Monday, July 28, 2014

കൂട്ടമായി തക്ബീർ ചൊല്ലുന്നതിന്റെ വിധി - ഇബ്നു ബാസ് (റ)

കൂട്ടമായി തക്ബീർ ചൊല്ലുന്നതിന്റെ വിധി ഇബ്നു ബാസ് (റ) വ്യക്തമാക്കുന്നു.

الحمد لله رب العالمين، والصلاة والسلام على نبينا محمد وعلى آله وأصحابه أجمعين، وبعد:

ശൈഖ് അഹ്മദ് ബിന് മുഹമ്മദ്‌ ജമാൽ - അല്ലാഹുവിന് തൃപ്തിയുള്ള കാര്യങ്ങൾ ചെയ്യുവാൻ അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കുമാറാകട്ടെ.- ചില പ്രാദേശിക പത്രങ്ങളിൽ അദ്ദേഹം എഴുതിയ ചില ലേഖനങ്ങൾ ഞാൻ കാണുകയുണ്ടായി. കൂട്ടം ചേർന്ന് തക്ബീർ ചൊല്ലുന്നത് ബിദ്അത്തും എതിർക്കപ്പെടേണ്ടതും ആണെന്നതിനാൽ അതെതിർക്കുന്നതിനെ വിചിത്രമായി ചിത്രീകരിച്ചുകൊണ്ടാണ് ആ ലേഖനങ്ങൾ. കൂട്ടം ചേർന്ന് തക്ബീർ ചൊല്ലുന്നത് ബിദ്അത്ത് അല്ല എന്നതിനും, കൂട്ടം ചേർന്നുള്ള തക്ബീറിനെ എതിർക്കുവാൻ പാടില്ല എന്നതിനും തെളിവുകൾ നിരത്തുവാനാണ് അദ്ദേഹം തന്റെ ലേഖനത്തിൽ ശ്രമിക്കുന്നത്.  മറ്റു ചില എഴുത്തുകാരും അദ്ദേഹത്തിന്റെ വീക്ഷണത്തെ പിന്തുണക്കുകയുണ്ടായി. എന്നാൽ യാഥാർത്ഥ്യം എന്തെന്ന് അറിയാത്തവർക്ക് കാര്യങ്ങൾ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നതിനാൽ ഈദുൽ ഫിത്വറിന് ഈദിന്റെ രാത്രി മുതൽ നമസ്കാരം വരെയുള്ള സമയവും, അതുപോലെ ദുൽഹിജ്ജ പത്തിലും, അയ്യാമു തശ്'രീഖിലുമെല്ലാം തക്ബീർ ചൊല്ലുന്നതിലുള്ള യഥാർത്ഥ നിലപാട് വ്യക്തമാക്കുവാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.

അത്തരം ശ്രേഷ്ടമായ സമയങ്ങളിൽ തക്ബീർ ചൊല്ലുക എന്നത് ഏറെ പുണ്യകരമായ കാര്യം തന്നെയാണ്. ഈദുൽ ഫിത്വറിന് തക്ബീർ ചോല്ലുന്നതുമായി ബന്ധപ്പെട്ട് അല്ലാഹു പറഞ്ഞു:
وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَى مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ
" നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും, നിങ്ങള്‍ക്ക്‌ നേര്‍വഴി കാണിച്ചുതന്നിന്‍റെപേരില്‍ അല്ലാഹുവിന്‍റെമഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ ( ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്‌.)" - [അൽബഖറ 185].

അതുപോലെ ദുൽഹിജ്ജ പത്തിന്റെയും അയ്യാമു തശ്'രീഖിന്റെയും  വിഷയത്തിൽ അല്ലാഹു പറയുന്നു:
 لِيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ عَلَى مَا رَزَقَهُمْ مِنْ بَهِيمَةِ الْأَنْعَامِ
"അവര്‍ക്ക്‌ പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക്‌ നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്‍റെ നാമം ഉച്ചരിച്ചു കൊണ്ട്‌ ബലികഴിക്കാനും വേണ്ടിയത്രെ അത്‌. അങ്ങനെ അവയില്‍ നിന്ന്‌ നിങ്ങള്‍ തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന്‌ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക." - [അൽഹജ്ജ് 28].

അതുപോലെ അല്ലാഹു പറഞ്ഞു:
 وَاذْكُرُوا اللَّهَ فِي أَيَّامٍ مَعْدُودَاتٍ
"എണ്ണപ്പെട്ട ദിവസങ്ങളില്‍ നിങ്ങള്‍ അല്ലാഹുവെ സ്മരിക്കുക." - [അൽബഖറ 203].

പ്രവാചകൻ (സ) യിൽ നിന്നും സ്ഥിരപ്പെട്ടു വന്നത്തിലും, സലഫുകളുടെ ചര്യയിലും,  എണ്ണപ്പെട്ട ആ വിശിഷ്ട ദിവസങ്ങളിൽ ചൊല്ലാൻ വേണ്ടി കല്പിക്കപ്പെട്ട ദിക്റുകളിൽ പ്രത്യേക സമയത്തുള്ളതും (ഫർദ് നമസ്കാര ശേഷമുള്ളത്), പ്രത്യേക സമയം നിർണ്ണയിക്കാതെ ചൊല്ലുന്നതുമായ തക്ബീറുകളും ഉൾപ്പെടുന്നു.

എന്നാൽ തക്ബീർ ചൊല്ലേണ്ട രീതി ഓരോ മുസ്ലിമും ഒറ്റക്കൊറ്റക്ക് ചൊല്ലുകയാണ് വേണ്ടത്. മറ്റുള്ളവരെ ഓർമിപ്പിക്കുവാനും, മറ്റുള്ളവർ അതുകണ്ട് തക്ബീർ ചൊല്ലുവാനും വേണ്ടി മറ്റുള്ളവരെ കേൾപിച്ചുകൊണ്ട്  ഉറക്കെയായിരിക്കണം തക്ബീർ ചൊല്ലേണ്ടത്.

എന്നാൽ ബിദ്അത്തായ കൂട്ടം ചേർന്നുള്ള തക്ബീർ എന്ന് പറയുന്നത് ഒരുപറ്റം ആളുകളോ, ഒന്നോ രണ്ടോ ആളുകളോ ചേർന്ന് ഒരുമിച്ച് ആരംഭിക്കുകയും ഒരുമിച്ച് അവസാനിക്കുകയും ചെയ്യുന്ന രൂപത്തിൽ ഒരേ ശബ്ദത്തിലും, ഒരേ രീതിയിലും ഉച്ചത്തിൽ തക്ബീർ ചൊല്ലുക എന്നുള്ളതാണ്. ഇപ്രകാരം ചെയ്യുന്നതിന് യാതൊരു അടിസ്ഥാനമോ തെളിവോ ഇല്ല. അപ്രകാരം തക്ബീർ ചൊല്ലുക എന്നുള്ളത് അല്ലാഹു ഒരു പ്രമാണവും ഇറക്കിത്തന്നിട്ടില്ലാത്ത ബിദ്അത്തുകളിൽ പെട്ടതാണ്. ഈ രൂപത്തിലുള്ള തക്ബീർ ആണ് ഒരാൾ എതിർത്തത് എങ്കിൽ അയാളുടെ നിലപാട് വളരെ ശരിയാണ്. കാരണം പ്രവാചകൻ (സ) പറഞ്ഞു: 
" من عمل عملا ليس عليه أمرنا فهو رد "
"നമ്മുടെ കല്പനയില്ലാത്ത ഒരു കർമ്മം ആരെങ്കിലും പ്രവർത്തിച്ചാൽ അത് മടക്കപ്പെടുന്നതാണ്" - [മുസ്‌ലിം].

 അതായത് അത് അനുവദനീയമല്ല, സ്വീകരിക്കപ്പെടുകയുമില്ല. (ശിക്ഷയായി അവനിലേക്ക് തന്നെ മടങ്ങും). 

അതുപോലെ പ്രവാചകൻ (സ) പറഞ്ഞു: " وإياكم ومحدثات الأمور فإن كل محدثة بدعة وكل بدعة ضلالة"
" നിങ്ങൾ പുത്തൻകാര്യങ്ങളെ സൂക്ഷിക്കുക. കാരണം എല്ലാ പുത്തൻകാര്യങ്ങളും ബിദ്അത്താണ്. എല്ലാ ബിദ്അത്തുകളും വഴികേടാണ്. " - [ അഹ്മദ്, അബൂ ദാവൂദ്].

  (നേരത്തെ പറഞ്ഞ രൂപത്തിൽ ഒരുമിച്ച് ശബ്ദമുയർത്തി)  കൂട്ടമായി തക്ബീർ ചൊല്ലുക എന്നത് പുതുതായുണ്ടാക്കപ്പെട്ടതാണ്. അതിനാൽ തന്നെ അത് ബിദ്അത്താണ്. ആളുകൾ ചെയ്യുന്ന പ്രവർത്തി പ്രമാണവിരുദ്ധമാണ് എങ്കിൽ അത് തടയപ്പെടേണ്ടതും എതിർക്കപ്പെടേണ്ടതുമാണ്. കാരണം ഇബാദത്തുകൾ തൗഖീഫിയ്യ (പ്രമാണം വന്നത് മാത്രമേ അനുഷ്ടിക്കപ്പെടാവൂ) ആണ്. അതിനാൽ തന്നെ വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും സ്ഥിരപ്പെടാത്തതൊന്നും തന്നെ  അനുഷ്ടിക്കപ്പെടാവതല്ല. തെളിവുകൾക്ക് എതിരാണെങ്കിൽ ആളുകൾ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾക്കും അവരുടെ വാക്കുകൾക്കും യാതൊരു സ്ഥാനവുമില്ല. ഉപയോഗപ്രദമേത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയും ഇബാദത്തുകൾ നിർണയിക്കാവതല്ല. വിശുദ്ധ ഖുർആൻ കൊണ്ടും തിരുസുന്നത്ത് കൊണ്ടും, ഖണ്ഡിതമായ ഇജ്മാഉ കൊണ്ടും മാത്രമാണ് ഇബാദത്ത് സ്ഥിരപ്പെടുന്നത്.

പ്രമാണങ്ങളിൽ സ്ഥിരപ്പെട്ട രൂപത്തിൽ തക്ബീർ ചൊല്ലുക എന്നതാണ് ഒരു മുസ്ലിമിന് അനുവദനീയമായിട്ടുള്ളത്. അതാകട്ടെ ഒറ്റക്കൊറ്റക്ക് ചൊല്ലലുമാണ്. അറേബ്യൻ ഉപദീപിന്റെ മുഫ്തിയായിരുന്ന ശൈഖ് മുഹമ്മദ്‌ ബിന് ഇബ്രാഹീം  റഹിമഹുല്ല കൂട്ടമായുള്ള തക്ബീർ പാടില്ല എന്ന് പറയുകയും അപ്രകാരം ഫത്'വ നല്കുകയും ചെയ്തിട്ടുണ്ട്. തത് വിഷയത്തിൽ അപ്രകാരം ചെയ്യാൻ പാടില്ല എന്ന് സൂചിപ്പിച്ചുകൊണ്ട് ഒന്നിലധികം ഫത്'വകൾ ഈയുള്ളവനും നല്കിയിട്ടുണ്ട്. ലിജ്നതുദ്ദാഇമയും അത് വിരോധിച്ചുകൊണ്ട്  ഫത്'വ നല്കിയിട്ടുണ്ട്. ശൈഖ് ഹമൂദ് അതുവൈജിരി റഹിമഹുള്ള അപ്രകാരം പാടില്ല എന്ന് വിശദമാക്കുന്ന ഒരു കൃതി തന്നെ രചിച്ചിട്ടുണ്ട്. അത് പബ്ലിഷ് ചെയ്യപ്പെട്ടിട്ടുണ്ട് ഇന്ന് എല്ലായിടത്തും അത് ലഭ്യവുമാണ്. കൂട്ടമായുള്ള തക്ബീർ പാടില്ല എന്നതിന് മതിയായ അത്രയും തെളിവുകൾ അതിൽ അദ്ദേഹം നിരത്തിയിട്ടുണ്ട്.

എന്നാൽ സഹോദരൻ ശൈഖ് അഹ്മദ് തെളിവ് പിടിച്ച ഉമർ ബിന് ഖത്താബിന്റെ (റ) സംഭവം ഈ വിഷയത്തിൽ തെളിവിനു കൊള്ളാത്തതാണ്. കാരണം ഉമറുബ്നുൽ ഖത്താബ് (റ) മിനയിൽ വെച്ച് കൂട്ടമായി ഒരുമിച്ച് തക്ബീർ ചൊല്ലുകയല്ല ചെയ്തത്. മറിച്ച് അനുവദനീയമായ തക്ബീർ ആണ് അദ്ദേഹം ചെയ്തത്. കാരണം പ്രവാചകന്റെ സുന്നത്ത് എന്ന നിലക്കും, ആളുകളെ തക്ബീർ ചൊല്ലാൻ ഓർമ്മിപ്പിക്കുക എന്ന നിലക്കും അദ്ദേഹം ഉച്ചത്തിൽ തക്ബീർ ചൊല്ലുകയാണ് ചെയ്തത്. ഓരോരുത്തരും ഒറ്റക്കൊറ്റക്ക്‌ തന്നെ തക്ബീർ മുഴക്കി. ഇന്നത്തെ കൂട്ടു തക്ബീറിന്റെ ആളുകൾ ചെയ്യുന്നത് പോലെ ആദ്യം മുതൽ അവസാനം വരെ ഒരുമിച്ച് ഒരേ ശബ്ദത്തിൽ തക്ബീർ ചൊല്ലുക എന്ന ഒരു മുൻധാരണ ഉമറുബ്നുൽ ഖത്താബിന്റെയോ ആളുകളുടെയോ ഇടയിൽ ഉണ്ടായിരുന്നില്ല.  സലഫു സ്വാളിഹീങ്ങളിൽ നിന്നും ഉദ്ദരിക്കപ്പെട്ടിട്ടുള്ള തക്ബീറിന്റെ രൂപങ്ങളെല്ലാം ഇപ്രകാരം അനുവദനീയമായ തക്ബീർ ആണ്. അപ്രകാരമല്ല എന്ന് പറയുന്നവർ അതിന് തെളിവ് കൊണ്ട് വരേണ്ടതുണ്ട്.

അതുപോലെത്തന്നെ പെരുന്നാൾ നമസ്കാരത്തിനു വേണ്ടിയോ, താറാവീഹിനു വേണ്ടിയോ, ഖിയാമുല്ലൈലിനു വേണ്ടിയോ, വിത്റിന് വേണ്ടിയോ ഒക്കെ ബാങ്കോ, ഇഖാമത്തൊ വിളിക്കുന്നതും ബിദ്അത്തുകളിൽ പെട്ടതാണ്. ബാങ്കും ഇഖാമത്തുമില്ലാതെയാണ് പ്രവാചകൻ പെരുന്നാൾ നമസ്കാരം നിർവഹിച്ചിരുന്നത് എന്നത് ഹദീസുകളിൽ സ്ഥിരപ്പെട്ട കാര്യമാണ്. ബാങ്കിന്റെ പദമല്ലാത്ത മറ്റു രൂപത്തിലുള്ള ക്ഷണങ്ങൾ ആ നമസകാരങ്ങൾക്ക് ക്ഷണിക്കാനുള്ളതായി പണ്ഡിതന്മാരാരും രേഖപ്പെടുത്തിയതായും എന്റെ അറിവിലില്ല. അപ്രകാരം ഉണ്ട് എന്ന് പറയുന്നവർ തെളിവ് ഹാജരാക്കണം. തെളിവില്ലാതെ ഇബാദത്ത് അനുഷ്ടിക്കാൻ പാടില്ല എന്നതിനാൽ അനുഷ്ടിക്കാതിരിക്കാൻ പ്രത്യേക തെളിവ് വേണ്ട. ബിദ്അത്തുകളിൽ നിന്നും താക്കീത് നല്കുന്ന പൊതുവായ തെളിവുകൾ വന്നതിനാൽ ഉച്ചരിക്കപ്പെടുന്നതോ, അനുഷ്ടിക്കപ്പെടുന്നതോ ആയ ഏതൊരു ഇബാദത്തും വിശുദ്ധ ഖുർആനിൽ നിന്നോ സുന്നത്തിൽ  നിന്നോ ഉള്ള പ്രമാണമോ, പണ്ഡിതന്മാരുടെ ഖണ്ഡിതമായ ഇജ്മാഓ ഇല്ലാതെ ഒരാൾക്കും അനുഷ്ടിക്കാൻ പാടില്ല.  

അല്ലാഹു പറയുന്നു :
 أمْ لَهُمْ شُرَكَاءُ شَرَعُوا لَهُمْ مِنَ الدِّينِ مَا لَمْ يَأْذَنْ بِهِ اللَّهُ
" അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവര്‍ക്ക്‌ നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവര്‍ക്കുണ്ടോ? " - [ശൂറാ 21].

അതുപോലെ നേരത്തെ സൂചിപ്പിച്ച രണ്ട് ഹദീസുകളും ഇതേ കാര്യം സൂചിപ്പിക്കുന്നു. അതുപോലെ പ്രവാചകൻ (സ) പറഞ്ഞു :

من أحدث في أمرنا هذا ما ليس منه فهو رد
" നമ്മുടെ ഈ കാര്യത്തിൽ (മതത്തിൽ) അതിലില്ലാത്ത വല്ലതും ആരെങ്കിലും പുതുതായുണ്ടാക്കിയാൽ. അത് മടക്കപ്പെടുന്നതാണ് ( അല്ലാഹുവിന്റെ പക്കൽ അസ്വീകാര്യമാണ്)" - [ബുഖാരി, മുസ്‌ലിം].

അതുപോലെ ജുമുഅ ഖുത്ബകളിൽ പ്രവാചകൻ(സ) ഇപ്രകാരം പറയാറുണ്ടായിരുന്നു:

أما بعد فإن خير الحديث كتاب الله، وخير الهدي هدي محمد صلى الله عليه وسلم، وشر الأمور محدثاتها، وكل بدعة ضلالة
" ഏറ്റവും നല്ല വർത്തമാനം അല്ലാഹുവിന്റെ ഗ്രന്ഥമാകുന്നു. ഏറ്റവും നല്ല ചര്യ മുഹമ്മദ്‌ (സ) യുടെ ചര്യയുമാണ്. കാര്യങ്ങളിൽ വച്ച് ഏറ്റവും മോശമായത് പുത്തൻകാര്യങ്ങളാണ്. എല്ലാ ബിദ്അത്തുകളും വഴികേടാണ്." - [മുസ്‌ലിം].

ഈ അർത്ഥത്തിലുള്ള ഹദീസുകളും അസറുകളും ധാരാളമാണ്.   മതത്തിന്റെ കാര്യങ്ങൾ ഗഹനമായി പഠിക്കുവാനും അതിൽ ഉറച്ചു നിൽക്കുവാനും നമുക്കും ശൈഖ് അഹ്മദിനും അല്ലാഹു തൗഫീഖ് നൽകട്ടെ. നമ്മെയെല്ലാം അവൻ സത്യത്തിന്റെ വാഹകരും അതിന്റെ സഹായികളുമാക്കുമാറാകട്ടെ. അവന്റെ മതനിയമങ്ങൾ ലംഘിക്കപ്പെടുന്ന സർവ കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുവാൻ നമുക്കും അദ്ദേഹത്തിനും എല്ലാ മുസ്ലിമീങ്ങൾക്കും അല്ലാഹു തൗഫീഖ് നൽകട്ടെ ....

وصلى الله وسلم على نبينا محمد وآله وصحبه.



الرئيس العام لإدارات البحوث العلمية والإفتاء والدعوة والإرشاد
عبد العزيز بن عبد الله بن باز

ഈ ഫത്'വയുടെ അറബി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.