Tuesday, December 4, 2012

മുസ്‌ലിം സമൂഹം ആക്രമിക്കപ്പെടുമ്പോള്‍ നാം അറിയാതെ മറന്നു പോയ ഒരു സുന്നത്ത്..... നാസിലത്തിന്റെ ഖുനൂത്ത് !.



الحمد لله وحده، والصلاة والسلام على من لا نبي بعده، نبينا محمد وعلى آله وصحبه، وبعد:

പ്രതിഷേധങ്ങളുടെ പുതിയ മേച്ചിൽ പുറങ്ങൾ തേടിപ്പോകുമ്പോൾ,,,, മറ്റുള്ളവരുടെ പ്രതിഷേധത്തെക്കാൾ കരുത്തുറ്റ പ്രതിഷേധ റാലികൾ സംഘടിപ്പിക്കാനും പീഡിതരുടെ ടിക്കറ്റിൽ സ്വന്തം കക്ഷിയുടെ അംഗബലം കൂട്ടാനും ചിലരെങ്കിലും മത്സരിക്കുമ്പോൾ,,,, അവരിൽ നിന്നും വ്യത്യസ്തമായി ഒരു വിശ്വാസി അന്വേഷിക്കേണ്ടത് പീഡിതരായ തന്റെ സഹോദരങ്ങൾക്ക് വേണ്ടി എന്ത് നിർവഹിക്കാനാണ് കാരുണ്യത്തിന്റെ പ്രവാചകൻ(സ) പഠിപ്പിച്ചത് എന്നതാണ്. അവിടെയാണ് മുസ്‌ലിം സമൂഹം അക്രമിക്കപ്പെടുമ്പോള്‍ നാം അറിയാതെ മറന്നു പോയ ഒരു സുന്നത്ത്, അഥവാ നാസിലത്തിന്റെ ഖുനൂത്ത് പ്രസക്തമാകുന്നത്.


www.fiqhussunna.com

വിശ്വാസികളേ നിങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക...... ഭരമേല്‍പ്പിക്കാന്‍ അവനെത്ര നല്ലവന്‍ ...... അവന്‍ വാഗ്ദാനം ചെയ്ത വിജയം ഒട്ടും അകലെയല്ല.....



وَلاَ تَهِنُوا وَلاَ تَحْزَنُوا وَأَنتُمُ الأَعْلَوْنَ إِن كُنتُم مُّؤْمِنِينَ

"നിങ്ങള്‍ ദൌര്‍ബല്യം കാണിക്കുകയോ ദു:ഖിക്കുകയോ ചെയ്യരുത്...നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാകുന്നു ഉന്നതന്മാര്‍" -(ആലുഇംറാന്‍- 139 ).

മുസ്ലിമീങ്ങള്‍ക്ക് വല്ല ആപത്തും വരുമ്പോള്‍ നബി (സ)യില്‍ നിന്നും സ്ഥിരപ്പെട്ട ഒരു സുന്നത്താണ് നാസിലതിന്റെ ഖുനൂത്ത്.... ഇന്ന് അന്യം നിന്ന് പോകുന്ന സുന്നത്തുകളില്‍ ഒന്നാണിത്.... ഫലസ്തീനില്‍ ജൂദ ഭീകരതക്ക് ഇരയായും, യമനിലും സിറിയയിലുമെല്ലാം ശിയാ ഭീകരതക്ക് ഇരയായും, ഫാഷിസത്തിന് ഇരയായും, രാജ്യത്തിന്റെ അപമാനമായ ഗോ സംരക്ഷണമെന്ന പേരിലെ കൂട്ടക്കുരുതിക്ക് ഇരയായും   കൊല്ലപ്പെടുന്ന നമ്മുടെ സഹോദരങ്ങള്‍. അവരനുഭവിക്കുന്ന യാതനകള്‍ ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരേണ്ടതില്ലല്ലോ. ആസാം, മ്യാന്മര്‍ തുടങ്ങി ലോകത്തിന്റെ നാനാ ഭാഗത്തും ഇതാവര്‍ത്തിക്കപ്പെടുമ്പോള്‍ പലപ്പോഴും അവര്‍ക്ക് വേണ്ടി എന്ത് ചെയ്യണമെന്നറിയാതെ സഹതപിക്കാനേ നമുക്ക് കഴിയാറുള്ളൂ... നമ്മളെക്കൊണ്ട് കഴിയുന്ന എല്ലാ സഹായവും അവര്‍ക്ക് ചെയ്തുകൊടുക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ് എന്നതിനോടൊപ്പം തന്നെ അവര്‍ക്ക് വേണ്ടി നമ്മള്‍ അല്ലാഹുവിനോട് ആത്മാര്‍ഥമായി പ്രാര്‍ഥിക്കണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു വിശ്വാസി ചെയ്യേണ്ടതായി നബി(സ) യില്‍ നിന്നും സ്ഥിരപ്പെട്ടു വന്ന ഒരു കര്‍മമാണ് നാസിലതിന്‍റെ ഖുനൂത്ത്. സ്വഹീഹുല്‍ ബുഖാരിയിലും സ്വഹീഹ് മുസ്ലിമിലും, ഇമാം അഹ്മദിന്റെ മുസ്നദിലും മറ്റു ഹദീസ് ഗ്രന്ഥങ്ങളിലുമെല്ലാം അതുമായി ബന്ധപ്പെട്ടു വന്ന ധാരാളം സ്വഹീഹായ ഹദീസുകള്‍ കാണാന്‍ സാധിക്കും..... ശത്രുക്കളില്‍ നിന്നും ആക്രമിക്കപ്പെടുമ്പോള്‍ മാത്രമല്ല മഴ, കാറ്റ്, ഭൂകമ്പം തുടങ്ങിയ നാശം വിതക്കുന്ന പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാവുമ്പോഴും നാസിലതിന്റെ ഖുനൂത്ത് ചോല്ലാവുന്നതാണ്...

നാസിലതിന്റെ ഖുനൂതുമായി ബന്ധപ്പെട്ടു വന്ന ചില ഹദീസുകള്‍ മാത്രം ഇവിടെ കൊടുക്കാം


عَنْ أَنَسِ بْنِ مَالِكٍ رضي الله عنه : " أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَنَتَ شَهْرًا يَلْعَنُ رِعْلاً وَذَكْوَانَ وَعُصَيَّةَ عَصَوُا اللَّهَ وَرَسُولَهُ " متفق عليه واللفظ لمسلم .

അനസ്  ബിന്‍ മാലിക്  (റ) വില്‍ നിന്നും നിവേദനം. "അല്ലാഹുവെയും അവന്‍റെ പ്രവാചകനെയും ധിക്കരിച്ച റിഅ്ല്‍, ദക്'വാന്‍, ഉസ്വയ്യ എന്നീ ഗോത്രങ്ങളെ ശപിച്ചുകൊണ്ട്    പ്രവാചകന്‍ (സ) ഒരു മാസക്കാലത്തോളം ഖുനൂത്ത് ചൊല്ലി" - [ ബുഖാരി, മുസ്‌ലിം].

عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللَّهُ عَنْهُ : " أَنَّ رِعْلاً وَذَكْوَانَ وَعُصَيَّةَ وَبَنِي لَحْيَانَ اسْتَمَدُّوا رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى عَدُوٍّ فَأَمَدَّهُمْ بِسَبْعِينَ مِنَ الْأَنْصَارِ كُنَّا نُسَمِّيهِمُ الْقُرَّاءَ فِي زَمَانِهِمْ كَانُوا يَحْتَطِبُونَ بِالنَّهَارِ وَيُصَلُّونَ بِاللَّيْلِ حَتَّى كَانُوا بِبِئْرِ مَعُونَةَ قَتَلُوهُمْ وَغَدَرُوا بِهِمْ فَبَلَغَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَنَتَ شَهْرًا يَدْعُو فِي الصُّبْحِ عَلَى أَحْيَاءٍ مِنْ أَحْيَاءِ الْعَرَبِ عَلَى رِعْلٍ وَذَكْوَانَ وَعُصَيَّةَ وَبَنِي لَحْيَانَ قَالَ أَنَسٌ فَقَرَأْنَا فِيهِمْ قُرْآنًا ثُمَّ إِنَّ ذَلِكَ رُفِعَ ( بَلِّغُوا عَنَّا قَوْمَنَا أَنَّا لَقِينَا رَبَّنَا فَرَضِيَ عَنَّا وَأَرْضَانَا) " . أخرجه البخاري .

അനസ് ബിന്‍ മാലിക് നിവേദനം: റിഅ്ല്‍, ദക്'വാന്‍, ഉസ്വയ്യ, ബനൂ ലഹ്യാന്‍ എന്നീ ഗോത്രങ്ങള്‍ അവരുടെ ശത്രുക്കള്‍ക്കെതിരായി പ്രവാചകനോട് സഹായമാവശ്യപ്പെട്ടു. പകല്‍ സമയങ്ങളില്‍ വിറകു വെട്ടുന്നവരും, രാത്രി സമയങ്ങളില്‍ നിന്ന് നമസ്കരിക്കുകയും ചെയ്തിരുന്ന, ഞങ്ങള്‍ ഖാരിഉകള്‍ എന്ന് വിശേഷിപ്പിച്ചിരുന്ന 70 അന്‍സാരികളെ  റസൂലുള്ള അവരിലേക്ക് അയച്ചുകൊടുത്തു. അങ്ങനെ അവര്‍ ബിഅര്‍ മഊന പ്രദേശത്ത് എത്തിയപ്പോള്‍ ആ ഗോത്രങ്ങള്‍ അവരെ വഞ്ചിക്കുകയും അവരെ വധിക്കുകയും ചെയ്തു. ആ വിവരം പ്രവാചകന്‍ (സ) അറിഞ്ഞപ്പോള്‍ (അതില്‍ പങ്കാളികളായ) ചില അറബ് പ്രദേശങ്ങള്‍ക്കെതിരെയും
റിഅ്ല്‍, ദക്'വാന്‍, ഉസ്വയ്യ, ബനൂ ലഹ്യാന്‍ എന്നീ ഗോത്രങ്ങളുടെ മേലും ഒരു മാസക്കാലത്തോളം സുബഹി നമസ്കാരത്തില്‍ ഖുനൂത്ത് (ശാപ പ്രാര്‍ത്ഥന) നടത്തുകയുണ്ടായി. അനസ് ബിന്‍ മാലിക് പറയുന്നു:  "ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുകയും, അവന്‍ ഞങ്ങളെക്കുറിച്ചും ഞങ്ങള്‍ അവനെക്കുറിച്ചും ത്രിപ്തിപ്പെട്ടിരിക്കുന്നുവെന്ന്   ഞങ്ങളുടെ ആളുകളെ നീ അറിയിക്കുക." എന്ന ഖുര്‍ആനിക വചനം ആ കൊല്ലപ്പെട്ട സ്വഹാബത്തിന്‍റെ വിഷയത്തില്‍ ഞങ്ങള്‍ പാരായണം ചെയ്യാറുണ്ടായിരുന്നു. പിന്നീട് ആ വചനം ദുര്‍ബലപ്പെടുത്തപ്പെട്ടു". - [ബുഖാരി].

ആ ആയത്തിന് പകരമായാണ് അല്ലാഹു സൂറത്തു ആലു ഇമ്രാനിലെ 169, 170 വചനങ്ങള്‍ ഇറക്കിയത് എന്ന് പ്രമാണങ്ങളില്‍ കാണാം.

عَنْ أَبِي هُرَيْرَةَ رضي الله عنه : " أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا قَالَ سَمِعَ اللَّهُ لِمَنْ حَمِدَهُ فِي الرَّكْعَةِ الْآخِرَةِ مِنْ صَلَاةِ الْعِشَاءِ قَنَتَ اللَّهُمَّ أَنْجِ عَيَّاشَ بْنَ أَبِي رَبِيعَةَ اللَّهُمَّ أَنْجِ الْوَلِيدَ بْنَ الْوَلِيدِ اللَّهُمَّ أَنْجِ سَلَمَةَ بْنَ هِشَامٍ اللَّهُمَّ أَنْجِ الْمُسْتَضْعَفِينَ مِنَ الْمُؤْمِنِينَ اللَّهُمَّ اشْدُدْ وَطْأَتَكَ عَلَى مُضَرَ اللَّهُمَّ اجْعَلْهَا عَلَيْهِمْ سِنِينَ كَسِنِي يُوسُفَ "( ) . أخرجه البخاري
.

അബൂ ഹുറൈറ നിവേദനം: പ്രവാചകന്‍ (സ) ഇഷാ നമസ്കാരത്തിലെ അവസാന റക് അത്തില്‍   'സമിഅല്ലാഹു ലിമന്‍ ഹമിദ' എന്ന് പറഞ്ഞത്തിനു ശേഷം ഇപ്രകാരം ഖുനൂത്ത് ചൊല്ലാറുണ്ടായിരുന്നു. അല്ലാഹുവേ അയ്യാഷ് ബ്നു അബീ റബീഅയെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ വലീദ് ബ്നുല്‍ വലീദിനെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ സലമത് ബ്നു ഹിശാമിനെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ സത്യവിശ്വാസികളില്‍ നിന്നും ദുര്‍ബലരായിട്ടുള്ളവരെ നീ രക്ഷപ്പെടുത്തേണമേ.... അല്ലാഹുവേ മുളര്‍ ഗോത്രത്തിനെ നീ കഠിനമായ രൂപത്തില്‍ പിടികൂടണേ... അല്ലാഹുവേ അവരുടെ മേല്‍ (നിന്‍റെ ശിക്ഷ) യുസുഫ് അലൈഹിസ്സലാമിന്‍റെ സമുദായത്തിനുണ്ടായ (വരള്‍ച്ചയുടെ) വര്‍ഷങ്ങളെപ്പോലെയുള്ള വര്‍ഷങ്ങളാക്കിത്തീര്‍ക്കേണമേ". - [ബുഖാരി].

ഇനിയും ഒരുപാട് ഹദീസുകള്‍ ഈ വിഷയത്തില്‍ നമുക്ക് കാണാന്‍ സാധിക്കും....

ഇമാം നവവി പറയുന്നു: "നാസിലതിന്റെ ഖുനൂത്ത് (സുബഹിക്ക് മാത്രമല്ല) എല്ലാ നമസ്കാരങ്ങളിലും നിര്‍വഹിക്കാം എന്നതാണ് ശരിയായ വീക്ഷണം " [ അല്‍ മജ്മൂഅ- വോ:3/485 ]

ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ പറയുന്നു : " സത്യ വിശ്വാസികളുടെ നന്മക്ക് വേണ്ടിയും, അവരെ ആക്രമിക്കുന്ന അവിശ്വാസികള്‍ക്കെതിരെ അല്ലാഹുവിന്റെ കോപമുണ്ടാവാന്‍ പ്രാര്‍ഥിച്ചു കൊണ്ടും, നാസിലതിന്റെ ഖുനൂത്ത് ചൊല്ലല്‍ അനുവദനീയമാണ്, അത് സുബഹിക്കും അതുപോലെ മറ്റു ഫര്‍ദ് നമസ്ക്കാരങ്ങളിലും ആകാവുന്നതാണ് " [ മജ്മൂഉ ഫതാവ- 22/270 ]

സൗദിയിലെ ഔദ്യോഗിക ഫത്'വ ബോര്‍ഡായ ലജ്നതുദ്ദാഇമ പറയുന്നു : "ആപത്ത് (നവാസ്സില്‍ ) വരുന്ന സന്ദര്‍ഭങ്ങളില്‍ നബി(സ) ഖുനൂത്ത് ചോല്ലാറുണ്ടായിരുന്നു എന്നത് പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരപ്പെട്ടതാണ്. അക്രമികളായ അവിശ്വാസികല്‍ക്കെതിരെ അല്ലാഹുവിന്റെ ശിക്ഷയുണ്ടാകുവാനും. അക്രമിക്കപ്പെട്ട ദുര്‍ബലരായ മുസ്ലിമീങ്ങളെ അവിശ്വാസികളുടെ കുതന്ത്രങ്ങളില്‍ നിന്നും തടവില്‍ നിന്നും മോചനം നല്‍കി രക്ഷപ്പെടുത്തുവാനും അദ്ദേഹം അതില്‍ പ്രാര്‍ഥിക്കാറുണ്ടായിരുന്നു. -ഒരു മാസത്തോളം അതനുഷ്ഠിച്ച ശേഷം അതിന്റെ കാരണം നീങ്ങിയപ്പോള്‍- അദ്ദേഹം അതുപേക്ഷിച്ചു. എന്നാല്‍ അത് പ്രത്യേകമായി ഇന്ന ഫര്‍ദ് നമസ്കാരതിലാണ് നിര്‍വഹിക്കേണ്ടത് എന്നദ്ദേഹം പരിമിതപ്പെടുത്തിയിട്ടില്ല." [ ഫതാവ ലിജ്നതുദ്ദാഇമ- 7/42]


ഷെയ്ഖ്‌ ഇബ്നു ബാസ് (റഹിമാഹുല്ലാഹ്) പറയുന്നു: "മുസ്ലിമീങ്ങള്‍ക്ക് ആപത്ത് വരുമ്പോഴുള്ള ഖുനൂത്ത് (ഖുനൂത്തുന്നവാസ്സില്‍) എല്ലാ നമസ്കാരങ്ങളിലും നിര്‍വഹിക്കുക എന്നത് അങ്ങേയറ്റം പ്രാധാന്യമുള്ള ഒരു സുന്നത്താണ്. അക്രമികളെ പരാജയപ്പെടുത്താനും, നിന്ദ്യരാക്കുവാനും, അവരുടെ സൈന്യത്തെ തകര്‍ക്കാനും, അവരെ പരസ്പരം ഭിന്നിപ്പിക്കാനും, അവരുടെ മേല്‍ മുസ്ലിമീങ്ങളെ വിജയികളാക്കുവാനും ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രാര്‍ത്ഥനയാണത് ". [ മജ്മൂഉ ഫാതാവ ഇബ്ന്‍ ബാസ്-7/381]

ഷെയ്ഖ്‌ ഇബ്നു ഉസൈമീന്‍ പറയുന്നു: "പ്രവാചകന്‍(സ) യില്‍ നിന്നും സ്ഥിരപ്പെട്ടു വന്നിട്ടുള്ളതുപോലെ നാസിലത്തിന്റെ ഖുനൂത്ത് എല്ലാ നമസ്കാരങ്ങളിലും നിര്‍വഹിക്കാവുന്നതാണ്. അത് സുബഹി നമസ്കാരത്തിനോ മഗരിബ് നമസ്കാരത്തിനോ പ്രത്യേകമായി നിര്‍വഹിക്കേണ്ട ഒന്നല്ല. അതുപോലെ ഓരോ ആഴ്ചയിലേയും ഒരു പ്രത്യേക രാത്രിയിലോ, ഒരു പ്രത്യേക ദിവസത്തിലോ ചെയ്യേണ്ട ഒന്നല്ല അത്. അത് ഏത് ദിവസങ്ങളിലും ചെയ്യാവുന്നതാണ്". [ ഫതാവ നൂറുന്‍ അലദ്ദര്‍ബ്- 32/160 ]
 
എന്നാല്‍ ജുമുഅ നമസ്കാരത്തില്‍ നാസ്സിലതിന്റെ ഖുനൂത്ത് നിര്‍വഹിക്കാമോ എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്:  നബി(സ) ജുമുഅ നമസ്കാരത്തില്‍ ഖുനൂത്ത് ചൊല്ലിയതായി സ്ഥിരപ്പെട്ടിട്ടില്ലാത്തതിനാല്‍ അത് പാടില്ല എന്നാണു പൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. അതാണ്‌ ശരിയായ വീക്ഷണവും. വെള്ളിയാഴ്ച ഖത്തീബിന് ഖുത്ബയില്‍ പ്രാര്‍ഥിക്കാമല്ലോ. ഒരു പക്ഷെ അതായിരിക്കാം ജുമുഅ നമസ്കാരത്തില്‍ അത് അനുവദിക്കാതിരിക്കാന്‍ കാരണം..  അല്ലാഹുവിനറിയാം !! ...
ത്വാഊസ്, ഖതാദ, ഹസനുല്‍ ബസരി, ഇബ്രാഹീമുന്നഖഈ, അത്വാഅ്, മക്ഹൂല്‍ തുടങ്ങിയ അഹ്ലുസ്സുന്നയുടെ ഇമാമീങ്ങള്‍ ജുമുഅ നമസ്കാരത്തില്‍ നാസിലതിന്റെ ഖുനൂത്ത് നിര്‍വഹിക്കുന്നതിനെ ശക്തമായി എതിര്‍ത്തു എന്ന് 'മുസ്വന്നഫ് അബ്ദുറസാഖി'ലും, 'ഇബ്നു അബീ ശൈബയി'ലും കാണാന്‍ സാധിക്കും.
ജുമുഅക്ക് ഖുനൂത്ത് നിര്‍വഹിക്കുന്നതിനെപ്പറ്റി ഇമാം മാലിക്കി(റഹിമഹുല്ലാഹ്) നോട് ചോദിച്ചപ്പോള്‍ അദ്ദേഹം അത് 'മുഹ്ദസ്' അഥവാ പുതുതായുണ്ടാക്കപ്പെട്ടതാണ് എന്ന് പറഞ്ഞിട്ടുണ്ട് [ അല്‍ ഇസ്തിദ്കാര്‍- 2/293 ]

ജുമുഅയൊഴിച്ച് മറ്റെല്ലാ ഫര്‍ദ് നമസ്ക്കാരങ്ങളിലും നാസിലതിന്റെ ഖുനൂത്ത് നിര്‍വഹിക്കാം എന്ന് ഇമാം അഹ്മദ് ബ്നു ഹമ്പല്‍ റഹിമഹുല്ലാഹ് രേഘപ്പെടുത്തിയിട്ടുണ്ട്. അലിയ്യിബ്നു അബീ ത്വാലിബ്‌ (റ), മുഗീറത്ത് ബ്നു ശുഅബ(റ), നുഅമാന്‍ ബ്നു ബഷീര്‍(റ), ഇമാം സുഹരീ(റ), ഖതാദ(റ), സുഫ്‌യാന്‍ അല്‍ സൗരീ(റ), ഇമാം ശാഫിഈ(റ), ഇസ്ഹാഖ് ബ്നു റാഹവെയ്ഹി(റ) തുടങ്ങിയവരെല്ലാം ജുമുഅക്ക് നാസിലതിന്റെ ഖുനൂത്ത് ചൊല്ലാന്‍ പാടില്ല എന്നാ അഭിപ്രായക്കാരാണ്.  ഇത് സാന്ദര്‍ഭികമായി സൂചിപ്പിച്ചു എന്ന് മാത്രം.
ഇനി ആപത്തുണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാ ദിവസവും സുബഹിക്ക് ഖുനൂത്ത് ചൊല്ലുന്ന പ്രവണത ചിലയിടങ്ങളില്‍ കാണാറുണ്ട്. ഖുനൂത്തിന്ന്‍ കാരണമായ സംഭവം നീങ്ങിയാല്‍ അത് ഉപേക്ഷിക്കുകയാണ് പ്രവാചകന്റെ മാതൃക . സുബഹിക്ക് സ്ഥിരമായി ഖുനൂത് ചൊല്ലുക എന്നത് പ്രവാചകനില്‍ നിന്നും സ്ഥിരപ്പെട്ടു വന്നിട്ടില്ല. അതൊരു പുണ്യ കര്‍മമാണ് എന്ന് രേഖപ്പെടുത്തിയ കര്‍മ ശാസ്ത്ര പണ്ഡിതന്മാര്‍ അതിനായി തെളിവുദ്ധരിക്കുന്ന ഹദീസ് ദുര്‍ബലമാണ്. മാത്രമല്ല അങ്ങനെ ചെയ്യാന്‍ പാടില്ല എന്നതിന് വളരെ വ്യക്തമായിത്തന്നെ മറ്റൊരു ഹദീസില്‍ കാണാവുന്നതുമാണ്.

حديث سعد بن طارق بن أشيم الأشجعي أنه قال لأبيه قلت لأبي: يا أبت! إنك صليت خلف رسول الله صلى الله عليه وسلم وخلف أبي بكر وخلف عمر وخلف عثمان وخلف علي، أفكانوا يقنتون في الفجر؟ فقال طارق: أي بني مُحدث

സഅദ് ബ്ന്‍ ത്വാരിഖ് അല്‍ അശ്ജഈ (റ)വില്‍ നിന്നും നിവേദനം: ഞാന്‍ എന്റെ പിതാവിനോട് ചോദിച്ചു : അല്ലയോ പിതാവേ ! താങ്കള്‍ പ്രവാചകന്റെയും(സ), അബൂബക്കറിന്റെയും(റ), ഉമറിന്റെയും(റ), ഉസ്മാന്റെയും(റ), അലിയുടെയുമെല്ലാം(റ) പിന്നില്‍ നിന്നുകൊണ്ട് നമസ്കരിച്ച ആളാണല്ലോ.. അവര്‍ സുബഹിക്ക് ഖുനൂത്ത് ചോല്ലാറുണ്ടായിരുന്നോ ?! അപ്പോള്‍ ത്വാരിഖ്(റ) പറഞ്ഞു: " മകനേ അത് പുതുതായുണ്ടാക്കപ്പെട്ടതാണ് " [ മുസ്നദ് അഹ്മദ് -15449, തിര്‍മിദി (സുബഹിയുടെ) ഖുനൂത് ഉപേക്ഷിക്കുക എന്ന ബാബില്‍ -402, ഇമാം നസാഇ (സുബഹിയുടെ) ഖുനൂത് ഉപേക്ഷിക്കുക എന്ന ബാബില്‍- 1080, ഇബ്ന്‍ മാജ - 1241 ].

അത് പുണ്യകരമാണ് എന്ന് രേഖപ്പെടുത്തിയ പണ്ഡിതന്മാര്‍ അതിനായി തെളിവ് പിടിച്ച ഹദീസ് ദുര്‍ബലമാണ് എന്ന് നേരത്തെ പറഞ്ഞുവല്ലോ.. അത് പുതുതായി ഉണ്ടാക്കപ്പെട്ടതാണ് എന്ന് പറയുന്ന ഈ ഹദീസാവട്ടെ ഒരു പക്ഷെ അവര്‍ക്ക് ലഭിച്ചിട്ടുമുണ്ടാവില്ല. അതുകൊണ്ട് ആരെങ്കിലും അപ്രകാരം ചെയ്യുന്നുണ്ടെങ്കില്‍ അതുപേക്ഷിക്കുക. വിത്റിലെ ഖുനൂതും, നാസിലതിന്റെ ഖുനൂത്തും മാത്രമാണ് പ്രവാചകനില്‍ നിന്നും സ്ഥിരപ്പെട്ടു വന്നിട്ടുള്ളത്. വിത്റിലെ ഖുനൂതിനെക്കുറിച് മറ്റൊരു സന്ദര്‍ഭത്തില്‍ ചര്‍ച്ച ചെയ്യാം. കൂടുതല്‍ മനസ്സിലാക്കാന്‍ അല്‍ബാനിയുടെ സ്വിഫതു സ്വലാതുന്നബി(നബി(സ)യുടെ നമസ്കാരം) എന്ന ഗ്രന്ഥം പരിശോധിക്കുക.

സിറിയയിലും, യമനിലും, ഫലസ്തീനിലുമെല്ലാം അറുകൊല ചെയ്യപ്പെടുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍ നാളെ ലോകരക്ഷിതാവിനെ കണ്ടുമുട്ടുമ്പോള്‍ നാമെന്തു മറുപടി പറയും ?!! ..... ഈ സന്ദേശം എല്ലാവര്ക്കും എത്തിക്കുക... അറിവില്ലാത്തവര്‍ മനസ്സിലാക്കട്ടെ... മറന്നു പോയവര്‍ ഓര്‍ക്കട്ടെ... അങ്ങനെ നമ്മുടെ പള്ളികളില്‍ ഇത്തരം സുന്നത്തുകള്‍ അനുഷ്ടിക്കപ്പെടട്ടെ .... പ്രവാചകന്‍ പറഞ്ഞില്ലേ സത്യവിശ്വാസികള്‍ ഒരൊറ്റ ശരീരം പോലെയാണ്. ശരീരത്തിലെ ഏതെങ്കിലും ഒരവയവത്തിനു വല്ലതും പറ്റിയാല്‍ വേദനയനുഭവിച്ചും ഉറക്കമൊഴിച്ചുമെല്ലാം മറ്റു അവയവങ്ങളും അതിനോട് പ്രതികരിക്കും... അതുകൊണ്ട് പീഡിതരായ നമ്മുടെ സഹോദരങ്ങള്‍ക്ക് വേണ്ടി നമ്മളാല്‍ ആവുന്നതെല്ലാം ചെയ്യുക... പ്രത്യേകിച്ചും നാസിലതിന്റെ ഖുനൂത്ത് പോലുള്ള സുന്നത്തുകള്‍ .....

ജൂദന്മാരുടെ അക്രമങ്ങളില്‍ നിന്നും അവരുടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, പ്രായം ചെന്നവര്‍ക്കും അല്ലാഹു നിര്‍ഭയത്വം നല്‍കട്ടെ.... ശിയാക്കളുടെ അക്രമങ്ങള്‍ക്കിരയാവുന്ന സിറിയയിലെയും യമനിലെയുമെല്ലാം സഹോദരങ്ങള്‍ക്ക് അല്ലാഹു ശക്തിയും ധൈര്യവും നല്‍കട്ടെ... അക്രമികള്‍ക്ക് മേല്‍ അല്ലാഹു അവരെ വിജയിപ്പിക്കട്ടെ.... 

അല്ലാഹുവേ ഞങ്ങളുടെ സഹോദരങ്ങളെ നീ വിജയിപ്പിക്കണേ..... ശിയാക്കളുടെയും ജൂതന്മാരുടെയും കണ്ണില്‍ചോരയില്ലാത്ത അതിക്രമത്തില്‍ നിന്നും അവര്‍ക്ക് നീ മോചനം നല്‍കണേ...... അവര്‍ക്ക് നീ സന്തോഷവും സമാധാനവും പ്രദാനം ചെയ്യണേ.....

നാഥാ...!! നിന്റെ ഭൂമിയില്‍ അക്രമം അഴിച്ചുവിടുകയും രക്തം ചിന്തുകയും ചെയ്യുന്ന ജൂദന്മാരുടെയും ഷിയാക്കളുടെയും പതനം കൊണ്ട് ഞങ്ങളുടെ മനസ്സിന് നീ ആനന്ദം നല്‍കണേ .........

  മതവിദ്യാര്തികളും പ്രബോധകരും ഈ വിഷയം പഠിച്ച് സ്വന്തം നാട്ടിലും പള്ളികളിലുമെല്ലാം നടപ്പാക്കുക... നാസ്സിലത്തിന്റെ ഖുനൂത്തിനെയും ഒരുപക്ഷെ സാധാരണക്കാര്‍ ഒരു ബിദ്അത്തായി എണ്ണിയേക്കാവുന്ന കാലം വിദൂരമല്ല... അതുകൊണ്ട് പ്രവാചകന്റെ ഈ സുന്നത്തിനെ പുനര്‍ജീവിപ്പിക്കാന്‍ പരിശ്രമിക്കുക... പ്രത്യേകിച്ചും നാമിന്നു കടന്നു പോകുന്ന ഈ ദുഃഖകരമായ സാഹചര്യത്തില്‍ ... ഒരാള്‍ കാരണം ആരൊക്കെ ഒരു നന്മ ചെയ്യുന്നുവോ അവരുടെയെല്ലാം പ്രതിഫലം അവനുണ്ടാകും ..... അല്ലാഹു അനുഗ്രഹിക്കട്ടെ ...

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി.എൻ