Sunday, December 9, 2018

സ്വത്ത് ഓഹരിവെക്കുന്നതിന് മുന്‍പ് അവകാശി മരണപ്പെട്ടാല്‍ അത് അയാളുടെ അനന്തരാവകാശികള്‍ക്ക് ലഭിക്കുമോ ?.



ചോദ്യം:  ഒരാളുടെ ഉമ്മ ജീവിച്ചിരിക്കെ അയാള്‍ മരണപ്പെട്ടു. അപ്പോള്‍ ഉമ്മ അയാളുടെ അനന്തരാവകാശിയാണല്ലോ. എന്നാല്‍ അദ്ദേഹത്തിന്‍റെ സ്വത്ത് അന്ന് ഓഹരി വച്ചില്ല. പിന്നീട് ഉമ്മയും മരണപ്പെട്ടു. ഇപ്പോഴാണ് അദ്ദേഹത്തിന്‍റെ സ്വത്ത് ഓഹരി വെക്കുന്നത്. ഉമ്മ മരണപ്പെട്ടതുകൊണ്ട് ഉമ്മയുടെ അവകാശം പരിഗണിക്കേണ്ടതുണ്ടോ ?. അതോ ആ വിഹിതം ഇപ്പോഴുള്ള ഉമ്മയുടെ അനന്തരാവകാശികള്‍ക്ക് നല്‍കണോ ?. 

www.fiqhussunna.com

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

ഒരാള്‍ മരണപ്പെട്ടാല്‍ അധികം വൈകാതെത്തന്നെ ശറഅ് നിശ്ചയിച്ചത് പ്രകാരം അദ്ദേഹത്തിന്‍റെ സ്വത്ത് ഓഹരി വെക്കണം. അത് മയ്യിത്തിനോട് ജീവിച്ചിരിക്കുന്നവര്‍ നിറവേറ്റേണ്ട ഒരു കടമ കൂടിയാണ്.ചോദ്യത്തില്‍ സൂചിപ്പിച്ചത് പോലെ ഓഹരി വെക്കാന്‍ വൈകുകയും അവകാശികളില്‍ ആരെങ്കിലും മരണപ്പെടുകയും ചെയ്‌താല്‍ അവരുടെ ഓഹരി നഷ്ടപ്പെടുന്നില്ല. മറിച്ച് അവര്‍ക്ക് അര്‍ഹമായിരുന്ന ഓഹരി അവരുടെ മരണശേഷം അവരുടെ അനന്തരാവകാശികളിലേക്ക് പോകും. 

ഉദാ: ചോദ്യകര്‍ത്താവ് ചോദിച്ച ചോദ്യത്തിലെ പോലെ മരണപ്പെട്ട മകനില്‍ നിന്നും ഉമ്മക്ക് മരണപ്പെട്ട മകന്‍ മക്കളുള്ള വ്യക്തിയോ ഒന്നിലധികം സഹോദരങ്ങലുള്ള വ്യക്തിയോ ആണെങ്കില്‍ ആറിലൊന്നു (1/6) ലഭിക്കും. എന്നാല്‍ ആ അവകാശം വിഹിതമായി കൈവശപ്പെടുത്തുന്നതിന് മുന്‍പ് ആ ഉമ്മ മരണപ്പെട്ടാല്‍, വിഹിതം വെക്കുന്ന സമയത്ത് ആ ഉമ്മ ജീവിച്ചിരിക്കുന്നത് പോലെത്തന്നെ ആറിലൊന്ന് അവര്‍ക്ക് നല്‍കുകയും അത് അവരുടെ അനന്തരാവകാശികള്‍ക്ക് നല്‍കുകയും ചെയ്യണം. ഇത് പണ്ഡിതന്മാര്‍ക്കിടയില്‍ എകാഭിപ്രായമുള്ള കാര്യമാണ്. 

അഥവാ മരണം കൊണ്ട് ഒരാള്‍ക്ക് ലഭിക്കേണ്ടിയിരുന്ന അവകാശങ്ങള്‍ നഷ്ടപ്പെടുന്നില്ല എന്നര്‍ത്ഥം. ചോദ്യകര്‍ത്താവ് വളരെ വിചിത്രമായ രണ്ട്  ഉപചോദ്യങ്ങള്‍ കൂടെ അയച്ചുതന്നിരുന്നു. അതായത് ഉമ്മക്ക് അവകാശം നല്‍കുന്നത് അവരുടെ ജീവിതകാലത്തെ ചിലവിന് വേണ്ടിയല്ലേ. അവര്‍ മരണപ്പെട്ടാല്‍ അതുകൊണ്ടുതന്നെ അത് പരിഗണിക്കേണ്ടതില്ലല്ലോ എന്നതാണത്. ഈ വാദം തന്നെ തെറ്റാണ്. ഉമ്മ അവരുടെ ധനത്തില്‍ നിന്നും അവരുടെ ചിലവ് കഴിയണം എന്ന് എവിടെയും ഇസ്‌ലാം പഠിപ്പിച്ചിട്ടില്ല. മാത്രമല്ല ഒരു സ്ത്രീക്ക്, മക്കള്‍ ഭര്‍ത്താവ് തുടങ്ങി ഉത്തരവാദപ്പെട്ട പുരുഷന്മാര്‍ രക്ഷാകര്‍ത്താക്കളായി ഉണ്ടെങ്കില്‍, അവര്‍ അവരുടെ ചിലവ് വഹിക്കാന്‍ പ്രാപ്തരാണ് എങ്കില്‍ അവരുടെ ചിലവ് അവര്‍ നിര്‍ബന്ധമായും വഹിച്ചിരിക്കണം. അഥവാ സ്ത്രീയുടെ മേല്‍ സാമ്പത്തിക ചിലവുകളോ ചുമതലകളോ ഇസ്‌ലാം അടിച്ചേല്‍പ്പിക്കുന്നില്ല. മറിച്ച് അവളുടെ ധനം അവര്‍ക്ക് വിനിയോഗിക്കുകയോ, ചിലവിനെടുക്കുകയോ, സൂക്ഷിച്ച് വെക്കുകയോ ഒക്കെ അവരുടെ ഇഷ്ടപ്രകാരം ചെയ്യാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. അതുകൊണ്ട് മേല്‍പ്പറഞ്ഞ വാദം ഒരിക്കലും നിലനില്‍ക്കുകയില്ല.

രണ്ടാമത്തെ വാദം ഉമ്മാക്ക് നല്‍കാന്‍ പറഞ്ഞത് ഉമ്മയില്ലെങ്കില്‍ പിന്നെയെന്തിനാ അവരുടെ അവകാശികള്‍ക്ക് നല്‍കുന്നത് എന്നതാണ്. അതെന്തുകൊണ്ടെന്നാല്‍ ആ ധനം ആ ഉമ്മക്ക് അവകാശമായി ലഭിക്കേണ്ടതാണ്. വിഹിതം വെച്ചു കൊടുക്കാത്തതിനാല്‍ മാത്രമാണ് അവര്‍ക്ക് ലഭിക്കാതെ പോയത്. ഇനി അവര്‍ക്ക് വിഹിതം വെച്ച് നല്‍കിയിരുന്നുവെങ്കില്‍ സ്വാഭാവികമായും അവര്‍ക്ക് ജീവിതകാലത്ത് അത് ഉപകരിക്കുകയും അവരുടെ ശേഷം സ്വാഭാവികമായി അവരുടെ അവകാശികളിലേക്ക് അത് പോകുകയും ചെയ്യുമായിരുന്നു. അത് മാത്രമാണ് ഇവിടെ സംഭവിക്കുന്നത്. അവരുടെ കാലശേഷം അവരുടെ സ്വത്ത് അവരുടെ അനന്തരാവകാശികള്‍ക്ക് പോകുന്നത് പോലെ അവര്‍ക്ക് ലഭിക്കാനുള്ള സ്വത്തുക്കളും അനന്തരാവകാശികളിലേക്ക് പോകുന്നു. ഉമ്മക്ക് ഒരാള്‍ ഒരാള്‍ ഒരു സംഖ്യ കൊടുക്കാനുണ്ട് എന്ന് കരുതുക. ഉമ്മയുടെ മരണശേഷം ആ സംഖ്യഅവരുടെ അനന്തരാവകാശികള്‍ക്ക് നല്‍കേണ്ടെ ?!. ഉറപ്പായും നല്‍കണം. ഉമ്മക്ക് കൊടുക്കാനുള്ളതായിരുന്നു അതുകൊണ്ട് അവര്‍ മരിച്ചതിനാല്‍ ഇനി നല്‍കേണ്ടതില്ല എന്ന്‍ നാം പറയില്ലല്ലോ. അതുകൊണ്ട് അവകാശങ്ങള്‍ നഷ്ടപ്പെട്ടുപോകുന്നില്ല എന്നത് നാം അടിവരയിട്ട് മനസ്സിലാക്കുക. അല്ലാഹുവിന്‍റെ നിയമങ്ങള്‍ നീതിപൂര്‍വ്വകമാണ്. പരിപൂര്‍ണമായി അതിന് നാം കീഴ്പ്പെടുക.

 

അല്ലാഹു പറയുന്നു: 

وَلِأَبَوَيْهِ لِكُلِّ وَاحِدٍ مِّنْهُمَا السُّدُسُ مِمَّا تَرَكَ إِن كَانَ لَهُ وَلَدٌ ۚ فَإِن لَّمْ يَكُن لَّهُ وَلَدٌ وَوَرِثَهُ أَبَوَاهُ فَلِأُمِّهِ الثُّلُثُ ۚ فَإِن كَانَ لَهُ إِخْوَةٌ فَلِأُمِّهِ السُّدُسُ ۚ مِن بَعْدِ وَصِيَّةٍ يُوصِي بِهَا أَوْ دَيْنٍ ۗ

"മരിച്ച ആള്‍ക്കു സന്താനമുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്‍റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്‌. ഇനി അയാള്‍ക്ക്‌ സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കള്‍ അയാളുടെ അനന്തരാവകാശികളായിരിക്കയുമാണെങ്കില്‍ അയാളുടെ മാതാവിന്‌ മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും. ഇനി അയാള്‍ക്ക്‌ സഹോദരങ്ങളുണ്ടായിരുന്നാല്‍ അയാളുടെ മാതാവിന്‌ ആറിലൊന്നുണ്ടായിരിക്കും. മരിച്ച ആള്‍ ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണ്ടെങ്കില്‍ അതിനും ശേഷമാണ്‌ ഇതെല്ലാം". - [നിസാഅ്: 11].  

അതുകൊണ്ട് നേരത്തെ നല്‍കേണ്ട അവകാശം ഇപ്പോള്‍ നല്‍കുന്നു എന്നെ ഈ വിഷയത്തില്‍ ഉള്ളൂ. അല്ലാഹു അനുഗ്രഹിക്കട്ടെ. അകാരണമായി സ്വത്ത് ഭാഗിച്ച് അവകാശികള്‍ക്ക് എത്തിക്കാന്‍ ആരുടെയെങ്കിലും ഭാഗത്ത് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അവര്‍ അല്ലാഹുവിനോട് പൊറുക്കലിനെ ചോദിക്കുകയും വേണം അവകാശികളോട് ക്ഷമ അപേക്ഷിക്കുകയും വേണം. അല്ലാഹു ഏറെ പൊറുക്കുന്നവനാണ്.  അല്ലാഹു നമുക്കേവര്‍ക്കും അവന്‍റെ സ്വര്‍ഗ്ഗത്തില്‍ ഉന്നതമായ സ്ഥാനം നല്‍കട്ടെ. ...

__________________________________

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ