Tuesday, December 17, 2013

നാണയത്തിന്‍റെ മൂല്യത്തിന് സ്ഥിരത പാടേ നഷ്ടപ്പെടുന്നു... സെന്‍ട്രല്‍ ബാങ്കിന്‍റെ ഇടപെടലുകള്‍ക്കും പരാജയം....


നമ്മുടെ കയ്യിലുള്ള നോട്ടുകള്‍ പരസ്പരം ചരക്കുകള്‍ കൈമാറാനുള്ള മാധ്യമവും, സാധനങ്ങളുടെ മൂല്യം അളക്കുന്ന അളവുകോലും, സൂക്ഷിച്ചു വെക്കാന്‍ സാധിക്കുന്ന മൂലധനവും ആയാണ് നമ്മുടെ സാമ്പത്തിക രംഗത്ത് കടന്നുവന്നത്

പണത്തിന്‍റെ മാര്‍ക്കറ്റിലുള്ള ചലനങ്ങളെക്കുറിച്ച് വിക്കിപീഡിയ നല്‍കുന്ന വിവരണം: The main functions of money are distinguished as: a medium of exchange; a unit of account; a store of value;

പക്ഷെ ഈ മൂന്നു രൂപത്തിലുള്ള ചലനങ്ങളെയും മുടക്കുന്ന രൂപത്തില്‍ പണത്തെ കച്ചവട വസ്തുവാക്കുകയാണ് പലിശ സംവിധാനം ചെയ്യുന്നത്. അഥവാ പണം തന്നെ പണത്തിനു പകരമായി വില്‍ക്കുന്നു. ഇത് നാണയത്തിന്‍റെ മൂല്യത്തിന് സ്ഥിരത ഇല്ലാതാക്കുന്നു. Demand / Supply അഥവാ ആവശ്യകതയും, ലഭ്യതയും അനുസരിച്ച് വസ്തുക്കളുടെ മൂല്യത്തില്‍ വിത്യാസം സംഭവിക്കുന്നപോലെ നാണയത്തിന്‍റെ മൂല്യത്തിനും വലിയ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നു. ഇത് നാണയത്തെ മറ്റുള്ള വസ്തുക്കളുടെ മൂല്യമളക്കുന്ന അളവുകോല്‍ എന്ന ദൗത്യം കൃത്യമായി നിര്‍വഹിക്കാന്‍ സാധിക്കാത്തതാക്കി മാറ്റുന്നു. കാരണം അളവുകോലിന്‍റെ മൂല്യം തന്നെ സ്ഥിരതയില്ലാത്തതായി മാറുമ്പോള്‍ വ്യവസ്ഥാപിതമായ മൂല്യനിര്‍ണയ മാധ്യമമായി അതിനെ ഉപയോഗിക്കാന്‍ സാധിക്കാതെ വരുന്നു. അത് ആളുകള്‍ക്ക് നാണയത്തിലുള്ള വിശ്വാസ്യതയെ നഷ്ടപ്പെടുത്തുന്നു. അത് പരസ്പര വിനിമയത്തെയും ബാധിക്കുന്നു. മാത്രമല്ല ഉല്പാദന വസ്തുക്കള്‍ കൈമാറാന്‍ വേണ്ടിയുള്ള മാധ്യമമായി രംഗപ്രവേശനം ചെയ്ത നാണയം തന്നെ ഉല്പന്നമായി മാറുമ്പോള്‍ അവിടെ യഥാര്‍ത്ഥ ഉല്പന്നങ്ങളുടെ അഭാവം ഉണ്ടാകുന്നു. യഥാര്‍ത്ഥ ഉല്പന്നങ്ങളുടെ അഭാവം തൊഴിലില്ലായ്മക്കും, ഉല്പാദനക്കുറവ് വഴിയുണ്ടാകുന്ന വിലക്കയറ്റത്തിനും ഇടവരുത്തുന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവും ഒന്നിച്ചു വന്നാല്‍, കുറ്റകൃത്യങ്ങളില്‍ വന്‍തോതില്‍ വര്‍ധനവ്‌ ഉണ്ടാകുന്നു. മാത്രമല്ല നിക്ഷേപകര്‍ ഈ അവസരത്തില്‍ കൂടുതല്‍ സുരക്ഷിതമായ ഇടങ്ങള്‍ തേടിപ്പോകുന്നത് 'വീഴാന്‍ പോകുമ്പോള്‍ ഒരു തള്ളും കൂടി' എന്ന് പറയുന്നപോലെ സമ്പദ് വ്യവസ്ഥയെ ഒന്നുകൂടി പിടിച്ചുകുലുക്കുന്നു.

പലിശയെന്ന സംവിധാനം സാമ്പത്തിക രംഗത്ത് ഉണ്ടാക്കുന്ന വിള്ളലുകള്‍ മാത്രം ഇത്രമാത്രം വലുതെങ്കില്‍, അതോടൊപ്പം അഴിമതിയും, കള്ളക്കച്ചവടവും, പൂഴ്ത്തിവെപ്പും മറ്റു സാമ്പത്തിക ക്രമക്കേടുകള്‍ കൂടിയാകുമ്പോള്‍ സാമ്പത്തിക രംഗം കൂപ്പുകുത്തിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ...

ലോകരക്ഷിതാവിന്‍റെ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ അത് അനുഭവിച്ചേ തീരൂ...

يقول تعالى: (ظَهَرَ الْفَسَادُ فِي الْبَرِّ وَالْبَحْرِ بِمَا كَسَبَتْ أَيْدِي النَّاسِ لِيُذِيقَهُمْ بَعْضَ الَّذِي عَمِلُوا لَعَلَّهُمْ يَرْجِعُونَ)

" മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത്‌ നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്‍റെ ഫലം അവര്‍ക്ക്‌ ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്‌. അവര്‍ ഒരു വേള മടങ്ങിയേക്കാം ". [റൂം - 41].



അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ