഫ് ചെയ്ത ശേഷം  പുറത്ത് പോകുക എന്നതാണ് ശരിയായ രീതി. അതുകൊണ്ട് ത്വാഇഫിലേക്കോ ജിദ്ദയിലേക്കോ തുടങ്ങി മക്കയുടെ പുറം പ്രദേശങ്ങളിലേക്ക് എവിടേക്ക് പോകുകയാണ് എങ്കിലും അവർ വിദാഇൻ്റെ ത്വവാഫ് ചെയ്തേ പോകാവൂ. 

ഇനി ഒരാൾ ചോദ്യകർത്താവ് സൂചിപ്പിച്ച പോലെ അവിടെ പോയി തിരിച്ച് വരാൻ ഉദ്ദേശിച്ചുകൊണ്ടാണ് പോകുന്നത് എങ്കിലും ഇപ്രകാരം തന്നെയാണ് ചെയ്യേണ്ടത്.  ഇനി ഒരാൾ വിദാഇൻ്റെ ത്വവാഫ് ചെയ്യാതെ ജിദ്ദയിലേക്കോ ത്വാഇഫിലേക്കോ പോയാൽ എന്ത് ചെയ്യും ?.

ഈ വിഷയം ഇജ്‌തിഹാദിയായ ഒരു വിഷയമാണ്. ജിദ്ദയിലെയോ ത്വാഇഫിലെയോ നിവാസിയായ ഒരു വ്യക്തി വിദാഇൻ്റെ  ത്വവാഫ് ചെയ്യാതെ അങ്ങോട്ട് തിരികെ പോയാൽ അവർക്ക് പ്രായശ്ചിത്തമായി ബലിയറുക്കണം. എന്നാൽ നമ്മുടെ നാട്ടിൽ നിന്നോ  മറ്റു നാടുകളിൽ നിന്നോ എത്തിയവർ സന്ദർശനാർത്ഥം ജിദ്ദയിലേക്കോ ത്വാഇഫിലേക്കോ വിദാഇൻറെ ത്വവാഫ് നിർവഹിക്കാതെ പോയാൽ, സംശയത്തിൻ്റെ ആനുകൂല്യം മുൻനിർത്തി അവർക്ക് അറവ് നിർബന്ധമാകുന്നില്ല. അവർ പിന്നെ മക്കയിൽ നിന്നും നാട്ടിലേക്ക് തിരിക്കുമ്പോൾ വിദാഇൻറെ ത്വവാഫ് നിർബന്ധമായും ചെയ്യുമല്ലോ. ഏതായാലും നമ്മുടെ നാട്ടിൽ നിന്ന് പോയ ഹാജിമാർ മക്കയുടെ പുറത്തേക്ക് സന്ദർശനാവശ്യാർത്ഥം പോകുമ്പോൾ വിദാഇൻ്റെ ത്വവാഫ് നിർവഹിച്ച് പോകുക. നാട്ടിലേക്ക് മടങ്ങുമ്പോൾ വീണ്ടും വിദാഇൻറെ  ത്വവാഫ് ചെയ്യുക. ഇതാണ് സൂക്ഷ്‌മത.       

ശൈഖ് ഇബ്നു ബാസ് (റ) യോട് ചോദിക്കപ്പെട്ട ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇപ്രകാരമാണ്: 


الخروج بعد الحج إلى جدة بدون وداع فيه تفصيل:
أما من كان من سكان جدة فليس لهم الخروج إلا بوداع بدون شك؛ لعموم الحديث الصحيح، وهو قول النبي ﷺ: لا ينفرن أحد منكم حتى يكون آخر عهده بالبيت[1] رواه مسلم، وقول ابن عباس رضي الله عنهما: "أمر الناس أن يكون آخر عهدهم بالبيت إلا أنه خفف عن المرأة الحائض"[2] متفق عليه.

وأما من خرج إليها لحاجة وقصده الرجوع إلى مكة؛ لأنها محل إقامته أيام الحج، فهذا فيه نظر وشبهة، والأقرب أنه لا ينبغي له الخروج إلا بوداع عملًا بعموم الحديث المذكور، ويكفيه هذا الوداع عن وداع آخر إذا أراد الخروج إليها مرة أخرى؛ لكونه قد أتى بالوداع المأمور به، لكن إذا أراد الخروج إلى بلاده فالأحوط له أن يودع مرة أخرى للشك في إجزاء الوداع الأول.

أما من ترك الوداع ففيه تفصيل:
فإن كان من النوع الأول، فالأقرب أن عليه دمًا؛ لكونه ترك نسكًا واجبًا، وقد قال ابن عباس رضي الله عنهما: "من ترك نسكًا أو نسيه فليهرق دمًا"[3] فهذا الأثر هو عمدة من أوجب الدم في سائر واجبات الحج، وهو أثر صحيح، وقد روي مرفوعًا إلى النبي ﷺ، ولكن الموقوف أصح، والأقرب أنه في حكم الرفع؛ لأن مثل هذا الحكم يبعد أن يقوله ابن عباس من جهة رأيه، والله سبحانه وتعالى أعلم.

وأما إن كان من النوع الثاني: وهو الذي خرج إلى جدة أو الطائف أو نحوهما لحاجة وليسا بلده وإنما خرج إليهما لحاجة عارضة ونيته الرجوع إلى مكة ثم الوداع إذا أراد الخروج إلى بلده، فهذا لا يظهر لي لزوم الدم له، فإن فدى على سبيل الاحتياط فلا بأس، والله أعلم[4].

"ഹജ്ജിന് ശേഷം വിദാഇൻ്റെ ത്വവാഫ് ചെയ്യാതെ ജിദ്ദയിലേക്ക് പോകുന്ന വിഷയത്തിൽ വിശദീകരണമാവശ്യമുണ്ട്. (ചോദ്യകർത്താവ് ഉന്നയിച്ച ത്വാഇഫിലേക്ക് പോകുന്നത് സംബന്ധിച്ച വിഷയവും ഇപ്രകാരം തന്നെ)

ജിദ്ദാ നിവാസികലാണെങ്കിൽ അവർ മക്കയിൽ നിന്നും ജിദ്ദയിലേക്ക് പോകുമ്പോൾ  വിദാഇൻ്റെ ത്വവാഫ് ചെയ്ത ശേഷമല്ലാതെ പോകാൻ പാടില്ല എന്നതിൽ സംശയമില്ല.  ഇമാം മുസ്‌ലിം ഉദ്ദരിച്ച ((തൻ്റെ അവസാന ബന്ധം കഅബാലയത്തിങ്കലായിക്കൊണ്ടല്ലാതെ ഒരാളും തന്നെ പിരിഞ്ഞു പോകരുത്)) എന്ന ഹദീസിന്റെയും, ഇബ്നു അബ്ബാസ് (റ) വിൽ ഉദ്ധരിക്കപ്പെട്ട : ((തങ്ങൾ അവസാനം വിടപറയുന്നത് കഅബാലയത്തിൽ നിന്നുമായിരിക്കാൻ ജനങ്ങൾ കല്പിക്കപ്പെട്ടിരിക്കുന്നു. ആർത്തവ കാരികൾക്ക് ഇതിൽ ഇളവുണ്ട്)) എന്ന ഹദീസിന്റെ അടിസ്ഥാനത്തിലാണത്. 

എന്നാൽ വല്ല ആവശ്യങ്ങൾക്കുമായി മാത്രം ജിദ്ദയിലേക്ക് പോയി ശേഷം തൻ്റെ ഹജ്ജിന്റെ സ്ഥാനമായ മക്കയിലേക്ക് തന്നെ തിരികെ വരാൻ ഉദ്ദേശിച്ച് പോകുന്നയാൾ എന്ത് ചെയ്യണം എന്നത് ആശയക്കുഴപ്പമുള്ള കാര്യമാണ്. കൂടുതൽ ശരിയായ അഭിപ്രായമായിത്തോന്നുന്നത് നേരത്തെ ഉദ്ധരിക്കപ്പെട്ട ഹദീസുകളുടെ അടിസ്ഥാനത്തിൽ അവരും വിദാഇൻ്റെ ത്വവാഫ് ചെയ്തേ മക്കയിൽ നിന്നും പുറത്ത് പോകാവൂ എന്നതാണ്.  മക്കയിലേക്ക് മടങ്ങിയ ശേഷം പിന്നീട് അവിടെ നിന്നും വീണ്ടും ജിദ്ദയിലേക്കോ മറ്റോ പോകാൻ ഉദ്ദേശിച്ചാൽ നേരത്തെ ചെയ്ത ഈ വിദാഇൻ്റെ ത്വവാഫ് തന്നെ അയാൾക്ക് മതിയാകുന്നതാണ്. കാരണം കല്പിക്കപ്പെട്ട നിർബന്ധ ത്വവാഫ് അയാൾ നിർവഹിച്ചുവല്ലോ.

എന്നാൽ മക്കയിൽ നിന്നും തൻ്റെ രാജ്യത്തേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്ന ഹാജി താൻ നാട്ടിലേക്ക് മടങ്ങുന്ന വേളയിൽ ഒരു തവണ കൂടി വിദാഇൻ്റെ  ത്വവാഫ് ആവർത്തിക്കലാണ് സൂക്ഷ്‌മത. കാരണം നേരത്തെ ജിദ്ദയിലേക്ക് പോകുമ്പോൾ ചെയ്ത വിടപറയൽ ത്വവാഫ് (മക്കയിലേക്ക് തന്നെ തിരിച്ച് വരുമെന്ന രൂപേണയുള്ള വിടപറയലായിരുന്നത് കൊണ്ട്) ഹജ്ജിന്റെ വാജിബായി കണക്കാക്കപ്പെടുമോ എന്ന സംശയമൊഴിവാക്കാനാണത്.

ഇനി ജിദ്ദയിലേക്ക് പോകവേ വിദാഇൻ്റെ ത്വവാഫ് ഉപേക്ഷിച്ച ഒരാളുടെ വിഷയത്തിൽ ഇതുപോലെ വിശദീകരിക്കേണ്ടതുണ്ട്:

ജിദ്ദാ നിവാസിയായ ഒരാളാണ് വിദാഇന്റെ ത്വവാഫ് നിർവഹിക്കാതെ ജിദ്ദയിലേക്ക്  പോയതെങ്കിൽ അയാൾക്ക് ഹജ്ജിന്റെ വാജിബാത്തിന് ഭംഗം വരുത്തിയതിനുള്ള അറവ് നിർബന്ധമാകും എന്നതാണ് കൂടുതൽ ശരിയായ അഭിപ്രായം. ഇബ്നു അബ്ബാസ് (റ) ഇപ്രകാരം പറയുകയുണ്ടായി : "ആരെങ്കിലും ഹജ്ജിന്റെ നുസുക് ഉപേക്ഷിക്കുകയോ മറന്നുപോകുകയോ  ചെയ്‌താൽ അയാൾ ബലിയറുക്കട്ടെ". ഹജ്ജിന്റെ വാജിബാത്തുകൾക്ക് ഭംഗം സംഭവിച്ചാൽ ബലിയറുക്കണം എന്നതിനുള്ള അടിസ്ഥാന തെളിവാണ് അദ്ദേഹത്തിൻ്റെ വാക്കുകൾ. അത് സ്വഹീഹായ അസറുമാണ്.  നബി (സ) യിൽ നിന്ന് നേരിട്ടും, ഇബ്നു അബ്ബാസ് (റ) വിന്റെ വാക്കുകളായും അതുദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇബ്‌നു അബ്ബാസ് (റ) വിൽ നിന്ന് മൗഖൂഫ്  ആയി വന്ന റിപ്പോർട്ട് ആണ് കൂടുതൽ പ്രബലം. എങ്കിലും നബി (സ) പറയുന്നതുപോലെത്തന്നെയാണത്. കാരണം ഇത്തരം ആരാധനയുടെ ബന്ധപ്പെട്ട ഒരു വിഷയത്തിൽ അദ്ദേഹം തൻ്റെ അഭിപ്രായം പറയാനിടയില്ല. അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ.  

ഇനി ഒരാൾ രണ്ടാമത് പറഞ്ഞ ജിദ്ദാ നിവാസിയല്ലാത്ത, തൻ്റെ താൽക്കാലിക ആവശ്യത്തിന് വേണ്ടി ജിദ്ദയിലേക്കോ ത്വാഇഫിലേക്കോ മറ്റോ പോയ മക്കയിലേക്ക് തന്നെ മടങ്ങി വരാനുദ്ദേശിക്കുന്ന, മക്കയിലേക്ക് തിരികെ വന്നു അവിടെ താമസിച്ച് പിന്നെ നാട്ടിലേക്ക് പോകാൻ ഉദ്ദേശിക്കുന്ന സമയത്ത് ത്വവാഫുൽ വിദാഉം ചെയ്ത് പോകാൻ ഉദ്ദേശിക്കുന്ന വ്യക്തിയാണ് എങ്കിൽ , അദ്ദേഹം വിദാഇന്റെ ത്വവാഫ് ചെയ്യാതെയാണ് ജിദ്ദയിലേക്കോ ത്വാഇഫിലേക്കോ പോയതെങ്കിലും അദ്ദേഹത്തിന് പ്രായശ്ചിത്തമായി ബലിയറുക്കേണ്ടതില്ല എന്നതാണ് എനിക്ക് കൂടുതൽ ശരിയായിത്തോന്നുന്ന അഭിപ്രായം. ഇനി സൂക്ഷ്‌മത എന്ന അർത്ഥത്തിൽ അദ്ദേഹം അറുക്കുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അതിൽ തെറ്റില്ലതാനും" - [ഇബ്‌നു ബാസ് (റ) യുടെ വെബ് സൈറ്റിൽ നിന്നും ഈ മറുപടി ലഭിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക: https://binbaz.org.sa/fatwas/16637/ ].

ചുരുക്കത്തിൽ ഹാജിമാർ മക്കക്ക് പുറത്തേക്ക് ജിദ്ദയിലേക്കോ ത്വാഇഫിലേക്കോ സന്ദർശനത്തിനോ മറ്റോ പോകുമ്പോൾ വിദാഇന്റെ ത്വവാഫ് ചെയ്‌ത്‌ പോകുക. പിന്നീട് നാട്ടിലേക്ക് പോകുമ്പോഴും വിദാഇന്റെ ത്വവാഫ് ആവർത്തിക്കുക. ഇവിടെ ഹജ്ജിന്റെ നിർബന്ധ കർമ്മങ്ങളിൽ ഒന്നായതുകൊണ്ട് സംശയത്തിന് നിൽക്കാതെ മക്കയിൽ നിന്ന് സന്ദർശനത്തിനോ മറ്റോ പുറത്ത് പോകുമ്പോഴും നാട്ടിലേക്ക് മടങ്ങുമ്പോഴും  നിർവഹിക്കുക വഴി ആശയക്കുഴപ്പത്തിൽ നിന്നും വിട്ടു നിൽക്കുകയും ചെയ്യാം. മാത്രമല്ല മക്കയിൽ നിന്ന് പുറത്ത് പോകുമ്പോഴെല്ലാം വിദാഇന്റെ ത്വവാഫ് ചെയ്യുകയെന്നത് സുന്നത്താണെന്നതിൽ തർക്കമില്ലല്ലോ. മക്കയിലേക്ക് യാത്ര ചെയ്ത ശേഷം അവിടെ നിന്നും പുറത്തേക്ക് പോകുന്നവർക്കൊക്കെ വിദാഇന്റെ ത്വവാഫ് ബാധ്യതയാണ് എന്ന അഭിപ്രായം  പോലും ഇമാം ശാഫിഇ (റ) ഇമാം അഹ്മദ്  (റ) ഉണ്ടായിരുന്നു എന്നത് ഓർക്കുക - [المجموع : 8/ 236 നോക്കുക].

അല്ലാഹു അനുഗ്രഹിക്കട്ടെ ..