Thursday, August 9, 2018

മഴ പെയ്യുമ്പോഴും, മഴ അധികമാകുമ്പോഴും പ്രാര്‍ഥിക്കേണ്ടത് !.

 
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

വെള്ളം മനുഷ്യന് ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ഒരവശ്യ വസ്തുവാണ്. അതുകൊണ്ടുതന്നെ മഴ എന്നത് ഏവരും ആഗ്രഹിക്കുന്ന ഒരു ദൈവാനുഗ്രഹമാണ്. അനുഗ്രഹമായ മഴയെ ഒരിക്കലും ശപിക്കരുത്. മഴ പെയ്യാന്‍ തുടങ്ങിയാല്‍ ഇപ്രകാരം പ്രാര്‍ഥിക്കണം:

عن عائشة رضي الله عنها : "أنَّ رسول الله - صلَّى الله عليه وسلَّم - كان إذا رأى المطر، قال :  اللهم صَيِّبًا نافعًا

ആയിശ(رضي الله عنها) നിവേദനം: " നബി(ﷺ) മഴ വർഷിക്കുന്നത് കാണുമ്പോൾ ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു. 'അല്ലാഹുവേ! ഉപകാരപ്രദമായ മഴ വർഷിപ്പിക്കേണമേ'.[ബുഖാരി].

ഇനി മഴ അധികമാകുകയും അതിരുകവിയുകയും ചെയ്‌താല്‍ ഇപ്രകാരവും പ്രാര്‍ഥിക്കണം : 

اللهم حوالينا ولا علينا

"അല്ലാഹുവേ! ഞങ്ങളില്‍ മഴ വര്‍ഷിപ്പിക്കുന്നത് അവസാനിപ്പിക്കുകയും!,ആ മഴയെ ഞങ്ങളുടെ പ്രാന്തപ്രദേശങ്ങളിലേക്ക് നീക്കുകയും ചെയ്യണമേ" - [ബുഖാരി].

മഴ അധികമായ സന്ദര്‍ഭത്തില്‍ പ്രവാചകന്‍(ﷺ) ഇപ്രകാരം പ്രാര്‍ഥിച്ചതായി ഇമാം ബുഖാരി ഉദ്ദരിക്കുന്ന ഹദീസില്‍ കാണാം : 

അനസ്(رضي الله عنه) നിവേദനം:പ്രവാചകന്‍(ﷺ)യുടെ കാലത്ത് ഒരിക്കല്‍ ജനങ്ങളെ ഒരു ക്ഷാമം ബാധിച്ചു. അങ്ങനെ ഒരു വെള്ളിയാഴ്ച  പ്രവാചകന്‍(ﷺ) ഖുതുബ: നിര്‍വ്വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ഗ്രാമീണന്‍ എഴുന്നേറ്റ് നിന്നു, അല്ലാഹുവിന്‍റെ ദൂതരേ ധനം നശിച്ചു, കുടുംബം പട്ടിണിയിലായി, അതുകൊണ്ട് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാലും എന്ന് അദ്ദേഹം വിളിച്ചു പറഞ്ഞു. അന്നേരംപ്രവാചകന്‍(ﷺ) രണ്ടു കൈകളും മേല്‍പ്പോട്ടുയര്‍ത്തിക്കൊണ്ട് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. അന്നേരം ആകാശത്ത് മേഘത്തിന്‍റെ ഒരു തുണ്ട് പോലും ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല. എന്‍റെ ആത്മാവിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുതന്നെയാണ്  സത്യം, പ്രവാചകന്‍(ﷺ)തന്‍റെ കൈകള്‍ താഴ്ത്തിക്കഴിഞ്ഞില്ല. അപ്പോഴേക്ക് പര്‍വ്വതങ്ങളെപ്പോലെ മേഘപടലങ്ങള്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടു. അവ ചലിക്കാന്‍ തുടങ്ങി. അവസാനം തിരുമേനി(ﷺ)യുടെ താടിയിലൂടെ മഴവെള്ളം ഒലിച്ചു വീണത് ഞാന്‍ കണ്ടു. അങ്ങനെ അന്നും പിറ്റേന്നും അതിന്‍റെ അടുത്ത ദിവസവും ഞങ്ങള്‍ക്ക് മഴ കിട്ടിക്കൊണ്ടേയിരുന്നു. അവസാനം അടുത്ത ജുമുഅ: വരേക്കും മഴ തുടര്‍ന്നു.(അന്നു) ആ ഗ്രാമീണനോ, മറ്റൊരു ഗ്രാമീണനോ എഴുന്നേറ്റ് നിന്ന് ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരേ! കെട്ടിടങ്ങള്‍ വീണു കഴിഞ്ഞു. ധനം വെള്ളത്തിലാണ്ടു. അതുകൊണ്ട്അവിടുന്നു ഞങ്ങള്‍ക്കുവേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാലും എന്ന് വിളിച്ചു പറഞ്ഞു. ഉടനെ പ്രവാചകന്‍(ﷺ) തന്‍റെ ഇരുകൈകളും ഉയര്‍ത്തി: "അല്ലാഹുവേ! ഞങ്ങളില്‍ മഴ വര്‍ഷിപ്പിക്കുന്നത് അവസാനിപ്പിക്കുകയും!,ആ മഴയെ ഞങ്ങളുടെ പ്രാന്തപ്രദേശങ്ങളിലേക്ക് നീക്കുകയും ചെയ്യേണമേ ", എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്തു. അങ്ങനെ പ്രവാചകന്‍(ﷺ) കൈ ചൂണ്ടിക്കാട്ടിയ ഭാഗങ്ങളിലുള്ള മേഘങ്ങളെല്ലാം അവിടം വിട്ടുനീങ്ങാന്‍ തുടങ്ങി. മദീന ഒരു തടാകം പോലെ അവശേഷിച്ചു. മലഞ്ചെരുവുകളിലെ അരുവികള്‍ ഒരു മാസം വരേക്കും ഒഴുകിക്കൊണ്ടിരുന്നു. എല്ലാ ഭാഗങ്ങളില്‍ നിന്നു വന്നവരും മഴയുടെ സമൃദ്ധിയെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. [ബുഖാരി].

മഴ എപ്പോള്‍ വര്‍ഷിക്കുമെന്നും എപ്പോള്‍ അവസാനിക്കുമെന്നും ഉറപ്പിച്ചു പറയാന്‍ ആര്‍ക്കുമാകില്ല. അത് അല്ലാഹുവിന്‍റെ അറിവില്‍ പെട്ടതാണ്.

പ്രവാചകന്‍(ﷺ)പറയുന്നു:  ഇബ്നു ഉമർ(رضي الله عنه) നിവേദനം: നബി(ﷺ)അരുളി: അദൃശ്യ കാര്യങ്ങളുടെ താക്കോൽ അഞ്ചു കാര്യങ്ങളാണ്. അല്ലാഹുവിന്നല്ലാതെ മറ്റാർക്കും അവയെക്കുറിച്ചറിയാൻകഴിയുകയില്ല. നാളെ എന്തു സംഭവിക്കുമെന്നും, സ്ത്രീകളുടെ ഗർഭപാത്രത്തിൽഎന്താണുടലെടുക്കുകയെന്നും, താൻ നാളെ എന്താണ് പ്രവർത്തിക്കുകയെന്നും, താൻ ഏത് ഭൂമിയിൽ വെച്ചാണ് മരണപ്പെടുകയെന്നും ഒരാൾക്കും അറിയുവാൻ കഴിയുകയില്ല. എപ്പോഴാണ് മഴ വർഷിക്കുകയെന്നും ഒരാള്‍ക്കും അറിയാൻ കഴിയുകയില്ല. [ബുഖാരി].


മഴ അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹങ്ങളില്‍ ഒരു അനുഗ്രഹമാണ്. ഇത് സൂചിപ്പിക്കുന്ന ധാരാളം വചനങ്ങള്‍ വിശുദ്ധഖുര്‍ആനില്‍ കാണാം:

وَهُوَ الَّذِي يُرْسِلُ الرِّيَاحَ بُشْرًا بَيْنَ يَدَيْ رَحْمَتِهِ ۖ حَتَّىٰ إِذَا أَقَلَّتْ سَحَابًا ثِقَالًا سُقْنَاهُ لِبَلَدٍ مَيِّتٍ فَأَنْزَلْنَا بِهِ الْمَاءَ فَأَخْرَجْنَا بِهِ مِنْ كُلِّ الثَّمَرَاتِ ۚ كَذَٰلِكَ نُخْرِجُ الْمَوْتَىٰ لَعَلَّكُمْ تَذَكَّرُونَ
 
“ അവനത്രെ തന്‍റെ അനുഗ്രഹത്തിന്ന്‌ (മഴയ്ക്കു) മുമ്പായി സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട്‌ കാറ്റുകളെ അയക്കുന്നവന്‍. അങ്ങനെ അവ (കാറ്റുകള്‍) ഭാരിച്ച മേഘത്തെ വഹിച്ചുകഴിഞ്ഞാല്‍ നിര്‍ജീവമായ വല്ല നാട്ടിലേക്കും നാം അതിനെ നയിച്ചുകൊണ്ട്‌ പോകുകയും,എന്നിട്ടവിടെ വെള്ളം ചൊരിയുകയും, അത്‌ മൂലം എല്ലാതരം കായ്കനികളും നാം പുറത്ത്‌ കൊണ്ടുവരികയും ചെയ്യുന്നു. അത്‌ പോലെ നാം മരണപ്പെട്ടവരെ പുറത്ത്‌ കൊണ്ട്‌ വരുന്നതാണ്‌. നിങ്ങള്‍ ശ്രദ്ധിച്ചു മനസ്സിലാക്കുന്നവരായേക്കാം  ”.  [അല്‍-അഅ്റാഫ്:57].

هُوَ الَّذِي أَنْزَلَ مِنَ السَّمَاءِ مَاءً ۖ لَكُمْ مِنْهُ شَرَابٌ وَمِنْهُ شَجَرٌ فِيهِ تُسِيمُونَ 

“ അവനാണ്‌ ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതന്നത്‌. അതില്‍ നിന്നാണ്‌ നിങ്ങളുടെ കുടിനീര്‌. അതില്‍ നിന്നുതന്നെയാണ്‌ നിങ്ങള്‍ (കാലികളെ) മേക്കുവാനുള്ള ചെടികളുമുണ്ടാകുന്നത്‌ ”.[അന്നഹ്ല്‍:10].

وَاللَّهُ أَنْزَلَ مِنَ السَّمَاءِ مَاءً فَأَحْيَا بِهِ الْأَرْضَ بَعْدَ مَوْتِهَا ۚ إِنَّ فِي ذَٰلِكَ لَآيَةً لِقَوْمٍ يَسْمَعُونَ 

“ അല്ലാഹു ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതരികയും, അത്‌ മൂലം ഭൂമിയെ- അത്‌ നിര്‍ജീവമായികിടന്നതിന്‌ ശേഷം- അവന്‍ സജീവമാക്കുകയും ചെയ്തു. കേട്ട്‌മനസ്സിലാക്കുന്ന ആളുകള്‍ക്ക്‌ തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌ ”. [അന്നഹ്ല്‍:65].

أَلَمْ تَرَ أَنَّ اللَّهَ أَنْزَلَ مِنَ السَّمَاءِ مَاءً فَتُصْبِحُ الْأَرْضُ مُخْضَرَّةً ۗ إِنَّ اللَّهَ لَطِيفٌ خَبِيرٌ 

 “ അല്ലാഹു ആകാശത്ത്‌ നിന്ന്‌ വെള്ളമിറക്കിയിട്ട്‌ അതുകൊണ്ടാണ്‌ ഭൂമിപച്ചപിടിച്ചതായിത്തീരുന്നത്‌ എന്ന്‌ നീ മനസ്സിലാക്കിയിട്ടില്ലേ?  തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു ”. [അല്‍-ഹജ്ജ്:63].

الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا وَالسَّمَاءَ بِنَاءً وَأَنْزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَكُمْ ۖ فَلَا تَجْعَلُوا لِلَّهِ أَنْدَادًا وَأَنْتُمْ تَعْلَمُونَ 

"നിങ്ങള്‍ക്ക്‌ വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും, ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതന്നിട്ട്‌ അത്‌ മുഖേന നിങ്ങള്‍ക്ക്‌ ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്കൊണ്ട്‌ നിങ്ങള്‍ അല്ലാഹുവിന്‌ സമന്‍മാരെ ഉണ്ടാക്കരുത്‌ ". [അല്‍ബഖറ -22]. 

إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ وَالْفُلْكِ الَّتِي تَجْرِي فِي الْبَحْرِ بِمَا يَنْفَعُ النَّاسَ وَمَا أَنْزَلَ اللَّهُ مِنَ السَّمَاءِ مِنْ مَاءٍ فَأَحْيَا بِهِ الْأَرْضَ بَعْدَ مَوْتِهَا وَبَثَّ فِيهَا مِنْ كُلِّ دَابَّةٍ وَتَصْرِيفِ الرِّيَاحِ وَالسَّحَابِ الْمُسَخَّرِ بَيْنَ السَّمَاءِ وَالْأَرْضِ لَآيَاتٍ لِقَوْمٍ يَعْقِلُونَ 

“ ആകാശഭൂമികളുടെ സൃഷ്ടിപ്പിലും,രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക്‌ ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത്‌ നിന്ന്‌ അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട്‌ നിര്‍ജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക്‌ അതു മുഖേന ജീവന്‍ നല്‍കിയതിലും, ഭൂമിയില്‍ എല്ലാതരം ജന്തുവര്‍ഗങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച്‌ നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌; തീര്‍ച്ച ”.  [അല്‍ബഖറ-164].

وَهُوَ الَّذِي أَنْزَلَ مِنَ السَّمَاءِ مَاءً فَأَخْرَجْنَا بِهِ نَبَاتَ كُلِّ شَيْءٍ فَأَخْرَجْنَا مِنْهُ خَضِرًا نُخْرِجُ مِنْهُ حَبًّا مُتَرَاكِبًا وَمِنَ النَّخْلِ مِنْ طَلْعِهَا قِنْوَانٌ دَانِيَةٌ وَجَنَّاتٍ مِنْ أَعْنَابٍ وَالزَّيْتُونَ وَالرُّمَّانَ مُشْتَبِهًا وَغَيْرَ مُتَشَابِهٍ ۗ انْظُرُوا إِلَىٰ ثَمَرِهِ إِذَا أَثْمَرَ وَيَنْعِهِ ۚ إِنَّ فِي ذَٰلِكُمْ لَآيَاتٍ لِقَوْمٍ يُؤْمِنُونَ 

“ അവനാണ്‌ ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതന്നവന്‍. എന്നിട്ട്‌ അത്‌ മുഖേന നാം എല്ലാ വസ്തുക്കളുടെയും മുളകള്‍ പുറത്ത്‌ കൊണ്ടുവരികയും, അനന്തരം അതില്‍ നിന്ന്‌ പച്ചപിടിച്ച ചെടികള്‍ വളര്‍ത്തിക്കൊണ്ട്‌ വരികയും ചെയ്തു. ആചെടികളില്‍ നിന്ന്‌ നാം തിങ്ങിനിറഞ്ഞ ധാന്യം പുറത്ത്‌ വരുത്തുന്നു. ഈന്തപ്പനയില്‍ നിന്ന്‌ അഥവാ അതിന്‍റെ കൂമ്പോളയില്‍ നിന്ന്‌ തൂങ്ങി നില്‍ക്കുന്ന കുലകള്‍ പുറത്ത്‌ വരുന്നു. (അപ്രകാരം തന്നെ)മുന്തിരിത്തോട്ടങ്ങളും , പരസ്പരം തുല്യത തോന്നുന്നതും, എന്നാല്‍ ഒരുപോലെയല്ലാത്തതുമായ ഒലീവും മാതളവും (നാം ഉല്‍പാദിപ്പിച്ചു.) അവയുടെകായ്കള്‍ കായ്ച്ച്‌ വരുന്നതും മൂപ്പെത്തുന്നതും നിങ്ങള്‍ നോക്കൂ.വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌ അതിലെല്ലാം ദൃഷ്ടാന്തങ്ങളുണ്ട്‌ ”. [അല്‍അന്‍ആം-99].

وَمِنْ آيَاتِهِ يُرِيكُمُ الْبَرْقَ خَوْفًا وَطَمَعًا وَيُنَزِّلُ مِنَ السَّمَاءِ مَاءً فَيُحْيِي بِهِ الْأَرْضَ بَعْدَ مَوْتِهَا ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِقَوْمٍ يَعْقِلُونَ 
 
“ ഭയവും ആശയും ഉളവാക്കിക്കൊണ്ട്‌ നിങ്ങള്‍ക്ക്‌ മിന്നല്‍ കാണിച്ചുതരുന്നതുംആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിയുകയും അത്‌ മൂലം ഭൂമിക്ക്‌ അതിന്‍റെനിര്‍ജീവാവസ്ഥയ്ക്ക്‌ ശേഷം ജീവന്‍ നല്‍കുകയും ചെയ്യുന്നതും അവന്‍റെദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിച്ച്‌ മനസ്സിലാക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌ ”.[അര്‍റൂം:24].

അതുകൊണ്ട് അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ക്ക് നന്ദിയുള്ളവരാകുക. അല്ലാഹു അനുഗ്രഹിക്കട്ടെ .