Sunday, December 8, 2013

വയസ് വെറും 33. കുവൈറ്റിന്‍റെ ചരിത്രത്തില്‍ മിഷിനറി പ്രവര്‍ത്തനത്തിന്‍റെ അടിവേരറുത്ത യുവാവ്....

കുവൈറ്റിന്‍റെ ചരിത്രത്തില്‍ ഏറെ ശ്രദ്ധ ആകര്‍ഷിക്കപ്പെട്ട ഒരു യുവാവ്. പേര് ഫര്‍ഹാന്‍ ഫഹദ് അല്‍ഖാലിദ് അല്‍ഖുളൈര്‍(റഹിമഹുല്ലാഹ്). 1880ല്‍ ജനനം. 33 വയസ് തികഞ്ഞ് വഫാത്തായി. അന്ന് ലഭ്യമായിരുന്ന മതപഠനം നേടി. വളരെ ചെറിയ സമയം കൊണ്ട് അദ്ദേഹം ചെയ്ത കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ആര്‍ക്കും അത്ഭുതം തോന്നും. ഒരു രാജ്യം ചെയ്യേണ്ട സംഗതികള്‍ മുഴുവന്‍ ഒരു വ്യക്തി ചെയ്യുക എന്നുള്ളത് അത്ഭുതം തന്നെയല്ലേ.

1913ല്‍ കുവൈറ്റില്‍ ക്രിസ്ത്യന്‍ മിഷിനറി സജീവമായി വരാന്‍ തുടങ്ങിയ കാലഘട്ടം. അവര്‍ ജനങ്ങളെ കയ്യിലെടുക്കാന്‍ തുടങ്ങിയ മേഖലകള്‍ തിരിച്ചറിഞ്ഞ് അദ്ദേഹം 'ജംഇയ്യ അല്‍ ഖൈരിയ്യ' എന്ന ഒരു ചാരിറ്റബ്ള്‍ ട്രസ്റ്റിന് രൂപം നല്‍കി. 1913 ആരംഭത്തില്‍ ആണ് അത് രൂപീകരിച്ചത്. രൂപീകരണത്തിന് ശേഷം പതിനൊന്ന് മാസം മാത്രമാണ് അദ്ദേഹം ജീവിച്ചത്. ആ ചുരുങ്ങിയ കാലഘട്ടത്തില്‍ അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സുബ്ഹാനല്ലാഹ് ഏറെ അത്ഭുതകരമാണ്.

ദൗത്യം - 1: മതപഠനത്തില്‍ അറിവ് നന്നേ കുറവായ തന്‍റെ സമൂഹത്തിന് ധാര്‍മ്മിക ബോധം നല്‍കാന്‍ ഒരു പണ്ഡിതനെ കുവൈറ്റില്‍ കൊണ്ടുവരിക. ഇതായിരുന്നു ഒന്നാമത്തെ ലക്‌ഷ്യം. (അങ്ങനെ പ്രശസ്ഥ പണ്ഡിതനും, സൗദി അറേബ്യയിലെ ഉന്നതപണ്ഡിതസഭാംഗവും, മസ്ജിദുന്നബവിയിലെ പ്രഭാഷകനും, മദീന യൂണിവേഴ്സിറ്റിയിലെ ആദ്യകാല അധ്യാപകരില്‍ ഒരാളും, ഹമ്മാദ് അല്‍ അന്‍സ്വാരി (റഹി), അബ്ദുല്‍ അസീസ്‌ ബ്ന്‍ ബാസ്(റഹി),  ഇബ്നു ഉസൈമീന്‍(റഹി) , അബ്ദു റഹ്മാന്‍ അല്‍ ബറാക്ക് (ഹ), ബകര്‍ അബൂ സൈദ്‌ (റഹി) തുടങ്ങി ധാരാളം പ്രസിദ്ധ പണ്ഡിതന്മാരുടെ ശൈഖുമായ  ശൈഖ് മുഹമ്മദ്‌ അമീന്‍ ശന്‍ഖീത്തി (റഹി)യെ 1913 മാര്‍ച്ച് മാസത്തില്‍ തന്നെ കുവൈറ്റില്‍ എത്തിച്ചു. 1915 വരെ അദ്ദേഹം കുവൈറ്റിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇടതടവില്ലാതെ പ്രബോധനം നടത്തുകയും മതപരമായ ഒരു അടിത്തറ കെട്ടിപ്പടുക്കുകയും ചെയ്തു.

ദൗത്യം - 2: കുവൈറ്റില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളെ  മക്ക, മദീന, ഈജിപ്ത്, ദിമശ്ഖ്, ബാഗ്ദാദ് തുടങ്ങിയ നഗരങ്ങളിലേക്ക് തങ്ങളുടെ ചിലവില്‍ ഉപരിപഠനത്തിന് അയക്കുക എന്നതായിരുന്നു രണ്ടാമത്തെ ദൗത്യം. അപ്രകാരം ചെയ്യുക വഴി ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം നടത്താനുള്ള പാശ്ചാത്യ ശ്രമം വിജയം കണ്ടില്ല.

ദൗത്യം - 3:  പാവപ്പെട്ടവര്‍ക്കും കുവൈറ്റിലെ പൗരന്മാര്‍ക്കും വേണ്ടി ഒരു ആശുപത്രി പണിയുക എന്നതാണ് മൂന്നാമത്തെ ദൗത്യം. ഇറാക്കില്‍ നിന്ന് അസ്അദ് അല്‍ അഫന്തി എന്ന് പറയുന്ന ഒരു ഡോക്ടറെ കൊണ്ടുവന്ന് ഒരു ആശുപത്രി തുടങ്ങി. കേവലം ഒരു വ്യക്തി മുന്‍കയ്യെടുത്ത് ഉണ്ടാക്കുന്ന കുവൈറ്റിലെ ആദ്യത്തെ ആശുപത്രിയായിരുന്നു അത്. ക്രിസ്ത്യന്‍ മിഷിനറിമാര്‍ ആശുപത്രി തുടങ്ങിയ അതേ സന്ദര്‍ഭത്തില്‍ പാവപ്പെട്ടവരുടെ ആവശ്യകതയെ അവര്‍ ചൂഷണം ചെയ്യുന്നത് തടയിടാന്‍ ഈ കൊച്ചു സംരംഭത്തിന് സാധിച്ചു. അല്ലാഹു അക്ബര്‍ !. മാത്രമല്ല കുവൈറ്റിലെ ഔദ്യോഗിക ഗവണ്മെന്റ് ആശുപത്രി പോലും നിലവില്‍ വന്നത് 1939ല്‍ ആണ് എന്നതോര്‍ക്കണം.  ആ കൊച്ചു സംരംഭം മിഷിനറി പ്രവര്‍ത്തകരെ എത്രത്തോളം ചൊടിപ്പിച്ചു എന്നതറിയാന്‍ അന്നത്തെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്ന ഷേക്സ്പിയര്‍ തന്‍റെ മേലുദ്യോഗസ്ഥനയച്ച റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍ വായിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്.  അസ്അദ് അല്‍ അഫന്തി എന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരം ബോംബെയില്‍ നിന്നും 5000 രൂപയുടെ മരുന്നുകള്‍ കുവൈറ്റില്‍ എത്തിയിട്ടുണ്ട് എന്ന് പോലും ആ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. നിര്‍ഭാഗ്യവഷാല്‍ കുവൈറ്റിലെ അമേരിക്കന്‍ ഹോസ്പിറ്റല്‍ ഇന്ന് സ്ഥിതി ചെയ്യുന്നത് ആ കൊച്ചു ആശുപത്രി നിലനിന്നിരുന്ന സ്ഥലത്താണ്.

ദൗത്യം - 4:  കുവൈറ്റില്‍ അന്ന് വരള്‍ച്ച രൂക്ഷമായിരുന്നു. വെള്ളത്തിന് വേണ്ടി ആളുകള്‍ എന്ത് വിലയും നല്‍കാന്‍ തയ്യാറായിരുന്ന കാലം. വളരെ ദൂരപ്രദേശങ്ങളില്‍ നിന്നും കപ്പല്‍ മാര്‍ഗം വേണം വെള്ളമെത്തിക്കാന്‍. വര്‍ഷത്തില്‍ വളരെ കുറച്ച് ലഭിച്ചിരുന്ന മഴ പോലും ആ സമയത്ത് ലഭിച്ചില്ല. ഇത് അവര്‍ക്കുണ്ടായിരുന്ന ചില ശുദ്ധജല കിണറുകളിലെ വെള്ളം പോലും വറ്റാന്‍ കാരണമായി. ആളുകളുടെ ഈ പ്രതിസന്ധി തിരിച്ചറിഞ്ഞ് ഫര്‍ഹാന്‍ അല്‍ഫഹദിന്‍റെ ചാരിറ്റബ്ള്‍ ട്രസ്റ്റ് ഇറാക്കിനോടടുത്ത "ശത്ത്വ് അല്‍ അറബ്"  പ്രദേശത്ത് നിന്നും കപ്പല്‍ മാര്‍ഗം കുവൈറ്റിലേക്ക് വെള്ളമെത്തിച്ചു. അത് ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു.


ദൗത്യം - 5: നിരക്ഷരരായ ആളുകള്‍ക്ക് എഴുത്തും വായനയും പഠിപ്പിക്കാന്‍ ഒരു സ്ഥാപനം തുറന്നു. ആ സ്ഥാപനത്തിന്‍റെ മേല്‍നോട്ടവും ശൈഖ് മുഹമ്മദ്‌ അമീന്‍ ശന്‍ഖീത്തി (റ) ക്കായിരുന്നു. അദ്ദേഹം ആ സ്ഥാപനത്തില്‍ വച്ച് അവര്‍ക്ക് മതപരമായ വിജ്ഞാനവും പകര്‍ന്നു നല്‍കി.

ദൗത്യം - 6 : കടലില്‍ മുങ്ങി പവിഴം എടുക്കുന്നതും, മത്സ്യബന്ധനവും ആയിരുന്നു ഒട്ടുമിക്ക ആളുകളുടെയും തൊഴില്‍. അധികപേരും സാധാരണക്കാരായിരുന്നു. ദൈനംദിന ചിലവിനുപോലും പാടുപെടുന്നവര്‍. മരണാന്തര കര്‍മ്മങ്ങള്‍ നടത്താനുള്ള കഫന്‍ പുടവ, ഖബര്‍ കുഴിക്കല്‍ തുടങ്ങിയവയുടെ ബാധ്യത ഏറ്റെടുക്കാന്‍ അവരില്‍ പലര്‍ക്കും സാധിക്കുമായിരുന്നില്ല. അതുകൊണ്ട് തന്നെ പാവപ്പെട്ടവരുടെ മരണാന്തര കര്‍മ്മങ്ങളുടെ ചിലവ് 'ജംഇയ്യ അല്‍ ഖൈരിയ്യ' ഏറ്റെടുത്തു.

ദൗത്യം -7:  പള്ളികളുടെ നടത്തിപ്പും ഒരു വലിയ വിഷയമായിരുന്നു. തകരാനായ പള്ളികളുടെ പുനര്‍നിര്‍മ്മാണം. പള്ളിയുമായി ബന്ധമുള്ള പാവപ്പെട്ട ആളുകളുടെ ചിലവ് എന്നിവ ജംഇയ്യ ഏറ്റെടുത്തു.

ദൗത്യം - 8: ക്രിസ്ത്യന്‍ മിഷിനറി സജീവമായതിനാല്‍ തന്നെ പുതുമുസ്ലിമീങ്ങളുടെ സംരക്ഷണവും ഒരു ചോദ്യചിഹ്നമായിരുന്നു. അതും ജംഇയ്യ ഏറ്റെടുത്തു. 

ദൗത്യം - 9: ഒരു ലൈബ്രറി പോലും ഇല്ലാതിരുന്ന കുവൈറ്റില്‍ ആദ്യമായി ഒരു ലൈബ്രറി തുടങ്ങി. ആ ലൈബ്രറി പിന്നീട് നടത്തിപ്പുകാര്‍ ഇല്ലാത്തതിനാല്‍ 1922ല്‍ സ്ഥാപിതമായ അഹ്ലിയ്യ ലൈബ്രറിയിലേക്ക് ചേര്‍ക്കപ്പെട്ടു.

സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി, ആരോഗ്യ മന്ത്രി, ഭക്ഷ്യവകുപ്പ് മന്ത്രി, വിദ്യാഭ്യാസ മന്ത്രി, ഇതില്‍ ഏതാണ് അദ്ദേഹത്തിന് യോജിച്ചത്?!. എല്ലാ വകുപ്പുകളും ഒരുമിച്ച് കൈകാര്യം ചെയ്ത ഒരു വ്യക്തി. ഫര്‍ഹാന്‍ അല്‍ ഫഹദ് എന്ന മാതൃകാ യുവാവ്. അദൈലിയയിലാണ് എന്ന് തോന്നുന്നു അദ്ദേഹത്തിന്‍റെ പേരില്‍ നാമകരണം ചെയ്ത ഒരു റോഡ്‌ കാണാം. പക്ഷെ അദ്ദേഹത്തിന്‍റെ ചരിത്രം എത്ര പേര്‍ക്കറിയാം?!. ഒരു രാജ്യം അതിന്‍റെ ഏറ്റവും വിഷമകരമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ഭരണകൂടത്തെപ്പോലും നോക്കുകുത്തിയാക്കി അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ വ്യത്യസ്ഥ മേഖലകളില്‍ തന്‍റെ കയ്യൊപ്പ് പതിപ്പിക്കാന്‍ സാധിച്ച ഒരു സാധാരണ യുവാവ്.

അതിലും വലിയ അത്ഭുതം അദ്ദേഹം ഇതെല്ലാം നടപ്പാക്കിയത് വെറും പതിനൊന്ന് മാസം കൊണ്ടായിരുന്നു എന്നതാണ്.  1913 ജനുവരിയിലാണ് അദ്ദേഹം 'ജംഇയ്യ അല്‍ ഖൈരിയ്യക്ക്' രൂപം നല്‍കിയത്. 1913 ഡിസംബര്‍ മാസത്തില്‍ അദ്ദേഹം മരണമടയുകയും ചെയ്തു. അതിനിടക്ക് ഇത്രയും കാര്യങ്ങള്‍ ചെയ്തു. അല്ലാഹു സ്വീകരിക്കുമാറാകട്ടെ.... മാത്രമല്ല വെറും 33 വയസ് മാത്രമാണ് അദ്ദേഹത്തിന്‍റെ പ്രായം.  1880 മുതല്‍ 1913 വരെയാണ് അദ്ദേഹം ജീവിച്ചത്.  അല്ലാഹു അദ്ദേഹത്തിന് നല്‍കിയ തൗഫീഖ് എത്ര വലുതാണ്‌... മാ ഷാ അല്ലാഹ്.. അല്ലാഹു സ്വീകരിക്കുമാറാകട്ടെ .... തക്കതായ പ്രതിഫലവും നല്‍കട്ടെ... പവിഴക്കച്ചവടക്കാരന്‍ ആയതുകൊണ്ട് അദ്ദേഹം നമ്മുടെ ഇന്ത്യയും സന്ദര്‍ശിച്ചിരിക്കാന്‍ ഇടയുണ്ട് എന്ന് ചില ചരിത്രകാരന്മാര്‍ സൂചിപ്പിക്കുന്നുണ്ട്..