Sunday, May 5, 2013

കുട്ടികള്‍ക്ക് അറബി ഭാഷയിലല്ലാത്ത പേരുകള്‍ ഇടാമോ ??

 ചോദ്യം :  അസ്സലാമു അലൈകും, കുട്ടികള്‍ക്ക് അറബി ഭാഷയിലല്ലാത്ത പേരുകള്‍ ഇടാമോ??

ഉത്തരം :
വ അലൈകുമുസ്സലാം . ഈ ചോദ്യത്തിന് ഉത്തരം പറയുന്നതിന് മുന്പ് പേര് തിരഞ്ഞെടുക്കുന്നതിലെ ഇസ്ലാമിക മര്യാദകളില്‍ ചിലത് നാം മനസ്സിലാക്കേണ്ടതുണ്ട് :

അല്ലാഹു നല്‍കുന്ന മഹത്തായ അനുഗ്രഹങ്ങളില്‍ ഒന്നാണല്ലോ മക്കള്‍ . സ്വാലിഹീങ്ങളായ നല്ല സന്താനങ്ങളെ അല്ലാഹു നമുക്ക് ഓരോരുത്തര്‍ക്കും നല്‍കട്ടെ. അല്ലാഹു നല്‍കുന്ന ഓരോ അനുഗ്രഹങ്ങള്‍ക്കും നാം നന്ദിയുള്ളവര്‍ ആയിരിക്കണം .. മക്കളെ നല്ല രൂപത്തില്‍ വളര്‍ത്തുക എന്നതും അവര്‍ക്ക് നല്ല പേരുകള്‍ ഇടുക എന്നതുമെല്ലാം അതില്‍ പെടുന്നു . നല്ല മുസ്‌ലിം പേരുകള്‍ കുട്ടികള്‍ക്ക് നല്‍കുന്നത് അവര്‍ക്ക് തന്റെ മതത്തോട് പ്രതിബദ്ധത ഉണ്ടാകാനും, താന്‍ ഒരു ഏക ദൈവ വിശ്വാസിയാണ് അതുകൊണ്ട് താന്‍ തിന്മകള്‍ ഒന്നും ചെയ്യരുത് എന്ന ബോധാമുണ്ടാകാനുമെല്ലാം സഹായകമാണ് എന്നതില്‍ സംശയമില്ല. അതുകൊണ്ട് നല്ല പേരുകള്‍ ആവണം മാതാപിതാക്കള്‍ മക്കള്‍ക്ക് വേണ്ടി തിരഞ്ഞെടുക്കുന്നത്.

ശ്രേഷ്ഠത അനുസരിച്ച് പേരുകളുടെ ക്രമം പണ്ഡിതന്മാര്‍ ഇപ്രകാരം രേഖപ്പെടുത്തിയത് കാണാം :

1- അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള പേരുകള്‍ അബ്ദുള്ളയും, അബ്ദു റഹ്മാനുമാണ്. അല്ലാഹുവിന്റെ പ്രവാചകന്‍ പറയുന്നു :
قال النبي صلى الله عليه وسلم : ( أحب الأسماء إلى الله عبد الله وعبد الرحمن ) رواه مسلم
" അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള പേരുകള്‍ അബ്ദുള്ളയും, അബ്ദു റഹ്മാനുമാണ്" (സ്വഹീഹ് മുസ്‌ലിം)

2- അതുകഴിഞ്ഞാല്‍ പിന്നെ ശ്രേഷ്ടമായത് 'അബ്ദ്' അല്ലാഹുവിന്‍റെ നാമങ്ങളിലേക്ക് ചേര്‍ത്ത് വിളിക്കുന്ന പേരുകളാണ്. അബ്ദുസ്സ്വമദ്, അബ്ദുല്‍ അസീസ്‌ , അബ്ദുല്‍ ഗഫൂര്‍ ..... തുടങ്ങി അല്ലാഹുവിന്റെ നാമങ്ങളിലേക്ക് അബ്ദ് ചേര്‍ത്ത് വിളിക്കുക .. എന്നാല്‍ അല്ലാഹുവല്ലാത്ത മറ്റുള്ളവരിലേക്ക് 'അബ്ദ്' ചേര്‍ത്ത് വിളിക്കാന്‍ പാടില്ല.. ഉദാ : 'അബ്ദുറസൂല്‍, അബ്ദുന്നബി ' തുടങ്ങിയ നാമങ്ങള്‍ പേരിട്ട് വിളിക്കാന്‍ പാടില്ല. കാരണം ഓരോ മനുഷ്യരും അല്ലാഹുവിന്‍റെ മാത്രം ദാസന്മാരാണ്.

3- അതു കഴിഞ്ഞാല്‍ പിന്നെ നബിമാരുടെ പെരുകള്‍ . അന്ത്യ പ്രവാചകനായ മുത്ത് നബി മുഹമ്മദ്‌ (സ) യുടെ പേര്. അഹ്മദ് എന്നതും അദ്ധേഹത്തിന്റെ പേരാണ്. അതുപോലെ ഇബ്രാഹീം, മൂസ, ഈസ, നൂഹ് എന്നിങ്ങനെ ഉലുല്‍ അസ്മിന്‍റെ പേരുകള്‍ ... തുടങ്ങി പ്രവാചകന്‍ മാരുടെയെല്ലാം പേരുകള്‍ ശ്രേഷ്ഠം തന്നെ  ..

4- ഇനി അതുമല്ലെങ്കില്‍ സലഫുസ്സ്വാലിഹീങ്ങളുടെ പേരുകളിടുക, പ്രത്യേകിച്ചും സ്വഹാബിമാരുടെ. അവരോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാനും, അതുപോലെ സ്വഹാബത്തിനെ കുറ്റവും കുറവും പറയുന്ന ശിയാക്കളോടും, റാഫിദികളോടും അവരുടെ പാത പിന്തുടരുന്ന ബിദ്ഈ കക്ഷികളോടും എതിര്‍പ്പ് കാണിക്കാനും ഇതൊരു മാര്‍ഗം കൂടിയാണ്.

5- ഇനി അതുമല്ലെങ്കില്‍ അര്‍ത്ഥവത്തായ നല്ല പേരുകള്‍ ഇടുക ..
ആ പേരുകള്‍ പിന്നീട് കുട്ടികള്‍ക്ക് പ്രയാസമുണ്ടാക്കാത്തതും, തനിക്ക് പേരിട്ട മാതാപിതാക്കളോട് അകല്‍ച്ചയും വിദ്വേശവും ഉണ്ടാക്കാതെ നോക്കണം...

ഇനി മുകളില്‍ പറഞ്ഞ ഈ പേരുകളൊന്നും പോരാതെ വരുകയും തുടര്‍ന്ന്‍ അന്യ ഭാഷകളില്‍ പോയി ആരും കേള്‍ക്കാത്ത പേരുകള്‍ അന്വേഷിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് ചോദ്യ കര്‍ത്താവ് ഉന്നയിച്ച ആശയക്കുഴപ്പം വരുന്നത് . ഇന്‍ ഷാ അല്ലാഹ് അതിന്‍റെ ഉത്തരം നമ്മള്‍ ചര്‍ച്ച ചെയ്യുന്നുണ്ട് .. അതിനു മുന്പ് കഴിവിന്‍റെ പരമാവതി ഇത്തരം ആശയക്കുഴപ്പങ്ങളിലേക്ക് ചെന്ന് ചാടാതിരിക്കാന്‍ ശ്രമിക്കുക.. കുട്ടികള്‍ക്ക് അല്ലാഹുവിന് ഇഷ്ടമുള്ള പേരുകള്‍ നല്‍കുക. അതില്‍ നമുക്ക് ലഭിക്കുന്ന ഒരു സന്തോഷമുണ്ടല്ലോ....  ആ സന്തോഷമല്ലേ ആരും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത പേരുകള്‍ തേടിപ്പിടിച്ച് ഇടുമ്പോള്‍ ലഭിക്കുന്ന സന്തോഷത്തേക്കാള്‍ വലുത് ?! . അല്ലാഹുവിന്‍റെ ഇഷ്ടവും തൃപ്തിയും അതിന് തുല്യമായി ഒന്നും തന്നെ ഇല്ല.

ചില ആളുകള്‍ ആരും കേള്‍ക്കാത്ത പേരാവാന്‍ വേണ്ടി തേടിപ്പിടിച്ച് രണ്ട് മൂന്ന്‍ അറബിയക്ഷരം കൂട്ടിയൊപ്പിച്ച് ഒരു പേരങ്ങിടും, എന്നിട്ട് ആരുടെയെങ്കിലും അടുത്ത് ചെന്ന്  അതിന്റെ അര്‍ഥം അന്വേഷിക്കും. പലപ്പോഴും അബദ്ധത്തില്‍ ചെന്ന് ചാടുകയും ചെയ്യും. ഒരുപാട് അനുഭവങ്ങള്‍ ഇത്തരത്തില്‍ ഉണ്ടായിട്ടുണ്ട് .

ഏതായാലും എല്ലാ കാര്യത്തിലും അല്ലാഹുവിന്റെ പ്രീതിക്കും അവന്‍റെ ഇഷ്ടത്തിനും തന്നെ മുന്‍ഗണന നല്‍കുക. അല്ലാഹു അനുഗ്രഹിക്കും ... ഇനി ചോദ്യ കര്‍ത്താവിന്റെ ചോദ്യത്തിലേക്ക് കടക്കാം..

ചോദ്യം : കുട്ടികള്‍ക്ക് അറബി ഭാഷയിലല്ലാത്ത പേരുകള്‍ ഇടാമോ??
എന്നതാണ്

ശൈഖ് ബകര്‍ അബൂ സൈദ്‌ (റഹിമഹുല്ലാഹ് ) തന്‍റെ 'മുഅ്ജമുല്‍ അല്ഫാദ് അല്‍ മന്ഹിയ്യ' എന്ന ഗ്രന്ഥത്തില്‍ പറയുന്നു :

" ശറഇയ്യായി കുട്ടികള്‍ക്ക് പേരിടാന്‍ പാടില്ലാത്ത രൂപങ്ങളില്‍ ഒന്നാണ് അന്യ ഭാഷകളിലെ അവിശ്വാസികള്‍ ഉപയോഗിക്കുന്നതായുള്ള പേരുകള്‍ കുട്ടികള്‍ക്കിടുക എന്നുള്ളത്.

തന്‍റെ മതം കൊണ്ട് തൃപ്തിയടയുന്ന സൂക്ഷ്മതയുള്ള ഒരു വിശാസി അത്തരം കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുക മാത്രമല്ല, അത്തരം കാര്യങ്ങള്‍ക്ക് പിറകില്‍ പോകാന്‍ ആലോചിക്കുക പോലുമില്ല..

ഇന്നത്തെ കാലത്ത് ഇത്തരം പ്രവണതകള്‍ കൂടിക്കൂടി വരുകയാണ്. ഏതെങ്കിലും അവിശ്വാസികളുടെ പേരുകള്‍ യൂറോപ്പില്‍ നിന്നോ അമേരിക്കയില്‍ നിന്നോ മറ്റേതെങ്കിലും രാജ്യങ്ങളില്‍ നിന്നോ ഒക്കെ കണ്ടെത്തി അത് തിരഞ്ഞെടുക്കും. ഇത് അങ്ങേയറ്റം നിന്ദ്യതയും കുറ്റകരവുമാണ്. ജ്യോര്‍ജ് . പീറ്റര്‍ ......തുടങ്ങി മുന്പ് നമ്മള്‍ സൂചിപ്പിച്ച ഒരുപാട് പേരുകള്‍ ഇപ്രകാരം ഉപയോഗിക്കുന്നത് കാണാം. അവിശ്വാസികളുടെ പേരുകള്‍ക്ക് പിന്നാലെ പോകാനുള്ള ഈ വ്യഗ്രത വെറുതേയുള്ള ഒരു ചിന്തയോ താല്പര്യമോ ഒക്കെ ആണെങ്കില്‍ തന്നെ അത് വലിയ പാപമാണ്. ഇനി മുസ്‌ലിം പേരുകളെക്കാള്‍ നല്ലത് ആ പേരുകളാണ് എന്ന് കരുതുന്നവനാണെങ്കില്‍ അവന്‍റെ വിശ്വാസത്തിന്‍റെ അടിത്തറക്ക് തന്നെ വിള്ളലേല്‍ക്കുന്ന അപകടത്തിലാണ് അവനുള്ളത്. ഇനി ഈ രണ്ടു രൂപത്തില്‍ ആയാലും അതില്‍ നിന്നും എത്രയും പെട്ടെന്ന് തൗബ ചെയ്യേണ്ടതുണ്ട്. അത്തരം പേരുകള്‍ ഇട്ടിട്ടുണ്ടെങ്കില്‍ അത് മാറ്റുക എന്നുള്ളത് കൂടി തൗബയുടെ ഭാഗമാണ് " [പേജ് 371-373].


ഇവിടെ ശൈഖിന്റെ വിശദീകരണത്തില്‍ നിന്നും തന്നെ മനസ്സിലാക്കാം അന്യ മത വിശ്വാസികളെ സൂചിപ്പിക്കുന്നതോ, അവരുടെ ആചാരങ്ങളെ സൂചിപ്പിക്കുന്നതോ ഒക്കെ ആയ പേരുകള്‍ ആണെങ്കില്‍ അത്തരം പേരുകള്‍  ഇടാന്‍ പാടില്ല. അന്യ മതസ്ഥരോട് നിങ്ങള്‍ സാദൃശ്യം കാണിക്കരുത് എന്ന് പഠിപ്പിക്കുന്ന ധാരാളം ഹദീസുകള്‍ കാണാം. കാരണം ഒരു മുസ്‌ലിം കറ കളഞ്ഞ ഏക ദൈവ വിശ്വാസി ആയിരിക്കണം. അവന്‍റെ വിശ്വാസം അവനില്‍ പ്രകടമായിരിക്കണം. മറ്റു വിശ്വാസങ്ങളോട് സാമ്യത കല്പിക്കുന്ന ഒന്നും തന്നെ അവന്‍റെ ജീവിതത്തില്‍ കടന്നു വരാന്‍ പാടില്ല. ഇതവന്‍റെ വിശ്വാസ സംരക്ഷണത്തിന്‍റെ ഭാഗമാണ്. അതല്ലാതെ മറ്റു മതസ്ഥരോട് പ്രത്യേക വിദ്വേശവും വര്‍ഗ്ഗീയതയും വച്ച് പുലര്‍ത്തുന്നത് കൊണ്ടല്ല. തന്‍റെ പേരും, പ്രവര്‍ത്തിയും, ജീവിതവുമെല്ലാം ഏകദൈവ വിശാസത്തില്‍ അധിഷ്ടിതമായതും മറ്റൊരു വിശ്വാസങ്ങളുമായും യാതൊരു നിലക്കും അത് പോരുത്തപ്പെടാത്തതുമാണ് എന്നത് കൊണ്ടും, എന്‍റെ സൃഷ്ടാവിന്‍റെ തൃപ്തിയാണ് എനിക്ക് എന്തിനേക്കാളും വലുത് എന്നതിനാലുമാണ്  അത്രയും സൂക്ഷ്മത കാണിക്കുന്നത് . അപ്പോള്‍ ഏക ദൈവ വിശ്വാസികളല്ലാത്ത ആളുകളുടെ പേരിനോട്‌ സാമീപ്യമുള്ള പേരുകള്‍ ഇടരുത് എന്ന് പറഞ്ഞാല്‍ പിന്നെ ശിര്‍ക്കിനെയും മറ്റ് അനാചാരങ്ങളെയും അന്തവിശ്വാസങ്ങളെയും സൂചിപ്പിക്കുന്ന പേരുകളെക്കുറിച്ച് പറയേണ്ടതില്ലല്ലോ.. തീര്‍ച്ചയായും അത് അങ്ങേയറ്റം കുറ്റകരമാണ് .. മാത്രമല്ല ആ പിതാവ് ആ കുട്ടിയോട് ചെയ്യുന്ന ഒരു ക്രൂരത കൂടിയാണ് അത് ...


ഇനി അന്യ മതസ്ഥരെയോ അവരുടെ വിശ്വാസത്തെയോ സൂചിപ്പിക്കാത്ത എന്നാല്‍ അന്യ ഭാഷയിലുള്ള നല്ല അര്‍ത്ഥമുള്ള പേരുകള്‍ ഇടാമോ എന്നതാണ് അടുത്ത വിഷയം ...

അത് നിഷിദ്ധമാണ് എന്ന് പറയാന്‍ സാധിക്കില്ല. കാരണം അല്ലാഹുവും അവന്റെ റസൂലും നിഷിദ്ധമാക്കിയതൊഴിച്ച് പൊതുവേ പേരുകള്‍ എല്ലാം അനുവദനീയമാണ്. (الأصل في السماء الإباحة). അഥവാ നേരത്തെ സൂചിപ്പിച്ച ശറഇയ്യായി വിരോധിക്കപ്പെട്ട കാരണങ്ങള്‍ ഒന്നും കടന്നു വരാത്ത പക്ഷം പേരുകളെല്ലാം അനുവദനീയമാണ്. അറബി പേരുകള്‍ മാത്രമേ ഇടാന്‍ പാടുള്ളൂ എന്ന് പ്രമാണങ്ങളില്‍ കാണാന്‍ സാധിച്ചിട്ടില്ല. മാത്രമല്ല ഒരുപാട് പ്രവാചകന്മാരുടെ പേരുകള്‍ തന്നെ അനറബി ഭാഷയില്‍ ഉള്ളതാണ്. അത് പിന്നീട് അറബിയില്‍ ഇടം നേടിയതാണ് എന്ന് മാത്രം.

എന്നാല്‍ അന്യഭാഷയിലെ പേരുകള്‍ ഉപയോഗിക്കുക വഴി  വിളിക്കപ്പെടുന്നവന്‍ ഒരു വിശ്വാസിയാണ് എന്നുപോലും തിരിച്ചറിയാന്‍ പറ്റാത്ത രൂപത്തിലുള്ള പേരുകള്‍ നിഷിദ്ധങ്ങള്‍ വരുന്നില്ലെങ്കില്‍ കൂടി  അഭികാമ്യമല്ല എന്നു തന്നെയാണ് മനസ്സിലാകുന്നത്. മാത്രമല്ല അത് അഭികാമ്യമല്ല എന്ന് പറയാന്‍ മറ്റു ചില കാരണങ്ങള്‍ കൂടി അതിനുണ്ട്. `

1- പേര് കേള്‍ക്കുമ്പോള്‍ അവന്‍ മുസ്ലിമാണോ എന്ന ഐഡന്റിറ്റി വ്യക്തമാകുകയില്ല.

2 - നമ്മള്‍ അല്ലാഹുവിനും റസൂലിനും ഇഷ്ടമുള്ള പേരുകള്‍ വിട്ട് ഇത്തരം പേരുകളുടെ പിന്നാലെ  പോകുമ്പോള്‍ മറ്റുള്ളവര്‍ കൂടി അത്തരം ഒരു പ്രവണത സ്വീകരിക്കാന്‍ നമ്മള്‍ ഒരു കാരണക്കാരായിത്തീര്‍ന്നേക്കാം. അങ്ങനെ അവര്‍ ശ്രേഷ്ഠമായ കാര്യത്തെ ഉപേക്ഷിക്കുന്നതിനുള്ള കാരണക്കാരായി നമ്മള്‍ മാറിയേക്കാം. മറിച്ച് ഇസ്ലാമിനോടും ഇസ്‌ലാമിക നാമങ്ങളോടും താല്പര്യക്കുറവ് കാണിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ അല്ലാഹുവിന് ഇഷ്ടമുള്ള പേരുകള്‍ നല്‍കി മാതൃകയാവുകയാണ് നമ്മള്‍ ചെയ്യേണ്ടത്.

3- എല്ലാവരും ഇപ്രകാരമാണ് എന്ന് പറയാന്‍ സാധിക്കില്ല എങ്കിലും പലപ്പോഴും മുസ്‌ലിം പേരുകളോട് തോന്നുന്ന ഇഷ്ടമില്ലായ്മയും അന്യ ഭാഷകളിലെ പേരുകളോടുള്ള അമിതമായ ഇഷ്ടവും ആണ് അതിനുള്ള പ്രചോദനം ആയി മാറാറുള്ളത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കുകയില്ല.

4- കുട്ടി വലുതാകുമ്പോള്‍ അവന്‍ ഒരു പക്ഷെ അത്തരം പേരുകൊണ്ട് പ്രയാസം അനുഭവിച്ചു എന്ന് വരാം. മാതാ പിതാക്കളോട് അക്കാരണത്താല്‍ മക്കള്‍ക്ക് അനിഷ്ടം തോന്നിയേക്കാം. ഇതിന് എത്രയോ അനുഭവങ്ങള്‍ നമുക്ക് നേരിട്ട് അറിയാമല്ലോ. കുട്ടികളെ പറഞ്ഞിട്ടും കാര്യമില്ല പേരിടുന്നത് ബാപ്പ ആണെങ്കിലും അത് കൊണ്ട് നടക്കുന്നത് കുട്ടിയല്ലേ .


സാന്ദര്‍ഭികമായി മറ്റൊരു കാര്യം സൂചിപ്പിക്കാനുള്ളത് ഇന്ന് നാട്ടില്‍ വ്യാപകമാണ് ഒരു കുട്ടിക്ക് രണ്ട് പേര് ഒന്നിചിടുക എന്നത് ... ഉദാ: അഹ്മദ് മുഹമ്മദ്‌ .. ശേഷം ബാപ്പയുടെ പേര് ചേര്‍ക്കുക .... അതുപോലെ പെണ്‍കുട്ടികളെ വിവാഹ ശേഷം ഭര്‍ത്താവിലേക്ക് ചേര്‍ത്ത് വിളിക്കുക. ഇത് രണ്ടും ശരിയല്ല. ഏതൊരാളെയും അവരുടെ പിതാവിലേക്ക് ചേര്‍ത്ത് വിളിക്കുക എന്നതാണ് അല്ലാഹുവിന്‍റെ കല്പന .. ദത്ത് പുത്രന്മാരെ പോലും ദത്തെദുത്തവനിലേക്ക് ചേര്‍ത്ത് വിളിക്കുന്നത് ഇസ്ലാമില്‍ നിഷിദ്ധമാണ്. അപ്പോള്‍ പിതാവ് ആര് എന്ന് കൃത്യമായറിയുന്ന ആളുകളെ അവരവരുടെ പിതാവിലേക്കല്ലാതെ ചേര്‍ത്ത് വിളിക്കുന്നത് നിഷിദ്ധമാണ് എന്ന് പറയേണ്ടതില്ലല്ലോ.

അല്ലാഹു പറയുന്നു :

ادْعُوهُمْ لِآبَائِهِمْ هُوَ أَقْسَطُ عِنْدَ اللَّهِ ۚ فَإِنْ لَمْ تَعْلَمُوا آبَاءَهُمْ فَإِخْوَانُكُمْ فِي الدِّينِ وَمَوَالِيكُمْ ۚ وَلَيْسَ عَلَيْكُمْ جُنَاحٌ فِيمَا أَخْطَأْتُمْ بِهِ وَلَٰكِنْ مَا تَعَمَّدَتْ قُلُوبُكُمْ ۚ وَكَانَ اللَّهُ غَفُورًا رَحِيمًا.

"നിങ്ങള്‍ അവരെ (ദത്തുപുത്രന്മാരെ ) അവരുടെ പിതാക്കളിലേക്ക് ചേര്‍ത്ത് വിളിക്കുക. അതാണ്‌ അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും നീതി പൂര്‍വകമായിട്ടുള്ളത്. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ അറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തു പോയതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. പക്ഷെ നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞുംകൊണ്ട് ചെയ്തത് (കുറ്റകരമാകുന്നു). അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു" [അഹ്സാബ് -5].

ഈ ആയത്ത് ഉദ്ധരിച്ചുകൊണ്ട് സാധാരണയായി പണ്ഡിതന്മാര്‍ പറയാറുള്ള ഒരു കാര്യമാണ് സ്വന്തം പിതാവിലേക്ക് ചേര്‍ത്തായിരിക്കണം ഒരാള്‍ വിളിക്കപ്പെടേണ്ടത് എന്നാണ്. തന്‍റെ പേര് കഴിഞ്ഞാല്‍ പിന്നെ പിതാവിന്‍റെ പേര്, പിന്നെ വല്ല്യുപ്പയുടെ പേര് . അതാണ് ഇസ്ലാമിക ശൈലി ..

ഏത് വിഷയത്തിലും അല്ലാഹുവിന്റെ പ്രീതിയെ നമ്മുടെ ഇഷ്ടങ്ങളെക്കാള്‍ മുന്തിക്കുക. അല്ലാഹുവിന്‍റെ പ്രീതി അതിനു തുല്യമായി യാതൊന്നുമില്ല.. അത് കരസ്ഥമാക്കാന്‍ കഴിയുക എന്നത് ഒരു സൌഭാഗ്യമാണ് .. അല്ലാഹു നമ്മെ ഓരോരുത്തെരെയും അവന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ട്‌ ജീവിക്കുന്ന ആളുകളില്‍ ഉള്പ്പെടുത്തട്ടെ .. അല്ലാഹുമ്മ ആമീന്‍ ...