Monday, May 28, 2018

പണയം വെച്ച സ്വര്‍ണ്ണത്തിന് സകാത്ത് കൊടുക്കണോ ?.



ചോദ്യം: പണയം വെച്ച സ്വര്‍ണ്ണത്തിന് സകാത്ത് നല്‍കേണ്ടതുണ്ടോ ?.

www.fiqhussunna.com

ഉത്തരം:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ 

ഇസ്ലാമികമായ പണയം എന്ന് പറയുന്നത് സാധാരണ നിലക്ക് കടം വാങ്ങുന്നതിന് ഈട് നല്‍കുക എന്നത് മാത്രമാണ്. എന്നാല്‍ പലിശക്ക് കടമെടുക്കുന്നതിന് ഈടായി സ്വര്‍ണ്ണം വെക്കുന്ന നമ്മുടെ നാട്ടിലെ പതിവ് സ്വര്‍ണ്ണപ്പണയം അനിസ്‌ലാമികവും അത്യധികം ഗുരുതരമായ പാപവുമാണ്. നമ്മുടെ കൈവശം സ്വര്‍ണ്ണമുണ്ടാവുകയും നമുക്ക് ഒരാവശ്യം നേരിടുകയും ചെയ്‌താല്‍ ആ സ്വര്‍ണ്ണം വിറ്റ്‌ കാര്യം നിര്‍വഹിക്കുകയോ, ഹലാലായ രൂപത്തില്‍ ഉള്ള കടം വാങ്ങുകയോ ആണ് ചെയ്യേണ്ടത്. പലിശയില്‍ അധിഷ്ഠിതമായ സ്വര്‍ണ്ണപ്പണയത്തെ അവലംബിക്കരുത്. അല്ലാഹു പൊറുത്ത് തരട്ടെ. ആത്മാര്‍ത്ഥമായി തൗബ ചെയ്യുകയും ഇനി ആവര്‍ത്തിക്കാതിരിക്കുകയും ചെയ്യുക.

നിങ്ങള്‍ ചോദിച്ച ചോദ്യവുമായി ബന്ധപ്പെട്ട് പണയം വെച്ച (ഈടായി നല്‍കിയ) വസ്തുവാണ് എന്നതുകൊണ്ട്‌ അതില്‍ സകാത്ത് ബാധകമാകാതാകുന്നില്ല. പണയം വെച്ച സമ്പത്തിനും അവ സകാത്ത് ബാധകമാകുന്ന ഇനത്തില്‍ പെടുന്നതും, പരിധിയെത്തിയതുമാണ് എങ്കില്‍ മറ്റേത് സകാത്ത് നല്‍കേണ്ട ധനത്തെയും പോലെ അതിനും സകാത്ത് ബാധകമാകും.

ഇമാം നവവി (റ) പറയുന്നു:
" لو رهن ماشية أو غيرها من أموال الزكاة ، وحال الحول وجبت فيها الزكاة ؛ لتمام الملك "
"ഒരാള്‍ കാളികളോ മറ്റു സകാത്ത് ബാധകമാകുന്ന വസ്തുക്കളോ പണയം (ഈടായി) നല്‍കിയാല്‍ അതിന്‍റെ ഹൗല്‍ പൂര്‍ത്തിയാകുമ്പോള്‍ അതിന് സകാത്ത് ബാധകമാകും. കാരണം തതവസരത്തില്‍ പൂര്‍ണമായും അതിന്‍റെ ഉടമസ്ഥത  തന്നില്‍ നിലനില്‍ക്കുന്നു" - [المجموع വോ: 5 പേ: 343 . അദ്ദേഹം നല്‍കിയ ചര്‍ച്ചയില്‍ നിന്നും സംഗ്രഹിച്ച് രേഖപ്പെടുത്തിയ പദങ്ങളാണ് മുകളില്‍]. 

ഇമാം ഖിറഖി (റ) പറയുന്നു: 

ومن رهن ماشية فحال عليها الحول أدى منها إذا لم يكن له مال يؤدي عنها والباقي رهن

"ആരെങ്കിലും കാലികളെ പണയം (ഈട്) വെക്കുകയും അതിന്‍റെ ഹൗല്‍ പൂര്‍ത്തീകരിക്കുകയും ചെയ്‌താല്‍, അവന്‍റെ കയ്യില്‍ നല്‍കാനായി മറ്റു ധനമില്ലെങ്കില്‍ ആ പണയപ്പെടുത്തിയത്തില്‍ നിന്ന് തന്നെ നല്‍കണം. ബാക്കി പണയമായി അവശേഷിക്കും." - [مختصر الخرقي , പേജ്: 44]

അതുപോലെ ഇമാം ഇബ്നു ഖുദാമ (റ) പറയുന്നു: 

لِأَنَّ الزَّكَاةَ مِنْ مُؤْنَةِ الرَّهْنِ، وَمُؤْنَةُ الرَّهْنِ تَلْزَمُ الرَّاهِنَ

"സകാത്ത് നല്‍കുക എന്നത് ഈട്‌ വെച്ച (പണയം വെച്ച) വസ്തുവിന്‍റെ ചിലവില്‍പ്പെട്ടതാണ്. ആ ചിലവ് വഹിക്കേണ്ടത് അതിന്‍റെ ഉടമസ്ഥനായ പണയം വെച്ച വ്യക്തി തന്നെയാണ്" - [المغني വോ: 2 പേ: 511]. തുടര്‍ വിശദീകരണത്തില്‍ സകാത്ത് പാവപ്പെട്ടവരുടെ അവകാശമാണ് എന്നും, ഈട്‌ വെക്കപ്പെട്ട വസ്തുവില്‍ കടം നല്‍കിയ വ്യക്തിക്കുള്ള, കടം തിരികെ നല്‍കാതെ വന്നാല്‍ മാത്രം തന്‍റെ പണം അതില്‍നിന്നും പിടിക്കാവുന്ന അവകാശത്തെക്കാള്‍ വലിയ അവകാശമാണ് പാവപ്പെട്ടവര്‍ക്ക് അതിലുള്ള അവകാശംഎന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.

ഏതായാലും പണയം അഥവാ താന്‍ വാങ്ങിയ കടത്തിന് ഈടായി കടം നല്‍കിയ വ്യക്തിക്ക് നല്‍കുന്ന വസ്തു സകാത്ത് ബാധകമാകുന്ന വസ്തുവാണ് എങ്കില്‍ ഓരോ ഹൗല്‍ (ഹിജ്റ വര്‍ഷം) പൂര്‍ത്തിയാകുമ്പോഴും അതിന്‍റെ സകാത്ത് നല്‍കണം.

ഇവിടെ സാന്ദര്‍ഭികമായി സൂചിപ്പിക്കാനുള്ളത്, നമ്മുടെ നാട്ടില്‍ പലിശക്ക് കടം വാങ്ങുന്നതിന് സ്വര്‍ണ്ണം ഈട്‌ വെക്കുന്ന സ്വര്‍ണ്ണപ്പണയം പോലെ കണ്ടു വരുന്ന വലിയൊരു വിപത്താണ്. കടം നല്‍കുന്ന വ്യക്തി പണയ വസ്തു ഉപയോഗിക്കുക എന്നത്. ഉദാ: ഒരാള്‍ക്ക് അഞ്ചു ലക്ഷം രൂപ കടം നല്‍കുകയും, അതിന് ഈട്‌ എന്ന നിലക്ക് അയാളുടെ വാഹനം, വീട് തുടങ്ങിയവ വാങ്ങി ആ പണം തിരികെ നല്‍കുന്നത് വരെ അത് ഉപയോഗിക്കുക എന്നത്. ഇത് പലിശയുടെ ഇനത്തില്‍പ്പെടുന്ന ഗൗരവപരമായ കാര്യമാണ്. ഒരാള്‍ ആ വാഹനത്തില്‍ സഞ്ചരിക്കുന്നുവെങ്കില്‍, വീട്ടില്‍ താമസിക്കുന്നുവെങ്കില്‍ അതിന്‍റെ മാന്യമായ വാടക കൊടുക്കണം. അല്ലാതെ ഈട് വസ്തു ഉപയോഗിക്കാന്‍ പാടില്ല. കടം നല്‍കിയതിന്‍റെ പേരില്‍ കടത്തിന് പുറമേ ഈടാക്കുന്ന ഉപകാരങ്ങളെല്ലാം പലിശയുടെ ഗണത്തിലാണ് പെടുക. ഇത് മുന്പ് നാം വിശദീകരിച്ചിട്ടുണ്ട്. ആ ലേഖനം ലഭിക്കാന്‍ ഈ  ലിങ്കില്‍ പോകുക: http://www.fiqhussunna.com/2015/11/blog-post_23.html

അല്ലാഹു അനുഗ്രഹിക്കട്ടെ ... 
_____________________________

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി.എൻ