Sunday, October 23, 2016

ഭാര്യാഭര്‍ത്താക്കന്മാര്‍ക്കല്ലാതെ, പുരുഷന് സ്ത്രീയെയോ സ്ത്രീക്ക് പുരുഷനെയോ ജനാസ കുളിപ്പിക്കാമോ ?.



ചോദ്യം: ഭാര്യാഭര്‍ത്താക്കന്മാര്‍ക്കല്ലാതെ സ്ത്രീകളുടെ മയ്യിത്ത് അവരുടെ മഹ്റമായ പുരുഷന്മാര്‍ക്കോ, പുരുഷന്മാരുടെ മയ്യിത്ത് അവരുടെ മഹ്റമായ സ്ത്രീകള്‍ക്കോ കുളിപ്പിക്കാമോ ?,

www.fiqhussunna.com


ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

സ്ത്രീകള്‍ക്ക് സ്ത്രീകളെയും പുരുഷന്മാരില്‍ നിന്നും തങ്ങളുടെ ഭര്‍ത്താവിനെയും കുളിപ്പിക്കാം. അതുപോലെ പുരുഷന്മാര്‍ക്ക് പുരുഷന്മാരെയും സ്ത്രീകളില്‍ നിന്നും അവരുടെ ഭാര്യമാരെയും കുളിപ്പിക്കാം. എന്നാല്‍ സ്ത്രീകള്‍ക്ക് തങ്ങളുടെ ഭര്‍ത്താവല്ലാത്ത പുരുഷനെയോ, പുരുഷന് തന്‍റെ ഭാര്യയല്ലാത്ത സ്ത്രീകളെയോ കുളിപ്പിക്കാന്‍ അനുവാദമില്ല. അത് തന്‍റെ മഹ്റം ആണെങ്കിലും ശരി. പിന്നെ മഹ്റം അല്ലാത്തവരുടെ കാര്യം പറയേണ്ടതില്ലല്ലോ.

നബി (സ) യുടെ കാലത്ത് സ്ത്രീകളുടെ മയ്യിത്ത് സ്ത്രീകളും പുരുഷന്മാരുടെ മയ്യിത്ത് പുരുഷന്മാരും ആണ് കുളിപ്പിച്ചിരുന്നത്. എന്നാല്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് അവരിലാരെങ്കിലും മരണപ്പെടുന്ന വേളയില്‍ പരസ്പരം കുളിപ്പിക്കാം എന്ന് ഹദീസുകളില്‍ കാണാം. 'നീ എനിക്ക് മുന്‍പ് മരണപ്പെടുകയാണ് എങ്കില്‍ ഞാന്‍ നിന്നെ കുളിപ്പിക്കും എന്ന് നബി (സ) ആഇശ (റ) യോട് പറഞ്ഞതായി സ്വഹീഹായ ഹദീസില്‍ വന്നിട്ടുണ്ട്. അതുപോലെ നബി (സ) യുടെ വഫാത്തിന് ശേഷം പിന്‍കാലത്ത് 'എനിക്ക് ഇപ്പോഴുള്ള തിരിച്ചറിവ് നേരത്തെ തോന്നിയിരുന്നുവെങ്കില്‍ നബി (സ) യെ അദ്ദേഹത്തിന്‍റെ ഭാര്യമാരല്ലാതെ ആരും കുളിപ്പിക്കുമായിരുന്നില്ല' എന്ന് ആഇശ (റ)  യും പറഞ്ഞിട്ടുണ്ട്.

അതുപോലെ അലി (റ) തന്‍റെ ഭാര്യ മഹതി ഫാത്വിമ (റ) ന്‍റെയും, അസ്മാഅ് ബിന്‍ത് ഉമൈസ് (റ) തന്‍റെ ഭര്‍ത്താവ് മഹാനായ അബൂബക്കര്‍ സ്വിദ്ദീഖ് (റ) വിന്‍റെയും ജനാസ കുളിപ്പിച്ചിട്ടുണ്ട്.

ജഅഫര്‍ ബ്ന്‍ അബീ ത്വാലിബ്‌ (റ) വിന്‍റെ ഭാര്യയായിരുന്നു അസ്മാഅ് ബിന്‍ത് ഉമൈസ് (റ). ഹിജ്റ 8ആം വര്ഷം മുഅ്ത യുദ്ധത്തില്‍ ജഅ്ഫര്‍ (റ) ശഹീദായപ്പോഴാണ് അവരെ അബൂബക്കര്‍ (റ) വിവാഹം ചെയ്തത്. മുഹമ്മദ്‌ എന്ന മകന്‍ അവരിരുവര്‍ക്കും ജനിക്കുകയും ചെയ്തു. ഹിജ്റ 13ല്‍ അബൂബക്കര്‍ (റ) വഫാത്തായി. താന്‍ മരണപ്പെട്ടാല്‍ തന്‍റെ ജനാസ അസ്മാഅ് ബിന്‍ത് ഉമൈസ് (റ) കുളിപ്പിക്കണം എന്ന് അദ്ദേഹം വസ്വിയത്ത് ചെയ്തിരുന്നു. അപ്രകാരം അവര്‍ ചെയ്യുകയും ചെയ്തു. ശേഷം പിന്‍കാലത്ത് അവരെ അലിയ്യ് ബ്ന്‍ അബീ ത്വാലിബ്‌ (റ) വിവാഹം ചെയ്തു. നബി (സ) യുടെ ഭാര്യമാരായ ഉമ്മുല്‍ മുഅ്മിനീന്‍ മൈമൂന ബിന്‍തുല്‍ ഹാരിസ് (റ) യും ഉമ്മുല്‍ മുഅ്മിനീന്‍ സൈനബ് ബിന്‍ത് ഖുസൈമ (റ) യും അവരുടെ ഉമ്മയിലുള്ള സഹോദരിമാരുമാണ്. സാന്ദര്‍ഭികമായി സൂചിപ്പിച്ചു എന്ന് മാത്രം.

എന്നാല്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കല്ലാതെ സ്ത്രീക്ക് പുരുഷനെയോ, പുരുഷന് സ്ത്രീയെയോ കുളിപ്പിക്കാന്‍ പാടില്ല.

ഇമാം ഇബ്നു ഖുദാമ (റ) പറയുന്നു:

"وليس لغير من ذكرنا من الرجال غسل أحد من النساء ، ولا أحد من النساء غسل غير من ذكرنا من الرجال وإن كن ذوات رحم محرم".

"(ഭര്‍ത്താവിനൊഴികെ) നമ്മില്‍പ്പെട്ട ആണുങ്ങളില്‍ ഒരാള്‍ക്കും ഒരു സ്ത്രീയെയും കുളിപ്പിക്കാന്‍ പാടില്ല. അതുപോലെത്തന്നെ സ്ത്രീകള്‍ക്ക് (ഭര്‍ത്താവൊഴികെ) നമ്മില്‍പ്പെട്ട ഒരാണിനെയും കുളിപ്പിക്കാന്‍ പാടില്ല. അതവരുടെ മഹ്റമായവര്‍ ആണെങ്കില്‍പ്പോലും." - [അല്‍മുഗ്നി: 2/202].

എന്നാല്‍ ജീവിതകാലത്ത് രോഗിയായ പിതാവിനേയോ മാതാവിനേയോ ഔറത്ത് മറച്ചുകൊണ്ട് മകനോ മകളോ കുളിപ്പിക്കുന്നതില്‍ തെറ്റില്ല.

ലജ്നതുദ്ദാഇമയുടെ മറുപടിയില്‍ ഈ രണ്ട് കാര്യങ്ങളും അവര്‍ വിശദീകരിച്ചിട്ടുണ്ട്:

"المرأة إذا ماتت تغسلها النساء ولا يغسلها الرجال ، لا ابنها ولا غيره ، إلا الزوج فيجوز له أن يغسل زوجته ؛ لأن النبي صلى الله عليه وسلم قال لعائشة رضي الله عنها : (لو مت قبلي لغسلتك) ، ولأن علياً رضي الله عنه غسل فاطمة رضي الله عنها ، والرجل إذا مات يغسله الرجال ، ولا يجوز للمرأة أن تغسله ، لا أمه ولا غيرها ، إلا الزوجة فيجوز لها أن تغسل زوجها ؛ لأن أسماء بنت عميس رضي الله عنها غسلت زوجها أبا بكر رضي الله عنه حينما أوصاها بذلك ، وأما الحي المريض من الأب والأم فيجوز تغسيله لكل منهما ، مع ستر العورة وعدم مسها بدون حائل من وراء الستر"

"ഒരു സ്ത്രീ മരണപ്പെട്ടാല്‍ അവളെ പുരുഷന്മാര്‍ക്ക് കുളിപ്പിക്കാന്‍ പാടില്ല. അത് അവളുടെ മകനോ ഇനി മറ്റാരാണെങ്കിലും ശരി. ഭര്‍ത്താവിനൊഴികെ, ഭര്‍ത്താവിന് ഭാര്യയുടെ ജനാസ കുളിപ്പിക്കാം. കാരണം നബി (സ) ആഇശ (റ) യോട് പറഞ്ഞു: "നീ എനിക്ക് മുന്‍പ് മരണപ്പെടുന്ന പക്ഷം ഞാന്‍ നിന്നെ കുളിപ്പിക്കുന്നതായിരിക്കും", അതുപോലെ അലി (റ) ഫാത്വിമ (റ) യുടെ ജനാസ കുളിപ്പിച്ചു. ഇനി പുരുഷന്മാര്‍ മരണമടഞ്ഞാല്‍ പുരുഷന്മാര്‍ തന്നെയാണ് അവരെ കുളിപ്പിക്കേണ്ടത്. സ്ത്രീകള്‍ക്ക് അവനെ കുളിപ്പിക്കാന്‍ പാടില്ല. അതിനി അവന്‍റെ ഉമ്മയോ മറ്റാര് തന്നെയായാലും ശരി. ഭാര്യക്കൊഴികെ, അവള്‍ക്ക് തന്‍റെ ഭര്‍ത്താവിനെ കുളിപ്പിക്കാം. കാരണം അസ്മാഅ് ബിന്‍ത് ഉമൈസ് (റ) തന്‍റെ ഭര്‍ത്താവ് അബൂബക്കര്‍ (റ) വസ്വിയത്ത് ചെയ്തത് പ്രകാരം അദ്ദേഹത്തെ കുളിപ്പിക്കുകയുണ്ടായി. എന്നാല്‍ സ്ത്രീക്കാകട്ടെ പുരുഷനാകട്ടെ രോഗിയായ തന്‍റെ മാതാവിനേയോ പിതാവിനേയോ  കുളിപ്പിക്കുന്നതില്‍ തെറ്റില്ല. ഔറത്ത് മറച്ചുകൊണ്ടും, മറയില്ലാതെ ഔറത്ത് സ്പര്‍ശിക്കാന്‍ ഇടവരുത്താത്ത വിധം മറ സ്വീകരിച്ചുമായിരിക്കണം അത്." - [ഫതാവ ലജ്നതുദ്ദാഇമ: 8/363].

അല്ലാഹു അനുഗ്രഹിക്കട്ടെ... 


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ

-------------------------------------------------------------------

അനുബന്ധ ലേഖനം: വലിയ അശുദ്ധിയോ ആര്‍ത്തവമോ ഉള്ള സമയത്ത് മയ്യിത്തിനെ കുളിപ്പിക്കാന്‍ പാടുണ്ടോ ?. http://www.fiqhussunna.com/2016/10/blog-post_92.html

ജനാസ നിയമങ്ങള്‍ : http://www.fiqhussunna.com/p/mr.html