Thursday, May 18, 2017

ഗര്‍ഭിണിയുടെയും മുലയൂട്ടുന്ന സ്ത്രീയുടെയും നോമ്പ് എങ്ങനെ ?. റമദാന് മുന്‍പ് നാല്‍പത് കഴിയും അവര്‍ക്ക് നോമ്പെടുക്കാമോ ?.



ചോദ്യം: അസ്സലാമു അലൈകും വ റഹ്മത്തുല്ലാഹി വ ബറകാത്തുഹു. ഈ റമദാനിന് അല്പ ദിവസങ്ങള്‍ മുന്‍പ്  അതായത്  20/5/2017 ആയാല്‍ പ്രസവ ശേഷം നാല്‍പത് തികയും. അപ്പോള്‍ റമദാനില്‍ നോമ്പ് എടുക്കുന്നത് കൊണ്ട് കുഴപ്പമണ്ടോ ?. കുട്ടിക്ക് പാല്‍ കൊടുക്കുന്നത് കൊണ്ട് നോമ്പ് ഒഴിവാക്കാനും അതില്‍ ഇളവുണ്ടെന്നും ഒരാള്‍ പറഞ്ഞു. നോമ്പ് എടുക്കുന്നത് കൊണ്ട് തെറ്റുണ്ടോ ?. 

www.fiqhussunna.com  

ഉത്തരം: വ അലൈകുമുസ്സലാം വ റഹ്മതുല്ലാഹി വ ബറകാത്തുഹു. പ്രസവ ശേഷം നിഫാസുള്ള ഒരു സ്ത്രീ നിഫാസില്‍ നിന്നും ശുദ്ധിയായാല്‍, മറ്റു സ്ത്രീകളെപ്പോലെ അവര്‍ക്ക് നോമ്പും നമസ്കാരവും എല്ലാം നിര്‍ബന്ധമാണ്‌. എന്നാല്‍ കുഞ്ഞിന് ദോഷകരമാകാനും പാല്‍ കുറയാനുമൊക്കെ ഇടവരുത്തും എങ്കില്‍ നോമ്പ് ഒഴിവാക്കാവുന്നതും പിന്നീടത് നോറ്റു വീട്ടേണ്ടതുമാണ്. ചോദ്യത്തിലെ ഓരോ വിഷയങ്ങളും പ്രത്യേകമായി ചര്‍ച്ച ചെയ്യാം:

ഒന്ന് : ഒരു സ്ത്രീ നിഫാസില്‍ നിന്നും ശുദ്ധിയാകുന്നത് 40 ദിവസത്തിന് മുന്‍പും സംഭവിക്കാം. നാല്‍പത് ദിവസത്തിന് മുന്‍പ് തന്നെ ഒരാള്‍ ശുദ്ധിയായാല്‍ അവര്‍ക്ക് നമസ്കാരം നിര്‍ബന്ധമാണ്‌. കുഞ്ഞിനോ അവര്‍ക്കോ ദോഷകരമല്ലെങ്കില്‍ നോമ്പ് പിടിക്കലും നിര്‍ബന്ധമാകും. എന്നാല്‍ പൊതുവേ സ്ത്രീകളില്‍ 40 ദിവസം വരെയാണ് നിഫാസ് ഉണ്ടാകാറുള്ളത്. നിഫാസിന്‍റെ കൂടിയ പരിധി 40  ദിവസമാണെന്നും അതിന് ശേഷം ഉണ്ടാകുന്ന രക്തം നിഫാസ് അല്ല എന്നതുമാണ്‌ പ്രബലമായ അഭിപ്രായം. ഇമാം അബൂ ഹനീഫ, ഇമാം അഹ്മദ് തുടങ്ങിയവര്‍ ഈ അഭിപ്രായക്കാരാണ്. കാരണം ഉമ്മു സലമ (റ) യില്‍ നിന്നും ഉദ്ദരിക്കപ്പെട്ട ഹദീസില്‍ ഇപ്രകാരം കാണാം:

عن أمِّ سلمةَ رَضِيَ اللهُ عنها، قالت: (كانت النُّفَساءُ تجلِسُ على عهدِ رَسولِ الله صلَّى اللهُ عليه وسلَّم أربعينَ يومًا وأربعينَ ليلةً)


ഉമ്മു സലമ (റ) പറഞ്ഞു: "നബി (സ) യുടെ കാലത്ത് നിഫാസുള്ള സ്ത്രീകള്‍ നാല്‍പത് രാവും പകലുമാണ് നിഫാസ് കണക്കാക്കിയിരുന്നത്" - [അബൂ ദാവൂദ്: 311 , ഇബ്നു മാജ: 139]. മറ്റൊരു റിപ്പോര്‍ട്ടില്‍ പ്രസവാനന്തരം എത്ര കാലമാണ് ഒരു സ്ത്രീ നിഫാസ് ആയി കണക്കാക്കേണ്ടത് എന്ന് അവര്‍ നബി (സ) യോട് ചോദിച്ചപ്പോള്‍ നബി (സ) ഇപ്രകാരം പറഞ്ഞു: "നാല്‍പത് ദിവസം, അതിന് മുന്‍പ് അവര്‍ക്ക് ശുദ്ധി വന്നെത്തിയിട്ടില്ലെങ്കില്‍ (നാല്‍പത് ദിവസം നിഫാസ് കണക്കാക്കണം)" - [سنن الدارقطني: كتاب الحيض: 80].


ഈ ഹദീസ് പ്രകാരം 40 ദിവസം വരെയാണ് നിഫാസ് ആയി കണക്കാക്കേണ്ടത് എന്നതാണ് പ്രബലമായ അഭിപ്രായമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്. ശൈഖ് ഇബ്നു ബാസ് (റ), ലജ്നതുദ്ദാഇമ തുടങ്ങിയവരുടെ അഭിപ്രായവും ഇതാണ് -[  مجموع فتاوى الشيخ ابن باز: ج4 ص133].

എന്നാല്‍ നിഫാസ് 60 ദിവസം വരെ നീണ്ടു നില്‍ക്കാം എന്ന്  ശാഫിഈ മദ്ഹബിലെയും മാലികീ മദ്ഹബിലെയും പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് - [المدونة: ج1 ص154 ، والمجموع: ج2 ص522] . ഇമാം ഔസാഇയില്‍ നിന്നും വന്ന "തങ്ങളുടെ കാലത്ത് 60 ദിവസം വരെ നിഫാസുണ്ടാകാറുള്ള സ്ത്രീയുണ്ടായിരുന്നു" എന്ന ഉദ്ദരണിയുടെ അടിസ്ഥാനത്തിലാണത്. ശൈഖ് ഇബ്നു ഉസൈമീന്‍ ഈ അഭിപ്രായത്തെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. -[تعليقات ابن عثيمين على الكافي لابن قدامة : ج1 ص223].

നിഫാസിന് കൂടിയ കാലപരിധി തിട്ടപ്പെടുത്താന്‍ സാധിക്കില്ല എന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. എന്നാല്‍ മുകളില്‍ പറഞ്ഞ നാല്‍പത് ദിവസമാണ് നിഫാസിന്‍റെ കൂടിയ കാലപരിധി  എന്ന അഭിപ്രായമാണ് ഉമ്മു സലമ (റ) യുടെ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പ്രമാണബന്ധമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്.

അതുകൊണ്ട് 40 ദിവസം പൂര്‍ത്തിയാകുന്നതിന് മുന്‍പ് രക്തം നിലക്കുകയും ത്വുഹ്റിന്‍റെ വൈറ്റ് ഡിസ്ചാര്‍ജ് കാണുകയും ചെയ്‌താല്‍ അവര്‍ നിഫാസില്‍ നിന്നും ശുദ്ധിയായി. ഇനി നാല്‍പത് ദിവസം പിന്നിട്ടാല്‍ പിന്നെ രക്തം നിന്നില്ലെങ്കിലും കുളിച്ച് നമസ്കരിക്കണം . 40 ദിവസത്തിന് ശേഷമുള്ള രക്തത്തെ ഇസ്തിഹാളയുടെ രക്തമായി കണ്ടാല്‍ മതി. നാല്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ രക്തം നിന്ന് കുളിച്ച  ശേഷം വീണ്ടും രക്തം വരുകയാണ് എങ്കില്‍ അത് നിഫാസ് തന്നെയായാണ് പരിഗണിക്കേണ്ടത്.

രണ്ട്:
ഒരു സ്ത്രീ നിഫാസില്‍ നിന്നും ശുദ്ധിയായാല്‍ നിഫാസ് കാരണത്താല്‍ അവരുടെ മേല്‍ നിഷിദ്ധമായിരുന്ന കാര്യങ്ങള്‍ അവര്‍ക്ക് അനുവദനീയമാണ്. അവ നമസ്കാരം നോമ്പ് എന്നിവ പോലെ നിര്‍ബന്ധ കാര്യങ്ങള്‍ ആണെങ്കില്‍ അവര്‍ക്കത് നിര്‍ബന്ധമാണ്‌. അതുകൊണ്ട് ഗര്‍ഭിണിയാകട്ടെ, മുലയൂട്ടുന്ന സ്ത്രീയാകട്ടെ നോമ്പ് അവര്‍ക്കോ കുഞ്ഞിനോ ദോഷകരമായി ബാധിക്കാത്ത പക്ഷം അവര്‍ക്ക് റമദാന്‍ മാസത്തില്‍ തന്നെ നോമ്പ് പിടിക്കല്‍ നിര്‍ബന്ധമാണ്‌. എന്നാല്‍ അതവരുടെയോ കുഞ്ഞിന്‍റെയോ ആരോഗ്യത്തിന് ദോഷകരമായി ബാധിക്കുന്ന പക്ഷം അവര്‍ നോമ്പ് ഉപേക്ഷിക്കുകയും പിന്നീട് നോറ്റുവീട്ടുകയുമാണ് ചെയ്യേണ്ടത്.

ഗര്‍ഭിണിയോ മുലയൂട്ടുന്നവരോ ആയ സ്ത്രീകളെ വ്യത്യസ്ഥ അവസ്ഥയുള്ളവരായി  വേര്‍തിരിക്കാം:

1- റമദാനില്‍ നോമ്പ് പിടിക്കുന്നത് കൊണ്ട് ദോഷകരമായി ബാധിക്കാത്ത, തനിക്കോ കുഞ്ഞിനോ അക്കാരണത്താല്‍ പ്രയാസമോ ബുദ്ധിമുട്ടോ ഉണ്ടാകാത്ത സ്ത്രീയാണെങ്കില്‍ അവര്‍ക്ക് റമദാനില്‍ത്തന്നെ നോമ്പ് പിടിക്കല്‍ നിര്‍ബന്ധമാണ്‌.

2- തന്‍റെ വിഷയത്തിലോ, കുട്ടിയുടെ കാര്യത്തിലോ പേടിക്കുന്നവരോ, പ്രയാസമോ ബുദ്ധിമുട്ടോ നേരിടുന്നവരോ ആയ സ്ത്രീകള്‍. അവര്‍ക്ക് നോമ്പ് ഒഴിവാക്കുകയും പിന്നീട് ആ നോമ്പ് നിര്‍ബന്ധമായും അവര്‍ നോറ്റു വീട്ടുകയും ചെയ്യണം. ലജ്നതുദ്ദാഇമയുടെ മറുപടിയില്‍ ഇപ്രകാരം കാണാം:

"أما الحامل فيجب عليها الصوم حال حملها إلا إذا كانت تخشى من الصوم على نفسها أو جنينها فيرخص لها في الفطر وتقضي بعد أن تضع حملها وتطهر من النفاس"

"എന്നാല്‍ ഗര്‍ഭിണിക്ക് അവരെയോ കുഞ്ഞിനെയോ ദോഷകരമായി ബാധിക്കും എന്ന് ഭയപ്പെടാത്ത പക്ഷം നോമ്പ് പിടിക്കല്‍ നിര്‍ബന്ധമാണ്‌. ഇനി ഭയപ്പെടുകയോ (പ്രയാസപ്പെടുകയോ) ചെയ്യുന്നുവെങ്കില്‍ അവര്‍ക്ക് നോമ്പ് ഉപേക്ഷിക്കാന്‍ ഇളവുണ്ട്. പ്രസവ ശേഷം നിഫാസില്‍ നിന്നും ശുദ്ധിയായ ശേഷം പിന്നീടത് നോറ്റ് വീട്ടിയാല്‍ മതി". - [ഫതാവ ലജ്നതുദ്ദാഇമ: 10/226]. മുലയൂട്ടുന്ന സ്ത്രീയുടെ വിഷയവും ഇപ്രകാരം തന്നെ. കുഞ്ഞിന് പാലില്ലാതെ വരുക, അല്ലെങ്കില്‍ അമിതമായ ക്ഷീണം സംഭവിക്കുക തുടങ്ങി നോമ്പ് അവര്‍ക്ക് പ്രയാസമുണ്ടാക്കുന്നുവെങ്കില്‍ അത് ഉപേക്ഷിക്കുകയും പിന്നീട് നോറ്റ് വീട്ടുകയും ചെയ്യേണ്ടതാണ്. ഇനി ഒന്നിടവിട്ട് നോല്‍ക്കുന്നത് അവര്‍ക്ക് കുഴപ്പമില്ലയെങ്കില്‍ അപ്രകാരം ചെയ്യണം. അഥവാ അകാരണമായി റമദാനിലെ നോമ്പ് ഒഴിവാക്കാന്‍ ഒരാള്‍ക്കും ഇളവില്ല. എന്നാല്‍ കാരണമുണ്ടെങ്കില്‍ ഒഴിവാക്കുകയും പിന്നീട് നോറ്റ് വീട്ടുകയും ചെയ്യാം.

3- ഇനി തനിക്കോ, അതല്ലെങ്കില്‍ ഗര്‍ഭസ്ഥ ശിശുവിനോ  നോമ്പ് വലിയ ദോഷം ചെയ്യും എന്ന് വൈദ്യശാസ്തപരമായി അറിവുള്ളവര്‍ നിര്‍ദേശിക്കുകയോ, അനുഭവത്തിലൂടെ മനസ്സിലാക്കുകയോ ചെയ്തവരാണ് എങ്കില്‍ അവര്‍ നിര്‍ബന്ധമായും നോമ്പ് ഉപേക്ഷിക്കുകയും പിന്നീട് അത് നോറ്റ് വീട്ടുകയും ചെയ്യണം.

ശരിയായ അഭിപ്രായ പ്രകാരം ഗര്‍ഭിണിയും മുലയൂട്ടുന്ന സ്ത്രീയും നഷ്ടപ്പെട്ട നോമ്പ് നോറ്റ് വീട്ടിയാല്‍ മതി. മുദ്ദ്‌ കൊടുക്കേണ്ടതില്ല. നോറ്റ് വീട്ടല്‍ അവര്‍ക്ക് നിര്‍ബന്ധവുമാണ്. എന്നാല്‍ അകാരണമായി ഒരു റമദാനില്‍ നഷ്ടപ്പെട്ട നോമ്പ് അടുത്ത റമദാനിന് ശേഷമെന്നോണം വൈകിപ്പിച്ചാല്‍ നോറ്റ് വീട്ടുന്നതോടൊപ്പം മുദ്ദ്‌ കൂടി ബാധകമാകും. ഇത് വീട്ടാനുള്ള നോമ്പ് അകാരണമായി വൈകിപ്പിക്കുന്ന എല്ലാവര്‍ക്കും ബാധകമാണ്.



ഇനി ഈ വിഷയസംബന്ധമായി പണ്ഡിതന്മാര്‍ നല്‍കിയ ചില മറുപടികള്‍ ഉദ്ദരിക്കാം:

ശൈഖ് ഇബ്നുബാസ് (റ) പറയുന്നു:


أما الحامل والمرضع فقد ثبت عن النبي صلى الله عليه وسلم من حديث أنس بن مالك الكعبي عن أحمد وأهل السنن بإسناد صحيح أنه رخص لهما في الإفطار وجعلهما كالمسافر . فعلم بذلك أنهما تفطران وتقضيان كالمسافر ، وذكر أهل العلم أنه ليس لهما الإفطار إلا إذا شق عليهما الصوم كالمريض ، أو خافتا على ولديهما والله أعلم

"എന്നാല്‍ അനസ് ബ്ന്‍ മാലിക്ക് അല്‍ കഅബി (റ) ഉദ്ദരിക്കുന്നതായ ഇമാം അഹ്മദും, സുനനുകളിലും ഉദ്ദരിക്കപ്പെട്ടതായ, സ്വഹീഹായ സനദിലൂടെ നബി (സ) യില്‍ നിന്നും സ്ഥിരപ്പെട്ട് വന്ന ഹദീസില്‍ ഗര്‍ഭിണിയും മുലയൂട്ടുന്നവളുമായ സ്ത്രീകളുടെ വിഷയത്തില്‍ അവരെ യാത്രക്കാരനോട് സാദൃശ്യപ്പെടുത്തി നോമ്പ് ഉപേക്ഷിക്കാന്‍ ഇളവ് നല്‍കപ്പെട്ടതായിക്കാണാം.  അതില്‍ നിന്നും അവര്‍ക്ക് യാത്രക്കാരനെപ്പോലെ നോമ്പ് ഉപേക്ഷിക്കാമെന്നും ശേഷം ആ നോമ്പ് നോറ്റ് വീട്ടണമെന്നും മനസ്സിലാക്കാം. അതുപോലെ രോഗികളെപ്പോലെ അവര്‍ക്ക് നോമ്പ് പ്രയാസകരമാകുകയോ, അല്ലെങ്കില്‍ അവരുടെ കുഞ്ഞിന്‍റെ കാര്യത്തില്‍ ഭയപ്പെടുകയോ ചെയ്താലല്ലാതെ നോമ്പ് നോല്‍ക്കാതിരിക്കാന്‍ പാടില്ല എന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.  - [മജ്മൂഉ ഫതാവ ഇബ്നു ബാസ്: 15/224].

അതുകൊണ്ട് നോമ്പ് നോല്‍ക്കുന്നത് നിങ്ങള്‍ക്കോ കുഞ്ഞിനോ പ്രയാസകരമല്ലയെങ്കില്‍ റമദാനില്‍ത്തന്നെ നോമ്പ് നോല്‍ക്കല്‍ നിങ്ങളുടെ മേല്‍ നിര്‍ബന്ധമാണ്‌. ഇനി പ്രയാസകരമാകുകയോ, പ്രയാസകരമാകും എന്ന് ഭയപ്പെടുകയോ ചെയ്‌താല്‍ ഉപേക്ഷിക്കുകയും പിന്നീട് നോറ്റ് വീട്ടുകയും ചെയ്യണം. അല്ലാഹു അനുഗ്രഹിക്കട്ടെ ...

__________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ